Showing posts with label നിവിൻ പോളി. Show all posts
Showing posts with label നിവിൻ പോളി. Show all posts

Wednesday, June 03, 2015

പ്രേമം


ചിത്രസംയോജനം, രചന, സംവിധാനം: അല്‍ഫോണ്സ് പുത്രന്‍ 

ഒരാളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് ഈ ചിത്രത്തിലെ കഥാതന്തു.

ജോർജ്ജ് എന്ന ചെറുപ്പക്കാരന്‍ (നിവിന്‍) പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടാകുന്നു.  ഒരുപാട് വായ്നോക്കികളോട് മല്ലിട്ട് ജോര്‍ജ് ആ പ്രണയസാഫല്യത്തിനായ് ശ്രമിക്കുന്നു. ജോര്‍ജിന്‍റെ രണ്ട് ആത്മ സുഹൃത്തുക്കള്‍ എന്തിനും ഏതിനും ജോര്‍ജിനോടൊപ്പമുണ്ട്. ആ പ്രണയം വേരൊരുത്തന്‍ തട്ടിയെടുത്ത് ജോര്‍ജിന്‍റെ ബ്രദറാക്കി മാറ്റുന്നു.

പിന്നീട്, ഡിഗ്രി അവസാനവര്‍ഷകാലയളവിന്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായി വന്ന ടീച്ചറോട് ജോര്‍ജ് പ്രണയത്തിലാകുന്നു.  ആ പ്രണയം ഒരു ചെറിയ ദുരന്തത്തില്‍ അവസാനിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മുപ്പതാം വയസ്സില്‍ ജോര്‍ജിന് വീണ്ടും ഒരു പ്രണയമുണ്ടാകുന്നു.  ഈ പ്രണയത്തിന് ആദ്യപ്രണയവുമായി ഒരു ബന്ധമുള്ളതായി പിന്നീട് തിരിച്ചറിയപ്പെടുന്നു.

ഇത്ര മനോഹരമായി സത്യസന്ധമായി രസകരമായി ഒരു ചിത്രം അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല എന്ന് നിസ്സംശയം പറയാം.

ഓരോ സീനും, അതില്‍ അഭിനയിച്ചിരിക്കുന്ന ഓരോ ചെറിയ കഥാപത്രങ്ങളും സംഭാഷണശകലങ്ങളും ചലനങ്ങളും മ്യൂസിക്കും ദൃശ്യങ്ങളും എല്ലാം പ്രേക്ഷകരെ ആസ്വാദനത്തിന്‍റെ പരമോന്നതിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു.

യുവാക്കള്‍ക്ക് പ്രത്യേകിച്ചും ഈ ചിത്രം ഒരു മതിയാവാത്ത അനുഭവമാണ്. രണ്ട് തവണയെങ്കിലും ഈ ചിത്രം കാണാതെ മനസ്സ് ഒരിക്കലും അടങ്ങില്ല എന്നതാണ് സത്യം.

ഇതിലെ മൂന്ന് നായികമാരും പ്രേക്ഷകമനസ്സുകളെ മോഷ്ടിച്ചുകൊണ്ട് കടന്ന് കളയുന്നു.

ചിത്രത്തിന്‍റെ ആദ്യഘട്ടത്തില്‍ അനുപമ പരമേശ്വരന്‍ എന്ന പെണ്കുട്ടി യുവാക്കളുടെ രോമാഞ്ചമാകുന്നു.

പിന്നീട് വരുന്ന മലറ് (സായി പല്ലവി) എന്ന തമിഴ് പെണ്കുട്ടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലേയ്ക്ക് വളരുന്നു. പ്രേക്ഷകമനസ്സില്‍ ഒരല്‍പ്പം നൊമ്പരവും ഈ പെണ്കുട്ടി ഏല്‍പിക്കുന്നുണ്ട്.

മഡോണ സെബാസ്റ്റ്യന്‍ ആകര്‍ഷണീയമാണെങ്കിലും എന്തോ ഒരു ഉള്വലിവ് അഭിനയത്തിലുള്ളതായി അനുഭവപ്പെട്ടു.

നിവിന്‍ പോളി എന്ന യുവതാരത്തിന്‍റെ വളര്‍ച്ച ഈ ചിത്രത്തിലൂടെ വ്യക്തമായി കാണാം

ചില സീനുകളില്‍ വികാരങ്ങളെ വാക്കുകളിലൂടെയല്ലാതെ ഭംഗിയായി പ്രതിഫലിപ്പിക്കാന്‍ നിവിന്‍ നല്ലപോലെ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ ഓരോ ചെറിയ കഥാപാത്രങ്ങളായി വന്ന അഭിനേതാക്കളും അഭിനേത്രികളും മികവുറ്റ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.

ഗംഭീരമായ ചിത്രസംയോജനമികവ് ഈ ചിത്രത്തില്‍ വ്യക്തമായി കാണാം. ഓരോ സീനും പരമാവധി മെച്ചപ്പെടുത്താന്‍ അദ്ധ്വാനിച്ചതിന്‍റെ ഫലമാണ് നൂറ് ശതമാനം ആസ്വാദ്യകരമായ ഈ ചിത്രം.

കുടുംബ പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും ഈ ചിത്രം ഒരു ശരാശരി മികവ് പുലര്‍ത്തി എന്നേ തോന്നൂ എങ്കിലും പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഈ ചിത്രം ഒരു ഹരമാണ്.

അല്‍ഫോണ്സ് പുത്രനേയും കൂട്ടുകാരേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇവര്‍ മലയാള സിനിമയ്ക്ക് ഭാവിയിലും ഗംഭീരമായ സിനിമകള്‍ പ്രദാനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു. ഈ സിനിമയുടെ അവസാനം, ഇതില്‍ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രവും അഭിനയിച്ചവരെ പേരെഴുതി കാണിക്കുന്നതിലൂടെ അല്‍ഫോണ്സ് പുത്രന്‍ കൂടെ നിന്നവരെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നു. സിനിമ കഴിഞ്ഞിട്ടും ഇത് മുഴുവന്‍ കാണാതെ ഒരാളും തീയ്യറ്ററ് വിട്ട് പോകുന്നില്ല എന്നത് ഈ ചിത്രത്തിന്‍റെ ശക്തിയും സ്വാധീനവുമാണ്.

Rating : 8.5 / 10

ഇവിടെ


രചന അജയന്‍ വേണുഗോപാലന്‍
സംവിധാനം ശ്യാമപ്രസാദ്

ചെറുപ്രായത്തിലേ ഒരു അനാഥാലയത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട് അവിടെ പൂര്‍ണ്ണമായും ഒരു അമേരിക്കക്കാരനായി, അവിടത്തെ പോലീസ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ജോലി ചെയ്യുന്ന വരുണ്‍ (പൃഥ്യിരാജ്).  ഇയാളുടെ ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയ നിലയിലാണെങ്കിലും കുട്ടിയുമായി ബന്ധം തുടരുന്നു.

ഒരു ഐ ടി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ ക്രിഷ് ഹെബ്ബര്‍ (നിവിന്‍ പോളി) അവിവാഹിതനും ജോലിയോട് വല്ലാത്ത അഭിനിവേശവുമുള്ള ആളാണ്‍.

ഇന്ത്യയിലേക്കടക്കം ജോലികള്‍ ഔട്ട് സോര്‍സ് ചെയ്യപ്പെടുന്നതിന്‍റെ ഫലമായി അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചില വംശീയ ഹത്യകള്‍ക്ക് അത് കാരണമാകുകയും ചെയ്യപ്പെടുന്നു.  ഇതിന്നിടയില്‍ കോര്‍പറേറ്റ് പൊളിറ്റിക്സും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

വരുണിന്‍റെയും ക്രിഷിന്‍റെയും ചില ബന്ധങ്ങളും ഈ ചിത്രത്തില്‍ വിഷയീഭവിക്കുന്നുണ്ട്.

പൃഥ്യിരാജ് തന്‍റെ കഥാപാത്രത്തെ ആത്മവിശ്വാസത്തോടെ അഭിനയിച്ച് ഫലിപ്പിച്ചപ്പോള്‍ നിവിന്‍ പോളി തന്‍റെ നിലനില്‍പ്പിനായി കഷ്ടപ്പെടുന്നതായി തോന്നി.  

ഭാവന ഭാഷ നല്ലപോലെ കൈകാര്യം ചെയ്തു.

നല്ല നിലവാരമുള്ള ദൃശ്യങ്ങളും അവതരണങ്ങളും ഉണ്ടായിരുന്നെങ്കിലും ഈ ചിത്രം വളരെ വിരസമായ അനുഭവമാണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

പലപ്പോഴും അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യമായ താല്‍പര്യം സാധാരണ പ്രേക്ഷകര്‍ക്ക് തോന്നാവുന്ന ഒന്നും തന്നെ ഈ ചിത്രത്തിലില്ല എന്ന് പറയാതെ വയ്യ.

Rating : 4 / 10 


Wednesday, April 01, 2015

ഒരു വടക്കന്‍ സെല്‍ഫി


രചന: വിനീത്‌ ശ്രീനിവാസന്‍
സംവിധാനം : ജി പ്രജിത്ത്‌

പഠിക്കാന്‍ വിമുഖനായ ഒരു യുവാവ്‌ (നിവിന്‍ പോളി) വായില്‍ നോക്കിയായി പരീക്ഷയെല്ലാം തോറ്റ്‌ നടന്ന് സിനിമാ ഡയറക്ടറാകാനൊക്കെ ആഗ്രഹിച്ച്‌ ഷോര്‍ട്ട്‌ ഫിലിം ഒക്കെ ചെയ്ത്‌ കൂട്ടുകാരുമായി നടന്ന് വീട്ടുകാര്‍ക്ക്‌ ഉപകാരമില്ലാതെ ജീവിക്കുന്നതുമൊക്കെയായി ആദ്യത്തെ കുറേ സമയം ഈ ചിത്രത്തിണ്റ്റെ കഥ വികസിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം ഉണ്ടാകുന്ന ഹാസ്യരംഗങ്ങള്‍ ആസ്വാദ്യകരമാണ്‌.

അങ്ങനെയുള്ള ഈ യുവാവിണ്റ്റെ തൊട്ടപ്പുറത്തെ വീട്ടില്‍ താമസിക്കാന്‍ എത്തുന്ന ഒരു സുന്ദരി പെണ്‍കുട്ടിയില്‍ ഈ യുവാവിന്‌ താല്‍പര്യം തോന്നുന്നു. വീട്ടില്‍ വെറുതേ ഇങ്ങനെ നിക്കാന്‍ പറ്റില്ല എന്ന നിലപാടില്‍ അച്ഛന്‍ എത്തുകയും അദ്ദേഹത്തെ സഹായിക്കാന്‍ കടയിലേയ്ക്ക്‌ പോകേണ്ടിവരികയും ചെയ്യും എന്ന സ്ഥിതിയില്‍ ഈ യുവാവ്‌ നാട്‌ വിട്ട്‌ ചെന്നൈ പോകാന്‍ ട്രയിന്‍ കയറുന്നു.

ട്രെയിനില്‍ വച്ച്‌ അവിചാരിതമായി അയല്‍ വീട്ടിലെ പെണ്‍കുട്ടിയെ കാണുകയും അവള്‍ ചെന്നൈയില്‍ ഒരു ഇണ്റ്റര്‍ വ്യൂവിന്‌ പോകുകയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടി യുവാവിനെ കൂടുതല്‍ സംസാരിക്കാനോ ഇടപെടാനോ അനുവദിക്കുന്നില്ല. ഇതിന്നിടയില്‍ ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി തണ്റ്റെ മൊബൈലില്‍ ഒരു സെല്‍ഫി എടുത്ത്‌ നാട്ടിലെ സുഹൃത്തിന്‌ അയച്ച്‌ കൊടുക്കുന്നു. ചെന്നൈയില്‍ കുറേ കറങ്ങിത്തിരിഞ്ഞ്‌ സിനിമാമോഹത്തിന്‌ ഭംഗം വന്ന് ഈ യുവാവ്‌ നാട്ടില്‌ തിരിച്ചെത്തുമ്പോഴേയ്ക്ക്‌ അവിടെ സ്ഥിതി വഷളായിക്കഴിഞ്ഞിരുന്നു.
അയല്‍ വീട്ടിലെ പെണ്‍കുട്ടി ഇത്‌ വരെ തിരിച്ചെത്തിയിട്ടില്ല എന്നതും എവിടെയാണെന്ന് അറിയില്ലെന്നതും പ്രശ്നമായതോടെ ഈ യുവാവിണ്റ്റെ സുഹൃത്ത്‌ മൊബൈലില്‍ അയച്ച്‌ കിട്ടിയ ഫോട്ടോ വച്ച്‌ അവര്‍ രണ്ടുപേരും കൂടി പ്രേമിച്ച്‌ നാടുവിട്ടതാണെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം ചെയ്യലില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ അവസാനം ഉപായമെന്ന തരത്തില്‍ താനും ആ കുട്ടിയും കൂടി നാട്‌ വിട്ടതാണെന്നും വീട്ടുകാരെ സമ്മതിപ്പിച്ച്‌ കല്ല്യാണം നടത്താന്‍ നാട്ടില്‍ തിരിച്ച്‌ വന്നതാണെന്നും ഇയാള്‍ പറയുന്നു. പക്ഷേ, നാട്ടിലെ പാര്‍ട്ടിക്കാര്‍ പിറ്റേന്ന് ചെന്നൈയിലേയ്ക്ക്‌ കൂടെ വന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ തയ്യാറാകുന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ ഈ യുവാവ്‌ വീണ്ടും നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച്‌ ചെന്നൈയിലേയ്ക്ക്‌ വണ്ടി കയറുന്നു. കൂടെ സുഹൃത്തും ചേരുന്നു.

പെണ്‍കുട്ടിയെ കണ്ടെത്താന്‍ ചെന്നൈയിലെത്തുന്ന ഇവര്‍ നേരിടേണ്ടിവരുന്ന ചില കാര്യങ്ങളും ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചറിയലുകളുമായി ഈ ചിത്രത്തിണ്റ്റെ കഥ താളം തെറ്റി വഴി തെറ്റി എവിടേയ്ക്കോ ഒക്കെ സഞ്ചരിക്കുന്നു.

ചിത്രത്തിലുടനീളം ഹാസ്യം സമ്പന്നമായിട്ടുണ്ടെങ്കിലും ചിത്രത്തിന്‌ ഒരു കൃത്യമായ ആത്മാവ്‌ ഇല്ലാതെ പോകുന്നു എന്നതാണ്‌ ന്യൂനത.

ഒരു യുവാവിണ്റ്റെ കഴിവ്‌ കേടുകളും പ്രശ്നങ്ങളിലും തുടങ്ങി കഥ വേറെ എന്തിലൊക്കെയോ തട്ടിത്തടഞ്ഞ്‌ പല വഴിയ്ക്ക്‌ പോകുന്നതിനാല്‍ കഥയ്ക്ക്‌ ഒരു കൃത്യത ഇല്ലാതാകുന്നു.
പക്ഷേ, ചില നിഗൂഢതകളിലൂടെ കൊണ്ടുപോയി അമ്പരപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഇതൊക്കെ ഇത്രയ്ക്ക്‌ കഷ്ടപ്പെടാനുണ്ടോ എന്ന് തോന്നുക സ്വാഭാവികം.

വില്ലനെ കണ്ടുപിടിക്കാന്‍ അവതരിച്ച വിനീത്‌ ശ്രീനിവാസണ്റ്റെ കഥാപാത്രത്തിണ്റ്റെ വിശദീകരണം അത്ഭുതകരം തന്നെ. കുറേ പേരെ ഇണ്റ്റര്‍ നെറ്റിലൂടെ പറ്റിച്ച ഒരുത്തനെ കണ്ടെത്താന്‍ വലിയ അന്വേഷണം നടത്തി ഇപ്പോഴും ആ പാവം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 

ഒരു സ്ഥലത്ത്‌ ഒരു ബിസിനസ്സില്‍ കൂട്ടാളിയായിരുന്നു എന്നൊക്കെ അറിയാമായിരുന്നിട്ടും ഈ വില്ലണ്റ്റെ ഒരു ഫോട്ടോയോ മറ്റ്‌ വിവരങ്ങളോ കിട്ടാതെ തമിഴ്‌ നാട്‌ പോലീസും ഈ പാവം ഉദ്യോഗസ്ഥനും ഉഴലുകയായിരുന്നുപോലും.

സിനിമയുടെ അവസാന ഘട്ടത്തിനോടടുക്കുമ്പോള്‍ നായകനായ യുവാവ്‌, അതുവരെയുള്ള തണ്റ്റെ കഴിവുകേടുകള്‍ അതിജീവിച്ച്‌ അതിബുദ്ധിമാനായി മാറി ഈ അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത്‌ ഹീറോയിസം തെളിയിക്കുന്നു.

ഇതൊക്കെ കഴിഞ്ഞ്‌ ക്ളൈമാക്സില്‍, വില്ലനെ കണ്ടെത്തുന്ന ഉദ്യോഗസ്ഥന്‍, ഈ യുവാവിനെ വിളിച്ച്‌ വരുത്തുന്നു. ഇന്ന് ആ വില്ലന്‍ പിടിയിലാവും എന്നും അതിനുമുന്‍പ്‌ നിനക്ക്‌ രണ്ട്‌ കൊടുക്കാനായി അവസരത്തിനായി വിളിച്ചതെന്നും പറയുമ്പോള്‍ അവര്‍ തമ്മിലുള്ള ആത്മബന്ധം കണ്ട്‌ കണ്ണ്‍ നിറഞ്ഞുപോകും.

തുടര്‍ന്ന്, വില്ലനെ തിരിച്ചറിയുമ്പോള്‍ നായകന്‍ ഒരു ബിയറും കുപ്പിയുമായി സ്ളോമോഷനില്‍ ചെന്ന് വില്ലണ്റ്റെ തലയ്ക്കടിക്കുന്നതോടെ സിനിമ ശുഭമായി അവസാനിക്കുന്നു. ഹീറോയിസത്തിന്‌ ഹീറോയിസവുമായി, പ്രേക്ഷകര്‍ക്ക്‌ വീട്ടില്‍ പോകാറുമായി.

ഈ ചിത്രത്തിലെ നായിക അവസാന രംഗത്തോടടുക്കുമ്പോള്‍ വല്ലാതെ കരയുന്ന കണ്ട്‌ പ്രേക്ഷകര്‍ ഒരു വിഭാവം കൂവി പ്രോത്സാഹിപ്പിക്കുന്നത്‌ കണ്ടു.

മഞ്ജിമ മോഹന്‍ എന്ന നായിക അഴകും ശാലീനതയും ഉള്ളതായി പ്രേക്ഷകന്‌ ബോദ്ധ്യപ്പെടും.

നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും വിനീത്‌ ശ്റീനിവാസനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. 

വിജയരാഘവന്‍ മികച്ച്‌ നിന്നു.

മ്യൂസിക്‌ ഗംഭീരമൊന്നുമല്ലെങ്കിലും കൌതുകം ഉണ്ടാക്കുന്നതും സഹനീയവുമായിരുന്നു.

മികച്ച ചില ചിത്രങ്ങള്‍ രചിച്ച വിനീത്‌ ശ്റീനിവാസണ്റ്റെ മികവ്‌ ഈ ചിത്രത്തില്‍ വേണ്ടരീതിയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌.

എങ്കിലും, ഹാസ്യം വേണ്ടുവോളം വാരി വിതറിക്കൊണ്ട്‌ പ്രേക്ഷകരെ ഒരു പരിധിവരെ കയ്യിലെടുക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിട്ടുണ്ട്‌.

Rating : 5.5/10

Tuesday, June 10, 2014

ബാംഗ്ലൂര്‍ ഡേയ്സ്‌ (Bangalore Days)



രചന, സംവിധാനം : അഞ്ജലി മേനോന്‍

നിര്‍മ്മാണം : അന്‍ വര്‍ റഷീദ്‌


വിവിധ തലങ്ങളിലായി ജീവിക്കുന്ന കസിന്‍സായ കുട്ടന്‍ (നിവിന്‍ പോളി), അജു (ദുല്‍ക്കര്‍ സല്‍മാന്‍) , ദിവ്യ (നസ്രിയ നാസിം) എന്നിവരുടെ ജീവിതങ്ങളും അതിന്നിടയിലേയ്ക്ക്‌ വരുന്ന ദാസ്‌ (ഫഹദ്‌ ഫാസില്‍), സാറ (പാര്‍വ്വതി) എന്നിവരുടെ ഇടപെടലുകളുടേയും രസതന്ത്രങ്ങളുടേയും ചിത്രീകരണമാണ്‌ പ്രധാനമായും ഈ ചിത്രത്തില്‍ സംഭവിക്കുന്നത്‌.

നാട്ടിന്‍ പുറത്തുകാരനായ കുട്ടന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ ചെല്ലുന്നതിന്റെ കഥാസംഗതികളിലൂടെ അത്തരം ആളുകളും അവരുടെ കുടുംബങ്ങളെയും ചുറ്റിപ്പറ്റിയുള്ള പലതും വിവരിക്കാന്‍ സംവിധായികയ്ക്ക്‌ സാധിച്ചിരിക്കുന്നു.

വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ കല്ല്യാണം കഴിക്കുന്ന ദിവ്യ, വെറുമൊരു ഭാര്യയായി ഒതുങ്ങുന്നില്ല.

റിബല്‍ സ്വഭാവത്തില്‍ ജീവിക്കുമ്പോഴും തെളിഞ്ഞ്‌ നില്‍ക്കാത്ത നന്മകളുമായി അര്‍ജ്ജുന്‍ എന്ന അജുവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

സീരിയസ്‌ പ്രകൃതത്തില്‍ തുടങ്ങി, പൂര്‍വ്വകാലത്തിന്റെ ചില ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദാസും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശാരീരിക വൈകല്ല്യത്തെ മനസ്സുകൊണ്ട്‌ കീഴ്‌ പെടുത്തുന്ന റേഡിയോ അവതാരകയായി സാറയും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതായി.

പ്രേക്ഷകര്‍ക്ക്‌ വളരെ ആസ്വാദ്യകരമായ ഒരു ചിത്രം ഒരുക്കുവാന്‍ അഞ്ജലി മേനോനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട്‌ തന്നെ, ചില കുറവുകളായി തോന്നിയ താഴെ പറയുന്ന സംഗതികള്‍ക്ക്‌ വലിയ പ്രാധാന്യവുമില്ല.

1. അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയുകയാണെങ്കില്‍ , നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എപ്പോഴൊക്കെയോ കുറച്ച്‌ ഓവര്‍ ആയി തോന്നി.

2. നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രം വിശ്വസിക്കാവുന്നതിലുമപ്പുറം ഇടപെടലുകള്‍ നടത്തി.
 ഒരു ഫ്ലാറ്റിലെ ആളുകളെ മുഴുവന്‍ കുറഞ്ഞ സമയം കൊണ്ട്‌ കയ്യിലെടുക്കുക, ഭര്‍ത്താവിന്റെ കാമുകീവിരഹത്തെ മനസ്സിലാക്കി സ്നേഹിക്കുക, മകള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരെ പരിലാളിച്ച്‌ പ്രിയങ്കരിയാകുക എന്നിവയൊക്കെ കുറച്ചധികം ആര്‍ഭാടമായിപ്പോയി.

3. ഗാനങ്ങള്‍ ഇതിലും മികവ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ അതൊരു സംഭവമായേനെ. ഇതിപ്പോ തരക്കേടില്ല എന്നതായിട്ടുപോലും പ്രേക്ഷകര്‍ ആസ്വദിച്ചു.

അഭിനയത്തില്‍ ഏറ്റവും മികവ്‌ പുലര്‍ത്തിയത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌.

നിവിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ പരമാവധി ആസ്വാദ്യമാക്കുകയും ഹാസ്യരസം ചിത്രത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തു.

ദുല്‍ക്കര്‍ തന്റെ കെട്ടിലും മട്ടിലും കൃത്യമായിരുന്നു.

സാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി മികവുറ്റതാക്കി.

നസ്രിയ പതിവുപോലെ തന്റെ റോളില്‍ തിളങ്ങി.

ഇഷാ തല്‍ വാര്‍ ഒരു ബാദ്ധ്യതയായി തുടര്‍ന്നു.

മറ്റു മുതിര്‍ന്ന അഭിനേതാക്കളായ്‌ കല്‍പന, വിജയരാഘവന്‍, വിനയാപ്രസാദ്‌, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു.

ഒന്നോ രണ്ടോ തവണ പോയി ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡേയ്സ്‌.

Rating : 7.5 / 10

Thursday, March 27, 2014

ഒാം ശാന്തി ഒാശാന


സംവിധാനം: ജൂഡ്‌ ആണ്റ്റണി ജോസഫ്‌
തിരക്കഥ: മിഥുന്‍ മാനുവല്‍ ജോസഫ്‌, ജൂഡ്‌ ആണ്റ്റണി ജോസഫ്‌
കഥ: മിഥുന്‍ മാനുവല്‍ ജോസഫ്‌
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി

ജനനം മുതല്‍ ഒരു ആണ്‍ സ്വഭാവങ്ങള്‍ക്ക്‌ പ്രാമുഖ്യമുള്ള ഒരു പെണ്‍കുട്ടിയായ പൂജാ മാത്യൂസ്‌ (നസ്രിയ നാസിം) ആണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം. ഈ പെണ്‍കുട്ടിയിലൂടെ, ഈ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടുകളിലൂടെയാണ്‌ കഥ വികസിക്കുന്നത്‌.

ഗംഭീരമായ കഥാപശ്ചാത്തലങ്ങളോ പ്രേക്ഷകനെ അത്ഭുതപ്പെടുത്താവുന്ന സസ്പെന്‍സുകളോ ഒന്നും ഇല്ലെങ്കിലും ഒരു ചെറു ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു മികച്ച അനുഭവമാകുന്നു ഈ ചിത്രം.

മകളുടെ വഴിക്ക്‌ തടസ്സം നില്‍ക്കാത്ത പൂജയുടെ അച്ഛന്‍ (രഞ്ജി പണീക്കര്‍) പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടും.

പൂജയ്ക്ക്‌ ഇഷ്ടം തോന്നുന്ന ഗിരി എന്ന ചെറുപ്പക്കാരനായി നിവിന്‍ പോളിയും നാട്ടിലെ തരികിടയായി അജു വര്‍ഗ്ഗീസും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

വിനീത്‌ ശ്രീനിവാസനും തണ്റ്റെ റോള്‍ ഭംഗിയാക്കി.

ഷാന്‍ റഹ്മാണ്റ്റെ സംഗീതവും ചിത്രത്തോട്‌ യോജിച്ചുനിന്നു.

ആദ്യാവസാനം പ്രേക്ഷകരെ മുഷിപ്പിക്കാതെ പലപ്പോഴും രസകരമായ അനുഭവങ്ങള്‍ നല്‍കുകയും ചെയ്തതിനാല്‍ തന്നെ ഈ ചിത്രം പ്രേക്ഷക പ്രശംസ നേടി.

Rating : 6 / 10 

Saturday, March 15, 2014

1983

കഥ, സംവിധാനം: അബ്രിഡ്‌ ഷൈന്‍
തിരക്കഥ: അബ്രിഡ്‌ ഷൈന്‍, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: സംസുദ്ദീന്‍

ഇന്ത്യ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ കാലഘട്ടത്തിലും അതിന്‌ ശേഷവും ക്രിക്കറ്റ്‌ ജീവിതമായി കൊണ്ട്‌ നടന്ന ഒരു തലമുറ നേരില്‍ കാണുകയും അതില്‍ അല്‍പമെങ്കിലും ഭാഗഭാക്കാകുകയും ചെയ്തവര്‍ക്കും ക്രിക്കറ്റിനെ നേരിട്ടും അല്ലാതെയും പരിചയമുള്ളവര്‍ക്കും ഒരു സുഖമുള്ള അനുഭൂതിയായിരുന്നു ഈ ചിത്രം.

ക്രിക്കറ്റിണ്റ്റെ ഭ്രാന്തില്‍ ജീവിതത്തില്‍ പല കഷ്ട നഷ്ടങ്ങളും സംഭവിച്ച നിരവധി പേര്‍ നമുക്കിടയിലുണ്ട്‌. പക്ഷേ, അതിലൊരാള്‍ തണ്റ്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ തണ്റ്റെ മകനിലൂടെ തണ്റ്റെ സ്വപ്നവും വിജയവും നെയ്തെടുക്കുന്ന കാഴ്ച മനോഹരമണ്‌.

 എതിര്‍പ്പുകള്‍ക്കും നിരുത്സാഹപ്പെടുത്തലുകള്‍ക്കുമിടയില്‍ ജീവിതത്തിണ്റ്റെ കഠിനപരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ സാന്ത്വനമായി പലരും നമുക്കിടയിലുണ്ടാകാറുണ്ട്‌. ആ സാന്ത്വനവും താങ്ങും പലരെയും അവരുടെ ദുരിതങ്ങളില്‍ നിന്ന്‌ കരകയറാനും സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനും പ്രാപ്തമാക്കാറുമുണ്ട്‌. ഈ ചിത്രം അങ്ങനെ ഒരു അനുഭവസുഖം കൂടി പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു.

ക്രിക്കറ്റിനോടൊപ്പം തന്നെ അതിണ്റ്റെ പ്രാണവായുവായ സച്ചിന്‍ ടെണ്ടുല്‍ ക്കറും പ്രേക്ഷകനെ ഒരുപാട്‌ സ്വാധീനിച്ചിട്ടുണ്ട്‌. ആ സ്വാധീനം വേണ്ടവിധം ഉപയോഗപ്പെടുത്തുവാന്‍ കാണിച്ചിരിക്കുന്ന മിടുകക്കാണ്‌ ഇതിണ്റ്റെ പിന്നണിപ്രവര്‍ത്തകരുടെ വിജയം.

നിവിന്‍ പോളി പക്വതയോടെ തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം നിവിണ്റ്റെ മകനായി അഭിനയിച്ച ബാലതാരവും മികച്ചു നിന്നു.

Rating 6.5/10

Monday, May 13, 2013

നേരം


കഥ, തിരക്കഥ: അല്‍ഫോണ്‍സ്‌ പുത്തരന്‍
സംഭാഷണം: മൊഹ്‌ സിന്‍ കാസിം
സംവിധാനം: അല്‍ഫോണ്‍സ്‌ പുത്തരന്‍

നേരം രണ്ട്‌ തരത്തിലുണ്ട്‌. നല്ല നേരം, ചീത്ത നേരം. ചീത്ത നേരമാണെങ്കില്‍ രാജാവും പിച്ചക്കാരനാകും. നല്ല നേരമാണെങ്കില്‍ തിരിച്ചും.

ഇതില്‍ ഒരു ചീത്ത നേരത്ത്‌ നായകണ്റ്റെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ പ്രശ്നങ്ങളും അതില്‍ ഭാഗഭാക്കാകുന്ന സുഹൃത്തുക്കളും മറ്റ്‌ കഥാപാത്രങ്ങളും.

പിന്നീട്‌ നല്ല നേരം വരുമ്പോള്‍ എല്ലാ പ്രശ്നങ്ങളും ഒന്നൊന്നായി പരിഹരിക്കപ്പെട്ടുകൊണ്ട്‌ തെളിയുന്നതും വളരെ ഭംഗിയായി അവതരിപ്പിക്കാനായി എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകത.

ഇടയില്‍ വല്ലാതെ ബോറടി സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ടെങ്കിലും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും 'പിസ്ത' ഗാനവും ആ കുറവ്‌ ഒരു പരിധിവരെ പരിഹരിക്കുന്നതും കാണാം.

നിവിന്‍ പോളിയും നസ്രിയയും മികച്ച അഭിനയം കാഴ്ച വെച്ചു.

മറ്റ്‌ വേഷങ്ങളില്‍ വന്ന പുതുമുഖ കഥാപാത്രങ്ങളെല്ലാം അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

മനോജ്‌ കെ ജയനും ഷമ്മി തിലകനും 'പുതുമയില്ലാത്ത ചിത്രം' എന്ന തലക്കെട്ടിനെ അന്വര്‍ത്ഥമാക്കും വിധം അഭിനയിച്ചു.

ചെറിയൊരു കഥയെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ രസകരമായി കൊണ്ടുപോയി ഒടുവില്‍ ഇവരെയെല്ലാം ബന്ധിപ്പിച്ച്‌ ഒരു പരിഹാരക്രിയയില്‍ എത്തിക്കുന്നത്‌ ഒരു നല്ല അനുഭവമായിരുന്നു.

Rating : 5.5 / 10


Sunday, July 22, 2012

തട്ടത്തിൻ മറയത്ത്





രചന, സംവിധാനം: വിനീത് ശ്രീനിവാസൻ


വിനോദ് എന്ന പയ്യന്‌ ആയിഷ എന്ന ഒരു മൊഞ്ചത്തി പെണ്ണിനോടുള്ള പ്രണയവും അതിൽ ഭാഗഭാക്കാകുന്ന ഒരു കൂട്ടം സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുള്ളതാകുന്നു ഈ സിനിമയുടെ കഥ.

രസകരമായ ചില ചെറിയ സംഭവങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ഈ സിനിമയെ കുറെയൊക്കെ സമ്പുഷ്ടമാക്കാൻ വിനീത് ശ്രീനിവാസനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രണയം എന്നത് ഒട്ടും തന്നെ തീവ്രതയോ വിശ്വാസ്യതയോ ഇല്ലാതെ അവശേഷിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്കയും.

ഒരു പെൺ കുട്ടിയുമായി കൂട്ടിയിടിച്ച് വീണശേഷം ഒരു ‘സോറി’ എഴുതിക്കൊടുത്ത് ഒന്ന് രണ്ട് വട്ടം ദർശിച്ച് കഴിഞ്ഞാൽ ‘പ്രണയം’ പൊട്ടിമുളച്ച് വിടരുമെന്ന് പ്രഖ്യാപിച്ചാൽ എത്ര എളുപ്പം സംഗതി തീർന്നു. പ്രണയിക്കുന്ന ഒരു യുവാവിനുണ്ടാകുന്ന മാനസികചിന്തകളും വികാരങ്ങളും ഒരു പരിധിവരെ പ്രതിഫ്ഹലിപ്പിക്കാൻ സാധിച്ചെങ്കിലും പെൺ കുട്ടിയുടെ ഭാഗം ഒട്ടും തന്നെ വ്യക്തമല്ലാതെ വിശ്വാസ്യയോഗ്യമല്ലാതെ വഴിയിൽ കിടക്കുന്നു. അതും ഒട്ടും തന്നെ അനുകൂല സാഹചര്യങ്ങളല്ലാത്ത ഒരു ചുറ്റുപാടിൽ നിന്ന് ഒരു പെൺ കുട്ടിയ്ക്ക് വളരെ ചങ്കൂറ്റമുള്ള ഒരു തീരുമാനമെടുക്കേണ്ടി വരുന്ന തരത്തിൽ പ്രണയം അനുഭവപ്പെടുന്ന ഒന്നും തന്നെ ഉണ്ടായില്ല എന്നതും ന്യൂനതയായി അവശേഷിക്കുന്നു.

ഈ സിനിമയുടെ കാലഘട്ടം ഏതെന്ന് ഇടയ്ക്കെങ്കിലും സന്ദേഹം തോന്നുന്ന പലതും ചിത്രത്തിൽ കാണാം. സൈക്കിൾ ചവിട്ടി ട്യൂഷൻ എടുക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരനെ സിനിമയിലെങ്കിലും കാണാൻ കിട്ടിയത് സന്തോഷം.


ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെയടക്കം മൊത്തമായി ഒരു പ്രണയവിജയത്തിനായി വിനീത് ശ്രീനിവാസൻ തീറെഴുതിക്കൊടുത്തത് ആർഭാടമായിപ്പോയി.

എന്നിരുന്നാലും ഹാസ്യാത്മകമായ പല സംഭാഷണ ശകലങ്ങളും പ്രണയിതാവിന്റെ മാനസികപ്രതിഫലനങ്ങളും ചില ഗാനങ്ങളുമെല്ലാം ചേർന്ന് ഈ ചിത്രം അതിന്റെ ഗുണനിലവാരം അർഹിക്കുന്നതിൽ കൂടുതൽ പ്രേക്ഷക അംഗീകാരം നേടുന്നു എന്നതാണ്‌ പൊതുവേ തീയ്യറ്ററുകളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. മനോജ് കെ ജയൻ രാജമാണിക്യത്തിന്‌ പഠിച്ച് കൊണ്ടേയിരുന്നു.
ആയിഷയായി അഭിനയിച്ച പെൺ കുട്ടി തട്ടത്തിൻ മറയത്ത് നിന്ന് പ്രേക്ഷകരെ ആകർഷിച്ചു. ആ ആകർഷണം ഒരു പരിധിവരെ നെവിൻ പോളി തന്റെ അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

Rating: 5 / 10