Tuesday, March 26, 2013

ആമേന്‍


കഥ, സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
തിരക്കഥ, സംഭാഷണം: പി.എസ്‌. റഫീഖ്‌

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു പ്രദേശവും അവിടുത്തെ ജനങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയും വളരെ ഹാസ്യാത്മകവും ദൃശ്യവിസ്മയകരവുമായ രീതിയില്‍ സ്വര്‍ഗ്ഗീയ സംഗീതവും ചേര്‍ത്ത്‌ പ്രേക്ഷകരിലേയ്ക്ക്‌ പകര്‍ന്നുതരികയാണ്‌ 'ആമേന്‍' എന്ന ഈ ചിത്രം.

കണ്ട്‌ പരിചിതമായ സിനിമാ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി ഈ ചിത്രത്തിണ്റ്റെ കഥ പറച്ചിലില്‍ ഉപയോഗിച്ചിരിക്കുന്നു. ഈ തരത്തില്‍ ഈ സിനിമയെ ദൃശ്യവത്കരിച്ച്‌ പ്രേക്ഷകരിലെത്തിച്ചതില്‍ ലിജു എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

 നീളക്കൂടുതലുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ അല്‍പം ഇഴച്ചിലുണ്ടെങ്കിലും മനസ്സ്‌ നിറഞ്ഞ പ്രതീതിയോടെ മാത്രമേ ഈ ചിത്രം നമുക്ക്‌ കണ്ട്‌ അവസാനിപ്പിക്കാന്‍ സാധിക്കൂ. ചിത്രത്തിണ്റ്റെ അവസാനമാകുമ്പോഴേയ്ക്കും നമുക്ക്‌ ഒരു ദിവ്യമായ അനുഭൂതി ഉണ്ടാകുകയും ഈ ചിത്രം ഒരിക്കല്‍ കൂടി കാണുവാന്‍ മനസ്സില്‍ പ്രേരണ തോന്നുകയും ചെയ്യും.

 തഴയപ്പെട്ട്‌ കിടക്കുന്ന ഒരു ഹീറോ പതിയെ പതിയെ വിജയത്തിലേയ്ക്കെത്തുന്നതിണ്റ്റെ സുഖം ഒരു പുതുമയുള്ള കഥയൊന്നുമല്ലെങ്കിലും ആ കഥയെ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതിണ്റ്റെ പുതുമയാണ്‌ ഗംഭീരം.

തീയ്യറ്ററിലെ ശബ്ദക്രമീകരണത്തിണ്റ്റെ ന്യൂനതകൊണ്ട്‌ (തീയ്യറ്റര്‍ ആലുവ മാത) ഗാനങ്ങളിലെ വരികള്‍ വ്യക്തമാകാതിരുന്നത്‌ വല്ലാതെ വിഷമിപ്പിച്ചു.

എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമെന്നൊന്നും ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു ചെറിയ അത്ഭുതം തന്നെയാണ്‌ 'ആമേന്‍'.

അഭിനേതാക്കളുടെ എല്ലാവരുടേയും മികച്ച പ്രകടനം ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

ഇന്ദ്രജിത്‌, ഫഹദ്‌ ഫാസില്‍, സ്വാതി റെഡ്ഡി, കലാഭവന്‍ മണി, നന്ദു, രചന തുടങ്ങിയ അഭിനയനിര മികവ്‌ കാട്ടി.

ഛായാഗ്രഹണം, സംഗീതം തുടങ്ങിയ സാങ്കേതിക മേഖലകളും മികച്ച്‌ നിന്നു.

Rating : 8 / 10

Saturday, March 23, 2013

റെഡ്‌ വൈന്‍


കഥ : നൌഫല്‍ ബ്ളാത്തുറ്‍
തിരക്കഥ, സംഭാഷണം: മാമന്‍ കെ രാജന്‍
സംവിധാനം: സലാം ബാപ്പു
നിര്‍മ്മാണം: എ എസ്‌ ഗിരീഷ്‌ ലാല്‍

വയനാട്ടിലെ ഒരു പ്രദേശത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായ അനൂപ്‌ (ഫഹദ്‌ ഫാസില്‍) എന്ന യുവാവ്‌ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെടുന്നു. ഇതേത്തുടര്‍ന്ന്‌ അന്വേഷണവുമായെത്തുന്ന അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ (മോഹന്‍ ലാല്‍) അനൂപിണ്റ്റെ പഴയകാല ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.

എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ മുപ്പത്തിനാല്‌ വയസ്സുമാത്രമുള്ള ഈ യുവാവ്‌ ജനപ്രിയനായ ഒരു സാമൂഹ്യപ്രവര്‍ത്തകനും നാടകകലാകാരനുമായിരുന്നു.

ആര്‌ എന്തിന്‌ കൊല ചെയ്തെന്ന് ഇദ്ദേഹം അന്വേക്ഷിച്ച്‌ കണ്ടെത്തുന്നു. പക്ഷേ, പ്രേക്ഷകര്‍ക്ക്‌ അതിലൊരു താല്‍പര്യവും തോന്നില്ലെന്നു മാത്രം. കാരണം, ആര്‌ എന്തിന്‌ എന്നതൊക്കെ കുറേ കഴിയുമ്പോള്‍ ഒരു സംശയവും തോന്നാത്തവിധം പ്രേക്ഷകര്‍ക്ക്‌ വ്യക്തമാണ്‌.

ഇതേ സമയം അനൂപിണ്റ്റെ കഥാഗതിക്ക്‌ സമാന്തരമായി ഈ കൊല ചെയ്തുവെന്ന്‌ പ്രേക്ഷകര്‍ക്ക്‌ തുടക്കം മുതല്‍ വ്യക്തമാകുന്ന മറ്റൊരു യുവാവിണ്റ്റെയും (ആസിഫ്‌ അലി) ജീവിതവും വിവരിക്കപ്പെടുന്നു. 

കോര്‍പ്പറേറ്റുകളുടെ ഭൂമികയ്യേറ്റങ്ങളും പണസ്വാധീനത്തിലും പെട്ട്‌ രണ്ട്‌ നിസ്സഹായരായ ചെറുപ്പക്കാര്‍ എങ്ങനെ ഇരകളാകുന്നുവെന്നുള്ള ഒരു വെളിപ്പെടുത്തലാണ്‌ ഈ സിനിമയിലൂടെ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

ഫഹദ്‌ ഫാസിലിണ്റ്റെ കഥാപാത്രം താല്‍പര്യം ജനിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഈ റോള്‍ ഭംഗിയായി ചെയ്തു.

ആസിഫ്‌ അലി ഒരു നിസ്സഹായ ഭാവത്തില്‍ സ്ഥിരമായി ജീവിച്ചു (സോറി അഭിനയിച്ചു).

മോഹന്‍ ലാല്‍ പ്രത്യേകിച്ച്‌ ഒരു അത്ഭുതപ്രവര്‍ത്തികളും ചെയ്യാനില്ലാത്തതിനാല്‍ ജീപ്പോടിച്ചും അസ്വേഷണം നടത്തിയും പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതെ അഭിനയിച്ചു.

മോഹന്‍ലാലിനുവേണ്ടി വളരെ ബാലിശമായ ചില രംഗങ്ങള്‍ കെട്ടിച്ചമച്ച്‌ വെച്ചത്‌ കുറച്ച്‌ അതിക്രമമായി.

ഒരു അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ ഒരു സ്ഥാപനത്തില്‍ പോലീസുമായി വന്ന് അവിടത്തെ എം.ഡി യേയും മറ്റും അറസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോകുമ്പോള്‍ തടഞ്ഞ്‌ നിര്‍ത്തി ചോദ്യം ചെയ്യുന്ന സ്റ്റാഫ്‌ ഒരു അത്ഭുതം തന്നെയായിരുന്നു. ചെകിടത്ത്‌ ഒരു അടിയും ഒരു വലിയും കൊടുത്തതോടെ ആ രംഗം ക്ളീന്‍.

അതുപോലെ, അനൂപിണ്റ്റെ ഫേസ്‌ ബുക്ക്‌ ഫ്രണ്ട്‌ 'കോമ്രേഡ്‌' എന്ന വിളിപ്പേരുള്ള ആളെ മോഹന്‍ലാല്‍ ലക്ഷണം വെച്ച്‌ കണ്ടെത്തി. അതും ഗംഭീരമായി!

ചില ധാരണാപ്പിശകുകള്‍ തിരക്കഥാകൃത്തിന്‌ വന്ന് ചേര്‍ന്നിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായ ഒരാല്‍ ബാറില്‍ ഇരുന്ന് പരസ്യ മദ്യപാനം നടത്തുന്ന രംഗം തിരക്കഥാകൃത്തിണ്റ്റെ അറിവില്ലായ്മയുടെ ഭാഗം മാത്രമാണ്‌. പുരോഗമനവാദിയും ആദര്‍ശധീരനായ ഒരു ചെറുപ്പക്കാരനെ അവതരിപ്പിച്ചപ്പോള്‍ ഈ കാര്യങ്ങളില്‍ക്കൂടി ഒരല്‍പം സൂക്ഷ്മത വേണമായിരുന്നു.

അതുപോലെ പല കഥാപാത്രങ്ങളെയും വെറുതേ അവതരിപ്പിക്കുന്നതല്ലാതെ കൂടുതല്‍ വ്യക്തതയിലേയ്ക്ക്‌ പോകാതിരുന്നതും തിരക്കഥയിലെ പിഴവാണ്‌.

ഗംഭീരമായ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ കൂടെ ചേര്‍ന്നതോടെ എന്തൊക്കെയോ സംഗതികള്‍ ഉണ്ടെന്ന ഒരു തോന്നല്‍ പൊതുവേ സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക്‌ സാധിക്കുന്നുണ്ടെങ്കിലും ഒരു കഴമ്പും ത്രില്ലും ഇല്ലെന്ന സത്യം പ്രേക്ഷകര്‍ തിരിച്ചറിയുകയും ചെയ്യുന്നു.

എന്തായാലും പ്രേക്ഷകരെ ഈ ചിത്രം ഉപദ്രവിക്കുന്നില്ല എന്നത്‌ തന്നെ വലിയ ആശ്വാസം.

സലാം പാലപ്പെട്ടിയ്ക്കും കൂട്ടര്‍ക്കും ഇതിലും ഭേദപ്പെട്ട സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കാം.

Rating : 5 / 10 

Sunday, March 17, 2013

ഷട്ടര്‍


രചന, സംവിധാനം: ജോയ്‌ മാത്യു

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാള്‍ നാട്ടില്‍ വരുന്ന ഘട്ടത്തില്‍ സുഹൃദ്‌ വലയത്തില്‍ പെട്ട്‌ സംഭവിക്കുന്ന ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം. ഈ ഒരു പ്രശ്നം തണ്റ്റെ കുടുംബജീവിതത്തെയും സാമൂഹികജീവിതത്തെയും സാരമായി ബാധിച്ചേക്കാമെന്നുള്ള നൊമ്പരത്തോടെ അതിനെ അതിജീവിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന ചില തിരിച്ചറിയലുകളും കണ്ടെത്തലുകളും ഈ ചിത്രട്ടിണ്റ്റെ പ്രധാന സംഗതികളാണ്‌. 

പഴയതലമുറയിലേതായാലും പുതിയ തലമുറയിലേതായാലും സുഹൃദ്‌ ബന്ധങ്ങള്‍ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടതെന്ന ചില സൂചനകളും ഈ ചിത്രം നല്‍കുന്നു.

സിനിമയുടെ ആദ്യത്തെ കുറേ സമയം കഴിയുന്നതോടെ പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തി ഒടുവില്‍ ആശ്വാസത്തിലേയ്ക്ക്‌ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്‌.

 അഭിനേതാക്കളെല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

പൊതുവേ പറഞ്ഞാല്‍ 'ഷട്ടര്‍' മികച്ച ഒരു ചിത്രം എന്ന് പറയാം.

Rating : 6/10 

Wednesday, March 13, 2013

ലക്കി സ്റ്റാര്‍


രചന, സംവിധാനം: ദീപു അന്തിക്കാട്‌

ഒരുപാട്‌ മോഹങ്ങളുമായി ജീവിക്കുന്ന ഒരു സാധാരണക്കാരനും അവണ്റ്റെ ഭാര്യയും കുട്ടിയും. ഒരു സാഹചര്യത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക്‌ കൊടുക്കാന്‍ തയ്യാറാകുകയും അങ്ങനെയുണ്ടാകുന്ന കുഞ്ഞിനെത്തേടി വിദേശിമലയാളി ദമ്പതികള്‍ എത്തിച്ചേരാതിരിക്കുകയും അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം.

കുറച്ച്‌ പുതുമകളുള്ള ഒരു കഥയെ ആവശ്യത്തിന്‌ നര്‍മ്മം ചേര്‍ത്ത്‌ ലോജിക്കലായി അവതരിപ്പിച്ചിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്രത്യേകത.

 ഇടയ്ക്ക്‌ ഒരല്‍പ്പം വലിച്ച്‌ നീട്ടിയെങ്കിലും കുടുംബപ്രേക്ഷകര്‍ക്ക്‌ ഒരുവിധം ഭേദപ്പെട്ട നിലയില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ലക്കി സ്റ്റാര്‍.

മറിമായം എന്ന ടി വി ഹാസ്യ സീരിയലിലൂടെ മികച്ച അഭിപ്രായം നേടിയെടുത്ത രചന തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ജയറാമും മുകേഷും തങ്ങളുടെ ഭാഗം ഒരുവിധം നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ദീപു അന്തിക്കാട്‌ തുടര്‍ന്നും നല്ല സിനിമകളുമായി രംഗത്തുണ്ടാവട്ടെ എന്ന് ആശംസിക്കാം.

Rating: 6 / 10 

Sunday, March 03, 2013

കിളി പോയി


സംവിധാനം : വിനയ്‌ ഗോവിന്ദ്‌

നാടോടിക്കാറ്റ്‌ അടക്കമുള്ള പഴയ ചില മലയാള സിനിമയിലെ ഹാസ്യരംഗങ്ങളെ വീണ്ടും ടി.വി.യില്‍ കാണിച്ചും, അത്തരം സിനിമകളുടെ കഥയൊക്കെത്തന്നെ ഈ ചിത്രത്തില്‍ വീണ്ടും പറഞ്ഞും 'കിളി പോയി' എന്ന ചിത്രം ഒരുക്കിയിരിക്കുന്നു.

രണ്ട്‌ ചെറുപ്പക്കാര്‍ ജോലിത്തിരക്കില്‍ നിന്ന് മാറി ഒരു വിനോദയാത്ര പോകുകയും അതിന്നിടയില്‍ കുറേ മയക്കുമരുന്ന് അവരറിയാതെ കയ്യില്‍ വന്ന് പെടുകയും അതിനുവേണ്ടി രണ്ട്‌ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ അവര്‍ തമ്മില്‍ തല്ലി അവസാനിക്കുന്നതുമാണ്‌ ഈ സിനിമയുടെ ചുരുക്കം.

പക്ഷേ, കുറേ സമയം സിനിമ കണ്ട്‌ കഴിഞ്ഞാലും ഇണ്റ്റര്‍ വെല്‍ ഇതുവരെ ആയില്ലേ എന്ന് നമുക്ക്‌ അത്ഭുതം തോന്നും. സിനിമ കഴിഞ്ഞിറങ്ങി സമയം നോക്കിയാല്‍ രണ്ട്‌ മണിക്കൂര്‍ തികച്ച്‌ ആയിട്ടുമുണ്ടാകില്ല. അങ്ങനെ ഒരു പ്രത്യേകത ഈ സിനിമയ്ക്കുണ്ട്‌.

ഈ ചിത്രത്തിലെ മ്യൂസിക്‌, ക്യാമറ എന്നിവ പ്രത്യേകതയുള്ളതായിരുന്നു.

ചില സീനുകളില്‍ ചിരിയ്ക്കാനുള്ള വകയുമുണ്ട്‌.

സിനിമയുടെ ക്ളൈമാക്സിനോടനുബന്ധിച്ച കൂട്ടക്കലാശത്തില്‍ കേള്‍ക്കുന്ന മ്യൂസിക്കും അതിനോട്‌ ചേര്‍ന്നുള്ള വരികളും ശരിയ്ക്കും നമ്മെ ചിരിപ്പിക്കും.. 'ഒാടിക്കോ.. ഒാടിക്കോ.. സ്കൂട്ടയിക്കോ.... പണി കിട്ടി, പണി കിട്ടി, എട്ടിണ്റ്റെ പണി... " തുടങ്ങിയ മലയാളം പദങ്ങളെ ഇംഗ്ളീഷ്‌ റാപ്പിനോട്‌ സംയോജിപ്പിച്ചുള്ള സംഗതി ആ സീനുകളോടു കൂടി കാണുമ്പോള്‍ രസിപ്പിക്കുന്നതാണ്‌.

പിന്നെ നമ്മെ രസിപ്പിക്കുന്നത്‌ പഴയ മലയാള സിനിമയിലെ രംഗങ്ങള്‍ വീണ്ടും ഈ ചിത്രത്തിലൂടെ കാണുമ്പോഴാണ്‌. പ്രത്യേകിച്ചും ഈ ചിത്രം തുടങ്ങുമ്പോള്‍ തന്നെ ജഗതി ശ്രീകുമാറിണ്റ്റെ അത്യാധുനിക നോവലിണ്റ്റെ വരികള്‍...

 തുടക്കം മുതല്‍ ഒടുക്കം വരെ കഞ്ചാവിണ്റ്റെ പുകയും മദ്യവും ഒരല്‍പ്പം പെണ്ണിണ്റ്റെ വിളയാട്ടവും (സിമ്പോളിക്‌ ആണെങ്കിലും) ഉള്ളതിനാല്‍ തന്നെ ചിത്രം A സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌.

പ്രത്യേകിച്ച്‌ ഒരു കഥയോ പുതുമയുള്ള എന്തെങ്കിലും സംഗതികളോ ഇല്ലാത്ത ഒരു അത്യാധുനിക ചിത്രം! :)

Rating : 3 / 10

Wednesday, February 20, 2013

സെല്ലുലോയ്ഡ്‌


 രചന, സംവിധാനം: കമല്‍

ഒരു ജീവചരിത്രത്തെ ഡോക്യുമെണ്റ്ററി തലത്തില്‍ നിന്ന്‌ ഒരു ചലച്ചിത്രത്തിണ്റ്റെ അനുഭവത്തിലേയ്ക്ക്‌ ഒരു പരിധിവരെ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

മലയാള സിനിമയുടെ പിതാവിനെയും ആദ്യ മലയാളസിനിമയിലെ നായികയെയും കണ്ടെത്താനും അവര്‍ ആരായിരുന്നെന്നും എന്തായിരുന്നെന്നുമുള്ള കാര്യങ്ങളിലേയ്ക്ക്‌ വെളിച്ചം വീശാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു.

പഴയ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതിന്‌ വളരെയധികം സാധിച്ചിരിക്കുന്നു എന്നതില്‍ 'കാറ്റേ കാറ്റേ..' എന്ന ഗാനത്തിന്‌ നിര്‍ണ്ണായ പങ്കുണ്ട്‌. ഒരു പ്രാവശ്യം കാതില്‍ പതിഞ്ഞാല്‍ പിന്നെ മനസ്സില്‍ നിന്ന്‌ മായാത്തത്ര മികവോടെ ആ ഗാനം ചിട്ടപ്പെടുത്തിയതിന്‌ എം. ജയചന്ദ്രനും അത്‌ ആലപിച്ചിരിക്കുന്നവരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

പൃഥ്യിരാജും മമതയുമടക്കമുള്ള എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു കഥാപാത്രം.

പൊതുവേ ഒരല്‍പ്പം ഇഴച്ചിലുണ്ടെങ്കിലും ഈ കഥാപശ്ചാത്തലത്തിണ്റ്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അത്‌ അവഗണിക്കാവുന്നതേയുള്ളൂ.

ഒരു മികച്ച ചിത്രം!

Rating: 6 / 10 

Saturday, February 02, 2013

കമ്മത്ത്‌ & കമ്മത്ത്‌


കഥ, തിരക്കഥ, സംഭാഷണം : സിബി കെ. തോമസ്‌, ഉദയകൃഷ്ണന്‍
സംവിധാനം: തോംസണ്‍

ഈ ചിത്രത്തിണ്റ്റെ കഥ എന്തെന്ന് പറഞ്ഞാല്‍ സസ്പെന്‍സ്‌ നഷ്ടപ്പെടും. അതിനാല്‍ അതിന്‌ മുതിരുന്നില്ല. എങ്കിലും ചെറിയൊരു സൂചന തരാം. സിബിയും ഉദയകൃഷ്ണനും ആയതുകൊണ്ട്‌ കഥ ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ലല്ലോ.. പഴയതില്‍ നിന്നൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലല്ലേ ഊഹിച്ച്‌ സമയം കളയേണ്ടതുള്ളൂ.

ഒരു ബാല്യകാലം... സഹോദരങ്ങള്‍... അച്ഛന്‍ കിടപ്പിലായപ്പോള്‍ ദോശ കച്ചവടം തുടങ്ങി. 

ഇപ്പോഴത്തെ കാലം... പട്ടണത്തിലെ ഒരു വലിയ ഹോട്ടല്‍ വ്യവസായി മറ്റൊരു പാവം ബ്രാഹ്മ്മണണ്റ്റെ നിര്‍ത്തിപ്പോയ ഹോട്ടല്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനപ്രിയ നായകന്‍ ബി.എം.ഡബ്ളിയു കാറില്‍ കുടയും നിവര്‍ത്തി സ്ളോ മോഷനില്‍ കടന്നുവരും.

പിന്നേ കുറേ കൊങ്ങിണി ചുവയുള്ള ഡയലോഗുകല്‍ ('എല്ലാ ഡയലോഗിണ്റ്റേയും അവസാനം 'കൊടുക്കെടോ', 'കൊടുക്കാം', 'നല്ല റസമായിറിക്കും' എന്നൊക്കെ ചേര്‍ത്താല്‍ മതി)

അങ്ങനെ ഈ അനിയന്‍ കമ്മത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചേട്ടന്‍ കമ്മത്ത്‌ വിലകൂടിയ ഒരു കാറില്‍ നിന്ന് സ്ളോമോഷനില്‍ ഇറങ്ങും. അവിടെ ഒരു സ്റ്റണ്ട്‌ വേണമല്ലോ.. അത്‌ പക്ഷേ, താന്‍ തീറ്റ കൊടുത്തുവളര്‍ത്തുന്ന ഡ്റൈവറായ ബാബുരാജിനെക്കൊണ്ട്‌ നിര്‍വ്വഹിക്കും.

ഈ കമ്മത്തുമാര്‍ അങ്ങനെ ആരേയും നേരിട്ട്‌ തല്ലില്ലത്രേ... തല്ലിയാല്‍ ചത്തുപോകും (ആരാണെന്ന് ചോദിക്കരുത്‌). അതുകൊണ്ട്‌ ബാബുരാജിനെക്കൊണ്ട്‌ തല്ലിക്കുകയേയുള്ളൂ.. എത്ര ദയാശീലര്‍!

ഈ കഥ ഇങ്ങനെയൊക്കെ അങ്ങ്‌ പോകും. ഒന്ന് രണ്ട്‌ പെണ്ണുങ്ങള്‍ വരും.. അവരുടെ കഥയും ദുഖങ്ങളു അങ്ങനെ എന്തൊക്കെയോ... പക്ഷേ, കമ്മത്തുമാര്‍ ഉണ്ടല്ലോ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍.

ഒടുവില്‍ ഗോഡൌണില്‍ കൊണ്ടുപോയി ഗംഭീരമായ സ്റ്റണ്ട്‌ നടത്തി സംഗതി അവസാനിപ്പിക്കും. 

ഒന്ന് രണ്ട്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലുള്ളത്‌ അസഹനീയമാണെന്ന് പറയാതെ വയ്യ. പിന്നെ, ചിത്രത്തിണ്റ്റെ മൊത്തം അസഹനീയതയില്‍ ഈ ഗാനങ്ങളെ മാത്രം കുറ്റം പറയുന്നത്‌ ശരിയല്ലാത്തതിനാല്‍ ഗാനങ്ങള്‍ കൊള്ളാം എന്ന് പറഞ്ഞേക്കാം.

ബാബുരാജിണ്റ്റെ ചില ഡയലോഗുകളും ഭാവങ്ങളും ഒരല്‍പം ചിരിക്ക്‌ ഇട നല്‍കുന്നുണ്ട്‌. പക്ഷേ, ഈ ചിത്രം തരുന്ന പീഠനത്തിണ്റ്റെ തീവ്രത ഒട്ടും കുറയ്ക്കാന്‍ അത്തരം സന്ദര്‍ഭങ്ങള്‍ക്ക്‌ ആവുന്നില്ല.

സിബിയും ഉദയകൃഷ്ണനും മലയാള സിനിമയുടെ എക്കാലത്തും സ്മരിക്കപ്പെടേണ്ട രണ്ട്‌ വ്യക്തികളാണ്‌. ഇവരെ എപ്പോള്‍ പൊന്നാടയണിയിച്ച്‌ 'ഇനി ദയവുചെയ്ത്‌ ഒരു തിരക്കഥയും എഴുതരുത്‌' എന്ന ഉറപ്പ്‌ വാങ്ങി എന്തെങ്കിലും അവാര്‍ഡ്‌ കൊടുത്ത്‌ മുക്കിലിരുത്തിയാല്‍ മലയാളസിനിമയ്ക്ക്‌ കുറേ കളങ്കം മാറിക്കിട്ടും.

രണ്ട്‌ ജനസ്വാധീനമുള്ള അഭിനേതാക്കളെ ഉപയോഗിച്ച്‌ പ്രത്യേകതയുള്ള ഭാഷയുടെ ഹൈലൈറ്റില്‍ ധനുഷിനെപ്പോലെയുള്ള ഒരു തമിഴ്‌ സ്റ്റാറിനെക്കൂടി ദുരുപയോഗപ്പെടുത്തി മലയാളിപ്രേക്ഷകരെ പറ്റിക്കുവാനുള്ള ഒരു വ്യക്തമായ ശ്രമം എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാകൂ.

ഈ പരുവത്തില്‍ ഒരു സിനിമ തട്ടിക്കൂട്ടിയാലും നമ്മുടെ പ്രേക്ഷകര്‍ തള്ളിക്കയറി മുടക്കുമുതല്‍ തിരിച്ച്‌ തരും എന്ന് ഇവര്‍ക്ക്‌ അറിയാം. ഇവരുടെ ഈ ബുദ്ധി പ്രേക്ഷകര്‍ക്ക്‌ അറിയില്ലെന്ന ധാരണയും ഒരുവിധം ശരിയായിരിക്കാം.

 Rating : 2 / 10 

Friday, February 01, 2013

ലോക്‌ പാല്‍ (Lokpal)


കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ജോഷി

 ഒരുപാട്‌ വായനക്കാരുള്ള ലോക്‌ പാല്‍ എന്ന ഒരു സൈറ്റുണ്ട്‌. അതിണ്റ്റെ ഉടമസ്ഥനെ ആര്‍ക്കും അറിയില്ല. ആ സൈറ്റില്‍ വരുന്ന കാര്യങ്ങള്‍ പുതു തലമുറയുള്‍പ്പെടെയുള്ളവര്‍ക്ക്‌ വളരെ താല്‍പര്യമുള്ളതും അവരുടെയൊക്കെ പിന്തുണയുള്ളതുമാണ്‌.

എന്തൊക്കെയാണ്‌ ഈ സൈറ്റില്‍ പറയുന്നതെന്ന് പ്രേക്ഷകര്‍ക്കും നിശ്ചയമില്ല. അതില്‍ ഒരുപാട്‌ പേര്‍ കമണ്റ്റ്‌ ഇടുന്നുണ്ട്‌. ഒരു മ്യൂസിക്‌ ബാന്‍ഡ്‌ അവരുടെ പാട്ടുകളുടെ വീഡിയോ ഇടയ്ക്കിടെ ഡെഡിക്കേറ്റ്‌ ചെയ്ത്‌ ഇടാറുണ്ട്‌. അങ്ങനെ അനാവശ്യത്തിന്‌ വേണ്ടപ്പോള്‍ ആ മ്യൂസിക്‌ ബാന്‍ഡിണ്റ്റെ പാട്ട്‌ പ്രേക്ഷകരെ കാണിക്കാനുള്ള അവസരം സംവിധായകന്‌ ലഭിക്കുന്നു.

കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും കള്ളപ്പണം മോഷ്ടിക്കലാണ്‌ ലോക്‌ പാല്‍ എന്ന പേരില്‍ 'നന്ദഗോപാല്‍' (മോഹന്‍ ലാല്‍) ചെയ്തുകൊണ്ടിരിക്കുന്ന പുണ്യകര്‍മ്മം. ആ പണമെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ചെന്ന് ചേരും എന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുണ്ട്‌. എപ്പോള്‍ എങ്ങനെ എന്നൊന്നും നമ്മള്‍ ആലോചിച്ച്‌ മെനക്കെടരുത്‌.

ഈ ലോക്‌ പാല്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒരു ചാനലിണ്റ്റെ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടി ശ്രമിക്കുന്നുണ്ട്‌. 'സത്യാന്വേക്ഷി' എന്ന ഒരു അഴിമതിവിരുദ്ധ പത്രം പണ്ട്‌ നടത്തിയിരുന്ന ടി. ജി. രവിയുടെ കഥാപാത്രത്തിന്‌ വയസ്സാന്‍ കാലത്ത്‌ ആകെ ഒരു കൂട്ട്‌ ഈ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടിയാണ്‌.

ഒരു അഴിമതി വിരുദ്ധ സെമിനാരിനായി സത്യാന്വേക്ഷി ചെന്ന് കയറുമ്പോള്‍ മിസ്റ്റര്‍ നന്ദഗോപാല്‍ യുവജനങ്ങളേ അഴിമതിക്കെതിരെ ഡയലോഗുകള്‍ നിരത്തി ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്‌. അസാമാന്യ ക്ഷമയും മനസ്സാന്നിദ്ധ്യവുമുണ്ടെങ്കില്‍ ആ പ്രഭാഷണം കുറച്ചുനേരം സഹിക്കാം. അത്‌ കഴിഞ്ഞാല്‍ ചെവി പൊത്തി കണ്ണടച്ച്‌ ഇരുന്നുപോകും. ഇത്‌ കണ്ടുകൊണ്ട്‌ വരുന്ന സത്യാന്വേഷി വേണുഗോപാലില്‍ ആകൃഷ്ടനാകുന്നു.

അവര്‍ തമ്മില്‍ വേറെ ഒരു കൂടിക്കാഴ്‌ ച നടത്തുമ്പോള്‍ വേണുഗോപാല്‍ തണ്റ്റെ പൂര്‍വ്വകാലത്തെ അനുസ്മരിക്കുന്നു.
ഫ്ലാഷ്‌ ബാക്ക്‌... ചെറുപ്പത്തില്‍ അച്ഛന്‍ എന്തോ വലിയ ഒാപ്പറേഷന്‍ നടത്തേണ്ട അവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാശില്ലാതെ അമ്മ കയ്യിലുള്ളതെല്ലാം വാരി ഡോക്ടറുടെ മുന്നില്‍ വെയ്ക്കുന്നു (വര്‍ഷം 1950 നു മുന്‍പാണോ എന്നറിയില്ല). ഡോക്ടര്‍ തൃപ്തനാകാതെ കാമത്തോടെ അമ്മയെ സമീപിക്കുമ്പോള്‍ അമ്മ പുറത്തേയ്ക്കോടുന്നു. ഇത്‌ കണ്ട മകന്‍ ഡോക്ടരെ കമ്പിപ്പാരകൊണ്ട്‌ ആക്രമിക്കുന്നു. ദുര്‍ഗുണപരിഹാര പാഠശാലയില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നു.
പക്ഷേ, അവിടെ നിന്ന് ഇറങ്ങുന്നത്‌ കള്ളനായിട്ടാണത്രേ.

വളരെ രസകരമായ പുതുമയുള്ള ഒരുപാട്‌ ഡയലോഗുകളില്‍ ഒന്ന് ഇവിടെ കാണാം. 'അതിന്‌ ദുര്‍ഗുണപരിഹാരപാഠശാല എന്നല്ല പേരിടേണ്ടത്‌.. ദുര്‍ഗുണ നിര്‍മ്മാണ പാഠശാല' എന്നാണ്‌.

പാവം മോഹന്‍ ലാലിനെക്കൊണ്ട്‌ ഇത്തരം പല പുതുമയുള്ള ഡയലോഗുകളും പറയിപ്പിക്കാനായതില്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിമാനിക്കാം.

അതുപോലെ പുതുമയുള്ള ഒരു ഡയലോഗുകൂടി ഇവിടെ കുറിക്കുന്നു. 'മെഡിക്കല്‍ കോളേജ്‌ അല്ല.. മേഡിക്കല്‍ കോളേജ്‌ എന്നാണ്‌ വിളിക്കേണ്ടത്‌' (പൊരിഞ്ഞ കയ്യടി പ്രതീക്ഷിക്കാം)

ഇതെല്ലാം കേട്ട്‌ സത്യാന്വേക്ഷിയുടെ ഒരു ചോദ്യം .. 'Are you a social activist?' (ഇത്‌ കേട്ട്‌ തീയ്യറ്ററില്‍ കൂട്ടച്ചിരി മുഴങ്ങുന്നു.)
വീണ്ടും സത്യാന്വേക്ഷിയുടെ ഒരു ചോദ്യം.. 'ഞാന്‍ ലോക്‌ പാലിനോടാണോ സംസാരിക്കുന്നത്‌?'
ഇത്‌ കേട്ട്‌ നന്ദഗോപാല്‍ അല്‍പം നാണത്തോടെ 'യെസ്‌' (രോമാഞ്ചം.. രോമാഞ്ചം.. )

ഇനി തുടര്‍ന്ന് പല പല അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കൃത്യമായി അവരുടെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം ലോക്‌ പാല്‍ ഫോണില്‍ വിളിക്കും. മുന്നറിയിപ്പ്‌ കൊടുത്തിട്ട്‌ ഭയങ്കര ബുദ്ധിപൂര്‍വ്വം മോഷ്ടിക്കും. കള്ളപ്പണമായതിനാല്‍ പാവങ്ങള്‍ക്ക്‌ കേസ്‌ കൊടുക്കാനോ പിടിക്കാനോ പറ്റില്ലത്രേ. അതും എസ്‌.പി., മന്ത്രി തുടങ്ങിയ ചെറുകിടക്കാരാണേ എല്ലാം..

ഇങ്ങനെ സംഗതികള്‍ രസകരമായി പുരോഗമിക്കുമ്പോള്‍ കാവ്യാമാധവന്‍ വരും. ഒരു ദുഖപുത്രിയുടെ മുഖഭാവത്തില്‍ വന്ന് ജീവനില്ലാതെ എന്തൊക്കെയോ പുലമ്പും.
അതിലെ ഒരു പുലമ്പലിണ്റ്റെ സാമ്പിള്‍.. 'പുതിയ കൂട്ടുകാരിയെ കിട്ടിയതുകൊണ്ടാണോ എന്നെ വേണ്ടാന്നു വെച്ചത്‌? നിങ്ങളോടുള്ള വൈരാഗ്യം കൊണ്ടാണ്‌ ഞാന്‍ കല്ല്യാണം കഴിച്ചത്‌. A kind of self destruction' (തീയ്യറ്ററില്‍ വീണ്ടും കൂട്ടച്ചിരി)

ലോക്‌ പാല്‍ സംഗതി രഹസ്യമാണെങ്കിലും കുറേ പേര്‍ക്കെല്ലാം പരസ്യവുമാണ്‌.

ഈ കള്ളപ്പണം, മോഷണം എന്ന പരമ്പര ആവര്‍ത്തിക്കപ്പെട്ട്‌ ഒടുവില്‍ കോടതിയില്‍ എത്തി എന്തൊക്കെയോ നാടകം കളിച്ച്‌ സംഗതി അവസാനിപ്പിക്കുന്നു. അപ്പോഴും ലോക്‌ പാല്‍ നന്ദഗോപാല്‍ ആണോ എന്ന് തെളിയിക്കപ്പെടാതെ അവശേഷിക്കുന്നു.

ഹൃദയഭേദകമായ സീനുകളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എണ്ട്രന്‍സ്‌ പരീക്ഷയ്ക്ക്‌ റാങ്ക്‌ ലിസ്റ്റില്‍ തന്നെക്കാല്‍ പഠിപ്പ്‌ കുറഞ്ഞവര്‍ക്ക്‌ ഉയര്‍ന്ന് റാങ്ക്‌ ലഭിച്ചതിണ്റ്റെ പേരില്‍ ഒരു പയ്യന്‍ ആത്മഹത്യ ചെയ്യുന്നു. അതും താന്‍ പഠിച്ച പുസ്തകങ്ങളെല്ലാം കൂട്ടിയിട്ട്‌ അതിണ്റ്റെ മുകളില്‍ കയറിനിന്ന് കെട്ടിത്തൂങ്ങിയാണ്‌ ആത്മഹത്യ. ഭീകരമായിപ്പോയി!

ഈ സിനിമയില്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌. 'എന്നെ ആക്കിയതാണ്‌' എന്ന ഡയലോഗ്‌.

നന്ദഗോപാല്‍ ഒരിക്കല്‍ പറയുന്നു.. 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
കാവ്യാമാധവന്‍ പറയുന്നു 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
ഒടുവില്‍ പ്രേക്ഷകര്‍ പറയുന്നു "ഞങ്ങളെ 'ആക്കി'യതാണ്‌"

പക്ഷേ, ടെക്നോളജിയും ബുദ്ധിയും തനിക്ക്‌ ഒരുപാടുണ്ടെന്ന് എസ്‌. എന്‍. സ്വാമി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്‌. ജോഷിയും മോഹന്‍ ലാലും കൂടി ആ കൂട്ടത്തില്‍ കൂടിയതിനാല്‍ സംഗതി കെങ്കേമം.. 

മുദ്രപത്രത്തില്‍ പതിച്ച വിരലടയാളത്തെ ഫോട്ടോയെടുത്ത്‌ അതിണ്റ്റെ സ്റ്റിക്കര്‍ എന്തോ ഉണ്ടാക്കി അതുപയോഗിച്ച്‌ ഒരു ലോക്കര്‍ തുറക്കുന്ന ടെക്‌ നോളജി കണ്ട്‌ എല്ലാവരും അന്തം വിട്ടുപോകും.

അതുപോലെ തലയില്‍ വിഗ്ഗും വെച്ച്‌, താടിയും ഫിറ്റ്‌ ചെയ്ത്‌ നടന്നാല്‍ പെറ്റമ്മ പോലും തിരിച്ചറിയില്ല. ഭയങ്കര ബുദ്ധി തന്നെ.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സൌണ്ട്‌ റെക്കോറ്‍ഡിങ്ങും വീഡിയോ റെക്കൊര്‍ഡിങ്ങും നടത്തിയുള്ള പല നൂതനമായ സംഗതികളും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

സായികുമാര്‍ അവതരിപ്പിച്ച കള്ളപ്പണക്കാരന്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ച്‌ മുഴുവന്‍ സമയം പ്രേക്ഷകരെ വെറുപ്പിച്ച്‌ സന്തോഷിപ്പിക്കും.

ഷമ്മി തിലകന്‍ 'തിരോന്തോരം' ഭാഷ സംസാരിച്ച്‌ ആക്രമിക്കുമെങ്കിലും വലിയ പരിക്കേല്‍ക്കില്ല.

കാവ്യാമാധവന്‍ എന്ന നടിയോട്‌ പ്രേക്ഷകര്‍ക്ക്‌ എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം ഒറ്റയടിക്ക്‌ വെറുപ്പായി രൂപാന്തരപ്പെടുത്താന്‍ കെല്‍പുള്ള ഉഗ്രന്‍ കഥാപാത്രവും അതിനൊത്ത അഭിനയവും ഡബ്ബിങ്ങും. ഭാഗ്യവതി!

പലപ്പോഴും 'സിനിമ കഴിഞ്ഞു' എന്ന് സമാധാനിക്കുമ്പോഴും സംഗതി അവസാനിക്കില്ല.
ഒടുവില്‍ അവസാനിക്കുമ്പോള്‍ ആളുകള്‍ നിര്‍ത്താതെ കയ്യടിക്കും... എന്തൊരു ആശ്വാസം.....

Rating : 2 / 10

Thursday, January 24, 2013

റോമന്‍സ്‌ (Romans)


രചന : വൈ. വി. രജേഷ്‌
സംവിധാനം: ബോബന്‍ സാമുവല്‍

കുറ്റവാളികളായ രണ്ടുപേര്‍ (ബിജുമേനോനും കുഞ്ചാക്കോ ബോബനും) ട്രെയിനില്‍ പോലീസിനോടൊപ്പം യാത്രചെയ്യുമ്പോള്‍ രക്ഷപ്പെട്ട്‌ എത്തുന്നത്‌ പൂമാല എന്ന ഗ്രാമത്തിലാണ്‌. ഈ ഗ്രാമം മൊത്തം വിഡ്ഢികളാണ്‌ എന്ന് നമ്മള്‍ അങ്ങ്‌ സമ്മതിക്കണം... അത്‌ പല പ്രാവശ്യം ഈ രണ്ട്‌ കള്ളന്‍മാരെക്കൊണ്ട്‌ പറയിപ്പിക്കും സംവിധായകന്‍. അതു കേട്ട്‌ നമ്മള്‍ വിശ്വസിച്ചേക്കണം.

ഇനി അവര്‍ ആ ഗ്രാമത്തില്‍ പള്ളീലച്ഛന്‍മാരായി അവതരിക്കും. അവിടെ അവര്‍ വിളയാടും. അതൊക്കെ കണ്ട്‌ ആസ്വദിക്കണം. അതിന്നിടയില്‍ കുറേ ദുരൂഹുതകളും ഭയപ്പാടുകളും ഉണ്ടാക്കിക്കൊണ്ടുവരും. അതിലൊക്കെ എന്തൊക്കെയോ ഗംഭീരതകളുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഒടുവില്‍ എല്ലാം ബുദ്ധിപരമായി കണ്ടെത്തി പ്രശ്നം തീര്‍ത്ത്‌ കള്ളന്‍മാര്‍ നാട്ടില്‍ നിന്ന് പതുക്കെ മുങ്ങും. അപ്പോഴേയ്ക്കും ഇവരെ അന്വേഷിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തും. (പോക്കറ്റടിയും ചെറുകിട മോഷണവും അന്താരാഷ്ട്രാ കുറ്റകൃത്യങ്ങള്‍ ആയതുകൊണ്ട്‌ വലിയ അന്വേക്ഷണം നടത്തിയാണ്‌ ഇവരെ കണ്ടെത്തുന്നത്‌). പക്ഷെ, അപ്പോഴേയ്ക്കും ഇവര്‍ ഈ ഗ്രാമത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ത്ത്‌ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ 'നിങ്ങള്‍ക്ക്‌ ഉടനെ പുറത്തിറങ്ങാം' എന്ന് പറഞ്ഞ്‌ നമ്മള്‍ പ്രേക്ഷകരെ സമാധാനിപ്പിക്കും.

അപ്പോഴേയ്ക്കും ആ ഗ്രാമവാസികള്‍ ഇവരെ പുണ്യാളന്‍മാരായി പ്രഖ്യാപിച്ച്‌ അവര്‍ക്ക്‌ പ്രതിമ പണിയും. അവസാനം ഒരു മ്യൂസിക്‌ ബാന്‍ഡ്‌ ഇളകിയാടി സിനിമ അവസാനിപ്പിക്കും.

(കഥ മുഴുവന്‍ പറഞ്ഞുപോയി.. ക്ഷമിക്കുക).

 ഈ കഥയില്‍ ഈ രണ്ട്‌ കള്ളന്‍മാരെയും വിശ്വാസം ഇല്ലാത്ത ഒരു ഉപദേശി ഉണ്ടായിരുന്നു. അവസാനമാകുമ്പോഴേയ്ക്കും ഇയാളെ സിനിമയില്‍ കാണാനില്ല. കണ്ടിട്ട്‌ അത്യാവശ്യം ഉണ്ടായതുകൊണ്ടല്ല.. എന്നാലും ഒരു മര്യാദ വേണ്ടേ...

അതുപോലെ കുഞ്ചാക്കോ ബോബണ്റ്റെ കുടുംബ പശ്ചാത്തലമൊക്കെ പറഞ്ഞ്‌ സെണ്റ്റിയാക്കിയിട്ട്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്ന് ആറ്‍ക്കും ഒരു പിടിയുമില്ല. 'എനിക്കാരുമില്ല' എന്ന് പറയുന്ന കേട്ടു. എവിടെ പോയോ എന്തോ?

ബിജുമേനോന്‍ ആണേല്‍ പിന്നെ ആകാശത്തുനിന്ന് പൊട്ടിവീണ്‌ നേരെ കള്ളനായിത്തീര്‍ന്നതുകൊണ്ട്‌ ആരേയും അന്വേഷിക്കാനില്ല.

ഈ അച്ഛന്‍മാരെ ഈ ഗ്രാമത്തിലേയ്ക്ക്‌ പറഞ്ഞുവിട്ടു എന്ന് പറയപ്പെടുന്ന ഗബ്രിയേലച്ഛന്‍ ഇവിടെ എത്തുന്നു. ഇവരെ കണ്ടിട്ട്‌ ഈ അച്ഛനും കള്ളത്തരത്തിന്‌ കൂട്ടുനില്‍ക്കുന്നു. ഈ അച്ഛന്‍ വല്ല ഇണ്റ്റര്‍നാഷണല്‍ കുറ്റവാളിയാണോ എന്ന് നമുക്ക്‌ സംശയം തോന്നാം. പക്ഷേ, പാവം... ബിഷപ്‌ ആവാന്‍ വേണ്ടിയാണത്രേ ഈ കള്ളത്തരത്തിന്‌ കൂട്ട്‌ നിന്നത്‌.

പല തവണ കണ്ട്‌ മടുത്ത കുറേ കോമഡി സംഭവങ്ങള്‍ ഉണ്ട്‌ ഈ സിനിമയില്‍.

പക്ഷേ, ഉള്ള് തുറന്ന് ചിരിക്കാവുന്ന കുറച്ച്‌ നല്ല മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

ബിജുമേനോന്‍ എന്ന നടണ്റ്റെ വളരെ മികച്ച ഹാസ്യാഭിനയവും നല്ല കുറച്ച്‌ ഡയലോഗുകളും ഈ ചിത്രത്തെ ഒരല്‍പ്പം ഭേദപ്പെടുത്തുന്നുണ്ട്‌. കുഞ്ചാക്കോ ബോബനും തണ്റ്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം.

പക്ഷേ, ഒരല്‍പ്പം സാമാന്യബുദ്ധിക്ക്‌ നിരക്കുന്ന കഥയും സംഭവങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതൊരു മികച്ച ചിത്രമായേനെ. ഇപ്പോള്‍ ഇത്‌ ഒരു മണ്ടന്‍ സിനിമ എന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഒരു ഗ്രാമത്തെ മുഴുവന്‍ മണ്ടന്‍മാരായി ഒരു കഥ ഉണ്ടാക്കിയപ്പോള്‍ ഈ സിനിമ കാണുന്നവരും ആ ഗ്രാമത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും എന്ന വിശ്വാസം ഇതിണ്റ്റെ സംവിധായകനും കഥാകൃത്തിനും ഉണ്ടായിരുന്നിരിക്കണം. കുറേ ഹാസ്യം വിതറി ഒരു പുകമറ സൃഷ്ടിച്ചാല്‍ പ്രേക്ഷകരെ എളുപ്പം ആ മാനസികാവസ്ഥയില്‍ എത്തിക്കാം എന്ന സൂത്രം അവര്‍ മനസ്സിലാക്കി. അത്‌ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് വേണം ഈ സിനിമയുടെ സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്‌.

Rating : 4 / 10

Sunday, January 13, 2013

അന്നയും റസൂലും (Annayum Rasoolum)


കഥ, തിരക്കഥ, സംഭാഷണം : രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി. സേതുനാഥ്‌

സംവിധാനം: രാജീവ്‌ രവി

കൊച്ചിയുടെ ഉള്‍ പ്രദേശങ്ങളിലെ തനിമയില്‍ വളരെ സ്വാഭാവികതയോടെയും സത്യസന്ധതയോടെയും അവതരിപ്പിക്കപ്പെട്ട കുറേ കഥാപാത്രങ്ങളിലൂടെയാണ്‌ ഈ ചിത്രം പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌.

ചെറുതും വലുതും വേഷഭേദമന്യേ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച്‌ അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.

ഫഹസ്‌ ഫാസില്‍ (റസൂല്‍), സണ്ണി വെയ്‌ ന്‍ (റസൂലിണ്റ്റെ സുഹൃത്ത്‌), ആന്‍ഡ്രിയ ജെറമിയ (അന്ന) തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും റസൂലിണ്റ്റെ ഇക്കയായി വരുന്ന ആഷിക്‌ അബു, ഉപ്പയായി അഭിനയിച്ച രഞ്ജിത്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ തിളങ്ങി നിന്നു.

ചിത്രത്തിലെ ഗാനങ്ങളും സ്വാഭാവികതയോടെ ചേര്‍ന്ന്‌ നില്‍ക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈ സിനിമയുടെ 'കഥ' എന്താണ്‌ എന്ന്‌ ചോദിച്ചാല്‍ ഒരു വരിയില്‍ തീരും. എന്നാല്‍ ആ കഥയില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്‌ പരിശോധിച്ചാല്‍ ഒന്നുമില്ലതാനും.

ഈ കഥ പറയുന്നതിന്‌ അവലംബിച്ച രീതി, കഥാപാത്രങ്ങളെ ഉപയോഗിച്ച ശൈലി എന്നിവയൊക്കെ കുറച്ച്‌ പ്രത്യേകതയുള്ളവയാണ്‌ എന്ന്‌ പറയാം.

സിനിമയില്‍ ഉടനീളം കാര്യങ്ങള്‍ 'മെല്ലെപ്പോക്ക്‌' സമ്പ്രദായമായതിനാല്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും 'ഒന്നു വേഗം ആകട്ടെടാ..' എന്ന് വിളിച്ച്‌ പറയിപ്പിക്കാന്‍ ശേഷിയുള്ളവയുമാണ്‌ എന്നത്‌ തന്നെ ഒരു പ്രത്യേകതയാണ്‌.

ഒരു പെണ്‍ കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പരമാവധി കാണുവാനായി പിന്നാലെ നടക്കുന്ന സംഗതികളൊക്കെ സത്യസന്ധം. പക്ഷേ, ആ പെണ്‍ കുട്ടിയെ മനുഷ്യരെ കണ്ടിട്ടില്ലാത്തപോലെ തുറിച്ച്‌ കുറേ നേരം നോക്കി നില്‍ക്കുമ്പോള്‍ നമുക്കും ഒരല്‍പം അത്ഭുതവും വിഷമവും തോന്നാം. ഇനി, ആ നോട്ടത്തിലൂടെ ഒരായിരം കാര്യങ്ങള്‍ സംവദിച്ചു എന്നൊക്കെ പറയുകയാണേല്‍ അത്‌ ഒരോരുത്തര്‍ക്ക്‌ അവരവരുടെ ഇഷ്ടത്തിന്‌ ഡയലോഗുകളായും വികാരപ്രകടനങ്ങളായും സൃഷ്ടിച്ചെടുക്കാനാവുന്നതാണ്‌.

അന്നയുടെ കുടുംബത്തെക്കുറിച്ച്‌ കാര്യമായ ഒരു വ്യക്തത നല്‍കാതെ ഒരു ആശയക്കുഴപ്പം പ്രേക്ഷകമനസ്സില്‍ സൃഷ്ടിച്ച്‌ വെച്ചത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. അതൊക്കെ ഊഹിച്ച്‌ സ്വന്തം ഇഷ്ടത്തിന്‌ പൂരിപ്പിക്കാന്‍ ബുദ്ധിയുള്ള പ്രേക്ഷകരാണ്‌ എന്ന്‌ സ്ഥാപിച്ച്‌ പ്രേക്ഷകരെ ബഹുമാനിച്ചതാകാം.

അങ്ങനെ കുറേ ഭാഗങ്ങള്‍ പ്രേക്ഷകരുടെ മനോധര്‍മ്മം പോലെ പൂരിപ്പിച്ച്‌ ആസ്വദിക്കാനാണെങ്കില്‍ സിനിമ ഓരോരുത്തരുടെ കപ്പാസിറ്റി അനുസരിച്ച്‌ ഗംഭീരമായിരിക്കും.

സണ്ണി വേയ്‌ ന്‍ സുഹൃത്തായ റസൂലിനെ രക്ഷിക്കാന്‍ നടത്തുന്ന ഇടപെടലല്ലാതെ വേറൊന്നും പ്രേക്ഷക മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടില്ല.

സിനിമയുടെ അവസാന രംഗങ്ങളും (വെള്ളത്തിലുള്ള ഊളിയിട്ടുകളിയും ഊരുതെണ്ടലും) അത്രയ്ക്കങ്ങ്‌ തൃപ്തികരമല്ല.

Rating : 5.5 / 10

Wednesday, January 09, 2013

ബാവൂട്ടിയുടെ നാമത്തില്‍


രചന, നിര്‍മ്മാണം: രഞ്ജിത്‌
സംവിധാനം: ജി. എസ്‌. വിജയന്‍

ഒരു വലിയ ബിസിനസ്സ്‌ കാരണ്റ്റെ നാട്ടിന്‍ പുറത്തുകാരി ഭാര്യയും കുട്ടികളും, ഇദ്ദേഹത്തിണ്റ്റെ ഡ്രൈവറും കാര്യസ്ഥനും സഹായിയുമായ ബാവൂട്ടിയും ഉള്‍പ്പെടുന്ന ഒരു ചെറിയ ചട്ടക്കൂടിലേയ്ക്ക്‌ വേറൊരാള്‍ കടന്ന് വരുകയും അത്‌ ചെറിയ അലോസരമുണ്ടാക്കുകയും ചെയ്യുന്നു. ഒടുവില്‍ ബാവൂട്ടി അത്‌ പരിഹരിക്കുന്നു. ഇതാണ്‌ കഥ.

നല്ലൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ ഇല്ലാതെ ചില പ്രാദേശിക സംസാര രീതികളുടേയും ചെറിയ ചെറിയ നര്‍മ്മ സംഭാഷണങ്ങളിലൂടെയും മാത്രമായി ഒരു സിനിമ സൃഷ്ടിച്ചെടുത്തിരിക്കുന്നു. 

കാവ്യാ മാധവന്‍ അവതരിപ്പിച്ച വീട്ടമ്മ വളരെ ആകര്‍ഷണീയവും സ്വാഭാവികവുമായി തോന്നി. 

ബാവൂട്ടിയുടെ ചില പെരുമാറ്റങ്ങളും സംസാരവും ആസ്വാദ്യകരം. അതുപോലെ തന്നെ ഒാരോ കഥാപാത്രങ്ങളും നമുക്ക്‌ ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിക്കും.

വിനീത്‌ അവതരിപ്പിക്കുന്ന കഥാപാത്രമാണ്‌ കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നതെങ്കിലും ആ കഥാപാത്രത്തിണ്റ്റെ അസ്ഥിത്വം വളരെ ദുര്‍ബലമാണ്‌. ഒരിക്കല്‍ ഗംഭീരതയില്‍ നിന്നിരുന്ന പ്രണയം ഒരു പ്രശ്നവും കൂടാതെ വിട്ടിട്ട്‌ പോകുകയും പിന്നീട്‌ തിരിച്ചെത്തി ദുരുപയോഗം ചെയുന്നുണ്ടെങ്കിലും വീണ്ടും ഇയാള്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതെന്തെന്ന് ഒരു പിടിയും കിട്ടില്ല.

ബാവൂട്ടിയുടെ നന്‍മ കാണിക്കാനായി ഒടുവില്‍ കുറേ കാശ്‌ കൊടുക്കലും കൂടിയായപ്പോള്‍ പൂര്‍ത്തിയായി.

 വാത്സല്യം എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിണ്റ്റെ ഒരു ചെറിയ നിഴല്‍ മാത്രമാകുന്നു ബാവൂട്ടി. സംസാര രീതിയില്‍ ചെറിയൊരു മാറ്റവും പ്രവര്‍ത്തിയില്‍ കുറച്ചുകൂടി തണ്റ്റേടവും... അത്രയെ വ്യത്യസമുള്ളു..

ഹോം വീഡിയോ ഷൂട്ടിങ്ങെന്നൊക്കെ പറഞ്ഞ്‌ ശരിക്ക്‌ ബോറടിപ്പിക്കുന്ന കുറേ സീനുകളുമുണ്ട്‌ ഈ ചിത്രത്തില്‍.

പൊതുവേ പറഞ്ഞാല്‍ വലിയ കാമ്പൊന്നുമില്ലെങ്കിലും കുറച്ച്‌ രസകരമായ സംഭവങ്ങളും സംഭാഷണങ്ങളുമായി മാനസിക പീഠനങ്ങളില്ലാതെ കണ്ടിരിക്കാം.

Rating: 5 /10

Wednesday, December 26, 2012

ഡാ തടിയാ


കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍, അഭിലാഷ്‌ എസ്‌ കുമാര്‍
സംവിധാനം : ആഷിക്‌ അബു
നിര്‍മ്മാണം : ആണ്റ്റോ ജോസഫ്‌

തടിയനായ കേന്ദ്ര കഥാപാത്രത്തിണ്റ്റെ ബാല്യം മുതലുള്ള ചില സംഗതികളൊക്കെ അദ്ദേഹത്തിണ്റ്റെ കസിന്‍ സഹോദരനായ ശ്രീനാഥ്‌ ഭാസിയിയെക്കൊണ്ട്‌ വിവരിച്ച്‌ വര്‍ണ്ണിച്ച്‌ കഥ ഒന്ന് പൊക്കിയെടുക്കുമ്പോഴേയ്ക്ക്‌ ഒരു വിധം സമയം ആകും. പ്രീക്ഷകര്‍ക്ക്‌ തരക്കേടില്ലാതെ ബോറടിക്കുമെങ്കിലും ശ്രിനാഥ്‌ ഭാസിയുടെ കെട്ടും മട്ടും ഡയലോഗുകളും ആ ബോറടിയുടെ തീവ്രത ഒരു വിധം നന്നായി ലഘൂകരിക്കും.

 തുടര്‍ന്നങ്ങോട്ട്‌ ആന്‍ അഗസ്റ്റിണ്റ്റെ ഇടപെടലുകളും ആയുര്‍വ്വേദം ഉപയോഗിച്ചുള്ള ചില ഗിമ്മിക്കുകളും തടിയണ്റ്റെ അതിജീവനങ്ങളുമൊക്കെയായി കഥ വലിയ ഉപദ്രവമില്ലാതെ അവസാനിക്കും.

പൊതുവേ പറഞ്ഞാല്‍ അല്‍പസ്വല്‍പം ബോറടിയൊക്കെയുണ്ടെങ്കിലും നിരുപദ്രവകാരിയായ ഒരു ചിത്രം....

ചില രസകരമായ സന്ദര്‍ഭങ്ങളും ഫോറ്‍ട്ട്‌ കൊച്ചി സ്ളാങ്ങിലുള്ള ഉഗ്രന്‍ ചില ഡയലോഗുകളും ഈ ചിത്രത്തെ ഒരു ഭേദപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്‌.

ആയുര്‍വ്വേദ ആചാര്യനായി ഉപയോഗിക്കാന്‍ ഒരു നാടകനടനെ കെട്ടിയിട്ട്‌ ഒളിവില്‍ പാര്‍പ്പിച്ചു എന്നൊക്കെയുള്ള ബുദ്ധി കുറച്ച്‌ ഒാവറായിപ്പോയി.

ചിത്രത്തിലെ ഗാനങ്ങളും മറ്റും രസകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ശേഖര്‍ മേനോനും ശ്രീനാഥ്‌ ഭാസിയും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

നിവിന്‍ പോളി തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

ആന്‍ അഗസ്തിനെ സഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌.

ശ്രീനാഥ്‌ ഭാസിയുടെ ചില രസികന്‍ ഡയലോഗുകള്‍ ചിത്രം കഴിഞ്ഞാലും കുറച്ച്‌ നാള്‍ ആയുസ്സോടെ ഒാര്‍മ്മയില്‍ നില്‍ക്കുമായിരിക്കും.

Rating : 5.5 /10

കര്‍മ്മയോദ്ധാ


 രചന, സംവിധാനം : മേജര്‍ രവി

'സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ നിയന്ത്രണമില്ലാതെ കൊടുക്കരുത്‌',
'നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയായി വരുന്ന കുട്ടികളെ വേണ്ടത്ര ശ്രദ്ധിച്ചുവളര്‍ത്താന്‍ ശ്രദ്ധിക്കണം' എന്നീ രണ്ട്‌ ഉപദേശങ്ങള്‍ എഴുതിക്കാണിച്ച്‌ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഈ സിനിമ ഇത്ര ദുസ്സഹമാവുമായിരുന്നില്ല.

'ബ്രൂട്ടല്‍ എന്‍ കൌണ്ടര്‍ സ്പെഷലിസ്റ്റ്‌' ആയി മാഡ്‌ മാഡി (മാധവന്‍) യെക്കൊണ്ട്‌ എന്തൊക്കെയോ ചെയ്യിക്കാന്‍ മേജര്‍ രവി ശ്രമിച്ചപ്പോള്‍ സിനിമ കാണാനിരിക്കുന്നവരെ വട്ടാക്കണം എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നിരിക്കണം.

ഇനി ഒരിക്കലും ഈ മേജറുടെ പടം കാണില്ലെന്ന് ശപഥം ബാക്കിയുള്ളവരെക്കൂടി  എടുപ്പിക്കാന്‍  അദ്ദേഹത്തിന്‌ പുഷ്പം പോലെ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ സെണ്റ്റി'മെണ്റ്റല്‍' സീനുകളിലെല്ലാം തീയ്യറ്ററില്‍ ചിരി പടര്‍ന്നത്‌ ഒരു കൌതുകമായി. മേജര്‍ രവിക്ക്‌ അഭിമാനിക്കാം.

ഒരു സ്ത്രീയെ ഒാഫീസിലെ മേലധികാരി കൂടുതല്‍ സമയം ജോലി ചെയ്യിക്കുകയും ആ സ്ത്രീയോടുള്ള തണ്റ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാവം ഈ സ്തീ ഗതിയില്ലാതെ ഈ ജോലി ചെയ്യുകയാണെന്ന ഒരു അനുകമ്പ തോന്നും. പിന്നീട്‌ അത്‌ മാഡ്‌ മാഡിയുടെ ഭാര്യയായിരുന്നു എന്ന സത്യം മനസ്സിലാക്കുന്ന പ്രേക്ഷകന്‍ പിന്നെന്ത്‌ പറയാന്‍?

ഭ്രാന്തന്‍ സ്വഭാവമുള്ള വില്ലനും ഈ ചിത്രത്തിന്‌ പെര്‍ഫക്റ്റ്‌...

മാഡ്‌ മാഡി കാരണം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നഷ്ടപ്പെട്ടുപോയ ഒരു 'പ്രധാന' അവയവത്തിണ്റ്റെ വേദന പ്രതികാരമായി കൊണ്ട്‌ നടന്ന് മാഡിയുടെ മകള്‍ക്ക്‌ പതിമൂന്ന് വയസ്സാവാന്‍ കാത്തിരുന്ന ആ പ്രതികാരദാഹം വളരെ പ്രത്യേകതയുള്ള കഥാതന്തു തന്നെ... നമിച്ചു മേജര്‍.... നമിച്ചു...

കൂടുതലൊന്നും പറയാനില്ല.

Rating : 2 / 10 

Tuesday, December 18, 2012

ചാപ്റ്റേര്‍സ്‌ (Chapters)

 രചന, സംവിധാനം: സുനില്‍ ഇബ്രാഹിം

നാല്‌ ചാപ്റ്ററുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ സിനിമയുടെ ആദ്യത്തെ ചാപ്റ്റര്‍ ദയനീയമായിരുന്നു. ആ ചാപ്റ്റര്‍ തികച്ചും ബാലിശവും വളരെയധികം ബോറടിപ്പിക്കുന്നതുമായിരുന്നു.

ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്ന മകനോട്‌, പെങ്ങളുടെ കല്ല്യാണത്തിന്‌ വേണ്ടുന്ന പണം ഉണ്ടാക്കിക്കൊണ്ടുവരാന്‍ പറയേണ്ടി വരുന്ന ഒരു അച്ഛണ്റ്റെ ഗതികേട്‌... അതും അതിലും ദയനീയമായ അവസ്ഥയില്‍ തേരാപാരാ നടക്കുന്ന സുഹൃത്തുക്കളുടെ സഹായം ചോദിക്കാനുള്ള ഒരു ഉപദേശവും... എന്നിട്ടോ... നാഗമാണിക്യം ഉണ്ടാക്കാനുള്ള ഒരു പ്ളാനും.... സഹിക്കില്ല....

ഇതാണ്‌ തുടക്കത്തിലെ ഗതിയെങ്കിലും തുടര്‍ന്നുള്ള ചാപ്റ്റേര്‍സിലൂടെ നാല്‌ കഥകളേയും ബന്ധിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന മിടുക്ക്‌ എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്‌.

ആദ്യ ചാപ്റ്ററിലെ 'പെങ്ങള്‍' ഏതെന്ന് പ്രക്ഷകന്‍ തിരിച്ചറിയുന്നതുള്‍പ്പെടെ ചാപ്റ്ററുകളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരത്തിണ്റ്റെ തിരിച്ചറിയുന്നതിണ്റ്റെ ഒരു സുഖവും അവസാന സീനില്‍ കൊണ്ടെത്തിച്ചേരുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ചിന്തയും ഈ ചിത്രത്തെ ഒരു പ്രത്യേകതയുള്ളതാണെന്ന് പറയാന്‍ തക്കതാക്കുന്നു.

ഭൂരിഭാഗവും യുവതാരങ്ങളെ ഉള്‍പ്പെടുത്തി മോശമല്ലാത്ത ഒരു ചിത്രം ഉണ്ടാക്കാന്‍ സുനില്‍ ഇഹ്രാഹിമിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

Rating : 4.5 / 10

ചേട്ടായീസ്‌

കഥ, തിരക്കഥ, സംഭാഷണം: സച്ചി
സംവിധാനം : ഷാജൂണ്‍ കാര്യാല്‍

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ച്‌ സുഹൃത്തുക്കളും അവര്‍ക്കിടയിലെ സൌഹൃദവും ആ സൌഹൃദത്തിണ്റ്റെ ആഘോഷങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ച്‌ കൊച്ച്‌ പ്രശ്നങ്ങളും ചേര്‍ന്നതാണ്‌ ഈ ചിത്രം.

കഥ എന്ന് പറയാന്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഈ അഞ്ച്‌ പേരുടെ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വളരെ ലളിതമായി ആസ്വദിക്കാവുന്ന കുറേ സംഗതികള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നു.

സീരിയസ്‌ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഹാസ്യത്തിണ്റ്റെ സാന്നിദ്ധ്യം കൊണ്ട്‌ ഈ ചിത്രം വളരെ ലളിതമായി പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കത്തക്കതാകുന്നു.

പുതുമുഖ നായിക ഒരു തുടക്കക്കാരിയുടെ പ്രശ്നങ്ങളില്ലാതെ ഭംഗിയായി തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

വലിയ ഉപദ്രവമില്ലാതെ കുറച്ച്‌ രസകരമായി കാര്യമായ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

Rating : 5 / 10 

101 വെഡ്ഡിങ്ങ്സ്‌

കഥ, തിരക്കഥ, സംഭാഷണം : ഷാഫി, കലവൂര്‍ രവികുമാര്‍
സംവിധാനം: ഷാഫി

വളരെ ബാലിശവും ബോറനുമായ ഒരു കഥാപശ്ചാത്തലവും അതിന്‍ ഹാസ്യം സൃഷ്ടിക്കാന്‍ മെനക്കെട്ട്‌ നടത്തുന്ന ശ്രമങ്ങളും കൊണ്ട്‌ ഈ ചിത്രം പ്രക്ഷകനെ ഒരു വിധം വെറുപ്പിക്കാന്‍ പാകത്തിന്‌ ഉപകാരപ്പെട്ടിരിക്കുന്നു.

വളരെ കുറച്ച്‌ സന്ദര്‍ഭങ്ങളില്‍ അല്‍പം കോമഡി ഉണ്ടെന്നൊക്കെ തോന്നുമെങ്കിലും പൊതുവേ ഇതൊരു ബോറന്‍ ചിത്രമെന്ന് തന്നെ പറയാം.

സെണ്റ്റിമെണ്റ്റ്സ്‌ കാര്യങ്ങളിലൊക്കെ എത്തുമ്പോള്‍ കാര്യങ്ങള്‍ വളരെ ദയനീയാവസ്ഥയില്‍ എത്തിച്ചേരുന്നതും കാണാം.

വെറുപ്പിക്കാനല്ലാതെ ഗാനങ്ങളൊന്നും ഈ ചിത്രത്തിന്‌ ഗുണം ചെയ്തിട്ടില്ലെന്ന് തന്നെ പറയാം.

ജയസൂര്യ ഒഴികെ മറ്റുള്ളവരെല്ലാം കാര്യമായ അഭിനയപാടവം (ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഒന്നും പുറത്തെടുക്കേണ്ടി വന്നില്ല എന്നതാണ്‌ സത്യം.

Rating : 3.5  / 10

മൈ ബോസ്‌ (My Boss)

രചന, സംവിധാനം: ജിത്തു ജോസഫ്‌

നല്ലൊരു കഥാ പശ്ചാത്തലം ഉള്ളതിനാല്‍ അതിനെ ശരിയ്ക്കും ഉപയോഗപ്പെടുത്തി വേണ്ടത്ര ഹാസ്യാത്മകമായി ഒരുവിധം പൂര്‍ണ്ണതയില്‍ ഈ ചിത്രം കൊണ്ടുചെന്നെത്തിക്കാന്‍ ജിത്തു ജോസഫിന്‌ സാധിച്ചിരിക്കുന്നു.

കൃത്യമായ കോപ്പിയടിയാണെങ്കിലും പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്നു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയരഹസ്യം.

ബോസ്സ്‌ ആയും തുടര്‍ന്ന് ഭാര്യയായുള്ള അഭിനയസന്ദര്‍ഭങ്ങളിലും മമത മോഹന്‍ ദാസിണ്റ്റെ പ്രകടനം ഗംഭീരമായിരുന്നതുകൊണ്ടും ഈ സന്ദര്‍ഭത്തിനനുസരിച്ച്‌ ദിലീപ്‌ എന്ന നടണ്റ്റെ ഹാസ്യാത്മകമായ ഇടപെടലുകളും ഈ ചിത്രം രസകരമാക്കാന്‍ സാധിച്ചിരിക്കുന്നു.

നായകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതിണ്റ്റെ കാരണം എന്തോ ഗംഭീരസംഭവമാണെന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും അതിണ്റ്റെ സത്യാവസ്ഥ അറിയുമ്പോള്‍ പ്രേക്ഷകര്‍ ഇളിഭ്യരാകും... 'അച്ഛന്‍ ഒന്ന് സൂക്ഷിച്ചു നോക്കി, അമ്മ ചിരിച്ചില്ല' തുടങ്ങിയ എന്തോ നിസ്സാര സംഭവം.

സിനിമകളില്‍ കണ്ടുമടുത്ത പല കഥാപാത്രങ്ങളും സംഭവങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു ആസ്വാദനസുഖം നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നതുകൊണ്ട്‌ തന്നെ ഈ ചിത്രം പ്രേക്ഷകമനസ്സ്‌ കയ്യടക്കി എന്ന് തന്നെ പറയാം.

Rating : 5.5 / 10

Thursday, November 15, 2012

അയാളും ഞാനും തമ്മിൽ





കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്

സംവിധാനം: ലാൽ ജോസ്


രവി തരകൻ എന്ന ഡോക്ടറുടെ കോളേജ് ജീവിതം മുതലുള്ള ചില പ്രധാന സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു കഥാവിവരണമാണ്‌ ഈ ചിത്രത്തിൽ സംഭവിക്കുന്നത്. ഈ ഡോക്ടർക്ക് തന്റെ ജോലിയിൽ സംഭവിക്കുന്ന ചില നിർണ്ണായക ഘട്ടങ്ങളും വൈദ്യരംഗത്തെ ചില പ്രവണതകളും അതിലെ ചില സങ്കീർണ്ണതകളും ഈ കഥയിൽ പ്രധാന പങ്കു വഹിക്കുന്നു. അതിന്നിടയിൽ അല്പം കുടുംബപരവും വ്യക്തിപരവുമായ ചില ബന്ധങ്ങളുടെ താളപ്പിഴകളും പരമർശമാകുന്നുണ്ട്.

കാര്യമായ കഥാതന്തുവൊന്നുമില്ലെങ്കിലും ചിത്രീകരണത്തിലെ ചില പ്രത്യേകതകൾ കൊണ്ടും ചില സംഭവങ്ങളെ പ്രൊജക്റ്റ് ചെയ്ത് എന്തൊക്കെയോ സംഭവങ്ങളുണ്ട് എന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചുകൊണ്ടും ഈ ചിത്രം മോശമല്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്.

ഡോക്ടർ സാമുവലിനെ അവതരിപ്പിച്ച പ്രതാപ് പോത്തൻ ഗംഭീരമായ പ്രകടനം കാഴ്ച വെച്ചപ്പോൾ , രവി തരകനെ അവതരിപ്പിച്ച പ്രിഥ്യിരാജും തന്റെ റോൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു. കോളേജ് ജീവിതത്തിലെ യുവത്വം പ്രകടമാക്കിയതോടൊപ്പം ഒരു മിതത്വം വന്ന ഡോക്ടറെ പ്രതിഫലിപ്പിക്കാനും പ്രിഥ്യിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് മികവ് തന്നെയാണ്‌.

സലിം കുമാർ, കലാഭവൻ മണി ഉൾപെടെയുവരും മികച്ച അഭിനയം കാഴ്ച്വെച്ചു.

ദൃശ്യഭംഗിയുടെ പിൻ ബലവും ഈ ചിത്രത്തെ ഭേദപ്പെടുത്തുവൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

പൊതുവേ പറഞ്ഞാൽ ഒരു നിലവാരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന എന്തൊക്കെയോ സംഗതികൾ ഉണ്ടെന്ന തോന്നലുണ്ടാക്കുന്ന ഭേദപ്പെട്ട ഒരു സിനിമ എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനുള്ളൂ.

Rating : 6 / 10

Sunday, November 04, 2012

ട്രിവാൻഡ്രം ലോഡ്ജ് (Trivandrum Lodge)



കഥ, തിരക്കഥ, സംഭാഷണം: അനൂപ് മേനോൻ


സംവിധാനം: വി.കെ. പ്രകാശ്

വളരെ വൈകിയാണ്‌ ഈ ചിത്രം കാണാൻ സാധിച്ചത്. എന്നിരുന്നാലും ഈ ചിത്രത്തിന്‌ റിവ്യൂ എഴുതാതിരിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.

‘ന്യൂ ജനറേഷൻ’, ‘ബോൾഡ്’, ‘ഓപൺ’, ‘ബ്രേവ്’ എന്നൊക്കെ വിശേഷണങ്ങൽ നല്കലാണല്ലോ ചില പ്രത്യക സിനിമകളെ വിശേഷിപ്പിക്കാനും പരിപോഷിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നത്. ഈ ചിത്രം തീർച്ചയായും ഈ ഗണത്തിലൊക്കെ പെടുത്താം. അതിലേയ്ക്കുള്ള കാരണങ്ങൾ മാത്രം ഇവിടെ നിരത്തുന്നു. ഈ ഒരു വിശകലനത്തോടെ ഈ സൈറ്റിനെ സെൻസർ ചെയ്ത് 'A' ഗണത്തിലെ പെടുത്തരുതെന്ന് ഒരു അപേക്ഷ.

18 വയസ്സിനു താഴെയുള്ളവർ ദയവായി ഈ റിവ്യൂ വായിക്കരുതെന്ന് ഒരു മുന്നറിയിപ്പ്.

1. ഈ ചിത്രത്തിലെ ചെറിയ കുട്ടികൾ മുതൽ വയസ്സന്മാർ വരെ എല്ലാവരും പ്രേമം, ലൈഗികത, അഭിനിവേശം, രതിഭ്രമം എന്നീ കാര്യങ്ങൾ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയും അതിനൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

2. ട്രിവാൻഡ്രം ലോഡ്ജിൽ താമസിക്കുന്ന ഒരു സിനിമാവാരികയുടെ സബ് എഡിറ്റർ (സൈജു കുറുപ്പ്) തന്റെ ബെഡിൽ നിന്ന് താൻ തലേ ദിവസം രാത്രി മുതൽ രമിച്ചിരുന്ന ഒരുത്തിയെ അലാറം വെച്ച് എഴുന്നേല്പിച്ച് വിടുവാൻ ശ്രമിക്കുന്നു. താഴെ നിലത്ത് അയാളുടെ റൂം മേറ്റ് കിടപ്പുണ്ട്. ‘ഇന്നലെ രാത്രി എന്തായിരുന്നു... ഹോ’ എന്നൊക്കെ പറഞ്ഞ് ആ ഓർമ്മകളെ പുല്കി ഈ പെണ്ൺ വീണ്ടും തലയിണയിൽ കെട്ടിപ്പിടിച്ച് കിടക്കുന്നു. താഴെ കിടക്കുന്ന പൊണ്ണൻ ഒന്നും അറിഞ്ഞിട്ടില്ല, പാവം.

3. ആ ലോഡ്ജിലെ ഒരു സീനിയർ കക്ഷി, 999 പെണ്ണുങ്ങളുമായി ലൈഗികവേഴ്ച നടത്തിയശേഷം കുറേ നാളായി വെയ്റ്റ് ചെയ്യുകയാണത്രേ. ‘നാഴികക്കല്ല് നാട്ടുമ്പോൾ അത് വല്ല ചതുപ്പിലും ആയാൽ പോരല്ലോ..’ എന്നതാണ്‌ ഇതിനു കാരണം. ഒരു വനിതാപോലീസുകാരിയെ യൂണിഫോമിൽ വേണമെന്നതാണത്രേ ഇദ്ദേഹത്തിന്റെ ആഗ്രഹം. ഈ വ്യക്തി, ഒരു സ്ത്രീയെ കണ്ടാൽ ലക്ഷണം വെച്ച് അവരുടെ വംശം, ലൈകികമായ ഇടപാടുകളിലെ ചില ആന്തരീകകാര്യങ്ങൾ വരെ പറഞ്ഞുകളയും. (കൂടുതൽ എഴുതിയാൽ ഈ സൈറ്റ് ‘പൊർൺ’ ഗണത്തിൽ പെടുത്തിക്കളയും)

4. ഈ ലോഡ്ജിലെ മറ്റൊരു അന്തേവാസിയായ അബ്ദു (ജയസൂര്യ), തനിക്ക് മാത്രം ഒന്നും കിട്ടുന്നില്ല, മറ്റെല്ലാവർക്കും കിട്ടുന്നുണ്ട് എന്ന് വല്ലാതെ വ്യസനിച്ച് നടക്കുന്നുണ്ട്. ഇയാൾക്ക് ഒരു വേശ്യയെ സെറ്റപ്പ് ആക്കി കൊടുക്കാൻ ഇന്ദ്രൻസിന്റെ കഥാപാത്രം ശ്രമിക്കുന്നുണ്ട്.

5. ഒരു വേശ്യയുടെ ജീവിതനൊമ്പരങ്ങളും ബിസിനസ് സീക്രട്ടുകളും തെസ്നീഖാൻ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഗംഭീരമായി.

6. ഡൈവോർസ് കഴിഞ്ഞ നായിക (ധ്വനി) തന്റെ സുഹൃത്തിനോട് സംസാരിക്കുമ്പോൾ തന്റെ ലൈഗിക താല്പര്യങ്ങളെക്കുറിച്ച് വാചാലയാകുന്നു. ഏത തരം ആളെ എന്തൊക്കെ പരിപാടികൾക്കാണ്‌ താല്പര്യമെന്നുവരെ വ്യക്തമാക്കികൊടുക്കുന്നുമുണ്ട്. കല്ല്യാണം കഴിഞ്ഞ ആണുങ്ങളെ താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. നായികയുടെ ഈ സുഹൃത്ത്, തന്റെ ഭർത്താവിന്റെ ബെഡ് റൂം പ്രകടനത്തെ നായികയ്ക്ക് പറഞ്ഞുകൊടുത്ത് തനിക്ക് ഇനി വേറെ വേണ്ടെന്ന് പറഞ്ഞ് ഡീസന്റാകുന്നു. (ബോൾഡ് ആന്റ് ഫ്രാങ്ക്)

7. നായിക അബ്ദുവിനോട് തന്റെ എന്താണ്‌ കൂടുതൽ ഇഷ്ടാപ്പെട്ടത് എന്ന് ചോദിക്കുമ്പോൾ അബ്ദുവിന്റെ ഉത്തരം ‘കുണ്ടി’
(ബോൾഡ് ആന്റ് ഓപൺ)

8. 999 ൽ എത്തിനില്ക്കുന്ന ആളോട് നായിക 1000 തികയ്ക്കാൻ താൻ പോരേ എന്ന് ചോദിക്കുന്നു. ‘ഉച്ച സമയത്ത് എങ്ങനെയാ?’ എന്ന് ചോദിക്കുന്ന അയാളോട് ‘ഉച്ച സമയമല്ലേ ബെസ്റ്റ്.. വരൂന്നേ..’ എന്ന് പറഞ്ഞ് നിർബന്ധിക്കുന്നു.

9. ഈ ലോഡ്ജിന്റെ ഉടമയും വലിയ പണക്കാരനുമായ അനൂപ് മേനോനോട് നായിക തനിക്ക് ലൈകികവേഴ്ചക്ക് താല്പര്യമുണ്ടെന്ന് നേരിട്ട് അറിയിക്കുന്നു. (ബ്രേവ് ആന്റ് ഓപൺ)

പക്ഷേ, താൻ ഒരു വൺ വുമൺ മാൻ ആണെന്നും അതിന്റെ ഗംഭീരത എന്തൊക്കെയാണെന്നും വിവരിച്ച് മറ്റെല്ലാവരെയും കാമവെറിയരാക്കിയ തിരക്കഥാകൃത്ത് സ്വയം നല്ലപിള്ള ചമയുന്നു.

10. രണ്ട് നിർമ്മലരായ കുട്ടികളെക്കൊണ്ട് പ്രേമവും അതുമായി ബന്ധപ്പെട്ട് ഒരു ഗാനവും സൃഷ്ടിച്ചെടുത്ത സംവിധായകന്‌ പ്രണാമം.
(താൻ സ്കൂളിൽ പഠിച്ചിരുന്നകാലത്ത് ഇങ്ങനെയൊക്കെ പ്രണയം ഉണ്ടാകുമായിരുന്നു എന്ന് ഈ സംവിധായകൻ ഒരു റേഡിയോ ചാനലിൽ ഇരുന്ന് ഡയലോഗ് അടിക്കുന്നത് കേട്ടപ്പോൾ തരിച്ചുകയറിയ ദേഷ്യം (സോറി... അസൂയ) കടിച്ചമർത്താൻ അന്ന് എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവന്നിരുന്നു.)


ഇതുപോലുള്ള ഒരു പാട് കാര്യങ്ങൾ ഇനിയുമുണ്ടെങ്കിലും ഇത്രയൊക്കെത്തന്നെ ഈ സിനിമയെ ഗംഭീരമാക്കാൻ വേണ്ടുന്നത്ര സംഗതികളായി.

ഈ ചിത്രം കാണുവാൻ പോകുന്ന സ്ത്രീകളെ തീർച്ചയായും ‘ന്യൂ ജനറഎഷൻ‘ ആയി പ്രഖ്യാപിച്ചേ മതിയാവൂ. കണ്ടതിനുശേഷം ’സിനിമ അത്ര പോരാ..പക്ഷേ, ഡയലോഗുകൾ കൊള്ളാം‘ എന്ന് അഭിപ്രായപ്പെട്ട കുറേ സ്ത്രീകളുണ്ട്. (അവരുടെ ഡീറ്റയിൽസ് ഒന്ന് തരാമോ എന്ന് വായനക്കാർ ചോദിക്കരുതെന്ന് അപേക്ഷ.)

ഈ ചിത്രം ഭാര്യാസമേതരായി പോയി കണ്ട ’ബോൾഡ് ആന്റ് പ്രോഗ്രസ്സീവ്‘ ആയ ഭർത്താക്കന്മാരാകുന്നു ഇത്തരം സിനിമകളുടെ അംബാസിഡേർസ്.

എന്തായാലും സമൂഹത്തിൽ പുരോഗമനക്കാരായ ന്യൂ ജനറേഷൻ എമർജ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് സാരം.

ഒരു നാലാം കിട 'A' സർട്ടിഫിക്കേറ്റ് സിനിമയെ ’ന്യൂ ജനറേഷൻ‘ കുപ്പായമിടീച്ച് പരിഷ്കാരത്തിന്റെ പൗഡറിടീച്ച് അവതരിപ്പിച്ചാൽ 'A' സർട്ടിഫിക്കേറ്റ് വേണ്ടിവരില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാകുന്നു ഈ ചിത്രം. ഷക്കീല അടക്കമുള്ള പലരും അഭിനയിച്ച കുറേ മലയാള സിനിമകളേക്കാൾ കൂടിയ ഡോസിൽ സെക്സ് ചർച്ചാവിഷയവും പ്രാധാന്യവുമുള്ള ഈ ചിത്രത്തെ ’അഡൾട്ട്സ് ഓൺളി‘ ആക്കാതിരുന്നതിന്റെ കാരണം ഒട്ടും വ്യക്തമല്ല.

ഈ ചിത്രത്തിൽ തീർച്ചയായും ചില മനോഹരവും സത്യസന്ധവുമായ സീനുകളുണ്ട്. പിറുപിറുത്തുകൊണ്ട് മാത്രം സംസാരിക്കുന്ന അനൂപ് മേനോൻ ഒഴികെയുള്ള എല്ലാവരും നല്ല അഭിനയം കാഴ്ച വെക്കുകയും രണ്ട് നല്ല ഗാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


Rating: 3 / 10

Sunday, October 07, 2012

Omg! Oh My God!



സംവിധാനം: ഉമേഷ് ശുക്ല
കഥ: ഡോൺ വാട്സൺ എഴുതിയ The Man Who Sued God
അഭിനേതാക്കൾ: പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി
സംഗീതം: ഹീമേഷ് റേഷമിയ

കഥ ചുരുക്കത്തിൽ: നിരീശ്വരവാദിയായ കാഞ്ചി ഭായ് ദൈവങ്ങളുടെ പ്രതിമകളും പൂജാ സാധനങ്ങളും വിൽക്കുന്ന ഒരു കട നടത്തുകയാണ്. വാക്കിലും പ്രവർത്തിയിലും ദൈവത്തെ കളിയാക്കാനുള്ള ഒരു അവസരവും കാഞ്ചി ഭായ് പാഴാക്കാറില്ല. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാകുകയും കാഞ്ചി ഭായുടെ കട നാമാവശേഷമാവുകയും ചെയ്തു. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ കാഞ്ചി ഭായ് സമീപിക്കുന്നു. പക്ഷെ ദൈവത്തിന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പറഞ്ഞ് കമ്പനി കൈ മലർത്തുന്നു.

ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ തനിക്ക് വന്ന നഷ്ടങ്ങൾക്ക് ദൈവം നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞ് കാഞ്ചി ഭായ് കോടതിയെ സമീപിക്കുന്നു. ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയാത്തതിനാൽ ആൾദൈവങ്ങളേയും സ്വാമിമാരേയും കാഞ്ചിഭായ് പ്രതി ചേർക്കുന്നു. തുടർന്ന് നടക്കുന്ന കോടതി വ്യവഹാരങ്ങളും വാദപ്രതിവാദങ്ങളും ആണ് കഥയുടെ രണ്ടാം പകുതി.

നായക കഥാപാത്രമായ കാഞ്ചി ഭായിയായി പരേഷ് റാവൽ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വളരെ സ്വാഭാവികവും ആയാസരഹിതവുമായ അഭിനയം തന്നെ സിനിമയുടെ പ്രധാന ആകർഷണം. മിഥുൻ ചക്രവത്തി, ഓം പുരി തുടങ്ങിയ താരങ്ങൾ ചെറുതെങ്കിലും പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദൈവമായി അക്ഷയ് കുമാറും ഇടയ്ക്ക് കുറച്ച് നേരം വരുന്നുണ്ടെങ്കിലും ഈ കഥാപാത്രം ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അനാവശ്യ സംഭാഷണങ്ങളോ കഥാപാത്രങ്ങളോ തമാശയ്ക്കായി സൃഷ്ടിച്ച രംഗങ്ങളോ ഒന്നും ഈ സിനിമയിലില്ല.

തലച്ചോർ വീട്ടിൽ വച്ചിട്ട് സിനിമ കാണാൻ വരിക എന്നാണ് പറയുന്ന ഇക്കാലത്തെ സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി തലച്ചോർ നന്നായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ സിനിമയിലെ പല സംഭാഷണങ്ങളും കോടതിയിലെ വാദങ്ങളും. ഒരുപാട് ചിന്തോദ്ദീപ്തങ്ങളായ കാര്യങ്ങൾ കോടതിയിലെ വാദത്തിനിടയ്ക്ക് കാഞ്ചി ഭായ് പറയുന്നുണ്ട്. ഇന്ന് മതങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന വഞ്ചനകളേയും തട്ടിപ്പുകളേയും തുറന്ന് കാട്ടുന്നു ഈ സിനിമ. എങ്കിലുപ്പോലും മതവികാരം വ്രണപ്പെടുത്താതെ സിനിമയെ കൈകാര്യം ചെയ്തതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

Verdict: തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
Rating: 4/5