Showing posts with label മഞ്ജു വാര്യർ. Show all posts
Showing posts with label മഞ്ജു വാര്യർ. Show all posts

Thursday, October 29, 2015

റാണി പത്മിനി


രചന : രവിശങ്കര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക് അബു

രണ്ട് സാഹചര്യങ്ങളില്‍ നിന്ന് ബാല്യം പിന്നിട്ട് വന്ന രണ്ട് പെണ്കുട്ടികള്‍ (റാണിയും പത്മിനിയും), അവരവരുടെ വീടുകളില്‍ നിന്നും വിട്ട് അകലേയ്ക്ക് യാത്ര ചെയ്യേണ്ട ഒരു സാഹചര്യം വരുകയും, ആ യാത്രയില്‍ ഇവര്‍ കണ്ടുമുട്ടുകയും ചെയ്യുന്നു. 

ഈ യാത്രയ്ക്കിടയില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൌഹൃദവും അവര്‍ക്ക് സംഭവിക്കുന്ന ചില അനുഭവങ്ങളുമാണ് ഈ ചിത്രം വിവരിക്കുന്നത്.

രസകരമായ രംഗങ്ങളിലൂടെ ഈ ചിത്രം ഒരു മണിക്കൂറിലധികം സഞ്ചരിക്കുകയും തുടര്‍ന്ന് ഗതി മാറി മറ്റ് ഉപ കഥകളിലേയ്ക്ക് പോകുകയും ചെയ്തു. 

ഉപകഥകള്‍ ചിലത് എന്തിനായിരുന്നെന്ന് സാധാരണപ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടില്ല.  അതിനൊക്കെ വലിയ ആന്തരീക അര്‍ത്ഥങ്ങളും ബന്ധങ്ങളും ഉണ്ടോ എന്ന് മനസ്സിലായില്ല.

മഞ്ജുവാര്യരുടെ ആയാസരഹിതമായ അഭിനയമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.  റീമയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്ന പല രംഗങ്ങളുമുണ്ടെങ്കിലും അവസാനഭാഗത്തോടടുക്കുമ്പോള്‍ ചിത്രം പിടിവിട്ട പട്ടം പോലെ പാറി നടക്കുന്നുണ്ട്.


മനോഹരമായ ദൃശ്യങ്ങള്‍ ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്.

Rating : 5.5 / 10

Monday, March 30, 2015

എന്നും എപ്പോഴും



കഥ : രവീന്ദ്രന്‍
തിരക്കഥ, സംഭാഷണം: രഞ്ജന്‍ പ്രമോദ്‌
സംവിധാനം : സത്യന്‍ അന്തിക്കാട്‌

ഒട്ടും കൃത്യനിഷ്ഠയില്ലാത്ത, പക്ഷേ ജോലിയില്‍ മിടുക്കനായ 'വനിതാരത്നം' മാഗസിന്‍ എഡിറ്ററായ വിനീത്‌ എന്‍ പിള്ളൈ (മോഹന്‍ ലാല്‍).

കുടുംബക്കോടതി വക്കീലും മുന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ അമ്മയുമായ വിവാഹമോചിത ദീപ.

ഒരു സാഹചര്യത്തില്‍ വിനീതിന്‌ ദീപയുടെ ഇന്റര്‍ വ്യൂ  തന്റെ മാഗസിന്റെ വിശേഷാല്‍ പതിപ്പില്‍ ചേര്‍ക്കുന്നതിനുവേണ്ടി സംഘടിപ്പിക്കേണ്ടിവരുന്നു. ദീപയാണെങ്കില്‍ അങ്ങനെ ഒരു ഇന്റര്‍ വ്യൂവിന്‌ താല്‍പര്യം കാണിക്കുന്നില്ല.

തുടര്‍ന്ന് വിനീതിന്റെ ശ്രമങ്ങളും അതിന്നിടയ്ക്ക്‌ ദീപയെക്കുറിച്ചും അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും വിനീതിന്റെ കണ്ടെത്തലുകളും ചില ഇടപെടലുകളും എല്ലാം ചേര്‍ന്ന് കഥ വികസിക്കുന്നു.

ഒടുവില്‍ ദീപയുടെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ വിനീതിന്റെ സാന്നിദ്ധ്യം ദീപയ്ക്ക്‌ ആശ്വാസകരമാകുന്നതും ദീപ എന്ന സ്ത്രീയോട്‌ വിനീതിന്‌ ബഹുമാനം കലര്‍ന്ന് സ്നേഹം രൂപപ്പെടുന്നതും കാണാം.

സത്യന്‍ അന്തിക്കാടിന്റെ ചില സ്ഥിരം മെലോഡ്രാമ ലൈന്‍ ഈ ചിത്രത്തിലില്ല എന്നത്‌ വളരെ ആശ്വാസകരമാണ്‌.
മദ്ധ്യവയസ്കനായ ഒരു അവിവാഹിതനും വിവാഹിതയായ ഒരു സ്ത്രീയും തമ്മില്‍ രൂപപ്പെടുന്ന ഒരു പ്രത്യേകതരം ഫ്രണ്ട്ഷിപ്പിലൂടെ കഥയെ കൊണ്ടുപോകാനും ക്ലൈമാക്സോടടുക്കുമ്പോള്‍ വലിയ കോലാഹലങ്ങളോ ബഹളങ്ങളോ നിലവിളിയോ ഇല്ലാതെ പര്യവസാനിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഈ ചിത്രത്തിന്റെ പോസിറ്റീവായ കാര്യമാണ്‌.

അതേസമയം, ഇന്നസെന്റിന്റെയും ഭാര്യയുടേയും കഥാപാത്രങ്ങള്‍ ഒരു മാറ്റവുമില്ലാതെ പഴയപടി ഈ ചിത്രത്തിലും തുടരുന്നു. സത്യന്‍ അന്തിക്കാടിന്‌ മടുത്തില്ലെങ്കിലും, പ്രേക്ഷകര്‍ക്ക്‌ മടുത്തില്ലെങ്കിലും , ശ്രീമാന്‍ ഇന്നസെന്റിനെങ്കിലും മടുത്തുകാണും ഈ പ്രക്രിയ എന്ന വിചാരം വെറുതേയായി.

പൊതുവേ സീനുകള്‍ അല്‍പം ബോറാണെങ്കിലും, മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ ചെറിയ ചെറിയ ചില ഭാവങ്ങളും ചേഷ്ടകളും കൊണ്ട്‌ ഓരോ സീനും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കടന്നുപോകുന്നു എന്നതാണ്‌ സത്യം.

വിനീത്‌ ജോലി ചെയ്യുന്ന മാഗസിന്റെ ഉടമയായ സ്ത്രീയും വിനീതിന്റെ അമ്മയ്ക്കും തമ്മില്‍ പണ്ട്‌ മുതലേ ഒരു വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു എന്നതാണ്‌ വിനീതിന്‌ ആ മാഗസിനില്‍ അച്ചടക്കരാഹിത്യത്തിലും തുടരാന്‍ സാധിക്കുന്നതിന്‌ കാരണമായിരുന്നത്‌. ഇവരുടെ മകള്‍ കല്ല്യാണി (റീനു മാത്യൂസ്‌) ലണ്ടനില്‍ നിന്നെത്തി മാഗസിനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വിനീതുമായി സ്വരച്ചേര്‍ച്ചയുണ്ടാകുകയും ഒരു ഘട്ടത്തില്‍ വിനീത്‌ ജോലി രാജിവെക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് വിനീതിനെ വീട്ടില്‍ വന്നുകാണുന്ന കല്ല്യാണിയും അമ്മയും വിനീതിനോട്‌ തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. അവിടെ വെച്ച്‌ കല്ല്യാണിയ്ക്ക്‌ തന്റെ ഇഷ്ടപ്പെട്ട ചില വെസ്റ്റേര്‍ണ്‍ മ്യൂസിക്‌ ഗാനങ്ങള്‍ വിനീതിന്റെയും ഫേവറേറ്റ്‌ ആണെന്ന് മനസ്സിലാകുന്നു. കൂട്ടത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ബോക്സിങ്ങ്‌ ഫോട്ടോ നോക്കി കല്ല്യാണിയുടെ അമ്മയുടെ 'ഇവന്‍ കോളേജില്‍ ബോക്സിങ്ങ്‌ ചാമ്പ്യനായിരുന്നു' എന്ന ഒരു കമന്റും. ഉടനെ കല്ല്യാണി ഫ്ലാറ്റ്‌. ഇതൊക്കെ സഹിക്കേണ്ടി വരുന്ന പ്രേക്ഷകരും ഫ്ലാറ്റ്‌!

കാര്യമായി പ്രേക്ഷകഹൃദയത്തെ സ്പര്‍ശിക്കുന്ന രംഗങ്ങളോ കഥയോ ഒന്നും തന്നെ ഈ ചിത്രത്തിലില്ലെങ്കിലും ഈ ചിത്രം പ്രേക്ഷകനെ ദ്രോഹിക്കുന്നില്ല.

സിനിമയുടെ അവസാനഘട്ടത്തോടടുക്കുമ്പോഴുള്ള 'മലര്‍ വാക കൊമ്പത്ത്‌' എന്ന് തുടങ്ങുന്ന ഗാനം ഈ സിനിമയ്ക്ക്‌ അല്‍പമെങ്കിലും ആശ്വാസകരമായ ഒരു ആത്മാവ്‌ ഉണ്ടാക്കിക്കൊടുത്തു എന്ന് തോന്നി.

ഗ്രിഗറി എന്ന നടന്‍ മോഹന്‍ ലാലിനോടൊപ്പം നിന്ന് ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാവുന്ന കുറച്ച്‌ നര്‍മ്മ രംഗങ്ങള്‍ പ്രദാനം ചെയ്തു.

മഞ്ജുവാര്യര്‍ ഒന്ന് രണ്ട്‌ സീനുകളില്‍ തന്റെ അഭിനയതീവ്രത പ്രകടമാക്കിയെങ്കിലും കഥാപാത്രത്തിന്റെ ആവര്‍ത്തനം ചെറിയൊരു വിരസതയിലേയ്ക്ക്‌ എത്തിക്കുന്നുണ്ടായിരുന്നു. അതേപോലെ തന്നെ, പ്രായത്തിന്റെ അഭംഗിയും മനസ്സിലായിത്തുടങ്ങി.

വളരെ ആസ്വാദ്യകരമായ മികച്ച കഥാസാഹചര്യങ്ങളുള്ള ഒരു സിനിമയായിരിക്കും എന്ന പ്രതീക്ഷയോടെ ഈ ചിത്രം കാണാന്‍ പോകുന്നവര്‍ക്ക്‌ നിരാശയായിരിക്കും ഫലം എന്നതാണ്‌ സത്യം.

Rating : 5.5/ 10

Wednesday, May 21, 2014

How Old Are You



കഥ, സംവിധാനം : റോഷന്‍ ആന്‍ഡ്രൂസ്‌
തിരക്കഥ, സംഭാഷണം : ബോബി, സഞ്ജയ്‌
നിര്‍മ്മാണം  : ലിസ്റ്റിന്‍ സ്റ്റീഫന്‍

ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുള്ള ഒരു സാധാരണ സ്ത്രീ, അവരുടെ ഭര്‍ത്താവിണ്റ്റെയും മകളുടെയും അച്ഛണ്റ്റെയും കാര്യങ്ങള്‍ നോക്കി തണ്റ്റെ ജീവിതം വളരെ സാധാരണമായ രീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.
സ്വാഭാവികമായും ഇങ്ങനെ ഒരു സ്ത്രീയ്ക്ക്‌ മകളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും കാര്യമായ പ്രോത്സാഹനങ്ങളോ അനുമോദനങ്ങളോ ഒരു കാര്യത്തിലും ലഭിക്കേണ്ടതുമില്ല.

ഒരു ഘട്ടത്തില്‍ ഭര്‍ത്താവും മകളും ഈ സ്ത്രീയെ ഒട്ടും തന്നെ കഴിവില്ലാത്തവളായി കുറ്റപ്പെടുത്തുകയും അവരുടെ ഭാവി ജീവിതവും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനായി വിദേശരാജ്യത്തേയ്ക്ക്‌ കുടിയേറുകയും ചെയ്യുന്നു.

ഇവിടെ തനിച്ചാകുന്ന ഈ സ്ത്രീയെ അവരുടെ കോളേജ്‌ കാലത്തെ ഒരു സുഹൃത്ത്‌ പഴയ ചുറുചുറുക്കിലേയ്ക്കും വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലേയ്ക്കും വരുവാന്‍ പ്രചോദനം നല്‍കുന്നു.

തുടര്‍ന്ന്‌ ഈ സ്ത്രീ ജീവിതത്തില്‍ ജനങ്ങളുടെ പ്രശംസ നേടുന്ന തരത്തില്‍ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ മുഖ്യ വിഷയം. ആ വിജയത്തിലും അവര്‍ തണ്റ്റെ കുടുംബത്തെ തന്നോട്‌ ചേര്‍ത്ത്‌ പിടിക്കുന്നു.

പല ജീവിത യാഥാര്‍ഥ്യങ്ങളേയും പച്ചയായി കാണിക്കുകയും അതിണ്റ്റെ തീവ്രത അനുഭവഭേദ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ ഈ ചിത്രം വിജയിച്ചിരിക്കുന്നു.

ഒരു ഇന്‍ഷുറന്‍സ്‌ കിട്ടാന്‍ ദീര്‍ഘദൂര ഓട്ടത്തിന്‌ തയ്യാറെടുക്കുകയും അതില്‍ ഓടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ എന്തോ കഥാഗതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനെ, ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു കഥാസന്ദര്‍ഭത്തിലേയ്ക്ക്‌ രചയിതാക്കള്‍ കൊണ്ടുപോയത്‌ ഒരല്‍പ്പം സംശയം ജനിപ്പിച്ചു.
ആദ്യം ഉദ്ദേശിച്ച കഥാഗതി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതെ വന്നപ്പോള്‍ മറ്റൊരു വഴി തെരെഞ്ഞെടുത്ത പ്രതീതി.

അതുപോലെ ചില ഭാഗങ്ങളില്‍ ഒരല്‍പ്പം ഇഴച്ചിലും അനുഭവപ്പെട്ടു.

ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ വളരെ ഹൃദയസ്പര്‍ശിയായ കുറച്ച്‌ രംഗങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക അവബോധവും പ്രദാനം ചെയ്തുകൊണ്ട്‌ ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാകുന്നു.

പക്ഷേ, ഈ ചിത്രത്തെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെക്കുവാന്‍ പ്രധാന കാരണം ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ്‌.

വളരെ മികച്ച അഭിനയവും സ്ക്രീന്‍ നിറഞ്ഞുള്ള പ്രകടനവും പ്രേക്ഷകരെ വളരെ ആകര്‍ഷിച്ചു. അവരുടെ ജീവിതം തന്നെ സിനിമയാക്കിയതാണോ എന്ന്‌ തോന്നുന്ന വിധത്തിലുള്ള കഥാഗതിയും സംഭാഷണങ്ങളും പ്രേക്ഷകരുടെ താല്‍പര്യത്തിന്‌ തീവ്രതയേകി.

കുഞ്ചാക്കോ ബോബന്‍ മികച്ച പിന്തുണ നല്‍കി.

സേതുലക്ഷി എന്ന നടി അവരുടെ അഭിനയതീവ്രതകൊണ്ട്‌ പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിച്ചു.

സ്ത്രീകള്‍ക്ക്‌ ഈ ചിത്രം ഒരു അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനൂള്ള വലിയ ഇന്‍സ്പിരേഷന്‍ ആണ്‌.

കഴിവുള്ള സ്ത്രീകളെ ഒതുക്കി നിര്‍ത്തുകയും അവരൂടെ സ്വപ്നങ്ങള്‍ക്ക്‌ എക്സ്പയറി ഡേറ്റ്‌ തീരുമാനിക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
(അങ്ങനെയുള്ള കുടുംബങ്ങളില്‍ ഒരു കുടുംബകലഹത്തിനും ഈ ചിത്രം വഴി വെച്ചേക്കാം)

Rating : 7 / 10