Showing posts with label ആഷിഖ്‌ അബു. Show all posts
Showing posts with label ആഷിഖ്‌ അബു. Show all posts

Thursday, October 29, 2015

റാണി പത്മിനി


രചന : രവിശങ്കര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക് അബു

രണ്ട് സാഹചര്യങ്ങളില്‍ നിന്ന് ബാല്യം പിന്നിട്ട് വന്ന രണ്ട് പെണ്കുട്ടികള്‍ (റാണിയും പത്മിനിയും), അവരവരുടെ വീടുകളില്‍ നിന്നും വിട്ട് അകലേയ്ക്ക് യാത്ര ചെയ്യേണ്ട ഒരു സാഹചര്യം വരുകയും, ആ യാത്രയില്‍ ഇവര്‍ കണ്ടുമുട്ടുകയും ചെയ്യുന്നു. 

ഈ യാത്രയ്ക്കിടയില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൌഹൃദവും അവര്‍ക്ക് സംഭവിക്കുന്ന ചില അനുഭവങ്ങളുമാണ് ഈ ചിത്രം വിവരിക്കുന്നത്.

രസകരമായ രംഗങ്ങളിലൂടെ ഈ ചിത്രം ഒരു മണിക്കൂറിലധികം സഞ്ചരിക്കുകയും തുടര്‍ന്ന് ഗതി മാറി മറ്റ് ഉപ കഥകളിലേയ്ക്ക് പോകുകയും ചെയ്തു. 

ഉപകഥകള്‍ ചിലത് എന്തിനായിരുന്നെന്ന് സാധാരണപ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടില്ല.  അതിനൊക്കെ വലിയ ആന്തരീക അര്‍ത്ഥങ്ങളും ബന്ധങ്ങളും ഉണ്ടോ എന്ന് മനസ്സിലായില്ല.

മഞ്ജുവാര്യരുടെ ആയാസരഹിതമായ അഭിനയമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.  റീമയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്ന പല രംഗങ്ങളുമുണ്ടെങ്കിലും അവസാനഭാഗത്തോടടുക്കുമ്പോള്‍ ചിത്രം പിടിവിട്ട പട്ടം പോലെ പാറി നടക്കുന്നുണ്ട്.


മനോഹരമായ ദൃശ്യങ്ങള്‍ ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്.

Rating : 5.5 / 10

Thursday, October 17, 2013

ഇടുക്കി ഗോള്‍ഡ്‌


രചന: ദിലീഷ്‌ നായര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: എം. രഞ്ജിത്‌

റിട്ടയര്‍മെ ണ്റ്റ്‌ പ്രായത്തില്‍ പഴയ നാലഞ്ച്‌ സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ച്‌ ചേരുന്നതും സ്കൂള്‍ ജീവിതം മുതലുള്ള കാര്യങ്ങള്‍ ഇവരുമായി ബന്ധപ്പെടുത്തി കഞ്ചാവിണ്റ്റെ ലഹരിയോടെ വിവരിക്കുകയുമാണ്‌ ഈ ചിത്രം ചെയ്യുന്നത്‌.

അവതരണശൈലിയിലെ പ്രത്യേകതകൊണ്ടും മറ്റ്‌ ചില സന്ദര്‍ഭങ്ങളിലും കൌതുകം ജനിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും കുറേ കഴിയുമ്പോഴെയ്ക്ക്‌ ഈ ചിത്രം പ്രേക്ഷകണ്റ്റെ ക്ഷയമെ നല്ലപോലെ പരീക്ഷിക്കുന്നുണ്ട്‌.

ഗഹനമായ ഒരു കഥയോ സംഗതികളോ ഇല്ലെങ്കിലും കുറച്ചൊക്കെ ആസ്വാദനക്ഷമമായ സംഭവങ്ങള്‍ ഉണ്ടെങ്കിലും മദ്യവും കഞ്ചാവും വേണ്ടത്രേ ചേര്‍ത്ത്‌ കുടുംബങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിരിക്കുന്നു.

ഈ ചിത്രം കണ്ടു കഴിയുമ്പോഴേയ്ക്കും നമുക്ക്‌ കഞ്ചാവിനോട്‌ ഒരു ബഹുമാനം ഒക്കെ തോന്നിപ്പോകുക സ്വാഭാവികം.

പ്രതാപ്‌ പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ബാബു ആണ്റ്റണി എന്നിവരോടൊപ്പം ഇവരുടെയൊക്കെ ചെറുപ്രായം അവതരിപ്പിച്ച മിടുക്കന്‍മാരും നല്ല അഭിനയം കാഴ്ച വെച്ചു.

സ്ത്രീ കഥാപാത്രങ്ങളെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്‌.

Rating : 4.5 / 10

Wednesday, December 26, 2012

ഡാ തടിയാ


കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍, അഭിലാഷ്‌ എസ്‌ കുമാര്‍
സംവിധാനം : ആഷിക്‌ അബു
നിര്‍മ്മാണം : ആണ്റ്റോ ജോസഫ്‌

തടിയനായ കേന്ദ്ര കഥാപാത്രത്തിണ്റ്റെ ബാല്യം മുതലുള്ള ചില സംഗതികളൊക്കെ അദ്ദേഹത്തിണ്റ്റെ കസിന്‍ സഹോദരനായ ശ്രീനാഥ്‌ ഭാസിയിയെക്കൊണ്ട്‌ വിവരിച്ച്‌ വര്‍ണ്ണിച്ച്‌ കഥ ഒന്ന് പൊക്കിയെടുക്കുമ്പോഴേയ്ക്ക്‌ ഒരു വിധം സമയം ആകും. പ്രീക്ഷകര്‍ക്ക്‌ തരക്കേടില്ലാതെ ബോറടിക്കുമെങ്കിലും ശ്രിനാഥ്‌ ഭാസിയുടെ കെട്ടും മട്ടും ഡയലോഗുകളും ആ ബോറടിയുടെ തീവ്രത ഒരു വിധം നന്നായി ലഘൂകരിക്കും.

 തുടര്‍ന്നങ്ങോട്ട്‌ ആന്‍ അഗസ്റ്റിണ്റ്റെ ഇടപെടലുകളും ആയുര്‍വ്വേദം ഉപയോഗിച്ചുള്ള ചില ഗിമ്മിക്കുകളും തടിയണ്റ്റെ അതിജീവനങ്ങളുമൊക്കെയായി കഥ വലിയ ഉപദ്രവമില്ലാതെ അവസാനിക്കും.

പൊതുവേ പറഞ്ഞാല്‍ അല്‍പസ്വല്‍പം ബോറടിയൊക്കെയുണ്ടെങ്കിലും നിരുപദ്രവകാരിയായ ഒരു ചിത്രം....

ചില രസകരമായ സന്ദര്‍ഭങ്ങളും ഫോറ്‍ട്ട്‌ കൊച്ചി സ്ളാങ്ങിലുള്ള ഉഗ്രന്‍ ചില ഡയലോഗുകളും ഈ ചിത്രത്തെ ഒരു ഭേദപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്‌.

ആയുര്‍വ്വേദ ആചാര്യനായി ഉപയോഗിക്കാന്‍ ഒരു നാടകനടനെ കെട്ടിയിട്ട്‌ ഒളിവില്‍ പാര്‍പ്പിച്ചു എന്നൊക്കെയുള്ള ബുദ്ധി കുറച്ച്‌ ഒാവറായിപ്പോയി.

ചിത്രത്തിലെ ഗാനങ്ങളും മറ്റും രസകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ശേഖര്‍ മേനോനും ശ്രീനാഥ്‌ ഭാസിയും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

നിവിന്‍ പോളി തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

ആന്‍ അഗസ്തിനെ സഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌.

ശ്രീനാഥ്‌ ഭാസിയുടെ ചില രസികന്‍ ഡയലോഗുകള്‍ ചിത്രം കഴിഞ്ഞാലും കുറച്ച്‌ നാള്‍ ആയുസ്സോടെ ഒാര്‍മ്മയില്‍ നില്‍ക്കുമായിരിക്കും.

Rating : 5.5 /10

Tuesday, April 17, 2012

22 ഫീമെയില്‍ കോട്ടയം



രചന: അഭിലാഷ്‌ കുമാര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: ഒ.ജി. സുനില്‍

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന്‌ ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന കുറച്ച്‌ ചിത്രങ്ങളുടെ ഗണത്തിലേയ്ക്കെന്ന രീതിയില്‍ നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടപോലെ ഈ ചിത്രവും പ്രതീക്ഷ തെറ്റിക്കാതെ എഴുതിച്ചര്‍ക്കപ്പെട്ടു. പക്ഷേ, ലൈഗീകച്ചുവയുള്ള കാര്യങ്ങള്‍ അധികം മറച്ചുപിടിക്കാതെ കഥാപരമായി പരാമര്‍ശിക്കപ്പെടുകയും ലൈഗീകതയില്‍ വിമുഖതകാണിക്കാത്ത 'സ്ട്രോങ്ങ്‌' ആയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിലാണോ ഈ മലയാള സിനിമയുടെ 'മാറ്റം' എന്ന്‌ വിശകലനം ചെയ്യുകയും ഈ മാറ്റത്തെ സ്ത്രീപ്രേക്ഷകരും, കുട്ടികളടങ്ങുന്ന കുടുംബ പ്രേക്ഷകരും തീയ്യറ്ററില്‍ ഇരുന്ന്‌ ആസ്വദിക്കുമ്പോള്‍ സാംസ്കാരികമായ വലിയൊരു 'മാറ്റം' സംഭവിക്കുന്നുണ്ടെന്ന്‌ മനസ്സിലാകുകയും ചെയ്യുന്നു.

അതുപോലെ തന്നെ, സിനിമകളെ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം 'മാറ്റത്തിണ്റ്റെ' സിനിമകളെ മറ്റൊരു അളവുകോല്‍ വെച്ചുമാത്രം അളന്ന്‌ തിട്ടപ്പെടുത്തി ഉയര്‍ത്തിക്കാട്ടാന്‍ കൂട്ടായ ഒരു ഇണ്റ്റര്‍നെറ്റ്‌ ബുദ്ധിജീവി സമൂഹം നിലകൊള്ളുന്നു എന്ന സത്യവും വിസ്മരിക്കാവുന്നതല്ല.

ബാംഗ്ക്ളൂരില്‍ നഴ്സ്‌ ആയി ജോലി ചെയ്ത്‌ വിദേശത്ത്‌ പോകാന്‍ ആഗ്രഹിക്കുന്ന അനേകം കോട്ടയംകാരി പെണ്‍കുട്ടികളില്‍ ഒരാളാണ്‌ നായിക. ഈ നായികയിലൂടെ കോട്ടയംകാരായ പെണ്‍കുട്ടികളുടെ തണ്റ്റേടത്തെയാണോ നഴ്സുമാരായി ജോലി ചെയ്യുന്നവരുടെ ജീവിതാനുംഭവങ്ങളെയാണോ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ഒരു സ്ത്രീ വിഭാഗത്തെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ചിന്തിക്കാവുന്നതാണ്‌.

ഈ കഥാപാത്രത്തിലൂടെയും ഇവരുടെ ചുറ്റുമുള്ള മറ്റ്‌ കഥാപാത്രങ്ങളിലൂടെയും വിവാഹപൂര്‍വ്വ, വിവാഹേതര ബന്ധങ്ങള്‍ വളരെ ലളിതവല്‍ക്കരിച്ച്‌ ചിത്രീകരിക്കപ്പെടുകയും അതിന്‌ ഒരു പൊതുവായ കാര്യമെന്ന അര്‍ത്ഥം നല്‍കുകയും ചെയ്തിരിക്കുന്നു.

ഈ സിനിമയില്‍ 'മാറ്റ'ത്തിണ്റ്റെ സൂചനകള്‍ നല്‍കിയ ചില സന്ദര്‍ഭങ്ങളും ഡയലോഗുകളും താഴെ ചേര്‍ക്കുന്നു.
1. തന്നെ പ്രേമിക്കുന്ന അല്ലെങ്കില്‍ കാമിക്കുന്ന ഒരാളോട്‌ താന്‍ വിര്‍ജിന്‍ അല്ല എന്ന്‌ പ്രഖ്യാപിക്കുന്ന നായിക, തണ്റ്റെ പൂര്‍വ്വ ലൈഗികബന്ധത്തെ വിശദീകരിച്ചുകൊടുക്കുന്നു.
2. നായികയുടെ കൂട്ടുകാരി സ്വന്തം സുഖസൌകര്യങ്ങള്‍ക്ക്‌ വേണ്ടി ധനികനായ മറ്റൊരാള്‍ക്ക്‌ വേണ്ടപ്പോഴൊക്കെ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. അത്‌ അറിയുന്ന കൂട്ടുകാരികളും അതിണ്റ്റെ ധനസുഖത്തിണ്റ്റെ പങ്ക്‌ പറ്റുന്ന സുഹൃത്തുക്കളും.
3. ഒരാളോട്‌ പ്രണയമായിക്കഴിഞ്ഞപ്പോഴെയ്ക്കും വിവാഹം കഴിക്കാതെ തന്നെ കുറച്ചുകാലം കാമുകനോടൊപ്പം ഭാര്യയെപ്പോലെ കഴിയാന്‍ സന്തോഷത്തോടെ സമ്മതിക്കുന്ന നായിക.
3. പ്രതികാരനടപടികളില്‍ ഒട്ടും ചഞ്ചലപ്പെടാതെ ഇരയുടെ വേദനയെ ആസ്വദിക്കുന്ന നായിക.
4. 'നൈസ്‌ ആസ്സ്‌' എന്ന് ഒരു പുരുഷനെ നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന നായികയുടെ അനിയത്തി.
5. Can i have Sex with you?, F. ck you, എന്നൊക്കെയുള്ള ഡയലോഗുകള്‍
6. Male organ മുറിച്ച്‌ മാറ്റപ്പെടുകയും തുടര്‍ന്നുള്ള സാഹചര്യങ്ങളും സംസാരങ്ങളും

മേല്‍ പറഞ്ഞ മാറ്റത്തിണ്റ്റെ സൂചനകള്‍ കാണുമ്പോള്‍ ഈ മാറ്റം അനുഭവിക്കാന്‍ ഒരു കുടുംബത്തെയോ കുട്ടികളെയോ കൂടെ കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ്‌ യഥാര്‍ത്ഥ മാറ്റത്തിണ്റ്റെ മുന്‍ നിരക്കാര്‍.

നന്‍മയുടെ അംശം മരുന്നിന്‌ മാത്രം ചേർക്കുകയും ക്രൂരതകളും അതിണ്റ്റെ അസ്വസ്ഥതകളും പ്രേക്ഷകര്‍ക്ക്‌ ഒരുപാട്‌ സമ്മാനിക്കുകയും ചെയ്യുന്നു ഈ ചിത്രം. അതൊക്കെ നല്ലപോലെ ആസ്വദിക്കാവുന്ന പ്രേക്ഷകര്‍ക്ക്‌ ഇത്‌ മാറ്റത്തിണ്റ്റെ സിനിമയാണ്‌.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹത്തെയും അതില്‍ പ്രതികരിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങളേയും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന മേന്‍മ.
പക്ഷേ, ഇങ്ങനെ പ്രതികാരം ചെയ്യുമ്പോള്‍ ഈ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷസഹായത്തോടെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് വിവരിക്കുമ്പെൊള്‍, അതിനുവേണ്ടി എപ്പോഴും വസ്ത്രം ഉരിഞ്ഞുകൊടുക്കേണ്ടിവരുന്നു എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിയെ ഇകഴ്ത്തിക്കാട്ടുകയാണ്‌ ചെയ്യുന്നത്‌.

നായകനോട്‌ പ്രതികാരം ചെയ്യാന്‍ ഒരു കൂളിംഗ്‌ ഗ്ളാസ്സും ധരിപ്പിച്ച്‌ നായികയെ വിട്ടപ്പോള്‍ സംവിധായകന്‍ ഈ നായികയെ ഒരു മണ്ടിയാക്കിത്തീര്‍ക്കുകയാണ്‌ ചെയ്തത്‌.
സര്‍ജിക്കല്‍ സയന്‍സ്‌ വായിച്ച്‌ പഠിച്ച്‌ ഒാപ്പറേഷന്‍ ചെയ്ത ആദ്യ നഴ്സ്‌ എന്ന ബഹുമതി കൂടി നായികയ്ക്ക്‌ ലഭിക്കുന്നു എന്നതും ഈ സ്ത്രീ കഥാപാത്രത്തിണ്റ്റെ കരുത്താണ്‌.

തണ്റ്റെ ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ സമ്മാനിച്ച നായകനെ വീണ്ടും ചെന്ന് കണ്ട്‌ I Love You എന്ന് നായികയെക്കൊണ്ട്‌ പറയിപ്പിക്കുമ്പോഴും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലും അവിശ്വസനീയതകളും സാമാന്യബോധത്തിണ്റ്റെ കുറവുകളും തെളിഞ്ഞുകാണാം.

പ്രതികാരത്തിണ്റ്റെ സങ്കീര്‍ണ്ണമായ സമയങ്ങളിലും വേദനയിലും നായകന്‍ നായികയെ 'ഫാഷ' (ഭാഷ) പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും കെങ്കേമമായി.

വേശ്യാവൃത്തിയെ ഉന്നതനിലവാരം ചേർത്ത് പൊലിപ്പിച്ച് കാണിച്ചാൽ അത് മാന്യവും മഹത്കരവുമായ ഒരു പ്രവർത്തിയാവില്ല എന്ന് കുറച്ച് ആളുകൾക്കെങ്കിലും അറിയാമായിരിക്കും.

വിവാഹപൂർവ്വബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലളിതമായി ചിത്രീകരിക്കുകയും ഈ സമൂഹത്തിൽ വിജയിക്കാനും സുഖമായി ജീവിക്കാനും വേശ്യാവൃത്തി ചെയ്യാതെ ഒരു സ്ത്രീക്ക് സാധിക്കില്ല എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ്‌ ഈ സിനിമ ലക്ഷ്യമിട്ടിരിക്കുന്നതെന്നും തോന്നാവുന്നതാണ്‌.

റീമ കല്ലിങ്കൽ, ഫഹദ്, പ്രതാപ് പോത്തൻ, ടി.ജി. രവി എന്നിവരും മറ്റ് നടീ നടന്മാരും മികച്ച അഭിനയം കാഴ്ച വെച്ചു. ഫഹദ് എന്ന നടൻ ‘ടൈപ്പ് കാസ്റ്റ്’ ചെയ്യപ്പെടുകയാണ്‌ എന്നതാണോ അതോ ഈ ഒരു ടൈപ്പേ ഇദ്ദേഹത്തിന്‌ സാധിക്കൂ എന്നതാണോ കാര്യം എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്ക്കുന്നു.

പൊതുവേ പറഞ്ഞാല്‍ പലപ്പോഴും ബോറടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും (ക്രൂരതകളും വേദനകളും കണ്ട്‌) ചെയ്യുന്ന, കുടുംബത്തെയോ കുട്ടികളെയോ കൊണ്ടുപോയി കാണിക്കാന്‍ സാധിക്കാത്ത ഒരു ചിത്രമായേ ഈ സിനിമയെ വിശകലനം ചെയ്യാന്‍ സാധിക്കുന്നുള്ളൂ.

Rating : 3 /10

Saturday, July 09, 2011

സോള്‍ട്ട്‌ & പെപ്പര്‍ (Salt & Pepper)



കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍
സംവിധാനം: ആഷിക്‌ അബു

ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ്‌ അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക്‌ ആയി ബാബു (ബാബുരാജ്‌) കൂട്ടിനുണ്ട്‌. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന്‌ അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന്‌ അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ്‌ കാളിദാസന്‍ ആ വീട്‌ വിട്ടത്‌. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട്‌ തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ്‌ ബാബു.

സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ്‌ ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.

ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്‌. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.

പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന്‌ മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന്‌ തിരക്കിട്ട്‌ 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത്‌ ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത്‌ കാളിദാസനാണ്‌. തുടര്‍ന്ന്‌ കാളിദാസണ്റ്റെ ഭാഗത്തുനിന്ന്‌ മനുവും മായയുടെ ഭാഗത്ത്‌ നിന്ന്‌ മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത്‌ സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന്‌ ഈ സിനിമയെ വിശേഷിപ്പിക്കാം.

ആസിഫ്‌ അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മൈഥിലിയും തണ്റ്റെ വേഷത്തോട്‌ നീതിപുലര്‍ത്തി.

ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.

ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ്‌ കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന്‌ തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ്‌ വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക്‌ ആവാന്‍ സാദ്ധ്യതയുണ്ട്‌.

ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.

ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

Rating : 6 / 10

Sunday, August 09, 2009

ഡാഡി കൂള്‍



ഡാഡി കൂള്‍

കഥ, തിരക്കഥ, സംവിധാനം : ആഷിഖ്‌ അബു
സംഭാഷണം : ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി, ജോസ്‌ കുര്യന്‍ USA
ഛായാഗ്രഹണം: സമീര്‍ താഹിര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, റിച്ച പലൌദ്‌, മാസ്റ്റര്‍ ധനഞ്ചയ്‌, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌

ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്റ്റണി സൈമണ്‍ ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാര്യയായി റിച്ച പലൌദ്‌ എന്ന ബോളിവുഡ്‌ നടിയും ഇവരുടെ കുസൃതിയായ മകന്‍ 'ആദി' യായി മാസ്റ്റര്‍ ധനഞ്ചയും അഭിനയിക്കുന്നു. മമ്മൂട്ടിയുടെ സുഹൃത്തും ഭാര്യാസഹോദരിയെ വിവാഹം കഴിക്കുവാന്‍ പോകുന്നതുമായ മറ്റൊരു ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ബിജുമേനോന്നും നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നു. ഡാഡിയെ സൂപ്പര്‍ ഹീറോയായി കാണുകയും അതേ കുറിച്ച്‌ വാ തോരാതെ കൂട്ടുകാരോടും മറ്റും പറഞ്ഞുകൊണ്ട്‌ നടക്കുകയും ചെയ്യുന്നു ആദി. അതേ സമയം ക്രിക്കറ്റ്‌ ഭ്രാന്തനും ഉറക്കപ്രിയനുമായി ആദിയോടൊപ്പം മാക്സിമം സമയം ചിലവഴിക്കുന്ന ഉഴപ്പനായ ഓഫീസറായി മമ്മൂട്ടിയും ഇവര്‍ക്കിടയില്‍ തണ്റ്റെ ജോലിക്കിടയിലും വീട്ടുജോലിയും ഡാഡിയുടേയും മകണ്റ്റെയും ഉത്തരവദിത്വമില്ലായ്മയും കൊണ്ട്‌ പൊറുതിമുട്ടിയ അമ്മയും.

നിരവധി കേസുകളില്‍ പ്രതിയായി സംശയിക്കപ്പെടുന്ന ഭീം ഭായി എന്ന ഒരു വമ്പനെ പിടിക്കാനുള്ള വളരെ രഹസ്യവും പ്രധാനപ്പെട്ടതുമായ ഒരു പോലീസ്‌ ഓപ്പറേഷനില്‍ പങ്കെടുക്കുമ്പോള്‍ വളരെ കൂള്‍ ആയി ഉഴപ്പുകയും മറ്റൊരു വീടിണ്റ്റെ ജനലിലൂടെ ക്രിക്കറ്റ്‌ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ പ്രതി രക്ഷപ്പെടുകയും ആണ്റ്റണി സൈമണ്‍ 5 മാസത്തേയ്ക്ക്‌ സര്‍വ്വീസില്‍ നിന്ന്‌ സസ്പെണ്ട്‌ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിലൊന്നും യാതൊരു കൂസലുമില്ലാതെ ഉറക്കവും ടി.വി. കാണലുമായി ഡാഡിയും മകനും. വീട്ടുജോലിയുടെ തിരക്കിന്നിടയിലും ഡാഡിയുടേയും മകണ്റ്റെയും കുറ്റങ്ങളും തോന്ന്യാസങ്ങളെയും വിമര്‍ശിച്ചുകൊണ്ടിരിക്കെ, തലേ ദിവസത്തെ ഹാങ്ങ്‌ ഓവറില്‍ 'വാള്‌' വെക്കാനായി ഇവര്‍ക്കിടയിലൂടെ ടോയ്‌ ലറ്റിലേയ്ക്ക്‌ ഓടുന്ന ഡാഡിയെ കണ്ടതും അമ്മ ആകെ വിഷമിക്കുകയും താന്‍ ഇനി ഇവിടെ നില്‍ ക്കുന്നില്ലെന്നും തണ്റ്റെ വീട്ടില്‍ പോകുകയാണെന്നും പറഞ്ഞ്‌ ഒരു ബാഗുമായി ഇറങ്ങി പോകുന്നു. എന്നിട്ടും ഭാവമാറ്റമില്ലാതെ മകന്‍ ആദി. തൊട്ടപ്പുറത്തെ വാതില്‍ തുറന്ന് തണ്റ്റെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിലേയ്ക്ക്‌ അമ്മ കയറിപ്പോകുന്നതും പിന്നീടുള്ള രംഗങ്ങളില്‍ നിന്ന്‌ ഈ പിണങ്ങിപ്പോക്ക്‌ ഒരു പതിവാണെന്നും പ്രേക്ഷകനെ മനസ്സിലാക്കിത്തരുന്നു.

ഉഴപ്പനാണെങ്കിലും പണ്ട്‌ കുറേ കേസുകളൊക്കെ തെളിയിച്ചിട്ടുള്ള ഒാഫീസറാണ്‌ ആണ്റ്റണി സൈമണ്‍ എന്നത്‌ ഒന്ന് രണ്ട്‌ ഡയലോഗുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്‌.

ഡാഡി ഇമേജ്‌ വീണ്ടെടുക്കാതെ താന്‍ സ്കൂളില്‍ പോകുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന ആദിയും അതില്‍ വലിയ എതിര്‍പ്പൊന്നുമില്ലാത്ത ഡാഡിയും മമ്മിയില്ലാത്ത ദിവസങ്ങള്‍ അടിച്ചുപൊളിക്കാം എന്ന് പ്രഖ്യാപിച്ചതും ഹോങ്കോങ്കില്‍ പോയി പാട്ടും ഡാന്‍സും കഴിഞ്ഞ്‌ നേരെ കൊച്ചിയില്‍ വന്ന് സിനിമകണ്ടു. ആ സെക്കണ്ട്‌ ഷോ കാണാന്‍ വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്ളെയറായ ശ്രീകാന്തിനെ വഴിയില്‍ വച്ച്‌ ചിലര്‍ തടഞ്ഞു നിര്‍ത്തിയിടത്ത്‌ ആദിയുടെ താല്‍പര്യപ്രകാരം ആണ്റ്റണി സൈമണ്‍ ഇടപെടുന്നു.

കാര്യമായി എന്തെങ്കിലും നടക്കുന്നതിനുമുന്‍പ്‌ ആദി ഫോണ്‍ ചെയ്ത്‌ അറിയിച്ചതിനെത്തുടര്‍ന്ന് അവിടെ പോലീസ്‌ ജീപ്പില്‍ എത്തുന്ന ബിജുമേനോനെ കണ്ട്‌ രക്ഷപ്പെടുന്ന ഗുണ്ടാസംഘം. ആണ്റ്റണിയുടെ ഇമേജ്‌ ബൂസ്റ്റിനുവേണ്ടി മാധ്യമസുഹ്രുത്തിനെ ഉപയോഗിച്ച്‌ ബിജുമേനോന്‍ ഇടപെട്ട്‌ ന്യൂസ്‌ ചാനലില്‍ അതൊരു ചര്‍ച്ചാവിഷയമാക്കുകയും ആണ്റ്റണിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ അവസരം ശരിയ്ക്കും ഉപയോഗപ്പെടുത്തി ഷൈന്‍ ചെയ്യുന്ന ഡാഡിയും മകനും, വഴക്ക്‌ തീര്‍ന്ന് തിരിച്ചെത്തുന്ന ആദിയുടെ അമ്മ തുടങ്ങി കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുപോകുമ്പോളാണ്‌ 'ഭീം ഭായി' യെ വിട്ടുകളഞ്ഞതിലുള്ള ആണ്റ്റണിയുടെ നടപടിയെ വീണ്ടും വീണ്ടും കളിയാക്കുന്ന സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ആണ്റ്റണി ഭീം ഭായിയെ പിടിച്ച്‌ മുന്നില്‍ കൊണ്ട്‌ ഇട്ട്‌ തരുമെന്നും ഇല്ലെങ്കില്‍ കാല്‍ വെള്ള നക്കുമെന്നും ഡയലോഗ്‌ ഇറക്കുന്ന ബിജുമേനോന്‍. അതിണ്റ്റെ ചുവടുപിടിച്ച്‌ അവര്‍ വീണ്ടും കളിയാക്കുമ്പോള്‍ ഇല്ലെങ്കില്‍ തണ്റ്റെ പാതി മീശ എടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്ന ആണ്റ്റണി സൈമണും.

അവിടെ നിന്ന് ഇറങ്ങിക്കഴിയുമ്പോള്‍ ആ പറഞ്ഞതിനെ യാതൊരു പ്രാധാന്യവും കൊടുക്കാതെ തണ്റ്റെ ഉഴപ്പ്‌ ജീവിതത്തിലേയ്ക്ക്‌ മടങ്ങിപ്പോകുന്ന ആണ്റ്റണിയെ മകന്‍ ആദിയെക്കൊണ്ട്‌ റെക്കമണ്റ്റ്‌ ചെയ്യിച്ച്‌ ഭീം ഭായിയെ പിടിക്കാന്‍ തയ്യറെടുപ്പിക്കുന്നതും ബിജുമേനോനാണ്‌.

വളരെ സിമ്പിളായി ഭീം ഭായിയെ പിടിച്ചത്‌ കണ്ടാല്‍ പിടിച്ചതിനുശേഷം മമ്മൂട്ടി ചോദിക്കുന്ന പോലെ പ്രേക്ഷകരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌.. "എന്തൊക്കെയായിരുന്നൂ, മലപ്പുറം കത്തി, അമ്പും വില്ലും... എന്നിട്ടെന്തായി.. ഇതിനായിരുന്നോ ഈ പോലീസ്‌ സന്നാഹവും പ്ളാനിങ്ങും മറ്റ്‌ മാങ്ങത്തൊലിയും കാണിച്ച്‌ കൂട്ടിയത്‌?" എന്ന്.

ആദിയുടെ തെറ്റായ ഒരു സൂചനയില്‍ നിന്ന് ഒരു കൈപ്പിഴ സംഭവിക്കുന്നതിനെത്തുടര്‍ന്ന് ആണ്റ്റണി സൈമണ്‍ അപ്സറ്റാകുകയും ആദിയുമായി അധികം സംസാരിക്കാതെ ഒരല്‍പ്പം സമയം കഴിയുന്നതും അതിനെത്തുടര്‍ന്ന് ആദിയും വല്ലാതെ വിഷമിക്കുകയും ചെയ്യുന്നതിന്നിടയില്‍ ആദിയെ കാണാതാകുന്നു. തുടര്‍ന്ന് അന്വേഷണങ്ങളും, ചുരുളഴിയുന്ന പല ഗൂഢസംഭവങ്ങളും എല്ലാം ചേര്‍ന്ന് ഒരു പരിസമാപ്തിയിലെത്തി ഡാഡിയും മകനും പാട്ടും പാടി ഡാന്‍സും ചെയ്യുന്നകണ്ട്‌ പ്രേക്ഷകര്‍ ഇറങ്ങിപ്പോകുകയും ചെയ്യുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

മകന്‍ അതിശയോക്തിയില്‍ പറയുകയാണെന്ന വീക്ഷണകോണില്‍ നോക്കിയാല്‍ മമ്മൂട്ടി വളരെ സ്റ്റൈല്‍ ആയി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തില്‍. ചിത്രത്തിണ്റ്റെ തുടക്കത്തില്‍ തന്നെയുള്ള "ഡാഡി മൈ ഡാഡി.." എന്നുതുടങ്ങുന്ന ഗാനരംഗം കൊള്ളാമായിരുന്നു. അതില്‍ മാസ്റ്റര്‍ ധനഞ്ചയുടെ പ്രകടനവും രസിച്ചു. ഈ ചിത്രത്തിലുടനീളം ഈ ബാലതാരം നല്ല നിലവാരം പുലര്‍ത്തി.

എടുത്തുപറയാവുന്ന മറ്റൊരു വസ്തുത എന്തെന്നാല്‍ ഇതിലെ ഡയലോഗുകള്‍ രസകരമായിരുന്നു എന്നതാണ്‌.

റിച്ച പലൌദ്‌ തുടക്കത്തിലെ പ്രകടനത്തിലെ വേണ്ടത്ര മികവ്‌ പുലര്‍ത്തിയില്ലെങ്കിലും പൊതുവേ തരക്കേടില്ലാത്ത പ്രകടനമായിരുന്നു.

ബിജുമേനോന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്നിവര്‍ അവരുടെ ഭാഗങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

ഗാനങ്ങളും ഗാനചിത്രീകരണരംഗങ്ങളും എണ്റ്റര്‍ടൈനിംഗ്‌ ആയിരുന്നു.

ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തിയതായി തോന്നി.

ചിത്രത്തിണ്റ്റെ തിരക്കഥയിലെ പോരായ്മകള്‍ വളരെ പ്രകടമായിരുന്നു. കാര്യമായ കാതലില്ലാത്ത തിരക്കഥയില്‍ പലപ്പോഴും വിശ്വസനീയതയുടെ കുറവ്‌ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. കഥയില്‍ ട്വിസ്റ്റ്‌ ഉണ്ടാക്കാനുള്ള സംവിധായകണ്റ്റെ ശ്രമം പക്ഷേ വളരെ ബാലിശമായിപ്പോയി. സിനിമയില്‍ പല ഭാഗങ്ങളിലും ലാഗ്‌ വളരെ പ്രകടമയിരുന്നു.

സിനിമയുടെ അവസാന രംഗങ്ങളായപ്പോഴെയ്ക്കും ഒരുതരം മടുപ്പ്‌ അനുഭവപ്പെട്ടുതുടങ്ങി. അവസാന രംഗത്തെ ഗാനത്തില്‍ ക്രിക്കറ്റ്‌ താരത്തെ വച്ചുള്ള ചില സീനുകളും ഡയലോഗുകളും ശരിയ്ക്കും ചിരിപ്പിച്ചു.

പിന്നിലെ സീറ്റില്‍ നിന്ന് ഒരു ചേച്ചി വിളിച്ചു പറയുന്ന കേട്ടു.. "കുറേ പാണ്ടികളെ തല്ല് കൊള്ളിക്കാന്‍ ഇറക്കിയിരിക്കാണ്‌... ഞങ്ങളുടെ 75 രൂപയാണ്‌ പോയത്‌.." എന്ന്. (പത്മ തിയ്യറ്ററില്‍ റേറ്റ്‌ 75 ആണേയ്‌) :-)

"ഇണ്റ്റര്‍വെല്‍ വരെ സിനിമയില്‍ ഉറങ്ങാനായി മമ്മൂട്ടിക്ക്‌ നല്ല കാശ്‌ തന്നെ വാങ്ങിക്കാണും അല്ലേ?" എന്ന് എണ്റ്റെ ഒരു സുഹൃത്തും ചോദിച്ചു.

ഒട്ടും സീരിയസ്‌ ആയ പ്രതീക്ഷകളും ഇല്ലാതെ ചെന്നിരുന്നാല്‍ കുറച്ച്‌ എണ്റ്റര്‍ടൈനിംഗ്‌ ആയ ഒരു ചിത്രം എന്ന് എനിയ്ക്ക്‌ തോന്നി. കാരണം സീരിയസ്‌ ആയ ഒരു കഥയോ ശക്തമായ ഒരു തിരക്കഥയോ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, ആ പ്രതീക്ഷ തെറ്റിയുമില്ല.