Showing posts with label സിബി മലയിൽ. Show all posts
Showing posts with label സിബി മലയിൽ. Show all posts

Monday, July 11, 2011

വയലിന്‍ (Violin)



കഥ, തിരക്കഥ, സംഭാഷണം: വിജു രാമചന്ദ്രന്‍
സംവിധാനം: സിബി മലയില്‍

മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെ ഒരു ബംഗ്ളാവില്‍ (ഇപ്പോള്‍ പണയത്തിലാണത്രേ) കേക്കുണ്ടാക്കി കച്ചവടം നടത്തി ജീവിക്കുകയാണ്‌ ഏഞ്ചല്‍ (നിത്യാ മേനോന്‍). ആണ്‍ വര്‍ഗ്ഗത്തെ കണ്‍ മുന്നില്‍ കണ്ടാല്‍ തള്ളയ്ക്ക്‌ വിളിച്ച്‌ കല്ലെറിഞ്ഞ്‌ ഒാടിക്കുന്നതരം പ്രകൃതമാണ്‌ ഏഞ്ചലിണ്റ്റേത്‌. മാത്രമല്ല, ഏഞ്ചലാണ്‌ വീടിണ്റ്റെ ഭരണവും.

ഈ വീടിണ്റ്റെ മുകളിലത്തെ നിലയില്‍ താമസിക്കാനായി ഇതിണ്റ്റെ ഇപ്പോഴത്തെ ഉടമസ്ഥാവകാശമുള്ള വിജയരാഘവന്‍ പറഞ്ഞുവിട്ടതനുസരിച്ച്‌ വരുന്ന ആളാണ്‌ എബി (ആസിഫ്‌ അലി). വിജയരാഘവന്‍ മാനേജറായ ഒരു കമ്പനിയില്‍ രാജകുമാരി എന്ന സ്ഥലത്തുനിന്ന് പള്ളീലച്ഛന്‍ പറഞ്ഞ്‌ വിട്ടിട്ട്‌ എത്തുന്നതാണത്രേ ഈ എബി.

അങ്ങനെ വീടിണ്റ്റെ മുകളില്‍ താമസമാക്കിയ എബിയെയും കടിച്ചുകീറാനും കല്ലെറിഞ്ഞ്‌ കൊല്ലാനും നില്‍ക്കുന്ന ഈ ഏഞ്ചല്‍ എബിയുടെ ഒരു വയലിന്‍ വായനിയിലൂടെ ക്ളീന്‍ ഒൌട്ട്‌... ഒാടിക്കയറിയില്ലേ വീടിണ്റ്റെ മുകളിലത്തെ നിലയിലേയ്ക്ക്‌... ഭാഗ്യത്തിന്‌ എബിയുടെ മെക്കിട്ട്‌ കയറിയില്ല... പക്ഷേ, പാട്ട്‌ പാടി വട്ടം ചുറ്റി സെറ്റപ്പായി. അങ്ങനെ വളരെ എളുപ്പത്തില്‍ അവരെ ഒരു വഴിയ്ക്കക്കാന്‍ രചയിതാവിനും സംവിധായകനും കഴിഞ്ഞു.

ഏഞ്ചലിണ്റ്റെ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌.... അതില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ ലൌ സ്റ്റോറി സ്മൂത്ത്‌ ആയി തോന്നുകയും ബോറടിക്കുകയും ചെയ്യുമല്ലോ... അതുകൊണ്ട്‌ മാത്രം ഈ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌..

എന്നാല്‍ പിന്നെ, നായകനും കഷ്ടപ്പാടില്ലെങ്കില്‍ എങ്ങനെ മാച്ച്‌ ആകും? നായകണ്റ്റെ അച്ഛനെ തളര്‍ത്തി കസേരയില്‍ കയറ്റി പള്ളിവക വൃദ്ധസദനത്തില്‍ ഇരുത്തി.

അങ്ങനെ സംഭവങ്ങള്‍ മുന്നോട്ട്‌ പോയാല്‍ വീണ്ടും ബോറടിക്കുമെന്നതിനാല്‍ ഒരു വില്ലനെ വരുത്തണം.. വരുത്തേണ്ടിവന്നില്ല, പുള്ളിക്കാരന്‍ നേരത്തെ അവിടെയൊക്കെത്തന്നെ ഉണ്ട്‌.. പിന്നെ, ഒരു ബലാത്സംഗം (ഏയ്‌... ഒന്നും കാണിക്കില്ല, അതെങ്കിലും ഉണ്ടല്ലോ എന്ന അമിത പ്രതീക്ഷവേണ്ട...), കൊലപാതകം, നായകണ്റ്റെ പ്രതികരണം, വില്ലണ്റ്റെ പ്രതികരണത്തിന്‍മേല്‍ പ്രതികരണം, നായികയുടെ ദുരന്തം, വയലിനിലൂടെ കരകയറ്റം എന്നിവയൊക്കെ തുടര്‍ന്ന് കാണാം.
അതിന്നിടയ്ക്ക്‌ കുറച്ച്‌ പാട്ടുകള്‍... ബോറടിക്കുമ്പോള്‍ പാട്ട്‌ കേട്ട്‌ ബോറടിച്ചോളൂ എന്ന് സാരം...

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ്‌ ആയി തോന്നിയത്‌ ആസിഫിണ്റ്റെ സുഹൃത്തായി വരുന്ന അഭിലാഷ്‌ എന്ന ചെറുപ്പക്കാരന്‍. ഇയാല്‍ ഈ സിനിമയ്ക്ക്‌ ഒരു ഉണര്‍വ്വ്‌ നല്‍കി. ഈ കഥാപാത്രത്തിനായി എഴുതിയ സംഭാഷണം ഒരുക്കിയ രചയിതാവും അഭിനന്ദനം അര്‍ഹിക്കുന്നു.

ആസിഫ്‌ അലിയും തണ്റ്റെ റോള്‍ നന്നായി അഭിനയിച്ചു.

നിത്യാമേനോന്‍ ചിലസ്ഥലങ്ങളില്‍ അഭിനയിച്ച അഭിനയം കണ്ട്‌ പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ടെന്‍ഷനാകും. ഉദാഹരണത്തിന്‌, എബിയുടെ ഡാഡിയെ കാണുന്ന രംഗത്തില്‍ നായികയുടെ വികാരവിക്ഷോഭങ്ങള്‍ കണ്ടാല്‍ 'ഇനി ഈ മനുഷ്യന്‍ ഇവളുടെ നേരത്തേ അറിയുന്ന ആരെങ്കിലുമാണോ' എന്ന് സംശയം തോന്നും. കുറച്ച്‌ സമയമെടുക്കും ആ ടെന്‍ഷന്‍ മാറാന്‍.

സംഘട്ടനരംഗങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നു എന്നതാണ്‌ മറ്റൊരു കാര്യം. അതുപോലെ ഛായാഗ്രഹണവും മികവുപുലര്‍ത്തി. ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരു ഗാനം തരക്കേടില്ല, പക്ഷേ, അനവസരത്തില്‍ കൊണ്ടുവന്ന് ബോറടിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്‌.

'മ്യൂസിക്‌ തെറാപ്പി'യെക്കുറിച്ച്‌ പള്ളീലച്ഛനായ ജനാര്‍ദ്ദനനെക്കൊണ്ട്‌ ഇടയ്ക്കിടെ പറയിപ്പിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 'കാള വാലുപൊക്കുന്ന കണ്ടാല്‍ അറിയില്ലേ..' എന്ന് തുടങ്ങുന്ന പഴമൊഴി ഒാര്‍ത്താല്‍ മതി. അതായത്‌, തളര്‍ന്ന് വീല്‍ ചെയറില്‍ ഇരിയ്ക്കുന്ന എബിയുടെ ഡാഡിയെ നായിക വയലിന്‍ വായിപ്പിച്ച്‌ ചലിപ്പിച്ചു. കൈ വെയ്ക്കാന്‍ തുടങ്ങിയതാണെന്ന് തോന്നുന്നു.. പ്രേക്ഷകര്‍ അത്‌ അനുഗ്രഹിക്കാനാണെന്ന് തെറ്റിദ്ധരിച്ചു.

ഇതിനുപകരമായി ക്ളൈമാക്സ്കില്‍ ഡോക്ടറെയും വൈദ്യശാസ്ത്രത്തേയും വയലിന്‍ ഉപയോഗിച്ച്‌ നായകന്‍ നേരിട്ട്‌ തോല്‍പ്പിച്ച്‌ കാര്യങ്ങള്‍ റെഡിയാക്കി.. ഇനി ആര്‍ക്കെങ്കിലും മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച്‌ സംശയമുണ്ടോ? ഉണ്ടാകരുത്‌... അതാണ്‌ നേരത്തേ തന്നെ കാര്യങ്ങള്‍ പറഞ്ഞുവെച്ചത്‌.

കുറേയൊക്കെ ബോറടിപ്പിച്ചു എന്നല്ലാതെ, പ്രേക്ഷകമനസ്സിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത ഒരു ചിത്രം എന്നുമാത്രമേ ഈ സിനിമയെ വിശേഷിപ്പിക്കാനുള്ളൂ.

(Rating : 3.5 / 10)