Showing posts with label സുരേഷ് ഗോപി. Show all posts
Showing posts with label സുരേഷ് ഗോപി. Show all posts

Monday, December 01, 2014

ഡോള്‍ഫിന്സ്


രചന : അനൂപ് മേനോന്‍
സംവിധാനം : ദിപന്‍


ഒരു ബാറ് മുതലാളിയുടെ സത്യസന്ധതയേയും ജീവിതത്തില്‍ അനുഭവിക്കുന്ന വെല്ലുവിളികളേയും ഈ ചിത്രത്തിന്‍റെ കഥയിലൂടെ പറയാന്‍ ശ്രമിക്കുമ്പോഴും ഹാസ്യത്തിന്‍റെ മേമ്പൊടി ഇട്ട്, രസകരമായ സംഭാഷണങ്ങള്‍  ചേര്‍ത്ത്, അതില്‍ ഒരല്‍പം പഴയ് സംഗീതത്തിന്‍റെ സൌന്ദര്യവും മിക്സ് ചെയ്ത്, ഒടുവില്‍ ഒരു ടീസ്പൂണ്‍ കുടുംബ സെന്‍റിമെന്‍റ്സ് കൂടി ആയപ്പോള്‍ മോശമല്ലാത്ത ഒരു പരുവത്തിലായിട്ടുണ്ട്.

തിരുവനന്തപുരം സംസാരശൈലിയും ഇടയ്ക്ക് ചില തൃശൂര്‍, പാലക്കാട് ശൈലിയും ഉപയോഗിച്ച് പലയിടത്തും ഹാസ്യം സൃഷ്ടിക്കാനായിട്ടുണ്ട്.

സുരേഷ് ഗോപി തന്‍റെ റോള്‍ മോശമാകാതെ ചെയ്തു.  

കല്‍പന എന്ന നടിയുടെ അഭിനയമാണ്‍ ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.

എന്തൊക്കെയോ സംഭവിക്കുന്ന ഒരു പ്രതീതി ആദ്യപകുതിയില്‍ ജനിപ്പിച്ച് വലിയ സംഭവങ്ങളും ടെന്ഷനും ഒന്നും ഇല്ലാത്ത രീതിയില്‍ അവസാനഭാഗത്തേയ്ക്ക് എത്തുമ്പോള്‍ അവിടെ ഒരു ഫാമിലി സെന്‍റിമെന്‍റ് സൃഷ്ടിച്ച് ചിത്രത്തെ രചയിതാവും സംവിധായകനും പിടിച്ച് നിര്‍ത്തുന്നു.


ഓ മൃദുലേ.. എന്ന മനോഹരഗാനം വീണ്ടും ആസ്വദിക്കാനായി.

Rating : 5.5 / 10

Wednesday, March 28, 2012

ദി കിംഗ്‌ & ദി കമ്മീഷണര്‍ (The King & The Commissioner)



പലവട്ടം കണ്ടിട്ടുള്ള ഷാജി കൈലാസ്‌, രഞ്ജി പണിക്കര്‍ സിനിമകളുടെ ഒരു ഘടന ആദ്യം നോക്കാം..
രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും ഭീകരമായ സുരക്ഷാപ്രശനം, വളരെ പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തികളുടെ കൊലപാതകം, ദുരൂഹത. അതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പോലീസ്‌ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ബിസിനസ്‌ ലോബികള്‍, ഒരു ആള്‍ ദൈവം / ആശ്രമവാസി, കുറേ വിദേശ ഇടപെടലുകാര്‍...

ഇനി, ഈ സെറ്റപ്പിലേയ്ക്ക്‌ സംസ്ഥാനത്തിലെയോ രാജ്യത്തിലെയോ പ്രധാന ഭരണാധികാരി സ്വതന്ത്രമായ ഒരു അന്വേക്ഷണത്തിന്‌ ഏതെങ്കിലും പുലിയെയോ സിംഹത്തെയോ വിദഗ്ദാന്വേക്ഷണത്തിനായി നിയോഗിക്കും. ഇവര്‍ സ്ളോ മോഷനില്‍ പല പല ക്യാമറാ ആങ്കിളില്‍ പ്രത്യക്ഷപ്പെടും.

ഈ അവതാരത്തെ ഭൂരിഭാഗം പേരും എതിര്‍ക്കും, ഏതെങ്കിലും ഒന്നോ രണ്ടോ ഉന്നതര്‍ പിന്തുണയ്ക്കും...

ഈ വരുന്ന ഉദ്യേഗസ്ഥന്‍ നല്ല തന്തയ്ക്ക്‌ പിറന്നവനായിരിക്കും എന്ന്‌ ഉറപ്പ്‌..

ഇനി അന്വേക്ഷണങ്ങല്‍ തുടങ്ങും...

ഓരോ പ്രശ്നക്കാരെയും നേരിട്ട്‌ അവരുടെ കുട്ടിക്കാലത്ത്‌ കപ്പലണ്ടി മുട്ടായി കട്ടെടുത്ത്‌ തിന്നതടക്കമുള്ള വിവരണങ്ങള്‍ കൊടുത്ത്‌ അവണ്റ്റെ അപ്പനേയും അമ്മയേയും അപ്പാപ്പനേയും തെറിവിളിച്ച്‌ അവനും പറയുന്ന ആള്‍ക്കും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും മനസ്സിലാവാത്ത കുറേ ഇംഗ്ളീഷ്‌ ഡയലോഗില്‍ മലയാളം തെറി മിക്സ്‌ ചെയ്ത്‌ കാച്ചും... എല്ലാവരും നാണിച്ച്‌ നഖം കൊണ്ട്‌ നിലത്ത്‌ വരച്ചുകൊണ്ടിരിക്കുമ്പോള്‍ ഫുള്‍ മ്യൂസിക്ക്‌ പിന്‍ ബലത്തില്‍ നായകന്‍ സ്ളോ മോഷനില്‍ തിരിച്ച്‌ പോകും...

ഇനി തെളിവുകള്‍ ശേഖരിക്കല്‍, ഭേദ്യം ചെയ്യല്‍, കോടതി, ജഡ്ജി തുടങ്ങിയ പതിവ്‌ പരിപാടികള്‍ തുടരും..

അങ്ങനെ പരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നായകണ്റ്റെ ടീമിലുള്ള ഏതെങ്കിലും പ്രധാനികള്‍ കൊല്ലപ്പെടും. എല്ലാത്തിനും ചേര്‍ത്ത്‌ പ്രതികാരമായി എല്ലാം തെളിയിച്ചോണ്ട്‌ വെട്ടി വെളുപ്പിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകുമ്പോള്‍ ഈ അന്വേഷണത്തിന്‌ നിയോഗിച്ച ഭരണാധികാരി തന്നെ നേരിട്ട്‌ വിളിക്കും. 'എല്ലാം ഇഷ്ടപ്പെട്ടു... എല്ലാം ഇതോടെ നിര്‍ത്തിക്കോളണം' എന്ന്‌ ആജ്ഞാപിക്കും.

ആദ്യം വല്ലാതെ വിഷമിച്ച്‌ നിന്നതിനുശേഷം നായകന്‍ ഈ ഭരണാധികാരിയേയും രാജ്യത്തോ സംസ്ഥാനത്തോ നടക്കുന്ന പ്രശ്നങ്ങളേയും കുറിച്ച്‌ നിര്‍ത്താതെ ഘോര ഘോരം പ്രസംഗിക്കും. ഈ ഭരണാധികാരി ഇത്‌ കേട്ട്‌ അന്തം വിട്ട്‌ കണ്ണും മിഴിച്ച്‌ വായും പൊളിച്ച്‌ നില്‍ക്കും...

പിന്നെ, നായകന്‍ അവസാനഘട്ട പോരാട്ടത്തിനായി ഒരു ഇറങ്ങിപ്പോക്കാണ്‌. ഒടുവില്‍ എല്ലായിടത്തും കയറിച്ചെന്ന്‌ എല്ലാരെയും തെറിവിളിച്ച്‌ തല്ല്‌ നടത്തി വെടിവെച്ച്‌ സംഗതികള്‍ ഒരുവിധം വരുതിയിലാക്കും.

ഇനി ക്ളൈമാക്സ്‌.. പ്രധാന വില്ലന്‍മാരുമായി വാക്‌ പയറ്റും യുദ്ധവും കഴിഞ്ഞ്‌ അവരെ തല്ലിക്കൊന്ന്‌ വെടിവെച്ച്‌ ബോംബിട്ട്‌ നശിപ്പിക്കും... ഈ ബാക്ക്‌ ഗ്രൌണ്ടില്‍ നായകനും കൂട്ടരും സ്ളോ മോഷനില്‍ നടന്നുപോകും... ശുഭം...

മേല്‍ വിവരിച്ച കഥയില്‍ നിന്ന്‌ വ്യതിചലിക്കാതെ എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത്‌ കുറച്ച്‌ കൂടി ഇറക്കുമതി ഉല്‍പന്നങ്ങള്‍ മിക്സ്‌ ചെയ്ത്‌ ഈ ചിത്രവും ഉണ്ടാക്കിയെടുത്തിരിക്കുന്നു.

രണ്ട്‌ നായകന്‍മാരായതിനാല്‍ ഇത്തവന സംസ്ഥാന അന്തരീക്ഷത്തില്‍ നിന്ന്‌ മാറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലെവലിലേയ്ക്ക്‌ ഉയര്‍ത്തിയിരിക്കുന്നു. ഇതല്ലാതെ വേറെ ഒന്നും സംഭവിച്ചിട്ടില്ല.

സായികുമാറിണ്റ്റെ അഭിനയം മോശമായില്ല എന്നേ പറയാനാകൂ. സംവ്രതാ സുനില്‍ ഒന്നോ രണ്ടോ സീനില്‍ വന്ന്‌ പോയി എന്നല്ലാതെ അഭിനയിച്ചു എന്ന്‌ പറയാനാവില്ല. വയസ്സായതിണ്റ്റെ ചെറിയൊരു ഏനക്കേടുണ്ടെങ്കിലും മമ്മൂട്ടിയും സുരേഷ്‌ ഗോപിയും അവരുടെ റോളുകള്‍ ഒരുവിധം ഭംഗിയായി കൈകാര്യം ചെയ്തു. ചില പഞ്ച്‌ ഡയലോഗുകള്‍, സീനുകള്‍ എന്നിവ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. നെടുമുടി വേണുവിണ്റ്റെ അഭിനയത്തില്‍ എന്തോ ഒരു കുറവ്‌ അനുഭവപ്പെട്ടു. പ്രധാനമന്ത്രിയായി അഭിനയിച്ച ആള്‍ മികച്ചുനിന്നു.

തെറിപ്രയോഗങ്ങള്‍ക്ക്‌ ഒരു കുറവും ഉണ്ടായിട്ടില്ല. കുട്ടികളെ ഈ സിനിമയ്ക്ക്‌ കൊണ്ടുപോകുന്നത്‌ അവരുടെ ശേഖരത്തില്‍ ഇല്ലാത്ത വല്ല തെറിയും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇടനല്‍കുന്നതാണ്‌.

'മൈ' + 'രോമം'... ഇത്‌ തെറിയല്ലല്ലോ... പക്ഷേ, 'പുല..' + '... മോന്‍' എന്ന പദം ഇടയ്ക്കിടെ ഉപയോഗത്തില്‍ വരുന്നുണ്ട്‌. 'നായിണ്റ്റെ മോന്‍' എന്നതിണ്റ്റെ പര്യായങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തനവിരസമല്ല.

ഇംഗ്ളീഷ്‌ തെറികള്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും അത്‌ തെറിയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്ന് വലിയ നിശ്ചയമില്ലാത്തതിനാല്‍ പ്രശ്നമില്ല.

ഈ സിനിമയിലെ കഥയോ സന്ദര്‍ഭങ്ങളോ വിശദമായ ഒരു റിവ്യൂവിന്‌ വിധേയമാക്കുന്നില്ല. കാരണം, ഇത്ര ഉന്നതരായ ഒരു വില്ലന്‍ സംഘത്തിന്‌ ഈ രണ്ട്‌ നായകന്‍മാരെയും വന്ന ഉടനേ വെടിവെച്ച്‌ തീര്‍ത്തിരുന്നെങ്കില്‍ പിന്നെ ഈ സിനിമയേ ഇല്ലല്ലോ. (പുഷ്പം പോലെ പല പ്രധാനികളെയും കൊന്ന്‌ തീര്‍ക്കുകയും പ്രധാനമന്ത്രിയെ അടക്കം കൊന്ന്‌ കളയല്‍ വെറും നിസ്സാരകാര്യമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കി തരുകയും ചെയ്യുന്ന ഈ സംഘത്തിന്‌ രണ്ട്‌ ബുള്ളറ്റ്‌ വേറെ എടുക്കാനില്ലെന്ന്‌ തോന്നേണ്ട കാര്യമില്ലല്ലോ)

പൊതുവേ പറഞ്ഞാല്‍ വലരെ മോശം നിലവാരം പുലര്‍ത്തിയ, ആവര്‍ത്തനവിരസമായ, ബഹളമയമായ ഒരു സിനിമ. അട്ടഹാസങ്ങളും ബഹളങ്ങളും തെറിപ്രയോഗങ്ങളും ഹീറോയിസവും കണ്ട്‌ ആത്മനിര്‍വ്വൃതി അടയേണ്ടവര്‍ക്ക്‌ ആര്‍മ്മാദിക്കാം.

Rating : 2 / 10

Monday, July 18, 2011

കലക്ടര്‍ (Collector)



സംവിധാനം: അനില്‍ സി മേനോന്‍
കഥ: A Cube Productions
തിരക്കഥ സഹായി: രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം: V V സാജന്‍, അബ്ദുള്‍ അസീസ്‌

വലിയ കെട്ടിടനിര്‍മ്മാണകമ്പനികളുടെ അധീനതയിലേയ്ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ മറ്റ്‌ ചില സംസ്ഥാനങ്ങളിലെ ചില ഉന്നതലോബികളും നശീകരണശ്രമങ്ങളുമായി ഇടപെടുകയും, ചില തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്യുന്നിടത്താണ്‌ ജില്ലാ കളക്ടര്‍ ആയി ഡല്‍ഹിയില്‍ നിന്ന്‌ അവിനാഷ്‌ വര്‍മ്മയെ (സുരേഷ്‌ ഗോപി) മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൊണ്ടുവരുന്നത്‌.

സിറ്റിയെ ദുഷ്ടശക്തികളുടെ പിടിയില്‍ നിന്ന്‌ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം നല്‍കുന്നതോടെ കളക്ടര്‍ തണ്റ്റെ ദൌത്യം തുടങ്ങുകയായി.

കെട്ടിടമാഫിയ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സ്ഥലം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതും, അവര്‍ക്ക്‌ പോലീസ്‌ ഉന്നതരും മന്ത്രിമാരുമടക്കമുള്ളവരുടെ പിന്തുണ ഉണ്ടാകുന്നതും, ഇവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നായകന്‍ ശ്രമിക്കുന്നതും പൊതുവേ നിരവധി സിനിമകളില്‍ കണ്ട്‌ മടുത്ത സംഗതികളാണ്‌.

അതേപോലെ തന്നെ, നായകനെ വരുതിയിലാക്കാന്‍ അയാളുടെ കുടുംബത്തിലെ ചിലരെ ബിസിനസ്‌ പങ്കാളികളാക്കി നടത്തുന്ന ശ്രമങ്ങളും അതിന്നൊടുവില്‍ നായകനോട്‌ അടുപ്പമുള്ളവരെ കൊലപ്പെടുത്തുന്നതും നായകന്‍ അമ്മയുടെയും വീട്ടുകാരുടേയും പഴികേള്‍ക്കേണ്ടിവരുന്നതും പലതവണ കണ്ടിട്ടുള്ളതാണ്‌.

വില്ലന്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ വില്ലണ്റ്റെ ചേട്ടന്‍ (മെയിന്‍ വില്ലന്‍) രംഗപ്രവേശം ചെയ്യുന്നതും പ്രതികാരശ്രമങ്ങള്‍ നടത്തുന്നതും നായകന്‍ പ്രതിരോധിക്കുന്നതും പതിവ്‌ കാഴ്ച തന്നെ.

സിനിമയുടെ അവസാനരംഗങ്ങളോടടുത്ത്‌ കലക്ടറെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ മര്‍ദ്ദിക്കുന്നതായും തുടര്‍ന്നുള്ളതുമായ സീക്വന്‍സ്‌ അനാവശ്യവും ഒരല്‍പ്പം യുക്തിക്കുറവുള്ളതുമായി തോന്നി. അവിടെ എന്തൊക്കെയോ ഒരു നിഗൂഢതയും അനുഭവപ്പെടുന്നു എന്നതും വസ്തുതയാണ്‌.

പക്ഷേ, ഈ ആവര്‍ത്തന കഥാസന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട്‌ തന്നെ, കുറേയൊക്കെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗികമായ പ്രതിവിധികളും കലക്ടറുടെ നടപടികളിലൂടെ കൊണ്ടുവരാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌.

ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന നിലയില്‍ സമീപിച്ചാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

യുക്തിക്ക്‌ നിരക്കാത്ത മണ്ടത്തരങ്ങളോ കൂവാന്‍ അഭിവാഞ്ചയുണ്ടാക്കുന്ന രംഗങ്ങളോ ഇല്ല എന്നതുതന്നെ പ്രേക്ഷകര്‍ക്ക്‌ വളരെ ആശ്വാസം. പല ഡയലോഗുകളും സീനുകളും പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം ഹരം പകരാവുന്നതാണ്‌ എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ ചിത്രത്തിന്‌ നല്ലൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്‌. ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാക്കുകയും ചെയ്തതിന്‌ അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

കലക്ടര്‍ ആയി സുരേഷ്‌ ഗോപി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ പോലീസ്‌ ഒാഫീസറായി വേഷമിട്ട ഒരു അന്യഭാഷാ നടി കല്ലുകടിയായി ഭവിച്ചു. രാത്രിയിലും കൂളിംഗ്‌ ഗ്ളാസ്സ്‌ മുഖത്ത്‌ തള്ളിക്കയറ്റിയത്‌ അത്രയും ഭാഗത്തെ വൃത്തികേട്‌ പ്രേക്ഷകര്‍ കാണേണ്ട എന്ന് വിചാരിച്ചാവാനും മതി.

നെടുമുടിവേണുവിണ്റ്റെ പതിവ്‌ ജ്യേഷ്ഠന്‍ കഥാപാത്രവും, ബാബുരാജിണ്റ്റെ വില്ലന്‍ പോലീസ്‌ കമ്മീഷണറും പതിവുപടിതന്നെ.

ഇടിച്ച്‌ പറത്തുകയും കയറിട്ട്‌ തൂക്കുകയും ചെയ്യുന്ന സംഘട്ടനരംഗങ്ങള്‍ക്ക്‌ പകരം തോക്കുകള്‍ കൊണ്ടുള്ള ആക്‌ ഷന്‍ രംഗങ്ങളാണ്‌ ഈ ചിത്രത്തിലുള്ളത്‌. ഈ സീക്വന്‍സുകള്‍ ഒരു പരിധിവരെ പെര്‍ഫക്ട്‌ ആയി തന്നെ പ്രതിഫലിപ്പിക്കാനും സാധിച്ചിരിക്കുന്നു.

തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ തീ വരുന്ന സംഗതിയുടെ ആനിമേഷന്‍ ഒരല്‍പ്പം അപാകതയുണ്ടാക്കിയെങ്കിലും വെടിയുണ്ട പതിക്കുന്ന ഭാഗങ്ങളിലെ എഫ്ഫക്റ്റുകള്‍ക്ക്‌ ഒറിജിനാലിറ്റി ഉണ്ടാക്കാനായിരിക്കുന്നു എന്നതും ഒരു മേന്‍മയാണ്‌.

ബുദ്ധിയും ചങ്കൂറ്റവുമുള്ള അധികാരമുള്ളവര്‍ക്ക്‌ മുന്നില്‍ പണക്കൊഴുപ്പിന്‌ വിജയിക്കാനാവില്ല എന്നും കലക്ടര്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

ബോറടിയില്ലാതെ ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന മനോഭാവത്തോടെ ചിത്രം കാണാനായി പോയാല്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാകുന്നു കലക്ടര്‍.

Rating : 5 / 10

Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ (Christian Brothers)



കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി. അനൂപ്‌, മഹാ സുബൈര്‍


ഒരു തമ്പികുടുംബത്തിലൂടെ ഈ ചിത്രം തുടങ്ങുന്നു. അച്ഛന്‍ തമ്പിയും (വിജയരാഘവന്‍) മക്കള്‍ തമ്പിമാരും (3 പേര്‍, അതില്‍ ഒരാള്‍ ഐ.പി.എസ്‌. ബിജുമേനോന്‍) ഏക്കറുകണക്കിന്‌ സ്ഥലം കൈവശം വച്ചിരുന്നത്‌ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനുള്ള ശ്രമത്തിലൂടെ കഥയെ കൊണ്ട്‌ കെട്ടുന്നത്‌ അച്ഛന്‍ മാപ്പിളയും (ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിള - സായ്‌ കുമാര്‍) രണ്ട്‌ മക്കള്‍ മാപ്പിളകളും (മോഹന്‍ ലാല്‍, ദിലീപ്‌) രണ്ട്‌ പെണ്‍ മക്കളുമുള്ള കുടുംബത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്‌. അതായത്‌, ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സ്വാധീനശ്രമങ്ങള്‍ ചെന്നെത്തുന്നത്‌ വില്ലേജ്‌ ഓഫീസറായ അച്ഛന്‍ മാപ്പിളയുടെ അനിയന്റെ (ജഗതി ശ്രീകുമാര്‍) അടുത്താണ്‌. നീതിമാനായ അദ്ദേഹം അത്‌ പള്ളിവക സ്ഥലമാണെന്ന് പഴയ പട്ടയങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തി അത്‌ ചേട്ടന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച്‌ പോകുന്ന വഴിക്ക്‌ തമ്പികുടുംബത്തിന്റെ കയ്യില്‍ അകപ്പെടുന്നു. ബാക്കിയീല്ലാം പിന്നെ ഊഹിക്കാമല്ലോ..

ഈ മാപ്പിള കുടുംബത്തിലെ മൂത്തമകന്‍ ക്രിസ്റ്റി (മോഹന്‍ലാല്‍) ഇപ്പോള്‍ മുംബെ അധോലോകവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയോ വലിയ സംഭവമാണത്രേ. പോലീസിന്റെ ഇന്‍ഫൊര്‍മര്‍, മീഡിയേറ്റര്‍, കേന്ദ്രത്തിലും അതിന്റെ മുകളിലും വരെ പിടിപാടുള്ള വലിയ സംഭവം എന്നൊക്കെ പറയുന്നുണ്ടെന്നത്‌ വച്ച്‌ എന്താണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇളയ മകന്‍ ജോജി (ദിലീപ്‌) അച്ചന്‍ പട്ടത്തിനായി ഇറ്റലിയില്‍ പഠിക്കാന്‍ പോയിട്ട്‌ ഇപ്പോള്‍ പട്ടം ഊരി വച്ച്‌ ഏതോ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ടത്രേ. പാവം, ഇറ്റലിയില്‍ പോകേണ്ടിവന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെ മകളില്‍ (മീനാക്ഷി - കാവ്യാമാധവന്‍) അനുരക്തനാവാന്‍... അതും ഒരൊറ്റ പാട്ടുകൊണ്ട്‌ പെണ്‍കുട്ടി ക്ലീന്‍ ആയി കയ്യിലായി, അതും ഇന്റര്‍കാസ്റ്റ്‌... (നാട്ടില്‍ ഇല്ലാത്ത ഏത്‌ വിചിത്രമായ കോഴ്സ്‌ പഠിക്കാനാണ്‌ ഈ പെണ്‍കുട്ടി ഇറ്റലിയില്‍ പോയതെന്ന് ആലോചിച്ച്‌ വിഷമിക്കേണ്ട... അത്‌ പറയില്ല). അവിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ നാട്ടില്‍ അറിയിച്ച്‌ അച്ഛന്‌ സുഖമില്ലെന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നു. ജോജിയെ ഇറ്റലിയിലിട്ട്‌ നാലഞ്ച്‌ ഇറ്റലിക്കാരെക്കൊണ്ട്‌ തല്ലിച്ച്‌ പാസ്പോര്‍ട്ട്‌ കത്തിച്ചുകളയുന്നു. പെണ്‍കുട്ടി കൊച്ചിയില്‍ വിമാനമിറങ്ങി വീട്ടില്‍ പോകുന്ന വഴി തട്ടിക്കൊണ്ട്‌ പോകപ്പെടുന്നു. തട്ടിക്കൊണ്ട്‌ പോയവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നു. (എന്റെ ഈശ്വരാ..... ഈ തട്ടിക്കൊണ്ട്‌ പോയി കാശ്‌ ചോദിക്കുന്ന സമ്പ്രദായം നിര്‍ത്താറായില്ലേ? എന്ന് തോന്നുന്നുണ്ടല്ലേ... പ്രേക്ഷകന്‌ അങ്ങനെ പലതും തോന്നും... ഒരു കഥയുണ്ടാക്കി സിനിമയാക്കുന്നതിന്റെ ബുദ്ധിമുട്ട്‌ അത്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ അറിയൂ). സത്യസന്ധനായ ആഭ്യന്തരമന്ത്രി (ദേവന്‍) കാശില്ലാതെ വിഷമിക്കുമ്പോള്‍ തമ്പി കുടുംബം കാശ്‌ കൊടുക്കുന്നു (അതും മൂന്ന് കോടി... ഒരു കോടി തട്ടിക്കൊണ്ട്‌ പോയവര്‍ക്ക്‌ കൊടുക്കാന്‍, ബാക്കി ടിപ്സ്‌)., പോലീസിനെ ഇടപെടീച്ചാല്‍ പ്രശ്നമാണെന്ന് ഹോം സെക്രട്ടറി ഉപദേശിച്ച്‌ അദ്ദേഹം പണ്ട്‌ ഡെല്‍ ഹിയില്‍ ആയിരുന്നപ്പോള്‍ ഉപയോഗപ്പെട്ടിട്ടുള്ള ക്രിസ്റ്റ്യുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നു. ക്രിസ്റ്റി എന്നത്‌ വെറും പേര്‌.... മുംബെയില്‍ അദ്ദേഹം അറിയപ്പെടുന്നത്‌ 'ശേര്‍ സണ്‍'.... മനസ്സിലാവാത്തവര്‍ക്കായി പറയുന്ന ആള്‍ തന്നെ സിനിമയില്‍ അത്‌ വിശദീകരിച്ച്‌ പറയുന്നുണ്ട്‌... 'ശേര്‍' എന്നാല്‍ ഹിന്ദിയില്‍ 'സിംഹം' എന്നര്‍ത്ഥം... 'സണ്‍' എന്നത്‌ ഇംഗ്ലീഷ്‌... 'പുത്രന്‍', 'മകന്‍' എന്നൊക്കെ അര്‍ത്ഥം വരും. അതായത്‌ 'സിംഹക്കുട്ടി' എന്ന്‌. ഇത്‌ പറഞ്ഞു കഴിഞ്ഞതും സിംഹക്കുട്ടിയെ ആകെ വെടിയുടേയും പുകയുടേയും ഇടയില്‍ നിന്ന് രണ്ട്‌ കയ്യിലും തോക്കുകൊണ്ട്‌ വെടിവച്ചുകൊണ്ട്‌ പറന്നുവരുന്നതായി കാണിക്കുന്നുണ്ട്‌. കാര്‍ട്ടൂണ്‍ കാണുന്ന പോലെ തോന്നിയാല്‍ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം.

ഈ സിംഹക്കുട്ടി (ക്രിസ്റ്റി) യോട്‌ നാട്ടില്‍ വരരുതെന്ന് അച്ഛന്‍ മാപ്പിള പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ ജോലിക്കാരനായ ക്രിസ്റ്റി സ്ഥലം മാറി മുംബെയില്‍ പോയിട്ട്‌ അവിടെ വച്ച്‌ ജയിലിലായി. അളിയന്‍ (സുരേഷ്‌ കൃഷ്ണ) ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുകയും നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം മകനെക്കാള്‍ കൂടുതല്‍ മരുകമനെ (സുരേഷ്‌ കൃഷ്ണ) വിശ്വസിക്കുന്ന പിതാവിനാല്‍ ശാപവചനങ്ങള്‍ പേറി തിരിച്ച്‌ മുംബെയില്‍ എത്തുകയും അങ്ങനെ സിംഹക്കുട്ടി ആയിത്തീരുകയും ചെയ്തതാണത്രേ.

ആഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍ എത്തുന്ന ക്രിസ്റ്റിയെ തളയ്ക്കാന്‍ പോലീസ്‌ നിയോഗിക്കുന്ന ജോസഫ്‌ വടക്കന്‍ ഐ.പി.എസ്‌. (സുരേഷ്‌ ഗോപി) ഒരു ഗുണ്ടയായി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ ക്രിസ്റ്റിയെതേടി അധോലോകത്തുനിന്ന് ആന്‍ഡ്രൂസ്‌ (ശരത്‌ കുമാര്‍) എത്തുന്നു.

ഇനിയെല്ലാം നിങ്ങള്‍ക്കൂഹിക്കാം.. ആഭ്യന്തരമന്ത്രിയുടെ മകളെ തമ്പിയുടെ മകന്‍ ഐ.പി.എസിന്‌ ആലോചിക്കുന്നതിന്‌ വിരോധം ഉണ്ടോ? അച്ചന്‍ പട്ടത്തിനുപോയ ജോജി നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ എന്തു സംഭവിക്കും? ജോസഫ്‌ വടക്കന്‍ വര്‍ഗീസ്‌ മാപ്പിളയുടെ മകളെ കെട്ടിയാല്‍ എങ്ങനെയുണ്ടാകും? അപ്പോള്‍ ഉള്ളവരെല്ലാം ബന്ധുക്കളാവില്ലേ? ആന്‍ഡ്രൂസിനെക്കൂടി എങ്ങനെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം?

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ എല്ലാവരേയും നിരത്തി നിര്‍ത്തി 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്നെഴുതിക്കാണിച്ചപ്പോഴാണ്‌ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ശരിയാണ്‌... ക്രിസ്ത്യന്‍ ബ്രദേഴ്സ്‌...

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്റെ വിലയറിയില്ല' എന്ന് മീനാക്ഷി കരഞ്ഞുകൊണ്ട്‌ മൊഴിയുമ്പോള്‍ ക്രിസ്റ്റിയുടെ ഓര്‍മ്മകളിലേക്ക്‌ 'സയ്യാരേ....' എന്ന ഗാനവുമായി ലക്ഷ്മിറായ്‌ എത്തുകയും കുറേനേരം സാരിയുടുത്തും അല്ലാതെയും വെയിലിലും മഴയിലും ശരീരഭാഗങ്ങള്‍ ഇളക്കിയാട്ടി നൃത്താവിഷ്കാരത്തിലൂടെ ആ ഗാനത്തെ ധന്യമാക്കുന്നു. ക്രിസ്റ്റിയുടെ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) വിവാഹത്തിനും ഗാനരംഗത്തില്‍ ലക്ഷ്മിറായ്‌ ഇടപെടുകയും സാരിയുടുത്തുള്ള തന്റെ ലാവണ്യം ഇളക്കിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌. പിന്നീട്‌ ക്രിസ്റ്റി ജയിലിലായപ്പോള്‍ താന്‍ സ്നേഹിച്ചിരുന്ന ക്രിസ്റ്റിയേക്കാള്‍ തനിക്ക്‌ വിശ്വാസം ക്രിസ്റ്റിയുടെ അളിയന്‍ പറയുന്നതാണെന്ന് പറഞ്ഞ്‌ വീട്ടുകാരുടെ താല്‍പര്യത്തിനായി വേറെ വിവാഹം കഴിച്ച്‌ സ്ഥലം വിട്ടുവത്രേ... പാവം.. (എത്ര ദിവ്യമായ പ്രേമം!)

രണ്ട്‌ ഗാനങ്ങള്‍ കേള്‍ക്കാനും കുറച്ച്‌ കാണാനും രസമുള്ളതായിരുന്നു. മൂന്നാമത്തെ ഗാനം അനവസരത്തില്‍ കുത്തിക്കയറ്റി പ്രേക്ഷകന്റെ മനോനിലയെ വഷളാക്കാന്‍ ചേര്‍ത്തതാണെന്ന് തെറ്റിദ്ധരിക്കരുത്‌. കാരണം, വെടിക്കെട്ടിന്നിടയ്ക്ക്‌ ഒരു ചെറിയ ഇടവേളവേണമല്ലോ... അതിനുവേണ്ടി മാത്രം.. ഒരു വിശ്രമം...

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കുറച്ച്‌ സീനുകളിലേ കാണിക്കുന്നുള്ളൂ എങ്കിലും ഒന്നൊഴിയാതെ എല്ലാ സെക്കന്റിലും പരമാവധി ബോറാക്കി വെറുപ്പിക്കാന്‍ നന്നായി സാധിച്ചിരിക്കുന്നു.

ദിലീപിന്റെ വില്ലത്തരത്തില്‍ നിഷ്കളങ്കത കലര്‍ത്തിയ കോമഡി ആവര്‍ത്തനമായി ഈ സിനിമയിലും കാണാം. എങ്കിലും, ചില രംഗങ്ങള്‍ രസകരമായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ ഹീറോയിസം പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും വേഷങ്ങളിലും ചില അഭിനയരംഗങ്ങളിലും എന്തൊക്കെയോ ചേര്‍ച്ചക്കുറവ്‌ പ്രകടമായിരുന്നു. പക്ഷേ, ചില സീനുകളില്‍ മോഹന്‍ലാലിന്റെ ആദ്യകാല കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളും ഡയലോഗുകളും സുഖം തരുന്നു.

സുരേഷ്‌ ഗോപി പച്ചവെള്ളം പോലെ നിറവും രുചിയുമില്ലാതെ തുടരുന്നു.

ശരത്‌ കുമാറിന്റെ കഥാപാത്രത്തിലും ഡയലോഗുകളിലും എന്തൊക്കെയോ ന്യൂനതകള്‍ വ്യക്തമാണ്‌.

സായ്‌ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തില്‍ മികച്ചുനില്‍ക്കുന്നു.

ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക്‌ എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു. തോക്ക്‌ കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട്‌ എല്ലാവരും.

ഇന്ത്യന്‍ കമാന്‍ഡോസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‌ ജോഷി മാപ്പുപറായേണ്ടി വരുമോ ആവോ? അഞ്ച്‌ ബ്ലാക്‌ ക്യാറ്റ്‌ കമാന്‍ഡോസിനെ ഒരൊറ്റ വെടികൊണ്ട്‌ ജീപ്പടക്കം പെട്ടിത്തെറിപ്പിച്ച്‌ കത്തിച്ചുകളഞ്ഞത്‌ ഭീകരമായിപ്പോയി. ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോകളുടെ തലവനെ (ബാബു ആന്റണി) പുഷ്പം പോലെ ആന്‍ഡ്രൂസ്‌ കീഴ്‌ പെടുത്തുകയും ചെയ്തു.

ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവരെ അഭിനന്ദിക്കേണ്ടതായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ കഥയില്‍ ലോജിക്കിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക്‌ തുടര്‍ച്ചയായി സ്ഥാപിക്കാന്‍ കഴിയുന്നു എന്നിടത്താണ്‌. അതൊക്കെ ആലോചിക്കാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിനുമുന്‍പ്‌ കുറേ വെടിയും ,ഇടിയും ഡയലോഗുകളും നിറച്ച്‌ പ്രേക്ഷകനെ കണ്‍ ഫ്യൂഷനടിപ്പിച്ച്‌ ഒതുക്കുന്നതില്‍ കുറേയൊക്കെ വിജയിക്കുന്നുണ്ടെന്നും തോന്നുന്നു. ഈ ചിത്രത്തിലും എണ്ണിയാലൊടുങ്ങാത്തവിധം ലോജിക്കിന്റെ കുറവുകളും മിന്നിമറഞ്ഞുപോകുന്നതും പൂര്‍ത്തിയാവാത്തതുമായ കഥാപാത്രങ്ങളും കാണുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനുമില്ല.

ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയും അത്‌ അവസാനം വരെ കൊണ്ടുപോകുകയും ഒടുവില്‍ തെറ്റിദ്ധാരണമാറുകയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും കുറച്ച്‌ കഴിയുമ്പോഴേയ്ക്ക്‌ തട്ടിപ്പോകുകയും ചെയ്യുന്ന സംഗതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരിക്കും.

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Rating : 3 / 10