Monday, July 18, 2011

കലക്ടര്‍ (Collector)



സംവിധാനം: അനില്‍ സി മേനോന്‍
കഥ: A Cube Productions
തിരക്കഥ സഹായി: രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം: V V സാജന്‍, അബ്ദുള്‍ അസീസ്‌

വലിയ കെട്ടിടനിര്‍മ്മാണകമ്പനികളുടെ അധീനതയിലേയ്ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ മറ്റ്‌ ചില സംസ്ഥാനങ്ങളിലെ ചില ഉന്നതലോബികളും നശീകരണശ്രമങ്ങളുമായി ഇടപെടുകയും, ചില തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്യുന്നിടത്താണ്‌ ജില്ലാ കളക്ടര്‍ ആയി ഡല്‍ഹിയില്‍ നിന്ന്‌ അവിനാഷ്‌ വര്‍മ്മയെ (സുരേഷ്‌ ഗോപി) മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൊണ്ടുവരുന്നത്‌.

സിറ്റിയെ ദുഷ്ടശക്തികളുടെ പിടിയില്‍ നിന്ന്‌ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം നല്‍കുന്നതോടെ കളക്ടര്‍ തണ്റ്റെ ദൌത്യം തുടങ്ങുകയായി.

കെട്ടിടമാഫിയ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സ്ഥലം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതും, അവര്‍ക്ക്‌ പോലീസ്‌ ഉന്നതരും മന്ത്രിമാരുമടക്കമുള്ളവരുടെ പിന്തുണ ഉണ്ടാകുന്നതും, ഇവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നായകന്‍ ശ്രമിക്കുന്നതും പൊതുവേ നിരവധി സിനിമകളില്‍ കണ്ട്‌ മടുത്ത സംഗതികളാണ്‌.

അതേപോലെ തന്നെ, നായകനെ വരുതിയിലാക്കാന്‍ അയാളുടെ കുടുംബത്തിലെ ചിലരെ ബിസിനസ്‌ പങ്കാളികളാക്കി നടത്തുന്ന ശ്രമങ്ങളും അതിന്നൊടുവില്‍ നായകനോട്‌ അടുപ്പമുള്ളവരെ കൊലപ്പെടുത്തുന്നതും നായകന്‍ അമ്മയുടെയും വീട്ടുകാരുടേയും പഴികേള്‍ക്കേണ്ടിവരുന്നതും പലതവണ കണ്ടിട്ടുള്ളതാണ്‌.

വില്ലന്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ വില്ലണ്റ്റെ ചേട്ടന്‍ (മെയിന്‍ വില്ലന്‍) രംഗപ്രവേശം ചെയ്യുന്നതും പ്രതികാരശ്രമങ്ങള്‍ നടത്തുന്നതും നായകന്‍ പ്രതിരോധിക്കുന്നതും പതിവ്‌ കാഴ്ച തന്നെ.

സിനിമയുടെ അവസാനരംഗങ്ങളോടടുത്ത്‌ കലക്ടറെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ മര്‍ദ്ദിക്കുന്നതായും തുടര്‍ന്നുള്ളതുമായ സീക്വന്‍സ്‌ അനാവശ്യവും ഒരല്‍പ്പം യുക്തിക്കുറവുള്ളതുമായി തോന്നി. അവിടെ എന്തൊക്കെയോ ഒരു നിഗൂഢതയും അനുഭവപ്പെടുന്നു എന്നതും വസ്തുതയാണ്‌.

പക്ഷേ, ഈ ആവര്‍ത്തന കഥാസന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട്‌ തന്നെ, കുറേയൊക്കെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗികമായ പ്രതിവിധികളും കലക്ടറുടെ നടപടികളിലൂടെ കൊണ്ടുവരാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌.

ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന നിലയില്‍ സമീപിച്ചാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

യുക്തിക്ക്‌ നിരക്കാത്ത മണ്ടത്തരങ്ങളോ കൂവാന്‍ അഭിവാഞ്ചയുണ്ടാക്കുന്ന രംഗങ്ങളോ ഇല്ല എന്നതുതന്നെ പ്രേക്ഷകര്‍ക്ക്‌ വളരെ ആശ്വാസം. പല ഡയലോഗുകളും സീനുകളും പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം ഹരം പകരാവുന്നതാണ്‌ എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ ചിത്രത്തിന്‌ നല്ലൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്‌. ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാക്കുകയും ചെയ്തതിന്‌ അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

കലക്ടര്‍ ആയി സുരേഷ്‌ ഗോപി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ പോലീസ്‌ ഒാഫീസറായി വേഷമിട്ട ഒരു അന്യഭാഷാ നടി കല്ലുകടിയായി ഭവിച്ചു. രാത്രിയിലും കൂളിംഗ്‌ ഗ്ളാസ്സ്‌ മുഖത്ത്‌ തള്ളിക്കയറ്റിയത്‌ അത്രയും ഭാഗത്തെ വൃത്തികേട്‌ പ്രേക്ഷകര്‍ കാണേണ്ട എന്ന് വിചാരിച്ചാവാനും മതി.

നെടുമുടിവേണുവിണ്റ്റെ പതിവ്‌ ജ്യേഷ്ഠന്‍ കഥാപാത്രവും, ബാബുരാജിണ്റ്റെ വില്ലന്‍ പോലീസ്‌ കമ്മീഷണറും പതിവുപടിതന്നെ.

ഇടിച്ച്‌ പറത്തുകയും കയറിട്ട്‌ തൂക്കുകയും ചെയ്യുന്ന സംഘട്ടനരംഗങ്ങള്‍ക്ക്‌ പകരം തോക്കുകള്‍ കൊണ്ടുള്ള ആക്‌ ഷന്‍ രംഗങ്ങളാണ്‌ ഈ ചിത്രത്തിലുള്ളത്‌. ഈ സീക്വന്‍സുകള്‍ ഒരു പരിധിവരെ പെര്‍ഫക്ട്‌ ആയി തന്നെ പ്രതിഫലിപ്പിക്കാനും സാധിച്ചിരിക്കുന്നു.

തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ തീ വരുന്ന സംഗതിയുടെ ആനിമേഷന്‍ ഒരല്‍പ്പം അപാകതയുണ്ടാക്കിയെങ്കിലും വെടിയുണ്ട പതിക്കുന്ന ഭാഗങ്ങളിലെ എഫ്ഫക്റ്റുകള്‍ക്ക്‌ ഒറിജിനാലിറ്റി ഉണ്ടാക്കാനായിരിക്കുന്നു എന്നതും ഒരു മേന്‍മയാണ്‌.

ബുദ്ധിയും ചങ്കൂറ്റവുമുള്ള അധികാരമുള്ളവര്‍ക്ക്‌ മുന്നില്‍ പണക്കൊഴുപ്പിന്‌ വിജയിക്കാനാവില്ല എന്നും കലക്ടര്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

ബോറടിയില്ലാതെ ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന മനോഭാവത്തോടെ ചിത്രം കാണാനായി പോയാല്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാകുന്നു കലക്ടര്‍.

Rating : 5 / 10

ദി ഫിലിം സ്റ്റാര്‍ (The Film Star)

സംവിധാനം: സഞ്ചീവ്‌ രാജ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. സുരേഷ്‌ ബാബു

വ്യവസായവല്‍ക്കരണത്തിണ്റ്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട്‌ മുഖ്യധാരയില്‍ നിന്ന് ഒതുങ്ങി കഷ്ടപ്പെട്ട്‌ ജീവിതം തുടരേണ്ടിവരുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധിയായി, അവരുടെ ഇടയില്‍ നിന്ന് ജീവിതാനുഭവങ്ങളുടെ തിരക്കഥയുമായി നന്ദഗോപന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണിനെ കാണാനായി ശ്രമിക്കുന്നു. രണ്ട്‌ വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സൂര്യകിരണിണ്റ്റെ ഹോട്ടലില്‍ നുഴഞ്ഞുകയറിയെങ്കിലും വേദനയോടെ തണ്റ്റെ കയ്യിലുള്ള തിരക്കഥ നന്ദഗോപന്‍ അവിടെ എറിഞ്ഞിട്ട്‌ പോയെങ്കിലും സൂര്യകിരണിണ്റ്റെ മനസ്സിനെ സ്പര്‍ശിച്ച ഒരു കഥ അതില്‍ ഉണ്ടായിരുന്നു.

യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ആ തിരക്കഥ, ആ സംഭവങ്ങള്‍ നടന്ന അതേ സ്ഥലങ്ങളില്‍ വച്ച്‌ ചിത്രീകരിക്കാന്‍ സൂര്യകിരണ്‍ ശ്രമിക്കുമ്പോളുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം.

കമ്മ്യൂണിസ്റ്റ്‌ അനുഭാവമുള്ളവരുടെ മനസ്സില്‍ ഇടയ്ക്കൊക്കെ ഒന്ന് സ്പര്‍ശിക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്‌ എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിണ്റ്റെ ആകെയുള്ള ഒരു മേന്‍മ. മാത്രമല്ല, ആധുനികവല്‍ക്കരണത്തിണ്റ്റെ ഭാഗമായി തുടച്ചുനീക്കപ്പെടുന്ന പാവപ്പെട്ടവണ്റ്റെ വേദനയും ജീവിതവും കുറച്ചൊക്കെ വരച്ചുകാട്ടാനും സാധിച്ചിട്ടുണ്ട്‌ ഈ ചിത്രത്തില്‍. ഒരു രാഷ്ട്രീയ നേതാവിണ്റ്റെയും ഫിലിം സ്റ്റാറിണ്റ്റേയും ജനപിന്തുണയുടെ അസ്ഥിരതയെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇടയ്ക്കൊക്കെ ചില ഡയലോഗുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാനുള്ള ശ്രമമുണ്ടെങ്കിലും വളരെ കുറച്ചേ അതെല്ലാം ഏശുന്നുള്ളൂ.

ദിലീപിനെ പ്രൊജക്റ്റ്‌ ചെയ്ത്‌ കാണിച്ചിരിക്കുന്നെങ്കിലും ഇത്‌ കലാഭവന്‍ മണി ചിത്രത്തില്‍ ദിലീപ്‌ അഭിനയിക്കുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കോട്ടും സ്യൂട്ടും ഇട്ടില്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തോന്നില്ല എന്ന കാരണം കൊണ്ടാവാം ഈ സംഗതി ശരീരത്തില്‍ നിന്ന് ഊരാന്‍ കലാഭവന്‍ മണിക്ക്‌ അധികം അവസരം കിട്ടിയിട്ടില്ല... ഒന്നുകില്‍ സംവിധായകണ്റ്റെ നിര്‍ബന്ധം, അല്ലെങ്കില്‍ മണിയുടെ നിര്‍ബന്ധം... രണ്ടായാലും കോട്ടിന്‌ രക്ഷയില്ല.

ആദ്യത്തെ അര മണിക്കൂര്‍ ഈ ചിത്രം കണ്ടിരിക്കാന്‍ സാധിച്ചാല്‍ അത്‌ നമ്മുടെ ജീവിതത്തിലെ ക്ഷമാശീലത്തിണ്റ്റെ ഉത്തമ മാതൃകയായി മാറും. സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ അതിക്രമങ്ങളും തനി തറ നിലവാരമുള്ള ഹാസ്യശ്രമങ്ങളുമാണ്‌ ആദ്യത്തെ കുറേ നേരം... ഇടയ്ക്ക്‌ ദിലീപും കൂടെ ചേരുന്നുണ്ടെങ്കിലും അങ്ങേര്‍ ഒരു പാവം പിടിച്ച നിലയിലായതിനാല്‍ ഉപദ്രവമില്ല.

പലപ്പോഴും നായികയും നായകനും തമ്മില്‍ ആടിപ്പാടുന്നത്‌ ഇവരിലാരെങ്കിലും സ്വപനം കാണുന്നതായാണ്‌ പതിവ്‌. ഇവിടെ ഒരു പുതുമയുണ്ട്‌.. വെറുതേ നോക്കിനില്‍ക്കുന്ന സുരാജ്‌ വെഞ്ഞാര്‍മൂട്‌ സ്വപനം കണ്ടതിനെത്തുടര്‍ന്ന് കലാഭവന്‍ മണിയും രംഭയും ചേര്‍ന്ന ഒരു ഗാന നൃത്തരംഗം അനുഭവിക്കാന്‍ പ്രേകകര്‍ക്ക്‌ ഗതിവന്നു. ആ ഒരൊറ്റ കാരണം മതി സുരാജിനെ തല്ലിക്കൊല്ലാനുള്ള കലി വരാന്‍.

ഇനിയും ഒരുപാട്‌ പുതുമകളും പ്രത്യേകതകളും ഈ ചിത്രത്തിലുണ്ട്‌. നന്ദഗോപന്‍ എന്ന കഥാപാത്രത്തിന്‌ ചെവി കേള്‍ക്കാന്‍ പാടില്ലെങ്കിലും ഒരു കാല്‍ വെപ്പുകാലാണെങ്കിലും സംഘട്ടനരംഗങ്ങളില്‍ അദ്ദേഹം ഒരു കോമ്പ്രമൈസിനുമില്ല. തടിമാടന്‍മാരെ പുഷ്പം പോലെ ഇടിച്ച്‌ പറപ്പിക്കും, കറക്കിയടിക്കും, അടിച്ച്‌ തെറിപ്പിക്കും. എല്ലാവരും കയറില്‍ കെട്ടി പറക്കുന്നതും തിരിയുന്നതും വ്യക്തമായി മനസ്സിലാക്കിത്തരുന്നു സ്റ്റണ്ട്‌ മാസ്റ്റര്‍... വികലാംഗതയുള്ള ഈ തിരക്കഥാകൃത്തിണ്റ്റെ പരാക്രമം ഒരിക്കലൊന്നുമല്ല, പലപ്രാവശ്യം കാണേണ്ടിവരും...

കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും പുതുമയുണ്ട്‌. നന്ദഗോപണ്റ്റെ കാല്‍ വെട്ടിഎടുത്തത്‌ മന്ത്രിയാണത്രേ... വെട്ടി ആറ്റിലെറിയാന്‍ പറഞ്ഞെങ്കിലും നന്ദഗോപന്‍ ജീവിച്ചിരുന്നു.. എങ്ങനെ? എപ്പോ? എന്തിന്‌? ഈ ചോദ്യങ്ങള്‍ക്ക്‌ ഒരൊറ്റ ഉത്തരമേ ഉള്ളൂ... "ദൈവ നിശ്ചയം"....

കാല്‌ വെട്ടിയ ആളുമായി പാവത്തിന്‌ ഒരു ശത്രുതയുമില്ല, മാത്രമല്ല ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ല. പാവം തന്നെ.

മറ്റൊരുപുതുമ എന്തെന്നാല്‍ പണ്ട്‌ പുരാണകഥകളിലൊക്കെ കേട്ടിട്ടുള്ളപോലെ വെള്ളത്തില്‍ മുങ്ങിമരിച്ചെന്നുകരുതിയ പയ്യന്‍ എങ്ങോ ഒഴുകിപ്പോയി രക്ഷപ്പെട്ടു. ഈ പള്ളീലച്ഛന്‍മാര്‍ കുളിക്കാനിറങ്ങുന്ന പുഴ ഏതാണാവോ? കാരണം, അങ്ങനെ ഒരു അച്ഛനാണ്‌ ഈ കുട്ടിയെ കിട്ടിയതത്രേ..

ഒരാള്‍ വിചാരിച്ചാല്‍ നിലയുള്ള വെള്ളത്തില്‍ മുങ്ങിച്ചാവാന്‍ പറ്റുമോ? പറ്റും... ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം അതിന്‌ ഉദാഹരണം... പുഷ്പം പോലെ മുങ്ങിച്ചത്തു.. വെറുതേ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ മതിയല്ലോ...

ഒടുവില്‍ സിനിമാ ക്ളൈമാസ്കും ഒറിജിനല്‍ ക്ളൈമാക്സും എല്ലാം കൂടി കൂട്ടിക്കുഴച്ച്‌ അവസാനിപ്പിക്കും.

കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പരിശ്രമിച്ചാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാക്കാവുന്ന ഒരു പ്രമേയത്തെ, മണവും നിറവും ഗുണവുമില്ലാത്ത ഒരു ഉല്‍പ്പന്നമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ്‌ വിലയിരുത്തുമ്പോള്‍ തോന്നിയ കാര്യം.

Rating : 2 / 10

ചാപ്പാ കുരിശ്‌



കഥ, സംവിധാനം: സമീര്‍ താഹിര്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റന്‍ സ്റ്റീഫന്‍

സമൂഹത്തിലെ യുവജീവിതത്തിണ്റ്റെ രണ്ട്‌ ധ്രുവങ്ങളിലായി ജീവിക്കുന്ന രണ്ട്‌ ചെറുപ്പക്കാര്‍...
ഒരാള്‍ അര്‍ജുന്‍..(ഫഹദ്‌ ഫാസില്‍) ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ ജീവിതത്തിണ്റ്റെ എല്ലാ സുഖങ്ങളും ഉയര്‍ന്ന ജോലിയും ജീവിത ശൈലിയും ഉയര്‍ന്ന ക്ളാസ്സും സൌന്ദര്യവുമുള്ള സ്ത്രീ ബന്ധങ്ങളും...
മറ്റൊരാള്‍ അന്‍സാരി...(വിനീത്‌ ശ്രീനിവാസന്‍), ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൂപ്പുജോലി... പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ ഉമ്മയ്ക്ക്‌ ഇടയ്ക്ക്‌ മണി ഓര്‍ഡര്‍ അയക്കുന്നതായൊക്കെ കാണിക്കുന്നുണ്ട്‌...

ഒരിക്കല്‍ അര്‍ജുനിണ്റ്റെ കയ്യിലെ ആധുനികമായ ഫോണ്‍ (ഐ ഫോണ്‍) അന്‍സാരിയുടെ കയ്യില്‍ അവിചാരിതമായി കിട്ടുന്നു. അര്‍ജുനിണ്റ്റെ ജോലി സംബന്ധമായ ചില കാര്യങ്ങള്‍ക്കു പുറമേ, അയാളും ഒാഫീസിലെ പെണ്‍കുട്ടിയുമായ ഒരു രഹസ്യവേഴ്ചയുടെ വീഡിയോ ക്ളിപ്‌ കൂടി ആ ഫോണിലുള്ളതിനാല്‍ ഇത്‌ തിരികെ ലഭിക്കുന്നതിനായി അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ സിനിമയുടെ നല്ലൊരു ശതമാനവും...

വളരെ ചെറിയ ഒരു കഥയെ വലിച്ച്‌ നീട്ടി പ്രേക്ഷകരെ മടുപ്പിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.
ഈ രണ്ട്‌ കഥാപാത്രങ്ങളുടെ സ്ഥിരതയില്ലായ്മയാണ്‌ മറ്റൊരു പ്രധാന പ്രശ്നം. ആദ്യം തന്നെ ഇവരെ പരിചയപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ധാരണയല്ല തുടര്‍ന്നങ്ങോട്ട്‌ ഇവരുടെ പ്രവര്‍ത്തികളില്‍ കാണുന്നത്‌. അര്‍ജുന്‍ എന്ന വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ വളരെ പെട്ടെന്ന് വെറും മണ്ടന്‍ നടപടികളിലേയ്ക്ക്‌ മാറുന്നത്‌ ആശ്ചര്യത്തോടെയേ നമുക്ക്‌ കണ്ടിരിക്കാന്‍ കഴിയൂ. അതുപോലെ, വളരെ പാവം പിടിച്ച ഒരു മനുഷ്യനായി തോന്നുന്ന അന്‍സാരി, കുറച്ച്‌ കഴിയുമ്പോള്‍ ഒരു വെറുപ്പിക്കുന്ന മനസ്ഥിതിയിലേയ്ക്ക്‌ പോകുകയും വീണ്ടും നോര്‍മലായതിനുശേഷം പിന്നീട്‌ മറ്റൊരു മാനസികാവസ്ഥയിലെത്തുകയും ചെയ്യുന്നു.

അന്‍സാരിയുടെ പാവം പിടിച്ച ചെറിയൊരു പ്രണയവും, അര്‍ജുനിണ്റ്റെ സ്വാര്‍ത്ഥതയ്ക്കായുള്ള പ്രണയവും മറ്റൊരു പെണ്ണുമായുള്ള വിവാഹനിശ്ചയവുമെല്ലാം ഇതിന്നിടയില്‍ നടക്കുന്നുണ്ട്‌.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച്‌ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഭയപ്പെട്ടപോലെ ആ ഫോണില്‍ നിന്നുള്ള വീഡിയോ ക്ളിപ്പ്‌ ഇണ്റ്റര്‍നെറ്റില്‍ പബ്ളിഷ്‌ ആകുകയും തുടര്‍ന്ന് ജോലിയും ജീവിതവും പ്രതിസന്ധിയിലായ അര്‍ജുന്‍ പ്രതികാരദാഹിയായിത്തീരുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്ക്‌ കാണാം.

രണ്ട്‌ തലത്തിലുള്ള ജീവിതശൈലികളിലേയും ചില നേര്‍ക്കാഴ്ചകളിലേയ്ക്ക്‌ കുറച്ചൊക്കെ ധൈര്യത്തൊടെ ഇറങ്ങിച്ചെല്ലാനായിട്ടുണ്ട്‌ എന്നതും ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതിണ്റ്റെ ആവശ്യകതകള്‍ കാട്ടിത്തരുന്നുണ്ടെന്നതും ഈ സിനിമയുടെ നല്ല വശങ്ങളാണ്‌.ചിത്രത്തിണ്റ്റെ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും സംഘട്ടനങ്ങളിലും ഒരു സ്വാഭാവികത ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും മികവാണ്‌.

ഫഹദ്‌ ഫാസിലിണ്റ്റെയും വിനീത്‌ ശ്രീനിവാസണ്റ്റെയും അഭിനയം മികവ്‌ പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഒരു ചലനം പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയാഞ്ഞത്‌ രചനയിലെ പാളിച്ചകൊണ്ടാണെന്ന് തോന്നി. രമ്യാനമ്പീശന്‍ ഒരു സെക്സി ഗേള്‍ എന്ന പ്രതീതി ജനിപ്പിച്ചപ്പോള്‍ റോമ വെറും ഒരു ഡോള്‍ ഗേള്‍ മാത്രമായി ഒതുങ്ങി. വിനീതിണ്റ്റെ പ്രണയിനിയായി വേഷമിട്ട നിവേദിത മൊഞ്ചുള്ള ഒരു മുസ്ളീം പെണ്‍കുട്ടി എന്ന് തോന്നി.

പക്ഷേ, ഈയിടെ ഒരു ഇണ്റ്റര്‍വ്യൂവില്‍ ഇതിലെ അര്‍ജുനിണ്റ്റെ പ്രണയിനിയായി അഭിനയിച്ച രമ്യാ നമ്പീശന്‍ അവകാശപ്പെട്ടതുപോലെ ആ ലിപ്‌ റ്റു ലിപ്‌ കിസ്സ്‌ ഉള്ളതുകൊണ്ട്‌ ഈ കഥയുടെ സോഷ്യല്‍ കമ്മിറ്റ്‌ മെണ്റ്റ്‌ നിര്‍വ്വഹിക്കപ്പെട്ടു എന്നൊന്നും ഒരുതരത്തിലും തോന്നിയില്ല. രഹസ്യകേളികള്‍ നടത്തുമ്പോള്‍ മൊബൈലില്‍ റെക്കോറ്‍ഡ്‌ ചെയ്യാന്‍ പെണ്‍ കുട്ടികള്‍ സമ്മതിക്കരുത്‌ എന്നതാണാവോ രമ്യാ നമ്പീശന്‌ സമൂഹത്തിലെ പെണ്‍കുട്ടികളോട്‌ പറയാനുണ്ടായിരുന്ന മെസ്സേജ്‌...ആ മെസ്സേജ്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം... മാത്രമല്ല, അങ്ങനെ മൊബൈലില്‍ എടുക്കുന്ന യുവാക്കള്‍ക്കും മെസ്സേജുണ്ട്‌... ഒന്നുകില്‍ അവനവണ്റ്റെ മുഖവും മറ്റും കാണാതെയായിരിക്കണം വീഡിയോ എടുക്കേണ്ടത്‌, അല്ലെങ്കില്‍ എടുത്താലും ഡിലീറ്റ്‌ ചെയ്തേക്കണം... മെസ്സേജ്‌ ഈസ്‌ ക്ളിയര്‍...

ഫോണ്‍ തിരിച്ച്‌ കിട്ടാനായി പോലീസിനെയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിച്ചാല്‍ എന്ത്‌ പ്രശ്നമാണ്‌ സംഭവിക്കുക എന്ന് പ്രേക്ഷകര്‍ ആലോചിച്ച്‌ മെനക്കെടേണ്ട... അങ്ങനെ കഷ്ടപ്പെട്ടാല്‍ ഈ സിനിമയുടെ ഭൂരിഭാഗം സമയവും കാണിക്കേണ്ടിവരില്ലായിരുന്നു.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ഛായാഗ്രഹണവും പൊതുവേ നിലവാരം പുലര്‍ത്തിയതോടൊപ്പം ഒരു സ്റ്റാര്‍ന്‍ഡേര്‍ഡ്‌ ഉള്ള സിനിമ എന്ന പ്രതീതി തോന്നിപ്പിക്കാന്‍ ചെറിയൊരു അളവില്‍ കഴിയുന്നുണ്ടെങ്കിലും മറ്റ്‌ ന്യൂനതകളാല്‍ തന്നെ ഈ ചിത്രം അല്‍പം അസഹനീയവുമായി എന്ന് വേണം പറയാന്‍.

Rating 4.5 / 10

Monday, July 11, 2011

വയലിന്‍ (Violin)



കഥ, തിരക്കഥ, സംഭാഷണം: വിജു രാമചന്ദ്രന്‍
സംവിധാനം: സിബി മലയില്‍

മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെ ഒരു ബംഗ്ളാവില്‍ (ഇപ്പോള്‍ പണയത്തിലാണത്രേ) കേക്കുണ്ടാക്കി കച്ചവടം നടത്തി ജീവിക്കുകയാണ്‌ ഏഞ്ചല്‍ (നിത്യാ മേനോന്‍). ആണ്‍ വര്‍ഗ്ഗത്തെ കണ്‍ മുന്നില്‍ കണ്ടാല്‍ തള്ളയ്ക്ക്‌ വിളിച്ച്‌ കല്ലെറിഞ്ഞ്‌ ഒാടിക്കുന്നതരം പ്രകൃതമാണ്‌ ഏഞ്ചലിണ്റ്റേത്‌. മാത്രമല്ല, ഏഞ്ചലാണ്‌ വീടിണ്റ്റെ ഭരണവും.

ഈ വീടിണ്റ്റെ മുകളിലത്തെ നിലയില്‍ താമസിക്കാനായി ഇതിണ്റ്റെ ഇപ്പോഴത്തെ ഉടമസ്ഥാവകാശമുള്ള വിജയരാഘവന്‍ പറഞ്ഞുവിട്ടതനുസരിച്ച്‌ വരുന്ന ആളാണ്‌ എബി (ആസിഫ്‌ അലി). വിജയരാഘവന്‍ മാനേജറായ ഒരു കമ്പനിയില്‍ രാജകുമാരി എന്ന സ്ഥലത്തുനിന്ന് പള്ളീലച്ഛന്‍ പറഞ്ഞ്‌ വിട്ടിട്ട്‌ എത്തുന്നതാണത്രേ ഈ എബി.

അങ്ങനെ വീടിണ്റ്റെ മുകളില്‍ താമസമാക്കിയ എബിയെയും കടിച്ചുകീറാനും കല്ലെറിഞ്ഞ്‌ കൊല്ലാനും നില്‍ക്കുന്ന ഈ ഏഞ്ചല്‍ എബിയുടെ ഒരു വയലിന്‍ വായനിയിലൂടെ ക്ളീന്‍ ഒൌട്ട്‌... ഒാടിക്കയറിയില്ലേ വീടിണ്റ്റെ മുകളിലത്തെ നിലയിലേയ്ക്ക്‌... ഭാഗ്യത്തിന്‌ എബിയുടെ മെക്കിട്ട്‌ കയറിയില്ല... പക്ഷേ, പാട്ട്‌ പാടി വട്ടം ചുറ്റി സെറ്റപ്പായി. അങ്ങനെ വളരെ എളുപ്പത്തില്‍ അവരെ ഒരു വഴിയ്ക്കക്കാന്‍ രചയിതാവിനും സംവിധായകനും കഴിഞ്ഞു.

ഏഞ്ചലിണ്റ്റെ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌.... അതില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ ലൌ സ്റ്റോറി സ്മൂത്ത്‌ ആയി തോന്നുകയും ബോറടിക്കുകയും ചെയ്യുമല്ലോ... അതുകൊണ്ട്‌ മാത്രം ഈ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌..

എന്നാല്‍ പിന്നെ, നായകനും കഷ്ടപ്പാടില്ലെങ്കില്‍ എങ്ങനെ മാച്ച്‌ ആകും? നായകണ്റ്റെ അച്ഛനെ തളര്‍ത്തി കസേരയില്‍ കയറ്റി പള്ളിവക വൃദ്ധസദനത്തില്‍ ഇരുത്തി.

അങ്ങനെ സംഭവങ്ങള്‍ മുന്നോട്ട്‌ പോയാല്‍ വീണ്ടും ബോറടിക്കുമെന്നതിനാല്‍ ഒരു വില്ലനെ വരുത്തണം.. വരുത്തേണ്ടിവന്നില്ല, പുള്ളിക്കാരന്‍ നേരത്തെ അവിടെയൊക്കെത്തന്നെ ഉണ്ട്‌.. പിന്നെ, ഒരു ബലാത്സംഗം (ഏയ്‌... ഒന്നും കാണിക്കില്ല, അതെങ്കിലും ഉണ്ടല്ലോ എന്ന അമിത പ്രതീക്ഷവേണ്ട...), കൊലപാതകം, നായകണ്റ്റെ പ്രതികരണം, വില്ലണ്റ്റെ പ്രതികരണത്തിന്‍മേല്‍ പ്രതികരണം, നായികയുടെ ദുരന്തം, വയലിനിലൂടെ കരകയറ്റം എന്നിവയൊക്കെ തുടര്‍ന്ന് കാണാം.
അതിന്നിടയ്ക്ക്‌ കുറച്ച്‌ പാട്ടുകള്‍... ബോറടിക്കുമ്പോള്‍ പാട്ട്‌ കേട്ട്‌ ബോറടിച്ചോളൂ എന്ന് സാരം...

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ്‌ ആയി തോന്നിയത്‌ ആസിഫിണ്റ്റെ സുഹൃത്തായി വരുന്ന അഭിലാഷ്‌ എന്ന ചെറുപ്പക്കാരന്‍. ഇയാല്‍ ഈ സിനിമയ്ക്ക്‌ ഒരു ഉണര്‍വ്വ്‌ നല്‍കി. ഈ കഥാപാത്രത്തിനായി എഴുതിയ സംഭാഷണം ഒരുക്കിയ രചയിതാവും അഭിനന്ദനം അര്‍ഹിക്കുന്നു.

ആസിഫ്‌ അലിയും തണ്റ്റെ റോള്‍ നന്നായി അഭിനയിച്ചു.

നിത്യാമേനോന്‍ ചിലസ്ഥലങ്ങളില്‍ അഭിനയിച്ച അഭിനയം കണ്ട്‌ പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ടെന്‍ഷനാകും. ഉദാഹരണത്തിന്‌, എബിയുടെ ഡാഡിയെ കാണുന്ന രംഗത്തില്‍ നായികയുടെ വികാരവിക്ഷോഭങ്ങള്‍ കണ്ടാല്‍ 'ഇനി ഈ മനുഷ്യന്‍ ഇവളുടെ നേരത്തേ അറിയുന്ന ആരെങ്കിലുമാണോ' എന്ന് സംശയം തോന്നും. കുറച്ച്‌ സമയമെടുക്കും ആ ടെന്‍ഷന്‍ മാറാന്‍.

സംഘട്ടനരംഗങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നു എന്നതാണ്‌ മറ്റൊരു കാര്യം. അതുപോലെ ഛായാഗ്രഹണവും മികവുപുലര്‍ത്തി. ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരു ഗാനം തരക്കേടില്ല, പക്ഷേ, അനവസരത്തില്‍ കൊണ്ടുവന്ന് ബോറടിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്‌.

'മ്യൂസിക്‌ തെറാപ്പി'യെക്കുറിച്ച്‌ പള്ളീലച്ഛനായ ജനാര്‍ദ്ദനനെക്കൊണ്ട്‌ ഇടയ്ക്കിടെ പറയിപ്പിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 'കാള വാലുപൊക്കുന്ന കണ്ടാല്‍ അറിയില്ലേ..' എന്ന് തുടങ്ങുന്ന പഴമൊഴി ഒാര്‍ത്താല്‍ മതി. അതായത്‌, തളര്‍ന്ന് വീല്‍ ചെയറില്‍ ഇരിയ്ക്കുന്ന എബിയുടെ ഡാഡിയെ നായിക വയലിന്‍ വായിപ്പിച്ച്‌ ചലിപ്പിച്ചു. കൈ വെയ്ക്കാന്‍ തുടങ്ങിയതാണെന്ന് തോന്നുന്നു.. പ്രേക്ഷകര്‍ അത്‌ അനുഗ്രഹിക്കാനാണെന്ന് തെറ്റിദ്ധരിച്ചു.

ഇതിനുപകരമായി ക്ളൈമാക്സ്കില്‍ ഡോക്ടറെയും വൈദ്യശാസ്ത്രത്തേയും വയലിന്‍ ഉപയോഗിച്ച്‌ നായകന്‍ നേരിട്ട്‌ തോല്‍പ്പിച്ച്‌ കാര്യങ്ങള്‍ റെഡിയാക്കി.. ഇനി ആര്‍ക്കെങ്കിലും മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച്‌ സംശയമുണ്ടോ? ഉണ്ടാകരുത്‌... അതാണ്‌ നേരത്തേ തന്നെ കാര്യങ്ങള്‍ പറഞ്ഞുവെച്ചത്‌.

കുറേയൊക്കെ ബോറടിപ്പിച്ചു എന്നല്ലാതെ, പ്രേക്ഷകമനസ്സിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത ഒരു ചിത്രം എന്നുമാത്രമേ ഈ സിനിമയെ വിശേഷിപ്പിക്കാനുള്ളൂ.

(Rating : 3.5 / 10)

Saturday, July 09, 2011

സോള്‍ട്ട്‌ & പെപ്പര്‍ (Salt & Pepper)



കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍
സംവിധാനം: ആഷിക്‌ അബു

ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ്‌ അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക്‌ ആയി ബാബു (ബാബുരാജ്‌) കൂട്ടിനുണ്ട്‌. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന്‌ അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന്‌ അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ്‌ കാളിദാസന്‍ ആ വീട്‌ വിട്ടത്‌. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട്‌ തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ്‌ ബാബു.

സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ്‌ ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.

ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്‌. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.

പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന്‌ മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന്‌ തിരക്കിട്ട്‌ 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത്‌ ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത്‌ കാളിദാസനാണ്‌. തുടര്‍ന്ന്‌ കാളിദാസണ്റ്റെ ഭാഗത്തുനിന്ന്‌ മനുവും മായയുടെ ഭാഗത്ത്‌ നിന്ന്‌ മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത്‌ സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന്‌ ഈ സിനിമയെ വിശേഷിപ്പിക്കാം.

ആസിഫ്‌ അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മൈഥിലിയും തണ്റ്റെ വേഷത്തോട്‌ നീതിപുലര്‍ത്തി.

ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.

ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ്‌ കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന്‌ തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ്‌ വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക്‌ ആവാന്‍ സാദ്ധ്യതയുണ്ട്‌.

ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.

ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

Rating : 6 / 10

Sunday, July 03, 2011

ത്രീ കിംഗ്‌സ്‌ (Three Kings)



കഥ, തിരക്കഥ, സംഭാഷണം: Y V രാകേഷ്‌
സംവിധാനം: V K പ്രകാശ്‌

ഒരു രാജകുടുംബത്തില്‍ ഏകദേശം ഒരേ സമയം ജനിക്കുന്ന മൂന്ന് കുട്ടികള്‍.. ജനിച്ചതുമുതല്‍ പരസ്പരം വികര്‍ഷണ സ്വഭാവമുള്ള ഈ മൂന്ന് ആണ്‍കുട്ടികളും പരസ്പരം പാര പണിത്‌ ആരെയും ഒന്നിലും വിജയിക്കാനോ നേട്ടമുണ്ടാക്കാനോ അനുവദിക്കാതെ വളരുന്നു. ഭാസ്കര്‍, റാം, ശങ്കര്‍ എന്നീ മൂന്നുപേരെ യഥാക്രമം ഇന്ദ്രജിത്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ അവതരിപ്പിക്കുന്നു.

കടം കയറി ലേലത്തിലാകുന്ന കൊട്ടാരം വീണ്ടെടുക്കാന്‍ മുന്നുപേരും ആഗ്രഹിക്കുന്നതിനാല്‍ പണമുണ്ടാക്കാനുള്ള അവരവരുടേതായ വഴികള്‍ തേടുകയും പരസ്പരം കാലുവാരിയും കുഴികുഴിച്ചും മൂന്നുപേരും നിരന്തരം പരാജയപ്പെടുകയും അപമാനിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കൊട്ടാരം ലേലത്തില്‍ പിടിക്കാനായി നടക്കുന്ന പണക്കാരനായി ജഗതി ശ്രീകുമാറും രംഗത്തുണ്ട്‌. പണ്ട്‌ കൊട്ടാരം വാല്യക്കാരായിരുന്നെങ്കിലും ഇന്ന് ഈ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ കടക്കാരാക്കിയിരിക്കുകയാണ്‌ ഇദ്ദേഹം.

ഈ മൂന്ന് ഇളമുറത്തമ്പുരാക്കന്‍മാരും ഏതോ പണക്കാരണ്റ്റെ മക്കളെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ അച്ഛണ്റ്റെ സ്വത്തുകൊണ്ട്‌ പണക്കാരാകാം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവര്‍ അവരവരുടെ കാമുകിമാരെ കാണാന്‍ അവരുടെ വീട്ടിലെത്തുമ്പോഴാണ്‌ വലിയൊരു സസ്പെന്‍സ്‌ അറിയുന്നത്‌. മൂന്ന് പെണ്‍കുട്ടികളും ജഗതിയുടെ മക്കളാണ്‌.. സഹോദരിമാര്‍.. (എന്തൊരു സസ്പെന്‍സ്‌ അല്ലേ?... )

പണ്ട്‌ കാലത്ത്‌ ഈ കൊട്ടാരത്തിലെ വിലപ്പെട്ട വിഗ്രഹം പടയാളികള്‍ ഏതോ ഒളിസങ്കേതത്തില്‍ ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടെന്ന വിവരത്തിനെത്തുടര്‍ന്ന് അത്‌ കണ്ടെത്താനുള്ള മൂന്നുപേരും അവരുടെ കാമുകിമാരുമായി ചേര്‍ന്ന് വെവ്വേറെ നടത്തുന്ന ശ്രമമാണ്‌ ഈ സിനിമയുടെ ബാക്കിഭാഗം.

ഇവിടവിടെ ഒന്ന് രണ്ട്‌ രസകരമായ ഡയലോഗുകള്‍, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കുകള്‍, ഹാസ്യത്തിലേയ്ക്കുനയിക്കുന്ന സാഹചര്യങ്ങള്‍ എന്നിവയാണ്‌ ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാവുന്ന സംഗതികള്‍... കൂടാതെ ഒടുവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ട്വിസ്റ്റ്‌...

ഇനി ഈ സിനിമയെക്കുറിച്ച്‌ അധികം പറഞ്ഞാല്‍ അത്‌ അന്യായമായിപ്പോകും... അത്രയ്ക്ക്‌ കെങ്കേമമായ ഒരു സിനിമ....

'തറ' എന്ന പ്രയോഗം വളരെ താഴ്ന്ന നിലവാരമുള്ളത്‌ എന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണല്ലോ... ഇത്‌ കൂടാതെ 'കൂതറ' എന്നൊരു ലോക്കല്‍ പ്രയോഗവും നിലനില്‍ക്കുന്നതായി അറിയുന്നു... അതായത്‌, തറ നിലവാരത്തിലും താഴെപ്പോകുന്ന സംഗതികളെയാണത്രേ 'കൂതറ' എന്ന ഒോമനപ്പേരിട്ട്‌ വിളിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഈ സിനിമയ്ക്ക്‌ കുറച്ചുകൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ 'കൂതറ' എന്ന് വിളിക്കാമായിരുന്നു. ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രയോഗം കണ്ട്‌ പിടിക്കേണ്ടിവരും... അത്ര കേമമാണ്‌ ഈ സിനിമ.

അഞ്ച്‌ വയസ്സിനും ഒമ്പത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ഈ ചിത്രം നന്നേ ബോധിക്കും... കാരണം, ടി.വി. യില്‍ കാണുന്ന കാര്‍ട്ടൂണുകളുടെ നിലവാരമല്ലെങ്കിലും ഇത്രയധികം മണ്ടന്‍ കോപ്രായങ്ങള്‍ വേറെയെങ്ങും കാണാന്‍ സാധിക്കില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇത്‌ ആസ്വദിക്കാനുള്ള കാരണമെന്തെന്നാല്‍ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിണ്റ്റെ കാരണങ്ങളോ പാവം കുട്ടികള്‍ക്ക്‌ അറിയാന്‍ കഴിയില്ലല്ലോ... സ്ക്രീനില്‍ കാണുന്ന കോപ്രായങ്ങളില്‍ മാത്രം കണ്ണും നട്ട്‌ രസിക്കാം...

ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഈ ചിത്രം മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരെ നോക്കി സന്തോഷിച്ച്‌ തികട്ടിവരുന്ന അലര്‍ജി ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മന്ദബുദ്ധികളുടെ സംസ്ഥാനസമ്മേളനമാണ്‌ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സാമാന്യബുദ്ധിയോ ബോധമോ ഉള്ള ഒരൊറ്റ കഥാപാത്രം പോലുമില്ലാത്ത ഒരു സിനിമ ആദ്യമായാണ്‌ കാണേണ്ടിവന്നത്‌. നായികമാരെല്ലാവരും ബുദ്ധിമാന്ദ്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍... സുരാജ്‌ വെഞ്ഞാര്‍മൂടുമായി ബന്ധപ്പെട്ട സീനുകളെല്ലാം കണ്ടുകൊണ്ടിരിക്കണമെങ്കില്‍ സര്‍വ്വനാഡിയും തളരാനുള്ള മരുന്ന് കഴിച്ചിട്ടിരിക്കണം... അല്ലെങ്കില്‍ അറിയാതെ പ്രതികരിച്ചുപോകും...

ചില തമാശസീനുകളുടെ സാമ്പിളുകള്‍...

ജഗതിയും കാര്‍ ഡ്രൈവറും കൂടി ഒരു ചെറുവിമാനത്തില്‍ നിധിയിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ പോകുന്നു. പോകുന്ന വഴി വിമാനത്തിണ്റ്റെ പൈലറ്റ്‌ ജഗതിയുടെ ഡ്രൈവറെ വളയം ഏല്‍പ്പിച്ച്‌ ബാക്കില്‍ പോയി വെള്ളമടിച്ച്‌ ബോധം പോയികിടക്കുന്നു. ജഗതിയും ഡ്രൈവറും പേടിച്ച്‌ വിറച്ച്‌ വിമാനം പറത്തുകയും ഒടുവില്‍ സേഫ്‌ ആയി നിലത്തിറക്കുകയും ചെയ്യുന്നു... ഇപ്പോള്‍ ഊഹിക്കാമല്ലോ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടാകുന്ന കോമഡിയായിരിക്കുമെന്ന്...

വേറൊരു സാമ്പിള്‍..
നിധിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "അഞ്ച്‌ മഞ്ച്‌ കുഞ്ചന്‍..." എന്നോ മറ്റോ തുടങ്ങുന്ന ഒരു ശ്ളോകം കേട്ട്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ ശേഖരിക്കുന്ന സാധനങ്ങള്‍... അഞ്ച്‌ മഞ്ച്‌ ചോക്ളേറ്റ്‌, കുഞ്ചന്‍ എന്ന നടന്‍... എന്നിങ്ങനെ.... എങ്ങനെയുണ്ട്‌? ചിരിച്ച്‌ ചിരിച്ച്‌ തലപൊട്ടിത്തെറിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ബാക്കി?

എന്തായാലും ഇത്ര ദയനീയമായ ഒരു ട്രാജിക്‌ ആയ കോമഡി ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല...

Rating : 1.5 / 10

Saturday, July 02, 2011

ബോംബെ മാര്‍ച്ച്‌ 12 (Bombay March 12)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാബു ജനാര്‍ദ്ദനന്‍ 2011
നിര്‍മ്മാണം: ഹനീഫ്‌ മുഹമ്മദ്‌

1993 മാര്‍ച്ച 12.... ബോംബെ നഗരത്തിലെ ഒരു തെരുവ്‌... തിരക്കുപിടിച്ച സ്ട്രീറ്റിലൂടെ സ്കൂട്ടറോടിച്ച്‌ വന്ന് ഒരു സ്ഥലത്ത്‌ നിര്‍ത്തി മുന്നോട്ട്‌ നടന്നുപോകുന്ന ചെറുപ്പക്കാരന്‍...

ചെന്നൈ നഗരത്തിലെ ഒരു സിനിമയുടെ പൂജാ ചടങ്ങ്‌... പൂജ ചെയ്യുന്ന പൂജാരി..

കേരളത്തിലെ ഒരു വീട്ടില്‍ നിസ്കരിക്കുന്ന ഒരു സ്ത്രീ..

പെട്ടെന്ന് ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിത്തെറിക്കുന്നു.. സ്കൂട്ടറിന്നടുത്ത്‌ നിന്നാണ്‌ സ്പോടനം, ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്ന ചെറുപ്പക്കാരന്‍.. മദ്രാസ്‌ നഗരത്തില്‍ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ആ പൂജാരി ഞെട്ടി തിരിഞ്ഞ്‌ നോക്കുന്നു.. കേരളത്തിലെ വീട്ടില്‍ നിസ്കരിച്ച്‌ കൊണ്ടിരിന്ന ആ സ്ത്രീ ഞെട്ടി ഭയപ്പാടോടെ പനിപിടിക്കുന്നു..

ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിയതിന്‌ ആ ചെറുപ്പക്കാരണ്റ്റെ ഞെട്ടല്‍ സ്വാഭാവികം.. മറ്റ്‌ രണ്ട്‌ സ്ഥലങ്ങളിലേയും ഞെട്ടലുകള്‍ അസ്വാഭാവികം.. എന്താണ്‌ എന്ന് ചോദിക്കരുത്‌... അത്‌ ആറാം ഇന്ദ്രിയത്തിണ്റ്റെ ഒരു ചെറിയ വിസ്പോടനാത്മകമായ പ്രതിഭാസമാകാം..

ഇനി കൊല്ലം പത്ത്‌ പതിനാല്‌ മുന്നോട്ട്‌... അന്ന് പൂജാരിയായി കണ്ടയാല്‍ പണ്ട്‌ ബോംബെയില്‍ ബോംബ്‌ പൊട്ടിയപ്പോള്‍ ഞെട്ടിയ പെണ്‍കുട്ടിയുടെ ഭര്‍ത്താവ്‌ (സമീര്‍)... പിന്നെ, പോലീസ്‌ ചോദ്യം ചെയ്യലുകളും മാനസികപീഠനങ്ങളും... മുസ്ളീമായതിണ്റ്റെ പേരിലുള്ള പീഢനങ്ങളെന്നൊക്കെ പറയുന്നുണ്ട്‌... ബോംബ്‌ സ്പോടനത്തിണ്റ്റെ പങ്കിനെക്കുറിച്ചോ ഒക്കെ ചോദിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ വീണ്ടും കൊല്ലം മുന്നോട്ടൊ പുറകോട്ടോ ഒക്കെയായി കാണിക്കും.. സൂക്ഷിച്ച്‌ ഇരുന്നോളണം... കണ്ണ്‍ ചിമ്മി കൊല്ലം എഴുതിക്കാണിച്ചത്‌ മിസ്സ്‌ ആയാല്‍ സംഗതി കയ്യില്‍ നിന്ന് പോകും... പിന്നെ, എന്താ ഏതാ എന്നൊന്നും ഒരു എത്തും പിടിയും കിട്ടില്ല... (മുന്‍ സീറ്റിലിരിക്കുന്ന കുറച്ചു പയ്യന്‍മാര്‍ പരസ്പരം ചോദിക്കുന്ന കണ്ടു.. ഒരു പ്രാവശ്യമല്ല, ഇടയ്ക്കിടെ). ഞാനും എണ്റ്റെ സുഹൃത്തും പരസ്പരവും ഈ ചോദ്യം ചോദിച്ചു... ഇടയ്ക്ക്‌ ലിങ്ക്‌ വിട്ടുപോയപൊലെ തോന്നും... തിരിച്ച്‌ കിട്ടിയെന്നും തോന്നും... അങ്ങനെ അംനീഷ്യ ബാധിച്ചപോലുള്ള ഒരു പ്രതീതി... നമ്മുടെ പ്രശ്നമാകും... പോട്ടെ...

അതിന്നിടയില്‍ ഏതോ കൊല്ലവര്‍ഷത്തില്‍ കോയമ്പത്തൂര്‍ സ്പോടനത്തെക്കുറിച്ചും പറയുന്നുണ്ട്‌... ഒമ്പത്‌ വര്‍ഷം ചോദ്യം ചെയ്യലും വിചാരണയുമായി ജയിലില്‍ കിടന്നവരെ വെറുതെ വിടുന്നു... അതില്‍ ഒരാള്‍ അന്നത്തെ പൂജാരിയും ഇന്നത്തെ മുസ്ളീമുമായ ആള്‍ (നമ്മുടെ മമ്മൂട്ടി തന്നെ).

അങ്ങനെ കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്നിടയ്ക്ക്‌ ഒരു സംഗതി പിടികിട്ടും. ആ മുസ്ളീം കുടുംബത്തിലെ പയ്യന്‍ (ഷാജഹാന്‍) ബോബെയില്‍ ജോലികിട്ടി പോകുകയും പോകുന്ന വഴിയില്‍ ട്രെയിനില്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു യുവദമ്പതികളുടെ ബാഗില്‍ സ്പോടകവസ്തുക്കള്‍ പോലീസ്‌ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആ ദമ്പതികള്‍ രക്ഷപ്പെട്ടു. ഈ പയ്യന്‍ സാക്ഷി പറഞ്ഞു. ബോംബെയില്‍ ഈ പയ്യന്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ആ ദമ്പതികളിലെ പെണ്‍കുട്ടിയെ കാണുന്നു. പുറത്ത്‌ സ്ട്രീറ്റില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആളെ കാണുന്നു. ഈ പയ്യന്‍ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ പഴ്സ്‌ കാണാതാകുന്നു, ഫോണ്‍ വരുന്നു, പഴ്സ്‌ കിട്ടിയ ആള്‍ വിളിച്ച്‌ വരേണ്ട വഴി പറഞ്ഞുകൊടുക്കുന്നു, ചെന്നെത്തുന്നത്‌ ജിഹാദിനുവേണ്ടിപ്രേരിപ്പിക്കുന്ന പഠനക്ളാസ്സിലേയ്ക്കും...

ഈ പയ്യന്‍ പിന്നീട്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ച്‌ നാട്ടിലെത്തുന്നു, ജിഹാദികള്‍ പിന്‍ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു, നാട്ടില്‍ നിന്ന് തിരിച്ച്‌ ബോംബെയില്‍ പോകാതെ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലെത്തി അവിടെ നെയ്ത്ത്‌ ജോലിചെയ്ത്‌ ജീവിക്കുന്നു. ഈ സ്ഥലത്തെ അമ്പലത്തില്‍ പൂജാരിയായി മമ്മൂട്ടി എത്തുന്നു. പിന്നീട്‌ പട്ടാളവുമായി ഏറ്റുമുട്ടലില്‍ ഷാജഹാന്‍ കൊല്ലപ്പെടുന്നു...

ഇനി കൂടുതലായി പറഞ്ഞ്‌ കഥയുടെ സസ്പെന്‍സ്‌ കളയുന്നില്ല. ഈ സിനിമയുടെ കഥ ഒരു ദീര്‍ഘമായ കാലയളവില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്നതിനാലും ഈ കാലഘട്ടങ്ങളിലെ സംഭവങ്ങളെല്ലം തലയും വാലുമില്ലാതെ പറയുന്നതിനാലും ശ്രദ്ധയില്ലാത്തവര്‍ വെറുതേ തിയ്യറ്ററില്‍ പോയി മെനക്കെടരുത്‌. ഇനി ശ്രദ്ധയുള്ളവര്‍ പോയാല്‍ കുറേ സംശയങ്ങള്‍ മനസ്സില്‍ തോന്നും... ഉത്തരം ചിലതിനൊക്കെ നിര്‍ബദ്ധിച്ചാല്‍ കിട്ടും, പക്ഷേ, പലതിനും കിട്ടാന്‍ ബുദ്ധിമുട്ടും... ജിഹാദികള്‍ ഷാജഹാനെ എന്തിനിങ്ങനെ പിന്‍ തുടര്‍ന്ന് വേട്ടയാടി? സ്വാമിയ്ക്ക്‌ സമീറാകാതെ വേറെ മാര്‍ഗ്ഗമില്ലാതായതെന്ത്‌? തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ പെടും.

നിരപരാധികളെ പോലീസ്‌ ചോദ്യം ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ രംഗങ്ങള്‍ പൊതുവേ ഒരു ഭീതിജനിപ്പിക്കുന്ന അനുഭവമായി. അതുപോലെ ചിത്രീകരണത്തിലെ സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും സ്വാഭാവികതയും ശ്രദ്ദേയമായി. ഗാനങ്ങള്‍ മികച്ചുനിന്നു. ഷാജഹാനെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ പ്രതീക്ഷയ്ക്ക്‌ വകനല്‍കുന്ന അഭിനയം കാഴ്ച വച്ചു. ഷാജഹാണ്റ്റെ ബാപ്പയായി സാദിക്ക്‌ മികച്ച പ്രകടനം നടത്തിയപ്പോള്‍ മമ്മൂട്ടിയും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

പക്ഷേ, ബോറടികൊണ്ടും ആവര്‍ത്തനമായ സീനുകള്‍ കൊണ്ടും ഈ ചിത്രം സമ്പുഷ്ടമാണ്‌. പകുതി ഷൂട്ടിംഗ്‌ കൊണ്ട്‌ ഒരു മുഴുവന്‍ സിനിമ എടുക്കാനായിരിക്കുന്നു എന്നത്‌ ഒരു ഗുണമണ്‌. കാരണം, കണ്ട രംഗങ്ങള്‍ തന്നെ പലപ്രാവശ്യം വീണ്ടും കാണിക്കും. ആളുകള്‍ക്ക്‌ ഒരു ചുക്കും മനസ്സിലാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം അത്‌.. പക്ഷേ, എന്നിട്ടും ഫലം സ്വാഹ...

അങ്ങനെ മനസ്സിലാവായ്മയുടേയും വിഭ്രന്തിയുടേയും ഇടയില്‍ ഒരു നൂല്‍പ്പാലത്തിലൂടെ മനസ്സ്‌ സഞ്ചരിച്ച്‌ ഒന്ന് സ്റ്റെഡിയാക്കികൊണ്ടുപോയി നോര്‍മലായ മാനസികാവസ്ഥയില്‍ എത്തിനിന്നിട്ട്‌ ബാക്കി സിനിമകാണാം എന്ന സ്ഥിതിയാകുമ്പോള്‍ ആരോടും പറയാതെ സിനിമ പെട്ടെന്ന് സ്റ്റില്‍ ആകും... എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട്‌ ആണെന്ന് വിചാരിച്ച്‌ ആളുകള്‍ ഇരിക്കുമ്പോള്‍ എഴുതിക്കാണിക്കും... സിനിമ മുഴുവനാകുന്നതിനുമുന്‍പ്‌ മാനസികവിഭ്രാന്തി ബാധിച്ച്‌ ഇറങ്ങിപ്പോകാത്തവര്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക്‌ എഴുന്നേറ്റ്‌ പോകാന്‍ അവസരം കൈ വന്നിരിക്കുന്നു എന്നര്‍ത്ഥം. പക്ഷേ, ഇവിടെ ബാക്കിയുള്ളവര്‍ നിരാശരാകും... കാര്യങ്ങള്‍ ഒരു വഴിയ്ക്കാക്കി മനസ്സിണ്റ്റെ താളം വീണ്ടെടുത്ത്‌ സിനിമ ബാക്കി കാണാം എന്നുവിചാരിച്ച്‌ ഇരിക്കുമ്പോള്‍ സിനിമ തീര്‍ന്നുപോയാല്‍ സഹിക്കുമോ? പക്ഷേ, ഉര്‍വ്വശീശാപം ഉപകാരം എന്ന മട്ടില്‍ ആളുകള്‍ ഇറങ്ങി വേഗം സ്ഥം വിടും.

Rating : 3.5 / 10

Thursday, June 30, 2011

കാണാകൊമ്പത്ത് …

മധുമുട്ടത്തിനെ വഴിയിൽ വെച്ച് കാണുകയാണെങ്കിൽ മുഖത്ത് ആഞ്ഞൊരു വീക്ക് കൊടുക്കാനാണ് ആ പടം തുടക്കം മുതൽ ഒടുക്കം വരെ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയ വികാരം . എന്ത് സന്ദേശമാണ് ആ സിനിമ ചെയ്തതില്ലൂടെ അതിലെ അണിയറ പ്രവർത്തകർ സമൂഹത്തിന് നൽകിയത് ? എന്താണ് ആ സിനിമയിലെ ഇതിവൃത്തം ? അഭിനയം എന്നത് എന്തും ചെയ്യാം എന്നതാണോ അവർ ഉദ്ദേശിച്ചത് ? . ജീവിതത്തിൽ ആർക്കും ഒരു ദോഷവും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ എങ്കിലും ഈ പടത്തിന്റെ പിന്നാമ്പുറത്ത് പ്രവർത്തിച്ചർക്ക് ഒരു ഉദ്ദേശമേ ഒള്ളൂ ഇത്തിരി കാശുണ്ടാക്കുക എന്നത് അതിനവസരമുണ്ടാക്കിയ ഇതിലെ നിർമ്മാതാവ് ആരായിരുന്നാലും അദ്ദേഹത്തിന് അഞ്ചു പൈസ മുതൽ മുടക്കിയത് കിട്ടരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു കാരണം ഈ പടത്തിലൂടെ ലാഭം ഉണ്ടായാൽ മലയാളികൾ ഇനിയും സഹിക്കേണ്ടി വരും ..

Wednesday, June 29, 2011

ആദാമിണ്റ്റെ മകന്‍ അബു



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സലിം അഹമ്മദ്‌
നിര്‍മ്മാണം: സലിം അഹമ്മദ്‌, അഷ്‌ റഫ്‌ ബേദി

ഹജ്ജിനുപോകുക എന്ന ജീവിതാഭിലാഷവുമായി ജീവിക്കുന്ന പ്രായമായ അബുവും അദ്ദേഹത്തിണ്റ്റെ ഭാര്യ ആയിഷയുമാണ്‌ ഈ സിനിമയിലെ പ്രധാന ഘടകം. ഇവരുടെ ഒരേ ഒരു മകന്‍ സ്വന്തം കാര്യം നോക്കി ഗള്‍ഫില്‍ കഴിയുകയും ഇവരുമായി ഒരുതരത്തിലുള്ള ബന്ധവും നിലനിര്‍ത്താതിരിക്കുകയും ചെയ്യുന്നതിനാല്‍ അബുവും ഭാര്യയും സ്വന്തം അദ്ധ്വാനത്താല്‍ ജീവിക്കുകയും ഹജ്ജിനുപോകാനുള്ള പണം സ്വരുക്കൂട്ടുകയും ചെയ്യുന്നു. ഈ മോഹം സഫലീകരിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും പ്രതീക്ഷകളുമാണ്‌ ഈ ചിത്രം വിവരിക്കുന്നത്‌.

അബു ജീവിക്കുന്ന ചുറ്റുപാടും അബുവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളും എല്ലം വളരെ പോസിറ്റീവ്‌ ആയ വീക്ഷണം പുലര്‍ത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകത. വിപരീത സാഹചര്യങ്ങളും കഷ്ടപ്പാടുകളും ആരേയും നിരാശയിലേയ്ക്ക്‌ തള്ളിവിടാതെ എപ്പോഴും ഒരു പ്രതീക്ഷയുടെ ലക്ഷണം പുലര്‍ത്തുന്നു എന്നതും ഈ ചിത്രത്തിണ്റ്റെ മറ്റൊരു സവിശേഷതയാണ്‌.

അബു എന്ന കഥാപാത്രത്തെ സലിം കുമാര്‍ എന്ന നടന്‍ ഭാവത്തിലും വേഷത്തിലും പ്രവര്‍ത്തിയിലും സംസാരത്തിലും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും പ്രേക്ഷകമനസ്സിലേയ്ക്ക്‌ നേരിട്ട്‌ ഇറങ്ങിച്ചെല്ലുകയും ചെയ്തിരിക്കുന്നു. അദ്ദേഹം അവാര്‍ഡ്‌ അര്‍ഹിക്കുന്നു എന്നത്‌ നിസ്സംശയം പറയാം.

അബുവിണ്റ്റെ ഭാര്യയെ അവതരിപ്പിച്ച സറീനാ വഹാബ്‌ എന്ന നടിയും തണ്റ്റെ റോള്‍ ഉജ്ജ്വലമാക്കിയിരിക്കുന്നു. തീര്‍ച്ചയായും ഈ നടിയും അവാര്‍ഡ്‌ അര്‍ഹിക്കുന്നു എന്നാണ്‌ തോന്നിയത്‌.

മറ്റ്‌ കഥാപാത്രങ്ങളും അവരവരുടെ റോളുകള്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. നെടുമുടി വേണു, കലാഭവന്‍ മണി, സുരാജ്‌ വെഞ്ഞാര്‍മൂട്‌, മുകേഷ്‌,തമ്പി ആണ്റ്റണി, എം.ആര്‍. ഗോപകുമാര്‍ തുടങ്ങിയവരെല്ലം സ്ക്രീനില്‍ അവതരിച്ച ദൈര്‍ഘ്യം എത്ര കുറവായിരുന്നാലും പ്രേക്ഷകരുടെ മനസ്സില്‍ നല്ലൊരു ഇടം കണ്ടെത്താനായി എന്നത്‌ ആ കഥാപാത്രങ്ങളുടെ സൃഷ്ടിയുടേയും അതിണ്റ്റെ അവതരണത്തിണ്റ്റേയും പ്രത്യേകതയാണ്‌.

ഈ ചിത്രത്തിണ്റ്റെ ഛായാഗ്രഹണം, ബാക്ക്‌ ഗ്രൌണ്ട്‌ സ്കോര്‍, സംഗീതം തുടങ്ങിയ സാങ്കേതിക കാര്യങ്ങളും നല്ല മികവുപുലര്‍ത്തിയത്‌ ഈ സിനിമയ്ക്ക്‌ ഒരുപാട്‌ ഗുണം ചെയ്തിട്ടുണ്ട്‌.

ഇതൊക്കെയാണെങ്കിലും സത്യസന്ധമായി പരിശോധിച്ചാല്‍ അല്‍പം വിരസത ഈ സിനിമയിയുടെ പല ഭാഗങ്ങളിലും നിറഞ്ഞുനിന്നു എന്ന്‌ പറയാതെ വയ്യ. വളരെ ചെറിയ ഒരു കഥയെ ഒരു മുഴുനീള ചിത്രമാക്കിയതിണ്റ്റെ ഒരു കുറവ്‌ തന്നെയാകും ഈ ചിത്രത്തിണ്റ്റെ വിരസതയ്ക്ക്‌ കാരണമായി തോന്നുന്നത്‌.അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായതിനാല്‍ കുറവുകള്‍ തോന്നിയാല്‍ പറയാനുള്ള മടിയെ പ്രതിരോധിച്ച്‌ ഒരു സാധാരണപ്രേക്ഷകണ്റ്റെ വീക്ഷണകോണില്‍ നിന്ന്‌ നോക്കിയാല്‍ ഈ ഒരു കുറവ്‌ പ്രകടമാണ്‌താനും.

തുടക്കത്തില്‍ ചില രംഗങ്ങളില്‍ ശബ്ദവും ചുണ്ടിണ്റ്റെ ചലനവും തമ്മില്‍ ഒരു യോജിപ്പ്‌ കുറവ്‌ തോന്നിയിരുന്നു.

അവാര്‍ഡ്‌ സിനിമകളുടെ ചട്ടക്കൂടുകള്‍ ലംഘിച്ചു എന്നൊന്നും മുഴുവനായും ഈ ചിത്രത്തെക്കുറിച്ച്‌ പറയാനും വയ്യ. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളും ഒരെത്തും പിടിയും കിട്ടാത്ത പ്രതീകാത്മക ബിംബങ്ങളും സാധാരണക്കാരന്‌ ദഹിക്കാത്ത കഥാസന്ദര്‍ഭങ്ങളും ഒഴിവാക്കാനായി എന്നത്‌ തീര്‍ച്ചയായും 'അവാര്‍ഡ്‌ സിനിമ' ചട്ടക്കൂടിണ്റ്റെ പൊളിച്ചടുക്കല്‍ തന്നെയാണ്‌.

പക്ഷേ, ഒരാള്‍ നടന്നുവരുന്നുണ്ടെങ്കില്‍ മുഴുവന്‍ ദൂരവും നടന്നുവരവും, സ്ളോ മോഷനില്‍ സംസാരവും, നിശ്ചലമായി നില്‍ക്കുന്ന ചില ദൃശ്യങ്ങളുമെല്ലാം ആ 'അവാര്‍ഡ്‌ സിനിമ' ചട്ടക്കൂടിണ്റ്റെ ഭാഗമായിത്തന്നെ നിലനില്‍ക്കുന്നു എന്നതാണ്‌ സത്യം.

പക്ഷേ, സിനിമയുടെ ആദ്യഘട്ടങ്ങളിലെ വിരസത അവസാനമായപ്പോഴേയ്ക്കും ഇല്ലാതാകുകയും പ്രേക്ഷകഹൃദയത്തോട്‌ ഒരുപാട്‌ അടുക്കുകയും ചെയ്തു.

കഷ്ടനഷ്ടങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍ കണ്ടെത്തുന്നതിലൂടെ ഈ ചിത്രം ശുദ്ധനന്‍മയുടേയും നല്ല ചിന്തകളുടേയും ഒരു ദൃഷ്ടാന്തമായി പര്യവസാനിക്കുകയും ചെയ്യുന്നു.

സലിം അഹമ്മദിനോടൊപ്പം ഈ സിനിമയില്‍ ഭാഗമായ എല്ലാവരും നല്ലൊരു അഭിനന്ദനം അര്‍ഹിക്കുന്നു.

Rating : 7.5 / 10

Sunday, June 19, 2011

രതിനിര്‍വ്വേദം (Rathinirvedam)



കഥ, തിരക്കഥ, സംഭാഷണം: പി. പത്മരാജന്‍
സംവിധാനം: ടി. കെ. രാജീവ്‌ കുമാര്‍
നിര്‍മ്മാണം: മേനക സുരേഷ്‌ കുമാര്‍

മഹാരഥന്‍മാരായ ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായ ഒറിജിനല്‍ ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ ചിത്രം കാണാന്‍ സാധിച്ചു.

ഒരു കൌമാരക്കാരന്‌ തന്നെക്കാള്‍ മുതിര്‍ന്നതെങ്കിലും കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടുന്ന ഒരു സ്ത്രീയില്‍ തോന്നുന്ന കാമഭാവനകളും മോഹങ്ങളും പപ്പു എന്ന കഥാപാത്രത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു.

തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പയ്യനുമായി നല്ല സൌഹൃദം പങ്കിടുകയും ആ സൌഹൃദം മറ്റൊരു തലത്തിലേയ്ക്ക്‌ എത്തുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അനുകൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ മനസ്സിണ്റ്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ കാമവികാരത്തിന്‌ കീഴടങ്ങുകയും ചെയ്യുന്ന രതിച്ചേച്ചിയാണ്‌ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം.

ഈ ചിത്രത്തിലെ ഗാനങ്ങള്‍ വളരെ നന്നായിരുന്നു.

തുടക്കം മുതല്‍ മിക്ക കഥാപാത്രങ്ങളുടേയും സംസാരത്തില്‍ നാടകീയത വലരെ പ്രകടമായിരുന്നു. ചിത്രത്തിണ്റ്റെ കഥ സംഭവിക്കുന്നത്‌ 1978 കാലഘട്ടമാണെന്നതുകൊണ്ട്‌ അന്ന് കാലത്ത്‌ ആളുകള്‍ നാടകീയമായാണ്‌ സംസാരിച്ചിരുന്നത്‌ എന്ന് ഉദ്ദേശിച്ചിട്ടുണ്ടോ ആവോ...

ശ്രീജിത്ത്‌ വിജയ്‌ പപ്പുവിനെ ഒരുവിധം നന്നായി തന്നെ പ്രതിഫലിപ്പിച്ചു എന്ന് പറയാം. രതിച്ചേച്ചിയായി ശ്വേതാമേനോനും നല്ല പ്രകടനം കാഴ്ചവച്ചു. രതിച്ചേച്ചിയുടെ അമ്മയായി കെ.പി.എസ്‌.സി. ലളിതയും അമ്മാവനായി മണിയന്‍ പിള്ള രാജുവും ശ്രദ്ധേയമായി.

ശ്രീ. പത്മരാജനോടുള്ള ആദരവ്‌ വച്ചുകൊണ്ട്‌ തന്നെ പറയട്ടെ, ഈ ഒരു സിനിമയുടെ കഥയും തിരക്കഥയും എന്താണ്‌ ഇത്ര ശ്രേഷ്ഠമായത്‌ എന്ന് മനസ്സിലാവായ്കയുണ്ട്‌. ചെറിയ ചെറിയ ശരീരഭാഗപ്രദര്‍ശങ്ങനളും എത്തിനോക്കലുകളും വഴി പ്രേക്ഷകരുടെ കാമവികാരത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ്‌ ഇതിലെ പ്രധാന അജണ്ട. പല കാര്യങ്ങളേയും പ്രതീകാത്മകമായും കാണിക്കുന്നു എന്ന ഒരു 'കല' ഉപയോഗിച്ചിട്ടുണ്ടെന്നത്‌ വിസ്മരിക്കുന്നില്ല. മറ്റ്‌ 'A' വിഭാഗം ചിത്രങ്ങളിലും കുറച്ച്‌ ലോജിക്കലായ കഥയും കുറച്ച്‌ പ്രതീകാത്മകതകളും ഉള്‍പ്പെടുത്തിയാല്‍ ഈ ചിത്രത്തില്‍ നിന്ന് അധികം വിഭിന്നമാകുമെന്നൊന്നും തോന്നുന്നില്ല.

അവസാന രംഗങ്ങളിലൊഴികെ ഒരു സീനിലും രതിച്ചേച്ചി പ്രേക്ഷകരുടെ ഹൃദയത്തില്‍ കാമം വിതറുകയോ കുളിര്‌ കോരിയിടുകയോ ചെയ്തതായി തോന്നിയില്ല. സിനിമ കഴിഞ്ഞിറങ്ങിയ ചില പിള്ളേരുടെ കമണ്റ്റ്‌ തന്നെ സാക്ഷ്യം.. "ഹോ... ആ അവസാന സീന്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം കണ്ടത്‌ ഭയങ്കര നഷ്ടമായിപ്പോയേനെ.. "

ഈ ചിത്രത്തിനെ നിരൂപണത്തിലുപരി, ഈ ചിത്രത്തിണ്റ്റെ സമൂഹിക ഇടപെടലും പുതിയ തലമുറയിലെ കൌമാരക്കാരുടെ വികാരവിചാരങ്ങളും നിരൂപിക്കാന്‍ ശ്രമിക്കട്ടെ..

ആലുവ സീനത്ത്‌ എന്ന തീയ്യറ്ററില്‍ ശനിയാഴ്ച സെങ്കണ്റ്റ്‌ ഷോ കാണാന്‍ ചെന്നപ്പോള്‍ അവിടെ സാമാന്യം ഭേദപ്പെട്ട തിരക്കുണ്ട്‌. ടിക്കറ്റ്‌ കിട്ടില്ലെന്ന് ആദ്യം കരുതിയെങ്കിലും ഒരൊറ്റ സ്ത്രീ പോലും ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ്‌ കിട്ടി ചിത്രം കാണാനായി. ഹൌസ്‌ ഫുള്‍ ആയ തീയ്യറ്ററില്‍ 90 ശതമാനത്തിലധികം 15 നും 25 നും ഇടയില്‍ പ്രയമുള്ള പ്രേക്ഷകര്‍. സിനിമ തുടങ്ങാനായി ആകാംഷയോടെ കാത്തിരുന്ന് തിരക്കുകൂട്ടുന്ന കൌമാരക്കാര്‍. സിനിമ തുടങ്ങിയത്‌ തന്നെ വലിയ കയ്യടിയോടെ സ്വീകരിച്ച ഈ പ്രേക്ഷകര്‍, പപ്പുവിനെയും വലിയ കയ്യടികളോടെ തന്നെ സ്വീകരിച്ചു. "ഹോ.. ഇവണ്റ്റെയൊക്കെ ഭാഗ്യം" എന്ന മനെൊവിചാരമാകാം ഈ സ്വീകരണത്തിണ്റ്റെ പിന്നില്‍.

രതിച്ചേച്ചിയെ ആര്‍പ്പുവിളികളോടെ പ്രേക്ഷകര്‍ ആനയിച്ചു. തുടര്‍നങ്ങോട്ട്‌ രതിച്ചേച്ചി സമ്മാനിക്കുന്ന പോസിറ്റീവ്‌ സന്ദര്‍ഭങ്ങളിലൊക്കെയും തീയ്യറ്റര്‍ ഇളകിമറിഞ്ഞു. ഇടയ്ക്ക്‌ രതിച്ചേച്ചി പപ്പുവിനോട്‌ ദേഷ്യപ്പെട്ട്‌ "ഇനി കണ്ടുപോകരുത്‌" എന്ന് പറഞ്ഞത്‌ പ്രേക്ഷകരെ വല്ലാതെ നിരാശയിലാഴ്ത്തി. പലരും അറിയാതെ ഈ രോഷവും വിഷമവും പ്രകടിപ്പിക്കുകയും ചെയ്തു.

പപ്പുവിണ്റ്റെ രതിച്ചേച്ചിയോടുള്ള സമീപനം വീട്ടുകാര്‍ മനസ്സിലാക്കിയ സാഹചര്യത്തെ വേദനയോടെയും അസ്വസ്ഥതയോടുമാണ്‌ ഈ കൌമാരക്കാര്‍ ഉള്‍ക്കൊണ്ടത്‌. (കഥയുടെ സ്വാധീനം പ്രേക്ഷകരിലേയ്ക്ക്‌ എത്തിയതിണ്റ്റെ വിജയമായി ഇതിനെ അവകാശപ്പെടാം).

പപ്പുവും രതിച്ചേച്ചിയുമായുള്ള സര്‍പ്പക്കാവില്‍ വച്ചുള്ള ആ രാത്രിയെ നിശബ്ദമായ നിര്‍വ്രിതിയോടെ നിറഞ്ഞ മനസ്സോടെ ഈ യുവമനസ്സുകള്‍ ആസ്വദിച്ചു. ഒടുവില്‍ പപ്പുവിനുണ്ടായ നൊമ്പരവും ഒരു പരിധിവരെ പ്രേക്ഷകരിലെത്തിക്കാണണം.

മേല്‍ വിവരിച്ച പ്രേക്ഷകപ്രതികരണങ്ങള്‍ എന്നെ വല്ലാതെ അമ്പരപ്പിച്ചു. ജനറേഷന്‍ ഗ്യാപ്പ്‌...

ശ്രീ. പത്മരാജണ്റ്റെ ഈ തിരക്കഥയല്ലാതെ പുതിയൊരു കഥയെടുത്ത്‌ ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ രാജീവ്‌ കുമാറ്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു. പകരം, ഈ തിരക്കഥയെടുത്ത്‌ സിനിമയാക്കിയതിണ്റ്റെ പിന്നില്‍ 'നീല നിറമുള്ള പടമെടുത്തു' എന്ന ചീത്തപ്പേര്‍ 'പഴയ ക്ളാസ്സിക്‌' ലേബല്‍ ഒട്ടിച്ച്‌ ഇല്ലാതാക്കുകയും വാണിജ്യവിജയം നേടുകയുമായിരുന്നു ഉദ്ദേശം എന്ന് വളരെ വ്യക്തം.

ഈ സിനിമയുടെ കഥയ്ക്ക്‌ നല്‍കാനുള്ള പോസിറ്റീവ്‌ ആയ സന്ദേശം എന്തെന്നാല്‍ 'പപ്പുവിണ്റ്റെ അവതാരങ്ങളുടെ തെറ്റായ ആഗ്രഹങ്ങളും പ്രവണതകളും രതിച്ചേച്ചിമാരുടെ ജീവിതത്തില്‍ ദുരന്തം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളവയാണ്‌. അതോടൊപ്പം, രതിച്ചേച്ചിമാരുടെ മുന്‍ കരുതലില്ലായ്മയും നിയന്ത്രണമില്ലായ്മയും അവരുടെ ജീവിതം തകര്‍ക്കാന്‍ പ്രാപ്തമായവയാണ്‌." എന്നതാണ്‌.

പക്ഷേ, ഈ സിനിമ ഇപ്പോള്‍ നല്‍കുന്ന സന്ദേശം, ഒട്ടും പോസിറ്റീവ്‌ ആണെന്ന് തോന്നിയില്ല.

പക്വമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുന്നതിനു മുന്‍പ്‌ തന്നെ ആധുനിക സൌകര്യങ്ങളും സംവിധാനങ്ങളുമുള്ള പപ്പുവിണ്റ്റെ പുതിയ തലമുറയ്ക്ക്‌ രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക്‌ പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ. മാത്രമല്ല, മുന്‍ കരുതലെടുക്കേണ്ട രതിച്ചേച്ചിമാരുടെ പുതിയ തലമുറ ഈ ചിത്രം കാണാന്‍ വിസമ്മതിക്കുന്നതിനാല്‍, ആ സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുകയും സമൂഹത്തില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു മോശം പ്രവണതയുടെ തീവ്രത കൂടുന്നതിനേ ഈ സാഹചര്യം ഉപകരിക്കൂ എന്ന് തോന്നി.

(സിനിമയ്ക്ക്‌ പ്രേക്ഷകരെയോ സമൂഹത്തെയോ ഇത്രയൊക്കെ സ്വാധീനിക്കാനാകുമോ എന്ന സംശയം തോന്നാമെങ്കിലും അപക്വമായ കൌമാരമനസ്സുകളെ ഒരു പരിധിവരെ ഇത്തരം സിനിമകള്‍ക്ക്‌ സ്വാധീനിക്കാനാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ തന്നെ ഈ സിനിമ ഒരു സാമൂഹികവിപത്തായിട്ടേ തോന്നിയതുമുള്ളൂ. )

Rating : 4 / 10

Sunday, May 29, 2011

ദി ട്രെയിന്‍ (The Train)



രചന, സംവിധാനം, നിര്‍മ്മാണം: ജയരാജ്‌

ബോംബെയില്‍ വൈകീട്ട്‌ 6 മണിമുതല്‍ അടുത്ത പത്ത്‌ മിനിട്ടിനുള്ളില്‍ ട്രെയിനുകളില്‍ നടക്കുന്ന തുടര്‍ച്ചയായ ബോംബ്‌ സ്ഫോടനങ്ങളില്‍ നിന്ന്‌ തുടങ്ങുകയും അന്നത്തെ ദിവസത്തിണ്റ്റെ തുടക്കത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോക്ക്‌ നടത്തി അന്നത്തെ ദിവസത്തിലെ കുറേ ആളുകളുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ച്‌ തിരിച്ചെതുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ശൈലി.

കേദാര്‍നാഥ്‌ എന്ന പോലീസ്‌ ഒാഫീസര്‍ ചില സൂചനകളുടെ പേരില്‍ സംശയാസ്പദമായവരെ നിരീക്ഷിക്കുന്ന പരിപാടിയാണ്‌ ഈ ദിവസം മുഴുവന്‍ (ചിത്രത്തിലെ മുഴുവന്‍ സമയവും).

ബാപ്പയുടെ ബാപ്പയെ ഹജ്ജിനയയ്ക്കാനായി അദ്ദേഹത്തിണ്റ്റെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ആനുകൂല്ല്യം നേടിയെടുക്കാനായി നടക്കുന്ന ഒരു സ്ത്രീ. അന്നത്തെ ദിവസം ആ കാശ്‌ കിട്ടിയാലേ ഹജ്ജിന്‌ പോകാന്‍ പറ്റൂ അത്രേ. ഇത്‌ ശരിയാക്കിയിട്ട്‌ ഹജ്ജിന്‌ യാത്രയാക്കാന്‍ വീട്ടിലേയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌ ഈ സ്ത്രീ.

ഒരു ഫ്ലാറ്റില്‍ ജോലിക്കാരിയുടെ മേല്‍നോട്ടത്തില്‍ തണ്റ്റെ പിറന്നാളിനുപോലും ഒതുങ്ങിയിരിക്കേണ്ടിവരുന്ന ഒരു പയ്യന്‍. ഈ പയ്യണ്റ്റെ അച്ഛനും അമ്മയും വളരെ തിരക്കുള്ള ജോലിക്കാരാണ്‌. (മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കലാണ്‌ സ്വന്തം വീട്ടിലെ കാര്യത്തേക്കാള്‍ പ്രധാനം എന്ന് പറയുന്ന ഒരു ഡോക്ടറാണ്‌ ഈ പയ്യണ്റ്റെ അച്ഛന്‍). ഈ പയ്യണ്റ്റെ അച്ചാച്ചന്‍ ഒരു ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ താമസിക്കുന്നു. ഓര്‍മ്മ നില്‍ക്കാത്ത ഇദ്ദേഹത്തെ ഫ്ലാറ്റിലെത്തിക്കാനുള്ള ശ്രമവുമായി ഈ പയ്യന്‍ അന്നത്തെ ദിവസം ചിലവിടുന്നു. ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ നിന്ന് ചാടി ചെറുമകണ്റ്റെ അടുത്തെത്താനുള്ള പരിശ്രമവുമായി ഈ അച്ചാച്ചന്‍ കഷ്ടപ്പെടുന്നു. ഇദ്ദേഹവും അന്നത്തെ ദിവസം ലോക്കല്‍ ട്രെയിനില്‍ കയറിവേണം ചെറുമകണ്റ്റെ അടുത്തെത്താന്‍.

ജീവിത കഷ്ടപ്പാടുകള്‍ക്കിടയിലും സംഗീതം ജീവിതമായി കൊണ്ട്‌ നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ (ജയസൂര്യ), തണ്റ്റെ സ്വപ്ന സാക്ഷാത്കാരമായ എ.ഏര്‍.റഹ്മാണ്റ്റെ ഒാഡിഷനില്‍ പങ്കെടുക്കാന്‍ ചെന്നൈ പോകാനായി പുറപ്പെടുന്ന ദിവസം. ഈ ചെറുപ്പക്കാരണ്റ്റെ ഒരു റോങ്ങ്‌ നമ്പര്‍ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയും ഇവര്‍ തമ്മില്‍ ഫോണിലൂടെ ഒരു സ്നേഹബന്ധം ഉടലെടുക്കുകയും ഇവര്‍ തമ്മില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നതും ഈ ദിവസം തന്നെ.

പല കഥാപാത്രങ്ങളേയും അവരുടെ അന്നത്തെ ദിവസത്തിണ്റ്റെ പ്രത്യേകതകളേയും ബോംബെയിലെ ട്രെയിന്‍ യാത്രയിലേയ്ക്ക്‌ ഏകോപിപ്പിച്ച്‌ കൊണ്ടുവരികയും അന്ന് നടക്കാന്‍ പോകുന്ന അപകടത്തെ ചെറുക്കാനായി കേദാര്‍നാഥ്‌ (മമ്മൂട്ടി) എന്ന പോലീസ്‌ ഒാഫീസറുടെ നിരന്തരമായ ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ സാരാംശം.

ചിത്രം ആരംഭിച്ച്‌ ഒരു അഞ്ച്‌ മിനിട്ടിന്‌ ശേഷം തുടങ്ങിയ ഇഴച്ചില്‍ പ്രേക്ഷകരുടെ എല്ലാ ക്ഷമാശീലങ്ങളേയും വെല്ലുവിളിക്കുന്നതായിരുന്നു എന്ന് എടുത്തുപറയാതെ വയ്യ. പല കോണുകളില്‍ നിന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്‌ ഒരുമിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം പ്രേക്ഷകരുടെ സംയമനശേഷിയെ ചോദ്യം ചെയ്യാനേ ഉപകരിച്ചിട്ടുള്ളൂ.

പല കഥാപാത്രങ്ങളിലൂടെയും ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിണ്റ്റെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച്‌ (ഒന്നോ രണ്ടോ) സന്ദര്‍ഭങ്ങളിലേ അത്‌ അല്‍പമെങ്കിലും വിജയത്തിലെത്തിയിട്ടുള്ളൂ എന്നത്‌ ഈ ചിത്രത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.

തണ്റ്റെ പേരക്കുട്ടിയെ കാണാനായി പരിശ്രമിക്കുന്ന വൃദ്ധനായ മുത്തച്ഛന്‍ പ്രേക്ഷകഹൃദയത്തെ ചെറുതായൊന്ന് സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത്‌ ആ അഭിനേതാവിണ്റ്റെ കഴിവും ഡബ്ബിംഗ്‌ മികവും തന്നെയാണ്‌.

അതുപോലെ കേദാര്‍നാഥിണ്റ്റെ മകളായി അഭിനയിച്ച ബാലനടിയും അവസാന രംഗങ്ങളില്‍ പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

ഈ ചിത്രത്തിണ്റ്റെ അവസാനരംഗം മാത്രമാകുന്നു അല്‍പമെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയും താല്‍പര്യവും പിടിച്ചുപറ്റുന്നത്‌.

ഈ ചിത്രം മൊത്തം ഫോണ്‍ സംഭാഷണങ്ങളുടെ ഒരു കളിയാണ്‌. ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു ശതമാനം പോലും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല.

മണ്ടത്തരങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവും ഉണ്ടാകരുത്‌ എന്ന വാശി ശ്രീ. ജയരാജിന്‌ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജയസൂര്യ തണ്റ്റെ അടുത്ത സുഹൃത്തിണ്റ്റെ വിളിക്കുന്ന കോള്‍ വേറൊരു പെണ്‍കുട്ടിയുടെ മൊബൈയിലിലേയ്ക്ക്‌ പോകുന്നത്‌ വളരെ വിചിത്രമായി തോന്നി. കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ സുഹൃത്തിണ്റ്റെ പേര്‌ സൂക്ഷിക്കാന്‍ ഈ പാവത്തിന്‌ അറിയാത്തതിനാല്‍ കാണാപാഠം പഠിച്ച്‌ സ്ഥിരം വിളിക്കുകയാണെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ അറിയാതെ ഒരു നമ്പറൊക്കെ തെറ്റി റോംഗ്‌ നമ്പര്‍ പോകാമല്ലോ... ക്ഷമിച്ചു...

വേണ്ടതില്‍ അധികം വിദ്യാഭ്യാസവും സൌന്ദര്യവും സമ്പാദ്യവുമുള്ള ഒരു പെണ്‍കുട്ടി വെരുതേ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു. പ്രൊജക്റ്റ്‌ പ്രെഷറിനോടൊപ്പം വിദേശത്ത്‌ പോകാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദവും കൂടിയായപ്പ്പോള്‍ ആത്മഹത്യ ഏക ആശ്രയമായി തോന്നിയ പാവം പെണ്‍കുട്ടി.... ഈ പെണ്‍കുട്ടിയ്ക്കാണ്‌ കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന് ചാടാന്‍ നില്‍കുമ്പോള്‍ റോംഗ്‌ കോള്‍ വരുന്നത്‌. അതോടെ ആത്മഹത്യയോട്‌ വിരക്തിയായി, പാവം.... ആത്മഹത്യയെ വെറുക്കാന്‍ മാത്രം ആ റോങ്ങ്‌ കോളില്‍ എന്തായിരുന്നു എന്ന് ആര്‍ക്കും മനസ്സിലായില്ല. ആത്മഹത്യ ഒരു നിമിഷത്തെ തോന്നലില്‍ സംഭവിക്കാവുന്നതാണെന്നും മറ്റൊരു നിമിഷത്തില്‍ അത്‌ വേണ്ടെന്ന് വെക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളതിനാല്‍ ഇതും ഒാ.കെ.

ഇതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ 'മറവി' ഒരു പൊതുസ്വഭാവമായി ചേര്‍ത്തിട്ടുണ്ട്‌. പെണ്‍കുട്ടി ഫോണ്‍ ടാക്സിയില്‍ വച്ച്‌ മറക്കുന്നു, അപ്പൂപ്പന്‍ അഡ്രസ്സ്‌ കടയില്‍ വച്ച്‌ മറക്കുന്നു, ജയസൂര്യയുടെ സുഹൃത്ത്‌ സ്റ്റുഡിയോ മാറിപ്പോയത്‌ പറയാന്‍ മറക്കുന്നു... ഇതെല്ലാം പ്രേക്ഷകരും മറക്കാനും പൊറുക്കാനും തയ്യാര്‍...

തീവ്രവാദിയെന്ന് സംശയിച്ച്‌ പിടിച്ച ചെറുപ്പക്കാരനെ പുറത്ത്‌ വിട്ട്‌ നിമിഷങ്ങള്‍ക്കകം അയാള്‍ വീണ്ടും ഫുള്ളി റീലോഡഡ്‌.... ഫോണും തോക്കും ബോംബും എല്ലാം റെഡി... ഇതും പ്രേക്ഷകര്‍ കണ്ണടച്ചു.

പക്ഷേ, ത്രില്ലര്‍ എന്ന് പറഞ്ഞ്‌ പറ്റിച്ച്‌ വലിച്ച്‌ ഇഴച്ച്‌ ഈ സിനിമയുടെ അവസാനം വരെ തീയ്യറ്ററില്‍ ഇരുത്തിയതിന്‌ പ്രേക്ഷകര്‍ ശ്രീ. ജയരാജിനോട്‌ പൊറുക്കില്ല. ഈ വലിച്ചിഴയ്ക്കലിന്നിടയില്‍ സ്ക്രീനില്‍ സെക്കണ്റ്റുകള്‍ കഴിയുന്നത്‌ കാണിക്കുന്നത്‌ കണ്ടാല്‍ തോന്നും പ്രേക്ഷകര്‍ ഹൃദയമിടിപ്പ്‌ നിലയ്ക്കാറായി ടെന്‍ഷന്‍ അടിച്ച്‌ ഇരിയ്ക്കുകയാണെന്ന്.

എന്തായാലും ഇതിന്നിടയില്‍ സംഗീതത്തിണ്റ്റെ അംശം ഒരല്‍പ്പം ആശ്വാസം നല്‍കി (ഈ ബോറടിയില്‍ എന്ത്‌ കിട്ടിയാലും പ്രേക്ഷകര്‍ സ്വീകരിക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നി).

ത്രില്ലര്‍ ആയാല്‍ എങ്ങനെ വേണം എന്ന് സംവിധായകന്‌ മുന്‍ വിധിയുണ്ടെന്ന് തോന്നുന്നു. സമയം പോകുന്നത്‌ (സെക്കണ്റ്റ്‌ ആണെങ്കിലും) പ്രേക്ഷകര്‍ മനസ്സിലാക്കണം, എന്നാലല്ലേ ത്രില്‍ വരൂ... ബോറടിയില്‍ ത്രില്ല് കണ്ടെത്തുന്നവര്‍ക്ക്‌ ഈ ചിത്രം ഒരു അതിമനോഹരമായ അനുഭൂതിയായിരിക്കും. അല്ലാത്തവര്‍ക്ക്‌ അവരവരുടെ ക്ഷമയുടെ തോത്‌ നിശ്ചയിക്കുവാനുള്ള ഒരു അവസരവും.

Rating : 2 / 10

Friday, May 27, 2011

ജനപ്രിയന്‍ (Janapriyan)



കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: മാമന്‍ ജോണ്‍, റീനാ എം ജോണ്‍

ഒരു മലയോരഗ്രാമത്ത്‌ എല്ലാവിധ ജോലികളിലും ഏര്‍പ്പെട്ട്‌ സന്തോഷത്തോടെ തന്റെ അമ്മയേയും പെങ്ങളേയും നോക്കുന്ന കഠിനാദ്ധ്വാനിയായ പ്രയദര്‍ശന്‍. ഇദ്ദേഹത്തിന്റെ അച്ഛന്‍ കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്തതാണ്‌. ഇദ്ദേഹം എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്ന് സര്‍ക്കാര്‍ ഓഫീസിലെ ജോലിയ്ക്കായി കാത്തിരിക്കുന്നു.

പട്ടണത്തില്‍ ഒരു വില്ലേജ്‌ ഓഫീസിലെ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വൈശാഖന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പാസ്സായി ഡയറക്ടര്‍ ആവാന്‍ ജീവിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ഇഷ്ടമല്ലാഞ്ഞിട്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നതാണ്‌. തന്റെ കഥയുമായി പ്രൊഡ്യൂസര്‍മാരെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ ഇദ്ദേഹത്തിന്‌ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, വില്ലേജ്‌ ഓഫീസിലെ ജോലിയിലെ അനാസ്ഥയാല്‍ പ്രശ്നത്തില്‍ പെടുകയും ചെയ്യുന്നു.

അങ്ങനെ വൈശാഖന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ ആ ഒഴിവില്‍ ജോലിയ്ക്ക്‌ എത്തുന്നതാണ്‌ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്‌ വളരെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്‌ തന്റെ ജീവിതസഖിയായി താല്‍പര്യം. അങ്ങനെ പട്ടണത്തിലെ താമസത്തിനെടെ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ (ഭാമ) ആ വീട്ടിലെ ജോലിക്കാരിയായി തെറ്റിദ്ധരിക്കുകയും അവര്‍ തമ്മിലുള്ള പ്രണയം വിടരുകയും ചെയ്യുന്നു.

വൈശാഖന്റെ ജീവിതത്തിലും പ്രിയദര്‍ശന്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്‌ പോകാനുള്ള മനോബലവും അതിനായി അദ്ധ്വാനിക്കാനുള്ള പോസിറ്റീവ്‌ ചിന്താഗതിയും പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം കണ്ടുമുട്ടുന്ന ആളുകള്‍ക്കെല്ലാം ഈ പോസിറ്റീവ്‌ ചിന്താഗതിയുടെ ഗുണഫലം മനസ്സിലാക്കിക്കൊടുക്കുന്നിടത്ത്‌ ഈ കഥാപാത്രം വിജയം കൈവരിക്കുന്നുണ്ട്‌. ജയസൂര്യ ഈ കഥാപാത്രത്തെ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ജയസൂര്യയുടെ വിഗ്ഗ്‌ ഒരല്‍പ്പം വൈക്ലബ്യം ജനിപ്പിച്ചു.

ഭാമയുടെ അഭിനയവും മോശമായില്ല. സിനിമാ അഭിനിവേശവുമായി നടക്കുന്ന ഒരു തിരക്കഥാകൃത്ത്‌/സംവിധായകന്‍ എന്ന റോളിനെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചു. സലിം കുമാര്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ചില ചിന്താഗതികളും ജീവിതസാഹചര്യവും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് മാത്രമല്ല, രസകരമായ നര്‍മ്മസന്ദര്‍ഭങ്ങളും സൃഷ്ടിച്ചു. നല്ല മനസ്സുള്ള ഒരു പാവം പ്രൊഡ്യൂസറായി ജഗതിശ്രീകുമാറും ഈ ചിത്രത്തിലുണ്ട്‌.

കാര്യമായ സംഭവവികാസങ്ങളും ട്വിസ്റ്റുകളുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കാതെ, അത്യാവശ്യം വിനോദം നല്‍കുന്ന ഒരു സിനിമയാകുന്നു 'ജനപ്രിയന്‍' എന്ന ഈ ചിത്രം.

വളരെ നേര്‍ത്ത തോതില്‍ മാത്രം ഒന്ന് രണ്ട്‌ വട്ടം ഹൃദയത്തില്‍ തൊടാവുന്ന രംഗങ്ങളേ ഉള്ളുവെങ്കിലും പലപ്പോഴും മനസ്സില്‍ ആനന്ദം നല്‍കുന്ന നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

വളരെ സാധാരണമായ രീതിയിലുള്ള കഥാഗതിയായതിനാല്‍ അല്‍പം ബോറടിയും കൂട്ടിനുണ്ടാകുമെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം.

Rating: 5 / 10

Tuesday, May 10, 2011

സീനിയേര്‍സ്‌ (Seniors)



കഥ, തിരക്കഥ, സംഭാഷണം: സച്ചി സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: വൈശാഖ രാജന്‍

സിനിമ തുടങ്ങുമ്പോള്‍ ഒരാള്‍ വയലിന്‍ വായിച്ചുകൊണ്ട്‌ നില്‍ക്കുന്നു. അയാളുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍ വന്നിറങ്ങി ഒരു ചുംബനം കൊടുത്ത്‌ വീട്ടിലേയ്ക്ക്‌ കയറിവരുന്നത്‌ ഇയാള്‍ ജനലിലൂടെ കണ്ടുകൊണ്ട്‌ നില്‍ക്കുന്നു, വീണ്ടും വയലിന്‍ വായന തുടരുന്നു. കയറിവന്ന സ്ത്രീ എന്തൊക്കെയോ എടുത്തുകൊണ്ട്‌ തിരിച്ചുപോകുമ്പോള്‍ ഇയാള്‍ തടയാനോ എന്തൊക്കെയോ പറയാനോ ശ്രമിക്കുന്നു. പക്ഷേ, അയാളെ എതിര്‍ത്തുകൊണ്ട്‌ ആ സ്ത്രീ പുറത്ത്‌ കാറുമായി കാത്തുനില്‍ക്കുന്ന ആളുടെ കൂടെ പോകുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ഇവരുടെ മകന്‍ (6 വയസ്സ്‌ പ്രായം തോന്നും) നിസ്സഹായനായി നില്‍ക്കുന്നു. അമ്മ പോകുന്നത്‌ നോക്കാന്‍ ഓടിയിറങ്ങി വന്ന് തിരിച്ച്‌ ചെല്ലുമ്പോഴേയ്ക്കും അച്ഛന്‍ വയലിന്‍ വായന അവസാനിപ്പിച്ച്‌ വിഷം കഴിച്ച്‌ മരിച്ച്‌ കിടക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം....

ഒരു കോളേജ്‌ ഡേ... കോളേജിലെ ആണ്‍കുട്ടികളുമായി വളരെ അടുത്ത ചങ്ങാത്തമുള്ള വളരെ മോഡേര്‍ണ്‍ ആയ ഒരു പെണ്‍കുട്ടി (മീരാ നന്ദന്‍) ഒരു മ്യൂസിക്കല്‍ നാടകത്തില്‍ അഭിനയിച്ചശേഷം കൊല്ലപ്പെടുന്നു. ഈ പെണ്‍കുട്ടിക്ക്‌ ഒരു ചേച്ചിയുണ്ട്‌ (പത്മപ്രിയ). ചേച്ചി വളരെ സാധുവും മോഡര്‍ണ്‍ ചിന്താഗതി ഇല്ലാത്തതുമാണെന്ന് കാണിക്കാന്‍ ഈ പാവത്തിനെ പാവാടയും ജാക്കറ്റും ഇടീച്ചാണ്‌ കാണിക്കുന്നത്‌.


വീണ്ടും വര്‍ഷങ്ങള്‍ക്ക്‌ ശേഷം...

അന്ന് കോളേജ്‌ ഡേയില്‍ നടന്ന കൊലപാതകത്തിനെത്തുടര്‍ന്ന് ആ നാടകത്തില്‍ അഭിനയിച്ച മറ്റുനാലുപേരില്‍ ഒരാളായ ജയറാം ജയിലില്‍ 12 വര്‍ഷം ശിക്ഷ അനുഭവിച്ച്‌ തിരിച്ചുവരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്‌ മനോജ്‌ കെ. ജയന്‍ (ഇദ്ദേഹം ലേഡീസ്‌ ഫാന്‍സി ഐറ്റംസിന്റെ കട നടത്തുന്നു. വിവാഹിതനാണ്‌, കുട്ടികളില്ല), ബിജുമേനോന്‍ (വലിയ കാശ്‌ കാരനാണ്‌, ഭാര്യയുണ്ട്‌, 10 വയസ്സിനടുത്ത്‌ പ്രായമുള്ള ഒരു മകനുണ്ട്‌, മദ്യപിച്ച്‌ ജീവിതം ആസ്വദിക്കലാകുന്നു തൊഴില്‍ എന്നേ മനസ്സിലാകുന്നുള്ളൂ..), കുഞ്ചാക്കോ ബോബന്‍ (വലിയ ചിത്രകാരനാണെന്ന് തോന്നുന്നു... ഒരു പെങ്ങളുണ്ട്‌... വീല്‍ ചെയറിലാണെന്ന് മാത്രം).

ജയലില്‍ നിന്ന് തിരിച്ചെത്തുന്ന ജയറാമിനെ ഈ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ച്‌ ജയറാമിനായി ഇവര്‍ വാങ്ങിയ വീട്ടില്‍ കൊണ്ടുപോയി മദ്യസല്‍ക്കാരം നടത്തുന്നതിന്നിടയ്ക്ക്‌ ജയറാം വീണ്ടും ആ കേളേജില്‍ ചേര്‍ന്ന് പി.ജി. പഠിക്കാന്‍ താല്‍പര്യം പറയുന്നു. തങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അന്ന് ജയറാം ജയിലില്‍ പോയതെന്ന് ഈ സുഹൃത്തുക്കള്‍ പറയുന്നുണ്ട്‌. ആ കാരണം കൊണ്ട്‌ തന്നെ ഇവരും ജയറാമിന്റെ ആഗ്രഹത്തിന്‌ വഴങ്ങുന്നു.

പിന്നീട്‌ സീനിയേര്‍സിന്റെ കോളേജ്‌ ഡേയ്സ്‌...

വളരെ രസകരമായ പശ്ചാത്തലവും സംഭവങ്ങളും കൊണ്ട്‌ ഈ ചിത്രത്തെ യുവജനങ്ങള്‍ക്ക്‌ ആസ്വാദ്യകരമാക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്‌. നര്‍മ്മ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തിണക്കി സിനിമ പുരോഗമിക്കുമ്പോള്‍ പ്രധാന കഥാഗതിയിലേയ്ക്ക്‌ ഇതിനെ കൂട്ടിയോജിപ്പിക്കുന്നിടത്താണ്‌ കല്ലുകടി തുടങ്ങുന്നത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആ കോളേജില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്തുക എന്നതാകുന്നു ജയറാമിന്റെ ദൗത്യം. അതിനായി ഇദ്ദേഹം മറ്റു പലരുടേയും സഹായത്തോടെ 'മണിച്ചിത്ത്രത്താഴ്‌' സിനിമയുടെ മറ്റൊരു ലൈന്‍ പരീക്ഷിക്കുന്നത്‌ കാണുമ്പോള്‍ 'അയ്യേ..' എന്ന് വിചാരിക്കാത്ത ഒരുത്തനും തീയ്യറ്ററില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ സാഹചര്യങ്ങളും ചുറ്റുപാടുകളും പുന:സൃഷ്ടിച്ച്‌ കുറ്റവാളിയെ കണ്ടെത്തുക എന്ന തന്ത്രം കണ്ടാല്‍ ഇദ്ദേഹം ലോകപ്രശസ്തനായ സൈക്യാര്‍ട്ടിസ്റ്റ്‌ ആണെന്ന് തോന്നും. ഇതിന്‌ കൂട്ടുനില്‍ക്കുന്നവരെല്ലാം പിണ്ണാക്ക്‌ മാത്രം തിന്നുന്ന മണ്ണുണ്ണികളും...

ഇത്രയും ദുര്‍ബലവും യുക്തിക്ക്‌ നിരക്കാത്തതും വ്യക്തതയുമില്ലാത്ത കഥയുമായി ഇറങ്ങിയ തിരക്കഥാകൃത്തുക്കളുടെ ധൈര്യം സമ്മതിച്ച്‌ കൊടുത്തേ തീരൂ. പക്ഷേ, ഈ അവസ്ഥയിലും രസകരമായ സംഗതികളിലൂടെ പ്രേക്ഷകരെ ആസ്വാദ്യകരമായ കാര്യങ്ങള്‍ നല്‍കി പിടിച്ചിരുത്താനായി എന്നിടത്ത്‌ തിരക്കഥാകൃത്തുക്കളും സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമകഴിഞ്ഞ്‌ തീയ്യറ്റര്‍ വിടുന്ന പ്രേക്ഷകര്‍ പ്രധാനകഥയെ കാര്യമായി ശ്രദ്ധിക്കാതെ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളും പേറി പോകുന്നിടത്ത്‌ ഈ സിനിമ വിജയത്തിന്റെ വഴി കാണുന്നു.

പണ്ട്‌ നടന്ന ആ കൊലപാതകം എന്തിനായി? എന്തായിരുന്നു അതിനെ സംബന്ധിച്ച്‌ അന്നത്തെ കണ്ടെത്തലുകള്‍?

കൂട്ടുകാര്‍ക്ക്‌ വേണ്ടി ജയറാം ജയിലില്‍ പോയി എന്ന് പറയുന്നുണ്ട്‌. എന്തുകൊണ്ട്‌ കൂട്ടുകാരുടെ പേരില്‍ കുറ്റം വന്നു? അവരെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുക്കാന്‍ മാത്രം അത്ര വിശാലഹൃദയത ഇദ്ദേഹത്തിന്‌ ഉണ്ടായതിന്റെ കാരണം എന്ത്‌? (വിശാലഹൃദയം ഉണ്ടാകാന്‍ ഒരു കാരണവും വേണ്ടല്ലോ...) ഈ സുഹൃത്തുക്കള്‍ക്ക്‌ ഒരിക്കലും ശരിയായ കുറ്റവാളി ആരാണെന്നോ എന്താണ്‌ സംഭവിച്ചതെന്നോ മനസ്സിലാക്കാനോ അറിയാനോ ഉള്ള ഒരു താല്‍പര്യവും ഉണ്ടായിട്ടുമില്ല. അവര്‍ക്ക്‌ തന്നെ ഉറപ്പുണ്ടായിരുന്നോ കൊലയാളിയുടെ പശ്ചാത്തലം?

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഈ കോളേജില്‍ പഴയ സാഹചര്യം സൃഷ്ടിക്കാന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളില്‍ കൂടെ നിന്ന് സഹായിച്ചവരൊക്കെ ഈ പ്ലാനില്‍ വിശ്വസിക്കാന്‍ എന്ത്‌ കാരണം?

ക്ലൈമാക്സ്കില്‍ ജയറാമിന്റെ ഹൃദയവിശാലത എല്ലാ പരിധികളും ലംഘിച്ച്‌ വാനോളം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാമായിരുന്നില്ലേ? (സോറി.. മരണമടയാതെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലല്ലോ.. ഭാവിയില്‍ പ്രഖ്യാപിക്കുമായിരിക്കും)


മുകളില്‍ പറഞ്ഞ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ പിന്നീട്‌ തോന്നുമെങ്കിലും വേറെ പല രംഗങ്ങളും ഓര്‍ത്ത്‌ ചിരിക്കാന്‍ ഉള്ളതിനാല്‍ പലരും ആ ചോദ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രത്യേകത.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. മനോജ്‌ കെ ജയന്‍ പെണ്‍കുട്ടികളോട്‌ ഇടപെടുന്നത്‌ അല്‍പം ഓവറായെങ്കിലേ ഉള്ളൂ. പക്ഷേ, മറ്റ്‌ പല ഹാസ്യരംഗങ്ങളിലും ഇദ്ദേഹം മികച്ചുനിന്നു. ബിജുമേനോന്‍ ആയിരുന്നു കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌. ബിജുമേനോന്റെ മകനായി അഭിനയിച്ച കൊച്ചുപയ്യനും രസകരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ജയറാം ഒരു നനഞ്ഞ സെറ്റപ്പ്‌ തന്നെയായിരുന്നു. കുഞ്ചാക്കോ മോശമല്ലാതെ തന്റെ റോള്‍ കൈകാര്യം ചെയ്തു. കടും വെട്ട്‌ മുഖഭാവത്തില്‍ പത്മപ്രിയ ഒതുങ്ങിനിന്നു. സുരാജ്‌ വെഞ്ഞാര്‍മൂട്‌ തന്റെ മോശം നിലവാരം നിലനിര്‍ത്തിയപ്പോഴും ഇടയ്ക്ക്‌ രസകരമായ രംഗങ്ങളും സൃഷ്ടിച്ചു.


ഗാനങ്ങള്‍ കേമമൊന്നുമല്ലെങ്കിലും ഒരു ആഘോഷപ്രതീതി ജനിപ്പിച്ച്‌ ചിത്രത്തിന്റെ മൂഡിനോട്‌ ചേര്‍ന്ന് നിന്നു.

പൊതുവേ പറഞ്ഞാല്‍,കാമ്പില്ലാത്ത കഥയില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്റര്‍ടൈനര്‍ ആകുന്നു ഈ ചിത്രം. തീയ്യറ്ററില്‍ പ്രേക്ഷകര്‍ക്ക്‌, പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ക്ക്‌ കുറച്ച്‌ സമയം ആസ്വാദ്യകരമായ നര്‍മ്മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച തരുന്നു ഈ ചിത്രം. എങ്കിലും കഥയിലെ അവ്യക്തതയും യുക്തിക്കുറവും പ്രേക്ഷകന്റെ മനസ്സില്‍ ഒരു കരടായി അവശേഷിക്കുകയും ചെയ്യും...


Rating: 5.5 / 10

Friday, May 06, 2011

മാണിക്യക്കല്ല്‌ (Maanikyakkallu)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എം. മോഹനന്‍

നിര്‍മ്മാണം: എ. എസ്‌. ഗിരീഷ്‌ ലാല്‍

-------------------------------------------------------------------------------------
വണ്ണാമല എന്ന ഗ്രാമത്തിലെ ഗവര്‍ണ്‍മന്റ്‌ സ്കൂളില്‍ പത്താം ക്ലാസ്സില്‍ എല്ലാവരും തോറ്റതിന്റെ വാര്‍ത്തകളുമായി ഈ ചിത്രം ആരംഭിക്കുന്നു.

തുടര്‍ന്നുള്ള കുറച്ചുസമയം ഈ പ്രദേശത്തെ ജനങ്ങളെയും സ്കൂളിനെയും അവിടുത്തെ അദ്ധ്യാപകരെയും കുട്ടികളേയും കുറിച്ച്‌ ഒരു ഏകദേശരൂപം നല്‍കാനായി മാറ്റിവച്ചിരിക്കുന്നു.

പലപ്രാവശ്യം കണ്ട്‌ ആസ്വദിക്കുകയും ആവര്‍ത്തനങ്ങള്‍ അധികമായപ്പോള്‍ ബോറാവുകയും ചെയ്തുതുടങ്ങുന്ന അതേ ജനജീവിതവും സാഹചര്യങ്ങളും വീണ്ടും ഇവിടെയും കാണാം. ഒരു ചായക്കട, അതിനെ ചുറ്റിപ്പറ്റിയുള്ള കുറേ ആളുകളും അവരുടെ വര്‍ത്തമാനങ്ങളും.
സ്കൂളിലെ പ്രധാന അദ്ധ്യാപകനായി നെടുമുടി വേണു അഭിനയിക്കുന്നു. പലപ്രാവശ്യം കണ്ട വേഷമാണെങ്കിലും അദ്ദേഹം പതിവുപോലെ തന്മയത്വത്തോടെ ഇവിടെയും അഭിനയിച്ചിരിക്കുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനാണെങ്കിലും പ്രധാനപരിപാടി വളക്കച്ചവടവും കൃഷിയോടുള്ള കമ്പവും.

പ്രേക്ഷകര്‍ പലപ്രാവശ്യം കണ്ടുമടുത്ത മറ്റ്‌ പുതുമയുള്ള കഥാപാത്രങ്ങള്‍ ആ സ്കൂളിലെ മറ്റ്‌ അദ്ധ്യാപകരാണ്‌. ഡാന്‍സും പാട്ടും പഠിപ്പിക്കുന്ന ജഗദീഷ്‌ റിയാലിറ്റി ഷോയ്ക്ക്‌ വേണ്ടി ഒരു പെണ്‍കുട്ടിയെയും അതിന്റെ അമ്മയേയും കരാറെടുത്ത്‌ കൊണ്ടുനടക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വളരെ ബോറായിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലുള്ള ഒരു ടീച്ചര്‍, അദ്ധ്യാപകസംഘടനാപ്രവര്‍ത്തനമുള്ള ഒരു അദ്ധ്യാപകന്‍ (അനില്‍ മുരളി), സ്ഥലക്കച്ചവടവും മറ്റ്‌ എന്തൊക്കെയോ (ജട്ടിയെന്നോ മറ്റോ പറയുന്നുണ്ട്‌) ഇടപാടുകളുമായി നടക്കുന്ന ഒരു അദ്ധ്യാപകന്‍ (കോട്ടയം നസീര്‍), വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാക്കുന്നതും പ്രധാന തൊഴിലാക്കിയ ഒരു മുസ്ലീം അദ്ധ്യാപകന്‍ (അനൂപ്‌ ചന്ദ്രന്‍.. പണിയെടുത്ത്‌ അദ്ദേഹത്തിന്റെ നടുവൊടിഞ്ഞു... എന്നും നടുവേദനയാണത്രേ), പിന്നെ കോഴിവളര്‍ത്തലും മുട്ടക്കച്ചവടവും പ്രധാന ഇനമായി കൊണ്ടുനടക്കുന്ന പി.ടി. ടീച്ചറായി സംവൃതസുനിലും. അവിടെയുള്ള പ്യൂണായി സലിം കുമാര്‍. ആളുകളെക്കൊണ്ട്‌ ബഹുമാനത്തോടെ വിളിപ്പിക്കാനായി ഗസറ്റില്‍ പേര്‌ മാറ്റി 'തമ്പുരാന്‍' എന്നാക്കിയതാണത്രേ ഇദ്ദേഹം.

നാട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടാത്ത ഈ സ്കൂളില്‍ ആര്‍ക്കോ വേണ്ടി പഠിക്കുന്ന കുറച്ച്‌ കുട്ടികള്‍.

ഈ സെറ്റപ്പിലേയ്ക്കാണ്‌ വിനയചന്ദ്രന്‍ മാഷായി പൃഥ്യിരാജ്‌ എത്തുന്നത്‌.

ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിന്റെ ഘടനതന്നെ പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ കാര്യങ്ങളുടെ സൂചനകൊടുക്കുന്ന രീതിയില്‍ പറയുകയും വ്യക്തമായി വരാന്‍പോകുന്ന സംഗതികളുടെ രൂപം നല്‍കുകയും ചെയ്യുന്നതാകുകയാല്‍ വളരെ നിസ്സംഗഭാവത്തില്‍ ഇരുന്ന് സിനിമ കാണാം.

ചായക്കടക്കാരന്‍ (ഇന്ദ്രന്‍സ്‌) അവിടെ ചായകുടിക്കാനെത്തുന്ന ഒരു അദ്ധ്യാപകനോട്‌ പറയുന്ന ഒരു ഡയലോഗ്‌ "സൈഡ്‌ ബിസിനസ്സൊക്കെ തീരാറായി... പുതിയ മാഷ്‌ വരുന്നുണ്ട്‌. വിനയചന്ദ്രര്‍.."

ചോദ്യം: ഇത്‌ കേട്ടാല്‍ പ്രേക്ഷകര്‍ എന്ത്‌ മനസ്സിലാക്കണം?
ഊഹം: "ഈ വരുന്നത്‌ ഒരു പുലിയാണ്‌.. ഈ മാഷ്‌ വന്നാല്‍ പിന്നെ ഇവിടെ വേറൊരു പരിപാടിയും നടക്കില്ല" എന്ന്. "അതെന്താ അങ്ങനെ?" എന്ന് ചോദിക്കരുത്‌. കാരണം, വരുന്നത്‌ ഹീറോയാണ്‌.

സ്കൂളിലെ അച്ചടക്കമില്ലാത്ത അനുസരണയില്ലാത്ത കുട്ടികളുടെ ക്ലാസ്സില്‍ വിനയചന്ദ്രന്‍ മാഷ്‌ വരുന്നു. കുട്ടികളുമായി സംവദിക്കുന്നു, കാര്യങ്ങള്‍ മനസ്സിലാക്കുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കും?
ഊഹം: "ഈ കുട്ടികളെയൊക്കെ ഇദ്ദേഹം മിടുക്കന്മാരും മിടുക്കികളുമാക്കും"

കള്ളവാറ്റ്‌ നടത്തുന്ന സ്ഥലത്തെ ഒരു പ്രധാനിയുടെ (ജഗതി ശ്രീകുമാര്‍) കയ്യാളായി പ്രവര്‍ത്തിക്കുന്ന തലതിരിഞ്ഞ ഒരു പയ്യന്‍. ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ കാണാന്‍ ചെല്ലുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കാം?
ഊഹം: "ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ സ്നേഹിച്ച്‌ കൊല്ലും.. എന്നിട്ട്‌ നേര്‍വഴിക്ക്‌ നടത്തും. ഈ പയ്യന്‍ ചിലപ്പോള്‍ പോലീസ്‌ കേസുള്‍പ്പെടെയുള്ള കുഴപ്പങ്ങളില്‍ ചെന്ന് ചാടാം. അവിടെയൊക്കെ രക്ഷകനായി മാഷ്‌ വരുമായിരിക്കും"

മാഷ്‌ ഈ സ്കൂളിലെ അദ്ധ്യാപകരോട്‌ സംസാരിക്കുന്നു. സ്കൂള്‍ നല്ല നിലയില്‍ കൊണ്ടുപോകാന്‍ ശ്രമം ആരംഭിക്കുന്നു.

ചോദ്യമില്ല, ഊഹം മാത്രം.. "അദ്ധ്യാപകരൊക്കെ നേരെയാവാം"

ചാരായം വാറ്റുന്ന സ്ഥലത്തെത്തി കുട്ടികളെ ഉപയോഗിച്ച്‌ അത്‌ കടത്താനുള്ള ശ്രമത്തെ മാഷ്‌ എതിര്‍ക്കുന്നു.

ഊഹം: "ഈ മാഷ്‌ അടി എപ്പോഴെങ്കിലും മേടിക്കും. അപ്പോള്‍ എല്ലാവരേയും ഇടിച്ച്‌ പപ്പടമാക്കുമോ ആവോ? ഈശ്വരാ.. അങ്ങനെ സംഭവിക്കല്ലേ?" (ഇത്‌ സിനിമ നന്നാവണേ എന്ന് ആഗ്രഹമുള്ള ഒരു പാവം പ്രേക്ഷകന്റെ മനോഗതം)

"ആദ്യ പോസ്റ്റിംഗ്‌ തന്നെ എന്തിന്‌ ഇങ്ങനെയൊരു സ്കൂളില്‍ തന്നെ വേണം എന്ന് വച്ചു?" ഈ ചോദ്യം സിനിമയിലെ ഒരു കഥാപാത്രം തന്നെ ചോദിക്കുന്നതാണ്‌. അതിന്‌ വിനയചന്ദ്രന്‍ മാഷുടെ ഉത്തരം എന്തായിരുന്നാലും പ്രേക്ഷകന്റെ ഊഹം ഇങ്ങനെ: "ഇവിടെ മാഷിന്‌ എന്തോ പൂര്‍വ്വകാലവുമായി ബന്ധപ്പെട്ട ഒരു സെറ്റപ്പുണ്ട്‌"

മുകളില്‍ സൂചിപ്പിച്ചതെല്ലം ഒരു സാധാരണപ്രേക്ഷകന്‍ ഊഹിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണെന്നേയുള്ളൂ. ഈ ഊഹങ്ങളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല.. എങ്കിലും.....

പിന്നീട്‌ ഗുണ്ടകളുടെ അടികൊണ്ട്‌ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാണാന്‍ വരുന്ന പി.ടി. ടീച്ചറെ വിനയന്‍ മാഷ്‌ "ചന്തൂ.." എന്നൊരു വിളി വിളിച്ചതോടെ പ്രേക്ഷകര്‍ക്ക്‌ ആ പൂര്‍വ്വകാല സെറ്റപ്പ്‌ പിടികിട്ടി. ഛേ... ഛേ... അതൊന്നുമല്ല പ്രധാനകാര്യം. വേറെയും വികാരപരമായ സംഗതികളുണ്ട്‌. സസ്പെന്‍സാണ്‌. പ്രേക്ഷകര്‍ക്കല്ല സസ്പെന്‍സ്‌... ഈ റിവ്യൂ വായിക്കുന്നവര്‍ക്ക്‌. പ്രേക്ഷകര്‍ക്ക്‌ കാര്യങ്ങള്‍ അപ്പോള്‍ തന്നെ പിടികിട്ടും. വിനയചന്ദ്രന്‍ മാഷ്‌ വന്നതെന്താണെന്നും മറ്റും വ്യകതമായി വിവരിച്ചു തരും. നോ കണ്‍ ഫ്യൂഷന്‍സ്‌ പ്ലീസ്‌...

കുറച്ച്‌ കഴിയുമ്പോഴേയ്ക്കും നാട്ടുകാരും അദ്ധ്യാപകരും കുട്ടികളുമൊക്കെ നന്നായി എന്ന് ചായക്കടക്കാരന്‍ തന്നെ പ്രഖ്യാപിക്കുന്നു. അപ്പോള്‍ പ്രേക്ഷകരും സമ്മതിച്ചോളണം. "സമ്മതിച്ചു"

ഇനിയാണ്‌ ക്ലൈമാക്സിലേയ്ക്കുള്ള കാര്യങ്ങള്‍:

കുട്ടികളെല്ലാം പരീക്ഷയെഴുതി ഉന്നതമാര്‍ക്ക്‌ വാങ്ങി പാസ്സാകുമോ?

വിനയചന്ദ്രന്‍ മാഷ്‌ വന്ന തന്റെ ദൗത്യം വിജയിക്കുമോ?


-------------------------------------------------------------------------------------

വളരെ സാധാരണമായ ഒരു കഥ. കൃത്യമായി ഊഹിക്കാവുന്ന കഥാഗതിയും സംഭവങ്ങളും. പ്രതീക്ഷിച്ചപോലുള്ള നനഞ്ഞ ക്ലൈമാക്സ്‌. ഇതൊക്കെ ഈ സിനിമയുടെ മാറ്റ്‌ കുറയ്ക്കുന്നു.

കണ്ണ്‍ നനയ്ക്കുകയും ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായ രണ്ട്‌ മൂന്ന് രംഗങ്ങള്‍, രസകരവും പൊട്ടിച്ചിരി സൃഷ്ടിക്കുന്നതുമായ നാലഞ്ച്‌ സീനുകള്‍, അര്‍ത്ഥഗര്‍ഭവും പ്രാധാന്യമുള്ളതുമായ മൂന്ന് നാല്‌ ഡയലോഗുകള്‍, കൊള്ളാവുന്ന ഒന്ന് രണ്ട്‌ പാട്ടുകള്‍, ഗൃഹാതുരത്വമുണ്ടാക്കാവുന്ന ഗ്രാമവും സ്കൂളും. ഇതൊക്കെയാണ്‌ ഈ സിനിമയുടെ പോസിറ്റീവ്‌ ആയ ഘടകങ്ങള്‍.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. പൃഥ്യിരാജ്‌ വിനയന്‍ മാഷിനെ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്ന് രണ്ട്‌ പാട്ടുകളില്‍ ഡാന്‍സ്‌ കളിച്ച്‌ ആ മാഷ്‌ ഇമേജിനെ ഒന്ന് ഡാമേജ്‌ ആക്കി.

എത്രയൊക്കെ അടുപ്പവും പ്രായവ്യത്യാസവുമുണ്ടെങ്കിലും ഒരു അദ്ധ്യാപകനെ എല്ലാവരും ഒരേപോലെ വിളിക്കുന്ന 'മാഷേ' എന്ന ഒരു വിളീയുണ്ടല്ലോ. അതാണ്‌ ഒരു അദ്ധ്യാപകന്റെ ഏറ്റവും വലിയ നേട്ടം. അതും ഈ സിനിമയില്‍ എടുത്ത്‌ കളഞ്ഞു. 'വിനയചന്ദ്രാ..' എന്ന് വിളിക്കുന്ന പ്യൂണ്‍, പ്രധാന അദ്ധ്യാപകനെ ഭാര്യപോലും 'മാഷേ' എന്ന് വിളിക്കുമ്പോള്‍ 'ചേട്ടാ' എന്ന് വിളിക്കുന്ന നാട്ടുകാര്‍, ഇതൊക്കെ ഒരല്‍പ്പം വ്യത്യസ്തമായിരിക്കുന്നു.

പ്രതീക്ഷിച്ച ക്ലൈമാക്സിന്‌ ഒരു അനാവശ്യ വലിച്ചുനീട്ടല്‍. 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ അവസാനരംഗം തന്നെ മറ്റൊരു രൂപത്തില്‍ ഇവിടെയും പകര്‍ത്തിയിരിക്കുന്നു. മാഷെ തേടിയുള്ള എല്ലാവരുടേയും ആ വരവ്‌.. ഹോ.......

കുറച്ച്‌ കൂടി കാമ്പുള്ള കഥയും സന്ദര്‍ഭങ്ങളും കുറേക്കൂടി തീവ്രമായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നങ്കില്‍ ഈ സിനിമയുടെ സ്വീകാര്യത വളരെയധികം ഉയരുമായിരുന്നു എന്ന് തോന്നുന്നു.

പ്രത്യേക കുറിപ്പ്‌: 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ഒരു ചിത്രം കാണാന്‍ സാധിച്ചിട്ടുള്ളവര്‍ പിന്നെ ഈ ചിത്രം കണ്ടാല്‍ അത്ഭുതപരതന്ത്രരാകും. പച്ചയായ കോപ്പിയടിയെ 'യാദൃശ്ചികത' എന്ന്‌ വിളിക്കാമെങ്കില്‍ യാദൃശ്ചികമായ ഒരുപാട്‌ സാമ്യങ്ങള്‍ (കഥാപാത്രങ്ങളടക്കം) മാണിക്യക്കല്ല്‌ എന്ന ചിത്രത്തില്‍ കാണാം... വളരെ യാദൃശ്ചികമായി 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രം ടി.വി. യില്‍ കാണാന്‍ ഇടയായതിനാലാണ്‌ ഈ പ്രത്യേക കുറിപ്പ്‌ ഇവിടെ ചേര്‍ക്കുന്നത്‌. 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രത്തിന്‌ ഒരു ഹൃദയത്തില്‍ തൊട്ടുള്ള സല്യൂട്ട്‌... (എം. മോഹനന്‍ ഇതൊക്കെ കണ്ടുപഠിക്കുന്നത്‌ വിരോധമില്ലായിരുന്നു, പക്ഷേ, പകര്‍ത്താന്‍ വേണ്ടിയുള്ള കണ്ടുപഠിക്കലാകരുതായിരുന്നു)

Rating : ( 5 / 10 )

Sunday, May 01, 2011

സിറ്റി ഓഫ്‌ ഗോഡ്‌ (City of God)



കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
നിര്‍മ്മാണം: എം അനിത, അനില്‍ മാത്യു

"സിനിമാരംഗത്ത്‌ വളര്‍ന്ന്‌ വരുന്ന ഒരു നടി (റീമാ കല്ലിങ്ങല്‍). അവരുടെ ഭര്‍ത്താവ്‌ തണ്റ്റെ ബിസിനസ്സിനോ മറ്റ്‌ പണത്തിണ്റ്റെ ഭീമമായ ആവശ്യങ്ങള്‍ക്കോ വേണ്ടി ഈ നടിയെ വളരെ അടുത്ത പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ട്‌. അതില്‍ ഒരു പ്രധാനി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖനായ ഒരാളാണ്‌. ഇയാല്‍ പണ്ട്‌ ഈ നടിയെ പ്രേമിച്ചിരുന്നതും പിന്നീട്‌ എന്തുകൊണ്ടോ വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതുമാണെന്നും പറയുന്നുണ്ട്‌. ഇയാളുടെ അടുത്ത സുഹൃത്തും ഇദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നതുമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ജ്യോതിലാല്‍ (പൃഥ്വിരാജ്‌) ഒരു വസ്തുക്കച്ചവടം നടത്തുന്നതിനായി ഇടപെടുന്നു. അതിണ്റ്റെ തര്‍ക്കങ്ങളുടെ ഭാഗമായി മറ്റൊരു പ്രമുഖനായ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരനെ കൊലചെയ്യുന്നു. ഇയാളുടെ ഭാര്യ (ശ്വേതാ മേനോന്‍), പ്രതികാരത്തിനുവേണ്ടി ചിലരെ ഉപയോഗിക്കുന്നു.

തമിഴ്‌ തൊഴിലാളിയായ സ്വര്‍ണ്ണവേല്‍(ഇന്ദ്രജിത്‌) ആ കൂട്ടത്തിലെ മരതകവുമായി (പാര്‍വ്വതി) ഇഷ്ടത്തിലാണ്‌. മരതകം വിവാഹം കഴിഞ്ഞ്‌ ഒരു കുട്ടിയുള്ളതാണെങ്കിലും അവരുടെ ഭര്‍ത്താവ്‌ ദുഷ്ടനും ദുര്‍ന്നടപ്പുകാരനും കുറേ ചിന്നവീടുമുള്ള ഒരു പോലീസുകാരനാണ്‌. കുട്ടി നാട്ടില്‍ അമ്മൂമ്മയോടൊപ്പമാണ്‌. ഈ തമിഴ്‌ ഗ്രൂപ്പിലെ ഒരു പ്രധാനിയായ സ്ത്രീയായി രോഹിണിയുണ്ട്‌."


ഈ മുകളില്‍ പറഞ്ഞ പല കാര്യങ്ങളും പല പല കഷണങ്ങളായി മുറിച്ച്‌ പല ഭാഗങ്ങളില്‍നിന്നായി കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുവരും. ഈ കൂട്ടിയോജിപ്പിക്കലുകള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. അതിന്നിടയില്‍ പല ഡയലോഗുകളും വ്യക്തമാകില്ല. അതില്‍ ഇത്ര മനസ്സിലാക്കാനൊന്നുമില്ലെന്ന് തന്നെയാണ്‌ ഉദ്ദേശം എന്നുതോന്നുന്നു. അത്‌ മനസ്സിലാകാത്തതുകൊണ്ട്‌ സിനിമ വ്യക്തമായില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. വളരെ ബ്രില്ല്യണ്റ്റ്‌ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെ വേണം. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌.

കൊച്ച്‌ കുട്ടികളുടെ ബുദ്ധി നിലവാരം വികസിപ്പിക്കുന്നതിന്‌ വലിയ ഒരു ഇമേജ്‌ കുറേ കഷണങ്ങളാക്കി കൊടുത്ത്‌ ഒന്നിപ്പിച്ചെടുക്കാന്‍ പറയുന്ന ഒരു സംഗതിയുണ്ട്‌. അതുപോലെ, ഈ സിനിമയിലും ചിതറിക്കിടക്കുന്ന സീനുകളെ ഇടയ്ക്കിടയ്ക്ക്‌ പല കഥാപാത്രങ്ങളുടെ ജീവിതകോണില്‍ നിന്നോ ജീവിത സന്ദര്‍ഭങ്ങളില്‍നിന്നോ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച്‌ ഒരിടത്തെത്തിക്കും. പിന്നീട്‌ ഒരു ബന്ധവുമില്ലാത്ത വേറൊരു സംഭവം കാണിക്കും. ആ സംഭവത്തെ പ്രധാന കഥയുമായി ബന്ധിപ്പിക്കാനായി വീണ്ടും പല ഭാഗത്തുനിന്നും കഥാസന്ദര്‍ഭങ്ങളെയോ സംഭവങ്ങളേയോ കൊണ്ട്‌ വന്ന് യോജിപ്പിക്കും. ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. ഇതാണ്‌ സിറ്റി ഒാഫ്‌ ഗോഡ്‌ എന്ന ഈ സിനിമ.

വ്യത്യസ്തമായ ഒരു അവതരണരീതി ഈ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നു. കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാതെ ഇങ്ങനേയും പറയാം എന്ന് ഈ ചിത്രം മനസ്സിലാക്കിത്തരുന്നു. പക്ഷേ, എന്തിനായിരുന്നു ഇങ്ങനെയൊരു കൃത്യം എന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‌ മനസ്സിലാകാതെ അവന്‍ അന്തം വിട്ട്‌ കഷ്ടപ്പെടും.

വളരെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ ഒന്നും മനസ്സിലാകില്ല. 'ഇതെന്താ സംഭവം? ഇതെന്താ കാണിച്ചത്‌ തന്നെ കാണിക്കുന്നേ?' എന്ന് അവന്‍ മണ്ടനെപ്പോലെ പലപ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. (എണ്റ്റെ ഒരു കസിന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട്‌ ഇത്‌ എണ്റ്റെ നേരിട്ടുള്ള അനുഭവമാണ്‌). സാമാന്യമായ കലാസ്വാദനകഴിവില്ലാത്ത പാവം മണ്ടന്‍ പ്രേക്ഷകന്‍. ആദ്യമൊക്കെ ഈ ചോദ്യം ചോദിക്കുന്നത്‌ നല്ല സിനിമ ഗ്രഹിക്കാനുള്ള കഴിവുകേടാണെന്ന് തോന്നുന്നതിനാള്‍ അതിനുവേണ്ട വിശദീകരണം കൊടുക്കാന്‍ ബുദ്ധിമുട്ടില്ല. 'ഒരേ സന്ദര്‍ഭത്തെ പല കഥാപത്രങ്ങളുടെ ആങ്കിളുകളില്‍ നിന്നും അവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും കൊണ്ടുവന്ന് സംയോജിപ്പിക്കുന്നതാണ്‌' എന്ന് പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കാം. പക്ഷേ, ഈ സംഗതികള്‍ തുടരുകയും ഇതേ ചോദ്യം തുടരുകയും ചെയ്യുമ്പോള്‍ ബുദ്ധിനിലവാരവും ആസ്വാദനക്ഷമതയും കൂടുതലുണ്ടെന്ന് അഹങ്കരിക്കുന്ന പ്രേക്ഷകന്‍ (ഉദാഹരണത്തിന്‌ 'ഞാന്‍' എന്ന് വയ്ക്കുക) കുറച്ച്‌ ആവലാതിയോടെ തല ചൊറിഞ്ഞ്‌ ടെന്‍ഷനടിക്കും.

സ്വര്‍ണ്ണവേ‍ലുവും മരതകവും അടങ്ങുന്ന കഥാതന്തുവിലെ പല രംഗങ്ങളും നീണ്ട്‌ നീണ്ട്‌ ബോറടിപ്പിച്ച്‌ അവശരാക്കും.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. കഥയും സന്ദര്‍ഭങ്ങളും അതിമാനുഷികതകളോ യുക്തിക്കുറവുകളോ അനാവശ്യതിരുകലുകളോ കാര്യമായില്ലാതെ കൊണ്ടുപോകാനായി എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊതുവേ ഒരു നിലവാരം കാത്തുസൂക്ഷിച്ചു എന്നതാണ്‌ ലിജോ എന്ന സംവിധായകണ്റ്റെ കഴിവായി എടുത്ത്‌ പറയാവുന്നത്‌.

പക്ഷേ, വ്യത്യസ്തതയ്ക്കുവേണ്ടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമ സാധാരണ പ്രേക്ഷകന്‍ കണ്ടില്ലേലും മനസ്സിലായില്ലേലും വിരോധമില്ല എന്ന് തോന്നുകയോ പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ കാണാന്‍ അഭിരുചി ഉണ്ടാക്കിയെടുത്തേ പറ്റൂ എന്ന ധാരണയോ അപകടമാണ്‌.

ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ഈ സിനിമ കാണാനായി തീയ്യറ്റര്‍ തപ്പി കണ്ടുപിടിക്കേണ്ടി വരികയും ശുഷ്കമായ ഷോ മാത്രമുള്ളതില്‍ ഒരു ഷോയ്ക്ക്‌ കയറി വിരളമായ പ്രേക്ഷകര്‍ക്കിടയിലിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളടങ്ങുന്ന ചില കുടുംബപ്രേക്ഷകര്‍ ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുന്ന കാഴ്ച ഈ അപകടാവസ്ഥയുടെ സൂചനയാണ്‌. അതുപോലെ തന്നെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയകണ്ട്‌ അന്തം വിട്ട്‌ ചിരിക്കുകയും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ 'ഈ സിനിമ എന്തൂട്ടാ? എന്താ ഇതിണ്റ്റെ കഥ?' എന്ന് ചോദിക്കുകയും ചെയ്യുന്ന പാവപ്പെട്ട മണ്ടന്‍ പ്രേക്ഷകരാണ്‌ പൊതുവേ തീയ്യറ്ററുകളില്‍ കൂടുതലായും എത്തുന്നത്‌ എന്ന സത്യവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

Rating: 5 / 10

Sunday, April 17, 2011

ചൈനാ ടൌണ്‍ (China Town)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂറ്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഗോവയില്‍ ചൈനാ ടൌണ്‍ എന്ന സ്ഥലത്ത്‌ ചൂതാട്ടവും മറ്റുമുള്ള ഒരു വലിയ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ നാല്‌ സുഹൃത്തുക്കള്‍. ഒരു ദിവസം ഇവരുടെ ബിസിനസ്‌ എതിരാളി തനിക്ക്‌ ചൈനാടൌണിണ്റ്റെ ആധിപത്യം മുഴുവന്‍ വേണമെന്ന്‌ അവകാശപ്പെട്ട്‌ ഇവരെയെല്ലം കുടുംബത്തോടെ കൊല്ലാനും അവിടെ നിന്ന്‌ ഓടിക്കാനും വരുന്നു. കുറേ പേരെ കൊല്ലുന്നു, കുറേ പേര്‍ രക്ഷപ്പെടുന്നു. നാല്‌ സുഹൃത്തുക്കളില്‍ ഒരാള്‍ രക്ഷപ്പെടുന്നു. മൂന്ന്‌ പേരുടേയും മക്കള്‍ രക്ഷപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലെ രക്ഷപ്പെട്ട ഒരാള്‍ എവിടെ നിന്നോ തിരികെയെത്തി ഒരു ചൂതാട്ടകേന്ദ്രം വാങ്ങുന്നു. തണ്റ്റെ സുഹൃത്തുക്കളുടെ മക്കളെ കണ്ടെത്തി അത്‌ അവരെ ഏല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നു. പഴയ ശത്രു ഇപ്പോള്‍ വലിയ സംഭവമായിത്തീര്‍ന്നിരിക്കുന്നു. ആഭ്യന്ത്രമന്ത്രി പോലും ഇദ്ദേഹത്തിണ്റ്റെ ബിനാമിയാണ്‌. മൂന്ന്‌ സുഹൃത്തുക്കളുടെ മക്കളെ എവിടെനിന്നൊക്കെയോ കണ്ടെത്തി എത്തിക്കുന്നു. മോഹന്‍ ലാല്‍, ജയറാം, ദിലീപ്‌ എന്നിവരാണ്‌ ആ മക്കള്‍. മോഹന്‍ലാലിന്‌ എങ്ങനെയോ ഒരു അനുജത്തിയും (കാവ്യാമാധവന്‍) ഉണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാകും. പക്ഷേ, അവസാനമാകുമ്പോഴേയ്ക്കും ഇവര്‍ കല്ല്യാണം കഴിയ്ക്കും. അതെന്താ അങ്ങനെ എന്ന്‌ ചോദിച്ചേക്കരുത്‌. 'അതെന്താ അങ്ങനെ?' എന്ന്‌ ചോദിക്കാന്‍ പോലുമാകാത്ത വിധത്തില്‍ നിരവധി രംഗങ്ങള്‍ (അങ്ങനെ വിളിക്കാവോ എന്നറിയില്ല... ) ഈ ചിത്രത്തിലുണ്ട്‌.

ഇതിന്നിടയില്‍ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്ന ചിലരെ പിടിച്ച്‌ പറിച്ച്‌ കാശുണ്ടാക്കുന്ന ഗുണ്ടാനേതാവായി സുരാജ്‌ വെഞ്ഞാര്‍മൂടും ഉണ്ട്‌. ഇദ്ദേഹത്തിണ്റ്റെ തമാശകളും ഗോഷ്ടികളും കണ്ട്‌ ആളുകള്‍ പരിതപിച്ച്‌ കരയും.

ദിലീപ്‌ വല്ലാതെ കോമഡികാണിച്ച്‌ പ്രേക്ഷകരെ ശ്വാസം മുട്ടിക്കും.

ജയറാം കോമഡിയാണോ ട്രാജഡിയാണോ അഭിനയിക്കുന്നത്‌ എന്നത്‌ ഇതുവരെ തീരുമാനമായില്ല.

മോഹന്‍ലാല്‍ തണ്റ്റെ താരപദവി സംരക്ഷിക്കാന്‍ ഒരു ലോഡ്‌ ഗുണ്ടകളെയൊക്കെ പുഷ്പം പോലെ ഇടിച്ചിട്ട്‌ 'ഇനി ആരും ഇല്ലേ?' എന്ന്‌ വിഷമിച്ച്‌ തിരിച്ച്‌ നടന്നുപോകും.

ആഭ്യന്തരമന്ത്രിക്ക്‌ ഒരു മകളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തിയ സുഹൃത്ത്‌ (ക്യാപ്റ്റന്‍ രാജു) ഒരു പുത്രിയുമായാണ്‌ എത്തുന്നത്‌. ഇപ്പോള്‍ മൂന്ന്‌ പേര്‍ക്കും നായികമാരുമായല്ലോ... കാവ്യാമാധവന്‍ അനുജത്തിയായാണ്‌ തുടങ്ങിയതെങ്കിലും ഇടയ്ക്ക്‌ വെച്ച്‌ മോഹന്‍ലാലിണ്റ്റെ നായികയായി മാറുന്ന കാഴ്ച കേമമായിരുന്നു. 'നിണ്റ്റെ ഏത്‌ ആഗ്രഹമാണ്‌ ഈ ഇച്ചായന്‍ ഇതുവരെ നടത്തിത്തരാഞ്ഞത്‌. എന്നിട്ട്‌ ഇതുമാത്രം നീ എന്തേ എന്നോട്‌ പറഞ്ഞില്ല?' എന്ന്‌ ഒരൊറ്റ ചോദ്യം ചോദിക്കലും മോതിരമിടീക്കലും കഴിഞ്ഞു.

'പുരകത്തുമ്പോള്‍ വീണവായന' എന്ന്‌ കേട്ടിട്ടേയുള്ളൂ... ഈ സിനിമയില്‍ അതും ദര്‍ശിക്കാനായി. സ്വത്തുക്കളെല്ലം നഷ്ടപ്പെടുകയും 'മൂന്ന്‌ ദിവസം കൂടിയേ നിങ്ങള്‍ക്ക്‌ ആയുസ്സുള്ളൂ' എന്ന്‌ പറഞ്ഞ്‌ വില്ലന്‍ ഇവരെ വിടുകയും ചെയ്തതിനുശേഷം എന്ത്‌ ചെയ്യണമെന്നറിയാതെ നടക്കുമ്പോള്‍ ദേ വരുന്ന്‌ രണ്ട്‌ പാട്ട്‌... കൂടെ ഡാന്‍സും.

പിന്നെ കുറേ നേരത്തേക്ക്‌ കള്ള്‌ കുടിയും എന്തോ പൊടിയും... അത്‌ ചെന്നാല്‍ പിന്നെ ചെയ്യുന്നതെന്താണെന്ന്‌ അറിയില്ല അത്രേ... ഈ സിനിമയില്‍ എന്ത്‌ വൃത്തികേടും തോന്ന്യാസവും കാണിക്കാണ്‍ വേണ്ടി സംവിധായകന്‍ ഈ സാധനം സ്വയം കുറച്ച്‌ തിന്നുകയും അത്‌ അഭിനേതാക്കള്‍ക്കെല്ലാം കൊടുക്കുകയും ചെയ്തു എന്ന്‌ വ്യക്തം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്കും അതിണ്റ്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും മനസ്സിലായിട്ടില്ല. പിന്നെ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ....

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലെ ആളുകള്‍ ഒരു വണ്ടിയില്‍ വന്നിറങ്ങുന്നത്‌ കണ്ടു. എന്തിനായിരുന്നു ആ സീന്‍ എന്ന്‌ പിന്നീട്‌ മനസ്സിലായി. ചീപ്പ്‌ പബ്ളിസിറ്റിക്കുവേണ്ടി ഇതിണ്റ്റെ പേരില്‍ ആ പ്രോഗ്രാമില്‍ കയറിയിരുന്നു ഈ തട്ടിക്കൂട്ട്‌ സിനിമയുടെ വിശേഷങ്ങള്‍ പങ്ക്‌ വച്ച്‌ ഈ സിനിമയ്ക്ക്‌ കളക്‌ ഷന്‍ ഉണ്ടാക്കാം എന്ന്‌ നേരത്തേ പ്ളാന്‍ ചെയ്ത അതിബുദ്ധിയായിരുന്നു ഈ സീന്‍.

താരങ്ങളെ പോസ്റ്ററുകളില്‍ പ്രതിഷ്ഠിച്ച്‌, കുറേ പരസ്യങ്ങള്‍ വാരി വിതറി, ഉത്സവസീസണുകളില്‍ ചിത്രം റിലീസ്‌ ചെയ്താല്‍ മണ്ടന്‍മാരായ പ്രേക്ഷകരെ പറ്റിച്ച്‌ കാശ്‌ വാരാം എന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായുണ്ടായ ഒരു സംരംഭമാകുന്നു ഈ സിനിമ എന്ന്‌ പറയാതെ വയ്യ.

ചൈനീസ്‌ സാധനങ്ങള്‍ ഒരിടയ്ക്ക്‌ മാര്‍ക്കറ്റില്‍ സജീവമായിരുന്നു. ഗുണത്തിലും വിലയിലും കുറവുള്ളതാണെന്നതായിരുന്നു ഇവയുടെ പ്രത്യേകത. പക്ഷേ, ഈ ചിത്രവും പേരിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ചൈനീസ്‌ ഐറ്റം തന്നെ. പക്ഷേ, ചൈനീസ്‌ സാധങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവിധം ഗുണക്കുറവുണ്ടെങ്കിലും വില (ടിക്കറ്റ്‌ വില) ഒരു കുറവും ഇല്ല എന്നത്‌ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു.

Rating : 2.5 / 10

Thursday, April 07, 2011

ഉറുമി (Urumi)




കഥ, തിരക്കഥ, സംഭാഷണം: ശങ്കര്‍ രാമകൃഷ്ണന്‍

സംവിധാനം: സന്തോഷ്‌ ശിവന്‍

നിര്‍മ്മാണം: ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, പൃഥ്യിരാജ്‌


ആദിവാസികളടങ്ങുന്ന ഒരു ജനത താമസിച്ചിരുന്ന ഒരു പ്രദേശത്തിന്റെ ഖ നനസാദ്ധ്യതകള്‍ മനസ്സിലാക്കി അതിന്റെ വില്‍പനയുമായി ബന്ധപ്പെട്ട്‌ വര്‍ത്തമാന കാലഘട്ടത്തിലെ കഥാപാത്രങ്ങളില്‍ നിന്ന് തുടങ്ങി, ഭൂതകാലത്തിലെ സംഭവവികാസങ്ങളുടെ വിവരണങ്ങളിലേയ്ക്കും ചരിത്രപശ്ചാത്തലത്തിന്റെ ദൃശ്യാവിഷ്കാരത്തിലേയ്ക്കും പ്രേക്ഷകരെ ഈ സിനിമ കൊണ്ടുപോകുന്നു. വര്‍ത്തമാനകാലഘട്ടത്തിലെ ഈ ഓരോ പ്രധാന കഥാപാത്രങ്ങളേയും ഭൂതകാലത്തിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുകയും സാഹചര്യങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു തുടര്‍ച്ച അനുഭവിപ്പിക്കുന്നിടത്തുമാണ്‌ ഈ കഥയുടെ പ്രത്യേകതയും.


നമുക്ക്‌ അവകാശപ്പെട്ട ഭൂമി, ഇവിടെ കച്ചവടം ചെയ്യാനെത്തിയവര്‍ ആധിപത്യം സ്ഥാപിക്കുന്നിടത്ത്‌ ചെന്നെത്തുകയും അവരുടെ അധീനതയില്‍പെട്ട്‌ അസ്ഥിത്വവും സംസ്കാരവും അടിയറവെച്ച്‌ ചൂഷണം ചെയ്യപ്പെടുകയും സംഭവിക്കുന്ന ഒരു ജനവിഭാഗത്തെ ഈ രണ്ട്‌ കാലഘട്ടത്തിലും വരച്ച്‌ കാണിക്കുന്നു. അത്തരം അധിനിവേശങ്ങളെ എതിര്‍ക്കാനും അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ച്‌ പ്രതിരോധം സൃഷ്ടിക്കാന്‍ നേതൃത്വം ഏറ്റെടുക്കുന്ന ചങ്കുറപ്പുള്ളവരേയും വ്യക്തമായി ദര്‍ശിക്കാനാകുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ സ്വന്തം നാടിനേയും ജനതയേയും അധികാരത്തിനും ധനത്തിനും വേണ്ടി ഒറ്റുകൊടുക്കുന്ന ചില ഹിജഡകളായ അധമരേയും ഈ രണ്ട്‌ കാലഘട്ടത്തിലും ദൃശ്യമാകുന്നതാണ്‌.

അഭിനയം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. പൃഥ്യിരാജ്‌ തന്റെ കഥാപാത്രത്തോട്‌ പൂര്‍ണ്ണമായും നീതിപുലര്‍ത്തി എന്ന് തന്നെ പറയാം. അതുപോലെ തന്നെ എടുത്ത്‌ പറയാവുന്ന നിരവധി കഥാപാത്രങ്ങളുണ്ട്‌ ഈ ചിത്രത്തില്‍. ഒരല്‍പ്പം നര്‍മ്മം കലര്‍ന്ന പ്രഭുദേവയുടെ കഥാപാത്രം പ്രേക്ഷകഹൃദയത്തോട്‌ വളരെ അടുത്ത്‌ നില്‍ക്കുന്നു. അറയ്ക്കല്‍ ആയിഷയായി ജെനീലിയ ഭാവചലനനടന വൈഭവം തീര്‍ത്ത്‌ പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചു.

ചേണിച്ചേരി കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറും ചിറയ്ക്കല്‍ തമ്പുരാനായി വന്ന അമോല്‍ ഗുപ്തയും രണ്ട്‌ ഗാമമാരും (അച്ഛനും മകനും), ഇളമുറതമ്പുരാനും തങ്ങളുടേതായ ഒരു ഇടം പ്രക്ഷകമനസ്സില്‍ കണ്ടെത്തുന്നു.

തബു, വിദ്യാബാലന്‍ എന്നിവര്‍ ഒരു ആട്ടവും പാട്ടുമായി അവശേഷിച്ചു.

ചിറയ്ക്കല്‍ തമ്പുരാന്റെ മകളായി നിത്യാ മേനോന്‍ മോശമല്ലാത്ത കഥാപാത്രമാണെങ്കിലും വേണ്ടത്ര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയില്ല.

കേളുനായരുടെ അച്ഛനെ അവതരിപ്പിച്ച ആര്യയ്ക്ക്‌ തന്റെ രൂപത്തിലും ഭാവത്തിലും കേളുനായരോട്‌ സാമ്യം ജനിപ്പിക്കാനായി.

ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതായിരുന്നു. ഗാനരംഗങ്ങളടക്കം ചിത്രത്തിലെ പല ഭാഗങ്ങളും ദൃശ്യവിരുന്ന് തന്നെയായിരുന്നു.

പറങ്കികളെ സധൈര്യം നേരിട്ട്‌ കുറേപേരെ വകവരുത്തിയ ഹസൈനാര്‍ എന്ന യോദ്ധാവിനെ തൂക്കുകയറില്‍ നിന്ന് കേളുനായനാരും ‍ആയിഷയും കൂട്ടരും ചേര്‍ന്ന് രക്ഷിക്കുന്നതുള്‍പ്പെടെ പല രംഗങ്ങളും ഗംഭീരമായി. ഹസൈനാരെ തൂക്കുമരത്തില്‍ നിന്ന് രക്ഷിച്ചിട്ട്‌ കെട്ടഴിച്ച്‌ പോലും വിടാതെ കേളുനായര്‍ പോകുകയും പിന്നീട്‌ ആ കഥാപാത്രം വിസ്മൃതിയിലാകുകയും ചെയ്തത്‌ അത്ഭുതപ്പെടുത്തി.

പലപ്പോഴും കഥാഗതിയില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു.

ഇത്രയൊക്കെയാണെങ്കിലും പല ന്യൂനതകളും ഈ ചിത്രത്തിലും തെളിഞ്ഞ്‌ നില്‍ക്കുന്നു. കുറിക്ക്‌ കൊള്ളുന്ന പല സംഭാഷണങ്ങളും ഉണ്ടെങ്കിലും ചില നെടുനീളന്‍ ഡയലോഗുകള്‍ ആസ്വാദനക്ഷമതയെ ബാധിച്ചതോടൊപ്പം ഒന്നും മനസ്സിലാകാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തു. ചില ഡയലോഗുകള്‍ വളരെ നാടകീയമായി തോന്നി.

ഈ ചിത്രത്തിന്‌ അവിചാരിതമായിട്ടാകാമെങ്കിലും 'പഴശ്ശിരാജ' എന്ന സിനിമയോട്‌ പലതരത്തിലും സാമ്യമുള്ളതായി അനുഭവപ്പെട്ടു. കഥയുടെ ഗതിയും സംഭവവികാസങ്ങളും പല കഥാപാത്രങ്ങളും 'പഴശ്ശിരാജ' യുടേതുമായി രസകരമായ ഒരു സാമ്യം തോന്നിപ്പിച്ചു.

'പഴശ്ശിരാജ' യില്‍ തിലകന്‍ അവതരിപ്പിച്ച നാട്ടുരാജാവ്‌ ഈ ചിത്രത്തിലെ ചിറയ്ക്കല്‍ തമ്പുരാനുമായി താരതമ്യം ചെയ്യാം. പഴശ്ശിരാജയിലെ നാട്ടുരാജാവ്‌ ബ്രിട്ടീഷുകാരുമായി പൂര്‍ണ്ണമായി ഒരുമപ്പെടുന്നതാണെങ്കില്‍ ഉറുമിയിലെ തമ്പുരാന്‍ മനസ്സില്‍ ആത്മാഭിമാനമുണ്ടെങ്കിലും ഗതികേടിന്റെ കീഴ്‌ പെടല്‍ അനുഭവിക്കുകയും അവസാനഘട്ടത്തില്‍ നെഞ്ചുറപ്പോടെ നില്‍ക്കുന്നതായും കാണാം.

പഴശ്ശിരാജ എങ്ങനെ ജനങ്ങളെ അണിനിര്‍ത്തി പ്രതിരോധം തീര്‍ത്തുവോ അതുപോലെ തന്നെയാണ്‌ കേളുനായനാരും പറങ്കിപ്പടയ്ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്‌. രണ്ട്‌ സിനിമകളിലും നാനാവിധ ജനവിഭാഗങ്ങളേയും വിവിധമതസ്ഥരേയും സംയോജിപ്പിക്കുന്ന പ്രക്രിയ കാണാം.

പഴശ്ശിരാജയില്‍ നീലിയെന്ന ആദിവാസിയുവതി ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരേ പഴശ്ശിരാജയോടൊപ്പം നിന്ന് യുദ്ധം ചെയ്തതെങ്കില്‍, ഉറുമിയില്‍ കേളുനായനാരോടൊപ്പം അറായ്ക്കല്‍ ആയിഷ സമാനമായരീതിയില്‍ പ്രകടനം കാഴ്ചവെക്കുന്നു.

പഴശ്ശിരാജയുടെ സന്തതസഹചാരിയായ യോദ്ധാവിനെപ്പോലെ കേളുനായനാര്‍ക്കും ഒരു സഹോദരസമാനനായ വവ്വാലിയുമുണ്ട്‌. പഴശ്ശിരാജയുടെ വലം കയ്യായിരുന്ന ഈ യോദ്ധാവ്‌ വീരോചിതമായി കൊല്ലപ്പെടുന്നപോലെതന്നെ കേളുനായനാരുടെ വവ്വാലിയും അടിയറവ്‌ പറയുന്നു.


ഇടയ്ക്ക്‌ ബ്രിട്ടീഷ്‌ പടയെ തുരത്താന്‍ പഴശ്ശിരാജയ്ക്ക്‌ സാധിക്കുന്നപോലെ തന്നെ കേളുനായനാരും സംഘവും ഇടക്കാല വിജയം കൈവരിക്കുന്നുണ്ട്‌.

പ്രതിരോധങ്ങള്‍ക്കൊടുവില്‍ പഴശ്ശിരാജ വീരോചിതമായി അന്ത്യം വരിച്ചതിന്റെ മറ്റൊരു പതിപ്പാകുന്നു കേളുനായനാരുടെ വീരമൃത്യുവും.

പ്രതികാരത്തിന്‌ ഒരു കുടുംബപരവും വൈകാരികവുമായ ഒരു പശ്ചാത്തലം ഉണ്ടാക്കി പ്രതികാരദാഹം ആറ്റിക്കുറിക്കി കാത്തിരുന്ന കഥാപാത്രമാണ്‌ കേളുനായനാരെങ്കില്‍ പഴശ്ശിരാജയ്ക്ക്‌ അങ്ങനെ വ്യക്തിപരമായ പൂര്‍വ്വവൈരാഗ്യങ്ങളൊന്നും ഇല്ല എന്നതാണ്‌ വ്യത്യാസം. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി കഥാപാത്രങ്ങളെയുള്‍പ്പെടെ ബന്ധിപ്പിക്കാനായിരിക്കുന്നു എന്നതാണ്‌ ഉറുമി എന്ന സിനിമയുടെ കഥയുടെ മറ്റൊരു പ്രത്യേകത.

ഇടയ്ക്കൊക്കെ 'മെല്ലെപ്പോക്ക്‌' അല്‍പം അലോസരപ്പെടുത്തുമെങ്കിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാനുള്ള വിവിധ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്‌ 'ഉറുമി' എന്ന സിനിമ. ഉറുമിയുടെ ചടുലതയും തീവ്രതയും കുറച്ചെങ്കിലും അവിസ്മരണീയമായി മനസ്സില്‍ നില്‍ക്കുകയും ആത്മാഭിമാനമുള്ള പോരാളികളുടെ വീര്യം കുറച്ചെങ്കിലും ഹൃദയത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു ഈ ചിത്രം.

Rating: 7 / 10

Monday, March 28, 2011

ആഗസ്ത്‌ 15 (August 15)



കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ഷാജി കൈലാസ്‌
നിര്‍മ്മാണം: എം. മണി


മുഖ്യമന്ത്രി ഒരു ഗുരുതരമായ ഹൃദയാഘാതത്തിനുശേഷം സുഖം പ്രാപിക്കുന്നു. മാരകമായ ഒരു വിഷാംശം ഉള്ളില്‍ ചെന്നതാണ്‌ ഈ ഹൃദയാഘാതത്തിനുകാരണം എന്ന് ഡോക്ടര്‍മാര്‍ 'യാദൃശ്ചികമായി' കണ്ടെത്തുന്നു. തുടര്‍ന്ന് പോലീസിനെ അറിയിക്കുന്നു. പോലീസ്‌ ഡിപ്പാര്‍ട്ട്‌ മെന്റും മുഖ്യമന്ത്രിയോടടുത്ത പാര്‍ട്ടിയുടെ ചിലരും ഡോക്ടര്‍മാരും ഈ വിവരം മാധ്യമങ്ങളേയോ മുഖ്യമന്ത്രിയേയോ അറിയിക്കാതെ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് 'പെരുമാള്‍' ഒരു ബുള്ളറ്റും ഓടിച്ച്‌ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കുമായി കേസന്വേഷണത്തിനെത്തി അദ്ദേഹം ഉദ്വേഗഭരിതമായി കുറ്റവാളികളെ കണ്ടെത്തുന്നു.

സിനിമയുടെ ആദ്യഘട്ടത്തില്‍ തന്നെ കുറ്റവാളികളാരൊക്കെയെന്ന് വ്യക്തത തരുന്നുണ്ടെങ്കിലും അത്‌ പെരുമാള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതും മറ്റ്‌ ശ്രമങ്ങള്‍ എങ്ങനെ തടയുന്നു എന്നതുമാണ്‌ വിവരിക്കുന്നത്‌. അതോടൊപ്പം ക്ലൈമാക്സ്നില്‍ പ്രതീക്ഷിക്കാത്ത ഒരാളെക്കൂടി വില്ലനായി കണ്ടെത്തുന്നതോടെ പ്രേക്ഷകര്‍ സായൂജ്യമടയുമെന്ന കണക്കുകൂട്ടലും കഥാകൃത്തിനുണ്ടായിരുന്നു.

ചിത്രത്തില്‍ പൊതുവേ അഭിനയം വലിയ മോശമില്ലായിരുന്നു. സായ്‌ കുമാര്‍ അവതരിപ്പിച്ച പാര്‍ട്ടി സെക്രട്ടറി നോട്ടത്തിലും ഭാവത്തിലും ശരീരചലനങ്ങളിലും ഒരു രാഷ്ട്രീയനേതാവിനെ ശരിക്കും വരച്ചുകാണിക്കാന്‍ പ്രാപ്തമായതായിരുന്നു. നെടുമുടിവേണുവിന്റെ മുഖ്യമന്ത്രി കഥാപാത്രം, സിദ്ധിക്കിന്റെ വില്ലന്‍ തുടങ്ങിയവയും ശരാശരി നിലവാരം പുലര്‍ത്തി. ജഗതി ശ്രീകുമാറിന്റേയും ലാലു അലക്സിന്റേയും കഥാപാത്രങ്ങള്‍ ഇടയ്ക്കെങ്കിലും അല്‍പം താല്‍പര്യം ജനിപ്പിക്കുന്നവയായിരുന്നു.

മമ്മൂട്ടി പൊതുവെ നല്ല ഗ്ലാമറില്‍ നിന്നെങ്കിലും നടപ്പിലും ചലനങ്ങളിലും എന്തോ അംഗവൈകല്ല്യപ്രതീതി ജനിപ്പിച്ചു. അദ്ദേഹത്തിന്‌ അഭിനയശേഷി പ്രകടിപ്പിക്കേണ്ട ഒന്നും തന്നെ ഈ പെരുമാള്‍ എന്ന കഥാപാത്രത്തിനുണ്ടായിരുന്നില്ലതാനും.

എസ്‌. എന്‍. സ്വാമിയുടെ സ്ക്രിപ്റ്റില്‍ പരതിയാല്‍ പതിരായിരിക്കും പൊതുവേ കൂടുതലും... ചില പതിര്‍ സാമ്പിളുകളും നിരീക്ഷണങ്ങളും താഴെ കൊടുക്കുന്നു.


1. അന്വേഷണം ഏറ്റെടുക്കുന്ന പെരുമാള്‍, പോലീസിന്റെ യാതൊരു സഹായവും കാര്യമായി ഉപയോഗിക്കാതെ, തന്റെ ഇഷ്ടത്തിന്‌ കാര്യങ്ങളെല്ലാം ചെയ്യുന്നു.

2. പള്ളീലച്ഛന്റെ വേഷം കെട്ടിയാല്‍ ആര്‍ക്കും അച്ഛന്മാര്‍ താമസിക്കുന്നിടത്ത്‌ കയറി തീറ്റയും കുടിയും വ്യായാമവും പ്രാര്‍ത്ഥനയുമായി കഴിയാമെങ്കില്‍ അവിടെ ജനപ്രളയമാകാന്‍ വലിയ താമസമില്ല.

3. ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസ്സ്‌ തകര്‍ക്കാന്‍ പറ്റിയ വെടിയുണ്ടയൊക്കെ വില്ലന്‌ ഉണ്ടാക്കിയെടുക്കാന്‍ എത്ര സമയം വേണം? (രാസായുധം വരെ കയ്യിലുണ്ട്‌... പിന്നെയല്ലേ ഒരു വെടിയുണ്ട...)

4. ഈ വില്ലനെ എന്തുകൊണ്ട്‌ ഒളിമ്പിക്സില്‍ പങ്കെടുപ്പിച്ചില്ല എന്ന് പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട്‌ അന്വേഷിപ്പിക്കണം. എന്തൊരു ഷാര്‍പ്പ്‌ ഷൂട്ടര്‍?

5. ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്ന് ഷൂട്ട്‌ ചെയ്തതാണെന്ന് മനസ്സിലാക്കി പെരുമാള്‍ വണ്ടിയും കൊണ്ട്‌ അങ്ങോട്ട്‌ പായുന്നു. പാവം പോലീസുകാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്നു. ഇദ്ദേഹം ആര്‍ക്കും ക്രെഡിറ്റ്‌ കൊടുക്കില്ല എന്ന് ശപഥം ചെയ്ത്‌ നടപ്പാണെന്ന് വേണം കരുതാന്‍. എന്നിട്ട്‌ ഒറ്റയ്ക്ക്‌ പോയിട്ട്‌ കള്ളനും പോലീസും കളിച്ച്‌ വില്ലന്‍ രക്ഷപ്പെടുന്നതും നോക്കി നില്‍ക്കുന്ന കണ്ടാല്‍ പ്രേക്ഷകന്‍ വിചാരിക്കും ഇതെന്തോ തന്ത്രമാണെന്ന്.... സിനിമ കഴിഞ്ഞാലും ആ തന്ത്രം എന്തായിരുന്നു എന്ന് ഒരു പിടിയും കിട്ടില്ല.

6. സിനിമാപ്രദര്‍ശനശാലയുടെ സ്ക്രീനിന്‌ തീ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി മാത്രം ഇരുന്ന ഇരുപ്പില്‍ ഇരുന്ന് ചുമയ്കുകയും ബാക്കി എല്ലാവരും ഓടി രക്ഷപ്പെടുകയും ചെയ്തതും കേമം.. പ്രദര്‍ശനശാലയുടെ സമീപം പോലീസും സെക്യൂരിറ്റിയും കോടതി നിരോധിച്ചിട്ടുണ്ടോ ആവോ? (മാത്രമല്ല, അവിടെ എന്തായിരുന്നു കൊല്ലാന്‍ ഉപയോഗിക്കുന്ന പദ്ധതി എന്ന് വ്യക്തമായില്ല. തീ വെച്ചിട്ട്‌ വെടിവെയ്ക്കാനായിരുന്നോ, വെടി വച്ചിട്ട്‌ തീ വെയ്ക്കാനായിരുന്നോ, അതോ ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമായിരുന്നോ? ഒരു പിടിയുമില്ല. നമ്മുടെ നിരീക്ഷണപാടവത്തിന്റെ കുറവാകാം മനസ്സിലാകാതിരിക്കാന്‍ കാരണം)

7. വില്ലന്‌ പെരുമാളുമായാണോ ശത്രുത എന്ന് ഇടയ്ക്കെങ്കിലും തോന്നിപ്പോകും. ജോലി ഏല്‍പിച്ച ആളുകള്‍ പിന്‍ വാങ്ങുമ്പോഴും അതിന്‌ സൗകര്യപ്പെടില്ല എന്ന് വില്ലന്‍ പറയുന്നതും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള ഡയലോഗുകളും കേട്ട്‌ രോമാഞ്ചഭരിതരയായിപ്പോകാത്തവരാരും ഉണ്ടാകില്ല.

8. പണം കണ്ട്‌ വശംവദനായിപ്പോയ ഒരു സബ്‌ ഇന്‍സ്പെക്ടറും കുറേ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മാറ്റങ്ങളും കണ്ട്‌ കഷ്ടം തോന്നിപ്പോകും.

9. ഹെല്‍മറ്റ്‌ ഉപയോഗിക്കാത്തതിന്‌ ഒരിക്കല്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്താല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഹെല്‍മറ്റ്‌ വെയ്ക്കാതെ സഞ്ചരിക്കാനുള്ള ലൈസന്‍സ്‌ ആകുമോ എന്ന് ആര്‍ക്കും ഒരു ചെറിയ സംശയം തോന്നാം.

10. ഡി.ജി.പി. ഇന്റലിജന്‍സ്‌ മുഖ്യമന്ത്രിയുടെ പ്രോഗ്രാമില്‍ വന്ന ഒരു മാറ്റം പെരുമാളിനെ അറിയിക്കാന്‍ മറന്നുപോയി എന്നത്‌ സുപ്രധാനമായി. ഇദ്ദേഹം മറന്നില്ലായിരുന്നെങ്കില്‍ വില്ലന്റെ പദ്ധതി നടപ്പിലാക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ ഇദ്ദേഹം നിര്‍ബന്ധമായും മറന്നതിനുപിന്നില്‍ ഇദ്ദേഹത്തിനും പങ്കുണ്ടായിരുന്നോ എന്ന് ആര്‍ക്കും സംശയം തോന്നും. പക്ഷേ, ആ ഭാഗം സൗകര്യപൂര്‍വ്വം ഒഴിവാക്കി സര്‍പ്രൈസ്‌ വില്ലനെ കണ്ടെത്തികാണിച്ച്‌ സംഗതി പര്യവസാനിപ്പിക്കുകയും ചെയ്യുന്നു.

ഒടുവില്‍ പതിവുപോലെ പെരുമാള്‍ കൂളിംഗ്‌ ഗ്ലാസ്‌ വെച്ച്‌ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ചുപോകുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇറങ്ങിപ്പോകാം.

പൊതുവേ പറഞ്ഞാല്‍ എസ്‌. എന്‍. സ്വാമിയുടെ സമീപകാല ചിത്രങ്ങളിലൊക്കെ കാണാവുന്ന ഏനക്കേടുകളും ഷാജികൈലാസിന്റെ സംവിധാനത്തില്‍ പ്രതീക്ഷിക്കാവുന്ന സംഗതികളും ചേര്‍ത്ത്‌ ഉണ്ടാക്കിയെടുത്ത ഒരു സിനിമ. പക്ഷേ, ഈ രണ്ട്‌ പേരും അവരുടെ തൊട്ട്‌ മുന്‍പ്‌ ചെയ്ത ചിത്രങ്ങളേക്കാല്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം (രണ്ട്‌ മോശം കാര്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ ഭേദം ഏത്‌ എന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട്‌)

Rating : 3 / 10

Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ (Christian Brothers)



കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി. അനൂപ്‌, മഹാ സുബൈര്‍


ഒരു തമ്പികുടുംബത്തിലൂടെ ഈ ചിത്രം തുടങ്ങുന്നു. അച്ഛന്‍ തമ്പിയും (വിജയരാഘവന്‍) മക്കള്‍ തമ്പിമാരും (3 പേര്‍, അതില്‍ ഒരാള്‍ ഐ.പി.എസ്‌. ബിജുമേനോന്‍) ഏക്കറുകണക്കിന്‌ സ്ഥലം കൈവശം വച്ചിരുന്നത്‌ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനുള്ള ശ്രമത്തിലൂടെ കഥയെ കൊണ്ട്‌ കെട്ടുന്നത്‌ അച്ഛന്‍ മാപ്പിളയും (ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിള - സായ്‌ കുമാര്‍) രണ്ട്‌ മക്കള്‍ മാപ്പിളകളും (മോഹന്‍ ലാല്‍, ദിലീപ്‌) രണ്ട്‌ പെണ്‍ മക്കളുമുള്ള കുടുംബത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്‌. അതായത്‌, ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സ്വാധീനശ്രമങ്ങള്‍ ചെന്നെത്തുന്നത്‌ വില്ലേജ്‌ ഓഫീസറായ അച്ഛന്‍ മാപ്പിളയുടെ അനിയന്റെ (ജഗതി ശ്രീകുമാര്‍) അടുത്താണ്‌. നീതിമാനായ അദ്ദേഹം അത്‌ പള്ളിവക സ്ഥലമാണെന്ന് പഴയ പട്ടയങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തി അത്‌ ചേട്ടന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച്‌ പോകുന്ന വഴിക്ക്‌ തമ്പികുടുംബത്തിന്റെ കയ്യില്‍ അകപ്പെടുന്നു. ബാക്കിയീല്ലാം പിന്നെ ഊഹിക്കാമല്ലോ..

ഈ മാപ്പിള കുടുംബത്തിലെ മൂത്തമകന്‍ ക്രിസ്റ്റി (മോഹന്‍ലാല്‍) ഇപ്പോള്‍ മുംബെ അധോലോകവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയോ വലിയ സംഭവമാണത്രേ. പോലീസിന്റെ ഇന്‍ഫൊര്‍മര്‍, മീഡിയേറ്റര്‍, കേന്ദ്രത്തിലും അതിന്റെ മുകളിലും വരെ പിടിപാടുള്ള വലിയ സംഭവം എന്നൊക്കെ പറയുന്നുണ്ടെന്നത്‌ വച്ച്‌ എന്താണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇളയ മകന്‍ ജോജി (ദിലീപ്‌) അച്ചന്‍ പട്ടത്തിനായി ഇറ്റലിയില്‍ പഠിക്കാന്‍ പോയിട്ട്‌ ഇപ്പോള്‍ പട്ടം ഊരി വച്ച്‌ ഏതോ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ടത്രേ. പാവം, ഇറ്റലിയില്‍ പോകേണ്ടിവന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെ മകളില്‍ (മീനാക്ഷി - കാവ്യാമാധവന്‍) അനുരക്തനാവാന്‍... അതും ഒരൊറ്റ പാട്ടുകൊണ്ട്‌ പെണ്‍കുട്ടി ക്ലീന്‍ ആയി കയ്യിലായി, അതും ഇന്റര്‍കാസ്റ്റ്‌... (നാട്ടില്‍ ഇല്ലാത്ത ഏത്‌ വിചിത്രമായ കോഴ്സ്‌ പഠിക്കാനാണ്‌ ഈ പെണ്‍കുട്ടി ഇറ്റലിയില്‍ പോയതെന്ന് ആലോചിച്ച്‌ വിഷമിക്കേണ്ട... അത്‌ പറയില്ല). അവിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ നാട്ടില്‍ അറിയിച്ച്‌ അച്ഛന്‌ സുഖമില്ലെന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നു. ജോജിയെ ഇറ്റലിയിലിട്ട്‌ നാലഞ്ച്‌ ഇറ്റലിക്കാരെക്കൊണ്ട്‌ തല്ലിച്ച്‌ പാസ്പോര്‍ട്ട്‌ കത്തിച്ചുകളയുന്നു. പെണ്‍കുട്ടി കൊച്ചിയില്‍ വിമാനമിറങ്ങി വീട്ടില്‍ പോകുന്ന വഴി തട്ടിക്കൊണ്ട്‌ പോകപ്പെടുന്നു. തട്ടിക്കൊണ്ട്‌ പോയവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നു. (എന്റെ ഈശ്വരാ..... ഈ തട്ടിക്കൊണ്ട്‌ പോയി കാശ്‌ ചോദിക്കുന്ന സമ്പ്രദായം നിര്‍ത്താറായില്ലേ? എന്ന് തോന്നുന്നുണ്ടല്ലേ... പ്രേക്ഷകന്‌ അങ്ങനെ പലതും തോന്നും... ഒരു കഥയുണ്ടാക്കി സിനിമയാക്കുന്നതിന്റെ ബുദ്ധിമുട്ട്‌ അത്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ അറിയൂ). സത്യസന്ധനായ ആഭ്യന്തരമന്ത്രി (ദേവന്‍) കാശില്ലാതെ വിഷമിക്കുമ്പോള്‍ തമ്പി കുടുംബം കാശ്‌ കൊടുക്കുന്നു (അതും മൂന്ന് കോടി... ഒരു കോടി തട്ടിക്കൊണ്ട്‌ പോയവര്‍ക്ക്‌ കൊടുക്കാന്‍, ബാക്കി ടിപ്സ്‌)., പോലീസിനെ ഇടപെടീച്ചാല്‍ പ്രശ്നമാണെന്ന് ഹോം സെക്രട്ടറി ഉപദേശിച്ച്‌ അദ്ദേഹം പണ്ട്‌ ഡെല്‍ ഹിയില്‍ ആയിരുന്നപ്പോള്‍ ഉപയോഗപ്പെട്ടിട്ടുള്ള ക്രിസ്റ്റ്യുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നു. ക്രിസ്റ്റി എന്നത്‌ വെറും പേര്‌.... മുംബെയില്‍ അദ്ദേഹം അറിയപ്പെടുന്നത്‌ 'ശേര്‍ സണ്‍'.... മനസ്സിലാവാത്തവര്‍ക്കായി പറയുന്ന ആള്‍ തന്നെ സിനിമയില്‍ അത്‌ വിശദീകരിച്ച്‌ പറയുന്നുണ്ട്‌... 'ശേര്‍' എന്നാല്‍ ഹിന്ദിയില്‍ 'സിംഹം' എന്നര്‍ത്ഥം... 'സണ്‍' എന്നത്‌ ഇംഗ്ലീഷ്‌... 'പുത്രന്‍', 'മകന്‍' എന്നൊക്കെ അര്‍ത്ഥം വരും. അതായത്‌ 'സിംഹക്കുട്ടി' എന്ന്‌. ഇത്‌ പറഞ്ഞു കഴിഞ്ഞതും സിംഹക്കുട്ടിയെ ആകെ വെടിയുടേയും പുകയുടേയും ഇടയില്‍ നിന്ന് രണ്ട്‌ കയ്യിലും തോക്കുകൊണ്ട്‌ വെടിവച്ചുകൊണ്ട്‌ പറന്നുവരുന്നതായി കാണിക്കുന്നുണ്ട്‌. കാര്‍ട്ടൂണ്‍ കാണുന്ന പോലെ തോന്നിയാല്‍ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം.

ഈ സിംഹക്കുട്ടി (ക്രിസ്റ്റി) യോട്‌ നാട്ടില്‍ വരരുതെന്ന് അച്ഛന്‍ മാപ്പിള പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ ജോലിക്കാരനായ ക്രിസ്റ്റി സ്ഥലം മാറി മുംബെയില്‍ പോയിട്ട്‌ അവിടെ വച്ച്‌ ജയിലിലായി. അളിയന്‍ (സുരേഷ്‌ കൃഷ്ണ) ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുകയും നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം മകനെക്കാള്‍ കൂടുതല്‍ മരുകമനെ (സുരേഷ്‌ കൃഷ്ണ) വിശ്വസിക്കുന്ന പിതാവിനാല്‍ ശാപവചനങ്ങള്‍ പേറി തിരിച്ച്‌ മുംബെയില്‍ എത്തുകയും അങ്ങനെ സിംഹക്കുട്ടി ആയിത്തീരുകയും ചെയ്തതാണത്രേ.

ആഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍ എത്തുന്ന ക്രിസ്റ്റിയെ തളയ്ക്കാന്‍ പോലീസ്‌ നിയോഗിക്കുന്ന ജോസഫ്‌ വടക്കന്‍ ഐ.പി.എസ്‌. (സുരേഷ്‌ ഗോപി) ഒരു ഗുണ്ടയായി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ ക്രിസ്റ്റിയെതേടി അധോലോകത്തുനിന്ന് ആന്‍ഡ്രൂസ്‌ (ശരത്‌ കുമാര്‍) എത്തുന്നു.

ഇനിയെല്ലാം നിങ്ങള്‍ക്കൂഹിക്കാം.. ആഭ്യന്തരമന്ത്രിയുടെ മകളെ തമ്പിയുടെ മകന്‍ ഐ.പി.എസിന്‌ ആലോചിക്കുന്നതിന്‌ വിരോധം ഉണ്ടോ? അച്ചന്‍ പട്ടത്തിനുപോയ ജോജി നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ എന്തു സംഭവിക്കും? ജോസഫ്‌ വടക്കന്‍ വര്‍ഗീസ്‌ മാപ്പിളയുടെ മകളെ കെട്ടിയാല്‍ എങ്ങനെയുണ്ടാകും? അപ്പോള്‍ ഉള്ളവരെല്ലാം ബന്ധുക്കളാവില്ലേ? ആന്‍ഡ്രൂസിനെക്കൂടി എങ്ങനെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം?

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ എല്ലാവരേയും നിരത്തി നിര്‍ത്തി 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്നെഴുതിക്കാണിച്ചപ്പോഴാണ്‌ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ശരിയാണ്‌... ക്രിസ്ത്യന്‍ ബ്രദേഴ്സ്‌...

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്റെ വിലയറിയില്ല' എന്ന് മീനാക്ഷി കരഞ്ഞുകൊണ്ട്‌ മൊഴിയുമ്പോള്‍ ക്രിസ്റ്റിയുടെ ഓര്‍മ്മകളിലേക്ക്‌ 'സയ്യാരേ....' എന്ന ഗാനവുമായി ലക്ഷ്മിറായ്‌ എത്തുകയും കുറേനേരം സാരിയുടുത്തും അല്ലാതെയും വെയിലിലും മഴയിലും ശരീരഭാഗങ്ങള്‍ ഇളക്കിയാട്ടി നൃത്താവിഷ്കാരത്തിലൂടെ ആ ഗാനത്തെ ധന്യമാക്കുന്നു. ക്രിസ്റ്റിയുടെ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) വിവാഹത്തിനും ഗാനരംഗത്തില്‍ ലക്ഷ്മിറായ്‌ ഇടപെടുകയും സാരിയുടുത്തുള്ള തന്റെ ലാവണ്യം ഇളക്കിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌. പിന്നീട്‌ ക്രിസ്റ്റി ജയിലിലായപ്പോള്‍ താന്‍ സ്നേഹിച്ചിരുന്ന ക്രിസ്റ്റിയേക്കാള്‍ തനിക്ക്‌ വിശ്വാസം ക്രിസ്റ്റിയുടെ അളിയന്‍ പറയുന്നതാണെന്ന് പറഞ്ഞ്‌ വീട്ടുകാരുടെ താല്‍പര്യത്തിനായി വേറെ വിവാഹം കഴിച്ച്‌ സ്ഥലം വിട്ടുവത്രേ... പാവം.. (എത്ര ദിവ്യമായ പ്രേമം!)

രണ്ട്‌ ഗാനങ്ങള്‍ കേള്‍ക്കാനും കുറച്ച്‌ കാണാനും രസമുള്ളതായിരുന്നു. മൂന്നാമത്തെ ഗാനം അനവസരത്തില്‍ കുത്തിക്കയറ്റി പ്രേക്ഷകന്റെ മനോനിലയെ വഷളാക്കാന്‍ ചേര്‍ത്തതാണെന്ന് തെറ്റിദ്ധരിക്കരുത്‌. കാരണം, വെടിക്കെട്ടിന്നിടയ്ക്ക്‌ ഒരു ചെറിയ ഇടവേളവേണമല്ലോ... അതിനുവേണ്ടി മാത്രം.. ഒരു വിശ്രമം...

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കുറച്ച്‌ സീനുകളിലേ കാണിക്കുന്നുള്ളൂ എങ്കിലും ഒന്നൊഴിയാതെ എല്ലാ സെക്കന്റിലും പരമാവധി ബോറാക്കി വെറുപ്പിക്കാന്‍ നന്നായി സാധിച്ചിരിക്കുന്നു.

ദിലീപിന്റെ വില്ലത്തരത്തില്‍ നിഷ്കളങ്കത കലര്‍ത്തിയ കോമഡി ആവര്‍ത്തനമായി ഈ സിനിമയിലും കാണാം. എങ്കിലും, ചില രംഗങ്ങള്‍ രസകരമായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ ഹീറോയിസം പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും വേഷങ്ങളിലും ചില അഭിനയരംഗങ്ങളിലും എന്തൊക്കെയോ ചേര്‍ച്ചക്കുറവ്‌ പ്രകടമായിരുന്നു. പക്ഷേ, ചില സീനുകളില്‍ മോഹന്‍ലാലിന്റെ ആദ്യകാല കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളും ഡയലോഗുകളും സുഖം തരുന്നു.

സുരേഷ്‌ ഗോപി പച്ചവെള്ളം പോലെ നിറവും രുചിയുമില്ലാതെ തുടരുന്നു.

ശരത്‌ കുമാറിന്റെ കഥാപാത്രത്തിലും ഡയലോഗുകളിലും എന്തൊക്കെയോ ന്യൂനതകള്‍ വ്യക്തമാണ്‌.

സായ്‌ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തില്‍ മികച്ചുനില്‍ക്കുന്നു.

ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക്‌ എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു. തോക്ക്‌ കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട്‌ എല്ലാവരും.

ഇന്ത്യന്‍ കമാന്‍ഡോസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‌ ജോഷി മാപ്പുപറായേണ്ടി വരുമോ ആവോ? അഞ്ച്‌ ബ്ലാക്‌ ക്യാറ്റ്‌ കമാന്‍ഡോസിനെ ഒരൊറ്റ വെടികൊണ്ട്‌ ജീപ്പടക്കം പെട്ടിത്തെറിപ്പിച്ച്‌ കത്തിച്ചുകളഞ്ഞത്‌ ഭീകരമായിപ്പോയി. ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോകളുടെ തലവനെ (ബാബു ആന്റണി) പുഷ്പം പോലെ ആന്‍ഡ്രൂസ്‌ കീഴ്‌ പെടുത്തുകയും ചെയ്തു.

ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവരെ അഭിനന്ദിക്കേണ്ടതായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ കഥയില്‍ ലോജിക്കിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക്‌ തുടര്‍ച്ചയായി സ്ഥാപിക്കാന്‍ കഴിയുന്നു എന്നിടത്താണ്‌. അതൊക്കെ ആലോചിക്കാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിനുമുന്‍പ്‌ കുറേ വെടിയും ,ഇടിയും ഡയലോഗുകളും നിറച്ച്‌ പ്രേക്ഷകനെ കണ്‍ ഫ്യൂഷനടിപ്പിച്ച്‌ ഒതുക്കുന്നതില്‍ കുറേയൊക്കെ വിജയിക്കുന്നുണ്ടെന്നും തോന്നുന്നു. ഈ ചിത്രത്തിലും എണ്ണിയാലൊടുങ്ങാത്തവിധം ലോജിക്കിന്റെ കുറവുകളും മിന്നിമറഞ്ഞുപോകുന്നതും പൂര്‍ത്തിയാവാത്തതുമായ കഥാപാത്രങ്ങളും കാണുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനുമില്ല.

ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയും അത്‌ അവസാനം വരെ കൊണ്ടുപോകുകയും ഒടുവില്‍ തെറ്റിദ്ധാരണമാറുകയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും കുറച്ച്‌ കഴിയുമ്പോഴേയ്ക്ക്‌ തട്ടിപ്പോകുകയും ചെയ്യുന്ന സംഗതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരിക്കും.

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Rating : 3 / 10