Showing posts with label മമ്മൂട്ടി. Show all posts
Showing posts with label മമ്മൂട്ടി. Show all posts

Thursday, May 14, 2015

ഭാസ്കര്‍ ദി റാസ്കല്‍



രചന , സംവിധാനം : സിദ്ധിക്

എല്ലാ സിനിമയിലും കാണുന്ന പതിവുപോലെ കുട്ടിക്കാലത്ത് കഷ്ടതകളനുഭവിച്ച് ഇപ്പോള്‍ വലിയ പണക്കാരനായ ബിസിനസ്സുകാരനായ ഭാസ്കരപിള്ള (മമ്മൂട്ടി) തന്‍റെ മകന്‍ ആദിയും (മാസ്റ്ററ് സനൂപ്) അച്ഛന്‍ ശങ്കരനാരായണപിള്ളയും (ജനാര്‍ദ്ദനന്‍) വാലുകളുമായി (ഷാജി നവോദയ, ഷാജോണ്‍, ഹരിശ്രീ അശോകന്‍)  ജീവിക്കുന്നു.

സ്വന്തമായി ബിസിനസസ് (ചോക്കലേറ്റ്സ്) ചെയ്ത് ജീവിക്കുന്ന ഹിമ (നയന്‍ താര) തന്‍റെ മകളായ ശിവാനിയോടൊപ്പം (ബേബി അനിഖ) ജീവിക്ക്കുന്നു.  ശിവാനിയും ആദിയും സഹപാഠികളാണ്‍.  ശിവാനിക്ക് ഭാസ്കറിനേയും ആദിക്ക് ഹിമയേയും വളരെ ഇഷ്ടപ്പെടുന്നു.  പക്ഷേ, ഹിമയും ഭാസ്കറും തമ്മില്‍ കണ്ടുമുട്ടലുകള്‍ അത്ര ആരോഗ്യകരമാകുന്നില്ല.

ആദിയും ശിവാനിയും ചേര്‍ന്ന് ഹിമയേയും ഭാസ്കറിനേയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നു.

ഇത്രയും ഭാഗം കുറച്ച് രസകരമായി കണ്ടിരിക്കാവുന്നതാണ്‍.

ഇതിനുശേഷം കാര്യങ്ങള്‍ എന്തൊക്കെയോ ഭീകരതകളിലേയ്ക്ക് വഴിമാറുന്നു. 

ഹിമയുടെ പൂര്‍ വ്വ കാലവും പഴയ ഭര്‍ത്താവും എല്ലാം ഇറങ്ങിപ്പുറപ്പെടുകയും കാര്യങ്ങള്‍ തോക്കും വെടിയിലും എത്തിച്ചേരുകയും സംഭവിക്കുന്നു.

കുട്ടികളെ ആകര്‍ഷിച്ച് കുടുംബങ്ങളെ തീയ്യറ്ററില്‍ എത്തിക്കാനുള്ള തന്ത്രങ്ങളൊക്കെ ഇതിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ ശരിക്കുംഉപയോഗിച്ചിട്ടുണ്ട്.


ഒരുവിധം ആസ്വാദ്യകരമായ ആദ്യപകുതിയും അനാവശ്യസങ്കീര്‍ണ്ണതകളിലേയ്ക്ക് പോകുന്ന രണ്ടാം പകുതിയുമായി ഇതൊരു ആവറേജ് നിലവാരം പുലര്‍ത്തുന്നു.

Rating : 4.5 / 10




Monday, March 30, 2015

ഫയര്‍മാന്‍


കഥ: ദീപു കരുണാകരന്‍, മനോജ്‌, രഞ്ജിത്‌
തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു കരുണാകരന്‍

ഒരു ഫയര്‍ സ്റ്റേഷന്‍ ഓഫീസറായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ കുറച്ചൊക്കെ ത്രില്‍ അനുഭവിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്നു. മികച്ച ഒരു പ്ലോട്ട്‌ രൂപപ്പെടുത്തിയിരുന്നെങ്കിലും അതിനെ അവതരിപ്പിച്ചതിലെ പോരായ്ക പ്രകടമായിരുന്നു.

ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ ഒരു അവബോധവും മതിപ്പും ഉണ്ടാക്കുന്നതിന്‍ ഈ ചിത്രം സഹായകരമായിട്ടുണ്ട്‌.

Rating : 5 / 10

Monday, December 01, 2014

വര്‍ഷം


രചന, സംവിധാനം : രഞ്ജിത് ശങ്കര്‍

ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വലിയ ദുരന്തത്തെ മറികടക്കാനും തുടര്‍ന്ന് ആ ഓര്‍മ്മകളും നഷ്ടവും, ജീവിതത്തിലെ വിജയമാക്കി മാറ്റാനും ശ്രമിച്ച് മുന്നോട്ട് പോകുന്ന ഒരു ശക്തമായ കഥാപാത്രമാണ്‍ ഈ ചിത്രത്തിലെ നായകനായ വേണു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ പഴയ നല്ല ചില പ്രകടനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു റോള്‍ ആണ്‍  ഈ ചിത്രത്തിലും.

സ്ത്രീകളേയും ഒരു വിഭാഗം പ്രേക്ഷകരേയും കണ്ണീരണിയിക്കാന്‍ ഈ ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സാധിച്ചിരിക്കുന്നു.

ആദ്യപകുതിയിലെ ഒരു തീവ്രതയും ആഴവും രണ്ടാം പകുതിയില്‍ ഉണ്ടായില്ല എന്നതാണ്‍ ഒരു ന്യൂനത.  മാത്രമല്ല, ഇത് മാനസികമായി അത്തരം വിഷമതകളിലൂടെ കടന്നുപോയവരെയും അല്ലെങ്കില്‍ അങ്ങനെ മനസ്സിനെ കണക്റ്റ് ചെയ്യാവുന്നവരേയും മാത്രമേ ശക്തമായി സ്വാധീനിക്കൂ എന്നതും ഒരു വസ്തുതയാണ്‍.

ഒരു എന്‍റര്‍ടൈനറ് എന്ന രീതിയില്‍ സിനിമയെ കാണുന്ന ഇപ്പോഴത്തെ പ്രേക്ഷകരെ ഈ ചിത്രം തൃപ്തിപ്പെടുത്തുകയില്ല.


Rating : 6 / 10

Friday, September 26, 2014

രാജാധിരാജ



സംവിധാനം : അജയ്‌ വാസുദേവ്‌
രചന : സിബി കെ തോമസ്‌, ഉദയകൃഷ്ണ


വളരെ ശാന്തസ്വഭാവിയും കുടുംബസ്ഥനുമായി ഭാര്യയോടും മകളോടുമൊപ്പം ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ഒരു ഘട്ടത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. തന്റെ സംഭവബഹുലമായ, ഗംഭീരമായ ഭൂതകാലത്തിലേയ്ക്ക്‌ ഇയാള്‍ക്ക്‌ പോകേണ്ടിവരികയും തുടര്‍ന്ന് അതിസാഹസികവും യുദ്ധസമാനവുമായ പ്രശ്നങ്ങളിലൂടെ സഞ്ചരിച്ച്‌ അതിജീവിക്കുകയും ചെയ്യുന്നു. ഇത്രയുമാണ്‌ ഈ സിനിമയുടെ കഥ.

ഇതൊക്കെ കുറേ സിനിമകളില്‍ കണ്ടിട്ടുള്ളതല്ലേ എന്ന് ചോദിച്ചാല്‍ അതെ. തമിഴും ഹിന്ദിയുമടക്കം പല സിനിമകളും നമുക്ക്‌ ഓര്‍മ്മ വരികയും ചെയ്യാം. പക്ഷേ... പാവത്താനായി മമ്മൂട്ടി നന്നായി അഭിനയിച്ചിട്ടുണ്ട്‌. അവിടെ നിന്ന് ഒരു പൊട്ടിത്തെറിയിലേയ്ക്ക്‌ കടക്കുമ്പോള്‍ നമുക്ക്‌ ഇഷ്ടപ്പെടുകയും ചെയ്യും.

രണ്ടാം പകുതി കാണുമ്പോള്‍ ടി.വി യില്‍ പഴയ ഏതോ ഹിന്ദി സിനിമ കാണുന്ന അതേ അനുഭവം ഉണ്ടാകും. അഭിനേതാക്കളും അത്തരം ഹിന്ദി താരങ്ങളൊക്കെ ആയതിനാല്‍ ആവാം.

ആദ്യപകുതിയില്‍ ജോജോ എന്ന നടന്‍ ഹാസ്യം കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കും. പക്ഷേ, ഇന്റര്‍വെല്‍ ആകുമ്പോഴേയ്ക്കും മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ഉദിച്ചെഴുന്നേല്‍ക്കുകയും പിന്നീട്‌ ആ താരപ്രഭയില്‍ ജോജോ അലിഞ്ഞ്‌ ചേരുകയും ചെയ്യുന്നു.


Rating : 4.5 / 10

Friday, August 08, 2014

മംഗ്ലീഷ്‌ (Manglish)



സംവിധാനം : സലാം ബാപ്പു
രചന : റിയാസ്‌

കൊച്ചിയിലെ മല്‍സ്യമാര്‍ക്കറ്റിന്റെ പ്രധാനിയായ മാലിക്‌ ഭായി... ഇദ്ദേഹം അറിയാതെ കൊച്ചിയില്‍ ഈച്ച പോലും വഴി നടക്കില്ലെന്നാണ്‌ പറയുന്നത്‌.

ഒരു വിദേശവനിത അനധികൃതമായി താമസിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള നിയോഗം ഇദ്ദേഹത്തിന്‌ വന്നുചേരുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവപരമ്പരകളാണത്രേ ഈ സിനിമകൊണ്ട്‌ ഉദ്ദേശിച്ചത്‌.

ഈ വിദേശവനിതയ്ക്ക്‌ മാലിക്‌ ഭായിയോട്‌ മാത്രമായി എന്തോ പറയാനുണ്ട്‌. പക്ഷെ, ഭാഷ വശമില്ല. മാലിക്‌ ഭായി ഇംഗ്ലീഷ്‌ പഠിക്കുകയും വിദേശവനിത മലയാളം പഠിക്കുകയും ചെയ്തു. ഇനിയിപ്പോ ഏത്‌ ഭാഷയില്‍ വേണേലും കാര്യം പറയാമല്ലോ..
പ്രേക്ഷകര്‍ കാത്തിരുന്ന ആ ഞെട്ടിക്കുന്ന കാര്യം മദാമ്മ വെളിപ്പെറ്റുത്തിയപ്പോള്‍ തീയ്യറ്റര്‍ ഞെട്ടിവിറച്ചു. (അതായിരിക്കും യാതൊരു ഭാവവ്യതിയാനങ്ങളും ഇല്ലാതെ പ്രേക്ഷകര്‍ ഇരുന്നതും ഒടുവില്‍ നെടുവീര്‍പ്പോടെ ഇറങ്ങിപ്പോയതും).

വളരെ പുതുമകളും ഒട്ടേറെ വികാരനിര്‍ഭരമായ രംഗങ്ങളും കൊണ്ട്‌ സമ്പന്നമായ ഒരുപാട്‌ സിനിമകളുണ്ടെന്നതുകൊണ്ട്‌ ഈ സിനിമ അതിലൊന്നും പെടാതെ വ്യത്യസ്തമായി നില്‍ക്കുന്നു. 'പിന്നെ എന്തുണ്ട്‌?' എന്ന് ചോദിച്ചാല്‍ മാലിക്‌ ഭായിയുടെ ചില വീരപരിവേഷങ്ങള്‍ക്കായുള്ള ശ്രമങ്ങളും ചേഷ്ടകളും കാണാം.
 വെറുപ്പിക്കാന്‍ മാത്രം ഒന്നും ഇല്ലാത്തതുകൊണ്ട്‌ ആ പേരുദോഷം ഇല്ല.

Rating : 3 / 10

Thursday, March 27, 2014

പ്രെയ്സ്‌ ദി ലോര്‍ഡ്‌ (Praise the Lord)


സംവിധാനം : ഷിബു ഗംഗാധരന്‍
നിര്‍മ്മാണം: മിലന്‍ ജലീല്‍
തിരക്കഥ: ടി.പി. ദേവരാജന്‍ (സക്കറിയയുടെ പ്രയ്സ്‌ ദി ലൊര്‍ഡ്‌ എന്ന കഥയുടെ ആവിഷ്കാരം)

ഈ ചിത്രത്തെക്കുറിച്ച്‌ വിശദമായ ഒരു അവലോകനം എഴുതാന്‍ ഉദ്ദേശമില്ല.
പല സുഹൃത്തുക്കളും ഈ സിനിമ കളിക്കുന്നതിണ്റ്റെ പ്രദേശത്തേയ്ക്ക്‌ പോകരുതെന്ന് വിലക്കിയിട്ടും ഒരു പ്രത്യേക സാഹചര്യത്തില്‍ ഫാമിലിയായി ഞാന്‍ ഈ ചിത്രം കാണേണ്ടിവന്നു.

ആസ്വാദ്യകരമായി ഒന്നും തന്നെ ഇല്ലാത്ത ഒരു ചിത്രമായി ഇത്‌ അനുഭവപ്പെട്ടു എന്നത്‌ കൂടാതെ പലപ്പോഴും ഈ ചിത്രം അസഹനീയവുമായിരുന്നു. ഇടയ്ക്ക്‌ വെച്ച്‌ ഇറങ്ങിപ്പോകുന്ന കാര്യം പലരും അവരുടെ സഹധര്‍മ്മിണികളുമായി കൂടിയാലോചിക്കുന്നത്‌ കാണാമായിരുന്നു. പിന്നെ, പുറത്തുള്ള ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ തീയ്യറ്ററിനുള്ളിലെ ഈ ത്യാഗമാണ്‌ ഭേദമെന്ന് തോന്നിയതിനാല്‍ പലരും മനസ്സില്ലാ മനസ്സോടെ അവിടെ തന്നെ പിറുപിറുത്തുകൊണ്ട്‌ ഇരിക്കുന്നുണ്ടായിരുന്നു. 

മലമ്പ്രദേശത്ത്‌ നല്ല സ്വത്തും കൃഷിയുമെല്ലാമുള്ള ജോയ്‌, തണ്റ്റെ ഭാര്യയോടും രണ്ട്‌ കുട്ടികളോടുമൊപ്പം ആ പ്രദേശത്ത്‌ സുഖിച്ച്‌ അങ്ങനെ ചമഞ്ഞ്‌ ജീവിക്കുന്നു.

ഇവര്‍ക്കിടയിലേയ്ക്ക്‌ ഡല്‍ഹിയില്‍ നിന്ന് ഒരു കമിതാക്കള്‍ എത്തുന്നു. പെണ്‍കുട്ടി വളരെ പുരോഗമനവും പയ്യന്‍ ദൈവദാസണ്റ്റെ അവസ്ഥയും (അലുവയും ചാളക്കറിയും പോലുള്ള കോമ്പിനേഷന്‍).

തുടര്‍ന്ന് ജോയിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

പക്ഷേ, ഒരു തരത്തിലും പ്രേക്ഷകരെ സ്വാധീനിക്കാനോ രസിപ്പിക്കാനോ സാധിക്കാത്ത വിധത്തിലാണ്‌ ഈ ചിത്രത്തിണ്റ്റെ തിരക്കഥയും സംവിധാനവുമെല്ലാം സംഭവിച്ചിരിക്കുന്നത്‌.

കൂടുതല്‍ ഒന്നും പറയാനില്ല... കഷ്ടമായിപ്പോയി!

Rating: 3 / 10 

Tuesday, September 03, 2013

കുഞ്ഞനന്തണ്റ്റെ കട


രചന, സംവിധാനം: സലിം അഹമ്മദ്‌

ഒരു ഗ്രാമപ്രദേശവും അവിടെയുള്ള കുറച്ച്‌ ചെറുകിട കച്ചവടക്കാരും അവരുടെ ജീവിതവും വികസനത്തിണ്റ്റെ ഭാഗമായി വരുന്ന ഒരു റോഡ്‌ കാരണം ചഞ്ചലപ്പെടുകയും തുടര്‍ന്ന് ഒരു വികസനോന്‍മുഖമായ പരിസമാപ്തിയിലെത്തുന്നതുമാണ്‌ കഥാതന്തു.

കുഞ്ഞനന്തണ്റ്റെ ജീവിതവും കുഞ്ഞനതണ്റ്റെ കടയും ഈ സാഹചര്യത്തിലെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രങ്ങളാണ്‌.

കുറച്ചൊക്കെ ഇഴച്ചിലുണ്ടെങ്കിലും കഥ നടക്കുന്ന പരിസരവും, അവിടത്തെ കഥാപാത്രങ്ങളും ആ കാലാവസ്ഥപോലും പ്രേക്ഷകര്‍ക്ക്‌ നല്ല തോതില്‍ അനുഭവിച്ചറിയാനാകുന്നു എന്നതിലാണ്‌ ഈ സിനിമ പ്രസക്തമാകുന്നത്‌.

വികസനമെന്ന പേരില്‍ ഒരു വിഭാഗത്തിന്‌ സംഭവിക്കുന്ന വേദനകളും അതേ സമയം തന്നെ വികസനത്തിണ്റ്റെ ആവശ്യകതയേയും ഒരേ പോലെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

പല ഘട്ടങ്ങളിലും മനപ്പൂര്‍വ്വമായ ഒരു 'അവാര്‍ഡ്‌ സിനിമാ' ലക്ഷണങ്ങളായ ഇഴച്ചിലും വേദന നിറഞ്ഞ 'വീണവായന'യും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കുറച്ച്‌ അസ്വാരസ്യമുണ്ടാക്കി.
ഒടുവില്‍ കഥ അവസാനിപ്പിക്കുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ഒരു കടയിട്ട്‌ കുഞ്ഞനന്തനെ കാണിക്കുന്നതല്ലാതെ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരമുണ്ടായതിണ്റ്റെ കാരണസൂചകങ്ങള്‍ ഒന്നും നല്‍കാതെ എളുപ്പവഴിയില്‍ പരിസമാപ്തിയിലെത്തിച്ചു. 

അഭിനേതാക്കളെല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഛായാഗ്രഹണം, എഡിറ്റിംഗ്‌, കല, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌, ഗാനം തുടങ്ങിയ എല്ലാ മേഖലകളിലേയും മേന്‍മ ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുവാന്‍ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌.

 മമ്മൂട്ടി തണ്റ്റെ മികച്ച അഭിനയം പുറത്തെടുത്തിരിക്കുന്നു.

നൈല ഉഷ എന്ന പുതുമുഖ നടി നല്ല പ്രകടനത്തിലൂടെ ഒരു പരിചയസമ്പന്നയായ അഭിനേത്രിയാണെന്ന പ്രതീതി ഉണ്ടാക്കുന്നു.

 പൊതുവേ പറഞ്ഞാല്‍, കുറച്ചൊക്കെ 'അവാര്‍ഡ്‌' സൂചകങ്ങളുടെ അലോസരങ്ങളുണ്ടെങ്കിലും മികച്ച ഒരു അനുഭവം സമ്മാനിക്കുന്നു ഈ കുഞ്ഞനന്തണ്റ്റെ കട.

കുഞ്ഞനന്തനെപ്പോലെത്തന്നെ പ്രേക്ഷകര്‍ക്കും ആ കടയോടും പ്രദേശത്തോടും ഒരു അടുപ്പം തോന്നിപ്പോകുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയം.

Rating : 6.5 / 10

Monday, August 12, 2013

കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി


രചന, സംവിധാനം: രഞ്ജിത്‌

ഭാര്യയുടെ സമ്പാദ്യത്തിലും ഭരണത്തിലും ജര്‍മ്മനിയില്‍ ജീവിക്കേണ്ടിവരുന്ന നാടിനെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരണ്റ്റെ ചില ജീവിത സാഹചര്യങ്ങളാണ്‌ ഈ ചിത്രത്തില്‍ വിഷയമാകുന്നത്‌.

ഒരു പള്ളീലച്ചന്‍, ഗാന്ധിയനായ റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍, ജര്‍മ്മനിയില്‍ നിന്ന് കുറച്ച്‌ ദിവസത്തേയ്ക്ക്‌ നാട്ടിലെത്തുന്ന മാത്തുക്കുട്ടി, മാത്തുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള മൂന്ന് നാല്‌ സുഹൃത്തുക്കള്‍, ഇവരൊക്കെ സംസാരിക്കുന്ന ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍, ഇടയ്ക്കിടെ രഞ്ജിത്തിണ്റ്റെ ജീവിതത്തെക്കുറിച്ചുള്ള ചില ദാര്‍ശനിക ചിന്തകള്‍... ഇത്രയൊക്കെയാണ്‌ കടല്‍ കടന്ന് വന്ന ഒരു മാത്തുക്കുട്ടിയില്‍ സംഭവിക്കുന്നത്‌.

ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാനോ ആസ്വാദനം നല്‍കാനോ കഴിയാതെ പ്രേക്ഷകരെ പരമാവധി മുഷിപ്പിച്ചുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കഥ.

വളരെ ബാലിശമായ ചില സന്ദര്‍ഭങ്ങള്‍, ഹൃദയത്തില്‍ സ്പര്‍ശിക്കാനാവാതെ കടന്നുപോകുന്ന ചില വേദനകള്‍ എന്നതൊക്കെത്തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ നേട്ടം.

നല്ല പോലെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ബോറടിക്കില്ല.

Rating : 3 / 10 

Wednesday, April 10, 2013

ഇമ്മാനുവല്‍


സംവിധാനം: ലാല്‍ ജോസ്‌
കഥ : പ്രദീപ്‌ നായര്‍
തിരക്കഥ, സംഭാഷണം: എ.സി. വിജീഷ്‌
നിര്‍മ്മാണം: എസ്‌. ജോര്‍ജ്‌

ഒരു പഴഞ്ചന്‍ പബ്ളിഷിംഗ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇമ്മാനുവല്‍ (മമ്മൂട്ടി), ഭാര്യയും മകനുമടങ്ങുന്ന ഒരു കൊച്ച്‌ കുടുംബം. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും പ്രതീക്ഷകളുമായി ഇവരുടെ ജീവിതം.

അതിന്നിടയില്‍ പബ്ളിഷിംഗ്‌ കമ്പനി പ്രവര്‍ത്തനം നിലയ്ക്കുകയും വേറെ ഒരു ജോലി തരപ്പെടുത്താന്‍ ഇമ്മാനുവല്‍ ശ്രമം നടത്തുകയും ചെയ്യുന്നു. ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ സെയില്‍ സ്‌ എക്സിക്യൂട്ടീവായി ജോലിയില്‍ കയറുന്നതോടെ ഇദ്ദേഹത്തിണ്റ്റെ ജീവിതം മെച്ചപ്പെടുന്നുവെങ്കിലും ജോലിയിലെ പ്രശ്നങ്ങളും മറ്റുമായി കാര്യങ്ങള്‍ പതുക്കെ വഷളാകുന്നു.
ഈ ജോലിയില്‍ തുടക്കം മുതല്‍ തൊട്ട്‌ ശത്രുതാ മനോഭാവത്തിലുള്ള മാനേജറ്‍ (ഫഹദ്‌ ഫാസില്‍) ഇദ്ദേഹത്തിണ്റ്റെ ജോലി കൂടുതം ദുസ്സഹമാക്കുന്നു.

കസ്റ്റമേര്‍സിനെ വഞ്ചിച്ച്‌ ലാഭം ഉണ്ടാക്കലാണ്‌ ഈ കമ്പനിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുന്ന ഇമ്മാനുവല്‍ തണ്റ്റെ ഇടപെടലിലൂടെ ചില കസ്റ്റമേര്‍സിന്‌ അര്‍ഹതപ്പെട്ട ക്ളെയിം കിട്ടാന്‍ സഹായിക്കുന്നു. ഇത്രയൊക്കെയാണ്‌ ഈ സിനിമയുടെ ഒരു പൊതുവേയുള്ള നിലപാട്‌.

കോര്‍പ്പറേറ്റ്‌ കള്‍ച്ചര്‍ അവതരിപ്പിച്ചപ്പോള്‍ സംവിധായകനോ രചയിതാവോ ആ മേഘലയില്‍ ഒട്ടും തന്നെ ഒരു അന്വേഷണം നടത്താന്‍ മെനക്കെട്ടിട്ടില്ലെന്ന് വളരെ വ്യക്തം. വളരെ ബാലിശമായ രീതിയിലാണ്‌ ജോലിയില്‍ നിന്ന് പിരിച്ചുവിടലും കോര്‍പ്പറേറ്റ്‌ ജോലിയിലെ ടെന്‍ഷനും സ്ഥിരതയില്ലായ്മയുമെല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. എങ്കിലും കുറച്ചെങ്കിലും ആ ജോലികളിലെ അസ്ഥിരതയെയും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലാഭക്കൊതിയെയും പ്രതിഫലിപ്പിക്കാനായതിനാല്‍ ഇവരുടെ ചതിക്കെണിയില്‍ പെടാതെ ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ ഗുണമായി.

തുടക്കം കുറച്ച്‌ നേരം ഇഴഞ്ഞ്‌ നീങ്ങിയ ഈ ചിത്രത്തില്‍ ഒരല്‍പ്പം ആശ്വാസമായത്‌ ഇമ്മാനുവലിണ്റ്റെ മകനായി അഭിനയിച്ച ബാലതാരമാണ്‌.

ഇമ്മാനുവല്‍ നന്‍മയുടെ പ്രതിപുരുഷനായി ഇങ്ങനെ ജീവിക്കുന്നു. ഇത്‌ നൂറ്‌ വട്ടം മമ്മൂട്ടി തന്നെ ചെയ്ത്‌ കണ്ടിട്ടുള്ളതിനാല്‍ ഒരു പ്രത്യേകതയും തോന്നിയില്ല.

ഇടയ്ക്ക്‌ ചില സെണ്റ്റിമണ്റ്റ്‌ സ്‌ ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും വേണ്ടത്ര ഏശിയില്ല. ക്യാന്‍സര്‍ ബാധിതയായ ഒരു അമ്മയെയും അവരുടെ ആരോരുമില്ലാത്ത കുഞ്ഞിനേയും ഒന്ന് രണ്ട്‌ തവണ പ്രദര്‍ശിപ്പിച്ചുനോക്കി. ഭര്‍ത്താവ്‌ മരിച്ചതിനുശേഷം മകളുടെ കല്ല്യാണം നടത്താന്‍ ഇന്‍ഷുറന്‍സ്‌ തുക കിട്ടാന്‍ കയറിയിറങ്ങുന്ന മുസ്ളീം സ്ത്രീയായി സുകുമാരിയെയും രണ്ട്‌ മൂന്ന് വട്ടം നടത്തിച്ചു.

ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഇണ്റ്റര്‍ വ്യൂ തന്നെ കുറച്ച്‌ അതിക്രമമായിപ്പോയി. ഇമ്മാുനുവല്‍ തണ്റ്റെ ഒരു മനസ്സാന്നിധ്യം കൊണ്ട്‌ ആ ജോലി തരപ്പെടുത്തി എന്നാണ്‌ പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചത്‌. പക്ഷേ, ഒരു പറ്റിക്കല്‍ നാടകം നടത്തിയതിലാണോ ഒരാളുടെ കഴിവ്‌ മനസ്സിലാക്കുന്നതെന്ന് അത്ഭുതം തോന്നി. ഇതിലും മികച്ച എന്തെങ്കിലും ആ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം രചയിതാവില്‍ നിന്നുണ്ടായില്ല. 

തിരക്കഥ പലപ്പോഴും വളരെ ബാലിശമായിപ്പോയി. ഒരാളെ 'പുരാവസ്തു' എന്ന് വിശേഷിപ്പിക്കുന്നതിണ്റ്റെ പൊരുള്‍ എന്താണെന്ന് LKG കുട്ടികള്‍ക്ക്‌ വരെ ഇപ്പോഴറിയാം. പക്ഷേ, ആ അഭിസംബോധനയുടെ അര്‍ത്ഥം എന്താണെന്ന് വിവരിച്ചു തരാന്‍ രചയിതാവും സംവിധായകനും പരിശ്രമിക്കുന്നതുകണ്ടപ്പോള്‍ കഷ്ടം തോന്നി (കമ്പനിയിലെ പ്രായം ചെന്ന അക്കൌണ്ടണ്റ്റിനെ പരിചയപ്പെടുത്തുമ്പോഴാണ്‌ ഈ സംഗതികള്‍).

അതുപോലെ, ചില നര്‍മ്മങ്ങള്‍ വിതറാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല.

ഇതിനെല്ലാം പുറമേ, ഇമ്മാനുവല്‍ എന്ന കഥാപാത്രത്തിണ്റ്റെ നന്‍മയെത്തന്നെ ഇല്ലാതാക്കുന്ന അവസാനരംഗങ്ങള്‍ ഈ സിനിമയുടെ രചയിതാവിണ്റ്റെയും സംവിധായകണ്റ്റെയും വലിയ ശ്രദ്ധക്കുറവായി.

താന്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ്‌ കമ്പനി ലാഭം മാത്രം മുന്നില്‍ കണ്ട്‌ പല അര്‍ഹതയുള്ളവരുടേയും ക്ളെയിം നിഷേധിക്കുന്നുവെന്നും കസ്റ്റമേര്‍ സിന്‌ കാര്യമായ പ്രാധാന്യം നല്‍കുന്നില്ലെന്നും മനസ്സിലാക്കുന്ന ഇമ്മാനുവല്‍ ചിലര്‍ക്ക്‌ ക്ളെയിം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ ഈ ജോലി അവസാനിപ്പിക്കാന്‍ തയ്യാറാവുന്നതുമാണ്‌ കഥാഗതി. പക്ഷേ, അവസാനരംഗത്തോടടുത്ത്‌ കേസില്‍ സ്വത്തെല്ലാം നഷ്ടപ്പെട്ട്‌ ബാക്കിയുള്ള എന്തോ സ്ഥലമൊക്ക്‌ വിറ്റ്‌ ഈ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ അമ്പത്‌ ലക്ഷം നിക്ഷേപിക്കാന്‍ വരുന്ന വൃദ്ധണ്റ്റെ കാശ്‌ വാങ്ങി കമ്പനിയെ ഏല്‍പ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും കാണിക്കുന്നില്ല.
അതിനു മുന്‍പ്‌ ഒരു സീനില്‍ ഒരു കെട്ടിട നിര്‍മ്മാണ കമ്പനി അവിടെയുള്ള കുറച്ച്‌ തൊഴിലാളീകള്‍ക്ക്‌ മാത്രം ഇന്‍ഷുറന്‍സ്‌ എടുത്ത്‌ ബാക്കിയുള്ളവരെ പറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ തനിക്ക്‌ ആ ഡീല്‍ വേണ്ടെന്ന് പറഞ്ഞ്‌ അപേക്ഷാഫോമുകള്‍ കീറി എറിഞ്ഞ്‌ സ്ളോ മോഷനില്‍ നടന്നുവന്ന ആളാന്‌ ഇമ്മാനുവല്‍!

 സിനിമയുടെ അവസാനം ഈ ലോകത്തുള്ളവരെല്ലാം സന്തോഷമായി ജീവിക്കുന്നു എന്നും എല്ലാവരും നല്ലവരായെന്നും പ്രഖ്യാപിക്കുന്നു.

എന്തായാലും, ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രതീക്ഷകളും അതില്‍ ചിലതിണ്റ്റെ സാക്ഷാത്‌ കാരങ്ങളും ചില നിരാശകളും ഉണ്ടാവുമെന്നും അതൊക്കെത്തന്നെയാണ്‌ ജീവിതമെന്നും പോസിറ്റീവായി പറഞ്ഞുവെക്കാന്‍ ശ്രമിച്ചതിനെ അഭിനന്ദിക്കുന്നു.

ഫഹദ്‌ ഫാസില്‍ ഒരു മികച്ച നടനിലേയ്ക്കുള്ള പ്രയാണം തുടരുന്നു.

 കുടുംബപ്രേക്ഷകരെ ഉപദ്രവിക്കാത്ത ഒരു സാധാരണ ചിത്രം എന്നതിനാല്‍ ഈ അവധിക്കാലത്ത്‌ വലിയ ക്ഷീണമില്ലാതെ ഈ ചിത്രം കടന്നുപോകും എന്ന് വേണം കരുതാന്‍.

Rating : 4.5 / 10

Saturday, February 02, 2013

കമ്മത്ത്‌ & കമ്മത്ത്‌


കഥ, തിരക്കഥ, സംഭാഷണം : സിബി കെ. തോമസ്‌, ഉദയകൃഷ്ണന്‍
സംവിധാനം: തോംസണ്‍

ഈ ചിത്രത്തിണ്റ്റെ കഥ എന്തെന്ന് പറഞ്ഞാല്‍ സസ്പെന്‍സ്‌ നഷ്ടപ്പെടും. അതിനാല്‍ അതിന്‌ മുതിരുന്നില്ല. എങ്കിലും ചെറിയൊരു സൂചന തരാം. സിബിയും ഉദയകൃഷ്ണനും ആയതുകൊണ്ട്‌ കഥ ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ലല്ലോ.. പഴയതില്‍ നിന്നൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലല്ലേ ഊഹിച്ച്‌ സമയം കളയേണ്ടതുള്ളൂ.

ഒരു ബാല്യകാലം... സഹോദരങ്ങള്‍... അച്ഛന്‍ കിടപ്പിലായപ്പോള്‍ ദോശ കച്ചവടം തുടങ്ങി. 

ഇപ്പോഴത്തെ കാലം... പട്ടണത്തിലെ ഒരു വലിയ ഹോട്ടല്‍ വ്യവസായി മറ്റൊരു പാവം ബ്രാഹ്മ്മണണ്റ്റെ നിര്‍ത്തിപ്പോയ ഹോട്ടല്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനപ്രിയ നായകന്‍ ബി.എം.ഡബ്ളിയു കാറില്‍ കുടയും നിവര്‍ത്തി സ്ളോ മോഷനില്‍ കടന്നുവരും.

പിന്നേ കുറേ കൊങ്ങിണി ചുവയുള്ള ഡയലോഗുകല്‍ ('എല്ലാ ഡയലോഗിണ്റ്റേയും അവസാനം 'കൊടുക്കെടോ', 'കൊടുക്കാം', 'നല്ല റസമായിറിക്കും' എന്നൊക്കെ ചേര്‍ത്താല്‍ മതി)

അങ്ങനെ ഈ അനിയന്‍ കമ്മത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചേട്ടന്‍ കമ്മത്ത്‌ വിലകൂടിയ ഒരു കാറില്‍ നിന്ന് സ്ളോമോഷനില്‍ ഇറങ്ങും. അവിടെ ഒരു സ്റ്റണ്ട്‌ വേണമല്ലോ.. അത്‌ പക്ഷേ, താന്‍ തീറ്റ കൊടുത്തുവളര്‍ത്തുന്ന ഡ്റൈവറായ ബാബുരാജിനെക്കൊണ്ട്‌ നിര്‍വ്വഹിക്കും.

ഈ കമ്മത്തുമാര്‍ അങ്ങനെ ആരേയും നേരിട്ട്‌ തല്ലില്ലത്രേ... തല്ലിയാല്‍ ചത്തുപോകും (ആരാണെന്ന് ചോദിക്കരുത്‌). അതുകൊണ്ട്‌ ബാബുരാജിനെക്കൊണ്ട്‌ തല്ലിക്കുകയേയുള്ളൂ.. എത്ര ദയാശീലര്‍!

ഈ കഥ ഇങ്ങനെയൊക്കെ അങ്ങ്‌ പോകും. ഒന്ന് രണ്ട്‌ പെണ്ണുങ്ങള്‍ വരും.. അവരുടെ കഥയും ദുഖങ്ങളു അങ്ങനെ എന്തൊക്കെയോ... പക്ഷേ, കമ്മത്തുമാര്‍ ഉണ്ടല്ലോ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍.

ഒടുവില്‍ ഗോഡൌണില്‍ കൊണ്ടുപോയി ഗംഭീരമായ സ്റ്റണ്ട്‌ നടത്തി സംഗതി അവസാനിപ്പിക്കും. 

ഒന്ന് രണ്ട്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലുള്ളത്‌ അസഹനീയമാണെന്ന് പറയാതെ വയ്യ. പിന്നെ, ചിത്രത്തിണ്റ്റെ മൊത്തം അസഹനീയതയില്‍ ഈ ഗാനങ്ങളെ മാത്രം കുറ്റം പറയുന്നത്‌ ശരിയല്ലാത്തതിനാല്‍ ഗാനങ്ങള്‍ കൊള്ളാം എന്ന് പറഞ്ഞേക്കാം.

ബാബുരാജിണ്റ്റെ ചില ഡയലോഗുകളും ഭാവങ്ങളും ഒരല്‍പം ചിരിക്ക്‌ ഇട നല്‍കുന്നുണ്ട്‌. പക്ഷേ, ഈ ചിത്രം തരുന്ന പീഠനത്തിണ്റ്റെ തീവ്രത ഒട്ടും കുറയ്ക്കാന്‍ അത്തരം സന്ദര്‍ഭങ്ങള്‍ക്ക്‌ ആവുന്നില്ല.

സിബിയും ഉദയകൃഷ്ണനും മലയാള സിനിമയുടെ എക്കാലത്തും സ്മരിക്കപ്പെടേണ്ട രണ്ട്‌ വ്യക്തികളാണ്‌. ഇവരെ എപ്പോള്‍ പൊന്നാടയണിയിച്ച്‌ 'ഇനി ദയവുചെയ്ത്‌ ഒരു തിരക്കഥയും എഴുതരുത്‌' എന്ന ഉറപ്പ്‌ വാങ്ങി എന്തെങ്കിലും അവാര്‍ഡ്‌ കൊടുത്ത്‌ മുക്കിലിരുത്തിയാല്‍ മലയാളസിനിമയ്ക്ക്‌ കുറേ കളങ്കം മാറിക്കിട്ടും.

രണ്ട്‌ ജനസ്വാധീനമുള്ള അഭിനേതാക്കളെ ഉപയോഗിച്ച്‌ പ്രത്യേകതയുള്ള ഭാഷയുടെ ഹൈലൈറ്റില്‍ ധനുഷിനെപ്പോലെയുള്ള ഒരു തമിഴ്‌ സ്റ്റാറിനെക്കൂടി ദുരുപയോഗപ്പെടുത്തി മലയാളിപ്രേക്ഷകരെ പറ്റിക്കുവാനുള്ള ഒരു വ്യക്തമായ ശ്രമം എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാകൂ.

ഈ പരുവത്തില്‍ ഒരു സിനിമ തട്ടിക്കൂട്ടിയാലും നമ്മുടെ പ്രേക്ഷകര്‍ തള്ളിക്കയറി മുടക്കുമുതല്‍ തിരിച്ച്‌ തരും എന്ന് ഇവര്‍ക്ക്‌ അറിയാം. ഇവരുടെ ഈ ബുദ്ധി പ്രേക്ഷകര്‍ക്ക്‌ അറിയില്ലെന്ന ധാരണയും ഒരുവിധം ശരിയായിരിക്കാം.

 Rating : 2 / 10 

Sunday, April 22, 2012

കോബ്ര (COBRA)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'ബ്രദര്‍' എന്ന വിളി കേട്ട്‌ ചെവി തഴമ്പിക്കും എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

സിനിമ തുടങ്ങുമ്പോഴേ ഒരു ഹോസ്പിറ്റലില്‍ നടക്കുന്ന പ്രസവത്തില്‍ ഉണ്ടാകുന്ന ഇരട്ടക്കുട്ടികളും അവിടെ സംഭവിക്കുന്ന ആക്രമണവും സ്പോടനത്തെയും തുടര്‍ന്ന്‌ കുഞ്ഞുങ്ങളുമായി രക്ഷപ്പെടുമ്പോള്‍ അതില്‍ ഒരെണ്ണം മാറിപ്പോകുകയും പിന്നീട്‌ ആ ചേര്‍ച്ചയില്ലാത്ത ഇരട്ടകള്‍ വളര്‍ന്ന്‌ വലുതായി എന്തൊക്കെയോ ആയിത്തീരുകയും തുടര്‍ന്നങ്ങോട്ട്‌ അവരുടെ മറ്റ്‌ വീരചരിതങ്ങള്‍ വിവരിക്കുകയും ചെയ്യുന്നതാണ്‌ ഈ സിനിമ.

സലിം കുമാറും മണിയന്‍പിള്ള രാജുവും നടത്തുന്ന കഥാപ്രസംഗത്തിലൂടെ കോബ്രകളെ നമുക്ക്‌ പരിചയപ്പെടുത്തുന്നു.

ഇതിണ്റ്റെ കഥയെക്കുറിച്ചോ അതിണ്റ്റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു വിശകലനം നടത്തുന്നത്‌ ഒരു പാഴ്‌ പ്രവര്‍ത്തിയാണെന്നതിനാല്‍ അതിന്‌ മുതിരുന്നില്ല.

ഒന്നോ രണ്ടോ സീനില്‍ ഒരല്‍പ്പം ഹാസ്യത്തിണ്റ്റെ ഛായ ഉണ്ടായി എന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഈ ചിത്രം കഥയിലോ, കഥാപാത്രങ്ങളിലോ ഒന്നും തന്നെ യാതൊരു ആസ്വാദനസുഖവും നല്‍കുന്നില്ല.

സ്വന്തം ഗ്ളാമറിനെയും നിറത്തെയും കുറിച്ചുള്ള കമണ്റ്റുകള്‍, സുഹൃത്‌ സഹോദര സെണ്റ്റിമെണ്റ്റ്സ്‌, സ്നേഹം പിന്നെ സാക്രിഫൈസ്‌... ഇതെല്ലാം ഇടയ്ക്കെല്ലാം വാരി വിതറിയിട്ടുണ്ട്‌. ഇതൊക്കെയാണെങ്കിലും എം.ബി.ബി.എസ്‌ കാരായ സുന്ദരിമാരെ നായികമാരായി റിക്രൂട്ട്‌ ചെയ്ത്‌ വെച്ചിട്ടുമുണ്ട്‌.
പണ്ട്‌ മുതലേ കണ്ട്‌ മടുത്ത ക്ളൈമാക്സ്‌ ഫോര്‍മുല കൂടി ചേര്‍ത്ത്‌ പിടിപ്പിച്ചപ്പോള്‍ പൂര്‍ത്തിയായി.

ലാലു അലക്സ്‌ തണ്റ്റെ പ്രകടനം ഇടയ്ക്ക്‌ ഒരല്‍പ്പം ആസ്വാദ്യകരമാക്കി എന്ന്‌ തോന്നി.

പൊതുവേ പറഞ്ഞാല്‍ ഗുണമോ മണമോ നിറമോ രുചിയോ ഇല്ലാത്ത ഒരു വേസ്റ്റ്‌ സിനിമ എന്നേ പറയാന്‍ കഴിയുന്നുള്ളൂ.

Rating : 2 / 10

Wednesday, March 28, 2012

ദി കിംഗ്‌ & ദി കമ്മീഷണര്‍ (The King & The Commissioner)



പലവട്ടം കണ്ടിട്ടുള്ള ഷാജി കൈലാസ്‌, രഞ്ജി പണിക്കര്‍ സിനിമകളുടെ ഒരു ഘടന ആദ്യം നോക്കാം..
രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും ഭീകരമായ സുരക്ഷാപ്രശനം, വളരെ പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തികളുടെ കൊലപാതകം, ദുരൂഹത. അതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പോലീസ്‌ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ബിസിനസ്‌ ലോബികള്‍, ഒരു ആള്‍ ദൈവം / ആശ്രമവാസി, കുറേ വിദേശ ഇടപെടലുകാര്‍...

ഇനി, ഈ സെറ്റപ്പിലേയ്ക്ക്‌ സംസ്ഥാനത്തിലെയോ രാജ്യത്തിലെയോ പ്രധാന ഭരണാധികാരി സ്വതന്ത്രമായ ഒരു അന്വേക്ഷണത്തിന്‌ ഏതെങ്കിലും പുലിയെയോ സിംഹത്തെയോ വിദഗ്ദാന്വേക്ഷണത്തിനായി നിയോഗിക്കും. ഇവര്‍ സ്ളോ മോഷനില്‍ പല പല ക്യാമറാ ആങ്കിളില്‍ പ്രത്യക്ഷപ്പെടും.

ഈ അവതാരത്തെ ഭൂരിഭാഗം പേരും എതിര്‍ക്കും, ഏതെങ്കിലും ഒന്നോ രണ്ടോ ഉന്നതര്‍ പിന്തുണയ്ക്കും...

ഈ വരുന്ന ഉദ്യേഗസ്ഥന്‍ നല്ല തന്തയ്ക്ക്‌ പിറന്നവനായിരിക്കും എന്ന്‌ ഉറപ്പ്‌..

ഇനി അന്വേക്ഷണങ്ങല്‍ തുടങ്ങും...

ഓരോ പ്രശ്നക്കാരെയും നേരിട്ട്‌ അവരുടെ കുട്ടിക്കാലത്ത്‌ കപ്പലണ്ടി മുട്ടായി കട്ടെടുത്ത്‌ തിന്നതടക്കമുള്ള വിവരണങ്ങള്‍ കൊടുത്ത്‌ അവണ്റ്റെ അപ്പനേയും അമ്മയേയും അപ്പാപ്പനേയും തെറിവിളിച്ച്‌ അവനും പറയുന്ന ആള്‍ക്കും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും മനസ്സിലാവാത്ത കുറേ ഇംഗ്ളീഷ്‌ ഡയലോഗില്‍ മലയാളം തെറി മിക്സ്‌ ചെയ്ത്‌ കാച്ചും... എല്ലാവരും നാണിച്ച്‌ നഖം കൊണ്ട്‌ നിലത്ത്‌ വരച്ചുകൊണ്ടിരിക്കുമ്പോള്‍ ഫുള്‍ മ്യൂസിക്ക്‌ പിന്‍ ബലത്തില്‍ നായകന്‍ സ്ളോ മോഷനില്‍ തിരിച്ച്‌ പോകും...

ഇനി തെളിവുകള്‍ ശേഖരിക്കല്‍, ഭേദ്യം ചെയ്യല്‍, കോടതി, ജഡ്ജി തുടങ്ങിയ പതിവ്‌ പരിപാടികള്‍ തുടരും..

അങ്ങനെ പരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നായകണ്റ്റെ ടീമിലുള്ള ഏതെങ്കിലും പ്രധാനികള്‍ കൊല്ലപ്പെടും. എല്ലാത്തിനും ചേര്‍ത്ത്‌ പ്രതികാരമായി എല്ലാം തെളിയിച്ചോണ്ട്‌ വെട്ടി വെളുപ്പിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകുമ്പോള്‍ ഈ അന്വേഷണത്തിന്‌ നിയോഗിച്ച ഭരണാധികാരി തന്നെ നേരിട്ട്‌ വിളിക്കും. 'എല്ലാം ഇഷ്ടപ്പെട്ടു... എല്ലാം ഇതോടെ നിര്‍ത്തിക്കോളണം' എന്ന്‌ ആജ്ഞാപിക്കും.

ആദ്യം വല്ലാതെ വിഷമിച്ച്‌ നിന്നതിനുശേഷം നായകന്‍ ഈ ഭരണാധികാരിയേയും രാജ്യത്തോ സംസ്ഥാനത്തോ നടക്കുന്ന പ്രശ്നങ്ങളേയും കുറിച്ച്‌ നിര്‍ത്താതെ ഘോര ഘോരം പ്രസംഗിക്കും. ഈ ഭരണാധികാരി ഇത്‌ കേട്ട്‌ അന്തം വിട്ട്‌ കണ്ണും മിഴിച്ച്‌ വായും പൊളിച്ച്‌ നില്‍ക്കും...

പിന്നെ, നായകന്‍ അവസാനഘട്ട പോരാട്ടത്തിനായി ഒരു ഇറങ്ങിപ്പോക്കാണ്‌. ഒടുവില്‍ എല്ലായിടത്തും കയറിച്ചെന്ന്‌ എല്ലാരെയും തെറിവിളിച്ച്‌ തല്ല്‌ നടത്തി വെടിവെച്ച്‌ സംഗതികള്‍ ഒരുവിധം വരുതിയിലാക്കും.

ഇനി ക്ളൈമാക്സ്‌.. പ്രധാന വില്ലന്‍മാരുമായി വാക്‌ പയറ്റും യുദ്ധവും കഴിഞ്ഞ്‌ അവരെ തല്ലിക്കൊന്ന്‌ വെടിവെച്ച്‌ ബോംബിട്ട്‌ നശിപ്പിക്കും... ഈ ബാക്ക്‌ ഗ്രൌണ്ടില്‍ നായകനും കൂട്ടരും സ്ളോ മോഷനില്‍ നടന്നുപോകും... ശുഭം...

മേല്‍ വിവരിച്ച കഥയില്‍ നിന്ന്‌ വ്യതിചലിക്കാതെ എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത്‌ കുറച്ച്‌ കൂടി ഇറക്കുമതി ഉല്‍പന്നങ്ങള്‍ മിക്സ്‌ ചെയ്ത്‌ ഈ ചിത്രവും ഉണ്ടാക്കിയെടുത്തിരിക്കുന്നു.

രണ്ട്‌ നായകന്‍മാരായതിനാല്‍ ഇത്തവന സംസ്ഥാന അന്തരീക്ഷത്തില്‍ നിന്ന്‌ മാറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലെവലിലേയ്ക്ക്‌ ഉയര്‍ത്തിയിരിക്കുന്നു. ഇതല്ലാതെ വേറെ ഒന്നും സംഭവിച്ചിട്ടില്ല.

സായികുമാറിണ്റ്റെ അഭിനയം മോശമായില്ല എന്നേ പറയാനാകൂ. സംവ്രതാ സുനില്‍ ഒന്നോ രണ്ടോ സീനില്‍ വന്ന്‌ പോയി എന്നല്ലാതെ അഭിനയിച്ചു എന്ന്‌ പറയാനാവില്ല. വയസ്സായതിണ്റ്റെ ചെറിയൊരു ഏനക്കേടുണ്ടെങ്കിലും മമ്മൂട്ടിയും സുരേഷ്‌ ഗോപിയും അവരുടെ റോളുകള്‍ ഒരുവിധം ഭംഗിയായി കൈകാര്യം ചെയ്തു. ചില പഞ്ച്‌ ഡയലോഗുകള്‍, സീനുകള്‍ എന്നിവ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. നെടുമുടി വേണുവിണ്റ്റെ അഭിനയത്തില്‍ എന്തോ ഒരു കുറവ്‌ അനുഭവപ്പെട്ടു. പ്രധാനമന്ത്രിയായി അഭിനയിച്ച ആള്‍ മികച്ചുനിന്നു.

തെറിപ്രയോഗങ്ങള്‍ക്ക്‌ ഒരു കുറവും ഉണ്ടായിട്ടില്ല. കുട്ടികളെ ഈ സിനിമയ്ക്ക്‌ കൊണ്ടുപോകുന്നത്‌ അവരുടെ ശേഖരത്തില്‍ ഇല്ലാത്ത വല്ല തെറിയും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇടനല്‍കുന്നതാണ്‌.

'മൈ' + 'രോമം'... ഇത്‌ തെറിയല്ലല്ലോ... പക്ഷേ, 'പുല..' + '... മോന്‍' എന്ന പദം ഇടയ്ക്കിടെ ഉപയോഗത്തില്‍ വരുന്നുണ്ട്‌. 'നായിണ്റ്റെ മോന്‍' എന്നതിണ്റ്റെ പര്യായങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തനവിരസമല്ല.

ഇംഗ്ളീഷ്‌ തെറികള്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും അത്‌ തെറിയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്ന് വലിയ നിശ്ചയമില്ലാത്തതിനാല്‍ പ്രശ്നമില്ല.

ഈ സിനിമയിലെ കഥയോ സന്ദര്‍ഭങ്ങളോ വിശദമായ ഒരു റിവ്യൂവിന്‌ വിധേയമാക്കുന്നില്ല. കാരണം, ഇത്ര ഉന്നതരായ ഒരു വില്ലന്‍ സംഘത്തിന്‌ ഈ രണ്ട്‌ നായകന്‍മാരെയും വന്ന ഉടനേ വെടിവെച്ച്‌ തീര്‍ത്തിരുന്നെങ്കില്‍ പിന്നെ ഈ സിനിമയേ ഇല്ലല്ലോ. (പുഷ്പം പോലെ പല പ്രധാനികളെയും കൊന്ന്‌ തീര്‍ക്കുകയും പ്രധാനമന്ത്രിയെ അടക്കം കൊന്ന്‌ കളയല്‍ വെറും നിസ്സാരകാര്യമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കി തരുകയും ചെയ്യുന്ന ഈ സംഘത്തിന്‌ രണ്ട്‌ ബുള്ളറ്റ്‌ വേറെ എടുക്കാനില്ലെന്ന്‌ തോന്നേണ്ട കാര്യമില്ലല്ലോ)

പൊതുവേ പറഞ്ഞാല്‍ വലരെ മോശം നിലവാരം പുലര്‍ത്തിയ, ആവര്‍ത്തനവിരസമായ, ബഹളമയമായ ഒരു സിനിമ. അട്ടഹാസങ്ങളും ബഹളങ്ങളും തെറിപ്രയോഗങ്ങളും ഹീറോയിസവും കണ്ട്‌ ആത്മനിര്‍വ്വൃതി അടയേണ്ടവര്‍ക്ക്‌ ആര്‍മ്മാദിക്കാം.

Rating : 2 / 10

Saturday, July 02, 2011

ബോംബെ മാര്‍ച്ച്‌ 12 (Bombay March 12)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാബു ജനാര്‍ദ്ദനന്‍ 2011
നിര്‍മ്മാണം: ഹനീഫ്‌ മുഹമ്മദ്‌

1993 മാര്‍ച്ച 12.... ബോംബെ നഗരത്തിലെ ഒരു തെരുവ്‌... തിരക്കുപിടിച്ച സ്ട്രീറ്റിലൂടെ സ്കൂട്ടറോടിച്ച്‌ വന്ന് ഒരു സ്ഥലത്ത്‌ നിര്‍ത്തി മുന്നോട്ട്‌ നടന്നുപോകുന്ന ചെറുപ്പക്കാരന്‍...

ചെന്നൈ നഗരത്തിലെ ഒരു സിനിമയുടെ പൂജാ ചടങ്ങ്‌... പൂജ ചെയ്യുന്ന പൂജാരി..

കേരളത്തിലെ ഒരു വീട്ടില്‍ നിസ്കരിക്കുന്ന ഒരു സ്ത്രീ..

പെട്ടെന്ന് ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിത്തെറിക്കുന്നു.. സ്കൂട്ടറിന്നടുത്ത്‌ നിന്നാണ്‌ സ്പോടനം, ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്ന ചെറുപ്പക്കാരന്‍.. മദ്രാസ്‌ നഗരത്തില്‍ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ആ പൂജാരി ഞെട്ടി തിരിഞ്ഞ്‌ നോക്കുന്നു.. കേരളത്തിലെ വീട്ടില്‍ നിസ്കരിച്ച്‌ കൊണ്ടിരിന്ന ആ സ്ത്രീ ഞെട്ടി ഭയപ്പാടോടെ പനിപിടിക്കുന്നു..

ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിയതിന്‌ ആ ചെറുപ്പക്കാരണ്റ്റെ ഞെട്ടല്‍ സ്വാഭാവികം.. മറ്റ്‌ രണ്ട്‌ സ്ഥലങ്ങളിലേയും ഞെട്ടലുകള്‍ അസ്വാഭാവികം.. എന്താണ്‌ എന്ന് ചോദിക്കരുത്‌... അത്‌ ആറാം ഇന്ദ്രിയത്തിണ്റ്റെ ഒരു ചെറിയ വിസ്പോടനാത്മകമായ പ്രതിഭാസമാകാം..

ഇനി കൊല്ലം പത്ത്‌ പതിനാല്‌ മുന്നോട്ട്‌... അന്ന് പൂജാരിയായി കണ്ടയാല്‍ പണ്ട്‌ ബോംബെയില്‍ ബോംബ്‌ പൊട്ടിയപ്പോള്‍ ഞെട്ടിയ പെണ്‍കുട്ടിയുടെ ഭര്‍ത്താവ്‌ (സമീര്‍)... പിന്നെ, പോലീസ്‌ ചോദ്യം ചെയ്യലുകളും മാനസികപീഠനങ്ങളും... മുസ്ളീമായതിണ്റ്റെ പേരിലുള്ള പീഢനങ്ങളെന്നൊക്കെ പറയുന്നുണ്ട്‌... ബോംബ്‌ സ്പോടനത്തിണ്റ്റെ പങ്കിനെക്കുറിച്ചോ ഒക്കെ ചോദിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ വീണ്ടും കൊല്ലം മുന്നോട്ടൊ പുറകോട്ടോ ഒക്കെയായി കാണിക്കും.. സൂക്ഷിച്ച്‌ ഇരുന്നോളണം... കണ്ണ്‍ ചിമ്മി കൊല്ലം എഴുതിക്കാണിച്ചത്‌ മിസ്സ്‌ ആയാല്‍ സംഗതി കയ്യില്‍ നിന്ന് പോകും... പിന്നെ, എന്താ ഏതാ എന്നൊന്നും ഒരു എത്തും പിടിയും കിട്ടില്ല... (മുന്‍ സീറ്റിലിരിക്കുന്ന കുറച്ചു പയ്യന്‍മാര്‍ പരസ്പരം ചോദിക്കുന്ന കണ്ടു.. ഒരു പ്രാവശ്യമല്ല, ഇടയ്ക്കിടെ). ഞാനും എണ്റ്റെ സുഹൃത്തും പരസ്പരവും ഈ ചോദ്യം ചോദിച്ചു... ഇടയ്ക്ക്‌ ലിങ്ക്‌ വിട്ടുപോയപൊലെ തോന്നും... തിരിച്ച്‌ കിട്ടിയെന്നും തോന്നും... അങ്ങനെ അംനീഷ്യ ബാധിച്ചപോലുള്ള ഒരു പ്രതീതി... നമ്മുടെ പ്രശ്നമാകും... പോട്ടെ...

അതിന്നിടയില്‍ ഏതോ കൊല്ലവര്‍ഷത്തില്‍ കോയമ്പത്തൂര്‍ സ്പോടനത്തെക്കുറിച്ചും പറയുന്നുണ്ട്‌... ഒമ്പത്‌ വര്‍ഷം ചോദ്യം ചെയ്യലും വിചാരണയുമായി ജയിലില്‍ കിടന്നവരെ വെറുതെ വിടുന്നു... അതില്‍ ഒരാള്‍ അന്നത്തെ പൂജാരിയും ഇന്നത്തെ മുസ്ളീമുമായ ആള്‍ (നമ്മുടെ മമ്മൂട്ടി തന്നെ).

അങ്ങനെ കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്നിടയ്ക്ക്‌ ഒരു സംഗതി പിടികിട്ടും. ആ മുസ്ളീം കുടുംബത്തിലെ പയ്യന്‍ (ഷാജഹാന്‍) ബോബെയില്‍ ജോലികിട്ടി പോകുകയും പോകുന്ന വഴിയില്‍ ട്രെയിനില്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു യുവദമ്പതികളുടെ ബാഗില്‍ സ്പോടകവസ്തുക്കള്‍ പോലീസ്‌ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആ ദമ്പതികള്‍ രക്ഷപ്പെട്ടു. ഈ പയ്യന്‍ സാക്ഷി പറഞ്ഞു. ബോംബെയില്‍ ഈ പയ്യന്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ആ ദമ്പതികളിലെ പെണ്‍കുട്ടിയെ കാണുന്നു. പുറത്ത്‌ സ്ട്രീറ്റില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആളെ കാണുന്നു. ഈ പയ്യന്‍ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ പഴ്സ്‌ കാണാതാകുന്നു, ഫോണ്‍ വരുന്നു, പഴ്സ്‌ കിട്ടിയ ആള്‍ വിളിച്ച്‌ വരേണ്ട വഴി പറഞ്ഞുകൊടുക്കുന്നു, ചെന്നെത്തുന്നത്‌ ജിഹാദിനുവേണ്ടിപ്രേരിപ്പിക്കുന്ന പഠനക്ളാസ്സിലേയ്ക്കും...

ഈ പയ്യന്‍ പിന്നീട്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ച്‌ നാട്ടിലെത്തുന്നു, ജിഹാദികള്‍ പിന്‍ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു, നാട്ടില്‍ നിന്ന് തിരിച്ച്‌ ബോംബെയില്‍ പോകാതെ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലെത്തി അവിടെ നെയ്ത്ത്‌ ജോലിചെയ്ത്‌ ജീവിക്കുന്നു. ഈ സ്ഥലത്തെ അമ്പലത്തില്‍ പൂജാരിയായി മമ്മൂട്ടി എത്തുന്നു. പിന്നീട്‌ പട്ടാളവുമായി ഏറ്റുമുട്ടലില്‍ ഷാജഹാന്‍ കൊല്ലപ്പെടുന്നു...

ഇനി കൂടുതലായി പറഞ്ഞ്‌ കഥയുടെ സസ്പെന്‍സ്‌ കളയുന്നില്ല. ഈ സിനിമയുടെ കഥ ഒരു ദീര്‍ഘമായ കാലയളവില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്നതിനാലും ഈ കാലഘട്ടങ്ങളിലെ സംഭവങ്ങളെല്ലം തലയും വാലുമില്ലാതെ പറയുന്നതിനാലും ശ്രദ്ധയില്ലാത്തവര്‍ വെറുതേ തിയ്യറ്ററില്‍ പോയി മെനക്കെടരുത്‌. ഇനി ശ്രദ്ധയുള്ളവര്‍ പോയാല്‍ കുറേ സംശയങ്ങള്‍ മനസ്സില്‍ തോന്നും... ഉത്തരം ചിലതിനൊക്കെ നിര്‍ബദ്ധിച്ചാല്‍ കിട്ടും, പക്ഷേ, പലതിനും കിട്ടാന്‍ ബുദ്ധിമുട്ടും... ജിഹാദികള്‍ ഷാജഹാനെ എന്തിനിങ്ങനെ പിന്‍ തുടര്‍ന്ന് വേട്ടയാടി? സ്വാമിയ്ക്ക്‌ സമീറാകാതെ വേറെ മാര്‍ഗ്ഗമില്ലാതായതെന്ത്‌? തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ പെടും.

നിരപരാധികളെ പോലീസ്‌ ചോദ്യം ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ രംഗങ്ങള്‍ പൊതുവേ ഒരു ഭീതിജനിപ്പിക്കുന്ന അനുഭവമായി. അതുപോലെ ചിത്രീകരണത്തിലെ സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും സ്വാഭാവികതയും ശ്രദ്ദേയമായി. ഗാനങ്ങള്‍ മികച്ചുനിന്നു. ഷാജഹാനെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ പ്രതീക്ഷയ്ക്ക്‌ വകനല്‍കുന്ന അഭിനയം കാഴ്ച വച്ചു. ഷാജഹാണ്റ്റെ ബാപ്പയായി സാദിക്ക്‌ മികച്ച പ്രകടനം നടത്തിയപ്പോള്‍ മമ്മൂട്ടിയും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

പക്ഷേ, ബോറടികൊണ്ടും ആവര്‍ത്തനമായ സീനുകള്‍ കൊണ്ടും ഈ ചിത്രം സമ്പുഷ്ടമാണ്‌. പകുതി ഷൂട്ടിംഗ്‌ കൊണ്ട്‌ ഒരു മുഴുവന്‍ സിനിമ എടുക്കാനായിരിക്കുന്നു എന്നത്‌ ഒരു ഗുണമണ്‌. കാരണം, കണ്ട രംഗങ്ങള്‍ തന്നെ പലപ്രാവശ്യം വീണ്ടും കാണിക്കും. ആളുകള്‍ക്ക്‌ ഒരു ചുക്കും മനസ്സിലാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം അത്‌.. പക്ഷേ, എന്നിട്ടും ഫലം സ്വാഹ...

അങ്ങനെ മനസ്സിലാവായ്മയുടേയും വിഭ്രന്തിയുടേയും ഇടയില്‍ ഒരു നൂല്‍പ്പാലത്തിലൂടെ മനസ്സ്‌ സഞ്ചരിച്ച്‌ ഒന്ന് സ്റ്റെഡിയാക്കികൊണ്ടുപോയി നോര്‍മലായ മാനസികാവസ്ഥയില്‍ എത്തിനിന്നിട്ട്‌ ബാക്കി സിനിമകാണാം എന്ന സ്ഥിതിയാകുമ്പോള്‍ ആരോടും പറയാതെ സിനിമ പെട്ടെന്ന് സ്റ്റില്‍ ആകും... എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട്‌ ആണെന്ന് വിചാരിച്ച്‌ ആളുകള്‍ ഇരിക്കുമ്പോള്‍ എഴുതിക്കാണിക്കും... സിനിമ മുഴുവനാകുന്നതിനുമുന്‍പ്‌ മാനസികവിഭ്രാന്തി ബാധിച്ച്‌ ഇറങ്ങിപ്പോകാത്തവര്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക്‌ എഴുന്നേറ്റ്‌ പോകാന്‍ അവസരം കൈ വന്നിരിക്കുന്നു എന്നര്‍ത്ഥം. പക്ഷേ, ഇവിടെ ബാക്കിയുള്ളവര്‍ നിരാശരാകും... കാര്യങ്ങള്‍ ഒരു വഴിയ്ക്കാക്കി മനസ്സിണ്റ്റെ താളം വീണ്ടെടുത്ത്‌ സിനിമ ബാക്കി കാണാം എന്നുവിചാരിച്ച്‌ ഇരിക്കുമ്പോള്‍ സിനിമ തീര്‍ന്നുപോയാല്‍ സഹിക്കുമോ? പക്ഷേ, ഉര്‍വ്വശീശാപം ഉപകാരം എന്ന മട്ടില്‍ ആളുകള്‍ ഇറങ്ങി വേഗം സ്ഥം വിടും.

Rating : 3.5 / 10

Sunday, May 29, 2011

ദി ട്രെയിന്‍ (The Train)



രചന, സംവിധാനം, നിര്‍മ്മാണം: ജയരാജ്‌

ബോംബെയില്‍ വൈകീട്ട്‌ 6 മണിമുതല്‍ അടുത്ത പത്ത്‌ മിനിട്ടിനുള്ളില്‍ ട്രെയിനുകളില്‍ നടക്കുന്ന തുടര്‍ച്ചയായ ബോംബ്‌ സ്ഫോടനങ്ങളില്‍ നിന്ന്‌ തുടങ്ങുകയും അന്നത്തെ ദിവസത്തിണ്റ്റെ തുടക്കത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോക്ക്‌ നടത്തി അന്നത്തെ ദിവസത്തിലെ കുറേ ആളുകളുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ച്‌ തിരിച്ചെതുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ശൈലി.

കേദാര്‍നാഥ്‌ എന്ന പോലീസ്‌ ഒാഫീസര്‍ ചില സൂചനകളുടെ പേരില്‍ സംശയാസ്പദമായവരെ നിരീക്ഷിക്കുന്ന പരിപാടിയാണ്‌ ഈ ദിവസം മുഴുവന്‍ (ചിത്രത്തിലെ മുഴുവന്‍ സമയവും).

ബാപ്പയുടെ ബാപ്പയെ ഹജ്ജിനയയ്ക്കാനായി അദ്ദേഹത്തിണ്റ്റെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ആനുകൂല്ല്യം നേടിയെടുക്കാനായി നടക്കുന്ന ഒരു സ്ത്രീ. അന്നത്തെ ദിവസം ആ കാശ്‌ കിട്ടിയാലേ ഹജ്ജിന്‌ പോകാന്‍ പറ്റൂ അത്രേ. ഇത്‌ ശരിയാക്കിയിട്ട്‌ ഹജ്ജിന്‌ യാത്രയാക്കാന്‍ വീട്ടിലേയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌ ഈ സ്ത്രീ.

ഒരു ഫ്ലാറ്റില്‍ ജോലിക്കാരിയുടെ മേല്‍നോട്ടത്തില്‍ തണ്റ്റെ പിറന്നാളിനുപോലും ഒതുങ്ങിയിരിക്കേണ്ടിവരുന്ന ഒരു പയ്യന്‍. ഈ പയ്യണ്റ്റെ അച്ഛനും അമ്മയും വളരെ തിരക്കുള്ള ജോലിക്കാരാണ്‌. (മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കലാണ്‌ സ്വന്തം വീട്ടിലെ കാര്യത്തേക്കാള്‍ പ്രധാനം എന്ന് പറയുന്ന ഒരു ഡോക്ടറാണ്‌ ഈ പയ്യണ്റ്റെ അച്ഛന്‍). ഈ പയ്യണ്റ്റെ അച്ചാച്ചന്‍ ഒരു ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ താമസിക്കുന്നു. ഓര്‍മ്മ നില്‍ക്കാത്ത ഇദ്ദേഹത്തെ ഫ്ലാറ്റിലെത്തിക്കാനുള്ള ശ്രമവുമായി ഈ പയ്യന്‍ അന്നത്തെ ദിവസം ചിലവിടുന്നു. ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ നിന്ന് ചാടി ചെറുമകണ്റ്റെ അടുത്തെത്താനുള്ള പരിശ്രമവുമായി ഈ അച്ചാച്ചന്‍ കഷ്ടപ്പെടുന്നു. ഇദ്ദേഹവും അന്നത്തെ ദിവസം ലോക്കല്‍ ട്രെയിനില്‍ കയറിവേണം ചെറുമകണ്റ്റെ അടുത്തെത്താന്‍.

ജീവിത കഷ്ടപ്പാടുകള്‍ക്കിടയിലും സംഗീതം ജീവിതമായി കൊണ്ട്‌ നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ (ജയസൂര്യ), തണ്റ്റെ സ്വപ്ന സാക്ഷാത്കാരമായ എ.ഏര്‍.റഹ്മാണ്റ്റെ ഒാഡിഷനില്‍ പങ്കെടുക്കാന്‍ ചെന്നൈ പോകാനായി പുറപ്പെടുന്ന ദിവസം. ഈ ചെറുപ്പക്കാരണ്റ്റെ ഒരു റോങ്ങ്‌ നമ്പര്‍ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയും ഇവര്‍ തമ്മില്‍ ഫോണിലൂടെ ഒരു സ്നേഹബന്ധം ഉടലെടുക്കുകയും ഇവര്‍ തമ്മില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നതും ഈ ദിവസം തന്നെ.

പല കഥാപാത്രങ്ങളേയും അവരുടെ അന്നത്തെ ദിവസത്തിണ്റ്റെ പ്രത്യേകതകളേയും ബോംബെയിലെ ട്രെയിന്‍ യാത്രയിലേയ്ക്ക്‌ ഏകോപിപ്പിച്ച്‌ കൊണ്ടുവരികയും അന്ന് നടക്കാന്‍ പോകുന്ന അപകടത്തെ ചെറുക്കാനായി കേദാര്‍നാഥ്‌ (മമ്മൂട്ടി) എന്ന പോലീസ്‌ ഒാഫീസറുടെ നിരന്തരമായ ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ സാരാംശം.

ചിത്രം ആരംഭിച്ച്‌ ഒരു അഞ്ച്‌ മിനിട്ടിന്‌ ശേഷം തുടങ്ങിയ ഇഴച്ചില്‍ പ്രേക്ഷകരുടെ എല്ലാ ക്ഷമാശീലങ്ങളേയും വെല്ലുവിളിക്കുന്നതായിരുന്നു എന്ന് എടുത്തുപറയാതെ വയ്യ. പല കോണുകളില്‍ നിന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്‌ ഒരുമിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം പ്രേക്ഷകരുടെ സംയമനശേഷിയെ ചോദ്യം ചെയ്യാനേ ഉപകരിച്ചിട്ടുള്ളൂ.

പല കഥാപാത്രങ്ങളിലൂടെയും ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിണ്റ്റെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച്‌ (ഒന്നോ രണ്ടോ) സന്ദര്‍ഭങ്ങളിലേ അത്‌ അല്‍പമെങ്കിലും വിജയത്തിലെത്തിയിട്ടുള്ളൂ എന്നത്‌ ഈ ചിത്രത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.

തണ്റ്റെ പേരക്കുട്ടിയെ കാണാനായി പരിശ്രമിക്കുന്ന വൃദ്ധനായ മുത്തച്ഛന്‍ പ്രേക്ഷകഹൃദയത്തെ ചെറുതായൊന്ന് സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത്‌ ആ അഭിനേതാവിണ്റ്റെ കഴിവും ഡബ്ബിംഗ്‌ മികവും തന്നെയാണ്‌.

അതുപോലെ കേദാര്‍നാഥിണ്റ്റെ മകളായി അഭിനയിച്ച ബാലനടിയും അവസാന രംഗങ്ങളില്‍ പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

ഈ ചിത്രത്തിണ്റ്റെ അവസാനരംഗം മാത്രമാകുന്നു അല്‍പമെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയും താല്‍പര്യവും പിടിച്ചുപറ്റുന്നത്‌.

ഈ ചിത്രം മൊത്തം ഫോണ്‍ സംഭാഷണങ്ങളുടെ ഒരു കളിയാണ്‌. ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു ശതമാനം പോലും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല.

മണ്ടത്തരങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവും ഉണ്ടാകരുത്‌ എന്ന വാശി ശ്രീ. ജയരാജിന്‌ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജയസൂര്യ തണ്റ്റെ അടുത്ത സുഹൃത്തിണ്റ്റെ വിളിക്കുന്ന കോള്‍ വേറൊരു പെണ്‍കുട്ടിയുടെ മൊബൈയിലിലേയ്ക്ക്‌ പോകുന്നത്‌ വളരെ വിചിത്രമായി തോന്നി. കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ സുഹൃത്തിണ്റ്റെ പേര്‌ സൂക്ഷിക്കാന്‍ ഈ പാവത്തിന്‌ അറിയാത്തതിനാല്‍ കാണാപാഠം പഠിച്ച്‌ സ്ഥിരം വിളിക്കുകയാണെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ അറിയാതെ ഒരു നമ്പറൊക്കെ തെറ്റി റോംഗ്‌ നമ്പര്‍ പോകാമല്ലോ... ക്ഷമിച്ചു...

വേണ്ടതില്‍ അധികം വിദ്യാഭ്യാസവും സൌന്ദര്യവും സമ്പാദ്യവുമുള്ള ഒരു പെണ്‍കുട്ടി വെരുതേ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു. പ്രൊജക്റ്റ്‌ പ്രെഷറിനോടൊപ്പം വിദേശത്ത്‌ പോകാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദവും കൂടിയായപ്പ്പോള്‍ ആത്മഹത്യ ഏക ആശ്രയമായി തോന്നിയ പാവം പെണ്‍കുട്ടി.... ഈ പെണ്‍കുട്ടിയ്ക്കാണ്‌ കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന് ചാടാന്‍ നില്‍കുമ്പോള്‍ റോംഗ്‌ കോള്‍ വരുന്നത്‌. അതോടെ ആത്മഹത്യയോട്‌ വിരക്തിയായി, പാവം.... ആത്മഹത്യയെ വെറുക്കാന്‍ മാത്രം ആ റോങ്ങ്‌ കോളില്‍ എന്തായിരുന്നു എന്ന് ആര്‍ക്കും മനസ്സിലായില്ല. ആത്മഹത്യ ഒരു നിമിഷത്തെ തോന്നലില്‍ സംഭവിക്കാവുന്നതാണെന്നും മറ്റൊരു നിമിഷത്തില്‍ അത്‌ വേണ്ടെന്ന് വെക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളതിനാല്‍ ഇതും ഒാ.കെ.

ഇതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ 'മറവി' ഒരു പൊതുസ്വഭാവമായി ചേര്‍ത്തിട്ടുണ്ട്‌. പെണ്‍കുട്ടി ഫോണ്‍ ടാക്സിയില്‍ വച്ച്‌ മറക്കുന്നു, അപ്പൂപ്പന്‍ അഡ്രസ്സ്‌ കടയില്‍ വച്ച്‌ മറക്കുന്നു, ജയസൂര്യയുടെ സുഹൃത്ത്‌ സ്റ്റുഡിയോ മാറിപ്പോയത്‌ പറയാന്‍ മറക്കുന്നു... ഇതെല്ലാം പ്രേക്ഷകരും മറക്കാനും പൊറുക്കാനും തയ്യാര്‍...

തീവ്രവാദിയെന്ന് സംശയിച്ച്‌ പിടിച്ച ചെറുപ്പക്കാരനെ പുറത്ത്‌ വിട്ട്‌ നിമിഷങ്ങള്‍ക്കകം അയാള്‍ വീണ്ടും ഫുള്ളി റീലോഡഡ്‌.... ഫോണും തോക്കും ബോംബും എല്ലാം റെഡി... ഇതും പ്രേക്ഷകര്‍ കണ്ണടച്ചു.

പക്ഷേ, ത്രില്ലര്‍ എന്ന് പറഞ്ഞ്‌ പറ്റിച്ച്‌ വലിച്ച്‌ ഇഴച്ച്‌ ഈ സിനിമയുടെ അവസാനം വരെ തീയ്യറ്ററില്‍ ഇരുത്തിയതിന്‌ പ്രേക്ഷകര്‍ ശ്രീ. ജയരാജിനോട്‌ പൊറുക്കില്ല. ഈ വലിച്ചിഴയ്ക്കലിന്നിടയില്‍ സ്ക്രീനില്‍ സെക്കണ്റ്റുകള്‍ കഴിയുന്നത്‌ കാണിക്കുന്നത്‌ കണ്ടാല്‍ തോന്നും പ്രേക്ഷകര്‍ ഹൃദയമിടിപ്പ്‌ നിലയ്ക്കാറായി ടെന്‍ഷന്‍ അടിച്ച്‌ ഇരിയ്ക്കുകയാണെന്ന്.

എന്തായാലും ഇതിന്നിടയില്‍ സംഗീതത്തിണ്റ്റെ അംശം ഒരല്‍പ്പം ആശ്വാസം നല്‍കി (ഈ ബോറടിയില്‍ എന്ത്‌ കിട്ടിയാലും പ്രേക്ഷകര്‍ സ്വീകരിക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നി).

ത്രില്ലര്‍ ആയാല്‍ എങ്ങനെ വേണം എന്ന് സംവിധായകന്‌ മുന്‍ വിധിയുണ്ടെന്ന് തോന്നുന്നു. സമയം പോകുന്നത്‌ (സെക്കണ്റ്റ്‌ ആണെങ്കിലും) പ്രേക്ഷകര്‍ മനസ്സിലാക്കണം, എന്നാലല്ലേ ത്രില്‍ വരൂ... ബോറടിയില്‍ ത്രില്ല് കണ്ടെത്തുന്നവര്‍ക്ക്‌ ഈ ചിത്രം ഒരു അതിമനോഹരമായ അനുഭൂതിയായിരിക്കും. അല്ലാത്തവര്‍ക്ക്‌ അവരവരുടെ ക്ഷമയുടെ തോത്‌ നിശ്ചയിക്കുവാനുള്ള ഒരു അവസരവും.

Rating : 2 / 10

Monday, March 28, 2011

ആഗസ്ത്‌ 15 (August 15)



കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ഷാജി കൈലാസ്‌
നിര്‍മ്മാണം: എം. മണി


മുഖ്യമന്ത്രി ഒരു ഗുരുതരമായ ഹൃദയാഘാതത്തിനുശേഷം സുഖം പ്രാപിക്കുന്നു. മാരകമായ ഒരു വിഷാംശം ഉള്ളില്‍ ചെന്നതാണ്‌ ഈ ഹൃദയാഘാതത്തിനുകാരണം എന്ന് ഡോക്ടര്‍മാര്‍ 'യാദൃശ്ചികമായി' കണ്ടെത്തുന്നു. തുടര്‍ന്ന് പോലീസിനെ അറിയിക്കുന്നു. പോലീസ്‌ ഡിപ്പാര്‍ട്ട്‌ മെന്റും മുഖ്യമന്ത്രിയോടടുത്ത പാര്‍ട്ടിയുടെ ചിലരും ഡോക്ടര്‍മാരും ഈ വിവരം മാധ്യമങ്ങളേയോ മുഖ്യമന്ത്രിയേയോ അറിയിക്കാതെ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് 'പെരുമാള്‍' ഒരു ബുള്ളറ്റും ഓടിച്ച്‌ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കുമായി കേസന്വേഷണത്തിനെത്തി അദ്ദേഹം ഉദ്വേഗഭരിതമായി കുറ്റവാളികളെ കണ്ടെത്തുന്നു.

സിനിമയുടെ ആദ്യഘട്ടത്തില്‍ തന്നെ കുറ്റവാളികളാരൊക്കെയെന്ന് വ്യക്തത തരുന്നുണ്ടെങ്കിലും അത്‌ പെരുമാള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതും മറ്റ്‌ ശ്രമങ്ങള്‍ എങ്ങനെ തടയുന്നു എന്നതുമാണ്‌ വിവരിക്കുന്നത്‌. അതോടൊപ്പം ക്ലൈമാക്സ്നില്‍ പ്രതീക്ഷിക്കാത്ത ഒരാളെക്കൂടി വില്ലനായി കണ്ടെത്തുന്നതോടെ പ്രേക്ഷകര്‍ സായൂജ്യമടയുമെന്ന കണക്കുകൂട്ടലും കഥാകൃത്തിനുണ്ടായിരുന്നു.

ചിത്രത്തില്‍ പൊതുവേ അഭിനയം വലിയ മോശമില്ലായിരുന്നു. സായ്‌ കുമാര്‍ അവതരിപ്പിച്ച പാര്‍ട്ടി സെക്രട്ടറി നോട്ടത്തിലും ഭാവത്തിലും ശരീരചലനങ്ങളിലും ഒരു രാഷ്ട്രീയനേതാവിനെ ശരിക്കും വരച്ചുകാണിക്കാന്‍ പ്രാപ്തമായതായിരുന്നു. നെടുമുടിവേണുവിന്റെ മുഖ്യമന്ത്രി കഥാപാത്രം, സിദ്ധിക്കിന്റെ വില്ലന്‍ തുടങ്ങിയവയും ശരാശരി നിലവാരം പുലര്‍ത്തി. ജഗതി ശ്രീകുമാറിന്റേയും ലാലു അലക്സിന്റേയും കഥാപാത്രങ്ങള്‍ ഇടയ്ക്കെങ്കിലും അല്‍പം താല്‍പര്യം ജനിപ്പിക്കുന്നവയായിരുന്നു.

മമ്മൂട്ടി പൊതുവെ നല്ല ഗ്ലാമറില്‍ നിന്നെങ്കിലും നടപ്പിലും ചലനങ്ങളിലും എന്തോ അംഗവൈകല്ല്യപ്രതീതി ജനിപ്പിച്ചു. അദ്ദേഹത്തിന്‌ അഭിനയശേഷി പ്രകടിപ്പിക്കേണ്ട ഒന്നും തന്നെ ഈ പെരുമാള്‍ എന്ന കഥാപാത്രത്തിനുണ്ടായിരുന്നില്ലതാനും.

എസ്‌. എന്‍. സ്വാമിയുടെ സ്ക്രിപ്റ്റില്‍ പരതിയാല്‍ പതിരായിരിക്കും പൊതുവേ കൂടുതലും... ചില പതിര്‍ സാമ്പിളുകളും നിരീക്ഷണങ്ങളും താഴെ കൊടുക്കുന്നു.


1. അന്വേഷണം ഏറ്റെടുക്കുന്ന പെരുമാള്‍, പോലീസിന്റെ യാതൊരു സഹായവും കാര്യമായി ഉപയോഗിക്കാതെ, തന്റെ ഇഷ്ടത്തിന്‌ കാര്യങ്ങളെല്ലാം ചെയ്യുന്നു.

2. പള്ളീലച്ഛന്റെ വേഷം കെട്ടിയാല്‍ ആര്‍ക്കും അച്ഛന്മാര്‍ താമസിക്കുന്നിടത്ത്‌ കയറി തീറ്റയും കുടിയും വ്യായാമവും പ്രാര്‍ത്ഥനയുമായി കഴിയാമെങ്കില്‍ അവിടെ ജനപ്രളയമാകാന്‍ വലിയ താമസമില്ല.

3. ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസ്സ്‌ തകര്‍ക്കാന്‍ പറ്റിയ വെടിയുണ്ടയൊക്കെ വില്ലന്‌ ഉണ്ടാക്കിയെടുക്കാന്‍ എത്ര സമയം വേണം? (രാസായുധം വരെ കയ്യിലുണ്ട്‌... പിന്നെയല്ലേ ഒരു വെടിയുണ്ട...)

4. ഈ വില്ലനെ എന്തുകൊണ്ട്‌ ഒളിമ്പിക്സില്‍ പങ്കെടുപ്പിച്ചില്ല എന്ന് പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട്‌ അന്വേഷിപ്പിക്കണം. എന്തൊരു ഷാര്‍പ്പ്‌ ഷൂട്ടര്‍?

5. ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്ന് ഷൂട്ട്‌ ചെയ്തതാണെന്ന് മനസ്സിലാക്കി പെരുമാള്‍ വണ്ടിയും കൊണ്ട്‌ അങ്ങോട്ട്‌ പായുന്നു. പാവം പോലീസുകാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്നു. ഇദ്ദേഹം ആര്‍ക്കും ക്രെഡിറ്റ്‌ കൊടുക്കില്ല എന്ന് ശപഥം ചെയ്ത്‌ നടപ്പാണെന്ന് വേണം കരുതാന്‍. എന്നിട്ട്‌ ഒറ്റയ്ക്ക്‌ പോയിട്ട്‌ കള്ളനും പോലീസും കളിച്ച്‌ വില്ലന്‍ രക്ഷപ്പെടുന്നതും നോക്കി നില്‍ക്കുന്ന കണ്ടാല്‍ പ്രേക്ഷകന്‍ വിചാരിക്കും ഇതെന്തോ തന്ത്രമാണെന്ന്.... സിനിമ കഴിഞ്ഞാലും ആ തന്ത്രം എന്തായിരുന്നു എന്ന് ഒരു പിടിയും കിട്ടില്ല.

6. സിനിമാപ്രദര്‍ശനശാലയുടെ സ്ക്രീനിന്‌ തീ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി മാത്രം ഇരുന്ന ഇരുപ്പില്‍ ഇരുന്ന് ചുമയ്കുകയും ബാക്കി എല്ലാവരും ഓടി രക്ഷപ്പെടുകയും ചെയ്തതും കേമം.. പ്രദര്‍ശനശാലയുടെ സമീപം പോലീസും സെക്യൂരിറ്റിയും കോടതി നിരോധിച്ചിട്ടുണ്ടോ ആവോ? (മാത്രമല്ല, അവിടെ എന്തായിരുന്നു കൊല്ലാന്‍ ഉപയോഗിക്കുന്ന പദ്ധതി എന്ന് വ്യക്തമായില്ല. തീ വെച്ചിട്ട്‌ വെടിവെയ്ക്കാനായിരുന്നോ, വെടി വച്ചിട്ട്‌ തീ വെയ്ക്കാനായിരുന്നോ, അതോ ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമായിരുന്നോ? ഒരു പിടിയുമില്ല. നമ്മുടെ നിരീക്ഷണപാടവത്തിന്റെ കുറവാകാം മനസ്സിലാകാതിരിക്കാന്‍ കാരണം)

7. വില്ലന്‌ പെരുമാളുമായാണോ ശത്രുത എന്ന് ഇടയ്ക്കെങ്കിലും തോന്നിപ്പോകും. ജോലി ഏല്‍പിച്ച ആളുകള്‍ പിന്‍ വാങ്ങുമ്പോഴും അതിന്‌ സൗകര്യപ്പെടില്ല എന്ന് വില്ലന്‍ പറയുന്നതും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള ഡയലോഗുകളും കേട്ട്‌ രോമാഞ്ചഭരിതരയായിപ്പോകാത്തവരാരും ഉണ്ടാകില്ല.

8. പണം കണ്ട്‌ വശംവദനായിപ്പോയ ഒരു സബ്‌ ഇന്‍സ്പെക്ടറും കുറേ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മാറ്റങ്ങളും കണ്ട്‌ കഷ്ടം തോന്നിപ്പോകും.

9. ഹെല്‍മറ്റ്‌ ഉപയോഗിക്കാത്തതിന്‌ ഒരിക്കല്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്താല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഹെല്‍മറ്റ്‌ വെയ്ക്കാതെ സഞ്ചരിക്കാനുള്ള ലൈസന്‍സ്‌ ആകുമോ എന്ന് ആര്‍ക്കും ഒരു ചെറിയ സംശയം തോന്നാം.

10. ഡി.ജി.പി. ഇന്റലിജന്‍സ്‌ മുഖ്യമന്ത്രിയുടെ പ്രോഗ്രാമില്‍ വന്ന ഒരു മാറ്റം പെരുമാളിനെ അറിയിക്കാന്‍ മറന്നുപോയി എന്നത്‌ സുപ്രധാനമായി. ഇദ്ദേഹം മറന്നില്ലായിരുന്നെങ്കില്‍ വില്ലന്റെ പദ്ധതി നടപ്പിലാക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ ഇദ്ദേഹം നിര്‍ബന്ധമായും മറന്നതിനുപിന്നില്‍ ഇദ്ദേഹത്തിനും പങ്കുണ്ടായിരുന്നോ എന്ന് ആര്‍ക്കും സംശയം തോന്നും. പക്ഷേ, ആ ഭാഗം സൗകര്യപൂര്‍വ്വം ഒഴിവാക്കി സര്‍പ്രൈസ്‌ വില്ലനെ കണ്ടെത്തികാണിച്ച്‌ സംഗതി പര്യവസാനിപ്പിക്കുകയും ചെയ്യുന്നു.

ഒടുവില്‍ പതിവുപോലെ പെരുമാള്‍ കൂളിംഗ്‌ ഗ്ലാസ്‌ വെച്ച്‌ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ചുപോകുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇറങ്ങിപ്പോകാം.

പൊതുവേ പറഞ്ഞാല്‍ എസ്‌. എന്‍. സ്വാമിയുടെ സമീപകാല ചിത്രങ്ങളിലൊക്കെ കാണാവുന്ന ഏനക്കേടുകളും ഷാജികൈലാസിന്റെ സംവിധാനത്തില്‍ പ്രതീക്ഷിക്കാവുന്ന സംഗതികളും ചേര്‍ത്ത്‌ ഉണ്ടാക്കിയെടുത്ത ഒരു സിനിമ. പക്ഷേ, ഈ രണ്ട്‌ പേരും അവരുടെ തൊട്ട്‌ മുന്‍പ്‌ ചെയ്ത ചിത്രങ്ങളേക്കാല്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം (രണ്ട്‌ മോശം കാര്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ ഭേദം ഏത്‌ എന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട്‌)

Rating : 3 / 10

Saturday, December 11, 2010

ബെസ്റ്റ്‌ ആക്ടര്‍



കഥ, സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
തിരക്കഥ, സംഭാഷണം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: നൌഷാദ്‌

നിനിമാ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ മോഹനന്‍ (ശ്രീ മമ്മൂട്ടി). വിഷുവിനും ഓണത്തിനുമൊന്നും ഭാര്യയോടും മകനോടും സമയം ചെലവഴിക്കാതെ ഏതെങ്കിലും സംവിധായകരെ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതിലൂടെ ഇദ്ദേഹത്തിണ്റ്റെ അഭിനയ താല്‍പര്യം വളരെ പ്രാധാന്യമുള്ളതാണെന്ന്‌ ബോദ്ധ്യപ്പെടുന്നു.

കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ (സുകുമാരി) വളര്‍ത്തിയ കുട്ടിയാണ്‌ മോഹനണ്റ്റെ ഭാര്യ (ശ്രുതി കൃഷ്ണന്‍). ഈ സിസ്റ്റര്‍ ഉള്‍പ്പെടെ പലരും ഇദ്ദേഹത്തിണ്റ്റെ അഭിനയമോഹത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നാട്ടിലുള്ള പലരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍, തണ്റ്റെ സ്കൂളില്‍ നടക്കുന്ന ഒരു ഷൂട്ടിംഗ്‌ സെറ്റില്‍ വെച്ച്‌ ചാന്‍സ്‌ കിട്ടാതെ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുന്ന ഇദ്ദേഹം, ഒന്നുകില്‍ അഭിനയം അല്ലെങ്കില്‍ ജീവിതം എന്ന്‌ തീര്‍ച്ചപ്പെടുത്തുന്നു. പട്ടണത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന തണ്റ്റെ പഴയ പരിചയക്കാരനായ അസോസിയേറ്റ്‌ ഡയറക്റ്ററെ തേടി ചെല്ലുന്ന ഇദ്ദേഹം അവീടെയുള്ള മലയാളസിനിമയുടെ സൃഷ്ടികളുടെ പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടിവരികയും അവരുടെ അവഹേളനകള്‍ക്ക്‌ പാത്രമാകുകയും ചെയ്യുന്നു.

ഇദ്ദേഹത്തിണ്റ്റെ ഇപ്പോഴത്തെ പാവത്താന്‍ സ്വഭാവവും രൂപവും തങ്ങളുടെ പ്ളാന്‍ ചെയ്യുന്ന വയലന്‍സ്‌ ചിത്രത്തിന്‌ ഒട്ടും ചേരുന്നില്ല എന്ന കാരണത്താല്‍ ചാന്‍സ്‌ കൊടുക്കാതെ ഒഴിവാക്കപ്പെടുന്നു. ആ ചെറുപ്പക്കാര്‍ വിവേക്‌ ഒബ്രോയ്‌ എന്ന ബോളിവുഡ്‌ ആക്ടര്‍ എങ്ങനെ വളര്‍ന്നു എന്നതിണ്റ്റെ ഒരു വിവരണം കൊടുക്കുകയും നിരവധി പേര്‍ ഇതുപോലെ ജീവിതാനുഭവങ്ങള്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ കൊണ്ടാണ്‌ ഇന്ന്‌ വലിയ അഭിനേതാക്കളായി തീര്‍ന്നതെന്ന്‌ സ്ഥാപിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്‌ നാട്‌ വിട്ട്‌ പോകുന്ന മോഹനന്‍ ജീവിതാനുഭവങ്ങള്‍ക്കായി പുതിയ ലോകത്തേക്ക്‌ പ്രവേശിക്കുകയും അവിടെ തണ്റ്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ്‌ ബെസ്റ്റ്‌ ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.

എത്ര ചെറിയ വേഷമായിരുന്നാലും ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ സിനിമയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിണ്റ്റെ വിജയം.

നാട്ടിലെ മോഹനണ്റ്റെ സുഹൃത്തുക്കളായ ബിജുക്കുട്ടന്‍, ഫോട്ടോഗ്രാഫര്‍ എന്നിവരും പട്ടണത്തിലെ ഫ്ളാറ്റില്‍ മോഹനന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ചെറുപ്പക്കാര്‍, മോഹനന്‍ ചെന്നെത്തുന്ന ഗ്യാങ്ങിലുള്ള ലാല്‍, സലിം കുമാര്‍, നെടുമുടിവേണു, വിനായകന്‍ തുടങ്ങിയ എല്ലാവരും തന്നെ തങ്ങളുടെ രംഗങ്ങള്‍ ഭംഗിയായി ചെയ്തു. ശ്രുതി കൃഷ്ണന്‍ എന്ന പുതുമുഖ നടി അത്ര നന്നായി എന്നൊന്നും പറയാനില്ലെങ്കിലും വെറുപ്പിച്ചില്ല എന്നത്‌ തന്നെ വലിയ കാര്യം.

മൂന്ന്‌ നാല്‌ സീനുകളില്‍ ഉണ്ടായ നാടകീയതകള്‍ ഒഴിച്ചാല്‍ വളരെ ഭദ്രവും കെട്ടുറപ്പുള്ളതുമായ തിരക്കഥയും, സ്വാഭാവികവും രസകരവും അതിനോട്‌ ചേര്‍ന്ന്‌ പോകുന്നതുമായ സംഭാഷണങ്ങളുമായി മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും അഭിനന്ദനമര്‍ഹിക്കുന്ന ജോലി ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെയും പുരോഗതിയെയും കാണിക്കാന്‍ ഉപയോഗിക്കുക എന്നത്‌ ശരിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടൊഴികെ ബാക്കിയൊന്നും അത്ര വളരെ മികച്ചതായൊന്നും പറയാനില്ല.

മമ്മൂട്ടി എന്ന നടന്‍ തണ്റ്റെ റോള്‍ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

'രബ്‌ നേ ബനായാ ജോഡി' എന്ന ഹിന്ദി സിനിമയുടേയും 'ഉദയനാണ്‌ താരം' എന്ന മലയാളം സിനിമയുടേയും ചില ആശങ്ങളുടെ സ്വാധീനം ഈ ചിത്രത്തില്‍ ചിലസന്ദര്‍ഭങ്ങളില്‍ തോന്നിയിരുന്നു.

കഥാ സന്ദര്‍ഭങ്ങളിലും ചെറിയ ബലക്കുറവ്‌ അനുഭവപ്പെടുന്ന ഭാഗങ്ങളുണ്ട്‌. നാട്ടില്‍ നിന്ന് അഭിനയമോഹവുമായി പുറപ്പെടുന്ന മോഹനന്‍ ഭാര്യയോടും കുട്ടിയോടും അധികം ബന്ധപ്പെടാതിരിക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഭാര്യയുടെ തീരുമാനം ഒരല്‍പ്പം ചേര്‍ച്ചക്കുറവുള്ളതായി തോന്നി.

ഒരു സിനിമാഷൂട്ടിംഗ്‌ രംഗത്ത്‌ മാഫിയാ ശശിയേയും സഹപ്രവര്‍ത്തകരേയും 'ഗായ്‌ ഫാല്‍ത്തൂ ജാന്‍ വര്‍ ഹേ..' തുടങ്ങിയ ഹിന്ദി ഡയലൊഗുകളും കളിത്തോക്കുമായി മോഹനന്‍ വിരട്ടുന്ന രംഗം തമാശയായി കണ്ടിരിക്കാന്‍ കൊള്ളാം.

ശ്രീജിത്ത്‌ രവി കൂടെ കൊണ്ടുവരുന്ന തടിമാടന്‍മാരായ ഗുണ്ടകളെ മോഹനന്‍ നേരിടുമ്പോള്‍ അതിലെ ഏറ്റവും ഭീമാകാരനായ ആളെ ഒരൊറ്റ ഇടിക്ക്‌ ശേഷം അപ്രത്യക്ഷനാക്കിയത്‌ സംവിധായകണ്റ്റെ മിടുക്കായി കാണാം. അയാളെ ഇടിച്ച്‌ തോല്‍പ്പിക്കുക എന്നത്‌ അത്ര സ്വാഭാവികമായി നടപ്പിലാക്കാനാവുന്ന ഒന്നല്ല എന്ന് അദ്ദേഹത്തിനുണ്ടായ നല്ല വിവേകം.

കുറച്ച്‌ കൂടി സെണ്റ്റിമെണ്റ്റല്‍ വാല്യൂ കൊടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത്‌ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതും മറ്റൊരു ന്യൂനതയാണ്‌.

പൊതുവേ പറഞ്ഞാല്‍, പ്രേക്ഷകര്‍ക്ക്‌ അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട്‌ ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ്‌ ആക്ടര്‍' എന്നത്‌ നിസ്സംശയം പറയാം.

ഭാവിയിലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌ ഇതിലും നല്ല സിനിമകള്‍ മലയാള സിനിമയ്ക്ക്‌ സംഭാവനചെയ്യാനാവട്ടെ എന്ന് ആശംസിക്കുന്നു.

Rating: 5.5 / 10

Saturday, March 27, 2010

പ്രമാണി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന്‍ ബി.
നിര്‍മ്മാണം: ബി.സി. ജോഷി

ഒരു പഞ്ചായത്തും അതിനെ ചുറ്റിപ്പറ്റി കുറേ സ്ഥലക്കച്ചവടങ്ങളും അഴിമതികളും, ഒരു പഞ്ചായത്ത്‌ പ്രസിഡണ്റ്റും അദ്ദേഹത്തിണ്റ്റെ കുടുംബസ്നേഹവും പറഞ്ഞ്‌ തുടങ്ങി കുറേ കഴിഞ്ഞപ്പോള്‍ പ്രസിഡണ്റ്റ്‌ നല്ല വഴിക്ക്‌ തിരിഞ്ഞ്‌ തെറ്റ്‌ തിരുത്തുവാന്‍ തുനിഞ്ഞിറങ്ങുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഒരു ആകെത്തുക.

മദ്ധ്യസ്ഥം നിന്ന്‌ സ്ഥലം കച്ചവടമാക്കി അത്‌ മച്ചുനനായ സിദ്ധിക്കിനെ ഏല്‍പ്പിക്കുന്ന ആദ്യ സീനില്‍ നിന്നു തന്നെ ഇതിണ്റ്റെ വഴി എങ്ങോട്ടാണെന്ന്‌ ഏതൊരു സാധാരണ പ്രേക്ഷകനും ബോദ്ധ്യമാകും. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമില്ലെങ്കിലും അമ്മാവനും അമ്മായിയും അവരുടെ മക്കളുമായി ജീവിച്ച്‌ ഒരു ദിവസം എല്ലാത്തില്‍ നിന്നും ഒറ്റപ്പെടുന്ന സംഗതി ഇനിയും എഴുതി മതിയാവാത്ത തിരക്കഥാകൃത്തുക്കളുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

അമാനുഷികതയും ഗുണ്ടായിസവും കാണിക്കുന്നതാണ്‌ ഒരുതരം ഹീറോയിസം എന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമം നന്നായി നടത്തിയിട്ടുണ്ട്‌.

ശത്രുതയുള്ളവര്‍ പറയുന്നത്‌ അപ്പാടെ വിഴുങ്ങി പെട്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ ശപിക്കുന്ന അമ്മ കഥാപാത്രങ്ങള്‍ ബി.ഉണ്ണിക്കൃഷ്ണന്‌ വല്ല്യ ഇഷ്ടമാണെന്ന്‌ തോന്നുന്നു. ആ ശാപം കേട്ടാല്‍ ഉടനെ പ്രേക്ഷകന്‌ ഒരു കാര്യം ഉറപ്പാകും... ഇനി തെറ്റിദ്ധാരണം ഉടനെ മാറുമെന്നും അതിനുശേഷം തെറ്റിദ്ധരിച്ച്‌ ശപിച്ചതിന്‌ വലിയ പശ്ചാത്താപം തോന്നി സ്നേഹം വാരിക്കോരി ചൊരിയുമെന്നും...

ഒരു പഞ്ചായത്ത്‌ ഓഫീസിണ്റ്റെ മുന്നിലേയ്ക്കിറങ്ങി നിന്ന്‌ തനിക്ക്‌ തെറ്റുപറ്റിയെന്നും ഇന്നുമുതല്‍ അതെല്ലാം തിരുത്തി നിങ്ങളോടൊപ്പമാണെന്നും പറഞ്ഞാല്‍ പഞ്ചായത്തിലെ ജനത മുഴുവന്‍ അത്‌ നെഞ്ചിലേറ്റിക്കൊള്ളുമായിരിക്കും.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്ന നല്ലൊരു ഹാസ്യതാരം വളരെ മോശമായ നിലവാരം പുലര്‍ത്തിയെങ്കില്‍ അതിന്‌ സംവിധായകണ്റ്റെ കഴിവിനെ പുകഴ്ത്താതെ വയ്യ.

വില്ലന്‍മാര്‍ എവിടെ നിന്ന്‌ എന്ത്‌ സംസാരിക്കുമെന്ന്‌ ഗണിച്ച്‌ കണ്ടുപിടിക്കാനും, വെള്ളത്തിന്നട്യില്‍ കിടന്നാലും പുറത്ത്‌ നടക്കുന്ന സംസാരം ശ്രവിച്ച്‌ ഗൂഢാലോചന കണ്ടുപിടിക്കാനുമുള്ള തന്ത്രവും സംവിധായകന്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനെ പഠിപ്പിച്ചു വിട്ടു.

തണ്റ്റെ സഹോദരതുല്ല്യനും ആദര്‍ശധീരനും ജനപ്രിയനുമായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റില്‍ നിന്ന്‌ വ്യത്യസ്തനായി ഒരു അഴിമതിക്കാരനാവാന്‍ ഈ പഞ്ചായത്ത്‌ പ്രസിഡണ്റ്റിന്‌ പ്രേരണയായതെന്ത്‌ എന്ന വളരെ അടിസ്ഥാനപരമായ ഒരു സംശയത്തിന്‌ വ്യക്തമായ ഒരു കാരണവും പ്രേക്ഷകന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതും വളരെ വിചിത്രമായി തോന്നി. ചെറുപ്പത്തില്‍ പട്ടിണികിടന്നു, കൂടെയുള്ള കുട്ടികളുടെ വിശപ്പിണ്റ്റെ ദീനരോദനം കേട്ടു എന്നൊക്കെപ്പറഞ്ഞ്‌ തടിതപ്പിയാലും എങ്ങും എത്തുന്നില്ല.

അവിടവിടെയായി കുറച്ച്‌ (വളരെ കുറച്ച്‌) നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലും ഉണ്ടായിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ എടുത്തുപറയാവുന്ന, പ്രേക്ഷകരെ മാനിക്കുന്ന കാര്യമായ ഒന്നും തന്നെ ഈ സിനിമയിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ചിത്രത്തിലെപ്പോലെ ഈ ചിത്രത്തിലും ഉണ്ണിക്കൃഷ്ണന്‌ സാധിച്ചിട്ടില്ല എന്നുതന്നെ പറയാം. (അതുകൊണ്ട്‌ തന്നെ തീയ്യറ്ററുകളില്‍ ആളെ കിട്ടാനും ബുദ്ധിമുട്ട്‌ കാണുന്നുണ്ട്‌)