Sunday, October 07, 2012

Omg! Oh My God!



സംവിധാനം: ഉമേഷ് ശുക്ല
കഥ: ഡോൺ വാട്സൺ എഴുതിയ The Man Who Sued God
അഭിനേതാക്കൾ: പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി
സംഗീതം: ഹീമേഷ് റേഷമിയ

കഥ ചുരുക്കത്തിൽ: നിരീശ്വരവാദിയായ കാഞ്ചി ഭായ് ദൈവങ്ങളുടെ പ്രതിമകളും പൂജാ സാധനങ്ങളും വിൽക്കുന്ന ഒരു കട നടത്തുകയാണ്. വാക്കിലും പ്രവർത്തിയിലും ദൈവത്തെ കളിയാക്കാനുള്ള ഒരു അവസരവും കാഞ്ചി ഭായ് പാഴാക്കാറില്ല. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാകുകയും കാഞ്ചി ഭായുടെ കട നാമാവശേഷമാവുകയും ചെയ്തു. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ കാഞ്ചി ഭായ് സമീപിക്കുന്നു. പക്ഷെ ദൈവത്തിന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പറഞ്ഞ് കമ്പനി കൈ മലർത്തുന്നു.

ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ തനിക്ക് വന്ന നഷ്ടങ്ങൾക്ക് ദൈവം നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞ് കാഞ്ചി ഭായ് കോടതിയെ സമീപിക്കുന്നു. ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയാത്തതിനാൽ ആൾദൈവങ്ങളേയും സ്വാമിമാരേയും കാഞ്ചിഭായ് പ്രതി ചേർക്കുന്നു. തുടർന്ന് നടക്കുന്ന കോടതി വ്യവഹാരങ്ങളും വാദപ്രതിവാദങ്ങളും ആണ് കഥയുടെ രണ്ടാം പകുതി.

നായക കഥാപാത്രമായ കാഞ്ചി ഭായിയായി പരേഷ് റാവൽ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വളരെ സ്വാഭാവികവും ആയാസരഹിതവുമായ അഭിനയം തന്നെ സിനിമയുടെ പ്രധാന ആകർഷണം. മിഥുൻ ചക്രവത്തി, ഓം പുരി തുടങ്ങിയ താരങ്ങൾ ചെറുതെങ്കിലും പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദൈവമായി അക്ഷയ് കുമാറും ഇടയ്ക്ക് കുറച്ച് നേരം വരുന്നുണ്ടെങ്കിലും ഈ കഥാപാത്രം ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അനാവശ്യ സംഭാഷണങ്ങളോ കഥാപാത്രങ്ങളോ തമാശയ്ക്കായി സൃഷ്ടിച്ച രംഗങ്ങളോ ഒന്നും ഈ സിനിമയിലില്ല.

തലച്ചോർ വീട്ടിൽ വച്ചിട്ട് സിനിമ കാണാൻ വരിക എന്നാണ് പറയുന്ന ഇക്കാലത്തെ സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി തലച്ചോർ നന്നായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ സിനിമയിലെ പല സംഭാഷണങ്ങളും കോടതിയിലെ വാദങ്ങളും. ഒരുപാട് ചിന്തോദ്ദീപ്തങ്ങളായ കാര്യങ്ങൾ കോടതിയിലെ വാദത്തിനിടയ്ക്ക് കാഞ്ചി ഭായ് പറയുന്നുണ്ട്. ഇന്ന് മതങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന വഞ്ചനകളേയും തട്ടിപ്പുകളേയും തുറന്ന് കാട്ടുന്നു ഈ സിനിമ. എങ്കിലുപ്പോലും മതവികാരം വ്രണപ്പെടുത്താതെ സിനിമയെ കൈകാര്യം ചെയ്തതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

Verdict: തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
Rating: 4/5

Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Saturday, September 15, 2012

മോളി ആന്റി റോക്ക്സ് (Molly Aunty Rocks!)





രചന, സംവിധാനം: രഞ്ജിത് ശങ്കർ

അമേരിക്കയിൽ നിന്ന് നാട്ടിലെത്തി രണ്ട് വർഷക്കാലം കൂടി തന്റെ ബാങ്ക് ഉദ്യോഗം പൂർത്തിയാക്കി വൊളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരിച്ചുപോകാനൊരുങ്ങുന്ന മോളി ആന്റി ജീവിതത്തിലും സമൂഹത്തിലും ഇവിടെ നിലനില്ക്കുന്ന ബ്യൂറോക്രാറ്റിക് ചുറ്റുപാടിലും നേരിടുന്ന കാര്യങ്ങളാണ്‌ ഈ ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ സ്വാഭാവികവും സത്യസന്ധവുമായ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യപകുതി പ്രേക്ഷകർക്ക് ഒരു ചെറുപുഞ്ചിരിയോടെ ആസ്വദിക്കാൻ സാധികുന്നതാകുന്നു.

ആദ്യപകുതി കഴിയാറാകുമ്പോൾ പ്രണവ് റോയ് എന്ന ഇൻ കം ടാക്സ് ഓഫീസറായി പൃഥിരാജ് എത്തുന്നതോടെ ചിത്രത്തിന്‌ മറ്റൊരു ഭാവതലം കൈവരുന്നു.
രണ്ടാം പകുതിയിൽ സലിം എന്ന വക്കീലായി മാമുക്കോയ എത്തുന്നതോടെ ചിത്രം കൂടുതൽ താല്പര്യജനകമാകുകയും തുടർന്ന് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു.

ടൈറ്റിൽ റോൾ അഭിനയിച്ച രേവതി തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രണ്ടാം പകുതിയിലെത്തുന്ന മാമുക്കോയയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്.

മറ്റൊരു ശ്രദ്ധേയമായ ഘടകം എന്തെന്നാൽ ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രമാണെങ്കിലും അഭിനയിച്ചിട്ടുള്ള എല്ലാവരും വളരെ മികച്ചു നിന്നു എന്നതാണ്‌.

അമിതപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും പൃഥ്യിരാജ് മികച്ച അഭിനയം കാഴ്ച വെച്ചു. ലാലു അലക്സ്, കെ.പി.എസ്. സി ലളിത, കൃഷ്ണകുമാർ, ലക്ഷ്മിപ്രിയ തുടങ്ങിയ എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ചു.

ആനന്ദ് മധുസൂദനനെന്ന പുതിയ സംഗീത സംവിധായകൻ ഒരു ഭാവി പ്രതീക്ഷയാണ്‌.

ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവനും എഡിറ്റർ ലിജോ പോളും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു.

ഗംഭീരമായ സംഭവവികാസങ്ങളൊന്നുമില്ലെങ്കിലും വളരെ ശാന്തമായ മനസ്സുമായി ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരുന്ന് മാനസിക സംതൃപ്തിയോടെ ഇറങ്ങിപ്പോരാവുന്ന ഒരു ചിത്രമാണ്‌ മോളി ആന്റി റോക്ക്സ്.

രേവതി റോക്ക്സ്!
മാമുക്കോയ റോക്ക്സ്!

Rating : 6.5 / 10

Note:
തുടക്കത്തിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ലെങ്കിലും ഈ ചിത്രം പ്രേക്ഷക അഭിപ്രായത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു  എന്ന് മനസ്സിലാകുന്നു. ഇന്നലെ എറണാകുളം പത്മയിൽ സെക്കന്റ് ഷോയ്ക്ക് ഈ ചിത്രം ഹൗസ് ഫുൾ ആയിരുന്നു.

റൺ ബേബി റൺ (Run Baby Run)



കഥ, തിരക്കഥ, സംഭാഷണം: സച്ചി

സംവിധാനം: ജോഷി

വാർത്തകൾക്കും കണ്ടെത്തലുകൾക്കും വേണ്ടിയുള്ള ചാനലുകളുടെ കിടമൽസരങ്ങളും, മാധ്യമക്കെണിയിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് മാധ്യമക്കെണി ഉപയോഗിച്ച് തന്നെ തിരിച്ച് വരവ് നടത്താനുള്ള ശ്രമങ്ങളുമാണ്‌ പ്രധാനമായും ഈ ചിത്രത്തിന്റെ കഥാതന്തു.

ചാനൽ ക്യാമറാമാനായ വേണുവും (മോഹൻ ലാൽ) ചാനൽ റിപ്പോർട്ടറായ രേണുകയും (അമല പോൾ) ചേർന്ന് വെളിച്ചത്ത് കൊണ്ടുവന്ന വാർത്തയെത്തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളും അഞ്ച് വർഷത്തെ കേരളത്തിനു പുറത്തുള്ള ജോലികളിൽ നിന്ന് വീണ്ടും കേരളത്തിലേയ്ക്ക് എത്തിച്ചേരുന്ന വേണുവിന്‌ നേരിടേണ്ടിവരുന്ന അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളും ഈ ചിത്രത്തിന്റെ ചടുലത വർദ്ധിപ്പിക്കുന്നു.

വേണുവിന്റെ സുഹൃത്തും മറ്റൊരു ചാനൽ മാധ്യമരംഗത്തെ പ്രധാനിയുമായി ബിജുമേനോനും നല്ലൊരു വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

എല്ലാ കഥാപാത്രങ്ങളുടേയും അഭിനയമികവുകൊണ്ടും കഥാപരമായ വേഗതകൊണ്ടും പ്രേക്ഷകരെ താല്പര്യത്തോടെ പിടിച്ചിരുത്തുവാനും നല്ലൊരു ആസ്വാദന അനുഭവം നല്കാനും ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

അമല പോളിന്റെ രേണുക എന്ന കഥാപാത്രം പതിവ് സ്ത്രീ കഥാപാത്രങ്ങളെക്കാൾ വേറിട്ട് നില്ക്കുന്ന ഒരു അനുഭവമായി.

കഥാസന്ദർഭവുമായി യാതൊരു ബന്ധമില്ലാത്ത വരികളാണെങ്കിലും മോഹൻൽ ലാൽ ആലപിച്ചിരിക്കുന്ന ഗാനം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതായി.

തിരക്കഥയിലെ ന്യൂനതകൾ ചിത്രം ആസ്വദിക്കുന്ന സമയത്ത് ചെറുതായൊന്ന് അലോസരപ്പെടുത്തുമെങ്കിലും അത് ആലോചിക്കാൻ സമയം കൊടുക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിച്ചിരികുന്നത് എന്നത് സച്ചിയുടേയും ജോഷിയുടേയും മികവ് തന്നെ.

പൊട്ടിമുളച്ച് വരുന്ന അഡ്വക്കേറ്റ് കഥാപാത്രം വെളിപാടുപോലെ നല്കുന്ന പല വിവരങ്ങളും മറ്റും തന്നെ തിരക്കഥയുടെ പ്രധാന ന്യൂനത. ഈ കഥാപാത്രത്തിന്റെ അവ്യക്തത കാണുമ്പോഴേ ഒരുവിധം കാര്യങ്ങൾ മനസ്സിലാകും. കൂടാതെ കൃത്യമായ തിരനാടകം ഒരുക്കി കെണിയിൽ പെടുത്തുന്നത് കണ്ടാൽ തിരക്കഥാകൃത്ത തന്നെ ഒന്ന് ഞെട്ടും..



പൊതുവേ പറഞ്ഞാൽ പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെ ആസ്വദിക്കാവുന്ന ഒരു മികച്ച ചിത്രം.

Rating : 6.5 / 10







Monday, August 13, 2012

സിംഹാസനം

രചന, സംവിധാനം: ഷാജി കൈലാസ്


ഷാജി കൈലാസ് സംവിധാനം ചെയ്ത പഴയ പടങ്ങളുടെ പ്രധാന ഭാഗങ്ങൾ എടുത്ത് തുന്നിച്ചേർത്ത് പുതിയ സിനിമ എന്ന് പേരുമിട്ട് ഇറക്കിയിരിക്കുന്ന ചിത്രമാണ്‌ സിംഹാസനം.

നാട്ടിലെ പ്രമാണിയായ ഒരാൾ, ചുറ്റും വാല്ല്യക്കാർ, ആശ്രിതർ, നാട്ടുകാർ, അമ്പലം, ഉൽസവം.

ആ നാട്ടിൽ തന്നെ വേറെയും ശത്രു തറവാട്ടുകാർ ഉണ്ടാകുമല്ലോ... പക്ഷേ, ഉഷാർ പോരാ...

അച്ഛൻ പ്രമാണി കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ വരെ രാഷ്ട്രീയക്കാരെയും പ്രമാണിമാരെയും നിയന്ത്രിക്കാൻ കഴിയുന്നത്ര ഗംഭീരൻ. മകൻ ബാംഗ്ലൂരിൽ പഠിക്കുന്നു. പക്ഷേ, അച്ഛന്റെ മകനായതിനാൽ ചെറിയ ചെറിയ ഇടപെടലിലൂടെ സാവധാനം അച്ഛനെ സംരക്ഷിക്കാനും അച്ഛനുശേഷം സിംഹാസനം ഏറ്റെടുക്കാനും സാഹചര്യങ്ങൾ കൊണ്ടെത്തിക്കുന്നു എന്ന തരത്തിലാണ്‌ കഥ എന്നുപറയുന്ന സാധനത്തിന്റെ പോക്ക്.

ഷാജികൈലാസ് എഴുതിവെച്ചിട്ടുള്ള പല ഡയലോഗുകളും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കാൻ പോന്നവയാണ്‌. പക്ഷേ, തലയ്ക്ക് വെളിവുള്ളവർ ആരും അത് ശ്രദ്ധിക്കാത്തതിനാൽ കുഴപ്പമുണ്ടാകാനിടയില്ല.

ഉദാഹരണം: ഹിംസയെ ഹിംസകൊണ്ട് നേരിടുന്നതാണ്‌ അഹിംസ.

ഇത് സാമ്പിൾ... ഇതുപോലെ ഇഷ്ടം പോലെയുണ്ട്.

ഷാജി കൈലാസിന്‌ തന്റെ പഴഞ്ചൻ വിശ്വാസങ്ങളും രീതികളും ആഖ്യാനത്തിൽ കൊണ്ടുവരുന്നതിൽ വല്ലാത്ത ഒരു അപകർഷതാബോധം ഉണ്ട് എന്നത് വളരെ വ്യക്തം. അത് മൂടിവെക്കാനായി ഇദ്ദേഹം പല ഡയലോഗുകളും തള്ളിക്കയറ്റി ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ‘പുതിയ തലമുറയുടെ ഈ കാലത്ത്, ’ശാസ്ത്രം വളർന്ന് ഈ കാലഘട്ടത്തിൽ‘, ഇങ്ങനെയൊക്കെയുള്ള ആചാരങ്ങളും രീതികളും വേണോ എന്നൊക്കെ പാവം പ്രിഥ്യിരാജിനെക്കൊണ്ട് ചോദിപ്പിച്ച് ചിലരെക്കൊണ്ടൊക്കെ ഉത്തരം പറയിപ്പിച്ച് സംതൃപ്തി അടയുന്നുണ്ട്.

ആദ്യത്തെ ഗാനരംഗത്തിലുൾപ്പെടെയുള്ള പ്രിഥ്യിരാജിന്റെ തുടക്കത്തെ കുറേ സമയത്തെ അഭിനയം ദയനീയമായിരുന്നു. പക്ഷേ, തുടർന്നങ്ങോട്ട് ഒരു വിധം മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്. സംഘട്ടനങ്ങളും മികവ് പുലർത്തി. സായികുമാർ, സിദ്ദിഖ് തുടങ്ങിയ മറ്റെല്ലാവരും പതിവിൻ പടി അവരുടെ ജോലി ചെയ്തു.

രണ്ട് നായികമാരെക്കൊണ്ട് പ്രേമിപ്പിക്കലും അതിന്റെ കൊമ്പ്ലിക്കേഷനും എല്ലം മഹാ ബോർ എന്നല്ലാതെ ഒന്നും പറയാനില്ല.


Rating: 2 / 10

Sunday, July 22, 2012

തട്ടത്തിൻ മറയത്ത്





രചന, സംവിധാനം: വിനീത് ശ്രീനിവാസൻ


വിനോദ് എന്ന പയ്യന്‌ ആയിഷ എന്ന ഒരു മൊഞ്ചത്തി പെണ്ണിനോടുള്ള പ്രണയവും അതിൽ ഭാഗഭാക്കാകുന്ന ഒരു കൂട്ടം സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുള്ളതാകുന്നു ഈ സിനിമയുടെ കഥ.

രസകരമായ ചില ചെറിയ സംഭവങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ഈ സിനിമയെ കുറെയൊക്കെ സമ്പുഷ്ടമാക്കാൻ വിനീത് ശ്രീനിവാസനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രണയം എന്നത് ഒട്ടും തന്നെ തീവ്രതയോ വിശ്വാസ്യതയോ ഇല്ലാതെ അവശേഷിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്കയും.

ഒരു പെൺ കുട്ടിയുമായി കൂട്ടിയിടിച്ച് വീണശേഷം ഒരു ‘സോറി’ എഴുതിക്കൊടുത്ത് ഒന്ന് രണ്ട് വട്ടം ദർശിച്ച് കഴിഞ്ഞാൽ ‘പ്രണയം’ പൊട്ടിമുളച്ച് വിടരുമെന്ന് പ്രഖ്യാപിച്ചാൽ എത്ര എളുപ്പം സംഗതി തീർന്നു. പ്രണയിക്കുന്ന ഒരു യുവാവിനുണ്ടാകുന്ന മാനസികചിന്തകളും വികാരങ്ങളും ഒരു പരിധിവരെ പ്രതിഫ്ഹലിപ്പിക്കാൻ സാധിച്ചെങ്കിലും പെൺ കുട്ടിയുടെ ഭാഗം ഒട്ടും തന്നെ വ്യക്തമല്ലാതെ വിശ്വാസ്യയോഗ്യമല്ലാതെ വഴിയിൽ കിടക്കുന്നു. അതും ഒട്ടും തന്നെ അനുകൂല സാഹചര്യങ്ങളല്ലാത്ത ഒരു ചുറ്റുപാടിൽ നിന്ന് ഒരു പെൺ കുട്ടിയ്ക്ക് വളരെ ചങ്കൂറ്റമുള്ള ഒരു തീരുമാനമെടുക്കേണ്ടി വരുന്ന തരത്തിൽ പ്രണയം അനുഭവപ്പെടുന്ന ഒന്നും തന്നെ ഉണ്ടായില്ല എന്നതും ന്യൂനതയായി അവശേഷിക്കുന്നു.

ഈ സിനിമയുടെ കാലഘട്ടം ഏതെന്ന് ഇടയ്ക്കെങ്കിലും സന്ദേഹം തോന്നുന്ന പലതും ചിത്രത്തിൽ കാണാം. സൈക്കിൾ ചവിട്ടി ട്യൂഷൻ എടുക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരനെ സിനിമയിലെങ്കിലും കാണാൻ കിട്ടിയത് സന്തോഷം.


ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെയടക്കം മൊത്തമായി ഒരു പ്രണയവിജയത്തിനായി വിനീത് ശ്രീനിവാസൻ തീറെഴുതിക്കൊടുത്തത് ആർഭാടമായിപ്പോയി.

എന്നിരുന്നാലും ഹാസ്യാത്മകമായ പല സംഭാഷണ ശകലങ്ങളും പ്രണയിതാവിന്റെ മാനസികപ്രതിഫലനങ്ങളും ചില ഗാനങ്ങളുമെല്ലാം ചേർന്ന് ഈ ചിത്രം അതിന്റെ ഗുണനിലവാരം അർഹിക്കുന്നതിൽ കൂടുതൽ പ്രേക്ഷക അംഗീകാരം നേടുന്നു എന്നതാണ്‌ പൊതുവേ തീയ്യറ്ററുകളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. മനോജ് കെ ജയൻ രാജമാണിക്യത്തിന്‌ പഠിച്ച് കൊണ്ടേയിരുന്നു.
ആയിഷയായി അഭിനയിച്ച പെൺ കുട്ടി തട്ടത്തിൻ മറയത്ത് നിന്ന് പ്രേക്ഷകരെ ആകർഷിച്ചു. ആ ആകർഷണം ഒരു പരിധിവരെ നെവിൻ പോളി തന്റെ അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

Rating: 5 / 10

Tuesday, July 03, 2012

ഉസ്താദ് ഹോട്ടൽ


രചന: അഞ്ജലി മേനോൻ


സംവിധാനം: അൻ വർ റഷീദ്

നിർമ്മാണം: ലിസ്റ്റിൻസ്റ്റീഫൻ


ഫൈസി (ദുല്ക്കർ സൽ മാൻ) തന്റെ ഉപ്പയ്ക്കും (സിദ്ദിഖ്) ഉമ്മയ്ക്കും (പ്രവീണ) നാല്‌ പെൺകുട്ടികല്ക്ക് ശേഷം ഉണ്ടായ ആൺ തരിയാണ്‌. മകനുണ്ടാവാൻ യജ്ഞം നടത്തി നടത്തി അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. അഞ്ച് ചെറിയ കുട്ടികളേയും കൂട്ടി ഉപ്പ ദുബായിൽ ജോലിയും താമസവുമാക്കി. അങ്ങനെ ഇത്താത്തമാരുടെ ഇടയിൽ ഈ കുട്ടി വളർന്ന് വലുതായി. ഉന്നത പഠനത്തിനായി സ്വിറ്റ് സർലണ്ടിൽ പോയി. പക്ഷേ, ഉപ്പയെ അറിയിക്കാതെ ഹോട്ടൽ മാനേജ് മെന്റ് എന്ന പേരിൽ ‘കുക്ക്’ ആവാനുള്ള പഠനം നടത്തി, അവിടെ ഒരു വിദേശവനിതയുമായി പ്രേമത്തിലായി അവിടെ താമസിക്കാൻ തീരുമാനിച്ചു. നാട്ടിൽ എത്തുന്ന ഫൈസിക്ക് പിന്നീട് തിരികെ പോകാൻ കഴിയാതെ വരികയും ഉപ്പയുമായുള്ള വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങി ഉപ്പൂപ്പയുടെ (തിലകൻ) ഉസ്താദ് ഹോട്ടലിൽ താമസിക്കേണ്ടി വരികയും ചെയ്യുന്നു. ഉപ്പൂപ്പയുടെ ഈ വ്യത്യസ്തമായ അന്തരീക്ഷത്തിൽ ഫൈസി തന്റെ അസ്തിത്വം തിരിച്ചറിയുന്നതും തുടർന്ന് ‘കിസ്മത്തി’ നനുസരിച്ച് പ്രവർത്തിക്കുന്നതുമാണ്‌ ഈ സിനിമയുടെ പ്രമേയം.


ചെറിയ ചെറിയ ഇമോഷണൽ സംഗതികളിലൂടെ പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് ഫൈസിയും ഉസ്താദ് ഹോട്ടലും നല്ലൊരു ചലച്ചിത്രാനുഭവം ഒരുക്കുന്നു. അൻ വർ റഷീദിന്റെ സംവിധായക മികവിനെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു.


തിരക്കഥയിലെ കുറവുകളെ സംവിധായകന്റെ ട്രിക്കുകളിലൂടെ ഒഴിവാക്കുന്ന ഒരു പ്രക്രിയ കാണാവുന്നതാണ്‌. തിരക്കഥയിലെ പോരായ്മകളെ ഒരുവിധം മൂടിവെച്ച് രക്ഷപ്പെടാൻ സംവിധായകമികവ് തന്നെ കാരണം.

പുതിയ തലമുറയും പഴയ തലമുറയും, ധനികരുടെ സുഖങ്ങളും നിർധനരുടെ ദുരിതങ്ങളും, ആധുനികതയുടെ ജീവിതശൈലികളും പഴമക്കാരുടെ യാഥാസ്ഥിതികളും ഇഴചേർത്ത് അവതരിപ്പിക്കുകയും അവ തമ്മിലുള്ള അനുപാതം വേണ്ട രീതിയിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ, ഈ സംയോജിപ്പിക്കലിന്നിടയിൽ അലുവാക്കഷണവും മീൻ കറിയും പോലെ മനസ്സിനു ദഹിക്കാത്ത ചില സംയോജനങ്ങളും ഉണ്ടായി എന്നതാകുന്നു എടുത്തു പറയാവുന്ന ഒരു ന്യൂനത.

പ്രവചനീയമായ കഥാഗതിയാണെങ്കിലും ആ പ്രയാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും താല്പര്യജനകവും അനുഭവഭേദ്യവുമാക്കാൻ ഈ ചിത്രത്തിന്റെ പിന്നണിപ്രവർത്തകർക്ക് കഴിഞ്ഞിരിക്കുന്നു.


പറക്കമുറ്റാത്ത അഞ്ച് കുട്ടികളെയും കൊണ്ട് സിദ്ദിഖ് ദുബായിലെ ഫ്ലാറ്റിലെത്തിയ ആ സീൻ കുറച്ച് അതിക്രമമായിപ്പോയി. അഞ്ച് പിള്ളേർ വെപ്പും കുടിയുമായി ജീവിച്ചുപോന്നു എന്നത് വളരെ 'ലളിത'മായിപ്പോയി.

വളരെ യാഥാസ്ഥിതികമായ കുടുംബത്തിലെ പെൺ കുട്ടിയാണ്‌ നായിക. പക്ഷേ, പാതിരാ നേരത്ത് മതിലു ചാടിപ്പോയി നാലഞ്ച് ആൺ പിള്ളേരോടൊപ്പം മ്യൂസിക് ഡാൻസ് ഷോ നടത്തി തന്റെ ഇഷ്ടത്തിന്‌ ജീവിക്കുന്നതും ഗംഭീരം. പിന്നിട് നിശ്ചയിച്ച കല്ല്യാണം പുഷ്പം പോലെ വേണ്ടെന്ന് വെക്കാനും ഹോട്ടലിലും ബീച്ചിലും കറങ്ങാനും ആ യാഥാസ്ഥിതികമായ കുടുംബ പശ്ചാത്തലം ഒരു പ്രശ്നമേ അല്ല.


ഹോട്ടലിനുവേണ്ടി ഏഴ് ലക്ഷം രൂപയോളം കുറച്ച് പ്രാരാബ്ധക്കാർ നിസ്സാര സമയം കൊണ്ട് ഉണ്ടാക്കിയെടുത്തതും അത്ര വിശ്വസനീയമല്ല.


ഫൈസിയുടെ ഉപ്പ മാനസാന്തരം വന്ന് ഹോട്ടലിൽ ഇരുന്ന ഡയലോഗ് അടിക്കുന്നത് കുറച്ച് കടുത്തുപോയി.

ഗാനങ്ങളും ഗാനരംഗങ്ങളും മികച്ചതായിരുന്നു.


അഭിനയം പൊതുവേ നിലവാരം പുലർത്തി. തിലകൻ പ്രത്യേക പരാമർശം അർഹിക്കുന്നു. ദുല്ക്കർ തന്റെ അഭിനയത്തിൽ നല്ല മികവ് കൈവരിച്ചിരിക്കുന്നതോടൊപ്പം മലയാള സിനിമയുടെ ഭാവിയിൽ തന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്യുന്നു.


Rating : 7 / 10

Sunday, June 17, 2012

ബാച്ച്ലർ പാർട്ടി



തിരക്കഥ: ഉണ്ണി അർ., സന്തോഷ് എച്ചിക്കാനം
സംവിധാനം, ഛായാഗ്രഹണം: അമൽ നീരദ്


ചെറുപ്പം മുതൽ അത്യാവശ്യം വലിയ കളവുകൾ നടത്തുന്ന അഞ്ച് കുട്ടികൾ കളവുമുതലുമായി സ്ലോ മോഷനിൽ നാട് വിട്ടോടുന്നതോടെ കഥ തുടങ്ങുന്നു. കഥ എന്ന് പറയാൻ പിന്നീടങ്ങോട്ട് എന്തെങ്കിലുമൊണ്ടോ എന്നത് ഒരു ചോദ്യമായി അവിടെ നില്ക്കട്ടെ.
എല്ലാവരും ഒരുമിച്ചല്ലെങ്കിലും ഈ അഞ്ച് പിള്ളേർ വളർന്ന് വലുതായി ഡീസന്റ് ആയ ക്രിമിനൽ ആക്റ്റിവിറ്റീസിൽ തുടരുന്നു. ഒരു ഘട്ടത്തിൽ ഇവർക്ക് ഒരു മിക്കേണ്ടിവരികയും തുടർ നടപടികൾ നടത്തുകയും ചെയ്യുന്നു.


ഈ സിനിമ കാണുന്നതിനു മുൻപ് ചില ധാരണകൾ മനസ്സിൽ ഉറപ്പിച്ചാൽ സിനിമ ഒരു പരിധിവരെ ആസ്വദിക്കാം.


1. അമൽ നീരദ് ആയതിനാൽ സ്ലോ മോഷൻ ഇല്ലാത്ത ഒരൊറ്റ സീൻ പ്രതീക്ഷിക്കരുത്. (ഈ സിനിമയിൽ ഒരു ഡയലോഗ് തന്നെയുണ്ട്.. ‘ഇതെന്താ അമൽ നീരദിന്റെ സിനിമയാണോ എല്ലാം സ്ലോ മോഷൻ ആവാൻ...’).

2. തോക്ക് നിത്യോപയോഗ സാധനമാണ്‌. അതുകൊണ്ട് തന്നെ, പരസ്പരം എത്ര വെടി കൊണ്ടാലും മരിക്കാവുന്ന തരം ബുള്ളറ്റ് അല്ല ഈ തോക്കുകളിൽ ഉപയോഗിക്കുന്നത്. ഒരു പത്തിരുപത് വെടി കൊണ്ടാൽ ചിലപ്പോൾ മരിച്ചേക്കാം.

3. ഈ സിനിമയിൽ പോലീസിനെ പ്രതീക്ഷിക്കരുത്. അവർ വെറും രസം കൊല്ലികൾ ആയതിനാൽ ഒഴിവാക്കിയിരിക്കുന്നു.

4.കഥാപാത്രങ്ങൾ വളരെ സീരിയസ്സായേ തമാശപോലും പറയൂ.. വല്ലപ്പോഴും ചിരിച്ചാലായി... അഥവാ ചിരിച്ചൽ ചിരിച്ച് മരിക്കും..

5. എല്ലാ കഥാപാത്രങ്ങളും വളരെ നല്ല വേഷങ്ങളേ ധരിക്കൂ... ബ്ലാക്ക് ആണ്‌ മുൻ ഗണന. ജീൻസ് നിർബന്ധം.

6. മദ്യപാനവും സിഗരറ്റ് വലിയും മിക്ക സീനിലും കാണും.

ഇനി ധൈര്യമായി ഈ സിനിമയിലേയ്ക്ക് കടക്കാം.

ഇടയ്ക്ക് ബാച്ച്ലർസിനുമാത്രം ദഹിക്കാവുന്ന ‘അശ്ലീലച്ചുവ’ എന്ന് അറിയപ്പെടുന്ന കുറച്ചധികം ഡയലോഗുകളും പ്രവർത്തികളും രംഗങ്ങളും ഉണ്ട്. (ഫാമിലിയുമായി ആ പരിസരത്തൂടെ പോകരുത്.. മായാമോഹിനിയ്ക്ക് ഫാമിലിയായി പോയവർക്ക് ധൈര്യമായി പോകാം). ബാച്ച്ലേർസിനുള്ളതാണ്‌ ഈ സിനിമ എന്ന് പേരിൽ തന്നെ ള്ളതിനാൽ സംശയത്തിന്‌ സാദ്ധ്യതയില്ല.

തോക്ക് ഉപയോഗിച്ച് ബോറടിക്കുമ്പോൾ ഇടയ്ക്ക് കയ്യും കാലും ഉപയോഗിച്ചുള്ള ഫൈറ്റും ചെയ്യും. പൃഥ്യിരാജ് ഒരു വലിയ തോക്കുമായി വന്നിട്ട് കഷ്ടിച്ച് ഒരു വെടി വെച്ചുള്ളൂ. തോക്ക് സ്റ്റാൻഡിൽ വച്ചിട്ട് പിന്നെ ഇടിബഹളമായിരുന്നു.

ഗാനങ്ങളും ഗാനരംഗങ്ങളും കൊള്ളാം. നിത്യാമേനോൻ, രമ്യാ നമ്പീശൻ, പത്മപ്രിയ എന്നിവർ ഈ ഗാനരംഗങ്ങളിൽ നയനമനോഹരമായ വിധം (ബാച്ചലേർസ് അല്ലാത്തവർക്കും ആസ്വദിക്കാം) നിറഞ്ഞാടി.

സിനിമയുടെ ദൃശ്യങ്ങൾ മനോഹരം. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊള്ളാം.

റഹ്മാൻ, ഇന്ദ്രജിത്, കലാഭവൻ മണി, വിനായകൻ, ആസിഫ് അലി തുടങ്ങിയ എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.


സിനിമയുടെ അവസാനം നരകത്തിൽ ചെന്നിട്ടൊരു പാട്ടോടുകൂടി പ്രേക്ഷകരെ ആനന്ദിപ്പിച്ച് പടിയിറക്കും. പാട്ടിന്റെ വരികളും ചിരിപ്പിക്കും. ‘നല്ലോരെല്ലാം പാതാളത്തിൽ, സ്വർലോകത്തോ ബോറന്മാർ..’

അമൽ നീരദിന്റെ പതിവു സിനിമയുടെ അതേ ഫോർമാറ്റ്... വെടി കണ്ട് കൊതി തീരും...

Rating : 3.5 / 10









Saturday, June 16, 2012

സ്പിരിറ്റ്




കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്

വിവിധ ഭാഷാപരിജ്ഞാനവും എഴുത്തുകാരനുമായ ഒരു ബുദ്ധിജീവിയായി അവതരിപ്പിക്കപ്പെടുന്ന രഘുനന്ദൻ ഒരു ടി വി ചാനലിൽ പ്രസിദ്ധമായ ഒരു ചാറ്റ് ഷോ നടത്തുന്ന ആളുമാണ്‌. ഓരോ എപ്പിസോഡിലും സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രമാണിയെ ഈ ഷോയിലൂടെ കീറി മുറിച്ച് ജനമദ്ധ്യത്തിൽ ലൈവായി അവതരിപ്പിക്കുകയാണ്‌ ഇയാൾ തന്റെ ഇന്റർവ്യൂകളിൽ ചെയ്യുന്നത്. ബുദ്ധിജീവിയായതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒ വി വിജയൻ തുടങ്ങിയ പല എഴുത്തുകാരുടേയും ഫോട്ടോകളുണ്ട്, സദാ സമയം മദ്യപാനവും പുകവലിയുമുണ്ട്. (സ്ത്രീ ദൗർബല്ല്യം എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടിരിക്കുന്നു). ഇയാൾ എഴ് വർഷം മുൻപ് വിവാഹം വേർപെടുത്തിയ ആളാണ്‌. ആദ്യഭാര്യ മകനുമൊത്ത് വേറോരാളെ വിവാഹം കഴിച്ച് ജീവിക്കുന്നു. ഇവരുമായി രഘുനന്ദൻ സൗഹൃദം നല്ല രീതിയിൽ തുടരുന്നു.

വിവാഹമോചനം എന്ന പ്രക്രിയയെക്കുറിച്ചും അതിന്റെ മേന്മയെക്കുറിച്ചും ഇദ്ദേഹം വിവരിക്കുന്നുണ്ട്.

രാവിലെ എഴുന്നേറ്റാൽ കട്ടൻ ചായയിൽ വരെ മദ്യം ഒഴിച്ച് കഴിക്കുന്ന ഇദ്ദേഹം നേരെ ബാറിൽ ചെന്നാണ്‌ തന്റെ ദിവസം തുടങ്ങുന്നത്.

യുവ എഴുത്തുകാരായ കുടിയന്മാർ, റിട്ടയേർഡ് കുടിയന്മാർ, പണിക്കാരായ കുടിയന്മാർ, ഇരന്ന് കുടിക്കുന്നവർ, ഇടയ്ക്കിടെ ചെറു കൂട്ടായ്മകൾ സംഘടിപ്പിച്ച് മദ്യപിക്കുന്നവർ, വീട്ടിലിരുന്ന് ഭാര്യയുമായി മദ്യപിക്കുന്നവർ തുടങ്ങിയ നിരവധി ഇനം മദ്യപാനികളെ ഈ സിനിമയിൽ വിവരിക്കുന്നുണ്ട്.

ഒരു ഘട്ടത്തിൽ രഘുനന്ദൻ തന്റെ അമിതമായ മദ്യപാനം നിർത്തുകയും മദ്യപരിൽ ഉണ്ടാകുന്ന പ്രക്രിയയെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്നു. തുടർന്ന് അത്തരം ഒരു മദ്യപാനിയുടെ ദൈനം ദിന ജീവിത ചര്യയെ ഒളിക്യാമറയിലൂടെ പകർത്തി അത് തന്റെ ടി വി ഷോയിലൂടെ കാണിച്ച് കുമ്പസാരിച്ച് കുടിയന്മാരെ നേർവഴിക്ക് നടത്താനുള്ള ആഹ്വാനവും ചെയ്യുന്നതോടെ ഈ സിനിമ പര്യവസാനിക്കുന്നു.

മദ്യപാനികളുടെ ചില മനോവികാരങ്ങൾ, ബുദ്ധിജീവി ജാടയുടെ ഭാഗമായ ചില പ്രവർത്തികൾ, മൊബൈൽ ഫോണിന്റെ ദുരുപയോഗം, മദ്യപാനത്തിന്റെ ദോഷങ്ങൾ എന്നീ ചില സംഗതികൾ ഈ ചിത്രത്തിലൂടെ എടുത്തുകാണിക്കാൻ ശ്രമിച്ചിരിക്കുന്നു.

മോഹൻ ലാൽ എന്ന നടൻ തന്റെ അഭിനയപാടവ്ം നല്ല രീതിയിൽ പ്രകടിപ്പിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.

തുടക്കം മുതൽ തന്നെ വല്ലാത്ത ഒരു ഇഴച്ചിൽ അനുഭവപെടുന്നത് ആദ്യ ഗാനരംഗത്തിൽ എത്തുമ്പോൾ മൂർദ്ധന്യാവസ്ഥയിലെത്തി തീയ്യറ്റർ വിടുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ടി വി പ്രോഗ്രാം എന്ന പേരിൽ നീണ്ടു നില്ക്കുന്ന സാമൂഹിക പ്രസംഗങ്ങൾ തരക്കേടില്ലാതെ ബോറടിപ്പിക്കും.
രണ്ടാമത്തെ ഗാനം ഒരല്പം മനസ്സിനെ സ്പർശിക്കാൻ സാധിച്ചിട്ടുണ്ട്.

കുറേ സാമൂഹിക ഇടപെടൽ നടത്താവുന്ന ബുദ്ധിജീവി ഡയലോഗുകൾ പരമാവധി പറയിപ്പിക്കൻ ശ്രമിച്ചിട്ടുണ്ട്. അതിൽ പലതും പ്രസക്തമാണെങ്കിലും പുതിയതല്ല.

സർക്കാർ സ്പോൺസർ ചെയ്ത് ഇറക്കുന്ന ഒരു മദ്യപാന വിരുദ്ധ ഡോക്യുമെന്ററി എന്നതാകുന്നു ഈ ചിത്രത്തിനെ ഒരു വാചകത്തിൽ വിവരിക്കാൻ സാധിക്കുന്നത്. കാര്യമായ ആസ്വാദനക്ഷമതയോ മാനസികോല്ലാസമോ നല്കാത്ത ഒരു ചിത്രം.

Rating : 3 / 10

Saturday, June 02, 2012

മഞ്ചാടിക്കുരു




മഞ്ചാടിക്കുരു

കഥ, തിരക്കഥ, സംവിധാനം: അഞ്ജലി മേനോൻ
സംഭാഷണം: അപർണ്ണ മേനോൻ, അഞ്ജലി മേനോൻ

ഒരു വലിയ തറവാട്ടിലെ കാരണവർ മരിക്കുകയും അതിനെത്തുടർന്ന് വീട്ടിലെത്തുന്ന മക്കളും മരുമക്കളും ആ തറവാടിന്റെ ഭാഗം ലഭിക്കാനായി ആഗ്രഹിച്ച് പതിനാറിന്റെ അന്നേയ്ക്ക് തീരുമാനിച്ചിരിക്കുന്ന ഒസ്യത്ത് വായനവരെ അവിടെ താമസിക്കുന്നതും അതിന്നിടയിൽ ഉണ്ടാകുന്ന കുടുംബബന്ധങ്ങളുടെയും കുടുംബാംഗങ്ങളുടേയും ഇടയിലെ വൈകാരികമായ പല സന്ദർഭങ്ങളും സാഹചര്യങ്ങളും ഒരു അഞ്ചാം ക്ലാസ്സുകാരൻ കുട്ടി നോക്കിക്കാണുന്നതാണ്‌ ഈ ചിത്രത്തിന്റെ കഥ.
മനോഹരമായ ബാല്യകാലത്തിന്റെ മുഹൂർത്തങ്ങളും അതോടൊപ്പം നഷ്ടപ്പെടുന്ന ബാല്യകാലവും അതിന്റെ സങ്കീർണ്ണതകളും ഈ ചിത്രം വിവരിക്കുന്നു.

ഈ അഞ്ചാം ക്ലാസ്സുകാരൻ കുട്ടി വളർന്ന് വലുതായതിനുശേഷം വിവരിക്കുന്ന ഒരു കഥയായാണ്‌ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആ കുട്ടിയുടെ ജീവിതത്തിലെ ഒരു പാട് അനുഭവങ്ങളും മുഹൂർത്തങ്ങളും സമ്മാനിച്ച ആ പതിനാറ്‌ ദിവസത്തിന്റെ കഥ.

ബാലതാരങ്ങളടക്കം അഭിനേതാക്കളെല്ലാവരും മികച്ചുനിന്നതിനാൽ ഈ ചിത്രം വളരെ ആസ്വാദ്യകരമായി. ജീവിതബന്ധങ്ങളുടെ വൈകാരികമായ പല വശങ്ങളും ഹൃദയസ്പർശിയായി പ്രേക്ഷകരിലേക്കെത്തിക്കുവാൻ സാധിച്ചിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ വിജയം. പല ചെറിയ ചെറിയ ചലനങ്ങളും ഭാവങ്ങളും സംഭാഷണങ്ങളും പ്രേക്ഷകഹൃദയത്തിലേയ്ക്ക് തുളഞ്ഞ് കയറുകയും ആ വിങ്ങലിൽ നിന്ന് കണ്ണുനീരായി പടരുകയും ചെയ്യുന്നു. പല സന്ദർഭങ്ങളിലും തുളുമ്പി വരുന്ന വികാരങ്ങളെയും കണ്ണീരിനേയും നിയന്ത്രിക്കാൻ കഴിയാത്തവിധം കഥ നമ്മിലേയ്ക്ക് എത്തുന്നു.

തറവാടും അതിനോടനുബന്ധിച്ച ബാല്യകാലവും മുത്തച്ചൻ മുത്തശ്ശി തുടങ്ങിയ ഒരു കുടുംബപശ്ചാത്തലവുമുള്ളവരെ വല്ലാതെ ഉലച്ചുകളയാൻ കെല്പുള്ള ഒരു സിനിമയാകുന്നു ഇത്. സിനിമ കഴിഞ്ഞ് മിനിട്ടുകൾ കഴിഞ്ഞാലും ആ ഗൃഹാതുരത്വവും ഓർമ്മകളും മനസ്സിൽ നിറഞ്ഞ് വീണ്ടും വീണ്ടും വികാരവിവശരാക്കാൻ കഴിയും വിധം ശക്തമായ ഒരു സിനിമയാകുന്നു ‘ഒരു മഞ്ചാടിക്കുരു’.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹരമായ ചിത്രം.... 

അഞ്ജലി മേനോനും ഈ ചിത്രത്തിന്റെ പ്രവർത്തകർക്കും നന്ദിയും അഭിനന്ദനങ്ങളും... Hats off...

Rating : 8 / 10

HERO







കഥ, തിരക്കഥ, സംഭാഷണം: സുനിൽ ഗുരുവായൂർ
സംവിധാനം: ദിപൻ

പഴയകാലത്ത് പ്രതാപിയായിരുന്ന സ്റ്റ്ണ്ട് മാസ്റ്റർ മകളുടെ കല്ല്യാണത്തിന്‌ പണം ആവശ്യമായി വന്നപ്പോൾ ചാൻസ് ചോദിച്ച് തന്റെ പഴയ പരിചയക്കാരെ സമീപിക്കുകയും അതിൽ ഒരു ഡയറക്ടർ തന്റെ സിനിമയിൽ ഇദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. അസിസ്റ്റന്റ്സ് ആയി ജോലി ചെയ്യാൻ ആളുകളെ കിട്ടാതെ വരുന്ന സാഹചര്യത്തിൽ പണ്ട് തന്റെ ടീമിൽ നിന്ന് പുറത്താക്കിയ ആന്റണിയെ തേടി കണ്ടുപിടിച്ച് കൂടെ നില്ക്കാൻ അഭ്യർത്ഥിക്കുകയും ഒടുവിൽ ഗുരുദക്ഷിണപോലെ ആന്റണി അതിന്‌ വഴങ്ങുകയും ചെയ്യുന്നു.

ആന്റണിയുടെ ധീരമായ ആക് ഷൻ സീക്വൻസുകളും മറ്റ് ഇടപെടലുകളും സിനിമയെ നല്ല തോതിൽ സഹായിക്കുകയും അത് ഡയറക്ടറുടെയും അതിലെ ഹീറോയിന്റേതുമടക്കം എല്ലാവരുടേയും അഭിനന്ദനത്തിന്‌ പാത്രമാകുന്നുണ്ടെങ്കിലും ക്രഡിറ്റ് മുഴുവൻ അതിൽ അഭിനയിച്ച ഹീറോ തന്നെ കരസ്ഥമാക്കുന്നു.

ഈ ഡ്യൂപ്പ് ആർട്ടിസ്റ്റ് വളർന്ന് ഹീറോ ആയിത്തീരുന്നതാണ്‌ ഈ സിനിമയുടെ കഥ.

ഇതിന്റെ ഡയറക്ടർ ദിപൻ ഒരു പൃഥ്യിരാജ് ഫാൻ ആണെന്ന് നിസ്സംശയം പറയാം. കാരണം, മസിലുപെരുപ്പിച്ചുള്ള ഇണ്ട്രൊഡക് ഷനും, ഇടയ്ക്കിടെ സ്ലോ മോഷനിലുള്ള നടപ്പും സ്റ്റണ്ട് സീനുകളിലെ പ്രകടനങ്ങളും അമിതമായത് തന്നെ ഇതിന്‌ കാരണം.

ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഈ ചിത്രത്തിനെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. ഒന്നുമല്ലാത്ത ഒരുവൻ വളർന്ന് സ്റ്റാർ ആകുന്നത് കാണുന്നത് ഒരു സുഖമുണ്ട്. പക്ഷേ, പ്രേക്ഷകരുടെ മനസ്സ് കവരാവുന്ന സംഗതികളോ സീനുകളോ കാര്യമായി ഇല്ലാത്തതിനാൽ തന്നെ ഈ ചിത്രം പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കുന്നുമില്ല.

ബോഡി ബിൽഡിങ്ങിന്‌ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടാണെന്ന് തോന്നുന്നു പൃഥ്യിരാജിന്റെ മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. നായികയായി അഭിനയിച്ച നടി തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. സ്റ്റണ്ട് മാസ്റ്ററായി അഭിനയിച്ച തലൈവാസൽ വിജയ് മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. ആദ്യത്തെ ഗാനവും അതിന്റെ ചിത്രീകരണവും മോശമായിരുന്നു. പൃഥ്യിരാജ് ഡാൻസ് ചെയ്ത രംഗങ്ങളെല്ലാം തന്നെ ഒട്ടും സ്വാഭാവികതയില്ലായിരുന്നു. കോറിയോഗ്രാഫിയുടെ ദോഷമോ പൃഥ്യിരാജിന്റെ വഴക്കമില്ലായ്മയോ ആകാം കാരണം.

ആക് ഷനും സ്ലോമോഷനുമെല്ലാം പൃഥ്യിരാജിൽ നിന്ന് കണ്ടിരിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് ആ മനസ്സുള്ളവർക്കും വെറുതേ കണ്ട് ആസ്വദിക്കാവുന്ന ചിത്രം.

Rating : 3.5 / 10

Friday, June 01, 2012

അരികെ







കഥ: സുനിൽ ഗംഗോപാധ്യ
തിരക്കഥ, സംഭാഷണം, സംവിധാനം: ശ്യാമപ്രസാദ്

ശന്തനു (ദിലീപ്) എന്ന ഒരു സാത്വികനായ മനുഷ്യന്‌ നല്ലൊരു കുടുംബത്തിലെ കല്പന (സംവൃത സുനിൽ) എന്ന പെൺകുട്ടിയുമായുള്ള പ്രണയത്തെ അനുരാധ (മമത മോഹൻ ദാസ്) എന്ന ഇവരുടെ സുഹൃത്ത് നോക്കിക്കാണുകയും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ഒടുവിൽ പ്രണയത്തിന്‌ സംഭവിക്കുന്ന വ്യതിയാനങ്ങളുമാണ്‌ ഈ ചിത്രത്തിൽ പരാമർശിക്കുന്നത്.

ഈ ചിത്രത്തിൽ പ്രധാനമായും നിരീക്ഷിച്ച ഒരു പ്രത്യേകത എന്തെന്നാൽ ഇതിലെ കഥാപാത്രങ്ങൾ ഭൂരിഭാഗം പേരും വളരെ നേർത്ത സ്വരത്തിലും വളരെ സാവധാനത്തിലും മാത്രം സംസാരിക്കാനും പെരുമാറാനും നിർബന്ധിതമാകുന്നു എന്നതാണ്‌. കല്പന എന്ന കഥാപാത്രം മാത്രം ഇതിൽ നിന്ന് വ്യത്യാസപ്പെട്ട് നില്ക്കുന്നു.

ശന്തനു സ്വകാര്യം പറയുന്നപോലെ മാത്രമേ ഈ ചിത്രത്തിൽ സംസാരിക്കുന്നുള്ളൂ​‍ൂ. കല്പനയുടെ അച്ഛനായ ഇന്നസെന്റ് ഓവർ സ്ലോ ആയോ എന്നേ സംശയിക്കേണ്ടൂ.. അമ്മയായ ഊർമ്മിള ഉണ്ണി സ്വതേ ആ ഭാവവും രൂപവും ആയതിനാൽ കുറ്റം പറയുന്നില്ല.

മമത മോഹൻ ദാസ് അവതരിപ്പിച്ച അനുരാധയാണ്‌ ഈ ചിത്രത്തിന്‌ ആകെ ആശ്വാസമായ ഒരു ഘടകം. മികച്ചതും പക്വവുമായ അഭിനയത്തിലൂടെ മമത തന്റെ പ്രകടനം ഗംഭീരമാക്കി.

ഈ ചിത്രത്തിൽ മൂന്നോ നാലോ ആസ്വാദ്യകരമായ സീനുകളുണ്ട്. ആ സീനുകളിലുള്ള സംഭാഷണങ്ങളും വൈകാരികതയും സമീപനവും വളരെ നന്നായിരുന്നു. കല്പനയുടെ അച്ചനായ ഇന്നസെന്തിന്റെ ഗുരുവായി വരുന്ന കഥാപാത്രവും അദ്ദേഹവുമായി ബന്ധപ്പെട്ട സംസാരങ്ങളും വളരെ മികച്ചതായിരുന്നു. അതുപോലെ എടുത്ത് പറയാവുന്ന രണ്ടോ മൂന്നോ സീനുകൾ കൂടി കാണാം.

പക്ഷേ, കഥാപാത്രങ്ങളും കഥയുമെല്ലാം മെല്ലെപ്പോക്ക് നയമായതിനാൽ തീയ്യറ്ററിൽ കയറാനും അഥവാ കയറിയാൽ കുത്തിയിരിക്കാനും നല്ല ക്ഷമ തന്നെ വേണം.

Rating : 4 / 10

Monday, May 14, 2012

ഗ്രാന്റ്‍മാസ്റ്റര്‍



രചന, സംവിധാനം: ബി. ഉണ്ണിക്കൃഷ്ണന്‍

മെട്രോ സിറ്റിയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച പോലീസ്‌ സേനയുടെ തലവനായി ചന്ദ്രശേഖര്‍ (മോഹന്‍ ലാല്‍). കൂടെ രണ്ട്‌ പ്ളഗ്ഗുകള്‍ നിര്‍ബന്ധമായതിനാല്‍ ജഗതിയും നരേനും.

പണ്ട്‌ കേരളപോലീസിലെ പുലിയായിരുന്ന ചന്ദരശാെഖരന്‍ വിവാഹജീവിതത്തിലെ പരാജയത്തെത്തുടര്‍ന്ന് കുറ്റാന്വേഷണങ്ങളില്‍ തീരെ താല്‍പര്യമില്ലാതായത്രേ. ക്രിമിനല്‍ വക്കീലായ ഈ മുന്‍ ഭാര്യയുടെ പേര്‌ ദീപ്തി (പ്രിയാമണി), മകളുടെ പേര്‌ ദാക്ഷായണി. രണ്ടും തുടങ്ങുന്നത്‌ 'ദ' എന്നതാകാന്‍ ഉണ്ണിക്കൃഷ്ണന്‍ അറിഞ്ഞ്‌ ശ്രമിച്ചത്‌ തന്നെ.
ഒരു മനോരോഗവിദഗ്ദനായി അനൂപ്‌ മേനോന്‍ ഈ ചിത്രത്തിലുണ്ട്‌. ഇയാള്‍ ദീപ്തിയുടെ അടുത്ത സുഹൃത്താണ്‌.
അലസനായി കഴിഞ്ഞിരുന്ന ചന്ദ്രശേഖരനെ പോലീസ്‌ മേധാവി സ്വന്തം താല്‍പര്യത്തില്‍ ഈ മെട്രോ ക്രൈം സെല്ലിണ്റ്റെ തലവനാക്കിയെങ്കിലും ആള്‌ പതിവുപോലെ ഒറ്റയ്ക്ക്‌ ഇരുന്ന് ചെസ്സ്‌ കളിയും അലസതയുമായി തുടര്‍ന്നു. ആയിടയ്ക്ക്‌ ഒരാള്‍ ഒരു പെണ്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുന്നു. ഈ പെണ്‍ കുട്ടിയുടെ അച്ഛന്‍ അമ്മയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞതാണെന്നും ഇപ്പോള്‍ ഹൃദയാഘാതം വന്ന് ആശുപത്രിയിലായെന്നും അറിഞ്ഞപ്പോള്‍ ചന്ദ്രശേഖരനിലെ 'പുലി' ഉണര്‍ന്നു. ഉടനെ സാഹചര്യവും സാക്ഷിമൊഴികളും ഉപയോഗിച്ച്‌ പ്രതിയെ തിരിച്ചറിയുന്നു. കൂടെ പ്ളഗ്ഗായി നില്‍ക്കുന്ന ജഗതി 'ഇതാണ്‌ പഴയ ചന്ദ്രശേഖരന്‍ സാര്‍' എന്ന് പറഞ്ഞ്‌ ആത്മനിര്‍വ്വൃതി അടയുന്നു. പ്രതി ഒളിച്ചിരിക്കുന്ന സ്ഥലവും പെട്ടെന്ന് തിരിച്ചറിയുന്നു. ചന്ദ്രശേഖര്‍ തനിച്ച്‌ അങ്ങോട്ട്‌ പോകുന്നു. 'പഴയവീഞ്ഞിന്‌ വീര്യം കൂടും' എന്ന് ചന്ദ്രശേഖരനോട്‌ പുകഴ്ത്തിപ്പാടുന്ന ജഗതിയും കൂടി ആയപ്പോള്‍ അത്രയും ഭാഗം വളരെ കെട്ടിച്ചമച്ച്‌ ഒരുക്കിവച്ചതിണ്റ്റെ പൂര്‍ണ്ണത കൈവരിച്ചു.

കുറ്റവാളിയെ ആ വീട്ടില്‍ പോയി പുഷ്പം പോലെ പിടിച്ചപ്പെൊഴാണ്‌ അറിയുന്നത്‌ അയാള്‍ക്ക്‌ പെണ്‍ കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന മാനസികരോഗം ആണെന്ന്. തൃപ്തിയായി! വേറെയും രണ്ട്‌ പെണ്‍കുട്ടികളെ പിടിച്ച്‌ കൊണ്ടുവന്ന് കെട്ടിയിട്ടിരുന്നു. എന്തൊരു ഹോബി!!!

ഇനിയാണ്‌ കഥ തുടങ്ങുന്നത്‌. ക്രൈം സെല്ലിലേയ്ക്ക്‌ വരുന്ന ഒരുപാട്‌ എഴുത്തുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്ന് ചന്ദ്രശേഖര്‍ അതില്‍ 'A' എന്ന് തുടങ്ങുന്ന ഒരു സ്ഥലത്ത്‌ ഒരു കുറ്റകൃത്യം നടക്കുമെന്ന മുന്നറിയിപ്പ്‌ കാണുന്നു. അത്‌ തടയാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്നു. അവിടെ കൊല്ലപ്പെടുന്നത്‌ 'A' എന്ന് പേര്‌ തുടങ്ങുന്ന ഒരു സ്ത്രീയാണ്‌.

ഈ കുറ്റകൃത്യങ്ങള്‍ 'B', 'C', 'D' എന്നീ അക്ഷരക്രമത്തില്‍ മുന്നോട്ടുപോകുന്നതും അതെല്ലാം തടയാന്‍ ചന്ദ്രശേഖറും കൂട്ടരും ശ്റമിക്കുന്നതുമാണ്‌ ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍.

'ഡാഡികൂള്‍' എന്ന സിനിമയിലെ അലസനായ പോലീസ്‌ ഒാഫീസറ്‍, പോലീസ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത നെഗറ്റീവ്‌ ടച്ചുള്ള ലേഡി ഒാഫീസര്‍, പോലീസ്‌ സിനിമകളില്‍ സ്ഥിരം കൂടെയുള്ള രണ്ട്‌ പ്ളഗ്ഗുകള്‍ തുടങ്ങിയ കഥാപാത്രങ്ങളൊക്കെത്തന്നെ ഈ സിനിമയിലുമുണ്ട്‌.

ചുറ്റുമുള്ള ഒരുപാട്‌ പേരെ (കൂടെയുള്ള നരേന്‍, മനോരോഗ ഡോക്ടറായ അനൂപ്‌ മേനോന്‍, ആദ്യത്തെ മനോരോഗിയായ കുറ്റവാളി) സംശയമുള്ള പോലെ അവതരിപ്പിച്ച്‌ വലിയ ഒരു സസ്പെന്‍സ്‌ കുറ്റവാളിയെ ഉണ്ടാക്കിയെടുക്കാന്‍ തിരക്കഥാകൃത്ത്‌ മനപ്പൂര്‍വ്വം ശ്രമിച്ചതിണ്റ്റെ ഏനക്കേടുകള്‍ ഈ ചിത്രത്തില്‍ ധാരാളമുണ്ട്‌.

ഇതൊന്നും കൂടാതെ ചന്ദ്രശേഖരണ്റ്റെ മോള്‍ക്കും 'ദാക്ഷായണി' എന്ന് പേരിട്ട്‌ നാലാമത്തെ കൊലപാതകം കുട്ടിയെയാണോ ഭാര്യയായിരുന്ന 'ദീപ്തി'യെയാണോ എന്ന് വീണ്ടും പ്രേക്ഷകരെ സംശയത്തില്‍ നിര്‍ത്താനുള്ള ശ്രമവും ദയനീയം.

ഒടുവില്‍ കുറ്റവാളി താന്‍ കൊല ചെയ്യുകയും അതിനുവേണ്ടി മറ്റൊരു മനോരോഗിയെ കരുവാക്കിയ കഥയും കൂടി ചേര്‍ത്തപ്പോള്‍ പൂര്‍ത്തിയായി. എന്തൊരു ഗംഭീരമായ കണ്ടെത്തല്‍.
ഒരാളെ വിളിച്ച്‌ ഒരു സ്ഥലത്തേയ്ക്ക്‌ വിട്ടിട്ട്‌ തിരിച്ചെത്തുമ്പോള്‍ നീയാണ്‌ ആ കൊലപാതകം ചെയ്തത്‌ എന്ന് പറഞ്ഞ്‌ വിശ്വസിപ്പിക്കാവുന്ന എത്ര മനോഹരമായ മനോരോഗം!

ഇണ്റ്റര്‍ വെല്‍ വരെ ഇഴഞ്ഞ്‌ നീങ്ങിയ ഈ സിനിമ, രണ്ടാം പകുതിയില്‍ ഒരല്‍പമെങ്കിലും ജീവന്‍ വെച്ചെന്ന് പറയാം. ക്ളൈമാക്സും അതിലേയ്ക്ക്‌ നയിച്ച കാര്യങ്ങളും പ്രേക്ഷകരെ അല്‍പമെങ്കിലും താല്‍പര്യത്തോടെ കാണുവാന്‍ പ്രേരിപ്പിച്ചു. പക്ഷേ, ഇതിനെല്ലാം സാദ്ധ്യമായത്‌ മോഹന്‍ലാല്‍ എന്ന നടണ്റ്റെ ഇരുത്തം വന്ന അഭിനയം ഒന്ന് മാത്രമാണ്‌. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ വെറുമൊരു ദുരന്തമായി മാറിയേനെ.

നരേനും ജഗതിയും ആവര്‍ത്തനവിരസമായ കഥാപാത്രങ്ങളായതിനാല്‍ തന്നെ മഹാ ബോറാകുകയും ചെയ്തു.

മോഹന്‍ലാലിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി മോശമായില്ല.

ഒരു ഗാനം മികച്ചതായിരുന്നു.

ഒട്ടും സ്വാഭാവികതയില്ലാതെ കെട്ടിച്ചമച്ച്‌ ഏച്ചുകൂട്ടി ഒരു കുറ്റാന്വേഷണ കഥ സൃഷ്ടിച്ചെടുക്കുകയാണ്‌ ബി. ഉണ്ണിക്കൃഷ്ണന്‍ ചെയ്തിരിക്കുന്നത്‌. വളരെ ബോറായ ഈ സിനിമയെ മോഹന്‍ ലാല്‍ എന്ന നടണ്റ്റെ മികച്ച പക്വതയോടെയുള്ള അഭിനയവും രണ്ടാം പകുതിക്ക്‌ ശേഷമുള്ള ചില സന്ദര്‍ഭങ്ങളും കുറച്ചെങ്കിലും ഭേദപ്പെട്ട പരുവത്തിലാക്കാന്‍ സഹായിച്ചു എന്ന് മാത്രം.

Rating : 3 / 10

Sunday, May 06, 2012

മല്ലൂ സിംഗ്‌


കഥ, തിരക്കഥ, സംഭാഷണം: സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: നീറ്റാ ആണ്റ്റോ

നാട്ടില്‍ നിന്ന് ഏഴ്‌ വര്‍ഷം മുന്‍പ്‌ പോയ ഹരിയെ അന്വേഷിച്ച്‌ പഞ്ചാബിലെ ഒരു മലയാളി-സിക്ക്‌ കോളനിയില്‍ എത്തുന്ന ഹരിയുടെ അമ്മാവണ്റ്റെ മകനായ അനി, അവിടെ കാണുന്ന സംഭവങ്ങളും അവിടെയുള്ള ഹരീന്ദര്‍ സിംഗ്‌ എന്ന 'മല്ലൂ സിംഗ്‌' ഹരിയാണോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിലെ കഥാസാരം.

തണ്റ്റെ മാതാപിതാക്കളോടും നാല്‌ സഹോദരിമാരോടുമൊപ്പം അവിടെ ജീവിക്കുന്ന മല്ലൂ സിങ്ങും ആ നാട്ടിലെ മറ്റ്‌ ചില കഥാപാത്രങ്ങളും ഇവര്‍ക്കിടയിലേയ്ക്കെത്തുന്ന അനിയും അനിയുടെ സഹോദരി അശ്വതിയുമെല്ലാം ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്‌.

കണ്ട്‌ മടുത്ത തറവാട്ട്‌ തര്‍ക്കവും മക്കള്‍ പോരും ഈ സിനിമയുടെ കഥയെ തുടങ്ങി വെയ്ക്കുന്നു.
ആള്‍ മറാട്ടം നടത്തി ജീവിക്കാന്‍ വിധിക്കപ്പെടാനും കണ്ടുമടുത്ത ഉപാധി തന്നെ ആശ്രയം.
ഒടുവില്‍ ക്ളൈമാക്സിലെ സസ്പെന്‍സുകളും ആരെയും അമ്പരിപ്പിക്കുന്നില്ല എന്നതും കഥയുടെ ദുരന്തം.
ആള്‍മറാട്ടം നടത്തി അവിടെ സ്വന്തക്കാരനായി ജീവിക്കേണ്ടിവരുന്ന കഥ വെളിപ്പെടുത്തുമ്പോള്‍ അറിയേണ്ടവരെ അത്‌ ഒളിഞ്ഞ്‌ നിന്ന് കേള്‍പ്പിച്ച്‌ വൈകാരികത സൃഷ്ടിക്കലും കണ്ണീരണിയിക്കലും ചേര്‍ന്ന് നാടകത്തിന്‌ തിരശ്ശീലയിടീക്കാറാക്കുകയും തിരികെ നാട്ടില്‍ ചെന്ന് വില്ലന്‍മാരെ ഇടിച്ച്‌ നിരത്തി തിരിച്ചെത്തിച്ച്‌ സിനിമ അവസാനിപ്പിക്കുകയും ചെയ്യും.

യാതൊരു ഗുണനിലവാരവുമില്ലാത്ത ഒരു കഥയെ, താരബാഹുല്ല്യവും പഞ്ചാബിണ്റ്റെ പശ്ചാത്തലവും വര്‍ണ്ണശബളമായ വസ്ത്രാലങ്കാരങ്ങളും ഗാനരംഗങ്ങളും തട്ടിക്കൂട്ട്‌ തമാശകളും ചേര്‍ത്ത്‌ പ്രേക്ഷകരെ പറ്റിക്കാന്‍ ശ്രമിക്കുന്ന ഒരു ശ്രമം മാത്രമാകുന്നു 'മല്ലൂ സിംഗ്‌' എന്ന ഈ സംരംഭം.

ഉണ്ണി മുകുന്ദനെ വളരെ നന്നായി ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ശരീരം കൊണ്ടും, സംഘട്ടനങ്ങളിലെയും ഗാനനൃത്തരംഗങ്ങളിലെയും പ്രകടനങ്ങള്‍ കൊണ്ടും ഈ നടന്‍ 'മല്ലൂ സിങ്ങി'നെ നന്നായി അവതരിപ്പിച്ചു.

അനുബന്ധ കഥാപാത്രങ്ങളായ ബിജുമേനോനും മനോജ്‌ കെ ജയനും അത്ര നന്നായുമില്ല. ഇതില്‍ മനോജ്‌ കെ ജയണ്റ്റെ കോമാളിത്തരം വളരെ കൃത്രിമത്വമുള്ളതാവുകയും ചെയ്തു.

കുഞ്ചാക്കോ ബോബന്‍ നന്നായി 'ദിലീപി'ന്‌ പഠിക്കുന്നതായി ഒാരോ കോമഡിസീനിലും വ്യക്തമായി മനസ്സിലാകും.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ കുറച്ചൊക്കെ പ്രേക്ഷകരെ രസിപ്പിച്ചു.

സംവ്ര്‌താ സുനില്‍ അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രം കാര്യമായ വൈകാരികതയൊന്നും പ്രേക്ഷകര്‍ക്ക്‌ നല്‍കിയില്ല. പക്ഷേ, നാട്ടില്‍ നിന്ന് പഞ്ചാബിലെത്തിയ ഈ നാടന്‍ പെണ്‍കൊടി ഹിന്ദിയിലോ പഞ്ചാബിയിലോ മറ്റോ ഒരു പ്രാര്‍ത്ഥന ഇരുന്ന് ചൊല്ലുന്നുണ്ട്‌... ഹോ.... അത്രസമയം തൊണ്ടയില്‍ നിന്ന് കൂവല്‍ പുറത്ത്‌ വരാതെ പിടിച്ചിരിക്കാന്‍ കഴിയുന്ന ഏതൊരു മാന്യനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പരമദയനീയം...
'Unlimited Fun' എന്നൊക്കെ എഴുതികാണീച്ചെങ്കിലും അതൊനും ഇല്ലാതെ ബോറടിച്ച്‌ നിരാശയോടെ ഇരിക്കുന്ന പ്രേക്ഷകരെ ഒന്ന് ഉത്സാഹഭരിതരാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കൂട്ടിച്ചേര്‍ത്തതാണ്‌ ഈ രംഗം എന്ന് വിശ്വസിക്കുന്നു.

വര്‍ണ്ണശബളമായ ഗാനരംഗങ്ങളും മികച്ച സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്‌.

ഉണ്ണിമുകുന്ദനും കുഞ്ചാക്കോ ബോബനും ചേര്‍ന്നുള്ള ആദ്യത്തെ ഒരു ഗാനനൃത്തരംഗം പ്രേക്ഷകരെ നന്നായി ആസ്വദിപ്പിച്ചു.

സംഘട്ടനങ്ങളുടെ ദൈര്‍ഘ്യം പ്രേക്ഷകരെ കുറച്ചൊക്കെ മുഷിപ്പിച്ചു.

ഒരു ആക്‌ ഷന്‍ ഹീറോ എന്ന രൂപത്തില്‍ ഉണ്ണിമുകുന്ദര്‍ മികച്ച ഒരു സാദ്ധ്യത നല്‍കുന്നു എന്നതാണ്‌ ഈ ചിത്രത്തില്‍ നിന്ന് ആകെ മനസ്സിലാകുന്നത്‌.

കഥയുടെ ഗുണനിലവാരം പ്രശ്നമല്ലാത്ത പ്രേക്ഷകര്‍ക്ക്‌, കുറച്ചൊക്കെ ബോറടി സഹിച്ചാലും ഒരു പഞ്ചാബ്‌ ബാക്ക്‌ ഗ്രൌണ്ടില്‍ ഉത്സവപ്രതീതിയില്‍ വെറുതേ ഇരുന്ന് ആസ്വദിക്കാവുന്ന ഒരു ചിത്രം.

Rating : 3 /10

ഡയമണ്ട്‌ നെക്ക്‌ ലേസ്‌ (Diamond Necklace)


കഥ, തിരക്കഥ, സംഭാഷണം: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: ലാല്‍ ജോസ്‌
നിര്‍മ്മാണം: ലാല്‍ ജോസ്‌

ദുബായില്‍ ജീവിതം ആഘോഷിച്ച്‌ ജീവിക്കുന്ന ഒരു യുവ ഡോക്ടര്‍. ഇദ്ദേഹത്തിന്‌ ജീവിതത്തില്‍ ഉണ്ടാകുന്ന മൂന്ന്‌ സ്ത്രീകളുമായുള്ള ബന്ധവും അതിന്നിടയില്‍ നടക്കുന്ന സംഭവങ്ങളുമാണ്‌ ഈ സിനിമ വിവരിക്കുന്നത്‌.

ഡോക്ടറുടെ ജീവിതത്തിലേയ്ക്ക്‌ ഹോസ്പിറ്റലിലെ നഴ്സായി എത്തുന്ന ഒരു തമിഴ്‌ പെണ്‍കുട്ടിയായി ഗൌതമി നായര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. തുടക്കത്തില്‍ വളരെ ഭയപ്പാടോടെ ഈ ഡോക്ടറോട്‌ സംസാരിക്കുന്ന ഈ പെണ്‍കുട്ടി അധികം മിനിട്ടുകള്‍ കഴിയുന്നതിനുമുന്‍പ്‌ തന്നെ ഡോക്ടറുടെ മേല്‍ ആധിപത്യം നേടിയെടുത്തത്‌ ഒട്ടും തന്നെ വിശ്വസനീയമായ തരത്തിലായിരുന്നില്ല. ഈ ഡോക്ടര്‍ വെറുമൊരു കോമാളിയായി മാറുന്നതും സംവിധായകണ്റ്റെ പരാജയം തന്നെ. പക്ഷേ, ഗൌതമി നായര്‍ തണ്റ്റെ കഥാപാത്രത്തെ ഗംഭീരമാക്കി.

ഈ ഡോക്ടറുടെ ജീവിതത്തിലേയ്ക്ക്‌ ഡയമണ്ടുമായി കടന്നുവരുന്ന മറ്റൊരു സ്ത്രീയായി സംവ്ര്‌ത സുനില്‍ വേഷമിടുന്നു. അസുഖത്തിണ്റ്റെ തീവ്രതയും വേദനയും പ്രേക്ഷകരിലേയ്ക്കെത്തിക്കുന്നതില്‍ ഈ നടി വിജയിച്ചുവെങ്കിലും ആ കഥാപാത്രം നേരിടുന്ന മാനസിക സമ്മര്‍ദ്ദവും കുറ്റബോധവും എത്ര കരഞ്ഞിട്ടും ഒരു തരിമ്പും പ്രേക്ഷകരിലേയ്ക്ക്‌ എത്തിയതുമില്ല എന്നത്‌ കഥപറച്ചിലിണ്റ്റെ ന്യൂനതയായി.

ഈ ഡോക്ടറുടെ ഭാര്യയായി വേഷമിട്ട പുതുമുഖം അനുശ്രീ, വളരെ ഭംഗിയായി തണ്റ്റെ വേഷം കൈകാര്യം ചെയ്തു. നിഷ്കളങ്കതയും അബദ്ധങ്ങളും വളരെ സ്വാഭാവികമായിതന്നെ പ്രേക്ഷകരിലേയ്ക്‌ എത്തി എന്ന്‌ തന്നെ പറയാം. ഈ നടി നല്ലൊരു അഭിനന്ദനം അര്‍ഹിക്കുന്നു.

ശ്രീനിവാസന്‍ പ്രേക്ഷകര്‍ കുറേ കണ്ടുമടുത്ത അതേ രൂപത്തിലും ഭാവത്തിലും അവതരിച്ചതിനാല്‍ നന്നായെന്നും മോശമായെന്നും പറയേണ്ടതില്ല.
മണിയന്‍ പിള്ള രാജുവും കൈലേഷും തങ്ങളുടെ ഭാഗം മോശമാക്കാതെ ചെയ്തു.
അധികസമയം ഇല്ലെങ്കിലും ശിവജി ഗുരുവായൂരിണ്റ്റെ ഭാര്യാപിതാവും, സുകുമാരിയുടെ മോഡേര്‍ണ്‍ അമ്മൂമ്മയും ഗംഭീരമായി.

സീനിയര്‍ ഡോക്ടറായി വേഷമിട്ട രോഹിണി തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

ഫഹദ്‌ ഫാസിലിണ്റ്റെ ഡോക്ടര്‍ പൂര്‍ണ്ണമായും പ്രേക്ഷകമനസ്സ്‌ കയ്യടക്കിയില്ല എന്നത്‌ സംവിധായകണ്റ്റെയും തിരക്കഥാകൃത്തിണ്റ്റെയു പരാജയമാണ്‌. കാരണം, ഈ കഥാപാത്രത്തിണ്റ്റെ മാനസികസംഘട്ടനങ്ങളും കുറ്റബോധവും പശ്ചാത്താപവുമൊന്നും ഒട്ടും തന്നെ പ്രേക്ഷകരുടെ മനസ്സില്‍ തൊട്ടില്ല. കരഞ്ഞ്‌ കാണിച്ചിട്ടൊന്നും മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയില്ല എന്ന്‌ ഇവര്‍ മനസ്സിലാക്കിയാല്‍ നന്ന്‌.

രസകരമായ ചില സംഭാഷണശകലങ്ങളും മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ടെങ്കിലും നല്ലൊരു കഥയെ ഒട്ടും വേഗതയോ താല്‍പര്യമോ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനായില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രധാന ന്യൂനത. ഈ മെല്ലെപ്പോക്കും ബോറടിയും വര്‍ദ്ധിപ്പിക്കാനായി ഒരു ഗാനരംഗം കൂടി പ്രധാന പങ്ക്‌ വഹിച്ചു.

രണ്ടര മണിക്കൂറിലധികമുള്ള ഈ സിനിമയെ ഒരു പക്ഷേ രണ്ട്‌ മണിക്കൂറില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ കഥ കുറച്ച്‌ കൂടി താല്‍പര്യജനകമായി മാറുമായിരുന്നു എന്ന്‌ തോന്നുന്നു.

 Rating : 5 /10

Tuesday, April 24, 2012

Vicky Donor


സംവിധാനം: സൂജിത് സിർകാർ
നിർമ്മാണം: ജോൺ അബ്രഹാം
കഥ, തിരക്കഥ: ജൂഹി ചതുർവ്വേദി
അഭിനേതാക്കൾ: ആയുഷ്മാൻ ഖുറാന, യാമി ഗൗതം, അന്നു കപൂർ.

ജോൺ എബ്രഹാം ആദ്യമായി നിർമ്മാതാവ് ആകുന്ന സിനിമയാണ് വിക്കി ഡോണർ. നിർമ്മാതാവ് മാത്രമല്ല, സംവിധായകനും അഭിനേതാക്കളും ഒക്കെ പുതുമുഖങ്ങളാണ്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ ആയുഷ്മാൻ ഖുറാനയും (എം.ടി.വി. ജോക്കി), യാമി ഗൗതവും (സീരിയൽ നടി) സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ ചുരുക്കത്തിൽ: വിക്കി അറോറ (ആയുഷ്മാൻ) ഒരു അലസനായ ചെറുപ്പക്കാരനാണ്. അമ്മ നടത്തുന്ന ബ്യൂട്ടി പാർലറിൽ നിന്നുള്ള വരുമാനമെടുത്ത് ചിലവാക്കിയും ക്രിക്കറ്റ് കളിച്ചും ഒക്കെ ഒരു ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ. ബൽദേവ് ചഡ്ഡ (അന്നു കപൂർ) ഒരു വധ്യതാചികിത്സകനാണ്. ഡോക്റ്റർ ചഡ്ഡയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും ഒക്കെ കേൾക്കേണ്ടി വരുന്നു ഈ ഡോക്റ്റർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്റ്ററുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ നിലവാരമുള്ള ബീജം നൽകാൻ കഴിവുള്ള ഒരാളുടെ അന്വേഷണത്തിലാണ് ഇദ്ദേഹം. ആകസ്മികമായി അദ്ദേഹം വിക്കിയെ കാണാൻ ഇടയാകുന്നു. ഡോക്റ്ററുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ മുഖം കണ്ടാൽ ബീജത്തിന്റെ നിലവാരം മനസ്സിലാക്കാൻ കഴിയുന്ന ഈ ഡോക്റ്റർ, വിക്കി തന്നെ ഇനി മുതൽ തന്റെ ബീജദാതാവ് എന്ന് തീരുമാനിച്ച് അദ്ദേഹത്തെ സമീപിക്കുന്നു. പക്ഷെ വിക്കി നാണക്കേട് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നത്. ഒടുവിൽ വിക്കി സമ്മതിക്കുന്നു.

മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നതാണെങ്കിലും പണം കിട്ടിത്തുടങ്ങിയതോടെ വിക്കിയ്ക്ക് ഇതിൽ താത്പര്യമാകുന്നു. നാലു വർഷത്തോളം ധാരാളം ബീജം ദാനം ചെയ്ത് വിക്കി പണമുണ്ടാക്കുന്നു. ആയിടയ്ക്ക് ആഷിമ റോയ് എന്ന ബംഗാളിയെ വിക്കി കാണാൻ ഇടയാകുകയും പ്രേമത്തിലാകുകയും ചെയ്യുന്നു. വിക്കി ബീജം ദാനം ചെയ്യുന്നത് നിർത്തിയാൽ ഡോ. ചഡ്ഡയുടെ ഹോസ്പിറ്റൽ വീണ്ടും പഴയ പോലെയാകും എന്ന് ഡോക്റ്റർക്ക് അറിയാം. വിക്കിയ്ക്കാണെങ്കിൽ താൻ ബീജം ദാനം ചെയ്താണ് പണമുണ്ടാക്കുന്നത് എന്ന് പ്രണയിനിയോട് പറയാനും വയ്യ. വിക്കിയുടെ കല്യാണവും കഴിയുന്നതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. തുടർന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതി പറയുന്നത്.

ഇത്ര മനോഹരമായും അച്ചടക്കത്തോടും കൂടി ഒരു സിനിമ പറയാൻ കഴിയുമെന്ന് ഈ സിനിമ നമ്മളെ പഠിപ്പിക്കുന്നു. അഭിനേതാക്കൾ ഒക്കെയും മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ വിക്കിയുടെ അമ്മയുടേയും അമ്മൂമ്മയുടേയും കഥാപാത്രങ്ങൾ ചെയ്തവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായി ഈ സിനിമയിൽ ചേർത്തിരിക്കുന്നു. സിനിമ പ്രായപൂർത്തിയായവർക്കുള്ള ബീജദാനത്തെപ്പറ്റി ആണെങ്കിലും കുട്ടികൾക്ക് പോലും ആസ്വദിക്കാവുന്ന തരത്തിൽ തമാശകളും കാര്യങ്ങളും ഒക്കെ ഒട്ടും അധികമാവാതെ ഈ സിനിമയിൽ ചേർത്തിരിക്കുന്നു. നല്ല പാട്ടുകൾ, നല്ല ചിത്രീകരണം, നിഷ്കളങ്കമായ ഹാസ്യം, അസ്വാഭാവികത ഒട്ടും തോന്നാത്ത സംഭാഷണങ്ങൾ, ഇഴച്ചിൽ തീരെ തോന്നാത്ത അവതരണ രീതി എന്നിങ്ങനെ ഈ സിനിമയിൽ എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ തന്നെ ചേർന്ന് കിട്ടിയിരിക്കുന്നു.

നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ തീർച്ചയായും കാണേണ്ട ഒരു സിനിമയാണിത്. ഹൗസ്‌ഫുൾ 2 പോലെയുള്ള മാരക പ്രേക്ഷകവധങ്ങൾ കണ്ട് തണുത്തിരിക്കുന്ന പ്രേക്ഷകരെ സിനിമയോടെ വീണ്ടും അടുപ്പിക്കുന്നു വിക്കി അറോറയും ഡോക്റ്റർ ചഡ്ഡയും. തുടർന്നും നല്ല ചിത്രങ്ങൾ എടുക്കാൻ സുജിത് സിർകാറിനും ജോൺ അബ്രഹാമിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മുന്നറിയിപ്പ്: സിനിമയിൽ ഡെൽഹി നഗരത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്ന പ്രാദേശിക ഹിന്ദിയും കൂടാതെ പഞ്ചാബി ഭാഷയും ആണ് ഉള്ളതെന്നതിനാൽ ഈ ഭാഷകളിൽ ഗ്രാഹ്യം ഇല്ലാത്തവർക്ക് സിനിമ ആസ്വദിക്കാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

 റേറ്റിങ്ങ്: 5/5

Sunday, April 22, 2012

കോബ്ര (COBRA)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'ബ്രദര്‍' എന്ന വിളി കേട്ട്‌ ചെവി തഴമ്പിക്കും എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

സിനിമ തുടങ്ങുമ്പോഴേ ഒരു ഹോസ്പിറ്റലില്‍ നടക്കുന്ന പ്രസവത്തില്‍ ഉണ്ടാകുന്ന ഇരട്ടക്കുട്ടികളും അവിടെ സംഭവിക്കുന്ന ആക്രമണവും സ്പോടനത്തെയും തുടര്‍ന്ന്‌ കുഞ്ഞുങ്ങളുമായി രക്ഷപ്പെടുമ്പോള്‍ അതില്‍ ഒരെണ്ണം മാറിപ്പോകുകയും പിന്നീട്‌ ആ ചേര്‍ച്ചയില്ലാത്ത ഇരട്ടകള്‍ വളര്‍ന്ന്‌ വലുതായി എന്തൊക്കെയോ ആയിത്തീരുകയും തുടര്‍ന്നങ്ങോട്ട്‌ അവരുടെ മറ്റ്‌ വീരചരിതങ്ങള്‍ വിവരിക്കുകയും ചെയ്യുന്നതാണ്‌ ഈ സിനിമ.

സലിം കുമാറും മണിയന്‍പിള്ള രാജുവും നടത്തുന്ന കഥാപ്രസംഗത്തിലൂടെ കോബ്രകളെ നമുക്ക്‌ പരിചയപ്പെടുത്തുന്നു.

ഇതിണ്റ്റെ കഥയെക്കുറിച്ചോ അതിണ്റ്റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു വിശകലനം നടത്തുന്നത്‌ ഒരു പാഴ്‌ പ്രവര്‍ത്തിയാണെന്നതിനാല്‍ അതിന്‌ മുതിരുന്നില്ല.

ഒന്നോ രണ്ടോ സീനില്‍ ഒരല്‍പ്പം ഹാസ്യത്തിണ്റ്റെ ഛായ ഉണ്ടായി എന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഈ ചിത്രം കഥയിലോ, കഥാപാത്രങ്ങളിലോ ഒന്നും തന്നെ യാതൊരു ആസ്വാദനസുഖവും നല്‍കുന്നില്ല.

സ്വന്തം ഗ്ളാമറിനെയും നിറത്തെയും കുറിച്ചുള്ള കമണ്റ്റുകള്‍, സുഹൃത്‌ സഹോദര സെണ്റ്റിമെണ്റ്റ്സ്‌, സ്നേഹം പിന്നെ സാക്രിഫൈസ്‌... ഇതെല്ലാം ഇടയ്ക്കെല്ലാം വാരി വിതറിയിട്ടുണ്ട്‌. ഇതൊക്കെയാണെങ്കിലും എം.ബി.ബി.എസ്‌ കാരായ സുന്ദരിമാരെ നായികമാരായി റിക്രൂട്ട്‌ ചെയ്ത്‌ വെച്ചിട്ടുമുണ്ട്‌.
പണ്ട്‌ മുതലേ കണ്ട്‌ മടുത്ത ക്ളൈമാക്സ്‌ ഫോര്‍മുല കൂടി ചേര്‍ത്ത്‌ പിടിപ്പിച്ചപ്പോള്‍ പൂര്‍ത്തിയായി.

ലാലു അലക്സ്‌ തണ്റ്റെ പ്രകടനം ഇടയ്ക്ക്‌ ഒരല്‍പ്പം ആസ്വാദ്യകരമാക്കി എന്ന്‌ തോന്നി.

പൊതുവേ പറഞ്ഞാല്‍ ഗുണമോ മണമോ നിറമോ രുചിയോ ഇല്ലാത്ത ഒരു വേസ്റ്റ്‌ സിനിമ എന്നേ പറയാന്‍ കഴിയുന്നുള്ളൂ.

Rating : 2 / 10

Tuesday, April 17, 2012

22 ഫീമെയില്‍ കോട്ടയം



രചന: അഭിലാഷ്‌ കുമാര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: ഒ.ജി. സുനില്‍

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന്‌ ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന കുറച്ച്‌ ചിത്രങ്ങളുടെ ഗണത്തിലേയ്ക്കെന്ന രീതിയില്‍ നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടപോലെ ഈ ചിത്രവും പ്രതീക്ഷ തെറ്റിക്കാതെ എഴുതിച്ചര്‍ക്കപ്പെട്ടു. പക്ഷേ, ലൈഗീകച്ചുവയുള്ള കാര്യങ്ങള്‍ അധികം മറച്ചുപിടിക്കാതെ കഥാപരമായി പരാമര്‍ശിക്കപ്പെടുകയും ലൈഗീകതയില്‍ വിമുഖതകാണിക്കാത്ത 'സ്ട്രോങ്ങ്‌' ആയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിലാണോ ഈ മലയാള സിനിമയുടെ 'മാറ്റം' എന്ന്‌ വിശകലനം ചെയ്യുകയും ഈ മാറ്റത്തെ സ്ത്രീപ്രേക്ഷകരും, കുട്ടികളടങ്ങുന്ന കുടുംബ പ്രേക്ഷകരും തീയ്യറ്ററില്‍ ഇരുന്ന്‌ ആസ്വദിക്കുമ്പോള്‍ സാംസ്കാരികമായ വലിയൊരു 'മാറ്റം' സംഭവിക്കുന്നുണ്ടെന്ന്‌ മനസ്സിലാകുകയും ചെയ്യുന്നു.

അതുപോലെ തന്നെ, സിനിമകളെ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം 'മാറ്റത്തിണ്റ്റെ' സിനിമകളെ മറ്റൊരു അളവുകോല്‍ വെച്ചുമാത്രം അളന്ന്‌ തിട്ടപ്പെടുത്തി ഉയര്‍ത്തിക്കാട്ടാന്‍ കൂട്ടായ ഒരു ഇണ്റ്റര്‍നെറ്റ്‌ ബുദ്ധിജീവി സമൂഹം നിലകൊള്ളുന്നു എന്ന സത്യവും വിസ്മരിക്കാവുന്നതല്ല.

ബാംഗ്ക്ളൂരില്‍ നഴ്സ്‌ ആയി ജോലി ചെയ്ത്‌ വിദേശത്ത്‌ പോകാന്‍ ആഗ്രഹിക്കുന്ന അനേകം കോട്ടയംകാരി പെണ്‍കുട്ടികളില്‍ ഒരാളാണ്‌ നായിക. ഈ നായികയിലൂടെ കോട്ടയംകാരായ പെണ്‍കുട്ടികളുടെ തണ്റ്റേടത്തെയാണോ നഴ്സുമാരായി ജോലി ചെയ്യുന്നവരുടെ ജീവിതാനുംഭവങ്ങളെയാണോ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ഒരു സ്ത്രീ വിഭാഗത്തെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ചിന്തിക്കാവുന്നതാണ്‌.

ഈ കഥാപാത്രത്തിലൂടെയും ഇവരുടെ ചുറ്റുമുള്ള മറ്റ്‌ കഥാപാത്രങ്ങളിലൂടെയും വിവാഹപൂര്‍വ്വ, വിവാഹേതര ബന്ധങ്ങള്‍ വളരെ ലളിതവല്‍ക്കരിച്ച്‌ ചിത്രീകരിക്കപ്പെടുകയും അതിന്‌ ഒരു പൊതുവായ കാര്യമെന്ന അര്‍ത്ഥം നല്‍കുകയും ചെയ്തിരിക്കുന്നു.

ഈ സിനിമയില്‍ 'മാറ്റ'ത്തിണ്റ്റെ സൂചനകള്‍ നല്‍കിയ ചില സന്ദര്‍ഭങ്ങളും ഡയലോഗുകളും താഴെ ചേര്‍ക്കുന്നു.
1. തന്നെ പ്രേമിക്കുന്ന അല്ലെങ്കില്‍ കാമിക്കുന്ന ഒരാളോട്‌ താന്‍ വിര്‍ജിന്‍ അല്ല എന്ന്‌ പ്രഖ്യാപിക്കുന്ന നായിക, തണ്റ്റെ പൂര്‍വ്വ ലൈഗികബന്ധത്തെ വിശദീകരിച്ചുകൊടുക്കുന്നു.
2. നായികയുടെ കൂട്ടുകാരി സ്വന്തം സുഖസൌകര്യങ്ങള്‍ക്ക്‌ വേണ്ടി ധനികനായ മറ്റൊരാള്‍ക്ക്‌ വേണ്ടപ്പോഴൊക്കെ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. അത്‌ അറിയുന്ന കൂട്ടുകാരികളും അതിണ്റ്റെ ധനസുഖത്തിണ്റ്റെ പങ്ക്‌ പറ്റുന്ന സുഹൃത്തുക്കളും.
3. ഒരാളോട്‌ പ്രണയമായിക്കഴിഞ്ഞപ്പോഴെയ്ക്കും വിവാഹം കഴിക്കാതെ തന്നെ കുറച്ചുകാലം കാമുകനോടൊപ്പം ഭാര്യയെപ്പോലെ കഴിയാന്‍ സന്തോഷത്തോടെ സമ്മതിക്കുന്ന നായിക.
3. പ്രതികാരനടപടികളില്‍ ഒട്ടും ചഞ്ചലപ്പെടാതെ ഇരയുടെ വേദനയെ ആസ്വദിക്കുന്ന നായിക.
4. 'നൈസ്‌ ആസ്സ്‌' എന്ന് ഒരു പുരുഷനെ നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന നായികയുടെ അനിയത്തി.
5. Can i have Sex with you?, F. ck you, എന്നൊക്കെയുള്ള ഡയലോഗുകള്‍
6. Male organ മുറിച്ച്‌ മാറ്റപ്പെടുകയും തുടര്‍ന്നുള്ള സാഹചര്യങ്ങളും സംസാരങ്ങളും

മേല്‍ പറഞ്ഞ മാറ്റത്തിണ്റ്റെ സൂചനകള്‍ കാണുമ്പോള്‍ ഈ മാറ്റം അനുഭവിക്കാന്‍ ഒരു കുടുംബത്തെയോ കുട്ടികളെയോ കൂടെ കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ്‌ യഥാര്‍ത്ഥ മാറ്റത്തിണ്റ്റെ മുന്‍ നിരക്കാര്‍.

നന്‍മയുടെ അംശം മരുന്നിന്‌ മാത്രം ചേർക്കുകയും ക്രൂരതകളും അതിണ്റ്റെ അസ്വസ്ഥതകളും പ്രേക്ഷകര്‍ക്ക്‌ ഒരുപാട്‌ സമ്മാനിക്കുകയും ചെയ്യുന്നു ഈ ചിത്രം. അതൊക്കെ നല്ലപോലെ ആസ്വദിക്കാവുന്ന പ്രേക്ഷകര്‍ക്ക്‌ ഇത്‌ മാറ്റത്തിണ്റ്റെ സിനിമയാണ്‌.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹത്തെയും അതില്‍ പ്രതികരിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങളേയും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന മേന്‍മ.
പക്ഷേ, ഇങ്ങനെ പ്രതികാരം ചെയ്യുമ്പോള്‍ ഈ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷസഹായത്തോടെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് വിവരിക്കുമ്പെൊള്‍, അതിനുവേണ്ടി എപ്പോഴും വസ്ത്രം ഉരിഞ്ഞുകൊടുക്കേണ്ടിവരുന്നു എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിയെ ഇകഴ്ത്തിക്കാട്ടുകയാണ്‌ ചെയ്യുന്നത്‌.

നായകനോട്‌ പ്രതികാരം ചെയ്യാന്‍ ഒരു കൂളിംഗ്‌ ഗ്ളാസ്സും ധരിപ്പിച്ച്‌ നായികയെ വിട്ടപ്പോള്‍ സംവിധായകന്‍ ഈ നായികയെ ഒരു മണ്ടിയാക്കിത്തീര്‍ക്കുകയാണ്‌ ചെയ്തത്‌.
സര്‍ജിക്കല്‍ സയന്‍സ്‌ വായിച്ച്‌ പഠിച്ച്‌ ഒാപ്പറേഷന്‍ ചെയ്ത ആദ്യ നഴ്സ്‌ എന്ന ബഹുമതി കൂടി നായികയ്ക്ക്‌ ലഭിക്കുന്നു എന്നതും ഈ സ്ത്രീ കഥാപാത്രത്തിണ്റ്റെ കരുത്താണ്‌.

തണ്റ്റെ ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ സമ്മാനിച്ച നായകനെ വീണ്ടും ചെന്ന് കണ്ട്‌ I Love You എന്ന് നായികയെക്കൊണ്ട്‌ പറയിപ്പിക്കുമ്പോഴും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലും അവിശ്വസനീയതകളും സാമാന്യബോധത്തിണ്റ്റെ കുറവുകളും തെളിഞ്ഞുകാണാം.

പ്രതികാരത്തിണ്റ്റെ സങ്കീര്‍ണ്ണമായ സമയങ്ങളിലും വേദനയിലും നായകന്‍ നായികയെ 'ഫാഷ' (ഭാഷ) പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും കെങ്കേമമായി.

വേശ്യാവൃത്തിയെ ഉന്നതനിലവാരം ചേർത്ത് പൊലിപ്പിച്ച് കാണിച്ചാൽ അത് മാന്യവും മഹത്കരവുമായ ഒരു പ്രവർത്തിയാവില്ല എന്ന് കുറച്ച് ആളുകൾക്കെങ്കിലും അറിയാമായിരിക്കും.

വിവാഹപൂർവ്വബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലളിതമായി ചിത്രീകരിക്കുകയും ഈ സമൂഹത്തിൽ വിജയിക്കാനും സുഖമായി ജീവിക്കാനും വേശ്യാവൃത്തി ചെയ്യാതെ ഒരു സ്ത്രീക്ക് സാധിക്കില്ല എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ്‌ ഈ സിനിമ ലക്ഷ്യമിട്ടിരിക്കുന്നതെന്നും തോന്നാവുന്നതാണ്‌.

റീമ കല്ലിങ്കൽ, ഫഹദ്, പ്രതാപ് പോത്തൻ, ടി.ജി. രവി എന്നിവരും മറ്റ് നടീ നടന്മാരും മികച്ച അഭിനയം കാഴ്ച വെച്ചു. ഫഹദ് എന്ന നടൻ ‘ടൈപ്പ് കാസ്റ്റ്’ ചെയ്യപ്പെടുകയാണ്‌ എന്നതാണോ അതോ ഈ ഒരു ടൈപ്പേ ഇദ്ദേഹത്തിന്‌ സാധിക്കൂ എന്നതാണോ കാര്യം എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്ക്കുന്നു.

പൊതുവേ പറഞ്ഞാല്‍ പലപ്പോഴും ബോറടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും (ക്രൂരതകളും വേദനകളും കണ്ട്‌) ചെയ്യുന്ന, കുടുംബത്തെയോ കുട്ടികളെയോ കൊണ്ടുപോയി കാണിക്കാന്‍ സാധിക്കാത്ത ഒരു ചിത്രമായേ ഈ സിനിമയെ വിശകലനം ചെയ്യാന്‍ സാധിക്കുന്നുള്ളൂ.

Rating : 3 /10

Monday, April 09, 2012

മായാമോഹിനി



കഥ, തിരക്കഥ, സംഭാഷണം: സിബി. കെ. തോമസ്‌, ഉദയകൃഷ്ണ
സംവിധാനം: ജോസ്‌ തോമസ്‌
നിര്‍മ്മാണം: പി. സുകുമാര്‍, മധു വാര്യര്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... (ഇങ്ങനെയാകണമല്ലോ ഈ തിരക്കഥാകൃത്തുക്കളുടെ എല്ലാ സിനിമകളുടേയും തുടക്കം..)
ഇങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയാലും നല്ല തറവാടും നല്ല സ്വത്തും ഉണ്ടായിരിക്കുക എന്നതും അത്യന്താപേക്ഷിതമാണ്‌.

അങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു തറവാട്ടിലെ അമ്മാവന്‍മാരുടെ ഏക അവകാശിയായി മാറുന്ന ബാലചന്ദ്രന്‍ (ബിജുമേനോന്‍). ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്ന്‌ വന്ന ഒരു വിമാനം തകര്‍ന്ന്‌ ഈ നാല്‌ വയസ്സുകാരന്‍ കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ബാലു വളര്‍ന്ന്‌ പല ബിസിനസ്സുകളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ്‌ നശിച്ച്‌ ഒരു വഴിക്കാകുന്ന ഒരു രോഗത്തിന്‌ അടിമയാണ്‌. ഈ രോഗത്തിന്‌ കൂട്ടായി ലക്ഷ്മി നാരായണന്‍ (ബാബുരാജ്‌) എന്ന റിട്ടയേര്‍ഡ്‌ മജിസ്റ്റ്രേറ്റിണ്റ്റെ മകനുമുണ്ട്‌. ഇവര്‍ തമ്മിലുള്ള പല സംഭവങ്ങളും സംഭാഷണങ്ങളുമാണ്‌ ഈ ചിത്രത്തില്‍ ആസ്വാദ്യകരമായ പല സന്ദര്‍ഭങ്ങളും പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌.

ചോതി നക്ഷത്രക്കാരിയെ കല്ല്യാണം കഴിച്ചാല്‍ ബാലുവിന്‌ പിന്നെ നല്ലകാലമാണെന്ന ഒരു ജ്യോത്സ്യപ്രവചനത്തെത്തുടര്‍ന്ന്‌ അങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവള്‍ ഒരു വഴിക്ക്‌ പോകുമ്പോള്‍ പകരക്കാരിയായി അമ്മാവന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു പെണ്ണിനെ വാടകയ്ക്‌ എടുക്കുന്നതും തുടര്‍ന്നുള്ള സംഭവബഹുലമായ കാര്യങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം. വാടകയ്ക്ക്‌ എത്തുന്ന പെണ്ണാണ്‌ മായാമോഹിനി.

ഗംഭീര സുന്ദരിയാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന ഈ സംഭവം പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ഒരു അറപ്പ്‌ ജനിപ്പിക്കുന്നതിനേ ഉപകരിച്ചുള്ളൂ എന്നതാണ്‌ സത്യം. ഒരു 'ഹിജഡ' യെ ഭംഗിയായി അവതരിപ്പിക്കാന്‍ ദിലീപിന്‌ സാധിച്ചു എന്ന്‌ വേണമെങ്കില്‍ പറയാം. ആ കൈവിരലുകളുടെയൊക്കെ ഭംഗി കണ്ടാല്‍ പിന്നെ സ്ത്രീ എന്ന വിഭാഗത്തോട്‌ തന്നെ ഒരു അലര്‍ജി തോന്നാവുന്നതാണ്‌.

ദിലീപ്‌ എന്ന നടന്‍ ഈ വേഷം കൈകാര്യം ചെയ്യാന്‍ കാണിച്ച സാഹസവും ബുദ്ധിമുട്ടുകളും വിസ്മരിക്കുന്നില്ലെങ്കിലും സത്യം പറയാതിരിക്കാനാവില്ലല്ലോ. പരമ ദയനീയം...

പഴയ മലയാളം നീലപ്പടങ്ങളുടെ കെട്ടും മട്ടും പലപ്പോഴും ഈ ചിത്രത്തില്‍ തെളിഞ്ഞുവന്നു.

ഈ മാദകറാണിയെ കണ്ട്‌ വയസ്സന്‍മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ആകൃഷ്ടരായി പ്രതികരിച്ചപ്പോള്‍ അത്‌ കണ്ട്‌ വെറുപ്പോടെ ഇരിക്കാനേ ഒരു പ്രേക്ഷകനെന്ന നിലയില്‍ സാധിക്കുന്നുള്ളൂ.

അശ്ളീലത്തിണ്റ്റെ അതിര്‍വരമ്പുകള്‍ കടന്നും പോയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചിലിന്നിടയില്‍ കിടന്ന്‌ സാംസ്കാരികബോധമുള്ളവര്‍ വീര്‍പ്പുമുട്ടുമ്പോഴും ഈ ചിത്രം പകുതിപോലും ആയിട്ടില്ലല്ലോ എന്ന ഭീതി മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടങ്ങോട്ട്‌ കഥ ഒരു പരക്കം പാച്ചിലാണ്‌. കണ്ടതും കേട്ടതുമായ സംഗതികളെല്ലാം ചേര്‍ത്ത്‌ വെച്ച്‌ ഗംഭീരമായ സസ്പെന്‍സുകളൊക്കെ തുന്നിച്ചേര്‍ത്തുകൊണ്ടുള്ള കഥയുടെ പോക്ക്‌ കണ്ട്‌ സഹിച്ച്‌ തരിച്ച്‌ ഇരിക്കാനേ പ്രേക്ഷകര്‍ക്കാകൂ.. (ഈ വൃത്തികേട്‌ മുഴുവന്‍ കാണണമെന്നുള്ള വാശിയുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന്‌ ഓര്‍ക്കുന്നു).

കഥയോ അര്‍ത്ഥമോ മനസ്സിലാക്കാത്ത വിഭാഗം കുട്ടികളെ കുറേയൊക്കെ ഈ ചിത്രം രസിപ്പിക്കും എന്നത്‌ എണ്റ്റെ ഏഴ്‌ വയസ്സുകാരി കുട്ടിയുടെ സന്തോഷത്തില്‍ നിന്ന്‌ എനിക്ക്‌ മനസ്സിലായി. ദിലീപിണ്റ്റെ ഡാന്‍സും പല ഭാവപ്രകടനങ്ങളും കുട്ടികളെ ആകര്‍ഷിക്കുമെങ്കിലും മറ്റുള്ളവര്‍ക്ക്‌ അത്‌ വളരെ അരോചകമായി തോന്നും.

അവ്വൈ ഷണ്‍മുഖിയെ ഒന്ന്‌ രണ്ട്‌ സീനുകളില്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും താരതമ്യം ചെയ്യാനുള്ള വലുപ്പം ഇല്ലാത്തതിനാല്‍ ആ ഓര്‍മ്മ നമ്മള്‍ വിസ്മരിക്കും.

ഒരു മണ്ടന്‍ പോലീസ്‌ ഒാഫീസറായി (എസ്‌.പി.) സ്ഫടികം ജോര്‍ജ്ജിനെ അവതരിപ്പിച്ചപ്പോള്‍ അത്‌ വല്ലാത്തൊരു മണ്ടന്‍ പ്രദര്‍ശനമായിപ്പോയി. ഈ പോലീസ്‌ ഒാഫീസറുടെ കീഴിലുള്ള സമര്‍ത്ഥനും ചുറുചുറുക്കുള്ളതുമായ എ.എസ്‌.പി. (മധു വാര്യര്‍) അവതരിച്ചെങ്കിലും പോലീസ്‌ തലയ്ക്ക്‌ വില പറഞ്ഞിട്ടുള്ള ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ സ്മാര്‍ട്ട്‌ നസ്‌ കണ്ട്‌ മണ്ടന്‍ ട്രോഫി നമ്മള്‍ എസ്‌.പി.യില്‍ നിന്ന് വാങ്ങി ഈ എ.എസ്‌.പി.യ്ക്ക്‌ കൈമാറും. അങ്ങനെ കേരളപോലീസിനെ മൊത്തം അടച്ചാക്ഷേപിക്കാനായതില്‍ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ആഹ്ളാദിക്കാം.

ഈ ചിത്രത്തിണ്റ്റെ മറ്റൊരു പ്രത്യേക്ത എന്തെന്നല്‍ ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും ഒന്നുകില്‍ വേഷം മാറിയോ (അമ്മാവന്‍മാരും ജ്യോത്സ്യനും പ്രായത്തിനനുസരിച്ച്‌ വേഷഭാവവ്യതാസത്തില്‍ അവതരിക്കുന്നു) അല്ലെങ്കില്‍ ആള്‍മറാട്ടം നടത്തിയോ (മിക്കവാറും എല്ലാ കഥാപാത്രങ്ങളും) പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ കൊള്ളാമായിരുന്നു എന്ന് തോന്നി.
ഗാനരംഗങ്ങള്‍ക്ക്‌ ഹിന്ദി ഗാനങ്ങളുടെ ഛായയും നല്ല ഒച്ചയും ബഹളവും ഉണ്ടായിരുന്നു.

ആദ്യരാത്രി, ഹോസ്പിറ്റല്‍ സീന്‍ തുടങ്ങിയ ചില രംഗങ്ങളില്‍ അശ്ളീലം അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മലയാളികളുടെ സംസ്കാരത്തിണ്റ്റെ നെറുകയില്‍ ഒരു ശൂലം കുത്തിയിറക്കുകയാണ്‌ ഈ ചിത്രം ചെയ്ത സംഭാവന എന്ന്‌ തോന്നുന്നു.

ഏത്‌ തരം പ്രേക്ഷകവിഭാഗത്തെയാണ്‌ ഈ ചിത്രം ഉന്നം വച്ചതെന്ന്‌ തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്‌.

സ്വവര്‍ഗ്ഗാനുരാഗികള്‍, അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളെ നല്ലപോലെ സംതൃപ്തരാക്കുന്ന ഈ ചിത്രം വലിയ വിജയത്തോടെ ആഘോഷിക്കപ്പെട്ടാല്‍ മലയാളിയുടെ സംസ്കാരത്തിണ്റ്റെ മഹിമ എത്രെത്തോളം ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ വിലയിരുത്താവുന്നതാണ്‌.

Rating : 2 / 10

Sunday, April 01, 2012

മാസ്റ്റേര്‍സ്‌ (Masters)



കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം: ജോണി ആണ്റ്റണി
നിര്‍മ്മാണം: ബി. ശരത്‌ ചന്ദ്രന്‍

ശ്രീരാമകൃഷ്ണന്‍ എന്ന ഐ.പി.എസ്‌ ഉദ്യേഗസ്ഥനായ പൃഥ്യിരാജും മിലന്‍ പോള്‍ എന്ന പത്രപ്രവര്‍ത്തകനായി ശശികുമാറും കോളേജ്‌ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്‌.
സംസ്ഥാനത്ത്‌ നടക്കുന്ന ഒരു കൊലപാതകം, അതും ചാവേര്‍ മോഡല്‍. ഇത്‌ അന്വേഷിക്കാന്‍ ഈ ഐ.പി.എസ്സിനെ കേന്ദ്രത്തില്‍ നിന്ന് നേരിട്ട്‌ ഇടപെടലിലൂടെ ഏല്‍പ്പിക്കുന്നു.

ഈ കൊലപാതകത്തിണ്റ്റെ അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു കൊലപാതകം. കൊല്ലപ്പെട്ടവര്‍ രണ്ടുപേരും സ്ത്രീ പീഠനക്കേസുകളില്‍ വിട്ടയക്കപ്പെട്ട പ്രമുഖര്‍. പക്ഷേ, കൊലപാതകിയും കൊല്ലപ്പെട്ടയാളും തമ്മില്‍ നേരിട്ട്‌ ബന്ധവുമില്ല. ഈ അന്വേഷണം മുന്നോട്ട്‌ പോകുമ്പോള്‍ വീണ്ടു അത്തരം കൊലപാതകം. തുടര്‍ന്ന് ഈ കൊലപാതകങ്ങളുടെ സാദൃശ്യങ്ങളും കൊലപാതകികളുടെ സാദൃശ്യങ്ങളുമെല്ലാം ചേര്‍ത്ത്‌ ഇനി നടക്കാന്‍ പോകുന്ന കൊലപാതകങ്ങളെ മുന്‍ കൂട്ടി കണ്ടെത്തി തടയാനുള്ള ശ്രമങ്ങളും കുറ്റാന്വേഷണവുമാണ്‌ 'മാസ്റ്റേര്‍സ്‌' എന്ന ഈ സിനിമ.

പതിവ്‌ രീതിയില്‍ നിന്ന് മാറി അല്‍പം വ്യത്യസ്തമായ ഒരു കൊലപാതകഘടനയുണ്ട്‌ എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏക മികവ്‌. പക്ഷേ, ആ ഘടന കുറച്ച്‌ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുകയും തുടര്‍ന്ന് എന്തെന്ന് ഏകദേശരൂപമുള്ളതിനാല്‍ അത്‌ വരുന്നതിനുവേണ്ടി കാത്തിരുന്നു കുറേയൊക്കെ ബോറടിക്കേണ്ടിവരികയും ചെയുന്നു എന്നിടത്താണ്‌ ഈ ചിത്രത്തിണ്റ്റെ പ്രധാന പ്രശ്നം.

ചിത്രത്തിണ്റ്റെ ഒരു ഘട്ടത്തിലും പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാവുന്ന ഒരു ഘടകവും ഉണ്ടായിരുന്നില്ല എന്നത്‌ തന്നെ വളരെ ദൌര്‍ഭാഗ്യകരമാണ്‌. ഇടയ്ക്ക്‌ ഒരല്‍പ്പം ആകാംക്ഷയും വേഗവും തോന്നിയതൊഴിച്ചാല്‍ ചിത്രം പൊതുവേ നല്ല ലാഗിംഗ്‌ ആയിരുന്നു.

ബോബുണ്ടാക്കാനുള്ള വിശദാംശങ്ങളെല്ലാം ഇണ്റ്റര്‍ നെറ്റില്‍ ലഭ്യമാണെന്നും ഒരു ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥിനിക്ക്‌ ആ വിവരങ്ങള്‍ വെച്ച്‌ ബോംബുണ്ടാക്കി റിമോട്ട്‌ ആയി പ്രവര്‍ത്തിപ്പിക്കുന്നരീതിയില്‍ സഞ്ജീകരിക്കല്‍ വളരെ സിമ്പിള്‍ ആണെന്നും ഐ.പി.എസ്സിനെക്കൊണ്ട്‌ പറയിച്ചാല്‍ പ്രേക്ഷകര്‍ക്ക്‌ വിശ്വാസമാകും എന്ന ധാരണ തിരക്കഥാകൃത്തിനുണ്ട്‌. ഇത്രയും കപ്പാസിറ്റിയുണ്ടെങ്കില്‍ ഈ കഥയില്‍ പിന്നെ മറ്റുള്ളവരുടെ കൊലപാതകങ്ങള്‍ക്ക്‌ വേറെ രീതിയൊന്നും അവലംബിക്കേണ്ടതുണ്ടായില്ല.

സയനൈഡ്‌ ലിപ്സ്റ്റിക്‌ പരിപാടി ചൂണ്ടിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്‌ എങ്ങനെ കിട്ടി, അതിണ്റ്റെ പിന്നില്‍ ആര്‌ എന്നതൊന്നും പോലീസിണ്റ്റെ അന്വേഷണപരിധിയില്‍ പെടുന്നില്ല.

കൊലപാതകം നടന്നുകഴിഞ്ഞാല്‍ ഒരു മഴയും റെയിന്‍ കോട്ടും കുടയുമൊക്കെയായ സെറ്റപ്പില്‍ അവതരിപ്പിച്ചാല്‍ ഗംഭീരതകൂടും എന്ന ഫോര്‍മുലയില്‍ സംവിധായകന്‍ വല്ലാതെ ആകൃഷ്ടനായി തോന്നി.

ശ്രീരാമകൃഷ്ണനും മിലന്‍ പോളുമായുള്ള സൌഹൃദത്തിനെ ഉദ്ദേശിക്കുന്ന അളവില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടില്ല. അതില്‍ ശശികുമാറിണ്റ്റെ ഡബ്ബിങ്ങിണ്റ്റെ പരാധീനതകളും അഭിനയത്തിണ്റ്റെ ന്യൂനതകളും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

പൃഥ്യിരാജ്‌ തണ്റ്റെ റോള്‍ ഒരുവിധം ഭംഗിയായി ചെയ്തു എന്നേ പറയാനാകൂ.

ഒരല്‍പ്പം വ്യത്യസ്തമായ ഒരു കഥാബീജമുണ്ടായിരുന്നിട്ടും അതിനെ വേണ്ടവിധം പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ഉദ്വേഗവും ജനിപ്പിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനായില്ല എന്നതിനാല്‍ തന്നെ ഈ ചിത്രം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കുന്നു.

Rating : 4.5 / 10