Thursday, January 24, 2013

റോമന്‍സ്‌ (Romans)


രചന : വൈ. വി. രജേഷ്‌
സംവിധാനം: ബോബന്‍ സാമുവല്‍

കുറ്റവാളികളായ രണ്ടുപേര്‍ (ബിജുമേനോനും കുഞ്ചാക്കോ ബോബനും) ട്രെയിനില്‍ പോലീസിനോടൊപ്പം യാത്രചെയ്യുമ്പോള്‍ രക്ഷപ്പെട്ട്‌ എത്തുന്നത്‌ പൂമാല എന്ന ഗ്രാമത്തിലാണ്‌. ഈ ഗ്രാമം മൊത്തം വിഡ്ഢികളാണ്‌ എന്ന് നമ്മള്‍ അങ്ങ്‌ സമ്മതിക്കണം... അത്‌ പല പ്രാവശ്യം ഈ രണ്ട്‌ കള്ളന്‍മാരെക്കൊണ്ട്‌ പറയിപ്പിക്കും സംവിധായകന്‍. അതു കേട്ട്‌ നമ്മള്‍ വിശ്വസിച്ചേക്കണം.

ഇനി അവര്‍ ആ ഗ്രാമത്തില്‍ പള്ളീലച്ഛന്‍മാരായി അവതരിക്കും. അവിടെ അവര്‍ വിളയാടും. അതൊക്കെ കണ്ട്‌ ആസ്വദിക്കണം. അതിന്നിടയില്‍ കുറേ ദുരൂഹുതകളും ഭയപ്പാടുകളും ഉണ്ടാക്കിക്കൊണ്ടുവരും. അതിലൊക്കെ എന്തൊക്കെയോ ഗംഭീരതകളുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഒടുവില്‍ എല്ലാം ബുദ്ധിപരമായി കണ്ടെത്തി പ്രശ്നം തീര്‍ത്ത്‌ കള്ളന്‍മാര്‍ നാട്ടില്‍ നിന്ന് പതുക്കെ മുങ്ങും. അപ്പോഴേയ്ക്കും ഇവരെ അന്വേഷിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തും. (പോക്കറ്റടിയും ചെറുകിട മോഷണവും അന്താരാഷ്ട്രാ കുറ്റകൃത്യങ്ങള്‍ ആയതുകൊണ്ട്‌ വലിയ അന്വേക്ഷണം നടത്തിയാണ്‌ ഇവരെ കണ്ടെത്തുന്നത്‌). പക്ഷെ, അപ്പോഴേയ്ക്കും ഇവര്‍ ഈ ഗ്രാമത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ത്ത്‌ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ 'നിങ്ങള്‍ക്ക്‌ ഉടനെ പുറത്തിറങ്ങാം' എന്ന് പറഞ്ഞ്‌ നമ്മള്‍ പ്രേക്ഷകരെ സമാധാനിപ്പിക്കും.

അപ്പോഴേയ്ക്കും ആ ഗ്രാമവാസികള്‍ ഇവരെ പുണ്യാളന്‍മാരായി പ്രഖ്യാപിച്ച്‌ അവര്‍ക്ക്‌ പ്രതിമ പണിയും. അവസാനം ഒരു മ്യൂസിക്‌ ബാന്‍ഡ്‌ ഇളകിയാടി സിനിമ അവസാനിപ്പിക്കും.

(കഥ മുഴുവന്‍ പറഞ്ഞുപോയി.. ക്ഷമിക്കുക).

 ഈ കഥയില്‍ ഈ രണ്ട്‌ കള്ളന്‍മാരെയും വിശ്വാസം ഇല്ലാത്ത ഒരു ഉപദേശി ഉണ്ടായിരുന്നു. അവസാനമാകുമ്പോഴേയ്ക്കും ഇയാളെ സിനിമയില്‍ കാണാനില്ല. കണ്ടിട്ട്‌ അത്യാവശ്യം ഉണ്ടായതുകൊണ്ടല്ല.. എന്നാലും ഒരു മര്യാദ വേണ്ടേ...

അതുപോലെ കുഞ്ചാക്കോ ബോബണ്റ്റെ കുടുംബ പശ്ചാത്തലമൊക്കെ പറഞ്ഞ്‌ സെണ്റ്റിയാക്കിയിട്ട്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്ന് ആറ്‍ക്കും ഒരു പിടിയുമില്ല. 'എനിക്കാരുമില്ല' എന്ന് പറയുന്ന കേട്ടു. എവിടെ പോയോ എന്തോ?

ബിജുമേനോന്‍ ആണേല്‍ പിന്നെ ആകാശത്തുനിന്ന് പൊട്ടിവീണ്‌ നേരെ കള്ളനായിത്തീര്‍ന്നതുകൊണ്ട്‌ ആരേയും അന്വേഷിക്കാനില്ല.

ഈ അച്ഛന്‍മാരെ ഈ ഗ്രാമത്തിലേയ്ക്ക്‌ പറഞ്ഞുവിട്ടു എന്ന് പറയപ്പെടുന്ന ഗബ്രിയേലച്ഛന്‍ ഇവിടെ എത്തുന്നു. ഇവരെ കണ്ടിട്ട്‌ ഈ അച്ഛനും കള്ളത്തരത്തിന്‌ കൂട്ടുനില്‍ക്കുന്നു. ഈ അച്ഛന്‍ വല്ല ഇണ്റ്റര്‍നാഷണല്‍ കുറ്റവാളിയാണോ എന്ന് നമുക്ക്‌ സംശയം തോന്നാം. പക്ഷേ, പാവം... ബിഷപ്‌ ആവാന്‍ വേണ്ടിയാണത്രേ ഈ കള്ളത്തരത്തിന്‌ കൂട്ട്‌ നിന്നത്‌.

പല തവണ കണ്ട്‌ മടുത്ത കുറേ കോമഡി സംഭവങ്ങള്‍ ഉണ്ട്‌ ഈ സിനിമയില്‍.

പക്ഷേ, ഉള്ള് തുറന്ന് ചിരിക്കാവുന്ന കുറച്ച്‌ നല്ല മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

ബിജുമേനോന്‍ എന്ന നടണ്റ്റെ വളരെ മികച്ച ഹാസ്യാഭിനയവും നല്ല കുറച്ച്‌ ഡയലോഗുകളും ഈ ചിത്രത്തെ ഒരല്‍പ്പം ഭേദപ്പെടുത്തുന്നുണ്ട്‌. കുഞ്ചാക്കോ ബോബനും തണ്റ്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം.

പക്ഷേ, ഒരല്‍പ്പം സാമാന്യബുദ്ധിക്ക്‌ നിരക്കുന്ന കഥയും സംഭവങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതൊരു മികച്ച ചിത്രമായേനെ. ഇപ്പോള്‍ ഇത്‌ ഒരു മണ്ടന്‍ സിനിമ എന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഒരു ഗ്രാമത്തെ മുഴുവന്‍ മണ്ടന്‍മാരായി ഒരു കഥ ഉണ്ടാക്കിയപ്പോള്‍ ഈ സിനിമ കാണുന്നവരും ആ ഗ്രാമത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും എന്ന വിശ്വാസം ഇതിണ്റ്റെ സംവിധായകനും കഥാകൃത്തിനും ഉണ്ടായിരുന്നിരിക്കണം. കുറേ ഹാസ്യം വിതറി ഒരു പുകമറ സൃഷ്ടിച്ചാല്‍ പ്രേക്ഷകരെ എളുപ്പം ആ മാനസികാവസ്ഥയില്‍ എത്തിക്കാം എന്ന സൂത്രം അവര്‍ മനസ്സിലാക്കി. അത്‌ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് വേണം ഈ സിനിമയുടെ സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്‌.

Rating : 4 / 10

Sunday, January 13, 2013

അന്നയും റസൂലും (Annayum Rasoolum)


കഥ, തിരക്കഥ, സംഭാഷണം : രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി. സേതുനാഥ്‌

സംവിധാനം: രാജീവ്‌ രവി

കൊച്ചിയുടെ ഉള്‍ പ്രദേശങ്ങളിലെ തനിമയില്‍ വളരെ സ്വാഭാവികതയോടെയും സത്യസന്ധതയോടെയും അവതരിപ്പിക്കപ്പെട്ട കുറേ കഥാപാത്രങ്ങളിലൂടെയാണ്‌ ഈ ചിത്രം പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌.

ചെറുതും വലുതും വേഷഭേദമന്യേ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച്‌ അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.

ഫഹസ്‌ ഫാസില്‍ (റസൂല്‍), സണ്ണി വെയ്‌ ന്‍ (റസൂലിണ്റ്റെ സുഹൃത്ത്‌), ആന്‍ഡ്രിയ ജെറമിയ (അന്ന) തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും റസൂലിണ്റ്റെ ഇക്കയായി വരുന്ന ആഷിക്‌ അബു, ഉപ്പയായി അഭിനയിച്ച രഞ്ജിത്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ തിളങ്ങി നിന്നു.

ചിത്രത്തിലെ ഗാനങ്ങളും സ്വാഭാവികതയോടെ ചേര്‍ന്ന്‌ നില്‍ക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈ സിനിമയുടെ 'കഥ' എന്താണ്‌ എന്ന്‌ ചോദിച്ചാല്‍ ഒരു വരിയില്‍ തീരും. എന്നാല്‍ ആ കഥയില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്‌ പരിശോധിച്ചാല്‍ ഒന്നുമില്ലതാനും.

ഈ കഥ പറയുന്നതിന്‌ അവലംബിച്ച രീതി, കഥാപാത്രങ്ങളെ ഉപയോഗിച്ച ശൈലി എന്നിവയൊക്കെ കുറച്ച്‌ പ്രത്യേകതയുള്ളവയാണ്‌ എന്ന്‌ പറയാം.

സിനിമയില്‍ ഉടനീളം കാര്യങ്ങള്‍ 'മെല്ലെപ്പോക്ക്‌' സമ്പ്രദായമായതിനാല്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും 'ഒന്നു വേഗം ആകട്ടെടാ..' എന്ന് വിളിച്ച്‌ പറയിപ്പിക്കാന്‍ ശേഷിയുള്ളവയുമാണ്‌ എന്നത്‌ തന്നെ ഒരു പ്രത്യേകതയാണ്‌.

ഒരു പെണ്‍ കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പരമാവധി കാണുവാനായി പിന്നാലെ നടക്കുന്ന സംഗതികളൊക്കെ സത്യസന്ധം. പക്ഷേ, ആ പെണ്‍ കുട്ടിയെ മനുഷ്യരെ കണ്ടിട്ടില്ലാത്തപോലെ തുറിച്ച്‌ കുറേ നേരം നോക്കി നില്‍ക്കുമ്പോള്‍ നമുക്കും ഒരല്‍പം അത്ഭുതവും വിഷമവും തോന്നാം. ഇനി, ആ നോട്ടത്തിലൂടെ ഒരായിരം കാര്യങ്ങള്‍ സംവദിച്ചു എന്നൊക്കെ പറയുകയാണേല്‍ അത്‌ ഒരോരുത്തര്‍ക്ക്‌ അവരവരുടെ ഇഷ്ടത്തിന്‌ ഡയലോഗുകളായും വികാരപ്രകടനങ്ങളായും സൃഷ്ടിച്ചെടുക്കാനാവുന്നതാണ്‌.

അന്നയുടെ കുടുംബത്തെക്കുറിച്ച്‌ കാര്യമായ ഒരു വ്യക്തത നല്‍കാതെ ഒരു ആശയക്കുഴപ്പം പ്രേക്ഷകമനസ്സില്‍ സൃഷ്ടിച്ച്‌ വെച്ചത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. അതൊക്കെ ഊഹിച്ച്‌ സ്വന്തം ഇഷ്ടത്തിന്‌ പൂരിപ്പിക്കാന്‍ ബുദ്ധിയുള്ള പ്രേക്ഷകരാണ്‌ എന്ന്‌ സ്ഥാപിച്ച്‌ പ്രേക്ഷകരെ ബഹുമാനിച്ചതാകാം.

അങ്ങനെ കുറേ ഭാഗങ്ങള്‍ പ്രേക്ഷകരുടെ മനോധര്‍മ്മം പോലെ പൂരിപ്പിച്ച്‌ ആസ്വദിക്കാനാണെങ്കില്‍ സിനിമ ഓരോരുത്തരുടെ കപ്പാസിറ്റി അനുസരിച്ച്‌ ഗംഭീരമായിരിക്കും.

സണ്ണി വേയ്‌ ന്‍ സുഹൃത്തായ റസൂലിനെ രക്ഷിക്കാന്‍ നടത്തുന്ന ഇടപെടലല്ലാതെ വേറൊന്നും പ്രേക്ഷക മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടില്ല.

സിനിമയുടെ അവസാന രംഗങ്ങളും (വെള്ളത്തിലുള്ള ഊളിയിട്ടുകളിയും ഊരുതെണ്ടലും) അത്രയ്ക്കങ്ങ്‌ തൃപ്തികരമല്ല.

Rating : 5.5 / 10

Wednesday, January 09, 2013

ബാവൂട്ടിയുടെ നാമത്തില്‍


രചന, നിര്‍മ്മാണം: രഞ്ജിത്‌
സംവിധാനം: ജി. എസ്‌. വിജയന്‍

ഒരു വലിയ ബിസിനസ്സ്‌ കാരണ്റ്റെ നാട്ടിന്‍ പുറത്തുകാരി ഭാര്യയും കുട്ടികളും, ഇദ്ദേഹത്തിണ്റ്റെ ഡ്രൈവറും കാര്യസ്ഥനും സഹായിയുമായ ബാവൂട്ടിയും ഉള്‍പ്പെടുന്ന ഒരു ചെറിയ ചട്ടക്കൂടിലേയ്ക്ക്‌ വേറൊരാള്‍ കടന്ന് വരുകയും അത്‌ ചെറിയ അലോസരമുണ്ടാക്കുകയും ചെയ്യുന്നു. ഒടുവില്‍ ബാവൂട്ടി അത്‌ പരിഹരിക്കുന്നു. ഇതാണ്‌ കഥ.

നല്ലൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ ഇല്ലാതെ ചില പ്രാദേശിക സംസാര രീതികളുടേയും ചെറിയ ചെറിയ നര്‍മ്മ സംഭാഷണങ്ങളിലൂടെയും മാത്രമായി ഒരു സിനിമ സൃഷ്ടിച്ചെടുത്തിരിക്കുന്നു. 

കാവ്യാ മാധവന്‍ അവതരിപ്പിച്ച വീട്ടമ്മ വളരെ ആകര്‍ഷണീയവും സ്വാഭാവികവുമായി തോന്നി. 

ബാവൂട്ടിയുടെ ചില പെരുമാറ്റങ്ങളും സംസാരവും ആസ്വാദ്യകരം. അതുപോലെ തന്നെ ഒാരോ കഥാപാത്രങ്ങളും നമുക്ക്‌ ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിക്കും.

വിനീത്‌ അവതരിപ്പിക്കുന്ന കഥാപാത്രമാണ്‌ കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നതെങ്കിലും ആ കഥാപാത്രത്തിണ്റ്റെ അസ്ഥിത്വം വളരെ ദുര്‍ബലമാണ്‌. ഒരിക്കല്‍ ഗംഭീരതയില്‍ നിന്നിരുന്ന പ്രണയം ഒരു പ്രശ്നവും കൂടാതെ വിട്ടിട്ട്‌ പോകുകയും പിന്നീട്‌ തിരിച്ചെത്തി ദുരുപയോഗം ചെയുന്നുണ്ടെങ്കിലും വീണ്ടും ഇയാള്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതെന്തെന്ന് ഒരു പിടിയും കിട്ടില്ല.

ബാവൂട്ടിയുടെ നന്‍മ കാണിക്കാനായി ഒടുവില്‍ കുറേ കാശ്‌ കൊടുക്കലും കൂടിയായപ്പോള്‍ പൂര്‍ത്തിയായി.

 വാത്സല്യം എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിണ്റ്റെ ഒരു ചെറിയ നിഴല്‍ മാത്രമാകുന്നു ബാവൂട്ടി. സംസാര രീതിയില്‍ ചെറിയൊരു മാറ്റവും പ്രവര്‍ത്തിയില്‍ കുറച്ചുകൂടി തണ്റ്റേടവും... അത്രയെ വ്യത്യസമുള്ളു..

ഹോം വീഡിയോ ഷൂട്ടിങ്ങെന്നൊക്കെ പറഞ്ഞ്‌ ശരിക്ക്‌ ബോറടിപ്പിക്കുന്ന കുറേ സീനുകളുമുണ്ട്‌ ഈ ചിത്രത്തില്‍.

പൊതുവേ പറഞ്ഞാല്‍ വലിയ കാമ്പൊന്നുമില്ലെങ്കിലും കുറച്ച്‌ രസകരമായ സംഭവങ്ങളും സംഭാഷണങ്ങളുമായി മാനസിക പീഠനങ്ങളില്ലാതെ കണ്ടിരിക്കാം.

Rating: 5 /10

Wednesday, December 26, 2012

ഡാ തടിയാ


കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍, അഭിലാഷ്‌ എസ്‌ കുമാര്‍
സംവിധാനം : ആഷിക്‌ അബു
നിര്‍മ്മാണം : ആണ്റ്റോ ജോസഫ്‌

തടിയനായ കേന്ദ്ര കഥാപാത്രത്തിണ്റ്റെ ബാല്യം മുതലുള്ള ചില സംഗതികളൊക്കെ അദ്ദേഹത്തിണ്റ്റെ കസിന്‍ സഹോദരനായ ശ്രീനാഥ്‌ ഭാസിയിയെക്കൊണ്ട്‌ വിവരിച്ച്‌ വര്‍ണ്ണിച്ച്‌ കഥ ഒന്ന് പൊക്കിയെടുക്കുമ്പോഴേയ്ക്ക്‌ ഒരു വിധം സമയം ആകും. പ്രീക്ഷകര്‍ക്ക്‌ തരക്കേടില്ലാതെ ബോറടിക്കുമെങ്കിലും ശ്രിനാഥ്‌ ഭാസിയുടെ കെട്ടും മട്ടും ഡയലോഗുകളും ആ ബോറടിയുടെ തീവ്രത ഒരു വിധം നന്നായി ലഘൂകരിക്കും.

 തുടര്‍ന്നങ്ങോട്ട്‌ ആന്‍ അഗസ്റ്റിണ്റ്റെ ഇടപെടലുകളും ആയുര്‍വ്വേദം ഉപയോഗിച്ചുള്ള ചില ഗിമ്മിക്കുകളും തടിയണ്റ്റെ അതിജീവനങ്ങളുമൊക്കെയായി കഥ വലിയ ഉപദ്രവമില്ലാതെ അവസാനിക്കും.

പൊതുവേ പറഞ്ഞാല്‍ അല്‍പസ്വല്‍പം ബോറടിയൊക്കെയുണ്ടെങ്കിലും നിരുപദ്രവകാരിയായ ഒരു ചിത്രം....

ചില രസകരമായ സന്ദര്‍ഭങ്ങളും ഫോറ്‍ട്ട്‌ കൊച്ചി സ്ളാങ്ങിലുള്ള ഉഗ്രന്‍ ചില ഡയലോഗുകളും ഈ ചിത്രത്തെ ഒരു ഭേദപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്‌.

ആയുര്‍വ്വേദ ആചാര്യനായി ഉപയോഗിക്കാന്‍ ഒരു നാടകനടനെ കെട്ടിയിട്ട്‌ ഒളിവില്‍ പാര്‍പ്പിച്ചു എന്നൊക്കെയുള്ള ബുദ്ധി കുറച്ച്‌ ഒാവറായിപ്പോയി.

ചിത്രത്തിലെ ഗാനങ്ങളും മറ്റും രസകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ശേഖര്‍ മേനോനും ശ്രീനാഥ്‌ ഭാസിയും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

നിവിന്‍ പോളി തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

ആന്‍ അഗസ്തിനെ സഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌.

ശ്രീനാഥ്‌ ഭാസിയുടെ ചില രസികന്‍ ഡയലോഗുകള്‍ ചിത്രം കഴിഞ്ഞാലും കുറച്ച്‌ നാള്‍ ആയുസ്സോടെ ഒാര്‍മ്മയില്‍ നില്‍ക്കുമായിരിക്കും.

Rating : 5.5 /10

കര്‍മ്മയോദ്ധാ


 രചന, സംവിധാനം : മേജര്‍ രവി

'സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ നിയന്ത്രണമില്ലാതെ കൊടുക്കരുത്‌',
'നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയായി വരുന്ന കുട്ടികളെ വേണ്ടത്ര ശ്രദ്ധിച്ചുവളര്‍ത്താന്‍ ശ്രദ്ധിക്കണം' എന്നീ രണ്ട്‌ ഉപദേശങ്ങള്‍ എഴുതിക്കാണിച്ച്‌ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഈ സിനിമ ഇത്ര ദുസ്സഹമാവുമായിരുന്നില്ല.

'ബ്രൂട്ടല്‍ എന്‍ കൌണ്ടര്‍ സ്പെഷലിസ്റ്റ്‌' ആയി മാഡ്‌ മാഡി (മാധവന്‍) യെക്കൊണ്ട്‌ എന്തൊക്കെയോ ചെയ്യിക്കാന്‍ മേജര്‍ രവി ശ്രമിച്ചപ്പോള്‍ സിനിമ കാണാനിരിക്കുന്നവരെ വട്ടാക്കണം എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നിരിക്കണം.

ഇനി ഒരിക്കലും ഈ മേജറുടെ പടം കാണില്ലെന്ന് ശപഥം ബാക്കിയുള്ളവരെക്കൂടി  എടുപ്പിക്കാന്‍  അദ്ദേഹത്തിന്‌ പുഷ്പം പോലെ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ സെണ്റ്റി'മെണ്റ്റല്‍' സീനുകളിലെല്ലാം തീയ്യറ്ററില്‍ ചിരി പടര്‍ന്നത്‌ ഒരു കൌതുകമായി. മേജര്‍ രവിക്ക്‌ അഭിമാനിക്കാം.

ഒരു സ്ത്രീയെ ഒാഫീസിലെ മേലധികാരി കൂടുതല്‍ സമയം ജോലി ചെയ്യിക്കുകയും ആ സ്ത്രീയോടുള്ള തണ്റ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാവം ഈ സ്തീ ഗതിയില്ലാതെ ഈ ജോലി ചെയ്യുകയാണെന്ന ഒരു അനുകമ്പ തോന്നും. പിന്നീട്‌ അത്‌ മാഡ്‌ മാഡിയുടെ ഭാര്യയായിരുന്നു എന്ന സത്യം മനസ്സിലാക്കുന്ന പ്രേക്ഷകന്‍ പിന്നെന്ത്‌ പറയാന്‍?

ഭ്രാന്തന്‍ സ്വഭാവമുള്ള വില്ലനും ഈ ചിത്രത്തിന്‌ പെര്‍ഫക്റ്റ്‌...

മാഡ്‌ മാഡി കാരണം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നഷ്ടപ്പെട്ടുപോയ ഒരു 'പ്രധാന' അവയവത്തിണ്റ്റെ വേദന പ്രതികാരമായി കൊണ്ട്‌ നടന്ന് മാഡിയുടെ മകള്‍ക്ക്‌ പതിമൂന്ന് വയസ്സാവാന്‍ കാത്തിരുന്ന ആ പ്രതികാരദാഹം വളരെ പ്രത്യേകതയുള്ള കഥാതന്തു തന്നെ... നമിച്ചു മേജര്‍.... നമിച്ചു...

കൂടുതലൊന്നും പറയാനില്ല.

Rating : 2 / 10 

Tuesday, December 18, 2012

ചാപ്റ്റേര്‍സ്‌ (Chapters)

 രചന, സംവിധാനം: സുനില്‍ ഇബ്രാഹിം

നാല്‌ ചാപ്റ്ററുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ സിനിമയുടെ ആദ്യത്തെ ചാപ്റ്റര്‍ ദയനീയമായിരുന്നു. ആ ചാപ്റ്റര്‍ തികച്ചും ബാലിശവും വളരെയധികം ബോറടിപ്പിക്കുന്നതുമായിരുന്നു.

ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്ന മകനോട്‌, പെങ്ങളുടെ കല്ല്യാണത്തിന്‌ വേണ്ടുന്ന പണം ഉണ്ടാക്കിക്കൊണ്ടുവരാന്‍ പറയേണ്ടി വരുന്ന ഒരു അച്ഛണ്റ്റെ ഗതികേട്‌... അതും അതിലും ദയനീയമായ അവസ്ഥയില്‍ തേരാപാരാ നടക്കുന്ന സുഹൃത്തുക്കളുടെ സഹായം ചോദിക്കാനുള്ള ഒരു ഉപദേശവും... എന്നിട്ടോ... നാഗമാണിക്യം ഉണ്ടാക്കാനുള്ള ഒരു പ്ളാനും.... സഹിക്കില്ല....

ഇതാണ്‌ തുടക്കത്തിലെ ഗതിയെങ്കിലും തുടര്‍ന്നുള്ള ചാപ്റ്റേര്‍സിലൂടെ നാല്‌ കഥകളേയും ബന്ധിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന മിടുക്ക്‌ എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്‌.

ആദ്യ ചാപ്റ്ററിലെ 'പെങ്ങള്‍' ഏതെന്ന് പ്രക്ഷകന്‍ തിരിച്ചറിയുന്നതുള്‍പ്പെടെ ചാപ്റ്ററുകളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരത്തിണ്റ്റെ തിരിച്ചറിയുന്നതിണ്റ്റെ ഒരു സുഖവും അവസാന സീനില്‍ കൊണ്ടെത്തിച്ചേരുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ചിന്തയും ഈ ചിത്രത്തെ ഒരു പ്രത്യേകതയുള്ളതാണെന്ന് പറയാന്‍ തക്കതാക്കുന്നു.

ഭൂരിഭാഗവും യുവതാരങ്ങളെ ഉള്‍പ്പെടുത്തി മോശമല്ലാത്ത ഒരു ചിത്രം ഉണ്ടാക്കാന്‍ സുനില്‍ ഇഹ്രാഹിമിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

Rating : 4.5 / 10

ചേട്ടായീസ്‌

കഥ, തിരക്കഥ, സംഭാഷണം: സച്ചി
സംവിധാനം : ഷാജൂണ്‍ കാര്യാല്‍

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ച്‌ സുഹൃത്തുക്കളും അവര്‍ക്കിടയിലെ സൌഹൃദവും ആ സൌഹൃദത്തിണ്റ്റെ ആഘോഷങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ച്‌ കൊച്ച്‌ പ്രശ്നങ്ങളും ചേര്‍ന്നതാണ്‌ ഈ ചിത്രം.

കഥ എന്ന് പറയാന്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഈ അഞ്ച്‌ പേരുടെ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വളരെ ലളിതമായി ആസ്വദിക്കാവുന്ന കുറേ സംഗതികള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നു.

സീരിയസ്‌ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഹാസ്യത്തിണ്റ്റെ സാന്നിദ്ധ്യം കൊണ്ട്‌ ഈ ചിത്രം വളരെ ലളിതമായി പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കത്തക്കതാകുന്നു.

പുതുമുഖ നായിക ഒരു തുടക്കക്കാരിയുടെ പ്രശ്നങ്ങളില്ലാതെ ഭംഗിയായി തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

വലിയ ഉപദ്രവമില്ലാതെ കുറച്ച്‌ രസകരമായി കാര്യമായ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

Rating : 5 / 10 

101 വെഡ്ഡിങ്ങ്സ്‌

കഥ, തിരക്കഥ, സംഭാഷണം : ഷാഫി, കലവൂര്‍ രവികുമാര്‍
സംവിധാനം: ഷാഫി

വളരെ ബാലിശവും ബോറനുമായ ഒരു കഥാപശ്ചാത്തലവും അതിന്‍ ഹാസ്യം സൃഷ്ടിക്കാന്‍ മെനക്കെട്ട്‌ നടത്തുന്ന ശ്രമങ്ങളും കൊണ്ട്‌ ഈ ചിത്രം പ്രക്ഷകനെ ഒരു വിധം വെറുപ്പിക്കാന്‍ പാകത്തിന്‌ ഉപകാരപ്പെട്ടിരിക്കുന്നു.

വളരെ കുറച്ച്‌ സന്ദര്‍ഭങ്ങളില്‍ അല്‍പം കോമഡി ഉണ്ടെന്നൊക്കെ തോന്നുമെങ്കിലും പൊതുവേ ഇതൊരു ബോറന്‍ ചിത്രമെന്ന് തന്നെ പറയാം.

സെണ്റ്റിമെണ്റ്റ്സ്‌ കാര്യങ്ങളിലൊക്കെ എത്തുമ്പോള്‍ കാര്യങ്ങള്‍ വളരെ ദയനീയാവസ്ഥയില്‍ എത്തിച്ചേരുന്നതും കാണാം.

വെറുപ്പിക്കാനല്ലാതെ ഗാനങ്ങളൊന്നും ഈ ചിത്രത്തിന്‌ ഗുണം ചെയ്തിട്ടില്ലെന്ന് തന്നെ പറയാം.

ജയസൂര്യ ഒഴികെ മറ്റുള്ളവരെല്ലാം കാര്യമായ അഭിനയപാടവം (ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഒന്നും പുറത്തെടുക്കേണ്ടി വന്നില്ല എന്നതാണ്‌ സത്യം.

Rating : 3.5  / 10

മൈ ബോസ്‌ (My Boss)

രചന, സംവിധാനം: ജിത്തു ജോസഫ്‌

നല്ലൊരു കഥാ പശ്ചാത്തലം ഉള്ളതിനാല്‍ അതിനെ ശരിയ്ക്കും ഉപയോഗപ്പെടുത്തി വേണ്ടത്ര ഹാസ്യാത്മകമായി ഒരുവിധം പൂര്‍ണ്ണതയില്‍ ഈ ചിത്രം കൊണ്ടുചെന്നെത്തിക്കാന്‍ ജിത്തു ജോസഫിന്‌ സാധിച്ചിരിക്കുന്നു.

കൃത്യമായ കോപ്പിയടിയാണെങ്കിലും പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്നു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയരഹസ്യം.

ബോസ്സ്‌ ആയും തുടര്‍ന്ന് ഭാര്യയായുള്ള അഭിനയസന്ദര്‍ഭങ്ങളിലും മമത മോഹന്‍ ദാസിണ്റ്റെ പ്രകടനം ഗംഭീരമായിരുന്നതുകൊണ്ടും ഈ സന്ദര്‍ഭത്തിനനുസരിച്ച്‌ ദിലീപ്‌ എന്ന നടണ്റ്റെ ഹാസ്യാത്മകമായ ഇടപെടലുകളും ഈ ചിത്രം രസകരമാക്കാന്‍ സാധിച്ചിരിക്കുന്നു.

നായകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതിണ്റ്റെ കാരണം എന്തോ ഗംഭീരസംഭവമാണെന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും അതിണ്റ്റെ സത്യാവസ്ഥ അറിയുമ്പോള്‍ പ്രേക്ഷകര്‍ ഇളിഭ്യരാകും... 'അച്ഛന്‍ ഒന്ന് സൂക്ഷിച്ചു നോക്കി, അമ്മ ചിരിച്ചില്ല' തുടങ്ങിയ എന്തോ നിസ്സാര സംഭവം.

സിനിമകളില്‍ കണ്ടുമടുത്ത പല കഥാപാത്രങ്ങളും സംഭവങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു ആസ്വാദനസുഖം നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നതുകൊണ്ട്‌ തന്നെ ഈ ചിത്രം പ്രേക്ഷകമനസ്സ്‌ കയ്യടക്കി എന്ന് തന്നെ പറയാം.

Rating : 5.5 / 10

Thursday, November 15, 2012

അയാളും ഞാനും തമ്മിൽ





കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്

സംവിധാനം: ലാൽ ജോസ്


രവി തരകൻ എന്ന ഡോക്ടറുടെ കോളേജ് ജീവിതം മുതലുള്ള ചില പ്രധാന സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു കഥാവിവരണമാണ്‌ ഈ ചിത്രത്തിൽ സംഭവിക്കുന്നത്. ഈ ഡോക്ടർക്ക് തന്റെ ജോലിയിൽ സംഭവിക്കുന്ന ചില നിർണ്ണായക ഘട്ടങ്ങളും വൈദ്യരംഗത്തെ ചില പ്രവണതകളും അതിലെ ചില സങ്കീർണ്ണതകളും ഈ കഥയിൽ പ്രധാന പങ്കു വഹിക്കുന്നു. അതിന്നിടയിൽ അല്പം കുടുംബപരവും വ്യക്തിപരവുമായ ചില ബന്ധങ്ങളുടെ താളപ്പിഴകളും പരമർശമാകുന്നുണ്ട്.

കാര്യമായ കഥാതന്തുവൊന്നുമില്ലെങ്കിലും ചിത്രീകരണത്തിലെ ചില പ്രത്യേകതകൾ കൊണ്ടും ചില സംഭവങ്ങളെ പ്രൊജക്റ്റ് ചെയ്ത് എന്തൊക്കെയോ സംഭവങ്ങളുണ്ട് എന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചുകൊണ്ടും ഈ ചിത്രം മോശമല്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്.

ഡോക്ടർ സാമുവലിനെ അവതരിപ്പിച്ച പ്രതാപ് പോത്തൻ ഗംഭീരമായ പ്രകടനം കാഴ്ച വെച്ചപ്പോൾ , രവി തരകനെ അവതരിപ്പിച്ച പ്രിഥ്യിരാജും തന്റെ റോൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു. കോളേജ് ജീവിതത്തിലെ യുവത്വം പ്രകടമാക്കിയതോടൊപ്പം ഒരു മിതത്വം വന്ന ഡോക്ടറെ പ്രതിഫലിപ്പിക്കാനും പ്രിഥ്യിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് മികവ് തന്നെയാണ്‌.

സലിം കുമാർ, കലാഭവൻ മണി ഉൾപെടെയുവരും മികച്ച അഭിനയം കാഴ്ച്വെച്ചു.

ദൃശ്യഭംഗിയുടെ പിൻ ബലവും ഈ ചിത്രത്തെ ഭേദപ്പെടുത്തുവൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

പൊതുവേ പറഞ്ഞാൽ ഒരു നിലവാരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന എന്തൊക്കെയോ സംഗതികൾ ഉണ്ടെന്ന തോന്നലുണ്ടാക്കുന്ന ഭേദപ്പെട്ട ഒരു സിനിമ എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനുള്ളൂ.

Rating : 6 / 10

Sunday, November 04, 2012

ട്രിവാൻഡ്രം ലോഡ്ജ് (Trivandrum Lodge)



കഥ, തിരക്കഥ, സംഭാഷണം: അനൂപ് മേനോൻ


സംവിധാനം: വി.കെ. പ്രകാശ്

വളരെ വൈകിയാണ്‌ ഈ ചിത്രം കാണാൻ സാധിച്ചത്. എന്നിരുന്നാലും ഈ ചിത്രത്തിന്‌ റിവ്യൂ എഴുതാതിരിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.

‘ന്യൂ ജനറേഷൻ’, ‘ബോൾഡ്’, ‘ഓപൺ’, ‘ബ്രേവ്’ എന്നൊക്കെ വിശേഷണങ്ങൽ നല്കലാണല്ലോ ചില പ്രത്യക സിനിമകളെ വിശേഷിപ്പിക്കാനും പരിപോഷിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നത്. ഈ ചിത്രം തീർച്ചയായും ഈ ഗണത്തിലൊക്കെ പെടുത്താം. അതിലേയ്ക്കുള്ള കാരണങ്ങൾ മാത്രം ഇവിടെ നിരത്തുന്നു. ഈ ഒരു വിശകലനത്തോടെ ഈ സൈറ്റിനെ സെൻസർ ചെയ്ത് 'A' ഗണത്തിലെ പെടുത്തരുതെന്ന് ഒരു അപേക്ഷ.

18 വയസ്സിനു താഴെയുള്ളവർ ദയവായി ഈ റിവ്യൂ വായിക്കരുതെന്ന് ഒരു മുന്നറിയിപ്പ്.

1. ഈ ചിത്രത്തിലെ ചെറിയ കുട്ടികൾ മുതൽ വയസ്സന്മാർ വരെ എല്ലാവരും പ്രേമം, ലൈഗികത, അഭിനിവേശം, രതിഭ്രമം എന്നീ കാര്യങ്ങൾ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയും അതിനൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

2. ട്രിവാൻഡ്രം ലോഡ്ജിൽ താമസിക്കുന്ന ഒരു സിനിമാവാരികയുടെ സബ് എഡിറ്റർ (സൈജു കുറുപ്പ്) തന്റെ ബെഡിൽ നിന്ന് താൻ തലേ ദിവസം രാത്രി മുതൽ രമിച്ചിരുന്ന ഒരുത്തിയെ അലാറം വെച്ച് എഴുന്നേല്പിച്ച് വിടുവാൻ ശ്രമിക്കുന്നു. താഴെ നിലത്ത് അയാളുടെ റൂം മേറ്റ് കിടപ്പുണ്ട്. ‘ഇന്നലെ രാത്രി എന്തായിരുന്നു... ഹോ’ എന്നൊക്കെ പറഞ്ഞ് ആ ഓർമ്മകളെ പുല്കി ഈ പെണ്ൺ വീണ്ടും തലയിണയിൽ കെട്ടിപ്പിടിച്ച് കിടക്കുന്നു. താഴെ കിടക്കുന്ന പൊണ്ണൻ ഒന്നും അറിഞ്ഞിട്ടില്ല, പാവം.

3. ആ ലോഡ്ജിലെ ഒരു സീനിയർ കക്ഷി, 999 പെണ്ണുങ്ങളുമായി ലൈഗികവേഴ്ച നടത്തിയശേഷം കുറേ നാളായി വെയ്റ്റ് ചെയ്യുകയാണത്രേ. ‘നാഴികക്കല്ല് നാട്ടുമ്പോൾ അത് വല്ല ചതുപ്പിലും ആയാൽ പോരല്ലോ..’ എന്നതാണ്‌ ഇതിനു കാരണം. ഒരു വനിതാപോലീസുകാരിയെ യൂണിഫോമിൽ വേണമെന്നതാണത്രേ ഇദ്ദേഹത്തിന്റെ ആഗ്രഹം. ഈ വ്യക്തി, ഒരു സ്ത്രീയെ കണ്ടാൽ ലക്ഷണം വെച്ച് അവരുടെ വംശം, ലൈകികമായ ഇടപാടുകളിലെ ചില ആന്തരീകകാര്യങ്ങൾ വരെ പറഞ്ഞുകളയും. (കൂടുതൽ എഴുതിയാൽ ഈ സൈറ്റ് ‘പൊർൺ’ ഗണത്തിൽ പെടുത്തിക്കളയും)

4. ഈ ലോഡ്ജിലെ മറ്റൊരു അന്തേവാസിയായ അബ്ദു (ജയസൂര്യ), തനിക്ക് മാത്രം ഒന്നും കിട്ടുന്നില്ല, മറ്റെല്ലാവർക്കും കിട്ടുന്നുണ്ട് എന്ന് വല്ലാതെ വ്യസനിച്ച് നടക്കുന്നുണ്ട്. ഇയാൾക്ക് ഒരു വേശ്യയെ സെറ്റപ്പ് ആക്കി കൊടുക്കാൻ ഇന്ദ്രൻസിന്റെ കഥാപാത്രം ശ്രമിക്കുന്നുണ്ട്.

5. ഒരു വേശ്യയുടെ ജീവിതനൊമ്പരങ്ങളും ബിസിനസ് സീക്രട്ടുകളും തെസ്നീഖാൻ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഗംഭീരമായി.

6. ഡൈവോർസ് കഴിഞ്ഞ നായിക (ധ്വനി) തന്റെ സുഹൃത്തിനോട് സംസാരിക്കുമ്പോൾ തന്റെ ലൈഗിക താല്പര്യങ്ങളെക്കുറിച്ച് വാചാലയാകുന്നു. ഏത തരം ആളെ എന്തൊക്കെ പരിപാടികൾക്കാണ്‌ താല്പര്യമെന്നുവരെ വ്യക്തമാക്കികൊടുക്കുന്നുമുണ്ട്. കല്ല്യാണം കഴിഞ്ഞ ആണുങ്ങളെ താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. നായികയുടെ ഈ സുഹൃത്ത്, തന്റെ ഭർത്താവിന്റെ ബെഡ് റൂം പ്രകടനത്തെ നായികയ്ക്ക് പറഞ്ഞുകൊടുത്ത് തനിക്ക് ഇനി വേറെ വേണ്ടെന്ന് പറഞ്ഞ് ഡീസന്റാകുന്നു. (ബോൾഡ് ആന്റ് ഫ്രാങ്ക്)

7. നായിക അബ്ദുവിനോട് തന്റെ എന്താണ്‌ കൂടുതൽ ഇഷ്ടാപ്പെട്ടത് എന്ന് ചോദിക്കുമ്പോൾ അബ്ദുവിന്റെ ഉത്തരം ‘കുണ്ടി’
(ബോൾഡ് ആന്റ് ഓപൺ)

8. 999 ൽ എത്തിനില്ക്കുന്ന ആളോട് നായിക 1000 തികയ്ക്കാൻ താൻ പോരേ എന്ന് ചോദിക്കുന്നു. ‘ഉച്ച സമയത്ത് എങ്ങനെയാ?’ എന്ന് ചോദിക്കുന്ന അയാളോട് ‘ഉച്ച സമയമല്ലേ ബെസ്റ്റ്.. വരൂന്നേ..’ എന്ന് പറഞ്ഞ് നിർബന്ധിക്കുന്നു.

9. ഈ ലോഡ്ജിന്റെ ഉടമയും വലിയ പണക്കാരനുമായ അനൂപ് മേനോനോട് നായിക തനിക്ക് ലൈകികവേഴ്ചക്ക് താല്പര്യമുണ്ടെന്ന് നേരിട്ട് അറിയിക്കുന്നു. (ബ്രേവ് ആന്റ് ഓപൺ)

പക്ഷേ, താൻ ഒരു വൺ വുമൺ മാൻ ആണെന്നും അതിന്റെ ഗംഭീരത എന്തൊക്കെയാണെന്നും വിവരിച്ച് മറ്റെല്ലാവരെയും കാമവെറിയരാക്കിയ തിരക്കഥാകൃത്ത് സ്വയം നല്ലപിള്ള ചമയുന്നു.

10. രണ്ട് നിർമ്മലരായ കുട്ടികളെക്കൊണ്ട് പ്രേമവും അതുമായി ബന്ധപ്പെട്ട് ഒരു ഗാനവും സൃഷ്ടിച്ചെടുത്ത സംവിധായകന്‌ പ്രണാമം.
(താൻ സ്കൂളിൽ പഠിച്ചിരുന്നകാലത്ത് ഇങ്ങനെയൊക്കെ പ്രണയം ഉണ്ടാകുമായിരുന്നു എന്ന് ഈ സംവിധായകൻ ഒരു റേഡിയോ ചാനലിൽ ഇരുന്ന് ഡയലോഗ് അടിക്കുന്നത് കേട്ടപ്പോൾ തരിച്ചുകയറിയ ദേഷ്യം (സോറി... അസൂയ) കടിച്ചമർത്താൻ അന്ന് എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവന്നിരുന്നു.)


ഇതുപോലുള്ള ഒരു പാട് കാര്യങ്ങൾ ഇനിയുമുണ്ടെങ്കിലും ഇത്രയൊക്കെത്തന്നെ ഈ സിനിമയെ ഗംഭീരമാക്കാൻ വേണ്ടുന്നത്ര സംഗതികളായി.

ഈ ചിത്രം കാണുവാൻ പോകുന്ന സ്ത്രീകളെ തീർച്ചയായും ‘ന്യൂ ജനറഎഷൻ‘ ആയി പ്രഖ്യാപിച്ചേ മതിയാവൂ. കണ്ടതിനുശേഷം ’സിനിമ അത്ര പോരാ..പക്ഷേ, ഡയലോഗുകൾ കൊള്ളാം‘ എന്ന് അഭിപ്രായപ്പെട്ട കുറേ സ്ത്രീകളുണ്ട്. (അവരുടെ ഡീറ്റയിൽസ് ഒന്ന് തരാമോ എന്ന് വായനക്കാർ ചോദിക്കരുതെന്ന് അപേക്ഷ.)

ഈ ചിത്രം ഭാര്യാസമേതരായി പോയി കണ്ട ’ബോൾഡ് ആന്റ് പ്രോഗ്രസ്സീവ്‘ ആയ ഭർത്താക്കന്മാരാകുന്നു ഇത്തരം സിനിമകളുടെ അംബാസിഡേർസ്.

എന്തായാലും സമൂഹത്തിൽ പുരോഗമനക്കാരായ ന്യൂ ജനറേഷൻ എമർജ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് സാരം.

ഒരു നാലാം കിട 'A' സർട്ടിഫിക്കേറ്റ് സിനിമയെ ’ന്യൂ ജനറേഷൻ‘ കുപ്പായമിടീച്ച് പരിഷ്കാരത്തിന്റെ പൗഡറിടീച്ച് അവതരിപ്പിച്ചാൽ 'A' സർട്ടിഫിക്കേറ്റ് വേണ്ടിവരില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാകുന്നു ഈ ചിത്രം. ഷക്കീല അടക്കമുള്ള പലരും അഭിനയിച്ച കുറേ മലയാള സിനിമകളേക്കാൾ കൂടിയ ഡോസിൽ സെക്സ് ചർച്ചാവിഷയവും പ്രാധാന്യവുമുള്ള ഈ ചിത്രത്തെ ’അഡൾട്ട്സ് ഓൺളി‘ ആക്കാതിരുന്നതിന്റെ കാരണം ഒട്ടും വ്യക്തമല്ല.

ഈ ചിത്രത്തിൽ തീർച്ചയായും ചില മനോഹരവും സത്യസന്ധവുമായ സീനുകളുണ്ട്. പിറുപിറുത്തുകൊണ്ട് മാത്രം സംസാരിക്കുന്ന അനൂപ് മേനോൻ ഒഴികെയുള്ള എല്ലാവരും നല്ല അഭിനയം കാഴ്ച വെക്കുകയും രണ്ട് നല്ല ഗാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


Rating: 3 / 10

Sunday, October 07, 2012

Omg! Oh My God!



സംവിധാനം: ഉമേഷ് ശുക്ല
കഥ: ഡോൺ വാട്സൺ എഴുതിയ The Man Who Sued God
അഭിനേതാക്കൾ: പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി
സംഗീതം: ഹീമേഷ് റേഷമിയ

കഥ ചുരുക്കത്തിൽ: നിരീശ്വരവാദിയായ കാഞ്ചി ഭായ് ദൈവങ്ങളുടെ പ്രതിമകളും പൂജാ സാധനങ്ങളും വിൽക്കുന്ന ഒരു കട നടത്തുകയാണ്. വാക്കിലും പ്രവർത്തിയിലും ദൈവത്തെ കളിയാക്കാനുള്ള ഒരു അവസരവും കാഞ്ചി ഭായ് പാഴാക്കാറില്ല. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാകുകയും കാഞ്ചി ഭായുടെ കട നാമാവശേഷമാവുകയും ചെയ്തു. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ കാഞ്ചി ഭായ് സമീപിക്കുന്നു. പക്ഷെ ദൈവത്തിന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പറഞ്ഞ് കമ്പനി കൈ മലർത്തുന്നു.

ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ തനിക്ക് വന്ന നഷ്ടങ്ങൾക്ക് ദൈവം നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞ് കാഞ്ചി ഭായ് കോടതിയെ സമീപിക്കുന്നു. ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയാത്തതിനാൽ ആൾദൈവങ്ങളേയും സ്വാമിമാരേയും കാഞ്ചിഭായ് പ്രതി ചേർക്കുന്നു. തുടർന്ന് നടക്കുന്ന കോടതി വ്യവഹാരങ്ങളും വാദപ്രതിവാദങ്ങളും ആണ് കഥയുടെ രണ്ടാം പകുതി.

നായക കഥാപാത്രമായ കാഞ്ചി ഭായിയായി പരേഷ് റാവൽ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വളരെ സ്വാഭാവികവും ആയാസരഹിതവുമായ അഭിനയം തന്നെ സിനിമയുടെ പ്രധാന ആകർഷണം. മിഥുൻ ചക്രവത്തി, ഓം പുരി തുടങ്ങിയ താരങ്ങൾ ചെറുതെങ്കിലും പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദൈവമായി അക്ഷയ് കുമാറും ഇടയ്ക്ക് കുറച്ച് നേരം വരുന്നുണ്ടെങ്കിലും ഈ കഥാപാത്രം ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അനാവശ്യ സംഭാഷണങ്ങളോ കഥാപാത്രങ്ങളോ തമാശയ്ക്കായി സൃഷ്ടിച്ച രംഗങ്ങളോ ഒന്നും ഈ സിനിമയിലില്ല.

തലച്ചോർ വീട്ടിൽ വച്ചിട്ട് സിനിമ കാണാൻ വരിക എന്നാണ് പറയുന്ന ഇക്കാലത്തെ സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി തലച്ചോർ നന്നായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ സിനിമയിലെ പല സംഭാഷണങ്ങളും കോടതിയിലെ വാദങ്ങളും. ഒരുപാട് ചിന്തോദ്ദീപ്തങ്ങളായ കാര്യങ്ങൾ കോടതിയിലെ വാദത്തിനിടയ്ക്ക് കാഞ്ചി ഭായ് പറയുന്നുണ്ട്. ഇന്ന് മതങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന വഞ്ചനകളേയും തട്ടിപ്പുകളേയും തുറന്ന് കാട്ടുന്നു ഈ സിനിമ. എങ്കിലുപ്പോലും മതവികാരം വ്രണപ്പെടുത്താതെ സിനിമയെ കൈകാര്യം ചെയ്തതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

Verdict: തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
Rating: 4/5

Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Saturday, September 15, 2012

മോളി ആന്റി റോക്ക്സ് (Molly Aunty Rocks!)





രചന, സംവിധാനം: രഞ്ജിത് ശങ്കർ

അമേരിക്കയിൽ നിന്ന് നാട്ടിലെത്തി രണ്ട് വർഷക്കാലം കൂടി തന്റെ ബാങ്ക് ഉദ്യോഗം പൂർത്തിയാക്കി വൊളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരിച്ചുപോകാനൊരുങ്ങുന്ന മോളി ആന്റി ജീവിതത്തിലും സമൂഹത്തിലും ഇവിടെ നിലനില്ക്കുന്ന ബ്യൂറോക്രാറ്റിക് ചുറ്റുപാടിലും നേരിടുന്ന കാര്യങ്ങളാണ്‌ ഈ ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ സ്വാഭാവികവും സത്യസന്ധവുമായ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യപകുതി പ്രേക്ഷകർക്ക് ഒരു ചെറുപുഞ്ചിരിയോടെ ആസ്വദിക്കാൻ സാധികുന്നതാകുന്നു.

ആദ്യപകുതി കഴിയാറാകുമ്പോൾ പ്രണവ് റോയ് എന്ന ഇൻ കം ടാക്സ് ഓഫീസറായി പൃഥിരാജ് എത്തുന്നതോടെ ചിത്രത്തിന്‌ മറ്റൊരു ഭാവതലം കൈവരുന്നു.
രണ്ടാം പകുതിയിൽ സലിം എന്ന വക്കീലായി മാമുക്കോയ എത്തുന്നതോടെ ചിത്രം കൂടുതൽ താല്പര്യജനകമാകുകയും തുടർന്ന് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു.

ടൈറ്റിൽ റോൾ അഭിനയിച്ച രേവതി തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രണ്ടാം പകുതിയിലെത്തുന്ന മാമുക്കോയയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്.

മറ്റൊരു ശ്രദ്ധേയമായ ഘടകം എന്തെന്നാൽ ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രമാണെങ്കിലും അഭിനയിച്ചിട്ടുള്ള എല്ലാവരും വളരെ മികച്ചു നിന്നു എന്നതാണ്‌.

അമിതപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും പൃഥ്യിരാജ് മികച്ച അഭിനയം കാഴ്ച വെച്ചു. ലാലു അലക്സ്, കെ.പി.എസ്. സി ലളിത, കൃഷ്ണകുമാർ, ലക്ഷ്മിപ്രിയ തുടങ്ങിയ എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ചു.

ആനന്ദ് മധുസൂദനനെന്ന പുതിയ സംഗീത സംവിധായകൻ ഒരു ഭാവി പ്രതീക്ഷയാണ്‌.

ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവനും എഡിറ്റർ ലിജോ പോളും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു.

ഗംഭീരമായ സംഭവവികാസങ്ങളൊന്നുമില്ലെങ്കിലും വളരെ ശാന്തമായ മനസ്സുമായി ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരുന്ന് മാനസിക സംതൃപ്തിയോടെ ഇറങ്ങിപ്പോരാവുന്ന ഒരു ചിത്രമാണ്‌ മോളി ആന്റി റോക്ക്സ്.

രേവതി റോക്ക്സ്!
മാമുക്കോയ റോക്ക്സ്!

Rating : 6.5 / 10

Note:
തുടക്കത്തിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ലെങ്കിലും ഈ ചിത്രം പ്രേക്ഷക അഭിപ്രായത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു  എന്ന് മനസ്സിലാകുന്നു. ഇന്നലെ എറണാകുളം പത്മയിൽ സെക്കന്റ് ഷോയ്ക്ക് ഈ ചിത്രം ഹൗസ് ഫുൾ ആയിരുന്നു.

റൺ ബേബി റൺ (Run Baby Run)



കഥ, തിരക്കഥ, സംഭാഷണം: സച്ചി

സംവിധാനം: ജോഷി

വാർത്തകൾക്കും കണ്ടെത്തലുകൾക്കും വേണ്ടിയുള്ള ചാനലുകളുടെ കിടമൽസരങ്ങളും, മാധ്യമക്കെണിയിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് മാധ്യമക്കെണി ഉപയോഗിച്ച് തന്നെ തിരിച്ച് വരവ് നടത്താനുള്ള ശ്രമങ്ങളുമാണ്‌ പ്രധാനമായും ഈ ചിത്രത്തിന്റെ കഥാതന്തു.

ചാനൽ ക്യാമറാമാനായ വേണുവും (മോഹൻ ലാൽ) ചാനൽ റിപ്പോർട്ടറായ രേണുകയും (അമല പോൾ) ചേർന്ന് വെളിച്ചത്ത് കൊണ്ടുവന്ന വാർത്തയെത്തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളും അഞ്ച് വർഷത്തെ കേരളത്തിനു പുറത്തുള്ള ജോലികളിൽ നിന്ന് വീണ്ടും കേരളത്തിലേയ്ക്ക് എത്തിച്ചേരുന്ന വേണുവിന്‌ നേരിടേണ്ടിവരുന്ന അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളും ഈ ചിത്രത്തിന്റെ ചടുലത വർദ്ധിപ്പിക്കുന്നു.

വേണുവിന്റെ സുഹൃത്തും മറ്റൊരു ചാനൽ മാധ്യമരംഗത്തെ പ്രധാനിയുമായി ബിജുമേനോനും നല്ലൊരു വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

എല്ലാ കഥാപാത്രങ്ങളുടേയും അഭിനയമികവുകൊണ്ടും കഥാപരമായ വേഗതകൊണ്ടും പ്രേക്ഷകരെ താല്പര്യത്തോടെ പിടിച്ചിരുത്തുവാനും നല്ലൊരു ആസ്വാദന അനുഭവം നല്കാനും ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

അമല പോളിന്റെ രേണുക എന്ന കഥാപാത്രം പതിവ് സ്ത്രീ കഥാപാത്രങ്ങളെക്കാൾ വേറിട്ട് നില്ക്കുന്ന ഒരു അനുഭവമായി.

കഥാസന്ദർഭവുമായി യാതൊരു ബന്ധമില്ലാത്ത വരികളാണെങ്കിലും മോഹൻൽ ലാൽ ആലപിച്ചിരിക്കുന്ന ഗാനം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതായി.

തിരക്കഥയിലെ ന്യൂനതകൾ ചിത്രം ആസ്വദിക്കുന്ന സമയത്ത് ചെറുതായൊന്ന് അലോസരപ്പെടുത്തുമെങ്കിലും അത് ആലോചിക്കാൻ സമയം കൊടുക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിച്ചിരികുന്നത് എന്നത് സച്ചിയുടേയും ജോഷിയുടേയും മികവ് തന്നെ.

പൊട്ടിമുളച്ച് വരുന്ന അഡ്വക്കേറ്റ് കഥാപാത്രം വെളിപാടുപോലെ നല്കുന്ന പല വിവരങ്ങളും മറ്റും തന്നെ തിരക്കഥയുടെ പ്രധാന ന്യൂനത. ഈ കഥാപാത്രത്തിന്റെ അവ്യക്തത കാണുമ്പോഴേ ഒരുവിധം കാര്യങ്ങൾ മനസ്സിലാകും. കൂടാതെ കൃത്യമായ തിരനാടകം ഒരുക്കി കെണിയിൽ പെടുത്തുന്നത് കണ്ടാൽ തിരക്കഥാകൃത്ത തന്നെ ഒന്ന് ഞെട്ടും..



പൊതുവേ പറഞ്ഞാൽ പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെ ആസ്വദിക്കാവുന്ന ഒരു മികച്ച ചിത്രം.

Rating : 6.5 / 10







Monday, August 13, 2012

സിംഹാസനം

രചന, സംവിധാനം: ഷാജി കൈലാസ്


ഷാജി കൈലാസ് സംവിധാനം ചെയ്ത പഴയ പടങ്ങളുടെ പ്രധാന ഭാഗങ്ങൾ എടുത്ത് തുന്നിച്ചേർത്ത് പുതിയ സിനിമ എന്ന് പേരുമിട്ട് ഇറക്കിയിരിക്കുന്ന ചിത്രമാണ്‌ സിംഹാസനം.

നാട്ടിലെ പ്രമാണിയായ ഒരാൾ, ചുറ്റും വാല്ല്യക്കാർ, ആശ്രിതർ, നാട്ടുകാർ, അമ്പലം, ഉൽസവം.

ആ നാട്ടിൽ തന്നെ വേറെയും ശത്രു തറവാട്ടുകാർ ഉണ്ടാകുമല്ലോ... പക്ഷേ, ഉഷാർ പോരാ...

അച്ഛൻ പ്രമാണി കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ വരെ രാഷ്ട്രീയക്കാരെയും പ്രമാണിമാരെയും നിയന്ത്രിക്കാൻ കഴിയുന്നത്ര ഗംഭീരൻ. മകൻ ബാംഗ്ലൂരിൽ പഠിക്കുന്നു. പക്ഷേ, അച്ഛന്റെ മകനായതിനാൽ ചെറിയ ചെറിയ ഇടപെടലിലൂടെ സാവധാനം അച്ഛനെ സംരക്ഷിക്കാനും അച്ഛനുശേഷം സിംഹാസനം ഏറ്റെടുക്കാനും സാഹചര്യങ്ങൾ കൊണ്ടെത്തിക്കുന്നു എന്ന തരത്തിലാണ്‌ കഥ എന്നുപറയുന്ന സാധനത്തിന്റെ പോക്ക്.

ഷാജികൈലാസ് എഴുതിവെച്ചിട്ടുള്ള പല ഡയലോഗുകളും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കാൻ പോന്നവയാണ്‌. പക്ഷേ, തലയ്ക്ക് വെളിവുള്ളവർ ആരും അത് ശ്രദ്ധിക്കാത്തതിനാൽ കുഴപ്പമുണ്ടാകാനിടയില്ല.

ഉദാഹരണം: ഹിംസയെ ഹിംസകൊണ്ട് നേരിടുന്നതാണ്‌ അഹിംസ.

ഇത് സാമ്പിൾ... ഇതുപോലെ ഇഷ്ടം പോലെയുണ്ട്.

ഷാജി കൈലാസിന്‌ തന്റെ പഴഞ്ചൻ വിശ്വാസങ്ങളും രീതികളും ആഖ്യാനത്തിൽ കൊണ്ടുവരുന്നതിൽ വല്ലാത്ത ഒരു അപകർഷതാബോധം ഉണ്ട് എന്നത് വളരെ വ്യക്തം. അത് മൂടിവെക്കാനായി ഇദ്ദേഹം പല ഡയലോഗുകളും തള്ളിക്കയറ്റി ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ‘പുതിയ തലമുറയുടെ ഈ കാലത്ത്, ’ശാസ്ത്രം വളർന്ന് ഈ കാലഘട്ടത്തിൽ‘, ഇങ്ങനെയൊക്കെയുള്ള ആചാരങ്ങളും രീതികളും വേണോ എന്നൊക്കെ പാവം പ്രിഥ്യിരാജിനെക്കൊണ്ട് ചോദിപ്പിച്ച് ചിലരെക്കൊണ്ടൊക്കെ ഉത്തരം പറയിപ്പിച്ച് സംതൃപ്തി അടയുന്നുണ്ട്.

ആദ്യത്തെ ഗാനരംഗത്തിലുൾപ്പെടെയുള്ള പ്രിഥ്യിരാജിന്റെ തുടക്കത്തെ കുറേ സമയത്തെ അഭിനയം ദയനീയമായിരുന്നു. പക്ഷേ, തുടർന്നങ്ങോട്ട് ഒരു വിധം മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്. സംഘട്ടനങ്ങളും മികവ് പുലർത്തി. സായികുമാർ, സിദ്ദിഖ് തുടങ്ങിയ മറ്റെല്ലാവരും പതിവിൻ പടി അവരുടെ ജോലി ചെയ്തു.

രണ്ട് നായികമാരെക്കൊണ്ട് പ്രേമിപ്പിക്കലും അതിന്റെ കൊമ്പ്ലിക്കേഷനും എല്ലം മഹാ ബോർ എന്നല്ലാതെ ഒന്നും പറയാനില്ല.


Rating: 2 / 10

Sunday, July 22, 2012

തട്ടത്തിൻ മറയത്ത്





രചന, സംവിധാനം: വിനീത് ശ്രീനിവാസൻ


വിനോദ് എന്ന പയ്യന്‌ ആയിഷ എന്ന ഒരു മൊഞ്ചത്തി പെണ്ണിനോടുള്ള പ്രണയവും അതിൽ ഭാഗഭാക്കാകുന്ന ഒരു കൂട്ടം സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുള്ളതാകുന്നു ഈ സിനിമയുടെ കഥ.

രസകരമായ ചില ചെറിയ സംഭവങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ഈ സിനിമയെ കുറെയൊക്കെ സമ്പുഷ്ടമാക്കാൻ വിനീത് ശ്രീനിവാസനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രണയം എന്നത് ഒട്ടും തന്നെ തീവ്രതയോ വിശ്വാസ്യതയോ ഇല്ലാതെ അവശേഷിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്കയും.

ഒരു പെൺ കുട്ടിയുമായി കൂട്ടിയിടിച്ച് വീണശേഷം ഒരു ‘സോറി’ എഴുതിക്കൊടുത്ത് ഒന്ന് രണ്ട് വട്ടം ദർശിച്ച് കഴിഞ്ഞാൽ ‘പ്രണയം’ പൊട്ടിമുളച്ച് വിടരുമെന്ന് പ്രഖ്യാപിച്ചാൽ എത്ര എളുപ്പം സംഗതി തീർന്നു. പ്രണയിക്കുന്ന ഒരു യുവാവിനുണ്ടാകുന്ന മാനസികചിന്തകളും വികാരങ്ങളും ഒരു പരിധിവരെ പ്രതിഫ്ഹലിപ്പിക്കാൻ സാധിച്ചെങ്കിലും പെൺ കുട്ടിയുടെ ഭാഗം ഒട്ടും തന്നെ വ്യക്തമല്ലാതെ വിശ്വാസ്യയോഗ്യമല്ലാതെ വഴിയിൽ കിടക്കുന്നു. അതും ഒട്ടും തന്നെ അനുകൂല സാഹചര്യങ്ങളല്ലാത്ത ഒരു ചുറ്റുപാടിൽ നിന്ന് ഒരു പെൺ കുട്ടിയ്ക്ക് വളരെ ചങ്കൂറ്റമുള്ള ഒരു തീരുമാനമെടുക്കേണ്ടി വരുന്ന തരത്തിൽ പ്രണയം അനുഭവപ്പെടുന്ന ഒന്നും തന്നെ ഉണ്ടായില്ല എന്നതും ന്യൂനതയായി അവശേഷിക്കുന്നു.

ഈ സിനിമയുടെ കാലഘട്ടം ഏതെന്ന് ഇടയ്ക്കെങ്കിലും സന്ദേഹം തോന്നുന്ന പലതും ചിത്രത്തിൽ കാണാം. സൈക്കിൾ ചവിട്ടി ട്യൂഷൻ എടുക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരനെ സിനിമയിലെങ്കിലും കാണാൻ കിട്ടിയത് സന്തോഷം.


ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെയടക്കം മൊത്തമായി ഒരു പ്രണയവിജയത്തിനായി വിനീത് ശ്രീനിവാസൻ തീറെഴുതിക്കൊടുത്തത് ആർഭാടമായിപ്പോയി.

എന്നിരുന്നാലും ഹാസ്യാത്മകമായ പല സംഭാഷണ ശകലങ്ങളും പ്രണയിതാവിന്റെ മാനസികപ്രതിഫലനങ്ങളും ചില ഗാനങ്ങളുമെല്ലാം ചേർന്ന് ഈ ചിത്രം അതിന്റെ ഗുണനിലവാരം അർഹിക്കുന്നതിൽ കൂടുതൽ പ്രേക്ഷക അംഗീകാരം നേടുന്നു എന്നതാണ്‌ പൊതുവേ തീയ്യറ്ററുകളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. മനോജ് കെ ജയൻ രാജമാണിക്യത്തിന്‌ പഠിച്ച് കൊണ്ടേയിരുന്നു.
ആയിഷയായി അഭിനയിച്ച പെൺ കുട്ടി തട്ടത്തിൻ മറയത്ത് നിന്ന് പ്രേക്ഷകരെ ആകർഷിച്ചു. ആ ആകർഷണം ഒരു പരിധിവരെ നെവിൻ പോളി തന്റെ അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

Rating: 5 / 10

Tuesday, July 03, 2012

ഉസ്താദ് ഹോട്ടൽ


രചന: അഞ്ജലി മേനോൻ


സംവിധാനം: അൻ വർ റഷീദ്

നിർമ്മാണം: ലിസ്റ്റിൻസ്റ്റീഫൻ


ഫൈസി (ദുല്ക്കർ സൽ മാൻ) തന്റെ ഉപ്പയ്ക്കും (സിദ്ദിഖ്) ഉമ്മയ്ക്കും (പ്രവീണ) നാല്‌ പെൺകുട്ടികല്ക്ക് ശേഷം ഉണ്ടായ ആൺ തരിയാണ്‌. മകനുണ്ടാവാൻ യജ്ഞം നടത്തി നടത്തി അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. അഞ്ച് ചെറിയ കുട്ടികളേയും കൂട്ടി ഉപ്പ ദുബായിൽ ജോലിയും താമസവുമാക്കി. അങ്ങനെ ഇത്താത്തമാരുടെ ഇടയിൽ ഈ കുട്ടി വളർന്ന് വലുതായി. ഉന്നത പഠനത്തിനായി സ്വിറ്റ് സർലണ്ടിൽ പോയി. പക്ഷേ, ഉപ്പയെ അറിയിക്കാതെ ഹോട്ടൽ മാനേജ് മെന്റ് എന്ന പേരിൽ ‘കുക്ക്’ ആവാനുള്ള പഠനം നടത്തി, അവിടെ ഒരു വിദേശവനിതയുമായി പ്രേമത്തിലായി അവിടെ താമസിക്കാൻ തീരുമാനിച്ചു. നാട്ടിൽ എത്തുന്ന ഫൈസിക്ക് പിന്നീട് തിരികെ പോകാൻ കഴിയാതെ വരികയും ഉപ്പയുമായുള്ള വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങി ഉപ്പൂപ്പയുടെ (തിലകൻ) ഉസ്താദ് ഹോട്ടലിൽ താമസിക്കേണ്ടി വരികയും ചെയ്യുന്നു. ഉപ്പൂപ്പയുടെ ഈ വ്യത്യസ്തമായ അന്തരീക്ഷത്തിൽ ഫൈസി തന്റെ അസ്തിത്വം തിരിച്ചറിയുന്നതും തുടർന്ന് ‘കിസ്മത്തി’ നനുസരിച്ച് പ്രവർത്തിക്കുന്നതുമാണ്‌ ഈ സിനിമയുടെ പ്രമേയം.


ചെറിയ ചെറിയ ഇമോഷണൽ സംഗതികളിലൂടെ പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് ഫൈസിയും ഉസ്താദ് ഹോട്ടലും നല്ലൊരു ചലച്ചിത്രാനുഭവം ഒരുക്കുന്നു. അൻ വർ റഷീദിന്റെ സംവിധായക മികവിനെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു.


തിരക്കഥയിലെ കുറവുകളെ സംവിധായകന്റെ ട്രിക്കുകളിലൂടെ ഒഴിവാക്കുന്ന ഒരു പ്രക്രിയ കാണാവുന്നതാണ്‌. തിരക്കഥയിലെ പോരായ്മകളെ ഒരുവിധം മൂടിവെച്ച് രക്ഷപ്പെടാൻ സംവിധായകമികവ് തന്നെ കാരണം.

പുതിയ തലമുറയും പഴയ തലമുറയും, ധനികരുടെ സുഖങ്ങളും നിർധനരുടെ ദുരിതങ്ങളും, ആധുനികതയുടെ ജീവിതശൈലികളും പഴമക്കാരുടെ യാഥാസ്ഥിതികളും ഇഴചേർത്ത് അവതരിപ്പിക്കുകയും അവ തമ്മിലുള്ള അനുപാതം വേണ്ട രീതിയിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ, ഈ സംയോജിപ്പിക്കലിന്നിടയിൽ അലുവാക്കഷണവും മീൻ കറിയും പോലെ മനസ്സിനു ദഹിക്കാത്ത ചില സംയോജനങ്ങളും ഉണ്ടായി എന്നതാകുന്നു എടുത്തു പറയാവുന്ന ഒരു ന്യൂനത.

പ്രവചനീയമായ കഥാഗതിയാണെങ്കിലും ആ പ്രയാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും താല്പര്യജനകവും അനുഭവഭേദ്യവുമാക്കാൻ ഈ ചിത്രത്തിന്റെ പിന്നണിപ്രവർത്തകർക്ക് കഴിഞ്ഞിരിക്കുന്നു.


പറക്കമുറ്റാത്ത അഞ്ച് കുട്ടികളെയും കൊണ്ട് സിദ്ദിഖ് ദുബായിലെ ഫ്ലാറ്റിലെത്തിയ ആ സീൻ കുറച്ച് അതിക്രമമായിപ്പോയി. അഞ്ച് പിള്ളേർ വെപ്പും കുടിയുമായി ജീവിച്ചുപോന്നു എന്നത് വളരെ 'ലളിത'മായിപ്പോയി.

വളരെ യാഥാസ്ഥിതികമായ കുടുംബത്തിലെ പെൺ കുട്ടിയാണ്‌ നായിക. പക്ഷേ, പാതിരാ നേരത്ത് മതിലു ചാടിപ്പോയി നാലഞ്ച് ആൺ പിള്ളേരോടൊപ്പം മ്യൂസിക് ഡാൻസ് ഷോ നടത്തി തന്റെ ഇഷ്ടത്തിന്‌ ജീവിക്കുന്നതും ഗംഭീരം. പിന്നിട് നിശ്ചയിച്ച കല്ല്യാണം പുഷ്പം പോലെ വേണ്ടെന്ന് വെക്കാനും ഹോട്ടലിലും ബീച്ചിലും കറങ്ങാനും ആ യാഥാസ്ഥിതികമായ കുടുംബ പശ്ചാത്തലം ഒരു പ്രശ്നമേ അല്ല.


ഹോട്ടലിനുവേണ്ടി ഏഴ് ലക്ഷം രൂപയോളം കുറച്ച് പ്രാരാബ്ധക്കാർ നിസ്സാര സമയം കൊണ്ട് ഉണ്ടാക്കിയെടുത്തതും അത്ര വിശ്വസനീയമല്ല.


ഫൈസിയുടെ ഉപ്പ മാനസാന്തരം വന്ന് ഹോട്ടലിൽ ഇരുന്ന ഡയലോഗ് അടിക്കുന്നത് കുറച്ച് കടുത്തുപോയി.

ഗാനങ്ങളും ഗാനരംഗങ്ങളും മികച്ചതായിരുന്നു.


അഭിനയം പൊതുവേ നിലവാരം പുലർത്തി. തിലകൻ പ്രത്യേക പരാമർശം അർഹിക്കുന്നു. ദുല്ക്കർ തന്റെ അഭിനയത്തിൽ നല്ല മികവ് കൈവരിച്ചിരിക്കുന്നതോടൊപ്പം മലയാള സിനിമയുടെ ഭാവിയിൽ തന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്യുന്നു.


Rating : 7 / 10

Sunday, June 17, 2012

ബാച്ച്ലർ പാർട്ടി



തിരക്കഥ: ഉണ്ണി അർ., സന്തോഷ് എച്ചിക്കാനം
സംവിധാനം, ഛായാഗ്രഹണം: അമൽ നീരദ്


ചെറുപ്പം മുതൽ അത്യാവശ്യം വലിയ കളവുകൾ നടത്തുന്ന അഞ്ച് കുട്ടികൾ കളവുമുതലുമായി സ്ലോ മോഷനിൽ നാട് വിട്ടോടുന്നതോടെ കഥ തുടങ്ങുന്നു. കഥ എന്ന് പറയാൻ പിന്നീടങ്ങോട്ട് എന്തെങ്കിലുമൊണ്ടോ എന്നത് ഒരു ചോദ്യമായി അവിടെ നില്ക്കട്ടെ.
എല്ലാവരും ഒരുമിച്ചല്ലെങ്കിലും ഈ അഞ്ച് പിള്ളേർ വളർന്ന് വലുതായി ഡീസന്റ് ആയ ക്രിമിനൽ ആക്റ്റിവിറ്റീസിൽ തുടരുന്നു. ഒരു ഘട്ടത്തിൽ ഇവർക്ക് ഒരു മിക്കേണ്ടിവരികയും തുടർ നടപടികൾ നടത്തുകയും ചെയ്യുന്നു.


ഈ സിനിമ കാണുന്നതിനു മുൻപ് ചില ധാരണകൾ മനസ്സിൽ ഉറപ്പിച്ചാൽ സിനിമ ഒരു പരിധിവരെ ആസ്വദിക്കാം.


1. അമൽ നീരദ് ആയതിനാൽ സ്ലോ മോഷൻ ഇല്ലാത്ത ഒരൊറ്റ സീൻ പ്രതീക്ഷിക്കരുത്. (ഈ സിനിമയിൽ ഒരു ഡയലോഗ് തന്നെയുണ്ട്.. ‘ഇതെന്താ അമൽ നീരദിന്റെ സിനിമയാണോ എല്ലാം സ്ലോ മോഷൻ ആവാൻ...’).

2. തോക്ക് നിത്യോപയോഗ സാധനമാണ്‌. അതുകൊണ്ട് തന്നെ, പരസ്പരം എത്ര വെടി കൊണ്ടാലും മരിക്കാവുന്ന തരം ബുള്ളറ്റ് അല്ല ഈ തോക്കുകളിൽ ഉപയോഗിക്കുന്നത്. ഒരു പത്തിരുപത് വെടി കൊണ്ടാൽ ചിലപ്പോൾ മരിച്ചേക്കാം.

3. ഈ സിനിമയിൽ പോലീസിനെ പ്രതീക്ഷിക്കരുത്. അവർ വെറും രസം കൊല്ലികൾ ആയതിനാൽ ഒഴിവാക്കിയിരിക്കുന്നു.

4.കഥാപാത്രങ്ങൾ വളരെ സീരിയസ്സായേ തമാശപോലും പറയൂ.. വല്ലപ്പോഴും ചിരിച്ചാലായി... അഥവാ ചിരിച്ചൽ ചിരിച്ച് മരിക്കും..

5. എല്ലാ കഥാപാത്രങ്ങളും വളരെ നല്ല വേഷങ്ങളേ ധരിക്കൂ... ബ്ലാക്ക് ആണ്‌ മുൻ ഗണന. ജീൻസ് നിർബന്ധം.

6. മദ്യപാനവും സിഗരറ്റ് വലിയും മിക്ക സീനിലും കാണും.

ഇനി ധൈര്യമായി ഈ സിനിമയിലേയ്ക്ക് കടക്കാം.

ഇടയ്ക്ക് ബാച്ച്ലർസിനുമാത്രം ദഹിക്കാവുന്ന ‘അശ്ലീലച്ചുവ’ എന്ന് അറിയപ്പെടുന്ന കുറച്ചധികം ഡയലോഗുകളും പ്രവർത്തികളും രംഗങ്ങളും ഉണ്ട്. (ഫാമിലിയുമായി ആ പരിസരത്തൂടെ പോകരുത്.. മായാമോഹിനിയ്ക്ക് ഫാമിലിയായി പോയവർക്ക് ധൈര്യമായി പോകാം). ബാച്ച്ലേർസിനുള്ളതാണ്‌ ഈ സിനിമ എന്ന് പേരിൽ തന്നെ ള്ളതിനാൽ സംശയത്തിന്‌ സാദ്ധ്യതയില്ല.

തോക്ക് ഉപയോഗിച്ച് ബോറടിക്കുമ്പോൾ ഇടയ്ക്ക് കയ്യും കാലും ഉപയോഗിച്ചുള്ള ഫൈറ്റും ചെയ്യും. പൃഥ്യിരാജ് ഒരു വലിയ തോക്കുമായി വന്നിട്ട് കഷ്ടിച്ച് ഒരു വെടി വെച്ചുള്ളൂ. തോക്ക് സ്റ്റാൻഡിൽ വച്ചിട്ട് പിന്നെ ഇടിബഹളമായിരുന്നു.

ഗാനങ്ങളും ഗാനരംഗങ്ങളും കൊള്ളാം. നിത്യാമേനോൻ, രമ്യാ നമ്പീശൻ, പത്മപ്രിയ എന്നിവർ ഈ ഗാനരംഗങ്ങളിൽ നയനമനോഹരമായ വിധം (ബാച്ചലേർസ് അല്ലാത്തവർക്കും ആസ്വദിക്കാം) നിറഞ്ഞാടി.

സിനിമയുടെ ദൃശ്യങ്ങൾ മനോഹരം. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊള്ളാം.

റഹ്മാൻ, ഇന്ദ്രജിത്, കലാഭവൻ മണി, വിനായകൻ, ആസിഫ് അലി തുടങ്ങിയ എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.


സിനിമയുടെ അവസാനം നരകത്തിൽ ചെന്നിട്ടൊരു പാട്ടോടുകൂടി പ്രേക്ഷകരെ ആനന്ദിപ്പിച്ച് പടിയിറക്കും. പാട്ടിന്റെ വരികളും ചിരിപ്പിക്കും. ‘നല്ലോരെല്ലാം പാതാളത്തിൽ, സ്വർലോകത്തോ ബോറന്മാർ..’

അമൽ നീരദിന്റെ പതിവു സിനിമയുടെ അതേ ഫോർമാറ്റ്... വെടി കണ്ട് കൊതി തീരും...

Rating : 3.5 / 10









Saturday, June 16, 2012

സ്പിരിറ്റ്




കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്

വിവിധ ഭാഷാപരിജ്ഞാനവും എഴുത്തുകാരനുമായ ഒരു ബുദ്ധിജീവിയായി അവതരിപ്പിക്കപ്പെടുന്ന രഘുനന്ദൻ ഒരു ടി വി ചാനലിൽ പ്രസിദ്ധമായ ഒരു ചാറ്റ് ഷോ നടത്തുന്ന ആളുമാണ്‌. ഓരോ എപ്പിസോഡിലും സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രമാണിയെ ഈ ഷോയിലൂടെ കീറി മുറിച്ച് ജനമദ്ധ്യത്തിൽ ലൈവായി അവതരിപ്പിക്കുകയാണ്‌ ഇയാൾ തന്റെ ഇന്റർവ്യൂകളിൽ ചെയ്യുന്നത്. ബുദ്ധിജീവിയായതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒ വി വിജയൻ തുടങ്ങിയ പല എഴുത്തുകാരുടേയും ഫോട്ടോകളുണ്ട്, സദാ സമയം മദ്യപാനവും പുകവലിയുമുണ്ട്. (സ്ത്രീ ദൗർബല്ല്യം എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടിരിക്കുന്നു). ഇയാൾ എഴ് വർഷം മുൻപ് വിവാഹം വേർപെടുത്തിയ ആളാണ്‌. ആദ്യഭാര്യ മകനുമൊത്ത് വേറോരാളെ വിവാഹം കഴിച്ച് ജീവിക്കുന്നു. ഇവരുമായി രഘുനന്ദൻ സൗഹൃദം നല്ല രീതിയിൽ തുടരുന്നു.

വിവാഹമോചനം എന്ന പ്രക്രിയയെക്കുറിച്ചും അതിന്റെ മേന്മയെക്കുറിച്ചും ഇദ്ദേഹം വിവരിക്കുന്നുണ്ട്.

രാവിലെ എഴുന്നേറ്റാൽ കട്ടൻ ചായയിൽ വരെ മദ്യം ഒഴിച്ച് കഴിക്കുന്ന ഇദ്ദേഹം നേരെ ബാറിൽ ചെന്നാണ്‌ തന്റെ ദിവസം തുടങ്ങുന്നത്.

യുവ എഴുത്തുകാരായ കുടിയന്മാർ, റിട്ടയേർഡ് കുടിയന്മാർ, പണിക്കാരായ കുടിയന്മാർ, ഇരന്ന് കുടിക്കുന്നവർ, ഇടയ്ക്കിടെ ചെറു കൂട്ടായ്മകൾ സംഘടിപ്പിച്ച് മദ്യപിക്കുന്നവർ, വീട്ടിലിരുന്ന് ഭാര്യയുമായി മദ്യപിക്കുന്നവർ തുടങ്ങിയ നിരവധി ഇനം മദ്യപാനികളെ ഈ സിനിമയിൽ വിവരിക്കുന്നുണ്ട്.

ഒരു ഘട്ടത്തിൽ രഘുനന്ദൻ തന്റെ അമിതമായ മദ്യപാനം നിർത്തുകയും മദ്യപരിൽ ഉണ്ടാകുന്ന പ്രക്രിയയെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്നു. തുടർന്ന് അത്തരം ഒരു മദ്യപാനിയുടെ ദൈനം ദിന ജീവിത ചര്യയെ ഒളിക്യാമറയിലൂടെ പകർത്തി അത് തന്റെ ടി വി ഷോയിലൂടെ കാണിച്ച് കുമ്പസാരിച്ച് കുടിയന്മാരെ നേർവഴിക്ക് നടത്താനുള്ള ആഹ്വാനവും ചെയ്യുന്നതോടെ ഈ സിനിമ പര്യവസാനിക്കുന്നു.

മദ്യപാനികളുടെ ചില മനോവികാരങ്ങൾ, ബുദ്ധിജീവി ജാടയുടെ ഭാഗമായ ചില പ്രവർത്തികൾ, മൊബൈൽ ഫോണിന്റെ ദുരുപയോഗം, മദ്യപാനത്തിന്റെ ദോഷങ്ങൾ എന്നീ ചില സംഗതികൾ ഈ ചിത്രത്തിലൂടെ എടുത്തുകാണിക്കാൻ ശ്രമിച്ചിരിക്കുന്നു.

മോഹൻ ലാൽ എന്ന നടൻ തന്റെ അഭിനയപാടവ്ം നല്ല രീതിയിൽ പ്രകടിപ്പിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.

തുടക്കം മുതൽ തന്നെ വല്ലാത്ത ഒരു ഇഴച്ചിൽ അനുഭവപെടുന്നത് ആദ്യ ഗാനരംഗത്തിൽ എത്തുമ്പോൾ മൂർദ്ധന്യാവസ്ഥയിലെത്തി തീയ്യറ്റർ വിടുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ടി വി പ്രോഗ്രാം എന്ന പേരിൽ നീണ്ടു നില്ക്കുന്ന സാമൂഹിക പ്രസംഗങ്ങൾ തരക്കേടില്ലാതെ ബോറടിപ്പിക്കും.
രണ്ടാമത്തെ ഗാനം ഒരല്പം മനസ്സിനെ സ്പർശിക്കാൻ സാധിച്ചിട്ടുണ്ട്.

കുറേ സാമൂഹിക ഇടപെടൽ നടത്താവുന്ന ബുദ്ധിജീവി ഡയലോഗുകൾ പരമാവധി പറയിപ്പിക്കൻ ശ്രമിച്ചിട്ടുണ്ട്. അതിൽ പലതും പ്രസക്തമാണെങ്കിലും പുതിയതല്ല.

സർക്കാർ സ്പോൺസർ ചെയ്ത് ഇറക്കുന്ന ഒരു മദ്യപാന വിരുദ്ധ ഡോക്യുമെന്ററി എന്നതാകുന്നു ഈ ചിത്രത്തിനെ ഒരു വാചകത്തിൽ വിവരിക്കാൻ സാധിക്കുന്നത്. കാര്യമായ ആസ്വാദനക്ഷമതയോ മാനസികോല്ലാസമോ നല്കാത്ത ഒരു ചിത്രം.

Rating : 3 / 10