Tuesday, April 29, 2014

മസാല റിപ്പബ്ലിക് (Masala Republic)


സംവിധാനം : വൈശാഖ് ജി എസ്
രചന : അരുണ്‍ ജോര്‍ജ് കെ ഡേവിഡ്, വൈശാഖ് ജി എസ്

കേരളത്തില്‍ ഗുഡ്ക ഉപയോഗം നിരോധിച്ചതിനെത്തുടര്‍ന്ന് അത് നടപ്പിലാക്കാന്‍ ചുമതലയുള്ള ഒരു പോലീസ് സ്ക്വാഡിന്‍റെ തലവനായ ശംഭുവും കൂട്ടരും നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ ഇത് ഉപയോഗിക്കുന്നവരും അല്ലാത്തവരും നടത്തുന്ന പരിപാടികളുമാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

ഈ സിനിമയെ കൂടുതലായി നിരൂപണം ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ചില സംഗതികള്‍ ചുവടെ ചേര്‍ക്കുന്നു.

ഇതൊരു ഡോക്യുമെന്‍ററിയാണോ എന്ന് എന്‍റെ ഭാര്യയടക്കം തീയ്യറ്ററില്‍ പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

കുറേ പേര്‍ കാശ് കൊടുത്ത് കയറിയതിനാല്‍ ഏ.സി. ആസ്വദിച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഇന്‍റര്‍ വെല്‍ ആയപ്പോ ശുഭംഎന്ന് എഴുതിക്കാണിച്ചിരുന്നെങ്കില്‍ എന്ന് ചിലര്‍ മോഹിക്കുന്നുണ്ടായിരുന്നു.

ഗതികെട്ട് പല ഘട്ടങ്ങളിലും ഓരിയിടുന്ന ഒരു വിഭാഗമുണ്ടായിരുന്നു.

ടി.വി. പരസ്യമാണോ, ഡോക്യുമെന്‍ററിയാണോ, നാടകമാണോ, ആക്ഷേപഹാസ്യമാണോ എന്നൊക്കെയുള്ള പല പല സംശയങ്ങളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ തുടര്‍ന്ന് പോകുന്നത്.

ക്ഷമയുടെ നെല്ലിപ്പലക എന്ന സംഗതിയില്‍ ചെന്ന് ഇടിച്ച് ഇടിച്ച് അവശതയായപ്പോള്‍ എഴുന്നേറ്റ് പോരാന്‍ തുടങ്ങിയപ്പോഴാണ്‍ മറ്റൊരു സംഗതി മനസ്സിലായത്.  ഒരു വലിയ മൂവ് മെന്‍റിന്‍ ഞാനും നേതൃത്വം വഹിക്കുകയായിരുന്നു എന്ന്. ആ തീയ്യറ്ററിലെ പകുതി ആളുകളും കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട് ഇറങ്ങിപ്പോന്നു.  

അവിടെ കിടന്ന് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിനോട് പിറ്റേന്ന് ചോദിച്ചപ്പോളറിഞ്ഞത് പിന്നെയും പത്ത് പതിനഞ്ച് മിനിട്ട് സിനിമ ബാക്കിയുണ്ടായിരുന്നു എന്നാണ്‍.  ചെറിയൊരു ആശ്വാസം തോന്നി... അത്രയും സമയം ലാഭിച്ചല്ലോ..

ചെവി വട്ടം പിടിച്ച് ഇരുന്നാല്‍ മാത്രമേ ഡയലോഗുകള്‍ കേള്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.  ഇടയ്ക്കിടെ ചില രസകരമായ ഡയലോഗുകള്‍ ഉണ്ടായിരുന്നു എന്നത് ചെറിയൊരു സമാധാനം.

Rating : 2.5 / 10



Thursday, April 24, 2014

വണ്‍ ബൈ ടു (One By Two)


രചന : ജയമോഹന്‍
സംവിധാനം : അരുണ്‍ കുമാര്‍ അരവിന്ദ്‌

ഒരു വലിയ ബിസിനസ്‌ കുടുംബത്തിലെ ഒരാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നു. ഇത്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ കാണാനിടവരുന്നു. പിന്നീട്‌ ഹോസ്പിറ്റലില്‍ തണ്റ്റെ കുട്ടിയുടെ ചികിത്സയ്ക്ക്‌ എത്തിയ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അവിടെ ICU വില്‍ മരണപ്പെട്ടു എന്ന് കരുതിയ ആളെ കാണാനിടയാകുന്നു. പിന്നീടാണ്‌ അത്‌ ആ കുടുംബത്തിലെ ഇരട്ട സഹോദരങ്ങളില്‍ ഒരാളാണെന്ന്‌ മനസ്സിലാക്കുന്നു.

പക്ഷേ, മരിച്ച ആള്‍ക്ക്‌ പകരം മറ്റേ സഹോദരന്‍ ആ ഭാവത്തില്‍ പെരുമാറുന്നതാണെന്ന്‌ മനസ്സിലാക്കുന്ന ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അതിനുള്ള കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നു. മാനസികരോഗമാണെന്ന സംശയത്തില്‍ ഈ ഉദ്യോഗസ്ഥന്‍ തണ്റ്റെ അന്വേഷണങ്ങള്‍ തുടരുന്നു. 

ഇതിന്നിടയില്‍ ഇയാല്‍ മറ്റേ ആളാണെന്ന്‌ പറയുന്നു, അതേ പോലെ പ്രവര്‍ത്തിക്കുന്നു, സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഇത്‌ ആരാണെന്ന്‌ സംശയമുണ്ടാകുന്നു.

ആദ്യം പറയുന്നു മരിച്ചത്‌ ഇയാളാണെന്ന്‌, പിന്നെ പറയും മരിച്ചത്‌ അയാളാണെന്ന്‌, ഇനി അയാളും ഇയാളും ഒരേ ആളാണോ എന്ന്‌ സംശയം തോന്നും.

ഇതിന്നിടയില്‍ അനാവശ്യമായി ഈ പോലീസ്‌ ഉദ്യോഗസ്ഥണ്റ്റെ മകനെ മരണത്തിന്‌ കൊടുക്കും.

ചികിത്സിക്കുന്ന ഡോക്ടര്‍ക്കും വിട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്കും ഇങ്ങനെ മുഴുവന്‍ സമയം 'ഉല്‍പ്രേക്ഷ' അലങ്കാരമാണ്‌ ('ഇത്‌ താന്‍ അല്ലയ്യോ അത്‌ എന്ന്‌ വര്‍ണ്ണ്യത്തിലാശങ്കാ ഉല്‍പ്രേക്ഷാ ക്യാ അലംകൃതി' എന്നോ മറ്റോ ഒരു അലങ്കാരം സ്കൂളില്‍ പഠിച്ചിട്ടുണ്ട്‌)

തുടര്‍ന്ന് ഈ സഹോദരന്‍ വേഷപ്പകര്‍ച്ചകള്‍ നടത്തി അഴിഞ്ഞാടുകയാണ്‌. രണ്ട്‌ മൂന്ന് വേഷങ്ങള്‍ ആടിത്തിമിര്‍ത്ത്‌ അവസാനം അന്ത്യനിദ്ര പ്രാപിക്കുമ്പോഴെയ്ക്കും രണ്ട്‌ ജീവിതങ്ങളിലെ പെണ്‍ സുഖവും, കര്‍മ്മ സുഖവും അതോടൊപ്പം പ്രതികാരസുഖവും അനുഭവിച്ച്‌ കഴിഞ്ഞിരിക്കും.

ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും പ്രേക്ഷകന്‍ ഭ്രാന്ത്‌ മൂത്ത്‌ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇരിക്കും.

ഉത്തരം കിട്ടാതെ ഒരു ലോഡ്‌ ചേദ്യങ്ങളും കൂട്ടിമുട്ടിക്കാനാകാത്ത കുറേ കഥാചരടുകളുമായി പ്രേക്ഷകന്‍  തീയ്യറ്റര്‍ വിട്ട്‌ തല ചൊറിഞ്ഞ്‌ വീട്ടില്‍ പോകും.
രണ്ട്‌ ദിവസം ചിലപ്പോള്‍ ഇടയ്ക്ക്‌ ആലോചിച്ച്‌ നോക്കും. 'ഈ സിനിമ ഒരു അതിഭീകര ബുദ്ധിപരമായ സൃഷ്ടിയാണോ ഈശ്വരാ' എന്ന് സ്വയം ചോദിക്കും. അതിനുശേഷം, ഇത്രയ്ക്ക്‌ തലപുകച്ച്‌ മനോനിലതെറ്റിക്കാന്‍ പാകത്തിന്‌ കാശ്‌ ചിലവൊന്നും ഈ സിനിമ കൊണ്ട്‌ ഉണ്ടായില്ലല്ലോ എന്ന് മനസ്സമാധാനം പാലിച്ച്‌ ആ സിനിമയുടെ ചിന്തകള്‍ക്ക്‌ വിരാമമിടും.

മുരളീ ഗോപിയുടെ പ്രകടനം അത്യുഗ്രമായിരുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു.

നല്ല എഡിറ്റിംഗ്‌, സംവിധാനം എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്‌. പക്ഷേ, അത്‌ മനസ്സിലാക്കാനുള്ള ഒരു വൈഭവം ഇല്ലാതെ പോയി!

Rating : 4.5 / 10

Thursday, April 17, 2014

റിങ്ങ് മാസ്റ്ററ് (Ring Master)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : റാഫി

നായകനും നായികയും ഉള്‍പ്പെടെ ഭൂരിഭാഗം പേരും നായകള്‍ക്കൊപ്പവും നായയോട് ചേര്‍ന്നും നായയായും മറ്റും അഭിനയിച്ചിരിക്കുന്ന ഒരു ചിത്രമാണ്‍ റിങ്ങ് മാസ്റ്റര്‍.

ഈ ചിത്രത്തിന്‍റെ കെട്ടിലും മട്ടിലും നിന്ന് തന്നെ ആരും ഒരു പുതിയതോ വ്യത്യസ്തമായതോ ആയ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. പതിവ് പോലെ ഒരു ഉല്‍സവകാലത്ത് കുട്ടികളെ കയ്യിലെടുക്കാമെന്ന ഉദ്ദേശത്തോടെ ഒരു സൂപ്പര്‍ ഹിറ്റ് വേസ്റ്റ് സിനിമ എടുക്കുക എന്ന ലക്ഷ്യം പൂര്‍ണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ വേണം പറയാന്‍.

തന്നെ വിട്ടുപോയ കാമുകിയോട് പ്രതികാരം ചെയ്യാന്‍  നായകന്‍ അതേ പേരില്‍ തന്നെ ഒരു പെണ്‍ നായയെ ദൈവം സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കുകയും  അതിനെ പരിശീലിപ്പിച്ച് നായികയ്ക്കൊപ്പം സിനിമയില്‍  അവതരിപ്പിച്ച് പ്രതികാരവും തിരിച്ചറിവും പ്രാപ്തമാക്കുകയുമാണ്‍ ഈ ചിത്രം കൊണ്ട് സാധിക്കുന്നത്.

കലാഭവന്‍ ഷാജോണിന്‍റെ തലയിലും മുഖത്തും സെറ്റപ്പ് ചെയ്തിരിക്കുന്നത് കണ്ടാല്‍ അദ്ദേഹം ഏതോ നാടക സെറ്റില്‍ നിന്ന് ഇടയ്ക്ക് ഇറങ്ങി വന്നതാണെന്ന്  തോന്നും.

ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ നമ്മള്‍ പ്രേക്ഷകര്‍ ഒന്ന് ചിരിച്ചാലായി അത്രയ്ക്കുണ്ട് കോമഡികള്‍

ദിലീപ് നായയായി നന്നായി അഭിനയിച്ചിട്ടുണ്ട്.  മിമിക്രി ചെയ്തുള്ള പരിചയം ഉപകാരപ്പെട്ടു.

കീര്‍ത്തി സുരേഷ് മോശമില്ലാതെ അഭിനയിക്കുകയും ഒരു ശാലീന സുന്ദരിയായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തു.

നാലിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കള്‍ ക്ഷമാഗുളിക നല്ല ഡോസില്‍ കഴിച്ച് ഈ സിനിമയ്ക്ക് പുറപ്പെടാവുന്നതാണ്‍. 

സ്വന്തം കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും ത്യാഗം ചെയ്യുന്നതിന്‍ ഒരു പരിധി വേണ്ടേ.  ആദ്യപകുതി തീര്‍ന്ന് കിട്ടാന്‍  തന്നെ വലിയ പ്രയാസം.  

സിനിമ ഒന്ന് മുഴുമിപ്പിക്കാന്‍ നമുക്ക് അസാമാന്യ ക്ഷമയും മനോബലവും തന്നെ വേണം.
ഒരു രണ്ട് രണ്ടര സിനിമ കണ്ട് മടുത്ത ഒരു സംതൃപതി ഹോ!


Rating : 3.5 / 10 

Monday, April 14, 2014

7th ഡേ


കഥ, തിരക്കഥ, സംഭാഷണം : അഖില്‍ പോള്‍
സംവിധാനം : ശ്യാംധര്‍

ആദ്യത്തെ കുറച്ച് മിനിട്ട് പൃഥ്യിരാജ് ഇരുണ്ട വെളിച്ചത്തിലിരുന്ന് ഇരുട്ടിനെക്കുറിച്ചും അതിന്‍റെ സൌന്ദര്യത്തെക്കുറിച്ചും കുറച്ച് ഡയലോഗുകള്‍ അടിക്കുന്നുണ്ട്.  വരാന്‍ പോകുന്ന ഗംഭീരമായ എന്തോ കുറ്റാന്വേഷണരംഗങ്ങളുടെ സൂചനയാണ്‍ അതെന്ന് പ്രേക്ഷകനെ ധരിപ്പിക്കാന്‍ ഇത് കൊണ്ട് സാധിക്കുന്നു.  

പിന്നെ ജീപ്പ് എടുക്കുന്നു, യാത്ര ചെയ്യുന്നു, ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ പിറകില്‍ ജീപ്പ് ഇടിക്കുന്നു, അവരുടെ ടെന്ഷനില്‍ ഇടപെടുന്നു, ആശുപത്രിയില്‍ നിന്ന് ഒരുവനെ കാണാതാകുന്നു, ഇദ്ദേഹം സഹായം വാദ്ദാനം ചെയ്യുന്നു, താന്‍ ഐ പി എസ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ സസ്പെന്ഷനിലാണെന്നും വെളിപ്പെടുത്തുന്നു.  (ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും ആ ആക്സിഡന്‍റും മറ്റും ഇദ്ദേഹം ഇവരിലേയ്ക്ക് ഇടപെടാന്‍ മനപ്പൂര്‍ വ്വം സൃഷ്ടിച്ചതാണെന്ന്  നമുക്ക്  തോന്നാം.   ആ തോന്നലിന്‍ കാരണം  പൃഥ്യിരാജിന്‍റെ  നിസ്സംഗഭാവം കൂടിയാണ്‍.)

തുടര്‍ന്ന്  നടക്കേണ്ട ഉദ്വേഗജനകവും ബുദ്ധിപരവുമായ സംഭവവികാസങ്ങളും  കോരിത്തരിപ്പിക്കുന്ന കുറ്റാന്വേഷണവും  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന്‍  ഇഴഞ്ഞ് നീങ്ങുന്ന  രംഗങ്ങളും കുറേ എന്തിനോ വേണ്ടി പറയുന്ന ഡയലോഗുകളും ഒട്ടും ലോജിക്കലല്ലാത്ത  പഴഞ്ചന്‍   തന്ത്രങ്ങളും കണ്ട്  സന്തുഷ്ടരാവേണ്ടിവരും.

ഇഴഞ്ഞ് നീങ്ങിയ രംഗങ്ങളെ പരാമര്‍ശിക്കാതെ പ്രേക്ഷകരില്‍  സംശയമുയര്‍ത്തിയ ചില ലോജിക്കല്‍ കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. ഒരാളുടെ സ്ഥാപനത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ അയാള്‍ അറിയാതെ ആരോ കൊണ്ട് വെക്കുകയും അവിടെ നിന്ന് അത് നഷ്ടപ്പെടുകയും ചെയ്താല്‍ അതിന്‍റെ യഥാര്‍ത്ഥ അവകാശികളായ വില്ലന്മാര്‍ അത് അന്വേഷിച്ച്വരികയും  ആ പണം തിരികെ കിട്ടാന്‍ അയാളെയും വീട്ടുകാരെയും ഭീഷണിയും ദേഹോപദ്രവവും മറ്റും ചെയ്യുക സ്വാഭാവികം. പക്ഷേ, ഈ വ്യക്തിയും സുഹൃത്തുക്കളും  ആ പണം എങ്ങനെ തന്‍റെ സ്ഥാപനത്തില്‍ വന്നു എന്നതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ പരാതിപ്പെടുകയോ ചെയ്യാതെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി സുകുമാരക്കുറുപ്പ് കളിക്കുന്നത് കുറച്ച് അക്രമമായിപ്പോയി.

2. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ഡെഡ് ബോഡിക്കായി ഒരാഴ്ച കൊണ്ട് ഒരു ഹോസ്പിറ്റലില്‍ വന്ന് അവകാശികളില്ലാത്ത പത്തിരുപത്തെട്ട് ഡെഡ് ബോഡികള്‍ പരിശോധിച്ചെന്ന കേട്ടപ്പോള്‍  അത്ഭുതം തോന്നിപ്പോയി.  (ഇതെവിടാ സ്ഥലം ഇത്രയധികം അവകാശികളില്ലാത്ത മനുഷ്യര്‍ മരിക്കുന്ന ഏരിയ).  
പക്ഷേ, അതൊക്കെ വെറുതേ ആയിപ്പോയി. കൂടെയുള്ളവന്‍ ഒ നെഗറ്റീവ് തന്നെ മരിച്ച് കഴിഞ്ഞേ അറിഞ്ഞുള്ളൂ എന്ന് തോന്നുന്നു.

3. ഒരു ബാഗ് നിറയെ പണം ഒരു അടുത്ത സുഹൃത്തിന്‍റെ സ്ഥാപനത്തില്‍ കണ്ടാല്‍ അത് അടിച്ച് മാറ്റാന്‍ തോന്നുന്ന സുഹൃത് ബന്ധം (എടുത്താലും അറിയാത്തത്ര തുക ഒന്നേമുക്കാല്‍ കോടി രൂപ) കൌതുകകരമായി.  അതേപോലെ തന്നെ,  ഒരു പെണ്ണിനുവേണ്ടി  ഉറ്റ സുഹൃത്തിനെ കൊല്ലാനും മറ്റ് സുഹൃത്തുക്കളെ അപകടങ്ങളില്‍ ചാടിക്കാനും സാധിക്കുന്ന സൌഹൃദം എത്ര പഴഞ്ചനാണേലും ന്യൂജനറേഷനിലും തുടരുന്നു.

ഒരു പാവം മോര്‍ച്ചറി സൂക്ഷിപ്പുകാരനോട് പറയുന്ന ഒരു ഡയലോഗിന്‍റെ ഏകദേശ രൂപം
'പരാജയം തൊട്ടടുത്താണെന്ന് അറിയുമ്പോഴും അത് മനസ്സിലാക്കാതെ വീണ്ടുംവിജയിക്കാമെന്ന് കരുതുന്ന മണ്ടത്തരം താന്‍ കാണിക്കില്ലെന്ന് വിശ്വസിക്കുന്നു'. 
ആ പാവത്തിനോട് അത്രയ്ക്ക് വേണ്ടായിരുന്നു.  അങ്ങേര്‍ കണ്ണും തള്ളി നിന്ന് പോയി "എന്‍റെ തള്ളേ" എന്ന ഭാവത്തില്‍

അതുപോലെ, പരസ്യത്തിലും മറ്റും കണ്ട ഡയലോഗ്  "ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍"   എന്ത് സംഭവിച്ചു  സത്യമായിട്ടും ആ ഡയലോഗ് എന്തിനായിരുന്നെന്ന് മനസ്സിലായില്ല ആന്തരിക അര്‍ത്ഥ തലങ്ങളുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഒടുവിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ക്ലൈമാക്സുണ്ട്.  അവിടെ തീയ്യറ്ററില്‍ കയ്യടി ഉയരുന്നുണ്ട്. പക്ഷേ, പിന്നീട്ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ഈ കസര്‍ത്തൊക്കെ എന്ന ചോദ്യവും അതിന്‍ വ്യക്തമായി കിട്ടാത്ത ഉത്തരവുമായി പ്രേക്ഷകര്‍ക്ക് അലഞ്ഞ് നടക്കാം.


സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും പൃഥ്വിരാജിന്‍റെ  പക്വതയോടുകൂടിയുള്ള അഭിനയവവും എടുത്ത് പറയേണ്ട മികവുകളാണ്‍.

Rating : 5 / 10

Sunday, April 06, 2014

ഒന്നും മിണ്ടാതെ

സംവിധാനം  സുഗീത്


'ആലോലം' എന്ന ഒരു പഴയ സിനിമയാ ഈ സിനിമയ്ക്ക് പ്രചോദനം എന്ന് തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്.  എന്നാല്‍ പിന്നെ പോയേക്കാം എന്ന് വിചാരിക്കാത്തവര്‍ക്കുള്ള ശിക്ഷയാണ്‍ ഈ ചിത്രം.

വളരെ അസൂയാവഹമായ കുടുംബജീവിതം നയിക്കുന്ന സച്ചിദാനന്ദന്‍ (ജയറാം), ശ്യാമ (മീരാ ജാസ്മിന്‍), അവരുടെ മകള്‍ എന്നിവര്‍ക്കിടയിലേയ്ക്ക് സച്ചിയുടെ ഒരു പഴയകാല അടുത്ത കൂട്ടുകാരന്‍ (മനോജ് കെ ജയന്‍) എത്തുകയും അയാളുടെ സ്വാധീനത്താല്‍ സച്ചിയുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.

ഒറിജിനലായി സിനിമയില്‍ സംഭവിക്കുന്ന ബാക്കി കഥയ്ക്ക് സമാനമായ ഒരു ഉപമ പറയാം.

ദിവസവും വീട്ടിലുള്ളവെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച് സന്തോഷമായി ജീവിക്കുന്ന ഒരാള്‍ ഒരു കൂട്ടുകാരന്‍റെ വിവരണവും അനുഭവവും കേട്ട് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടുകാരനോടൊപ്പം  കുറച്ച് ദൂരെയുള്ള ഒരു ഹോട്ടലില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിക്കുന്നു.  

കൂട്ടുകാരന്‍ എത്താന്‍ കുറച്ച് വൈകുകയും ഇദ്ദേഹത്തോട് കഴിച്ചോളാന്‍ പറയുകയും ചെയ്ത് ഹോട്ടലില്‍ വിടുമ്പോല്‍ ഇദ്ദേഹം ആകെ അങ്കലാപ്പിലാകുന്നു.  വിശപ്പുണ്ടെങ്കിലും കുറ്റബോധം കൂടെയുള്ളതിനാലും തന്‍റെ വീട്ടിലുള്ള വെജിറ്റേറിയന്‍റെ ദിവ്യത്വവും സ്വാദും പെട്ടെന്ന് മനസ്സില്‍ വന്നതിനാലും ഇദ്ദേഹം തൊട്ടടുത്ത് കിട്ടിയ നോണ്‍ വെജ് വേണ്ടെന്നു വെച്ച് അവിടെ നിന്ന് ഓടിപ്പോരികയും ചെയ്യുന്നു.  പക്ഷേ, നോണ്‍ വെജ് ഒന്ന് കൈ കൊണ്ട് തൊട്ട്  നോക്കിയിരുന്നതിനാല്‍  അതിന്‍റെ മണം വീട്ടിലെത്തിയ ഭാര്യയ്ക്ക് മനസ്സിലാകുകയും പിന്നീട് ആ കുടുംബം ഒരു അവാര്‍ഡ് സിനിമ ആകുകയും ചെയ്യുന്നു.  

ഞാന്‍ നോണ്‍ വെജ് ആഗ്രഹിച്ചു എന്നത് ശരിയാണെങ്കിലും കഴിച്ചില്ല എന്ന് നായകന്‍ പറയണമെന്നുണ്ടെങ്കിലും നായിക അതിന്‍ സമ്മതിക്കില്ല…  ഇദ്ദേഹം നോണ്‍ വെജ് കഴിച്ചു എന്നെങ്ങാനും കുറ്റസമ്മതം നടത്താനാണാവോ വരുന്നത് എന്നും അങ്ങനെയാണെങ്കില്‍ അത് താങ്ങാനാവില്ലെന്നതിനാലുമാണ് കേള്‍ക്കാന്‍ തയ്യാറാവാതിരുന്നത് എന്നും  നായിക പിന്നീട് ക്ലൈമാക്സില്‍ പ്രസ്താവിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണ്‍ ഈ സിനിമയുടെ കഥയുടെ കിടപ്പ്.

വിവഹം കഴിഞ്ഞ് 8 വര്‍ഷത്തിലധികമായ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പെരുമാറ്റം കണ്ടാല്‍ അവരിപ്പോഴും 4 ദിവസമേ ആയുള്ളൂ ഒരുമിച്ച് ജീവിച്ചിട്ട് എന്ന് തോന്നിപ്പോകും. 


ഇത്രയും ദിവ്യമായ ഒരു കുടുംബ ബന്ധം ഈ സിനിമയിലൂടെ ഈ കാലഘട്ടത്തിലും കാണിച്ചുതരാന്‍ മഹാമനസ്കത കാണിച്ച സുഗീതിനെ സ്റ്റഫ് ചെയ്ത് രൂപക്കൂട്ടില്‍ കയറ്റി മൂന്ന് നേരം പൂജ ചെയ്യണമെന്നാണ്‍ എന്‍റെ എളിയ അഭിപ്രായം.

Rating  : 2.5 / 10

Thursday, March 27, 2014

പ്രെയ്സ്‌ ദി ലോര്‍ഡ്‌ (Praise the Lord)


സംവിധാനം : ഷിബു ഗംഗാധരന്‍
നിര്‍മ്മാണം: മിലന്‍ ജലീല്‍
തിരക്കഥ: ടി.പി. ദേവരാജന്‍ (സക്കറിയയുടെ പ്രയ്സ്‌ ദി ലൊര്‍ഡ്‌ എന്ന കഥയുടെ ആവിഷ്കാരം)

ഈ ചിത്രത്തെക്കുറിച്ച്‌ വിശദമായ ഒരു അവലോകനം എഴുതാന്‍ ഉദ്ദേശമില്ല.
പല സുഹൃത്തുക്കളും ഈ സിനിമ കളിക്കുന്നതിണ്റ്റെ പ്രദേശത്തേയ്ക്ക്‌ പോകരുതെന്ന് വിലക്കിയിട്ടും ഒരു പ്രത്യേക സാഹചര്യത്തില്‍ ഫാമിലിയായി ഞാന്‍ ഈ ചിത്രം കാണേണ്ടിവന്നു.

ആസ്വാദ്യകരമായി ഒന്നും തന്നെ ഇല്ലാത്ത ഒരു ചിത്രമായി ഇത്‌ അനുഭവപ്പെട്ടു എന്നത്‌ കൂടാതെ പലപ്പോഴും ഈ ചിത്രം അസഹനീയവുമായിരുന്നു. ഇടയ്ക്ക്‌ വെച്ച്‌ ഇറങ്ങിപ്പോകുന്ന കാര്യം പലരും അവരുടെ സഹധര്‍മ്മിണികളുമായി കൂടിയാലോചിക്കുന്നത്‌ കാണാമായിരുന്നു. പിന്നെ, പുറത്തുള്ള ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ തീയ്യറ്ററിനുള്ളിലെ ഈ ത്യാഗമാണ്‌ ഭേദമെന്ന് തോന്നിയതിനാല്‍ പലരും മനസ്സില്ലാ മനസ്സോടെ അവിടെ തന്നെ പിറുപിറുത്തുകൊണ്ട്‌ ഇരിക്കുന്നുണ്ടായിരുന്നു. 

മലമ്പ്രദേശത്ത്‌ നല്ല സ്വത്തും കൃഷിയുമെല്ലാമുള്ള ജോയ്‌, തണ്റ്റെ ഭാര്യയോടും രണ്ട്‌ കുട്ടികളോടുമൊപ്പം ആ പ്രദേശത്ത്‌ സുഖിച്ച്‌ അങ്ങനെ ചമഞ്ഞ്‌ ജീവിക്കുന്നു.

ഇവര്‍ക്കിടയിലേയ്ക്ക്‌ ഡല്‍ഹിയില്‍ നിന്ന് ഒരു കമിതാക്കള്‍ എത്തുന്നു. പെണ്‍കുട്ടി വളരെ പുരോഗമനവും പയ്യന്‍ ദൈവദാസണ്റ്റെ അവസ്ഥയും (അലുവയും ചാളക്കറിയും പോലുള്ള കോമ്പിനേഷന്‍).

തുടര്‍ന്ന് ജോയിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

പക്ഷേ, ഒരു തരത്തിലും പ്രേക്ഷകരെ സ്വാധീനിക്കാനോ രസിപ്പിക്കാനോ സാധിക്കാത്ത വിധത്തിലാണ്‌ ഈ ചിത്രത്തിണ്റ്റെ തിരക്കഥയും സംവിധാനവുമെല്ലാം സംഭവിച്ചിരിക്കുന്നത്‌.

കൂടുതല്‍ ഒന്നും പറയാനില്ല... കഷ്ടമായിപ്പോയി!

Rating: 3 / 10 

ഒാം ശാന്തി ഒാശാന


സംവിധാനം: ജൂഡ്‌ ആണ്റ്റണി ജോസഫ്‌
തിരക്കഥ: മിഥുന്‍ മാനുവല്‍ ജോസഫ്‌, ജൂഡ്‌ ആണ്റ്റണി ജോസഫ്‌
കഥ: മിഥുന്‍ മാനുവല്‍ ജോസഫ്‌
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി

ജനനം മുതല്‍ ഒരു ആണ്‍ സ്വഭാവങ്ങള്‍ക്ക്‌ പ്രാമുഖ്യമുള്ള ഒരു പെണ്‍കുട്ടിയായ പൂജാ മാത്യൂസ്‌ (നസ്രിയ നാസിം) ആണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം. ഈ പെണ്‍കുട്ടിയിലൂടെ, ഈ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടുകളിലൂടെയാണ്‌ കഥ വികസിക്കുന്നത്‌.

ഗംഭീരമായ കഥാപശ്ചാത്തലങ്ങളോ പ്രേക്ഷകനെ അത്ഭുതപ്പെടുത്താവുന്ന സസ്പെന്‍സുകളോ ഒന്നും ഇല്ലെങ്കിലും ഒരു ചെറു ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു മികച്ച അനുഭവമാകുന്നു ഈ ചിത്രം.

മകളുടെ വഴിക്ക്‌ തടസ്സം നില്‍ക്കാത്ത പൂജയുടെ അച്ഛന്‍ (രഞ്ജി പണീക്കര്‍) പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടും.

പൂജയ്ക്ക്‌ ഇഷ്ടം തോന്നുന്ന ഗിരി എന്ന ചെറുപ്പക്കാരനായി നിവിന്‍ പോളിയും നാട്ടിലെ തരികിടയായി അജു വര്‍ഗ്ഗീസും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

വിനീത്‌ ശ്രീനിവാസനും തണ്റ്റെ റോള്‍ ഭംഗിയാക്കി.

ഷാന്‍ റഹ്മാണ്റ്റെ സംഗീതവും ചിത്രത്തോട്‌ യോജിച്ചുനിന്നു.

ആദ്യാവസാനം പ്രേക്ഷകരെ മുഷിപ്പിക്കാതെ പലപ്പോഴും രസകരമായ അനുഭവങ്ങള്‍ നല്‍കുകയും ചെയ്തതിനാല്‍ തന്നെ ഈ ചിത്രം പ്രേക്ഷക പ്രശംസ നേടി.

Rating : 6 / 10 

Saturday, March 15, 2014

ഹാപ്പി ജേര്‍ണി (Happy Journey)

സംവിധാനം: ബോബന്‍ സാമുവല്‍
രചന: അരുണ്‍ ലാല്‍ 
നിര്‍മ്മാണം: ആഷിക്‌ ഉസ്മാന്‍

ഒരു ക്രിക്കറ്റ്‌ കളിക്കാരനാകാന്‍ മോഹിച്ച്‌ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്ക്‌ ഒരു അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുകയും തുടര്‍ന്ന്‌ തണ്റ്റെ മോഹം മനസ്സില്‍ സൂക്ഷിക്കേണ്ടിവന്നെങ്കിലും പിന്നീട്‌ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്കുള്ള ഒരു യാത്രയായി ജീവിതം തുടരുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം.

ഈ യാത്രക്കിടയില്‍ പല സന്ദര്‍ഭങ്ങളും ഭാഗ്യങ്ങളും കൈവിട്ടുപോകുന്നുവെങ്കിലും ഒടുവില്‍ തണ്റ്റെ ലക്ഷ്യം സാധിക്കുന്നതിലേയ്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുന്നിടത്താണ്‌ ഈ ചിത്രം അവസാനിക്കുന്നത്‌.

ഈ യാത്രയില്‍ കാണുന്ന പലരെയും കാഴ്ചയില്ലാതെ തന്നെ പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്യുന്നതും ചിത്രത്തിണ്റ്റെ ഭാഗമാണ്‌.

ഈ ചിത്രം ആദ്യപകുതിക്ക്‌ ശേഷം പ്രേക്ഷകണ്റ്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുകയും കാര്യമായ ആസ്വാദനസുഖങ്ങളില്ലാതെ സമാപിക്കുകയും ചെയ്യുന്നു.

യുക്തിയെ ചോദ്യം ചെയ്യുന്ന പല ഘട്ടങ്ങളും ഈ ചിത്രത്തില്‍ കടന്നുവരുന്നുണ്ടെങ്കിലും ചില സീനുകളില്‍ പ്രേക്ഷകനെ ചിരിപ്പിക്കാനാകുന്ന ഹാസ്യങ്ങളും കാണാം.

വില്ലന്‍ കഥാപാത്രമായ മന്ത്രിയുടെ പ്രതികാരവും മനം മാറ്റവുമെല്ലാം കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടു തന്നെ.

ജയസൂര്യ മികച്ച പ്രകടനം കാഴ്ച വെച്ചതോടൊപ്പം ലാല്‍, ബാലു തുടങ്ങിയവരും ഇവരുടെ കൂട്ടുകാരനായി അഭിനയിച്ച പയ്യന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

Rating : 4 / 10

1983

കഥ, സംവിധാനം: അബ്രിഡ്‌ ഷൈന്‍
തിരക്കഥ: അബ്രിഡ്‌ ഷൈന്‍, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: സംസുദ്ദീന്‍

ഇന്ത്യ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ കാലഘട്ടത്തിലും അതിന്‌ ശേഷവും ക്രിക്കറ്റ്‌ ജീവിതമായി കൊണ്ട്‌ നടന്ന ഒരു തലമുറ നേരില്‍ കാണുകയും അതില്‍ അല്‍പമെങ്കിലും ഭാഗഭാക്കാകുകയും ചെയ്തവര്‍ക്കും ക്രിക്കറ്റിനെ നേരിട്ടും അല്ലാതെയും പരിചയമുള്ളവര്‍ക്കും ഒരു സുഖമുള്ള അനുഭൂതിയായിരുന്നു ഈ ചിത്രം.

ക്രിക്കറ്റിണ്റ്റെ ഭ്രാന്തില്‍ ജീവിതത്തില്‍ പല കഷ്ട നഷ്ടങ്ങളും സംഭവിച്ച നിരവധി പേര്‍ നമുക്കിടയിലുണ്ട്‌. പക്ഷേ, അതിലൊരാള്‍ തണ്റ്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ തണ്റ്റെ മകനിലൂടെ തണ്റ്റെ സ്വപ്നവും വിജയവും നെയ്തെടുക്കുന്ന കാഴ്ച മനോഹരമണ്‌.

 എതിര്‍പ്പുകള്‍ക്കും നിരുത്സാഹപ്പെടുത്തലുകള്‍ക്കുമിടയില്‍ ജീവിതത്തിണ്റ്റെ കഠിനപരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ സാന്ത്വനമായി പലരും നമുക്കിടയിലുണ്ടാകാറുണ്ട്‌. ആ സാന്ത്വനവും താങ്ങും പലരെയും അവരുടെ ദുരിതങ്ങളില്‍ നിന്ന്‌ കരകയറാനും സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനും പ്രാപ്തമാക്കാറുമുണ്ട്‌. ഈ ചിത്രം അങ്ങനെ ഒരു അനുഭവസുഖം കൂടി പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു.

ക്രിക്കറ്റിനോടൊപ്പം തന്നെ അതിണ്റ്റെ പ്രാണവായുവായ സച്ചിന്‍ ടെണ്ടുല്‍ ക്കറും പ്രേക്ഷകനെ ഒരുപാട്‌ സ്വാധീനിച്ചിട്ടുണ്ട്‌. ആ സ്വാധീനം വേണ്ടവിധം ഉപയോഗപ്പെടുത്തുവാന്‍ കാണിച്ചിരിക്കുന്ന മിടുകക്കാണ്‌ ഇതിണ്റ്റെ പിന്നണിപ്രവര്‍ത്തകരുടെ വിജയം.

നിവിന്‍ പോളി പക്വതയോടെ തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം നിവിണ്റ്റെ മകനായി അഭിനയിച്ച ബാലതാരവും മികച്ചു നിന്നു.

Rating 6.5/10

Monday, February 03, 2014

ലണ്ടന്‍ ബ്രിഡ്ജ്‌ (London Bridge)

കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം : അനില്‍ സി മേനോന്‍

ലണ്ടനില്‍ പൈസ പലിശയ്ക്ക്‌ കൊടുക്കുന്നതടക്കം ചില ബിസിനസ്സുകള്‍ ചെയ്ത്‌ ജീവിക്കുന്ന വിജയ്‌ ദാസ്‌ എന്ന ചെറുപ്പക്കാരന്‍ വന്‍ വ്യവസായിയായ നമ്പ്യാരുമായി ബന്ധപ്പെടാന്‍ ഇടയാകുന്നു. അദ്ദേഹത്തിന്റെ ഏക മകളുമായി ഒരു ബന്ധം സ്ഥാപിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുന്നത്‌ പെണ്‍കുട്ടിയുടെ സൗന്ദര്യത്തേക്കാള്‍ സമ്പത്തിന്‌ പ്രാധാന്യം തോന്നിയതിനാല്‍ തന്നെയാണ്‌. അതിന്നിടയില്‍ ഒരു റോടപകടത്തോടനുബന്ധിച്ച്‌ ഇടപെടേണ്ടിവരുന്ന മെറിന്‍ എന്ന പെണ്‍കുട്ടി വിജയുടെ ജീവിതത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു.

തുടര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത പിരിമുറുക്കങ്ങളും അതിനെ വിജയ്‌ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ്‌ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

നിറയെ ദൃശ്യസൗന്ദര്യവും നല്ല സംഗീതവും ചേര്‍ന്ന് മികച്ച ഒരു അനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ടെങ്കിലും പ്രണയത്തിന്റെ തീവ്രത ആഴത്തില്‍ പതിഞ്ഞിട്ടില്ലാത്തതിന്റെ ഒരു കുറവ്‌ പ്രകടമാണ്‌.

അനാവശ്യമാണെന്ന് തോന്നിപ്പോകുന്ന ഗാനരംഗം വരെ തുടര്‍ന്ന് ആസ്വദിക്കാവുന്ന തരത്തിലേക്കെത്തിക്കാന്‍ സാധിച്ചിരിക്കുന്നത്‌ ഒരു മികവാണ്‌.

സ്ത്രീകളെയും കുടുംബപ്രേക്ഷകരേയും ഈ ചിത്രം ഇഷ്ടപ്പെടുന്നുണ്ടെന്നാണ്‌ സൂചന.
ഇപ്പോഴത്തെ നല്ലതല്ലാത്ത ഒരു പ്രവണതയായ ട്രെന്‍ഡ്‌ തീരുമാനിക്കുന്ന 'ഇന്റര്‍നെറ്റ്‌ യൂത്ത്‌' ഈ ചിത്രത്തെ കാര്യമായി പ്രോല്‍സാഹിപ്പിച്ചിട്ടില്ല എന്നത്‌ ഈ ചിത്രത്തെ ദോഷകരമായി ബാധിക്കാവുന്ന ഒരു ഘടകമാണ്‌.

പൊതുവേ എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജ്‌, പ്രതാപ്‌ പോത്തന്‍ എന്നിവര്‍ മികച്ച്‌ നിന്നു.

അനില്‍ സി മേനോന്‍ എന്ന സംവിധായകന്റെ ഒരു മികവ്‌ ഈ ചിത്രത്തിലുണ്ടെങ്കിലും ഒരു ത്രികോണപ്രണയത്തിന്റെ തീവ്രത കൊണ്ടുവരുന്നതില്‍ രചയിതാവിന്‌ സംഭവിച്ചിട്ടുള്ള ന്യൂനത ഈ ചിത്രത്തിനെ ഉന്നതനിലവാരത്തില്‍ എത്തിക്കുന്നതിന്‌ തടസ്സമായിട്ടുണ്ടെന്ന് പറയാം.

എന്നിരുന്നാലും, കുടുംബപ്രേക്ഷകര്‍ക്ക്‌ കാര്യമായ മാനസികപീഠകളില്ലാതെ കണ്ണിനും കാതിനും ആനന്ദം പകരുന്ന ഒരു ചലച്ചിത്രാനുഭവം 'ലണ്ടന്‍ ബ്രിഡ്ജ്‌' സമ്മാനിക്കുന്നു.

Rating : 5.5 / 10

Saturday, January 25, 2014

സലാല മൊബൈല്‍ സ്‌ (Salala Mobiles)


രചന, സംവിധാനം: ശരത്‌ എ. ഹരിദാസന്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

അലസനായ ഒരു ചെറുപ്പക്കാരണ്റ്റെ കഥ പറഞ്ഞ്‌ ശ്രീനിവാസണ്റ്റെ ശബ്ദത്തിലാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌.

ഈ ചെറുപ്പക്കാരനെ മെച്ചപ്പെടുത്തി എടുക്കാന്‍ അമ്മാവന്‍ ഒരു മൊബൈല്‍ ഷോപ്പ്‌ ആരംഭിക്കാന്‍ സഹായിക്കുകയും ആ ഷോപ്പില്‍ സുഹൃത്തിനോടൊപ്പം ബിസിനസ്സ്‌ തുടരുമ്പോള്‍ അടുത്ത ബസ്‌ സ്റ്റോപ്പില്‍ സ്ഥിരമായി വരുന്ന ഒരു സുന്ദരിക്കുട്ടിയോട്‌ വല്ലാത്ത അനുരാഗം തോന്നുകയും ചെയ്യുന്നു. 

തുടര്‍ന്ന് മൊബൈല്‍ ടെക്‌ നോളജിയിലെ ഒരു പുതിയ കണ്ടുപിടുത്തം ഈ ചെറുപ്പക്കാര്‍ക്ക്‌ കൂട്ടായി കിട്ടുകയും അതിണ്റ്റെ കുറേ ഹാസ്യാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുകയും ചെയ്തു.

പക്ഷേ, ഈ ടെക്നോളജി സംബദ്ധിയായ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും പ്രണയത്തിണ്റ്റെ തീവ്രത ഒട്ടും തന്നെ അനുഭവഭേദ്യമല്ലാതെ കഥയെ മുന്നോട്ട്‌ കൊണ്ടുപോയതും ഒടുവില്‍ ശ്രീനിവാസണ്റ്റെ തന്നെ കഥാവിവരണത്തിലൂടെ രണ്ട്‌ വരിയില്‍ കഥ സംഹരിച്ചതും ഈ ചിത്രത്തിണ്റ്റെ പരാജയ കാരണങ്ങളായി എടുത്ത്‌ പറയാം.

ചിത്രത്തിണ്റ്റെ ഇടയ്ക്കുള്ള ഒരു ഇരുപത്‌ മിനിറ്റ്‌ ആസ്വാദ്യകരവും താല്‍പര്യജനകവുമായിരുന്നു.

നസ്രിയയുടെ സൌന്ദര്യത്തിണ്റ്റെ മാസ്മരികതയും മികച്ച സംഗീതവും ഈ ചിത്രത്തിണ്റ്റെ ആകര്‍ഷണങ്ങളായി പറയാം.

നായികയുടെ വീട്ടിലെ പശ്ചാത്തലം കഠിനമാണെന്ന തോന്നല്‍ പ്രേക്ഷകന്‌ ഉണ്ടാക്കിത്തന്നതിനുശേഷം ചിത്രത്തിണ്റ്റെ അവസാനം വളരെ നിഷ്‌ പ്രയാസം നായിക സ്വാതന്ത്ര്യം കൈവരിച്ചു എന്ന് അശരീരി കേള്‍പ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടുപോയതില്‍ ഒട്ടും അതിശയമില്ല. 

നായകന്‍ ഒരു അപകടാവസ്ഥയില്‍ എത്തുന്നതിനോടടുപ്പിച്ച്‌ ഒരല്‍പ്പം ആകാംക്ഷാഭരിതമായെങ്കിലും പ്രേക്ഷകണ്റ്റെ ആ താല്‍പര്യത്തെ ഒട്ടും തന്നെ മാനിക്കാതെ നായകനെ നിഷ്ക്രിയനാക്കിയ സംവിധായകനെ പ്രേക്ഷകര്‍ കൂക്കിവിളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

കഥാപരമായി വിദഗ്ദമായി ഉപയോഗിക്കാവുന്ന ഒരു സംഗതി ഈ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും അത്‌ ഫലപ്രദമായി ഉപയോഗിക്കാനോ പ്രണയത്തെ പ്രേക്ഷകരിലേക്കെത്തിക്കാനോ സാധിക്കാത്ത ഈ ചിത്രം ശരാശരി നിലവാരത്തില്‍ എത്തിയില്ലെന്ന് തന്നെ പറയേണ്ടിവരുന്നു.

Rating : 4 / 10

Sunday, January 05, 2014

Punyalan Agarbattis (പുണ്യാളന്‍ അഗര്‍ബത്തീസ്)

കഥ, സംഭാഷണം, സംവിധാനം: രഞ്ജിത് ശങ്കർ
തിരക്കഥ: അനില്‍ കുര്യന്‍, അഭയകുമാര്‍, രഞ്ജിത്‌ ശങ്കര്‍
നിർമ്മാണം: രഞ്ജിത് ശങ്കർ, ജയസൂര്യ
അഭിനേതാക്കൾ: ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ്, രചൻ നാരായണൻകുട്ടി
സംഗീതം: ബിജിബാൽ
ക്യാമറ: സുജിത് വാസുദേവ്
ചിത്രസംയോജനം: ലിജോ പോൾ

രഞ്ജിത് ശങ്കറിന്റെ നാലാമത്തെ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ രചന, നിർമ്മാണം എന്നിവയും രഞ്ജിത് ഇത്തവണ ചെയ്തിരിക്കുന്നു.

പുണ്യാളൻ അഗർബത്തീസ് എന്ന ചന്ദനത്തിരി കമ്പനി തുടങ്ങി അതൊന്ന് പച്ചപിടിപ്പിക്കാനായി പെടാപ്പാട് പെടുന്ന സംരംഭകനായ ജോയി താക്കോൽക്കാരന്റെ കഥയാണ് ഈ സിനിമ. മിഥുനം, വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളിൽ കണ്ട സാമൂഹ്യവ്യവസ്ഥിതിക്കെതിരേ പൊരുതുന്ന നായകൻ തന്നെയാണ് ജോയ്. എന്നാൽ മുൻ‌‌കാല ചിത്രങ്ങളുടെ നിഴലിൽ നിൽക്കാതെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ജോയിക്ക് ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. ഒരു പോരായ്മയായി തോന്നിയത്, മുന്നേ വന്ന സിനിമകളിൽ, നായകർ തങ്ങളുടെ തന്നെ വ്യവസായത്തിൽ സിനിമയുടെ അവസാനം വിജയികൾ ആകുമ്പോൾ ഇവിടെ നായകൻ രാഷ്ട്രീയത്തിലേയ്ക്ക് മാറി അതുവഴി തന്നെയും വ്യവസായത്തേയും വിജയിപ്പിക്കുന്നു എന്ന രീതിയിലായി എന്നതാണ്.

സംവിധായകനായി രഞ്ജിത്തും നടനായി ജയസൂര്യയും വളരെ വലിയ ഒരു വളർച്ചയാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും എല്ലാം കഥയോട് ചേർന്ന് പോകുന്നതും ഏച്ച് കെട്ടലുകൾ ഇല്ലാത്തതും ആയി എന്നത് രഞ്ജിത്തിന്റെ രചനാമികവിന് തെളിവായി. അഭിനേതാക്കളായി വന്ന മറ്റ് നടന്മാരും നടിമാരും എല്ലാവരും സ്വന്തം ഭാഗം ഭംഗിയാക്കി. പ്രത്യേകം എടുത്ത് പറയേണ്ടത് ശ്രീജിത്ത് രവിയുടേയും സുനിൽ സുകടയുടേയും പേരുകളാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും  കാണിക്കുന്ന കാർട്ടൂണുകളും പുതുമ നിറഞ്ഞ ഒരു അനുഭവമായി. സംഗീതവും ആസ്വദിക്കത്തക്കതായത് സിനിമയുടെ മാറ്റ് കൂട്ടി. തൃശൂരിന്റെ പ്രകൃതിഭംഗിയും സുജിത് വാസുദേവ് നന്നായി പകർത്തിയിട്ടുണ്ട്.

മനസ്സറിഞ്ഞ് ആസ്വദിച്ച് സിനിമ കാണാൻ പറ്റിയ ഒരു ചലച്ചിത്രം തന്നെയാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

എന്റെ റേറ്റിങ്ങ് 4/5

Tuesday, December 24, 2013

ഒരു ഇന്ത്യന്‍ പ്രണയകഥ


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: സത്യന്‍ അന്തിക്കാട്‌

രാഷ്ട്രീയത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരണ്റ്റെ തന്ത്രപ്പാടുകളും ഒടുവില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്‌ സീറ്റ്‌ ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളുമെല്ലാം വിവരിച്ച്‌ ആദ്യപകുതി ഭേദപ്പെട്ട ആസ്വാദനനിലവാരം പുലര്‍ത്തി.

കാനഡയില്‍ നിന്ന് നാട്ടിലെത്തുന്ന ഒരു യുവതിയെ സഹായിക്കാന്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥയില്‍ നിന്ന് കഥ വേറൊരു വഴിയിലേയ്ക്ക്‌ കടക്കുന്നു.

നാട്ടില്‍ തന്നെ ചെറുപ്പത്തിലേ അനാഥാലയത്തിലാക്കിയ തണ്റ്റെ അച്ഛനേയും അമ്മയേയും കണ്ടെത്തി അവര്‍ അറിയാതെ അവരെ ഒരു നോക്ക്‌ കണ്ട്‌ തിരിച്ചുപോകുകയാണത്രേ ഈ യുവതിയുടെ ആഗ്രഹം.

ഈ എഴുതിയത്‌ വലിയൊരു സസ്പെന്‍സ്‌ ആയി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. ഈ ഒരു ഭാഗം വളരെ പുതുമയുള്ളതാണല്ലോ!

ഇനി കൂടുതലൊന്നും പറയാതെ തന്നെ ഈ സിനിമയുടെ ഒരു സെറ്റപ്പ്‌ ഊഹിച്ചെടുക്കാവുന്നതല്ലേയുള്ളൂ....

ഫഹസ്‌ ഫാസിലിണ്റ്റെ മികച്ച പ്രകടനവും അമലപോളിണ്റ്റെ ദൃശ്യമികവും ഈ ചിത്രത്തെ വല്ലാത്ത വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌.

അവിടവിടെ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളും രസകരമായിരുന്നു.

പൊതുവേ പറഞ്ഞാല്‍ 'സന്ദേശ'ത്തിണ്റ്റെ വഴിക്ക്‌ പോയി 'സന്ദേഹം' ആയി മാറി ഈ ചിത്രം.

Rating : 4.5 / 10

Friday, December 20, 2013

ദൃശ്യം


രചന, സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

കേബില്‍ ടി വി ബിസിനസ്സും നിരന്തരം സിനിമാകാണലുമായി ജീവിക്കുന്ന ജോര്‍ജുകുട്ടിയും അയാളുടെ ഭാര്യയും രണ്ട്‌ പെണ്‍ മക്കളുമടങ്ങുന്ന കുടുംബവും ഇദ്ദേഹം ബന്ധപ്പെടുന്ന ചുറ്റുപാടുകളും സാവധാനം വിവരിച്ചുകൊണ്ട്‌ ഈ സിനിമയുടെ ആദ്യപകുതിയുടെ അധികവും കടന്നുപോകുന്നു.

ആദ്യപകുതി കഴിയുന്നതോടെ കഥാഗതി ഒരു നിര്‍ണ്ണായക സംഭവത്തിണ്റ്റെ തീവ്രതയില്‍ എത്തി നില്‍ക്കുകയും തുടര്‍ന്നങ്ങോട്ട്‌ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളും പ്രതിരോധങ്ങളും സംഭവങ്ങളുമായി പുരോഗമിക്കുകയും ചെയ്യുന്നു.

നാലാം ക്ളാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി, തണ്റ്റെ അനുഭവത്തില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും സ്വായത്തമാക്കിയ കാര്യങ്ങളാല്‍ തണ്റ്റെ കുടുംബത്തെ ബാധിച്ച ഒരു വലിയ അപകടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ ഗംഭീരമാണ്‌.

പക്ഷേ, സാധാരണ സിനിമകളില്‍ കാണുന്നപോലെ നിഷ്‌ പ്രയാസം പരാജയപ്പെടുകയും ബുദ്ധിഹീനമായി പെരുമാറുകയും ചെയ്യുന്ന ഒരു പോലീസിനെയല്ല നാമിവിടെ കാണുന്നത്‌. 

പോലീസ്‌ കോണ്‍സ്റ്റബില്‍ മുതല്‍ എല്ലാവരും വളരെ ബുദ്ധിപരമായിതന്നെ ജോര്‍ജുകുട്ടിയുടെ നീക്കങ്ങളെ കാണുകയും ജോര്‍ജുകുട്ടി തീര്‍ക്കുന്ന പ്രതിരോധങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ അത്ഭുതാവഹമാണ്‌.

ജോര്‍ജുകുട്ടിയേക്കാല്‍ ഒരു പടി മുകളില്‍ ചിന്തിക്കുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥയും അവരെപ്പോലും അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി ജോര്‍ജുകുട്ടിയും പ്രേക്ഷകരെ ഞെട്ടിക്കുന്നു. 

ഒടുവില്‍, ജോര്‍ജുകുട്ടിക്ക്‌ മാത്രം അറിയുന്ന ഒരു നിര്‍ണ്ണായക രഹസ്യം കൂടി പ്രേക്ഷകര്‍ക്ക്‌ ദൃശ്യമാകുന്നതോടെ ഈ ചിത്രം പ്രേക്ഷകമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിയുന്നു.

മോഹന്‍ലാലിണ്റ്റെ അഭിനയമികവിണ്റ്റെ മേന്‍മ പലയിടങ്ങളിലും നമുക്ക്‌ കണ്ടറിയാനാകുന്നു.

കലാഭവന്‍ ഷാജോണിണ്റ്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാകുന്നു അദ്ദേഹം ചെയ്ത പോലീസ്‌ കോണ്‍സ്റ്റബിള്‍.

ആശാ ശരത്‌ പോലീസ്‌ ഉദ്യോഗസ്ഥയുടെ റോളില്‍ മികവ്‌ പുലര്‍ത്തിയപ്പോള്‍ സിദ്ദിഖ്‌ തണ്റ്റെ സ്ഥിരം മികവ്‌ നിലനിര്‍ത്തി.

സുജിത്‌ വാസുദേവിണ്റ്റെ ക്യാമറാമികവും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നതില്‍ വളരെ സഹായിച്ചിരിക്കുന്നു.

വളരെ മികച്ചതും ബുദ്ധിപരവുമായ ഒരു രചന നിര്‍വ്വഹിച്ചതിനും അത്‌ സംവിധായകണ്റ്റെ റോളില്‍ നിന്ന് ഭംഗിയായി പ്രേക്ഷകരിലേക്കെത്തിച്ചതിനും ജീത്തുജോസഫ്‌ വളരെ അഭിനന്ദനമര്‍ഹിക്കുന്നു.

കഴിഞ്ഞ രണ്ട്‌ മൂന്ന് ചിത്രങ്ങളുടെ മികവില്‍ ഇദ്ദേഹത്തിണ്റ്റെ സ്ഥാനം മലായാളസിനിമയില്‍ വളരെ ഉന്നതിയിലായിക്കഴിഞ്ഞിരിക്കുന്നു.

Rating : 8.5 / 10

Friday, December 06, 2013

എസ്കേപ്‌ ഫ്രം ഉഗാണ്ടാ (Escape From Uganda)


കഥ, സംവിധാനം : രാജേഷ്‌ നായര്‍
തിരക്കഥ: സന്ദീപ്‌ റോബിന്‍സണ്‍, ദീപക്‌ പ്രഭാകരന്‍, നിതിന്‍ ഭദ്രന്‍

പ്രേമിച്ച്‌ വിവാഹം കഴിച്ച ശിഖ സാമുവലും ജയകൃഷ്ണനും വീട്ടുകാരുടെ ശല്ല്യം ഇല്ലാതിരിക്കാന്‍ എത്തിച്ചേര്‍ന്ന സ്ഥലമാണ്‌ ഉഗാണ്ട.
അവിടെ ജോലി ചെയ്ത്‌ ജീവിതം പുരോഗമിക്കുമ്പോള്‍ ശിഖ കൊലപാതകക്കേസില്‍ ജയിലിലാകുന്നു.
അവരെ സഹായിക്കാന്‍ ഒരു മലയാളി അഡ്വക്കേറ്റ്‌ ഉണ്ടാകുന്നു എന്നത്‌ ആശ്വാസകരമെങ്കിലും ഇദ്ദേഹവും കൊല്ലപ്പെടുന്നു. തുടര്‍ന്ന് തണ്റ്റെ ഭാര്യയെ നിയമപരമായി രക്ഷിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്ന ജയകൃഷ്ണന്‍ ആണ്റ്റണിയുടെ സഹായം തേടുന്നു.

ഈ ആണ്റ്റണി എന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര സംഭവമാണത്രേ.. ഇദ്ദേഹമാണ്‌ ഈ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഒരേ ഒരു ജീവി! (ജയിലില്‍ നിന്ന് രക്ഷപ്പെട്ടാല്‍ പിന്നെ ആരെയും പേടികേണ്ട എന്നതാണെന്ന് തോന്നുന്നു ആ രാജ്യത്തെ കീഴ്‌ വഴക്കം).

അങ്ങനെ ആണ്റ്റണിയുടെ നേതൃത്വത്തില്‍ ശിഖയെ ജയിലില്‍ നിന്ന് രക്ഷിച്ച്‌ ഉഗാണ്ട വിട്ടുപോരുന്നതാണ്‌ കഥ.

ഈ സിനിമ കാണുമ്പോള്‍ കുറേ സംശയങ്ങള്‍ തോന്നുക സ്വാഭാവികം.

1. ഉഗാണ്ട എന്ന സുന്ദരവും ശാന്തവുമായ ഒരു സ്ഥലം ഒളിച്ചോടുന്നവര്‍ക്കായി ലഭ്യമാണെന്ന് മാലോകര്‍ അറിയാതെപോയതെന്ത്‌?

2. റീമാ കല്ലിങ്കല്‍ ൨൨ ഫീമെയില്‍ കോട്ടയം എന്ന ജയിലില്‍ നിന്ന് നേരെ ഇവിടെ എത്തിയതാണോ?

3. ഉഗാണ്ടയില്‍ ഒരിക്കല്‍ ജയില്‍ ചാടിയാല്‍ പിന്നെ തൊടാന്‍ പറ്റില്ല എന്ന നിയമമുണ്ടോ?

4. വിമാനത്തില്‍ കയറിപ്പറ്റിയാല്‍ നേരെ രാജ്യം വിട്ട്‌ എവിടേലും പോയി രക്ഷപ്പെടാമോ?

മേല്‍പ്പറഞ്ഞ ചോദ്യങ്ങളൊക്കെ ഉണ്ടെങ്കിലും അവസാനം ഒരു വിമാനത്തെ ഒാടിച്ചിട്ട്‌ പിടിക്കുന്ന റീമ കല്ലിങ്കലിണ്റ്റെ ആ ഒാട്ടം... ഹോ..... വെടിയുണ്ട തോറ്റുപോകും!

അഭിനയമൊന്നും പൊതുവേ വലിയ ഗുണനിലവാരം പുലര്‍ത്തിയില്ല എന്ന് തോന്നി.

ഉദ്വേഗജനകമായ നിമിഷങ്ങള്‍ ഈ ചിത്രം കാര്യമായൊന്നും സമ്മാനിക്കുന്നില്ല.

ഉഗാണ്ടയിലെ ജയില്‍ ചാടുന്നു എന്നതൊഴിച്ച്‌ കഥയില്‍ വേറെ ഒരു പ്രത്യേകതയുമില്ല.

ഈ കാരണങ്ങളാലൊക്കെത്തന്നെയാകും ആളുകള്‍ 'എസ്കേപ്‌ ഫ്രം ഉഗാണ്ട' എന്ന ചിത്രത്തിണ്റ്റെ ഏരിയയില്‍ നിന്ന് 'എസ്കേപ്‌' ആകുന്നതും.

Rating: 3 / 10

Sunday, November 24, 2013

വിശുദ്ധന്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 ഒരു പള്ളിവികാരിയായി എത്തുന്ന സണ്ണിച്ചന്‍ ആ പ്രദേശത്തെ കന്യാസ്ത്രീ മഠത്തിണ്റ്റെ മേല്‍നോട്ടത്തിലുള്ള സ്നേഹാലയത്തെ സംബദ്ധിച്ച ചില കാര്യങ്ങള്‍ അവിടത്തെ ഒരു കന്യാസ്ത്രീയില്‍ നിന്ന് മനസ്സിലാക്കുകയും ആ കാര്യങ്ങളില്‍ സ്ഥലത്തെ പ്രധാന മുതലാളിയായ വക്കച്ചണ്റ്റെയും മകണ്റ്റെയും ഇടപെടലുകള്‍ തിരിച്ചറിയുകയും ചെയ്യുന്നിടത്തുനിന്നാണ്‌ ഈ കഥ വികാസം പ്രാപിക്കുന്നത്‌.

പിന്നീട്‌ പതിവ്‌ കഥാരീതികളനുസരിച്ചുള്ള ഗൂഢാലോചനകളും കളികളുമൊക്കെത്തന്നെയാണെങ്കിലും കന്യാസ്ത്രീയും അച്ഛനും പട്ടവും പദവിയുമില്ലാതെ ആ നാട്ടില്‍ തന്നെ ഒന്നിച്ച്‌ ജീവിക്കേണ്ടി വരുന്നു എന്നത്‌ ഒരു പുതുമയോ പ്രത്യേകതയോ ആയി പറയാം.

പക്ഷേ, വീണ്ടും കഥ പണ്ടുകാലത്തെ സ്ഥിരം സംഗതികളായ തെളിവ്‌ നശിപ്പിക്കലും കൊലപാതകവും പ്രതികാരവുമൊക്കെത്തന്നെയായി ചുറ്റിത്തിരിയുന്നത്‌ കാണുന്നത്‌ വല്ലാത്ത ഒരു ദയനീയാവസ്ഥയാണ്‌.

ചിത്രത്തിണ്റ്റെ ആദ്യപകുതിയോളം കാര്യമായ പ്രശ്നങ്ങളില്ലാതെ ഒരു പ്രതീക്ഷ തരുന്നുണ്ടെങ്കിലും തുടര്‍ന്നങ്ങോട്ട്‌ കണ്ട്‌ മടുത്ത സ്ഥിരം സംവിധാങ്ങളൊക്കെത്തന്നെയായതിനാല്‍ ഒട്ടും തന്നെ താല്‍പര്യജനകമാകുന്നില്ല എന്നതാണ്‌ സത്യം.

സാമ്പത്തികബാധ്യതയാല്‍ ബാംഗ്ളൂരില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടി ശരീരം വിറ്റ്‌ ഫീസിന്‌ കാശുണ്ടാക്കുന്നതും അതറിയാത്ത നിസ്സഹായനായ പിതാവ്‌ പിന്നീട്‌ അത്‌ തിരിച്ചറിയുന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും അതിണ്റ്റെ പിന്നാലെ പിതാവും കെട്ടിത്തൂങ്ങുകയും ഒക്കെ സംഭവിക്കുന്നു എന്ന് പറഞ്ഞാല്‍ തന്നെ പുതുമകളുടെ ഘോഷയാത്രതന്നെ ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ...

'ഫീല്‍ ദ ഡിഫറന്‍സ്‌' എന്നൊക്കെ പോസ്റ്ററില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌ ഗംഭീരമായിരിക്കുന്നു. (ആരോ പറഞ്ഞപോലെ രാത്രി ഷൂട്ടിംഗ്‌ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ പകല്‍ ഷൂട്ട്‌ ചെയ്ത്‌ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിണ്റ്റെ അടിയില്‍ 'രാത്രി സമയം' എന്ന് എഴുതിക്കാണിച്ചാല്‍ മതിയോ ആവോ!)

ചില രംഗങ്ങള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ചെവി പൊട്ടിക്കും വിധം ഉച്ചത്തില്‍ ഉപയോഗിച്ചാല്‍ ശരിക്കും ഫീല്‍ കിട്ടും എന്ന് സംവിധായകന്‌ ഒരു തെറ്റിദ്ധാരണയുണ്ടെന്ന് പലപ്പോഴും തോന്നി.

എത്രയൊക്കെ സൌണ്ട്‌ എഫ്ഫക്റ്റ്‌ ഉണ്ടാക്കിയിട്ടും ആ രംഗങ്ങള്‍ക്കൊന്നും ഒരു ഫീലും കിട്ടാഞ്ഞത്‌ അതൊക്കെ കുറേ കണ്ട്‌ മടുത്തതതുകൊണ്ടാണ്‌ മിസ്റ്റര്‍ ഡയറക്റ്ററ്‍.. അല്ലാതെ, പ്രേക്ഷകര്‍ക്ക്‌ ഹൃദയമില്ലാത്തതുകൊണ്ടല്ല...

പുട്ടിന്‌ തേങ്ങ പോലെ ഇടയ്ക്കിടയ്ക്ക്‌ ബൈബിള്‍ വചനങ്ങള്‍ വാരി വിതറുന്നുണ്ട്‌.

കുഞ്ചാക്കോ ബോബന്‍ ഒരു പക്വതയുള്ള നടണ്റ്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാണിക്കുന്നുണ്ട്‌.

മിയ വളരെ ആകര്‍ഷണീയമായിരിക്കുന്നു.

കഥാപാത്രങ്ങളുടെ പുതുമകൊണ്ട്‌ പലവട്ടം കണ്ട്‌ മടുത്ത കഥാസന്ദര്‍ഭങ്ങളെ ആകര്‍ഷണീയമാക്കാം എന്നൊരു വ്യാമോഹം ഈ ചിത്രത്തിലുണ്ട്‌.

സിനിമയുടെ രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ തീയ്യറ്റര്‍ വിടാനുള്ള പ്രേക്ഷകണ്റ്റെ വ്യഗ്രതയും ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നത്‌ ഈ ചിത്രത്തിണ്റ്റെ ഒരു പ്രത്യേകതയാണ്‌.

 Rating : 4 / 10 

Wednesday, November 20, 2013

തിര


രചന: രാകേഷ്‌ മാന്തൊടി
സംവിധാനം: വിനീത്‌ ശ്രീനിവാസന്‍

ഇടയ്ക്ക്‌ ചില നിമിഷങ്ങളിലൊഴിച്ച്‌ ബാക്കി മുഴുവന്‍ സമയവും പ്രേക്ഷകരെ ഒട്ടും ശ്രദ്ധ പതറാതെ കസേരയില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു ചിത്രമാണ്‌ 'തിര'.

ഡോ. രോഹിണിയെ അവതരിപ്പിച്ച ശോഭനയുടെ അത്യുഗ്രന്‍ പ്രകടനമാണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം.
ഈ ചിത്രത്തിണ്റ്റെ സാമൂഹികപ്രസക്തമായ ഉള്ളടക്കത്തെ മികച്ചരീതിയില്‍ പ്രതിഫലിപ്പിക്കാന്‍ ശോഭനയുടെ അഭിനയത്തികവ്‌ പ്രധാന കാരാണമാണ്‌.

ധ്യാന്‍ ശ്രീനിവാസന്‍ എന്ന തുടക്കക്കാരന്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. 

തിരക്കഥയിലെ പല പാകപ്പിഴകളേയും അവഗണിക്കാവുന്ന തരത്തില്‍ ഈ ചിത്രത്തിണ്റ്റെ സാങ്കേതികമേന്‍മയും അഭിനയമികവും കൂടുതല്‍ തെളിഞ്ഞ്‌ നിന്നു.

പ്രേക്ഷകരില്‍ ഒരു അസ്വസ്ഥത സൃഷ്ടിക്കുവാന്‍ ഈ ചിത്രത്തിണ്റ്റെ പ്രമേയത്തിന്‌ സാധിച്ചിട്ടുണ്ട്‌. 

ഒട്ടും പരിചിതമല്ലാത്ത ഒരിടത്ത്‌ നഷ്ടപ്പെട്ടവരെ തേടിയുള്ള നവീണ്റ്റെ (ധ്യാന്‍ ശ്രീനിവാസന്‍) അലച്ചിലും പെട്ടെന്നുള്ള കണ്ടെത്തലുകലും അതിശയോക്തിപരമാണ്‌.

പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ, ചടുലമായരീതിയില്‍ സാമൂഹികപ്രസക്തമായ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുകയും ശോഭന എന്ന നടിയുടെ അസാമാന്യ അഭിനയപാടവവും ഒത്തുചേര്‍ന്നപ്പോള്‍ ഇത്‌ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കുന്ന ഒരു മികച്ച ചിത്രമായിത്തീര്‍ന്നിരിക്കുന്നു.

Rating : 7 / 10

Sunday, November 17, 2013

ഗീതാഞ്ജലി


തിരക്കഥ: അഭിലാഷ്‌ നായര്‍
സംഭാഷണം: ഡെന്നിസ്‌ ജോസഫ്‌
സംവിധാനം: പ്രിയദര്‍ശന്‍

'മണിച്ചിത്രത്താഴ്‌' എന്ന സിനിമയുമായി ഈ ചിത്രത്തിന്‌ ബന്ധമില്ല എന്ന്‌ പ്രിയദര്‍ശന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിലെ പല കഥാപാത്രങ്ങളും സാഹചര്യങ്ങളും കുറച്ചൊന്ന്‌ ഭേദഗതിവരുത്തി ഈ ചിത്രത്തിലും അനുകരിച്ചിട്ടുണ്ട്‌. പക്ഷേ, ഗുണമേന്‍മയുടെ കാര്യമാണ്‌ പ്രിയദര്‍ശന്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ വളരെ ശരിയാണ്‌... ഒരിക്കലും താരതമ്യം ചെയ്യാവുന്ന ഒരു രൂപത്തിലേ അല്ല ഈ സിനിമ.

തുടക്കം മുതല്‍ തന്നെ ഒരു പ്രേതസാന്നിദ്ധ്യം പ്രേക്ഷകരില്‍ എത്തിക്കുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക്‌ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ട്‌. (പെട്ടെന്ന്‌ പിന്നില്‍ നിന്ന്‌ ഓരിയിട്ടാലോ, ഒരു പ്രേതരൂപം പെട്ടെന്ന്‌ കാണിച്ചാലോ പേടിക്കാത്തവര്‍ ചുരുക്കമാണല്ലോ). പക്ഷേ, അതെല്ലാം ഒരു പെണ്‍കുട്ടിയുടെ മാനസികനിലയുടെ പ്രതിഫലനങ്ങളാണെന്ന്‌ എല്ലാവര്‍ക്കും അറിയാമല്ലോ..

സസ്പെന്‍സ്‌ ഒക്കെ നിലനിര്‍ത്തി ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേയ്ക്കെത്തിക്കാനൊക്കെ ഈ ചിത്രത്തിന്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിനൊക്കെ അവലംബിച്ച സംഗതികള്‍ പലതും അതിക്രമമായിപ്പോയി. ചില ഉദാഹരണങ്ങള്‍...

1. സ്വന്തം അമ്മയെ തണ്റ്റെ നിലനില്‍പ്പിനുവേണ്ടി കൊല്ലാനോ കൊലയ്ക്ക്‌ കൊടുക്കാനോ ഒരു പെണ്‍കുട്ടിക്ക്‌ തോന്നുക എന്നത്‌ ഒരല്‍പ്പം കഠിനമായി. എത്രയൊക്കെ ക്രിമിനല്‍ ബുദ്ധി ഉണ്ടെന്ന്‌ പറഞ്ഞാലും....

2. കല്ല്യാണദിവസം ചെക്കന്‍ വീട്ടില്‍ ആട്ടവും പാട്ടുമായി തകര്‍ക്കുമ്പോള്‍ മണവാട്ടി ഒരു പ്രേതബംഗ്ളാവില്‍ ഒറ്റയ്ക്കിരുന്ന്‌ അണിഞ്ഞൊരുങ്ങുന്നു.... പാവം... (പുറത്ത്‌ നല്ല ഇടിവെട്ടും മഴയും... വേണമല്ലോ... )

3. ആര്‍ക്കുവേണേലും ആരുമറിയാതെ കല്ലറ പണിത്‌ കുഴിച്ചിടാന്‍ സംവിധാനമുള്ള സിമിത്തേരികള്‍ ഉള്ള സ്ഥലം ഏതാണോ എന്തോ...

4. ഇരട്ടസഹോദരിമാരുടെ കൂടെ പ്രേമിച്ചുകൊണ്ട്‌ നടക്കുന്ന ചെറുപ്പക്കാരന്‍... സഹോദരിമാരുടെ ആ സഹകരണം കണ്ടപ്പോള്‍ കൌതുകം തോന്നിപ്പോയി... (അതില്‍ ഒരാളെയേ പ്രേമിക്കുന്നുള്ളൂ എന്നതാണ്‌ സംഭവമെങ്കിലും രണ്ടുപേരും അത്‌ ആസ്വദിക്കുന്നു, സഹകരിക്കുന്നു, ആര്‍മ്മാദിക്കുന്നു)
5. ക്രിസ്ത്യന്‍ പുരോഹിത തിരുമേനിയുടെ വൈഭവം!

മേല്‍പ്പറഞ്ഞ സംഗതികള്‍ കൂടാതെ ഹരിശ്രീ അശോകണ്റ്റെ മന്ത്രവാദി കഥാപാത്രവും അനുബന്ധസംഗതികളും ഹാസ്യത്തിനുവേണ്ടി കെട്ടിയൊരുക്കി വികൃതമാക്കിയിരിക്കുന്നു എന്ന്‌ പറയാതെ വയ്യ.

ക്ളൈമാക്സിനോടടുക്കുമ്പോഴുള്ള ഒരു പാട്ടും നൃത്തരംഗവും കണ്ടിരിക്കാന്‍ ഭീകരമയ ക്ഷമ തന്നെ വേണം.

നിഷാന്‍ എന്ന നടന്‍ ദയനീയമായ പ്രകടനം അഭിനയത്തില്‍ കാഴ്ച വെച്ചിരിക്കുന്നു.
മോഹന്‍ ലാലിന്‌ ഡോ. സണ്ണി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രത്യേകതകളൊന്നും കാണിക്കുവാനുണ്ടായില്ല.

പക്ഷേ, പുതുമുഖ നായിക കീര്‍ത്തി സുരേഷ അഭിനന്ദനമര്‍ഹിക്കുന്നവിധം മികച്ച പ്രകടനം നടത്തി.

ഇന്നസെണ്റ്റ്‌ എത്തുന്നതോടെ ഭേദപ്പെട്ട ഹാസ്യരംഗങ്ങളും ഡയലോഗുകളും ഉണ്ടായി എന്നത്‌ ആശ്വാസകരം.

ഇരട്ടസഹോദരികളായ ആ കുട്ടികളുടെ ബാല്യകാലവും തുടര്‍ന്ന് അവര്‍ക്കുണ്ടായ ദുര്യോഗവും പ്രേക്ഷകമനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ട്‌ അവശേഷിക്കുന്നു എന്നത്‌ മാത്രമാണ്‌ ഈ ഈ ചിത്രത്തിണ്റ്റെ പ്രധാന ക്രെഡിറ്റ്‌.

ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന പ്രേതരൂപങ്ങളുള്ളതിനാല്‍ കുട്ടികളുള്ള കുടുംബങ്ങളൊന്നും ആ വഴി പോകുമെന്നും തോന്നുന്നില്ല.

Rating : 5 / 10

Sunday, November 10, 2013

ഫിലിപ്സ്‌ ആണ്റ്റ്‌ ദി മങ്കി പെന്‍ ( Philips and the Money Pen)


കഥ: ഷാനില്‍ മുഹമ്മദ്‌
രചന: റോജിന്‍ ഫിലിപ്‌
സംവിധാനം: റോജിന്‍ ഫിലിപ്‌, ഷാനില്‍ മുഹമ്മദ്‌
നിര്‍മ്മാണം: സാന്ദ്ര തോമസ്‌, വിജയ്‌ ബാബു

അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന റയാന്‍ ഫിലിപ്‌ എന്ന കുട്ടിയും അവണ്റ്റെ സുഹൃത്തുക്കളും തങ്ങളുടെ വികൃതികളുടെയും ഉഴപ്പിണ്റ്റെയും സ്കൂള്‍ ജീവിതം തുടരുമ്പോള്‍ യാദൃശികമായി റയാണ്റ്റെ കയ്യില്‍ കിട്ടിയ മങ്കി പെന്‍ അവണ്റ്റെ ജീവിതത്തെ മാറ്റി മറിക്കുന്നു.

പഠനകാര്യത്തിലും മറ്റും കൃത്യമായ ഒരു ശ്രദ്ധയില്ലാത്ത മാതാപിതാക്കളുണ്ടെങ്കില്‍ കുട്ടികള്‍ എന്തൊക്കെ തരത്തില്‍ അപകടകാരികളും പ്രശ്നക്കാരുമായിത്തീരാം എന്ന് സൂചനതരുന്നതോടൊപ്പം അദ്ധ്യാപകരുടെ പഠനരീതികളൂം സമീപനങ്ങളും അവരെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതും പ്രധാനമാകുന്നു.

മങ്കി പെന്‍ എന്ന ഒരു അതിശയകരമായ വിശ്വാസത്തിലൂടെ ഈ കുട്ടി എങ്ങനെ ഒരു സ്കൂളിനും സമൂഹത്തിനും മികച്ച സംഭാവനകളും ചിന്താരീതികളും സമ്മാനിക്കുന്നു എന്നതാണ്‌ പ്രധാന വിസ്മയം.
മാതാപിതാക്കളുടെ ശ്രദ്ധയും അദ്ധ്യാപകരുടെ തിരുത്തപ്പെട്ട സമീപനങ്ങളും ഈ വിസ്മയത്തിണ്റ്റെ പിന്‍ ബലമാകുന്നു എന്നതാണ്‌ മറ്റൊരു സവിശേഷത.

അവിശ്വസനീയകരമായ സംഭവങ്ങളുടെ കാര്യമായ സങ്കീര്‍ണ്ണതകളില്ലാതെ തന്നെ രസകരവും വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ ഒരു സിനിമ സാദ്ധ്യമായിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

കുട്ടികളെ വളരെയധികം മൂല്ല്യങ്ങള്‍ ഒാര്‍മ്മിപ്പിക്കാനും പഠിപ്പിക്കാനും ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിക്കുന്നു എന്നത്‌ നല്ല കാര്യം.

റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ച മിടുക്കന്‍ (മാസ്റ്റര്‍ സനൂപ്‌) മിന്നുന്ന പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി. കൂടെയുള്ള കൊച്ചുമിടുക്കന്‍മാരും മികവ്‌ പുലര്‍ത്തി.

മുകേഷ്‌, ജയസുര്യ, രമ്യാ നമ്പീശന്‍, വിജയ്‌ ബാബു തുടങ്ങിയ മുതിര്‍ന്ന നിരയും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ദൈവപരിവേഷത്തിലുള്ള ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം മാത്രം ഒരല്‍പ്പം അതിഭാവനാപരമായിപ്പോയെന്ന് തോന്നി.

ചിത്രത്തിണ്റ്റെ മ്യൂസിക്‌, ബാക്ക്‌ ഗ്രൌണ്ട്‌ സ്കോറ്‍ എന്നിവയും ഛായാഗ്രഹണവും മികച്ച്‌ നിന്നു. 

ക്ളൈമാക്സില്‍ എത്തുമ്പോള്‍ മങ്കി പെന്നിണ്റ്റെ മാന്ത്രികതയുടെ ചുരുളഴിയുന്നതോടെ ചിത്രം പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നു.

ഈ ചിത്രത്തിണ്റ്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും അഭിനയിച്ചവരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

 Rating : 6.5 / 10 

Friday, October 18, 2013

പട്ടം പോലെ


രചന : ഗിരീഷ്‌ കുമാര്‍
സംവിധാനം: അളകപ്പന്‍

കൌമാരക്കാരായ കമിതാക്കള്‍ വീട്ടില്‍ നിന്നും ഒളിച്ചോടുന്നു. കുറച്ച്‌ ദിവസങ്ങള്‍ അടിപൊളിയായി കഴിഞ്ഞപ്പോള്‍ കയ്യിലെ കാശ്‌ തീരുന്നു, തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാകുന്നു. പരസ്പരം കുറ്റം പറഞ്ഞും മോങ്ങിയും തിരികെ അവരവരുടെ വീട്ടിലെത്തുന്നു. നല്ല തങ്കപ്പെട്ട വീട്ടുകാരായതിനാല്‍ എല്ലാം മംഗളം.

ഇവര്‍ ഒരുമിക്കുന്നതില്‍ വിരോധമില്ലാത്ത വീട്ടുകാരാണെങ്കിലും ഇവര്‍ക്ക്‌ അതില്‍ ഒട്ടും താല്‍പര്യമില്ല. തുടര്‍ന്ന് നായകന്‍ ജോലി ചെയ്യുന്ന സ്ഥലത്ത്‌ തന്നെ നായിക ജോലിക്കെത്തുന്നു. നായികയ്ക്ക്‌ വീട്ടുകാര്‍ ഫ്രാന്‍സിലുള്ള ആരുമായോ കല്ല്യാണം ഉറപ്പിക്കുന്നതായി പറയുന്നു. തുടര്‍ന്ന് നായകനും നായികയ്ക്കും തമ്മിലുള്ള ഇഷ്ടം കുറേശ്ശെ പുറത്തുവരുന്നു. ഇവര്‍ വീണ്ടും ഒളീച്ചോടാന്‍ ശ്രമിക്കുന്നു. ഇത്തവണ പിടിക്കപ്പെടുന്നു. വീട്ടുകാര്‍ ഇവര്‍ക്ക്‌ ഒരു സര്‍പ്രൈസ്‌ കൊടുക്കുന്നു. ശുഭം!

ഇപ്പോള്‍ കാര്യങ്ങളുടെ ഒരു കിടപ്പ്‌ മനസ്സിലായിക്കാണുമല്ലോ... എത്ര പുതുമയുള്ള ലൌ സ്റ്റോറി എന്ന് തോന്നിയോ... ഇല്ലേ? അപ്പോള്‍ നിങ്ങള്‍ ഇതുവരെ ഒരു സിനിമയും കാണാത്ത ആളല്ല.. അതാണ്‌ പ്രശ്നം...

ചില പുതുമകള്‍ എടുത്ത്‌ പറയാം...

1. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച്‌ ആടിപ്പാടി ആര്‍മ്മാദമായി നടന്നാല്‍ കയ്യിലുള്ള കാശ്‌ തീര്‍ന്ന് പോകും എന്നറിയാത്ത കമിതാക്കള്‍. എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച്‌ ഇന്നേവരെ ആലോചിച്ചിട്ടേയില്ലാത്ത പാവങ്ങള്‍!

2. ഒരു ബന്ധവുമില്ലാത്തെ കോഴ്സുകള്‍ പഠിക്കുമ്പോഴും കമ്പയിണ്റ്റ്‌ സ്റ്റഡി നടത്തിയ കേമനും കേമിയും! അതിന്‌ കുടപിടിച്ചുകൊടുത്ത വീട്ടുകാര്‍! അതും അടച്ചിട്ട മുറിക്കുള്ളീല്‍!!!

3. കുംഭകോണത്തെ മാമണ്റ്റെ മോള്‍!

4. നായകണ്റ്റെ മെക്കിട്ട്‌ കേറി നടക്കുന്ന ഒരു സഹപ്രവര്‍ത്തക! ഈ റോള്‍ നിര്‍വ്വഹിച്ച അര്‍ച്ചന കവി അസഹനീയം!

ഇങ്ങനെ വളരെ അധികം പ്രത്യകതകളാല്‍ പ്രേക്ഷകരെ ഭേദപ്പെട്ട തരത്തില്‍ ക്ഷമാഭ്യാസം നടത്തിക്കുന്ന ഒരു പടപ്പ്‌ തന്നെയാണ്‌ ഈ പട്ടം...

Rating : 3.5 / 10