Showing posts with label ജയറാം. Show all posts
Showing posts with label ജയറാം. Show all posts

Sunday, April 06, 2014

ഒന്നും മിണ്ടാതെ

സംവിധാനം  സുഗീത്


'ആലോലം' എന്ന ഒരു പഴയ സിനിമയാ ഈ സിനിമയ്ക്ക് പ്രചോദനം എന്ന് തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്.  എന്നാല്‍ പിന്നെ പോയേക്കാം എന്ന് വിചാരിക്കാത്തവര്‍ക്കുള്ള ശിക്ഷയാണ്‍ ഈ ചിത്രം.

വളരെ അസൂയാവഹമായ കുടുംബജീവിതം നയിക്കുന്ന സച്ചിദാനന്ദന്‍ (ജയറാം), ശ്യാമ (മീരാ ജാസ്മിന്‍), അവരുടെ മകള്‍ എന്നിവര്‍ക്കിടയിലേയ്ക്ക് സച്ചിയുടെ ഒരു പഴയകാല അടുത്ത കൂട്ടുകാരന്‍ (മനോജ് കെ ജയന്‍) എത്തുകയും അയാളുടെ സ്വാധീനത്താല്‍ സച്ചിയുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.

ഒറിജിനലായി സിനിമയില്‍ സംഭവിക്കുന്ന ബാക്കി കഥയ്ക്ക് സമാനമായ ഒരു ഉപമ പറയാം.

ദിവസവും വീട്ടിലുള്ളവെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച് സന്തോഷമായി ജീവിക്കുന്ന ഒരാള്‍ ഒരു കൂട്ടുകാരന്‍റെ വിവരണവും അനുഭവവും കേട്ട് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടുകാരനോടൊപ്പം  കുറച്ച് ദൂരെയുള്ള ഒരു ഹോട്ടലില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിക്കുന്നു.  

കൂട്ടുകാരന്‍ എത്താന്‍ കുറച്ച് വൈകുകയും ഇദ്ദേഹത്തോട് കഴിച്ചോളാന്‍ പറയുകയും ചെയ്ത് ഹോട്ടലില്‍ വിടുമ്പോല്‍ ഇദ്ദേഹം ആകെ അങ്കലാപ്പിലാകുന്നു.  വിശപ്പുണ്ടെങ്കിലും കുറ്റബോധം കൂടെയുള്ളതിനാലും തന്‍റെ വീട്ടിലുള്ള വെജിറ്റേറിയന്‍റെ ദിവ്യത്വവും സ്വാദും പെട്ടെന്ന് മനസ്സില്‍ വന്നതിനാലും ഇദ്ദേഹം തൊട്ടടുത്ത് കിട്ടിയ നോണ്‍ വെജ് വേണ്ടെന്നു വെച്ച് അവിടെ നിന്ന് ഓടിപ്പോരികയും ചെയ്യുന്നു.  പക്ഷേ, നോണ്‍ വെജ് ഒന്ന് കൈ കൊണ്ട് തൊട്ട്  നോക്കിയിരുന്നതിനാല്‍  അതിന്‍റെ മണം വീട്ടിലെത്തിയ ഭാര്യയ്ക്ക് മനസ്സിലാകുകയും പിന്നീട് ആ കുടുംബം ഒരു അവാര്‍ഡ് സിനിമ ആകുകയും ചെയ്യുന്നു.  

ഞാന്‍ നോണ്‍ വെജ് ആഗ്രഹിച്ചു എന്നത് ശരിയാണെങ്കിലും കഴിച്ചില്ല എന്ന് നായകന്‍ പറയണമെന്നുണ്ടെങ്കിലും നായിക അതിന്‍ സമ്മതിക്കില്ല…  ഇദ്ദേഹം നോണ്‍ വെജ് കഴിച്ചു എന്നെങ്ങാനും കുറ്റസമ്മതം നടത്താനാണാവോ വരുന്നത് എന്നും അങ്ങനെയാണെങ്കില്‍ അത് താങ്ങാനാവില്ലെന്നതിനാലുമാണ് കേള്‍ക്കാന്‍ തയ്യാറാവാതിരുന്നത് എന്നും  നായിക പിന്നീട് ക്ലൈമാക്സില്‍ പ്രസ്താവിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണ്‍ ഈ സിനിമയുടെ കഥയുടെ കിടപ്പ്.

വിവഹം കഴിഞ്ഞ് 8 വര്‍ഷത്തിലധികമായ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പെരുമാറ്റം കണ്ടാല്‍ അവരിപ്പോഴും 4 ദിവസമേ ആയുള്ളൂ ഒരുമിച്ച് ജീവിച്ചിട്ട് എന്ന് തോന്നിപ്പോകും. 


ഇത്രയും ദിവ്യമായ ഒരു കുടുംബ ബന്ധം ഈ സിനിമയിലൂടെ ഈ കാലഘട്ടത്തിലും കാണിച്ചുതരാന്‍ മഹാമനസ്കത കാണിച്ച സുഗീതിനെ സ്റ്റഫ് ചെയ്ത് രൂപക്കൂട്ടില്‍ കയറ്റി മൂന്ന് നേരം പൂജ ചെയ്യണമെന്നാണ്‍ എന്‍റെ എളിയ അഭിപ്രായം.

Rating  : 2.5 / 10

Saturday, December 10, 2011

സ്വപ്ന സഞ്ചാരി (Swapna Sanchaari)



കഥ, തിരക്കഥ, സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍
സംവിധാനം: കമല്‍

കുറഞ്ഞ വേതനത്തിലുള്ള ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുമായി ജീവിച്ചിരുന്ന ഒരാള്‍ ഗള്‍ഫില്‍ പോയി കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അസ്വാഭാവികമായി പണക്കാരനായിത്തീര്‍ന്നതിനുശേഷം നാട്ടില്‍ പേരും പ്രശസ്തിയും സമ്പാദിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നതും ഒരു ഘട്ടത്തില്‍ ബിസിനസ്സില്‍ സംഭവിക്കുന്ന പതനത്തെത്തുടര്‍ന്ന്‌ പിടിച്ച്‌ നില്‍ക്കാനാവാത്ത അവസ്ഥവന്ന്‌ ജീവിതം കീഴ്‌ മേല്‍ മറിയുകയും ചെയ്യുന്നു എന്നതാണ്‌ ഈ സിനിമാസാരം.

പലവട്ടം കണ്ടിട്ടുള്ള സ്നേഹസമ്പന്നനും നാടനുമായ ഇന്നസെണ്റ്റിണ്റ്റെ അച്ഛന്‍ കഥാപാത്രം, ഭര്‍ത്താവ്‌ പറയുന്നതെന്തും അംഗീകരിച്ച്‌ ഭര്‍ത്താവിനെയും കുടുംബത്തെയും സേവിക്കുന്ന ഭാര്യാകഥാപാത്രം (സംവ്രിത സുനില്‍), സുഹൃത്തുക്കള്‍, നാട്ടുവാസികള്‍ തുടങ്ങിയവരെല്ലാം ഈ സിനിമയിലും അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്നു.

രസകരമായി കഥാഗതിയെ കൊണ്ടുപോകാന്‍ ഇതിലെ അഭിനേതാക്കള്‍ക്കെല്ലാം സാധിച്ചിരിക്കുന്നു. സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ഇന്നസെണ്റ്റ്‌ തുടങ്ങിയവരെല്ലാം അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ ജയറാം തണ്റ്റെ കരിയറിലെ നല്ലൊരു കഥാപാത്രത്തെത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. സംവ്രിത സുനിലും തണ്റ്റെ കഥാപാത്രത്തെ മികവുറ്റതാക്കി.
ജയറാമിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി ചിത്രത്തിനൊരു പ്രകാശം നല്‍കിയതായി തോന്നി. ചിത്രത്തിലെ ഗാനങ്ങളും മികച്ചുനിന്നു.

പൊതുവേ പറഞ്ഞാല്‍ ഒരു സാധാരണ പ്രേക്ഷകനെ സ്വാധീനിക്കാനും ആസ്വദിപ്പിക്കാനുമായ ചുറ്റുവട്ടവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട്‌. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ ജീവിതസന്ദര്‍ഭങ്ങളോ ഒന്നുമില്ലെങ്കിലും ഒരു സാധാരണക്കാരനായ പ്രേക്ഷകന്‌ തൊട്ടറിയാവുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും രസകരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ സിനിമയ്ക്ക്‌ പൊതുവേ ഒരു സ്വീകാര്യത ലഭിക്കുന്നതായി തോന്നി.

പക്ഷേ, ഗള്‍ഫ്‌ കാരണ്റ്റെ പ്രകടനം കുറച്ചൊക്കെ കാലപ്പഴക്കം വന്ന സംഗതിയാണെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാക്കാം.
നാട്ടിന്‍ പുറം, ഉത്സവം, ഉത്സവക്കമ്മറ്റി, പ്രാരാബ്ദത്തിലും അഭിമാനികളായ കഥാപാത്രങ്ങള്‍ തുടങ്ങിയ പതിവ്‌ ചേരുവകളുമായി ഈ സിനിമ ഉണ്ടാക്കിയെടുത്തതിണ്റ്റെ പിന്നില്‍ മലയാളിപ്രേക്ഷകണ്റ്റെ മനസ്സിലിരിപ്പ്‌ തിരിച്ചറിഞ്ഞ ഒരു ബുദ്ധിമാനായ സംവിധായകണ്റ്റെ മിടുക്കായും വേണമെങ്കില്‍ കരുതാം. പക്ഷേ, മലയാള സിനിമയ്ക്ക്‌ എന്തെങ്കിലും പുതുമകളോ പരീക്ഷണങ്ങളോ നല്‍കി തണ്റ്റെ നില പരുങ്ങലിലാക്കാന്‍ തയ്യാറാകാത്ത ഒരു പരിചയസമ്പന്നനായ സംവിധായകനെയും നമുക്ക്‌ മനസ്സിലാകുമെന്ന്‌ മാത്രം.

(Rating : 4.5 / 10)

Tuesday, May 10, 2011

സീനിയേര്‍സ്‌ (Seniors)



കഥ, തിരക്കഥ, സംഭാഷണം: സച്ചി സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: വൈശാഖ രാജന്‍

സിനിമ തുടങ്ങുമ്പോള്‍ ഒരാള്‍ വയലിന്‍ വായിച്ചുകൊണ്ട്‌ നില്‍ക്കുന്നു. അയാളുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍ വന്നിറങ്ങി ഒരു ചുംബനം കൊടുത്ത്‌ വീട്ടിലേയ്ക്ക്‌ കയറിവരുന്നത്‌ ഇയാള്‍ ജനലിലൂടെ കണ്ടുകൊണ്ട്‌ നില്‍ക്കുന്നു, വീണ്ടും വയലിന്‍ വായന തുടരുന്നു. കയറിവന്ന സ്ത്രീ എന്തൊക്കെയോ എടുത്തുകൊണ്ട്‌ തിരിച്ചുപോകുമ്പോള്‍ ഇയാള്‍ തടയാനോ എന്തൊക്കെയോ പറയാനോ ശ്രമിക്കുന്നു. പക്ഷേ, അയാളെ എതിര്‍ത്തുകൊണ്ട്‌ ആ സ്ത്രീ പുറത്ത്‌ കാറുമായി കാത്തുനില്‍ക്കുന്ന ആളുടെ കൂടെ പോകുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ഇവരുടെ മകന്‍ (6 വയസ്സ്‌ പ്രായം തോന്നും) നിസ്സഹായനായി നില്‍ക്കുന്നു. അമ്മ പോകുന്നത്‌ നോക്കാന്‍ ഓടിയിറങ്ങി വന്ന് തിരിച്ച്‌ ചെല്ലുമ്പോഴേയ്ക്കും അച്ഛന്‍ വയലിന്‍ വായന അവസാനിപ്പിച്ച്‌ വിഷം കഴിച്ച്‌ മരിച്ച്‌ കിടക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം....

ഒരു കോളേജ്‌ ഡേ... കോളേജിലെ ആണ്‍കുട്ടികളുമായി വളരെ അടുത്ത ചങ്ങാത്തമുള്ള വളരെ മോഡേര്‍ണ്‍ ആയ ഒരു പെണ്‍കുട്ടി (മീരാ നന്ദന്‍) ഒരു മ്യൂസിക്കല്‍ നാടകത്തില്‍ അഭിനയിച്ചശേഷം കൊല്ലപ്പെടുന്നു. ഈ പെണ്‍കുട്ടിക്ക്‌ ഒരു ചേച്ചിയുണ്ട്‌ (പത്മപ്രിയ). ചേച്ചി വളരെ സാധുവും മോഡര്‍ണ്‍ ചിന്താഗതി ഇല്ലാത്തതുമാണെന്ന് കാണിക്കാന്‍ ഈ പാവത്തിനെ പാവാടയും ജാക്കറ്റും ഇടീച്ചാണ്‌ കാണിക്കുന്നത്‌.


വീണ്ടും വര്‍ഷങ്ങള്‍ക്ക്‌ ശേഷം...

അന്ന് കോളേജ്‌ ഡേയില്‍ നടന്ന കൊലപാതകത്തിനെത്തുടര്‍ന്ന് ആ നാടകത്തില്‍ അഭിനയിച്ച മറ്റുനാലുപേരില്‍ ഒരാളായ ജയറാം ജയിലില്‍ 12 വര്‍ഷം ശിക്ഷ അനുഭവിച്ച്‌ തിരിച്ചുവരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്‌ മനോജ്‌ കെ. ജയന്‍ (ഇദ്ദേഹം ലേഡീസ്‌ ഫാന്‍സി ഐറ്റംസിന്റെ കട നടത്തുന്നു. വിവാഹിതനാണ്‌, കുട്ടികളില്ല), ബിജുമേനോന്‍ (വലിയ കാശ്‌ കാരനാണ്‌, ഭാര്യയുണ്ട്‌, 10 വയസ്സിനടുത്ത്‌ പ്രായമുള്ള ഒരു മകനുണ്ട്‌, മദ്യപിച്ച്‌ ജീവിതം ആസ്വദിക്കലാകുന്നു തൊഴില്‍ എന്നേ മനസ്സിലാകുന്നുള്ളൂ..), കുഞ്ചാക്കോ ബോബന്‍ (വലിയ ചിത്രകാരനാണെന്ന് തോന്നുന്നു... ഒരു പെങ്ങളുണ്ട്‌... വീല്‍ ചെയറിലാണെന്ന് മാത്രം).

ജയലില്‍ നിന്ന് തിരിച്ചെത്തുന്ന ജയറാമിനെ ഈ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ച്‌ ജയറാമിനായി ഇവര്‍ വാങ്ങിയ വീട്ടില്‍ കൊണ്ടുപോയി മദ്യസല്‍ക്കാരം നടത്തുന്നതിന്നിടയ്ക്ക്‌ ജയറാം വീണ്ടും ആ കേളേജില്‍ ചേര്‍ന്ന് പി.ജി. പഠിക്കാന്‍ താല്‍പര്യം പറയുന്നു. തങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അന്ന് ജയറാം ജയിലില്‍ പോയതെന്ന് ഈ സുഹൃത്തുക്കള്‍ പറയുന്നുണ്ട്‌. ആ കാരണം കൊണ്ട്‌ തന്നെ ഇവരും ജയറാമിന്റെ ആഗ്രഹത്തിന്‌ വഴങ്ങുന്നു.

പിന്നീട്‌ സീനിയേര്‍സിന്റെ കോളേജ്‌ ഡേയ്സ്‌...

വളരെ രസകരമായ പശ്ചാത്തലവും സംഭവങ്ങളും കൊണ്ട്‌ ഈ ചിത്രത്തെ യുവജനങ്ങള്‍ക്ക്‌ ആസ്വാദ്യകരമാക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്‌. നര്‍മ്മ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തിണക്കി സിനിമ പുരോഗമിക്കുമ്പോള്‍ പ്രധാന കഥാഗതിയിലേയ്ക്ക്‌ ഇതിനെ കൂട്ടിയോജിപ്പിക്കുന്നിടത്താണ്‌ കല്ലുകടി തുടങ്ങുന്നത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആ കോളേജില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്തുക എന്നതാകുന്നു ജയറാമിന്റെ ദൗത്യം. അതിനായി ഇദ്ദേഹം മറ്റു പലരുടേയും സഹായത്തോടെ 'മണിച്ചിത്ത്രത്താഴ്‌' സിനിമയുടെ മറ്റൊരു ലൈന്‍ പരീക്ഷിക്കുന്നത്‌ കാണുമ്പോള്‍ 'അയ്യേ..' എന്ന് വിചാരിക്കാത്ത ഒരുത്തനും തീയ്യറ്ററില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ സാഹചര്യങ്ങളും ചുറ്റുപാടുകളും പുന:സൃഷ്ടിച്ച്‌ കുറ്റവാളിയെ കണ്ടെത്തുക എന്ന തന്ത്രം കണ്ടാല്‍ ഇദ്ദേഹം ലോകപ്രശസ്തനായ സൈക്യാര്‍ട്ടിസ്റ്റ്‌ ആണെന്ന് തോന്നും. ഇതിന്‌ കൂട്ടുനില്‍ക്കുന്നവരെല്ലാം പിണ്ണാക്ക്‌ മാത്രം തിന്നുന്ന മണ്ണുണ്ണികളും...

ഇത്രയും ദുര്‍ബലവും യുക്തിക്ക്‌ നിരക്കാത്തതും വ്യക്തതയുമില്ലാത്ത കഥയുമായി ഇറങ്ങിയ തിരക്കഥാകൃത്തുക്കളുടെ ധൈര്യം സമ്മതിച്ച്‌ കൊടുത്തേ തീരൂ. പക്ഷേ, ഈ അവസ്ഥയിലും രസകരമായ സംഗതികളിലൂടെ പ്രേക്ഷകരെ ആസ്വാദ്യകരമായ കാര്യങ്ങള്‍ നല്‍കി പിടിച്ചിരുത്താനായി എന്നിടത്ത്‌ തിരക്കഥാകൃത്തുക്കളും സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമകഴിഞ്ഞ്‌ തീയ്യറ്റര്‍ വിടുന്ന പ്രേക്ഷകര്‍ പ്രധാനകഥയെ കാര്യമായി ശ്രദ്ധിക്കാതെ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളും പേറി പോകുന്നിടത്ത്‌ ഈ സിനിമ വിജയത്തിന്റെ വഴി കാണുന്നു.

പണ്ട്‌ നടന്ന ആ കൊലപാതകം എന്തിനായി? എന്തായിരുന്നു അതിനെ സംബന്ധിച്ച്‌ അന്നത്തെ കണ്ടെത്തലുകള്‍?

കൂട്ടുകാര്‍ക്ക്‌ വേണ്ടി ജയറാം ജയിലില്‍ പോയി എന്ന് പറയുന്നുണ്ട്‌. എന്തുകൊണ്ട്‌ കൂട്ടുകാരുടെ പേരില്‍ കുറ്റം വന്നു? അവരെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുക്കാന്‍ മാത്രം അത്ര വിശാലഹൃദയത ഇദ്ദേഹത്തിന്‌ ഉണ്ടായതിന്റെ കാരണം എന്ത്‌? (വിശാലഹൃദയം ഉണ്ടാകാന്‍ ഒരു കാരണവും വേണ്ടല്ലോ...) ഈ സുഹൃത്തുക്കള്‍ക്ക്‌ ഒരിക്കലും ശരിയായ കുറ്റവാളി ആരാണെന്നോ എന്താണ്‌ സംഭവിച്ചതെന്നോ മനസ്സിലാക്കാനോ അറിയാനോ ഉള്ള ഒരു താല്‍പര്യവും ഉണ്ടായിട്ടുമില്ല. അവര്‍ക്ക്‌ തന്നെ ഉറപ്പുണ്ടായിരുന്നോ കൊലയാളിയുടെ പശ്ചാത്തലം?

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഈ കോളേജില്‍ പഴയ സാഹചര്യം സൃഷ്ടിക്കാന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളില്‍ കൂടെ നിന്ന് സഹായിച്ചവരൊക്കെ ഈ പ്ലാനില്‍ വിശ്വസിക്കാന്‍ എന്ത്‌ കാരണം?

ക്ലൈമാക്സ്കില്‍ ജയറാമിന്റെ ഹൃദയവിശാലത എല്ലാ പരിധികളും ലംഘിച്ച്‌ വാനോളം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാമായിരുന്നില്ലേ? (സോറി.. മരണമടയാതെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലല്ലോ.. ഭാവിയില്‍ പ്രഖ്യാപിക്കുമായിരിക്കും)


മുകളില്‍ പറഞ്ഞ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ പിന്നീട്‌ തോന്നുമെങ്കിലും വേറെ പല രംഗങ്ങളും ഓര്‍ത്ത്‌ ചിരിക്കാന്‍ ഉള്ളതിനാല്‍ പലരും ആ ചോദ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രത്യേകത.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. മനോജ്‌ കെ ജയന്‍ പെണ്‍കുട്ടികളോട്‌ ഇടപെടുന്നത്‌ അല്‍പം ഓവറായെങ്കിലേ ഉള്ളൂ. പക്ഷേ, മറ്റ്‌ പല ഹാസ്യരംഗങ്ങളിലും ഇദ്ദേഹം മികച്ചുനിന്നു. ബിജുമേനോന്‍ ആയിരുന്നു കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌. ബിജുമേനോന്റെ മകനായി അഭിനയിച്ച കൊച്ചുപയ്യനും രസകരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ജയറാം ഒരു നനഞ്ഞ സെറ്റപ്പ്‌ തന്നെയായിരുന്നു. കുഞ്ചാക്കോ മോശമല്ലാതെ തന്റെ റോള്‍ കൈകാര്യം ചെയ്തു. കടും വെട്ട്‌ മുഖഭാവത്തില്‍ പത്മപ്രിയ ഒതുങ്ങിനിന്നു. സുരാജ്‌ വെഞ്ഞാര്‍മൂട്‌ തന്റെ മോശം നിലവാരം നിലനിര്‍ത്തിയപ്പോഴും ഇടയ്ക്ക്‌ രസകരമായ രംഗങ്ങളും സൃഷ്ടിച്ചു.


ഗാനങ്ങള്‍ കേമമൊന്നുമല്ലെങ്കിലും ഒരു ആഘോഷപ്രതീതി ജനിപ്പിച്ച്‌ ചിത്രത്തിന്റെ മൂഡിനോട്‌ ചേര്‍ന്ന് നിന്നു.

പൊതുവേ പറഞ്ഞാല്‍,കാമ്പില്ലാത്ത കഥയില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്റര്‍ടൈനര്‍ ആകുന്നു ഈ ചിത്രം. തീയ്യറ്ററില്‍ പ്രേക്ഷകര്‍ക്ക്‌, പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ക്ക്‌ കുറച്ച്‌ സമയം ആസ്വാദ്യകരമായ നര്‍മ്മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച തരുന്നു ഈ ചിത്രം. എങ്കിലും കഥയിലെ അവ്യക്തതയും യുക്തിക്കുറവും പ്രേക്ഷകന്റെ മനസ്സില്‍ ഒരു കരടായി അവശേഷിക്കുകയും ചെയ്യും...


Rating: 5.5 / 10

Sunday, April 17, 2011

ചൈനാ ടൌണ്‍ (China Town)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂറ്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഗോവയില്‍ ചൈനാ ടൌണ്‍ എന്ന സ്ഥലത്ത്‌ ചൂതാട്ടവും മറ്റുമുള്ള ഒരു വലിയ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ നാല്‌ സുഹൃത്തുക്കള്‍. ഒരു ദിവസം ഇവരുടെ ബിസിനസ്‌ എതിരാളി തനിക്ക്‌ ചൈനാടൌണിണ്റ്റെ ആധിപത്യം മുഴുവന്‍ വേണമെന്ന്‌ അവകാശപ്പെട്ട്‌ ഇവരെയെല്ലം കുടുംബത്തോടെ കൊല്ലാനും അവിടെ നിന്ന്‌ ഓടിക്കാനും വരുന്നു. കുറേ പേരെ കൊല്ലുന്നു, കുറേ പേര്‍ രക്ഷപ്പെടുന്നു. നാല്‌ സുഹൃത്തുക്കളില്‍ ഒരാള്‍ രക്ഷപ്പെടുന്നു. മൂന്ന്‌ പേരുടേയും മക്കള്‍ രക്ഷപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലെ രക്ഷപ്പെട്ട ഒരാള്‍ എവിടെ നിന്നോ തിരികെയെത്തി ഒരു ചൂതാട്ടകേന്ദ്രം വാങ്ങുന്നു. തണ്റ്റെ സുഹൃത്തുക്കളുടെ മക്കളെ കണ്ടെത്തി അത്‌ അവരെ ഏല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നു. പഴയ ശത്രു ഇപ്പോള്‍ വലിയ സംഭവമായിത്തീര്‍ന്നിരിക്കുന്നു. ആഭ്യന്ത്രമന്ത്രി പോലും ഇദ്ദേഹത്തിണ്റ്റെ ബിനാമിയാണ്‌. മൂന്ന്‌ സുഹൃത്തുക്കളുടെ മക്കളെ എവിടെനിന്നൊക്കെയോ കണ്ടെത്തി എത്തിക്കുന്നു. മോഹന്‍ ലാല്‍, ജയറാം, ദിലീപ്‌ എന്നിവരാണ്‌ ആ മക്കള്‍. മോഹന്‍ലാലിന്‌ എങ്ങനെയോ ഒരു അനുജത്തിയും (കാവ്യാമാധവന്‍) ഉണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാകും. പക്ഷേ, അവസാനമാകുമ്പോഴേയ്ക്കും ഇവര്‍ കല്ല്യാണം കഴിയ്ക്കും. അതെന്താ അങ്ങനെ എന്ന്‌ ചോദിച്ചേക്കരുത്‌. 'അതെന്താ അങ്ങനെ?' എന്ന്‌ ചോദിക്കാന്‍ പോലുമാകാത്ത വിധത്തില്‍ നിരവധി രംഗങ്ങള്‍ (അങ്ങനെ വിളിക്കാവോ എന്നറിയില്ല... ) ഈ ചിത്രത്തിലുണ്ട്‌.

ഇതിന്നിടയില്‍ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്ന ചിലരെ പിടിച്ച്‌ പറിച്ച്‌ കാശുണ്ടാക്കുന്ന ഗുണ്ടാനേതാവായി സുരാജ്‌ വെഞ്ഞാര്‍മൂടും ഉണ്ട്‌. ഇദ്ദേഹത്തിണ്റ്റെ തമാശകളും ഗോഷ്ടികളും കണ്ട്‌ ആളുകള്‍ പരിതപിച്ച്‌ കരയും.

ദിലീപ്‌ വല്ലാതെ കോമഡികാണിച്ച്‌ പ്രേക്ഷകരെ ശ്വാസം മുട്ടിക്കും.

ജയറാം കോമഡിയാണോ ട്രാജഡിയാണോ അഭിനയിക്കുന്നത്‌ എന്നത്‌ ഇതുവരെ തീരുമാനമായില്ല.

മോഹന്‍ലാല്‍ തണ്റ്റെ താരപദവി സംരക്ഷിക്കാന്‍ ഒരു ലോഡ്‌ ഗുണ്ടകളെയൊക്കെ പുഷ്പം പോലെ ഇടിച്ചിട്ട്‌ 'ഇനി ആരും ഇല്ലേ?' എന്ന്‌ വിഷമിച്ച്‌ തിരിച്ച്‌ നടന്നുപോകും.

ആഭ്യന്തരമന്ത്രിക്ക്‌ ഒരു മകളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തിയ സുഹൃത്ത്‌ (ക്യാപ്റ്റന്‍ രാജു) ഒരു പുത്രിയുമായാണ്‌ എത്തുന്നത്‌. ഇപ്പോള്‍ മൂന്ന്‌ പേര്‍ക്കും നായികമാരുമായല്ലോ... കാവ്യാമാധവന്‍ അനുജത്തിയായാണ്‌ തുടങ്ങിയതെങ്കിലും ഇടയ്ക്ക്‌ വെച്ച്‌ മോഹന്‍ലാലിണ്റ്റെ നായികയായി മാറുന്ന കാഴ്ച കേമമായിരുന്നു. 'നിണ്റ്റെ ഏത്‌ ആഗ്രഹമാണ്‌ ഈ ഇച്ചായന്‍ ഇതുവരെ നടത്തിത്തരാഞ്ഞത്‌. എന്നിട്ട്‌ ഇതുമാത്രം നീ എന്തേ എന്നോട്‌ പറഞ്ഞില്ല?' എന്ന്‌ ഒരൊറ്റ ചോദ്യം ചോദിക്കലും മോതിരമിടീക്കലും കഴിഞ്ഞു.

'പുരകത്തുമ്പോള്‍ വീണവായന' എന്ന്‌ കേട്ടിട്ടേയുള്ളൂ... ഈ സിനിമയില്‍ അതും ദര്‍ശിക്കാനായി. സ്വത്തുക്കളെല്ലം നഷ്ടപ്പെടുകയും 'മൂന്ന്‌ ദിവസം കൂടിയേ നിങ്ങള്‍ക്ക്‌ ആയുസ്സുള്ളൂ' എന്ന്‌ പറഞ്ഞ്‌ വില്ലന്‍ ഇവരെ വിടുകയും ചെയ്തതിനുശേഷം എന്ത്‌ ചെയ്യണമെന്നറിയാതെ നടക്കുമ്പോള്‍ ദേ വരുന്ന്‌ രണ്ട്‌ പാട്ട്‌... കൂടെ ഡാന്‍സും.

പിന്നെ കുറേ നേരത്തേക്ക്‌ കള്ള്‌ കുടിയും എന്തോ പൊടിയും... അത്‌ ചെന്നാല്‍ പിന്നെ ചെയ്യുന്നതെന്താണെന്ന്‌ അറിയില്ല അത്രേ... ഈ സിനിമയില്‍ എന്ത്‌ വൃത്തികേടും തോന്ന്യാസവും കാണിക്കാണ്‍ വേണ്ടി സംവിധായകന്‍ ഈ സാധനം സ്വയം കുറച്ച്‌ തിന്നുകയും അത്‌ അഭിനേതാക്കള്‍ക്കെല്ലാം കൊടുക്കുകയും ചെയ്തു എന്ന്‌ വ്യക്തം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്കും അതിണ്റ്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും മനസ്സിലായിട്ടില്ല. പിന്നെ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ....

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലെ ആളുകള്‍ ഒരു വണ്ടിയില്‍ വന്നിറങ്ങുന്നത്‌ കണ്ടു. എന്തിനായിരുന്നു ആ സീന്‍ എന്ന്‌ പിന്നീട്‌ മനസ്സിലായി. ചീപ്പ്‌ പബ്ളിസിറ്റിക്കുവേണ്ടി ഇതിണ്റ്റെ പേരില്‍ ആ പ്രോഗ്രാമില്‍ കയറിയിരുന്നു ഈ തട്ടിക്കൂട്ട്‌ സിനിമയുടെ വിശേഷങ്ങള്‍ പങ്ക്‌ വച്ച്‌ ഈ സിനിമയ്ക്ക്‌ കളക്‌ ഷന്‍ ഉണ്ടാക്കാം എന്ന്‌ നേരത്തേ പ്ളാന്‍ ചെയ്ത അതിബുദ്ധിയായിരുന്നു ഈ സീന്‍.

താരങ്ങളെ പോസ്റ്ററുകളില്‍ പ്രതിഷ്ഠിച്ച്‌, കുറേ പരസ്യങ്ങള്‍ വാരി വിതറി, ഉത്സവസീസണുകളില്‍ ചിത്രം റിലീസ്‌ ചെയ്താല്‍ മണ്ടന്‍മാരായ പ്രേക്ഷകരെ പറ്റിച്ച്‌ കാശ്‌ വാരാം എന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായുണ്ടായ ഒരു സംരംഭമാകുന്നു ഈ സിനിമ എന്ന്‌ പറയാതെ വയ്യ.

ചൈനീസ്‌ സാധനങ്ങള്‍ ഒരിടയ്ക്ക്‌ മാര്‍ക്കറ്റില്‍ സജീവമായിരുന്നു. ഗുണത്തിലും വിലയിലും കുറവുള്ളതാണെന്നതായിരുന്നു ഇവയുടെ പ്രത്യേകത. പക്ഷേ, ഈ ചിത്രവും പേരിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ചൈനീസ്‌ ഐറ്റം തന്നെ. പക്ഷേ, ചൈനീസ്‌ സാധങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവിധം ഗുണക്കുറവുണ്ടെങ്കിലും വില (ടിക്കറ്റ്‌ വില) ഒരു കുറവും ഇല്ല എന്നത്‌ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു.

Rating : 2.5 / 10

Friday, February 18, 2011

മേക്കപ്പ്‌ മാന്‍ (Makeup Man)



കഥ, സംവിധാനം: ഷാഫി
തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: എം. രഞ്ജിത്‌

കയ്യിലുള്ള സമ്പാദ്യവുമായി ഒരു ബിസിനസ്‌ സംരംഭം തുടങ്ങി നായകന്‍ കടക്കെണിയിലായതിനെത്തുടര്‍ന്ന് നിശ്ചയിച്ച വിവാഹം പെണ്‍ വീട്ടുകാര്‍ വേണ്ടെന്നുവക്കുകയും പെണ്‍കുട്ടി നായകനോടുള്ള ഇഷ്ടം നിലനിര്‍ത്തുകയും ചെയ്യുന്നു. അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ വേറെ നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ തലേന്ന് ആ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി നായകനോടൊത്ത്‌ ഒളിവില്‍ പോയി ഒരു അമ്പലത്തില്‍ ചെന്ന് താലി കെട്ടുന്നു.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിക്ക്‌ ഒരു സിനിമയില്‍ പുതുമുഖ നായികയായി അവസരം കിട്ടുകയും ഭര്‍ത്താവാണ്‌ കൂടെയുള്ളതെന്ന് വെളിവാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നായികയുടെ മേക്കപ്പ്‌ മാന്‍ ആയി കൂടെ നില്‍ക്കേണ്ടി വരുന്നു.

സിനിമാ ലോകം ഇവരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളിലൂടെയും ഈ സിനിമ പുരോഗമിക്കുന്നു.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. സിദ്ധിക്‌,ജയറാം, ഷീല കൗര്‍ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തപ്പോള്‍ ചെറിയ വേഷങ്ങളിലാണെങ്കിലും കുഞ്ചാക്കോ ബോബനും പൃഥ്യിരാജും മോശമല്ലാതെ പ്രത്യക്ഷപ്പെടുന്നു. ജഗതി ശ്രീകുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും സലിം കുമാറും ഹാസ്യം അമിതാഭിനയമില്ലാതെ ഒരു വിധം നന്നായി കൈകാര്യം ചെയ്തു.

സംഭാഷണങ്ങളില്‍ നിലവാരക്കുറവും ആവര്‍ത്തനവും പലപ്പോഴും അനുഭവപ്പെട്ടു.

ആദ്യപകുതി ഒരല്‍പ്പം താല്‍പര്യജനകമായി കടന്നുപോയെങ്കിലും രണ്ടാം പകുതി ഒന്ന് അവസാനിച്ചുകിട്ടാന്‍ നന്നേ വിഷമിച്ചു. രണ്ടാം പകുതിയില്‍ കഥയില്‍ സങ്കീര്‍ണ്ണത വരുത്തുവന്‍ പ്രയാസപ്പെട്ട്‌ നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ഏച്ചുകെട്ടലും ദയനീയവുമായി. ഉദാഹരണത്തിന്‌ സിനിമാ താരങ്ങളായ പൃഥ്യിരാജും മറ്റൊരു നടിയും ചേര്‍ന്ന് നായകനെ സഹായിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ തികച്ചും അപ്രസക്തമായി തോന്നി. ഏച്ചു കെട്ടി ഏച്ചുകെട്ടി ഒരു പരുവത്തില്‍ കൊണ്ടവസാനിച്ചപ്പോഴാണ്‌ ഒരു സമാധാനം കിട്ടിയത്‌. പക്ഷേ, ഇതിന്നിടയിലും രസകരമായ ചില രംഗങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ട്‌ ഓടാതിരിക്കാന്‍ പരുവത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്‌.

കഥയില്‍ ബാലിശമായ പല അംശങ്ങളും വ്യക്തമായി കാണാം. സിനിമാ ലോകം വിഭ്രമിപ്പിക്കുന്നതിനോടനുബന്ധിച്ച മാനസികവികാരങ്ങളും രംഗങ്ങളുമെല്ലാം നല്ലതാണെങ്കിലും നായികയെക്കൊണ്ട്‌ സ്വന്തം ഭര്‍ത്താവിനെ തള്ളിപ്പറയിപ്പിക്കുന്നതിനായി ഉപയോഗിച്ച ലോജിക്ക്‌ വിശ്വസനീയമായില്ലെന്ന് മാത്രമല്ല, മഹാ ബോറാകുകയും ചെയ്തു.

നായകനെ കുടുക്കാന്‍ കൂട്ടുനിന്ന ഒരു SI അവസാന നിമിഷം കൂറുമാറിയതെന്തിനാണെന്ന് വ്യക്തമായില്ല. മനുഷ്യന്‌ നന്നാവാന്‍ നേരോം കാലോം വല്ലതും വേണോ അല്ലേ?

കാര്യമായ ഗുണമോ പ്രാധാന്യമോ ഇല്ലാത്ത ഓരോ ഗാനങ്ങള്‍ (ഒന്ന് കുഞ്ചാക്കോ ബോബനോടൊപ്പവും മറ്റൊന്ന് പൃഥ്യിരാജിനോടൊപ്പവും) നായികയുടെ സിനിമാ അഭിനയം വെളിപ്പെടുത്താന്‍ ഉള്‍ക്കൊള്ളീച്ചിരിക്കുന്നു.

തെറ്റിദ്ധാരണകളൂം ഗൂഢാലോചനകളും പരമാവധി കൂട്ടിക്കുഴച്ച്‌ അതില്‍ ഇഷ്ടവും വേര്‍പിരിയലിന്റെ വേദനയും സമാസമം ചേര്‍ത്ത്‌ ഇളക്കി ചൂടുപിടിക്കുമ്പോള്‍ ഹാസ്യം ഇടയ്ക്കിടെ വിതറി കോടതിയിലിട്ട്‌ വരട്ടിയെടുത്ത്‌ പ്രേക്ഷകന്‌ സമര്‍പ്പിക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.

ഇതൊക്കെയാണ്‌ സംഭവമെങ്കിലും, സാധാരണ പ്രേക്ഷകനെ രസിപ്പിക്കാനും അത്യാവശ്യം പിടിച്ചിരുത്താനും കഴിയുന്ന ചേരുവകകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത്‌ എടുത്ത്‌ ശരിയായ പാകത്തിന്‌ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക്‌ സാമാന്യം മോശമല്ലാത്ത പ്രേക്ഷകശ്രദ്ധനേടാനാവുമെന്നതിന്റെ തെളിവുകൂടിയാകുന്നു 'മേക്കപ്പ്‌ മാന്‍' എന്ന ഈ ചിത്രം.

Rating: 5.25 / 10

Wednesday, April 18, 2007

വിനോദയാത്ര


രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍


സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.

കം‌പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസി‌എക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.

ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.

ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.

സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.

ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്

എന്റെ റേറ്റിംഗ് : 3/5