Friday, October 04, 2013

ചില സെപ്തംബര്‍ സിനിമകളുടെ അവലോകനം

ദൈവത്തിണ്റ്റെ സ്വന്തം ക്ളീറ്റസ്‌

മമ്മൂട്ടിയെക്കൊണ്ട്‌ മഹനീയമായ ഒരു വേഷം ചെയ്യിച്ചു എന്ന്‌ ക്രെഡിറ്റ്‌ പറയിപ്പിക്കാന്‍ വേണ്ടി ഒരു സിനിമ എന്ന്‌ മാത്രമേ ഈ ചിത്രത്തെ വിലയിരുത്താന്‍ സാധിക്കൂ.

ബെന്നി പി നായരമ്പലത്തില്‍ നിന്ന്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തന്നെ ഒരു നാടകീയഭാവത്തില്‍ വെളിപ്പെടുത്തിക്കൊണ്ട്‌ വരുമ്പോള്‍ അത്‌ ആസ്വദിക്കാന്‍ അതി കഠിനമായ ക്ഷമ തന്നെ വേണം.

കോമഡി ഉണ്ടാക്കാനുള്ള തട്ടിക്കൂട്ട്‌ ശ്രമങ്ങളും ദയനീയം തന്നെ.

അജു വര്‍ഗീസിനെ മരത്തില്‍ കയറ്റുമ്പോള്‍ തന്നെ താഴെ വീഴ്ത്തി എല്ലാവരും കൂടി തമാശിച്ച്‌ ചിരിക്കും എന്ന്‌ ഊഹിക്കാം.

അതുപോലെ തന്നെ സസ്പെന്‍സ്‌ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഏത്‌ വഴിയ്ക്കാണ്‌ പോകുന്നതെന്ന്‌ വളരെ ക്രിത്യമായി മനസ്സിലാകുന്നതിനാല്‍ അത്‌ കണ്ട്‌ തീര്‍ക്കല്‍ ഒരല്‍പ്പം ബുദ്ധിമുട്ടാണ്‌.

ഒടുവില്‍ നായകനെ കുരിശില്‍ കയറ്റിയപ്പോള്‍ മനസ്സിലുണ്ടായിരുന്ന ആ രൂപം പോയിക്കിട്ടി.

Rating : 3 / 10


നോര്‍ത്ത്‌ 24 കാതം

നായകണ്റ്റെ സ്വഭാവത്തിലെ പ്രത്യേകതകള്‍ കാണിക്കാന്‍ ആദ്യ പകുതിയിലെ കുറേ സമയം നീക്കിവെച്ചിരിക്കുന്നു.

 സ്വന്തം വീട്ടില്‍ ഇയാളുടെ ഫോര്‍മാലിറ്റി നമ്മെ ചെറുതായൊന്ന്‌ അത്ഭുതപ്പെടുത്തും.

ഒരു സാഹചര്യത്തില്‍ ഇദ്ദേഹം ഒരു ട്രെയിന്‍ യാത്ര ചെയ്യേണ്ടിവരുന്നു. ആ ട്രെയിന്‍ യാത്രയുടെ ഇടയ്ക്ക്‌ വെച്ച്‌ ഇയാളുടെ അതുവരെ കാണിച്ച്‌ വിശദീകരിച്ച സ്വഭാവരീതികള്‍ മാറി മറിയുന്നത്‌ കാണുമ്പോള്‍ അല്‍പം സാമാന്യബൊധമുള്ള പ്രേക്ഷകന്‌ ചെറിയൊരു അത്ഭുതം തോന്നും.

ഭാര്യയ്ക്ക്‌ സീരിയസ്‌ ആണെന്നറിഞ്ഞ്‌ കൊല്ലത്തിനടുത്തുള്ള സ്റ്റേഷനില്‍ ഇറങ്ങുന്ന ഒരു വൃദ്ധന്‍, കൂടെ കൂടുന്ന ട്രെയിനിലെ പരിചയക്കാരിയായ നാരായണിയെയും ചുമ്മാ പുറകെ വരുന്ന നായകനെയും കൊണ്ട്‌ മുതു പാതിരായ്ക്ക്‌ എങ്ങോട്ടെന്നില്ലാതെ നടന്ന്‌ കോഴിക്കോട്‌ പറ്റാമെന്ന്‌ വിചാരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ശരിയ്ക്കും വിഭ്രാന്തിയാകും.

"ദിശ അറിയില്ല, വഴി അറിയില്ല, നടന്നു നോക്കാം" എന്ന ഉദാത്തമായ ചിന്തയും അതിണ്റ്റെ പിന്നാലെ തുള്ളുന്ന രണ്ടെണ്ണവും.

ഭാര്യയുടെ അസുഖവിവരം അറിയാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഫോണുകളെയും നമ്പറുകളെയും ചാര്‍ജ്‌ തീര്‍ത്തും തെറ്റിച്ചും ഇല്ലാതാക്കിയിട്ടും ഒരു സന്തോഷപ്രദമായ യാത്രയാക്കി മാറ്റുമ്പോള്‍ നൊമ്പരം പ്രേക്ഷകര്‍ക്കാണ്‌.

ഫഹദ്‌ ഫാസില്‍ തണ്റ്റെ കഥാപാത്രത്തെ ഭംഗിയയി അവതരിപ്പിച്ചെങ്കിലും കഥാപാത്രത്തിണ്റ്റെ രൂപീകരണത്തിലുള്ള ന്യൂനതകള്‍ തെളിഞ്ഞു നിന്നു.

വ്യത്യസ്തമയ ഒരു സിനിമ എന്ന്‌ പറയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിനുള്ള സാദ്ധ്യതകളെ ഉപയോഗിക്കാതെ ഒട്ടും സത്യസന്ധമല്ലാത്ത കഥാഗതിയോടെ ഒരു ഭേദപ്പെട്ട ഒരു ചിത്രമാക്കിയെടുക്കുന്നതില്‍ ഇതിണ്റ്റെ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്‌
സത്യം.

Rating :  4.5 / 10


ആര്‍ട്ടിസ്റ്റ്‌ 

വളരെ സത്യസന്ധമായ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകന്‌ ആസ്വാദ്യകരമായ ജീവിതസന്ദര്‍ഭങ്ങളൊ അനുഭവങ്ങളോ കാര്യമായൊന്നും സംഭാവന ചെയ്യാന്‍ ഈ ചിത്രത്തിന്‌ സാധിച്ചെന്ന്‌ തോന്നുന്നില്ല.
അതുകൊണ്ട്‌ തന്നെ, പ്രേക്ഷകര്‍ ഈ ചിത്രത്തെ കാര്യമായി സ്വാഗതം ചെയ്തുമില്ല എന്നതാണ്‌ ചില തീയ്യറ്റര്‍ സാഹചര്യങ്ങള്‍ പറഞ്ഞുതരുന്നത്‌.

ഫഹദ്‌ ഫാസില്‍ ആയാസരഹിതമായ തണ്റ്റെ അഭിനയശൈലിയില്‍ തണ്റ്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചപ്പോള്‍ ആന്‍ അഗസ്തിന്‍ തണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരെ വെറുപ്പിച്ചു.

Rating : 4.5 / 10


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി 

വ്യത്യസ്തവും മനോഹരവുമായ കാഴ്ചകളിലൂടെയും ജീവിത സംസ്കാരങ്ങളിലൂടെയുമുള്ള ഒരു യാത്ര സമ്മാനിക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിണ്റ്റെ സംഗീതവും സാങ്കേതികമികവും നല്ലൊരു ആസ്വാദനസുഖം സമ്മാനിക്കുന്നു. 

ചില സന്ദര്‍ഭങ്ങള്‍ ഒരല്‍പ്പം നാടകീയവും അവിശ്വസനീയവുമാണെങ്കിലും മൊത്തം ചിത്രത്തിണ്റ്റെ സുഖത്തില്‍ ആ ന്യൂനതകള്‍ വിസ്മരിക്കാവുന്നതേയുള്ളൂ.

Rating : 6.5 / 10

Tuesday, September 03, 2013

കുഞ്ഞനന്തണ്റ്റെ കട


രചന, സംവിധാനം: സലിം അഹമ്മദ്‌

ഒരു ഗ്രാമപ്രദേശവും അവിടെയുള്ള കുറച്ച്‌ ചെറുകിട കച്ചവടക്കാരും അവരുടെ ജീവിതവും വികസനത്തിണ്റ്റെ ഭാഗമായി വരുന്ന ഒരു റോഡ്‌ കാരണം ചഞ്ചലപ്പെടുകയും തുടര്‍ന്ന് ഒരു വികസനോന്‍മുഖമായ പരിസമാപ്തിയിലെത്തുന്നതുമാണ്‌ കഥാതന്തു.

കുഞ്ഞനന്തണ്റ്റെ ജീവിതവും കുഞ്ഞനതണ്റ്റെ കടയും ഈ സാഹചര്യത്തിലെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രങ്ങളാണ്‌.

കുറച്ചൊക്കെ ഇഴച്ചിലുണ്ടെങ്കിലും കഥ നടക്കുന്ന പരിസരവും, അവിടത്തെ കഥാപാത്രങ്ങളും ആ കാലാവസ്ഥപോലും പ്രേക്ഷകര്‍ക്ക്‌ നല്ല തോതില്‍ അനുഭവിച്ചറിയാനാകുന്നു എന്നതിലാണ്‌ ഈ സിനിമ പ്രസക്തമാകുന്നത്‌.

വികസനമെന്ന പേരില്‍ ഒരു വിഭാഗത്തിന്‌ സംഭവിക്കുന്ന വേദനകളും അതേ സമയം തന്നെ വികസനത്തിണ്റ്റെ ആവശ്യകതയേയും ഒരേ പോലെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

പല ഘട്ടങ്ങളിലും മനപ്പൂര്‍വ്വമായ ഒരു 'അവാര്‍ഡ്‌ സിനിമാ' ലക്ഷണങ്ങളായ ഇഴച്ചിലും വേദന നിറഞ്ഞ 'വീണവായന'യും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കുറച്ച്‌ അസ്വാരസ്യമുണ്ടാക്കി.
ഒടുവില്‍ കഥ അവസാനിപ്പിക്കുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ഒരു കടയിട്ട്‌ കുഞ്ഞനന്തനെ കാണിക്കുന്നതല്ലാതെ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരമുണ്ടായതിണ്റ്റെ കാരണസൂചകങ്ങള്‍ ഒന്നും നല്‍കാതെ എളുപ്പവഴിയില്‍ പരിസമാപ്തിയിലെത്തിച്ചു. 

അഭിനേതാക്കളെല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഛായാഗ്രഹണം, എഡിറ്റിംഗ്‌, കല, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌, ഗാനം തുടങ്ങിയ എല്ലാ മേഖലകളിലേയും മേന്‍മ ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുവാന്‍ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌.

 മമ്മൂട്ടി തണ്റ്റെ മികച്ച അഭിനയം പുറത്തെടുത്തിരിക്കുന്നു.

നൈല ഉഷ എന്ന പുതുമുഖ നടി നല്ല പ്രകടനത്തിലൂടെ ഒരു പരിചയസമ്പന്നയായ അഭിനേത്രിയാണെന്ന പ്രതീതി ഉണ്ടാക്കുന്നു.

 പൊതുവേ പറഞ്ഞാല്‍, കുറച്ചൊക്കെ 'അവാര്‍ഡ്‌' സൂചകങ്ങളുടെ അലോസരങ്ങളുണ്ടെങ്കിലും മികച്ച ഒരു അനുഭവം സമ്മാനിക്കുന്നു ഈ കുഞ്ഞനന്തണ്റ്റെ കട.

കുഞ്ഞനന്തനെപ്പോലെത്തന്നെ പ്രേക്ഷകര്‍ക്കും ആ കടയോടും പ്രദേശത്തോടും ഒരു അടുപ്പം തോന്നിപ്പോകുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയം.

Rating : 6.5 / 10

Thursday, August 15, 2013

മെമ്മറീസ്‌ (Memories)


രചന, സംവിധാനം : ജിത്തു ജോസഫ്‌

ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെത്തുടര്‍ന്ന്‌ മുഴുക്കുടിയനായിത്തീര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍, വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു അന്വേഷണം ഏറ്റെടുക്കുന്നു.

ഒരു സീരിയല്‍ കില്ലറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാകുന്നിടത്താണ്‌ ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌.

മുഴുനീള കുടിയനായി പ്രിഥ്യിരാജ്‌ പ്രേക്ഷകര്‍ക്ക്‌ മദ്യപാന ആസക്തിയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വെച്ചു എന്ന്‌ തന്നെ പറയാം.

കാര്യമായ വേഗതയോ ഉത്സാഹമോ ഇല്ലാതെയുള്ള കഥാഗതിയെ സിനിമയുടെ അവസാനത്തെ കുറച്ച്‌ മിനിട്ടുകള്‍ മാറ്റി മറിച്ചു.

ക്ളൈമാക്സിനോടടുക്കും തോറും പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുവാനും മികവോടെ പരിസമാപ്തിയിലെത്തിക്കാനും കഴിഞ്ഞതാണ്‌ ഈ സിനിമയുടെ വിജയം.

കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടിട്ടുള്ളവരെ കിട്ടിയിട്ടും അയാളുടെ ഒരു രേഖാചിത്രം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമോ ആലോചനയോ നടത്താതെ ആ മുഖം കണ്ടെത്താന്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ ഒരല്‍പ്പം അത്ഭുതം സൃഷ്ടിച്ചു.

ജിത്തു ജോസഫിനും ഇതിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം.

Rating: 6.5 / 10

Monday, August 12, 2013

കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി


രചന, സംവിധാനം: രഞ്ജിത്‌

ഭാര്യയുടെ സമ്പാദ്യത്തിലും ഭരണത്തിലും ജര്‍മ്മനിയില്‍ ജീവിക്കേണ്ടിവരുന്ന നാടിനെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരണ്റ്റെ ചില ജീവിത സാഹചര്യങ്ങളാണ്‌ ഈ ചിത്രത്തില്‍ വിഷയമാകുന്നത്‌.

ഒരു പള്ളീലച്ചന്‍, ഗാന്ധിയനായ റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍, ജര്‍മ്മനിയില്‍ നിന്ന് കുറച്ച്‌ ദിവസത്തേയ്ക്ക്‌ നാട്ടിലെത്തുന്ന മാത്തുക്കുട്ടി, മാത്തുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള മൂന്ന് നാല്‌ സുഹൃത്തുക്കള്‍, ഇവരൊക്കെ സംസാരിക്കുന്ന ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍, ഇടയ്ക്കിടെ രഞ്ജിത്തിണ്റ്റെ ജീവിതത്തെക്കുറിച്ചുള്ള ചില ദാര്‍ശനിക ചിന്തകള്‍... ഇത്രയൊക്കെയാണ്‌ കടല്‍ കടന്ന് വന്ന ഒരു മാത്തുക്കുട്ടിയില്‍ സംഭവിക്കുന്നത്‌.

ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാനോ ആസ്വാദനം നല്‍കാനോ കഴിയാതെ പ്രേക്ഷകരെ പരമാവധി മുഷിപ്പിച്ചുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കഥ.

വളരെ ബാലിശമായ ചില സന്ദര്‍ഭങ്ങള്‍, ഹൃദയത്തില്‍ സ്പര്‍ശിക്കാനാവാതെ കടന്നുപോകുന്ന ചില വേദനകള്‍ എന്നതൊക്കെത്തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ നേട്ടം.

നല്ല പോലെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ബോറടിക്കില്ല.

Rating : 3 / 10 

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും


കഥ, തിരക്കഥ, സംഭാഷണം : എം. സിന്ധുരാജ്‌
സംവിധാനം: ലാല്‍ ജോസ്‌

കുട്ടനാട്ടിണ്റ്റെ മനോഹാരിത വേണ്ടുവോളം ആസ്വദിക്കാം എന്നതില്‍ കവിഞ്ഞ്‌ ഒട്ടും കഴമ്പോ താല്‍പര്യമോ തോന്നിക്കാത്ത തമാശയ്ക്ക്‌ ഉണ്ടാക്കിയ ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

അനിയന്‍ പണിയെടുത്ത്‌ കൊണ്ടുവരുന്നതില്‍ നിന്ന് തിന്നും കുടിച്ചും പണിയെടുക്കാതെ കഴിയുന്ന തടിമാടന്‍മാരും തെമ്മാടികളുമായ ചേട്ടന്‍മാര്‍.
വളരെ കൌതുകകരവും സ്വാഭാവികവുമായ സന്ദര്‍ഭം!

അശ്ളീലച്ചുവയുണ്ടോ ഇല്ലയോ എന്ന് തോന്നിക്കുന്ന കുറേ തമാശിക്കലുകള്‍... ഇതിന്നിടയില്‍ ഒന്ന് രണ്ട്‌ ഡയലോഗുകള്‍ ഉള്ള് തുറന്ന് ചിരിയ്ക്ക്‌ വക നല്‍കുകയും ചെയ്യും.

പക്ഷേ, ഒരു തരത്തിലും പ്രേക്ഷകരെ സ്വാധീനിക്കാത്ത സംഭവവികാസങ്ങളും ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാത്ത കഥാ ഗതിയും സിനിമ അവസാനിപ്പിക്കുമ്പോള്‍ ഒരല്‍പ്പം പ്രതിഷേധിപ്പിക്കാന്‍ തോന്നിപ്പിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.

'ചാന്ത്‌ പൊട്ട്‌' സെറ്റപ്പില്‍ നിന്ന് ക്ളൈമാക്സ്‌ ആകുമ്പോഴേയ്ക്ക്‌ നായകന്‍ 'ബ്രൂസ്‌ ലീ' ആയി മാറുന്നത്‌ കൌതുകകരം തന്നെ!

എന്തിനാണോ ഇങ്ങനെയുള്ള എഴുത്തും നിര്‍മ്മിതിയും!

 Rating : 3 / 10 

Sunday, August 11, 2013

റിവ്യൂ ചുരുക്കത്തില്‍

കഴിഞ്ഞുപോയ ചില ചിത്രങ്ങളുടെ റിവ്യൂ എഴുതുവാന്‍ ചില സാങ്കേതികവും പ്രായോഗികവുമായ കാരണങ്ങളാല്‍ വൈകിയതിനാല്‍, ചുരുക്കത്തില്‍ താഴെ ചേര്‍ക്കുന്നു.

101 ചോദ്യങ്ങള്‍ 
രചന, സംവിധാനം: സിദ്ധാര്‍ത്ഥ ശിവ

ഒരു കുട്ടിയിലൂടെ സമൂഹത്തിലെ ചില അവസ്ഥകളെ നോക്കിക്കാണാനുള്ള ഭേദപ്പെട്ട ഒരു ശ്രമം തന്നെയാണ്‌ ഈ ചിത്രം. മിനോണ്‍ എന്ന ബാലതാരം പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നു. പല സന്ദര്‍ഭങ്ങളിലും ഹൃദയത്തിണ്റ്റെ വിങ്ങലുകള്‍ കണ്ണുനീരണിയിക്കുന്നു.
പക്ഷേ, കണ്ട്‌ മടുത്ത ഒരു ശോകാവസ്ഥ തന്നെ ആശ്രയിക്കേണ്ടിവന്നു എന്നത്‌ ഒരു ന്യൂനതയായി. സംവിധായകണ്റ്റെ ആദ്യ സംരംഭമെന്ന നിലയില്‍ ഈ ചിത്രം അഭിനന്ദനമര്‍ഹിക്കുന്നു.

Rating : 6.5 / 10

5 സുന്ദരികള്‍

സംവിധാനം: ഷൈജു ഖാലിദ്‌ / സമീര്‍ താഹിര്‍ / ആഷിക്ക്‌ അബു / അമല്‍ നീരദ്‌ / അന്‍ വര്‍ റഷീദ്‌ കഥ, തിരക്കഥ, സംഭാഷണം: M. Mukundan, Shyam Pushkar, Muneer Ali / Siddharth Bharathan / Abhilash Kumar, Amal Neerad / Unni R. / Hashir Muhammad

സേതുലക്ഷ്മി: കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഈ കഥയാണ്‌ ഈ കൂട്ടത്തില്‍ ഏറ്റവും മികച്ചത്‌. പ്രേക്ഷകമനസ്സിലെ വല്ലാതെ സ്വാധീനിക്കുന്ന തരത്തില്‍ ഈ കുട്ടികളുടെ അഭിനയവും മികച്ച്‌ നിന്നു.

ഇഷ: കൌതുകം ജനിപ്പിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും ഈ കഥ അത്രയ്ക്ക്‌ ഏശിയില്ല. പാറാവിന്‌ നില്‍ക്കുന്ന പോലീസുകാരന്‍ വളരെ പരിചയമുള്ള പോലെ സംസാരിക്കുന്നത്‌ കാണുമ്പോള്‍ ഇത്‌ വരെ കണ്ടിട്ടില്ലാത്ത ഒരു പെണ്‍ കുട്ടിയോടാണ്‌ ആ സംസാരം എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.

ഗൌരി: സസ്പെന്‍സ്‌ ഒരുക്കി ഭര്‍ത്താവ്‌ മരിച്ചുപോകുന്നു. ഇതെന്താണാവോ ഇങ്ങനെ എന്ന്‌ തോന്നുകയും കാര്യമായി ഒരു എത്തും പിടിയും കിട്ടാതിരിക്കുകയും ചെയ്യുമെങ്കിലും നഷ്ടപ്പെടലിണ്റ്റെ വേദന തീവ്രമായിരുന്നു.

കുള്ളണ്റ്റെ ഭാര്യ: ഒരു കോളനിയെ സമൂഹമായി കണ്ട്‌ അതില്‍ സംഭവിക്കുന്ന അനാവശ്യ ഇടപെടലുകളെ വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ക്ളൈമാക്സില്‍ കുള്ളണ്റ്റെ കുടയിലെ ആ വലിയ ശൂന്യത പ്രേക്ഷക മനസ്സിനെ പിടിച്ചുലയ്ക്കുന്നു.

ആമി: കൌതുകകരമായ ഒരു അനുഭവവും ആസ്വാദനവും നല്‍കുന്നു ഈ കഥ.

Rating : 6.5 / 10

ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ 

സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്‌
രചന: മുരളി ഗോപി

കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ്‌ ഈ ചിത്രത്തില്‍ വിവരിക്കുന്നത്‌. പഴയ കാലഘട്ടവും ഇന്നത്തെ അവസ്ഥയും മികച്ച രീതിയില്‍ വരച്ചുകാട്ടുവാന്‍  ഇതിണ്റ്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിരിക്കുന്നു.

ഇന്ദ്രജിത്‌, മുരളി ഗോപി തുടങ്ങിയവരെല്ലാം നല്ല അഭിനയമികവ്‌ പുറത്തെടുത്തിരിക്കുന്നു. ഇന്ദ്രജിത്തിണ്റ്റെ അമ്മയായി അഭിനയിച്ച നടിയും അഭിനന്ദനമര്‍ഹിക്കുന്നു.
മുരളിഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിണ്റ്റെ ചെറുപ്പകാലത്തെക്കുറിച്ച്‌ നല്‍കുന്ന ഫ്ളാഷ്‌ ബാക്ക്‌ സൂചനകള്‍ കാണുമ്പോള്‍ എന്തൊക്കെയോ ഭീകര സംഭവങ്ങള്‍ എന്ന പ്രതീക്ഷ തോന്നുമെങ്കിലും അത്‌ ഒരു വളരെ ചെറിയ എപ്പിസോഡായി അവശേഷിക്കുന്നു.
രാഷ്ട്രീയ നേതാക്കളെ രൂപത്തിലും ഭാവത്തിലും ഭാഷയിലും അനുകരിച്ച്‌ ഒരു ഏകപക്ഷീയ രാഷ്ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതിനാല്‍ വേണ്ടത്ര പ്രേക്ഷക പ്രശംസ ലഭിക്കാതെ പോയി എന്ന്‌ തോന്നുന്നു.

മുരളി ഗോപിയുടെ രചന പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

Rating : 6 / 10

എ ബി സി ഡി

സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
കഥ/തിരക്കഥ, സംഭാഷണം: സൂരജ്‌-നീരജ്‌/മാര്‍ട്ടിന്‍ പ്രക്കാട്ട്‌, നവീന്‍ ഭാസ്കര്‍, സൂരജ്‌-നീരജ്‌

ഭേദപ്പെട്ട ഒരു ഹാസ്യ ചിത്രം എന്ന നിലയില്‍ ഈ സിനിമ ജനപ്രീതി നേടി. തുടര്‍ച്ചയായ ഒരു താല്‍പര്യം ജനിപ്പിക്കാനായില്ലെങ്കിലും പ്രേക്ഷകര്‍ക്ക്‌ തരക്കേടില്ലാതെ ആസ്വദിക്കാവുന്ന ഒരു ചിത്രം.

നായികയുടെ അവസ്ഥയെക്കുറിച്ച്‌ പ്രേക്ഷകര്‍ക്ക്‌ ഒരു എത്തും പിടിയും കിട്ടില്ലെങ്കിലും അമേരിക്കയില്‍ നിന്ന്‌ നാട്ടില്‍ വന്ന്‌ കഷ്ടപ്പെടുന്ന നായകണ്റ്റെ അവസ്ത്ത ഒരല്‍പ്പം അതിശയോക്തിപരമെന്നും തോന്നാം.
ദുല്‍ഖര്‍ സല്‍ മാനും ജേക്കബ്‌ ഗ്രിഗറിയും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

Rating : 6 / 10

താങ്ക്‌ യു

സംവിധാനം : വി. കെ. പ്രകാശ്‌
രചന: അരുണ്‍ ലാല്‍

ആദ്യ പകുതി വളരെ പതുക്കെ പോകുന്നത്‌ ബൊറടി സൃഷ്ടിക്കുമെങ്കിലും ഈ സിനിമയുടെ അവസാനഭാഗത്തോടടുക്കുമ്പോഴും സിനിമയുടെ ക്ളൈമാക്സ്‌ കഴിയുമ്പോഴും ആ ആദ്യപകുതിയുടെ പ്രാധാന്യം നമ്മുടെ ശ്രദ്ധയില്‍ വരികയും ചെയ്യുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌. പക്ഷേ, അനുഭവിച്ച്‌ കഴിഞ്ഞ ബൊറടിയെ അത്‌ ബോറടിയല്ലായിരുന്നു എന്ന്‌ മനസ്സിലാക്കിയിട്ട്‌ കാര്യമില്ലല്ലോ.
പല സിനിമകളിലും വാര്‍ത്തകളിലുമായി കണ്ട്‌ മടുത്ത ശിശുപീഠനത്തിണ്റ്റെ വേദന, ചിത്രത്തില്‍ വന്നപ്പോള്‍ വേണ്ടത്ര ഏശിയില്ലെങ്കിലും ക്ളൈമാക്സ്‌ മികച്ചതായി.
ദേശീയഗാനത്തിണ്റ്റെ ക്രെഡിറ്റില്‍ പ്രേക്ഷകരെ എഴുന്നേല്‍പിച്ച്‌ നിര്‍ത്തിക്കളയാം എന്ന ഗൂഡ്ഡ്‌ തന്ത്രം ഗുണം ചെയ്തില്ല

Rating: 5 / 10

Saturday, June 08, 2013

ഹണി ബീ (HONEY BEE)


രചന, സംവിധാനം: ജീന്‍ പോള്‍ ലാല്‍

ഫോര്‍ട്ട്‌ കൊച്ചി പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളും അവരുടെ കൂട്ടായ്മയ്ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവം അവര്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളും വളരെ ഹാസ്യാത്മകവും ആത്മാര്‍ത്ഥ സൌഹൃദത്തിണ്റ്റെ ഭാഷയിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

തുടക്കം മുതല്‍ തന്നെ ഈ സുഹൃത്തുക്കള്‍ക്കിടയിലുള്ള ഭാഷയും കെമിസ്റ്റ്ട്രിയും വളരെ നല്ലപോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്‌.

 അപകടകരവും നിര്‍ണ്ണായകരവുമായ സന്ദര്‍ഭങ്ങളില്‍ പോലും ഈ ഹാസ്യഭാഷ ഇവര്‍തമ്മില്‍ ഉപയോഗിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാണ്‌ ഒരു പ്രത്യേകത.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കത്തക്കതൊന്നും ഈ സിനിമയിലില്ലെങ്കിലും അവരെ വെറുപ്പിക്കുന്നില്ല എന്നത്‌ വലിയ കാര്യം. ഈ സുഹൃത്തുക്കള്‍ക്കിടയിലെ ഭാഷയും പ്രവര്‍ത്തികളും ഒരു പരിധി വരെ കുടുംബ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം നെറ്റി ചുളിപ്പ്‌ സൃഷ്ടിച്ചേക്കാം.

പക്ഷേ, യുവജനങ്ങളെ ശരിക്കും ആസ്വാദനത്തിണ്റ്റെ ഉന്നത തലങ്ങളിലേയ്ക്ക്‌ എത്തിക്കാനും തുടക്കം മുതല്‍ അവസാനം വരെ രസിപ്പിക്കാനും ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

 ഇതിലെ അഭിനേതാക്കളെല്ലം വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. ആസിഫ്‌ അലിയോടൊപ്പം ശ്രീനാഥ്‌ ഭാസി, ബാലു, ബാബുരാജ്‌ എന്നിവര്‍ ഒരു മിച്ചപ്പോള്‍ നല്ല ടൈമിംഗ്‌ ഉള്ള ഹാസ്യ സംഭാഷണങ്ങള്‍ നിറഞ്ഞ്‌ നിന്നു.

ഭാവന മോശമല്ലാതെ നിന്നപ്പോള്‍ അര്‍ച്ചന കവി വലിയ പ്രത്യേകതയൊന്നും ഇല്ലാതെ കൂടെ നിന്നു.

ലാല്‍ അവതരിപ്പിച്ച റോള്‍ ആവര്‍ത്തനമാണെങ്കിലും ലാലും സഹോദരങ്ങളും നല്ല പ്രകടനം കാഴ്ച വെച്ചു.

പൊതുവേ പറഞ്ഞാല്‍ നര്‍മ്മവും സൌഹൃദവും അതിലെ യുവത്വത്തിണ്റ്റെ ഭാഷയും ചേര്‍ന്ന്‌ പ്രേക്ഷകരെ നല്ലപോലെ രസിപ്പിക്കാവുന്ന ഒരു സിനിമ തന്നെയാണ്‌ ഹണി ബീ.

നേരത്തേ സൂചിപ്പിച്ച പോലെ , കുടുംബ പ്രേക്ഷകരെ ഇതിലെ പല സംഭാഷണ ശകലങ്ങളും പ്രവര്‍ത്തികളും ചെറുതായൊന്ന്‌ അന്ധാളിപ്പിച്ചേക്കാം.

ജീന്‍ പോളിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍!

Rating : 6 / 10

Monday, May 13, 2013

നേരം


കഥ, തിരക്കഥ: അല്‍ഫോണ്‍സ്‌ പുത്തരന്‍
സംഭാഷണം: മൊഹ്‌ സിന്‍ കാസിം
സംവിധാനം: അല്‍ഫോണ്‍സ്‌ പുത്തരന്‍

നേരം രണ്ട്‌ തരത്തിലുണ്ട്‌. നല്ല നേരം, ചീത്ത നേരം. ചീത്ത നേരമാണെങ്കില്‍ രാജാവും പിച്ചക്കാരനാകും. നല്ല നേരമാണെങ്കില്‍ തിരിച്ചും.

ഇതില്‍ ഒരു ചീത്ത നേരത്ത്‌ നായകണ്റ്റെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ പ്രശ്നങ്ങളും അതില്‍ ഭാഗഭാക്കാകുന്ന സുഹൃത്തുക്കളും മറ്റ്‌ കഥാപാത്രങ്ങളും.

പിന്നീട്‌ നല്ല നേരം വരുമ്പോള്‍ എല്ലാ പ്രശ്നങ്ങളും ഒന്നൊന്നായി പരിഹരിക്കപ്പെട്ടുകൊണ്ട്‌ തെളിയുന്നതും വളരെ ഭംഗിയായി അവതരിപ്പിക്കാനായി എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകത.

ഇടയില്‍ വല്ലാതെ ബോറടി സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ടെങ്കിലും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും 'പിസ്ത' ഗാനവും ആ കുറവ്‌ ഒരു പരിധിവരെ പരിഹരിക്കുന്നതും കാണാം.

നിവിന്‍ പോളിയും നസ്രിയയും മികച്ച അഭിനയം കാഴ്ച വെച്ചു.

മറ്റ്‌ വേഷങ്ങളില്‍ വന്ന പുതുമുഖ കഥാപാത്രങ്ങളെല്ലാം അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

മനോജ്‌ കെ ജയനും ഷമ്മി തിലകനും 'പുതുമയില്ലാത്ത ചിത്രം' എന്ന തലക്കെട്ടിനെ അന്വര്‍ത്ഥമാക്കും വിധം അഭിനയിച്ചു.

ചെറിയൊരു കഥയെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ രസകരമായി കൊണ്ടുപോയി ഒടുവില്‍ ഇവരെയെല്ലാം ബന്ധിപ്പിച്ച്‌ ഒരു പരിഹാരക്രിയയില്‍ എത്തിക്കുന്നത്‌ ഒരു നല്ല അനുഭവമായിരുന്നു.

Rating : 5.5 / 10


ഭാര്യ അത്ര പോര


കഥ, തിരക്കഥ, സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍
സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

സ്കൂള്‍ അദ്ധ്യാപകനായ നായകന്‍, ബാങ്ക്‌ ജീവനക്കാരിയായ നായകണ്റ്റെ ഭാര്യ (നായിക), ഇവരുടെ ഒമ്പതാം ക്ളാസ്സില്‍ പഠിക്കുന്ന മകന്‍ കൂടാതെ മറ്റ്‌ സഹജീവികളും അടങ്ങിയതാണ്‌ ഈ സിനിമയിലെ കഥാപാത്രങ്ങള്‍.

നായകന്‍ സ്ഥിരം മദ്യപാനിയും കലാഹൃദയമുള്ള സംഗീത ആസ്വാദകനും. ഇദ്ദേഹത്തിണ്റ്റെ മദ്യപാനവും തുടര്‍ന്ന് വികസിക്കുന്ന മറ്റ്‌ ഇണ്റ്റര്‍ നെറ്റ്‌ ഫേസ്‌ ബുക്ക്‌ ശീലങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്‌ ഈ സിനിമയിലെ കഥ.

'നല്ല അസ്സല്‍ ബോറ്‌ സിനിമ' എന്ന് ഒറ്റവാക്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

സ്കൂളില്‍ അദ്ധ്യപകര്‍ 'സംശയനിവാരണത്തിനായി ഫേസ്‌ ബുക്ക്‌ ചാറ്റില്‍ വന്നാല്‍ മതി' എന്ന് പറഞ്ഞത്‌ കേട്ട്‌ അത്‌ വിശ്വസിക്കുന്ന ബാങ്ക്‌ ഉദ്യോഗസ്ഥയും അദ്ദ്യാപകനായ അച്ഛനും!
കമ്പ്യൂട്ടറും ഇണ്റ്റര്‍ നെറ്റും അങ്ങനെ മകന്‌ പതിച്ച്‌ നല്‍കുകയും ഫേസ്‌ ബുക്ക്‌ ചാറ്റില്‍ പെട്ടുപോകുകയും ചെയ്യുന്ന അച്ഛന്‍ അദ്ദ്യാപകനും!

വളരെ വിശ്വസനീയമായ കഥാപശ്ചാത്തലം തന്നെ...

ഫേസ്‌ ബുക്കില്‍ പരിചയപ്പെടുന്ന പെണ്ണിനെ ഫാഷന്‍ കോലം മാത്രം കണ്ട്‌ ആകര്‍ഷണമുണ്ടാകുന്ന അദ്ധ്യാപകന്‍, അതിണ്റ്റെ പേരില്‍ സ്വന്തം ഭാര്യയെപ്പോലും വേണ്ടെന്ന് വെക്കാന്‍ തയ്യാറാകുന്നതുകൂടി കാണുമ്പോള്‍ തൃപ്തിയായി.

ന്യൂ ജനറേഷനേയും മംഗ്ളീഷ്‌ സംസാരിക്കുന്ന അവതാരികയെയും ശരിയ്ക്കുമൊന്ന് പരിഹസിക്കുന്നതോടൊപ്പം ന്യൂജനറേഷനെ ഒന്ന് തലോടാനും രചയിതാവ്‌ ശ്രമിക്കുന്നത്‌ കൌതുകം തന്നെ.

ജയറാം മദ്യപാനിയുടെ റോളില്‍ മികവ്‌ കാട്ടി.

വളരെ ക്ഷമയും നിയന്ത്രണവും ഉള്ളതുകൊണ്ട്‌ മാത്രം ഒരുവിധത്തില്‍ കണ്ട്‌ അവസാനിപ്പിച്ചു. കൂടുതല്‍ ഒന്നും പറയുന്നില്ല.

Rating : 3 / 10 

Thursday, May 09, 2013

മുംബൈ പോലീസ്‌


 കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്‌
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്‌

തുടക്കം മുതല്‍ അവസാനം വരെ കാര്യമായ ബോറടിയില്ലാതെ കുറച്ച്‌ താല്‍പര്യപൂര്‍വ്വം കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ മുംബൈ പോലീസ്‌.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മൂന്ന് പോലീസ്‌ ഒാഫീസര്‍മാര്‍. അതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. ആ കേസ്‌ അന്വേഷിച്ചുകൊണ്ടിരിക്കെ മറ്റൊരാള്‍ ഒരു ആക്സിഡണ്റ്റില്‍ പെട്ട്‌ പൂര്‍വ്വകാല ഒാര്‍മ്മ നഷ്ടപ്പെടുന്നു. ഇയാള്‍ തന്നെ വീണ്ടും കേസ്‌ അന്വേഷിക്കേണ്ടിവരുന്നു.

ബോബിയും സഞ്ജയും കാര്യമായ ചിന്തയും അദ്ധ്വാനവും തന്നെ ഇതിണ്റ്റെ തിരക്കഥ ചിട്ടപ്പെടുത്താന്‍ ചിലവിട്ടിട്ടുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

റോഷന്‍ ആന്‍ഡ്രൂസും തണ്റ്റെ സംവിധാനമികവ്‌ ഈ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്‌.

 ഉദ്വേഗവും താല്‍പര്യവും ചിത്രത്തിലുടനീളം നിലനിര്‍ത്താന്‍ ഇതിണ്റ്റെ പ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.

പ്രിഥ്യിരാജ്‌ തണ്റ്റെ മികച്ച അഭിനയം കാഴ്ച വെച്ച മറ്റൊരു ചിത്രം കൂടിയാകുന്നു മുംബൈ പോലീസ്‌.

റഹ്‌ മാനും തണ്റ്റെ റോള്‍ ഗംഭീരമാക്കി. ജയസൂര്യ മോശമാക്കിയില്ലെങ്കിലും ഒരല്‍പ്പം കൃത്രിമ ഗംഭീരത പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടു.

കുഞ്ചണ്റ്റെ ഒരു സീന്‍ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നതാക്കാന്‍ സാധിച്ചിരിക്കുന്നു എന്നത്‌ പോലീസിനോടുള്ള ജനങ്ങളുടെ താല്‍പര്യം ഒരല്‍പ്പം മെച്ചപ്പെടുത്താന്‍ സാധിച്ചേക്കും.

റിയാസ്‌ ഖാന്‍ തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

സ്ത്രീ കഥാപാത്രങ്ങളായി വന്ന അഭിനേത്രികളെൊന്നും തന്നെ കാര്യമായ ശ്രദ്ധ നേടിയില്ല.

കൊലപാതക പ്ളാനിങ്ങും അതിണ്റ്റെ നടപ്പാക്കലിലും കുറച്ച്‌ അപാകതകള്‍ ഉണ്ടെങ്കിലും പൊതുവേ ആസ്വദിച്ച്‌ കാണാവുന്നതും ചെറുതായൊന്ന് ഞെട്ടിക്കുന്നതുമായ ചിത്രമാകുന്നു ഇത്‌.

Rating : 6.5 / 10

Wednesday, April 17, 2013

ലേഡീസ്‌ ആണ്റ്റ്‌ ജെണ്റ്റില്‍ മാന്‍ (Ladies and Gentleman)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സിദ്ദിക്ക്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

സിനിമ തുടങ്ങുമ്പോള്‍ മുതല്‍ അവസാനത്തെ ഒരു മിനിട്ട്‌ ഒഴികെ ബാക്കി സമയമെല്ലാം മദ്യലഹരിയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചന്ദ്രബോസ്‌ (മോഹന്‍ ലാല്‍), ഇദ്ദേഹത്തിണ്റ്റെ സന്തതസഹചാരിയായ മണി (കലാഭവന്‍ ഷാജോണ്‍), പിന്നെ ഇവരെ ചുറ്റിപ്പറ്റി മൂന്ന് നാല്‌ സ്തീ കഥാപാത്രങ്ങള്‍ (മീരാജാസ്മിന്‍, പത്മ പ്രിയ, മമത മോഹന്‍ ദാസ്‌, മിത്ര കുര്യന്‍).

കോടീശ്വരനായ ബോസ്‌ ഇങ്ങനെ ഫുള്‍ ടൈം മദ്യപാനവുമായി പല ആഡംബര കാറുകളില്‍ നടക്കുന്നത്‌ എന്തിനാണാവോ എന്ന് ആദ്യമൊക്കെ സംശയം തോന്നും. താനും ഭാര്യയുമായ ഡൈവോര്‍സ്‌ കേസ്‌ നടക്കുന്നുണ്ടെന്നും തനിക്ക്‌ ഭാര്യയെ പിരിയാന്‍ ആവില്ലെന്നുമാണ്‌ ഇദ്ദേഹത്തിണ്റ്റെ വിഷമം. ഈ ഭാര്യയുമായി ഇദ്ദേഹം പലപ്പോഴും ഫോണിലും അല്ലാതെയുമൊക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ട്‌. പിന്നെയാണ്‌ അതൊക്കെ മായയാണ്‌ (മായാലോകം എന്നാണ്‌ ഉദ്ദേശിച്ചത്‌) എന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നത്‌.

സോഫ്റ്റ്‌ വെയര്‍ കമ്പനി തുടങ്ങാനും മറ്റും ഒരു കൂട്ടം യുവാക്കളെയും യുവതികളെയും സഹായിക്കുന്നതും അവര്‍ക്ക്‌ പ്രൊജക്റ്റ്‌ കിട്ടുന്നതുമെല്ലാം നമ്മള്‍ കണ്ടുമടുത്ത സംഗതികളൊക്കെ തന്നെ. പിന്നെ, ഈ ചന്ദ്രബോസ്‌ എല്ലാം അറിയുന്ന സര്‍വ്വ ജ്ഞാനിയും സര്‍വ്വ വ്യാപിയുമായതിനാല്‍ കാര്യങ്ങളൊക്കെ എളുപ്പമാണ്‌.

മീരാ ജാസ്മിന്‍ മുഖം മുഴുവന്‍ പെയിണ്റ്റ്‌ അടിച്ചാണ്‌ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. പ്രേതഭാവം നല്‍കാനാണാവോ സംവിധായകന്‍ ഈ ദൃശ്യചാരുത നല്‍കിയത്‌. എന്തായാലും പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ മീരയ്ക്ക്‌ വലിയ ബുദ്ധിമുട്ടില്ലാതെ സാധിച്ചിട്ടുണ്ട്‌.

പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ പ്രധാന കോമ്പറ്റീഷനില്‍ ഉണ്ടായിരുന്നത്‌ പത്മപ്രിയയാണ്‌. വൃത്തികെട്ട ഹെയര്‍ സ്റ്റയിലും അഭിനയവും കൊണ്ട്‌ ഇവര്‍ തന്നെയാണ്‌ വെറുപ്പിക്കുന്നതിനുള്ള ട്രോഫി കരസ്ഥമാക്കുന്നത്‌.

മമതയും മിത്രാ കുര്യനെയും സഹിക്കാം.

കലാഭവന്‍ ഷാജോണ്‍ പ്രേക്ഷകര്‍ക്ക്‌ കുറച്ചെങ്കിലും ആശ്വാസമാകുന്നുണ്ടെങ്കിലും ഈ ചിത്രത്തിലെ കോമഡികളെല്ലാം തന്നെ കണ്ട്‌ മടുത്ത സന്ദര്‍ഭങ്ങളുടെ അനുകരണങ്ങള്‍ മാത്രം. പ്രേതമുണ്ടെന്ന് കഥ കേട്ട്‌ പ്രേതത്തെ പേടിക്കുക, വെളിച്ചമില്ലാത്തപ്പോള്‍ വീട്ടില്‍ വരുന്ന ആളെ കണ്ട്‌ പേടിക്കുക തുടങ്ങിയ സ്ഥിരം സംഗതികളൊക്കെത്തന്നെ.

'പാട്ടിണ്റ്റെ പാലാഴി' എന്നോ മറ്റോ ഉള്ള ഒരു ചിത്രത്തില്‍ മീരാ ജാസ്മിന്‍ ചെയ്ത കഥാപാത്രത്തിന്‌ തുല്ല്യമായ ഒരു റോള്‍ ഈ ചിത്രത്തില്‍ മോഹന്‍ ലാല്‍ ചെയ്യുന്നു എന്നേ ഉള്ളൂ. അദ്ദേഹം എന്തുകൊണ്ടാണ്‌ മുഴുവന്‍ സമയം (മദ്യപാനം ഇല്ലാത്തപ്പോഴും) ഒരു മദ്യപാനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്‌ എന്ന് അത്ഭുതം തോന്നാം.

സ്വന്തം ഭാര്യയുടെ ചിന്തകള്‍ എപ്പോഴും നിലനിര്‍ത്താനും ആ ലോകത്ത്‌ ജീവിക്കാനും വേറെ ഒരു സ്ത്രീയും ആ ലോകത്തേയ്ക്ക്‌ പ്രവേശിക്കാതിരിക്കാനുമാണ്‌ ഈ കോടീശ്വരന്‍ ഈ മദ്യലോകത്ത്‌ ജീവിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവസാനം പുഷ്പം പോലെ മമത മോഹന്‍ ദാസിണ്റ്റെ കൂടെ അമേരിക്കയ്ക്ക്‌ പ്ളെയിനില്‍ കയറി പോകുകയും മദ്യം ഇനി തൊടുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.

പ്ളെയിനില്‍ പത്മപ്രിയ ഒരു സ്മോള്‍ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മമതയുടെ ലഹരി തന്നെ തനിക്ക്‌ മതിയെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ പ്രേക്ഷകര്‍ ഹര്‍ഷപുളകിതരായി തീയ്യറ്റര്‍ വിടുന്നു. 

ഇടയില്‍ ചില ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരോടുള്ള ദ്രോഹത്തിണ്റ്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

പൊതുവേ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും അവരെ നല്ലപോലെ ബോറടിപ്പിക്കുന്നതിലും വെറുപ്പിക്കുന്നതിലും ഉന്നത വിജയം കൈവരിച്ചിരിക്കുന്ന ഒരു ചിത്രമാകുന്നു ഇത്‌.

Rating : 2.5 / 10

Wednesday, April 10, 2013

ഇമ്മാനുവല്‍


സംവിധാനം: ലാല്‍ ജോസ്‌
കഥ : പ്രദീപ്‌ നായര്‍
തിരക്കഥ, സംഭാഷണം: എ.സി. വിജീഷ്‌
നിര്‍മ്മാണം: എസ്‌. ജോര്‍ജ്‌

ഒരു പഴഞ്ചന്‍ പബ്ളിഷിംഗ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇമ്മാനുവല്‍ (മമ്മൂട്ടി), ഭാര്യയും മകനുമടങ്ങുന്ന ഒരു കൊച്ച്‌ കുടുംബം. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും പ്രതീക്ഷകളുമായി ഇവരുടെ ജീവിതം.

അതിന്നിടയില്‍ പബ്ളിഷിംഗ്‌ കമ്പനി പ്രവര്‍ത്തനം നിലയ്ക്കുകയും വേറെ ഒരു ജോലി തരപ്പെടുത്താന്‍ ഇമ്മാനുവല്‍ ശ്രമം നടത്തുകയും ചെയ്യുന്നു. ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ സെയില്‍ സ്‌ എക്സിക്യൂട്ടീവായി ജോലിയില്‍ കയറുന്നതോടെ ഇദ്ദേഹത്തിണ്റ്റെ ജീവിതം മെച്ചപ്പെടുന്നുവെങ്കിലും ജോലിയിലെ പ്രശ്നങ്ങളും മറ്റുമായി കാര്യങ്ങള്‍ പതുക്കെ വഷളാകുന്നു.
ഈ ജോലിയില്‍ തുടക്കം മുതല്‍ തൊട്ട്‌ ശത്രുതാ മനോഭാവത്തിലുള്ള മാനേജറ്‍ (ഫഹദ്‌ ഫാസില്‍) ഇദ്ദേഹത്തിണ്റ്റെ ജോലി കൂടുതം ദുസ്സഹമാക്കുന്നു.

കസ്റ്റമേര്‍സിനെ വഞ്ചിച്ച്‌ ലാഭം ഉണ്ടാക്കലാണ്‌ ഈ കമ്പനിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുന്ന ഇമ്മാനുവല്‍ തണ്റ്റെ ഇടപെടലിലൂടെ ചില കസ്റ്റമേര്‍സിന്‌ അര്‍ഹതപ്പെട്ട ക്ളെയിം കിട്ടാന്‍ സഹായിക്കുന്നു. ഇത്രയൊക്കെയാണ്‌ ഈ സിനിമയുടെ ഒരു പൊതുവേയുള്ള നിലപാട്‌.

കോര്‍പ്പറേറ്റ്‌ കള്‍ച്ചര്‍ അവതരിപ്പിച്ചപ്പോള്‍ സംവിധായകനോ രചയിതാവോ ആ മേഘലയില്‍ ഒട്ടും തന്നെ ഒരു അന്വേഷണം നടത്താന്‍ മെനക്കെട്ടിട്ടില്ലെന്ന് വളരെ വ്യക്തം. വളരെ ബാലിശമായ രീതിയിലാണ്‌ ജോലിയില്‍ നിന്ന് പിരിച്ചുവിടലും കോര്‍പ്പറേറ്റ്‌ ജോലിയിലെ ടെന്‍ഷനും സ്ഥിരതയില്ലായ്മയുമെല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. എങ്കിലും കുറച്ചെങ്കിലും ആ ജോലികളിലെ അസ്ഥിരതയെയും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലാഭക്കൊതിയെയും പ്രതിഫലിപ്പിക്കാനായതിനാല്‍ ഇവരുടെ ചതിക്കെണിയില്‍ പെടാതെ ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ ഗുണമായി.

തുടക്കം കുറച്ച്‌ നേരം ഇഴഞ്ഞ്‌ നീങ്ങിയ ഈ ചിത്രത്തില്‍ ഒരല്‍പ്പം ആശ്വാസമായത്‌ ഇമ്മാനുവലിണ്റ്റെ മകനായി അഭിനയിച്ച ബാലതാരമാണ്‌.

ഇമ്മാനുവല്‍ നന്‍മയുടെ പ്രതിപുരുഷനായി ഇങ്ങനെ ജീവിക്കുന്നു. ഇത്‌ നൂറ്‌ വട്ടം മമ്മൂട്ടി തന്നെ ചെയ്ത്‌ കണ്ടിട്ടുള്ളതിനാല്‍ ഒരു പ്രത്യേകതയും തോന്നിയില്ല.

ഇടയ്ക്ക്‌ ചില സെണ്റ്റിമണ്റ്റ്‌ സ്‌ ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും വേണ്ടത്ര ഏശിയില്ല. ക്യാന്‍സര്‍ ബാധിതയായ ഒരു അമ്മയെയും അവരുടെ ആരോരുമില്ലാത്ത കുഞ്ഞിനേയും ഒന്ന് രണ്ട്‌ തവണ പ്രദര്‍ശിപ്പിച്ചുനോക്കി. ഭര്‍ത്താവ്‌ മരിച്ചതിനുശേഷം മകളുടെ കല്ല്യാണം നടത്താന്‍ ഇന്‍ഷുറന്‍സ്‌ തുക കിട്ടാന്‍ കയറിയിറങ്ങുന്ന മുസ്ളീം സ്ത്രീയായി സുകുമാരിയെയും രണ്ട്‌ മൂന്ന് വട്ടം നടത്തിച്ചു.

ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഇണ്റ്റര്‍ വ്യൂ തന്നെ കുറച്ച്‌ അതിക്രമമായിപ്പോയി. ഇമ്മാുനുവല്‍ തണ്റ്റെ ഒരു മനസ്സാന്നിധ്യം കൊണ്ട്‌ ആ ജോലി തരപ്പെടുത്തി എന്നാണ്‌ പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചത്‌. പക്ഷേ, ഒരു പറ്റിക്കല്‍ നാടകം നടത്തിയതിലാണോ ഒരാളുടെ കഴിവ്‌ മനസ്സിലാക്കുന്നതെന്ന് അത്ഭുതം തോന്നി. ഇതിലും മികച്ച എന്തെങ്കിലും ആ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം രചയിതാവില്‍ നിന്നുണ്ടായില്ല. 

തിരക്കഥ പലപ്പോഴും വളരെ ബാലിശമായിപ്പോയി. ഒരാളെ 'പുരാവസ്തു' എന്ന് വിശേഷിപ്പിക്കുന്നതിണ്റ്റെ പൊരുള്‍ എന്താണെന്ന് LKG കുട്ടികള്‍ക്ക്‌ വരെ ഇപ്പോഴറിയാം. പക്ഷേ, ആ അഭിസംബോധനയുടെ അര്‍ത്ഥം എന്താണെന്ന് വിവരിച്ചു തരാന്‍ രചയിതാവും സംവിധായകനും പരിശ്രമിക്കുന്നതുകണ്ടപ്പോള്‍ കഷ്ടം തോന്നി (കമ്പനിയിലെ പ്രായം ചെന്ന അക്കൌണ്ടണ്റ്റിനെ പരിചയപ്പെടുത്തുമ്പോഴാണ്‌ ഈ സംഗതികള്‍).

അതുപോലെ, ചില നര്‍മ്മങ്ങള്‍ വിതറാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല.

ഇതിനെല്ലാം പുറമേ, ഇമ്മാനുവല്‍ എന്ന കഥാപാത്രത്തിണ്റ്റെ നന്‍മയെത്തന്നെ ഇല്ലാതാക്കുന്ന അവസാനരംഗങ്ങള്‍ ഈ സിനിമയുടെ രചയിതാവിണ്റ്റെയും സംവിധായകണ്റ്റെയും വലിയ ശ്രദ്ധക്കുറവായി.

താന്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ്‌ കമ്പനി ലാഭം മാത്രം മുന്നില്‍ കണ്ട്‌ പല അര്‍ഹതയുള്ളവരുടേയും ക്ളെയിം നിഷേധിക്കുന്നുവെന്നും കസ്റ്റമേര്‍ സിന്‌ കാര്യമായ പ്രാധാന്യം നല്‍കുന്നില്ലെന്നും മനസ്സിലാക്കുന്ന ഇമ്മാനുവല്‍ ചിലര്‍ക്ക്‌ ക്ളെയിം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ ഈ ജോലി അവസാനിപ്പിക്കാന്‍ തയ്യാറാവുന്നതുമാണ്‌ കഥാഗതി. പക്ഷേ, അവസാനരംഗത്തോടടുത്ത്‌ കേസില്‍ സ്വത്തെല്ലാം നഷ്ടപ്പെട്ട്‌ ബാക്കിയുള്ള എന്തോ സ്ഥലമൊക്ക്‌ വിറ്റ്‌ ഈ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ അമ്പത്‌ ലക്ഷം നിക്ഷേപിക്കാന്‍ വരുന്ന വൃദ്ധണ്റ്റെ കാശ്‌ വാങ്ങി കമ്പനിയെ ഏല്‍പ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും കാണിക്കുന്നില്ല.
അതിനു മുന്‍പ്‌ ഒരു സീനില്‍ ഒരു കെട്ടിട നിര്‍മ്മാണ കമ്പനി അവിടെയുള്ള കുറച്ച്‌ തൊഴിലാളീകള്‍ക്ക്‌ മാത്രം ഇന്‍ഷുറന്‍സ്‌ എടുത്ത്‌ ബാക്കിയുള്ളവരെ പറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ തനിക്ക്‌ ആ ഡീല്‍ വേണ്ടെന്ന് പറഞ്ഞ്‌ അപേക്ഷാഫോമുകള്‍ കീറി എറിഞ്ഞ്‌ സ്ളോ മോഷനില്‍ നടന്നുവന്ന ആളാന്‌ ഇമ്മാനുവല്‍!

 സിനിമയുടെ അവസാനം ഈ ലോകത്തുള്ളവരെല്ലാം സന്തോഷമായി ജീവിക്കുന്നു എന്നും എല്ലാവരും നല്ലവരായെന്നും പ്രഖ്യാപിക്കുന്നു.

എന്തായാലും, ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രതീക്ഷകളും അതില്‍ ചിലതിണ്റ്റെ സാക്ഷാത്‌ കാരങ്ങളും ചില നിരാശകളും ഉണ്ടാവുമെന്നും അതൊക്കെത്തന്നെയാണ്‌ ജീവിതമെന്നും പോസിറ്റീവായി പറഞ്ഞുവെക്കാന്‍ ശ്രമിച്ചതിനെ അഭിനന്ദിക്കുന്നു.

ഫഹദ്‌ ഫാസില്‍ ഒരു മികച്ച നടനിലേയ്ക്കുള്ള പ്രയാണം തുടരുന്നു.

 കുടുംബപ്രേക്ഷകരെ ഉപദ്രവിക്കാത്ത ഒരു സാധാരണ ചിത്രം എന്നതിനാല്‍ ഈ അവധിക്കാലത്ത്‌ വലിയ ക്ഷീണമില്ലാതെ ഈ ചിത്രം കടന്നുപോകും എന്ന് വേണം കരുതാന്‍.

Rating : 4.5 / 10

3 ഡോട്ട്‌ സ്‌


കഥ, സംവിധാനം: സുഗീത്‌
തിരക്കഥ, സംഭാഷണം: രാജേഷ്‌ രാഘവന്‍

വീണ്ടും ജയിലില്‍ നിന്നിറങ്ങുന്ന ചങ്ങാതിമാരായി കുഞ്ചാക്കോയും ബിജുമേനോനും. ഇത്തവണ ഇവരേക്കാള്‍ ഒരല്‍പ്പം മുന്‍പ്‌ ജയിലില്‍ നിന്നിറങ്ങി ഒരു ചെറിയ ഫ്ലാറ്റില്‍ പാട്ടും കേട്ട്‌ കഴിയുന്ന ഒരു പപ്പേട്ടനുമുണ്ടെന്ന് മാത്രം (പ്രതാപ്‌ പോത്തന്‍).

 ഇതില്‍ കുഞ്ചാക്കോ ബോബന്‍ ജോലി കിട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്നു (അപ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ജോലി ചെയ്യാതെ ജീവിക്കാനുള്ള സെറ്റപ്പൊക്കെയുണോ എന്ന് ചോദിക്കരുത്‌. തല്‍ക്കാലം ഇങ്ങേര്‌ ജോലിയ്ക്ക്‌ ട്രൈ ചെയ്യട്ടേ..).

ജയിലില്‍ നിന്ന് ഇറങ്ങിയതാണെന്ന സത്യം പറയുമ്പോള്‍ ഒരു ജോലിയും തരപ്പെടുന്നില്ല (പാവം... സത്യം മാത്രം പറയൂ എന്ന് നിര്‍ബന്ധമുള്ളതോണ്ടാണ്‌ ട്ടോ... ഒന്നും തോന്നരുത്‌).

ഒടുവില്‍ ജയിലില്‍ കൌണ്‍സിലിങ്ങിന്‌ വരാറുള്ള ഡോക്ടര്‍ (നരേന്‍) ഇവരെ സഹായിക്കുന്നു. ഒരു പ്ളേ സ്കൂള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ചെയ്ത്‌ കൊടുക്കുന്നു.

പിന്നീട്‌ ഈ ഡോക്ടറെ സഹായിക്കാന്‍ ഇദ്ദേഹത്തിണ്റ്റെ കുഞ്ഞിനെ സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ട്‌ വന്ന് കൃഷ്ണഗിരിയില്‍ റിസോര്‍ട്ടില്‍ താമസിക്കുന്നു.

പിന്നെയല്ലേ ട്വിസ്റ്റും ട്വിസ്റ്റിണ്റ്റെ മുകളില്‍ ട്വിസ്റ്റും....

ഡോക്ടര്‍ സ്മാര്‍ട്ടാകുമ്പോള്‍ നമ്മുടെ നായകന്‍മാര്‍ ഡബിള്‍ സ്മാര്‍ട്ട്‌ ആകുന്നു.

ഭയങ്കര തന്ത്രങ്ങളും പ്രവര്‍ത്തികളും കണ്ട്‌ പ്രേക്ഷകര്‍ ഹര്‍ഷപുളകിതരാകുമ്പോള്‍ സിനിമ തീരും.

ഇതിന്നിടയില്‍ രണ്ട്‌ നായികമാര്‍ ഇടൊപെടും.. വല്ല്യ ദ്രോഹമില്ലാത്തതുകൊണ്ട്‌ മൈന്‍ഡ്‌ ചെയ്യേണ്ട.

വളരെ ബോറായ ഒരു പഴഞ്ചന്‍ കഥയും സംഗതികളും (ഈ സംഗതികള്‍ വളരെ ഇണ്റ്ററസ്റ്റിംഗ്‌ ആയി പല നല്ല സംവിധായകരും സിനിമയുണ്ടാക്കി അവതരിപ്പിച്ചതുകണ്ടിട്ടാകും സുഗീതും ഇറങ്ങിപ്പുറപ്പെട്ടത്‌) കൂട്ടിച്ചേര്‍ത്ത്‌ പ്രേക്ഷകരെ പറ്റിക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒരു സിനിമ എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ.

കഴിഞ്ഞ ചിത്രത്തിണ്റ്റെ പ്രതീക്ഷിച്ചതിണ്റ്റെ മുകളിലുള്ള വിജയമാകാം ഒരു പറ്റിക്കല്‍ ശ്രമത്തിന്‌ സുഗീതിനെ പ്രേരിപ്പിച്ചത്‌.

ഒരു പറ്റിക്കലിണ്റ്റെ മണം തോന്നിയതിനാല്‍ വളരെ വൈകി മാത്രം ഈ ചിത്രം കാണാന്‍ ശ്രമിച്ചുള്ളൂ. പക്ഷേ, അതിക്രമമായിപ്പോയി.

രണ്ട്‌ പാട്ടുകള്‍ തിരികിക്കയറ്റി നല്ല അസ്സല്‍ ബോറാക്കാന്‍ സാധിച്ചിട്ടുണ്ട്‌.

ബിജുമേനോന്‍ തുടക്കത്തില്‍ ചില ഡയലോഗുകള്‍ കൊണ്ട്‌ ഒരല്‍പ്പം ചിരി പടര്‍ത്തിയെങ്കിലും ചിത്രം പൊതുവേ പ്രേക്ഷകര്‍ക്ക്‌ നിരാശ മാത്രം സമ്മാനിക്കുന്നതായി.

സുഗീത്‌ ഈ തരത്തിലാണ്‌ ഇനിയും സിനിമകള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നതെങ്കില്‍ ഒരു 'ഡോട്ട്‌' ഇടുന്നതാണ്‌ നല്ലത്‌. അല്ലെങ്കില്‍, പ്രേക്ഷകര്‍ ഉടനെ ഒരു 'ഡോട്ട്‌' (ഫുള്‍ സ്റ്റോപ്പ്‌) ഇടീക്കും.

Rating : 3 / 10 

Tuesday, March 26, 2013

ആമേന്‍


കഥ, സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
തിരക്കഥ, സംഭാഷണം: പി.എസ്‌. റഫീഖ്‌

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു പ്രദേശവും അവിടുത്തെ ജനങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയും വളരെ ഹാസ്യാത്മകവും ദൃശ്യവിസ്മയകരവുമായ രീതിയില്‍ സ്വര്‍ഗ്ഗീയ സംഗീതവും ചേര്‍ത്ത്‌ പ്രേക്ഷകരിലേയ്ക്ക്‌ പകര്‍ന്നുതരികയാണ്‌ 'ആമേന്‍' എന്ന ഈ ചിത്രം.

കണ്ട്‌ പരിചിതമായ സിനിമാ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി ഈ ചിത്രത്തിണ്റ്റെ കഥ പറച്ചിലില്‍ ഉപയോഗിച്ചിരിക്കുന്നു. ഈ തരത്തില്‍ ഈ സിനിമയെ ദൃശ്യവത്കരിച്ച്‌ പ്രേക്ഷകരിലെത്തിച്ചതില്‍ ലിജു എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

 നീളക്കൂടുതലുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ അല്‍പം ഇഴച്ചിലുണ്ടെങ്കിലും മനസ്സ്‌ നിറഞ്ഞ പ്രതീതിയോടെ മാത്രമേ ഈ ചിത്രം നമുക്ക്‌ കണ്ട്‌ അവസാനിപ്പിക്കാന്‍ സാധിക്കൂ. ചിത്രത്തിണ്റ്റെ അവസാനമാകുമ്പോഴേയ്ക്കും നമുക്ക്‌ ഒരു ദിവ്യമായ അനുഭൂതി ഉണ്ടാകുകയും ഈ ചിത്രം ഒരിക്കല്‍ കൂടി കാണുവാന്‍ മനസ്സില്‍ പ്രേരണ തോന്നുകയും ചെയ്യും.

 തഴയപ്പെട്ട്‌ കിടക്കുന്ന ഒരു ഹീറോ പതിയെ പതിയെ വിജയത്തിലേയ്ക്കെത്തുന്നതിണ്റ്റെ സുഖം ഒരു പുതുമയുള്ള കഥയൊന്നുമല്ലെങ്കിലും ആ കഥയെ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതിണ്റ്റെ പുതുമയാണ്‌ ഗംഭീരം.

തീയ്യറ്ററിലെ ശബ്ദക്രമീകരണത്തിണ്റ്റെ ന്യൂനതകൊണ്ട്‌ (തീയ്യറ്റര്‍ ആലുവ മാത) ഗാനങ്ങളിലെ വരികള്‍ വ്യക്തമാകാതിരുന്നത്‌ വല്ലാതെ വിഷമിപ്പിച്ചു.

എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമെന്നൊന്നും ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു ചെറിയ അത്ഭുതം തന്നെയാണ്‌ 'ആമേന്‍'.

അഭിനേതാക്കളുടെ എല്ലാവരുടേയും മികച്ച പ്രകടനം ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

ഇന്ദ്രജിത്‌, ഫഹദ്‌ ഫാസില്‍, സ്വാതി റെഡ്ഡി, കലാഭവന്‍ മണി, നന്ദു, രചന തുടങ്ങിയ അഭിനയനിര മികവ്‌ കാട്ടി.

ഛായാഗ്രഹണം, സംഗീതം തുടങ്ങിയ സാങ്കേതിക മേഖലകളും മികച്ച്‌ നിന്നു.

Rating : 8 / 10

Saturday, March 23, 2013

റെഡ്‌ വൈന്‍


കഥ : നൌഫല്‍ ബ്ളാത്തുറ്‍
തിരക്കഥ, സംഭാഷണം: മാമന്‍ കെ രാജന്‍
സംവിധാനം: സലാം ബാപ്പു
നിര്‍മ്മാണം: എ എസ്‌ ഗിരീഷ്‌ ലാല്‍

വയനാട്ടിലെ ഒരു പ്രദേശത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായ അനൂപ്‌ (ഫഹദ്‌ ഫാസില്‍) എന്ന യുവാവ്‌ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെടുന്നു. ഇതേത്തുടര്‍ന്ന്‌ അന്വേഷണവുമായെത്തുന്ന അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ (മോഹന്‍ ലാല്‍) അനൂപിണ്റ്റെ പഴയകാല ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.

എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ മുപ്പത്തിനാല്‌ വയസ്സുമാത്രമുള്ള ഈ യുവാവ്‌ ജനപ്രിയനായ ഒരു സാമൂഹ്യപ്രവര്‍ത്തകനും നാടകകലാകാരനുമായിരുന്നു.

ആര്‌ എന്തിന്‌ കൊല ചെയ്തെന്ന് ഇദ്ദേഹം അന്വേക്ഷിച്ച്‌ കണ്ടെത്തുന്നു. പക്ഷേ, പ്രേക്ഷകര്‍ക്ക്‌ അതിലൊരു താല്‍പര്യവും തോന്നില്ലെന്നു മാത്രം. കാരണം, ആര്‌ എന്തിന്‌ എന്നതൊക്കെ കുറേ കഴിയുമ്പോള്‍ ഒരു സംശയവും തോന്നാത്തവിധം പ്രേക്ഷകര്‍ക്ക്‌ വ്യക്തമാണ്‌.

ഇതേ സമയം അനൂപിണ്റ്റെ കഥാഗതിക്ക്‌ സമാന്തരമായി ഈ കൊല ചെയ്തുവെന്ന്‌ പ്രേക്ഷകര്‍ക്ക്‌ തുടക്കം മുതല്‍ വ്യക്തമാകുന്ന മറ്റൊരു യുവാവിണ്റ്റെയും (ആസിഫ്‌ അലി) ജീവിതവും വിവരിക്കപ്പെടുന്നു. 

കോര്‍പ്പറേറ്റുകളുടെ ഭൂമികയ്യേറ്റങ്ങളും പണസ്വാധീനത്തിലും പെട്ട്‌ രണ്ട്‌ നിസ്സഹായരായ ചെറുപ്പക്കാര്‍ എങ്ങനെ ഇരകളാകുന്നുവെന്നുള്ള ഒരു വെളിപ്പെടുത്തലാണ്‌ ഈ സിനിമയിലൂടെ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

ഫഹദ്‌ ഫാസിലിണ്റ്റെ കഥാപാത്രം താല്‍പര്യം ജനിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഈ റോള്‍ ഭംഗിയായി ചെയ്തു.

ആസിഫ്‌ അലി ഒരു നിസ്സഹായ ഭാവത്തില്‍ സ്ഥിരമായി ജീവിച്ചു (സോറി അഭിനയിച്ചു).

മോഹന്‍ ലാല്‍ പ്രത്യേകിച്ച്‌ ഒരു അത്ഭുതപ്രവര്‍ത്തികളും ചെയ്യാനില്ലാത്തതിനാല്‍ ജീപ്പോടിച്ചും അസ്വേഷണം നടത്തിയും പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതെ അഭിനയിച്ചു.

മോഹന്‍ലാലിനുവേണ്ടി വളരെ ബാലിശമായ ചില രംഗങ്ങള്‍ കെട്ടിച്ചമച്ച്‌ വെച്ചത്‌ കുറച്ച്‌ അതിക്രമമായി.

ഒരു അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ ഒരു സ്ഥാപനത്തില്‍ പോലീസുമായി വന്ന് അവിടത്തെ എം.ഡി യേയും മറ്റും അറസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോകുമ്പോള്‍ തടഞ്ഞ്‌ നിര്‍ത്തി ചോദ്യം ചെയ്യുന്ന സ്റ്റാഫ്‌ ഒരു അത്ഭുതം തന്നെയായിരുന്നു. ചെകിടത്ത്‌ ഒരു അടിയും ഒരു വലിയും കൊടുത്തതോടെ ആ രംഗം ക്ളീന്‍.

അതുപോലെ, അനൂപിണ്റ്റെ ഫേസ്‌ ബുക്ക്‌ ഫ്രണ്ട്‌ 'കോമ്രേഡ്‌' എന്ന വിളിപ്പേരുള്ള ആളെ മോഹന്‍ലാല്‍ ലക്ഷണം വെച്ച്‌ കണ്ടെത്തി. അതും ഗംഭീരമായി!

ചില ധാരണാപ്പിശകുകള്‍ തിരക്കഥാകൃത്തിന്‌ വന്ന് ചേര്‍ന്നിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായ ഒരാല്‍ ബാറില്‍ ഇരുന്ന് പരസ്യ മദ്യപാനം നടത്തുന്ന രംഗം തിരക്കഥാകൃത്തിണ്റ്റെ അറിവില്ലായ്മയുടെ ഭാഗം മാത്രമാണ്‌. പുരോഗമനവാദിയും ആദര്‍ശധീരനായ ഒരു ചെറുപ്പക്കാരനെ അവതരിപ്പിച്ചപ്പോള്‍ ഈ കാര്യങ്ങളില്‍ക്കൂടി ഒരല്‍പം സൂക്ഷ്മത വേണമായിരുന്നു.

അതുപോലെ പല കഥാപാത്രങ്ങളെയും വെറുതേ അവതരിപ്പിക്കുന്നതല്ലാതെ കൂടുതല്‍ വ്യക്തതയിലേയ്ക്ക്‌ പോകാതിരുന്നതും തിരക്കഥയിലെ പിഴവാണ്‌.

ഗംഭീരമായ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ കൂടെ ചേര്‍ന്നതോടെ എന്തൊക്കെയോ സംഗതികള്‍ ഉണ്ടെന്ന ഒരു തോന്നല്‍ പൊതുവേ സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക്‌ സാധിക്കുന്നുണ്ടെങ്കിലും ഒരു കഴമ്പും ത്രില്ലും ഇല്ലെന്ന സത്യം പ്രേക്ഷകര്‍ തിരിച്ചറിയുകയും ചെയ്യുന്നു.

എന്തായാലും പ്രേക്ഷകരെ ഈ ചിത്രം ഉപദ്രവിക്കുന്നില്ല എന്നത്‌ തന്നെ വലിയ ആശ്വാസം.

സലാം പാലപ്പെട്ടിയ്ക്കും കൂട്ടര്‍ക്കും ഇതിലും ഭേദപ്പെട്ട സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കാം.

Rating : 5 / 10 

Sunday, March 17, 2013

ഷട്ടര്‍


രചന, സംവിധാനം: ജോയ്‌ മാത്യു

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാള്‍ നാട്ടില്‍ വരുന്ന ഘട്ടത്തില്‍ സുഹൃദ്‌ വലയത്തില്‍ പെട്ട്‌ സംഭവിക്കുന്ന ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം. ഈ ഒരു പ്രശ്നം തണ്റ്റെ കുടുംബജീവിതത്തെയും സാമൂഹികജീവിതത്തെയും സാരമായി ബാധിച്ചേക്കാമെന്നുള്ള നൊമ്പരത്തോടെ അതിനെ അതിജീവിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന ചില തിരിച്ചറിയലുകളും കണ്ടെത്തലുകളും ഈ ചിത്രട്ടിണ്റ്റെ പ്രധാന സംഗതികളാണ്‌. 

പഴയതലമുറയിലേതായാലും പുതിയ തലമുറയിലേതായാലും സുഹൃദ്‌ ബന്ധങ്ങള്‍ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടതെന്ന ചില സൂചനകളും ഈ ചിത്രം നല്‍കുന്നു.

സിനിമയുടെ ആദ്യത്തെ കുറേ സമയം കഴിയുന്നതോടെ പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തി ഒടുവില്‍ ആശ്വാസത്തിലേയ്ക്ക്‌ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്‌.

 അഭിനേതാക്കളെല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

പൊതുവേ പറഞ്ഞാല്‍ 'ഷട്ടര്‍' മികച്ച ഒരു ചിത്രം എന്ന് പറയാം.

Rating : 6/10 

Wednesday, March 13, 2013

ലക്കി സ്റ്റാര്‍


രചന, സംവിധാനം: ദീപു അന്തിക്കാട്‌

ഒരുപാട്‌ മോഹങ്ങളുമായി ജീവിക്കുന്ന ഒരു സാധാരണക്കാരനും അവണ്റ്റെ ഭാര്യയും കുട്ടിയും. ഒരു സാഹചര്യത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക്‌ കൊടുക്കാന്‍ തയ്യാറാകുകയും അങ്ങനെയുണ്ടാകുന്ന കുഞ്ഞിനെത്തേടി വിദേശിമലയാളി ദമ്പതികള്‍ എത്തിച്ചേരാതിരിക്കുകയും അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം.

കുറച്ച്‌ പുതുമകളുള്ള ഒരു കഥയെ ആവശ്യത്തിന്‌ നര്‍മ്മം ചേര്‍ത്ത്‌ ലോജിക്കലായി അവതരിപ്പിച്ചിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്രത്യേകത.

 ഇടയ്ക്ക്‌ ഒരല്‍പ്പം വലിച്ച്‌ നീട്ടിയെങ്കിലും കുടുംബപ്രേക്ഷകര്‍ക്ക്‌ ഒരുവിധം ഭേദപ്പെട്ട നിലയില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ലക്കി സ്റ്റാര്‍.

മറിമായം എന്ന ടി വി ഹാസ്യ സീരിയലിലൂടെ മികച്ച അഭിപ്രായം നേടിയെടുത്ത രചന തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ജയറാമും മുകേഷും തങ്ങളുടെ ഭാഗം ഒരുവിധം നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ദീപു അന്തിക്കാട്‌ തുടര്‍ന്നും നല്ല സിനിമകളുമായി രംഗത്തുണ്ടാവട്ടെ എന്ന് ആശംസിക്കാം.

Rating: 6 / 10 

Sunday, March 03, 2013

കിളി പോയി


സംവിധാനം : വിനയ്‌ ഗോവിന്ദ്‌

നാടോടിക്കാറ്റ്‌ അടക്കമുള്ള പഴയ ചില മലയാള സിനിമയിലെ ഹാസ്യരംഗങ്ങളെ വീണ്ടും ടി.വി.യില്‍ കാണിച്ചും, അത്തരം സിനിമകളുടെ കഥയൊക്കെത്തന്നെ ഈ ചിത്രത്തില്‍ വീണ്ടും പറഞ്ഞും 'കിളി പോയി' എന്ന ചിത്രം ഒരുക്കിയിരിക്കുന്നു.

രണ്ട്‌ ചെറുപ്പക്കാര്‍ ജോലിത്തിരക്കില്‍ നിന്ന് മാറി ഒരു വിനോദയാത്ര പോകുകയും അതിന്നിടയില്‍ കുറേ മയക്കുമരുന്ന് അവരറിയാതെ കയ്യില്‍ വന്ന് പെടുകയും അതിനുവേണ്ടി രണ്ട്‌ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ അവര്‍ തമ്മില്‍ തല്ലി അവസാനിക്കുന്നതുമാണ്‌ ഈ സിനിമയുടെ ചുരുക്കം.

പക്ഷേ, കുറേ സമയം സിനിമ കണ്ട്‌ കഴിഞ്ഞാലും ഇണ്റ്റര്‍ വെല്‍ ഇതുവരെ ആയില്ലേ എന്ന് നമുക്ക്‌ അത്ഭുതം തോന്നും. സിനിമ കഴിഞ്ഞിറങ്ങി സമയം നോക്കിയാല്‍ രണ്ട്‌ മണിക്കൂര്‍ തികച്ച്‌ ആയിട്ടുമുണ്ടാകില്ല. അങ്ങനെ ഒരു പ്രത്യേകത ഈ സിനിമയ്ക്കുണ്ട്‌.

ഈ ചിത്രത്തിലെ മ്യൂസിക്‌, ക്യാമറ എന്നിവ പ്രത്യേകതയുള്ളതായിരുന്നു.

ചില സീനുകളില്‍ ചിരിയ്ക്കാനുള്ള വകയുമുണ്ട്‌.

സിനിമയുടെ ക്ളൈമാക്സിനോടനുബന്ധിച്ച കൂട്ടക്കലാശത്തില്‍ കേള്‍ക്കുന്ന മ്യൂസിക്കും അതിനോട്‌ ചേര്‍ന്നുള്ള വരികളും ശരിയ്ക്കും നമ്മെ ചിരിപ്പിക്കും.. 'ഒാടിക്കോ.. ഒാടിക്കോ.. സ്കൂട്ടയിക്കോ.... പണി കിട്ടി, പണി കിട്ടി, എട്ടിണ്റ്റെ പണി... " തുടങ്ങിയ മലയാളം പദങ്ങളെ ഇംഗ്ളീഷ്‌ റാപ്പിനോട്‌ സംയോജിപ്പിച്ചുള്ള സംഗതി ആ സീനുകളോടു കൂടി കാണുമ്പോള്‍ രസിപ്പിക്കുന്നതാണ്‌.

പിന്നെ നമ്മെ രസിപ്പിക്കുന്നത്‌ പഴയ മലയാള സിനിമയിലെ രംഗങ്ങള്‍ വീണ്ടും ഈ ചിത്രത്തിലൂടെ കാണുമ്പോഴാണ്‌. പ്രത്യേകിച്ചും ഈ ചിത്രം തുടങ്ങുമ്പോള്‍ തന്നെ ജഗതി ശ്രീകുമാറിണ്റ്റെ അത്യാധുനിക നോവലിണ്റ്റെ വരികള്‍...

 തുടക്കം മുതല്‍ ഒടുക്കം വരെ കഞ്ചാവിണ്റ്റെ പുകയും മദ്യവും ഒരല്‍പ്പം പെണ്ണിണ്റ്റെ വിളയാട്ടവും (സിമ്പോളിക്‌ ആണെങ്കിലും) ഉള്ളതിനാല്‍ തന്നെ ചിത്രം A സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌.

പ്രത്യേകിച്ച്‌ ഒരു കഥയോ പുതുമയുള്ള എന്തെങ്കിലും സംഗതികളോ ഇല്ലാത്ത ഒരു അത്യാധുനിക ചിത്രം! :)

Rating : 3 / 10

Wednesday, February 20, 2013

സെല്ലുലോയ്ഡ്‌


 രചന, സംവിധാനം: കമല്‍

ഒരു ജീവചരിത്രത്തെ ഡോക്യുമെണ്റ്ററി തലത്തില്‍ നിന്ന്‌ ഒരു ചലച്ചിത്രത്തിണ്റ്റെ അനുഭവത്തിലേയ്ക്ക്‌ ഒരു പരിധിവരെ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

മലയാള സിനിമയുടെ പിതാവിനെയും ആദ്യ മലയാളസിനിമയിലെ നായികയെയും കണ്ടെത്താനും അവര്‍ ആരായിരുന്നെന്നും എന്തായിരുന്നെന്നുമുള്ള കാര്യങ്ങളിലേയ്ക്ക്‌ വെളിച്ചം വീശാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു.

പഴയ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതിന്‌ വളരെയധികം സാധിച്ചിരിക്കുന്നു എന്നതില്‍ 'കാറ്റേ കാറ്റേ..' എന്ന ഗാനത്തിന്‌ നിര്‍ണ്ണായ പങ്കുണ്ട്‌. ഒരു പ്രാവശ്യം കാതില്‍ പതിഞ്ഞാല്‍ പിന്നെ മനസ്സില്‍ നിന്ന്‌ മായാത്തത്ര മികവോടെ ആ ഗാനം ചിട്ടപ്പെടുത്തിയതിന്‌ എം. ജയചന്ദ്രനും അത്‌ ആലപിച്ചിരിക്കുന്നവരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

പൃഥ്യിരാജും മമതയുമടക്കമുള്ള എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു കഥാപാത്രം.

പൊതുവേ ഒരല്‍പ്പം ഇഴച്ചിലുണ്ടെങ്കിലും ഈ കഥാപശ്ചാത്തലത്തിണ്റ്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അത്‌ അവഗണിക്കാവുന്നതേയുള്ളൂ.

ഒരു മികച്ച ചിത്രം!

Rating: 6 / 10 

Saturday, February 02, 2013

കമ്മത്ത്‌ & കമ്മത്ത്‌


കഥ, തിരക്കഥ, സംഭാഷണം : സിബി കെ. തോമസ്‌, ഉദയകൃഷ്ണന്‍
സംവിധാനം: തോംസണ്‍

ഈ ചിത്രത്തിണ്റ്റെ കഥ എന്തെന്ന് പറഞ്ഞാല്‍ സസ്പെന്‍സ്‌ നഷ്ടപ്പെടും. അതിനാല്‍ അതിന്‌ മുതിരുന്നില്ല. എങ്കിലും ചെറിയൊരു സൂചന തരാം. സിബിയും ഉദയകൃഷ്ണനും ആയതുകൊണ്ട്‌ കഥ ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ലല്ലോ.. പഴയതില്‍ നിന്നൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലല്ലേ ഊഹിച്ച്‌ സമയം കളയേണ്ടതുള്ളൂ.

ഒരു ബാല്യകാലം... സഹോദരങ്ങള്‍... അച്ഛന്‍ കിടപ്പിലായപ്പോള്‍ ദോശ കച്ചവടം തുടങ്ങി. 

ഇപ്പോഴത്തെ കാലം... പട്ടണത്തിലെ ഒരു വലിയ ഹോട്ടല്‍ വ്യവസായി മറ്റൊരു പാവം ബ്രാഹ്മ്മണണ്റ്റെ നിര്‍ത്തിപ്പോയ ഹോട്ടല്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനപ്രിയ നായകന്‍ ബി.എം.ഡബ്ളിയു കാറില്‍ കുടയും നിവര്‍ത്തി സ്ളോ മോഷനില്‍ കടന്നുവരും.

പിന്നേ കുറേ കൊങ്ങിണി ചുവയുള്ള ഡയലോഗുകല്‍ ('എല്ലാ ഡയലോഗിണ്റ്റേയും അവസാനം 'കൊടുക്കെടോ', 'കൊടുക്കാം', 'നല്ല റസമായിറിക്കും' എന്നൊക്കെ ചേര്‍ത്താല്‍ മതി)

അങ്ങനെ ഈ അനിയന്‍ കമ്മത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചേട്ടന്‍ കമ്മത്ത്‌ വിലകൂടിയ ഒരു കാറില്‍ നിന്ന് സ്ളോമോഷനില്‍ ഇറങ്ങും. അവിടെ ഒരു സ്റ്റണ്ട്‌ വേണമല്ലോ.. അത്‌ പക്ഷേ, താന്‍ തീറ്റ കൊടുത്തുവളര്‍ത്തുന്ന ഡ്റൈവറായ ബാബുരാജിനെക്കൊണ്ട്‌ നിര്‍വ്വഹിക്കും.

ഈ കമ്മത്തുമാര്‍ അങ്ങനെ ആരേയും നേരിട്ട്‌ തല്ലില്ലത്രേ... തല്ലിയാല്‍ ചത്തുപോകും (ആരാണെന്ന് ചോദിക്കരുത്‌). അതുകൊണ്ട്‌ ബാബുരാജിനെക്കൊണ്ട്‌ തല്ലിക്കുകയേയുള്ളൂ.. എത്ര ദയാശീലര്‍!

ഈ കഥ ഇങ്ങനെയൊക്കെ അങ്ങ്‌ പോകും. ഒന്ന് രണ്ട്‌ പെണ്ണുങ്ങള്‍ വരും.. അവരുടെ കഥയും ദുഖങ്ങളു അങ്ങനെ എന്തൊക്കെയോ... പക്ഷേ, കമ്മത്തുമാര്‍ ഉണ്ടല്ലോ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍.

ഒടുവില്‍ ഗോഡൌണില്‍ കൊണ്ടുപോയി ഗംഭീരമായ സ്റ്റണ്ട്‌ നടത്തി സംഗതി അവസാനിപ്പിക്കും. 

ഒന്ന് രണ്ട്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലുള്ളത്‌ അസഹനീയമാണെന്ന് പറയാതെ വയ്യ. പിന്നെ, ചിത്രത്തിണ്റ്റെ മൊത്തം അസഹനീയതയില്‍ ഈ ഗാനങ്ങളെ മാത്രം കുറ്റം പറയുന്നത്‌ ശരിയല്ലാത്തതിനാല്‍ ഗാനങ്ങള്‍ കൊള്ളാം എന്ന് പറഞ്ഞേക്കാം.

ബാബുരാജിണ്റ്റെ ചില ഡയലോഗുകളും ഭാവങ്ങളും ഒരല്‍പം ചിരിക്ക്‌ ഇട നല്‍കുന്നുണ്ട്‌. പക്ഷേ, ഈ ചിത്രം തരുന്ന പീഠനത്തിണ്റ്റെ തീവ്രത ഒട്ടും കുറയ്ക്കാന്‍ അത്തരം സന്ദര്‍ഭങ്ങള്‍ക്ക്‌ ആവുന്നില്ല.

സിബിയും ഉദയകൃഷ്ണനും മലയാള സിനിമയുടെ എക്കാലത്തും സ്മരിക്കപ്പെടേണ്ട രണ്ട്‌ വ്യക്തികളാണ്‌. ഇവരെ എപ്പോള്‍ പൊന്നാടയണിയിച്ച്‌ 'ഇനി ദയവുചെയ്ത്‌ ഒരു തിരക്കഥയും എഴുതരുത്‌' എന്ന ഉറപ്പ്‌ വാങ്ങി എന്തെങ്കിലും അവാര്‍ഡ്‌ കൊടുത്ത്‌ മുക്കിലിരുത്തിയാല്‍ മലയാളസിനിമയ്ക്ക്‌ കുറേ കളങ്കം മാറിക്കിട്ടും.

രണ്ട്‌ ജനസ്വാധീനമുള്ള അഭിനേതാക്കളെ ഉപയോഗിച്ച്‌ പ്രത്യേകതയുള്ള ഭാഷയുടെ ഹൈലൈറ്റില്‍ ധനുഷിനെപ്പോലെയുള്ള ഒരു തമിഴ്‌ സ്റ്റാറിനെക്കൂടി ദുരുപയോഗപ്പെടുത്തി മലയാളിപ്രേക്ഷകരെ പറ്റിക്കുവാനുള്ള ഒരു വ്യക്തമായ ശ്രമം എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാകൂ.

ഈ പരുവത്തില്‍ ഒരു സിനിമ തട്ടിക്കൂട്ടിയാലും നമ്മുടെ പ്രേക്ഷകര്‍ തള്ളിക്കയറി മുടക്കുമുതല്‍ തിരിച്ച്‌ തരും എന്ന് ഇവര്‍ക്ക്‌ അറിയാം. ഇവരുടെ ഈ ബുദ്ധി പ്രേക്ഷകര്‍ക്ക്‌ അറിയില്ലെന്ന ധാരണയും ഒരുവിധം ശരിയായിരിക്കാം.

 Rating : 2 / 10 

Friday, February 01, 2013

ലോക്‌ പാല്‍ (Lokpal)


കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ജോഷി

 ഒരുപാട്‌ വായനക്കാരുള്ള ലോക്‌ പാല്‍ എന്ന ഒരു സൈറ്റുണ്ട്‌. അതിണ്റ്റെ ഉടമസ്ഥനെ ആര്‍ക്കും അറിയില്ല. ആ സൈറ്റില്‍ വരുന്ന കാര്യങ്ങള്‍ പുതു തലമുറയുള്‍പ്പെടെയുള്ളവര്‍ക്ക്‌ വളരെ താല്‍പര്യമുള്ളതും അവരുടെയൊക്കെ പിന്തുണയുള്ളതുമാണ്‌.

എന്തൊക്കെയാണ്‌ ഈ സൈറ്റില്‍ പറയുന്നതെന്ന് പ്രേക്ഷകര്‍ക്കും നിശ്ചയമില്ല. അതില്‍ ഒരുപാട്‌ പേര്‍ കമണ്റ്റ്‌ ഇടുന്നുണ്ട്‌. ഒരു മ്യൂസിക്‌ ബാന്‍ഡ്‌ അവരുടെ പാട്ടുകളുടെ വീഡിയോ ഇടയ്ക്കിടെ ഡെഡിക്കേറ്റ്‌ ചെയ്ത്‌ ഇടാറുണ്ട്‌. അങ്ങനെ അനാവശ്യത്തിന്‌ വേണ്ടപ്പോള്‍ ആ മ്യൂസിക്‌ ബാന്‍ഡിണ്റ്റെ പാട്ട്‌ പ്രേക്ഷകരെ കാണിക്കാനുള്ള അവസരം സംവിധായകന്‌ ലഭിക്കുന്നു.

കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും കള്ളപ്പണം മോഷ്ടിക്കലാണ്‌ ലോക്‌ പാല്‍ എന്ന പേരില്‍ 'നന്ദഗോപാല്‍' (മോഹന്‍ ലാല്‍) ചെയ്തുകൊണ്ടിരിക്കുന്ന പുണ്യകര്‍മ്മം. ആ പണമെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ചെന്ന് ചേരും എന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുണ്ട്‌. എപ്പോള്‍ എങ്ങനെ എന്നൊന്നും നമ്മള്‍ ആലോചിച്ച്‌ മെനക്കെടരുത്‌.

ഈ ലോക്‌ പാല്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒരു ചാനലിണ്റ്റെ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടി ശ്രമിക്കുന്നുണ്ട്‌. 'സത്യാന്വേക്ഷി' എന്ന ഒരു അഴിമതിവിരുദ്ധ പത്രം പണ്ട്‌ നടത്തിയിരുന്ന ടി. ജി. രവിയുടെ കഥാപാത്രത്തിന്‌ വയസ്സാന്‍ കാലത്ത്‌ ആകെ ഒരു കൂട്ട്‌ ഈ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടിയാണ്‌.

ഒരു അഴിമതി വിരുദ്ധ സെമിനാരിനായി സത്യാന്വേക്ഷി ചെന്ന് കയറുമ്പോള്‍ മിസ്റ്റര്‍ നന്ദഗോപാല്‍ യുവജനങ്ങളേ അഴിമതിക്കെതിരെ ഡയലോഗുകള്‍ നിരത്തി ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്‌. അസാമാന്യ ക്ഷമയും മനസ്സാന്നിദ്ധ്യവുമുണ്ടെങ്കില്‍ ആ പ്രഭാഷണം കുറച്ചുനേരം സഹിക്കാം. അത്‌ കഴിഞ്ഞാല്‍ ചെവി പൊത്തി കണ്ണടച്ച്‌ ഇരുന്നുപോകും. ഇത്‌ കണ്ടുകൊണ്ട്‌ വരുന്ന സത്യാന്വേഷി വേണുഗോപാലില്‍ ആകൃഷ്ടനാകുന്നു.

അവര്‍ തമ്മില്‍ വേറെ ഒരു കൂടിക്കാഴ്‌ ച നടത്തുമ്പോള്‍ വേണുഗോപാല്‍ തണ്റ്റെ പൂര്‍വ്വകാലത്തെ അനുസ്മരിക്കുന്നു.
ഫ്ലാഷ്‌ ബാക്ക്‌... ചെറുപ്പത്തില്‍ അച്ഛന്‍ എന്തോ വലിയ ഒാപ്പറേഷന്‍ നടത്തേണ്ട അവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാശില്ലാതെ അമ്മ കയ്യിലുള്ളതെല്ലാം വാരി ഡോക്ടറുടെ മുന്നില്‍ വെയ്ക്കുന്നു (വര്‍ഷം 1950 നു മുന്‍പാണോ എന്നറിയില്ല). ഡോക്ടര്‍ തൃപ്തനാകാതെ കാമത്തോടെ അമ്മയെ സമീപിക്കുമ്പോള്‍ അമ്മ പുറത്തേയ്ക്കോടുന്നു. ഇത്‌ കണ്ട മകന്‍ ഡോക്ടരെ കമ്പിപ്പാരകൊണ്ട്‌ ആക്രമിക്കുന്നു. ദുര്‍ഗുണപരിഹാര പാഠശാലയില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നു.
പക്ഷേ, അവിടെ നിന്ന് ഇറങ്ങുന്നത്‌ കള്ളനായിട്ടാണത്രേ.

വളരെ രസകരമായ പുതുമയുള്ള ഒരുപാട്‌ ഡയലോഗുകളില്‍ ഒന്ന് ഇവിടെ കാണാം. 'അതിന്‌ ദുര്‍ഗുണപരിഹാരപാഠശാല എന്നല്ല പേരിടേണ്ടത്‌.. ദുര്‍ഗുണ നിര്‍മ്മാണ പാഠശാല' എന്നാണ്‌.

പാവം മോഹന്‍ ലാലിനെക്കൊണ്ട്‌ ഇത്തരം പല പുതുമയുള്ള ഡയലോഗുകളും പറയിപ്പിക്കാനായതില്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിമാനിക്കാം.

അതുപോലെ പുതുമയുള്ള ഒരു ഡയലോഗുകൂടി ഇവിടെ കുറിക്കുന്നു. 'മെഡിക്കല്‍ കോളേജ്‌ അല്ല.. മേഡിക്കല്‍ കോളേജ്‌ എന്നാണ്‌ വിളിക്കേണ്ടത്‌' (പൊരിഞ്ഞ കയ്യടി പ്രതീക്ഷിക്കാം)

ഇതെല്ലാം കേട്ട്‌ സത്യാന്വേക്ഷിയുടെ ഒരു ചോദ്യം .. 'Are you a social activist?' (ഇത്‌ കേട്ട്‌ തീയ്യറ്ററില്‍ കൂട്ടച്ചിരി മുഴങ്ങുന്നു.)
വീണ്ടും സത്യാന്വേക്ഷിയുടെ ഒരു ചോദ്യം.. 'ഞാന്‍ ലോക്‌ പാലിനോടാണോ സംസാരിക്കുന്നത്‌?'
ഇത്‌ കേട്ട്‌ നന്ദഗോപാല്‍ അല്‍പം നാണത്തോടെ 'യെസ്‌' (രോമാഞ്ചം.. രോമാഞ്ചം.. )

ഇനി തുടര്‍ന്ന് പല പല അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കൃത്യമായി അവരുടെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം ലോക്‌ പാല്‍ ഫോണില്‍ വിളിക്കും. മുന്നറിയിപ്പ്‌ കൊടുത്തിട്ട്‌ ഭയങ്കര ബുദ്ധിപൂര്‍വ്വം മോഷ്ടിക്കും. കള്ളപ്പണമായതിനാല്‍ പാവങ്ങള്‍ക്ക്‌ കേസ്‌ കൊടുക്കാനോ പിടിക്കാനോ പറ്റില്ലത്രേ. അതും എസ്‌.പി., മന്ത്രി തുടങ്ങിയ ചെറുകിടക്കാരാണേ എല്ലാം..

ഇങ്ങനെ സംഗതികള്‍ രസകരമായി പുരോഗമിക്കുമ്പോള്‍ കാവ്യാമാധവന്‍ വരും. ഒരു ദുഖപുത്രിയുടെ മുഖഭാവത്തില്‍ വന്ന് ജീവനില്ലാതെ എന്തൊക്കെയോ പുലമ്പും.
അതിലെ ഒരു പുലമ്പലിണ്റ്റെ സാമ്പിള്‍.. 'പുതിയ കൂട്ടുകാരിയെ കിട്ടിയതുകൊണ്ടാണോ എന്നെ വേണ്ടാന്നു വെച്ചത്‌? നിങ്ങളോടുള്ള വൈരാഗ്യം കൊണ്ടാണ്‌ ഞാന്‍ കല്ല്യാണം കഴിച്ചത്‌. A kind of self destruction' (തീയ്യറ്ററില്‍ വീണ്ടും കൂട്ടച്ചിരി)

ലോക്‌ പാല്‍ സംഗതി രഹസ്യമാണെങ്കിലും കുറേ പേര്‍ക്കെല്ലാം പരസ്യവുമാണ്‌.

ഈ കള്ളപ്പണം, മോഷണം എന്ന പരമ്പര ആവര്‍ത്തിക്കപ്പെട്ട്‌ ഒടുവില്‍ കോടതിയില്‍ എത്തി എന്തൊക്കെയോ നാടകം കളിച്ച്‌ സംഗതി അവസാനിപ്പിക്കുന്നു. അപ്പോഴും ലോക്‌ പാല്‍ നന്ദഗോപാല്‍ ആണോ എന്ന് തെളിയിക്കപ്പെടാതെ അവശേഷിക്കുന്നു.

ഹൃദയഭേദകമായ സീനുകളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എണ്ട്രന്‍സ്‌ പരീക്ഷയ്ക്ക്‌ റാങ്ക്‌ ലിസ്റ്റില്‍ തന്നെക്കാല്‍ പഠിപ്പ്‌ കുറഞ്ഞവര്‍ക്ക്‌ ഉയര്‍ന്ന് റാങ്ക്‌ ലഭിച്ചതിണ്റ്റെ പേരില്‍ ഒരു പയ്യന്‍ ആത്മഹത്യ ചെയ്യുന്നു. അതും താന്‍ പഠിച്ച പുസ്തകങ്ങളെല്ലാം കൂട്ടിയിട്ട്‌ അതിണ്റ്റെ മുകളില്‍ കയറിനിന്ന് കെട്ടിത്തൂങ്ങിയാണ്‌ ആത്മഹത്യ. ഭീകരമായിപ്പോയി!

ഈ സിനിമയില്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌. 'എന്നെ ആക്കിയതാണ്‌' എന്ന ഡയലോഗ്‌.

നന്ദഗോപാല്‍ ഒരിക്കല്‍ പറയുന്നു.. 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
കാവ്യാമാധവന്‍ പറയുന്നു 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
ഒടുവില്‍ പ്രേക്ഷകര്‍ പറയുന്നു "ഞങ്ങളെ 'ആക്കി'യതാണ്‌"

പക്ഷേ, ടെക്നോളജിയും ബുദ്ധിയും തനിക്ക്‌ ഒരുപാടുണ്ടെന്ന് എസ്‌. എന്‍. സ്വാമി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്‌. ജോഷിയും മോഹന്‍ ലാലും കൂടി ആ കൂട്ടത്തില്‍ കൂടിയതിനാല്‍ സംഗതി കെങ്കേമം.. 

മുദ്രപത്രത്തില്‍ പതിച്ച വിരലടയാളത്തെ ഫോട്ടോയെടുത്ത്‌ അതിണ്റ്റെ സ്റ്റിക്കര്‍ എന്തോ ഉണ്ടാക്കി അതുപയോഗിച്ച്‌ ഒരു ലോക്കര്‍ തുറക്കുന്ന ടെക്‌ നോളജി കണ്ട്‌ എല്ലാവരും അന്തം വിട്ടുപോകും.

അതുപോലെ തലയില്‍ വിഗ്ഗും വെച്ച്‌, താടിയും ഫിറ്റ്‌ ചെയ്ത്‌ നടന്നാല്‍ പെറ്റമ്മ പോലും തിരിച്ചറിയില്ല. ഭയങ്കര ബുദ്ധി തന്നെ.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സൌണ്ട്‌ റെക്കോറ്‍ഡിങ്ങും വീഡിയോ റെക്കൊര്‍ഡിങ്ങും നടത്തിയുള്ള പല നൂതനമായ സംഗതികളും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

സായികുമാര്‍ അവതരിപ്പിച്ച കള്ളപ്പണക്കാരന്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ച്‌ മുഴുവന്‍ സമയം പ്രേക്ഷകരെ വെറുപ്പിച്ച്‌ സന്തോഷിപ്പിക്കും.

ഷമ്മി തിലകന്‍ 'തിരോന്തോരം' ഭാഷ സംസാരിച്ച്‌ ആക്രമിക്കുമെങ്കിലും വലിയ പരിക്കേല്‍ക്കില്ല.

കാവ്യാമാധവന്‍ എന്ന നടിയോട്‌ പ്രേക്ഷകര്‍ക്ക്‌ എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം ഒറ്റയടിക്ക്‌ വെറുപ്പായി രൂപാന്തരപ്പെടുത്താന്‍ കെല്‍പുള്ള ഉഗ്രന്‍ കഥാപാത്രവും അതിനൊത്ത അഭിനയവും ഡബ്ബിങ്ങും. ഭാഗ്യവതി!

പലപ്പോഴും 'സിനിമ കഴിഞ്ഞു' എന്ന് സമാധാനിക്കുമ്പോഴും സംഗതി അവസാനിക്കില്ല.
ഒടുവില്‍ അവസാനിക്കുമ്പോള്‍ ആളുകള്‍ നിര്‍ത്താതെ കയ്യടിക്കും... എന്തൊരു ആശ്വാസം.....

Rating : 2 / 10

Thursday, January 24, 2013

റോമന്‍സ്‌ (Romans)


രചന : വൈ. വി. രജേഷ്‌
സംവിധാനം: ബോബന്‍ സാമുവല്‍

കുറ്റവാളികളായ രണ്ടുപേര്‍ (ബിജുമേനോനും കുഞ്ചാക്കോ ബോബനും) ട്രെയിനില്‍ പോലീസിനോടൊപ്പം യാത്രചെയ്യുമ്പോള്‍ രക്ഷപ്പെട്ട്‌ എത്തുന്നത്‌ പൂമാല എന്ന ഗ്രാമത്തിലാണ്‌. ഈ ഗ്രാമം മൊത്തം വിഡ്ഢികളാണ്‌ എന്ന് നമ്മള്‍ അങ്ങ്‌ സമ്മതിക്കണം... അത്‌ പല പ്രാവശ്യം ഈ രണ്ട്‌ കള്ളന്‍മാരെക്കൊണ്ട്‌ പറയിപ്പിക്കും സംവിധായകന്‍. അതു കേട്ട്‌ നമ്മള്‍ വിശ്വസിച്ചേക്കണം.

ഇനി അവര്‍ ആ ഗ്രാമത്തില്‍ പള്ളീലച്ഛന്‍മാരായി അവതരിക്കും. അവിടെ അവര്‍ വിളയാടും. അതൊക്കെ കണ്ട്‌ ആസ്വദിക്കണം. അതിന്നിടയില്‍ കുറേ ദുരൂഹുതകളും ഭയപ്പാടുകളും ഉണ്ടാക്കിക്കൊണ്ടുവരും. അതിലൊക്കെ എന്തൊക്കെയോ ഗംഭീരതകളുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഒടുവില്‍ എല്ലാം ബുദ്ധിപരമായി കണ്ടെത്തി പ്രശ്നം തീര്‍ത്ത്‌ കള്ളന്‍മാര്‍ നാട്ടില്‍ നിന്ന് പതുക്കെ മുങ്ങും. അപ്പോഴേയ്ക്കും ഇവരെ അന്വേഷിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തും. (പോക്കറ്റടിയും ചെറുകിട മോഷണവും അന്താരാഷ്ട്രാ കുറ്റകൃത്യങ്ങള്‍ ആയതുകൊണ്ട്‌ വലിയ അന്വേക്ഷണം നടത്തിയാണ്‌ ഇവരെ കണ്ടെത്തുന്നത്‌). പക്ഷെ, അപ്പോഴേയ്ക്കും ഇവര്‍ ഈ ഗ്രാമത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ത്ത്‌ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ 'നിങ്ങള്‍ക്ക്‌ ഉടനെ പുറത്തിറങ്ങാം' എന്ന് പറഞ്ഞ്‌ നമ്മള്‍ പ്രേക്ഷകരെ സമാധാനിപ്പിക്കും.

അപ്പോഴേയ്ക്കും ആ ഗ്രാമവാസികള്‍ ഇവരെ പുണ്യാളന്‍മാരായി പ്രഖ്യാപിച്ച്‌ അവര്‍ക്ക്‌ പ്രതിമ പണിയും. അവസാനം ഒരു മ്യൂസിക്‌ ബാന്‍ഡ്‌ ഇളകിയാടി സിനിമ അവസാനിപ്പിക്കും.

(കഥ മുഴുവന്‍ പറഞ്ഞുപോയി.. ക്ഷമിക്കുക).

 ഈ കഥയില്‍ ഈ രണ്ട്‌ കള്ളന്‍മാരെയും വിശ്വാസം ഇല്ലാത്ത ഒരു ഉപദേശി ഉണ്ടായിരുന്നു. അവസാനമാകുമ്പോഴേയ്ക്കും ഇയാളെ സിനിമയില്‍ കാണാനില്ല. കണ്ടിട്ട്‌ അത്യാവശ്യം ഉണ്ടായതുകൊണ്ടല്ല.. എന്നാലും ഒരു മര്യാദ വേണ്ടേ...

അതുപോലെ കുഞ്ചാക്കോ ബോബണ്റ്റെ കുടുംബ പശ്ചാത്തലമൊക്കെ പറഞ്ഞ്‌ സെണ്റ്റിയാക്കിയിട്ട്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്ന് ആറ്‍ക്കും ഒരു പിടിയുമില്ല. 'എനിക്കാരുമില്ല' എന്ന് പറയുന്ന കേട്ടു. എവിടെ പോയോ എന്തോ?

ബിജുമേനോന്‍ ആണേല്‍ പിന്നെ ആകാശത്തുനിന്ന് പൊട്ടിവീണ്‌ നേരെ കള്ളനായിത്തീര്‍ന്നതുകൊണ്ട്‌ ആരേയും അന്വേഷിക്കാനില്ല.

ഈ അച്ഛന്‍മാരെ ഈ ഗ്രാമത്തിലേയ്ക്ക്‌ പറഞ്ഞുവിട്ടു എന്ന് പറയപ്പെടുന്ന ഗബ്രിയേലച്ഛന്‍ ഇവിടെ എത്തുന്നു. ഇവരെ കണ്ടിട്ട്‌ ഈ അച്ഛനും കള്ളത്തരത്തിന്‌ കൂട്ടുനില്‍ക്കുന്നു. ഈ അച്ഛന്‍ വല്ല ഇണ്റ്റര്‍നാഷണല്‍ കുറ്റവാളിയാണോ എന്ന് നമുക്ക്‌ സംശയം തോന്നാം. പക്ഷേ, പാവം... ബിഷപ്‌ ആവാന്‍ വേണ്ടിയാണത്രേ ഈ കള്ളത്തരത്തിന്‌ കൂട്ട്‌ നിന്നത്‌.

പല തവണ കണ്ട്‌ മടുത്ത കുറേ കോമഡി സംഭവങ്ങള്‍ ഉണ്ട്‌ ഈ സിനിമയില്‍.

പക്ഷേ, ഉള്ള് തുറന്ന് ചിരിക്കാവുന്ന കുറച്ച്‌ നല്ല മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

ബിജുമേനോന്‍ എന്ന നടണ്റ്റെ വളരെ മികച്ച ഹാസ്യാഭിനയവും നല്ല കുറച്ച്‌ ഡയലോഗുകളും ഈ ചിത്രത്തെ ഒരല്‍പ്പം ഭേദപ്പെടുത്തുന്നുണ്ട്‌. കുഞ്ചാക്കോ ബോബനും തണ്റ്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം.

പക്ഷേ, ഒരല്‍പ്പം സാമാന്യബുദ്ധിക്ക്‌ നിരക്കുന്ന കഥയും സംഭവങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതൊരു മികച്ച ചിത്രമായേനെ. ഇപ്പോള്‍ ഇത്‌ ഒരു മണ്ടന്‍ സിനിമ എന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഒരു ഗ്രാമത്തെ മുഴുവന്‍ മണ്ടന്‍മാരായി ഒരു കഥ ഉണ്ടാക്കിയപ്പോള്‍ ഈ സിനിമ കാണുന്നവരും ആ ഗ്രാമത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും എന്ന വിശ്വാസം ഇതിണ്റ്റെ സംവിധായകനും കഥാകൃത്തിനും ഉണ്ടായിരുന്നിരിക്കണം. കുറേ ഹാസ്യം വിതറി ഒരു പുകമറ സൃഷ്ടിച്ചാല്‍ പ്രേക്ഷകരെ എളുപ്പം ആ മാനസികാവസ്ഥയില്‍ എത്തിക്കാം എന്ന സൂത്രം അവര്‍ മനസ്സിലാക്കി. അത്‌ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് വേണം ഈ സിനിമയുടെ സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്‌.

Rating : 4 / 10

Sunday, January 13, 2013

അന്നയും റസൂലും (Annayum Rasoolum)


കഥ, തിരക്കഥ, സംഭാഷണം : രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി. സേതുനാഥ്‌

സംവിധാനം: രാജീവ്‌ രവി

കൊച്ചിയുടെ ഉള്‍ പ്രദേശങ്ങളിലെ തനിമയില്‍ വളരെ സ്വാഭാവികതയോടെയും സത്യസന്ധതയോടെയും അവതരിപ്പിക്കപ്പെട്ട കുറേ കഥാപാത്രങ്ങളിലൂടെയാണ്‌ ഈ ചിത്രം പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌.

ചെറുതും വലുതും വേഷഭേദമന്യേ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച്‌ അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.

ഫഹസ്‌ ഫാസില്‍ (റസൂല്‍), സണ്ണി വെയ്‌ ന്‍ (റസൂലിണ്റ്റെ സുഹൃത്ത്‌), ആന്‍ഡ്രിയ ജെറമിയ (അന്ന) തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും റസൂലിണ്റ്റെ ഇക്കയായി വരുന്ന ആഷിക്‌ അബു, ഉപ്പയായി അഭിനയിച്ച രഞ്ജിത്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ തിളങ്ങി നിന്നു.

ചിത്രത്തിലെ ഗാനങ്ങളും സ്വാഭാവികതയോടെ ചേര്‍ന്ന്‌ നില്‍ക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈ സിനിമയുടെ 'കഥ' എന്താണ്‌ എന്ന്‌ ചോദിച്ചാല്‍ ഒരു വരിയില്‍ തീരും. എന്നാല്‍ ആ കഥയില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്‌ പരിശോധിച്ചാല്‍ ഒന്നുമില്ലതാനും.

ഈ കഥ പറയുന്നതിന്‌ അവലംബിച്ച രീതി, കഥാപാത്രങ്ങളെ ഉപയോഗിച്ച ശൈലി എന്നിവയൊക്കെ കുറച്ച്‌ പ്രത്യേകതയുള്ളവയാണ്‌ എന്ന്‌ പറയാം.

സിനിമയില്‍ ഉടനീളം കാര്യങ്ങള്‍ 'മെല്ലെപ്പോക്ക്‌' സമ്പ്രദായമായതിനാല്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും 'ഒന്നു വേഗം ആകട്ടെടാ..' എന്ന് വിളിച്ച്‌ പറയിപ്പിക്കാന്‍ ശേഷിയുള്ളവയുമാണ്‌ എന്നത്‌ തന്നെ ഒരു പ്രത്യേകതയാണ്‌.

ഒരു പെണ്‍ കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പരമാവധി കാണുവാനായി പിന്നാലെ നടക്കുന്ന സംഗതികളൊക്കെ സത്യസന്ധം. പക്ഷേ, ആ പെണ്‍ കുട്ടിയെ മനുഷ്യരെ കണ്ടിട്ടില്ലാത്തപോലെ തുറിച്ച്‌ കുറേ നേരം നോക്കി നില്‍ക്കുമ്പോള്‍ നമുക്കും ഒരല്‍പം അത്ഭുതവും വിഷമവും തോന്നാം. ഇനി, ആ നോട്ടത്തിലൂടെ ഒരായിരം കാര്യങ്ങള്‍ സംവദിച്ചു എന്നൊക്കെ പറയുകയാണേല്‍ അത്‌ ഒരോരുത്തര്‍ക്ക്‌ അവരവരുടെ ഇഷ്ടത്തിന്‌ ഡയലോഗുകളായും വികാരപ്രകടനങ്ങളായും സൃഷ്ടിച്ചെടുക്കാനാവുന്നതാണ്‌.

അന്നയുടെ കുടുംബത്തെക്കുറിച്ച്‌ കാര്യമായ ഒരു വ്യക്തത നല്‍കാതെ ഒരു ആശയക്കുഴപ്പം പ്രേക്ഷകമനസ്സില്‍ സൃഷ്ടിച്ച്‌ വെച്ചത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. അതൊക്കെ ഊഹിച്ച്‌ സ്വന്തം ഇഷ്ടത്തിന്‌ പൂരിപ്പിക്കാന്‍ ബുദ്ധിയുള്ള പ്രേക്ഷകരാണ്‌ എന്ന്‌ സ്ഥാപിച്ച്‌ പ്രേക്ഷകരെ ബഹുമാനിച്ചതാകാം.

അങ്ങനെ കുറേ ഭാഗങ്ങള്‍ പ്രേക്ഷകരുടെ മനോധര്‍മ്മം പോലെ പൂരിപ്പിച്ച്‌ ആസ്വദിക്കാനാണെങ്കില്‍ സിനിമ ഓരോരുത്തരുടെ കപ്പാസിറ്റി അനുസരിച്ച്‌ ഗംഭീരമായിരിക്കും.

സണ്ണി വേയ്‌ ന്‍ സുഹൃത്തായ റസൂലിനെ രക്ഷിക്കാന്‍ നടത്തുന്ന ഇടപെടലല്ലാതെ വേറൊന്നും പ്രേക്ഷക മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടില്ല.

സിനിമയുടെ അവസാന രംഗങ്ങളും (വെള്ളത്തിലുള്ള ഊളിയിട്ടുകളിയും ഊരുതെണ്ടലും) അത്രയ്ക്കങ്ങ്‌ തൃപ്തികരമല്ല.

Rating : 5.5 / 10

Wednesday, January 09, 2013

ബാവൂട്ടിയുടെ നാമത്തില്‍


രചന, നിര്‍മ്മാണം: രഞ്ജിത്‌
സംവിധാനം: ജി. എസ്‌. വിജയന്‍

ഒരു വലിയ ബിസിനസ്സ്‌ കാരണ്റ്റെ നാട്ടിന്‍ പുറത്തുകാരി ഭാര്യയും കുട്ടികളും, ഇദ്ദേഹത്തിണ്റ്റെ ഡ്രൈവറും കാര്യസ്ഥനും സഹായിയുമായ ബാവൂട്ടിയും ഉള്‍പ്പെടുന്ന ഒരു ചെറിയ ചട്ടക്കൂടിലേയ്ക്ക്‌ വേറൊരാള്‍ കടന്ന് വരുകയും അത്‌ ചെറിയ അലോസരമുണ്ടാക്കുകയും ചെയ്യുന്നു. ഒടുവില്‍ ബാവൂട്ടി അത്‌ പരിഹരിക്കുന്നു. ഇതാണ്‌ കഥ.

നല്ലൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ ഇല്ലാതെ ചില പ്രാദേശിക സംസാര രീതികളുടേയും ചെറിയ ചെറിയ നര്‍മ്മ സംഭാഷണങ്ങളിലൂടെയും മാത്രമായി ഒരു സിനിമ സൃഷ്ടിച്ചെടുത്തിരിക്കുന്നു. 

കാവ്യാ മാധവന്‍ അവതരിപ്പിച്ച വീട്ടമ്മ വളരെ ആകര്‍ഷണീയവും സ്വാഭാവികവുമായി തോന്നി. 

ബാവൂട്ടിയുടെ ചില പെരുമാറ്റങ്ങളും സംസാരവും ആസ്വാദ്യകരം. അതുപോലെ തന്നെ ഒാരോ കഥാപാത്രങ്ങളും നമുക്ക്‌ ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിക്കും.

വിനീത്‌ അവതരിപ്പിക്കുന്ന കഥാപാത്രമാണ്‌ കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നതെങ്കിലും ആ കഥാപാത്രത്തിണ്റ്റെ അസ്ഥിത്വം വളരെ ദുര്‍ബലമാണ്‌. ഒരിക്കല്‍ ഗംഭീരതയില്‍ നിന്നിരുന്ന പ്രണയം ഒരു പ്രശ്നവും കൂടാതെ വിട്ടിട്ട്‌ പോകുകയും പിന്നീട്‌ തിരിച്ചെത്തി ദുരുപയോഗം ചെയുന്നുണ്ടെങ്കിലും വീണ്ടും ഇയാള്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതെന്തെന്ന് ഒരു പിടിയും കിട്ടില്ല.

ബാവൂട്ടിയുടെ നന്‍മ കാണിക്കാനായി ഒടുവില്‍ കുറേ കാശ്‌ കൊടുക്കലും കൂടിയായപ്പോള്‍ പൂര്‍ത്തിയായി.

 വാത്സല്യം എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിണ്റ്റെ ഒരു ചെറിയ നിഴല്‍ മാത്രമാകുന്നു ബാവൂട്ടി. സംസാര രീതിയില്‍ ചെറിയൊരു മാറ്റവും പ്രവര്‍ത്തിയില്‍ കുറച്ചുകൂടി തണ്റ്റേടവും... അത്രയെ വ്യത്യസമുള്ളു..

ഹോം വീഡിയോ ഷൂട്ടിങ്ങെന്നൊക്കെ പറഞ്ഞ്‌ ശരിക്ക്‌ ബോറടിപ്പിക്കുന്ന കുറേ സീനുകളുമുണ്ട്‌ ഈ ചിത്രത്തില്‍.

പൊതുവേ പറഞ്ഞാല്‍ വലിയ കാമ്പൊന്നുമില്ലെങ്കിലും കുറച്ച്‌ രസകരമായ സംഭവങ്ങളും സംഭാഷണങ്ങളുമായി മാനസിക പീഠനങ്ങളില്ലാതെ കണ്ടിരിക്കാം.

Rating: 5 /10

Wednesday, December 26, 2012

ഡാ തടിയാ


കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍, അഭിലാഷ്‌ എസ്‌ കുമാര്‍
സംവിധാനം : ആഷിക്‌ അബു
നിര്‍മ്മാണം : ആണ്റ്റോ ജോസഫ്‌

തടിയനായ കേന്ദ്ര കഥാപാത്രത്തിണ്റ്റെ ബാല്യം മുതലുള്ള ചില സംഗതികളൊക്കെ അദ്ദേഹത്തിണ്റ്റെ കസിന്‍ സഹോദരനായ ശ്രീനാഥ്‌ ഭാസിയിയെക്കൊണ്ട്‌ വിവരിച്ച്‌ വര്‍ണ്ണിച്ച്‌ കഥ ഒന്ന് പൊക്കിയെടുക്കുമ്പോഴേയ്ക്ക്‌ ഒരു വിധം സമയം ആകും. പ്രീക്ഷകര്‍ക്ക്‌ തരക്കേടില്ലാതെ ബോറടിക്കുമെങ്കിലും ശ്രിനാഥ്‌ ഭാസിയുടെ കെട്ടും മട്ടും ഡയലോഗുകളും ആ ബോറടിയുടെ തീവ്രത ഒരു വിധം നന്നായി ലഘൂകരിക്കും.

 തുടര്‍ന്നങ്ങോട്ട്‌ ആന്‍ അഗസ്റ്റിണ്റ്റെ ഇടപെടലുകളും ആയുര്‍വ്വേദം ഉപയോഗിച്ചുള്ള ചില ഗിമ്മിക്കുകളും തടിയണ്റ്റെ അതിജീവനങ്ങളുമൊക്കെയായി കഥ വലിയ ഉപദ്രവമില്ലാതെ അവസാനിക്കും.

പൊതുവേ പറഞ്ഞാല്‍ അല്‍പസ്വല്‍പം ബോറടിയൊക്കെയുണ്ടെങ്കിലും നിരുപദ്രവകാരിയായ ഒരു ചിത്രം....

ചില രസകരമായ സന്ദര്‍ഭങ്ങളും ഫോറ്‍ട്ട്‌ കൊച്ചി സ്ളാങ്ങിലുള്ള ഉഗ്രന്‍ ചില ഡയലോഗുകളും ഈ ചിത്രത്തെ ഒരു ഭേദപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്‌.

ആയുര്‍വ്വേദ ആചാര്യനായി ഉപയോഗിക്കാന്‍ ഒരു നാടകനടനെ കെട്ടിയിട്ട്‌ ഒളിവില്‍ പാര്‍പ്പിച്ചു എന്നൊക്കെയുള്ള ബുദ്ധി കുറച്ച്‌ ഒാവറായിപ്പോയി.

ചിത്രത്തിലെ ഗാനങ്ങളും മറ്റും രസകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ശേഖര്‍ മേനോനും ശ്രീനാഥ്‌ ഭാസിയും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

നിവിന്‍ പോളി തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

ആന്‍ അഗസ്തിനെ സഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌.

ശ്രീനാഥ്‌ ഭാസിയുടെ ചില രസികന്‍ ഡയലോഗുകള്‍ ചിത്രം കഴിഞ്ഞാലും കുറച്ച്‌ നാള്‍ ആയുസ്സോടെ ഒാര്‍മ്മയില്‍ നില്‍ക്കുമായിരിക്കും.

Rating : 5.5 /10

കര്‍മ്മയോദ്ധാ


 രചന, സംവിധാനം : മേജര്‍ രവി

'സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ നിയന്ത്രണമില്ലാതെ കൊടുക്കരുത്‌',
'നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയായി വരുന്ന കുട്ടികളെ വേണ്ടത്ര ശ്രദ്ധിച്ചുവളര്‍ത്താന്‍ ശ്രദ്ധിക്കണം' എന്നീ രണ്ട്‌ ഉപദേശങ്ങള്‍ എഴുതിക്കാണിച്ച്‌ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഈ സിനിമ ഇത്ര ദുസ്സഹമാവുമായിരുന്നില്ല.

'ബ്രൂട്ടല്‍ എന്‍ കൌണ്ടര്‍ സ്പെഷലിസ്റ്റ്‌' ആയി മാഡ്‌ മാഡി (മാധവന്‍) യെക്കൊണ്ട്‌ എന്തൊക്കെയോ ചെയ്യിക്കാന്‍ മേജര്‍ രവി ശ്രമിച്ചപ്പോള്‍ സിനിമ കാണാനിരിക്കുന്നവരെ വട്ടാക്കണം എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നിരിക്കണം.

ഇനി ഒരിക്കലും ഈ മേജറുടെ പടം കാണില്ലെന്ന് ശപഥം ബാക്കിയുള്ളവരെക്കൂടി  എടുപ്പിക്കാന്‍  അദ്ദേഹത്തിന്‌ പുഷ്പം പോലെ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ സെണ്റ്റി'മെണ്റ്റല്‍' സീനുകളിലെല്ലാം തീയ്യറ്ററില്‍ ചിരി പടര്‍ന്നത്‌ ഒരു കൌതുകമായി. മേജര്‍ രവിക്ക്‌ അഭിമാനിക്കാം.

ഒരു സ്ത്രീയെ ഒാഫീസിലെ മേലധികാരി കൂടുതല്‍ സമയം ജോലി ചെയ്യിക്കുകയും ആ സ്ത്രീയോടുള്ള തണ്റ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാവം ഈ സ്തീ ഗതിയില്ലാതെ ഈ ജോലി ചെയ്യുകയാണെന്ന ഒരു അനുകമ്പ തോന്നും. പിന്നീട്‌ അത്‌ മാഡ്‌ മാഡിയുടെ ഭാര്യയായിരുന്നു എന്ന സത്യം മനസ്സിലാക്കുന്ന പ്രേക്ഷകന്‍ പിന്നെന്ത്‌ പറയാന്‍?

ഭ്രാന്തന്‍ സ്വഭാവമുള്ള വില്ലനും ഈ ചിത്രത്തിന്‌ പെര്‍ഫക്റ്റ്‌...

മാഡ്‌ മാഡി കാരണം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നഷ്ടപ്പെട്ടുപോയ ഒരു 'പ്രധാന' അവയവത്തിണ്റ്റെ വേദന പ്രതികാരമായി കൊണ്ട്‌ നടന്ന് മാഡിയുടെ മകള്‍ക്ക്‌ പതിമൂന്ന് വയസ്സാവാന്‍ കാത്തിരുന്ന ആ പ്രതികാരദാഹം വളരെ പ്രത്യേകതയുള്ള കഥാതന്തു തന്നെ... നമിച്ചു മേജര്‍.... നമിച്ചു...

കൂടുതലൊന്നും പറയാനില്ല.

Rating : 2 / 10 

Tuesday, December 18, 2012

ചാപ്റ്റേര്‍സ്‌ (Chapters)

 രചന, സംവിധാനം: സുനില്‍ ഇബ്രാഹിം

നാല്‌ ചാപ്റ്ററുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ സിനിമയുടെ ആദ്യത്തെ ചാപ്റ്റര്‍ ദയനീയമായിരുന്നു. ആ ചാപ്റ്റര്‍ തികച്ചും ബാലിശവും വളരെയധികം ബോറടിപ്പിക്കുന്നതുമായിരുന്നു.

ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്ന മകനോട്‌, പെങ്ങളുടെ കല്ല്യാണത്തിന്‌ വേണ്ടുന്ന പണം ഉണ്ടാക്കിക്കൊണ്ടുവരാന്‍ പറയേണ്ടി വരുന്ന ഒരു അച്ഛണ്റ്റെ ഗതികേട്‌... അതും അതിലും ദയനീയമായ അവസ്ഥയില്‍ തേരാപാരാ നടക്കുന്ന സുഹൃത്തുക്കളുടെ സഹായം ചോദിക്കാനുള്ള ഒരു ഉപദേശവും... എന്നിട്ടോ... നാഗമാണിക്യം ഉണ്ടാക്കാനുള്ള ഒരു പ്ളാനും.... സഹിക്കില്ല....

ഇതാണ്‌ തുടക്കത്തിലെ ഗതിയെങ്കിലും തുടര്‍ന്നുള്ള ചാപ്റ്റേര്‍സിലൂടെ നാല്‌ കഥകളേയും ബന്ധിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന മിടുക്ക്‌ എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്‌.

ആദ്യ ചാപ്റ്ററിലെ 'പെങ്ങള്‍' ഏതെന്ന് പ്രക്ഷകന്‍ തിരിച്ചറിയുന്നതുള്‍പ്പെടെ ചാപ്റ്ററുകളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരത്തിണ്റ്റെ തിരിച്ചറിയുന്നതിണ്റ്റെ ഒരു സുഖവും അവസാന സീനില്‍ കൊണ്ടെത്തിച്ചേരുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ചിന്തയും ഈ ചിത്രത്തെ ഒരു പ്രത്യേകതയുള്ളതാണെന്ന് പറയാന്‍ തക്കതാക്കുന്നു.

ഭൂരിഭാഗവും യുവതാരങ്ങളെ ഉള്‍പ്പെടുത്തി മോശമല്ലാത്ത ഒരു ചിത്രം ഉണ്ടാക്കാന്‍ സുനില്‍ ഇഹ്രാഹിമിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

Rating : 4.5 / 10

ചേട്ടായീസ്‌

കഥ, തിരക്കഥ, സംഭാഷണം: സച്ചി
സംവിധാനം : ഷാജൂണ്‍ കാര്യാല്‍

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ച്‌ സുഹൃത്തുക്കളും അവര്‍ക്കിടയിലെ സൌഹൃദവും ആ സൌഹൃദത്തിണ്റ്റെ ആഘോഷങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ച്‌ കൊച്ച്‌ പ്രശ്നങ്ങളും ചേര്‍ന്നതാണ്‌ ഈ ചിത്രം.

കഥ എന്ന് പറയാന്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഈ അഞ്ച്‌ പേരുടെ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വളരെ ലളിതമായി ആസ്വദിക്കാവുന്ന കുറേ സംഗതികള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നു.

സീരിയസ്‌ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഹാസ്യത്തിണ്റ്റെ സാന്നിദ്ധ്യം കൊണ്ട്‌ ഈ ചിത്രം വളരെ ലളിതമായി പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കത്തക്കതാകുന്നു.

പുതുമുഖ നായിക ഒരു തുടക്കക്കാരിയുടെ പ്രശ്നങ്ങളില്ലാതെ ഭംഗിയായി തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

വലിയ ഉപദ്രവമില്ലാതെ കുറച്ച്‌ രസകരമായി കാര്യമായ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

Rating : 5 / 10 

101 വെഡ്ഡിങ്ങ്സ്‌

കഥ, തിരക്കഥ, സംഭാഷണം : ഷാഫി, കലവൂര്‍ രവികുമാര്‍
സംവിധാനം: ഷാഫി

വളരെ ബാലിശവും ബോറനുമായ ഒരു കഥാപശ്ചാത്തലവും അതിന്‍ ഹാസ്യം സൃഷ്ടിക്കാന്‍ മെനക്കെട്ട്‌ നടത്തുന്ന ശ്രമങ്ങളും കൊണ്ട്‌ ഈ ചിത്രം പ്രക്ഷകനെ ഒരു വിധം വെറുപ്പിക്കാന്‍ പാകത്തിന്‌ ഉപകാരപ്പെട്ടിരിക്കുന്നു.

വളരെ കുറച്ച്‌ സന്ദര്‍ഭങ്ങളില്‍ അല്‍പം കോമഡി ഉണ്ടെന്നൊക്കെ തോന്നുമെങ്കിലും പൊതുവേ ഇതൊരു ബോറന്‍ ചിത്രമെന്ന് തന്നെ പറയാം.

സെണ്റ്റിമെണ്റ്റ്സ്‌ കാര്യങ്ങളിലൊക്കെ എത്തുമ്പോള്‍ കാര്യങ്ങള്‍ വളരെ ദയനീയാവസ്ഥയില്‍ എത്തിച്ചേരുന്നതും കാണാം.

വെറുപ്പിക്കാനല്ലാതെ ഗാനങ്ങളൊന്നും ഈ ചിത്രത്തിന്‌ ഗുണം ചെയ്തിട്ടില്ലെന്ന് തന്നെ പറയാം.

ജയസൂര്യ ഒഴികെ മറ്റുള്ളവരെല്ലാം കാര്യമായ അഭിനയപാടവം (ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഒന്നും പുറത്തെടുക്കേണ്ടി വന്നില്ല എന്നതാണ്‌ സത്യം.

Rating : 3.5  / 10

മൈ ബോസ്‌ (My Boss)

രചന, സംവിധാനം: ജിത്തു ജോസഫ്‌

നല്ലൊരു കഥാ പശ്ചാത്തലം ഉള്ളതിനാല്‍ അതിനെ ശരിയ്ക്കും ഉപയോഗപ്പെടുത്തി വേണ്ടത്ര ഹാസ്യാത്മകമായി ഒരുവിധം പൂര്‍ണ്ണതയില്‍ ഈ ചിത്രം കൊണ്ടുചെന്നെത്തിക്കാന്‍ ജിത്തു ജോസഫിന്‌ സാധിച്ചിരിക്കുന്നു.

കൃത്യമായ കോപ്പിയടിയാണെങ്കിലും പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്നു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയരഹസ്യം.

ബോസ്സ്‌ ആയും തുടര്‍ന്ന് ഭാര്യയായുള്ള അഭിനയസന്ദര്‍ഭങ്ങളിലും മമത മോഹന്‍ ദാസിണ്റ്റെ പ്രകടനം ഗംഭീരമായിരുന്നതുകൊണ്ടും ഈ സന്ദര്‍ഭത്തിനനുസരിച്ച്‌ ദിലീപ്‌ എന്ന നടണ്റ്റെ ഹാസ്യാത്മകമായ ഇടപെടലുകളും ഈ ചിത്രം രസകരമാക്കാന്‍ സാധിച്ചിരിക്കുന്നു.

നായകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതിണ്റ്റെ കാരണം എന്തോ ഗംഭീരസംഭവമാണെന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും അതിണ്റ്റെ സത്യാവസ്ഥ അറിയുമ്പോള്‍ പ്രേക്ഷകര്‍ ഇളിഭ്യരാകും... 'അച്ഛന്‍ ഒന്ന് സൂക്ഷിച്ചു നോക്കി, അമ്മ ചിരിച്ചില്ല' തുടങ്ങിയ എന്തോ നിസ്സാര സംഭവം.

സിനിമകളില്‍ കണ്ടുമടുത്ത പല കഥാപാത്രങ്ങളും സംഭവങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു ആസ്വാദനസുഖം നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നതുകൊണ്ട്‌ തന്നെ ഈ ചിത്രം പ്രേക്ഷകമനസ്സ്‌ കയ്യടക്കി എന്ന് തന്നെ പറയാം.

Rating : 5.5 / 10

Thursday, November 15, 2012

അയാളും ഞാനും തമ്മിൽ





കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്

സംവിധാനം: ലാൽ ജോസ്


രവി തരകൻ എന്ന ഡോക്ടറുടെ കോളേജ് ജീവിതം മുതലുള്ള ചില പ്രധാന സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു കഥാവിവരണമാണ്‌ ഈ ചിത്രത്തിൽ സംഭവിക്കുന്നത്. ഈ ഡോക്ടർക്ക് തന്റെ ജോലിയിൽ സംഭവിക്കുന്ന ചില നിർണ്ണായക ഘട്ടങ്ങളും വൈദ്യരംഗത്തെ ചില പ്രവണതകളും അതിലെ ചില സങ്കീർണ്ണതകളും ഈ കഥയിൽ പ്രധാന പങ്കു വഹിക്കുന്നു. അതിന്നിടയിൽ അല്പം കുടുംബപരവും വ്യക്തിപരവുമായ ചില ബന്ധങ്ങളുടെ താളപ്പിഴകളും പരമർശമാകുന്നുണ്ട്.

കാര്യമായ കഥാതന്തുവൊന്നുമില്ലെങ്കിലും ചിത്രീകരണത്തിലെ ചില പ്രത്യേകതകൾ കൊണ്ടും ചില സംഭവങ്ങളെ പ്രൊജക്റ്റ് ചെയ്ത് എന്തൊക്കെയോ സംഭവങ്ങളുണ്ട് എന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചുകൊണ്ടും ഈ ചിത്രം മോശമല്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്.

ഡോക്ടർ സാമുവലിനെ അവതരിപ്പിച്ച പ്രതാപ് പോത്തൻ ഗംഭീരമായ പ്രകടനം കാഴ്ച വെച്ചപ്പോൾ , രവി തരകനെ അവതരിപ്പിച്ച പ്രിഥ്യിരാജും തന്റെ റോൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു. കോളേജ് ജീവിതത്തിലെ യുവത്വം പ്രകടമാക്കിയതോടൊപ്പം ഒരു മിതത്വം വന്ന ഡോക്ടറെ പ്രതിഫലിപ്പിക്കാനും പ്രിഥ്യിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് മികവ് തന്നെയാണ്‌.

സലിം കുമാർ, കലാഭവൻ മണി ഉൾപെടെയുവരും മികച്ച അഭിനയം കാഴ്ച്വെച്ചു.

ദൃശ്യഭംഗിയുടെ പിൻ ബലവും ഈ ചിത്രത്തെ ഭേദപ്പെടുത്തുവൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

പൊതുവേ പറഞ്ഞാൽ ഒരു നിലവാരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന എന്തൊക്കെയോ സംഗതികൾ ഉണ്ടെന്ന തോന്നലുണ്ടാക്കുന്ന ഭേദപ്പെട്ട ഒരു സിനിമ എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനുള്ളൂ.

Rating : 6 / 10

Sunday, November 04, 2012

ട്രിവാൻഡ്രം ലോഡ്ജ് (Trivandrum Lodge)



കഥ, തിരക്കഥ, സംഭാഷണം: അനൂപ് മേനോൻ


സംവിധാനം: വി.കെ. പ്രകാശ്

വളരെ വൈകിയാണ്‌ ഈ ചിത്രം കാണാൻ സാധിച്ചത്. എന്നിരുന്നാലും ഈ ചിത്രത്തിന്‌ റിവ്യൂ എഴുതാതിരിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.

‘ന്യൂ ജനറേഷൻ’, ‘ബോൾഡ്’, ‘ഓപൺ’, ‘ബ്രേവ്’ എന്നൊക്കെ വിശേഷണങ്ങൽ നല്കലാണല്ലോ ചില പ്രത്യക സിനിമകളെ വിശേഷിപ്പിക്കാനും പരിപോഷിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നത്. ഈ ചിത്രം തീർച്ചയായും ഈ ഗണത്തിലൊക്കെ പെടുത്താം. അതിലേയ്ക്കുള്ള കാരണങ്ങൾ മാത്രം ഇവിടെ നിരത്തുന്നു. ഈ ഒരു വിശകലനത്തോടെ ഈ സൈറ്റിനെ സെൻസർ ചെയ്ത് 'A' ഗണത്തിലെ പെടുത്തരുതെന്ന് ഒരു അപേക്ഷ.

18 വയസ്സിനു താഴെയുള്ളവർ ദയവായി ഈ റിവ്യൂ വായിക്കരുതെന്ന് ഒരു മുന്നറിയിപ്പ്.

1. ഈ ചിത്രത്തിലെ ചെറിയ കുട്ടികൾ മുതൽ വയസ്സന്മാർ വരെ എല്ലാവരും പ്രേമം, ലൈഗികത, അഭിനിവേശം, രതിഭ്രമം എന്നീ കാര്യങ്ങൾ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയും അതിനൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

2. ട്രിവാൻഡ്രം ലോഡ്ജിൽ താമസിക്കുന്ന ഒരു സിനിമാവാരികയുടെ സബ് എഡിറ്റർ (സൈജു കുറുപ്പ്) തന്റെ ബെഡിൽ നിന്ന് താൻ തലേ ദിവസം രാത്രി മുതൽ രമിച്ചിരുന്ന ഒരുത്തിയെ അലാറം വെച്ച് എഴുന്നേല്പിച്ച് വിടുവാൻ ശ്രമിക്കുന്നു. താഴെ നിലത്ത് അയാളുടെ റൂം മേറ്റ് കിടപ്പുണ്ട്. ‘ഇന്നലെ രാത്രി എന്തായിരുന്നു... ഹോ’ എന്നൊക്കെ പറഞ്ഞ് ആ ഓർമ്മകളെ പുല്കി ഈ പെണ്ൺ വീണ്ടും തലയിണയിൽ കെട്ടിപ്പിടിച്ച് കിടക്കുന്നു. താഴെ കിടക്കുന്ന പൊണ്ണൻ ഒന്നും അറിഞ്ഞിട്ടില്ല, പാവം.

3. ആ ലോഡ്ജിലെ ഒരു സീനിയർ കക്ഷി, 999 പെണ്ണുങ്ങളുമായി ലൈഗികവേഴ്ച നടത്തിയശേഷം കുറേ നാളായി വെയ്റ്റ് ചെയ്യുകയാണത്രേ. ‘നാഴികക്കല്ല് നാട്ടുമ്പോൾ അത് വല്ല ചതുപ്പിലും ആയാൽ പോരല്ലോ..’ എന്നതാണ്‌ ഇതിനു കാരണം. ഒരു വനിതാപോലീസുകാരിയെ യൂണിഫോമിൽ വേണമെന്നതാണത്രേ ഇദ്ദേഹത്തിന്റെ ആഗ്രഹം. ഈ വ്യക്തി, ഒരു സ്ത്രീയെ കണ്ടാൽ ലക്ഷണം വെച്ച് അവരുടെ വംശം, ലൈകികമായ ഇടപാടുകളിലെ ചില ആന്തരീകകാര്യങ്ങൾ വരെ പറഞ്ഞുകളയും. (കൂടുതൽ എഴുതിയാൽ ഈ സൈറ്റ് ‘പൊർൺ’ ഗണത്തിൽ പെടുത്തിക്കളയും)

4. ഈ ലോഡ്ജിലെ മറ്റൊരു അന്തേവാസിയായ അബ്ദു (ജയസൂര്യ), തനിക്ക് മാത്രം ഒന്നും കിട്ടുന്നില്ല, മറ്റെല്ലാവർക്കും കിട്ടുന്നുണ്ട് എന്ന് വല്ലാതെ വ്യസനിച്ച് നടക്കുന്നുണ്ട്. ഇയാൾക്ക് ഒരു വേശ്യയെ സെറ്റപ്പ് ആക്കി കൊടുക്കാൻ ഇന്ദ്രൻസിന്റെ കഥാപാത്രം ശ്രമിക്കുന്നുണ്ട്.

5. ഒരു വേശ്യയുടെ ജീവിതനൊമ്പരങ്ങളും ബിസിനസ് സീക്രട്ടുകളും തെസ്നീഖാൻ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഗംഭീരമായി.

6. ഡൈവോർസ് കഴിഞ്ഞ നായിക (ധ്വനി) തന്റെ സുഹൃത്തിനോട് സംസാരിക്കുമ്പോൾ തന്റെ ലൈഗിക താല്പര്യങ്ങളെക്കുറിച്ച് വാചാലയാകുന്നു. ഏത തരം ആളെ എന്തൊക്കെ പരിപാടികൾക്കാണ്‌ താല്പര്യമെന്നുവരെ വ്യക്തമാക്കികൊടുക്കുന്നുമുണ്ട്. കല്ല്യാണം കഴിഞ്ഞ ആണുങ്ങളെ താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. നായികയുടെ ഈ സുഹൃത്ത്, തന്റെ ഭർത്താവിന്റെ ബെഡ് റൂം പ്രകടനത്തെ നായികയ്ക്ക് പറഞ്ഞുകൊടുത്ത് തനിക്ക് ഇനി വേറെ വേണ്ടെന്ന് പറഞ്ഞ് ഡീസന്റാകുന്നു. (ബോൾഡ് ആന്റ് ഫ്രാങ്ക്)

7. നായിക അബ്ദുവിനോട് തന്റെ എന്താണ്‌ കൂടുതൽ ഇഷ്ടാപ്പെട്ടത് എന്ന് ചോദിക്കുമ്പോൾ അബ്ദുവിന്റെ ഉത്തരം ‘കുണ്ടി’
(ബോൾഡ് ആന്റ് ഓപൺ)

8. 999 ൽ എത്തിനില്ക്കുന്ന ആളോട് നായിക 1000 തികയ്ക്കാൻ താൻ പോരേ എന്ന് ചോദിക്കുന്നു. ‘ഉച്ച സമയത്ത് എങ്ങനെയാ?’ എന്ന് ചോദിക്കുന്ന അയാളോട് ‘ഉച്ച സമയമല്ലേ ബെസ്റ്റ്.. വരൂന്നേ..’ എന്ന് പറഞ്ഞ് നിർബന്ധിക്കുന്നു.

9. ഈ ലോഡ്ജിന്റെ ഉടമയും വലിയ പണക്കാരനുമായ അനൂപ് മേനോനോട് നായിക തനിക്ക് ലൈകികവേഴ്ചക്ക് താല്പര്യമുണ്ടെന്ന് നേരിട്ട് അറിയിക്കുന്നു. (ബ്രേവ് ആന്റ് ഓപൺ)

പക്ഷേ, താൻ ഒരു വൺ വുമൺ മാൻ ആണെന്നും അതിന്റെ ഗംഭീരത എന്തൊക്കെയാണെന്നും വിവരിച്ച് മറ്റെല്ലാവരെയും കാമവെറിയരാക്കിയ തിരക്കഥാകൃത്ത് സ്വയം നല്ലപിള്ള ചമയുന്നു.

10. രണ്ട് നിർമ്മലരായ കുട്ടികളെക്കൊണ്ട് പ്രേമവും അതുമായി ബന്ധപ്പെട്ട് ഒരു ഗാനവും സൃഷ്ടിച്ചെടുത്ത സംവിധായകന്‌ പ്രണാമം.
(താൻ സ്കൂളിൽ പഠിച്ചിരുന്നകാലത്ത് ഇങ്ങനെയൊക്കെ പ്രണയം ഉണ്ടാകുമായിരുന്നു എന്ന് ഈ സംവിധായകൻ ഒരു റേഡിയോ ചാനലിൽ ഇരുന്ന് ഡയലോഗ് അടിക്കുന്നത് കേട്ടപ്പോൾ തരിച്ചുകയറിയ ദേഷ്യം (സോറി... അസൂയ) കടിച്ചമർത്താൻ അന്ന് എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവന്നിരുന്നു.)


ഇതുപോലുള്ള ഒരു പാട് കാര്യങ്ങൾ ഇനിയുമുണ്ടെങ്കിലും ഇത്രയൊക്കെത്തന്നെ ഈ സിനിമയെ ഗംഭീരമാക്കാൻ വേണ്ടുന്നത്ര സംഗതികളായി.

ഈ ചിത്രം കാണുവാൻ പോകുന്ന സ്ത്രീകളെ തീർച്ചയായും ‘ന്യൂ ജനറഎഷൻ‘ ആയി പ്രഖ്യാപിച്ചേ മതിയാവൂ. കണ്ടതിനുശേഷം ’സിനിമ അത്ര പോരാ..പക്ഷേ, ഡയലോഗുകൾ കൊള്ളാം‘ എന്ന് അഭിപ്രായപ്പെട്ട കുറേ സ്ത്രീകളുണ്ട്. (അവരുടെ ഡീറ്റയിൽസ് ഒന്ന് തരാമോ എന്ന് വായനക്കാർ ചോദിക്കരുതെന്ന് അപേക്ഷ.)

ഈ ചിത്രം ഭാര്യാസമേതരായി പോയി കണ്ട ’ബോൾഡ് ആന്റ് പ്രോഗ്രസ്സീവ്‘ ആയ ഭർത്താക്കന്മാരാകുന്നു ഇത്തരം സിനിമകളുടെ അംബാസിഡേർസ്.

എന്തായാലും സമൂഹത്തിൽ പുരോഗമനക്കാരായ ന്യൂ ജനറേഷൻ എമർജ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് സാരം.

ഒരു നാലാം കിട 'A' സർട്ടിഫിക്കേറ്റ് സിനിമയെ ’ന്യൂ ജനറേഷൻ‘ കുപ്പായമിടീച്ച് പരിഷ്കാരത്തിന്റെ പൗഡറിടീച്ച് അവതരിപ്പിച്ചാൽ 'A' സർട്ടിഫിക്കേറ്റ് വേണ്ടിവരില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാകുന്നു ഈ ചിത്രം. ഷക്കീല അടക്കമുള്ള പലരും അഭിനയിച്ച കുറേ മലയാള സിനിമകളേക്കാൾ കൂടിയ ഡോസിൽ സെക്സ് ചർച്ചാവിഷയവും പ്രാധാന്യവുമുള്ള ഈ ചിത്രത്തെ ’അഡൾട്ട്സ് ഓൺളി‘ ആക്കാതിരുന്നതിന്റെ കാരണം ഒട്ടും വ്യക്തമല്ല.

ഈ ചിത്രത്തിൽ തീർച്ചയായും ചില മനോഹരവും സത്യസന്ധവുമായ സീനുകളുണ്ട്. പിറുപിറുത്തുകൊണ്ട് മാത്രം സംസാരിക്കുന്ന അനൂപ് മേനോൻ ഒഴികെയുള്ള എല്ലാവരും നല്ല അഭിനയം കാഴ്ച വെക്കുകയും രണ്ട് നല്ല ഗാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


Rating: 3 / 10

Sunday, October 07, 2012

Omg! Oh My God!



സംവിധാനം: ഉമേഷ് ശുക്ല
കഥ: ഡോൺ വാട്സൺ എഴുതിയ The Man Who Sued God
അഭിനേതാക്കൾ: പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി
സംഗീതം: ഹീമേഷ് റേഷമിയ

കഥ ചുരുക്കത്തിൽ: നിരീശ്വരവാദിയായ കാഞ്ചി ഭായ് ദൈവങ്ങളുടെ പ്രതിമകളും പൂജാ സാധനങ്ങളും വിൽക്കുന്ന ഒരു കട നടത്തുകയാണ്. വാക്കിലും പ്രവർത്തിയിലും ദൈവത്തെ കളിയാക്കാനുള്ള ഒരു അവസരവും കാഞ്ചി ഭായ് പാഴാക്കാറില്ല. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാകുകയും കാഞ്ചി ഭായുടെ കട നാമാവശേഷമാവുകയും ചെയ്തു. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ കാഞ്ചി ഭായ് സമീപിക്കുന്നു. പക്ഷെ ദൈവത്തിന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പറഞ്ഞ് കമ്പനി കൈ മലർത്തുന്നു.

ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ തനിക്ക് വന്ന നഷ്ടങ്ങൾക്ക് ദൈവം നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞ് കാഞ്ചി ഭായ് കോടതിയെ സമീപിക്കുന്നു. ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയാത്തതിനാൽ ആൾദൈവങ്ങളേയും സ്വാമിമാരേയും കാഞ്ചിഭായ് പ്രതി ചേർക്കുന്നു. തുടർന്ന് നടക്കുന്ന കോടതി വ്യവഹാരങ്ങളും വാദപ്രതിവാദങ്ങളും ആണ് കഥയുടെ രണ്ടാം പകുതി.

നായക കഥാപാത്രമായ കാഞ്ചി ഭായിയായി പരേഷ് റാവൽ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വളരെ സ്വാഭാവികവും ആയാസരഹിതവുമായ അഭിനയം തന്നെ സിനിമയുടെ പ്രധാന ആകർഷണം. മിഥുൻ ചക്രവത്തി, ഓം പുരി തുടങ്ങിയ താരങ്ങൾ ചെറുതെങ്കിലും പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദൈവമായി അക്ഷയ് കുമാറും ഇടയ്ക്ക് കുറച്ച് നേരം വരുന്നുണ്ടെങ്കിലും ഈ കഥാപാത്രം ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അനാവശ്യ സംഭാഷണങ്ങളോ കഥാപാത്രങ്ങളോ തമാശയ്ക്കായി സൃഷ്ടിച്ച രംഗങ്ങളോ ഒന്നും ഈ സിനിമയിലില്ല.

തലച്ചോർ വീട്ടിൽ വച്ചിട്ട് സിനിമ കാണാൻ വരിക എന്നാണ് പറയുന്ന ഇക്കാലത്തെ സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി തലച്ചോർ നന്നായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ സിനിമയിലെ പല സംഭാഷണങ്ങളും കോടതിയിലെ വാദങ്ങളും. ഒരുപാട് ചിന്തോദ്ദീപ്തങ്ങളായ കാര്യങ്ങൾ കോടതിയിലെ വാദത്തിനിടയ്ക്ക് കാഞ്ചി ഭായ് പറയുന്നുണ്ട്. ഇന്ന് മതങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന വഞ്ചനകളേയും തട്ടിപ്പുകളേയും തുറന്ന് കാട്ടുന്നു ഈ സിനിമ. എങ്കിലുപ്പോലും മതവികാരം വ്രണപ്പെടുത്താതെ സിനിമയെ കൈകാര്യം ചെയ്തതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

Verdict: തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
Rating: 4/5

Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Saturday, September 15, 2012

മോളി ആന്റി റോക്ക്സ് (Molly Aunty Rocks!)





രചന, സംവിധാനം: രഞ്ജിത് ശങ്കർ

അമേരിക്കയിൽ നിന്ന് നാട്ടിലെത്തി രണ്ട് വർഷക്കാലം കൂടി തന്റെ ബാങ്ക് ഉദ്യോഗം പൂർത്തിയാക്കി വൊളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരിച്ചുപോകാനൊരുങ്ങുന്ന മോളി ആന്റി ജീവിതത്തിലും സമൂഹത്തിലും ഇവിടെ നിലനില്ക്കുന്ന ബ്യൂറോക്രാറ്റിക് ചുറ്റുപാടിലും നേരിടുന്ന കാര്യങ്ങളാണ്‌ ഈ ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ സ്വാഭാവികവും സത്യസന്ധവുമായ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യപകുതി പ്രേക്ഷകർക്ക് ഒരു ചെറുപുഞ്ചിരിയോടെ ആസ്വദിക്കാൻ സാധികുന്നതാകുന്നു.

ആദ്യപകുതി കഴിയാറാകുമ്പോൾ പ്രണവ് റോയ് എന്ന ഇൻ കം ടാക്സ് ഓഫീസറായി പൃഥിരാജ് എത്തുന്നതോടെ ചിത്രത്തിന്‌ മറ്റൊരു ഭാവതലം കൈവരുന്നു.
രണ്ടാം പകുതിയിൽ സലിം എന്ന വക്കീലായി മാമുക്കോയ എത്തുന്നതോടെ ചിത്രം കൂടുതൽ താല്പര്യജനകമാകുകയും തുടർന്ന് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു.

ടൈറ്റിൽ റോൾ അഭിനയിച്ച രേവതി തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രണ്ടാം പകുതിയിലെത്തുന്ന മാമുക്കോയയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്.

മറ്റൊരു ശ്രദ്ധേയമായ ഘടകം എന്തെന്നാൽ ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രമാണെങ്കിലും അഭിനയിച്ചിട്ടുള്ള എല്ലാവരും വളരെ മികച്ചു നിന്നു എന്നതാണ്‌.

അമിതപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും പൃഥ്യിരാജ് മികച്ച അഭിനയം കാഴ്ച വെച്ചു. ലാലു അലക്സ്, കെ.പി.എസ്. സി ലളിത, കൃഷ്ണകുമാർ, ലക്ഷ്മിപ്രിയ തുടങ്ങിയ എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ചു.

ആനന്ദ് മധുസൂദനനെന്ന പുതിയ സംഗീത സംവിധായകൻ ഒരു ഭാവി പ്രതീക്ഷയാണ്‌.

ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവനും എഡിറ്റർ ലിജോ പോളും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു.

ഗംഭീരമായ സംഭവവികാസങ്ങളൊന്നുമില്ലെങ്കിലും വളരെ ശാന്തമായ മനസ്സുമായി ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരുന്ന് മാനസിക സംതൃപ്തിയോടെ ഇറങ്ങിപ്പോരാവുന്ന ഒരു ചിത്രമാണ്‌ മോളി ആന്റി റോക്ക്സ്.

രേവതി റോക്ക്സ്!
മാമുക്കോയ റോക്ക്സ്!

Rating : 6.5 / 10

Note:
തുടക്കത്തിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ലെങ്കിലും ഈ ചിത്രം പ്രേക്ഷക അഭിപ്രായത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു  എന്ന് മനസ്സിലാകുന്നു. ഇന്നലെ എറണാകുളം പത്മയിൽ സെക്കന്റ് ഷോയ്ക്ക് ഈ ചിത്രം ഹൗസ് ഫുൾ ആയിരുന്നു.

റൺ ബേബി റൺ (Run Baby Run)



കഥ, തിരക്കഥ, സംഭാഷണം: സച്ചി

സംവിധാനം: ജോഷി

വാർത്തകൾക്കും കണ്ടെത്തലുകൾക്കും വേണ്ടിയുള്ള ചാനലുകളുടെ കിടമൽസരങ്ങളും, മാധ്യമക്കെണിയിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് മാധ്യമക്കെണി ഉപയോഗിച്ച് തന്നെ തിരിച്ച് വരവ് നടത്താനുള്ള ശ്രമങ്ങളുമാണ്‌ പ്രധാനമായും ഈ ചിത്രത്തിന്റെ കഥാതന്തു.

ചാനൽ ക്യാമറാമാനായ വേണുവും (മോഹൻ ലാൽ) ചാനൽ റിപ്പോർട്ടറായ രേണുകയും (അമല പോൾ) ചേർന്ന് വെളിച്ചത്ത് കൊണ്ടുവന്ന വാർത്തയെത്തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളും അഞ്ച് വർഷത്തെ കേരളത്തിനു പുറത്തുള്ള ജോലികളിൽ നിന്ന് വീണ്ടും കേരളത്തിലേയ്ക്ക് എത്തിച്ചേരുന്ന വേണുവിന്‌ നേരിടേണ്ടിവരുന്ന അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളും ഈ ചിത്രത്തിന്റെ ചടുലത വർദ്ധിപ്പിക്കുന്നു.

വേണുവിന്റെ സുഹൃത്തും മറ്റൊരു ചാനൽ മാധ്യമരംഗത്തെ പ്രധാനിയുമായി ബിജുമേനോനും നല്ലൊരു വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

എല്ലാ കഥാപാത്രങ്ങളുടേയും അഭിനയമികവുകൊണ്ടും കഥാപരമായ വേഗതകൊണ്ടും പ്രേക്ഷകരെ താല്പര്യത്തോടെ പിടിച്ചിരുത്തുവാനും നല്ലൊരു ആസ്വാദന അനുഭവം നല്കാനും ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

അമല പോളിന്റെ രേണുക എന്ന കഥാപാത്രം പതിവ് സ്ത്രീ കഥാപാത്രങ്ങളെക്കാൾ വേറിട്ട് നില്ക്കുന്ന ഒരു അനുഭവമായി.

കഥാസന്ദർഭവുമായി യാതൊരു ബന്ധമില്ലാത്ത വരികളാണെങ്കിലും മോഹൻൽ ലാൽ ആലപിച്ചിരിക്കുന്ന ഗാനം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതായി.

തിരക്കഥയിലെ ന്യൂനതകൾ ചിത്രം ആസ്വദിക്കുന്ന സമയത്ത് ചെറുതായൊന്ന് അലോസരപ്പെടുത്തുമെങ്കിലും അത് ആലോചിക്കാൻ സമയം കൊടുക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിച്ചിരികുന്നത് എന്നത് സച്ചിയുടേയും ജോഷിയുടേയും മികവ് തന്നെ.

പൊട്ടിമുളച്ച് വരുന്ന അഡ്വക്കേറ്റ് കഥാപാത്രം വെളിപാടുപോലെ നല്കുന്ന പല വിവരങ്ങളും മറ്റും തന്നെ തിരക്കഥയുടെ പ്രധാന ന്യൂനത. ഈ കഥാപാത്രത്തിന്റെ അവ്യക്തത കാണുമ്പോഴേ ഒരുവിധം കാര്യങ്ങൾ മനസ്സിലാകും. കൂടാതെ കൃത്യമായ തിരനാടകം ഒരുക്കി കെണിയിൽ പെടുത്തുന്നത് കണ്ടാൽ തിരക്കഥാകൃത്ത തന്നെ ഒന്ന് ഞെട്ടും..



പൊതുവേ പറഞ്ഞാൽ പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെ ആസ്വദിക്കാവുന്ന ഒരു മികച്ച ചിത്രം.

Rating : 6.5 / 10







Monday, August 13, 2012

സിംഹാസനം

രചന, സംവിധാനം: ഷാജി കൈലാസ്


ഷാജി കൈലാസ് സംവിധാനം ചെയ്ത പഴയ പടങ്ങളുടെ പ്രധാന ഭാഗങ്ങൾ എടുത്ത് തുന്നിച്ചേർത്ത് പുതിയ സിനിമ എന്ന് പേരുമിട്ട് ഇറക്കിയിരിക്കുന്ന ചിത്രമാണ്‌ സിംഹാസനം.

നാട്ടിലെ പ്രമാണിയായ ഒരാൾ, ചുറ്റും വാല്ല്യക്കാർ, ആശ്രിതർ, നാട്ടുകാർ, അമ്പലം, ഉൽസവം.

ആ നാട്ടിൽ തന്നെ വേറെയും ശത്രു തറവാട്ടുകാർ ഉണ്ടാകുമല്ലോ... പക്ഷേ, ഉഷാർ പോരാ...

അച്ഛൻ പ്രമാണി കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ വരെ രാഷ്ട്രീയക്കാരെയും പ്രമാണിമാരെയും നിയന്ത്രിക്കാൻ കഴിയുന്നത്ര ഗംഭീരൻ. മകൻ ബാംഗ്ലൂരിൽ പഠിക്കുന്നു. പക്ഷേ, അച്ഛന്റെ മകനായതിനാൽ ചെറിയ ചെറിയ ഇടപെടലിലൂടെ സാവധാനം അച്ഛനെ സംരക്ഷിക്കാനും അച്ഛനുശേഷം സിംഹാസനം ഏറ്റെടുക്കാനും സാഹചര്യങ്ങൾ കൊണ്ടെത്തിക്കുന്നു എന്ന തരത്തിലാണ്‌ കഥ എന്നുപറയുന്ന സാധനത്തിന്റെ പോക്ക്.

ഷാജികൈലാസ് എഴുതിവെച്ചിട്ടുള്ള പല ഡയലോഗുകളും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കാൻ പോന്നവയാണ്‌. പക്ഷേ, തലയ്ക്ക് വെളിവുള്ളവർ ആരും അത് ശ്രദ്ധിക്കാത്തതിനാൽ കുഴപ്പമുണ്ടാകാനിടയില്ല.

ഉദാഹരണം: ഹിംസയെ ഹിംസകൊണ്ട് നേരിടുന്നതാണ്‌ അഹിംസ.

ഇത് സാമ്പിൾ... ഇതുപോലെ ഇഷ്ടം പോലെയുണ്ട്.

ഷാജി കൈലാസിന്‌ തന്റെ പഴഞ്ചൻ വിശ്വാസങ്ങളും രീതികളും ആഖ്യാനത്തിൽ കൊണ്ടുവരുന്നതിൽ വല്ലാത്ത ഒരു അപകർഷതാബോധം ഉണ്ട് എന്നത് വളരെ വ്യക്തം. അത് മൂടിവെക്കാനായി ഇദ്ദേഹം പല ഡയലോഗുകളും തള്ളിക്കയറ്റി ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ‘പുതിയ തലമുറയുടെ ഈ കാലത്ത്, ’ശാസ്ത്രം വളർന്ന് ഈ കാലഘട്ടത്തിൽ‘, ഇങ്ങനെയൊക്കെയുള്ള ആചാരങ്ങളും രീതികളും വേണോ എന്നൊക്കെ പാവം പ്രിഥ്യിരാജിനെക്കൊണ്ട് ചോദിപ്പിച്ച് ചിലരെക്കൊണ്ടൊക്കെ ഉത്തരം പറയിപ്പിച്ച് സംതൃപ്തി അടയുന്നുണ്ട്.

ആദ്യത്തെ ഗാനരംഗത്തിലുൾപ്പെടെയുള്ള പ്രിഥ്യിരാജിന്റെ തുടക്കത്തെ കുറേ സമയത്തെ അഭിനയം ദയനീയമായിരുന്നു. പക്ഷേ, തുടർന്നങ്ങോട്ട് ഒരു വിധം മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്. സംഘട്ടനങ്ങളും മികവ് പുലർത്തി. സായികുമാർ, സിദ്ദിഖ് തുടങ്ങിയ മറ്റെല്ലാവരും പതിവിൻ പടി അവരുടെ ജോലി ചെയ്തു.

രണ്ട് നായികമാരെക്കൊണ്ട് പ്രേമിപ്പിക്കലും അതിന്റെ കൊമ്പ്ലിക്കേഷനും എല്ലം മഹാ ബോർ എന്നല്ലാതെ ഒന്നും പറയാനില്ല.


Rating: 2 / 10