Showing posts with label ജയസൂര്യ. Show all posts
Showing posts with label ജയസൂര്യ. Show all posts

Tuesday, October 27, 2015

അമര്‍ അക്ബര്‍ അന്തോണി



രചന : ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
സംവിധാനം : നാദിര്‍ഷാ

സുഹൃത്തുക്കളായ മൂന്ന് ചെറുപ്പക്കാരുടെ രസകരമായ ജീവിത സാഹചര്യങ്ങളും ആഗ്രഹങ്ങളുമായി പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ചിത്രം ആദ്യ പകുതി വരെ മുന്നോട്ട് പോകുന്നു.  

രണ്ടാം പകുതിയില്‍ ചിത്രം മറ്റൊരു വഴിയിലേയ്ക്ക് തിരിയുന്നു.  സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിപത്തിനെക്കുറിച്ചാണ് ചിത്രത്തില്‍ ശ്രദ്ധ കൊടുത്തിരിക്കുന്നതെങ്കിലും അത് പൂര്‍ണ്ണമായും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനായിട്ടില്ലെന്ന് വേണം പറയാന്‍.

ഗാനരംഗങ്ങളും ഹാസ്യരംഗങ്ങളുമെല്ലാം പ്രേക്ഷകരെ പരമാവധി ആസ്വാദിപ്പിക്കുന്ന തരത്തിലുള്ളതായതിനാല്‍ ഈ ചിത്രം മികച്ച പ്രതികരണം നേടുവാന്‍ സാദ്ധ്യതയുണ്ട്.

പൃഥ്യിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരുടെ ചേര്‍ച്ച ഹാസ്യരംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി.  

പൃഥ്യിരാജ് ഹാസ്യരംഗങ്ങളില്‍ തന്‍റെ പഴയ സിനിമകളെക്കാള്‍ മികവ് പുലര്‍ത്തി.

Rating : 6 / 10



Monday, March 30, 2015

ആട്‌



രചന, സംവിധാനം: മിഥുന്‍ മാനുവല്‍ തോമസ്‌


ആദ്യമൊക്കെ കുറച്ച്‌ രസകരമായി തോന്നിയെങ്കിലും രണ്ടാം പകുതി ആയപ്പോഴേയ്ക്കും ഇത്‌ സിനിമ മാറിപ്പോയോ എന്ന് തോന്നുന്ന രീതിയില്‍ കഥയും സംഭവങ്ങളും കഥാപാത്രങ്ങളും വികസിച്ച്‌ വന്നു. കഥാപാത്രങ്ങളുടെ ബാഹുല്ല്യവും അതിഭാവുകത്വവും എല്ലാം ചേര്‍ന്നപ്പോള്‍ ഈ ചിത്രം വേണ്ടത്ര ആസ്വാദനനിലവാരത്തിലെത്താതെ പോയി.

ജയസൂര്യയുടെ കഥാപാത്രം കുറച്ചൊക്കെ വ്യത്യസ്തത പുലര്‍ത്തിയപ്പോള്‍ സാന്ദ്ര ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങള്‍ വെറുപ്പിക്കുന്നതില്‍ വളരെ വിജയിച്ചു.

Rating : 4 / 10

Saturday, December 20, 2014

ആമയും മുയലും


രചന, സംവിധാനം : പ്രിയദര്‍ശന്‍
ഈ ചിത്രത്തിണ്റ്റെ റിവ്യൂവിന്‌ മുന്‍പായി തീയ്യറ്ററിണ്റ്റെ ഉള്ളിലെ റിവ്യൂ ആദ്യം എഴുതാം.

പി വി ആര്‍ ലുലു - വെള്ളിയാഴ്ച (19-Dec-2014) രാത്രി 10.30 ഷോ... തീയ്യറ്റര്‍ ഒരുവിധം ഫുള്‍.

സിനിമ തുടങ്ങി ആദ്യ പകുതി ആയപ്പോഴെയ്ക്കും എണ്റ്റെ അടുത്തിരുന്ന മദ്ധ്യവയസ്കരായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തീയ്യറ്റര്‍ വിട്ടു. അങ്ങനെ പോകാന്‍ മാത്രം ദുരിതമൊന്നും ആയില്ലല്ലോ എന്ന്‌ എനിക്ക്‌ നിശ്ചയമായും സംശയം തോന്നി. പിന്നീട്‌ സിനിമാഗതി കണ്ടപ്പോള്‍ ആ പോയവരോട്‌ എനിക്ക്‌ ബഹുമാനം തോന്നി. ഇതിനാണ്‌ 'ദീര്‍ഘദൃഷ്ടി' എന്ന്‌ പറയുന്നതെന്ന്‌ മനസ്സിലാകുകയും ചെയ്തു.

ഈ സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തെ ആ തീയ്യറ്ററിലെ ഭൂരിഭാഗം പ്രേക്ഷകരും സ്വാഗതം ചെയ്ത രീതി എനിക്ക്‌ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്‌. സിനിമ മടുത്ത്‌ വെറുത്ത്‌ തീയ്യറ്ററിന്നകം ഒന്ന്‌ കണ്ണോടിച്ച എന്നിക്ക്‌ ചിരിവന്നു. ഞാന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. അതില്‍ അത്ഭുതം തോന്നിയ ചിലര്‍ എന്നെ നോക്കുകയും ചെയ്തു.

തീയ്യറ്ററില്‍ മൂന്ന്‌ വിഭാഗക്കാര്‍ ഉണ്ടായിരുന്നു.
കുറേ പേര്‍ പല ഭാഗങ്ങളിലിരുന്ന്‌ കൂവുന്നു. (സത്യമായിട്ടും അവരൊന്നും സിനിമയെ കൂവി നശിപ്പിക്കാന്‍ വന്നവരല്ല.).
വേറെ കുറേ പേര്‍ ഉറങ്ങുന്നു.
മൂന്നാമത്തെ വിഭാഗത്തില്‍ ഞാനും ഉള്‍പ്പെടും. ഉറങ്ങാനോ കൂവാനോ കഴിയാതെ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ വിങ്ങിപ്പൊട്ടി അനിശ്ചിതത്വത്തില്‍ ഇരിക്കുന്നവര്‍.

ഈ കാര്യം ഭാര്യയോട്‌ പറയാനായി നോക്കിയപ്പോള്‍ ഭാര്യയും കുട്ടികളും സുഖനിദ്രയിലാണ്‌.

സിനിമ പുരോഗമിക്കും തോറും കൂവലുകള്‍ കൂടി വന്നു. ആളുകള്‍ കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട്‌ പോയിത്തുടങ്ങി. പരമാവധി പിടിച്ചിരിക്കാന്‍ ശ്രമിച്ച ഞാനും അവസാനം കാലുമാറി.
ഉറങ്ങിക്കിടക്കുന്ന കുട്ടികളേയും ഭാര്യയേയും ഉണര്‍ത്തി ഞങ്ങളും തീയ്യറ്റര്‍ വിട്ടു.

ഈ സിനിമ ഒരിക്കലും തീരില്ലെന്ന്‌ ഭാര്യ പറയുന്ന കേട്ടു.

ഇറങ്ങിപ്പോകുന്ന വഴിക്ക്‌ ഞാന്‍ ഒരു വൃത്തികേട്‌ കാണിച്ചു. ഞാന്‍ ഒരു മൂന്ന്‌ നാല്‌ വട്ടം ഉറക്കെ കൂവി. കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്തുകൊണ്ടാണെന്നറിയില്ല ഭാര്യ ആ പ്രവര്‍ത്തിയോട്‌ പ്രതികരിച്ചില്ല.

ഇനി സിനിമയുടെ റിവ്യൂ ചുരുക്കി എഴുതാം.

ആദ്യമായി നല്ല കാര്യം പറയാം. നല്ല ദൃശ്യങ്ങള്‍. ക്യാമറ അഭിനന്ദനം അര്‍ഹിക്കുന്നു.
പിന്നെ, ഒരു ഗാനവും കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ടായിരുന്നു.

മോഹന്‍ലാലിണ്റ്റെ ശബ്ദത്തില്‍ ഒരു ഗ്രാമത്തെ നമുക്ക്‌ പരിചയപ്പെടുത്തും.
കേരള-കര്‍ണ്ണാടക അതിര്‍ത്തിക്കടുത്തുള്ള ഗ്രാമം. ഇനി എന്ത്‌ കാണിച്ചാലും എല്ലാരും വിശ്വസിച്ചോളുമല്ലോ. ഒരിക്കല്‍ വരള്‍ച്ച വന്ന നശിച്ചുപോയ ഗ്രാമം പിന്നീട്‌ മഴയെല്ലാം കിട്ടി പച്ചപിടിച്ച്‌ വരുന്നേ ഉള്ളൂ. അവിടെ ഒരു ഉഗ്രപ്രതാപിയായ ഒരു സ്ത്രീയാണ്‌ നാട്ടുകൂട്ടം വാഴുന്നതത്രെ. എല്ലാവരും അവര്‍ക്ക്‌ നികുതി നല്‍കുകയോ അനുസരിക്കുകയോ ഒക്കെ എന്നാണ്‌ പറയുന്നത്‌. ആ സെറ്റപ്പ്‌ എന്താണെന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. അത്‌ പോട്ടെ.

അവിടെയുള്ള ആളുകളെയും അവരുടെ പ്രവര്‍ത്തികളേയും മോഹന്‍ലാല്‍ നമുക്ക്‌ വിവരിച്ചുതരും.

ഭയങ്കരമാന തമാശക്കരാണ്‌ എല്ലാവരും.

ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം നല്ലവന്‍. വെള്ളത്തില്‍ പാല്‍ ചേര്‍ത്ത്‌ വില്‍ക്കുന്നു.
ആനയുള്ള ആളാണ്‌ മാമുക്കോയയുടെ കഥാപാത്രം.
ആ നാട്ടില്‌ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുടെ കഥാപാത്രമാണ്‌ നെടുമുടി വേണു ചെയ്യുന്നത്‌.
മാമുക്കോയയുടെ പുത്രനാണ്‌ ജയസൂര്യ.  ഇദ്ദേഹം അച്ഛണ്റ്റെ കടം വീട്ടാനെന്ന വ്യാജേന വര്‍ഷങ്ങളായി ഇന്നസെണ്റ്റിണ്റ്റെ വീട്ടില്‍ പണിക്കാരനാണത്രേ. ഇന്നസെണ്റ്റിണ്റ്റെ മകളുമായി പ്രണയമായതിനാലാണ്‌ ഇദ്ദേഹം ഇങ്ങനെ തുടരുന്നതെന്നാണ്‌ ഭാഷ്യം.

നെടുമുടി വേണു വിറ്റ അഞ്ച്‌ കോടിയുടെ ലോട്ടറി ആ നട്ടിലെ ആര്‍ക്കോ  അടിക്കുന്നു. അത്‌ ആരാണെന്ന്‌ രഹസ്യമായി കണ്ടെത്താന്‍ നെടുമുടി വേണു ശ്രമിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ പെട്ട്‌ പലരും ഇതറിയുകയും അവര്‍ക്കൊക്കെ ഷെയര്‍ കൊടുക്കാന്‍ ധാരണയാകുകയും പിന്നീട്‌ അത്‌ പ്രശ്നങ്ങളിലേയ്ക്ക്‌ ചെന്നെത്തുകയും അങ്ങനെ പ്രേക്ഷകര്‍ പ്രശ്നത്തിലാകുകയുമാണ്‌ കഥ.

പ്രിയദര്‍ശന്‍ എന്ന വലിയ മനുഷ്യന്‍ ഇപ്പോഴും പഴയ ലോകത്തെ തേഞ്ഞ്‌ കീറിയ തമാശകള്‍ കഥാപാത്രങ്ങളുടെ വായില്‍ തള്ളിക്കയറ്റി പ്രേക്ഷകരെ പറ്റിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച്‌ ഇറങ്ങിയിരിക്കയാണ്‌.

ഹരിശ്രീ അശോകന്‍ വെറുപ്പിക്കുന്ന നിരയില്‍ മുന്‍പന്തിയിലാണ്‌.
ഇന്നസെണ്റ്റ്‌ ജയസൂര്യയേയും മാമുക്കോയയെയും കാണുമ്പോള്‍ കലിതുള്ളുന്നതാണ്‌ ഒരു പ്രധാന ഐറ്റം.
പിന്നെ ഇന്നസെണ്റ്റിണ്റ്റെ സ്വതസിദ്ധമായ ശൈലിയിലെ വിളികളും നോട്ടങ്ങളും മറ്റും കുറേ ആകുമ്പോഴെയ്ക്കും മതിയാവും.

നെടുമുടി വേണു ഒരു തന്ത്രശാലിയുടെ ഭാവത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. പക്ഷേ, സിനിമ മുന്നോട്ട്‌ നീങ്ങാതാകുമ്പോള്‍ പ്രേക്ഷാര്‍ വിളിച്ച്‌ പറഞ്ഞുതുടങ്ങി 'ഒന്ന്‌ വേഗം ആവട്ടെ'.

 നായിക എന്ന സംഗതി വെറുതേ ഉണ്ട്‌ ഈ സിനിമയിലും.

ഈ ചിത്രത്തില്‍ കുറേ ഇമോഷണല്‍ സീനുകളുണ്ട്‌. എല്ലാം പുതുമ നിറഞ്ഞതായതുകൊണ്ട്‌ നിര്‍ത്താതെ കൂവലായിരുന്നു.

1. ചെറുപ്പം മുതലേ മനസ്സില്‍ കൊണ്ട്‌ നടന്ന പെണ്ണിനെ വിട്ട്‌ തരാനാവില്ലെന്ന്‌ വിലപിക്കുന്ന ജയസൂര്യയുടെ സെണ്റ്റിമെണ്റ്റ്സ്‌.
2. മകളെ ആര്‍ക്ക്‌ കല്ല്യാണം കഴിച്ച്‌ കൊടുക്കണമെന്നറിയാതെ വിഷമിക്കുന്ന ഇന്നസെണ്റ്റിണ്റ്റെ ഇമോഷണല്‍ സീന്‍.
3. ട്ടുകാരുടെ ഗുണത്തിനുവേണ്ടിയും മകണ്റ്റെ അപകടാവസ്ഥ ഒഴിവാക്കാനുമായി മകനെ മുറിയില്‍ തള്ളിയിട്ട്‌ പൂട്ടിയിടുന്ന മാമുക്കോയയുടെ കണ്ണീരിണ്റ്റെ സീന്‍.
4. പ്രേമിച്ച പുരുഷനെ കിട്ടില്ലെന്ന്‌ മനസ്സിലായ നായിക കയറില്‍ തൂങ്ങുകയും അതില്‍ നിന്ന്‌ രക്ഷപ്പെടുമ്പോളുള്ള വിലാപം.
5. ഒടുവില്‍ കാശിന്‌ വേണ്ടി എന്തും ചെയ്യാന്‍ നിന്ന നാട്ടുകാര്‍ പശ്ചാത്തപിച്ച്‌ സ്ഥലം വിടുന്ന കണ്ണീരലിയിക്കുന്ന സീന്‍.
(ഈ സീനുകളില്‍ കൂവാതെ ഇരിക്കാന്‍ അപാരമായ കണ്ട്രോള്‍ വേണം.. സത്യം).

ഈ സിനിമയില്‍ നിരന്തരം കേള്‍ക്കുന്ന ചില ചീത്തവിളികളുണ്ട്‌.
പട്ടി, തെണ്ടി, ശവമേ, തേങ്ങാത്തലയാ തുടങ്ങിയ വിളികള്‍ ഇടയ്ക്കിടെ ഉണ്ട്‌.

ഇതൊക്കെ ആരെ വിളിക്കണം എന്ന്‌ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ടാകും.

Rating : 3 / 10

Monday, December 01, 2014

ഇയോബിന്‍റെ പുസ്തകം


കഥ, തിരക്കഥ  : ഗോപന്‍ ചിദംബരം
സംഭാഷണം : ശ്യാം പുഷ്കരന്‍
സംവിധാനം : അന്‍ വര്‍ റഷീദ്

ആദ്യപകുതി വരെ വളരെ ഗംഭീരമായ രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ ചിത്രം, രണ്ടാം പകുതിയില്‍ മൂക്ക് കുത്തി താഴെ പോയി എന്ന് പറയാതെ വയ്യ.  ഇടയ്ക്ക് തള്ളിക്കയറി വന്ന ഒന്ന് രണ്ട് ഗാനങ്ങള്‍ ആ തളര്‍ച്ചയ്ക്ക് കാരണവുമായി.

വിവിധ ഭാവത്തില്‍ വെടികൊണ്ടും കുത്തും വെട്ടും കൊണ്ട് ചാകുന്നവരുടെ ഒരു ഘോഷയാത്ര ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്‍.  അത് അമല്‍ നീരദിന്‍റേയും ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു.

സ്വന്തം ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഉടനെ, ഭര്‍ത്താവിന്‍റെ അനിയനെ പിടിച്ച് ബെഡിലേയ്ക്ക് നടത്തുന്ന ഭീകരിയായ ഒരു പെണ്ണ് എന്ന പ്രതിഭാസവും ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചു.

ഫഹദ് ഫാസില്‍ എന്ന നടന്‍റെ വളര്‍ച്ച കണ്ണ് നിറയേ കാണാന്‍ സാധിക്കുന്നു എന്നതാണ്‍ ഈ ചിത്രത്തിന്‍റെ പ്രധാന ഘടകം.

ലാല്‍ എന്ന നടനും ഗംഭീര പ്രകടനം കാഴ്ച വെച്ചു.

ബാക്ക് ഗ്രൌണ്ട് മ്യൂസിക്, ഛായാഗ്രഹണം എന്നിവ മികവ് പുലര്‍ത്തി.

Rating : 5.5 / 10


ലാല്‍ ബഹദൂര്‍ ശാസ്ത്രി


രചന, സംവിധാനം : രെജിഷ് മിഥില

ഒരു ബസ് യാത്രയില്‍ ലാല്‍ എന്നയാള്‍ ബഹദൂറ് എന്ന മറ്റൊരാളെ പരിചയപ്പെടുന്നു.  ഒരു പയ്യനില്‍ നിന്ന് ലോട്ടറി എടുക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നു.  ആ ലോട്ടറിക്ക് ഒന്നാം സമ്മാനം ഉണ്ടെന്നറിയുമ്പോഴേയ്ക്ക് ആ ലോട്ടറി കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതായി അറിഞ്ഞ് പരക്കം പാച്ചില്‍ ആരംഭിക്കുന്നു.  ഇടയില്‍ ശാസ്ത്രി എന്നൊരാളും ഇവരോടൊപ്പം ചേരുന്നു.

രണ്ടോ മുന്നോ സീനില്‍ ചെറിയൊരു താല്‍പര്യം ജനിപ്പിക്കാനായി എന്നത് മാത്രമാകുന്നു ഈ സിനിമയുടെ പ്രത്യേകത.  

ലോട്ടറി ടിക്കറ്റ് വിറ്റ പയ്യന്‍ ആണ്‍ ശരിക്കും ഈ സിനിമയുടെ ഹീറോ.  ആ പയ്യനാണ്‍ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ഒരു അനുഭവം നല്‍കിയതും.  പക്ഷേ, സിനിമ അവസാനിക്കുമ്പോള്‍ ഈ പയ്യനെ വഴിയില്‍ തന്നെ ഉപേക്ഷിക്കുന്നതോടെ എല്ലാം പൂര്‍ത്തിയായി.

Rating : 4 / 10

Saturday, March 15, 2014

ഹാപ്പി ജേര്‍ണി (Happy Journey)

സംവിധാനം: ബോബന്‍ സാമുവല്‍
രചന: അരുണ്‍ ലാല്‍ 
നിര്‍മ്മാണം: ആഷിക്‌ ഉസ്മാന്‍

ഒരു ക്രിക്കറ്റ്‌ കളിക്കാരനാകാന്‍ മോഹിച്ച്‌ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്ക്‌ ഒരു അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുകയും തുടര്‍ന്ന്‌ തണ്റ്റെ മോഹം മനസ്സില്‍ സൂക്ഷിക്കേണ്ടിവന്നെങ്കിലും പിന്നീട്‌ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്കുള്ള ഒരു യാത്രയായി ജീവിതം തുടരുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം.

ഈ യാത്രക്കിടയില്‍ പല സന്ദര്‍ഭങ്ങളും ഭാഗ്യങ്ങളും കൈവിട്ടുപോകുന്നുവെങ്കിലും ഒടുവില്‍ തണ്റ്റെ ലക്ഷ്യം സാധിക്കുന്നതിലേയ്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുന്നിടത്താണ്‌ ഈ ചിത്രം അവസാനിക്കുന്നത്‌.

ഈ യാത്രയില്‍ കാണുന്ന പലരെയും കാഴ്ചയില്ലാതെ തന്നെ പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്യുന്നതും ചിത്രത്തിണ്റ്റെ ഭാഗമാണ്‌.

ഈ ചിത്രം ആദ്യപകുതിക്ക്‌ ശേഷം പ്രേക്ഷകണ്റ്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുകയും കാര്യമായ ആസ്വാദനസുഖങ്ങളില്ലാതെ സമാപിക്കുകയും ചെയ്യുന്നു.

യുക്തിയെ ചോദ്യം ചെയ്യുന്ന പല ഘട്ടങ്ങളും ഈ ചിത്രത്തില്‍ കടന്നുവരുന്നുണ്ടെങ്കിലും ചില സീനുകളില്‍ പ്രേക്ഷകനെ ചിരിപ്പിക്കാനാകുന്ന ഹാസ്യങ്ങളും കാണാം.

വില്ലന്‍ കഥാപാത്രമായ മന്ത്രിയുടെ പ്രതികാരവും മനം മാറ്റവുമെല്ലാം കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടു തന്നെ.

ജയസൂര്യ മികച്ച പ്രകടനം കാഴ്ച വെച്ചതോടൊപ്പം ലാല്‍, ബാലു തുടങ്ങിയവരും ഇവരുടെ കൂട്ടുകാരനായി അഭിനയിച്ച പയ്യന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

Rating : 4 / 10

Sunday, January 05, 2014

Punyalan Agarbattis (പുണ്യാളന്‍ അഗര്‍ബത്തീസ്)

കഥ, സംഭാഷണം, സംവിധാനം: രഞ്ജിത് ശങ്കർ
തിരക്കഥ: അനില്‍ കുര്യന്‍, അഭയകുമാര്‍, രഞ്ജിത്‌ ശങ്കര്‍
നിർമ്മാണം: രഞ്ജിത് ശങ്കർ, ജയസൂര്യ
അഭിനേതാക്കൾ: ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ്, രചൻ നാരായണൻകുട്ടി
സംഗീതം: ബിജിബാൽ
ക്യാമറ: സുജിത് വാസുദേവ്
ചിത്രസംയോജനം: ലിജോ പോൾ

രഞ്ജിത് ശങ്കറിന്റെ നാലാമത്തെ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ രചന, നിർമ്മാണം എന്നിവയും രഞ്ജിത് ഇത്തവണ ചെയ്തിരിക്കുന്നു.

പുണ്യാളൻ അഗർബത്തീസ് എന്ന ചന്ദനത്തിരി കമ്പനി തുടങ്ങി അതൊന്ന് പച്ചപിടിപ്പിക്കാനായി പെടാപ്പാട് പെടുന്ന സംരംഭകനായ ജോയി താക്കോൽക്കാരന്റെ കഥയാണ് ഈ സിനിമ. മിഥുനം, വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളിൽ കണ്ട സാമൂഹ്യവ്യവസ്ഥിതിക്കെതിരേ പൊരുതുന്ന നായകൻ തന്നെയാണ് ജോയ്. എന്നാൽ മുൻ‌‌കാല ചിത്രങ്ങളുടെ നിഴലിൽ നിൽക്കാതെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ജോയിക്ക് ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. ഒരു പോരായ്മയായി തോന്നിയത്, മുന്നേ വന്ന സിനിമകളിൽ, നായകർ തങ്ങളുടെ തന്നെ വ്യവസായത്തിൽ സിനിമയുടെ അവസാനം വിജയികൾ ആകുമ്പോൾ ഇവിടെ നായകൻ രാഷ്ട്രീയത്തിലേയ്ക്ക് മാറി അതുവഴി തന്നെയും വ്യവസായത്തേയും വിജയിപ്പിക്കുന്നു എന്ന രീതിയിലായി എന്നതാണ്.

സംവിധായകനായി രഞ്ജിത്തും നടനായി ജയസൂര്യയും വളരെ വലിയ ഒരു വളർച്ചയാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും എല്ലാം കഥയോട് ചേർന്ന് പോകുന്നതും ഏച്ച് കെട്ടലുകൾ ഇല്ലാത്തതും ആയി എന്നത് രഞ്ജിത്തിന്റെ രചനാമികവിന് തെളിവായി. അഭിനേതാക്കളായി വന്ന മറ്റ് നടന്മാരും നടിമാരും എല്ലാവരും സ്വന്തം ഭാഗം ഭംഗിയാക്കി. പ്രത്യേകം എടുത്ത് പറയേണ്ടത് ശ്രീജിത്ത് രവിയുടേയും സുനിൽ സുകടയുടേയും പേരുകളാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും  കാണിക്കുന്ന കാർട്ടൂണുകളും പുതുമ നിറഞ്ഞ ഒരു അനുഭവമായി. സംഗീതവും ആസ്വദിക്കത്തക്കതായത് സിനിമയുടെ മാറ്റ് കൂട്ടി. തൃശൂരിന്റെ പ്രകൃതിഭംഗിയും സുജിത് വാസുദേവ് നന്നായി പകർത്തിയിട്ടുണ്ട്.

മനസ്സറിഞ്ഞ് ആസ്വദിച്ച് സിനിമ കാണാൻ പറ്റിയ ഒരു ചലച്ചിത്രം തന്നെയാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

എന്റെ റേറ്റിങ്ങ് 4/5

Sunday, November 10, 2013

ഫിലിപ്സ്‌ ആണ്റ്റ്‌ ദി മങ്കി പെന്‍ ( Philips and the Money Pen)


കഥ: ഷാനില്‍ മുഹമ്മദ്‌
രചന: റോജിന്‍ ഫിലിപ്‌
സംവിധാനം: റോജിന്‍ ഫിലിപ്‌, ഷാനില്‍ മുഹമ്മദ്‌
നിര്‍മ്മാണം: സാന്ദ്ര തോമസ്‌, വിജയ്‌ ബാബു

അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന റയാന്‍ ഫിലിപ്‌ എന്ന കുട്ടിയും അവണ്റ്റെ സുഹൃത്തുക്കളും തങ്ങളുടെ വികൃതികളുടെയും ഉഴപ്പിണ്റ്റെയും സ്കൂള്‍ ജീവിതം തുടരുമ്പോള്‍ യാദൃശികമായി റയാണ്റ്റെ കയ്യില്‍ കിട്ടിയ മങ്കി പെന്‍ അവണ്റ്റെ ജീവിതത്തെ മാറ്റി മറിക്കുന്നു.

പഠനകാര്യത്തിലും മറ്റും കൃത്യമായ ഒരു ശ്രദ്ധയില്ലാത്ത മാതാപിതാക്കളുണ്ടെങ്കില്‍ കുട്ടികള്‍ എന്തൊക്കെ തരത്തില്‍ അപകടകാരികളും പ്രശ്നക്കാരുമായിത്തീരാം എന്ന് സൂചനതരുന്നതോടൊപ്പം അദ്ധ്യാപകരുടെ പഠനരീതികളൂം സമീപനങ്ങളും അവരെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതും പ്രധാനമാകുന്നു.

മങ്കി പെന്‍ എന്ന ഒരു അതിശയകരമായ വിശ്വാസത്തിലൂടെ ഈ കുട്ടി എങ്ങനെ ഒരു സ്കൂളിനും സമൂഹത്തിനും മികച്ച സംഭാവനകളും ചിന്താരീതികളും സമ്മാനിക്കുന്നു എന്നതാണ്‌ പ്രധാന വിസ്മയം.
മാതാപിതാക്കളുടെ ശ്രദ്ധയും അദ്ധ്യാപകരുടെ തിരുത്തപ്പെട്ട സമീപനങ്ങളും ഈ വിസ്മയത്തിണ്റ്റെ പിന്‍ ബലമാകുന്നു എന്നതാണ്‌ മറ്റൊരു സവിശേഷത.

അവിശ്വസനീയകരമായ സംഭവങ്ങളുടെ കാര്യമായ സങ്കീര്‍ണ്ണതകളില്ലാതെ തന്നെ രസകരവും വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ ഒരു സിനിമ സാദ്ധ്യമായിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

കുട്ടികളെ വളരെയധികം മൂല്ല്യങ്ങള്‍ ഒാര്‍മ്മിപ്പിക്കാനും പഠിപ്പിക്കാനും ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിക്കുന്നു എന്നത്‌ നല്ല കാര്യം.

റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ച മിടുക്കന്‍ (മാസ്റ്റര്‍ സനൂപ്‌) മിന്നുന്ന പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി. കൂടെയുള്ള കൊച്ചുമിടുക്കന്‍മാരും മികവ്‌ പുലര്‍ത്തി.

മുകേഷ്‌, ജയസുര്യ, രമ്യാ നമ്പീശന്‍, വിജയ്‌ ബാബു തുടങ്ങിയ മുതിര്‍ന്ന നിരയും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ദൈവപരിവേഷത്തിലുള്ള ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം മാത്രം ഒരല്‍പ്പം അതിഭാവനാപരമായിപ്പോയെന്ന് തോന്നി.

ചിത്രത്തിണ്റ്റെ മ്യൂസിക്‌, ബാക്ക്‌ ഗ്രൌണ്ട്‌ സ്കോറ്‍ എന്നിവയും ഛായാഗ്രഹണവും മികച്ച്‌ നിന്നു. 

ക്ളൈമാക്സില്‍ എത്തുമ്പോള്‍ മങ്കി പെന്നിണ്റ്റെ മാന്ത്രികതയുടെ ചുരുളഴിയുന്നതോടെ ചിത്രം പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നു.

ഈ ചിത്രത്തിണ്റ്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും അഭിനയിച്ചവരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

 Rating : 6.5 / 10 

Thursday, May 09, 2013

മുംബൈ പോലീസ്‌


 കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്‌
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്‌

തുടക്കം മുതല്‍ അവസാനം വരെ കാര്യമായ ബോറടിയില്ലാതെ കുറച്ച്‌ താല്‍പര്യപൂര്‍വ്വം കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ മുംബൈ പോലീസ്‌.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മൂന്ന് പോലീസ്‌ ഒാഫീസര്‍മാര്‍. അതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. ആ കേസ്‌ അന്വേഷിച്ചുകൊണ്ടിരിക്കെ മറ്റൊരാള്‍ ഒരു ആക്സിഡണ്റ്റില്‍ പെട്ട്‌ പൂര്‍വ്വകാല ഒാര്‍മ്മ നഷ്ടപ്പെടുന്നു. ഇയാള്‍ തന്നെ വീണ്ടും കേസ്‌ അന്വേഷിക്കേണ്ടിവരുന്നു.

ബോബിയും സഞ്ജയും കാര്യമായ ചിന്തയും അദ്ധ്വാനവും തന്നെ ഇതിണ്റ്റെ തിരക്കഥ ചിട്ടപ്പെടുത്താന്‍ ചിലവിട്ടിട്ടുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

റോഷന്‍ ആന്‍ഡ്രൂസും തണ്റ്റെ സംവിധാനമികവ്‌ ഈ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്‌.

 ഉദ്വേഗവും താല്‍പര്യവും ചിത്രത്തിലുടനീളം നിലനിര്‍ത്താന്‍ ഇതിണ്റ്റെ പ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.

പ്രിഥ്യിരാജ്‌ തണ്റ്റെ മികച്ച അഭിനയം കാഴ്ച വെച്ച മറ്റൊരു ചിത്രം കൂടിയാകുന്നു മുംബൈ പോലീസ്‌.

റഹ്‌ മാനും തണ്റ്റെ റോള്‍ ഗംഭീരമാക്കി. ജയസൂര്യ മോശമാക്കിയില്ലെങ്കിലും ഒരല്‍പ്പം കൃത്രിമ ഗംഭീരത പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടു.

കുഞ്ചണ്റ്റെ ഒരു സീന്‍ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നതാക്കാന്‍ സാധിച്ചിരിക്കുന്നു എന്നത്‌ പോലീസിനോടുള്ള ജനങ്ങളുടെ താല്‍പര്യം ഒരല്‍പ്പം മെച്ചപ്പെടുത്താന്‍ സാധിച്ചേക്കും.

റിയാസ്‌ ഖാന്‍ തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

സ്ത്രീ കഥാപാത്രങ്ങളായി വന്ന അഭിനേത്രികളെൊന്നും തന്നെ കാര്യമായ ശ്രദ്ധ നേടിയില്ല.

കൊലപാതക പ്ളാനിങ്ങും അതിണ്റ്റെ നടപ്പാക്കലിലും കുറച്ച്‌ അപാകതകള്‍ ഉണ്ടെങ്കിലും പൊതുവേ ആസ്വദിച്ച്‌ കാണാവുന്നതും ചെറുതായൊന്ന് ഞെട്ടിക്കുന്നതുമായ ചിത്രമാകുന്നു ഇത്‌.

Rating : 6.5 / 10

Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Sunday, July 03, 2011

ത്രീ കിംഗ്‌സ്‌ (Three Kings)



കഥ, തിരക്കഥ, സംഭാഷണം: Y V രാകേഷ്‌
സംവിധാനം: V K പ്രകാശ്‌

ഒരു രാജകുടുംബത്തില്‍ ഏകദേശം ഒരേ സമയം ജനിക്കുന്ന മൂന്ന് കുട്ടികള്‍.. ജനിച്ചതുമുതല്‍ പരസ്പരം വികര്‍ഷണ സ്വഭാവമുള്ള ഈ മൂന്ന് ആണ്‍കുട്ടികളും പരസ്പരം പാര പണിത്‌ ആരെയും ഒന്നിലും വിജയിക്കാനോ നേട്ടമുണ്ടാക്കാനോ അനുവദിക്കാതെ വളരുന്നു. ഭാസ്കര്‍, റാം, ശങ്കര്‍ എന്നീ മൂന്നുപേരെ യഥാക്രമം ഇന്ദ്രജിത്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ അവതരിപ്പിക്കുന്നു.

കടം കയറി ലേലത്തിലാകുന്ന കൊട്ടാരം വീണ്ടെടുക്കാന്‍ മുന്നുപേരും ആഗ്രഹിക്കുന്നതിനാല്‍ പണമുണ്ടാക്കാനുള്ള അവരവരുടേതായ വഴികള്‍ തേടുകയും പരസ്പരം കാലുവാരിയും കുഴികുഴിച്ചും മൂന്നുപേരും നിരന്തരം പരാജയപ്പെടുകയും അപമാനിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കൊട്ടാരം ലേലത്തില്‍ പിടിക്കാനായി നടക്കുന്ന പണക്കാരനായി ജഗതി ശ്രീകുമാറും രംഗത്തുണ്ട്‌. പണ്ട്‌ കൊട്ടാരം വാല്യക്കാരായിരുന്നെങ്കിലും ഇന്ന് ഈ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ കടക്കാരാക്കിയിരിക്കുകയാണ്‌ ഇദ്ദേഹം.

ഈ മൂന്ന് ഇളമുറത്തമ്പുരാക്കന്‍മാരും ഏതോ പണക്കാരണ്റ്റെ മക്കളെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ അച്ഛണ്റ്റെ സ്വത്തുകൊണ്ട്‌ പണക്കാരാകാം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവര്‍ അവരവരുടെ കാമുകിമാരെ കാണാന്‍ അവരുടെ വീട്ടിലെത്തുമ്പോഴാണ്‌ വലിയൊരു സസ്പെന്‍സ്‌ അറിയുന്നത്‌. മൂന്ന് പെണ്‍കുട്ടികളും ജഗതിയുടെ മക്കളാണ്‌.. സഹോദരിമാര്‍.. (എന്തൊരു സസ്പെന്‍സ്‌ അല്ലേ?... )

പണ്ട്‌ കാലത്ത്‌ ഈ കൊട്ടാരത്തിലെ വിലപ്പെട്ട വിഗ്രഹം പടയാളികള്‍ ഏതോ ഒളിസങ്കേതത്തില്‍ ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടെന്ന വിവരത്തിനെത്തുടര്‍ന്ന് അത്‌ കണ്ടെത്താനുള്ള മൂന്നുപേരും അവരുടെ കാമുകിമാരുമായി ചേര്‍ന്ന് വെവ്വേറെ നടത്തുന്ന ശ്രമമാണ്‌ ഈ സിനിമയുടെ ബാക്കിഭാഗം.

ഇവിടവിടെ ഒന്ന് രണ്ട്‌ രസകരമായ ഡയലോഗുകള്‍, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കുകള്‍, ഹാസ്യത്തിലേയ്ക്കുനയിക്കുന്ന സാഹചര്യങ്ങള്‍ എന്നിവയാണ്‌ ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാവുന്ന സംഗതികള്‍... കൂടാതെ ഒടുവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ട്വിസ്റ്റ്‌...

ഇനി ഈ സിനിമയെക്കുറിച്ച്‌ അധികം പറഞ്ഞാല്‍ അത്‌ അന്യായമായിപ്പോകും... അത്രയ്ക്ക്‌ കെങ്കേമമായ ഒരു സിനിമ....

'തറ' എന്ന പ്രയോഗം വളരെ താഴ്ന്ന നിലവാരമുള്ളത്‌ എന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണല്ലോ... ഇത്‌ കൂടാതെ 'കൂതറ' എന്നൊരു ലോക്കല്‍ പ്രയോഗവും നിലനില്‍ക്കുന്നതായി അറിയുന്നു... അതായത്‌, തറ നിലവാരത്തിലും താഴെപ്പോകുന്ന സംഗതികളെയാണത്രേ 'കൂതറ' എന്ന ഒോമനപ്പേരിട്ട്‌ വിളിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഈ സിനിമയ്ക്ക്‌ കുറച്ചുകൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ 'കൂതറ' എന്ന് വിളിക്കാമായിരുന്നു. ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രയോഗം കണ്ട്‌ പിടിക്കേണ്ടിവരും... അത്ര കേമമാണ്‌ ഈ സിനിമ.

അഞ്ച്‌ വയസ്സിനും ഒമ്പത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ഈ ചിത്രം നന്നേ ബോധിക്കും... കാരണം, ടി.വി. യില്‍ കാണുന്ന കാര്‍ട്ടൂണുകളുടെ നിലവാരമല്ലെങ്കിലും ഇത്രയധികം മണ്ടന്‍ കോപ്രായങ്ങള്‍ വേറെയെങ്ങും കാണാന്‍ സാധിക്കില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇത്‌ ആസ്വദിക്കാനുള്ള കാരണമെന്തെന്നാല്‍ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിണ്റ്റെ കാരണങ്ങളോ പാവം കുട്ടികള്‍ക്ക്‌ അറിയാന്‍ കഴിയില്ലല്ലോ... സ്ക്രീനില്‍ കാണുന്ന കോപ്രായങ്ങളില്‍ മാത്രം കണ്ണും നട്ട്‌ രസിക്കാം...

ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഈ ചിത്രം മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരെ നോക്കി സന്തോഷിച്ച്‌ തികട്ടിവരുന്ന അലര്‍ജി ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മന്ദബുദ്ധികളുടെ സംസ്ഥാനസമ്മേളനമാണ്‌ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സാമാന്യബുദ്ധിയോ ബോധമോ ഉള്ള ഒരൊറ്റ കഥാപാത്രം പോലുമില്ലാത്ത ഒരു സിനിമ ആദ്യമായാണ്‌ കാണേണ്ടിവന്നത്‌. നായികമാരെല്ലാവരും ബുദ്ധിമാന്ദ്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍... സുരാജ്‌ വെഞ്ഞാര്‍മൂടുമായി ബന്ധപ്പെട്ട സീനുകളെല്ലാം കണ്ടുകൊണ്ടിരിക്കണമെങ്കില്‍ സര്‍വ്വനാഡിയും തളരാനുള്ള മരുന്ന് കഴിച്ചിട്ടിരിക്കണം... അല്ലെങ്കില്‍ അറിയാതെ പ്രതികരിച്ചുപോകും...

ചില തമാശസീനുകളുടെ സാമ്പിളുകള്‍...

ജഗതിയും കാര്‍ ഡ്രൈവറും കൂടി ഒരു ചെറുവിമാനത്തില്‍ നിധിയിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ പോകുന്നു. പോകുന്ന വഴി വിമാനത്തിണ്റ്റെ പൈലറ്റ്‌ ജഗതിയുടെ ഡ്രൈവറെ വളയം ഏല്‍പ്പിച്ച്‌ ബാക്കില്‍ പോയി വെള്ളമടിച്ച്‌ ബോധം പോയികിടക്കുന്നു. ജഗതിയും ഡ്രൈവറും പേടിച്ച്‌ വിറച്ച്‌ വിമാനം പറത്തുകയും ഒടുവില്‍ സേഫ്‌ ആയി നിലത്തിറക്കുകയും ചെയ്യുന്നു... ഇപ്പോള്‍ ഊഹിക്കാമല്ലോ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടാകുന്ന കോമഡിയായിരിക്കുമെന്ന്...

വേറൊരു സാമ്പിള്‍..
നിധിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "അഞ്ച്‌ മഞ്ച്‌ കുഞ്ചന്‍..." എന്നോ മറ്റോ തുടങ്ങുന്ന ഒരു ശ്ളോകം കേട്ട്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ ശേഖരിക്കുന്ന സാധനങ്ങള്‍... അഞ്ച്‌ മഞ്ച്‌ ചോക്ളേറ്റ്‌, കുഞ്ചന്‍ എന്ന നടന്‍... എന്നിങ്ങനെ.... എങ്ങനെയുണ്ട്‌? ചിരിച്ച്‌ ചിരിച്ച്‌ തലപൊട്ടിത്തെറിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ബാക്കി?

എന്തായാലും ഇത്ര ദയനീയമായ ഒരു ട്രാജിക്‌ ആയ കോമഡി ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല...

Rating : 1.5 / 10

Friday, May 27, 2011

ജനപ്രിയന്‍ (Janapriyan)



കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: മാമന്‍ ജോണ്‍, റീനാ എം ജോണ്‍

ഒരു മലയോരഗ്രാമത്ത്‌ എല്ലാവിധ ജോലികളിലും ഏര്‍പ്പെട്ട്‌ സന്തോഷത്തോടെ തന്റെ അമ്മയേയും പെങ്ങളേയും നോക്കുന്ന കഠിനാദ്ധ്വാനിയായ പ്രയദര്‍ശന്‍. ഇദ്ദേഹത്തിന്റെ അച്ഛന്‍ കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്തതാണ്‌. ഇദ്ദേഹം എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്ന് സര്‍ക്കാര്‍ ഓഫീസിലെ ജോലിയ്ക്കായി കാത്തിരിക്കുന്നു.

പട്ടണത്തില്‍ ഒരു വില്ലേജ്‌ ഓഫീസിലെ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വൈശാഖന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പാസ്സായി ഡയറക്ടര്‍ ആവാന്‍ ജീവിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ഇഷ്ടമല്ലാഞ്ഞിട്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നതാണ്‌. തന്റെ കഥയുമായി പ്രൊഡ്യൂസര്‍മാരെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ ഇദ്ദേഹത്തിന്‌ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, വില്ലേജ്‌ ഓഫീസിലെ ജോലിയിലെ അനാസ്ഥയാല്‍ പ്രശ്നത്തില്‍ പെടുകയും ചെയ്യുന്നു.

അങ്ങനെ വൈശാഖന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ ആ ഒഴിവില്‍ ജോലിയ്ക്ക്‌ എത്തുന്നതാണ്‌ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്‌ വളരെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്‌ തന്റെ ജീവിതസഖിയായി താല്‍പര്യം. അങ്ങനെ പട്ടണത്തിലെ താമസത്തിനെടെ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ (ഭാമ) ആ വീട്ടിലെ ജോലിക്കാരിയായി തെറ്റിദ്ധരിക്കുകയും അവര്‍ തമ്മിലുള്ള പ്രണയം വിടരുകയും ചെയ്യുന്നു.

വൈശാഖന്റെ ജീവിതത്തിലും പ്രിയദര്‍ശന്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്‌ പോകാനുള്ള മനോബലവും അതിനായി അദ്ധ്വാനിക്കാനുള്ള പോസിറ്റീവ്‌ ചിന്താഗതിയും പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം കണ്ടുമുട്ടുന്ന ആളുകള്‍ക്കെല്ലാം ഈ പോസിറ്റീവ്‌ ചിന്താഗതിയുടെ ഗുണഫലം മനസ്സിലാക്കിക്കൊടുക്കുന്നിടത്ത്‌ ഈ കഥാപാത്രം വിജയം കൈവരിക്കുന്നുണ്ട്‌. ജയസൂര്യ ഈ കഥാപാത്രത്തെ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ജയസൂര്യയുടെ വിഗ്ഗ്‌ ഒരല്‍പ്പം വൈക്ലബ്യം ജനിപ്പിച്ചു.

ഭാമയുടെ അഭിനയവും മോശമായില്ല. സിനിമാ അഭിനിവേശവുമായി നടക്കുന്ന ഒരു തിരക്കഥാകൃത്ത്‌/സംവിധായകന്‍ എന്ന റോളിനെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചു. സലിം കുമാര്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ചില ചിന്താഗതികളും ജീവിതസാഹചര്യവും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് മാത്രമല്ല, രസകരമായ നര്‍മ്മസന്ദര്‍ഭങ്ങളും സൃഷ്ടിച്ചു. നല്ല മനസ്സുള്ള ഒരു പാവം പ്രൊഡ്യൂസറായി ജഗതിശ്രീകുമാറും ഈ ചിത്രത്തിലുണ്ട്‌.

കാര്യമായ സംഭവവികാസങ്ങളും ട്വിസ്റ്റുകളുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കാതെ, അത്യാവശ്യം വിനോദം നല്‍കുന്ന ഒരു സിനിമയാകുന്നു 'ജനപ്രിയന്‍' എന്ന ഈ ചിത്രം.

വളരെ നേര്‍ത്ത തോതില്‍ മാത്രം ഒന്ന് രണ്ട്‌ വട്ടം ഹൃദയത്തില്‍ തൊടാവുന്ന രംഗങ്ങളേ ഉള്ളുവെങ്കിലും പലപ്പോഴും മനസ്സില്‍ ആനന്ദം നല്‍കുന്ന നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

വളരെ സാധാരണമായ രീതിയിലുള്ള കഥാഗതിയായതിനാല്‍ അല്‍പം ബോറടിയും കൂട്ടിനുണ്ടാകുമെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം.

Rating: 5 / 10