Showing posts with label വിനീത് ശ്രീനിവാസൻ. Show all posts
Showing posts with label വിനീത് ശ്രീനിവാസൻ. Show all posts

Friday, May 15, 2015

ഒരു സെക്കന്‍റ് ക്ലാസ്സ് യാത്ര



രചന, സംവിധാനം: ജെക്സന്‍ ആന്‍റണി , രെജീഷ് ആന്‍റണി

ഒരു പെണ്കുട്ടിയോട് രണ്ടാനച്ഛന്‍ തോന്നുന്ന കാമവും അതിനെ പ്രതിരോധിക്കാന്‍ മകന്‍ നടത്തുന്ന ശ്രമവുമാണ്‍ ഈ ചിത്രത്തിന്‍റെ കഥ.  ആദ്യപകുതിയില്‍ ചെമ്പന്‍ വിനോദും ജോജോ മാളയും കുറച്ചൊരു നര്‍മ്മം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അതെല്ലാം ഒരു ആവറേജ് നിലവാരത്തില്‍ തന്നെ നിലനിന്നു.  വിനീത് ശ്രീനിവാസന്‍ ചില വേഷങ്ങളിലും ചേഷ്ടകളിലും ശ്രീനിവാസനെ ഓര്‍മ്മിപ്പിച്ചു. ഒരു ഗാനം മികച്ചതായിരുന്നു. 

ആദ്യപകുതിക്ക് ശേഷം കഥ കുറച്ചൊരു സീരിയസ് തലത്തിലേയ്ക്ക് മാറിയെങ്കിലും അതില്‍ ഒരു ത്രില്‍ ജനിപ്പിക്കാനുള്ള സംവിധായകരുടെ ശ്രമം അത്രയ്ക്കങ്ങ് വിജയിച്ചില്ല.

സിനിമയിലെ നായകന്‍റെ ഒരു പ്രേമം എവിടെയോ എങ്ങനെയോ സമാപിച്ചു.
വിനീത് ശ്രീനിവാസന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ നിക്കി ഗില്‍റാണി പതിവുപോലെ ചിരിഭാവം നിലനിര്‍ത്തി.

ജോജോയും ശ്രീജിത് രവിയും അവരുടെ ഭാഗം ഭംഗിയാക്കി.


ഈ സിനിമ ശരാശരി നിലവാരത്തില്‍ എത്തിയോ എന്ന് പോലും സംശയമാണ്.

Rating : 4 / 10

Wednesday, April 01, 2015

ഒരു വടക്കന്‍ സെല്‍ഫി


രചന: വിനീത്‌ ശ്രീനിവാസന്‍
സംവിധാനം : ജി പ്രജിത്ത്‌

പഠിക്കാന്‍ വിമുഖനായ ഒരു യുവാവ്‌ (നിവിന്‍ പോളി) വായില്‍ നോക്കിയായി പരീക്ഷയെല്ലാം തോറ്റ്‌ നടന്ന് സിനിമാ ഡയറക്ടറാകാനൊക്കെ ആഗ്രഹിച്ച്‌ ഷോര്‍ട്ട്‌ ഫിലിം ഒക്കെ ചെയ്ത്‌ കൂട്ടുകാരുമായി നടന്ന് വീട്ടുകാര്‍ക്ക്‌ ഉപകാരമില്ലാതെ ജീവിക്കുന്നതുമൊക്കെയായി ആദ്യത്തെ കുറേ സമയം ഈ ചിത്രത്തിണ്റ്റെ കഥ വികസിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം ഉണ്ടാകുന്ന ഹാസ്യരംഗങ്ങള്‍ ആസ്വാദ്യകരമാണ്‌.

അങ്ങനെയുള്ള ഈ യുവാവിണ്റ്റെ തൊട്ടപ്പുറത്തെ വീട്ടില്‍ താമസിക്കാന്‍ എത്തുന്ന ഒരു സുന്ദരി പെണ്‍കുട്ടിയില്‍ ഈ യുവാവിന്‌ താല്‍പര്യം തോന്നുന്നു. വീട്ടില്‍ വെറുതേ ഇങ്ങനെ നിക്കാന്‍ പറ്റില്ല എന്ന നിലപാടില്‍ അച്ഛന്‍ എത്തുകയും അദ്ദേഹത്തെ സഹായിക്കാന്‍ കടയിലേയ്ക്ക്‌ പോകേണ്ടിവരികയും ചെയ്യും എന്ന സ്ഥിതിയില്‍ ഈ യുവാവ്‌ നാട്‌ വിട്ട്‌ ചെന്നൈ പോകാന്‍ ട്രയിന്‍ കയറുന്നു.

ട്രെയിനില്‍ വച്ച്‌ അവിചാരിതമായി അയല്‍ വീട്ടിലെ പെണ്‍കുട്ടിയെ കാണുകയും അവള്‍ ചെന്നൈയില്‍ ഒരു ഇണ്റ്റര്‍ വ്യൂവിന്‌ പോകുകയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടി യുവാവിനെ കൂടുതല്‍ സംസാരിക്കാനോ ഇടപെടാനോ അനുവദിക്കുന്നില്ല. ഇതിന്നിടയില്‍ ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി തണ്റ്റെ മൊബൈലില്‍ ഒരു സെല്‍ഫി എടുത്ത്‌ നാട്ടിലെ സുഹൃത്തിന്‌ അയച്ച്‌ കൊടുക്കുന്നു. ചെന്നൈയില്‍ കുറേ കറങ്ങിത്തിരിഞ്ഞ്‌ സിനിമാമോഹത്തിന്‌ ഭംഗം വന്ന് ഈ യുവാവ്‌ നാട്ടില്‌ തിരിച്ചെത്തുമ്പോഴേയ്ക്ക്‌ അവിടെ സ്ഥിതി വഷളായിക്കഴിഞ്ഞിരുന്നു.
അയല്‍ വീട്ടിലെ പെണ്‍കുട്ടി ഇത്‌ വരെ തിരിച്ചെത്തിയിട്ടില്ല എന്നതും എവിടെയാണെന്ന് അറിയില്ലെന്നതും പ്രശ്നമായതോടെ ഈ യുവാവിണ്റ്റെ സുഹൃത്ത്‌ മൊബൈലില്‍ അയച്ച്‌ കിട്ടിയ ഫോട്ടോ വച്ച്‌ അവര്‍ രണ്ടുപേരും കൂടി പ്രേമിച്ച്‌ നാടുവിട്ടതാണെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം ചെയ്യലില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ അവസാനം ഉപായമെന്ന തരത്തില്‍ താനും ആ കുട്ടിയും കൂടി നാട്‌ വിട്ടതാണെന്നും വീട്ടുകാരെ സമ്മതിപ്പിച്ച്‌ കല്ല്യാണം നടത്താന്‍ നാട്ടില്‍ തിരിച്ച്‌ വന്നതാണെന്നും ഇയാള്‍ പറയുന്നു. പക്ഷേ, നാട്ടിലെ പാര്‍ട്ടിക്കാര്‍ പിറ്റേന്ന് ചെന്നൈയിലേയ്ക്ക്‌ കൂടെ വന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ തയ്യാറാകുന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ ഈ യുവാവ്‌ വീണ്ടും നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച്‌ ചെന്നൈയിലേയ്ക്ക്‌ വണ്ടി കയറുന്നു. കൂടെ സുഹൃത്തും ചേരുന്നു.

പെണ്‍കുട്ടിയെ കണ്ടെത്താന്‍ ചെന്നൈയിലെത്തുന്ന ഇവര്‍ നേരിടേണ്ടിവരുന്ന ചില കാര്യങ്ങളും ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചറിയലുകളുമായി ഈ ചിത്രത്തിണ്റ്റെ കഥ താളം തെറ്റി വഴി തെറ്റി എവിടേയ്ക്കോ ഒക്കെ സഞ്ചരിക്കുന്നു.

ചിത്രത്തിലുടനീളം ഹാസ്യം സമ്പന്നമായിട്ടുണ്ടെങ്കിലും ചിത്രത്തിന്‌ ഒരു കൃത്യമായ ആത്മാവ്‌ ഇല്ലാതെ പോകുന്നു എന്നതാണ്‌ ന്യൂനത.

ഒരു യുവാവിണ്റ്റെ കഴിവ്‌ കേടുകളും പ്രശ്നങ്ങളിലും തുടങ്ങി കഥ വേറെ എന്തിലൊക്കെയോ തട്ടിത്തടഞ്ഞ്‌ പല വഴിയ്ക്ക്‌ പോകുന്നതിനാല്‍ കഥയ്ക്ക്‌ ഒരു കൃത്യത ഇല്ലാതാകുന്നു.
പക്ഷേ, ചില നിഗൂഢതകളിലൂടെ കൊണ്ടുപോയി അമ്പരപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഇതൊക്കെ ഇത്രയ്ക്ക്‌ കഷ്ടപ്പെടാനുണ്ടോ എന്ന് തോന്നുക സ്വാഭാവികം.

വില്ലനെ കണ്ടുപിടിക്കാന്‍ അവതരിച്ച വിനീത്‌ ശ്രീനിവാസണ്റ്റെ കഥാപാത്രത്തിണ്റ്റെ വിശദീകരണം അത്ഭുതകരം തന്നെ. കുറേ പേരെ ഇണ്റ്റര്‍ നെറ്റിലൂടെ പറ്റിച്ച ഒരുത്തനെ കണ്ടെത്താന്‍ വലിയ അന്വേഷണം നടത്തി ഇപ്പോഴും ആ പാവം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 

ഒരു സ്ഥലത്ത്‌ ഒരു ബിസിനസ്സില്‍ കൂട്ടാളിയായിരുന്നു എന്നൊക്കെ അറിയാമായിരുന്നിട്ടും ഈ വില്ലണ്റ്റെ ഒരു ഫോട്ടോയോ മറ്റ്‌ വിവരങ്ങളോ കിട്ടാതെ തമിഴ്‌ നാട്‌ പോലീസും ഈ പാവം ഉദ്യോഗസ്ഥനും ഉഴലുകയായിരുന്നുപോലും.

സിനിമയുടെ അവസാന ഘട്ടത്തിനോടടുക്കുമ്പോള്‍ നായകനായ യുവാവ്‌, അതുവരെയുള്ള തണ്റ്റെ കഴിവുകേടുകള്‍ അതിജീവിച്ച്‌ അതിബുദ്ധിമാനായി മാറി ഈ അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത്‌ ഹീറോയിസം തെളിയിക്കുന്നു.

ഇതൊക്കെ കഴിഞ്ഞ്‌ ക്ളൈമാക്സില്‍, വില്ലനെ കണ്ടെത്തുന്ന ഉദ്യോഗസ്ഥന്‍, ഈ യുവാവിനെ വിളിച്ച്‌ വരുത്തുന്നു. ഇന്ന് ആ വില്ലന്‍ പിടിയിലാവും എന്നും അതിനുമുന്‍പ്‌ നിനക്ക്‌ രണ്ട്‌ കൊടുക്കാനായി അവസരത്തിനായി വിളിച്ചതെന്നും പറയുമ്പോള്‍ അവര്‍ തമ്മിലുള്ള ആത്മബന്ധം കണ്ട്‌ കണ്ണ്‍ നിറഞ്ഞുപോകും.

തുടര്‍ന്ന്, വില്ലനെ തിരിച്ചറിയുമ്പോള്‍ നായകന്‍ ഒരു ബിയറും കുപ്പിയുമായി സ്ളോമോഷനില്‍ ചെന്ന് വില്ലണ്റ്റെ തലയ്ക്കടിക്കുന്നതോടെ സിനിമ ശുഭമായി അവസാനിക്കുന്നു. ഹീറോയിസത്തിന്‌ ഹീറോയിസവുമായി, പ്രേക്ഷകര്‍ക്ക്‌ വീട്ടില്‍ പോകാറുമായി.

ഈ ചിത്രത്തിലെ നായിക അവസാന രംഗത്തോടടുക്കുമ്പോള്‍ വല്ലാതെ കരയുന്ന കണ്ട്‌ പ്രേക്ഷകര്‍ ഒരു വിഭാവം കൂവി പ്രോത്സാഹിപ്പിക്കുന്നത്‌ കണ്ടു.

മഞ്ജിമ മോഹന്‍ എന്ന നായിക അഴകും ശാലീനതയും ഉള്ളതായി പ്രേക്ഷകന്‌ ബോദ്ധ്യപ്പെടും.

നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും വിനീത്‌ ശ്റീനിവാസനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. 

വിജയരാഘവന്‍ മികച്ച്‌ നിന്നു.

മ്യൂസിക്‌ ഗംഭീരമൊന്നുമല്ലെങ്കിലും കൌതുകം ഉണ്ടാക്കുന്നതും സഹനീയവുമായിരുന്നു.

മികച്ച ചില ചിത്രങ്ങള്‍ രചിച്ച വിനീത്‌ ശ്റീനിവാസണ്റ്റെ മികവ്‌ ഈ ചിത്രത്തില്‍ വേണ്ടരീതിയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌.

എങ്കിലും, ഹാസ്യം വേണ്ടുവോളം വാരി വിതറിക്കൊണ്ട്‌ പ്രേക്ഷകരെ ഒരു പരിധിവരെ കയ്യിലെടുക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിട്ടുണ്ട്‌.

Rating : 5.5/10

Monday, December 01, 2014

ഓര്‍മ്മയുണ്ടോ ഈ മുഖം


രചന, സംവിധാനം : അന് വര്‍ സാദിക്

50 First Dates എന്ന ഒരു മനോഹരമായ ഇംഗ്ലീഷ് ചിത്രത്തെ എടുത്ത് വികലപ്പെടുത്തിയ ശ്രമമായിട്ട് മാതമേ ഈ ചിത്രത്തെ കാണാന്‍ സാധിക്കൂ.  

കഥയിലും സാഹചര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തി മലയാളമാക്കി മാറ്റിയപ്പോള്‍ ഇതിന്‍റെ ഒറിജിനലില്‍ ഉണ്ടായിരുന്ന ആത്മാവ് ചോര്‍ന്ന് പോകുക മാത്രമല്ല, വിനീത് ശ്രീനിവാസനും നമിത പ്രമോദും കൂടി അഭിനയിച്ച് കുളമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു.

നമിത മുഖത്ത് മുഴുവന്‍ ചായം വാരി തേച്ച് അമിതാഭിനയവും ഗോഷ്ടിയുമായി നല്ല പോലെ വെറുപ്പിക്കുന്നുണ്ട്, പക്ഷേ, ഒന്ന് രണ്ട് ഇമോഷണല്‍ സീനുകള്‍ നന്നായി അഭിനയിച്ചു എന്ന് പറയാതെ വയ്യ.  

വിനീത് ശ്രീനിവാസന്‍റെ അഭിനയത്തെ അളക്കാന്‍ മെനക്കെടുന്നില്ല. പാവം..



മികച്ച ഗാനങ്ങളും നല്ല ഛായാഗ്രഹണവും ഈ ചിത്രത്തിന്‍റെ ചില മികവുകളാണ്‍.

Rating : 5 / 10

Wednesday, November 20, 2013

തിര


രചന: രാകേഷ്‌ മാന്തൊടി
സംവിധാനം: വിനീത്‌ ശ്രീനിവാസന്‍

ഇടയ്ക്ക്‌ ചില നിമിഷങ്ങളിലൊഴിച്ച്‌ ബാക്കി മുഴുവന്‍ സമയവും പ്രേക്ഷകരെ ഒട്ടും ശ്രദ്ധ പതറാതെ കസേരയില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു ചിത്രമാണ്‌ 'തിര'.

ഡോ. രോഹിണിയെ അവതരിപ്പിച്ച ശോഭനയുടെ അത്യുഗ്രന്‍ പ്രകടനമാണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം.
ഈ ചിത്രത്തിണ്റ്റെ സാമൂഹികപ്രസക്തമായ ഉള്ളടക്കത്തെ മികച്ചരീതിയില്‍ പ്രതിഫലിപ്പിക്കാന്‍ ശോഭനയുടെ അഭിനയത്തികവ്‌ പ്രധാന കാരാണമാണ്‌.

ധ്യാന്‍ ശ്രീനിവാസന്‍ എന്ന തുടക്കക്കാരന്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. 

തിരക്കഥയിലെ പല പാകപ്പിഴകളേയും അവഗണിക്കാവുന്ന തരത്തില്‍ ഈ ചിത്രത്തിണ്റ്റെ സാങ്കേതികമേന്‍മയും അഭിനയമികവും കൂടുതല്‍ തെളിഞ്ഞ്‌ നിന്നു.

പ്രേക്ഷകരില്‍ ഒരു അസ്വസ്ഥത സൃഷ്ടിക്കുവാന്‍ ഈ ചിത്രത്തിണ്റ്റെ പ്രമേയത്തിന്‌ സാധിച്ചിട്ടുണ്ട്‌. 

ഒട്ടും പരിചിതമല്ലാത്ത ഒരിടത്ത്‌ നഷ്ടപ്പെട്ടവരെ തേടിയുള്ള നവീണ്റ്റെ (ധ്യാന്‍ ശ്രീനിവാസന്‍) അലച്ചിലും പെട്ടെന്നുള്ള കണ്ടെത്തലുകലും അതിശയോക്തിപരമാണ്‌.

പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ, ചടുലമായരീതിയില്‍ സാമൂഹികപ്രസക്തമായ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുകയും ശോഭന എന്ന നടിയുടെ അസാമാന്യ അഭിനയപാടവവും ഒത്തുചേര്‍ന്നപ്പോള്‍ ഇത്‌ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കുന്ന ഒരു മികച്ച ചിത്രമായിത്തീര്‍ന്നിരിക്കുന്നു.

Rating : 7 / 10

Sunday, July 22, 2012

തട്ടത്തിൻ മറയത്ത്





രചന, സംവിധാനം: വിനീത് ശ്രീനിവാസൻ


വിനോദ് എന്ന പയ്യന്‌ ആയിഷ എന്ന ഒരു മൊഞ്ചത്തി പെണ്ണിനോടുള്ള പ്രണയവും അതിൽ ഭാഗഭാക്കാകുന്ന ഒരു കൂട്ടം സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുള്ളതാകുന്നു ഈ സിനിമയുടെ കഥ.

രസകരമായ ചില ചെറിയ സംഭവങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ഈ സിനിമയെ കുറെയൊക്കെ സമ്പുഷ്ടമാക്കാൻ വിനീത് ശ്രീനിവാസനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രണയം എന്നത് ഒട്ടും തന്നെ തീവ്രതയോ വിശ്വാസ്യതയോ ഇല്ലാതെ അവശേഷിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്കയും.

ഒരു പെൺ കുട്ടിയുമായി കൂട്ടിയിടിച്ച് വീണശേഷം ഒരു ‘സോറി’ എഴുതിക്കൊടുത്ത് ഒന്ന് രണ്ട് വട്ടം ദർശിച്ച് കഴിഞ്ഞാൽ ‘പ്രണയം’ പൊട്ടിമുളച്ച് വിടരുമെന്ന് പ്രഖ്യാപിച്ചാൽ എത്ര എളുപ്പം സംഗതി തീർന്നു. പ്രണയിക്കുന്ന ഒരു യുവാവിനുണ്ടാകുന്ന മാനസികചിന്തകളും വികാരങ്ങളും ഒരു പരിധിവരെ പ്രതിഫ്ഹലിപ്പിക്കാൻ സാധിച്ചെങ്കിലും പെൺ കുട്ടിയുടെ ഭാഗം ഒട്ടും തന്നെ വ്യക്തമല്ലാതെ വിശ്വാസ്യയോഗ്യമല്ലാതെ വഴിയിൽ കിടക്കുന്നു. അതും ഒട്ടും തന്നെ അനുകൂല സാഹചര്യങ്ങളല്ലാത്ത ഒരു ചുറ്റുപാടിൽ നിന്ന് ഒരു പെൺ കുട്ടിയ്ക്ക് വളരെ ചങ്കൂറ്റമുള്ള ഒരു തീരുമാനമെടുക്കേണ്ടി വരുന്ന തരത്തിൽ പ്രണയം അനുഭവപ്പെടുന്ന ഒന്നും തന്നെ ഉണ്ടായില്ല എന്നതും ന്യൂനതയായി അവശേഷിക്കുന്നു.

ഈ സിനിമയുടെ കാലഘട്ടം ഏതെന്ന് ഇടയ്ക്കെങ്കിലും സന്ദേഹം തോന്നുന്ന പലതും ചിത്രത്തിൽ കാണാം. സൈക്കിൾ ചവിട്ടി ട്യൂഷൻ എടുക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരനെ സിനിമയിലെങ്കിലും കാണാൻ കിട്ടിയത് സന്തോഷം.


ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെയടക്കം മൊത്തമായി ഒരു പ്രണയവിജയത്തിനായി വിനീത് ശ്രീനിവാസൻ തീറെഴുതിക്കൊടുത്തത് ആർഭാടമായിപ്പോയി.

എന്നിരുന്നാലും ഹാസ്യാത്മകമായ പല സംഭാഷണ ശകലങ്ങളും പ്രണയിതാവിന്റെ മാനസികപ്രതിഫലനങ്ങളും ചില ഗാനങ്ങളുമെല്ലാം ചേർന്ന് ഈ ചിത്രം അതിന്റെ ഗുണനിലവാരം അർഹിക്കുന്നതിൽ കൂടുതൽ പ്രേക്ഷക അംഗീകാരം നേടുന്നു എന്നതാണ്‌ പൊതുവേ തീയ്യറ്ററുകളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. മനോജ് കെ ജയൻ രാജമാണിക്യത്തിന്‌ പഠിച്ച് കൊണ്ടേയിരുന്നു.
ആയിഷയായി അഭിനയിച്ച പെൺ കുട്ടി തട്ടത്തിൻ മറയത്ത് നിന്ന് പ്രേക്ഷകരെ ആകർഷിച്ചു. ആ ആകർഷണം ഒരു പരിധിവരെ നെവിൻ പോളി തന്റെ അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

Rating: 5 / 10

Monday, July 18, 2011

ചാപ്പാ കുരിശ്‌



കഥ, സംവിധാനം: സമീര്‍ താഹിര്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റന്‍ സ്റ്റീഫന്‍

സമൂഹത്തിലെ യുവജീവിതത്തിണ്റ്റെ രണ്ട്‌ ധ്രുവങ്ങളിലായി ജീവിക്കുന്ന രണ്ട്‌ ചെറുപ്പക്കാര്‍...
ഒരാള്‍ അര്‍ജുന്‍..(ഫഹദ്‌ ഫാസില്‍) ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ ജീവിതത്തിണ്റ്റെ എല്ലാ സുഖങ്ങളും ഉയര്‍ന്ന ജോലിയും ജീവിത ശൈലിയും ഉയര്‍ന്ന ക്ളാസ്സും സൌന്ദര്യവുമുള്ള സ്ത്രീ ബന്ധങ്ങളും...
മറ്റൊരാള്‍ അന്‍സാരി...(വിനീത്‌ ശ്രീനിവാസന്‍), ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൂപ്പുജോലി... പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ ഉമ്മയ്ക്ക്‌ ഇടയ്ക്ക്‌ മണി ഓര്‍ഡര്‍ അയക്കുന്നതായൊക്കെ കാണിക്കുന്നുണ്ട്‌...

ഒരിക്കല്‍ അര്‍ജുനിണ്റ്റെ കയ്യിലെ ആധുനികമായ ഫോണ്‍ (ഐ ഫോണ്‍) അന്‍സാരിയുടെ കയ്യില്‍ അവിചാരിതമായി കിട്ടുന്നു. അര്‍ജുനിണ്റ്റെ ജോലി സംബന്ധമായ ചില കാര്യങ്ങള്‍ക്കു പുറമേ, അയാളും ഒാഫീസിലെ പെണ്‍കുട്ടിയുമായ ഒരു രഹസ്യവേഴ്ചയുടെ വീഡിയോ ക്ളിപ്‌ കൂടി ആ ഫോണിലുള്ളതിനാല്‍ ഇത്‌ തിരികെ ലഭിക്കുന്നതിനായി അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ സിനിമയുടെ നല്ലൊരു ശതമാനവും...

വളരെ ചെറിയ ഒരു കഥയെ വലിച്ച്‌ നീട്ടി പ്രേക്ഷകരെ മടുപ്പിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.
ഈ രണ്ട്‌ കഥാപാത്രങ്ങളുടെ സ്ഥിരതയില്ലായ്മയാണ്‌ മറ്റൊരു പ്രധാന പ്രശ്നം. ആദ്യം തന്നെ ഇവരെ പരിചയപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ധാരണയല്ല തുടര്‍ന്നങ്ങോട്ട്‌ ഇവരുടെ പ്രവര്‍ത്തികളില്‍ കാണുന്നത്‌. അര്‍ജുന്‍ എന്ന വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ വളരെ പെട്ടെന്ന് വെറും മണ്ടന്‍ നടപടികളിലേയ്ക്ക്‌ മാറുന്നത്‌ ആശ്ചര്യത്തോടെയേ നമുക്ക്‌ കണ്ടിരിക്കാന്‍ കഴിയൂ. അതുപോലെ, വളരെ പാവം പിടിച്ച ഒരു മനുഷ്യനായി തോന്നുന്ന അന്‍സാരി, കുറച്ച്‌ കഴിയുമ്പോള്‍ ഒരു വെറുപ്പിക്കുന്ന മനസ്ഥിതിയിലേയ്ക്ക്‌ പോകുകയും വീണ്ടും നോര്‍മലായതിനുശേഷം പിന്നീട്‌ മറ്റൊരു മാനസികാവസ്ഥയിലെത്തുകയും ചെയ്യുന്നു.

അന്‍സാരിയുടെ പാവം പിടിച്ച ചെറിയൊരു പ്രണയവും, അര്‍ജുനിണ്റ്റെ സ്വാര്‍ത്ഥതയ്ക്കായുള്ള പ്രണയവും മറ്റൊരു പെണ്ണുമായുള്ള വിവാഹനിശ്ചയവുമെല്ലാം ഇതിന്നിടയില്‍ നടക്കുന്നുണ്ട്‌.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച്‌ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഭയപ്പെട്ടപോലെ ആ ഫോണില്‍ നിന്നുള്ള വീഡിയോ ക്ളിപ്പ്‌ ഇണ്റ്റര്‍നെറ്റില്‍ പബ്ളിഷ്‌ ആകുകയും തുടര്‍ന്ന് ജോലിയും ജീവിതവും പ്രതിസന്ധിയിലായ അര്‍ജുന്‍ പ്രതികാരദാഹിയായിത്തീരുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്ക്‌ കാണാം.

രണ്ട്‌ തലത്തിലുള്ള ജീവിതശൈലികളിലേയും ചില നേര്‍ക്കാഴ്ചകളിലേയ്ക്ക്‌ കുറച്ചൊക്കെ ധൈര്യത്തൊടെ ഇറങ്ങിച്ചെല്ലാനായിട്ടുണ്ട്‌ എന്നതും ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതിണ്റ്റെ ആവശ്യകതകള്‍ കാട്ടിത്തരുന്നുണ്ടെന്നതും ഈ സിനിമയുടെ നല്ല വശങ്ങളാണ്‌.ചിത്രത്തിണ്റ്റെ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും സംഘട്ടനങ്ങളിലും ഒരു സ്വാഭാവികത ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും മികവാണ്‌.

ഫഹദ്‌ ഫാസിലിണ്റ്റെയും വിനീത്‌ ശ്രീനിവാസണ്റ്റെയും അഭിനയം മികവ്‌ പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഒരു ചലനം പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയാഞ്ഞത്‌ രചനയിലെ പാളിച്ചകൊണ്ടാണെന്ന് തോന്നി. രമ്യാനമ്പീശന്‍ ഒരു സെക്സി ഗേള്‍ എന്ന പ്രതീതി ജനിപ്പിച്ചപ്പോള്‍ റോമ വെറും ഒരു ഡോള്‍ ഗേള്‍ മാത്രമായി ഒതുങ്ങി. വിനീതിണ്റ്റെ പ്രണയിനിയായി വേഷമിട്ട നിവേദിത മൊഞ്ചുള്ള ഒരു മുസ്ളീം പെണ്‍കുട്ടി എന്ന് തോന്നി.

പക്ഷേ, ഈയിടെ ഒരു ഇണ്റ്റര്‍വ്യൂവില്‍ ഇതിലെ അര്‍ജുനിണ്റ്റെ പ്രണയിനിയായി അഭിനയിച്ച രമ്യാ നമ്പീശന്‍ അവകാശപ്പെട്ടതുപോലെ ആ ലിപ്‌ റ്റു ലിപ്‌ കിസ്സ്‌ ഉള്ളതുകൊണ്ട്‌ ഈ കഥയുടെ സോഷ്യല്‍ കമ്മിറ്റ്‌ മെണ്റ്റ്‌ നിര്‍വ്വഹിക്കപ്പെട്ടു എന്നൊന്നും ഒരുതരത്തിലും തോന്നിയില്ല. രഹസ്യകേളികള്‍ നടത്തുമ്പോള്‍ മൊബൈലില്‍ റെക്കോറ്‍ഡ്‌ ചെയ്യാന്‍ പെണ്‍ കുട്ടികള്‍ സമ്മതിക്കരുത്‌ എന്നതാണാവോ രമ്യാ നമ്പീശന്‌ സമൂഹത്തിലെ പെണ്‍കുട്ടികളോട്‌ പറയാനുണ്ടായിരുന്ന മെസ്സേജ്‌...ആ മെസ്സേജ്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം... മാത്രമല്ല, അങ്ങനെ മൊബൈലില്‍ എടുക്കുന്ന യുവാക്കള്‍ക്കും മെസ്സേജുണ്ട്‌... ഒന്നുകില്‍ അവനവണ്റ്റെ മുഖവും മറ്റും കാണാതെയായിരിക്കണം വീഡിയോ എടുക്കേണ്ടത്‌, അല്ലെങ്കില്‍ എടുത്താലും ഡിലീറ്റ്‌ ചെയ്തേക്കണം... മെസ്സേജ്‌ ഈസ്‌ ക്ളിയര്‍...

ഫോണ്‍ തിരിച്ച്‌ കിട്ടാനായി പോലീസിനെയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിച്ചാല്‍ എന്ത്‌ പ്രശ്നമാണ്‌ സംഭവിക്കുക എന്ന് പ്രേക്ഷകര്‍ ആലോചിച്ച്‌ മെനക്കെടേണ്ട... അങ്ങനെ കഷ്ടപ്പെട്ടാല്‍ ഈ സിനിമയുടെ ഭൂരിഭാഗം സമയവും കാണിക്കേണ്ടിവരില്ലായിരുന്നു.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ഛായാഗ്രഹണവും പൊതുവേ നിലവാരം പുലര്‍ത്തിയതോടൊപ്പം ഒരു സ്റ്റാര്‍ന്‍ഡേര്‍ഡ്‌ ഉള്ള സിനിമ എന്ന പ്രതീതി തോന്നിപ്പിക്കാന്‍ ചെറിയൊരു അളവില്‍ കഴിയുന്നുണ്ടെങ്കിലും മറ്റ്‌ ന്യൂനതകളാല്‍ തന്നെ ഈ ചിത്രം അല്‍പം അസഹനീയവുമായി എന്ന് വേണം പറയാന്‍.

Rating 4.5 / 10