Sunday, September 28, 2014

വെള്ളിമൂങ്ങ (Vellimoonga)


കഥ : ജോജി തോമസ്, ജിബു ജേക്കബ്
തിരക്കഥ, സംഭാഷണം : ജോജി തോമസ്
സംവിധാനം : ജിബു ജേക്കബ്


അപ്പന്‍റെ ആദര്‍ശ രാഷ്ട്രീയം കൊണ്ട് കുടുംബം വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത മകനായ മാമച്ചന്‍ ഒരു ദിവസം ഖദറ് ഇടേണ്ടിവരുന്നു.  ആ ഖദറാണ്‍ തന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഗുണകരമെന്ന് അന്നത്തെ ദിവസം മാമച്ചന്‍ തിരിച്ചറിഞ്ഞു. ഇത് മാമച്ചന്‍ എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. മാമച്ചനിട്ട ഖദറിന്‍റെ കഥ.


ഇതൊരു രാഷ്ട്രീയ ചിത്രമല്ല. പക്ഷേ, രഷ്ട്രീയം പശ്ചാത്തലമാക്കി മാമച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ വികാരവിചാരങ്ങളേയും അദ്ദേഹത്തിന്‍റെ കുശാഗ്രബുദ്ധിയോടെയുള്ള മുന്നേറ്റങ്ങളേയും രസകരമായി ചിത്രീകരിച്ചിരിക്കുന്നു.

വലിയ പ്രതീക്ഷകളൊന്നും തരാതെ പതുക്കെ തുടങ്ങിയശേഷം ഈ കഥ രസകരമായ രീതിയിലേയ്ക്ക് വളരുന്നതായാണ് നമുക്ക് കാണാന്‍ സാധിക്കുക. മാമച്ചന്‍ എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകന്‍ സഞ്ചരിച്ചുതുടങ്ങുമ്പോളാണ് അദ്ദേഹത്തിന്‍റെ പല ഭീകരതകളും നമുക്ക് മനസ്സിലാകുന്നത്.

മാമച്ചനെക്കുറിച്ച് നാട്ടുകാര്‍ പറയുന്ന കാര്യം എന്ന് പറഞ്ഞുകൊണ്ട് മാമച്ചന്‍റെ അമ്മ പറയുന്ന ഒരു ഡയലോഗുണ്ട്…

"ഇന്നും ജീപ്പിന്‍റെ മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  മുന്സീറ്റിലിരിക്കാന്‍ പറ്റാത്തോണ്ടാണ് നീ ഓട്ടോയില്‍ കയറാത്തതെന്നാ എല്ലാരും പറയുന്നേ  ...
കല്ല്യാണത്തിനുപോയാല്‍ കല്ല്യാണച്ചെക്കനാവണം, മരണവീട്ടില്‍ പോയാല്‍ പെട്ടിയില്‍ കിടക്കണം… ഇങ്ങനെ ഒരു നാണമില്ലാത്ത ഒരുത്തന്‍…."


ഇത് തന്നെ മതി മാമച്ചന്‍റെ കഥാപാത്രത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍.

ഒരു സ്വീകരണയോഗത്തിലേയ്ക്കുള്ള മാമച്ചന്‍റെ ഇടിച്ച് കയറ്റവും അതിന്‍റെ നടപടികള്‍ തുടങ്ങുമ്പോള്‍ മറ്റൊരു കഥാപാത്രം പറയുന്ന "മാമച്ചന്‍ പണി തുടങ്ങീ"  എന്ന ഡയലോഗും മാമച്ചന്‍റെ വരാന്‍പോകുന്ന വെടിക്കെട്ടിന്‍റെ സൂചനയാണ്.

പ്രേക്ഷകരെ മതിമറന്ന് ചിരിപ്പിക്കാന്‍ കഴിയുന്ന കുറേ രംഗങ്ങളുണ്ട് ഈ ചിത്രത്തില്‍.

അജുവര്‍ഗ്ഗീസ് എന്ന അഭിനേതാവ് ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും രസകരമായ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.


അയലത്തെ വീട്ടില്‍ താമസിക്കുന്ന മാമച്ചന്‍റെ പാപ്പന്‍റെ കാലില്‍ കുപ്പിച്ചില്ല് തറച്ചതിനെ പാമ്പ് കടിയാക്കി മാറ്റുന്ന സീന്‍ ഗംഭീരമായിരുന്നു.

മാമച്ചന്‍റെ പെണ്ണുകാണലും പ്രേക്ഷകരെ കുറേ നേരം ചിരിപ്പിക്കും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുന്നതോടെ ഈ ചിത്രം നര്‍മ്മത്തിന്‍റേയും കുതന്ത്രങ്ങളുടേയും മറ്റൊരു മേഖലയിലേയ്ക്ക് കടക്കുന്നു.

ഡല്‍ഹി യില്‍ ചെന്നിട്ടുള്ള ഇന്ത്യാഗേറ്റിനെക്കുറിച്ചുള്ള പരാമറ്ശം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കും.

അതുപോലെത്തന്നെ മാമച്ചന്‍റെ അനിയന്‍റെ കുട്ടിയുടെ "ലാലീ ലാലീ ലോ" വരികളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.

മരണവീട്ടില്‍ റീത്ത് വെക്കാനെത്തുന്ന മാമച്ചനെ കണ്ടപ്പോള്‍ "പെട്ടിയില്‍ ഒരു കണ്ണ് വേണം" എന്ന ഡയലോഗിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നവര്‍ക്ക് ചിരിയടക്കാനാവില്ല.  തുടര്‍ന്ന് ആ വിട്ടില്‍ നിന്ന് ജീപ്പ് റിവേര്‍സ് എടുത്ത് പോകുമ്പോഴുണ്ടാകുന്ന രസകരമായ സംഭവം തീയ്യറ്ററില്‍ കുറേ നേരം കൂട്ടച്ചിരി ഉയര്‍ത്തി.

മാമച്ചന്‍ എന്ന കഥാപാത്രം  ബിജുമേനോന്‍റെ ജീവിതത്തില്‍ എല്ലാക്കാലത്തും മികച്ചുനില്‍ക്കും.
രൂപവും ഭാവവും ചേഷ്ടകളും തന്ത്രങ്ങളും കൊണ്ട് പ്രേക്ഷകരെ മാമച്ചന്‍ അമ്പരിപ്പിക്കുന്നു.

അതുപോലെത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രകടനമാണ്‌ അജുവര്‍ഗ്ഗീസിന്‍റേത്.  അവസരവും സ്വാതന്ത്ര്യവും കൊടുത്താല്‍ ഈ നടനില്‍ നിന്ന് ഇനിയും മികച്ച പ്രകടനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

പാഷാണം ഷാജിയും ഹാസ്യത്തിന്‍റെ മേഖലകളില്‍ മികവോടെ നില്‍ക്കുന്നുണ്ട്.  ടിനി ടോം, കലാഭവന്‍ ഷാജോണ്‍ എന്നിവറ് മാമച്ചന്‍റെ ഈ സഞ്ചാരത്തില്‍ ശത്രുവോ മിത്രമോ എന്നറിയാതെ കൂടെയുണ്ട്.

അധികസമയം ഇല്ലെങ്കിലും ആസിഫ് അലി ഒരു നിര്‍ണ്ണായകമായ വേഷം ചെയ്യുന്നു.

നിക്കി എന്ന നടിയില്‍ നിന്ന് അഭിനയപ്രകടനം ഒന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ക്ഷമിക്കാം.

ബിജിബാലിന്‍റെ മ്യൂസിക്കും ബാക്ക് ഗ്രൌണ്ട് സ്കോറും ചിത്രത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.  ക്യാമറയും എഡിറ്റിങ്ങും നന്നായി.

ജോജി തോമസ് എന്ന പുതിയ തിരക്കഥാകൃത്തിന്‍റെ നര്‍മ്മത്തോടുള്ള അഭിരുചിയും മികവും ഈ ചിത്രത്തിലൂടെ പ്രകടമാണ്‍.  ജോജി തോമസില്‍ നിന്നും ഇനിയും മികച്ച സിനിമകള്‍ക്കുള്ള സംഭാവനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

പരിചയസമ്പന്നനായ മികച്ച ക്യാമറാമാന്‍റെ റോളില്‍ നിന്ന് ജിബു ജേക്കബ് മികച്ച ഒരു സംവിധായകനിലേയ്ക്കുള്ള സഞ്ചാരവും ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നു.

പ്രേക്ഷകരെ വളരെയധികം ആസ്വദിപ്പിക്കുന്ന, വലിയ ആശയക്കുഴപ്പങ്ങളോ കെട്ടുപിണഞ്ഞ കഥാസങ്കീര്‍ണ്ണതകളോ ഇല്ലാത്ത നല്ലൊരു എന്‍ററ്ടൈനറ് എന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തെ നിസ്സംശയം പറയാം

Rating : 6.5 / 10

Friday, September 26, 2014

സപ്തമശ്രീ തസ്കരാ: (Sapthamashree Thaskaraha)



രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍


ഈ സിനിമയുടെ ആദ്യപകുതിയില്‍ മൂന്ന് നാല്‌ നിരുപദ്രവകാരികളായ കള്ളന്മാര്‍ ജയിലില്‍ എത്തിച്ചേരുന്ന രസകരമായ സംഭവങ്ങളിലൂടെ വിവരിക്കുന്നു. ജയിലിലെത്തിയ ഇവരുടെ ചില ദിവസങ്ങളും തുടര്‍ന്ന് കൂട്ടത്തിലുള്ള ഒരാളുടെ നേതൃത്വത്തില്‍ ജയിലില്‍ നിന്നറങ്ങിയതിനുശേഷമുള്ള ഒരു വലിയ മോഷണവും പ്ലാന്‍ ചെയ്യുന്നു.

ഇതിലെ ഒരു കള്ളനായ മാര്‍ട്ടിന്‍ (ചെമ്പന്‍ വിനോദ്‌) പള്ളിയില്‍ വന്ന് കുമ്പസാരിക്കുന്നതായാണ്‌ ഈ കഥ അവതരിപ്പിക്കപ്പെടുന്നത്‌. പള്ളീലച്ചനായി ലിജോ ജോസ്‌ പെല്ലിശ്ശേരി വേഷമിടുന്നു.

തൃശൂര്‍ ഭാഷയിലാണ്‌ ഇതിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും സംസാരിക്കുന്നത്‌.

ലിജോയും രസകരമായി തന്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

നെടുമുടി വേണുവും സുധീര്‍ കരമനയും ഈ കള്ളന്മാരുടെ കൂട്ടത്തില്‍ മികവോടെത്തന്നെയുണ്ട്‌.

ചെമ്പന്‍ വിനോദ്‌, നീരജ്‌ മാധവ്‌ എന്നിവരാണ്‌ ഈ ചിത്രത്തില്‍ ഏറ്റവും മികച്ച്‌ നിന്നത്‌.

ആസിഫ്‌ അലി ഒരു പതിവ്‌ പരുഷഭാവത്തില്‍ തന്നെ അവതരിച്ചിരിക്കുന്നു.

റീനു മാതൂസ്‌ കുറച്ച്‌ സമയമേ സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും തന്റെ റോള്‍ നന്നായി നിര്‍വ്വഹിച്ചു.
സനുഷ ചിത്രത്തിലുണ്ട്‌.

ആദ്യപകുതിയില്‍ പതുക്കെ പതുക്കെ ഹാസ്യത്തിലൂടെ സഞ്ചരിച്ച്‌ രണ്ടാം പകുതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ രീതിയിലേയ്ക്ക്‌ കഥ മാറുന്നു. ഒടുവില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ചെറിയ ഞെട്ടലും സമ്മാനിച്ചുകൊണ്ടാണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

കഥയിലെ പല ഭാഗങ്ങളിലും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്‌. പക്ഷേ, അതൊക്കെ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടുകഴിഞ്ഞേ ആലോചിക്കൂ എന്നത്‌ അനില്‍ രാധാകൃഷ്ണന്റെ ഭാഗ്യമാണ്‌. ഉദാഹരണത്തിന്‌, കൃഷ്ണനുണ്ണിയെ അവതരിപ്പിച്ച പൃഥ്യിരാജിന്റെ കഥാപാത്രം, പോലീസിന്റെ ഇടികൊണ്ട്‌ അവശതയിലാവുന്നതെങ്ങനെ എന്നത്‌ ഒടുവില്‍ മാത്രമേ സംശയിക്കേണ്ടിവരുന്നുള്ളു.

പൊതുവേ, രസകരമായ രീതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ ആയി ഒടുവില്‍ ഒരു സര്‍പ്രൈസും നല്‍കി പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിച്ചിരിക്കുന്നു.

Rating : 6/ 10

രാജാധിരാജ



സംവിധാനം : അജയ്‌ വാസുദേവ്‌
രചന : സിബി കെ തോമസ്‌, ഉദയകൃഷ്ണ


വളരെ ശാന്തസ്വഭാവിയും കുടുംബസ്ഥനുമായി ഭാര്യയോടും മകളോടുമൊപ്പം ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ഒരു ഘട്ടത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. തന്റെ സംഭവബഹുലമായ, ഗംഭീരമായ ഭൂതകാലത്തിലേയ്ക്ക്‌ ഇയാള്‍ക്ക്‌ പോകേണ്ടിവരികയും തുടര്‍ന്ന് അതിസാഹസികവും യുദ്ധസമാനവുമായ പ്രശ്നങ്ങളിലൂടെ സഞ്ചരിച്ച്‌ അതിജീവിക്കുകയും ചെയ്യുന്നു. ഇത്രയുമാണ്‌ ഈ സിനിമയുടെ കഥ.

ഇതൊക്കെ കുറേ സിനിമകളില്‍ കണ്ടിട്ടുള്ളതല്ലേ എന്ന് ചോദിച്ചാല്‍ അതെ. തമിഴും ഹിന്ദിയുമടക്കം പല സിനിമകളും നമുക്ക്‌ ഓര്‍മ്മ വരികയും ചെയ്യാം. പക്ഷേ... പാവത്താനായി മമ്മൂട്ടി നന്നായി അഭിനയിച്ചിട്ടുണ്ട്‌. അവിടെ നിന്ന് ഒരു പൊട്ടിത്തെറിയിലേയ്ക്ക്‌ കടക്കുമ്പോള്‍ നമുക്ക്‌ ഇഷ്ടപ്പെടുകയും ചെയ്യും.

രണ്ടാം പകുതി കാണുമ്പോള്‍ ടി.വി യില്‍ പഴയ ഏതോ ഹിന്ദി സിനിമ കാണുന്ന അതേ അനുഭവം ഉണ്ടാകും. അഭിനേതാക്കളും അത്തരം ഹിന്ദി താരങ്ങളൊക്കെ ആയതിനാല്‍ ആവാം.

ആദ്യപകുതിയില്‍ ജോജോ എന്ന നടന്‍ ഹാസ്യം കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കും. പക്ഷേ, ഇന്റര്‍വെല്‍ ആകുമ്പോഴേയ്ക്കും മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ഉദിച്ചെഴുന്നേല്‍ക്കുകയും പിന്നീട്‌ ആ താരപ്രഭയില്‍ ജോജോ അലിഞ്ഞ്‌ ചേരുകയും ചെയ്യുന്നു.


Rating : 4.5 / 10

Wednesday, September 03, 2014

പെരുച്ചാഴി



കഥ, സംവിധാനം : അരുണ്‍ വൈദ്യനാഥന്‍
സംഭാഷണം : അജയന്‍ വേണുഗോപാലന്‍, അരുണ്‍ വൈദ്യനാഥന്‍
നിര്‍മ്മാണം : സാന്ദ്ര തോമസ്‌, വിജയ്‌ ബാബു

ആദ്യത്തെ ഒരു അര മണിക്കൂര്‍ ഈ സിനിമ വലിയ പ്രതീക്ഷയാണ്‌ നല്‍കുക. ടൈറ്റില്‍സ്‌ മോഹന്‍ ലാല്‍ എന്ന അഭിനയപ്രതിഭയുടെ പഴയകാല സിനിമകളുടെ ഡയലോഗുകള്‍ കൊണ്ട്‌ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. തുടര്‍ന്ന് ആദ്യത്തെ കുറച്ച്‌ മിനിട്ടുകള്‍ നായകന്റെ ഇണ്ട്രൊഡക്‌ ഷനും കേമത്തരവും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടും.

ഇടയ്ക്കൊക്കെ ചില ഡയലോഗുകളും രംഗങ്ങളും ചിരിപ്പിക്കുമെങ്കിലും ആദ്യത്തെ കുറച്ച്‌ മിനിട്ടുകള്‍ക്ക്‌ ശേഷം ഈ ചിത്രം വല്ലാതെ നിലവാരത്തകര്‍ച്ചയിലേയ്ക്ക്‌ പോകുകയും പലപ്പോഴും ബോറടിപ്പിക്കുകയും ചെയ്യും.

നാട്ടില്‍ എന്തോ വലിയ സംഭവമായ ജഗന്നാഥന്‍ (മോഹന്‍ ലാല്‍) ഇവിടത്തെ രാഷ്ട്രീയ സങ്കീര്‍ണ്ണതകളില്‍ മന്ത്രിയടക്കമുള്ളവര്‍ക്കൊക്കെ പരിഹാരങ്ങള്‍ കൊടുത്ത്‌ ക്രിക്കറ്റും ബുള്ളറ്റുമൊക്കെയായി രണ്ട്‌ ശിങ്കിടികളുമായി (അജു വര്‍ഗ്ഗീസ്‌, ബാബുരാജ്‌) വിലസുമ്പോഴാണ്‌ അങ്ങ്‌ അമേരിക്കയില്‍ ഗവര്‍ണ്ണര്‍ തെരെഞ്ഞെടുപ്പ്‌ വരുന്നതും ഒരു സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ്‌ പ്രചാരണച്ചുമതല ഒരു മലയാളിയുടെ തലയില്‍ ആവുന്നതും. അമേരിക്കയിലെ ഈ സായ്പിനെ ഒന്ന് ഗവര്‍ണ്ണര്‍ ആക്കി എടുക്കാനായി തെരെഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കാനായി ജഗന്നാഥനെയും കിങ്കരന്മാരെയും അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നു.

പിന്നെ ഭയങ്കരമാന തന്ത്രങ്ങളാണ്‌.
സസ്പെന്‍സ്‌ ഒന്നും ഇല്ലാത്തതിനാല്‍ ചിലതൊക്കെ വിവരിക്കാം.

1. ജാതീയ വിവേചനം സൃഷ്ടിച്ച്‌ മുതലെടുക്കുന്ന സംഗതി കറുത്തവരും വെളുത്തവരും തമ്മില്‍ ഉടക്കുണ്ടാക്കി അനുകൂലമാക്കുന്നു. ഇതൊക്കെ ജഗന്നാഥന്‌ വളരെ ലളിതം. രണ്ട്‌ ഗ്രൂപ്പ്‌ ആളുകള്‍ പോകുമ്പോള്‍ ജഗന്നാഥന്‍ ഇവരുടെ നടുക്ക്‌ നിന്ന് രണ്ട്‌ കൂട്ടത്തിലേയും സ്ത്രീകളുടെ പുറക്‌ വശത്ത്‌ പഴയ വന്ദനം സ്റ്റെയില്‍ ഒരു അടി കൊടുത്ത്‌ ഒന്നും അറിയാത്തപോലെ നില്‍ക്കുന്നു. അവര്‍ തമ്മില്‍ അടിപിടിയാകുന്നു. അങ്ങനെ ഒന്ന് രണ്ട്‌ ട്രിക്ക്സ്‌. ആ ഐറ്റം ക്ലിക്ക്ഡ്‌.

2. ഇലക്‌ ഷന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ടി.വി. കൊടുക്കാം എന്നൊക്കെ ഐഡിയ പറയുന്നുണ്ട്‌. ഇത്‌ പറയുന്നത്‌ വലിയ ബിസിനസ്‌ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ്‌ അമേരിക്കയില്‍ ജോലി ചെയ്യുന്ന അഭ്യാസിയാണെന്നതാണ്‌ ഏറ്റവും വലിയ കോമഡി. പിന്നീട്‌ അത്‌ പരിഷ്കരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലാപ്‌ ടോപ്പും സോപ്പും ചീപ്പും പോലെ എന്തൊക്കെയോ കൊടുക്കാമെന്നോ ബിയര്‍ അലവന്‍സ്‌ കൊടുക്കാമെന്നോ ഒക്കെ പ്രഖ്യാപിക്കുന്നുണ്ട്‌. (സംഭവങ്ങളുടെ താല്‍പര്യം നഷ്ടപ്പെട്ട പ്രേക്ഷകനെ സംബദ്ധിച്ചിടത്തോളം എന്ത്‌ കൊടുത്താലും വേണ്ടില്ല, ഇതൊന്ന് തീര്‍ത്ത്‌ തരുമോ എന്ന് മാത്രമേ ചിന്ത ഉണ്ടായുള്ളൂ)

3. എഴുത്ത്‌ പരീക്ഷ നടത്തി നന്നായി പ്രസംഗം എഴുതാനറിയുന്ന ആളെക്കൊണ്ട്‌ പ്രസംഗം എഴുതിച്ച്‌ സംവാദത്തില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന സംഭവം അതിമനോഹരം. എഴുതിക്കൊണ്ട്‌ പോയ കാര്യങ്ങളാണല്ലോ ഒരു സംവാദത്തില്‍ സാധാരണ സംഭവിക്കുക.

ഇത്‌ പോലുള്ള കളികള്‍ ഒക്കെ നടത്തി സ്ഥാനാര്‍ത്ഥിയുടെ റേറ്റിംഗ്‌ വര്‍ദ്ധിപ്പിക്കുന്ന സംഗതികള്‍ പ്രേക്ഷകനെ വല്ലാതെ ഞെട്ടിക്കും. (ഇത്ര തറ നിലവാരം പ്രതീക്ഷിച്ചില്ല എന്ന ഞെട്ടല്‍)

ഇതിന്നിടയില്‍ നമ്മുടെ നായകന്‌ അമേരിക്കയിലെ ഒരു ലൈഗികത്തൊഴിലാളിയായ സ്ത്രീയില്‍ പ്രണയവും സംഭവിക്കുന്നുണ്ട്‌. അതിന്റെ പേരില്‍ ആ സ്ത്രീയെയും കുട്ടിയെയും ദത്തെടുക്കാനും നായകന്‍ തയ്യാര്‍. ന്യൂ ജനറേഷന്‍ അതിക്രമിച്ച്‌ വളരെ വിശാലമായ ഒരു മാനസികമേഖലയിലേയ്ക്ക്‌ നമ്മുടെ നായകന്മാര്‍ സഞ്ചരിക്കുന്നത്‌ കണ്ട്‌ വളരെ സന്തോഷം തോന്നിപ്പോയി.

പിന്നെ, ഇലക്‌ ഷന്‍ ദിവസം ആകുമ്പോഴെയ്ക്കും കൊടുക്കാമെന്ന കാശ്‌ കൊടുക്കാതെ സ്ഥാനാര്‍ത്ഥിയും സ്ഥാനാര്‍ത്ഥിയുടെ മാനേജരായ മലയാളിയും വാക്ക്‌ മാറുന്നു. നായകനോടാണോ ഇവരുടെ കളി. ഇലക്‌ ഷന്റെ തലേന്ന് പോലും വലിയ ഒരു ഭീകരത പ്രവര്‍ത്തിച്ച്‌ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ പുഷ്പം പോലെ ജഗന്നാഥന്‌ സാധിക്കും എന്ന് ആ പാവങ്ങള്‍ കരുതിയില്ല.

വലിയ സീക്രട്ട്‌ ആണ്‌. എങ്കിലും പറയാം.

തെരെഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന വോട്ടിംഗ്‌ യന്ത്രങ്ങള്‍ മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി, അത്‌ കൊണ്ടുപോകാനുള്ള ട്രക്കും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി. എന്നിട്ട്‌ ഈ ഡ്യൂപ്ലിക്കേറ്റ്‌ യന്ത്രങ്ങള്‍ കൊണ്ടുപോയി സ്ഥാപിക്കപ്പെടുകയും ഒരു സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടുന്ന വോട്ടുകളില്‍ പലതും എതിര്‍ സ്ഥാനാര്‍ത്ഥിക്കായി പോകുന്ന തരത്തില്‍ സെറ്റ്‌ ചെയ്ത്‌ വെക്കുകയും ചെയ്ത്‌ തന്നെ ചതിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നു.

അതിന്നിടയില്‍ രാജാവിന്റെ മകന്‍ കളി വേറെയുണ്ട്‌. കാമുകിയുടെ മകനെ തട്ടിക്കൊണ്ട്‌ പോകലും അത്‌ പിടിക്കലും ഇടിക്കലുമെല്ലാം. അതൊക്കെ ഒരു സൈഡില്‍ നടന്നോളും, നമ്മള്‍ കാര്യമാക്കാന്‍ പോകണ്ട.

ഗാങ്ങള്‍ അതി ഗംഭീരം.. അതിലെ വരികള്‍ എഴുതിയവര്‍ക്ക്‌ പ്രത്യേക പുരസ്കാരത്തിന്‌ പരിഗണിക്കണം.

'ഞാന്‍ എന്തോ ചെയ്യാന്‍.. ഞാന്‍ എന്തോ ചെയ്യാന്‍' എന്നൊക്കെ കേട്ടു. പിന്നെ, നീ പോ മോനേ ദിനേശാ എന്ന കാവ്യാത്മകമായ സംഗതികള്‍ വേറെയും.

എന്നാലും ഇത്ര പ്രതീക്ഷയൊക്കെ തന്ന് പ്രേക്ഷകരോട്‌ ഒരുതരം പെരുച്ചാഴി സ്വഭാവം കാണിക്കേണ്ടതില്ലായിരുന്നു എന്നേ പറയാനുള്ളൂ.

Rating : 3.5 / 10

Monday, August 11, 2014

ഞാന്‍ സ്റ്റീവ്‌ ലോപ്പസ്‌


കഥ, സംവിധാനം : രാജീവ്‌ രവി
തിരക്കഥ : സന്തോഷ്‌ എച്ചിക്കാനം, അജിത്‌ കുമാര്‍, ഗീതു മോഹന്‍ ദാസ്‌

സ്റ്റീവ്‌ ലോപ്പസ്‌ ആയി ഫര്‍ഹാന്‍ ഫാസിലും അഞ്ജലിയായി അഹാന കൃഷ്ണയും ഈ ചിത്രത്തില്‍ പ്രണയജോടികളായി അഭിനയിച്ചിരിക്കുന്നു.
ന്യൂ ജനറേഷന്‍ സംവിധാനത്തോടെയുള്ള കൌമാരപ്രണയത്തിലൂടെ കഥ ആരംഭിക്കുന്നു എങ്കിലും, പതുക്കെ കഥാഗതി കൂടുതല്‍ സങ്കീര്‍ണ്ണമായ മറ്റ്‌ മേഘലകളിലേയ്ക്ക്‌ കടക്കുന്നു.

ഗുണ്ടാസംഘങ്ങളും അവരുടെ കണക്ക്‌ തീര്‍ക്കലുകളും അതിന്നിടയില്‍ പോലീസിണ്റ്റെ ഒളിച്ചുകളികളും നടക്കുമ്പോള്‍ അതിന്നിടയിലേയ്ക്ക്‌ കൌതുകത്തോടെയും അന്വേഷണബുദ്ധിയോടെയും കടന്നുചെല്ലുന്ന സ്റ്റീവ്‌ ലോപ്പസ്‌ എന്ന യുവാവ്‌ കാണുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്‌ ഈ ചിത്രത്തില്‍ തുടര്‍ന്ന് സംഭവിക്കുന്നത്‌.

ആദ്യപകുതിയില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ആകാംക്ഷ ജനിപ്പിക്കാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌. എന്തോ ഒരു തീപ്പൊരി ഈ ചിത്രത്തില്‍ ഒളിഞ്ഞ്‌ കിടപ്പുണ്ടെന്ന് ന്യായമായും തോന്നുകയും ചെയ്യും.

പക്ഷേ, തുടര്‍ന്നുള്ള കഥാഗതിയില്‍ പലപ്പോഴും വല്ലാത്ത ഇഴച്ചില്‍ അനുഭവപ്പെടുകയും ഹൃദയത്തില്‍ നിന്ന് അകന്നുപോകുകയും ചെയ്യുന്നുണ്ട്‌.

ഇതിലെ ഓരോ അഭിനേതാക്കളും വളരെ സ്വാഭാവികമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു എന്നത്‌ എടുത്തുപറയേണ്ട വസ്തുതയാണ്‌.

ഫര്‍ഹാന്‍ മോശമാക്കിയില്ലെങ്കിലും പലപ്പോഴും വികാരരഹിതമായ ഒരു മുഖഭാവത്തിലാണ്‌ കണ്ടത്‌.

അഹാന കൃഷ്ണ ചിലപ്പോഴൊക്കെ ഒരു പ്രണയനൈര്‍മ്മല്ല്യഭാവം പുലര്‍ത്തിയെങ്കിലും പ്രേക്ഷകര്‍ക്ക്‌ ഹൃദയത്തില്‍ ചേറ്‍ത്ത്‌ വെക്കാവുന്ന അത്ര ശോഭിച്ചില്ല.

തുടക്കത്തിലെ ടൈറ്റില്‍ സോങ്ങ്‌ 'തിരോന്തോരം' ഭാഷയിലൂടെ ശരിക്ക്‌ ചിരിപ്പിച്ചു.

 ക്യാമറയും മികവുറ്റതായിരുന്നു.

പൊതുവേ പറഞ്ഞാല്‍ എന്തൊക്കെയോ ഒരു തീപ്പൊരിയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അത്‌ കത്തിപ്പിടിക്കാതെ അവസാനിച്ച ഒരു പ്രതീതിയായിരുന്നു സിനിമ കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ തോന്നിയത്‌.

Rating : 4.5 / 10

Friday, August 08, 2014

മംഗ്ലീഷ്‌ (Manglish)



സംവിധാനം : സലാം ബാപ്പു
രചന : റിയാസ്‌

കൊച്ചിയിലെ മല്‍സ്യമാര്‍ക്കറ്റിന്റെ പ്രധാനിയായ മാലിക്‌ ഭായി... ഇദ്ദേഹം അറിയാതെ കൊച്ചിയില്‍ ഈച്ച പോലും വഴി നടക്കില്ലെന്നാണ്‌ പറയുന്നത്‌.

ഒരു വിദേശവനിത അനധികൃതമായി താമസിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള നിയോഗം ഇദ്ദേഹത്തിന്‌ വന്നുചേരുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവപരമ്പരകളാണത്രേ ഈ സിനിമകൊണ്ട്‌ ഉദ്ദേശിച്ചത്‌.

ഈ വിദേശവനിതയ്ക്ക്‌ മാലിക്‌ ഭായിയോട്‌ മാത്രമായി എന്തോ പറയാനുണ്ട്‌. പക്ഷെ, ഭാഷ വശമില്ല. മാലിക്‌ ഭായി ഇംഗ്ലീഷ്‌ പഠിക്കുകയും വിദേശവനിത മലയാളം പഠിക്കുകയും ചെയ്തു. ഇനിയിപ്പോ ഏത്‌ ഭാഷയില്‍ വേണേലും കാര്യം പറയാമല്ലോ..
പ്രേക്ഷകര്‍ കാത്തിരുന്ന ആ ഞെട്ടിക്കുന്ന കാര്യം മദാമ്മ വെളിപ്പെറ്റുത്തിയപ്പോള്‍ തീയ്യറ്റര്‍ ഞെട്ടിവിറച്ചു. (അതായിരിക്കും യാതൊരു ഭാവവ്യതിയാനങ്ങളും ഇല്ലാതെ പ്രേക്ഷകര്‍ ഇരുന്നതും ഒടുവില്‍ നെടുവീര്‍പ്പോടെ ഇറങ്ങിപ്പോയതും).

വളരെ പുതുമകളും ഒട്ടേറെ വികാരനിര്‍ഭരമായ രംഗങ്ങളും കൊണ്ട്‌ സമ്പന്നമായ ഒരുപാട്‌ സിനിമകളുണ്ടെന്നതുകൊണ്ട്‌ ഈ സിനിമ അതിലൊന്നും പെടാതെ വ്യത്യസ്തമായി നില്‍ക്കുന്നു. 'പിന്നെ എന്തുണ്ട്‌?' എന്ന് ചോദിച്ചാല്‍ മാലിക്‌ ഭായിയുടെ ചില വീരപരിവേഷങ്ങള്‍ക്കായുള്ള ശ്രമങ്ങളും ചേഷ്ടകളും കാണാം.
 വെറുപ്പിക്കാന്‍ മാത്രം ഒന്നും ഇല്ലാത്തതുകൊണ്ട്‌ ആ പേരുദോഷം ഇല്ല.

Rating : 3 / 10

Thursday, July 31, 2014

വിക്രമാദിത്യന്‍


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം : ലാല്‍ ജോസ്‌

ഈ സിനിമയുടെ റിവ്യൂ എന്നതിനുപകരം ഒരു പഴയ കഥ പറയാം.

രണ്ട്‌ സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ (വിക്രമനും ആദിത്യനും).
ചെറുപ്പം മുതലേ പരസ്പരം മത്സരിച്ചും കലഹിച്ചും വളര്‍ന്ന് വരുന്നു.
ഇവര്‍ക്കിടയില്‍ ഒരു പെണ്‍ സുഹൃത്തും ഉണ്ട്‌.

 വിക്രമന്‍ നല്ല സാഹചര്യങ്ങളില്‍ വളര്‍ന്ന് കേമനായി.
ആദിത്യന്‍ എന്നും പരാജയത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.
പക്ഷേ, സുഹൃത്തായ പെണ്‍കുട്ടിക്ക്‌ ആദിത്യനോട്‌ സുഹൃത്ത്‌ എന്നതിനപ്പുറമുള്ള താല്‍പര്യമുണ്ട്‌.
അത്‌ വിക്രമനും അറിയാം.

ഒരു സുപ്രഭതത്തില്‍ എന്തോ ഞെട്ടിക്കുന്ന വിഷമത്തില്‍ മനം നൊന്ത്‌ ആദിത്യന്‍ നാട്‌ വിട്ടു.
ഒരിക്കലും പൊറുക്കാനാവാത്ത തെറ്റല്ലേ ഞാന്‍ ചെയ്തതെന്ന് ആ അമ്മ വിലപിക്കുന്നുണ്ടെങ്കിലും എല്ലാം പ്രേക്ഷകര്‍ പിന്നെ അറിഞ്ഞാല്‍ മതി.

നാടുവിട്ട്‌ പോയ ആദിത്യന്‍ കേമനായി തിരിച്ചുവരുന്നു. പക്ഷേ, മഹാ കേമനായി എന്ന് ക്ളൈമാക്സിലേ പറയൂ.

നാട്‌ വിട്ട്‌ പോകും വഴി ജീവിതം വെടിയാന്‍ തുനിഞ്ഞപ്പോള്‍ ഒരു രക്ഷകനെത്തി, കൂടെ കൂട്ടി. ആ രക്ഷകന്‍ ചെറുതായി ഒന്ന് ഉപദേശിച്ചു. പയ്യന്‍ ആളാകെ മാറി. ഒരു വിധം മിടുക്കന്‍മാര്‍ കഷ്ടപ്പെട്ട്‌ നേടുന്ന കാര്യങ്ങള്‍ നമ്മുടെ നായകന്‍ പുഷ്പം പോലെ നേടിയെടുത്തു. എന്നിട്ടാണീ വരവ്‌.

അങ്ങനെ ക്ളൈമാക്സില്‍ നായകന്‍ മധുരപ്രതികാരം ചെയ്ത്‌ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കും.

മുകളില്‍ പറഞ്ഞത്‌ തന്നെയാണോ ഈ സിനിമയുടെ കഥയും എന്ന് ചോദിച്ചാല്‍ അങ്ങനെയും പറയാം.

ഇതിലെ നായികയുടെ കാര്യമാണ്‌ കഷ്ടം. നായകന്‍ വരാതായപ്പോള്‍ മറ്റേ സുഹൃത്ത്‌ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു. നായകന്‌ ഒരു അന്ത്യശാസന ഇ മെയില്‍ രൂപത്തില്‍ അയച്ചു. മറുപടി ഇല്ലാതായപ്പോള്‍ സുഹൃത്തിന്‌ വാക്ക്‌ കൊടുത്തു. അപ്പോഴുണ്ട്‌ ദേ വരുന്നു നായകന്‍.
ജസ്റ്റ്‌ മിസ്സ്‌. 

പിന്നെ, ഭാഗ്യത്തിന്‌ മറ്റേ സുഹൃത്ത്‌ ഈ പെണ്‍കുട്ടിയോട്‌ നായകനോടൊപ്പം പൊയ്ക്കോളാന്‍ സമ്മതിച്ചു. പാവം രക്ഷപ്പെട്ടു.
'ഞാന്‍ നിക്കണോ അതോ പോണോ...' എന്ന ഒരു നില്‍പ്പുണ്ട്‌ ... പാവം നായിക... പെറ്റ തള്ള സഹിക്കൂല...

അങ്ങനെ എല്ലാം ശുഭം.

ഇനി ചിത്രത്തെക്കുറിച്ച്‌ പറയുകയാണെങ്കില്‍, ഇത്‌ സാധാരണ പ്രേക്ഷകര്‍ക്ക്‌ കുറച്ചൊക്കെ ഇഷ്ടപ്പെടും.
ദുല്‍ക്കര്‍ സല്‍മാന്‍ മികവ്‌ പുലര്‍ത്തുന്നുണ്ട്‌. ഒരു കരച്ചില്‍ ഒരല്‍പം കുറയ്ക്കാമായിരുന്നു.
നമിതയും മോശമായില്ല.
ഉണ്ണിമുകുന്ദന്‍ മസിലളിയനായി തന്നെ ചിത്രത്തിലുണ്ട്‌.
ആദിത്യണ്റ്റെ അച്ഛന്‍ കള്ളന്‍ ചെരുതായൊന്ന് മനസ്സിനെ സ്പര്‍ശിച്ചു.

ഫ്ലാഷ്‌ ബാക്കുകളും മറ്റും പല ഘട്ടങ്ങളിലും വലിച്ച്‌ നീട്ടലായി അനുഭവപ്പെട്ടു.

Rating : 5 / 10 

Tuesday, June 24, 2014

കൂതറ



രചന : വിനി വിശ്വലാല്‍
സംവിധാനം : ശ്രീനാഥ്‌ രാജേന്ദ്രന്‍

മൂന്ന് എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വന്നതിനുശേഷം ഉണ്ടാകുന്ന സൗഹൃദവും, തുടര്‍ന്ന് കോളേജിലും കോളേജിനു പുറത്തും അവര്‍ക്ക്‌ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും രസകരമായി പറയാന്‍ ശ്രമിച്ചിരിക്കുന്നതാണ്‌ കൂതറ എന്ന ഈ സിനിമ.

സിനിമാകഥകളുടെ പതിവ്‌ രീതികളെ കളിയാക്കി വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും പല ഘട്ടങ്ങളിലും ഈ സിനിമയുടെ കഥ എന്ന സാധനം പഴയ രീതി തന്നെ വച്ചുപിടിക്കുന്നത്‌ അത്ഭുതമായി തോന്നി.

മദ്യപാനം ഒരു പ്രധാന പ്രക്രിയയായി ഈ സിനിമയില്‍ ചിരപ്രതിഷ്ട നേടി.

കോളേജിലെ ചില സംഭവവികാസങ്ങള്‍ വളരെ രസകരമായി അവതരിപ്പിക്കാനും തീയ്യറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഒരു മികവാണ്‌. (കുടുംബവുമായി ഒരിക്കലും ഈ പേരുള്ള സിനിമയ്ക്ക്‌ ആരും കയറാന്‍ സാദ്ധ്യത ഇല്ലാത്തതിനാല്‍ അല്‍പം 'തറ' സെറ്റപ്പിലുള്ള കാര്യങ്ങളാണേലും അത്‌ സ്ക്രീനില്‍ കൊണ്ടുവരാന്‍ കാണിച്ച ധൈര്യവും അതിലൂടെ സൃഷ്ടിക്കപ്പെട്ട കൂട്ടച്ചിരിയും പ്രശംസനീയം തന്നെയാണ്‌)

പൊതുവേ പറഞ്ഞാല്‍ ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. കഥയിലെ പല കാര്യങ്ങളും സാമാന്യബുദ്ധിക്ക്‌ നിരക്കാത്തവയാണ്‌.

മോഹന്‍ ലാലിനെ സമ്മതിക്കണം. വളരെ വ്യത്യസ്തവും ആകര്‍ഷണീയവുമായ വേഷം ഈ സിനിമയില്‍ കൈകാര്യം ചെയ്തതിന്‌. മല്‍സ്യകന്യകയായാണ്‌ അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്‌. മിക്കവാറും ഗിന്നസ്‌ ബുക്കില്‍ കയറാന്‍ സാദ്ധ്യതയുണ്ട്‌.

ഈ സിനിമ കണ്ട്‌ കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു സംശയം മനസ്സില്‍ കിടന്ന് വിളയാടുന്നുണ്ട്‌.
മല്‍സ്യകന്യക എന്ന ഒരു സങ്കല്‍പം ഉണ്ടല്ലോ... മല്‍സ്യകന്യകന്‍ ഉണ്ടോ? ഇല്ലെങ്കില്‍ പിന്നെ മല്‍സ്യകന്യകമാര്‍ ഉണ്ടായതെങ്ങനെ?

ഹോ.. ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല. സിനിമയുടെ ഒരു എഫ്ഫക്ടേ...

Rating : 3 / 10



Tuesday, June 10, 2014

ബാംഗ്ലൂര്‍ ഡേയ്സ്‌ (Bangalore Days)



രചന, സംവിധാനം : അഞ്ജലി മേനോന്‍

നിര്‍മ്മാണം : അന്‍ വര്‍ റഷീദ്‌


വിവിധ തലങ്ങളിലായി ജീവിക്കുന്ന കസിന്‍സായ കുട്ടന്‍ (നിവിന്‍ പോളി), അജു (ദുല്‍ക്കര്‍ സല്‍മാന്‍) , ദിവ്യ (നസ്രിയ നാസിം) എന്നിവരുടെ ജീവിതങ്ങളും അതിന്നിടയിലേയ്ക്ക്‌ വരുന്ന ദാസ്‌ (ഫഹദ്‌ ഫാസില്‍), സാറ (പാര്‍വ്വതി) എന്നിവരുടെ ഇടപെടലുകളുടേയും രസതന്ത്രങ്ങളുടേയും ചിത്രീകരണമാണ്‌ പ്രധാനമായും ഈ ചിത്രത്തില്‍ സംഭവിക്കുന്നത്‌.

നാട്ടിന്‍ പുറത്തുകാരനായ കുട്ടന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ ചെല്ലുന്നതിന്റെ കഥാസംഗതികളിലൂടെ അത്തരം ആളുകളും അവരുടെ കുടുംബങ്ങളെയും ചുറ്റിപ്പറ്റിയുള്ള പലതും വിവരിക്കാന്‍ സംവിധായികയ്ക്ക്‌ സാധിച്ചിരിക്കുന്നു.

വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ കല്ല്യാണം കഴിക്കുന്ന ദിവ്യ, വെറുമൊരു ഭാര്യയായി ഒതുങ്ങുന്നില്ല.

റിബല്‍ സ്വഭാവത്തില്‍ ജീവിക്കുമ്പോഴും തെളിഞ്ഞ്‌ നില്‍ക്കാത്ത നന്മകളുമായി അര്‍ജ്ജുന്‍ എന്ന അജുവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

സീരിയസ്‌ പ്രകൃതത്തില്‍ തുടങ്ങി, പൂര്‍വ്വകാലത്തിന്റെ ചില ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദാസും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശാരീരിക വൈകല്ല്യത്തെ മനസ്സുകൊണ്ട്‌ കീഴ്‌ പെടുത്തുന്ന റേഡിയോ അവതാരകയായി സാറയും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതായി.

പ്രേക്ഷകര്‍ക്ക്‌ വളരെ ആസ്വാദ്യകരമായ ഒരു ചിത്രം ഒരുക്കുവാന്‍ അഞ്ജലി മേനോനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട്‌ തന്നെ, ചില കുറവുകളായി തോന്നിയ താഴെ പറയുന്ന സംഗതികള്‍ക്ക്‌ വലിയ പ്രാധാന്യവുമില്ല.

1. അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയുകയാണെങ്കില്‍ , നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എപ്പോഴൊക്കെയോ കുറച്ച്‌ ഓവര്‍ ആയി തോന്നി.

2. നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രം വിശ്വസിക്കാവുന്നതിലുമപ്പുറം ഇടപെടലുകള്‍ നടത്തി.
 ഒരു ഫ്ലാറ്റിലെ ആളുകളെ മുഴുവന്‍ കുറഞ്ഞ സമയം കൊണ്ട്‌ കയ്യിലെടുക്കുക, ഭര്‍ത്താവിന്റെ കാമുകീവിരഹത്തെ മനസ്സിലാക്കി സ്നേഹിക്കുക, മകള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരെ പരിലാളിച്ച്‌ പ്രിയങ്കരിയാകുക എന്നിവയൊക്കെ കുറച്ചധികം ആര്‍ഭാടമായിപ്പോയി.

3. ഗാനങ്ങള്‍ ഇതിലും മികവ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ അതൊരു സംഭവമായേനെ. ഇതിപ്പോ തരക്കേടില്ല എന്നതായിട്ടുപോലും പ്രേക്ഷകര്‍ ആസ്വദിച്ചു.

അഭിനയത്തില്‍ ഏറ്റവും മികവ്‌ പുലര്‍ത്തിയത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌.

നിവിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ പരമാവധി ആസ്വാദ്യമാക്കുകയും ഹാസ്യരസം ചിത്രത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തു.

ദുല്‍ക്കര്‍ തന്റെ കെട്ടിലും മട്ടിലും കൃത്യമായിരുന്നു.

സാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി മികവുറ്റതാക്കി.

നസ്രിയ പതിവുപോലെ തന്റെ റോളില്‍ തിളങ്ങി.

ഇഷാ തല്‍ വാര്‍ ഒരു ബാദ്ധ്യതയായി തുടര്‍ന്നു.

മറ്റു മുതിര്‍ന്ന അഭിനേതാക്കളായ്‌ കല്‍പന, വിജയരാഘവന്‍, വിനയാപ്രസാദ്‌, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു.

ഒന്നോ രണ്ടോ തവണ പോയി ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡേയ്സ്‌.

Rating : 7.5 / 10

Tuesday, May 27, 2014

മിസ്റ്റര്‍ ഫ്രോഡ്‌ (Mr. Fraud)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :  ഉണ്ണിക്കൃഷ്ണന്‍ ബി

ഇന്റര്‍ നാഷണല്‍ മോഷ്ടാവായി മോഹന്‍ ലാല്‍ അഭിനയിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

പഴയ രാജകുടുംബത്തിലെ അവകാശികള്‍ തമ്മില്‍ സ്വത്തിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നാല്‍പത്തിയൊന്ന് കൊല്ലം അടച്ചിട്ട നിലവറ തുറന്ന് കണക്കെടുപ്പ്‌ നടത്താന്‍ തുടങ്ങുന്നിടത്തേയ്ക്കാണ്‌ ഇത്തവണ ഈ ഫ്രോഡ്‌ എത്തുന്നത്‌. കലവറയിലെ അമൂല്ല്യമായ നിധിയുടെ വില നിശ്ചയിക്കുന്ന വിദഗ്ദനായിട്ടാണ്‌ വരവ്‌. പിന്നെ എന്തൊക്കെയോ സംഭവങ്ങളൊക്കെ നടന്ന് എങ്ങനെയൊക്കെയോ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സിനിമ തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴേയ്ക്കും ഇത്‌ കണ്ട്‌ തീര്‍ക്കാനുള്ള ത്വര തിര്‍ന്നുപോയതുകൊണ്ട്‌ ഈ സിനിമയെക്കുറിച്ച്‌ കൂടുതലൊന്നും എഴുതുന്നില്ല. അത്തരം ഒരു റിവ്യൂ എഴുതാനുള്ള സംഗതികളൊന്നും ഇതിലില്ല എന്നാണ്‌ തോന്നിയത്‌.

വില്ലന്‍ ആരാണ്‌ എന്ന് അറിയാനുള്ള ആകാംക്ഷയൊന്നും ഒരല്‍പ്പം പോലും തോന്നിയില്ല. ഇതെന്റെ മാത്രം കുഴപ്പമല്ല എന്ന് മറ്റ്‌ പലരോടും ചോദിച്ചപ്പോഴാണ്‌ ബോധ്യപ്പെട്ടത്‌.

വലിയ വലിയ ഗെയിം ഒക്കെയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്നൊക്കെ തോന്നുമെങ്കിലും എല്ലാം ഒരു കുട്ടിക്കളിപോലെ തോന്നിപ്പോയി.

ഒരു ചെറിയ ഉദാഹരണത്തിന്‌, രഹസ്യ അറ കണ്ടെത്തി അതിലൂടെ മുന്നോട്ട്‌ പോകുന്ന നായകന്‍. അതേസമയം ഒളിച്ചേ കണ്ടേ കളി നടത്തുന്ന നായകന്റെ കൂട്ടാളികള്‍ (ഒരാള്‍ ആണും, മറ്റേ സഹായി പെണ്ണും) രസകരമായി.
തോക്കും പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നുണ്ട്‌.

ഒരു ഗാനരംഗസമയത്ത്‌ ഈ കൂട്ടാളികള്‍ പരസ്പരം നോക്കി പെട്ടെന്ന് പ്രണയബദ്ധരായിത്തീര്‍ന്നു. അതൊരു സസ്പെന്‍സ്‌ തന്നെയായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

Rating : 3.5 / 10

Wednesday, May 21, 2014

How Old Are You



കഥ, സംവിധാനം : റോഷന്‍ ആന്‍ഡ്രൂസ്‌
തിരക്കഥ, സംഭാഷണം : ബോബി, സഞ്ജയ്‌
നിര്‍മ്മാണം  : ലിസ്റ്റിന്‍ സ്റ്റീഫന്‍

ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുള്ള ഒരു സാധാരണ സ്ത്രീ, അവരുടെ ഭര്‍ത്താവിണ്റ്റെയും മകളുടെയും അച്ഛണ്റ്റെയും കാര്യങ്ങള്‍ നോക്കി തണ്റ്റെ ജീവിതം വളരെ സാധാരണമായ രീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.
സ്വാഭാവികമായും ഇങ്ങനെ ഒരു സ്ത്രീയ്ക്ക്‌ മകളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും കാര്യമായ പ്രോത്സാഹനങ്ങളോ അനുമോദനങ്ങളോ ഒരു കാര്യത്തിലും ലഭിക്കേണ്ടതുമില്ല.

ഒരു ഘട്ടത്തില്‍ ഭര്‍ത്താവും മകളും ഈ സ്ത്രീയെ ഒട്ടും തന്നെ കഴിവില്ലാത്തവളായി കുറ്റപ്പെടുത്തുകയും അവരുടെ ഭാവി ജീവിതവും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനായി വിദേശരാജ്യത്തേയ്ക്ക്‌ കുടിയേറുകയും ചെയ്യുന്നു.

ഇവിടെ തനിച്ചാകുന്ന ഈ സ്ത്രീയെ അവരുടെ കോളേജ്‌ കാലത്തെ ഒരു സുഹൃത്ത്‌ പഴയ ചുറുചുറുക്കിലേയ്ക്കും വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലേയ്ക്കും വരുവാന്‍ പ്രചോദനം നല്‍കുന്നു.

തുടര്‍ന്ന്‌ ഈ സ്ത്രീ ജീവിതത്തില്‍ ജനങ്ങളുടെ പ്രശംസ നേടുന്ന തരത്തില്‍ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ മുഖ്യ വിഷയം. ആ വിജയത്തിലും അവര്‍ തണ്റ്റെ കുടുംബത്തെ തന്നോട്‌ ചേര്‍ത്ത്‌ പിടിക്കുന്നു.

പല ജീവിത യാഥാര്‍ഥ്യങ്ങളേയും പച്ചയായി കാണിക്കുകയും അതിണ്റ്റെ തീവ്രത അനുഭവഭേദ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ ഈ ചിത്രം വിജയിച്ചിരിക്കുന്നു.

ഒരു ഇന്‍ഷുറന്‍സ്‌ കിട്ടാന്‍ ദീര്‍ഘദൂര ഓട്ടത്തിന്‌ തയ്യാറെടുക്കുകയും അതില്‍ ഓടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ എന്തോ കഥാഗതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനെ, ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു കഥാസന്ദര്‍ഭത്തിലേയ്ക്ക്‌ രചയിതാക്കള്‍ കൊണ്ടുപോയത്‌ ഒരല്‍പ്പം സംശയം ജനിപ്പിച്ചു.
ആദ്യം ഉദ്ദേശിച്ച കഥാഗതി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതെ വന്നപ്പോള്‍ മറ്റൊരു വഴി തെരെഞ്ഞെടുത്ത പ്രതീതി.

അതുപോലെ ചില ഭാഗങ്ങളില്‍ ഒരല്‍പ്പം ഇഴച്ചിലും അനുഭവപ്പെട്ടു.

ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ വളരെ ഹൃദയസ്പര്‍ശിയായ കുറച്ച്‌ രംഗങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക അവബോധവും പ്രദാനം ചെയ്തുകൊണ്ട്‌ ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാകുന്നു.

പക്ഷേ, ഈ ചിത്രത്തെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെക്കുവാന്‍ പ്രധാന കാരണം ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ്‌.

വളരെ മികച്ച അഭിനയവും സ്ക്രീന്‍ നിറഞ്ഞുള്ള പ്രകടനവും പ്രേക്ഷകരെ വളരെ ആകര്‍ഷിച്ചു. അവരുടെ ജീവിതം തന്നെ സിനിമയാക്കിയതാണോ എന്ന്‌ തോന്നുന്ന വിധത്തിലുള്ള കഥാഗതിയും സംഭാഷണങ്ങളും പ്രേക്ഷകരുടെ താല്‍പര്യത്തിന്‌ തീവ്രതയേകി.

കുഞ്ചാക്കോ ബോബന്‍ മികച്ച പിന്തുണ നല്‍കി.

സേതുലക്ഷി എന്ന നടി അവരുടെ അഭിനയതീവ്രതകൊണ്ട്‌ പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിച്ചു.

സ്ത്രീകള്‍ക്ക്‌ ഈ ചിത്രം ഒരു അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനൂള്ള വലിയ ഇന്‍സ്പിരേഷന്‍ ആണ്‌.

കഴിവുള്ള സ്ത്രീകളെ ഒതുക്കി നിര്‍ത്തുകയും അവരൂടെ സ്വപ്നങ്ങള്‍ക്ക്‌ എക്സ്പയറി ഡേറ്റ്‌ തീരുമാനിക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
(അങ്ങനെയുള്ള കുടുംബങ്ങളില്‍ ഒരു കുടുംബകലഹത്തിനും ഈ ചിത്രം വഴി വെച്ചേക്കാം)

Rating : 7 / 10

Thursday, May 15, 2014

ഗോഡ്സ് ഓണ്‍ കണ്ട്രി (God's own country)



സംവിധാനം വാസുദേവ് സനല്‍

പാസ്സഞ്ചര്‍, നേരം, ട്രാഫിക് എന്നീ സിനിമകളുടെ ഒരു സങ്കര രൂപം ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നു എന്നത് നമ്മുടെ കുറ്റമല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

മൂന്ന് കഥാഗതികള്‍ സമാന്തരമായി പോകുകയും അതെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരു ത്രില്ലറിന്‍റെ മൂഡോടെ  തരക്കേടില്ലാത്ത പരിസമാപ്തിയിലെത്തിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ ആകര്‍ഷണമാണ്‍.

ശ്രീനിവാസന്‍റെ കഥാപാത്രം വളരെ അമാനുഷികവും നാടകീയവുമായി സംസാരിച്ചുകൊണ്ടിരുന്നത് അലോസരമുണ്ടാക്കി എന്ന് പറയാതെ വയ്യ.

പല സ്ഥലത്തും പ്രേക്ഷകര്‍ക്കുള്ള  ഉപദേശരൂപേണയുള്ള  അനാവശ്യമായ ഡയലോഗുകള്‍ ഈ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്..

പാസ്സഞ്ചര്‍ സിനിമയിലെ അഡ്വക്കേറ്റിന്‍റെ കഥാപാത്രം ട്രാഫിക്ക് സിനിമയിലെ കാറോടിക്കുന്ന ശ്രീനിവാസനിലേയ്ക്ക് കുടിയേറിയതാണ്‍ ഒരു കഥാഗതി.

നേരം സിനിമയിലെ പണത്തിന്‍റെ റൊട്ടേഷന്‍ മറ്റൊരു കഥാഗതി.  കഷ്ടകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ നേരം സിനിമയിലെ റീ വൈന്ഡ് ചെയ്ത് ആ പണം സഞ്ചരിച്ച റൊട്ടേഷന്‍ കാണിക്കുന്ന അതേ രൂപത്തില്‍ ഈ സിനിമയിലും കാണിക്കുന്നുണ്ട്.

പെരുമഴക്കാലം എന്ന സിനിമയുടെ മറ്റൊരു നിഴല്‍ ഫഹദ് ഫാസിലിന്‍റെ കഥാഗതിയില്‍ കാണാവുന്നതാണ്‍.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരില്‍ കുറച്ച് ആകാംക്ഷ ജനിപ്പിക്കാനും നന്മയുള്ള കഥാപരിസമാപ്തിയുടെ സുഖം നല്‍കാനും ഈ ചിത്രത്തിനായി എന്നത് സത്യമാണ്‍.


ഫഹദ് ഫാസിലും  ലാലും മികച്ച അഭിനയം കാഴ്ച വെച്ചപ്പൊള്‍ ഇഷാ തല്‍ വാറ് വെറും പ്രതിമയായി അവശേഷിച്ചു.  
മൈഥിലി വല്ലാതെ ആകര്‍ഷണീയത കുറഞ്ഞു എന്ന് മാത്രമല്ല, ഒരല്‍പ്പം അരോചകവുമായിരുന്നു.

Rating : 5 / 10

Sunday, May 11, 2014

മോസയിലെ കുതിരമീനുകള്‍



സംവിധാനം : അജിത് പിള്ള
കഥ, തിരക്കഥ : വിപിന്‍ രാധാകൃഷ്ണന്‍ , അജിത് പിള്ള
സംഭാഷണം : അജിത് പിള്ള


കുടുംബസ്വത്ത് കുറച്ചധികം ബാക്കിയായി ഒറ്റപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്‍ തന്‍റെ ചില ചാപല്യപ്രവര്‍ത്തിയാല്‍ ജയിലില്‍ ഒരു വര്‍ഷം തടവ് ലഭിച്ച് എത്തുന്നു.  ഈ യുവാവ് (ആസിഫ് അലി) ജയില്‍ ചാടുകയും മറ്റൊരു യുവാവിനെ (സണ്ണീ വെയ്ന്‍) പിന്തുടര്‍ന്ന് ലക്ഷദ്വീപില്‍ എത്തിച്ചേരുകയും സംഭവിക്കുന്നു.  

ലക്ഷദ്വീപിലെത്തുന്ന ഇവരുടെ കഥയും സംഭവങ്ങളും അവിടെ തുടരുന്നു.

അവതരണത്തിലെ പുതുമകൊണ്ട് ഈ ചിത്രം തുടക്കത്തിലേ കുറച്ച് കൌതുകം ജനിപ്പിക്കുന്നുണ്ട്.  കുറച്ച് മെല്ലെയാണ്‍ ഗതിയെങ്കിലും പ്രേക്ഷകരെ വല്ലാതെ മുഷിപ്പിക്കുന്നില്ല.  

രണ്ടാം പകുതിയില്‍ ലക്ഷദ്വീപിലെ മനോഹര ദൃശ്യങ്ങളും കഥയുടെ ഗതിയും പ്രേക്ഷകനെ ആകര്‍ഷിക്കുന്നു.  

പക്ഷേ, വൈകാരികതയോ കഥാതീവ്രതയോ പ്രകടമാക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളോ രംഗങ്ങളോ ഒന്നും എടുത്ത് പറയാനില്ല എന്നത് ഈ ചിത്രത്തിന്‍റെ ന്യൂനതയാണ്‍.

പ്രേക്ഷകനെ വല്ലാതെ ആകര്‍ഷിക്കുന്ന ഒരു കഥാവിവരണം ഈ ചിത്രത്തിന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രേക്ഷകരെ ഈ ചിത്രം ദ്രോഹിക്കുന്നില്ല എന്നത് വലിയ ആശ്വാസം.

ജോജോ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ചിരി പടര്‍ത്തി.

ആസിഫ് അലി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.


Rating : 5 / 10 

Wednesday, April 30, 2014

സംസാരം ആരോഗ്യത്തിന്‍ ഹാനികരം


രചന, സംവിധാനം : ബാലാജി മോഹന്‍

  
തമിഴ് നാട് അതിര്ത്തിയിലുള്ള തേന്മല എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.
തികച്ചും സാങ്കല്പികമായ കഥയാതൊരു ലോജിക്കും ഇതിലൊട്ട് പ്രതീക്ഷിക്കുകയും വേണ്ട്സംസാരിച്ചാല് പകരുന്ന അസുഖം, അതും സംസാര ശേഷി നഷ്ടപ്പെടുന്ന അസുഖം. ഇതില് നിന്ന് തന്നെ കാര്യം മനസ്സിലാക്കാന് സാധിക്കുമല്ലോ.

കുറച്ച് രസകരമായ സംഗതികളും, ഛായാഗ്രഹണഭംഗിയും, ദുല്ഖറ്, നസ്രിയ എന്നിവരെ കാണുന്ന സുഖവും ചിത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങളാണ്.

ഒരു ടി വി . അവതാരകന് ഇടയ്ക്കിടെ വന്ന് വിവരങ്ങള് പങ്ക് വെക്കുംസിനിമയുടെ തുടക്കം മുതല് ഒടുക്കം വരെ ചടങ്ങുണ്ട്പക്ഷേ, ചാനലിന്റെ താഴെ എഴുതി വരുന്ന ന്യൂസ് എപ്പോഴും ഒന്ന് തന്നെ. പ്രത്യേകിച്ചും ശ്രദ്ധിച്ച ഒരു ന്യുസ് കൊച്ചിയിലെ ഒരു .ടി. സ്ഥാപനത്തില് നിന്ന് കമ്പ്യൂട്ടറുകള് കളവ് പോയി (ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ച തെറ്റ്)

ഒരു മന്ത്രിയും അദ്ദേഹത്തിന്റെ  ശിങ്കിടിയും തുടര്ച്ചയായി ചിത്രത്തിലുണ്ട്. പക്ഷേ, പലപ്പോഴും ചെറിയ ചിരിക്ക് വക ലഭിക്കുന്നുണ്ട്.

ഇഷ്ടമില്ലാത്ത കല്ല്യാണം ഉറപ്പിച്ച് ജീവിതം വെറുത്തപോലെ പ്രകൃതവുമായി ഒരു ലേഡി ഡോക്ടറായി നസ്രിയ

വളരെ ആക്ടീവും സംസാരപ്രിയനുമായി ദുല്ഖറിന്റെ കഥാപാത്രം. പതിവുപോലെ അനാഥന്, സല്സ്വഭാവി.

ഇന്റര് വെല്ലിനു ശേഷം സിനിമയില് സംസാരം നിരോധിക്കുന്നുപിന്നെ മുഴുവന് ഗോഷ്ടിയാണ്.  

ബാക്ക് ഗ്രൂണ്ട് മ്യൂസിക്കിന്റെ സഹായത്തോടെയുള്ള കുറേ കസര്ത്തുകള്തരക്കേടില്ലാതെ ബോറടിപ്പിക്കുന്നതില് നന്നായി വിജയിച്ചിരിക്കുന്നു.

മൊത്തത്തില് എടുത്ത് പരിശോധിച്ചാല് ചിത്രം എന്തൊക്കെയോ രസങ്ങളും താല്പര്യങ്ങളും സൃഷ്ടിക്കാന് ശ്രമിക്കുന്നുണ്ട്, പക്ഷേ, എന്തൊക്കെയോ പാളിച്ചകളാല് അത് വേണ്ട രീതിയില് ഫലം കണ്ടില്ലെന്ന് മാത്രമല്ല, വളരെയധികം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുമുണ്ട്

Rating : 3.5 / 10 

Tuesday, April 29, 2014

മസാല റിപ്പബ്ലിക് (Masala Republic)


സംവിധാനം : വൈശാഖ് ജി എസ്
രചന : അരുണ്‍ ജോര്‍ജ് കെ ഡേവിഡ്, വൈശാഖ് ജി എസ്

കേരളത്തില്‍ ഗുഡ്ക ഉപയോഗം നിരോധിച്ചതിനെത്തുടര്‍ന്ന് അത് നടപ്പിലാക്കാന്‍ ചുമതലയുള്ള ഒരു പോലീസ് സ്ക്വാഡിന്‍റെ തലവനായ ശംഭുവും കൂട്ടരും നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ ഇത് ഉപയോഗിക്കുന്നവരും അല്ലാത്തവരും നടത്തുന്ന പരിപാടികളുമാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

ഈ സിനിമയെ കൂടുതലായി നിരൂപണം ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ചില സംഗതികള്‍ ചുവടെ ചേര്‍ക്കുന്നു.

ഇതൊരു ഡോക്യുമെന്‍ററിയാണോ എന്ന് എന്‍റെ ഭാര്യയടക്കം തീയ്യറ്ററില്‍ പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

കുറേ പേര്‍ കാശ് കൊടുത്ത് കയറിയതിനാല്‍ ഏ.സി. ആസ്വദിച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഇന്‍റര്‍ വെല്‍ ആയപ്പോ ശുഭംഎന്ന് എഴുതിക്കാണിച്ചിരുന്നെങ്കില്‍ എന്ന് ചിലര്‍ മോഹിക്കുന്നുണ്ടായിരുന്നു.

ഗതികെട്ട് പല ഘട്ടങ്ങളിലും ഓരിയിടുന്ന ഒരു വിഭാഗമുണ്ടായിരുന്നു.

ടി.വി. പരസ്യമാണോ, ഡോക്യുമെന്‍ററിയാണോ, നാടകമാണോ, ആക്ഷേപഹാസ്യമാണോ എന്നൊക്കെയുള്ള പല പല സംശയങ്ങളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ തുടര്‍ന്ന് പോകുന്നത്.

ക്ഷമയുടെ നെല്ലിപ്പലക എന്ന സംഗതിയില്‍ ചെന്ന് ഇടിച്ച് ഇടിച്ച് അവശതയായപ്പോള്‍ എഴുന്നേറ്റ് പോരാന്‍ തുടങ്ങിയപ്പോഴാണ്‍ മറ്റൊരു സംഗതി മനസ്സിലായത്.  ഒരു വലിയ മൂവ് മെന്‍റിന്‍ ഞാനും നേതൃത്വം വഹിക്കുകയായിരുന്നു എന്ന്. ആ തീയ്യറ്ററിലെ പകുതി ആളുകളും കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട് ഇറങ്ങിപ്പോന്നു.  

അവിടെ കിടന്ന് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിനോട് പിറ്റേന്ന് ചോദിച്ചപ്പോളറിഞ്ഞത് പിന്നെയും പത്ത് പതിനഞ്ച് മിനിട്ട് സിനിമ ബാക്കിയുണ്ടായിരുന്നു എന്നാണ്‍.  ചെറിയൊരു ആശ്വാസം തോന്നി... അത്രയും സമയം ലാഭിച്ചല്ലോ..

ചെവി വട്ടം പിടിച്ച് ഇരുന്നാല്‍ മാത്രമേ ഡയലോഗുകള്‍ കേള്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.  ഇടയ്ക്കിടെ ചില രസകരമായ ഡയലോഗുകള്‍ ഉണ്ടായിരുന്നു എന്നത് ചെറിയൊരു സമാധാനം.

Rating : 2.5 / 10



Thursday, April 24, 2014

വണ്‍ ബൈ ടു (One By Two)


രചന : ജയമോഹന്‍
സംവിധാനം : അരുണ്‍ കുമാര്‍ അരവിന്ദ്‌

ഒരു വലിയ ബിസിനസ്‌ കുടുംബത്തിലെ ഒരാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നു. ഇത്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ കാണാനിടവരുന്നു. പിന്നീട്‌ ഹോസ്പിറ്റലില്‍ തണ്റ്റെ കുട്ടിയുടെ ചികിത്സയ്ക്ക്‌ എത്തിയ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അവിടെ ICU വില്‍ മരണപ്പെട്ടു എന്ന് കരുതിയ ആളെ കാണാനിടയാകുന്നു. പിന്നീടാണ്‌ അത്‌ ആ കുടുംബത്തിലെ ഇരട്ട സഹോദരങ്ങളില്‍ ഒരാളാണെന്ന്‌ മനസ്സിലാക്കുന്നു.

പക്ഷേ, മരിച്ച ആള്‍ക്ക്‌ പകരം മറ്റേ സഹോദരന്‍ ആ ഭാവത്തില്‍ പെരുമാറുന്നതാണെന്ന്‌ മനസ്സിലാക്കുന്ന ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അതിനുള്ള കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നു. മാനസികരോഗമാണെന്ന സംശയത്തില്‍ ഈ ഉദ്യോഗസ്ഥന്‍ തണ്റ്റെ അന്വേഷണങ്ങള്‍ തുടരുന്നു. 

ഇതിന്നിടയില്‍ ഇയാല്‍ മറ്റേ ആളാണെന്ന്‌ പറയുന്നു, അതേ പോലെ പ്രവര്‍ത്തിക്കുന്നു, സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഇത്‌ ആരാണെന്ന്‌ സംശയമുണ്ടാകുന്നു.

ആദ്യം പറയുന്നു മരിച്ചത്‌ ഇയാളാണെന്ന്‌, പിന്നെ പറയും മരിച്ചത്‌ അയാളാണെന്ന്‌, ഇനി അയാളും ഇയാളും ഒരേ ആളാണോ എന്ന്‌ സംശയം തോന്നും.

ഇതിന്നിടയില്‍ അനാവശ്യമായി ഈ പോലീസ്‌ ഉദ്യോഗസ്ഥണ്റ്റെ മകനെ മരണത്തിന്‌ കൊടുക്കും.

ചികിത്സിക്കുന്ന ഡോക്ടര്‍ക്കും വിട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്കും ഇങ്ങനെ മുഴുവന്‍ സമയം 'ഉല്‍പ്രേക്ഷ' അലങ്കാരമാണ്‌ ('ഇത്‌ താന്‍ അല്ലയ്യോ അത്‌ എന്ന്‌ വര്‍ണ്ണ്യത്തിലാശങ്കാ ഉല്‍പ്രേക്ഷാ ക്യാ അലംകൃതി' എന്നോ മറ്റോ ഒരു അലങ്കാരം സ്കൂളില്‍ പഠിച്ചിട്ടുണ്ട്‌)

തുടര്‍ന്ന് ഈ സഹോദരന്‍ വേഷപ്പകര്‍ച്ചകള്‍ നടത്തി അഴിഞ്ഞാടുകയാണ്‌. രണ്ട്‌ മൂന്ന് വേഷങ്ങള്‍ ആടിത്തിമിര്‍ത്ത്‌ അവസാനം അന്ത്യനിദ്ര പ്രാപിക്കുമ്പോഴെയ്ക്കും രണ്ട്‌ ജീവിതങ്ങളിലെ പെണ്‍ സുഖവും, കര്‍മ്മ സുഖവും അതോടൊപ്പം പ്രതികാരസുഖവും അനുഭവിച്ച്‌ കഴിഞ്ഞിരിക്കും.

ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും പ്രേക്ഷകന്‍ ഭ്രാന്ത്‌ മൂത്ത്‌ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇരിക്കും.

ഉത്തരം കിട്ടാതെ ഒരു ലോഡ്‌ ചേദ്യങ്ങളും കൂട്ടിമുട്ടിക്കാനാകാത്ത കുറേ കഥാചരടുകളുമായി പ്രേക്ഷകന്‍  തീയ്യറ്റര്‍ വിട്ട്‌ തല ചൊറിഞ്ഞ്‌ വീട്ടില്‍ പോകും.
രണ്ട്‌ ദിവസം ചിലപ്പോള്‍ ഇടയ്ക്ക്‌ ആലോചിച്ച്‌ നോക്കും. 'ഈ സിനിമ ഒരു അതിഭീകര ബുദ്ധിപരമായ സൃഷ്ടിയാണോ ഈശ്വരാ' എന്ന് സ്വയം ചോദിക്കും. അതിനുശേഷം, ഇത്രയ്ക്ക്‌ തലപുകച്ച്‌ മനോനിലതെറ്റിക്കാന്‍ പാകത്തിന്‌ കാശ്‌ ചിലവൊന്നും ഈ സിനിമ കൊണ്ട്‌ ഉണ്ടായില്ലല്ലോ എന്ന് മനസ്സമാധാനം പാലിച്ച്‌ ആ സിനിമയുടെ ചിന്തകള്‍ക്ക്‌ വിരാമമിടും.

മുരളീ ഗോപിയുടെ പ്രകടനം അത്യുഗ്രമായിരുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു.

നല്ല എഡിറ്റിംഗ്‌, സംവിധാനം എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്‌. പക്ഷേ, അത്‌ മനസ്സിലാക്കാനുള്ള ഒരു വൈഭവം ഇല്ലാതെ പോയി!

Rating : 4.5 / 10