Showing posts with label പ്രിയദർശൻ. Show all posts
Showing posts with label പ്രിയദർശൻ. Show all posts

Saturday, December 20, 2014

ആമയും മുയലും


രചന, സംവിധാനം : പ്രിയദര്‍ശന്‍
ഈ ചിത്രത്തിണ്റ്റെ റിവ്യൂവിന്‌ മുന്‍പായി തീയ്യറ്ററിണ്റ്റെ ഉള്ളിലെ റിവ്യൂ ആദ്യം എഴുതാം.

പി വി ആര്‍ ലുലു - വെള്ളിയാഴ്ച (19-Dec-2014) രാത്രി 10.30 ഷോ... തീയ്യറ്റര്‍ ഒരുവിധം ഫുള്‍.

സിനിമ തുടങ്ങി ആദ്യ പകുതി ആയപ്പോഴെയ്ക്കും എണ്റ്റെ അടുത്തിരുന്ന മദ്ധ്യവയസ്കരായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തീയ്യറ്റര്‍ വിട്ടു. അങ്ങനെ പോകാന്‍ മാത്രം ദുരിതമൊന്നും ആയില്ലല്ലോ എന്ന്‌ എനിക്ക്‌ നിശ്ചയമായും സംശയം തോന്നി. പിന്നീട്‌ സിനിമാഗതി കണ്ടപ്പോള്‍ ആ പോയവരോട്‌ എനിക്ക്‌ ബഹുമാനം തോന്നി. ഇതിനാണ്‌ 'ദീര്‍ഘദൃഷ്ടി' എന്ന്‌ പറയുന്നതെന്ന്‌ മനസ്സിലാകുകയും ചെയ്തു.

ഈ സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തെ ആ തീയ്യറ്ററിലെ ഭൂരിഭാഗം പ്രേക്ഷകരും സ്വാഗതം ചെയ്ത രീതി എനിക്ക്‌ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്‌. സിനിമ മടുത്ത്‌ വെറുത്ത്‌ തീയ്യറ്ററിന്നകം ഒന്ന്‌ കണ്ണോടിച്ച എന്നിക്ക്‌ ചിരിവന്നു. ഞാന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. അതില്‍ അത്ഭുതം തോന്നിയ ചിലര്‍ എന്നെ നോക്കുകയും ചെയ്തു.

തീയ്യറ്ററില്‍ മൂന്ന്‌ വിഭാഗക്കാര്‍ ഉണ്ടായിരുന്നു.
കുറേ പേര്‍ പല ഭാഗങ്ങളിലിരുന്ന്‌ കൂവുന്നു. (സത്യമായിട്ടും അവരൊന്നും സിനിമയെ കൂവി നശിപ്പിക്കാന്‍ വന്നവരല്ല.).
വേറെ കുറേ പേര്‍ ഉറങ്ങുന്നു.
മൂന്നാമത്തെ വിഭാഗത്തില്‍ ഞാനും ഉള്‍പ്പെടും. ഉറങ്ങാനോ കൂവാനോ കഴിയാതെ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ വിങ്ങിപ്പൊട്ടി അനിശ്ചിതത്വത്തില്‍ ഇരിക്കുന്നവര്‍.

ഈ കാര്യം ഭാര്യയോട്‌ പറയാനായി നോക്കിയപ്പോള്‍ ഭാര്യയും കുട്ടികളും സുഖനിദ്രയിലാണ്‌.

സിനിമ പുരോഗമിക്കും തോറും കൂവലുകള്‍ കൂടി വന്നു. ആളുകള്‍ കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട്‌ പോയിത്തുടങ്ങി. പരമാവധി പിടിച്ചിരിക്കാന്‍ ശ്രമിച്ച ഞാനും അവസാനം കാലുമാറി.
ഉറങ്ങിക്കിടക്കുന്ന കുട്ടികളേയും ഭാര്യയേയും ഉണര്‍ത്തി ഞങ്ങളും തീയ്യറ്റര്‍ വിട്ടു.

ഈ സിനിമ ഒരിക്കലും തീരില്ലെന്ന്‌ ഭാര്യ പറയുന്ന കേട്ടു.

ഇറങ്ങിപ്പോകുന്ന വഴിക്ക്‌ ഞാന്‍ ഒരു വൃത്തികേട്‌ കാണിച്ചു. ഞാന്‍ ഒരു മൂന്ന്‌ നാല്‌ വട്ടം ഉറക്കെ കൂവി. കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്തുകൊണ്ടാണെന്നറിയില്ല ഭാര്യ ആ പ്രവര്‍ത്തിയോട്‌ പ്രതികരിച്ചില്ല.

ഇനി സിനിമയുടെ റിവ്യൂ ചുരുക്കി എഴുതാം.

ആദ്യമായി നല്ല കാര്യം പറയാം. നല്ല ദൃശ്യങ്ങള്‍. ക്യാമറ അഭിനന്ദനം അര്‍ഹിക്കുന്നു.
പിന്നെ, ഒരു ഗാനവും കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ടായിരുന്നു.

മോഹന്‍ലാലിണ്റ്റെ ശബ്ദത്തില്‍ ഒരു ഗ്രാമത്തെ നമുക്ക്‌ പരിചയപ്പെടുത്തും.
കേരള-കര്‍ണ്ണാടക അതിര്‍ത്തിക്കടുത്തുള്ള ഗ്രാമം. ഇനി എന്ത്‌ കാണിച്ചാലും എല്ലാരും വിശ്വസിച്ചോളുമല്ലോ. ഒരിക്കല്‍ വരള്‍ച്ച വന്ന നശിച്ചുപോയ ഗ്രാമം പിന്നീട്‌ മഴയെല്ലാം കിട്ടി പച്ചപിടിച്ച്‌ വരുന്നേ ഉള്ളൂ. അവിടെ ഒരു ഉഗ്രപ്രതാപിയായ ഒരു സ്ത്രീയാണ്‌ നാട്ടുകൂട്ടം വാഴുന്നതത്രെ. എല്ലാവരും അവര്‍ക്ക്‌ നികുതി നല്‍കുകയോ അനുസരിക്കുകയോ ഒക്കെ എന്നാണ്‌ പറയുന്നത്‌. ആ സെറ്റപ്പ്‌ എന്താണെന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. അത്‌ പോട്ടെ.

അവിടെയുള്ള ആളുകളെയും അവരുടെ പ്രവര്‍ത്തികളേയും മോഹന്‍ലാല്‍ നമുക്ക്‌ വിവരിച്ചുതരും.

ഭയങ്കരമാന തമാശക്കരാണ്‌ എല്ലാവരും.

ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം നല്ലവന്‍. വെള്ളത്തില്‍ പാല്‍ ചേര്‍ത്ത്‌ വില്‍ക്കുന്നു.
ആനയുള്ള ആളാണ്‌ മാമുക്കോയയുടെ കഥാപാത്രം.
ആ നാട്ടില്‌ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുടെ കഥാപാത്രമാണ്‌ നെടുമുടി വേണു ചെയ്യുന്നത്‌.
മാമുക്കോയയുടെ പുത്രനാണ്‌ ജയസൂര്യ.  ഇദ്ദേഹം അച്ഛണ്റ്റെ കടം വീട്ടാനെന്ന വ്യാജേന വര്‍ഷങ്ങളായി ഇന്നസെണ്റ്റിണ്റ്റെ വീട്ടില്‍ പണിക്കാരനാണത്രേ. ഇന്നസെണ്റ്റിണ്റ്റെ മകളുമായി പ്രണയമായതിനാലാണ്‌ ഇദ്ദേഹം ഇങ്ങനെ തുടരുന്നതെന്നാണ്‌ ഭാഷ്യം.

നെടുമുടി വേണു വിറ്റ അഞ്ച്‌ കോടിയുടെ ലോട്ടറി ആ നട്ടിലെ ആര്‍ക്കോ  അടിക്കുന്നു. അത്‌ ആരാണെന്ന്‌ രഹസ്യമായി കണ്ടെത്താന്‍ നെടുമുടി വേണു ശ്രമിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ പെട്ട്‌ പലരും ഇതറിയുകയും അവര്‍ക്കൊക്കെ ഷെയര്‍ കൊടുക്കാന്‍ ധാരണയാകുകയും പിന്നീട്‌ അത്‌ പ്രശ്നങ്ങളിലേയ്ക്ക്‌ ചെന്നെത്തുകയും അങ്ങനെ പ്രേക്ഷകര്‍ പ്രശ്നത്തിലാകുകയുമാണ്‌ കഥ.

പ്രിയദര്‍ശന്‍ എന്ന വലിയ മനുഷ്യന്‍ ഇപ്പോഴും പഴയ ലോകത്തെ തേഞ്ഞ്‌ കീറിയ തമാശകള്‍ കഥാപാത്രങ്ങളുടെ വായില്‍ തള്ളിക്കയറ്റി പ്രേക്ഷകരെ പറ്റിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച്‌ ഇറങ്ങിയിരിക്കയാണ്‌.

ഹരിശ്രീ അശോകന്‍ വെറുപ്പിക്കുന്ന നിരയില്‍ മുന്‍പന്തിയിലാണ്‌.
ഇന്നസെണ്റ്റ്‌ ജയസൂര്യയേയും മാമുക്കോയയെയും കാണുമ്പോള്‍ കലിതുള്ളുന്നതാണ്‌ ഒരു പ്രധാന ഐറ്റം.
പിന്നെ ഇന്നസെണ്റ്റിണ്റ്റെ സ്വതസിദ്ധമായ ശൈലിയിലെ വിളികളും നോട്ടങ്ങളും മറ്റും കുറേ ആകുമ്പോഴെയ്ക്കും മതിയാവും.

നെടുമുടി വേണു ഒരു തന്ത്രശാലിയുടെ ഭാവത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. പക്ഷേ, സിനിമ മുന്നോട്ട്‌ നീങ്ങാതാകുമ്പോള്‍ പ്രേക്ഷാര്‍ വിളിച്ച്‌ പറഞ്ഞുതുടങ്ങി 'ഒന്ന്‌ വേഗം ആവട്ടെ'.

 നായിക എന്ന സംഗതി വെറുതേ ഉണ്ട്‌ ഈ സിനിമയിലും.

ഈ ചിത്രത്തില്‍ കുറേ ഇമോഷണല്‍ സീനുകളുണ്ട്‌. എല്ലാം പുതുമ നിറഞ്ഞതായതുകൊണ്ട്‌ നിര്‍ത്താതെ കൂവലായിരുന്നു.

1. ചെറുപ്പം മുതലേ മനസ്സില്‍ കൊണ്ട്‌ നടന്ന പെണ്ണിനെ വിട്ട്‌ തരാനാവില്ലെന്ന്‌ വിലപിക്കുന്ന ജയസൂര്യയുടെ സെണ്റ്റിമെണ്റ്റ്സ്‌.
2. മകളെ ആര്‍ക്ക്‌ കല്ല്യാണം കഴിച്ച്‌ കൊടുക്കണമെന്നറിയാതെ വിഷമിക്കുന്ന ഇന്നസെണ്റ്റിണ്റ്റെ ഇമോഷണല്‍ സീന്‍.
3. ട്ടുകാരുടെ ഗുണത്തിനുവേണ്ടിയും മകണ്റ്റെ അപകടാവസ്ഥ ഒഴിവാക്കാനുമായി മകനെ മുറിയില്‍ തള്ളിയിട്ട്‌ പൂട്ടിയിടുന്ന മാമുക്കോയയുടെ കണ്ണീരിണ്റ്റെ സീന്‍.
4. പ്രേമിച്ച പുരുഷനെ കിട്ടില്ലെന്ന്‌ മനസ്സിലായ നായിക കയറില്‍ തൂങ്ങുകയും അതില്‍ നിന്ന്‌ രക്ഷപ്പെടുമ്പോളുള്ള വിലാപം.
5. ഒടുവില്‍ കാശിന്‌ വേണ്ടി എന്തും ചെയ്യാന്‍ നിന്ന നാട്ടുകാര്‍ പശ്ചാത്തപിച്ച്‌ സ്ഥലം വിടുന്ന കണ്ണീരലിയിക്കുന്ന സീന്‍.
(ഈ സീനുകളില്‍ കൂവാതെ ഇരിക്കാന്‍ അപാരമായ കണ്ട്രോള്‍ വേണം.. സത്യം).

ഈ സിനിമയില്‍ നിരന്തരം കേള്‍ക്കുന്ന ചില ചീത്തവിളികളുണ്ട്‌.
പട്ടി, തെണ്ടി, ശവമേ, തേങ്ങാത്തലയാ തുടങ്ങിയ വിളികള്‍ ഇടയ്ക്കിടെ ഉണ്ട്‌.

ഇതൊക്കെ ആരെ വിളിക്കണം എന്ന്‌ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ടാകും.

Rating : 3 / 10

Sunday, November 17, 2013

ഗീതാഞ്ജലി


തിരക്കഥ: അഭിലാഷ്‌ നായര്‍
സംഭാഷണം: ഡെന്നിസ്‌ ജോസഫ്‌
സംവിധാനം: പ്രിയദര്‍ശന്‍

'മണിച്ചിത്രത്താഴ്‌' എന്ന സിനിമയുമായി ഈ ചിത്രത്തിന്‌ ബന്ധമില്ല എന്ന്‌ പ്രിയദര്‍ശന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിലെ പല കഥാപാത്രങ്ങളും സാഹചര്യങ്ങളും കുറച്ചൊന്ന്‌ ഭേദഗതിവരുത്തി ഈ ചിത്രത്തിലും അനുകരിച്ചിട്ടുണ്ട്‌. പക്ഷേ, ഗുണമേന്‍മയുടെ കാര്യമാണ്‌ പ്രിയദര്‍ശന്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ വളരെ ശരിയാണ്‌... ഒരിക്കലും താരതമ്യം ചെയ്യാവുന്ന ഒരു രൂപത്തിലേ അല്ല ഈ സിനിമ.

തുടക്കം മുതല്‍ തന്നെ ഒരു പ്രേതസാന്നിദ്ധ്യം പ്രേക്ഷകരില്‍ എത്തിക്കുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക്‌ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ട്‌. (പെട്ടെന്ന്‌ പിന്നില്‍ നിന്ന്‌ ഓരിയിട്ടാലോ, ഒരു പ്രേതരൂപം പെട്ടെന്ന്‌ കാണിച്ചാലോ പേടിക്കാത്തവര്‍ ചുരുക്കമാണല്ലോ). പക്ഷേ, അതെല്ലാം ഒരു പെണ്‍കുട്ടിയുടെ മാനസികനിലയുടെ പ്രതിഫലനങ്ങളാണെന്ന്‌ എല്ലാവര്‍ക്കും അറിയാമല്ലോ..

സസ്പെന്‍സ്‌ ഒക്കെ നിലനിര്‍ത്തി ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേയ്ക്കെത്തിക്കാനൊക്കെ ഈ ചിത്രത്തിന്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിനൊക്കെ അവലംബിച്ച സംഗതികള്‍ പലതും അതിക്രമമായിപ്പോയി. ചില ഉദാഹരണങ്ങള്‍...

1. സ്വന്തം അമ്മയെ തണ്റ്റെ നിലനില്‍പ്പിനുവേണ്ടി കൊല്ലാനോ കൊലയ്ക്ക്‌ കൊടുക്കാനോ ഒരു പെണ്‍കുട്ടിക്ക്‌ തോന്നുക എന്നത്‌ ഒരല്‍പ്പം കഠിനമായി. എത്രയൊക്കെ ക്രിമിനല്‍ ബുദ്ധി ഉണ്ടെന്ന്‌ പറഞ്ഞാലും....

2. കല്ല്യാണദിവസം ചെക്കന്‍ വീട്ടില്‍ ആട്ടവും പാട്ടുമായി തകര്‍ക്കുമ്പോള്‍ മണവാട്ടി ഒരു പ്രേതബംഗ്ളാവില്‍ ഒറ്റയ്ക്കിരുന്ന്‌ അണിഞ്ഞൊരുങ്ങുന്നു.... പാവം... (പുറത്ത്‌ നല്ല ഇടിവെട്ടും മഴയും... വേണമല്ലോ... )

3. ആര്‍ക്കുവേണേലും ആരുമറിയാതെ കല്ലറ പണിത്‌ കുഴിച്ചിടാന്‍ സംവിധാനമുള്ള സിമിത്തേരികള്‍ ഉള്ള സ്ഥലം ഏതാണോ എന്തോ...

4. ഇരട്ടസഹോദരിമാരുടെ കൂടെ പ്രേമിച്ചുകൊണ്ട്‌ നടക്കുന്ന ചെറുപ്പക്കാരന്‍... സഹോദരിമാരുടെ ആ സഹകരണം കണ്ടപ്പോള്‍ കൌതുകം തോന്നിപ്പോയി... (അതില്‍ ഒരാളെയേ പ്രേമിക്കുന്നുള്ളൂ എന്നതാണ്‌ സംഭവമെങ്കിലും രണ്ടുപേരും അത്‌ ആസ്വദിക്കുന്നു, സഹകരിക്കുന്നു, ആര്‍മ്മാദിക്കുന്നു)
5. ക്രിസ്ത്യന്‍ പുരോഹിത തിരുമേനിയുടെ വൈഭവം!

മേല്‍പ്പറഞ്ഞ സംഗതികള്‍ കൂടാതെ ഹരിശ്രീ അശോകണ്റ്റെ മന്ത്രവാദി കഥാപാത്രവും അനുബന്ധസംഗതികളും ഹാസ്യത്തിനുവേണ്ടി കെട്ടിയൊരുക്കി വികൃതമാക്കിയിരിക്കുന്നു എന്ന്‌ പറയാതെ വയ്യ.

ക്ളൈമാക്സിനോടടുക്കുമ്പോഴുള്ള ഒരു പാട്ടും നൃത്തരംഗവും കണ്ടിരിക്കാന്‍ ഭീകരമയ ക്ഷമ തന്നെ വേണം.

നിഷാന്‍ എന്ന നടന്‍ ദയനീയമായ പ്രകടനം അഭിനയത്തില്‍ കാഴ്ച വെച്ചിരിക്കുന്നു.
മോഹന്‍ ലാലിന്‌ ഡോ. സണ്ണി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രത്യേകതകളൊന്നും കാണിക്കുവാനുണ്ടായില്ല.

പക്ഷേ, പുതുമുഖ നായിക കീര്‍ത്തി സുരേഷ അഭിനന്ദനമര്‍ഹിക്കുന്നവിധം മികച്ച പ്രകടനം നടത്തി.

ഇന്നസെണ്റ്റ്‌ എത്തുന്നതോടെ ഭേദപ്പെട്ട ഹാസ്യരംഗങ്ങളും ഡയലോഗുകളും ഉണ്ടായി എന്നത്‌ ആശ്വാസകരം.

ഇരട്ടസഹോദരികളായ ആ കുട്ടികളുടെ ബാല്യകാലവും തുടര്‍ന്ന് അവര്‍ക്കുണ്ടായ ദുര്യോഗവും പ്രേക്ഷകമനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ട്‌ അവശേഷിക്കുന്നു എന്നത്‌ മാത്രമാണ്‌ ഈ ഈ ചിത്രത്തിണ്റ്റെ പ്രധാന ക്രെഡിറ്റ്‌.

ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന പ്രേതരൂപങ്ങളുള്ളതിനാല്‍ കുട്ടികളുള്ള കുടുംബങ്ങളൊന്നും ആ വഴി പോകുമെന്നും തോന്നുന്നില്ല.

Rating : 5 / 10