Showing posts with label ദിലീപ്. Show all posts
Showing posts with label ദിലീപ്. Show all posts

Thursday, May 14, 2015

ചന്ദ്രേട്ടന്‍ എവിടെയാ



സംവിധാനം: സിദ്ധാര്‍ഥ് ഭരതന്‍
രചന : സന്തോഷ് എച്ചിക്കാനം

ഗവര്‍ണ്മെന്‍റ് ജോലിക്കാരനായ ചന്ദ്രമോഹന്‍ (ദിലീപ്)ക്ലാസ്സിക്കല്‍ ഡാന്സിനെക്കുറിച്ച് റിവ്യൂകള്‍ എഴുതുന്നതില്‍ അറിയപ്പെടുന്ന വ്യക്തിയാണ്.  

ചന്ദ്രമോഹന്‍റെ ഭാര്യയായ സുഷമയും (അനുശ്രീ) ഗവര്‍ണ്മെന്‍റ് ജോലിക്കാരിയാണെങ്കിലും രണ്ടാളും അകലെയുള്ള ഓഫീസുകളില്‍ ആയതിനാല്‍ അവധിദിവസങ്ങളിലേ ഒരുമിച്ച് താമസിക്കുന്നുള്ളൂ. 

ചന്ദ്രമോഹന്‍റെ നൃത്തപ്രേമം സുന്ദരികളായ സ്ത്രീകളേയും ഉള്‍പ്പെടെ ആയതിനാല്‍ സുഷമയ്ക്ക് ചെറിയൊരു ശങ്കയുണ്ട്. പൊതുവേ ഇടയ്ക്കിടെ ചന്ദ്രമോഹനെ ഫോണില്‍ വിളിച്ച് ച്ന്ദ്രേട്ടന്‍ എവിടെയ?’, എണീറ്റോ?’, ഓഫീസില്‍ എത്തിയോ?’, ഭക്ഷണം കഴിച്ചോ?’ തുടങ്ങിയ ചോദ്യങ്ങളുമായി നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ ഒരു ടൂറ് പോകുമ്പോള്‍ അവിടെ വളരെ പ്രശസ്തമാണ്‍ എന്ന് പറയപ്പെടുന്ന ഒരു ജ്യോതിഷിയെ കാണുകയും ചന്ദ്രമോഹന്‍റെ ഭൂതകാലത്തെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.  

ആയിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ഏതോ ഒരു രാജാവിന്‍റെ സഭയിലെ കവിയായിരുന്നെന്നുംഅവിടെ നൃത്തവുമായി വന്ന ഒരു സുന്ദരിയുമായി പ്രണയത്തിലായെന്നും തുടര്‍ന്ന് രാജാവിന്‍റെ അപ്രീതിക്ക് പാത്രമായെന്നും യുദ്ധഭൂമിയിലേയ്ക്ക്അയക്കപ്പെടുകയും ആന ചവിട്ടിക്കൊല്ലുകയും ചെയ്തെന്നുമൊക്കെ പറയുന്നു.  

ആ സ്ത്രീ വീണ്ടും ഈ ജന്മത്തില്‍ ചന്ദ്രമോഹനെ തേടി എത്തുമെന്നും പ്രവചിക്കുന്നതോടെ സുഷമയുടെ ശ്രദ്ധ കൂടുകയും ഫോണ്‍ വിളിയും സംശയവും വര്‍ദ്ധിക്കുകയുംചെയ്യുന്നു.


ഒരു നര്‍ത്തകിയില്‍ ആകൃഷ്ടനാകുന്ന ചന്ദ്രമോഹന്‍റെ വികാരവിചാരങ്ങളും തന്‍റെ ഭര്‍ത്താവിനെ തിരിച്ച് പിടിക്കാനുള്ള സുഷമയുടെ ശ്രമങ്ങളും ഈ ചിത്രത്തില്‍ തുടര്‍ന്ന് കാണുന്നു.

പക്ഷേ, വളരെ വിരസമായ കഥാസന്ദര്‍ഭങ്ങള്‍ തന്നെയാണ്‍ ഈ ചിത്രത്തിന്‍റെ ന്യൂനത.  ചില കുടുംബ സന്ദര്‍ഭങ്ങള്‍പ്രേക്ഷകര്‍ക്ക് കണക്റ്റ് ചെയ്യാനാകുമെങ്കിലും മുഴുവന്‍ സമയം കണ്ടിരിക്കാവുന്ന രസങ്ങളൊന്നും ഈ ചിത്രത്തിലില്ല.  

പക്ഷേ, ക്ലൈമാക്സിന്‍റെ ഒരു പത്ത് മിനിറ്റിന്‍ മുന്പ് ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം (നര്‍ത്തകിയായ സുഹൃത്തിനോടൊപ്പം രാത്രി ചെലവിടാന്‍ ചന്ദ്രമോഹന്‍ തയ്യാറെടുക്കുന്നതും അങ്ങോട്ടുള്ള യാത്രയും)പ്രേക്ഷകരെ ശരിക്കും ചിരിപ്പിക്കും. 


Rating : 4.5 / 10

Thursday, April 17, 2014

റിങ്ങ് മാസ്റ്ററ് (Ring Master)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : റാഫി

നായകനും നായികയും ഉള്‍പ്പെടെ ഭൂരിഭാഗം പേരും നായകള്‍ക്കൊപ്പവും നായയോട് ചേര്‍ന്നും നായയായും മറ്റും അഭിനയിച്ചിരിക്കുന്ന ഒരു ചിത്രമാണ്‍ റിങ്ങ് മാസ്റ്റര്‍.

ഈ ചിത്രത്തിന്‍റെ കെട്ടിലും മട്ടിലും നിന്ന് തന്നെ ആരും ഒരു പുതിയതോ വ്യത്യസ്തമായതോ ആയ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. പതിവ് പോലെ ഒരു ഉല്‍സവകാലത്ത് കുട്ടികളെ കയ്യിലെടുക്കാമെന്ന ഉദ്ദേശത്തോടെ ഒരു സൂപ്പര്‍ ഹിറ്റ് വേസ്റ്റ് സിനിമ എടുക്കുക എന്ന ലക്ഷ്യം പൂര്‍ണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ വേണം പറയാന്‍.

തന്നെ വിട്ടുപോയ കാമുകിയോട് പ്രതികാരം ചെയ്യാന്‍  നായകന്‍ അതേ പേരില്‍ തന്നെ ഒരു പെണ്‍ നായയെ ദൈവം സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കുകയും  അതിനെ പരിശീലിപ്പിച്ച് നായികയ്ക്കൊപ്പം സിനിമയില്‍  അവതരിപ്പിച്ച് പ്രതികാരവും തിരിച്ചറിവും പ്രാപ്തമാക്കുകയുമാണ്‍ ഈ ചിത്രം കൊണ്ട് സാധിക്കുന്നത്.

കലാഭവന്‍ ഷാജോണിന്‍റെ തലയിലും മുഖത്തും സെറ്റപ്പ് ചെയ്തിരിക്കുന്നത് കണ്ടാല്‍ അദ്ദേഹം ഏതോ നാടക സെറ്റില്‍ നിന്ന് ഇടയ്ക്ക് ഇറങ്ങി വന്നതാണെന്ന്  തോന്നും.

ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ നമ്മള്‍ പ്രേക്ഷകര്‍ ഒന്ന് ചിരിച്ചാലായി അത്രയ്ക്കുണ്ട് കോമഡികള്‍

ദിലീപ് നായയായി നന്നായി അഭിനയിച്ചിട്ടുണ്ട്.  മിമിക്രി ചെയ്തുള്ള പരിചയം ഉപകാരപ്പെട്ടു.

കീര്‍ത്തി സുരേഷ് മോശമില്ലാതെ അഭിനയിക്കുകയും ഒരു ശാലീന സുന്ദരിയായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തു.

നാലിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കള്‍ ക്ഷമാഗുളിക നല്ല ഡോസില്‍ കഴിച്ച് ഈ സിനിമയ്ക്ക് പുറപ്പെടാവുന്നതാണ്‍. 

സ്വന്തം കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും ത്യാഗം ചെയ്യുന്നതിന്‍ ഒരു പരിധി വേണ്ടേ.  ആദ്യപകുതി തീര്‍ന്ന് കിട്ടാന്‍  തന്നെ വലിയ പ്രയാസം.  

സിനിമ ഒന്ന് മുഴുമിപ്പിക്കാന്‍ നമുക്ക് അസാമാന്യ ക്ഷമയും മനോബലവും തന്നെ വേണം.
ഒരു രണ്ട് രണ്ടര സിനിമ കണ്ട് മടുത്ത ഒരു സംതൃപതി ഹോ!


Rating : 3.5 / 10 

Saturday, February 02, 2013

കമ്മത്ത്‌ & കമ്മത്ത്‌


കഥ, തിരക്കഥ, സംഭാഷണം : സിബി കെ. തോമസ്‌, ഉദയകൃഷ്ണന്‍
സംവിധാനം: തോംസണ്‍

ഈ ചിത്രത്തിണ്റ്റെ കഥ എന്തെന്ന് പറഞ്ഞാല്‍ സസ്പെന്‍സ്‌ നഷ്ടപ്പെടും. അതിനാല്‍ അതിന്‌ മുതിരുന്നില്ല. എങ്കിലും ചെറിയൊരു സൂചന തരാം. സിബിയും ഉദയകൃഷ്ണനും ആയതുകൊണ്ട്‌ കഥ ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ലല്ലോ.. പഴയതില്‍ നിന്നൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലല്ലേ ഊഹിച്ച്‌ സമയം കളയേണ്ടതുള്ളൂ.

ഒരു ബാല്യകാലം... സഹോദരങ്ങള്‍... അച്ഛന്‍ കിടപ്പിലായപ്പോള്‍ ദോശ കച്ചവടം തുടങ്ങി. 

ഇപ്പോഴത്തെ കാലം... പട്ടണത്തിലെ ഒരു വലിയ ഹോട്ടല്‍ വ്യവസായി മറ്റൊരു പാവം ബ്രാഹ്മ്മണണ്റ്റെ നിര്‍ത്തിപ്പോയ ഹോട്ടല്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനപ്രിയ നായകന്‍ ബി.എം.ഡബ്ളിയു കാറില്‍ കുടയും നിവര്‍ത്തി സ്ളോ മോഷനില്‍ കടന്നുവരും.

പിന്നേ കുറേ കൊങ്ങിണി ചുവയുള്ള ഡയലോഗുകല്‍ ('എല്ലാ ഡയലോഗിണ്റ്റേയും അവസാനം 'കൊടുക്കെടോ', 'കൊടുക്കാം', 'നല്ല റസമായിറിക്കും' എന്നൊക്കെ ചേര്‍ത്താല്‍ മതി)

അങ്ങനെ ഈ അനിയന്‍ കമ്മത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചേട്ടന്‍ കമ്മത്ത്‌ വിലകൂടിയ ഒരു കാറില്‍ നിന്ന് സ്ളോമോഷനില്‍ ഇറങ്ങും. അവിടെ ഒരു സ്റ്റണ്ട്‌ വേണമല്ലോ.. അത്‌ പക്ഷേ, താന്‍ തീറ്റ കൊടുത്തുവളര്‍ത്തുന്ന ഡ്റൈവറായ ബാബുരാജിനെക്കൊണ്ട്‌ നിര്‍വ്വഹിക്കും.

ഈ കമ്മത്തുമാര്‍ അങ്ങനെ ആരേയും നേരിട്ട്‌ തല്ലില്ലത്രേ... തല്ലിയാല്‍ ചത്തുപോകും (ആരാണെന്ന് ചോദിക്കരുത്‌). അതുകൊണ്ട്‌ ബാബുരാജിനെക്കൊണ്ട്‌ തല്ലിക്കുകയേയുള്ളൂ.. എത്ര ദയാശീലര്‍!

ഈ കഥ ഇങ്ങനെയൊക്കെ അങ്ങ്‌ പോകും. ഒന്ന് രണ്ട്‌ പെണ്ണുങ്ങള്‍ വരും.. അവരുടെ കഥയും ദുഖങ്ങളു അങ്ങനെ എന്തൊക്കെയോ... പക്ഷേ, കമ്മത്തുമാര്‍ ഉണ്ടല്ലോ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍.

ഒടുവില്‍ ഗോഡൌണില്‍ കൊണ്ടുപോയി ഗംഭീരമായ സ്റ്റണ്ട്‌ നടത്തി സംഗതി അവസാനിപ്പിക്കും. 

ഒന്ന് രണ്ട്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലുള്ളത്‌ അസഹനീയമാണെന്ന് പറയാതെ വയ്യ. പിന്നെ, ചിത്രത്തിണ്റ്റെ മൊത്തം അസഹനീയതയില്‍ ഈ ഗാനങ്ങളെ മാത്രം കുറ്റം പറയുന്നത്‌ ശരിയല്ലാത്തതിനാല്‍ ഗാനങ്ങള്‍ കൊള്ളാം എന്ന് പറഞ്ഞേക്കാം.

ബാബുരാജിണ്റ്റെ ചില ഡയലോഗുകളും ഭാവങ്ങളും ഒരല്‍പം ചിരിക്ക്‌ ഇട നല്‍കുന്നുണ്ട്‌. പക്ഷേ, ഈ ചിത്രം തരുന്ന പീഠനത്തിണ്റ്റെ തീവ്രത ഒട്ടും കുറയ്ക്കാന്‍ അത്തരം സന്ദര്‍ഭങ്ങള്‍ക്ക്‌ ആവുന്നില്ല.

സിബിയും ഉദയകൃഷ്ണനും മലയാള സിനിമയുടെ എക്കാലത്തും സ്മരിക്കപ്പെടേണ്ട രണ്ട്‌ വ്യക്തികളാണ്‌. ഇവരെ എപ്പോള്‍ പൊന്നാടയണിയിച്ച്‌ 'ഇനി ദയവുചെയ്ത്‌ ഒരു തിരക്കഥയും എഴുതരുത്‌' എന്ന ഉറപ്പ്‌ വാങ്ങി എന്തെങ്കിലും അവാര്‍ഡ്‌ കൊടുത്ത്‌ മുക്കിലിരുത്തിയാല്‍ മലയാളസിനിമയ്ക്ക്‌ കുറേ കളങ്കം മാറിക്കിട്ടും.

രണ്ട്‌ ജനസ്വാധീനമുള്ള അഭിനേതാക്കളെ ഉപയോഗിച്ച്‌ പ്രത്യേകതയുള്ള ഭാഷയുടെ ഹൈലൈറ്റില്‍ ധനുഷിനെപ്പോലെയുള്ള ഒരു തമിഴ്‌ സ്റ്റാറിനെക്കൂടി ദുരുപയോഗപ്പെടുത്തി മലയാളിപ്രേക്ഷകരെ പറ്റിക്കുവാനുള്ള ഒരു വ്യക്തമായ ശ്രമം എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാകൂ.

ഈ പരുവത്തില്‍ ഒരു സിനിമ തട്ടിക്കൂട്ടിയാലും നമ്മുടെ പ്രേക്ഷകര്‍ തള്ളിക്കയറി മുടക്കുമുതല്‍ തിരിച്ച്‌ തരും എന്ന് ഇവര്‍ക്ക്‌ അറിയാം. ഇവരുടെ ഈ ബുദ്ധി പ്രേക്ഷകര്‍ക്ക്‌ അറിയില്ലെന്ന ധാരണയും ഒരുവിധം ശരിയായിരിക്കാം.

 Rating : 2 / 10 

Monday, April 09, 2012

മായാമോഹിനി



കഥ, തിരക്കഥ, സംഭാഷണം: സിബി. കെ. തോമസ്‌, ഉദയകൃഷ്ണ
സംവിധാനം: ജോസ്‌ തോമസ്‌
നിര്‍മ്മാണം: പി. സുകുമാര്‍, മധു വാര്യര്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... (ഇങ്ങനെയാകണമല്ലോ ഈ തിരക്കഥാകൃത്തുക്കളുടെ എല്ലാ സിനിമകളുടേയും തുടക്കം..)
ഇങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയാലും നല്ല തറവാടും നല്ല സ്വത്തും ഉണ്ടായിരിക്കുക എന്നതും അത്യന്താപേക്ഷിതമാണ്‌.

അങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു തറവാട്ടിലെ അമ്മാവന്‍മാരുടെ ഏക അവകാശിയായി മാറുന്ന ബാലചന്ദ്രന്‍ (ബിജുമേനോന്‍). ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്ന്‌ വന്ന ഒരു വിമാനം തകര്‍ന്ന്‌ ഈ നാല്‌ വയസ്സുകാരന്‍ കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ബാലു വളര്‍ന്ന്‌ പല ബിസിനസ്സുകളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ്‌ നശിച്ച്‌ ഒരു വഴിക്കാകുന്ന ഒരു രോഗത്തിന്‌ അടിമയാണ്‌. ഈ രോഗത്തിന്‌ കൂട്ടായി ലക്ഷ്മി നാരായണന്‍ (ബാബുരാജ്‌) എന്ന റിട്ടയേര്‍ഡ്‌ മജിസ്റ്റ്രേറ്റിണ്റ്റെ മകനുമുണ്ട്‌. ഇവര്‍ തമ്മിലുള്ള പല സംഭവങ്ങളും സംഭാഷണങ്ങളുമാണ്‌ ഈ ചിത്രത്തില്‍ ആസ്വാദ്യകരമായ പല സന്ദര്‍ഭങ്ങളും പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌.

ചോതി നക്ഷത്രക്കാരിയെ കല്ല്യാണം കഴിച്ചാല്‍ ബാലുവിന്‌ പിന്നെ നല്ലകാലമാണെന്ന ഒരു ജ്യോത്സ്യപ്രവചനത്തെത്തുടര്‍ന്ന്‌ അങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവള്‍ ഒരു വഴിക്ക്‌ പോകുമ്പോള്‍ പകരക്കാരിയായി അമ്മാവന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു പെണ്ണിനെ വാടകയ്ക്‌ എടുക്കുന്നതും തുടര്‍ന്നുള്ള സംഭവബഹുലമായ കാര്യങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം. വാടകയ്ക്ക്‌ എത്തുന്ന പെണ്ണാണ്‌ മായാമോഹിനി.

ഗംഭീര സുന്ദരിയാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന ഈ സംഭവം പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ഒരു അറപ്പ്‌ ജനിപ്പിക്കുന്നതിനേ ഉപകരിച്ചുള്ളൂ എന്നതാണ്‌ സത്യം. ഒരു 'ഹിജഡ' യെ ഭംഗിയായി അവതരിപ്പിക്കാന്‍ ദിലീപിന്‌ സാധിച്ചു എന്ന്‌ വേണമെങ്കില്‍ പറയാം. ആ കൈവിരലുകളുടെയൊക്കെ ഭംഗി കണ്ടാല്‍ പിന്നെ സ്ത്രീ എന്ന വിഭാഗത്തോട്‌ തന്നെ ഒരു അലര്‍ജി തോന്നാവുന്നതാണ്‌.

ദിലീപ്‌ എന്ന നടന്‍ ഈ വേഷം കൈകാര്യം ചെയ്യാന്‍ കാണിച്ച സാഹസവും ബുദ്ധിമുട്ടുകളും വിസ്മരിക്കുന്നില്ലെങ്കിലും സത്യം പറയാതിരിക്കാനാവില്ലല്ലോ. പരമ ദയനീയം...

പഴയ മലയാളം നീലപ്പടങ്ങളുടെ കെട്ടും മട്ടും പലപ്പോഴും ഈ ചിത്രത്തില്‍ തെളിഞ്ഞുവന്നു.

ഈ മാദകറാണിയെ കണ്ട്‌ വയസ്സന്‍മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ആകൃഷ്ടരായി പ്രതികരിച്ചപ്പോള്‍ അത്‌ കണ്ട്‌ വെറുപ്പോടെ ഇരിക്കാനേ ഒരു പ്രേക്ഷകനെന്ന നിലയില്‍ സാധിക്കുന്നുള്ളൂ.

അശ്ളീലത്തിണ്റ്റെ അതിര്‍വരമ്പുകള്‍ കടന്നും പോയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചിലിന്നിടയില്‍ കിടന്ന്‌ സാംസ്കാരികബോധമുള്ളവര്‍ വീര്‍പ്പുമുട്ടുമ്പോഴും ഈ ചിത്രം പകുതിപോലും ആയിട്ടില്ലല്ലോ എന്ന ഭീതി മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടങ്ങോട്ട്‌ കഥ ഒരു പരക്കം പാച്ചിലാണ്‌. കണ്ടതും കേട്ടതുമായ സംഗതികളെല്ലാം ചേര്‍ത്ത്‌ വെച്ച്‌ ഗംഭീരമായ സസ്പെന്‍സുകളൊക്കെ തുന്നിച്ചേര്‍ത്തുകൊണ്ടുള്ള കഥയുടെ പോക്ക്‌ കണ്ട്‌ സഹിച്ച്‌ തരിച്ച്‌ ഇരിക്കാനേ പ്രേക്ഷകര്‍ക്കാകൂ.. (ഈ വൃത്തികേട്‌ മുഴുവന്‍ കാണണമെന്നുള്ള വാശിയുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന്‌ ഓര്‍ക്കുന്നു).

കഥയോ അര്‍ത്ഥമോ മനസ്സിലാക്കാത്ത വിഭാഗം കുട്ടികളെ കുറേയൊക്കെ ഈ ചിത്രം രസിപ്പിക്കും എന്നത്‌ എണ്റ്റെ ഏഴ്‌ വയസ്സുകാരി കുട്ടിയുടെ സന്തോഷത്തില്‍ നിന്ന്‌ എനിക്ക്‌ മനസ്സിലായി. ദിലീപിണ്റ്റെ ഡാന്‍സും പല ഭാവപ്രകടനങ്ങളും കുട്ടികളെ ആകര്‍ഷിക്കുമെങ്കിലും മറ്റുള്ളവര്‍ക്ക്‌ അത്‌ വളരെ അരോചകമായി തോന്നും.

അവ്വൈ ഷണ്‍മുഖിയെ ഒന്ന്‌ രണ്ട്‌ സീനുകളില്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും താരതമ്യം ചെയ്യാനുള്ള വലുപ്പം ഇല്ലാത്തതിനാല്‍ ആ ഓര്‍മ്മ നമ്മള്‍ വിസ്മരിക്കും.

ഒരു മണ്ടന്‍ പോലീസ്‌ ഒാഫീസറായി (എസ്‌.പി.) സ്ഫടികം ജോര്‍ജ്ജിനെ അവതരിപ്പിച്ചപ്പോള്‍ അത്‌ വല്ലാത്തൊരു മണ്ടന്‍ പ്രദര്‍ശനമായിപ്പോയി. ഈ പോലീസ്‌ ഒാഫീസറുടെ കീഴിലുള്ള സമര്‍ത്ഥനും ചുറുചുറുക്കുള്ളതുമായ എ.എസ്‌.പി. (മധു വാര്യര്‍) അവതരിച്ചെങ്കിലും പോലീസ്‌ തലയ്ക്ക്‌ വില പറഞ്ഞിട്ടുള്ള ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ സ്മാര്‍ട്ട്‌ നസ്‌ കണ്ട്‌ മണ്ടന്‍ ട്രോഫി നമ്മള്‍ എസ്‌.പി.യില്‍ നിന്ന് വാങ്ങി ഈ എ.എസ്‌.പി.യ്ക്ക്‌ കൈമാറും. അങ്ങനെ കേരളപോലീസിനെ മൊത്തം അടച്ചാക്ഷേപിക്കാനായതില്‍ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ആഹ്ളാദിക്കാം.

ഈ ചിത്രത്തിണ്റ്റെ മറ്റൊരു പ്രത്യേക്ത എന്തെന്നല്‍ ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും ഒന്നുകില്‍ വേഷം മാറിയോ (അമ്മാവന്‍മാരും ജ്യോത്സ്യനും പ്രായത്തിനനുസരിച്ച്‌ വേഷഭാവവ്യതാസത്തില്‍ അവതരിക്കുന്നു) അല്ലെങ്കില്‍ ആള്‍മറാട്ടം നടത്തിയോ (മിക്കവാറും എല്ലാ കഥാപാത്രങ്ങളും) പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ കൊള്ളാമായിരുന്നു എന്ന് തോന്നി.
ഗാനരംഗങ്ങള്‍ക്ക്‌ ഹിന്ദി ഗാനങ്ങളുടെ ഛായയും നല്ല ഒച്ചയും ബഹളവും ഉണ്ടായിരുന്നു.

ആദ്യരാത്രി, ഹോസ്പിറ്റല്‍ സീന്‍ തുടങ്ങിയ ചില രംഗങ്ങളില്‍ അശ്ളീലം അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മലയാളികളുടെ സംസ്കാരത്തിണ്റ്റെ നെറുകയില്‍ ഒരു ശൂലം കുത്തിയിറക്കുകയാണ്‌ ഈ ചിത്രം ചെയ്ത സംഭാവന എന്ന്‌ തോന്നുന്നു.

ഏത്‌ തരം പ്രേക്ഷകവിഭാഗത്തെയാണ്‌ ഈ ചിത്രം ഉന്നം വച്ചതെന്ന്‌ തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്‌.

സ്വവര്‍ഗ്ഗാനുരാഗികള്‍, അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളെ നല്ലപോലെ സംതൃപ്തരാക്കുന്ന ഈ ചിത്രം വലിയ വിജയത്തോടെ ആഘോഷിക്കപ്പെട്ടാല്‍ മലയാളിയുടെ സംസ്കാരത്തിണ്റ്റെ മഹിമ എത്രെത്തോളം ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ വിലയിരുത്താവുന്നതാണ്‌.

Rating : 2 / 10

Monday, July 18, 2011

ദി ഫിലിം സ്റ്റാര്‍ (The Film Star)

സംവിധാനം: സഞ്ചീവ്‌ രാജ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. സുരേഷ്‌ ബാബു

വ്യവസായവല്‍ക്കരണത്തിണ്റ്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട്‌ മുഖ്യധാരയില്‍ നിന്ന് ഒതുങ്ങി കഷ്ടപ്പെട്ട്‌ ജീവിതം തുടരേണ്ടിവരുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധിയായി, അവരുടെ ഇടയില്‍ നിന്ന് ജീവിതാനുഭവങ്ങളുടെ തിരക്കഥയുമായി നന്ദഗോപന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണിനെ കാണാനായി ശ്രമിക്കുന്നു. രണ്ട്‌ വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സൂര്യകിരണിണ്റ്റെ ഹോട്ടലില്‍ നുഴഞ്ഞുകയറിയെങ്കിലും വേദനയോടെ തണ്റ്റെ കയ്യിലുള്ള തിരക്കഥ നന്ദഗോപന്‍ അവിടെ എറിഞ്ഞിട്ട്‌ പോയെങ്കിലും സൂര്യകിരണിണ്റ്റെ മനസ്സിനെ സ്പര്‍ശിച്ച ഒരു കഥ അതില്‍ ഉണ്ടായിരുന്നു.

യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ആ തിരക്കഥ, ആ സംഭവങ്ങള്‍ നടന്ന അതേ സ്ഥലങ്ങളില്‍ വച്ച്‌ ചിത്രീകരിക്കാന്‍ സൂര്യകിരണ്‍ ശ്രമിക്കുമ്പോളുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം.

കമ്മ്യൂണിസ്റ്റ്‌ അനുഭാവമുള്ളവരുടെ മനസ്സില്‍ ഇടയ്ക്കൊക്കെ ഒന്ന് സ്പര്‍ശിക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്‌ എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിണ്റ്റെ ആകെയുള്ള ഒരു മേന്‍മ. മാത്രമല്ല, ആധുനികവല്‍ക്കരണത്തിണ്റ്റെ ഭാഗമായി തുടച്ചുനീക്കപ്പെടുന്ന പാവപ്പെട്ടവണ്റ്റെ വേദനയും ജീവിതവും കുറച്ചൊക്കെ വരച്ചുകാട്ടാനും സാധിച്ചിട്ടുണ്ട്‌ ഈ ചിത്രത്തില്‍. ഒരു രാഷ്ട്രീയ നേതാവിണ്റ്റെയും ഫിലിം സ്റ്റാറിണ്റ്റേയും ജനപിന്തുണയുടെ അസ്ഥിരതയെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇടയ്ക്കൊക്കെ ചില ഡയലോഗുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാനുള്ള ശ്രമമുണ്ടെങ്കിലും വളരെ കുറച്ചേ അതെല്ലാം ഏശുന്നുള്ളൂ.

ദിലീപിനെ പ്രൊജക്റ്റ്‌ ചെയ്ത്‌ കാണിച്ചിരിക്കുന്നെങ്കിലും ഇത്‌ കലാഭവന്‍ മണി ചിത്രത്തില്‍ ദിലീപ്‌ അഭിനയിക്കുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കോട്ടും സ്യൂട്ടും ഇട്ടില്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തോന്നില്ല എന്ന കാരണം കൊണ്ടാവാം ഈ സംഗതി ശരീരത്തില്‍ നിന്ന് ഊരാന്‍ കലാഭവന്‍ മണിക്ക്‌ അധികം അവസരം കിട്ടിയിട്ടില്ല... ഒന്നുകില്‍ സംവിധായകണ്റ്റെ നിര്‍ബന്ധം, അല്ലെങ്കില്‍ മണിയുടെ നിര്‍ബന്ധം... രണ്ടായാലും കോട്ടിന്‌ രക്ഷയില്ല.

ആദ്യത്തെ അര മണിക്കൂര്‍ ഈ ചിത്രം കണ്ടിരിക്കാന്‍ സാധിച്ചാല്‍ അത്‌ നമ്മുടെ ജീവിതത്തിലെ ക്ഷമാശീലത്തിണ്റ്റെ ഉത്തമ മാതൃകയായി മാറും. സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ അതിക്രമങ്ങളും തനി തറ നിലവാരമുള്ള ഹാസ്യശ്രമങ്ങളുമാണ്‌ ആദ്യത്തെ കുറേ നേരം... ഇടയ്ക്ക്‌ ദിലീപും കൂടെ ചേരുന്നുണ്ടെങ്കിലും അങ്ങേര്‍ ഒരു പാവം പിടിച്ച നിലയിലായതിനാല്‍ ഉപദ്രവമില്ല.

പലപ്പോഴും നായികയും നായകനും തമ്മില്‍ ആടിപ്പാടുന്നത്‌ ഇവരിലാരെങ്കിലും സ്വപനം കാണുന്നതായാണ്‌ പതിവ്‌. ഇവിടെ ഒരു പുതുമയുണ്ട്‌.. വെറുതേ നോക്കിനില്‍ക്കുന്ന സുരാജ്‌ വെഞ്ഞാര്‍മൂട്‌ സ്വപനം കണ്ടതിനെത്തുടര്‍ന്ന് കലാഭവന്‍ മണിയും രംഭയും ചേര്‍ന്ന ഒരു ഗാന നൃത്തരംഗം അനുഭവിക്കാന്‍ പ്രേകകര്‍ക്ക്‌ ഗതിവന്നു. ആ ഒരൊറ്റ കാരണം മതി സുരാജിനെ തല്ലിക്കൊല്ലാനുള്ള കലി വരാന്‍.

ഇനിയും ഒരുപാട്‌ പുതുമകളും പ്രത്യേകതകളും ഈ ചിത്രത്തിലുണ്ട്‌. നന്ദഗോപന്‍ എന്ന കഥാപാത്രത്തിന്‌ ചെവി കേള്‍ക്കാന്‍ പാടില്ലെങ്കിലും ഒരു കാല്‍ വെപ്പുകാലാണെങ്കിലും സംഘട്ടനരംഗങ്ങളില്‍ അദ്ദേഹം ഒരു കോമ്പ്രമൈസിനുമില്ല. തടിമാടന്‍മാരെ പുഷ്പം പോലെ ഇടിച്ച്‌ പറപ്പിക്കും, കറക്കിയടിക്കും, അടിച്ച്‌ തെറിപ്പിക്കും. എല്ലാവരും കയറില്‍ കെട്ടി പറക്കുന്നതും തിരിയുന്നതും വ്യക്തമായി മനസ്സിലാക്കിത്തരുന്നു സ്റ്റണ്ട്‌ മാസ്റ്റര്‍... വികലാംഗതയുള്ള ഈ തിരക്കഥാകൃത്തിണ്റ്റെ പരാക്രമം ഒരിക്കലൊന്നുമല്ല, പലപ്രാവശ്യം കാണേണ്ടിവരും...

കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും പുതുമയുണ്ട്‌. നന്ദഗോപണ്റ്റെ കാല്‍ വെട്ടിഎടുത്തത്‌ മന്ത്രിയാണത്രേ... വെട്ടി ആറ്റിലെറിയാന്‍ പറഞ്ഞെങ്കിലും നന്ദഗോപന്‍ ജീവിച്ചിരുന്നു.. എങ്ങനെ? എപ്പോ? എന്തിന്‌? ഈ ചോദ്യങ്ങള്‍ക്ക്‌ ഒരൊറ്റ ഉത്തരമേ ഉള്ളൂ... "ദൈവ നിശ്ചയം"....

കാല്‌ വെട്ടിയ ആളുമായി പാവത്തിന്‌ ഒരു ശത്രുതയുമില്ല, മാത്രമല്ല ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ല. പാവം തന്നെ.

മറ്റൊരുപുതുമ എന്തെന്നാല്‍ പണ്ട്‌ പുരാണകഥകളിലൊക്കെ കേട്ടിട്ടുള്ളപോലെ വെള്ളത്തില്‍ മുങ്ങിമരിച്ചെന്നുകരുതിയ പയ്യന്‍ എങ്ങോ ഒഴുകിപ്പോയി രക്ഷപ്പെട്ടു. ഈ പള്ളീലച്ഛന്‍മാര്‍ കുളിക്കാനിറങ്ങുന്ന പുഴ ഏതാണാവോ? കാരണം, അങ്ങനെ ഒരു അച്ഛനാണ്‌ ഈ കുട്ടിയെ കിട്ടിയതത്രേ..

ഒരാള്‍ വിചാരിച്ചാല്‍ നിലയുള്ള വെള്ളത്തില്‍ മുങ്ങിച്ചാവാന്‍ പറ്റുമോ? പറ്റും... ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം അതിന്‌ ഉദാഹരണം... പുഷ്പം പോലെ മുങ്ങിച്ചത്തു.. വെറുതേ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ മതിയല്ലോ...

ഒടുവില്‍ സിനിമാ ക്ളൈമാസ്കും ഒറിജിനല്‍ ക്ളൈമാക്സും എല്ലാം കൂടി കൂട്ടിക്കുഴച്ച്‌ അവസാനിപ്പിക്കും.

കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പരിശ്രമിച്ചാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാക്കാവുന്ന ഒരു പ്രമേയത്തെ, മണവും നിറവും ഗുണവുമില്ലാത്ത ഒരു ഉല്‍പ്പന്നമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ്‌ വിലയിരുത്തുമ്പോള്‍ തോന്നിയ കാര്യം.

Rating : 2 / 10

Sunday, April 17, 2011

ചൈനാ ടൌണ്‍ (China Town)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂറ്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഗോവയില്‍ ചൈനാ ടൌണ്‍ എന്ന സ്ഥലത്ത്‌ ചൂതാട്ടവും മറ്റുമുള്ള ഒരു വലിയ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ നാല്‌ സുഹൃത്തുക്കള്‍. ഒരു ദിവസം ഇവരുടെ ബിസിനസ്‌ എതിരാളി തനിക്ക്‌ ചൈനാടൌണിണ്റ്റെ ആധിപത്യം മുഴുവന്‍ വേണമെന്ന്‌ അവകാശപ്പെട്ട്‌ ഇവരെയെല്ലം കുടുംബത്തോടെ കൊല്ലാനും അവിടെ നിന്ന്‌ ഓടിക്കാനും വരുന്നു. കുറേ പേരെ കൊല്ലുന്നു, കുറേ പേര്‍ രക്ഷപ്പെടുന്നു. നാല്‌ സുഹൃത്തുക്കളില്‍ ഒരാള്‍ രക്ഷപ്പെടുന്നു. മൂന്ന്‌ പേരുടേയും മക്കള്‍ രക്ഷപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലെ രക്ഷപ്പെട്ട ഒരാള്‍ എവിടെ നിന്നോ തിരികെയെത്തി ഒരു ചൂതാട്ടകേന്ദ്രം വാങ്ങുന്നു. തണ്റ്റെ സുഹൃത്തുക്കളുടെ മക്കളെ കണ്ടെത്തി അത്‌ അവരെ ഏല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നു. പഴയ ശത്രു ഇപ്പോള്‍ വലിയ സംഭവമായിത്തീര്‍ന്നിരിക്കുന്നു. ആഭ്യന്ത്രമന്ത്രി പോലും ഇദ്ദേഹത്തിണ്റ്റെ ബിനാമിയാണ്‌. മൂന്ന്‌ സുഹൃത്തുക്കളുടെ മക്കളെ എവിടെനിന്നൊക്കെയോ കണ്ടെത്തി എത്തിക്കുന്നു. മോഹന്‍ ലാല്‍, ജയറാം, ദിലീപ്‌ എന്നിവരാണ്‌ ആ മക്കള്‍. മോഹന്‍ലാലിന്‌ എങ്ങനെയോ ഒരു അനുജത്തിയും (കാവ്യാമാധവന്‍) ഉണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാകും. പക്ഷേ, അവസാനമാകുമ്പോഴേയ്ക്കും ഇവര്‍ കല്ല്യാണം കഴിയ്ക്കും. അതെന്താ അങ്ങനെ എന്ന്‌ ചോദിച്ചേക്കരുത്‌. 'അതെന്താ അങ്ങനെ?' എന്ന്‌ ചോദിക്കാന്‍ പോലുമാകാത്ത വിധത്തില്‍ നിരവധി രംഗങ്ങള്‍ (അങ്ങനെ വിളിക്കാവോ എന്നറിയില്ല... ) ഈ ചിത്രത്തിലുണ്ട്‌.

ഇതിന്നിടയില്‍ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്ന ചിലരെ പിടിച്ച്‌ പറിച്ച്‌ കാശുണ്ടാക്കുന്ന ഗുണ്ടാനേതാവായി സുരാജ്‌ വെഞ്ഞാര്‍മൂടും ഉണ്ട്‌. ഇദ്ദേഹത്തിണ്റ്റെ തമാശകളും ഗോഷ്ടികളും കണ്ട്‌ ആളുകള്‍ പരിതപിച്ച്‌ കരയും.

ദിലീപ്‌ വല്ലാതെ കോമഡികാണിച്ച്‌ പ്രേക്ഷകരെ ശ്വാസം മുട്ടിക്കും.

ജയറാം കോമഡിയാണോ ട്രാജഡിയാണോ അഭിനയിക്കുന്നത്‌ എന്നത്‌ ഇതുവരെ തീരുമാനമായില്ല.

മോഹന്‍ലാല്‍ തണ്റ്റെ താരപദവി സംരക്ഷിക്കാന്‍ ഒരു ലോഡ്‌ ഗുണ്ടകളെയൊക്കെ പുഷ്പം പോലെ ഇടിച്ചിട്ട്‌ 'ഇനി ആരും ഇല്ലേ?' എന്ന്‌ വിഷമിച്ച്‌ തിരിച്ച്‌ നടന്നുപോകും.

ആഭ്യന്തരമന്ത്രിക്ക്‌ ഒരു മകളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തിയ സുഹൃത്ത്‌ (ക്യാപ്റ്റന്‍ രാജു) ഒരു പുത്രിയുമായാണ്‌ എത്തുന്നത്‌. ഇപ്പോള്‍ മൂന്ന്‌ പേര്‍ക്കും നായികമാരുമായല്ലോ... കാവ്യാമാധവന്‍ അനുജത്തിയായാണ്‌ തുടങ്ങിയതെങ്കിലും ഇടയ്ക്ക്‌ വെച്ച്‌ മോഹന്‍ലാലിണ്റ്റെ നായികയായി മാറുന്ന കാഴ്ച കേമമായിരുന്നു. 'നിണ്റ്റെ ഏത്‌ ആഗ്രഹമാണ്‌ ഈ ഇച്ചായന്‍ ഇതുവരെ നടത്തിത്തരാഞ്ഞത്‌. എന്നിട്ട്‌ ഇതുമാത്രം നീ എന്തേ എന്നോട്‌ പറഞ്ഞില്ല?' എന്ന്‌ ഒരൊറ്റ ചോദ്യം ചോദിക്കലും മോതിരമിടീക്കലും കഴിഞ്ഞു.

'പുരകത്തുമ്പോള്‍ വീണവായന' എന്ന്‌ കേട്ടിട്ടേയുള്ളൂ... ഈ സിനിമയില്‍ അതും ദര്‍ശിക്കാനായി. സ്വത്തുക്കളെല്ലം നഷ്ടപ്പെടുകയും 'മൂന്ന്‌ ദിവസം കൂടിയേ നിങ്ങള്‍ക്ക്‌ ആയുസ്സുള്ളൂ' എന്ന്‌ പറഞ്ഞ്‌ വില്ലന്‍ ഇവരെ വിടുകയും ചെയ്തതിനുശേഷം എന്ത്‌ ചെയ്യണമെന്നറിയാതെ നടക്കുമ്പോള്‍ ദേ വരുന്ന്‌ രണ്ട്‌ പാട്ട്‌... കൂടെ ഡാന്‍സും.

പിന്നെ കുറേ നേരത്തേക്ക്‌ കള്ള്‌ കുടിയും എന്തോ പൊടിയും... അത്‌ ചെന്നാല്‍ പിന്നെ ചെയ്യുന്നതെന്താണെന്ന്‌ അറിയില്ല അത്രേ... ഈ സിനിമയില്‍ എന്ത്‌ വൃത്തികേടും തോന്ന്യാസവും കാണിക്കാണ്‍ വേണ്ടി സംവിധായകന്‍ ഈ സാധനം സ്വയം കുറച്ച്‌ തിന്നുകയും അത്‌ അഭിനേതാക്കള്‍ക്കെല്ലാം കൊടുക്കുകയും ചെയ്തു എന്ന്‌ വ്യക്തം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്കും അതിണ്റ്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും മനസ്സിലായിട്ടില്ല. പിന്നെ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ....

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലെ ആളുകള്‍ ഒരു വണ്ടിയില്‍ വന്നിറങ്ങുന്നത്‌ കണ്ടു. എന്തിനായിരുന്നു ആ സീന്‍ എന്ന്‌ പിന്നീട്‌ മനസ്സിലായി. ചീപ്പ്‌ പബ്ളിസിറ്റിക്കുവേണ്ടി ഇതിണ്റ്റെ പേരില്‍ ആ പ്രോഗ്രാമില്‍ കയറിയിരുന്നു ഈ തട്ടിക്കൂട്ട്‌ സിനിമയുടെ വിശേഷങ്ങള്‍ പങ്ക്‌ വച്ച്‌ ഈ സിനിമയ്ക്ക്‌ കളക്‌ ഷന്‍ ഉണ്ടാക്കാം എന്ന്‌ നേരത്തേ പ്ളാന്‍ ചെയ്ത അതിബുദ്ധിയായിരുന്നു ഈ സീന്‍.

താരങ്ങളെ പോസ്റ്ററുകളില്‍ പ്രതിഷ്ഠിച്ച്‌, കുറേ പരസ്യങ്ങള്‍ വാരി വിതറി, ഉത്സവസീസണുകളില്‍ ചിത്രം റിലീസ്‌ ചെയ്താല്‍ മണ്ടന്‍മാരായ പ്രേക്ഷകരെ പറ്റിച്ച്‌ കാശ്‌ വാരാം എന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായുണ്ടായ ഒരു സംരംഭമാകുന്നു ഈ സിനിമ എന്ന്‌ പറയാതെ വയ്യ.

ചൈനീസ്‌ സാധനങ്ങള്‍ ഒരിടയ്ക്ക്‌ മാര്‍ക്കറ്റില്‍ സജീവമായിരുന്നു. ഗുണത്തിലും വിലയിലും കുറവുള്ളതാണെന്നതായിരുന്നു ഇവയുടെ പ്രത്യേകത. പക്ഷേ, ഈ ചിത്രവും പേരിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ചൈനീസ്‌ ഐറ്റം തന്നെ. പക്ഷേ, ചൈനീസ്‌ സാധങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവിധം ഗുണക്കുറവുണ്ടെങ്കിലും വില (ടിക്കറ്റ്‌ വില) ഒരു കുറവും ഇല്ല എന്നത്‌ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു.

Rating : 2.5 / 10

Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ (Christian Brothers)



കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി. അനൂപ്‌, മഹാ സുബൈര്‍


ഒരു തമ്പികുടുംബത്തിലൂടെ ഈ ചിത്രം തുടങ്ങുന്നു. അച്ഛന്‍ തമ്പിയും (വിജയരാഘവന്‍) മക്കള്‍ തമ്പിമാരും (3 പേര്‍, അതില്‍ ഒരാള്‍ ഐ.പി.എസ്‌. ബിജുമേനോന്‍) ഏക്കറുകണക്കിന്‌ സ്ഥലം കൈവശം വച്ചിരുന്നത്‌ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനുള്ള ശ്രമത്തിലൂടെ കഥയെ കൊണ്ട്‌ കെട്ടുന്നത്‌ അച്ഛന്‍ മാപ്പിളയും (ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിള - സായ്‌ കുമാര്‍) രണ്ട്‌ മക്കള്‍ മാപ്പിളകളും (മോഹന്‍ ലാല്‍, ദിലീപ്‌) രണ്ട്‌ പെണ്‍ മക്കളുമുള്ള കുടുംബത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്‌. അതായത്‌, ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സ്വാധീനശ്രമങ്ങള്‍ ചെന്നെത്തുന്നത്‌ വില്ലേജ്‌ ഓഫീസറായ അച്ഛന്‍ മാപ്പിളയുടെ അനിയന്റെ (ജഗതി ശ്രീകുമാര്‍) അടുത്താണ്‌. നീതിമാനായ അദ്ദേഹം അത്‌ പള്ളിവക സ്ഥലമാണെന്ന് പഴയ പട്ടയങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തി അത്‌ ചേട്ടന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച്‌ പോകുന്ന വഴിക്ക്‌ തമ്പികുടുംബത്തിന്റെ കയ്യില്‍ അകപ്പെടുന്നു. ബാക്കിയീല്ലാം പിന്നെ ഊഹിക്കാമല്ലോ..

ഈ മാപ്പിള കുടുംബത്തിലെ മൂത്തമകന്‍ ക്രിസ്റ്റി (മോഹന്‍ലാല്‍) ഇപ്പോള്‍ മുംബെ അധോലോകവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയോ വലിയ സംഭവമാണത്രേ. പോലീസിന്റെ ഇന്‍ഫൊര്‍മര്‍, മീഡിയേറ്റര്‍, കേന്ദ്രത്തിലും അതിന്റെ മുകളിലും വരെ പിടിപാടുള്ള വലിയ സംഭവം എന്നൊക്കെ പറയുന്നുണ്ടെന്നത്‌ വച്ച്‌ എന്താണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇളയ മകന്‍ ജോജി (ദിലീപ്‌) അച്ചന്‍ പട്ടത്തിനായി ഇറ്റലിയില്‍ പഠിക്കാന്‍ പോയിട്ട്‌ ഇപ്പോള്‍ പട്ടം ഊരി വച്ച്‌ ഏതോ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ടത്രേ. പാവം, ഇറ്റലിയില്‍ പോകേണ്ടിവന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെ മകളില്‍ (മീനാക്ഷി - കാവ്യാമാധവന്‍) അനുരക്തനാവാന്‍... അതും ഒരൊറ്റ പാട്ടുകൊണ്ട്‌ പെണ്‍കുട്ടി ക്ലീന്‍ ആയി കയ്യിലായി, അതും ഇന്റര്‍കാസ്റ്റ്‌... (നാട്ടില്‍ ഇല്ലാത്ത ഏത്‌ വിചിത്രമായ കോഴ്സ്‌ പഠിക്കാനാണ്‌ ഈ പെണ്‍കുട്ടി ഇറ്റലിയില്‍ പോയതെന്ന് ആലോചിച്ച്‌ വിഷമിക്കേണ്ട... അത്‌ പറയില്ല). അവിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ നാട്ടില്‍ അറിയിച്ച്‌ അച്ഛന്‌ സുഖമില്ലെന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നു. ജോജിയെ ഇറ്റലിയിലിട്ട്‌ നാലഞ്ച്‌ ഇറ്റലിക്കാരെക്കൊണ്ട്‌ തല്ലിച്ച്‌ പാസ്പോര്‍ട്ട്‌ കത്തിച്ചുകളയുന്നു. പെണ്‍കുട്ടി കൊച്ചിയില്‍ വിമാനമിറങ്ങി വീട്ടില്‍ പോകുന്ന വഴി തട്ടിക്കൊണ്ട്‌ പോകപ്പെടുന്നു. തട്ടിക്കൊണ്ട്‌ പോയവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നു. (എന്റെ ഈശ്വരാ..... ഈ തട്ടിക്കൊണ്ട്‌ പോയി കാശ്‌ ചോദിക്കുന്ന സമ്പ്രദായം നിര്‍ത്താറായില്ലേ? എന്ന് തോന്നുന്നുണ്ടല്ലേ... പ്രേക്ഷകന്‌ അങ്ങനെ പലതും തോന്നും... ഒരു കഥയുണ്ടാക്കി സിനിമയാക്കുന്നതിന്റെ ബുദ്ധിമുട്ട്‌ അത്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ അറിയൂ). സത്യസന്ധനായ ആഭ്യന്തരമന്ത്രി (ദേവന്‍) കാശില്ലാതെ വിഷമിക്കുമ്പോള്‍ തമ്പി കുടുംബം കാശ്‌ കൊടുക്കുന്നു (അതും മൂന്ന് കോടി... ഒരു കോടി തട്ടിക്കൊണ്ട്‌ പോയവര്‍ക്ക്‌ കൊടുക്കാന്‍, ബാക്കി ടിപ്സ്‌)., പോലീസിനെ ഇടപെടീച്ചാല്‍ പ്രശ്നമാണെന്ന് ഹോം സെക്രട്ടറി ഉപദേശിച്ച്‌ അദ്ദേഹം പണ്ട്‌ ഡെല്‍ ഹിയില്‍ ആയിരുന്നപ്പോള്‍ ഉപയോഗപ്പെട്ടിട്ടുള്ള ക്രിസ്റ്റ്യുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നു. ക്രിസ്റ്റി എന്നത്‌ വെറും പേര്‌.... മുംബെയില്‍ അദ്ദേഹം അറിയപ്പെടുന്നത്‌ 'ശേര്‍ സണ്‍'.... മനസ്സിലാവാത്തവര്‍ക്കായി പറയുന്ന ആള്‍ തന്നെ സിനിമയില്‍ അത്‌ വിശദീകരിച്ച്‌ പറയുന്നുണ്ട്‌... 'ശേര്‍' എന്നാല്‍ ഹിന്ദിയില്‍ 'സിംഹം' എന്നര്‍ത്ഥം... 'സണ്‍' എന്നത്‌ ഇംഗ്ലീഷ്‌... 'പുത്രന്‍', 'മകന്‍' എന്നൊക്കെ അര്‍ത്ഥം വരും. അതായത്‌ 'സിംഹക്കുട്ടി' എന്ന്‌. ഇത്‌ പറഞ്ഞു കഴിഞ്ഞതും സിംഹക്കുട്ടിയെ ആകെ വെടിയുടേയും പുകയുടേയും ഇടയില്‍ നിന്ന് രണ്ട്‌ കയ്യിലും തോക്കുകൊണ്ട്‌ വെടിവച്ചുകൊണ്ട്‌ പറന്നുവരുന്നതായി കാണിക്കുന്നുണ്ട്‌. കാര്‍ട്ടൂണ്‍ കാണുന്ന പോലെ തോന്നിയാല്‍ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം.

ഈ സിംഹക്കുട്ടി (ക്രിസ്റ്റി) യോട്‌ നാട്ടില്‍ വരരുതെന്ന് അച്ഛന്‍ മാപ്പിള പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ ജോലിക്കാരനായ ക്രിസ്റ്റി സ്ഥലം മാറി മുംബെയില്‍ പോയിട്ട്‌ അവിടെ വച്ച്‌ ജയിലിലായി. അളിയന്‍ (സുരേഷ്‌ കൃഷ്ണ) ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുകയും നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം മകനെക്കാള്‍ കൂടുതല്‍ മരുകമനെ (സുരേഷ്‌ കൃഷ്ണ) വിശ്വസിക്കുന്ന പിതാവിനാല്‍ ശാപവചനങ്ങള്‍ പേറി തിരിച്ച്‌ മുംബെയില്‍ എത്തുകയും അങ്ങനെ സിംഹക്കുട്ടി ആയിത്തീരുകയും ചെയ്തതാണത്രേ.

ആഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍ എത്തുന്ന ക്രിസ്റ്റിയെ തളയ്ക്കാന്‍ പോലീസ്‌ നിയോഗിക്കുന്ന ജോസഫ്‌ വടക്കന്‍ ഐ.പി.എസ്‌. (സുരേഷ്‌ ഗോപി) ഒരു ഗുണ്ടയായി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ ക്രിസ്റ്റിയെതേടി അധോലോകത്തുനിന്ന് ആന്‍ഡ്രൂസ്‌ (ശരത്‌ കുമാര്‍) എത്തുന്നു.

ഇനിയെല്ലാം നിങ്ങള്‍ക്കൂഹിക്കാം.. ആഭ്യന്തരമന്ത്രിയുടെ മകളെ തമ്പിയുടെ മകന്‍ ഐ.പി.എസിന്‌ ആലോചിക്കുന്നതിന്‌ വിരോധം ഉണ്ടോ? അച്ചന്‍ പട്ടത്തിനുപോയ ജോജി നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ എന്തു സംഭവിക്കും? ജോസഫ്‌ വടക്കന്‍ വര്‍ഗീസ്‌ മാപ്പിളയുടെ മകളെ കെട്ടിയാല്‍ എങ്ങനെയുണ്ടാകും? അപ്പോള്‍ ഉള്ളവരെല്ലാം ബന്ധുക്കളാവില്ലേ? ആന്‍ഡ്രൂസിനെക്കൂടി എങ്ങനെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം?

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ എല്ലാവരേയും നിരത്തി നിര്‍ത്തി 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്നെഴുതിക്കാണിച്ചപ്പോഴാണ്‌ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ശരിയാണ്‌... ക്രിസ്ത്യന്‍ ബ്രദേഴ്സ്‌...

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്റെ വിലയറിയില്ല' എന്ന് മീനാക്ഷി കരഞ്ഞുകൊണ്ട്‌ മൊഴിയുമ്പോള്‍ ക്രിസ്റ്റിയുടെ ഓര്‍മ്മകളിലേക്ക്‌ 'സയ്യാരേ....' എന്ന ഗാനവുമായി ലക്ഷ്മിറായ്‌ എത്തുകയും കുറേനേരം സാരിയുടുത്തും അല്ലാതെയും വെയിലിലും മഴയിലും ശരീരഭാഗങ്ങള്‍ ഇളക്കിയാട്ടി നൃത്താവിഷ്കാരത്തിലൂടെ ആ ഗാനത്തെ ധന്യമാക്കുന്നു. ക്രിസ്റ്റിയുടെ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) വിവാഹത്തിനും ഗാനരംഗത്തില്‍ ലക്ഷ്മിറായ്‌ ഇടപെടുകയും സാരിയുടുത്തുള്ള തന്റെ ലാവണ്യം ഇളക്കിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌. പിന്നീട്‌ ക്രിസ്റ്റി ജയിലിലായപ്പോള്‍ താന്‍ സ്നേഹിച്ചിരുന്ന ക്രിസ്റ്റിയേക്കാള്‍ തനിക്ക്‌ വിശ്വാസം ക്രിസ്റ്റിയുടെ അളിയന്‍ പറയുന്നതാണെന്ന് പറഞ്ഞ്‌ വീട്ടുകാരുടെ താല്‍പര്യത്തിനായി വേറെ വിവാഹം കഴിച്ച്‌ സ്ഥലം വിട്ടുവത്രേ... പാവം.. (എത്ര ദിവ്യമായ പ്രേമം!)

രണ്ട്‌ ഗാനങ്ങള്‍ കേള്‍ക്കാനും കുറച്ച്‌ കാണാനും രസമുള്ളതായിരുന്നു. മൂന്നാമത്തെ ഗാനം അനവസരത്തില്‍ കുത്തിക്കയറ്റി പ്രേക്ഷകന്റെ മനോനിലയെ വഷളാക്കാന്‍ ചേര്‍ത്തതാണെന്ന് തെറ്റിദ്ധരിക്കരുത്‌. കാരണം, വെടിക്കെട്ടിന്നിടയ്ക്ക്‌ ഒരു ചെറിയ ഇടവേളവേണമല്ലോ... അതിനുവേണ്ടി മാത്രം.. ഒരു വിശ്രമം...

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കുറച്ച്‌ സീനുകളിലേ കാണിക്കുന്നുള്ളൂ എങ്കിലും ഒന്നൊഴിയാതെ എല്ലാ സെക്കന്റിലും പരമാവധി ബോറാക്കി വെറുപ്പിക്കാന്‍ നന്നായി സാധിച്ചിരിക്കുന്നു.

ദിലീപിന്റെ വില്ലത്തരത്തില്‍ നിഷ്കളങ്കത കലര്‍ത്തിയ കോമഡി ആവര്‍ത്തനമായി ഈ സിനിമയിലും കാണാം. എങ്കിലും, ചില രംഗങ്ങള്‍ രസകരമായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ ഹീറോയിസം പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും വേഷങ്ങളിലും ചില അഭിനയരംഗങ്ങളിലും എന്തൊക്കെയോ ചേര്‍ച്ചക്കുറവ്‌ പ്രകടമായിരുന്നു. പക്ഷേ, ചില സീനുകളില്‍ മോഹന്‍ലാലിന്റെ ആദ്യകാല കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളും ഡയലോഗുകളും സുഖം തരുന്നു.

സുരേഷ്‌ ഗോപി പച്ചവെള്ളം പോലെ നിറവും രുചിയുമില്ലാതെ തുടരുന്നു.

ശരത്‌ കുമാറിന്റെ കഥാപാത്രത്തിലും ഡയലോഗുകളിലും എന്തൊക്കെയോ ന്യൂനതകള്‍ വ്യക്തമാണ്‌.

സായ്‌ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തില്‍ മികച്ചുനില്‍ക്കുന്നു.

ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക്‌ എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു. തോക്ക്‌ കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട്‌ എല്ലാവരും.

ഇന്ത്യന്‍ കമാന്‍ഡോസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‌ ജോഷി മാപ്പുപറായേണ്ടി വരുമോ ആവോ? അഞ്ച്‌ ബ്ലാക്‌ ക്യാറ്റ്‌ കമാന്‍ഡോസിനെ ഒരൊറ്റ വെടികൊണ്ട്‌ ജീപ്പടക്കം പെട്ടിത്തെറിപ്പിച്ച്‌ കത്തിച്ചുകളഞ്ഞത്‌ ഭീകരമായിപ്പോയി. ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോകളുടെ തലവനെ (ബാബു ആന്റണി) പുഷ്പം പോലെ ആന്‍ഡ്രൂസ്‌ കീഴ്‌ പെടുത്തുകയും ചെയ്തു.

ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവരെ അഭിനന്ദിക്കേണ്ടതായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ കഥയില്‍ ലോജിക്കിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക്‌ തുടര്‍ച്ചയായി സ്ഥാപിക്കാന്‍ കഴിയുന്നു എന്നിടത്താണ്‌. അതൊക്കെ ആലോചിക്കാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിനുമുന്‍പ്‌ കുറേ വെടിയും ,ഇടിയും ഡയലോഗുകളും നിറച്ച്‌ പ്രേക്ഷകനെ കണ്‍ ഫ്യൂഷനടിപ്പിച്ച്‌ ഒതുക്കുന്നതില്‍ കുറേയൊക്കെ വിജയിക്കുന്നുണ്ടെന്നും തോന്നുന്നു. ഈ ചിത്രത്തിലും എണ്ണിയാലൊടുങ്ങാത്തവിധം ലോജിക്കിന്റെ കുറവുകളും മിന്നിമറഞ്ഞുപോകുന്നതും പൂര്‍ത്തിയാവാത്തതുമായ കഥാപാത്രങ്ങളും കാണുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനുമില്ല.

ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയും അത്‌ അവസാനം വരെ കൊണ്ടുപോകുകയും ഒടുവില്‍ തെറ്റിദ്ധാരണമാറുകയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും കുറച്ച്‌ കഴിയുമ്പോഴേയ്ക്ക്‌ തട്ടിപ്പോകുകയും ചെയ്യുന്ന സംഗതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരിക്കും.

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Rating : 3 / 10

Friday, November 12, 2010

കാര്യസ്ഥന്‍




കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ. തോമസ്‌

സംവിധാനം: തോംസണ്‍

നിര്‍മ്മാണം: നീറ്റ ആന്റോ


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... അടുത്തടുത്ത്‌ വീടുള്ള വളരെ പേരുകേട്ട രണ്ട്‌ തറവാട്ടുകാര്‍ അടയും ചക്കരയുമായി ജീവിച്ചിരുന്നു. അവരുടെ മക്കളും വീട്ടുകാരും എല്ലാം ഒരു കുടുംബം പോലെ ആഘോഷിച്ച്‌ ജീവിക്കുന്നു.

അങ്ങനെ സുഖമായി ജീവിച്ചാല്‍ സിനിമയ്ക്ക്‌ കഥയുണ്ടാകില്ലല്ലോ...

അപ്പോള്‍, അവര്‍ തമ്മില്‍ കടുത്ത ശത്രുക്കളാവണം. അതിനായി പ്രധാനമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. രണ്ട്‌ വീട്ടുകാരേയും കൂടുതല്‍ അടുപ്പിക്കാന്‍ (അടിപ്പിക്കാന്‍) ഒരു കല്ല്യാണം... പക്ഷേ, അതില്‍ ഒരാള്‍ക്ക്‌ വേറെ പ്രണയമുള്ളതിനാല്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. പിന്നെ, തറവാട്ടുകാരൊക്കെ കൂടി തീരുമാനിച്ചതിനായതിനാല്‍ ആ വീര്‍പ്പുമുട്ടല്‍ നിശ്ചയത്തിന്റെ തലേ ദിവസം വരെ നീട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് കമിതാക്കള്‍ നാടുവിട്ടുപോകാന്‍ തീരുമാനിക്കുന്നു. അപ്പോഴേയ്ക്കും തറവാട്ടുകാര്‍ നിശ്ചയിച്ച പെണ്‍കുട്ടി വിശാലമനസ്കയായി യാത്രയാക്കുന്നു. ഇതിനെല്ലാം ഒരു കുടുംബസുഹൃത്ത്‌ കൂടെ നിന്ന് സഹായിക്കുന്നു. കമിതാക്കള്‍ റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത്‌ നില്‍ക്കുമ്പോഴേയ്ക്കും വിശാലമനസ്കത പ്രകടിപ്പിച്ച പെണ്‍കുട്ടി ഏതോ വലിയ ചിറയില്‍ ചാടി ആത്മഹത്യ ചെയ്തതായി അറിയുന്നു. രണ്ട്‌ തറവാട്ടുകാരും തമ്മില്‍ തല്ലും വഴക്കും, അതിന്നിടയില്‍ കമിതാക്കള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുന്നു.
അങ്ങനെ രണ്ട്‌ വീട്ടുകാരും ഇനി മുതല്‍ ബദ്ധ വൈരികളാണെന്ന് പ്രഖ്യാപിക്കുന്നു.

ഒരു സിനിമ തുടങ്ങാനുള്ള സംഗതികളൊക്കെ അങ്ങനെ ഒപ്പിച്ചെടുത്തു.

ആ ഓടിപ്പോയ പുത്രന്‍ (സിദ്ധിക്ക്‌) തെങ്കാശിയില്‍ പോയി വലിയ കൃഷിക്കാരനോ മറ്റോ ആകുന്നു. അദ്ദേഹത്തിന്റെ സല്‍പുത്രനാകുന്നു നമ്മുടെ നായകന്‍ കൃഷ്ണനുണ്ണി (ദിലീപ്‌). ഇദ്ദേഹം വിത്തെറിഞ്ഞാലേ ആ നാട്ടില്‍ വിത്ത്‌ മുളയ്ക്കൂ അത്രേ.. അതുകൊണ്ട്‌ അദ്ദേഹം വരാന്‍ ലേറ്റ്‌ ആയതും വച്ചുകൊണ്ട്‌ ഒരു ബില്‍ഡ്‌ അപ്‌... ഒടുവില്‍ കൃത്യ സമയത്ത്‌ ഒരു കുതിരവണ്ടിയില്‍ നായകന്‍ എത്തിച്ചേരുന്നു. നിര്‍ത്തിയ കുതിരവണ്ടിയില്‍ നിന്ന് നേരെ മലക്കം മറിഞ്ഞ്‌ നിലത്ത്‌ വന്ന് ലാണ്ട്‌ ചെയ്യുന്നു (ഇദ്ദേഹം സര്‍ക്കസ്സിലാണോ എന്ന് അപ്പോള്‍ നമുക്ക്‌ സംശയം സ്വാഭാവികം).

നായകന്‍ അഭ്യാസിയാണെന്ന് കാണിക്കാന്‍ വേണ്ട ഒരു സാഹചര്യവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. കുറേ ഗുണ്ടകള്‍ വടിയുമായി എത്തുകയും നായകന്‍ കയ്യും കെട്ടി കുറേ നേരം നോക്കിനിന്നിട്ട്‌ ഒടുവില്‍ എല്ലാവരേയും വടികൊണ്ട്‌ മെല്ലെ മെല്ലെ നോവാതെ തല്ലിയും തോണ്ടിയും തോല്‍പ്പിക്കുന്നു. (ഇതിലൂടെ അഭ്യാസിയാണെന്ന് മനസ്സിലായല്ലോ).

ഈ സല്‍പുത്രന്‍ രണ്ട്‌ വീട്ടുകാരുടേയും ശത്രുത തീര്‍ക്കാനായി കാര്യസ്ഥനായി ഒരു തറവാട്ടിലേയ്ക്ക്‌ പുറപ്പെടുന്നു. കാര്യസ്ഥനാവാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം തിരക്കഥാകൃത്തുക്കള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌, കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട...

കാര്യസ്ഥനാണെന്ന് വീട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്ക്‌ തോന്നണമെങ്കില്‍ അങ്ങനെ ഒരു വേഷം ഉറങ്ങുമ്പോള്‍ പോലും വേണമെന്ന സംവിധായകന്റെ നിശ്ചയകാമാം നായകന്റെ ഈ വേഷപ്പകര്‍ച്ച.

ഇതിന്നിടയില്‍ നായകന്റെ സുഹൃത്തായ പൊട്ടന്‍ വടിവേലു എന്ന സുരാജ്‌ വെഞ്ഞാര്‍മൂടും കള്ളനായി സലിം കുമാറും പ്രേക്ഷകരെ തമാശകാണിച്ചും പറഞ്ഞും വെറുപ്പിച്ച്‌ കൊല്ലുന്നു.

ഇനി, കാര്യസ്ഥപ്പണിയെടുക്കുന്ന വീട്ടിലെ പെണ്‍കൊച്ചിന്റെ കോളേജ്‌ പ്രോഗ്രാമിനുള്ള പാട്ട്‌ കാലഹരണപ്പെട്ടു എന്ന് അഭിപ്രായപ്പെട്ട്‌ പാശ്ചാത്യസംഗീതത്തില്‍ മിക്സ്‌ ചെയ്ത്‌ കോളേജ്‌ പ്രോഗ്രാമില്‍ നായികയ്ക്ക്‌ കയ്യടി വാങ്ങിക്കൊടുക്കുന്നു (ഒരു പാട്ടിനെ കുളമാക്കിയതിന്‌ സംഗീതപ്രേമികളുടെ കയ്യില്‍ നിന്ന് 'കയ്യടി' കിട്ടാനുള്ള നല്ലൊരു സാഹചര്യം തന്നെ). പാശ്ചാത്യസംഗീതം മിക്സ്‌ ചെയ്യാനായി നായകന്‍ ഡ്രംസ്‌ (ജാസ്‌) പ്ലേ ചെയ്യുന്ന കണ്ട്‌ കോരിത്തരിച്ചുപോയി (തെങ്കാശിയില്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പ്‌ നിര്‍ത്തി കുടുംബത്തിനുവേണ്ടി ജോലിയെടുത്ത്‌ ജീവിച്ചപ്പോള്‍ ജാസ്‌ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ കൊടുത്ത വരമായിരിക്കും ഈ കഴിവ്‌)

രണ്ട്‌ വീട്ടുകാരേയും തമ്മില്‍ വീണ്ടും ഒന്നിപ്പിക്കാന്‍ ഈ നായകന്‍ നടത്തുന്ന പരിശ്രമങ്ങളും സന്ദര്‍ഭങ്ങളുമാകുന്നു തുടര്‍ന്ന്.

ഒടുവില്‍, പണ്ട്‌ നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം തന്റെ അച്ഛന്റേതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. (ഇത്‌ അത്ര തെളിയിക്കാനൊന്നും ഇല്ലായിരുന്നു. പണ്ടത്തെ ആ സംഭവത്തിനുശേഷം സുഹൃത്തായി കൂടെ നിന്നിരുന്ന സുരേഷ്‌ കൃഷ്ണ എന്ന ആളെ കഥാ സന്ദര്‍ഭങ്ങളിലൊന്നും കാണിക്കാതിരിക്കുകയും അദ്ദേഹം ഇപ്പോള്‍ കോഴിക്കോട്‌ വലിയ ബിസിനസ്സ്‌ നടത്തുകയാണെന്നുമൊക്കെ പറഞ്ഞ്‌ പിന്നീട്‌ അവതരിപ്പിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാത്തവര്‍ സിനിമ കാണാത്തവര്‍ മാത്രമായിരിക്കും).

കുറേ പാട്ടുകള്‍ കുത്തി നിറച്ചിട്ടുണ്ട്‌. പാട്ടിനോടുള്ള ഇഷ്ടം നശിക്കാന്‍ ഇത്‌ തന്നെ ധാരാളം. പഴയ ചില പാട്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചില ഈണങ്ങള്‍... ടി വി താരങ്ങളേയും ഗായകരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാനം മോശമായില്ല. അവസാനഭാഗത്ത്‌ ഈ ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകരെ കാണിച്ചതും ഇഷ്ടപ്പെട്ടു.

അഖില എന്ന പുതുമുഖ നായിക തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കി.

പി.സുകുമാറിന്റെ ഛായാഗ്രഹണവും നന്നായിരുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ദിലീപ്‌ എന്നിവരൊക്കെ കോമഡി രംഗങ്ങള്‍ ട്രാജഡിയാക്കി. പക്ഷേ, അവര്‍ കാട്ടിക്കൂട്ടിയതില്‍ ഒരു പത്ത്‌ ശതമാനം ഭാഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു.

'എന്തിരന്‍' എന്ന വാക്ക്‌ ചിത്രത്തില്‍ ഒന്ന് രണ്ടിടത്ത്‌ ഉപയോഗിച്ചത്‌ എന്തിനാണെന്ന് മനസ്സിലായില്ല. (അതിന്റെ പേരില്‍ രണ്ട്‌ കയ്യടി കിട്ടാമോ എന്ന ശ്രമമാണെന്ന് തോന്നുന്നു).

കുറേ സിനിമകളില്‍ കണ്ട്‌ മടുത്ത പല സംഗതികളും ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്‌. പ്രേക്ഷകരെങ്ങാനും അതെല്ലാം മറന്നിട്ടുണ്ടെങ്കില്‍ ഓര്‍ക്കാന്‍ ഒരു അവസരമാകുമല്ലോ എന്ന തിരക്കഥാകൃത്തുക്കളുടെ നല്ല മനസ്സ്‌ മാത്രമായി ഇതിനെ കണ്ടാല്‍ മതി. ഉദാഹരണത്തിന്‌ ഒരേ പേരായതിനാല്‍ തെറ്റിദ്ധരിക്കപ്പെട്ട്‌ ഉണ്ടാകുന്ന കുറേ സംഭവവികാസങ്ങള്‍, ചാക്കില്‍ കെട്ടി ഇരുത്തല്‍, ചാക്ക്‌ മാറിപ്പോകല്‍, മോഷണശ്രമങ്ങള്‍ എന്നിങ്ങനെ കുറേയുണ്ട്‌ കാര്യങ്ങള്‍. ('ചാക്ക്‌' ഈ സിനിമയിലെ ഏറ്റവും പ്രധാന ഘടകമാകുന്നു)

എന്തായാലും കൊടുത്ത കാശിന്‌ ഒരു പ്രേക്ഷകന്‌ ഇങ്ങനെ തന്നെ കിട്ടണം... മടുപ്പിച്ച്‌ വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ 'ജനപ്രിയനായകന്റെ നൂറാമത്തെ ചിത്രം' എന്ന ടൈറ്റിലിന്റെ ദുര്‍ഗതി മനസ്സിലൂടെ കടന്നുപോകുമെന്ന് ഉറപ്പ്‌.

Rating: 3 / 10

Wednesday, April 18, 2007

വിനോദയാത്ര


രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍


സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.

കം‌പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസി‌എക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.

ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.

ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.

സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.

ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്

എന്റെ റേറ്റിംഗ് : 3/5