Showing posts with label ലാൽ. Show all posts
Showing posts with label ലാൽ. Show all posts

Thursday, May 15, 2014

ഗോഡ്സ് ഓണ്‍ കണ്ട്രി (God's own country)



സംവിധാനം വാസുദേവ് സനല്‍

പാസ്സഞ്ചര്‍, നേരം, ട്രാഫിക് എന്നീ സിനിമകളുടെ ഒരു സങ്കര രൂപം ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നു എന്നത് നമ്മുടെ കുറ്റമല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

മൂന്ന് കഥാഗതികള്‍ സമാന്തരമായി പോകുകയും അതെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരു ത്രില്ലറിന്‍റെ മൂഡോടെ  തരക്കേടില്ലാത്ത പരിസമാപ്തിയിലെത്തിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ ആകര്‍ഷണമാണ്‍.

ശ്രീനിവാസന്‍റെ കഥാപാത്രം വളരെ അമാനുഷികവും നാടകീയവുമായി സംസാരിച്ചുകൊണ്ടിരുന്നത് അലോസരമുണ്ടാക്കി എന്ന് പറയാതെ വയ്യ.

പല സ്ഥലത്തും പ്രേക്ഷകര്‍ക്കുള്ള  ഉപദേശരൂപേണയുള്ള  അനാവശ്യമായ ഡയലോഗുകള്‍ ഈ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്..

പാസ്സഞ്ചര്‍ സിനിമയിലെ അഡ്വക്കേറ്റിന്‍റെ കഥാപാത്രം ട്രാഫിക്ക് സിനിമയിലെ കാറോടിക്കുന്ന ശ്രീനിവാസനിലേയ്ക്ക് കുടിയേറിയതാണ്‍ ഒരു കഥാഗതി.

നേരം സിനിമയിലെ പണത്തിന്‍റെ റൊട്ടേഷന്‍ മറ്റൊരു കഥാഗതി.  കഷ്ടകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ നേരം സിനിമയിലെ റീ വൈന്ഡ് ചെയ്ത് ആ പണം സഞ്ചരിച്ച റൊട്ടേഷന്‍ കാണിക്കുന്ന അതേ രൂപത്തില്‍ ഈ സിനിമയിലും കാണിക്കുന്നുണ്ട്.

പെരുമഴക്കാലം എന്ന സിനിമയുടെ മറ്റൊരു നിഴല്‍ ഫഹദ് ഫാസിലിന്‍റെ കഥാഗതിയില്‍ കാണാവുന്നതാണ്‍.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരില്‍ കുറച്ച് ആകാംക്ഷ ജനിപ്പിക്കാനും നന്മയുള്ള കഥാപരിസമാപ്തിയുടെ സുഖം നല്‍കാനും ഈ ചിത്രത്തിനായി എന്നത് സത്യമാണ്‍.


ഫഹദ് ഫാസിലും  ലാലും മികച്ച അഭിനയം കാഴ്ച വെച്ചപ്പൊള്‍ ഇഷാ തല്‍ വാറ് വെറും പ്രതിമയായി അവശേഷിച്ചു.  
മൈഥിലി വല്ലാതെ ആകര്‍ഷണീയത കുറഞ്ഞു എന്ന് മാത്രമല്ല, ഒരല്‍പ്പം അരോചകവുമായിരുന്നു.

Rating : 5 / 10

Saturday, March 15, 2014

ഹാപ്പി ജേര്‍ണി (Happy Journey)

സംവിധാനം: ബോബന്‍ സാമുവല്‍
രചന: അരുണ്‍ ലാല്‍ 
നിര്‍മ്മാണം: ആഷിക്‌ ഉസ്മാന്‍

ഒരു ക്രിക്കറ്റ്‌ കളിക്കാരനാകാന്‍ മോഹിച്ച്‌ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്ക്‌ ഒരു അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുകയും തുടര്‍ന്ന്‌ തണ്റ്റെ മോഹം മനസ്സില്‍ സൂക്ഷിക്കേണ്ടിവന്നെങ്കിലും പിന്നീട്‌ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്കുള്ള ഒരു യാത്രയായി ജീവിതം തുടരുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം.

ഈ യാത്രക്കിടയില്‍ പല സന്ദര്‍ഭങ്ങളും ഭാഗ്യങ്ങളും കൈവിട്ടുപോകുന്നുവെങ്കിലും ഒടുവില്‍ തണ്റ്റെ ലക്ഷ്യം സാധിക്കുന്നതിലേയ്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുന്നിടത്താണ്‌ ഈ ചിത്രം അവസാനിക്കുന്നത്‌.

ഈ യാത്രയില്‍ കാണുന്ന പലരെയും കാഴ്ചയില്ലാതെ തന്നെ പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്യുന്നതും ചിത്രത്തിണ്റ്റെ ഭാഗമാണ്‌.

ഈ ചിത്രം ആദ്യപകുതിക്ക്‌ ശേഷം പ്രേക്ഷകണ്റ്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുകയും കാര്യമായ ആസ്വാദനസുഖങ്ങളില്ലാതെ സമാപിക്കുകയും ചെയ്യുന്നു.

യുക്തിയെ ചോദ്യം ചെയ്യുന്ന പല ഘട്ടങ്ങളും ഈ ചിത്രത്തില്‍ കടന്നുവരുന്നുണ്ടെങ്കിലും ചില സീനുകളില്‍ പ്രേക്ഷകനെ ചിരിപ്പിക്കാനാകുന്ന ഹാസ്യങ്ങളും കാണാം.

വില്ലന്‍ കഥാപാത്രമായ മന്ത്രിയുടെ പ്രതികാരവും മനം മാറ്റവുമെല്ലാം കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടു തന്നെ.

ജയസൂര്യ മികച്ച പ്രകടനം കാഴ്ച വെച്ചതോടൊപ്പം ലാല്‍, ബാലു തുടങ്ങിയവരും ഇവരുടെ കൂട്ടുകാരനായി അഭിനയിച്ച പയ്യന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

Rating : 4 / 10

Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Sunday, April 22, 2012

കോബ്ര (COBRA)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'ബ്രദര്‍' എന്ന വിളി കേട്ട്‌ ചെവി തഴമ്പിക്കും എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

സിനിമ തുടങ്ങുമ്പോഴേ ഒരു ഹോസ്പിറ്റലില്‍ നടക്കുന്ന പ്രസവത്തില്‍ ഉണ്ടാകുന്ന ഇരട്ടക്കുട്ടികളും അവിടെ സംഭവിക്കുന്ന ആക്രമണവും സ്പോടനത്തെയും തുടര്‍ന്ന്‌ കുഞ്ഞുങ്ങളുമായി രക്ഷപ്പെടുമ്പോള്‍ അതില്‍ ഒരെണ്ണം മാറിപ്പോകുകയും പിന്നീട്‌ ആ ചേര്‍ച്ചയില്ലാത്ത ഇരട്ടകള്‍ വളര്‍ന്ന്‌ വലുതായി എന്തൊക്കെയോ ആയിത്തീരുകയും തുടര്‍ന്നങ്ങോട്ട്‌ അവരുടെ മറ്റ്‌ വീരചരിതങ്ങള്‍ വിവരിക്കുകയും ചെയ്യുന്നതാണ്‌ ഈ സിനിമ.

സലിം കുമാറും മണിയന്‍പിള്ള രാജുവും നടത്തുന്ന കഥാപ്രസംഗത്തിലൂടെ കോബ്രകളെ നമുക്ക്‌ പരിചയപ്പെടുത്തുന്നു.

ഇതിണ്റ്റെ കഥയെക്കുറിച്ചോ അതിണ്റ്റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു വിശകലനം നടത്തുന്നത്‌ ഒരു പാഴ്‌ പ്രവര്‍ത്തിയാണെന്നതിനാല്‍ അതിന്‌ മുതിരുന്നില്ല.

ഒന്നോ രണ്ടോ സീനില്‍ ഒരല്‍പ്പം ഹാസ്യത്തിണ്റ്റെ ഛായ ഉണ്ടായി എന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഈ ചിത്രം കഥയിലോ, കഥാപാത്രങ്ങളിലോ ഒന്നും തന്നെ യാതൊരു ആസ്വാദനസുഖവും നല്‍കുന്നില്ല.

സ്വന്തം ഗ്ളാമറിനെയും നിറത്തെയും കുറിച്ചുള്ള കമണ്റ്റുകള്‍, സുഹൃത്‌ സഹോദര സെണ്റ്റിമെണ്റ്റ്സ്‌, സ്നേഹം പിന്നെ സാക്രിഫൈസ്‌... ഇതെല്ലാം ഇടയ്ക്കെല്ലാം വാരി വിതറിയിട്ടുണ്ട്‌. ഇതൊക്കെയാണെങ്കിലും എം.ബി.ബി.എസ്‌ കാരായ സുന്ദരിമാരെ നായികമാരായി റിക്രൂട്ട്‌ ചെയ്ത്‌ വെച്ചിട്ടുമുണ്ട്‌.
പണ്ട്‌ മുതലേ കണ്ട്‌ മടുത്ത ക്ളൈമാക്സ്‌ ഫോര്‍മുല കൂടി ചേര്‍ത്ത്‌ പിടിപ്പിച്ചപ്പോള്‍ പൂര്‍ത്തിയായി.

ലാലു അലക്സ്‌ തണ്റ്റെ പ്രകടനം ഇടയ്ക്ക്‌ ഒരല്‍പ്പം ആസ്വാദ്യകരമാക്കി എന്ന്‌ തോന്നി.

പൊതുവേ പറഞ്ഞാല്‍ ഗുണമോ മണമോ നിറമോ രുചിയോ ഇല്ലാത്ത ഒരു വേസ്റ്റ്‌ സിനിമ എന്നേ പറയാന്‍ കഴിയുന്നുള്ളൂ.

Rating : 2 / 10

Saturday, July 09, 2011

സോള്‍ട്ട്‌ & പെപ്പര്‍ (Salt & Pepper)



കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍
സംവിധാനം: ആഷിക്‌ അബു

ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ്‌ അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക്‌ ആയി ബാബു (ബാബുരാജ്‌) കൂട്ടിനുണ്ട്‌. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന്‌ അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന്‌ അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ്‌ കാളിദാസന്‍ ആ വീട്‌ വിട്ടത്‌. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട്‌ തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ്‌ ബാബു.

സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ്‌ ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.

ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്‌. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.

പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന്‌ മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന്‌ തിരക്കിട്ട്‌ 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത്‌ ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത്‌ കാളിദാസനാണ്‌. തുടര്‍ന്ന്‌ കാളിദാസണ്റ്റെ ഭാഗത്തുനിന്ന്‌ മനുവും മായയുടെ ഭാഗത്ത്‌ നിന്ന്‌ മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത്‌ സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന്‌ ഈ സിനിമയെ വിശേഷിപ്പിക്കാം.

ആസിഫ്‌ അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മൈഥിലിയും തണ്റ്റെ വേഷത്തോട്‌ നീതിപുലര്‍ത്തി.

ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.

ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ്‌ കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന്‌ തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ്‌ വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക്‌ ആവാന്‍ സാദ്ധ്യതയുണ്ട്‌.

ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.

ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

Rating : 6 / 10

Saturday, December 11, 2010

ബെസ്റ്റ്‌ ആക്ടര്‍



കഥ, സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
തിരക്കഥ, സംഭാഷണം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: നൌഷാദ്‌

നിനിമാ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ മോഹനന്‍ (ശ്രീ മമ്മൂട്ടി). വിഷുവിനും ഓണത്തിനുമൊന്നും ഭാര്യയോടും മകനോടും സമയം ചെലവഴിക്കാതെ ഏതെങ്കിലും സംവിധായകരെ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതിലൂടെ ഇദ്ദേഹത്തിണ്റ്റെ അഭിനയ താല്‍പര്യം വളരെ പ്രാധാന്യമുള്ളതാണെന്ന്‌ ബോദ്ധ്യപ്പെടുന്നു.

കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ (സുകുമാരി) വളര്‍ത്തിയ കുട്ടിയാണ്‌ മോഹനണ്റ്റെ ഭാര്യ (ശ്രുതി കൃഷ്ണന്‍). ഈ സിസ്റ്റര്‍ ഉള്‍പ്പെടെ പലരും ഇദ്ദേഹത്തിണ്റ്റെ അഭിനയമോഹത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നാട്ടിലുള്ള പലരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍, തണ്റ്റെ സ്കൂളില്‍ നടക്കുന്ന ഒരു ഷൂട്ടിംഗ്‌ സെറ്റില്‍ വെച്ച്‌ ചാന്‍സ്‌ കിട്ടാതെ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുന്ന ഇദ്ദേഹം, ഒന്നുകില്‍ അഭിനയം അല്ലെങ്കില്‍ ജീവിതം എന്ന്‌ തീര്‍ച്ചപ്പെടുത്തുന്നു. പട്ടണത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന തണ്റ്റെ പഴയ പരിചയക്കാരനായ അസോസിയേറ്റ്‌ ഡയറക്റ്ററെ തേടി ചെല്ലുന്ന ഇദ്ദേഹം അവീടെയുള്ള മലയാളസിനിമയുടെ സൃഷ്ടികളുടെ പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടിവരികയും അവരുടെ അവഹേളനകള്‍ക്ക്‌ പാത്രമാകുകയും ചെയ്യുന്നു.

ഇദ്ദേഹത്തിണ്റ്റെ ഇപ്പോഴത്തെ പാവത്താന്‍ സ്വഭാവവും രൂപവും തങ്ങളുടെ പ്ളാന്‍ ചെയ്യുന്ന വയലന്‍സ്‌ ചിത്രത്തിന്‌ ഒട്ടും ചേരുന്നില്ല എന്ന കാരണത്താല്‍ ചാന്‍സ്‌ കൊടുക്കാതെ ഒഴിവാക്കപ്പെടുന്നു. ആ ചെറുപ്പക്കാര്‍ വിവേക്‌ ഒബ്രോയ്‌ എന്ന ബോളിവുഡ്‌ ആക്ടര്‍ എങ്ങനെ വളര്‍ന്നു എന്നതിണ്റ്റെ ഒരു വിവരണം കൊടുക്കുകയും നിരവധി പേര്‍ ഇതുപോലെ ജീവിതാനുഭവങ്ങള്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ കൊണ്ടാണ്‌ ഇന്ന്‌ വലിയ അഭിനേതാക്കളായി തീര്‍ന്നതെന്ന്‌ സ്ഥാപിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്‌ നാട്‌ വിട്ട്‌ പോകുന്ന മോഹനന്‍ ജീവിതാനുഭവങ്ങള്‍ക്കായി പുതിയ ലോകത്തേക്ക്‌ പ്രവേശിക്കുകയും അവിടെ തണ്റ്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ്‌ ബെസ്റ്റ്‌ ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.

എത്ര ചെറിയ വേഷമായിരുന്നാലും ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ സിനിമയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിണ്റ്റെ വിജയം.

നാട്ടിലെ മോഹനണ്റ്റെ സുഹൃത്തുക്കളായ ബിജുക്കുട്ടന്‍, ഫോട്ടോഗ്രാഫര്‍ എന്നിവരും പട്ടണത്തിലെ ഫ്ളാറ്റില്‍ മോഹനന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ചെറുപ്പക്കാര്‍, മോഹനന്‍ ചെന്നെത്തുന്ന ഗ്യാങ്ങിലുള്ള ലാല്‍, സലിം കുമാര്‍, നെടുമുടിവേണു, വിനായകന്‍ തുടങ്ങിയ എല്ലാവരും തന്നെ തങ്ങളുടെ രംഗങ്ങള്‍ ഭംഗിയായി ചെയ്തു. ശ്രുതി കൃഷ്ണന്‍ എന്ന പുതുമുഖ നടി അത്ര നന്നായി എന്നൊന്നും പറയാനില്ലെങ്കിലും വെറുപ്പിച്ചില്ല എന്നത്‌ തന്നെ വലിയ കാര്യം.

മൂന്ന്‌ നാല്‌ സീനുകളില്‍ ഉണ്ടായ നാടകീയതകള്‍ ഒഴിച്ചാല്‍ വളരെ ഭദ്രവും കെട്ടുറപ്പുള്ളതുമായ തിരക്കഥയും, സ്വാഭാവികവും രസകരവും അതിനോട്‌ ചേര്‍ന്ന്‌ പോകുന്നതുമായ സംഭാഷണങ്ങളുമായി മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും അഭിനന്ദനമര്‍ഹിക്കുന്ന ജോലി ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെയും പുരോഗതിയെയും കാണിക്കാന്‍ ഉപയോഗിക്കുക എന്നത്‌ ശരിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടൊഴികെ ബാക്കിയൊന്നും അത്ര വളരെ മികച്ചതായൊന്നും പറയാനില്ല.

മമ്മൂട്ടി എന്ന നടന്‍ തണ്റ്റെ റോള്‍ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

'രബ്‌ നേ ബനായാ ജോഡി' എന്ന ഹിന്ദി സിനിമയുടേയും 'ഉദയനാണ്‌ താരം' എന്ന മലയാളം സിനിമയുടേയും ചില ആശങ്ങളുടെ സ്വാധീനം ഈ ചിത്രത്തില്‍ ചിലസന്ദര്‍ഭങ്ങളില്‍ തോന്നിയിരുന്നു.

കഥാ സന്ദര്‍ഭങ്ങളിലും ചെറിയ ബലക്കുറവ്‌ അനുഭവപ്പെടുന്ന ഭാഗങ്ങളുണ്ട്‌. നാട്ടില്‍ നിന്ന് അഭിനയമോഹവുമായി പുറപ്പെടുന്ന മോഹനന്‍ ഭാര്യയോടും കുട്ടിയോടും അധികം ബന്ധപ്പെടാതിരിക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഭാര്യയുടെ തീരുമാനം ഒരല്‍പ്പം ചേര്‍ച്ചക്കുറവുള്ളതായി തോന്നി.

ഒരു സിനിമാഷൂട്ടിംഗ്‌ രംഗത്ത്‌ മാഫിയാ ശശിയേയും സഹപ്രവര്‍ത്തകരേയും 'ഗായ്‌ ഫാല്‍ത്തൂ ജാന്‍ വര്‍ ഹേ..' തുടങ്ങിയ ഹിന്ദി ഡയലൊഗുകളും കളിത്തോക്കുമായി മോഹനന്‍ വിരട്ടുന്ന രംഗം തമാശയായി കണ്ടിരിക്കാന്‍ കൊള്ളാം.

ശ്രീജിത്ത്‌ രവി കൂടെ കൊണ്ടുവരുന്ന തടിമാടന്‍മാരായ ഗുണ്ടകളെ മോഹനന്‍ നേരിടുമ്പോള്‍ അതിലെ ഏറ്റവും ഭീമാകാരനായ ആളെ ഒരൊറ്റ ഇടിക്ക്‌ ശേഷം അപ്രത്യക്ഷനാക്കിയത്‌ സംവിധായകണ്റ്റെ മിടുക്കായി കാണാം. അയാളെ ഇടിച്ച്‌ തോല്‍പ്പിക്കുക എന്നത്‌ അത്ര സ്വാഭാവികമായി നടപ്പിലാക്കാനാവുന്ന ഒന്നല്ല എന്ന് അദ്ദേഹത്തിനുണ്ടായ നല്ല വിവേകം.

കുറച്ച്‌ കൂടി സെണ്റ്റിമെണ്റ്റല്‍ വാല്യൂ കൊടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത്‌ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതും മറ്റൊരു ന്യൂനതയാണ്‌.

പൊതുവേ പറഞ്ഞാല്‍, പ്രേക്ഷകര്‍ക്ക്‌ അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട്‌ ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ്‌ ആക്ടര്‍' എന്നത്‌ നിസ്സംശയം പറയാം.

ഭാവിയിലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌ ഇതിലും നല്ല സിനിമകള്‍ മലയാള സിനിമയ്ക്ക്‌ സംഭാവനചെയ്യാനാവട്ടെ എന്ന് ആശംസിക്കുന്നു.

Rating: 5.5 / 10