Tuesday, December 22, 2009

ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില സിനിമകള്‍
















1) The Shaft (China)

ആള്‍പ്പാര്‍പ്പു കുറഞ്ഞ ഒരു ചൈനീസ് പ്രവിശ്യയിലെ കല്‍ക്കരിഖനി-കമ്പനി, അതിലെ തൊഴിലാളികള്‍, അവരുടെ മടുപ്പുകള്‍-സ്വപ്നങ്ങള്‍, കുടുംബബന്ധങ്ങള്‍-പ്രശ്നങ്ങള്‍ എന്നിവ വിഷയമാക്കുന്ന സിനിമ. ഈയിടെ കൂടുതലും കാണാറുള്ള ചൈനീസ് സിനിമകള്‍ എക്സ്പ്ലിസിറ്റ് പൊളിറ്റിക്സ്-ഇറോട്ടിക്-മെലൊഡ്രാമ എന്നീ തരത്തിലുള്ളവയാകാറുണ്ട്. അതില്‍ നിന്ന് മാറി ഒരു നല്ല ശ്രമം ആയിരുന്നു ഷാഫ്റ്റ്.































2) Chameleon (Hungary)

ഇഴചേര്‍ന്നു നില്‍ക്കുന്ന അല്പ്പം ദാര്‍ശനികത ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം ആണിത്. മലയാളസിനിമയുടെ തൊണ്ണൂറുകളിലെ ക്ലീഷെ ആയ "തട്ടിപ്പ്/ആള്‍മാറാട്ടം/തമാശ" സിനിമകളില്‍ മോഹന്‍‌ലാല്‍-മുകേഷ്-സിദ്ധിഖ്-ജഗദീഷ് എന്നിവര്‍ പലപ്പോഴായി അഭിനയിച്ച സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്. ഹംഗറിയിലെ ഒരു പോപ്പുലാര്‍ മൂവി. എന്നാല്‍ സിനിമയെ വെറും മോഹന്‍‌ലാല്‍-മുകേഷ് സിനിമയല്ലാതാക്കുന്ന പലതും ഇതിലുണ്ട് എന്നതുതന്നെ ആണ് വ്യത്യസ്ഥത. പ്രശസ്തനായ സൈക്ക്യാട്രിസ്റ്റിന്റെ കേസ് ഹിസ്റ്ററി വീഡിയോകൾ മോഷ്ടിച്ച്, ചികില്‍സ തേടി വരുന്ന സ്ത്രീകളുടെ മാനസികപ്രശ്നങ്ങളും, ഇഷ്ടങ്ങളും മനസിലാക്കി അവരെ പ്രേമിച്ചും,വഞ്ചിച്ചും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന അനാഥരായ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റേയും, വഞ്ചനകളുടേയും കഥ.








































3) Heaven,Hell..Earth (Slovania)

കുടുംബം, ബന്ധങ്ങള്‍, പ്രണയം, ലൈംഗികത എന്നിവയെ ഒരേ സമയം സങ്കീര്‍ണ്ണവും,ലളിതവുമായി സമീപിക്കുന്ന സിനിമ. ഒരു പ്രൊഫഷണന്‍ ഡാന്‍സര്‍ ആകാന്‍ ആഗ്രഹിക്കുന്ന മാര്‍ത്തയ്ക്ക് കാലില്‍ പരിക്കേല്‍ക്കുന്നതു മൂലം നൃത്തത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന ഇടവേള, ആ സമയത്തെ താല്‍ക്കാലിക ജോലി, പ്രണയം/പ്രണയപരാജയം, സഹോദരൻ‌-പിതാവ്-മാതാവ്,പൂര്‍‌വ്വകാലകാമുകന്‍-തൊഴിലുടമയായ ഡോക്ടര്‍-അയാളുടെ മകൾ‌-പിരിഞ്ഞുതാമസിക്കുന്ന ഭാര്യ എന്നിവരുമായുള്ള ഇടപെടലുകളുടേയും സ്വയം തിരിച്ചരിവുകളുടേയും കഥ. പലതവണ അവതരിപ്പിക്കപ്പെട്ട വിഷയം ആണെങ്കിലും വിരസതയില്ലാതെ കണ്ടിരിക്കാന്‍ പറ്റി.



















4) Operation Danube (Poland)

പോളിഷ് നാടകവേദിയില്‍ നിന്ന് സിനിമയിലേക്കു വന്ന Jacek Glombന്റെ ആദ്യ ചിത്രമാണിത്. എന്നാല്‍ ഒരു സം‌വിധായകന്റെ ആദ്യചിത്രമെന്ന തോന്നല്‍ ഒരിടത്തും ഉണ്ടാക്കാത്തവിധം മനോഹരമായ ഒരു പൊളിറ്റിക്കല്‍ കോമഡി ആണ്‌ ഓപ്പറേഷന്‍ ഡെന്യൂബേ. രണ്ടാം ലോകമഹായുദ്ധകാലമാണ്‌ കാലഘട്ടം. ചെക്കൊസ്ലാവിയയെ രക്ഷിക്കാന്‍ അവിടെക്ക് കടന്നുകയറുന്ന പോളിഷ്-സോവിയറ്റ് പട്ടാളക്കാര്‍. അവര്‍ തദ്ദേശീയരോട് പെരുമാറുന്നതിലെ വൈജാത്യം. യുദ്ധം എന്ന ഭീകരത. പോളണ്ട്-ചെക്ക് രാജ്യങ്ങളുടെ നിസഹായാവസ്ഥ എന്നിവ രസകരമായ അവതരണത്തിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പോളിഷ് സൈന്യനിരയില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു റെസ്റ്റൊറന്റിലേക്ക് ഇരച്ചു കയറി കേടായ പാറ്റന്‍ ടാങ്കും, അതിലെ പോരാളികളും, തദ്ദേശീയരും ആയുള്ള ബന്ധത്തിന്റെ രസകരമായ കഥ പൊളിറ്റിക്കല്‍ ക്ലീഷേകള്‍ വെച്ച് തന്നെ അവതരിപ്പിച്ചിരിക്കുന്നു.കണ്ടവയില്‍ വെച്ച് രണ്ടാമത് ഇഷ്ടമായ സിനിമ.


















5) Seventh Circle/A hetedik kör (Hungary)

ഒരേസമയം ബിബ്ലിക്കല്‍ എന്നും കൗമാരസങ്കല്പ്പങ്ങളുടെ ദൃശ്യവല്‍ക്കരണം എന്നും കരുതാവുന്ന സിനിമ. യേശുവിനെപ്പോലെ തന്റെ ശിഷ്യന്മാരെ കണ്ടെത്തുകയും, ഗിരിപ്രഭാഷണം ചെയ്യുകയും, സ്വയം നേതാവും ഇടയനും ആകുകയും ചെയ്യുന്ന സെബാസ്റ്റ്യന്‍ . അവന്‍ കണ്ടെത്തുന്ന കൗമാരക്കാരായ സുഹൃത്തുക്കള്‍, മരണമെന്ന സുന്ദരസങ്കല്പ്പം, രതി എന്ന പാത, പാപം എന്ന സങ്കൽ‌പ്പം, വിശ്വാസങ്ങള്‍ തകരുന്നതു കണ്ട് നിസഹായനാകുന്ന ക്രൈസ്തവപുരോഹിതന്‍ .... കണ്ടതില്‍ വെച്ച് നല്ല സിനിമകളില്‍ ഒന്ന്.





















6) Landscape No:2/Pokrajina St.2 (Slovania)

Sergej എന്ന യുവാവും, Polde എന്ന വൃദ്ധന്‍ ബീസും അമേച്വര്‍ കള്ളന്മാരാണ്‌. പെയിന്റിംഗുകളും, പുരാവസ്തുക്കളും മോഷ്ടിക്കുകയെന്നതാകുന്നു അവരുടെ ദൌത്യം. എന്നാല്‍ അബദ്ധത്തില്‍ ഒരിക്കല്‍ അവര്‍ മോഷ്ടിക്കാന്‍ കയറുന്നത് രാജ്യത്തെ പഴയ ജെനറലിന്റെ വീട്ടിലാണ്‌. Landscape No:2 എന്ന പെയിന്റിംഗിന്റെ കൂടെ രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു കൂട്ടക്കൊലയ്ക്ക് ആരാണ് ഉത്തരവ് കൊടുത്തത് എന്ന് തെളിവുള്ള ഒരു രേഖയും Sergej മോഷ്ടിക്കുന്നു. രേഖപുറത്തായാല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് അറിയാവുന്ന കിഴവന്‍ ജെനറല്‍ താന്‍ മരിക്കുന്നതിന് മുന്നെ രേഖ കൈവശമുള്ളവരേയും, അതെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ സാധ്യതയുള്ളവരേയും കൊലപ്പെടുത്താന്‍ തന്റെ പഴയ പട്ടാളവിശ്വസ്ഥനെ ഏല്പ്പിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സീരിയല്‍ കൊലപാതകങ്ങള്‍, അവയുടെ രാഷ്ട്രീയമാനം എന്നിവയാണ്‌ സിനിമയുടെ ഇതിവൃത്തം. മുക്കാൽ ഭാഗത്തോളം രാഷ്ട്രീയമായി മാനങ്ങളുള്ള സിനിമ അവസാനഭാഗങ്ങളില്‍ സ്ഥിരം ഹോളിവുഡ്-സീരിയല്‍ കില്ലിംഗ് മൂവി ആയിപ്പോയോയെന്ന് സംശയം .






































7) GeneRal Nil (Poland)

ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിനെ എതിര്‍ത്ത ജെനറല്‍ നിലിന്റെ ‍(General Nil, the code name of Emil Fieldorf) കഥ പറയുന്ന സിനിമ. ഒരുകാലത്ത് രാജ്യത്തിന്റെ ഹീറോ ആയിരുന്ന നില്‍ പിന്നീട് സോവിയറ്റ് അധിനിവേശക്കാലത്ത് രാജ്യദ്രോഹിയായി മാറുകയും, നിയമങ്ങളെ കാറ്റില്‍‌പ്പറത്തിക്കൊണ്ട് നിലിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റേയും രാഷ്ട്രീയ/ചരിത്ര/ഗൂഡപശ്ചാത്തലങ്ങളുടെ കഥ. കണ്ടവയില്‍ വെച്ച് ഏറ്റവും ഇഷ്ടമായ സിനിമ.


ഇതുകൂടാതെ LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത നാലഞ്ച് ഷോര്‍ട്ട്ഫിലിംസ്, എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉള്ള ചില ഷോര്‍ട്ട് ഫിലിംസ് (തമിഴ് ഫിലിം ഡയറക്ടര്‍ മിഷ്കിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സം‌വിധായകരായി ഉണ്ടായിരുന്നു) എന്നിവ കണ്ടു. ചിലതെല്ലാം നന്നായി തോന്നി. പ്രത്യേകിച്ച് LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ ചെയ്ത വര്‍ക്കുകളില്‍ അപാകതകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ക്യാമറ നന്നായിരുന്നു.


* ഫെസ്റ്റില്‍ വെച്ച് GeneRal Nil, Operation Danube എന്നിവയുടെ സം‌വിധായകരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. "എന്തുകൊണ്ടാണ് സമീപകാല പോളിഷ്/ചെക്ക് സിനിമകളില്‍ ലോകമഹായുദ്ധം വിഷയമാകുന്നത്?" എന്നൊരു ചോദ്യം അവര്‍ക്ക് നേരിടേണ്ടി വന്നു. ലോകമഹായുദ്ധകാലത്ത്/അതിനു ശേഷമുള്ള സോവിയറ്റ് അധിനിവേശക്കാലത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട മുത്തച്ഛനും, സഹോദരനും, അച്ഛനും ഒക്കെ എന്തു സംഭവിച്ചു എന്ന് അറിയാത്ത ഒരു ജനത ഇനിയും അവിടങ്ങളില്‍ ബാക്കിയുണ്ടെന്നായിരുന്നു മറുപടി. ഒരുപാട് "അപ്രത്യക്ഷമാലുളുടെ" കാലഘട്ടം. 1989വരെ സര്‍ക്കാര്‍ രേഖകള്‍ ഒന്നും പരിശോധിക്കാന്‍ ആര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ല. സമീപകാലത്താണ്‌ പഴയ പ്രഖ്യാപനങ്ങളുടേയും, രാഷ്ട്രീയ ഗൂഡനീക്കങ്ങളുടേയും ഒക്കെ വിശദവിരങ്ങള്‍ ഗവണ്മെന്റ് ആര്‍ക്കൈവില്‍ നിന്ന് ലഭ്യമായി തുടങ്ങുന്നത്. അതിനാല്‍ ഇത്തരം സിനിമകള്‍ ഇനി വരുന്നതേ ഉള്ളൂ എന്നായിരുന്നു സം‌വിധായകരുടെ മറുപടി. 'കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഭരിക്കുന്ന കേരളത്തിലെ ഫെസ്റ്റിവെലില്‍ വെച്ച് പോലും തങ്ങളുടെ ആന്റികമ്യൂണിസ്റ്റ് സിനിമകള്‍ക്ക് നല്ല പ്രതികരണവും, കൈയ്യടിയും കിട്ടിയെന്ന് അവര്‍ പറയുന്നത് കേട്ടു. (സ്റ്റാലിന്‍ അധിനിവേശത്തിന്റെ ഇരകള്‍ , അതേ അളവുകോലാണ്‌ ഇന്ത്യയിലെ കേരളത്തിലും വെച്ചത് ) കൂട്ടത്തില്‍ "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം ഇനി മിണ്ടരുത്" എന്ന് മലയാളത്തില്‍ ആരോ വിളിച്ച് കൂവുന്നതും കേട്ടു.... ക്ലീഷേകള്‍ എല്ലാം പൂര്‍ത്തിയാകപെട്ടു....


#ചിത്രങ്ങള്‍ക്ക് കടപ്പാട്
http://4.bp.blogspot.com
http://www.filmunio.hu
http://www.kino-galanta.sk
http://www.pffamerica.com
http://www.origo.hu
http://static.omdb.si
http://img.interia.pl


Monday, December 07, 2009

പാ


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സം‌വിധാനം: ആര്‍. ബാലകൃഷ്ണന്‍ (ആര്‍. ബാല്‍കി)
നിര്‍മ്മാണം: അമിതാഭ് ബച്ചന്‍ കോര്‍പ്പൊറേഷന്‍, സുനില്‍ മന്‍‌ചന്ദ
തിരക്കഥ: ആര്‍. ബാലകൃഷ്ണന്‍
സംഗീതം: ഇളയരാജ
വരികള്‍: സ്വനന്ദ് കിര്‍കിറേ
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍
ഛായാഗ്രഹണം: പി.സി. ശ്രീരാം

ചീനി കം എന്ന ചിത്രത്തിന്റെ സം‌വിധായകനായ ആര്‍. ബാലകൃഷ്ണന്‍ (പാ എന്ന സിനിമയില്‍ ആര്‍. ബാല്‍കി എന്നാണ് എഴുതിയിരിക്കുന്നത്) എങ്ങിനെയോ പ്രൊജേറിയ എന്ന അസുഖത്തെക്കുറിച്ച് കേള്‍ക്കുന്നു. വളരെ അപൂര്‍‌വമായ ഈ രോഗം ബാധിച്ചവരുടെ ശരീരത്തിന് യഥാര്‍ത്ഥ പ്രായത്തിനേക്കാല്‍ നാലോ അഞ്ചോ ഇരട്ടി വളര്‍ച്ചയുണ്ടാകും. അതായത് ഒരു അഞ്ചെട്ട് വയസ്സ് ഉള്ള കുട്ടിക്ക് ഒരു എണ്‍പത് വയസ്സുകാരന്റേത് പോലെയുള്ള ശരീരപ്രകൃതിയായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ ആരും കൈ വയ്ക്കാത്ത ഒരു പ്രമേയം. ബാല്‍കി ഖുഷി സെ പാഗല്‍ ഹൊ ഗയാ.

എന്നാല്‍ ചിത്രം ചര്‍ച്ചാവിഷയമാക്കാന്‍ ഇതുമാത്രം പോര. ഒരു കുട്ടിയുടെ അസാധാരണം ആകര്‍ഷണീയമാക്കാന്‍ മറ്റ് എന്തെങ്കിലും പൊടിക്കൈ കൂടി വേണം. കിട്ടിപ്പോയി. നമുക്ക് ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ അച്ഛനും മകനുമായ അമിതാഭിനേയും മകന്‍ അഭിഷേകിനേയും എടുത്ത് ഈ ചിത്രത്തില്‍ അമിതാഭിനെ മകനും അഭിഷേകിനെ അച്ഛനുമാക്കാം. ഹൊ, എനിക്ക് വയ്യ. ഈ ചിത്രം ഗംഭീര ഹിറ്റ്, ഉറപ്പ്. ബാല്‍കി തുള്ളിച്ചാടി.

പിന്നൊന്നും ബാല്‍കി ആലോചിച്ചില്ല. എടുപിടീന്ന് ഇത്രയും വച്ച് ഒരു സിനിമ എടുത്തു. എന്നാല്‍ ഒരു സിനിമ ആകുമ്പോള്‍ ഇതു മാത്രം പോര, മറ്റ് പലതും വേണമെന്ന് ഈ ആവേശത്തില്‍ അദ്ദേഹം മറന്നു. അതായത് സിനിമയായാല്‍ ഒരു നല്ല കഥ വേണമെന്നും, ആ കഥയില്‍ നല്ല അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ വേണമെന്നും, ആ കഥാപാത്രങ്ങളെ നല്ല രീതിയില്‍ കൂട്ടിയിണക്കണമെന്നും, അവരൊക്കെ അവരുടെ പ്രായത്തിലും പ്രവൃത്തിക്കും ഉചിതമായി സംസാരിക്കണമെന്നും ഒക്കെ.

ഇനി സിനിമയെക്കുറിച്ച്. വിദ്യാ ബാലനും അഭിഷേക് ബച്ചനും പ്രേമിക്കുന്നു, പയ്യെ വിദ്യ ഗര്‍ഭിണിയാകുന്നു, തന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ കുട്ടി ഉണ്ടാകുന്നത് തടസ്സമാകുമെന്ന് അഭിഷേക് പറയുമ്പോള്‍ ഇവര്‍ പിരിയുന്നു, കുട്ടി ഒരു അപൂര്‍‌വ്വരോഗമായി ജനിക്കുന്നു, കുട്ടി മൂലം ഇവര്‍ ഒന്നിക്കുന്നു, ഈ കഥ രണ്ടര മണിക്കൂറ് കൊണ്ട് പറയുന്നു; ഇതാണ് പാ. അസുഖമുള്ള കുട്ടിയോട് അമിതമായി സ്നേഹം കാണിക്കാത്ത അമ്മയും, ബാലിശമായ പ്രവര്‍ത്തികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അച്ഛനും, വിരമിച്ച രാഷ്ട്രീയക്കാരന്‍ എന്ന അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വമായ ജനുസ്സില്‍ പെട്ട ഒരു അച്ഛാച്ചനും, തന്റെ ആസനം മൂലം കൊച്ചുമകന്‍ ഇരട്ടപ്പേരിട്ട ഒരു അമ്മൂമ്മയും, ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന സംഭാഷണങ്ങള്‍ പറയുന്ന കുറച്ചു കൂട്ടുകാരും, ഒരു മുതിര്‍ന്നവരുടെ ശരീരമുള്ള ഒരു കുട്ടിയും; ഇവരാണ് പായിലെ കഥാപാത്രങ്ങള്‍.

അഭിനയത്തിനോട് എല്ലാ കഥാപാത്രങ്ങളും കൂറ് പുലര്‍ത്തിയെങ്കിലും കഥ ഇവരെ പരാജയപ്പെടുത്തി. ഇനി അധികം ആയുസ്സില്ല എന്ന് ഡോക്റ്റര്‍ സൂചിപ്പിച്ചിട്ടും മകനെ ഡെല്‍ഹിയില്‍ രണ്ട് ദിവസം കറങ്ങാന്‍ ഒറ്റയ്ക്ക് വിടുന്ന അമ്മയെ എങ്ങിനെ ന്യായീകരിക്കും? അഭിഷേക് ബച്ചന്റെ കൂടെയാണ് കുട്ടി പോകുന്നതെങ്കിലും അഭിഷേക് കുട്ടിയെ സംഭന്ധിച്ചിടത്തോളം അപ്പോള്‍ അപരിചിതനാണ്. തിരക്ക് മൂലം പലപ്പോഴും ഭക്ഷണം പോലും കഴിക്കാനാവാതിരിക്കുന്ന ഒരു എം.പി രണ്ട് ദിവസം സകല തിരക്കുകള്‍ക്കും അവധി കൊടുത്ത് ഒരു രോഗിയായ കുട്ടിയെ രസിപ്പിക്കാന്‍ കറങ്ങാന്‍ കൊണ്ട്പോകും എന്നത് എങ്ങിനെ സാധൂകരിക്കാന്‍ സാധിക്കും? രാത്രിയില്‍ തന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ലൈവ് പരിപാടി ടി.വി.യില്‍ കാണിക്കാനിരിക്കെ പകല്‍ മുഴുവന്‍ വെയില്‍ കാഞ്ഞും ഗോള്‍ഫ് കളിച്ചും സമയം കളയുന്ന അമിതമായ ആത്മവിശ്വാസം കാണാതെ വിട്ടാലും ലൈവ് പ്രോഗ്രാമില്‍ കാണിക്കുന്ന പോക്രിത്തരത്തെ എങ്ങിനെ സഹിക്കണം? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? അവസാനം തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്?

സം‌വിധായകനും തിരക്കഥാകൃത്തും പറഞ്ഞതിനപ്പുറം അമിതാഭ് ബച്ചന്‍ എന്തെങ്കിലും സ്വന്തമായി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങിനെ പലതും ചെയ്യുവാന്‍ അവസരം ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു. എങ്കില്‍‌പ്പോലും അദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്. സിനിമയില്‍ ഇടയ്ക്കിടെയുള്ള ഇളയരാജയുടെ മാജിക്കും (പശ്ചാത്തലസംഗീതവും ഗാനങ്ങളും) ആസ്വാദ്യകരം തന്നെ. ഇത് രണ്ടും ഇല്ലെങ്കില്‍ ഈ ചിത്രം കണ്ടിരിക്കുക തന്നെ പ്രയാസം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍
* മനം കവരുന്ന പാ - ദാറ്റ്സ് മലയാളം
* ചിത്രവിശേഷം
* കേരളകൗമുദി