Showing posts with label പ്രിയാമണി. Show all posts
Showing posts with label പ്രിയാമണി. Show all posts

Monday, May 14, 2012

ഗ്രാന്റ്‍മാസ്റ്റര്‍



രചന, സംവിധാനം: ബി. ഉണ്ണിക്കൃഷ്ണന്‍

മെട്രോ സിറ്റിയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച പോലീസ്‌ സേനയുടെ തലവനായി ചന്ദ്രശേഖര്‍ (മോഹന്‍ ലാല്‍). കൂടെ രണ്ട്‌ പ്ളഗ്ഗുകള്‍ നിര്‍ബന്ധമായതിനാല്‍ ജഗതിയും നരേനും.

പണ്ട്‌ കേരളപോലീസിലെ പുലിയായിരുന്ന ചന്ദരശാെഖരന്‍ വിവാഹജീവിതത്തിലെ പരാജയത്തെത്തുടര്‍ന്ന് കുറ്റാന്വേഷണങ്ങളില്‍ തീരെ താല്‍പര്യമില്ലാതായത്രേ. ക്രിമിനല്‍ വക്കീലായ ഈ മുന്‍ ഭാര്യയുടെ പേര്‌ ദീപ്തി (പ്രിയാമണി), മകളുടെ പേര്‌ ദാക്ഷായണി. രണ്ടും തുടങ്ങുന്നത്‌ 'ദ' എന്നതാകാന്‍ ഉണ്ണിക്കൃഷ്ണന്‍ അറിഞ്ഞ്‌ ശ്രമിച്ചത്‌ തന്നെ.
ഒരു മനോരോഗവിദഗ്ദനായി അനൂപ്‌ മേനോന്‍ ഈ ചിത്രത്തിലുണ്ട്‌. ഇയാള്‍ ദീപ്തിയുടെ അടുത്ത സുഹൃത്താണ്‌.
അലസനായി കഴിഞ്ഞിരുന്ന ചന്ദ്രശേഖരനെ പോലീസ്‌ മേധാവി സ്വന്തം താല്‍പര്യത്തില്‍ ഈ മെട്രോ ക്രൈം സെല്ലിണ്റ്റെ തലവനാക്കിയെങ്കിലും ആള്‌ പതിവുപോലെ ഒറ്റയ്ക്ക്‌ ഇരുന്ന് ചെസ്സ്‌ കളിയും അലസതയുമായി തുടര്‍ന്നു. ആയിടയ്ക്ക്‌ ഒരാള്‍ ഒരു പെണ്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുന്നു. ഈ പെണ്‍ കുട്ടിയുടെ അച്ഛന്‍ അമ്മയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞതാണെന്നും ഇപ്പോള്‍ ഹൃദയാഘാതം വന്ന് ആശുപത്രിയിലായെന്നും അറിഞ്ഞപ്പോള്‍ ചന്ദ്രശേഖരനിലെ 'പുലി' ഉണര്‍ന്നു. ഉടനെ സാഹചര്യവും സാക്ഷിമൊഴികളും ഉപയോഗിച്ച്‌ പ്രതിയെ തിരിച്ചറിയുന്നു. കൂടെ പ്ളഗ്ഗായി നില്‍ക്കുന്ന ജഗതി 'ഇതാണ്‌ പഴയ ചന്ദ്രശേഖരന്‍ സാര്‍' എന്ന് പറഞ്ഞ്‌ ആത്മനിര്‍വ്വൃതി അടയുന്നു. പ്രതി ഒളിച്ചിരിക്കുന്ന സ്ഥലവും പെട്ടെന്ന് തിരിച്ചറിയുന്നു. ചന്ദ്രശേഖര്‍ തനിച്ച്‌ അങ്ങോട്ട്‌ പോകുന്നു. 'പഴയവീഞ്ഞിന്‌ വീര്യം കൂടും' എന്ന് ചന്ദ്രശേഖരനോട്‌ പുകഴ്ത്തിപ്പാടുന്ന ജഗതിയും കൂടി ആയപ്പോള്‍ അത്രയും ഭാഗം വളരെ കെട്ടിച്ചമച്ച്‌ ഒരുക്കിവച്ചതിണ്റ്റെ പൂര്‍ണ്ണത കൈവരിച്ചു.

കുറ്റവാളിയെ ആ വീട്ടില്‍ പോയി പുഷ്പം പോലെ പിടിച്ചപ്പെൊഴാണ്‌ അറിയുന്നത്‌ അയാള്‍ക്ക്‌ പെണ്‍ കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന മാനസികരോഗം ആണെന്ന്. തൃപ്തിയായി! വേറെയും രണ്ട്‌ പെണ്‍കുട്ടികളെ പിടിച്ച്‌ കൊണ്ടുവന്ന് കെട്ടിയിട്ടിരുന്നു. എന്തൊരു ഹോബി!!!

ഇനിയാണ്‌ കഥ തുടങ്ങുന്നത്‌. ക്രൈം സെല്ലിലേയ്ക്ക്‌ വരുന്ന ഒരുപാട്‌ എഴുത്തുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്ന് ചന്ദ്രശേഖര്‍ അതില്‍ 'A' എന്ന് തുടങ്ങുന്ന ഒരു സ്ഥലത്ത്‌ ഒരു കുറ്റകൃത്യം നടക്കുമെന്ന മുന്നറിയിപ്പ്‌ കാണുന്നു. അത്‌ തടയാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്നു. അവിടെ കൊല്ലപ്പെടുന്നത്‌ 'A' എന്ന് പേര്‌ തുടങ്ങുന്ന ഒരു സ്ത്രീയാണ്‌.

ഈ കുറ്റകൃത്യങ്ങള്‍ 'B', 'C', 'D' എന്നീ അക്ഷരക്രമത്തില്‍ മുന്നോട്ടുപോകുന്നതും അതെല്ലാം തടയാന്‍ ചന്ദ്രശേഖറും കൂട്ടരും ശ്റമിക്കുന്നതുമാണ്‌ ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍.

'ഡാഡികൂള്‍' എന്ന സിനിമയിലെ അലസനായ പോലീസ്‌ ഒാഫീസറ്‍, പോലീസ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത നെഗറ്റീവ്‌ ടച്ചുള്ള ലേഡി ഒാഫീസര്‍, പോലീസ്‌ സിനിമകളില്‍ സ്ഥിരം കൂടെയുള്ള രണ്ട്‌ പ്ളഗ്ഗുകള്‍ തുടങ്ങിയ കഥാപാത്രങ്ങളൊക്കെത്തന്നെ ഈ സിനിമയിലുമുണ്ട്‌.

ചുറ്റുമുള്ള ഒരുപാട്‌ പേരെ (കൂടെയുള്ള നരേന്‍, മനോരോഗ ഡോക്ടറായ അനൂപ്‌ മേനോന്‍, ആദ്യത്തെ മനോരോഗിയായ കുറ്റവാളി) സംശയമുള്ള പോലെ അവതരിപ്പിച്ച്‌ വലിയ ഒരു സസ്പെന്‍സ്‌ കുറ്റവാളിയെ ഉണ്ടാക്കിയെടുക്കാന്‍ തിരക്കഥാകൃത്ത്‌ മനപ്പൂര്‍വ്വം ശ്രമിച്ചതിണ്റ്റെ ഏനക്കേടുകള്‍ ഈ ചിത്രത്തില്‍ ധാരാളമുണ്ട്‌.

ഇതൊന്നും കൂടാതെ ചന്ദ്രശേഖരണ്റ്റെ മോള്‍ക്കും 'ദാക്ഷായണി' എന്ന് പേരിട്ട്‌ നാലാമത്തെ കൊലപാതകം കുട്ടിയെയാണോ ഭാര്യയായിരുന്ന 'ദീപ്തി'യെയാണോ എന്ന് വീണ്ടും പ്രേക്ഷകരെ സംശയത്തില്‍ നിര്‍ത്താനുള്ള ശ്രമവും ദയനീയം.

ഒടുവില്‍ കുറ്റവാളി താന്‍ കൊല ചെയ്യുകയും അതിനുവേണ്ടി മറ്റൊരു മനോരോഗിയെ കരുവാക്കിയ കഥയും കൂടി ചേര്‍ത്തപ്പോള്‍ പൂര്‍ത്തിയായി. എന്തൊരു ഗംഭീരമായ കണ്ടെത്തല്‍.
ഒരാളെ വിളിച്ച്‌ ഒരു സ്ഥലത്തേയ്ക്ക്‌ വിട്ടിട്ട്‌ തിരിച്ചെത്തുമ്പോള്‍ നീയാണ്‌ ആ കൊലപാതകം ചെയ്തത്‌ എന്ന് പറഞ്ഞ്‌ വിശ്വസിപ്പിക്കാവുന്ന എത്ര മനോഹരമായ മനോരോഗം!

ഇണ്റ്റര്‍ വെല്‍ വരെ ഇഴഞ്ഞ്‌ നീങ്ങിയ ഈ സിനിമ, രണ്ടാം പകുതിയില്‍ ഒരല്‍പമെങ്കിലും ജീവന്‍ വെച്ചെന്ന് പറയാം. ക്ളൈമാക്സും അതിലേയ്ക്ക്‌ നയിച്ച കാര്യങ്ങളും പ്രേക്ഷകരെ അല്‍പമെങ്കിലും താല്‍പര്യത്തോടെ കാണുവാന്‍ പ്രേരിപ്പിച്ചു. പക്ഷേ, ഇതിനെല്ലാം സാദ്ധ്യമായത്‌ മോഹന്‍ലാല്‍ എന്ന നടണ്റ്റെ ഇരുത്തം വന്ന അഭിനയം ഒന്ന് മാത്രമാണ്‌. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ വെറുമൊരു ദുരന്തമായി മാറിയേനെ.

നരേനും ജഗതിയും ആവര്‍ത്തനവിരസമായ കഥാപാത്രങ്ങളായതിനാല്‍ തന്നെ മഹാ ബോറാകുകയും ചെയ്തു.

മോഹന്‍ലാലിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി മോശമായില്ല.

ഒരു ഗാനം മികച്ചതായിരുന്നു.

ഒട്ടും സ്വാഭാവികതയില്ലാതെ കെട്ടിച്ചമച്ച്‌ ഏച്ചുകൂട്ടി ഒരു കുറ്റാന്വേഷണ കഥ സൃഷ്ടിച്ചെടുക്കുകയാണ്‌ ബി. ഉണ്ണിക്കൃഷ്ണന്‍ ചെയ്തിരിക്കുന്നത്‌. വളരെ ബോറായ ഈ സിനിമയെ മോഹന്‍ ലാല്‍ എന്ന നടണ്റ്റെ മികച്ച പക്വതയോടെയുള്ള അഭിനയവും രണ്ടാം പകുതിക്ക്‌ ശേഷമുള്ള ചില സന്ദര്‍ഭങ്ങളും കുറച്ചെങ്കിലും ഭേദപ്പെട്ട പരുവത്തിലാക്കാന്‍ സഹായിച്ചു എന്ന് മാത്രം.

Rating : 3 / 10