Monday, July 27, 2009

രഹസ്യ പോലീസ്‌

സംവിധാനം : കെ. മധു
കഥ, തിരക്കഥ : S.N. സ്വാമി

ജയറാം പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍, പോലീസ്‌ സ്റ്റേഷനില്‍ രണ്ട്‌ ജോക്കര്‍മാര്‍, ഹരിശ്രീ അശോകനും ഇന്ദ്രന്‍സും. തുടക്കം മുതല്‍ തന്നെ പുളിച്ച്‌ നാറിയ പഴയ തമാശകളും ചേഷ്ടകളുമായി ആളുകളെ വെറുപ്പിക്കുന്നു.

ജയറമിന്റെ സഹോദരിയടങ്ങുന്ന മൂന്ന് നാല്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, അവരുടെ ഷട്ടില്‍ ബാറ്റ്‌ മിന്‍ഡന്‍ കളി തുടങ്ങിയ രംഗങ്ങളിലൂടെ പ്രേക്ഷകരെ ബോറടിപ്പിച്ച്‌ വെറുപ്പിച്ചതിനുശേഷം അതിലൊരുത്തിക്ക്‌ (കലോല്‍സവതാരം) ഒരു ചെറുപ്പക്കാരനോട്‌ പ്രേമം, അത്‌ കാണുന്ന ഒരു കൂട്ടുകാരിക്ക്‌ ദേഷ്യം, പിന്നേയും സൗഹൃദം അങ്ങനെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.

സ്ഥലത്തെ രണ്ട്‌ അമ്പലക്കമറ്റിക്കാരുടെ നേതാക്കളും പ്രമുഖരുമാണെങ്കിലും ചിരകാല വൈരികളായി ഗണേഷ്‌ കുമാറും ജഗതി ശ്രീകുമാറും. അഡ്വക്കേറ്റാണെന്ന ആഭാസം കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ കാര്യസ്ഥന്റെ റോളില്‍ പാവം മാള അരവിന്ദന്റെ ഗോഷ്ടിപ്രകടനങ്ങളും.

32 തവണ ജയില്‍ ചാടിയ കള്ളന്‍ കേശുവിന്റെ രംഗപ്രവേശം, അയാളുടെ മുപ്പത്തിമൂന്നാമത്തെ ജയില്‍ ചാട്ടം, അങ്ങനെയൊക്കെ ഇരിക്കുമ്പോള്‍ കലോല്‍സവതാരമായി സമ്മാനങ്ങള്‍ വാരിക്കൂട്ടി എത്തിയ പെണ്‍കുട്ടിയെ കാണാതാകുന്നു. പിന്നെ, കൊക്കയില്‍ നിന്ന് ജഡം കിട്ടുന്നു.

മാള അരവിന്ദനെക്കൊണ്ട്‌ പെണ്‍കുട്ടിയെ ഗണേഷ്‌ കാറില്‍ കയറ്റുന്ന കണ്ടു എന്ന് കള്ള സാക്ഷി പറയിച്ച്‌ ഗണേഷിനെ ജയിലിലടക്കുവാന്‍ നേതൃത്വം വഹിക്കുന്ന ജഗതിശ്രീകുമാര്‍. അദ്ദേഹത്തെ എതിര്‍ക്കുന്ന മകള്‍ സംവൃതസുനില്‍.

കള്ളന്‍ കേശുവാണോ, കൂട്ടുകാരികളിലാരെങ്കിലുമാണോ, അതിലൊരു കൂട്ടുകാരിയുടെ ചെറിയമ്മയാണോ, കാമുകനാണോ, ഗണേഷ്‌ കുമാറാണോ അതോ ആത്മഹത്യയാണോ എന്നൊക്കെ പ്രേക്ഷകരെ ടെന്‍ഷനടിപ്പിച്ച്‌ അവശരാക്കുന്ന കുറേ രംഗങ്ങള്‍.

(ഈ ശ്രമങ്ങളെല്ലാം കണ്ട്‌ പ്രേക്ഷകര്‍ കുടുകുടേ ചിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ നല്ല പ്രാകലും തെറിവിളിയും... ഈ രഹസ്യം കാണാനാണല്ലോ ഈശ്വരാ കാശും മുടക്കി സമയോ മെനക്കെടുത്തി തീയ്യറ്ററില്‍ ഇരിക്കുന്നത്‌ എന്നതിന്റെ കുറ്റബോധം ഓരോ പ്രേക്ഷകനേയും വേട്ടയാടിയിരുന്നു എന്ന് വ്യക്തം)

അപ്പോഴതാ വലിയ ഗുണ്ടയായി അടുത്ത ജയറാം, കൂടെ രണ്ട്‌ തമാശഗുണ്ടകള്‍ സുരാജ്‌ വെഞ്ഞാര്‍മൂടും സുധീഷും... ഗണേഷ്‌ കുമാറിനെ ജയിലില്‍ നിന്നിറക്കാന്‍ പാര്‍ട്ടി നിയോഗിച്ചതാണത്രേ ഈ ഗുണ്ടയെ.

കള്ളന്‍ കേശുവിനെ പിടിക്കാന്‍ ഓടുന്ന പോലീസ്‌ ജയറാമിനെ ആരോ തലയ്ക്കടിച്ച്‌ ബോധം കെടുത്തിക്കഴിഞ്ഞപ്പോള്‍ ഗുണ്ട ജയറാം അദ്ദേഹത്തെ തോളില്‍ ഏന്തി സ്ലോമോഷനില്‍ നടന്നു നീങ്ങുമ്പോള്‍ ഇന്റര്‍വെല്‍.

പിന്നെ കുറേ കഴിയുമ്പോള്‍ ഞാന്‍ ഗുണ്ടയല്ലാട്ടോ.. ക്രൈംബ്രാഞ്ച്‌ ആണെന്ന് പറഞ്ഞ്‌ മീശപിരിച്ച്‌ ഞളിഞ്ഞിരിക്കുന്ന ഗുണ്ടജയറാം.. കൂടെ രണ്ട്‌ ഇന്‍സ്പെക്ടര്‍മാരായി അത്‌ വരെ കോമാളിഗുണ്ടായിസം കാണിച്ച സുരാജും സുധീഷും (കഷ്ടം!).

ഇനിയങ്ങോട്ട്‌ ക്രൈംബ്രാഞ്ച്‌ ജയറാമിന്റെ കേസന്വേഷണം, കണ്ടെത്തലുകള്‍, എസ്‌.ഐ. ജയറാമിന്റെ അനിയത്തിയാണെന്ന ആദ്യകണ്ടെത്തല്‍. ഒരേ ആളെത്തന്നെ സ്നേഹിച്ചതിന്റെ പേരിലുള്ള തര്‍ക്കം ഒരു ഉന്തലില്‍ കലാശിച്ചപ്പോള്‍ കൂട്ടുകാരി കൊക്കയില്‍ വീണതാണത്രേ.

പക്ഷെ, ക്രൈംബ്രാഞ്ച്‌ ഏമാന്റെ കണ്ടെത്തലുകള്‍.. ആദ്യ ഉന്തലില്‍ വീണ ആള്‍ മരിച്ചിട്ടില്ല. പിന്നെ എന്തോ നടന്നപ്പോഴാണ്‌ മരിച്ചത്‌.. ഹോ... അങ്ങനെ കണ്ടെത്തി കണ്ടെത്തി കൊണ്ടെത്തിച്ചു.

അതിനിടയിലെ ഒരു ഡയലോഗ്‌ വലരെ കേമമായി തോന്നി.
"അങ്ങനെ രക്ഷപ്പെട്ട ഭാമയെ വീണ്ടും കൊന്നതാര്‌?" (വീണ്ടും കൊല്ലുക എന്ന പ്രയോഗം കേട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടായി... ).

ഒടുവില്‍ ULTIMATE SUSPENSE കഴിഞ്ഞ്‌ തീയ്യറ്ററില്‍ നിന്ന് കുറ്റബോധവും കബളിപ്പിക്കപ്പെട്ടതിന്റെ വേദനയുമായി ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചില പ്രതികാരനടപടികള്‍ (S.N. സ്വാമി ഇനി സ്ക്രിപ്പ്‌ എഴുതാതിരിക്കാന്‍ വല്ലെ ക്വൊട്ടേഷന്‍ ടീമിന്റെയും സഹായം തേടിയാലോ? കെ.മധുവിനെ എങ്ങനെ തീര്‍ക്കാം)

[ഈ ചിത്രത്തിന്‌ റിവ്യൂ എഴുതേണ്ടി വന്നു എന്നത്‌ എന്റെ ദുര്യോഗം. എങ്കിലും ആരെങ്കിലുമൊക്കെ ഇത്‌ വായിച്ച്‌ ഈ ചിത്രം കളിക്കുന്ന തീയ്യറ്ററിന്റെ നാലയലത്ത്‌ പോകാതിരിക്കട്ടെ എന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരല്‍പം സമയം മെനക്കെടുന്നു. ഇതിലെ എല്ലാ അഭിനേതാക്കളേയും (ജഗതി ശ്രീകുമാറിനെപ്പോലും) ഒരുപോലെ മോശമായ പ്രകടനം പുറത്തെടുപ്പിക്കാന്‍ സംവിധാനത്തിലൂടെ കെ.മധുവിനു സാധിച്ചിരിക്കുന്നു എന്നത്‌ പ്രശംസാവഹം തന്നെ. ]

Monday, June 29, 2009



ഭ്രമരം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി

നിര്‍മ്മാണം: രാജു മല്ലിയത്ത്‌, എ.ആര്‍. സുല്‍ഫിക്കര്‍

ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്‌

അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഭൂമിക, സുരേഷ്‌ മേനോന്‍, മുരളീ കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത...


മോഹന്‍ലാലിന്റെ അഭിനയപ്രതിഭയെ ശരിയ്ക്കും ഉപയോഗിച്ച, ഒരു വിധം നന്നായി ചിത്രീകരിച്ച, നല്ല ദൃശ്യവിരുന്നൊരുക്കിയ ഒരു സിനിമയാണെങ്കിലും ഒരു തരം ഇരുണ്ട്‌ മങ്ങിയ പ്രതീതി മനസ്സില്‍ ജനിപ്പിക്കുന്ന അനുഭവമായിരുന്നു ഇത്‌ കണ്ടിറങ്ങിയ എനിയ്ക്ക്‌.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കപ്പെടുകയും, പിന്നീട്‌ പത്ത്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ പഴയ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്റെ ഭാര്യയോടും മകളോടും ഒപ്പമുള്ള സന്തോഷപൂര്‍ണ്ണമായ ജീവിതത്തെ അത്‌ ബാധിക്കുകയും ചെയ്തതിനാല്‍ പഴയ തെറ്റിന്റെ ഉറവിടം തേടിപ്പിടിക്കുകയും തന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ കഥാസാരം.

കഥാപരമായി പലകാര്യങ്ങളും ബ്ലസ്സിയുടെ കാഴ്ചപ്പാടുകളുമായി യോജിക്കാന്‍ എനിയ്ക്ക്‌ വളരെ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ആ ദുര്യോഗത്തെക്കുറിച്ച്‌ തന്നെ.

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലനടി വളരെ മോശം പ്രകടനമാണ്‌ നടത്തിയത്‌. കുട്ടി മന്ദബുദ്ധിയാണോ എന്ന് സംശയം തോന്നാമെങ്കിലും പിന്നീട്‌ മന്ദബുദ്ധിയാണെങ്കിലേ ആ കുട്ടിയ്ക്കുണ്ടായ തരത്തിലുള്ള തോന്നല്‍ ഉണ്ടാവാന്‍ ന്യായമുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാകും. കാരണം, ആ പ്രായത്തിലുള്ള ഒരു കുട്ടിയ്ക്ക്‌ മനസ്സിലാകാവുന്നതോ ഭയപ്പെടാവുന്നതോ ആയ ഒരു കാര്യമായിരുന്നില്ല അവിടെ വെളിപ്പെട്ടത്‌ എന്നത്‌ തന്നെ.

അതുപോലെ തന്നെ, സുദൃഢമായ ഒരു കുടുംബബന്ധം, ഭാര്യയും ഭര്‍ത്താവുമായുള്ള ആ ആത്മബന്ധം പിന്നീട്‌ ഇത്ര നിസ്സാരമാക്കി മാറ്റിയതും വളരെ അപക്വമായി തോന്നി.

ചിത്രത്തിന്റെ തുടക്കത്തില്‍ കാണിച്ച തീവ്രവാദഭീഷണിയും ബോബ്‌ സ്ഫോടനവുമെല്ലാം പ്രേക്ഷകര്‍ക്ക്‌ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച്‌ ഒരല്‍പ്പം തെറ്റിദ്ധാരണ ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേശത്തിനു വേണ്ടിമാത്രം കെട്ടിച്ചമച്ചതാണെന്ന് തോന്നി.

സുരേഷ മേനോന്റെ ഉണ്ണിയെന്ന കഥാപാത്രം പലപ്പോഴും കല്ല് കടിയുണ്ടാക്കി. പക്ഷേ, വി.ജി.മുരളീകൃഷ്ണന്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം വളരെ തന്മയത്വവും പക്വതയുമുള്ളതായിരുന്നു.

നായികയാ ഭൂമികയുടെ അഭിനയം തരക്കേടില്ല എന്നേ പറയാനാവൂ.

മോഹന്‍ലാലിന്റെ സുഹൃത്തിന്റെ മകളായി അഭിനയിച്ച ബേബി നിവേദിത വളരെ നല്ല നിലവാരം പുലര്‍ത്തി.

ചിത്രത്തിലെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടു. ചില രംഗങ്ങള്‍ മനസ്സില്‍ തട്ടുന്ന തരത്തില്‍ നല്ല ഫീലോടെ ചിത്രീകരിക്കുവാന്‍ ബ്ലസ്സിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌.

മോഹന്‍ലാലിനോടൊപ്പമുള്ള ലോറി, ജീപ്പ്‌ സവാരി വളരെ ഇഷ്ടപ്പെട്ടു. :-)

മോഹന്‍ലാലിന്റെ കഥാപാത്രത്തെ നോക്കി (എവിടെ നോക്കി.... ഏത്‌ തരത്തില്‍ നോക്കി എന്നൊന്നും ചോദിക്കരുത്‌...) 'നീ സിംഗമാണെടാ..' എന്ന് ഒരു ലോറിഡ്രൈവറെക്കൊണ്ട്‌ പറയിച്ച അസഭ്യപൂര്‍ണ്ണമായ സീന്‍ കുടുംബപ്രേക്ഷകരോട്‌ കാണിച്ച തികഞ്ഞ അവഹേളനമായിപ്പോയി എന്ന് പറയാതെ വയ്യ.

എന്തായാലും സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പം വേദനയും പല രംഗങ്ങളുടെ ചിന്തകളും കൂടെയുണ്ടായിരുന്നു എന്നതാണ്‌ സത്യം.

Monday, June 15, 2009

ഇവര്‍ വിവാഹിതരായാല്‍

സംവിധാനം: സജി സുരേന്ദ്രന്‍
പ്രൊഡ്യൂസര്‍: ഗോപകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
ഫോട്ടോഗ്രാഫി: അനില്‍ നായര്‍

അഭിനേതാക്കള്‍: ജയസൂര്യ, ഭാമ, സംവൃത സുനില്‍, രേഖ, സിദ്ദിക്ക്‌, സുരാജ്‌ വെഞ്ഞാര്‍മൂട്‌, നെടുമുടിവേണു

എം.ബി.എ. വിദ്യാര്‍ത്ഥിയായ വിവേക്‌ പരീക്ഷയെഴുതാന്‍ താമസിച്ചെത്തുന്നത്‌ വിശദീകരിച്ചുകൊണ്ടാണ്‌ ഈ ചിത്രം ആരംഭിക്കുന്നത്‌. ഭാര്യാസങ്കല്‍പത്തില്‍ പല സ്ത്രീകളെയും സ്വപ്നത്തില്‍ കണ്ട്‌ സുഖിച്ച്‌ ഉറങ്ങിയതുകൊണ്ട്‌ പരീക്ഷയ്ക്ക്‌ ലേറ്റ്‌ ആയത്‌ എന്ന് പരാമര്‍ശിച്ചുകൊണ്ട്‌ വിവേക്‌ (ജയസൂര്യ) എന്ന കഥാപാത്രത്തെ നമുക്ക്‌ പരിചയപ്പെടുത്തുന്നു. കൂടാതെ, സംവൃതസുനില്‍ അടക്കമുള്ള വിവേകിന്റെ അടുത്ത ചില സുഹൃത്തുക്കളെയും അവര്‍ ബൈക്കില്‍ പോണ്ടിച്ചേരിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക്‌ പാട്ടും പാടി എത്തുകയും ആ കൂട്ടുകാര്‍ക്ക്‌ പോലീസ്‌ ഓഫീസറായ സംവൃതസുനിലിന്റെ അച്ഛനും അമ്മയും നല്‍കുന്ന സ്വീകരണവും അവരുടെ സ്വാതന്ത്ര്യവും നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.

അഡ്വക്കെറ്റ്‌ സ്‌ ആയ വിവേകിന്റെ അച്ഛനും അമ്മയും നിയമപരമായി വിവാഹം വേര്‍പെടുത്താതെ ബന്ധമില്ലാതെ പിരിഞ്ഞ്‌ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളില്‍ താമസിക്കുന്നതും ഊഴം വച്ച്‌ ഒരുദിവസം അച്ഛനോടൊപ്പവും അടുത്തദിവസം അമ്മയോടൊപ്പവും താമസിക്കുന്ന വിവേകും പ്രേക്ഷകര്‍ക്ക്‌ അത്ഭുതം ജനിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

വിവാഹമോഹം തലയ്ക്ക്‌ പിടിച്ചിരിക്കുന്ന വിവേക്‌ ഈ താല്‍പര്യം അച്ഛനമ്മമാരോട്‌ പറയുകയും അവസാനം ആ ആവശ്യം അംഗീകരിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അഡ്വക്കേറ്റ്‌ ആണെങ്കിലും കേസിനൊന്നും പോകാതെ ചെസ്സ്‌ കളിച്ചിരിക്കുന്ന സിദ്ദിഖിന്റെ അസിസ്റ്റന്റ്‌ ആണെങ്കിലും വേലക്കാരനും കുക്കുമായി ജോലിചെയ്യുന്ന സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ പ്രകടനമാണ്‌ ഈ ചിത്രത്തില്‍ ആകെ എടുത്തുപറയാവുന്ന സംഗതി.

ഒരു റേഡിയോ ഫോണ്‍ പരിപാടിയിലേയ്ക്ക്‌ വിളിച്ച്‌ വിവാഹപ്രായം കുറയ്ക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ റേഡിയോ അവതാരികയായ കാവ്യ (ഭാമ) യുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ആ തര്‍ക്കം മോശമായ ഭാഷയിലേയ്ക്ക്‌ മാറുകയും അത്‌ ലൈവ്‌ ആയി റേഡിയോ വഴി എല്ലാവരും കേള്‍ക്കുകയും ചെയ്യുന്നതിന്റെ ഫലമായി കാവ്യയുടെ ജോലി നഷ്ടപ്പെടുന്നു. അങ്ങേനെ നഷ്ടപ്പെട്ട ജോലിയുമായി വീട്ടില്‍ ചെന്ന് കയറുമ്പോള്‍ വിധവയായ അമ്മയും അനിയത്തിയും കാവ്യയ്ക്ക്‌ കല്ല്യാണ ആലോചനകള്‍ തിരക്കിട്ട്‌ നടത്തുന്നതായി അവതരിപ്പിക്കുന്നു.

അവിടെ കാവ്യ തന്റെ വ്യക്തിത്വത്തെക്കുറിച്ചും തന്റെ കരിയര്‍ മോഹങ്ങളെക്കുറിച്ചും പറയുകയും വിവാഹം ഉടനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ ജാതകപ്രകാരം 21 വയസ്സിനുള്ളില്‍ നടന്നില്ലെങ്കിലുള്ള പ്രശ്നത്തെക്കുറിച്ചും ഇനി 4 മാസം കൂടിയേ ഉള്ളൂ എന്നതിനെക്കുറിച്ചും കാവ്യയുടെ അമ്മ ഓര്‍മ്മിപ്പിക്കുന്നു. അതിനെയും ധിക്കരിക്കുമ്പോള്‍ അമ്മയുടെ ഒരൊറ്റ ഡയലോഗില്‍ പാവം കാവ്യ കല്ല്യാണത്തിന്‌ സമ്മതിക്കുന്ന ആ സീന്‍..... ഹോ..... കണ്ടിരുന്ന പ്രേക്ഷകര്‍ക്ക്‌ കൊടുക്കണം ഓസ്കാര്‍...

അതായത്‌, 'അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് നീ മറക്കരുത്‌..' എന്ന് തുടങ്ങുന്ന ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞതും പെട്ടെന്ന് വികാരാധീനയായി കാവ്യ അച്ഛന്റെ ഫോട്ടോയിലേയ്ക്ക്‌ നോക്കി കണ്ണ്‍ നിറഞ്ഞ്‌ വിവാഹത്തിന്‌ സമ്മതിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഭംഗിയായി.

പിന്നെയങ്ങോട്ട്‌ വിവേകിന്റെ ജാതകം ഒത്തുവരുന്നു, പരസ്പരം അഭിപ്രായം പറയാന്‍ അവസരം കിട്ടിയെങ്കിലും പറയാന്‍ കഴിയാതെ വരുന്നു, കല്ല്യാണം നടക്കുന്നു... അങ്ങനെ അങ്ങനെ കഥ മുന്നോട്ട്‌ പോകുന്നു.

അമിതമോ തെറ്റായതോ ആയ ഭാര്യാസങ്കല്‍പങ്ങല്‍ ഒട്ടും പക്വതയില്ലാത്ത ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാവും പ്രമേയം എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരെ കബളിപ്പിക്കുന്നതായിരുന്നു ഈ സിനിമ. (ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനും എങ്ങനെയാണാവോ ഉദ്ദേശിച്ചത്‌).

തുടക്കം മുതല്‍ ഒടുക്കം വരെ അസഹനീയമായ ഈ സിനിമയില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ കഥാപാത്രത്തിന്റെ കുറച്ച്‌ കോമഡികളും ഡയലോഗുകളും ഇഷ്ടപ്പെട്ടു. പഴയ ഒരു ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഗാനവും അതിന്റെ ചിത്രീകരണ രംഗങ്ങളും അതിലെ ഫോട്ടോഗ്രാഫിയും വളരെ ആകര്‍ഷണീയവും ആസ്വാദനീയവുമായിരുന്നു.

തീയ്യറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നിയ ചില രംഗങ്ങള്‍..

1. ഉലുവ, പരിപ്പ്‌, പയര്‍ തുടങ്ങിയ അടുക്കളയില്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ച്‌ വിവേകിന്‌ തിരിച്ചറിവില്ല എന്നത്‌ നമുക്ക്‌ കാട്ടിത്തരുമ്പോള്‍ (പോട്ടെ.. അത്‌ നമുക്ക്‌ ക്ഷമിക്കാം... ഹോട്ടല്‍ മാനേജ്‌ മെന്റ്‌ അല്ലല്ലോ.. എം.ബി.എ. ആണല്ലോ പയ്യന്‍സ്‌ പഠിച്ചത്‌ എന്ന കാരണത്താല്‍)

2. പാവയ്ക്ക എടുത്ത്‌ കാട്ടി ഈ വെണ്ടയ്ക്കയ്ക്ക്‌ എന്താ വില എന്ന ചോദ്യം... തുടര്‍ന്ന് മറ്റ്‌ പച്ചക്കറികളും തിരിച്ചറിവില്ല എന്ന വസ്തുതയും (ഇത്‌ സഹിക്കാന്‍ ബുദ്ധിമുട്ടാണ്‌.. ഒരു വിധം സഹിച്ചു)

3. രണ്ടുപേരുള്ള വീട്ടിലേയ്ക്ക്‌ പച്ചക്കറി വാങ്ങിയ രീതി (25 കിലോ പച്ചമുളക്‌, 15 കിലോ പടവലങ്ങ, ഒരു പെട്ടി തക്കാളി, ഒരു ചാക്ക്‌ സബോള, ഉറളക്കിഴങ്ങ്‌ തുടങ്ങിയ സാധനങ്ങള്‍)... ഇത്‌ സഹിക്കുന്ന കാര്യം ആലോചിക്കാനേ വയ്യാ...

4. ഫോണ്‍ പ്രോഗ്രാമില്‍ തന്റെ അച്ഛന്റെയും അമ്മയുടേയും പേരും അവര്‍ അഡ്വക്കേറ്റ്‌ സ്‌ ആണെന്നും പറഞ്ഞു പരിചയപ്പെടുത്തുന്ന വിവേകിനെ പിന്നീട്‌ കല്ല്യാണം കഴിയ്ക്കേണ്ടിവരുന്ന കാവ്യയ്ക്ക്‌ വിവേകിനെ കുറേകാലം കഴിഞ്ഞാണ്‌ തിരിച്ചറിഞ്ഞത്‌ എന്നത്‌ ഒരല്‍പ്പം കടന്ന കയ്യായിപ്പോയി.

5. ഇടയ്ക്കിടയ്ക്ക്‌ പുട്ടിന്‌ തേങ്ങയിടുന്നപോലുള്ള നെടുമുടിവേണുവിനെയും കൊച്ചുമകളായ ബാലതാരത്തെയും സഹിക്കുക അരോചകമായിരുന്നു.

6. സംവൃത സുനിലും ജയസൂര്യയുമായ ആ സുഹൃത്‌ ബന്ധം ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്നാലും സഹിച്ചേക്കാം എന്നു വയ്ക്കാം.

7. ഈ കിഴങ്ങനായ എം.ബി,എ.ക്കാരന്‍ ഒടുവില്‍ വൈകാരികമായി നടത്തുന്ന ചില പ്രകടനങ്ങള്‍ ഈ സിനിമയുടെ ക്ലെമാക്സില്‍ പ്രേക്ഷകരുടെമനസ്സില്‍ പരിഹാസവും കോമഡിയും അരോചകമായ അവസ്ഥയുമാണ്‌ സൃഷ്ടിച്ചത്‌. താന്‍ കല്ല്യാണം കഴിച്ചത്‌ തന്റെ അച്ഛനെയും അമ്മയെയും യോജിപ്പിക്കാനാണെന്ന്... എല്ലാവരും വിശ്വസിച്ചു... വളരെ കേമം...

8. കൊല്ലങ്ങളോളം വേര്‍പിരിഞ്ഞ്‌ തൊട്ടടുത്ത ഫ്ലാറ്റുകളിലായി കഴിഞ്ഞ സിദ്ദിഖും രേഖയും സിദ്ദിഖിന്‌ വന്ന ഒരു പനിയോടെ ഒന്നായത്‌ പ്രേക്ഷകരെ പുളകിതരാക്കുകയും രോമാഞ്ചം അണിയിക്കുകയും ചെയ്തു...

9. വൈകാരികമായ വെളിപ്പെടുത്തലുകളും വികാരപ്രകടങ്ങളോടും കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച ക്ലെമാക്സില്‍ കാവ്യ തന്റെ താലിമാല നീട്ടിപ്പിടിച്ചൊരു നില്‍പുണ്ട്‌... ഹോ.. ചങ്ക്‌ തകര്‍ന്നുപോയി..

ഇങ്ങനെ, ചങ്ക്‌ തകര്‍ക്കുകയും മനസ്സ്‌ വെറുക്കുകയും ഇരിക്കുന്ന സീറ്റിനോട്‌ അലര്‍ജി ജനിപ്പിക്കുകയും ചെയ്യുന്നതരത്തില്‍ ഈ സിനിമ വളരെ പ്രതീക്ഷയോടെ തിയ്യറ്ററില്‍ എത്തിയ ഞാനടക്കമുള്ള പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു എന്നതാണ്‌ സത്യം.

Friday, May 08, 2009

പാസ്സഞ്ചര്‍



പാസ്സഞ്ചര്‍

കഥ, തിരക്കഥ, സംവിധാനം : രഞ്ജിത്ത്‌ ശങ്കര്‍
നിര്‍മ്മാണം: S.C. പിള്ള
ഛായാഗ്രഹണം: പി. സുകുമാര്‍
എഡിറ്റിംഗ്‌: രഞ്ജന്‍ എബ്രഹാം

ഒരു സീസണ്‍ ടിക്കറ്റ്‌ ട്രെയിന്‍ യാത്രക്കാരനായ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായി വന്നുചേരുന്ന കുറേ സംഭവബഹുലമായ കാര്യങ്ങളും അതില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുമാണ്‌ ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥന്‍ എന്ന കഥാപാത്രത്തിലൂടെ നോക്കിക്കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്നത്‌.

അതേ സമയം തന്നെ, അഡ്വക്കേറ്റ്‌ നന്ദന്‍ മേനോന്‍ എന്ന ദിലീപിന്റെ ക്യാരക്റ്ററിലൂടെ നോക്കിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെയൊക്കെയോ വളരെ അപകടകരവും സങ്കീര്‍ണ്ണവുമായ കുറേ മണിക്കൂറുകളിലൂടെ കടന്നുപോകുന്നതിന്റെ ഒരു ആവിഷ്കാരമായും 'പാസ്സഞ്ചര്‍' എന്ന സിനിമയെ വിലയിരുത്താം.

മമത മോഹന്‍ ദാസ്‌ അവതരിപ്പിച്ച നന്ദന്‍ മേനോന്റെ ഭാര്യയും ടി.വി.റിപ്പോര്‍ട്ടറുമായ അനുരാധ എന്ന കഥാപാത്രമാണ്‌ അപരിചിതരായ സത്യനാഥന്റെയും നന്ദന്‍ മേനോന്റെയും ജീവിതങ്ങളെ ഒരു പോലെ ബാധിച്ച സംഭവങ്ങളുടെ മൂലകാരണമായി വരുന്നത്‌ എന്നതിനാല്‍ തന്നെ ഈ കഥാപാത്രം ഈ സിനിമയുടെ മര്‍മ്മപ്രഥാനമായ സ്ഥാനമാണ്‌ വഹിക്കുന്നത്‌. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപോലെ സങ്കീര്‍ണ്ണതയും അപകടങ്ങളും വരുത്തുന്ന ഒരു മേഖലയിലേയ്ക്ക്‌ ഒരു ദിവസം ചെന്നെത്തുന്നതിന്റെ ഒരു നേര്‍ക്കാഴ്ചയാണ്‌ പാസ്സഞ്ചര്‍ എന്നും പറയാം.

നന്ദന്‍ മേനോനും അനുരാധയും അവരുടെ സുഖവും ജീവിതവും സമൂഹനന്മയ്ക്കായി ബലിനല്‍കാനുള്ള മഹത്തായ തീരുമാനത്തിലേക്കെത്തുന്ന തരത്തിലേയ്ക്ക്‌ സാഹചര്യങ്ങള്‍ വന്നുഭവിക്കുന്നു എന്നതാണ്‌ പാസ്സഞ്ചര്‍ എന്ന സിനിമയുടെ ദൃഢത.

സത്യനാഥന്‍ എന്ന സാധാരണക്കാരന്‍ തന്റെ സുഖവും സന്തോഷയും മറന്ന് അപകടകരങ്ങളായ സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്തും സന്നദ്ധതയും കാണിക്കുന്നതിലാണ്‌ ഈ സിനിമയുടെ ത്രില്‍.

ഇവര്‍ക്കിടയില്‍ അധികാര രാഷ്ട്രീയത്തിന്റെ കുടിലതയുടെ മൂര്‍ത്തീഭാവമായി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മന്ത്രി തോമസ്‌ ചാക്കോ വളരെ നിര്‍ണ്ണായകമായ ഒരു ഘടകമാണ്‌.

തന്റെ മുന്‍ വിധികളേയും സമ്പ്രദായങ്ങളേയും മാറ്റിവച്ച്‌ ചില അപകടകരങ്ങളായ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സത്യനാഥനോടൊപ്പം നിന്ന ടാക്സി ഡ്രൈവറായി അഭിനയിച്ച ശ്രീ.നെടുമുടി വേണുവും നന്മയുടെ പ്രതീകമായി.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന കടലോരത്തെ ജനങ്ങളുടെ പ്രതിനിധിയായി തങ്കമ്മ രാജന്‍ എന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സോനാ നായരും ജനശ്രദ്ധ പിടിച്ചുപറ്റി.

സാധാരണയായി സിനിമകളില്‍ കണ്ടുവരുന്ന തടിമിടുക്കിന്റെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വളരെ സ്വാഭാവികമായ ഒരു വില്ലനെ 'അണലിഷാജി' യിലൂടെ പ്രതിഫലിപ്പിച്ച പുതുമുഖനടന്‍ ആനന്ദ്‌ സാമിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.


ഈ കഥാപാത്രങ്ങളെയും ജീവിതങ്ങളെയുമെല്ലാം ഒരൊറ്റദിവസത്തെ തുടര്‍ച്ചയായ സംഭവവികാസങ്ങളിലൂടെ കൂട്ടിയിണക്കി സമന്വയിപ്പിച്ച്‌ വളരെ വ്യത്യസ്തമായ ഒരു ത്രില്ലിംഗ്‌ എക്സ്പീരിയന്‍സ്‌ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചതിന്‌ രഞ്ജിത്ത്‌ ശങ്കര്‍ വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമയുടെ ആദ്യഭാഗങ്ങളില്‍ ഒരല്‍പം നാടകീയതയും ലാഗും അനുഭവപ്പെടാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ കഥയ്ക്ക്‌ തീവ്രതയും സംഭവങ്ങള്‍ക്ക്‌ വേഗതയും കൈവരിച്ച്‌ ഇന്റര്‍വെല്‍ ആയപ്പോഴേയ്ക്കും പ്രേക്ഷകരുടെ മനസ്സിനെ വല്ലാതെ മഥിച്ചുതുടങ്ങിയിരുന്നു.

തുടര്‍ന്നങ്ങോട്ട്‌ ശ്വാസമടക്കിപ്പിടിച്ച്‌ കണ്ണിമചിമ്മാതെ മുഴുകിപ്പോകുന്നതരത്തിലുള്ള ഘട്ടങ്ങളിലൂടേ കടന്നുപോകുമ്പോഴും പല സന്ദര്‍ഭങ്ങളിലും നന്മയുടെ അമൃതവര്‍ഷങ്ങളായ അനുഭങ്ങളും ഒരു സാധാരണക്കാരന്റെ തന്ത്രപരവും സ്വാഭാവികവുമായ പ്രതികരണങ്ങളുടെ വിജയത്തിന്റെ അമൂല്ല്യസുഖങ്ങളും പ്രേക്ഷകര്‍ക്ക്‌ ശരിയ്ക്കും പകര്‍ന്നു കിട്ടി എന്നുതന്നെ പറയാം. ഹൃദയം ആര്‍ദ്രമാകുന്നതും കണ്ണുകള്‍ നിറയുന്നതും മനസ്സ്‌ തുടികൊട്ടുന്നതും പലരും വൈകിയാണ്‌ അറിഞ്ഞത്‌.

സത്യവും നന്മയും സമൂഹത്തില്‍ മരിച്ചിട്ടില്ലെന്നും നമുക്കോരോരുത്തര്‍ക്കും ഈ സമൂഹത്തില്‍ ഉന്മൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ടെന്നതും ബോധ്യപ്പെടുത്തുന്നിടത്താണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

ഈ സിനിമ കണ്ട്‌ അതിനെക്കുറിച്ച്‌ വിശദമായി ആലോചിക്കുമ്പോഴും അത്‌ വീണ്ടും വീണ്ടും കാണുമ്പോഴുമാണ്‌ വളരെ ഇന്ററസ്റ്റിംഗ്‌ ആയ പല തലങ്ങളും മനസ്സിലാക്കാന്‍ സാധിക്കുക.
ഉദാഹരണങ്ങളായി പറഞ്ഞാല്‍.. കഥയുടെ തുടക്കത്തില്‍ സത്യനാഥന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിലുള്ള ചില പ്രത്യേകതകള്‍ (റെയില്‍ നിയമങ്ങള്‍ പാലിക്കുന്നതിലും മറ്റും) കഥയുടെ അവസാന ഘട്ടങ്ങളില്‍ അദ്ദേഹത്തിനുതന്നെ ലംഘിക്കേണ്ടിവരുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌.

സിനിമയുടെ അവസാനഭാഗത്ത്‌ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ സത്യനാഥന്റെ ഭാര്യയുടെ കമന്റ്‌ ഈ സിനിമയില്‍ എനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതായി. കാരണം, ഈ കഥയിലുടനീളം സത്യനാഥന്‍ എന്ന കഥാപാത്രം വഹിച്ച പങ്കിനെ അറിയാതെ, അദ്ദേഹത്തിന്റെ ഭാര്യ തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതിനുള്ള മറുപടിയായി സത്യനാഥന്‍ ഒരു നിസ്സാര പുഞ്ചിരി നല്‍കുമ്പോളുണ്ടായ ഫീല്‍ വളരെ വലുതായിരുന്നു എന്ന് വേണം പറയാന്‍.

നല്ല ഒരു കഥയും, ശക്തമായ തിരക്കഥയും സത്യസന്ധമായ ചിത്രീകരണവും കൊണ്ട്‌ ഈ സിനിമയെ ഒരു അപൂര്‍വ്വ അനുഭവമാക്കി മാറ്റിയ രഞ്ജിത്തിനെയും 'പാസ്സഞ്ചര്‍' എന്ന സിനിമയുടെ ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. അനാവശ്യമായ ഗാനരംഗങ്ങളും അമാനുഷികമായ സ്റ്റണ്ട്‌ രംഗങ്ങളും ഇല്ലെന്നതും ഈ സിനിമയുടെ പ്രത്യകതയാണ്‌.

മലയാള സിനിമയുടെ ഭാവി ശോഭനമാണെന്ന് തെളിയിക്കുക എന്നത്‌ കൂടി ഈ സിനിമയുടെ നിയോഗമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Friday, December 26, 2008

ഗജിനി


സംവിധാനം: എ. ആര്‍. മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
തിരക്കഥ: എ. ആര്‍. മുരുഗദോസ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്‍, അസിന്‍ തോട്ടുങ്കല്‍, ജിയ ഖാന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍
സംഗീതം: ഏ. ആര്‍ റഹ്മാന്‍
വരികള്‍: പ്രസൂണ്‍ ജോഷി
ഛായാഗ്രാഹണം: രവി. കെ. ചന്ദ്രന്‍
ചിത്രസംയോജനം: ആന്റണി ഗോണ്‍സാല്‍‌വസ്


എ. ആര്‍. മുരുഗദോസിന്റെ അഞ്ചാമത് ചിത്രമാണ് 2008 ഡിസംബര്‍ 25-ന് പുറത്തിറങ്ങിയ ഹിന്ദിയിലുള്ള ഗജിനി. മുരുഗദോസിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. മുരുഗദോസ് തന്നെയാണ് തമിഴില്‍ ഇറങ്ങിയ ഗജിനിയും സംവിധാനം ചെയ്തത്. മൊമെന്റോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

തമിഴില്‍ ഗംഭീരവിജയം കൊണ്ട് ഗജിനി എന്ന ചിത്രം തന്നെയാണ് അതേ പേരില്‍ ഹിന്ദിയിലും ഇറക്കിയിരിക്കുന്നത്. തമിഴില്‍ സൂര്യ ചെയ്ത നായകവേഷം ഹിന്ദിയില്‍ അമീര്‍ ഖാന്‍ ചെയ്യുമ്പോള്‍, തമിഴില്‍ അസിന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍ എന്നിവര്‍ ചെയ്ത വേഷം ഹിന്ദിയിലും അവര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. തമിഴില്‍ നയന്‍ താര ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത് ജിയ ഖാന്‍.

തമിഴ് ഗജിനിയുടെ തിരക്കഥയുടെ ഫോട്ടോകോപ്പി തന്നെയാണ് ഹിന്ദി ഗജിനിയിലും ഉപയോഗിച്ചിരിക്കുന്നത്. തമിഴിനെ ഹിന്ദി ആക്കുന്ന ഒരു സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സംഭാഷണം രചിച്ചിരിക്കുന്നു എന്നു തോന്നുമാറ് അപ്രധാനരംഗങ്ങളിലുള്ള സംഭാഷണങ്ങള്‍ പോലും തനി പകര്‍പ്പാണ്. അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്ദി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്തിനധികം, നായികയെ കൊല്ലാന്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പോലും തമിഴില്‍ ഉപയോഗിച്ചതു തന്നെയാണ്. ആമിര്‍ ഖാനിനു തമിഴ് ഗജിനിയുടെ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നും അവസാന അര മണിക്കൂര്‍ ആമിര്‍ഖാന്‍ മാറ്റിയെഴുതിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്സില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളൊന്നും ഹിന്ദി ഗജിനിയിലില്ല. തമിഴ് ചിത്രത്തില്‍ നിന്ന് കാലികമായ മാറ്റം പ്രതീക്ഷിച്ച് ഈ സിനിമ കാണുന്നവരെ തീര്‍ച്ചും നിരാശരാക്കുന്നതാണ് ഈ ചിത്രം.

മറവി രോഗമുള്ള രോഗിയായ സഞ്ചയ് സിങ്ഹാനിയ എന്ന കഥാപാത്രത്തെ ആമിര്‍ ഖാന്‍ ഭംഗിയാക്കി. തന്റെ ശരീരം ആമിര്‍ ഫലപ്രദമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍, പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍. ദേഷ്യവും വാശിയും സങ്കടവും എല്ലാം ആമിര്‍ ഫലപ്രദമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ മനസ്സിനു താളം തെറ്റിയ ഒരാളുടെ വൈകാരിക സംഘര്‍ഷങ്ങളെ, സൂര്യ വെള്ളിത്തിരയില്‍ നമുക്കു കാണിച്ചുതന്നത്ര മനോഹരമായി ആമിര്‍ ചെയ്തില്ല എന്നുവേണം പറയാന്‍. നടപ്പിലും, നോട്ടത്തിലും, തലയുടെ പല രീതിയിലുള്ള ചലനത്തിലും ഒക്കെ സൂര്യ ആ രോഗിയുടെ മാനസികാവസ്ഥ വ്യക്തമായി നമുക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ആമിര്‍ ഖാന്‍ പലപ്പോഴും ഒരു സാധാരണ മനുഷ്യന്റെ സ്വഭാവമേ കാണിക്കാന്‍ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ സൂര്യയേക്കാള്‍ ഒരു പടി മുന്നിലായി ആമിര്‍.

അസിന്‍ തന്റെ റോള്‍ ഒരിക്കല്‍ക്കൂടി അഭിനയിച്ചപ്പോള്‍ അത് കുറച്ച് കൂടുതല്‍ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെ ഈ കഥാപാത്രത്തിനു നല്‍കി അസിന്‍ തന്റെ കഥാപാത്രത്തിനോട് കൂറു പുലര്‍ത്തി. എങ്കിലും തമിഴ് ഗജിനിയിലേതുപോലെതന്നെയായി ഈ സിനിമയിലും അസിനിന്റെ മരണരംഗങ്ങള്‍. ഇവിടെ അസിനിനു കുറച്ചുകൂടി മികവ് പുലര്‍ത്താമായിരുന്നു. ഗജിനി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച രാവതും തന്റെ റോള്‍ മനോഹരമാക്കി. ക്രൂരത നിറഞ്ഞ വില്ലമായി പ്രശംസനീയമായ അഭിനയമാണ് പ്രദീപ് കാഴ്ചവച്ചത്. തമിഴ് ഗജിനിയേക്കാള്‍ ഹിന്ദി ഗജിനിയില്‍ നന്നായത് വില്ലന്‍ കഥാപാത്രം തന്നെയാണ്. നയന്‍ താരയുടെ കഥാപാത്രമായി അഭിനയിച്ച ജിയ ഖാന്‍ എടുത്തുപറയത്തക്ക അഭിനയമൊന്നും കാഴ്ചവച്ചില്ല. റിയാസ് ഖാന്‍ പഴയ പോലീസ് ഓഫീസര്‍ കഥാപാത്രത്തില്‍ നിന്ന് ഒരു പടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല എന്ന രീതിയിലാണ് ഹിന്ദിയില്‍.

എ. ആര്‍ റഹ്മാന്റെ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങള്‍ അത്ര മികച്ചവയല്ലെന്ന് മാത്രമല്ല, അവയുലുള്ള നൃത്തവും ചിത്രീകരണവും മികച്ചതായിരുന്നില്ല. പാട്ടുകളുടെ ആവശ്യമില്ലാത്തയിടത്ത് അവയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് അവ ഏച്ചു കെട്ടിയതുപോലെ മുഴച്ചും നില്‍ക്കുന്നു.

ചുരുക്കത്തില്‍: നല്ലൊരു സിനിമ, നല്ല അഭിനയം, റൊമാന്‍സും, പ്രതികാരവും, സസ്പെന്‍സും, ആക്ഷനും എന്നിങ്ങനെ എല്ലാ ചേരുവകളും ഉള്ള ഒരു അസ്സല്‍ കമേര്‍ഷ്യല്‍ സിനിമ. തമിഴ് ഗജിനി കാണാത്ത ആര്‍ക്കും ഈ സിനിമ ഇഷ്ടമാകും. എന്നാല്‍ രണ്ടിലൊന്ന് കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന പ്രേക്ഷന്, തമിഴ് ഗജിനി തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.

എന്റെ റേറ്റിങ്ങ്: 4/5

Tuesday, December 23, 2008

റബ് നേ ബനാദീ ജോഡി


സംവിധാനം - ആദിത്യ ചോപ്ര
നിര്‍മ്മാണം - ആദിത്യ ചോപ്ര, യശ് ചോപ്ര
തിരക്കഥ - ആദിത്യ ചോപ്ര
അഭിനേതാക്കള്‍ - ഷാറൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, വിനയ് പാഠക്
സംഗീതം - സലീം - സുലൈമാന്‍
വിവരണം - യശ് രാജ് ഫിലിംസ്


ദില്‍‌വാലേ ദുല്‍ഹനിയാ ലേ ജായേങ്കേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും മൊഹബത്തേം എന്ന ശരാശരി ചിത്രവും കഴിഞ്ഞ് ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് റബ് നേ ബനാദീ ജോഡി. ഷാറൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും നായികാനായകന്മാരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. 2008 ഡിസംബര്‍ 12-ന് ഈ ചിത്രം പ്രദര്‍ശനശാലകളിലെത്തി.

സുരിന്ദര്‍ സാഹ്നി എന്ന ഒരു പഞ്ചാബ് പവര്‍ ബോര്‍ഡിലെ ജീവനക്കാരനാണ് ഷാറൂഖ്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അനുഷ്‌ക അവതരിപ്പിക്കുന്ന താനിയ ഗുപ്തയെ സുരിന്ദറിന് വിവാഹം കഴിക്കേണ്ടി വരുന്നു. അന്തര്‍മുഖനും നാണംകുണുങ്ങിയുമായ സുരിന്ദറും അതിനു വിപരീത സ്വഭാവമായ താനിയയും തമ്മിലുള്ള വിവാഹജീവിതമാണ് സിനിമയുടെ കാതല്‍. വിവാഹത്തിനു ശേഷമുള്ള പ്രണമാണ് ഈ സിനിമയില്‍ എന്നത് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നു.

സ്ഥിരം യശ് രാജ് സിനിമകളുടെ പല്ലവി തന്നെയാണ് ഈ സിനിമയിലും. ഷാറൂഖിന്റെ ഗോഷ്ഠിസദൃശ്യമായ മുഖപ്രകടനങ്ങളും പതിഞ്ഞ സംഭാഷണങ്ങളും പ്രണയിനിയെ നിര്‍ബന്ധിക്കാതെ തന്നെ തിരിച്ച് സ്നേഹിപ്പിക്കാനുള്ള ശ്രമങ്ങളും തന്നെ ഈ സിനിമയില്‍ മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നതും. എങ്കിലും കഥയുടെ വ്യത്യസ്ഥതയും സ്വാഭാഗികമായ നര്‍മ്മവും അധികം ഏച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളും ഈ സിനിമയെ രസകരമാക്കുന്നു. സ്ഥിരം ശൈലിയാണെങ്കിലും ഷാറൂഖിന്റെ അഭിനയം മടുപ്പുളവാക്കുന്നില്ല ചിത്രത്തില്‍. പുതുമുഖ നടിയായ അനുഷ്‌ക ശര്‍മ്മയും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. വിനയ് പാഠക്കിന്റെ കഥാപാത്രവും അഭിനയവും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഊഹിക്കാന്‍ പറ്റാത്ത കഥാന്ത്യവും ഈ സിനിമയെ പ്രേക്ഷകനോട് അടുപ്പിക്കുന്നു.

ഒന്നിച്ച് ഉറങ്ങുന്നില്ലെങ്കിലും ഭര്‍ത്താവ് വെപ്പ് മീശ വച്ചാണ് വീട്ടില്‍ ജീവിക്കുന്നതെന്ന് ഒരു ഭാര്യയ്ക്ക് മനസ്സിലാകില്ലെന്നും, ഭര്‍ത്താവ് മീശ വടിച്ച് മുടിയുടെ സ്റ്റൈലും സംസാര രീതിയും മാറ്റി വന്നാല്‍ ഭാര്യ തിരിച്ചറിയില്ലെന്നുമൊക്കെ വിശ്വസിക്കാന്‍ തയ്യാറാകേണ്ടി വരും ഈ സിനിമ വെള്ളം തൊടാതെ വിഴുങ്ങാന്‍. ഇതുപോലെ സാമാന്യബുദ്ധിക്ക് വിശ്വസിക്കാന്‍ പറ്റാത്ത പല കഥാസന്ദര്‍ഭങ്ങളും സിനിമയില്‍ ഉണ്ട് എന്നത് സിനിമാസ്വാദനത്തിന് ഒരു തടസ്സമാകുന്നു. ഡാന്‍സ് മുഖ്യമായ സ്ഥാനം വഹിക്കുന്ന ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഡാന്‍സ് രംഗങ്ങള്‍ നിറം മങ്ങിപ്പോയതും സിനിമയുടെ ആകര്‍ഷണീയത കുറയ്ക്കുന്നു.

സിനിമയുടെ സംഗീതം ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുന്നു. ഓം ശാന്തി ഓം സിനിമയിലേതുപോലെ താരനിബിഡമായ “ഫിര്‍ മിലേംഗേ ചല്‍തേ ചല്‍തേ” എന്ന ഗാനവും ആകര്‍ഷകമാണെന്ന് ആ വീഡിയോയുടെ ജനപ്രീതി തെളിയിക്കുന്നു.

ഫലത്തില്‍, ഷാറൂഖിന്റേയും യശ് രാജ് സിനിമകളുടേയും ആരാധര്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഒരു ചിത്രം. അതല്ലാത്തവര്‍ക്ക് കഥയുടെ മെല്ലെയുള്ള മുന്നേറ്റം സഹിക്കാമെങ്കില്‍ ഈ സിനിമ ആസ്വദിക്കാവുന്നതേയുള്ളൂ. തിയറ്ററില്‍ പോയി കണ്ടാലും നഷ്ടം വരില്ലെന്ന് കാണുന്ന ഭൂരിപക്ഷം പ്രേക്ഷകരും പറയാവുന്ന ഒരു ചിത്രം പുറത്തിറക്കിയതിന് ആദിത്യ ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍.

എന്റെ റേറ്റിങ്ങ്: 3.75/5

Tuesday, April 22, 2008

ഇന്നത്തെ ചിന്താവിഷയം

രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
അഭിനയിക്കുന്നവര്‍: മോഹന്‍ലാല്‍, മീരാ ജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മോഹിനി, സുകന്യ
ഗാനരചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഇളയരാജ
ഛായാഗ്രഹണം: അഴകപ്പന്‍

മൂന്ന് കുടുംബങ്ങളുടെ താളപ്പിഴകള്‍ വിവാഹമോചനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം അവരുടെ ജീവിതത്തില്‍ ഇടപെടുകയും തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്‌ നല്ല ജീവിതത്തിലേയ്ക്ക്‌ തിരികെ കൊണ്ടുവരുന്നതുമാണ്‌ ഈ സിനിമയുടെ രത്നച്ചുരുക്കം.
വിവാഹജീവിതം ഒരു അഡ്ജസ്റ്റ്‌ മെന്റ്‌ അല്ല, മറിച്ച്‌ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണ്‌ എന്നതാണ്‌ സന്ദേശം.

സത്യസന്ധമായി പറഞ്ഞാല്‍ ഈ സിനിമ പ്രേക്ഷകരെ വഞ്ചിച്ച്‌ തിയ്യറ്ററില്‍ എത്തിക്കുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. കാരണം, സത്യന്‍ അന്തിക്കാട്‌, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇളയരാജ എന്നീ പേരുകളാല്‍ തന്നെ ഈ സിനിമ ഒരു നല്ല സിനിമയായിരിയ്ക്കും എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഉപകരിച്ചിട്ടുണ്ട്‌.

ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്നുണ്ടെങ്കിലും ആ താളപ്പിഴകളുടെ കുരുക്കഴിക്കുന്നതില്‍ ഒരു വ്യക്തതക്കുറവ്‌ തോന്നും. പല സന്ദര്‍ഭങ്ങളിലും മോഹന്‍ലാലിന്റെ അമിതാഭിനയം കോമഡിയായല്ല, മറിച്ച്‌ അരോചകമായി തോന്നി.

മോഹന്‍ലാലിന്റെ സഹായിയായി വന്ന മാമുക്കോയയ്ക്ക്‌ കാര്യമായ ഒരു കോമഡിറോളൊന്നും ചെയ്യാനുണ്ടായില്ല.

മുകേഷിന്റെ കഥാപാത്രമാണ്‌ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ കുറച്ചെങ്കിലും താല്‍പര്യം ജനിപ്പിച്ചത്‌. ഭാര്യയും കുട്ടിയുമുണ്ടെങ്കിലും ഒരേ സമയം പല സ്ത്രീകളുമായും മൊബൈല്‍ ഫോണില്‍ ബന്ധം പുലര്‍ത്തുന്ന ഒരു ദന്ത ഡോക്ടര്‍. ഭാര്യ അറിയാതിരിക്കാന്‍ സ്ത്രീകളുടെ പേരുകള്‍ പുരുഷവല്‍ക്കരിച്ച്‌ ഫോണില്‍ സ്റ്റോര്‍ ചെയ്ത്‌ കൊണ്ടു നടക്കുന്നതും മറ്റ്‌ പല ഫോണ്‍ സംസാരങ്ങളും ഹാസ്യത്തോടൊപ്പം പലപ്പോഴും നാം കണ്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളുമായി നല്ല സാമ്യം തോന്നുന്നവയുമായിരുന്നു.

മീരാജാസ്മിന്റെ പൂര്‍വ്വകാലത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഈ സിനിമയില്‍ ഒരു കരടായി അവശേഷിക്കുന്നു. വിശ്വാസ്യതക്കുറവ്‌ മാത്രമല്ല, അത്‌ മുഴുമിപ്പിക്കാതെ അപൂര്‍ണ്ണമായിത്തനെ നില്‍ക്കുന്നു.

മീരാജാസ്മിനെ സ്മാര്‍ട്ട്‌ ആക്കാന്‍ ഉപയോഗിച്ചിരിക്കുന്ന തന്ത്രങ്ങള്‍ പലതും ആവര്‍ത്തനവിരസത സൃഷ്ടിക്കുകയും ചെയ്തു.

വിജയരാഘവന്റെ ഗള്‍ഫ്‌ റിട്ടേര്‍ണ്‍ ഡ്‌ ഭര്‍ത്താവ്‌ കഥാപാത്രം അത്ര നല്ല നിലവാരം പുലര്‍ത്തിയില്ല.

ഗാങ്ങങ്ങള്‍ ഇളയരാജ അദ്ദേഹത്തിന്റെ തന്നെ തമിഴ്‌ സിനിമകളില്‍ നിന്ന് വലിച്ചെടുത്ത്‌ തട്ടിമിനുക്കി മലയാളികള്‍ക്ക്‌ തന്നിരിക്കുന്നു എന്ന് മനസ്സിലാക്കന്‍ വലിയ വിജ്നാനമൊന്നും വേണ്ട.

സിനിമയുടെ കഥ ഒട്ടും ഉദ്വേഗം ജനിപ്പിക്കുന്നതല്ലെന്നു മാത്രമല്ല, വളരെ മുന്‍ വിധിയോടെത്തന്നെ കാണാവുന്നതുമാണ്‌.. അതായത്‌ ക്ലൈമാക്സ്‌ എന്ന ഒരു പരിപാടിയില്ല എന്നത്‌ തന്നെ.

ആകെ ഒരു സീനിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന്റെ കുടുംബത്തിലെ കുട്ടികളും വിജയരാഘവന്റെ കുട്ടികളേയും മറ്റും ചേര്‍ത്ത്‌ വച്ച്‌ ഇതൊരു കുടുംബ സിനിമയാണെന്നും കുട്ടികളുടെ സിനിമയാണെന്നും കൂടി ഒരു തെറ്റിദ്ധാരണ ജനിപ്പിച്ച്‌ വീണ്ടും പ്രേക്ഷകരെ തിയ്യറ്ററില്‍ എത്തിക്കാന്‍ പരസ്യങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്‌ യാതൊരു മൂല്യവുമില്ലാത്ത ഒരു തട്ടിപ്പ്‌ സിനിമയാണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ജനസംസാരമായിക്കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ സത്യം.

Wednesday, March 05, 2008

3 അയേണ്‍ [3-Iron / Bin-jip]

പ്രധാന അഭിനേതാക്കള്‍ : ഹ്യുന്‍-ക്യോന്‍ ലീ ,
സെയുങ്-യോന്‍ ലീ
സംവിധാനം : കിംകിഡുക്

ദൈര്‍ഘ്യം : 90 മിനിറ്റ്

http://www.imdb.com/media/rm685218048/tt0423866

തെക്കന്‍ കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റെ 2004ല്‍ ഇറങ്ങിയതും പ്രശംസ നേടിയതുമായ ഒരു ചിത്രമാണ് 3-Iron അഥവാ Bin-jip. ആംഗലേയനാമമായ 3-Iron എന്നത് ഗോള്‍ഫ് കളിയില്‍ സ്റ്റിക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കുന്ന ലോഹഭാഗത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ “ഒഴിഞ്ഞ വീട്” എന്നാണ് Bin-jip എന്ന കൊറിയന്‍ പദത്തിന്റെ അര്‍ത്ഥം.ഈ രണ്ട് സങ്കേതങ്ങള്‍ക്കും കഥയില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ട് എന്നിരിക്കേ ഈ ഇരട്ടനാമധേയത്തെ സ്വീകരിക്കാവുന്നതാണ്. San Sebastián International Film Festival, Valladolid International Film Festival, Venice Film Festival എന്നീ ഫിലിം ഫെസ്റ്റുകളില്‍ പുരസ്ക്കാരം നേടിയതാണ് ഈ ചിത്രം.

ഒറ്റപ്പെട്ടവനായി ജീവിക്കുന്ന തേസൂക്കിന് തന്റെ മോട്ടോള്‍ സൈക്കിളില്‍ സഞ്ചരിച്ച് വീടുകള്‍ തോറും പരസ്യപ്രചാരണാര്‍ത്ഥം പാം‌ലെറ്റുകളും, നോട്ടിസുകളും പതിക്കലാണ് ജോലി. ഈ ജോലിയുമായ്യി ബന്ധപ്പെട്ട് തേസൂക്ക് രസകരമായ മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട്. വീടുകളുടെ വാതിലുകളില്‍ പരസ്യം പതിക്കുന്ന തേസൂക്ക് അവിടങ്ങളിലേക്ക് തിരികെ വരുകയും സ്ഥാനചലനം സംഭവിക്കാത്ത പരസ്യ ലീഫ്ലെറ്റുകളെ അനുമാനിച്ച് ആ വീട്ടില്‍ ആള്‍ താമസം ഉണ്ടൊ ഇല്ലയോ എന്ന് ഗണിക്കുക്കയും ചെയ്യുന്നു. ആള്‍താമസമില്ലെന്ന് ഉറപ്പ് വരുത്തിയ വീടുകളുടെ വാതില്‍ കള്ളത്താ‍ക്കോലിട്ട് തുറക്കുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നതാണ് അയാളുടെ രീതി. ഭവനഭേദനം നടത്തുന്നുണ്ടെങ്കിലും തേസുക്ക് ഒരിക്കലും ഒരു മോഷ്ടാവല്ല. ആളൊഴിഞ്ഞ വീടുകളിലെ ക്ഷണിക്കപ്പെടാത്ത അഥിതിയായി സ്വയം മാറുന്ന അയാള്‍ അവിടെ ഉള്ള ചെറിയ ജോലികള്‍ ചെയ്യുകയും, ഭക്ഷണം പാകം ചെയ്യുകയും, വസ്ത്രങ്ങള്‍ ധരിക്കുകയും , വിശ്രമിക്കുകയും ചെയ്യുന്നു. ടെലഫോണില്‍ രേഖപ്പെടുത്തിയ ശബ്ദസന്ദേശത്തില്‍ നിന്ന് വീട്ടുടമസ്ഥരുടെ യാത്രയും ഒഴിവുസമയവും ഗണിക്കുന്ന അയാള്‍ അവര്‍ മടങ്ങി വരുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും, മറ്റൊരു വാസസ്ഥലം അന്വേഷിച്ച് യാത്രയാകുകയും ചെയ്യുന്നു.

ചിത്രം ആരംഭിക്കുന്നത് തന്നെ തേസൂക്കിന്റെ ഒരു ഭവനഭേതനത്തോടെയാണ്. ഒരു കുടുംബം വെക്കേഷനില്‍ പോകുന്ന സമയത്ത് അവിടെ അതിക്രമിച്ച് കയറുന്ന തേസുക്ക് കേടുപാടുകള്‍ സംഭവിച്ച കളിക്കോപ്പുകള്‍,മ്യൂസിക് സിസ്റ്റം എന്നിവ നന്നാക്കുകയും വീട്ടുകാരുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ അലക്കുകയൂം ചെയ്യുന്നു. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും, അവിടെ കാണുന്ന ഫാമിലി ഫോട്ടോസിനോടൊപ്പം ചേര്‍ന്ന് നിന്ന് തന്റെ ചിത്രം സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു. വീട്ടുകാര്‍ തിരികെ വരുന്നതിന് തൊട്ട് മുന്നേ തന്റെ മോട്ടോര്‍ ബൈക്കില്‍ അയാള്‍ രക്ഷപ്പെടുന്നു. അടച്ചിട്ട മറ്റൊരു രമ്യഹര്‍മ്മത്തിലാണ് അയാള്‍ പിന്നീട് എത്തുന്നത്. ആ വീട്ടിലെ അന്തേവാസിയായി മാറുന്ന തേസൂക്കിന്റെ ശ്രദ്ധയില്‍ പെടുന്ന വസ്തുക്കളില്‍ ഒന്ന് കയറിനിന്ന് ഭാരം നോക്കുന്ന ഉപകരണത്തിലെ പാകപ്പിഴയാണ്. തെറ്റായി തന്റെ ഭാരം രേഖപ്പെടുത്തുന്ന ഉപകരണത്തിലെ പാകപ്പിഴകള്‍ തീര്‍ക്കുന്നു. ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം അവിടെ അയാള്‍ കാണുന്നു. ആല്‍ബത്തിലെ പെണ്‍കുട്ടിയില്‍ അനുരക്തനാകുന്ന തേസൂക് ഏകനായി ആല്‍ബവുമൊത്ത് സ്വന്തം മനോവ്യാപാരങ്ങളില്‍ അഭിരമിക്കുകയാണ്. എന്നാല്‍ അതേ വീട്ടില്‍ താന്‍ അല്‍ബത്തില്‍ കണ്ടപെണ്‍കുട്ടി ഉണ്ടെന്നതോ, ധനികനും ക്രൂരനുമായ ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന അവള്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതോ അവന്‍ അറിയുന്നില്ല. പുതിയവാസ സ്ഥലത്തെ ബെഡ്രൂമില്‍ നഗ്നത നിറഞ്ഞ ആല്‍ബവുമായി തന്റെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കവേയാണ് അതിനെ ഭംഗപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ സ്വാധീനം അവന്‍ തിരിച്ചറിയുന്നത്. കിംകിഡുക്കിന്റെ സ്ഥിരം ശൈലിയില്‍ ഇതിലേയും നായകനായ തേസൂക്കും, നായിക സ്വന്‍ഹായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ല. നിശബ്തതയിലൂടെയാണ് ചിത്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കടന്ന് പോകുന്നത്. ധനികനായ ഭര്‍ത്താവിന്റെ പീഡനമേറ്റാണ് അവള്‍ അവിടെ വസിക്കുന്നതെന്ന് തേസൂക്ക് മനസിലാക്കുന്നു. ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവിടെ നിന്നും പുറത്ത് കടക്കുന്ന തേസൂക് പതിവിന് വിപരീതമായി ഇത്തവണ ആ വീട്ടിലേക്ക് തിരികെ വരുന്നു. തന്റെ ഭാര്യയെ നിര്‍ബ്ബന്ധരതിക്കും മര്‍ദ്ധനങ്ങള്‍ക്കും ഇരയാക്കുന്ന ഭര്‍ത്താവിന്റെ ചെയ്തികളില്‍ കുപിതനാകുന്ന തേസൂക്ക് ഗോള്‍ഫ് ബോളുകള്‍ ശരീരത്തിലേക്ക് അടിച്ച് തെറിപ്പിച്ചുകൊണ്ട് അയാളെ ശിക്ഷിച്ചതിന് ശേഷം, പെണ്‍കുട്ടിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയാണ്.

സ്വന്‍ഹാ തേസൂക്കിന്റെ സഹചാരിയാകുന്നതോടെ തെസൂക്കിന്റെ ജിവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നു. അവര്‍ ഇരുവരും ചേര്‍ന്ന് ഫ്ലാറ്റുകളിലും, തെരുവീഥികളിലും വാതിലുകളില്‍ പരസ്യങ്ങള്‍ പതിക്കുകയും ഒഴിഞ്ഞവീടുകളില്‍ ജീവിക്കുകയും, ചെറിയജോലികള്‍ ചെയ്യൂകയും ചെയ്യുന്നു. ഒരിക്കല്‍ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ , മറ്റൊരിക്കല്‍ ബോക്‍സറുടെ വീട്ടില്‍....ഉറങ്ങുന്നവീടുകളില്‍ അവര്‍ അഥിതികളാകുന്നു. ഒരിക്കല്‍ ബോക്സറുടെ വീട്ടില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട് സ്വന്‍ഹായോടോപ്പം ഉറങ്ങുന്ന തേസൂക്കിന് മടങ്ങിയെത്തുന്ന ബോക്സറുടെ മര്‍ദ്ധനമേല്‍ക്കുന്നു. എന്നാല്‍ ജീവിതത്തിലെ ഇത്തരം സങ്കീര്‍ണ്ണതകളൊന്നും അവരെ ബാധിക്കുന്നതേയില്ല. വീടുകള്‍ ഒഴിവില്ലാത്തപ്പോള്‍ പാര്‍ക്കിലോ, പുന്തോട്ടത്തിലോ ഇലക്ക്ട്രിക്ക് വയര്‍ ഉപയോഗിച്ച് മരത്തില്‍കെട്ടിയിട്ട ഗോള്‍ഫ് ബോള്‍ അടിച്ച് കളിക്കുയും, വീണ്ടും വാസസ്ഥലങ്ങള്‍ മാറുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ അതിക്രമിച്ച് കയറുന്ന ഇരുവരും കാണുന്നത് രക്തം ഛര്‍ദ്ദിച്ഛ് മരിച്ച ഒരു വൃദ്ധനെയാണ്. ടെലഫോണിലെ റെക്കോഡഡ് മെസെജില്‍ നിന്ന് അയാളുടെ മകനും, ഭാര്യയും യാത്രയിലെന്ന് അറിയുന്നു. ആരേയും അറിയ്ക്കാതെ ഇരുവരും ആ ശവശരീരം മറവ് ചെയ്തതിന് ശേഷം സ്വാഭാവികമായ പതിവ് രീതികള്‍ ആ വീട്ടിലും അനുവര്‍ത്തിക്കുകയാണ് എന്നാല്‍ അപ്രതീക്ഷിതമായി വീട്ടില്‍ തിരികെ വരുന്ന മകന്‍ തന്റെ പിതാവിനെ തിരയുകയും, അതിക്രമിച്ച് കയറിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. കൊലപാതക്കുറ്റം ആരോപിച്ച് തന്നെ മര്‍ദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥനോട് പോലും പുഞ്ചിരിയാലാണ് തേസൂക്ക് പ്രതികരിക്കുന്നത്. മറവ് ചെയ്യപ്പെട്ട മൃതദേഹം തിരികെ കിട്ടുന്നുവെങ്കിലും ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ ശ്വാസകോശാര്‍ബുദം ആയാണ് വൃദ്ധന്‍ മരിക്കുന്നതെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥനെ അമ്പരപ്പിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അതിസങ്കീര്‍ണ്ണമായ വിവരങ്ങളാണ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ഒരു ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും ഇതേ രീതിയില്‍ ജീവിക്കുന്ന തേസൂക്കിന്റെ ജീവിതം, ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം അന്വേഷിച്ച വീടുകളിലൊന്നും മോഷണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട്, തേസൂക്കിന്റെ കൂടെയുള്ള പെണ്‍കുട്ടി നഗരത്തിലെ ധനികനായ ബിസിനസുകാരന്റെ കാണാതായ ഭാര്യയാണെന്ന അറിവ് ഇതെല്ലാം അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. സ്വാന്‍ഹോയുടെ ഭര്‍ത്താവ് അവളെ തിരിര്‍കേ വീട്ടിലേക്ക് കൊണ്ട് പോകുകയും, അന്വേഷണ ഉദ്യൊഗസ്ഥന് കൈക്കൂലികൊടുത്ത് ഗോള്‍ഫ് ബോളുകള്‍ ഉപയോഗിച്ച് തേസൂക്കിന്റെ അപായപ്പെടുത്തുകയും ചെയ്യുന്നു. തന്നെ ചതിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ധിക്കുന്ന തേസൂക്ക് ജയിലിലാകുന്നു.

തേസൂക്കിന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ജയിലിലാണ്. ജയിലില്‍ ഇല്ലാത്ത ഗോള്‍ഫ് ബോളും അയേണും വെച്ച് അയാള്‍ കളിതുടരുകയും, തന്നെ ശല്യപ്പെടുത്തുന്ന സഹതടവുകാരെ മര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്ക് ഏകാന്തത്തടവ് ലഭിക്കുക്കയാണ്. ഏകാന്ത തടവറയില്‍ മുലയ്ക്ക് ഒളിച്ചിരുന്നും, ചുമരില്‍ അള്ളിപ്പിടിച്ചും തടവറയില്‍ താന്‍ അപ്രത്യക്ഷനാണ് എന്ന് ധരിപ്പിച്ച് കാവല്‍ക്കാരെ ശുണ്ഠിപിടിപ്പിക്കുന്ന തേസൂക്ക് നിരന്തര മര്‍ദ്ധനം ഏറ്റ് വാങ്ങുന്നു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ അത് ഒരു ശ്രമമായി തേസൂക്ക് മാറ്റുകയാണ്. തടവറയില്‍ മാര്‍ജ്ജാര പാദചലനങ്ങള്‍ അനൂകരിച്ച് ശബ്ദമില്ലാതെ നടക്കുകയും, തടവറയില്‍ പ്രവേശിക്കുന്ന കാവല്‍ക്കാരുടെ പുറകില്‍ മറഞ്ഞുനിന്ന് അപ്രത്യക്ഷനാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനും അയാള്‍ ശ്രമിക്കുന്നു. ആദ്യം തന്റെ നിഴല്‍ ഒറ്റിക്കൊടുക്കുന്നുണ്ടെങ്കിലും നിരന്തരപരിശീലനത്താല്‍ ഒരാളുടെ പുറകില്‍ ഒളിക്കാനും അയാളുടെ തന്നെ ചലനങ്ങള്‍ അനുകരിച്ച് ഒരു നിഴലെന്നോണം മറഞ്ഞിരിക്കാനും തേസൂക്ക് അഭ്യസിക്കുന്നു. മറുവശത്ത് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. പെണ്‍കുട്ടി ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ താനും തേസൂക്കും പണ്ട് ഒളിച്ചുതാമസിച്ച വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്. ജയില്‍ മോചിതനാകുന്ന തേസൂക്ക് താന്‍ മുമ്പ് താമസിച്ച ഭവനങ്ങളില്‍ ഒരു അദൃശ്യനെപ്പോലെ പ്രത്യക്ഷപ്പെടുകയും, തന്നെ ഒറ്റിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഗോള്‍ഫ് ബോളും അയേണും വെച്ചു തന്നെ പ്രതികാരം ചെയ്യുന്നു. ശേഷം പെണ്‍കുട്ടിയും ഭര്‍ത്താവും തമസിക്കുന്ന വീട്ടില്‍ എത്തുന്ന തേസൂക്കിന്റെ സാന്നിദ്ധ്യം അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവിന്റെ പുറകില്‍ തേസൂക്ക് ഒളിവിലാണ് തന്റെ ചലനങ്ങള്‍ അനുകരിച്ച് അപ്രത്യനാകുന്ന തേസൂക്കിനെ ഭര്‍ത്താവിന് കാണാനാകുന്നില്ലെങ്കിലും സ്വാന്‍‌ഹായ്ക്ക് അയാളുടെ സാന്നിദ്ധ്യം പുതിയ ഉണര്‍വാകുന്നു. അതിനാല്‍ തന്നെയാകണം “ഞാന്‍ നിന്നെ സ്ണേഹിക്കുന്നു” എന്ന് ഭര്‍ത്താവിനോട് (ഭര്‍ത്താവിന് പുറകിലെ തേസൂക്കിനോട്) അവള്‍ പറയുന്നത്. ചിത്രത്തില്‍ ഈയൊരിടത്ത് മാത്രമാണ് സ്വന്‍‌ഹാ സംസാരിക്കുന്നത്. ഒരിക്കല്‍ തേസൂക്ക് പ്രവര്‍ത്തനസജ്ജമാക്കിയ ഭാരം നോക്കുന്ന യന്ത്രം അവള്‍ അഴിച്ചുകേടാക്കിയതാണ് . ആശ്ലേഷിതരായ അവര്‍ ഇരുവരും അതില്‍ കയറി നിന്ന് ഭാരം നോക്കുമ്പോള്‍ പൂജ്യത്തില്‍ രേഖപ്പെടുത്തുന്ന മാപനത്തോടെ ചിത്രം അവസാനിക്കുന്നു.

സ്വന്തമായി ആരും തന്നെ ഇല്ലാത്തതിനാല്‍ ഒരു കുടുംബാംഗമായി ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന തേസൂക്കിന്റെ ചെയ്തികളെ സൂക്ഷ്മമായി കിംകിഡുക്ക് ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ അന്തേവാസിയാകുന്ന അയാള്‍ വീട്ടുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടന്നുന്നതും, വസ്ത്രം അലക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും,അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും അതിന്റെ ഭാഗമായിരിക്കണം. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. എന്ത് കൊണ്ട് അയാള്‍ ഒരു വീട് സ്വന്തമായെടുത്ത് താമസിക്കുന്നില്ല എന്നതാണ് അത്. തനിക്ക് സ്വന്‍ഹായെ പങ്കാളി ആയി ലഭിച്ചിട്ടും അയാള്‍ ഒരു വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്നില്ല. മറ്റുപലരുമായി ജിവിക്കാനുള്ള മനുഷ്യസഹജമായ വാസനയിലാണ് തേസൂക്കിന്റെ ജീവിതം നീങ്ങുന്നത്. കൃത്യമായി ചിട്ടപ്പെടുത്തിയ ജോലിയോ ജീവിതക്രമങ്ങളോ അയാള്‍ അനുവര്‍ത്തിക്കുന്നില്ല. ഒരു ശലഭം ഏത് വിധത്തിലാണോ പൂവുകള്‍ പറന്നുമാറി സഞ്ചരിച്ച് തേനുണ്ണുന്നത് , ഒരു ഭിക്ഷു ഏത് രീതിയിലാണോ വ്യത്യസ്ഥഭവനങ്ങളില്‍ നിന്ന് ഭിക്ഷതേടുന്നത് അതേ നിയമത്തിന്റെ പാതയിലാണ് തേസുക്ക്... പലനാളുകളില്‍ പലയിടത്ത് അനേകം പേരായി...

അപരത്വം എന്ന സങ്കല്‍പ്പത്തിന്റെ അനന്യസൌന്ദര്യം വെളിവാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലൂടെ കിംകിഡുക് നമ്മെ കൈ പിടിച്ച് നടത്തുന്നുണ്ട്. ജയില്‍ മോചിതനായി തേസൂക്ക് തിരികെ വരുന്നുണ്ടോ എന്നത് ഫാന്റസി പരിവേഷം കലര്‍ന്ന ഒരു തിരിഞ്ഞ് നോട്ടമാണ്. തേസൂക്കിന്റെ സാമീപ്യവും കണ്ണാടിയിലെ പ്രതിബിംബവും സ്വാന്‍‌ഹായ്ക്ക് അനുഭവിക്കാനാകുന്നെങ്കിലും ഭര്‍ത്താ‍വിന് അത് കാണാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ അവള്‍ തേസൂക്കിനെ ഭര്‍ത്താവില്‍ തന്നെ അപരസങ്കല്‍പ്പം നടത്തുന്നതാകാം. പത്മരാജന്റെ അപരനിലും, ഈയിടെ ഗോവെന്‍ ഫെസ്റ്റില്‍ സുവര്‍ണ്ണചകോരം നേടിയ “ദി വോള്‍ [The Wall]“ എന്ന ചിത്രത്തിലും മറ്റും അപരത്വം എന്ന ആശയം ഗോചരവും, സങ്കീര്‍ണ്ണമാവുമായി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ കാല്‍പ്പനിക സൌന്ദര്യത്തിന്റെ മറവിലാണ് കിംകിഡുക് ഈ ചിത്രത്തില്‍ അപരസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നത്.

ഒരുപക്ഷേ തേസൂക്ക് ജയിലില്‍ നിന്ന് മടങ്ങി വന്നിട്ടില്ലായിരിക്കാം... തങ്ങളുടെ ചെയ്തികളുടെ തിരിച്ചടികളായിരിക്കാം ഉദ്യോഗസ്ഥനിലും, ക്രൂരനായ ഭര്‍ത്താവിലും ഭയം നിറയ്ക്കുന്നത്... ഒരുപക്ഷേ ഭര്‍ത്താവില്‍ തേസൂക്കിനെ പ്രതിഷ്ഠിച്ച് സ്വന്‍ഹാ ഒരു നല്ലവീട്ടമ്മയായി സ്വയം മാറുകയായിരിക്കാം...

കെട്ടിയിട്ടതും ചലനാത്മകവുമായ ഗോള്‍ഫ് ബോള്‍ ഉപയോഗിച്ചുള്ള കളികള്‍, അടഞ്ഞ വാതിലുകള്‍, ഒഴിഞ്ഞവീട്, ശരീരം,നിഴല്‍ , ജലം ദാഹിക്കുന്ന ചെടികള്‍ എന്നിങ്ങനെയുള്ള ഒട്ടനവധി രൂപകങ്ങളിലൂടെയാണ് കിംകിഡുക്ക് എന്ന സംവിധായകന്‍ കഥപറയാന്‍ ശ്രമീക്കുന്നത്. ചിലയിടത്തെങ്കിലും കണ്ട് മടുത്ത കിംകിഡുക്ക് രൂപങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും. സ്ത്രീപുരുഷ പരിപൂര്‍ണ്ണതയൂടെ ഒരു യിംഗ്-യാംഗ് സങ്കല്‍പ്പം അനുസ്മരിപ്പിക്കുന്ന , അഹംബോധത്തിനെ ഒഴിവില്‍(Ego) പൂജ്യത്തില്‍ ഭാരം രേഖപ്പെടുത്തുന്ന ആ ഭാരമാപിനി കുടുംബസങ്കപ്പങ്ങളിലേക്കുള്ള വ്യക്തമായ കടന്നുക്കയറ്റമാണ്. തേസൂക്ക് ആയി ഹ്യുന്‍-ക്യോന്‍ ലീയും സ്വന്‍ഹായായി സെയുങ്-യോന്‍ ലീയും മികച്ചപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സംഭാഷണങ്ങളില്ലാതെ ശരീരഭാഷകൊണ്ടും, ഭാവപ്രകടനങ്ങള്‍കൊണ്ടും ഉള്‍ക്കൊള്ളേണ്ട കിംകിഡുക്ക് കഥാപാത്രങ്ങളായി സ്വയം സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

വിവരണം : ദേവദാസ് വി.എം [ vm.debadas@gmail.com ]

Friday, January 25, 2008

ഹല്ലാ ബോല്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രാജ്‌കുമാര്‍ സന്തോഷി
നിര്‍മ്മാണം: സുരേഷ് ശര്‍മ്മ, അബ്ദുള്‍ സമി സിദ്ധിക്കി
അഭിനേതാക്കള്‍: അജയ് ദേവ്ഗണ്‍, വിദ്യാ ശര്‍മ്മ, പങ്കജ് കപൂര്‍, ദര്‍ശന്‍ ജരിവാല തുടങ്ങിയ്‌വര്‍
ഛായാഗ്രഹണം: ഗണേശ് ആചാര്യ
സംഗീതം: സുഖ്‌വിന്ദര്‍ സിങ്ങ്, വന്‌രാജ് ഭാട്ടിയ
വരികള്‍: സമീര്‍, ശ്രീ ദുശ്യന്ത് കുമാര്‍, മെഹ്ബൂബ്

സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹല്ലാ ബോല്‍. ജനുവരി 11-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് സുഖ്‌വിന്ദര്‍ സിങ്ങും വന്‍‌രാജ് ഭാട്ടിയയും ചേര്‍ന്നാണ്.

ശബ്ദമുയര്‍ത്തൂ എന്നാണ് ഹല്ലാ ബോലിന്റെ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് ശബ്ദം ഉയര്‍ത്താന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയാവണം ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ഉദ്ദേശിച്ചിട്ടുള്ളതും. ഇവിടെ വിഷയം ഒരു കൊലപാതകമാണ്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ഒരു പാര്‍ട്ടിയില്‍ വച്ച് വധിക്കപ്പെടുന്നതും, കൊലപാതകത്തിനുത്തരവാദികളായ വന്‍ പണച്ചാക്കുകളെ ഭയന്ന് ഈ ദൃശ്യത്തിനു ദൃക്‌സാക്ഷിയായ നായകന്‍ ഞാ‍ന്‍ ഒന്നും കണ്ടില്ല എന്ന് ആദ്യം പോലീസുകാര്‍ക്ക് മൊഴികൊടുക്കുകയും പിന്നീടെ കുറ്റബോധം കാരണം സത്യം വിളിച്ച് പറയുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് നായകനു പല രീതിയിലും ഉള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. ഏതൊരു സിനിമയേയും പോലെ വില്ലന്മാരെ മുഴുവന്‍ കോടതി ശിക്ഷിച്ച് നായകന്‍ ജനങ്ങളുടെ ഹീറോ ആകുന്നതോടെ ഈ സിനിമയും തീരുന്നു. എത്ര പുതുമയുള്ള പ്രമേയം, അല്ലേ.

ഇത്തരം ഒരു ക്ലീഷേ കഥ കൊണ്ട് ഒരു സിനിമ ഉണ്ടാക്കാന്‍ സംവിധായകന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഥയുടെ നിര്‍ണ്ണായകമായ വഴിത്തിരിവായ ഈ കൊലപാതകം ഇടവേളയ്ക്ക് തൊട്ട് മുന്‍പ് കാണിക്കുവാന്‍ വേണ്ടി അതു വരെ സിനിമയെ വലിച്ച് നീട്ടിക്കൊണ്ട് പോകുന്ന രീതി, വലിച്ചുനീട്ടല്‍ ആഗ്രഹിക്കുന്ന ഏതൊരു സംവിധായകനും ഒരു വഴികാട്ടിയേക്കാം. ഈ സിനിമയില്‍ ഹിന്ദി സിനിമയിലെ ഒരു മുന്‍‌നിര നടന്റെ വേഷം കൈകാര്യം ചെയ്യുന്ന നായകന്‍ ഇത്രയധികം ഭാവാഭിനയം മുഖത്ത് പ്രദര്‍ശിപ്പിച്ചത് താന്‍ ഷാറൂഖ് ഖാനിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനാകും. നായകന്റെ പ്രേമരംഗങ്ങള്‍ സംവിധായകന്‍ ഒരു ഇരുപത് വര്‍ഷമായി സിനിമ കാണാറില്ലെന്ന് തോന്നിക്കുമാറ് മനം മടുപ്പിക്കുന്നവയാണ്‍. നായകന്റെ മാതാപിതാക്കളും നായികയുടെ പിതാവും എല്ലാവരും ചേര്‍ന്ന് ഈ സിനിമയെ ഒരു സീരിയല്‍ നിലവാരത്തില്‍ എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.

തികഞ്ഞ അബദ്ധമായ ഈ സിനിമയിലും ആസ്വദിക്കാന്‍ പാകമായ ചിലതുണ്ടെന്ന് പറയാതെ വയ്യ. സഹനടനായി പങ്കജ് കപൂര്‍ തിളങ്ങിയിട്ടുണ്ട് ചിത്രത്തില്‍. സിനിമയുടെ ജീവനായ അവസാന ഭാഗങ്ങളിലൊക്കെ സിനിമയുടെ ശ്രദ്ധാകേന്ദ്രവും സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതും പങ്കജ് കപൂര്‍ തന്നെയാണ്. ഒരു സംഘട്ടനരംഗമൊഴികെ മറ്റെല്ലാ രംഗങ്ങളിലും അസ്സലായി ശോഭിച്ച പങ്കജ് കപൂറിന്റെ റോള്‍ മാത്രമായി സിനിമ വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഈ സിനിമയ്ക്ക് എത്രയോ കൂടുതല്‍ ആസ്വാദകരുണ്ടായേനേ എന്ന് തോന്നിപ്പോകുന്നു. വില്ലനായി രംഗത്ത് വന്ന ദര്‍ശനും നല്ല അഭിനയമാണ് കാഴ്ചവച്ചത്. സിനിമയില്‍ പ്രാധാന്യം ഉള്ള മറ്റാരും തന്നെയില്ലാത്തതിനാല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു.

ഈ സിനിമ രക്ഷപ്പെടാന്‍ പാട്ടുകള്‍ നന്നായേ തീരൂ എന്ന അവസ്ഥ ആയിരുന്നെങ്കിലും അവിടേയും സംവിധായകനു പിഴച്ചു. സുഖ്‌വിന്ദര്‍ സിങ്ങിന്റേയും വന്‌രാജ് ഭാട്ടിയയുടേയും സംഗീതവും പ്രേക്ഷകരെ പ്രദര്‍ശനഹാളിലേയ്ക്ക് കൊണ്ട്‌വരാന്‍ പര്യാപ്തമായില്ല. ഛായാഗ്രഹണവും പുതുമനിറഞ്ഞതായിരുന്നില്ല.

ഈ സിനിമ കണ്ട് കഴിഞ്ഞ് ആളുകള്‍ ഒരു പക്ഷെ സംവിധായകനെതിരേ ഒരു ഹല്ലാ ബോല്‍ നടത്താന്‍ സാധ്യതയുണ്ട്. അടുത്ത സംരംഭമെങ്കിലും നല്ല ഒരു വിഷയം ഉള്ളതാവാന്‍ സംവിധായകനെ ആ‍ശംസിച്ചുകൊള്ളുന്നു.

എന്റെ റേറ്റിങ്ങ്: 0.5/5

Sunday, December 30, 2007

ചോക്കളേറ്റ്



സംവിധാനം: ഷാഫി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരലി
അഭിനേതാക്കള്‍: പൃഥ്‌വീരാജ്, ജയസൂര്യ, റോമ, സംവൃതാ സുനില്‍, രമ്യ നമ്പീശന്‍, ലാലു അലക്സ്, സലീം കുമാര്‍, പ്രേം, ശാരി, ബിന്ദു പണിക്കര്‍, രാജ്ന് പി. ദേവ്, അനൂപ് ചന്ദ്രന്‍
സംഗീതം: അലക്സ് പോള്‍
വരികള്‍: വയലാര്‍ ശര്‍ത്ചന്ദ്രവര്‍മ്മ
ക്യാമറ: അഴകപ്പന്‍
കഥ/തിരക്കഥ: സച്ചി - സേതു
കലാസംവിധാനം: സാലു ജോര്‍ജ്ജ്

മായാവിക്ക് ശേഷം ഷാഫി അണിയിച്ചൊരുക്കിയിക്കുന്ന ചിത്രമാണ്‍ ചോക്കളേറ്റ്. മുന്‍‌ചിത്രങ്ങളെപ്പോലെ ഈ ചിത്രവും ഒരു സമ്പൂര്‍ണ്ണ നര്‍മ്മ ചിത്രം എന്ന രീതിയില്‍ ആണ്‍ ഷാഫി തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി നഗരത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു കലാലയത്തില്‍ ആണ്‍കുട്ടികള്‍ക്കായി സംവരണമുള്ള ഒരു സീറ്റിലേയ്ക്ക് നായകന്‍ വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക്ഷിക്കാവുന്നതുപോലെ സമ്മിശ്രമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളില്‍ നിന്നും‍ ഉണ്ടാകുന്നത്. ഇവയെ നായകന്‍ എങ്ങിനെ നേരിടുന്നു, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കലാലയത്തില്‍ എങ്ങിനെ തനിക്ക് ഒത്തുപോകാനാകുന്നു, മറ്റ് പെണ്‍കുട്ടികള്‍ എങ്ങിനെ ഈ നായകന്റെ വരവിനെ കാണുന്നു തുടങ്ങിയ കൌതുകകരമായ അവസ്ഥകളിലൂടെ സിനിമ കടന്ന് പോകുന്നു.

ആണത്തവും, ചമ്മലും, കാര്യശേഷിയും, പൈങ്കിളിയും, തോന്യവാസവും ഒക്കെ പ്രകടിപ്പിക്കേണ്ടുന്ന ഒരു വിദ്യാര്‍ത്ഥിയായി പ്രൃഥ്‌വീരാജ് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും പലപ്പോഴും കഥ ഒരു നിലവാരമില്ലാത്തതാകയാല്‍ നായകന്‍ അല്‍പ്പം ഓവര്‍ ആയതുപോലെ തോന്നി. ആണ്‍കുട്ടികള്‍ക്കായി പ്രത്യേകം മൂത്രപ്പുര ഇല്ലാത്ത കോളേജില്‍ നായകന്‍ അതന്വേഷിക്കുന്നതും ക്ലാസ്സില്‍ വച്ച് ഒരു പെണ്‍‌കുട്ടിയുടെ സാനിറ്ററി നാപ്കിന്‍ കാണുന്നതും‌പോലെയുള്ള ചില താണനിലവാരത്തിലുള്ള തമാശകള്‍ സിനിമയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആണത്തം ഉണ്ടെന്ന് ഒന്നിലധികം തവണ പലരും എടുത്ത് പറഞ്ഞ് വിശേഷിപ്പിച്ച നായികയുടെ പ്രകടനവും അതിനൊത്തുയര്‍ന്നില്ല എന്ന് പറയേണ്ടി വരും. അത് തെളിയിക്കാനായി നായികയ്ക്ക് പെരുമാറ്റത്തിനേക്കാള്‍ സംഭാഷണങ്ങളെ ആശ്രയിക്കേണ്ടി വന്നത് തിരക്കഥയുടെ പരാജയം തന്നെയാണ്. സഹനായകനും സഹനായികയും ആയി വരുമെന്ന് കരുതിയ ജയസൂര്യയും സംവൃതയും നായികാനായകന്മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോയി പലപ്പോഴും. രാജന്‍ പി ദേവും ലാലു അലക്സും ശാരിയും സലീം കുമാറും അനൂ‍പ് ചന്ദ്രനും തങ്ങളില്‍ നിക്ഷിപ്തമായ അഭിനയം മനോഹരമാക്കി, അത് സ്ഥിരമായി ചെയ്തുപോരുന്ന കഥാപാത്രങ്ങള്‍ ആയതുകൊണ്ടുമാകാം.

തിരക്കഥ വളരെ ബാലിശമാണ് ഈ ചിത്രത്തില്‍. നായികാനായകന്മാര്‍ ആദ്യം കാണുമ്പോള്‍ വഴക്കിടുകയും പിന്നീട് വഴക്ക് മാറി പ്രണയമാകുന്നതും, അതിനുശേഷം ചില തെറ്റിദ്ധാരണകള്‍ മൂലം വഴക്കിട്ട് പിരിയുകയും വീണ്ടും ക്ലൈമാക്സില്‍ ഒന്നുചേരുകയും ചെയ്യുന്ന സിനിമകള്‍ നാം കാണാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. പക്ഷെ ഈ പഴയ വീഞ്ഞ് പുതിയ നര്‍മ്മക്കുപ്പിയില്‍ പൊതിഞ്ഞ് നല്‍കാന്‍ ഷാഫി പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും ഈ നര്‍മ്മം മാത്രമാണ്. എറണാകുളത്തുള്ള ഒരേ ഒരു വനിതാകലാലയമായ സെന്റ് തെരേസാസിന്റെ അന്തരീക്ഷം അതേപടി പകര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. ഒരു യുവജനോത്സവത്തിനു ആ കലാലയം കാണിക്കുന്ന ആവേശവും വാശിയും എല്ലാം വളരെ നിസ്സാരപ്പെട്ട രീതിയില്‍ ആണ് സിനിമയില്‍ വന്നിട്ടുള്ളതും. എങ്കിലും പൊതുവേ ഒരു കലാലയാന്തരീക്ഷം നല്‍കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.

തിരക്കഥയ്ക്ക് സ്വാഭാവികമായുള്ള ഒരു ഒഴുക്കുള്ളതും ആവശ്യത്തിനു നര്‍മ്മരംഗങ്ങള്‍ ഉള്ളതും സിനിമയുടെ ദൂഷ്യവശങ്ങളെ മറച്ചേക്കാം. ഒരു എന്റര്‍റ്റെയിനര്‍ എന്ന നിലയ്ക്ക് ഈ സിനിമ അതുകൊണ്ട് തന്നെ ആസ്വാദ്യകരമാകുന്നു. സിനിമയിലെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‍ പൈങ്കിളി നിലവാരമാണെങ്കിലും അലക്സ് പോള്‍ അതിനു ഇമ്പമാര്‍ന്ന ഈണം നല്‍കിയിട്ടുണ്ട്. ഒരു കലാലയം വര്‍ണ്ണത്തില്‍ പൊതിഞ്ഞതുപോലെ പകര്‍ത്താന്‍ അഴകപ്പനും സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തോളം വരില്ലെങ്കിലും ചോക്കളേറ്റ് പ്രേക്ഷകനു നല്ലൊരു മധുരമുള്ള അനുഭവമാകുന്നു.

എന്റെ റേറ്റിങ്ങ്: 3.0/5

മറ്റ് നിരൂപണങ്ങള്‍:
* ചിത്രവിശേഷം
* മലയാളം മൂവീ റിവ്യൂസ്
* ഇന്ദുലേഖ

Friday, December 28, 2007

മി മൈസെല്‍ഫ്


തായ്ലന്റ് സിനിമകള് ഒരാമുഖം.
======================
സമകാലീന ചലച്ചിത്ര സംസ്ക്കാരത്തില് മംഗോളിയന് ചിത്രങ്ങള് വളരെ നല്ല സ്വാധീനം ആണ് ചെലുത്തുന്നത്. കൊറിയന്, ജപ്പാനീസ് , ചൈനീസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോള് തായ്ലന്റ് മൂവികളും കടന്ന് വന്നിരിക്കുന്നു. സമാന്തര സിനിമകളുടെ ജഡിലമായ കെട്ടുപാടുകളില് നിന്ന് വിമുക്തമായ രീതിയില് പ്രേക്ഷകരുമായി വളരെയധികം "കമ്മ്യുണിക്കേറ്റിവ്" ആകുന്നു എന്നതാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. ഗോവന് ഫിലിം ഫെസ്റ്റില്‍ ഇത്തവണ രചതചകോരം നേടിയത് "The Wall" എന്ന തായ്ലന്റ് മൂവി ആയിരുന്നു എന്നതു തന്നെ ഇതിന്റെ ഉത്തമോദാഹരണമാണ്. പ്രമേയം, അവതരണം, സാങ്കേതികത, സംവേദനരീതി എന്നീ ഘടകങ്ങളില് മികച്ച് നില്ക്കുന്നവയാണ് സമകാലീന തായ്ലന്റ് സിനിമകള്. അതിനാഗരീകത, വിപ്ലവം/പ്രതിവിപ്ലവം, സങ്കീര്ണ്ണമായ ജീവിതാവസ്ഥ എന്നിവയാണ് മുഖ്യമായും തായ്ലന്റ് സിനിമകളിലെ പ്രമേയം.


ഓം എന്ന അവിവാഹിതയായ യുവതി ഒരു അഡ്വര്ടൈസിംഗ് കമ്പനിയിലെ ജീവനക്കാരിയാണ്. ക്രിട്ട് എന്ന തന്റെ കാമുകനും ആയി അകല്ച്ചയിലായ ഓം വിരസവും, പ്രതീക്ഷയറ്റതുമായ ഒരു ജീവിതമാണ് നയിക്കുന്നത്. തന്റെ സഹോദരിയുടെ മരണത്താല് അനാഥനായ അവരുടെ മകന്റെ സംരക്ഷണചുമതലും ഓമാണ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ തിരക്കിട്ട ജീവിതശൈലി, പെട്ടെന്ന് ദ്വേഷ്യം വരുന്ന പ്രകൃതം എന്നിവയാല് ആ ബാലന് ഒരു നല്ല രക്ഷകര്ത്താവാകാനും ഓമിന് കഴിയുന്നില്ല. ജീവിതം ഈ അവസ്ഥയില് നീങ്ങുമ്പോഴാണ് ഒരു രാത്രി അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഓമിന്റെ കാര് ഒരു യുവാവിനെ ഇടിക്കുന്നത്. സാരമായ പരുക്കുകള് ഒന്നും ഇല്ലെങ്കിലും തലയ്ക്ക് ക്ഷതമേറ്റതിനാല് ഓര്മ്മനഷ്ടപ്പെട്ട ഈ യുവാവിന്റെ സംരക്ഷണ ചുമതലയും ഓമിന് ഏറ്റെടുക്കേണ്ടി വരുന്നു. തന്റെ പൂര്വ്വകാലത്തെകുറിച്ച് ഒന്നും തന്നെ ഓര്മ്മയില്ലാത്ത ഈ യുവാവിന്റെ കയ്യിലുള്ള "Tan" എന്ന മുദ്രയുള്ള മാല കണ്ടെടുക്കുന്ന ഓം ഇയാളെ "താന്" എന്ന് വിളിക്കുന്നു.
വളരെ നാണം കുണുങ്ങിയായാ താന്, പെട്ടെന്നു തന്നെ ഓമും, അവളുടെ സഹോദരീ പുത്രനും ആയി വളരെ നല്ല സൊഹൃദത്തിലാകുന്നു. വീട്ടിലെ പാചകം,ശുചീകരണം എന്നീ ജോലികള് ഏറ്റെടുക്കുന്ന താന് ഓമിന് നല്ലൊരു സുഹൃത്തും, സഹൊദരീപുത്രന് ഏറേ പ്രിയങ്കരനായ താന്അങ്കിളും ആയി മാറുകയാണ്. എന്നാല് തന്റെ ഭൂതകാലത്തെ അന്വേഷിക്കുന്നതിനായി താന് പലതരത്തിലും ശ്രമിക്കുന്നു.

താന് പിന്നീട് ഓമിന്റെ ജീവിതത്തിലെ തന്നെ ഒരു ഭാഗമായി മാറുന്നു. ഇനി പൂര്വ്വകാലത്തെ തേടേണ്ടതില്ലെന്നും, തന്റെ ജീവിത പങ്കാളിയായി തുടരാനും ഓം താനിനോട് ആവശ്യപ്പെടുന്നു. എന്നാല് വര്ത്തമാനകാലത്തിലെ താന് തന്നെയാണോ ഭൂതകാലത്തിലെ താന്? ഭൂതകാലം വെളിവായായാല് ഓമിന് താനിനെ ഇതേ പോലെ പ്രണയിക്കുവാന് കഴിയുമോ? തന്റെ ഇന്നത്തെ ജീവിത രീതി തുടരുവാന് താനിന് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയാണ് ചലച്ചിത്രത്തിന്റെ രണ്ടാം പകുതി കടന്ന് പോകുന്നത്.

"താന്" എന്ന ഓര്മ്മ നഷ്ടപ്പെട്ട യുവാവ് , ഭൂതകാലത്തില് "താനിയ (Tanya)" എന്ന പേരില് ഒരു സ്വവര്ഗരതിക്കാരന് ആയിരുന്നു എന്നത് ഓമിനേ പോലെ തന്നെ, താനിനും ഞെട്ടിക്കുന്ന ഒരു അറിവായിരുന്നു. ശൈശവത്തിലേ മാതാപിതാക്കള് നഷ്ടപ്പെട്ട താന് ഒരു "Queer Commune"ല് ആണ് താന് വളരുന്നത്. സ്വവര്ഗരതിക്കാരുടെ കുത്താടല് വേദിയായ ഒരു Kathoey-ഡാന്സ്ബാറിലെ നര്ത്തകനായിരുന്നു താന് എന്ന താനിയ. അവിടെ അയാള് പലരുടെയും കാമുകിയാണ് . താന്/താനിയ ജൈവശാസ്ത്രപരമായി ഒരു ഹിജഡ ,അല്ലെങ്കില് സ്വവര്ഗരതിക്കാരന് അല്ല. കാരണം ഓര്മ്മ നഷ്ടപ്പെട്ട ചുരുങ്ങിയ ഒരു കാലയളവില് അയാള് ഓമിന്റെ കാമുകനാകുകയും, ഓമുമായി ശാരീരിക ബന്ധത്തില് ഏര്പ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ വളര്ന്ന സാഹചര്യങ്ങളും, അതിനനുസൃതമായി രൂപപ്പെട്ട ശാരീരിക ചലനങ്ങളും അയാളെ ഒറ്റിക്കൊടുക്കുന്നു. Queer Commune Kathoey ഡാന്സ് ബാറില് വെച്ച് താന് പരിചയപ്പെട്ട ഒരാളോട് താനിയക്ക് തീവ്രമായ പ്രണയം തോന്നുകയും, എന്നാല് അയാളുടെ വീട് സന്ദര്ശിച്ചപ്പോള് ഭാര്യയേയും മറ്റും കണ്ട് നിരാശപ്പെട്ട് തിരികേ പോരുന്നേരമാണ് താനിയയെ ഓമിന്റെ കാര് ഇടിച്ച് വിഴ്ത്തുകയും, താനിയ താന് ആയി മാറുകയും ചെയ്യുന്നത്. തന്റെ പൂര്വകാലം തിരിച്ചറിഞ്ഞ താന് അതുമായി സമരസപ്പെടുകയും, നൃത്തവുമായി തൂടരുകയും ചെയ്യുന്നു. എന്നാല് മറുവശത്ത് ഓമിന്റേയും, അവളുടെ സഹോദരീപുത്രന്റേയും ജീവിതം താളം തെറ്റുകയാണ്. തുടര്‍ന്നെന്ത് സംഭവിക്കുന്നു എന്നറിയാന്‍ സിനിമ കാണുക.


മനസ്, ഓര്മ്മ, ജീവിതം എന്നീ ബിംബങ്ങളെ ആസ്പദമാക്കി സരളവും അതേ സമയം സങ്കീര്ണ്ണവും ആയ രീതിയിലാണ് ചിത്രത്തിന്റെ ഒഴുക്ക്. സ്ത്രീപുരുഷ ബന്ധത്തിലെ സമസ്യകള് നര്മ്മം കലര്ന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സംഭാഷണം, ചിത്രീകരണം എന്നിവയില് അതിഭാവുകത്വമോ നാടകീയതയോ തീണ്ടാത്തവിധം മനൊഹരമായി അവതരിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
Ananda Everingham ആണ് താന്/താനിയ ആയി അഭിനയിച്ചിരിക്കുന്നത്. സഹജമായ അഭിനയം, ശരീര ഭാഷ, നൃത്തം എന്നിവയാല് ആ കഥാപാത്രത്തെ മൊത്തമായി ഉള്ക്കൊള്ളാന് എവരിംഗാമിന് കഴിഞ്ഞിട്ടുണ്ട്. ഓം ആയി വേഷമിട്ട Chayanan Manomaisantiphap ന്റെ അഭിനയമികവും ശ്രദ്ധേയമാണ്. ബാങ്കോക്ക് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിലെ "തായ്ലന്റ് പനോരമാ" വിഭാഗത്തില് മി...മൈ സെല്ഫ് സ്ക്രീന് ചെയ്യപ്പെട്ടിരുന്നു. 38-മത് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റ് ഓഫ് ഇന്ത്യയില് ഇതിന്റെ സംവിധായകന് ആയ Pongpat Wachirabunjong രജതചകോരത്താല് സമ്മാനിതനാകുകയും ചെയ്തു.


ലേഖകന്‍: ദേവദാസ്

Tuesday, November 27, 2007

പരദേശികളായ സ്വദേശികള്‍

ഇന്‍ഡ്യാ മഹാരാജ്യത്തിന് ബ്രിട്ടീഷ്കാര്‍ സ്വാതന്ത്ര്യം അനുവദിച്ച് പടിയിറങ്ങിപോയപ്പോള്‍ നമുക്ക് കിട്ടിയ ജനാധിപത്യം ഒരു ശാപമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.അത് ജനാധിപത്യം എന്ന സിദ്ധാന്തത്തിന്റെ തകരാറല്ല,മറിച്ച് ഭാരതീയര്‍ അതിനെ സ്വീകരിച്ചതിലും,പ്രായോഗികമായി നടപ്പിലാക്കിയതിലുമുള്ള പാ‍കപ്പിഴ കൊണ്ടുണ്ടായതാണ്.അമിതമായ സ്വാതന്ത്ര്യവാഞ്ചയോടെ ജനാധിപത്യത്തെ സ്വീകരിച്ച നമ്മള്‍ അതിന്റെ ഗുണ വശത്തെക്കാളേറെ ദോഷവശങ്ങളെയാണ് സ്വീകരിച്ചത്.ഇന്നും ബ്രിട്ടീഷുകാരന്‍ എഴുതിയുണ്ടാക്കിയ നിയമസംഹിതകളുടെ ബലത്തിലാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ നിലകൊള്ളുന്നത്.അത് അടിമുടി അഴിച്ച് പുതുക്കി പണിയാന്‍ നമ്മള്‍ക്ക് കഴിഞ്ഞിട്ടുമില്ല.ഭാരതീയന്‍ ഉണ്ടാക്കിവെച്ച നിയമങ്ങള്‍ക്ക് ഒരു നൂറ് പഴുതുകള്‍ ഉണ്ട് എന്ന് ഏത് നിയമം എടുത്ത് വെച്ച് നോക്കിയാലും കാണാം.ആ പഴുതുകളിലൂടെയാണ് അപരാധികള്‍ രക്ഷപ്പെടുന്നതും.ഈ പഴുതുകള്‍ നിലകൊള്ളുന്നതു കൊണ്ടും,നിയമം എഴുതിയുണ്ടാക്കുമ്പോള്‍ അത് നടപ്പിലാക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം നാളിത് വരെ ഇല്ലാതിരുന്നത് കൊണ്ടും നമ്മുടെ നാട്ടില്‍ അഴിമതിയുണ്ടായി.സ്വജനപക്ഷപാതമുണ്ടായി.വര്‍ഗ്ഗീയത് ആവോളം തഴച്ച് വളര്‍ന്നു.ജനാധിപത്യം അതിന്റെ നിയമസംഹിതകളെ മറികടന്ന് ഒരു പോലീസ്ഭരണം(പോലീസ് സ്റ്റേറ്റ്)എന്ന നിലയിലേക്ക് പലപ്പോഴും കൂപ്പുകുത്തി.ഇപ്പോഴും അങ്ങിനെയാവുന്നു.
ഒരു ജനതയുടെ ശരിയായ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളാനും,ശരിയായ ദിശയില്‍ അതിനെ നയിക്കാനും കഴിയുന്ന ഭരണകൂട സംവിധാനങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല.ഇന്‍ഡ്യന്‍ ജനാധിപത്യം നമുക്ക് ഭൂഷണമാണോ എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.(ജനാധിപത്യ സിദ്ധാന്തമല്ല,മറിച്ച് ഇന്‍ഡ്യന്‍ ജനാധിപത്യം എന്ന് ഞാന്‍ അടിവരയിടുന്നു).

ഇപ്രകാരം വേണ്ടും വിധം കൈകാര്യം ചെയ്യാന്‍ കഴിയാതെപോയ ഒരു വിഷയമാണ് ഇന്‍ഡ്യാ വിഭജനകാലത്ത് അബദ്ധം കൊണ്ടോ അല്ലാതെയോ പാക്കിസ്ഥാന്‍ പൌരന്മാരായവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്‍ഡ്യാ ഭരണകൂടത്തിനുണ്ടായ പാളിച്ച.ഈ പാളിച്ചകള്‍ മൂലം,ദുരിതം അനുഭവിക്കേണ്ടി വന്നവര്‍ നിരവധിയാണ്.പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയവരുടെ സ്ഥിതിയും വിഭിന്നമല്ല.മാതൃഭാഷയേയും,അമ്മ,പെങ്ങള്‍മാരെയും,മക്കളേയും,ഒക്കെ പിരിഞ്ഞ് വേര്‍പെട്ട് പോയവര്‍,അവരുടെ നൊമ്പരങ്ങള്‍ ഒരു സര്‍ക്കാരും കണ്ടതായി നടിച്ചില്ല.മാത്രമല്ല അവരുടെ ദൈന്യതകള്‍ക്ക് പരിഹാരം കാണാനുള്ള ഫലപ്രദമായ ഒരു നിയമസംഹിതയും ഉണ്ടായില്ല.ഇപ്രകാരം സ്വദേശികളായിട്ടും, പരദേശികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നൊമ്പരങ്ങളാണ്
പി.ടി.കുഞ്ഞി മുഹമ്മദ് പരദേശി എന്ന ചിത്രത്തിലൂടെ നമ്മളോട് സംവേദിക്കുന്നത്.ചിത്രം കണ്ടിറങ്ങുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ അവരുടെ വേദനകള്‍ ഒരു കനലെന്നപോലെ കോരിയിടാന്‍ ചലചിത്രകാരന്‍ എന്ന നിലയില്‍ പി.ടിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഒരു ചലചിത്രമെന്ന നിലയില്‍ ചിത്രം പരാജയമാണ് താനും.

സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് കറാച്ചിയിലേക്ക് വണ്ടി കയറുന്ന മൂസയും,അതുപോലുള്ള മറ്റു ചിലരും,സ്വന്തം നാട്ടില്‍ പരദേശിയായി,പാക്കിസ്ഥാന്‍ പൌരന്മാരായി ജീവിക്കേണ്ടി വരുകയും,അവര്‍ അനുഭവിക്കുകയും ചെയ്യുന്ന പീഡനങ്ങളുടേയും കഥയാണിത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ജോലിക്കായി കറാച്ചിയില്‍ എത്തപ്പെടുകയാണ് മൂസ.മറ്റു പലരും അങ്ങിനെ വന്ന് പെട്ടവരാണ്.ഇന്‍ഡ്യാ-പാക്ക് വിഭജനത്തോട്കൂടി ഇന്‍ഡ്യാക്കാരന്‍ എന്ന മുദ്ര അവര്‍ക്ക് നഷ്ടപ്പെടുകയാണ്.തിരിച്ച് നാട്ടിലേക്ക് വരുന്നതിന് പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട് എടുക്കേണ്ടി വരുന്നു.ഇങ്ങനെ സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരില്‍ പാക് പൌരനായി മൂസയും,അബ്ദു റഹിമാനുമൊക്കെ മാറുന്നു.മൂസയും അബ്ദുറഹിമാനുമൊക്കെ അങ്ങിനെമാറാന്‍ വിധിക്കപ്പെട്ടവരുടെ പ്രതീകങ്ങളാണ്.ജനിച്ച മണ്ണിന്റെ പൌരത്വത്തിനും,ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവരുടെ ത്വരയും, ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയും അവര്‍ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയാകുന്നു.എന്നിട്ടും, പോലിസ്സിന് കൈക്കൂലി നല്‍കിയും, നിയമയുദ്ധം നടത്തിയും,ഒളിവില്‍ താമസിച്ചും സ്വന്തം നാടില്‍ ജിവിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.ഇങ്ങനെ ജീവിക്കേണ്ടി വരുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ വരെ ശിഥിലമായി പോകുന്നു.എപ്പോഴെങ്കിലും നാടുകടത്തപ്പെടുമോ എന്ന ഭയം അവരെ വല്ലാതെ വേട്ടയാടുന്നു.ഭയത്തില്‍ നിന്നുണ്ടാകുന്ന മാനസിക വിഭ്രാന്തിയിലേക്ക് അബ്ദു റഹിമാനുള്‍പ്പടെയുള്ളവര്‍ മാറുന്നു.
ഒരു നിയമവും,ഭരണകൂടവും സഹായത്തിനില്ലാതെ ഒടുവില്‍ പാക് പൌരന്മാരായി മുദ്രകുത്തപ്പെട്ടവര്‍ നാടുകടത്തപ്പെടുകയാണ്.‍
അവരുടെ വേദനകള്‍ ഫലപ്രദമായി പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.എങ്കിലും 100% ഗുണപരമല്ല കഥയുടെ ആഖ്യാന രീതിയും അവതരണവും.

ശക്തമായ ഒരു തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം മുഴച്ച് നില്‍ക്കുന്നു.കഥാപാത്രങ്ങളേയും,കഥയേയും കൂട്ടിയിണക്കുന്നതില്‍ സംവിധായകനും,തിരക്കഥാകൃത്തും എന്ന നിലയില്‍ പി.ടി.പൂര്‍ണ്ണ പരാജയമാണ്.ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയായ ഉഷയെന്ന(പത്മപ്രിയ) കഥാപാത്രത്തിന്റെ അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്.മൂസയും,ഭാര്യയും പറയുന്ന കഥകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ഈ അവതരണ രീതി പലപ്പോഴും ഒരു ഡോക്യമെന്ററിയുടെ തലത്തിലെക്ക് ചിത്രത്തെ മാറ്റുന്നുണ്ട്.ഇപ്രകാരമുള്ള കഥാ കഥന രീതിയില്‍ നിന്നും വിഭിന്നമായി മറ്റൊരു രീതിയില്‍ അത് സംവദിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ന്യൂനത പരിഹരിക്കാന്‍ കഴിയുമായിരുന്നു.ചിത്രത്തിലെ പാട്ടുകള്‍ അവസരോചിതമായ രീതിയിലാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്.എന്നാല്‍ ചിത്രത്തെ പരിപൂര്‍ണ്ണമായി എടുത്തു നോക്കിയാല്‍ ചിത്രസംയോജനം ഫലപ്രദമായി ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെടും.ഡോണ്‍ മാക്സ് എന്ന ചിത്രസംയോജകന്റെ പരിചയക്കുറവ് നമുക്ക് അനുഭവപ്പെടും.കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാലഘട്ടത്തിലെ വേഷവിധാനങ്ങളോടെ നീതിപുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല.രണ്ട് കാലഘട്ടങ്ങളെ കോര്‍ത്തിണക്കി കഥ പറയുമ്പോള്‍ കഥാ പാത്രങ്ങളുടെ വേഷവിധാനത്തിലും, കാലഘട്ടത്തിലും ഉണ്ടാവേണ്ട വ്യത്യാസം സംവിധായകന്‍ ശ്രദ്ധിക്കാതെ പോയത് ഒരു വീഴ്ചയാണ്.ചിത്രത്തിന്റെ അവസാനം പാക് പൌരന്മാരായ എല്ലാവരേയും പോലീസ് പിടികൂടുന്നുണ്ട്.എന്നാല്‍ നാടുകടത്താന്‍ കൊണ്ടുപോകുന്നത് മൂസയെ മാത്രമാണ്.നാടുകടത്തപ്പെടുന്ന മൂസ മരുഭൂമിയിലൂടെ നടന്നു നീങ്ങുന്ന കാഴ്ച അസ്വാഭാവികതയാണ് സൃഷ്ടിക്കുന്നത്.നാടുകടത്തപെടുന്നതിന്റെ നടപടിക്രമങ്ങള്‍ അറിയാതെപോയതുകൊണ്ടോ, അതോ മന:പൂര്‍വ്വം അപ്രകാരമൊരു രംഗം തെരെഞ്ഞെടുത്തതോ എന്ന് വ്യക്തമല്ല.നല്ലൊരു ഛായാഗ്രാഹകന്റെ കുറവ് ഈ ചിത്രത്തിലുണ്ട്.മനോഹരമാക്കാവുന്ന പല രംഗങ്ങളും, നിര്‍ജ്ജീവങ്ങളായി നമുക്ക് അനുഭവവേദ്യമാകും.പാട്ടുകളും, സംഗീതവും നന്നായിട്ടുണ്ട്.വളര ലാളിത്യമാര്‍ന്ന അവതരണരീതികളും, വരികളും പ്രേക്ഷകന് ഇഷ്ടപ്പെടും.

വലിയകത്ത് മൂസ എന്ന കഥാപാത്രത്തിലൂടെ ഉജ്ജ്വലമായ ഒരു തിരിച്ച് വരവിന് (അമാനുഷിക കഥാപാത്രങ്ങള്‍ വിട്ട്)മോഹന്‍‌ലാല്‍ എന്ന നടന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ പ്രായമായ വേഷങ്ങള്‍ ചെയ്യുമ്പോള്‍ സ്വരവ്യത്യാസം വരുത്തുന്നതില്‍ ലാല്‍ തികച്ചും പരാജയപ്പെട്ടു.ഉടയോനിലും,രാവണപ്രഭുവിലും ഒക്കെ ലാലിനു പറ്റിയ അതേ പ്രശ്നം.സ്വരവ്യതിയാനം എത്രമനോഹരമായാണ് ജഗതിയും, ടി.ജി.രവിയും നമുക്ക് കാണിച്ച് തരുന്നത്.ചെറിയ കഥാ പാത്രമാണെങ്കിലും പാക് പൌരന്മാരായി ജീവിക്കേണ്ടി വരുന്നതിന്റെ ധര്‍മ്മ സങ്കടങ്ങള്‍ മനോഹരമാക്കാന്‍ സിദ്ധിഖിനും, റ്റി.ജി.രവിക്കും കഴിഞ്ഞിട്ടുണ്ട്.അതുപോലെ തന്നെ ജഗതിയെന്ന അതുല്യനടന്റെ പ്രതിഭാവിലാസം നമുക്ക് ഈ സിനിമയിലും കാണാം.
പത്രക്കാരിയായി വേഷമിടുന്ന പത്മപ്രിയക്ക് വലിയ പ്രാധാന്യമുള്ള അഭിനയമൊന്നും കാഴ്ചവെക്കേണ്ടി വന്നിട്ടില്ല.മുറപ്പെണ്ണായി വേഷം (അമ്മായിയുടെ മകള്‍) ചെയ്യുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് വളരെ മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാമായിരുന്നിട്ട് കൂടിയും അതിന് ശ്രമിച്ചിട്ടില്ല. ഒരു കഥാപാത്രമെന്ന നിലയില്‍ കാഴ്ചക്കാരനില്‍ യാതൊരു വികാരവും, ലക്ഷ്മി നമ്മളില്‍ സൃഷ്ടിക്കുന്നില്ല. അതു തന്നെയാണ് ഭാര്യയായി അഭിനയിക്കുന്ന ശ്വേതയുടെ സ്ഥിതിയും.വളരെ നല്ല തന്റേടമുള്ള ഒരു കഥാപാത്രമായി അവര്‍ക്ക് ജീവിക്കാമായിരുന്നു.എന്നാല്‍ അത്തരമൊരു നീക്കം ശ്വേതയില്‍ നിന്ന് ഉണ്ടായില്ല.അഭിനയത്തിന്റെ ബാലപാഠം ഇനിയും പഠിച്ച് തീര്‍ന്നിട്ടില്ലാത്ത ശ്വേതയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനുമാവില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും,പ്രമേയത്തിലെ പുതുമ കൊണ്ട്, പ്രേക്ഷകന്റെ ഉള്ളുണര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

Tuesday, May 29, 2007

ഓള്‍ ദ കിംഗ്സ് മെന്‍



അക്കാഡമി അവാര്‍ഡ് ജേതാവ് ഷോണ്‍ പെന്‍ (ചിത്രം ‘മിസ്റ്റിക് റിവര്‍‘ - വര്‍ഷം 2003‌) പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമ ‘ഓള്‍ ദ കിംഗ്സ് മെന്‍’.



ലൂയിസിയാന സംസ്ഥാനത്തെ ഒരു ചെറുപട്ടണത്തില്‍ വക്കീലായിരുന്ന വില്ലി സ്റ്റാര്‍ക്ക്, വോട്ടുമറിക്കാനുള്ള ഡമ്മിയായി രാഷ്ട്രീയത്തിലെത്തിപ്പെടുന്നതും അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ലൂയിസിയാന കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പോപ്പുലറായ ഗവര്‍ണ്ണറായി മാറുന്നതുമാണ് ചിത്രത്തിന്റെ ത്രെഡ്.



പരിധിയില്ലാത്ത അധികാരത്തിന്റെ തുടര്‍ച്ചയില്‍ സ്വയം മറക്കുന്ന, ഗവര്‍ണ്ണറായ ശേഷം സ്വന്തം home town സന്ദര്‍ശിക്കുമ്പോള്‍ വീടിനുപകരം നക്ഷത്രഹോട്ടലില്‍ താമസിക്കുമായിരുന്ന, അഴിമതിക്കാരനാകുന്ന, എന്നിട്ടും ജനപ്രീതീപാത്രമായി നിലകൊണ്ട ‘ഹ്യൂയി ലോംഗ്’ എന്ന മുന്‍-ഗവര്‍ണ്ണറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ത്രെഡ്.



റോബര്‍ട്ട് പെന്‍ വാറന്‍ എന്ന എഴുത്തുകാരന്റെ ഇതേ നോവല്‍ ഇതേപേരില്‍ 1949-ല്‍ സിനിമ ആയിരുന്നത് കണ്ടിട്ടുണ്ടെങ്കില്‍ ഈ ചിത്രം കാണേണ്ട ആവശ്യമില്ല. പക്ഷേ, അമിതാഭിനയത്തിന്റെ സകല പരിധികളും ലംഘിക്കുന്ന പല താരങ്ങളും മഹാനടന്മാരായി കരുതപ്പെടുന്ന നമ്മുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍, നിരൂപകര്‍ 7/10 കൊടുത്തിരിക്കുന്ന ഷോണ്‍ പെന്നിന്റെ ‘വില്ലി സ്റ്റാര്‍ക്ക്’ വളരെ entertaining ആയ ഒരു കഥാപാത്രമാണ്; ഇനിയുമൊരു ഓസ്കാര്‍ ലക്ഷ്യം വച്ചാണ് ഷോണ്‍ പെന്‍ (മാത്രമല്ല, ഈ ചിത്രം മുഴുവനായി തന്നെ) പെര്‍ഫോം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമായിട്ടുപോലും.

ആന്തണി ഹോപ്കിന്‍സ്, കേറ്റ് വിന്‍സ്‌ലെറ്റ്, ജൂഡ് ലോ തുടങ്ങിയവര്‍‍ മറ്റു കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

Friday, May 25, 2007

ഗോള്‍


സംവിധാനം : കമല്‍
അഭിനയം : രജിത് മേനോന്‍, അക്ഷ, മുക്ത, റഹ്മാന്‍, മുകേഷ്, സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു
തിരക്കഥ : കലവൂര്‍ രവികുമാര്‍
സംഗീതം : വിദ്യാസാഗര്‍
ഗാനങ്ങള്‍ : വയലാര്‍ ശരചന്ദ്രവര്‍മ്മ
ഛായാഗ്രഹണം : പി സുകുമാര്‍


പുതുമുഖങ്ങളെ വെച്ച് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഫുട്ബോളും പ്രേമവുമെല്ലാം ഇടകലര്‍ത്തി കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍. സ്പോര്‍ട്സിനു പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ കുറവേ ഇറങ്ങിയിട്ടൊള്ളൂവെങ്കില്‍ പോലും ചിത്രത്തിനു ഒരു പുതുമ നല്‍കാന്‍ കമലിനു കഴിഞ്ഞില്ല.

“പണക്കാരുടെ” സ്കൂളില്‍ ഫുട്ബോള്‍ കളിയിലെ അസാമാന്യ വൈഭവം കൊണ്ട് പ്രവേശനം ലഭിക്കുന്ന ആ സ്കൂളിലെ തന്നെ ഗ്രൌണ്ട്സ്‌മാനാണ് സാം (രജിത്ത് മേനോന്‍). അവിടത്തെ ഫുട്ബോള്‍ കോച്ചായ വിജയിന്റെ (റഹ്മാന്‍) ശിങ്കിടി കൂടിയാണ് സാം. അതേ സ്കുളിലെ വിദ്യാര്‍ത്ഥിനിയും വിജയിന്റെ സഹോദര(രി) പുത്രിയുമായ നീതുവിന് (അക്ഷ) സാമിനോടൊരു സോഫ്റ്റ് കോര്‍ണറുണ്ട്. സാമിന്റെ അച്ഛന്‍ (മുകേഷ്) പഴയൊരു പ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും ഇപ്പോള്‍ ഭാര്യയെ നഷ്ടപെട്ടതിനു ശേഷം തകര്‍ന്ന മാനസിക നിലയോടെ ജീവിക്കുന്ന ഒരാളുമാണ്. സ്കൂള്‍ കാന്റീനിലെ ജോലിക്കാരിയായ മറിയ (മുക്ത)യുടെ കുടുംബത്തോടൊപ്പമാണ് സാം താമസിക്കുന്നത്. സ്കൂളിലെ ഹെഡ് മിസ്ട്രസ്സായ മേരീ ലൂക്കോയ്ക്ക് സ്പോര്‍ട്സിനോട് വെറുപ്പാണെങ്കിലും പ്രിന്‍സിപ്പളിന്റെ (ക്യാപ്റ്റന്‍ രാജു) പ്രത്യേക താല്പര്യത്തിനു പുറത്താണ് സ്കൂളിലെ ഫുട്ബോള്‍ ടീം പതിവായി തോല്‍ക്കാറാണെങ്കിലും നിലനില്‍ക്കുന്നത്. ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ഫെലിക്സ് മയക്കു മരുന്ന് ഉപയോഗത്തിനു പുറത്തായി ഗുഡ് ഷെപ്പേര്‍ഡിന്റെ ഫുട്ബോള്‍ വൈരികളായ സെന്റ് സേവ്യേഴ്സില്‍ ചേരുന്നു. സാമിന്റെ ഫുട്‌ബോളിലുള്ള കഴിവു കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനം ഉപേക്ഷിച്ച അവനെ സ്കൂളിലെടുക്കുന്നു. ഇത്രയുമാകുമ്പോഴേക്കൂം ബാക്കിയിനിയെന്തെല്ലാമായിരിക്കുമെന്നു നമുക്കൂഹിക്കാം. അതില്‍ നിന്നും യാതൊരു വിത്യാസവുമില്ലാതെ സിനിമ അവസാനിക്കുകയും ചെയ്യും.

അഭിനേതാക്കളാരും തന്നെ പറയത്തക്ക അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ല. രജിത്തിനെ ഫുട്ബോള്‍ മികവിലാണ് സിനിമയിലെടുത്തതെന്നു തോന്നുന്നു. എങ്കിലും നായികയായ അക്ഷയും (രജിത്തിന്റെ കൂടെ കാണുമ്പോള്‍ അമ്മയോ മൂത്ത ചേച്ചിയോ ആണെന്നു തോന്നും) മുക്തയുമേക്കാള്‍ ഭേദം തന്നെ. റഹ്മാന്‍ മോശം പറയാന്‍ പറ്റില്ല. അതേ സമയം മുകേഷിന്റെ കഥാപാത്രം തികച്ചും അനാവശ്യമായാണ് തോന്നിയത്. തമാശ പറയാനായി കൊണ്ടു വന്നിരിക്കുന്ന സലിംകുമാറിന്റെ അധ്യാപകന്‍ പലപ്പോഴും അറുബോറാണ്.

ഫുട്ബോള്‍ രംഗങ്ങള്‍ ഒട്ടും തന്നെ ആവേശം പകരുന്നില്ലെന്നു മാത്രമല്ല അതിന്റെ ആധിക്യം ചിത്രത്തെ രസംകൊല്ലിയാക്കുന്നു. ചിത്രത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് സുകുമാറിന്റെ ഛായാഗ്രഹണമാണ്. ഗാനങ്ങള്‍ നന്നല്ലെങ്കിലും അതു കൊണ്ട് തന്നെ ചിത്രീകരണം നന്നായിട്ടുണ്ട്.

കമലിനെ പോലൊരു സംവിധായകനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാവുന്ന ചിത്രമല്ല ഗോള്‍.
എന്റെ റേറ്റിംഗ് : 1.5/5

Tuesday, May 15, 2007

പൊസൈഡോണ്‍



എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ലക്ഷ്യം വച്ചു നിര്‍മ്മിച്ചിരിക്കുന്ന ഒരു സസ്പെന്‍സ് ചിത്രം : പൊസൈഡോണ്‍.



നോര്‍ത്ത് അറ്റ്ലാന്റിക് കടലില്‍ അവധിക്കാലം ആഘോഷിക്കുന്ന പൊസൈഡോണ്‍ എന്ന പടുകൂറ്റന്‍ ക്രൂസ് കപ്പല്‍, അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു വന്‍ തിരമാലയില്‍ പെടുമ്പോള്‍, അതിലെ ചില യാത്രക്കാര്‍ കപ്പിത്താന്റെ സുരക്ഷാനിര്‍ദ്ദേശം അവഗണിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ത്രെഡ്. ഗാംബ്ലിംഗ് തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഡൈലാനും കപ്പലില്‍ വച്ച് പരിചയപ്പെടുന്ന മറ്റുചിലരുമാണ് പ്രധാന കഥാപാത്രങ്ങള്‍.





കഥയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ചിത്രം വിജയമാണ്. പൊസൈഡോണ്‍ എന്ന കപ്പലുമായി ബന്ധപ്പെട്ട് ചെയ്തിരിക്കുന്ന സ്പെഷ്യല്‍ എഫക്ട്സും ആകര്‍ഷണീയം.

അപ്രതീക്ഷിതമായ ഹോട്ട് സീനുകളൊന്നും ചിത്രത്തിലില്ലാത്തതുകൊണ്ട് ധൈര്യമായി കണ്ടിരിക്കാം എന്നൊരു ഗുണവുമുണ്ട് :-)


MPAA Rating: PG-13

Monday, May 07, 2007

ഡെവിള്‍ ‍ വെയേഴ്സ് പ്രാഡ



സാമാന്യത്തിലും വളരെയേറെ തിരക്കുപിടിച്ച, ജോലിസുരക്ഷിതത്വം തീരെയില്ലാത്ത ഒരു കോര്‍പ്പറേറ്റ് കമ്പനി. കണക്കില്ലാത്ത അധികാരപരിധിയുടെ ഉടമയും ക്ഷിപ്രകോപിയുമായ വനിതാമേലധികാരി. വേണമെന്നാഗ്രഹിക്കാതെ ഇതിനിടയില്‍ ചെന്നുപെടുന്ന തുടക്കക്കാരിയായ ഒരു ജോലിക്കാരി. മെറില്‍ സ്ട്രീപ്പും ആന്‍ ഹാഥവേയും രസകരമായി അഭിനയിച്ചിരിക്കുന്ന ഒരു എന്റര്‍ടൈനര്‍ - ഡെവില്‍ വെയേഴ്സ് പ്രാഡ.




പേരുകേട്ട ‘റണ്‍വേ’ എന്ന ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായി ചേരാന്‍ ആഗ്രഹിച്ച ആന്‍ഡി (ആന്‍ ഹാഥവേ) എന്ന കോളേജ് ഫ്രഷര്‍ക്ക് കിട്ടുന്നത്, മാഗസിന്റെ എഡിറ്റര്‍ മിരാന്‍ഡാ പ്രസ്‌ലിയുടെ സെക്കന്റ് അസ്സിസ്റ്റന്റ്റ് എന്ന പോസ്റ്റാണ്. ഈ പോസ്റ്റില്‍ താല്പര്യമില്ലാതിരുന്നിട്ടും,
മിരാന്‍ഡായുടെ ഒപ്പം ജോലി ചെയ്യുന്നത് പിന്നീട് കരിയറില്‍ ഏറെ സഹായിക്കുമെന്നതിനാല്‍, ആന്‍ഡി ഈ ജോലി ഏറ്റെടുക്കുന്നു.



മിരാന്‍ഡാ പ്രസ്‌ലി യുടെ അവസാ‍നമില്ലാത്ത ഡിമാന്‍ഡുകളും ഒരിക്കലും അവസാനിക്കാത്ത വര്‍ക്ക് ഡേയും കഠിനമായി ക്ഷമ പരീക്ഷിക്കപ്പെടുന്ന ജോലിപരിതസ്ഥിതികളും ഒക്കെ ആന്‍ഡി തരണം ചെയ്യുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.




ഒരു വശത്ത് മിരാന്‍ഡയെ തൃപ്തിപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ മറുവശത്ത് ആന്‍ഡിയുടെ സ്വകാര്യജീവിതം നഷ്ടപ്പെടുന്നതും വളരെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു.



ഈ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുക സ്ത്രീകള്‍ക്കായിരിക്കും. പക്ഷേ, കോര്‍പ്പറേറ്റ് ജീവിതത്തിന്റെ കടമപൂര്‍ത്തീകരണങ്ങള്‍ക്കിടയില്‍ കരിയര്‍ വേണോ ജീവിതം വേണോ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുള്ള നമ്മളില്‍ പലര്‍ക്കും കൂടി ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും പ്രത്യേകിച്ച്, ടോപ്പ് മാനേജ്മെന്റുമായി നിത്യവും നേരിട്ട് ഇടപെടേണ്ടി വരുന്ന തരം ജോലിയുള്ളവര്‍ക്കും prestigious കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒക്കെ ഈ ചിത്രം പ്രത്യേകമായി ‘ഫീല്‍’ ചെയ്യാന്‍ സാധ്യതയുണ്ട്.

(ചിത്രത്തിന്റെ അവസാനത്തോടടുത്ത് മിരാന്‍ഡാ പ്രസ്‌ലി ആന്‍ഡിയോടായി പറയുന്ന ഒരു വാചകം രസകരമായി തോന്നി “Everybody wants what we have, everybody want the charm we have, they just pretend they dont". ഗ്ലാമറസ് കോര്‍പ്പറേറ്റ് ലൈഫിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഈയൊരു കാര്യം സത്യമാണ് എന്ന് തോന്നുന്നു)

ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നടിയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും മെറില്‍ സ്ട്രീപ്പിന് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഡെവിള്‍ വെയേഴ്സ് പ്രാഡ. ലോറന്‍ വെയ്സ്ബെര്‍ഗറുടെ ഒരു ബെസ്റ്റ് സെല്ലര്‍ നോവല്‍ ആണ് ഈ ചിത്രത്തിനാധാരം.

ചിത്രത്തിലെ എടുത്തുപറയാവുന്ന മറ്റൊരു സാന്നിദ്ധ്യം സ്റ്റാന്‌ലി ടുച്ചി ആണ്. ‘ഷാല്‍ വീ ഡാന്‍സ്‘-ലെ നായകന്റെ ഗേ കൊളീഗ്, ‘ദി ടെര്‍മിനല്‍‘-ലെ എയര്‍പോര്‍ട്ട് മാനേജര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച/ശ്രദ്ധ ആകര്‍ഷിച്ച സ്റ്റാന്‍ലി, കോര്‍പ്പറേറ്റ് ലൈഫില്‍ തുടക്കക്കാരിയായ ആന്‍ഡിയ്ക്ക് ഓഫീസില്‍ നല്ലൊരു സീനിയര്‍ സുഹൃത്തായ നിഗേല്‍ എന്ന കഥാപാത്രത്തെ ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു.

Saturday, May 05, 2007

ദി ഹോളിഡേ



കാമുകന്മാരാല്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ചിത്രം : ദി ഹോളിഡേ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രസകരമായ അവതരണം. കാഴ്ചക്കാരെ അവസാനം വരെ താല്പര്യപൂര്‍വ്വം പിടിച്ചിരുത്തുന്നതില്‍ സംവിധായിക നാന്‍സി മെയേഴ്സ് (What women want, Something's gotta give) അങ്ങേയറ്റം വിജയിച്ചിരിക്കുന്നു.

ഹോളിവുഡില്‍ സിനിമകള്‍ക്ക് ട്രെയ്‌ലര്‍ തയ്യാ‍റാക്കുന്ന, പണക്കാരിയായ അമാന്‍ഡ (കാമറൂണ്‍ ഡയസ്), ലണ്ടനിലെ ഒരു കൊച്ചുഗ്രാമത്തില്‍ എഴുത്തുകാരിയായ ഐറിസ് (കേറ്റ് വിന്‍സ്‌ലെറ്റ്) എന്നിവര്‍ മേല്‍പ്പറഞ്ഞ പ്രശ്നത്തിലൂടെ കടന്നുപോകുകയാണ്. ഈ ഗുലുമാലുകളില്‍ നിന്ന് ഒന്ന് തലയൂരാന്‍ ഇരുവരും കാത്തിരിക്കുമ്പോഴാണ്, വെക്കേഷനുവേണ്ടി വീടുകള്‍ എക്സ്ചേഞ്ച് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഏജന്‍സി വഴി അമാന്‍ഡയും ഐറിസും പരസ്പരം വീടുകള്‍ മാറിത്താമസിക്കാന്‍ ഇടയാകുന്നത്.



പുതിയ രാജ്യങ്ങളില്‍ പുതിയ വീടുകളില്‍ ഇരുവരും താമസമാക്കുന്നതും തുടര്‍ന്ന് രസകരമായ കൊച്ചുകൊച്ചുസംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നതും വളരെ ആസ്വാദ്യകരമായി പകര്‍ത്തിയിരിക്കുന്നു.



കഥാഘടനയില്‍ ഒരല്പം silliness ഉണ്ടെങ്കിലും, അത് ചിത്രത്തെ ബാധിക്കാതെയും കാണുന്നവരെ നിരാശരാക്കാതെയും സംവിധായിക കഥ പറഞ്ഞ് അവസാനിപ്പിക്കുന്നു. എതെങ്കിലും രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെ ഇന്റിമേറ്റായ സൌഹൃദസംഭാഷണരംഗങ്ങള്‍ വളരെ ആകര്‍ഷകമായി ചിത്രീകരിച്ചിരിക്കുന്നു.

ജാക്ക് ബ്ലാക്ക് (നാച്ചോ ലിബ്രേ), ജൂഡ് ലോ (All the king's men) എന്നിവരും ശ്രദ്ധേയമായ, മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നു.




‘പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ ചിത്രം വളരെയിഷ്ടപ്പെടുമെന്നാണ് എന്റെ (വീട്ടിലെ) അനുഭവം‘ :-)

Monday, April 30, 2007

ബേജാ ഫ്രൈ


സംവിധാനം: സാഗര്‍ ബെല്ലാരി
നിര്‍മ്മാണം: സുനില്‍ ദോഷി
തിരക്കഥ: സാഗര്‍ ബെല്ലാരി, അര്‍പ്പിത ചാറ്റര്‍ജി
അഭിനേതാക്കള്‍: സരിക, രജത് കപൂര്‍, വിനയ് പാതക്ക്, രണ്‍‌വീര്‍ ഷോരെ, മിലിന്ദ് സോമന്‍, ഭൈരവി ഗോസ്വാമി

സാഗര്‍ ബെല്ലാരിയുടെ ആദ്യ ചിത്രമാണ് ബേജാ ഫ്രൈ. വന്‍ താരനിര ഒന്നും ഇല്ലാത്ത ഈ ചിത്രം മള്‍ട്ടിപ്ലെക്സ് പ്രേക്ഷകരെ മനസ്സില്‍ കണ്ട് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയ പരസ്യങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഈ സിനിമ ഭാരതമാകെ റിലീസ് ആയതും.

രജത് കപൂര്‍ ഒരു ധനികനാണ്. വെള്ളിയാഴ്ചകളില്‍ അധികം കഴിവൊന്നുമില്ലാത്ത കലാകാരന്മാരെ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടികളില്‍ വിളിച്ച്, അവരെക്കൊണ്ട് പരിപാടികള്‍ അവതരിപ്പിച്ച്, അവരറിയാതെ അവരെ കളിയാക്കി ചിരിക്കുന്ന വിനോദം ഉള്ള അഹങ്കാരിയായിട്ടാണ് രജത് കപൂര്‍ വേഷമിടുന്നത്. അങ്ങിനെയുള്ള ഒരു വിരുന്നിന് വിനയ് പാതക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ രജത് കപൂര്‍ ക്ഷണിക്കുന്നു. പക്ഷെ അന്നേ ദിവസം രജത് കപൂറിന്റെ നടുവ് ഉളുക്കിയതിനാല്‍ പാര്‍ട്ടിക്ക് പോകാനാകുന്നില്ല. വിനയ് പാതക്ക് അങ്ങിനെ രജത് കപൂറിന്റെ വീട്ടിലെത്തുന്നു. അവിടെ അന്നേ ദിവസം രാത്രി വിനയ് കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണ് ഈ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗം.

വിനയ് പാതക്ക് വളരെ നന്നായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ഇഡിയറ്റ് എന്ന് രജത് കപൂര്‍ ആദ്യവസാനം വിശേഷിപ്പിക്കുന്ന ഈ കഥാപാത്രത്തിനെ എല്ലാത്തരത്തിലും ആസ്വാദ്യകരമാണ്. അദ്ദേഹത്തിന്റെ ചിരിയും, ഓരോ ഫോണ്‍ വിളിക്കുമ്പോഴും ആവര്‍ത്തിക്കുന്ന ചില ഡയലോഗുകളും, അബദ്ധം പറ്റുമ്പോള്‍ പ്രതികരിക്കുന്നതും, കയ്യില്‍ കൊണ്ട് നടക്കുന്ന തന്റെ ഫോട്ടോ ആല്‍ബവും, അദ്ദേഹത്തിന്റെ പാട്ടുകളും എല്ലാം ഒന്നിനൊന്ന് മെച്ചം. വിനയിനെക്കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമാശകളും ഒക്കെ രജത് കപൂറും ഭംഗിയാ‍ക്കി. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ചെയ്ത രണ്‍‌വീര്‍ ഷോരിയും പ്രേക്ഷകരെ ചിരിപ്പിക്കും. മിലിന്ദ് സോമന്‍ പക്ഷെ തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയം, രണ്‍‌വീറിനോടും വിനയ്‌നോടും ഒരേപോലെ അടുപ്പം കാണിക്കുന്ന തരത്തിലുള്ള മിലിന്ദ് സോമന്റെ പ്രകടനം ചിലപ്പോഴെങ്കിലും അരോചകമായി.

സിനിമയുടെ ഹൈലൈറ്റ് അതിന്റെ കഥ തന്നെയാണ്. ഒരു രാത്രി സംഭവിക്കുന്ന കാര്യങ്ങളായതിനാല്‍ കഥ എന്നൊരുപക്ഷെ വിളിക്കാന്‍ കഴിയില്ലെങ്കിലും രസകരമായ സംഭവവികാസങ്ങളിലൂടെയുള്ള സിനിമയുടെ പോക്ക് മനോഹരമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ കഥ മാറിമറിയുന്നതും, അതിനുചേര്‍ന്ന് രീതിയിലുള്ള കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും ഒക്കെയാകുമ്പോള്‍ ഈ സിനിമ എന്തുകൊണ്ടും ആസ്വാദ്യകരമാകും. ഒറ്റതവണയെങ്കിലും പൊട്ടിച്ചിരിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്ന്‍ തറപ്പിച്ച് തന്നെ പറയാനാകും.

സിനിമയില്‍ പാട്ട് ഒന്നേയുള്ളൂ. അത് തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി. സിനിമയില്‍ പാട്ടിനധികം പ്രാധാന്യമില്ലെങ്കിലും.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. അതീവ സുന്ദരി എന്ന് ഒന്നിലധികം തവണ വിശേഷിപ്പിച്ച രജത് കപൂറിന്റെ ഭാര്യാകഥാപാത്രമായി വേഷമിട്ടിരുന്നത് സരികയാണെന്നത് ഒന്ന്. ഭാര്യയെ ഒരു രാത്രി കാണാതാകുമ്പോള്‍ രജത് പലരേയും വിളിച്ച് ഭാര്യ അയാളുടെകൂടെയുണ്ടോ എന്നന്വേഷിക്കുന്നത് ഈ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ പ്രേക്ഷകന് അറപ്പുളവാക്കും എന്നത് വേറൊന്ന്. സിനിമയിലെ ആണ്‍ കഥാപാത്രങ്ങള്‍ക്ക് മുഴുവന്‍ പിണങ്ങിപ്പോയ ഭാര്യയോ, അല്ലെങ്കില്‍ പരപുരുഷബന്ധം സൂക്ഷിക്കുന്ന ഭാര്യയോ ആണുള്ളതെന്നതും ഒരു നല്ല കഥയ്ക്ക് ചേരുന്നതല്ല്ല എന്നത് മറ്റൊന്ന്.

മനസ്സ് തുറന്ന് ചിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം. ദ്യയാര്‍ത്ഥപ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഇല്ലാതെ സിറ്റുവേഷണല്‍ കോമഡിയാണ് ഇതില്‍ ഉള്ളതെന്നതിനാല്‍ ഏത് പ്രായക്കാര്‍ക്കും ഒരേപോലെ രസിക്കും ഈ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങള്‍, നല്ല അഭിനയങ്ങള്‍, സിനിമ കഴിഞ്ഞാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന പല പല രംഗങ്ങള്‍. എന്തുകൊണ്ടും നല്ല സിനിമ എന്ന് വിളിക്കാവുന്ന ഒരു ലോ ബഡ്ജസ്റ്റ് സിനിമ. പക്ഷെ കരച്ചില്‍ പടങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും, പ്രേമ രംഗങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തിയറ്റര്‍ അന്വേഷിച്ച് പോകേണ്ടി വരും.

എന്റെ റേറ്റിങ്ങ്: 4.0/5

Wednesday, April 18, 2007

വിനോദയാത്ര


രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍


സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.

കം‌പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസി‌എക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.

ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.

ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.

സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.

ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്

എന്റെ റേറ്റിംഗ് : 3/5

Thursday, April 12, 2007

ഛോട്ടാ സാന്റിയാഗോ



ഛോട്ടാ മുംബൈ : മലയാള ചലച്ചിത്രം


തുടക്കം.

സാന്റിയാഗോ പോലെ ഒരുപാട് ഗലികളില്‍ ജീവിതം ഒഴുകുന്ന മട്ടാഞ്ചേരിയുടെ ഏരിയല്‍ ഷോട്ട്. ഒരു പഴയകെട്ടിടത്തിന്റെ മുകളീല്‍ കൂട്ടംകൂടിയിരിക്കുന്ന കുട്ടികളില്‍ ഒരുവന്റെ കയ്യില്‍ തോക്ക്, ആകാശത്തേക്കവന്‍ നിറയൊഴിക്കുന്നു. ഒറ്റ സീനില്‍ സിനിമയെന്താണെന്ന് പറഞ്ഞു തന്ന അഴകപ്പാ, നവോവകം.

നഗരത്തിന്റെ മോടിക്ക് പുറകെ പാങ്ങില്ലാഞ്ഞിട്ടൂം ഓടിരസിച്ച് തളരുന്ന ജീവിതങ്ങള്‍ എല്ലാ നഗരങ്ങള്‍ക്കു ചുറ്റും കാണും. പുതിയതരം ഫാഷന്‍ വസ്ത്രങ്ങളുടെ പൈറേറ്റഡ് കോപ്പിയണിഞ്ഞ് അന്നന്നത്തെ അന്നത്തിനുള്ള വകയ്ക്കപ്പുറം ( കരിഞ്ചന്ത സിനിമ ടിക്കറ്റ് വില്‍പ്പന, ചില്ലറ അടിപിടി, മയക്കുമരുന്ന് ) ചിന്തിക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ക്ക് ജീവിതം അധികം ആലോചിച്ച് തലപുണ്ണാക്കാനുള്ള ഒന്നല്ല. ‘തല’ എന്ന മോഹന്‍ലാല്‍ കഥപാത്രത്തിന്റെ വീട് ജപ്തി ചെയ്ത് ( കടം വാങ്ങിയത്, തലയ്ക്കും കൂട്ടുകാര്‍ക്കും മലേഷ്യയില്‍ ജോലിവാങ്ങിച്ചു തരാമെന്ന് പറഞ്ഞപറ്റിച്ച ഹനീഫയ്ക്ക് കൊടുക്കാന്‍ ) അച്ഛനും പെങ്ങന്മാരും പെരുവഴിയിലായ ദിവസം സങ്കടത്തോടെ തലയും കൂട്ടുകാരും പരിഹാരം കാണാന്‍ പോയ പടക്കം ബഷീറിനെ ( ജഗതി) കാത്തിരിക്കുന്ന സീന്‍. ആരൊടെങ്കിലും പണം കടം വാങ്ങാനായിരിക്കും ബഷീര്‍ പോയിരിക്കുന്നത് എന്നു കരുതിയിരുന്ന എന്റെ മുന്നിലേക്ക് ബഷീര്‍ കഷ്ടപെട്ട് സംഘടിപ്പിച്ച് കൊണ്ടു വരുന്നത് ഒരു കുപ്പിയാണ്. അത് കയ്യില്‍ കിട്ടിയപ്പോള്‍ കടം വീട്ടി വീട് തിരികെ കിട്ടിയ സന്തോഷം തലയ്ക്കും കൂട്ടര്‍ക്കും. ഒരു രാത്രിക്കൊപ്പം അന്നത്തെ പ്രശ്നങ്ങളും അവസാനിക്കുന്നു.


സിറ്റി ഒഫ് ഗോഡ് എന്നൊരു ബ്രസീലിയന്‍ സിനിമയുണ്ട്. സാന്റിയാഗൊയിലെ കുപ്രസിദ്ധ തെരുവ്‌ പോരാട്ടങ്ങളുടെ നേരാവിഷ്കാരം. ‘ഛോട്ടാ മുംബൈ” സിറ്റി ഓഫ് ഗോഡിനെ ഓര്‍മ്മിപ്പിച്ചാണ് തുടങ്ങിയത്. പക്ഷെ അവസാനം വെറുമൊരു തമാശ സിനിമയായി അവസാനിക്കുന്നു. ഈ സിനിമയും വളരെ സീരിയസായി മികച്ച സിനിമയാക്കാനുള്ള എല്ലാ പ്രതിഭയും അന്‍വര്‍ റഷീദിലുണ്ട്. പക്ഷെ വാണിയ വിജയം മുന്നില്‍ കണ്ടുകൊണ്ട് ഇങ്ങനെ ഏടുത്തു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മികച്ച സാങ്കേതിക തികവോടെ വിനോദം എന്ന നിലയില്‍ സിനിമയെ സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല എന്നുതോന്നുന്നു.


അഴകപ്പനും ബിജുകുട്ടനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കുറേകാലത്തിന് ശേഷം വിരസതയില്ലാത്തെ ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടു. ടിക്കറ്റ് എടുത്തുതന്ന കുമാരേട്ടനും, പച്ചാളത്തിനും നന്ദി :)