Showing posts with label സത്യൻ അന്തിക്കാട്. Show all posts
Showing posts with label സത്യൻ അന്തിക്കാട്. Show all posts

Monday, March 30, 2015

എന്നും എപ്പോഴും



കഥ : രവീന്ദ്രന്‍
തിരക്കഥ, സംഭാഷണം: രഞ്ജന്‍ പ്രമോദ്‌
സംവിധാനം : സത്യന്‍ അന്തിക്കാട്‌

ഒട്ടും കൃത്യനിഷ്ഠയില്ലാത്ത, പക്ഷേ ജോലിയില്‍ മിടുക്കനായ 'വനിതാരത്നം' മാഗസിന്‍ എഡിറ്ററായ വിനീത്‌ എന്‍ പിള്ളൈ (മോഹന്‍ ലാല്‍).

കുടുംബക്കോടതി വക്കീലും മുന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ അമ്മയുമായ വിവാഹമോചിത ദീപ.

ഒരു സാഹചര്യത്തില്‍ വിനീതിന്‌ ദീപയുടെ ഇന്റര്‍ വ്യൂ  തന്റെ മാഗസിന്റെ വിശേഷാല്‍ പതിപ്പില്‍ ചേര്‍ക്കുന്നതിനുവേണ്ടി സംഘടിപ്പിക്കേണ്ടിവരുന്നു. ദീപയാണെങ്കില്‍ അങ്ങനെ ഒരു ഇന്റര്‍ വ്യൂവിന്‌ താല്‍പര്യം കാണിക്കുന്നില്ല.

തുടര്‍ന്ന് വിനീതിന്റെ ശ്രമങ്ങളും അതിന്നിടയ്ക്ക്‌ ദീപയെക്കുറിച്ചും അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും വിനീതിന്റെ കണ്ടെത്തലുകളും ചില ഇടപെടലുകളും എല്ലാം ചേര്‍ന്ന് കഥ വികസിക്കുന്നു.

ഒടുവില്‍ ദീപയുടെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ വിനീതിന്റെ സാന്നിദ്ധ്യം ദീപയ്ക്ക്‌ ആശ്വാസകരമാകുന്നതും ദീപ എന്ന സ്ത്രീയോട്‌ വിനീതിന്‌ ബഹുമാനം കലര്‍ന്ന് സ്നേഹം രൂപപ്പെടുന്നതും കാണാം.

സത്യന്‍ അന്തിക്കാടിന്റെ ചില സ്ഥിരം മെലോഡ്രാമ ലൈന്‍ ഈ ചിത്രത്തിലില്ല എന്നത്‌ വളരെ ആശ്വാസകരമാണ്‌.
മദ്ധ്യവയസ്കനായ ഒരു അവിവാഹിതനും വിവാഹിതയായ ഒരു സ്ത്രീയും തമ്മില്‍ രൂപപ്പെടുന്ന ഒരു പ്രത്യേകതരം ഫ്രണ്ട്ഷിപ്പിലൂടെ കഥയെ കൊണ്ടുപോകാനും ക്ലൈമാക്സോടടുക്കുമ്പോള്‍ വലിയ കോലാഹലങ്ങളോ ബഹളങ്ങളോ നിലവിളിയോ ഇല്ലാതെ പര്യവസാനിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഈ ചിത്രത്തിന്റെ പോസിറ്റീവായ കാര്യമാണ്‌.

അതേസമയം, ഇന്നസെന്റിന്റെയും ഭാര്യയുടേയും കഥാപാത്രങ്ങള്‍ ഒരു മാറ്റവുമില്ലാതെ പഴയപടി ഈ ചിത്രത്തിലും തുടരുന്നു. സത്യന്‍ അന്തിക്കാടിന്‌ മടുത്തില്ലെങ്കിലും, പ്രേക്ഷകര്‍ക്ക്‌ മടുത്തില്ലെങ്കിലും , ശ്രീമാന്‍ ഇന്നസെന്റിനെങ്കിലും മടുത്തുകാണും ഈ പ്രക്രിയ എന്ന വിചാരം വെറുതേയായി.

പൊതുവേ സീനുകള്‍ അല്‍പം ബോറാണെങ്കിലും, മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ ചെറിയ ചെറിയ ചില ഭാവങ്ങളും ചേഷ്ടകളും കൊണ്ട്‌ ഓരോ സീനും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കടന്നുപോകുന്നു എന്നതാണ്‌ സത്യം.

വിനീത്‌ ജോലി ചെയ്യുന്ന മാഗസിന്റെ ഉടമയായ സ്ത്രീയും വിനീതിന്റെ അമ്മയ്ക്കും തമ്മില്‍ പണ്ട്‌ മുതലേ ഒരു വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു എന്നതാണ്‌ വിനീതിന്‌ ആ മാഗസിനില്‍ അച്ചടക്കരാഹിത്യത്തിലും തുടരാന്‍ സാധിക്കുന്നതിന്‌ കാരണമായിരുന്നത്‌. ഇവരുടെ മകള്‍ കല്ല്യാണി (റീനു മാത്യൂസ്‌) ലണ്ടനില്‍ നിന്നെത്തി മാഗസിനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വിനീതുമായി സ്വരച്ചേര്‍ച്ചയുണ്ടാകുകയും ഒരു ഘട്ടത്തില്‍ വിനീത്‌ ജോലി രാജിവെക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് വിനീതിനെ വീട്ടില്‍ വന്നുകാണുന്ന കല്ല്യാണിയും അമ്മയും വിനീതിനോട്‌ തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. അവിടെ വെച്ച്‌ കല്ല്യാണിയ്ക്ക്‌ തന്റെ ഇഷ്ടപ്പെട്ട ചില വെസ്റ്റേര്‍ണ്‍ മ്യൂസിക്‌ ഗാനങ്ങള്‍ വിനീതിന്റെയും ഫേവറേറ്റ്‌ ആണെന്ന് മനസ്സിലാകുന്നു. കൂട്ടത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ബോക്സിങ്ങ്‌ ഫോട്ടോ നോക്കി കല്ല്യാണിയുടെ അമ്മയുടെ 'ഇവന്‍ കോളേജില്‍ ബോക്സിങ്ങ്‌ ചാമ്പ്യനായിരുന്നു' എന്ന ഒരു കമന്റും. ഉടനെ കല്ല്യാണി ഫ്ലാറ്റ്‌. ഇതൊക്കെ സഹിക്കേണ്ടി വരുന്ന പ്രേക്ഷകരും ഫ്ലാറ്റ്‌!

കാര്യമായി പ്രേക്ഷകഹൃദയത്തെ സ്പര്‍ശിക്കുന്ന രംഗങ്ങളോ കഥയോ ഒന്നും തന്നെ ഈ ചിത്രത്തിലില്ലെങ്കിലും ഈ ചിത്രം പ്രേക്ഷകനെ ദ്രോഹിക്കുന്നില്ല.

സിനിമയുടെ അവസാനഘട്ടത്തോടടുക്കുമ്പോഴുള്ള 'മലര്‍ വാക കൊമ്പത്ത്‌' എന്ന് തുടങ്ങുന്ന ഗാനം ഈ സിനിമയ്ക്ക്‌ അല്‍പമെങ്കിലും ആശ്വാസകരമായ ഒരു ആത്മാവ്‌ ഉണ്ടാക്കിക്കൊടുത്തു എന്ന് തോന്നി.

ഗ്രിഗറി എന്ന നടന്‍ മോഹന്‍ ലാലിനോടൊപ്പം നിന്ന് ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാവുന്ന കുറച്ച്‌ നര്‍മ്മ രംഗങ്ങള്‍ പ്രദാനം ചെയ്തു.

മഞ്ജുവാര്യര്‍ ഒന്ന് രണ്ട്‌ സീനുകളില്‍ തന്റെ അഭിനയതീവ്രത പ്രകടമാക്കിയെങ്കിലും കഥാപാത്രത്തിന്റെ ആവര്‍ത്തനം ചെറിയൊരു വിരസതയിലേയ്ക്ക്‌ എത്തിക്കുന്നുണ്ടായിരുന്നു. അതേപോലെ തന്നെ, പ്രായത്തിന്റെ അഭംഗിയും മനസ്സിലായിത്തുടങ്ങി.

വളരെ ആസ്വാദ്യകരമായ മികച്ച കഥാസാഹചര്യങ്ങളുള്ള ഒരു സിനിമയായിരിക്കും എന്ന പ്രതീക്ഷയോടെ ഈ ചിത്രം കാണാന്‍ പോകുന്നവര്‍ക്ക്‌ നിരാശയായിരിക്കും ഫലം എന്നതാണ്‌ സത്യം.

Rating : 5.5/ 10

Tuesday, December 24, 2013

ഒരു ഇന്ത്യന്‍ പ്രണയകഥ


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: സത്യന്‍ അന്തിക്കാട്‌

രാഷ്ട്രീയത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരണ്റ്റെ തന്ത്രപ്പാടുകളും ഒടുവില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്‌ സീറ്റ്‌ ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളുമെല്ലാം വിവരിച്ച്‌ ആദ്യപകുതി ഭേദപ്പെട്ട ആസ്വാദനനിലവാരം പുലര്‍ത്തി.

കാനഡയില്‍ നിന്ന് നാട്ടിലെത്തുന്ന ഒരു യുവതിയെ സഹായിക്കാന്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥയില്‍ നിന്ന് കഥ വേറൊരു വഴിയിലേയ്ക്ക്‌ കടക്കുന്നു.

നാട്ടില്‍ തന്നെ ചെറുപ്പത്തിലേ അനാഥാലയത്തിലാക്കിയ തണ്റ്റെ അച്ഛനേയും അമ്മയേയും കണ്ടെത്തി അവര്‍ അറിയാതെ അവരെ ഒരു നോക്ക്‌ കണ്ട്‌ തിരിച്ചുപോകുകയാണത്രേ ഈ യുവതിയുടെ ആഗ്രഹം.

ഈ എഴുതിയത്‌ വലിയൊരു സസ്പെന്‍സ്‌ ആയി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. ഈ ഒരു ഭാഗം വളരെ പുതുമയുള്ളതാണല്ലോ!

ഇനി കൂടുതലൊന്നും പറയാതെ തന്നെ ഈ സിനിമയുടെ ഒരു സെറ്റപ്പ്‌ ഊഹിച്ചെടുക്കാവുന്നതല്ലേയുള്ളൂ....

ഫഹസ്‌ ഫാസിലിണ്റ്റെ മികച്ച പ്രകടനവും അമലപോളിണ്റ്റെ ദൃശ്യമികവും ഈ ചിത്രത്തെ വല്ലാത്ത വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌.

അവിടവിടെ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളും രസകരമായിരുന്നു.

പൊതുവേ പറഞ്ഞാല്‍ 'സന്ദേശ'ത്തിണ്റ്റെ വഴിക്ക്‌ പോയി 'സന്ദേഹം' ആയി മാറി ഈ ചിത്രം.

Rating : 4.5 / 10

Wednesday, April 18, 2007

വിനോദയാത്ര


രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍


സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.

കം‌പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസി‌എക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.

ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.

ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.

സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.

ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്

എന്റെ റേറ്റിംഗ് : 3/5