Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ (Christian Brothers)



കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി. അനൂപ്‌, മഹാ സുബൈര്‍


ഒരു തമ്പികുടുംബത്തിലൂടെ ഈ ചിത്രം തുടങ്ങുന്നു. അച്ഛന്‍ തമ്പിയും (വിജയരാഘവന്‍) മക്കള്‍ തമ്പിമാരും (3 പേര്‍, അതില്‍ ഒരാള്‍ ഐ.പി.എസ്‌. ബിജുമേനോന്‍) ഏക്കറുകണക്കിന്‌ സ്ഥലം കൈവശം വച്ചിരുന്നത്‌ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനുള്ള ശ്രമത്തിലൂടെ കഥയെ കൊണ്ട്‌ കെട്ടുന്നത്‌ അച്ഛന്‍ മാപ്പിളയും (ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിള - സായ്‌ കുമാര്‍) രണ്ട്‌ മക്കള്‍ മാപ്പിളകളും (മോഹന്‍ ലാല്‍, ദിലീപ്‌) രണ്ട്‌ പെണ്‍ മക്കളുമുള്ള കുടുംബത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്‌. അതായത്‌, ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സ്വാധീനശ്രമങ്ങള്‍ ചെന്നെത്തുന്നത്‌ വില്ലേജ്‌ ഓഫീസറായ അച്ഛന്‍ മാപ്പിളയുടെ അനിയന്റെ (ജഗതി ശ്രീകുമാര്‍) അടുത്താണ്‌. നീതിമാനായ അദ്ദേഹം അത്‌ പള്ളിവക സ്ഥലമാണെന്ന് പഴയ പട്ടയങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തി അത്‌ ചേട്ടന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച്‌ പോകുന്ന വഴിക്ക്‌ തമ്പികുടുംബത്തിന്റെ കയ്യില്‍ അകപ്പെടുന്നു. ബാക്കിയീല്ലാം പിന്നെ ഊഹിക്കാമല്ലോ..

ഈ മാപ്പിള കുടുംബത്തിലെ മൂത്തമകന്‍ ക്രിസ്റ്റി (മോഹന്‍ലാല്‍) ഇപ്പോള്‍ മുംബെ അധോലോകവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയോ വലിയ സംഭവമാണത്രേ. പോലീസിന്റെ ഇന്‍ഫൊര്‍മര്‍, മീഡിയേറ്റര്‍, കേന്ദ്രത്തിലും അതിന്റെ മുകളിലും വരെ പിടിപാടുള്ള വലിയ സംഭവം എന്നൊക്കെ പറയുന്നുണ്ടെന്നത്‌ വച്ച്‌ എന്താണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇളയ മകന്‍ ജോജി (ദിലീപ്‌) അച്ചന്‍ പട്ടത്തിനായി ഇറ്റലിയില്‍ പഠിക്കാന്‍ പോയിട്ട്‌ ഇപ്പോള്‍ പട്ടം ഊരി വച്ച്‌ ഏതോ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ടത്രേ. പാവം, ഇറ്റലിയില്‍ പോകേണ്ടിവന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെ മകളില്‍ (മീനാക്ഷി - കാവ്യാമാധവന്‍) അനുരക്തനാവാന്‍... അതും ഒരൊറ്റ പാട്ടുകൊണ്ട്‌ പെണ്‍കുട്ടി ക്ലീന്‍ ആയി കയ്യിലായി, അതും ഇന്റര്‍കാസ്റ്റ്‌... (നാട്ടില്‍ ഇല്ലാത്ത ഏത്‌ വിചിത്രമായ കോഴ്സ്‌ പഠിക്കാനാണ്‌ ഈ പെണ്‍കുട്ടി ഇറ്റലിയില്‍ പോയതെന്ന് ആലോചിച്ച്‌ വിഷമിക്കേണ്ട... അത്‌ പറയില്ല). അവിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ നാട്ടില്‍ അറിയിച്ച്‌ അച്ഛന്‌ സുഖമില്ലെന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നു. ജോജിയെ ഇറ്റലിയിലിട്ട്‌ നാലഞ്ച്‌ ഇറ്റലിക്കാരെക്കൊണ്ട്‌ തല്ലിച്ച്‌ പാസ്പോര്‍ട്ട്‌ കത്തിച്ചുകളയുന്നു. പെണ്‍കുട്ടി കൊച്ചിയില്‍ വിമാനമിറങ്ങി വീട്ടില്‍ പോകുന്ന വഴി തട്ടിക്കൊണ്ട്‌ പോകപ്പെടുന്നു. തട്ടിക്കൊണ്ട്‌ പോയവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നു. (എന്റെ ഈശ്വരാ..... ഈ തട്ടിക്കൊണ്ട്‌ പോയി കാശ്‌ ചോദിക്കുന്ന സമ്പ്രദായം നിര്‍ത്താറായില്ലേ? എന്ന് തോന്നുന്നുണ്ടല്ലേ... പ്രേക്ഷകന്‌ അങ്ങനെ പലതും തോന്നും... ഒരു കഥയുണ്ടാക്കി സിനിമയാക്കുന്നതിന്റെ ബുദ്ധിമുട്ട്‌ അത്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ അറിയൂ). സത്യസന്ധനായ ആഭ്യന്തരമന്ത്രി (ദേവന്‍) കാശില്ലാതെ വിഷമിക്കുമ്പോള്‍ തമ്പി കുടുംബം കാശ്‌ കൊടുക്കുന്നു (അതും മൂന്ന് കോടി... ഒരു കോടി തട്ടിക്കൊണ്ട്‌ പോയവര്‍ക്ക്‌ കൊടുക്കാന്‍, ബാക്കി ടിപ്സ്‌)., പോലീസിനെ ഇടപെടീച്ചാല്‍ പ്രശ്നമാണെന്ന് ഹോം സെക്രട്ടറി ഉപദേശിച്ച്‌ അദ്ദേഹം പണ്ട്‌ ഡെല്‍ ഹിയില്‍ ആയിരുന്നപ്പോള്‍ ഉപയോഗപ്പെട്ടിട്ടുള്ള ക്രിസ്റ്റ്യുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നു. ക്രിസ്റ്റി എന്നത്‌ വെറും പേര്‌.... മുംബെയില്‍ അദ്ദേഹം അറിയപ്പെടുന്നത്‌ 'ശേര്‍ സണ്‍'.... മനസ്സിലാവാത്തവര്‍ക്കായി പറയുന്ന ആള്‍ തന്നെ സിനിമയില്‍ അത്‌ വിശദീകരിച്ച്‌ പറയുന്നുണ്ട്‌... 'ശേര്‍' എന്നാല്‍ ഹിന്ദിയില്‍ 'സിംഹം' എന്നര്‍ത്ഥം... 'സണ്‍' എന്നത്‌ ഇംഗ്ലീഷ്‌... 'പുത്രന്‍', 'മകന്‍' എന്നൊക്കെ അര്‍ത്ഥം വരും. അതായത്‌ 'സിംഹക്കുട്ടി' എന്ന്‌. ഇത്‌ പറഞ്ഞു കഴിഞ്ഞതും സിംഹക്കുട്ടിയെ ആകെ വെടിയുടേയും പുകയുടേയും ഇടയില്‍ നിന്ന് രണ്ട്‌ കയ്യിലും തോക്കുകൊണ്ട്‌ വെടിവച്ചുകൊണ്ട്‌ പറന്നുവരുന്നതായി കാണിക്കുന്നുണ്ട്‌. കാര്‍ട്ടൂണ്‍ കാണുന്ന പോലെ തോന്നിയാല്‍ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം.

ഈ സിംഹക്കുട്ടി (ക്രിസ്റ്റി) യോട്‌ നാട്ടില്‍ വരരുതെന്ന് അച്ഛന്‍ മാപ്പിള പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ ജോലിക്കാരനായ ക്രിസ്റ്റി സ്ഥലം മാറി മുംബെയില്‍ പോയിട്ട്‌ അവിടെ വച്ച്‌ ജയിലിലായി. അളിയന്‍ (സുരേഷ്‌ കൃഷ്ണ) ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുകയും നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം മകനെക്കാള്‍ കൂടുതല്‍ മരുകമനെ (സുരേഷ്‌ കൃഷ്ണ) വിശ്വസിക്കുന്ന പിതാവിനാല്‍ ശാപവചനങ്ങള്‍ പേറി തിരിച്ച്‌ മുംബെയില്‍ എത്തുകയും അങ്ങനെ സിംഹക്കുട്ടി ആയിത്തീരുകയും ചെയ്തതാണത്രേ.

ആഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍ എത്തുന്ന ക്രിസ്റ്റിയെ തളയ്ക്കാന്‍ പോലീസ്‌ നിയോഗിക്കുന്ന ജോസഫ്‌ വടക്കന്‍ ഐ.പി.എസ്‌. (സുരേഷ്‌ ഗോപി) ഒരു ഗുണ്ടയായി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ ക്രിസ്റ്റിയെതേടി അധോലോകത്തുനിന്ന് ആന്‍ഡ്രൂസ്‌ (ശരത്‌ കുമാര്‍) എത്തുന്നു.

ഇനിയെല്ലാം നിങ്ങള്‍ക്കൂഹിക്കാം.. ആഭ്യന്തരമന്ത്രിയുടെ മകളെ തമ്പിയുടെ മകന്‍ ഐ.പി.എസിന്‌ ആലോചിക്കുന്നതിന്‌ വിരോധം ഉണ്ടോ? അച്ചന്‍ പട്ടത്തിനുപോയ ജോജി നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ എന്തു സംഭവിക്കും? ജോസഫ്‌ വടക്കന്‍ വര്‍ഗീസ്‌ മാപ്പിളയുടെ മകളെ കെട്ടിയാല്‍ എങ്ങനെയുണ്ടാകും? അപ്പോള്‍ ഉള്ളവരെല്ലാം ബന്ധുക്കളാവില്ലേ? ആന്‍ഡ്രൂസിനെക്കൂടി എങ്ങനെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം?

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ എല്ലാവരേയും നിരത്തി നിര്‍ത്തി 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്നെഴുതിക്കാണിച്ചപ്പോഴാണ്‌ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ശരിയാണ്‌... ക്രിസ്ത്യന്‍ ബ്രദേഴ്സ്‌...

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്റെ വിലയറിയില്ല' എന്ന് മീനാക്ഷി കരഞ്ഞുകൊണ്ട്‌ മൊഴിയുമ്പോള്‍ ക്രിസ്റ്റിയുടെ ഓര്‍മ്മകളിലേക്ക്‌ 'സയ്യാരേ....' എന്ന ഗാനവുമായി ലക്ഷ്മിറായ്‌ എത്തുകയും കുറേനേരം സാരിയുടുത്തും അല്ലാതെയും വെയിലിലും മഴയിലും ശരീരഭാഗങ്ങള്‍ ഇളക്കിയാട്ടി നൃത്താവിഷ്കാരത്തിലൂടെ ആ ഗാനത്തെ ധന്യമാക്കുന്നു. ക്രിസ്റ്റിയുടെ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) വിവാഹത്തിനും ഗാനരംഗത്തില്‍ ലക്ഷ്മിറായ്‌ ഇടപെടുകയും സാരിയുടുത്തുള്ള തന്റെ ലാവണ്യം ഇളക്കിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌. പിന്നീട്‌ ക്രിസ്റ്റി ജയിലിലായപ്പോള്‍ താന്‍ സ്നേഹിച്ചിരുന്ന ക്രിസ്റ്റിയേക്കാള്‍ തനിക്ക്‌ വിശ്വാസം ക്രിസ്റ്റിയുടെ അളിയന്‍ പറയുന്നതാണെന്ന് പറഞ്ഞ്‌ വീട്ടുകാരുടെ താല്‍പര്യത്തിനായി വേറെ വിവാഹം കഴിച്ച്‌ സ്ഥലം വിട്ടുവത്രേ... പാവം.. (എത്ര ദിവ്യമായ പ്രേമം!)

രണ്ട്‌ ഗാനങ്ങള്‍ കേള്‍ക്കാനും കുറച്ച്‌ കാണാനും രസമുള്ളതായിരുന്നു. മൂന്നാമത്തെ ഗാനം അനവസരത്തില്‍ കുത്തിക്കയറ്റി പ്രേക്ഷകന്റെ മനോനിലയെ വഷളാക്കാന്‍ ചേര്‍ത്തതാണെന്ന് തെറ്റിദ്ധരിക്കരുത്‌. കാരണം, വെടിക്കെട്ടിന്നിടയ്ക്ക്‌ ഒരു ചെറിയ ഇടവേളവേണമല്ലോ... അതിനുവേണ്ടി മാത്രം.. ഒരു വിശ്രമം...

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കുറച്ച്‌ സീനുകളിലേ കാണിക്കുന്നുള്ളൂ എങ്കിലും ഒന്നൊഴിയാതെ എല്ലാ സെക്കന്റിലും പരമാവധി ബോറാക്കി വെറുപ്പിക്കാന്‍ നന്നായി സാധിച്ചിരിക്കുന്നു.

ദിലീപിന്റെ വില്ലത്തരത്തില്‍ നിഷ്കളങ്കത കലര്‍ത്തിയ കോമഡി ആവര്‍ത്തനമായി ഈ സിനിമയിലും കാണാം. എങ്കിലും, ചില രംഗങ്ങള്‍ രസകരമായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ ഹീറോയിസം പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും വേഷങ്ങളിലും ചില അഭിനയരംഗങ്ങളിലും എന്തൊക്കെയോ ചേര്‍ച്ചക്കുറവ്‌ പ്രകടമായിരുന്നു. പക്ഷേ, ചില സീനുകളില്‍ മോഹന്‍ലാലിന്റെ ആദ്യകാല കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളും ഡയലോഗുകളും സുഖം തരുന്നു.

സുരേഷ്‌ ഗോപി പച്ചവെള്ളം പോലെ നിറവും രുചിയുമില്ലാതെ തുടരുന്നു.

ശരത്‌ കുമാറിന്റെ കഥാപാത്രത്തിലും ഡയലോഗുകളിലും എന്തൊക്കെയോ ന്യൂനതകള്‍ വ്യക്തമാണ്‌.

സായ്‌ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തില്‍ മികച്ചുനില്‍ക്കുന്നു.

ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക്‌ എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു. തോക്ക്‌ കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട്‌ എല്ലാവരും.

ഇന്ത്യന്‍ കമാന്‍ഡോസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‌ ജോഷി മാപ്പുപറായേണ്ടി വരുമോ ആവോ? അഞ്ച്‌ ബ്ലാക്‌ ക്യാറ്റ്‌ കമാന്‍ഡോസിനെ ഒരൊറ്റ വെടികൊണ്ട്‌ ജീപ്പടക്കം പെട്ടിത്തെറിപ്പിച്ച്‌ കത്തിച്ചുകളഞ്ഞത്‌ ഭീകരമായിപ്പോയി. ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോകളുടെ തലവനെ (ബാബു ആന്റണി) പുഷ്പം പോലെ ആന്‍ഡ്രൂസ്‌ കീഴ്‌ പെടുത്തുകയും ചെയ്തു.

ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവരെ അഭിനന്ദിക്കേണ്ടതായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ കഥയില്‍ ലോജിക്കിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക്‌ തുടര്‍ച്ചയായി സ്ഥാപിക്കാന്‍ കഴിയുന്നു എന്നിടത്താണ്‌. അതൊക്കെ ആലോചിക്കാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിനുമുന്‍പ്‌ കുറേ വെടിയും ,ഇടിയും ഡയലോഗുകളും നിറച്ച്‌ പ്രേക്ഷകനെ കണ്‍ ഫ്യൂഷനടിപ്പിച്ച്‌ ഒതുക്കുന്നതില്‍ കുറേയൊക്കെ വിജയിക്കുന്നുണ്ടെന്നും തോന്നുന്നു. ഈ ചിത്രത്തിലും എണ്ണിയാലൊടുങ്ങാത്തവിധം ലോജിക്കിന്റെ കുറവുകളും മിന്നിമറഞ്ഞുപോകുന്നതും പൂര്‍ത്തിയാവാത്തതുമായ കഥാപാത്രങ്ങളും കാണുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനുമില്ല.

ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയും അത്‌ അവസാനം വരെ കൊണ്ടുപോകുകയും ഒടുവില്‍ തെറ്റിദ്ധാരണമാറുകയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും കുറച്ച്‌ കഴിയുമ്പോഴേയ്ക്ക്‌ തട്ടിപ്പോകുകയും ചെയ്യുന്ന സംഗതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരിക്കും.

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Rating : 3 / 10

Friday, February 25, 2011

ലിവിംഗ്‌ ടുഗെതര്‍ (Living Together)



രചന, സംവിധാനം: ഫാസില്‍
നിര്‍മ്മാണം: മുഹമ്മദ്‌ അലി പിലാക്കണ്ടി


ഒരു വാടക വീട്ടില്‍ താമസിക്കുന്ന മൂന്ന് ചെറുപ്പക്കാര്‍. അവരുടെ വീടിന്നടുത്ത്‌ ഒരു വലിയ വീട്ടില്‍ നിറയെ കുട്ടികളും കളിയും ബഹളവും... തുടര്‍ന്ന് ആ വീടിന്റെ വിശദാംശങ്ങള്‍ നായകന്‌ വിശദീകരിച്ചുകൊടുക്കുന്ന സുഹൃത്ത്‌... ആ വീട്ടിലേയ്ക്ക്‌ ഒരു പെണ്‍ കുട്ടി വരുന്നു. പതിവുപോലെ മൂന്ന് വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട്‌ മുത്തച്ഛന്റെ കൈവെള്ളയില്‍ വളര്‍ന്ന് വീട്ടിലുള്ള കൊച്ചച്ചന്‍, ആന്റിമാര്‍ ഏതൊക്കെയോ കുറേ പിള്ളേര്‍ (ഒരു പത്ത്‌ പതിനഞ്ചെണ്ണം) എന്നിവരുടെയൊക്കെ കണ്ണിലുണ്ണിയായ പെണ്‍കുട്ടി. അതാണ്‌ നായിക.

ഈ പെണ്‍കുട്ടിയുടെ ഹോബി ആണ്‍ പിള്ളേരെ വളച്ച്‌ ഒരു വഴിക്കാക്കി ഊരിപ്പോരുകയും അവരുടെ നിരാശകണ്ട്‌ രസിക്കലുമാണത്രേ. അതിന്‌ കൊച്ചച്ചനും മുത്തച്ഛനുമടക്കമുള്ള എല്ലാവരും വേണ്ട പ്രോല്‍സാഹനങ്ങളും നല്‍കുന്നുമുണ്ട്‌ (എത്ര മനോഹരമായ വീട്‌. വ്യഭിചാരത്തിനുകൂടി കൂട്ട്‌ നിന്നാല്‍ പൂര്‍ത്തിയായി). അതിനൊരു കാരണമുണ്ടെന്ന് കുറേ കഴിയുമ്പോള്‍ അറിയിക്കുന്നുണ്ട്‌. അതായത്‌, ജാതകവശാല്‍ ദാമ്പത്യം ഉണ്ടാവില്ല എന്നതാണത്രേ സംഗതി. അഥവാ വിവാഹം കഴിച്ചാല്‍ 6 മാസത്തിനുള്ളില്‍ ആരേലും ഒരാള്‍ തട്ടിപ്പോകും, അത്ര തന്നെ. ഇത്‌ ഉറപ്പിക്കാനായി ഈ പെണ്‍കുട്ടി ജ്യോതിഷം പഠിച്ച്‌ ഉറപ്പാക്കിയിട്ടുമുണ്ടത്രേ. അങ്ങനെയാണ്‌, ആണ്‍ പിള്ളേരെ കല്ല്യാണം കഴിക്കാതെ വളച്ച്‌ ഒരു വഴിക്കാക്കാനുള്ള മാനസികവൈകല്ല്യം രൂപപ്പെടുന്നത്‌ (ഞാന്‍ നേരത്തേ സൂചിപ്പിച്ച വ്യഭിചാരവും ഇങ്ങനെയാണേല്‍ ആവാമല്ലോ എന്ന് ആര്‍ക്കും സംശയം തോന്നാം).

എന്തായാലും ഈ പരിപാടിയൊക്കെ നിര്‍ത്തി സ്വസ്ഥമായി വീട്ടിലിരിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് MCA കഴിഞ്ഞ്‌ വന്നിരിക്കുകയാണെങ്കിലും അയല്‍ വീട്ടിലെ പിള്ളേര്‍ നായികയെ വീണ്ടും തന്റെ ഹോബിയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നു.

ഈ വീട്ടില്‍ പരിചയപ്പെടാനെത്തുമ്പോള്‍ നായകന്‍ പാട്ട്‌ പാടുന്നു, ഉടനെ നായിക പോയി ഭരതനാട്യത്തിന്റെ ഡ്രസ്സ്‌ തയ്പിച്ച്‌ വച്ചത്‌ എടുത്തിട്ട്‌ നൃത്തം ചെയ്യുന്നു.

അങ്ങനെ സംഗതി കുറച്ച്‌ പുരോഗമിക്കുമ്പോള്‍ നായകനും നായികയും പന്തയം വെക്കുന്നു. പരസ്പരം പ്രേമിച്ച്‌ നോക്കിയിട്ട്‌ ആരാണ്‌ വീഴുക എന്ന് അറിയാനുള്ള പന്തയം (ഇത്‌ നല്ല പുതുമയുള്ള ഗെയിം തന്നെ).

കുറച്ചുകഴിയുമ്പോഴേയ്ക്കും രണ്ടുപേരും തോല്‍ക്കും എന്നാണ്‌ സൂചന. അന്ന് രാത്രി ഫോണിലൂടെ കവിതയോ പാട്ടോ മറ്റോ ചൊല്ലി തന്റെ ഉള്ളിലുള്ള ചിതറിക്കിടക്കുന്ന കാര്യങ്ങള്‍ നായികയോട്‌ പറയാമെന്ന് നായകന്‍. അതിനുശേഷം കൂട്ടുകാരോട്‌ നായകന്‍ പറയുന്ന ഡയലോഗ്‌ "ഇന്ന് രാത്രിയോടെ അവള്‍ തോല്‍ക്കും. പക്ഷേ, ഞാനും തോല്‍ക്കും"

പിന്നീട്‌ നടന്നതെന്തൊക്കെയാണെന്ന് എഴുതിപ്പിടിപ്പിക്കുക അസാദ്ധ്യം. കുറച്ച്‌ സൂചനകള്‍ തരാമെന്ന് മാത്രം.

വിവാഹം നടക്കില്ലെന്നും പെണ്‍കുട്ടിക്ക്‌ ചെറുപ്പത്തില്‍ മനസ്സിലുണ്ടായ എന്തോ പേടി മാനസികപ്രശ്നമുണ്ടാക്കി ഇങ്ങനെ എത്തിച്ചെന്നും മറ്റും പറഞ്ഞ്‌ തടി ഊരാന്‍ നോക്കുമ്പോള്‍ അതാ പയ്യന്റെ അമ്മ പ്രത്യക്ഷപ്പെട്ട്‌ "ഈ കുട്ടിയെ മരുമോളായി എനിക്ക്‌ തരുമോ?" (ഹോ... കണ്ണ്‍ നിറഞ്ഞുപോയി). ഇപ്പോള്‍ കണ്ണ്‍ നിറയാത്തവര്‍ക്ക്‌ ഇനിയും അവസരങ്ങളുണ്ട്‌. പിന്നീട്‌, ഈ പെണ്‍കുട്ടിയുടെ മാനസികവൈകല്ല്യം അറിഞ്ഞ്‌ തന്നെയാണ്‌ അമ്മ വന്നതെന്നും പെണ്‍കുട്ടിയുടെ പൂര്‍വ്വചരിത്രം മുഴുവന്‍ തനിക്കറിയാമെന്നും നായകന്‍ വെളിപ്പെടുത്തുമ്പോള്‍ വല്ലാത്ത സന്തോഷവും സങ്കടവും കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന മുത്തച്ഛന്റെ ഡയലോഗ്‌ ("നിങ്ങള്‍ അമ്മയും മോനും കൂടി എന്നെ തോല്‍പ്പിച്ചുകളഞ്ഞു!"). ഇപ്പോള്‍ കണ്ണ്‍ നനഞ്ഞില്ലെങ്കില്‍ ഇനി കുളിക്കുമ്പോഴേ നിങ്ങളുടെയൊക്കെ കണ്ണ്‍ നനയൂ. (ഈ സമയം ഇന്നലെ സവിത തീയ്യറ്ററില്‍ ആകെയുണ്ടായിരുന്ന ഇരുപത്‌ പേരില്‍ അഞ്ച്‌ പത്ത്‌ ആളുകള്‍ കൂ..... എന്നൊരു ഒച്ചയുണ്ടാക്കി ആര്‍ത്ത്‌ ചിരിക്കുന്നുണ്ടായിരുന്നു. ഈ ചിരി പല സെന്റിമെന്റല്‍ സീനുകളിലും അലയടിക്കുന്നത്‌ കേള്‍ക്കാമായിരുന്നു). ഭാര്യയോ വീട്ടുകാരോ കൂടെയുണ്ടായിരുന്നതിനാല്‍ മാത്രം ഞാനടക്കം ബാക്കിയുള്ള അഞ്ച്‌ പത്ത്‌ ആളുകള്‍ നിയന്ത്രണം വിടാതെ മുഖം പൊത്തിയും കൈ അമര്‍ത്തി തിരുമ്മിയും കഴിച്ച്‌ കൂട്ടി.

അതിന്നിടയില്‍ ഒരു ഡ്രഗ്‌ അഡിക്റ്റായ വില്ലനും ഗുണ്ടകളും വരും, അവര്‍ തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമിക്കും, ആ തടിമാടന്മാരെ ഈ മൂന്ന് പീക്കിരിപിള്ളേര്‍ നുള്ളി ഓടിക്കും, വില്ലന്റെ മെയിന്‍ അസിസ്റ്റന്റ്‌ ഗുണ്ടകളെ പുഷ്പം പോലെ തീപാറുന്ന തോക്ക്‌ കൊണ്ട്‌ വെടിവെച്ചിടും.

വില്ലന്‍ ഒരിക്കലും പോലീസ്‌ പിടിയില്‍ നില്‍ക്കില്ലത്രേ. പരോളില്‍ ഇറങ്ങുകയും പോലീസിന്റെയും ഗുണ്ടകളുടെയും സപ്പോര്‍ട്ടോടെ എന്തും ചെയ്യാന്‍ ലൈസന്‍സ്‌ കിട്ടിയിട്ടുള്ള ആളാണ്‌ വില്ലന്‍.

പിന്നീടങ്ങോട്ട്‌ സംഭവബഹുലവും രോമാഞ്ചഭരിതവുമായ രംഗങ്ങളാണ്‌. നായകന്‍ കുറേ ദൂരെയുള്ള ഒരു പ്രേതഭവനത്തില്‍ പോയി താമസിക്കുന്നു. വില്ലന്റെ അന്വേഷണം, പ്രേതഭവനത്തിലെ സംഭവങ്ങള്‍, മറ്റൊരിടത്ത്‌ പൂജ, ഒരിടത്ത്‌ പരിഹാരകര്‍മ്മങ്ങള്‍, നായികയില്‍ പ്രേതാത്മാവിന്റെ പ്രവേശനം, ഹോമം, നൃത്തം, ഉറഞ്ഞാടല്‍, തന്ത്രങ്ങള്‍, ടെക്നിക്കുകള്‍, ഇന്റര്‍ നെറ്റില്‍ മുത്തച്ഛന്‍ ആ പ്രേതഭവനത്തെക്കുറിച്ച്‌ കണ്ടെത്തിയ കാര്യങ്ങള്‍, പ്രേതാത്മാവിന്‌ പ്രതികാരത്തിന്‌ അവസരം കൊടുത്ത്‌ കുടിയൊഴിപ്പിക്കല്‍ (ഭാഗ്യത്തിന്‌ വില്ലന്‍ തന്നെയാണ്‌ പ്രേതാത്മാവിന്‌ വേണ്ട ആള്‍) ഇതെല്ലാം ചേര്‍ത്ത്‌ സംഗതി പര്യവസാനിക്കുമ്പോള്‍ ആരെങ്കിലും ബോധത്തോടെ കണ്ടിരിക്കുന്നുണ്ടെങ്കില്‍ മസ്തിഷ്കാഘാതം പിടിപെടും.

ഈ ചിത്രത്തിലെ ചില ഗാനങ്ങള്‍ കേള്‍ക്കാന്‍ സുഖമുള്ളവയായിരുന്നു. നയകനായി അഭിനയിച്ച പയ്യന്റെ അഭിനയം തുടക്കക്കാരന്‍ എന്ന് പരിഗണിക്കുമ്പോള്‍ വളരെ നന്നായിരുന്നു. നായികയുടെ അഭിനയം അത്ര മോശവുമായില്ല. ബാക്കി എല്ലാവരുടേയും അഭിനയം നല്ല ബോറായിരുന്നു. സ്ഥിരം കണ്ട്‌ മടുത്ത വേഷങ്ങളിലെത്തിയ നെടുമുടിവേണു, ഇന്നസെന്റ്‌ എന്നിവര്‍ പോലും പ്രേക്ഷകരെ വല്ലാതെ ബോറടിപ്പിച്ചു. കുട്ടികള്‍ പാട്ടുമായെത്തിയാല്‍ ഉടനെ കുലുക്കി കുലുക്കി ഡാന്‍സ്‌ കളിച്ചുകൊണ്ട്‌ നടക്കുന്ന വീട്ടിലെ ആന്റിമാരും ഉഗ്രന്‍.

സംഘട്ടനങ്ങള്‍ വളരെ ദയനീയമായിരുന്നു.

പ്രധാനമായി എടുത്ത്‌ പറയാവുന്ന ഒരു പ്രത്യകത ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുമ്പോള്‍ ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ അരികില്‍ വച്ചിരുന്നിട്ടുണ്ടാകണം എന്നാണ്‌. കാരണം, പല ഡയലോഗുകളും കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ ഇവിടെയും ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എന്നത്‌ തന്നെ.

ചില സാമ്പിളുകള്‍

"ഇന്ന് രാത്രിയോടെ അവള്‍ ശ്യാമയല്ലാതാകും."

"ആ മാനസികാവസ്ഥയില്‍ എത്തിയാല്‍ പിന്നെ അവളെ നമുക്ക്‌ നഷ്ടപ്പെടും. ഒന്നുകില്‍ അവള്‍ ആത്മഹത്യ ചെയ്യും... "

ഹോമം, ആവാഹിക്കല്‍, മനശ്ശാസ്ത്രവും പൂജയും ചേര്‍ന്നുള്ള സംഗതികള്‍ , പക തീര്‍ക്കല്‍, കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്‌. പലഘട്ടങ്ങളിലും മണിച്ചിത്രത്താഴിലെ ഡയലോഗ്‌ വരെ നമ്മള്‍ പ്രതീക്ഷിക്കും "എന്നെ വിടമാട്ടേന്‍....", "ഗംഗേ....." തുടങ്ങിയ ഡയലോഗുകള്‍ ഒരുവട്ടമെങ്കിലും മനസ്സില്‍ വരാതിരിക്കണമെങ്കില്‍ മണിച്ചിത്രത്താഴ്‌ നമ്മള്‍ കാണാതിരിക്കണം.

കോമഡി എന്ന ഒരു സംഗതി ഈ സിനിമയിലില്ല. അതിനുള്ള ശ്രമങ്ങളെല്ലാം വെറും ട്രാജഡി മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ പ്രേക്ഷകരോട്‌ അല്‍പം പോലും മര്യാദയില്ലാതെ, പ്രേക്ഷകന്റെ സാമാന്യബുദ്ധിയേയും വിവേചനബുദ്ധിയേയും തമസ്കരിച്ച്‌, പരമാവധി വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറക്കിവിടുന്ന ഒരു നാലാം കിട സിനിമ മാത്രമാകുന്നു 'ലിവിംഗ്‌ ടുഗെതര്‍'.

"ഇനി മേലില്‍ എന്നെ സിനിമ കാണാനേ വിളിക്കരുത്‌" എന്ന് ഭാര്യ രോഷത്തോടെ പറഞ്ഞതിന്റെ ഒരു ചെറിയ ഭവിഷ്യത്ത്‌ എന്തെന്നാല്‍ ഇനിമുതല്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ക്കടക്കം ഒരു ടിക്കറ്റ്‌ നഷ്ടപ്പെടുന്നു എന്നതാണ്‌. ഇങ്ങനെ നിരവധി പ്രേക്ഷകരെ തീരുമാനമെടുപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കായാല്‍ മലയാളം സിനിമയുടെ ഭാവി വളരെ ശോഭനമായിരിക്കും.

Rating: 2 / 10 (* ഫാസിലിന്റെ പഴയ നല്ല സിനിമകളോടുള്ള ബഹുമാനം കൊണ്ട്‌ നല്‍കുന്ന റേറ്റിംഗ്‌ ആണിത്‌)

Friday, February 18, 2011

മേക്കപ്പ്‌ മാന്‍ (Makeup Man)



കഥ, സംവിധാനം: ഷാഫി
തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: എം. രഞ്ജിത്‌

കയ്യിലുള്ള സമ്പാദ്യവുമായി ഒരു ബിസിനസ്‌ സംരംഭം തുടങ്ങി നായകന്‍ കടക്കെണിയിലായതിനെത്തുടര്‍ന്ന് നിശ്ചയിച്ച വിവാഹം പെണ്‍ വീട്ടുകാര്‍ വേണ്ടെന്നുവക്കുകയും പെണ്‍കുട്ടി നായകനോടുള്ള ഇഷ്ടം നിലനിര്‍ത്തുകയും ചെയ്യുന്നു. അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ വേറെ നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ തലേന്ന് ആ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി നായകനോടൊത്ത്‌ ഒളിവില്‍ പോയി ഒരു അമ്പലത്തില്‍ ചെന്ന് താലി കെട്ടുന്നു.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിക്ക്‌ ഒരു സിനിമയില്‍ പുതുമുഖ നായികയായി അവസരം കിട്ടുകയും ഭര്‍ത്താവാണ്‌ കൂടെയുള്ളതെന്ന് വെളിവാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നായികയുടെ മേക്കപ്പ്‌ മാന്‍ ആയി കൂടെ നില്‍ക്കേണ്ടി വരുന്നു.

സിനിമാ ലോകം ഇവരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളിലൂടെയും ഈ സിനിമ പുരോഗമിക്കുന്നു.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. സിദ്ധിക്‌,ജയറാം, ഷീല കൗര്‍ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തപ്പോള്‍ ചെറിയ വേഷങ്ങളിലാണെങ്കിലും കുഞ്ചാക്കോ ബോബനും പൃഥ്യിരാജും മോശമല്ലാതെ പ്രത്യക്ഷപ്പെടുന്നു. ജഗതി ശ്രീകുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും സലിം കുമാറും ഹാസ്യം അമിതാഭിനയമില്ലാതെ ഒരു വിധം നന്നായി കൈകാര്യം ചെയ്തു.

സംഭാഷണങ്ങളില്‍ നിലവാരക്കുറവും ആവര്‍ത്തനവും പലപ്പോഴും അനുഭവപ്പെട്ടു.

ആദ്യപകുതി ഒരല്‍പ്പം താല്‍പര്യജനകമായി കടന്നുപോയെങ്കിലും രണ്ടാം പകുതി ഒന്ന് അവസാനിച്ചുകിട്ടാന്‍ നന്നേ വിഷമിച്ചു. രണ്ടാം പകുതിയില്‍ കഥയില്‍ സങ്കീര്‍ണ്ണത വരുത്തുവന്‍ പ്രയാസപ്പെട്ട്‌ നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ഏച്ചുകെട്ടലും ദയനീയവുമായി. ഉദാഹരണത്തിന്‌ സിനിമാ താരങ്ങളായ പൃഥ്യിരാജും മറ്റൊരു നടിയും ചേര്‍ന്ന് നായകനെ സഹായിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ തികച്ചും അപ്രസക്തമായി തോന്നി. ഏച്ചു കെട്ടി ഏച്ചുകെട്ടി ഒരു പരുവത്തില്‍ കൊണ്ടവസാനിച്ചപ്പോഴാണ്‌ ഒരു സമാധാനം കിട്ടിയത്‌. പക്ഷേ, ഇതിന്നിടയിലും രസകരമായ ചില രംഗങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ട്‌ ഓടാതിരിക്കാന്‍ പരുവത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്‌.

കഥയില്‍ ബാലിശമായ പല അംശങ്ങളും വ്യക്തമായി കാണാം. സിനിമാ ലോകം വിഭ്രമിപ്പിക്കുന്നതിനോടനുബന്ധിച്ച മാനസികവികാരങ്ങളും രംഗങ്ങളുമെല്ലാം നല്ലതാണെങ്കിലും നായികയെക്കൊണ്ട്‌ സ്വന്തം ഭര്‍ത്താവിനെ തള്ളിപ്പറയിപ്പിക്കുന്നതിനായി ഉപയോഗിച്ച ലോജിക്ക്‌ വിശ്വസനീയമായില്ലെന്ന് മാത്രമല്ല, മഹാ ബോറാകുകയും ചെയ്തു.

നായകനെ കുടുക്കാന്‍ കൂട്ടുനിന്ന ഒരു SI അവസാന നിമിഷം കൂറുമാറിയതെന്തിനാണെന്ന് വ്യക്തമായില്ല. മനുഷ്യന്‌ നന്നാവാന്‍ നേരോം കാലോം വല്ലതും വേണോ അല്ലേ?

കാര്യമായ ഗുണമോ പ്രാധാന്യമോ ഇല്ലാത്ത ഓരോ ഗാനങ്ങള്‍ (ഒന്ന് കുഞ്ചാക്കോ ബോബനോടൊപ്പവും മറ്റൊന്ന് പൃഥ്യിരാജിനോടൊപ്പവും) നായികയുടെ സിനിമാ അഭിനയം വെളിപ്പെടുത്താന്‍ ഉള്‍ക്കൊള്ളീച്ചിരിക്കുന്നു.

തെറ്റിദ്ധാരണകളൂം ഗൂഢാലോചനകളും പരമാവധി കൂട്ടിക്കുഴച്ച്‌ അതില്‍ ഇഷ്ടവും വേര്‍പിരിയലിന്റെ വേദനയും സമാസമം ചേര്‍ത്ത്‌ ഇളക്കി ചൂടുപിടിക്കുമ്പോള്‍ ഹാസ്യം ഇടയ്ക്കിടെ വിതറി കോടതിയിലിട്ട്‌ വരട്ടിയെടുത്ത്‌ പ്രേക്ഷകന്‌ സമര്‍പ്പിക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.

ഇതൊക്കെയാണ്‌ സംഭവമെങ്കിലും, സാധാരണ പ്രേക്ഷകനെ രസിപ്പിക്കാനും അത്യാവശ്യം പിടിച്ചിരുത്താനും കഴിയുന്ന ചേരുവകകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത്‌ എടുത്ത്‌ ശരിയായ പാകത്തിന്‌ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക്‌ സാമാന്യം മോശമല്ലാത്ത പ്രേക്ഷകശ്രദ്ധനേടാനാവുമെന്നതിന്റെ തെളിവുകൂടിയാകുന്നു 'മേക്കപ്പ്‌ മാന്‍' എന്ന ഈ ചിത്രം.

Rating: 5.25 / 10

Sunday, February 13, 2011

റേസ്‌




കഥ, സംവിധാനം: കുക്കു സുരേന്ദ്രന്‍

തിരക്കഥ: കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല

സംഭാഷണം: റോബിന്‍ തിരുമല

നിര്‍മ്മാണം: ജോസ്‌ കെ ജോര്‍ജ്‌, ഷാജി മേച്ചേരി



പ്രശസ്തനായ ഒരു കാര്‍ഡിയോളജി ഡോക്ടറും അദ്ദേഹത്തിണ്റ്റെ ഭാര്യയും കുട്ടിയും സന്തോഷമായി ജീവിക്കുന്നു. ഇവരുടെ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുകയും വിലപേശി മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു കൂട്ടര്‍.. അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ്‌ ഈ ചിത്രം പുരോഗമിക്കുന്നത്‌.

തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയും തട്ടിക്കൊണ്ട്‌ പോകുന്നതില്‍ ഉള്‍പ്പെട്ടവരുടെ കുറച്ച്‌ സമയത്തെ സീനുകളും കണ്ടാല്‍ തന്നെ ഈ കഥയുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഊഹിക്കാന്‍ കഴിയാത്തവരായി ആരും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. അതായത്‌, തട്ടിക്കൊണ്ടുപോയത്‌ പണത്തിനുവേണ്ടിയല്ല, മറിച്ച്‌ അവര്‍ക്കുണ്ടായ സമാനമായ ഒരു ദുഖത്തിണ്റ്റെയോ ദുരന്തത്തിണ്റ്റെയോ പ്രതികാരം മാത്രമാണിതെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ സ്വാഭാവികം. തട്ടിക്കൊണ്ടുപോയതിനുശേഷമുള്ള കുറച്ചുസമയത്ത്‌ ഫോണിലൂടെയും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ കാര്യമായ കഥാപുരോഗതിയോ ഒരു വേഗതയോ ചിത്രത്തിന്‌ സംഭവിച്ചില്ല എന്നതാകുന്നു വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം. പക്ഷേ, രക്ഷപ്പെടാനുപയോഗിച്ച രീതികളും സംഭവങ്ങളുമെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെയും ബുദ്ധിപരമായും സൃഷ്ടിക്കാനായി എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്ളസ്‌ പോയിണ്റ്റ്‌.

പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആ ശ്രമം വേണ്ടപോലെ ഫലിക്കുന്നില്ല എന്നതാണ്‌ സത്യം. മാത്രമല്ല, വലിച്ച്‌ നീട്ടലില്‍ പെട്ട്‌ പലപ്പോഴും വല്ലാത്ത വിരസതയും അനുഭവപ്പെട്ടു.

ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിലോട്ടടുക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലുള്ള വെളിപ്പെടുത്തലുകൂടി വന്നപ്പോള്‍ സമാധാനമായി. പക്ഷേ, വെളിപ്പെടുത്തലിനുശേഷം ഒരല്‍പ്പം താല്‍പര്യം ജനിപ്പിക്കുവാനായത്‌ ചിത്രത്തിന്‌ നല്ലൊരു പ്രതിച്ഛായ നല്‍കി എന്ന്‌ തോന്നി.

അഭിനയം എല്ലാവരുടേയും ആവറേജ്‌ ആയിരുന്നെങ്കിലും ഇന്ദ്രജിത്‌ എല്ലാവരെക്കാള്‍ മികച്ചുനിന്നു. ജഗതിയെ ചേഞ്ചിനുവേണ്ടി ഇങ്ങനെ കോപ്രായം കാണിച്ച്‌ നശിപ്പിക്കേണ്ടായിരുന്നു എന്ന്‌ തോന്നി.

ഡയലോഗുകള്‍ പലതും നിലവാരം പുലര്‍ത്തുന്നവയായില്ല.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ പലസ്ഥലത്തും നന്നായെങ്കിലും ത്രില്‍ ബില്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ച്‌ അതിണ്റ്റെ ഉച്ഛസ്ഥായിയില്‍ എത്തിയപ്പോള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ഒരു കോമഡിയായി മാറിത്തുടങ്ങിയപോലെ തോന്നി. അത്‌ മാത്രം ശ്രദ്ധിച്ചാല്‍ ആരും ചിരിച്ചുപോകും.

ചിത്രത്തിണ്റ്റെ അവസാനത്തോടടുക്കുമ്പോഴേക്കും പോലീസ്‌ എന്ന സംഗതിയെ പാടേ അവഗണിച്ചതും മറ്റൊരു ന്യൂനതയായി.



ഇതൊക്കെയാണെങ്കിലും, പൊതുവേ പറഞ്ഞാല്‍ കോക്‌ ടെയില്‍, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളിലെപ്പോലെ നല്ലൊരു ശ്രമം ഈ സിനിമയുടെ പിന്നിലുണ്ട്‌. പക്ഷേ, ആവര്‍ത്തനവിരസതകള്‍ കൊണ്ടും ലാഗുകൊണ്ടും ആ ശ്രമത്തെ നല്ലൊരു അവസ്ഥയില്‍ എത്തിക്കാനായില്ലെന്നത്‌ നിരാശാജനകം തന്നെ.



എന്നിരുന്നാലും, തള്ളിക്കളയാതെ പ്രോത്സാഹിപ്പിക്കാവുന്ന പല ഘടകങ്ങളും ഉള്ളതിനാല്‍ ഈ ചിത്രം മോശമല്ലാത്ത ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നതായാണ്‌ എനിക്ക്‌ തോന്നിയത്‌.

Rating : 5 / 10

Thursday, February 10, 2011

ഗദ്ദാമ



കഥ : കെ.യു. ഇക്ബാല്‍

തിരക്കഥ: കെ. ഗിരീഷ്‌ കുമാര്‍, കമല്‍

സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍

സംവിധാനം: കമല്‍

നിര്‍മ്മാണം: പി.വി. പ്രദീപ്‌


നാട്ടിലെ കഷ്ടപ്പാടുകള്‍ക്ക്‌ ശമനമുണ്ടാക്കാനായി സൗദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോകുന്ന അശ്വതി എന്ന ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിക്ക്‌ അവിടെ ഉണ്ടാകുന്ന തീവ്രമായ ജീവിതാനുഭവങ്ങളും ദുരിതങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ഒരു സോഷ്യല്‍ വര്‍ക്കറും മറ്റു ചില മനുഷ്യസ്നേഹികളും ഈ ദുരിതത്തില്‍ അശ്വതിക്ക്‌ അല്‍പമെങ്കിലും തുണയാകുകയും ദുരിതത്തില്‍ നിന്ന് കരകയറി നാട്ടിലേയ്ക്ക്‌ മടങ്ങുകയും ചെയ്യുന്നു എന്നുകൂടി പറഞ്ഞാല്‍ കഥ പൂര്‍ണ്ണമായി.

മരുഭൂമിയിലെ തീഷ്ണമായ ദുരിതത്തിന്റേയും വേദനയുടേയും ചൂടിന്നിടയില്‍ അപ്രതീക്ഷിത മരുപ്പച്ച പോലെ ചില മനുഷ്യസ്നേഹത്തിന്റെ ശീതളച്ഛായയും കുളിര്‍ക്കാറ്റും ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

സംഭവകഥയുടെ ചിത്രീകരണമായതിനാല്‍ തന്നെ കാര്യമായ ഭാവനകളോ ക്രിയേറ്റിവിറ്റിയോ ആവശ്യമില്ലെങ്കിലും സംഭവവികാസങ്ങളുടെ അവതരണവും എല്ലാവരുടേയും അഭിനയവും മികച്ചുനിന്നു.

ശ്രീനിവാസന്റെ കഥാപാത്രത്തിന്‌ കൊടുത്തിരിക്കുന്ന മനുഷ്യസ്നേഹം കുറച്ച്‌ അമിതമായ അളവിലായോ എന്നത്‌ ഇടയ്ക്ക്‌ അദ്ദേഹം ഒരാളെ സഹായിക്കുകയും വീട്ടില്‍ കൂട്ടിക്കൊണ്ടുവരികയും ചെയ്യുമ്പോള്‍ തോന്നിപ്പോയി. മാത്രമല്ല, സ്വാഭാവികതയില്‍ നിന്ന് ഒരല്‍പ്പം കുറവ്‌ സംഭവിച്ചതായും ഇദ്ദേഹത്തിന്റെ ചില രീതികളില്‍ സൂചിപ്പിച്ചു.

അശ്വതി അറബിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സീനിലും ഒരു ന്യൂനത തോന്നി. കോണി ഉപയോഗിച്ച്‌ പുറത്ത്‌ കടന്നതാണെന്ന് അനുമാനിക്കാമായിരുന്നിട്ടും ആ കെട്ടിടത്തിന്റെ ചുറ്റും പരിസരത്തും അന്വേഷിക്കാതെ നേരെ കാറുമെടുത്ത്‌ പായുന്ന അറബിയെ കണ്ടപ്പോള്‍ സഹതാപം തോന്നി.

സൗദി അറേബ്യയിലെ ചില രീതികളും നിയമങ്ങളുമുള്‍പ്പെടെ അവിടെ ദുരിതമനുഭവിക്കുന്ന ചില വിഭാഗങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച വരച്ചുകാട്ടാന്‍ കമലിന്‌ സാധിച്ചിരിക്കുന്നു എങ്കിലും ദുഖപൂര്‍ണ്ണമായ ജീവിതങ്ങള്‍ കാണുന്നതിനും അത്‌ ആസ്വദിക്കുന്നതിനും പ്രേക്ഷകര്‍ അത്ര തല്‍പ്പരരല്ല എന്നതും പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

(മികച്ച ഒരു സിനിമയാണെങ്കിലും, സിനിമ ഒരു വിനോദോപാധിയായി കാണുന്നവര്‍ക്ക്‌ വലിയ വിനോദം ഒന്നും ഉണ്ടാവാനില്ല എന്നതാണ്‌ മറ്റൊരു സത്യം.)

Rating: 6 / 10

Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌ ശങ്കര്‍
നിര്‍മ്മാണം: എസ്‌. സുന്ദര്‍ രാജ്‌
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
സംഗീതം: ബിജിബാല്‍

ഒരു വര്‍ഷം മുന്‍പ്‌ കൊലചെയ്യപ്പെട്ട എറണാകുളം കളക്ടറുടെ കേസ്‌ അന്വേഷണം CBI പോലും കൈവിട്ട്‌ വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു പ്രധാന പത്രത്തിലേയ്ക്ക്‌ താന്‍ കൊലപാതകത്തിസാക്ഷിയാണെന്നും, തെളിവ്‌ ന്‌ കൈവശമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ഒരു അഡ്രസ്സില്ലാത്ത കത്ത്‌ വരുന്നു. .... ഇവിടുത്തെ നിയമവ്യവസ്ഥയേയും ഭരണകൂടത്തെയും വിശ്വാസമില്ലാത്തതിനാലും ജീവഭയം ഉള്ളതിനാലും താന്‍ പുറത്ത്‌ വരാന്‍ ധൈര്യപ്പെടുന്നില്ല എന്ന്‌ 'അര്‍ജുനന്‍' എന്ന്‌ പരിചയപ്പെടുത്തുന്ന വ്യക്തി കത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇതൊരു ന്യൂസ്‌ ആയി മാറുന്നു. ഇത്‌ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകയ്ക്ക്‌ നിരവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലേയ്ക്ക്‌ റോയ്‌ മാത്യു എന്ന ആര്‍ക്കിടെക്റ്റ്‌ എത്തിച്ചേരുകയും 'അര്‍ജുനന്‍' ആയി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ സാഹചര്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തലുകളുമാണ്‌ 'അര്‍ജുനന്‍ സാക്ഷി' എന്ന ഈ ചിത്രം പ്രേക്ഷകരോട്‌ പറയുന്നത്‌.

ആദ്യപകുതി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ജിഞ്ജാസയും നല്ല അളവില്‍ ജനിപ്പിച്ചുവെങ്കിലും രണ്ടാം പകുതിയിലെ സംഭവങ്ങളുടെ പുരോഗതി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള തീവ്രതയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഉണ്ടാക്കിയില്ല.

അഭിനയം എല്ലാവരുടേയും മികച്ചുനിന്നു. പ്രിഥ്വിരാജ്‌, ആന്‍ അഗസ്റ്റിന്‍, വിജീഷ്‌ (നൂലുണ്ട), ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സലിം കുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും കുറച്ച്‌ സീനുകളിലേ ഉള്ളൂവെങ്കിലും വളരെ മിതവും സ്വാഭാവികവുമായതോതില്‍ ഹാസ്യവും അഭിനയവും കാഴ്ചവച്ചു.

ഫോട്ടോഗ്രാഫിയും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ചിത്രത്തിണ്റ്റെ ആസ്വാദനത്തെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്‌.

ചില രംഗങ്ങളില്‍ സംവിധായകണ്റ്റെ സൂക്ഷ്മതക്കുറവും അപൂര്‍ണ്ണതയും ചിത്രത്തില്‍ കാണാം.

വില്ലന്‍മാരില്‍ ആദ്യത്തെ ആളിലേയ്ക്ക്‌ എത്തുന്നതിനുവേണ്ടി പിന്‍ തുടരുന്ന രംഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. റോയ്‌ മാത്യുവിണ്റ്റെ ഒാരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുന്നിടത്തുനിന്ന് അവരെ തിരിച്ച്‌ പിന്തുടരുമ്പോള്‍ കുറച്ചുകൂടി ബുദ്ധിയും സൂക്ഷ്മതയും പ്രദര്‍ശിപ്പിക്കേണ്ടിടത്ത്‌ നേരെ കാറോടിച്ച്‌ പിന്തുടരുകയും പിന്നാലെ തന്നെ നടന്നുചെല്ലുകയും ചെയ്യുന്നത്‌ കുറച്ച്‌ ആര്‍ഭാടമായിപ്പോയി.

വില്ലന്‍മാരുമായി ധാരണയാകുന്നിടത്ത്‌ തെളിവുകള്‍ കൈമാറാതെ തന്നെ വളരെ സിമ്പിളായി ഒപ്പിട്ടുകൊടുത്തതും സംശയാസ്പദമാണ്‌. അതിനുശേഷം നടക്കുന്ന ഫൈറ്റും അതിന്നൊടുവില്‍ കോഴിയെ ആട്ടി കൂട്ടില്‍ കയറ്റുന്ന പോലുള്ള സീനും പ്രേക്ഷകര്‍ക്ക്‌ വിശ്വാസ്യത ജനിപ്പിക്കാന്‍ പ്രാപ്തമായില്ല.

രണ്ടാം പകുതിയില്‍ ചില സീനുകളില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായ രീതിയിലുള്ള അവതരണവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഈ ചിത്രത്തിണ്റ്റെ ആസ്വാദനമൂല്ല്യം വളരെയധികം ഉയര്‍ത്തുമായിരുന്നു എന്ന് തോന്നി. പ്രേക്ഷകരും ഒരു പക്ഷേ ഈ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയതിനാലാവാം പ്രേക്ഷകരില്‍നിന്നുള്ള പ്രതികരണം അത്ര പോസിറ്റീവ്‌ അല്ലാതിരിക്കാന്‍ കാരണം.

പൊതുവേ പറഞ്ഞാല്‍ പൃഥ്യിരാജിണ്റ്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷീകതയും ഒാവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം.

ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം.

രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്റീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.

Rating: 6.5 /10

Friday, January 28, 2011

ദി മെട്രോ



കഥ, തിരക്കഥ, സംഭാഷണം: വ്യാസന്‍ എടവനക്കാട്‌

സംവിധാനം: ബിപിന്‍ പ്രഭാകര്‍

അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കള്‍ കൊച്ചി നഗരത്തിന്റെ ഇരുളടഞ്ഞ ക്രിമിനല്‍ ലോകത്തേയ്ക്ക്‌ ആകസ്മികമായി എത്തിച്ചേരുകയും അവരുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയുള്ള ഒരു രാത്രി അനുഭവിക്കേണ്ടിവരികയും ചെയ്യുന്നതാണ്‌ ഇതിനെ കഥ. ഈ ക്രിമിനല്‍ സംഘത്തെ തളയ്ക്കാന്‍ ജനപിന്തുണയുള്ള ഒരു പോലീസ്‌ ഓഫീസറും എത്തുന്നതോടെ ആ രാത്രി സംഭവബഹുലമാകുന്നു.

ആദ്യത്തെ ഒരു പത്ത്‌ മിനുട്ട്‌ ഒരു ടി.വി. ന്യൂസ്‌ ഷോ എന്നരീതിയില്‍ കൊച്ചിയിലെ ഒരു സാഹചര്യത്തെ വിവരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. പക്ഷേ, ഈ സിനിമയോട്‌ തുടക്കത്തിലേ ഒരു വെറുപ്പ്‌ തോന്നുന്നതിന്‌ ഇത്‌ വളരെ ഉപകരിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. സിനിമയുടെ കഥ മുഴുവന്‍ ഒരാള്‍ നിന്ന് ന്യൂസ്‌ വായിക്കുന്ന പോലെ വായിച്ചാല്‍ സംഭവം എങ്ങനെയുണ്ടാകും?

സുരാജ്‌ വെഞ്ഞാര്‍മൂടിനെ ഒരു 'മക്കള്‍ വാല്‍സല്യനിധിയായ അച്ഛന്‍' വേഷം കെട്ടിച്ച്‌ കുറേ സെന്റി ഉണ്ടാക്കാന്‍ നോക്കിയതെല്ലം ദയനീയമായ ഫലമാണ്‌ ഉണ്ടാക്കിയത്‌. മിണ്ടിയാ മിണ്ടിയാല്‍ 'എന്റെ കുട്ടികള്‍' എന്ന് തുടങ്ങുന്ന വര്‍ത്തമാനം കേട്ട്‌ കുറേ കഴിഞ്ഞപ്പോള്‍ തീയ്യറ്ററില്‍ ഉണ്ടായിരുന്ന ആകെ 6 പേരില്‍ 5 പേരും കോട്ടുവാ ഇട്ടു തുടങ്ങിയിരുന്നു.

വില്ലന്‍ വേഷത്തില്‍ സുരേഷ്‌ കൃഷ്ണയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ശരത്‌ കുമാറും തങ്ങളുടെ ഭാഗം മോശമല്ലാതെ ചെയ്തു.

പത്തിരുപത്‌ ആളുകളെ നേരിടുമ്പോഴും തോക്ക്‌ പോക്കറ്റില്‍ ഭദ്രമായിത്തന്നെ വയ്ക്കുന്ന പോലീസ്‌ ഓഫീസര്‍ തന്നെ ഇവിടെയും. ഒടുവില്‍ മാത്രം തോക്ക്‌ എടുക്കുകയും പതിവുപോലെ അത്‌ തട്ടിത്തെറിപ്പിക്കപ്പെടുകയും എല്ലാം അതേ പടി തന്നെ.

വല്ലാത്ത സംഘര്‍ഷകരമായ അവസ്ഥയിലും മൊബൈല്‍ ഫോണില്ലാത്തതിന്റെ പോലും സെന്റിമെന്റല്‍ ഡയലോഗ്‌ കുത്തിക്കയറ്റാന്‍ തോന്നിയ തിരക്കഥാകൃത്തിനെ സ്തുതിക്കാതെ നിവര്‍ത്തിയില്ല. ('നിനക്കിതുവരെ ഒരു മൊബൈല്‍ ഫോണ്‍ ഇല്ലാത്തത്‌ കഷ്ടം തന്നെ' എന്ന ഡയലോഗിന്റെ മറുപടിയായി 'ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞാനെങ്ങനെയാടാ മൊബൈല്‍ വാങ്ങുന്നത്‌?' എന്ന സെന്റി... അതും ജീവന്‍ പോകാന്‍ നില്‍ക്കുന്ന അവസ്ഥയില്‍... കൊളളാം..)

രണ്ട്‌ മൂന്ന് മൊബൈല്‍ ഫോണും കയ്യില്‍ വച്ച്‌ ഒരു സഹായവും കിട്ടാതെ നെട്ടോട്ടമോടേണ്ടി വരിക എന്നത്‌ തിരക്കഥാകൃത്തിന്റെ ദയനീയത കൂടുതല്‍ വ്യക്തമാക്കുന്നു.

ഒരു ആംബുലന്‍സും ഫയര്‍ എഞ്ചിനും എത്തുമ്പോഴേയ്ക്കും ഗാഢനിദ്രയിലാണ്ട കൊച്ചിയിലെ സ്ത്രീജനങ്ങളുള്‍പ്പെടെയുള്ള ആളുകള്‍ ഓടിക്കൂടുന്ന രംഗം കണ്ട്‌ കോരിത്തരിച്ചുപോയി.... കഷ്ടം!

പൊതുവേ പറഞ്ഞാല്‍ ഒരു പ്രത്യേകതകളോ ആസ്വാദനമൂല്ല്യമോ ഇല്ലാത്ത ഒരു സാദാ സിനിമ. ജഗതിയേയും കുറേ ആന്റിമാരേയും കൂട്ടി ഒരു ആഭാസനൃത്തഗാനരംഗം കൂടി ചേരുന്നതോടെ തികഞ്ഞു എല്ലാം.

(സിനിമകള്‍ മോശമാകുന്നതുകൊണ്ട്‌ കഷ്ടത്തിലാകുന്ന ഒരു വിഭാഗം കൂടിയുണ്ട്‌. തീയ്യറ്ററില്‍ സ്നാക്ക്സും ചായയും വില്‍ക്കുന്ന കടക്കാരാണ്‌. കാരണം, ആകെയുള്ള 6 പേരില്‍ ഒരു 4 പേരല്ലേ ഇത്‌ വല്ലതും വാങ്ങൂ...)

Rating: 3/10

Monday, January 10, 2011

ട്രാഫിക്‌



കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ചയ്‌

സംവിധാനം: രാജേഷ്‌ പിള്ള


സെപ്റ്റംബര്‍ 16 എന്ന ദിവസം... വിവിധ തലങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍...
സുദേവന്‍ (ശ്രീനിവാസന്‍) എന്ന ട്രാഫിക്‌ കോണ്‍സ്റ്റബിള്‍ - ഒരു കൈക്കൂലി കേസില്‍ പിടിയിലായതിനുശേഷം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍കൊണ്ട്‌ ജോലിയില്‍ തിരിച്ച്‌ ജോയിന്‍ ചെയ്യുന്നു...

ഡോക്ടര്‍ ആബേല്‍ (കുഞ്ചാക്കോ ബോബന്‍) - തന്റെ ഭാര്യയ്ക്ക്‌ പിറന്നാള്‍ സമ്മാനമായി പുത്തന്‍ കാറ്‌ സമ്മാനിക്കാനുള്ള ഒരുക്കത്തില്‍

റൈഹാന്‍ (വിനീത്‌ ശ്രീനിവാസന്‍) - തന്റെ തീവ്രമായ ആഗ്രഹത്തിനൊടുവില്‍ ടി.വി. ജേര്‍ണലിസ്റ്റ്‌ ആയി ജോലികിട്ടി തന്റെ ആദ്യത്തെ ദിവസം ആരംഭിക്കുന്നു... അതും സിദ്ധാര്‍ഥ്‌ ശങ്കര്‍ (റഹ്‌ മാന്‍) എന്ന സൂപ്പര്‍ സ്റ്റാറുമായുള്ള അഭിമുഖത്തിന്‌

റൈഹാന്റെ സുഹൃത്ത്ര് രാജീവ്‌ (ആസിഫ്‌ അലി) തന്റെ ബൈക്കില്‍ റൈഹാനെ ഡ്രോപ്പ്‌ ചെയ്യാന്‍ പുറപ്പെടുന്നു...

ഇവരെല്ലാവരും ഒരു ട്രാഫിക്‌ ജംക്‌ ഷനില്‍ നിന്ന് അവരുടെ കൃത്യങ്ങളുമായി പുറപ്പെടുന്നു.

തുടര്‍ന്നുണ്ടാകുന്ന ഒരു ആക്സിഡന്റ്‌... തുടര്‍ന്നുള്ള നിമിഷങ്ങള്‍ ഇവരുടെയെല്ലാവരുടേയും ജീവിതത്തെ പല തരത്തില്‍ ബന്ധിപ്പിക്കുന്നു. ഇവരുടെ ജീവിതങ്ങളെ ദുരന്തങ്ങളിലേയ്ക്കും പുണ്യങ്ങളിലേയ്ക്കും, തെറ്റുകളില്‍നിന്ന് ശരിയിലേയ്ക്കും ഗതിമാറ്റിക്കൊണ്ടുള്ള ഒരു ത്രില്ലിംഗ്‌ റൈഡ്‌ ആകുന്നു ഈ സിനിമ. ഈ യാത്രയില്‍, ഇവരുടെ ഓരോരുത്തരേയും ബന്ധപ്പെട്ടുകിടക്കുന്നവരുടേയും കാര്യങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഈ ചിത്രം ക്രമീകരിച്ചിരിക്കുന്നു.

വളരെ ബ്രില്ലിയന്റ്‌ ആയ ഒരു സംരംഭം എന്നാണ്‌ ഈ ചിത്രത്തെക്കുറിച്ച്‌ ഒറ്റ വാക്കില്‍ പറയാനുള്ളത്‌.

പ്രേക്ഷകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുവാനും ഹൃദയത്തെ സ്പര്‍ശിച്ച്‌ പിടിച്ചിരുത്തുവാനും സാധിച്ചിരിക്കുന്നു എന്നത്‌ തന്നെ ഈ ചിത്രത്തിന്റെ വിജയത്തെ കാണിക്കുന്നു.

പ്രധാന വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം ഇവരോട്‌ ബന്ധപ്പെട്ടു കിടക്കുന്ന മറ്റ്‌ എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ ഒരു വ്യക്തിത്വവും പ്രാധാന്യവും നല്‍കുവന്‍ സാധിച്ചിരിക്കുന്നു എന്നതും വിവിധ കോണുകളില്‍ നിന്നുള്ള കാര്യങ്ങളെ വളരെ ലോജിക്കലായി ഏകോപിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും ഇതിന്റെ തിരക്കഥാകൃത്തുക്കളെ പ്രത്യേകം അഭിനന്ദിക്കുവാന്‍ വക നല്‍കുന്നു.

വളരെ സാധാരണ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം തലച്ചോറ്‌ പ്രവര്‍ത്തിപ്പിക്കേണ്ട തരത്തിലാണ്‌ ഇതിന്റെ രംഗങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്‌ എന്നത്‌ ഒരു കുറവായി പറയുന്നതിനേക്കാള്‍ മികവായി ചൂണ്ടിക്കാട്ടാനാണ്‌ പലരും താല്‍പര്യപ്പെടുക. ഇടയ്ക്ക്‌ ഡോക്ടര്‍ ആബേലിന്റെ ഒരു നെഗറ്റീവ്‌ ആയ ഇടപെടല്‍ എന്തോ ഒരു അസ്വാസ്ഥ്യം ജനിപ്പിച്ചു. എന്തോ ഒരു അപാകത...
ഏറ്റെടുത്ത ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അതിന്റെ ത്രില്ലും എനര്‍ജിയും പരിഗണിക്കുമ്പോള്‍ ശ്രീനിവാസന്‌ തന്റെ ചലനങ്ങളിലും ഭാവങ്ങളിലും അത്‌ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കാനായില്ല എന്ന് തോന്നി.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. ആസിഫ്‌ അലി പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

രണ്ട്‌ മണിക്കൂര്‍ ഈ ട്രാഫിക്കില്‍ പെടുന്ന നമുക്ക്‌ അത്‌ ശരിക്കും ആസ്വദിക്കാനാകുന്നു എന്നതാണ്‌ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌.

Enjoy the Traffic!

(Rating : 7 / 10)

Sunday, January 02, 2011

മേരിക്കുണ്ടൊരു കുഞ്ഞാട്‌




കഥ, തിരക്കഥ, സംഭാഷണം: ബെന്നി പി. നായരമ്പലം
സംവിധാനം: ഷാഫി
നിര്‍മ്മാണം: വൈശാഖ രാജന്‍

ഒരു മലയോരഗ്രാമത്തെ കപ്പ്യാരുടെ (വിജയരാഘവന്‍) രണ്ടാമത്തെ മകനായ സോളമന്‍ (ദിലീപ്‌) പേടിത്തൊണ്ടനും ജോലിയൊന്നും ചെയ്യാതെ നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപഹാസ്യനായി ഇങ്ങനെ ജീവിക്കുന്നു. കപ്പ്യാരുടെ മൂത്ത മകന്‍ ചെറുപ്പത്തിലേ നാടുവിട്ടുപോയി. സോളനമെനെ കൂടാതെ രണ്ട്‌ പെണ്‍ മക്കളുമുണ്ട്‌ കപ്പ്യാര്‍ക്ക്‌. സോളമന്‌ ചെറുപ്പം മുതലേ ഒരു പണക്കാരനായ മുതലാളിയുടെ (ഇന്നസെണ്റ്റ്‌) മകളായ മേരിയുമായി (ഭാവന) അടുപ്പമുണ്ട്‌. അതിണ്റ്റെ പേരിലും മേരിയുടെ ആങ്ങളമാരുടെ കയ്യില്‍ നിന്ന് ഇടയ്ക്കിടയ്ക്ക്‌ നല്ല അടി കിട്ടാറുണ്ട്‌. ഒരിക്കല്‍ ആ നാട്ടിലേയ്ക്ക്‌ എത്തിച്ചേരുന്ന ഒരു അപരിചിതന്‍ (ബിജുമേനോന്‍) സോളമണ്റ്റെ നാടുവിട്ടുപോയ ചേട്ടനായി ചിത്രീകരിക്കപ്പെടേണ്ടിവരികയും തുടര്‍ന്ന് സോളമണ്റ്റേയും വീട്ടുകാരുടേയും നാട്ടുകാരുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ഈ സിനിമയുടെ പ്രമേയം.

ദിലീപിണ്റ്റെ നിസ്സഹായവും നിഷ്കളങ്കവുമായ കഥാപാത്രം പ്രേക്ഷകരെ ഒരു പരിധിവരെ രസിപ്പിക്കാന്‍ പ്രാപ്തമായതാകുന്നു. കൂടാതെ, ശവപ്പെട്ടി വില്‍പ്പനക്കാരനായ സലിം കുമാര്‍, പള്ളിയിലെ വികാരിയായി ജഗതി തുടങ്ങിയവരും ഹാസ്യാത്മകമായി ഈ സിനിമയെ മുന്നോട്ട്‌ കൊണ്ടുപോകുവാന്‍ സഹായിച്ചിരിക്കുന്നു.

ബിജുമേനോന്‍ ആകുന്നു ഈ സിനിമയിലെ ഏറ്റവും മര്‍മ്മ പ്രധാനമായ കഥാപാത്രം. രസിപ്പിക്കുന്നതിലുപരി അഭിനയത്തിലും ബിജുമേനോന്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നു.

ദിലീപിനെപ്പോലെ തന്നെ, ഇന്നസെണ്റ്റും തണ്റ്റെ ഭാഗം ഗംഭീരമാക്കി. ഭാവന തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.
പൊതുവേ, എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.

രണ്ട്‌ ഗാനങ്ങള്‍ തീയ്യറ്ററില്‍ ഒാളം സൃഷ്ടിക്കാന്‍ പ്രാപ്തമായവയായിരുന്നു. മറ്റൊരെണ്ണം അത്ര മെച്ചമായി തോന്നിയില്ല.

കാര്യമായ കഴമ്പുള്ള ഒരു കഥയൊന്നുമല്ലെങ്കിലും സിനിമയുടെ നല്ലൊരു ശതമാനം ഭാഗവും പ്രേക്ഷകരെ രസിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌ ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. പക്ഷേ, ക്ളൈമാക്സിനോടടുത്തപ്പോള്‍ 'പാപ്പി അപ്പച്ചാ' സിനിമയിലെ 'വീട്‌ കത്തിക്കല്‍' സംഭവം അതേപോലെ ആവര്‍ത്തിക്കുകയും 'മീശമാധവ'നിലെ വിഗ്രഹമോഷണത്തെ തടയുന്നത്‌ ലോക്കേഷന്‍ പോലും സമാനമായ രീതിയില്‍ പുനരാവിഷ്കരിച്ചിരിക്കുകയും ചെയ്തത്‌ വല്ലാത്തൊരു ചെയ്തായിപ്പോയി.

സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത പല സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്‌. മണ്ണ്‍ മാന്തി കുഴിച്ചിട്ട സാധനം തിരയാനായി നാലഞ്ച്‌ അടിയുടെ കുഴികള്‍ ഒരു പ്രദേശം മുഴുവന്‍ ഉണ്ടാക്കിയിടുന്നതിണ്റ്റെ ഔചിത്യം പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്‌. ('മാവ്‌ നിന്നിരുന്ന സ്ഥാനം പണ്ടേ ചോദിക്കാമായിരുന്നില്ലേ' എന്നത്‌ സിനിമ കണ്ടതിനുശേഷം തെൊന്നുകയും ചെയ്തു).

ആവര്‍ത്തനം കൊണ്ട്‌ പല കോമഡി രംഗങ്ങളുടേയും ഡെവലപ്‌ മെണ്റ്റ്‌ ഊഹിക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നെങ്കിലും പൊതുവേ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌ സത്യം.

വലിയ പ്രാധാന്യമോ കാമ്പോ ഇല്ലാത്ത കഥയാണെങ്കിലും പ്രേക്ഷകരെ കാര്യമായി ഉപദ്രവിക്കാതെ, അവര്‍ക്ക്‌ ചിരിക്കാനും ആസ്വദിക്കാനുമുള്ള അവസരം സൃഷ്ടിക്കുക വഴി ഈ സിനിമ പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

Rating: 6 / 10

Tuesday, December 28, 2010

ടൂര്‍ണ്ണ മെന്റ്‌



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മ്മാണം, വിതരണം (എല്ലാം): ലാല്‍


ക്രിക്കറ്റ്‌ സെലക്ഷന്‌ പോകാന്‍ അവസരം കിട്ടിയ മൂന്ന് സുഹൃത്തുക്കള്‍... ഇവര്‍ ഫ്രീലാണ്ട്സ്‌ ഫോട്ടോഗ്രാഫറായ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നു. സെലക്‌ ഷനു ബാഗ്ലൂരിലേയ്ക്ക്‌ പുറപ്പെടുന്നതിനുമുന്‍പ്‌ തന്നെ അതിലൊരാള്‍ക്ക്‌ ആക്സ്നിഡന്റ്‌ പറ്റുകയും പോകാന്‍ കഴിയാതാവുകയും ചെയ്യുന്നു. ബാക്കി രണ്ടുപേരും പോകാനൊരുങ്ങുമ്പോള്‍ അവരുടെ കൂടെ ഈ പെണ്‍കുട്ടിയും എയര്‍പോര്‍ട്ടില്‍ വച്ച്‌ പരിചയപ്പെട്ട സെലക്‌ ഷനു വേണ്ടി പോകുന്ന മറ്റൊരു പയ്യനും ഒരുമിക്കുന്നു. ഫ്ലൈറ്റ്‌ കാന്‍സല്‍ ചെയ്തതിനാല്‍ ഈ പെണ്‍കുട്ടിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാംഗ്ലൂര്‍ ട്രിപ്പ്‌ അടിപൊളിയാക്കാന്‍ തീരുമാനിച്ച്‌ ഇവര്‍ ഒരു ലോറിയില്‍ കയറി പുറപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും ആ സംഭവങ്ങളെ തന്നെ റീ പ്ലേ ചെയ്യുമ്പോള്‍ കാണുന്ന ഒളിഞ്ഞു കിടക്കുന്ന സംഭവങ്ങളും ചേര്‍ത്ത്‌ ഒരു സിനിമ.

ഇടയ്ക്ക്‌ നല്ല മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മ സംഭാഷണങ്ങളുണ്ടെങ്കിലും പല ഹാസ്യരംഗങ്ങളും വേണ്ടത്ര ഗംഭീരമായില്ല. ആദ്യം ഒരല്‍പ്പം ഇഴഞ്ഞു നീങ്ങുകയും തുടര്‍ന്ന് ഒരു ഗാനരംഗമുള്‍പ്പെടെ ആസ്വാദനതലത്തിലേയ്ക്ക്‌ ഉയരുകയും ചെയ്തതിനുശേഷം മനസ്സിനെ അലോസരപ്പെടുത്തുന്ന രീതിയിലേയ്ക്ക്‌ സന്ദര്‍ഭങ്ങള്‍ മാറുകയും അതുവരെ തോന്നിയിരുന്ന ഒരു ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്തു.

ഓരോ കഥാപാത്രങ്ങളുടേയും പ്രത്യക്ഷത്തിലുള്ള പെരുമാറ്റങ്ങളും സാഹചര്യങ്ങളും കാണിച്ചതിനുശേഷം അതിനെ റീ വൈന്റ്‌ ചെയ്ത്‌ റീപ്ലേ ചെയ്യുമ്പോള്‍ അവരുടെ തന്നെ മറ്റൊരു ചിന്താരീതിയും പ്രവര്‍ത്തിയും പ്രകടമാക്കിത്തരുന്ന തരത്തിലുള്ള ഒരു പുതുമയാണ്‌ ഈ സിനിമയുടെ ആകെയുള്ള പ്രത്യേകത. പക്ഷേ, നല്ലൊരു കഥയോ അതിനോട്‌ ചേര്‍ന്ന് നില്‍ക്കുന്ന തിരക്കഥയോ വളരെ ആകര്‍ഷകമായില്ല എന്നതാണ്‌ പ്രധാന ന്യൂനത. പുതുമുഖങ്ങളടങ്ങുന്ന ചെറുപ്പക്കാരായ അഭിനേതാക്കളെല്ലാവരും നല്ല നിലവാരം പുലര്‍ത്തി എന്നത്‌ ലാലിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു. ചിത്രത്തിലെ ഒരു ഗാനം വളരെ ആകര്‍ഷവും ഒരു ഗാനം അനാവശ്യമായി.

ഹാസ്യത്തിനുവേണ്ടി കെട്ടിച്ചമച്ച ചില രംഗങ്ങള്‍ വളരെ അപഹാസ്യമായി തോന്നി. ഒരു ജീപ്പ്‌ ഡ്രൈവര്‍ ഇല്ലാതെ റിവേര്‍സ്‌ ആയി കുറേ നേരം കുറേ പേരെ ഓടിക്കുന്നതാണ്‌ വലിയൊരു തമാശ.

അനാവശ്യമായ തീവ്രതയിലേയ്ക്ക്‌ അവസാനരംഗങ്ങളെ കെട്ടിച്ചമച്ച്‌ കൊണ്ട്‌ പോകുകയും അതിന്റെ ന്യായീകരണങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നിടമെല്ലാം സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്ത സന്ദര്‍ഭങ്ങള്‍ കൊണ്ട്‌ കുത്തിനിറച്ചിരിക്കുന്നു.

പുതുമുഖങ്ങളേയും പുതിയ തലമുറയേയും ഉപയോഗിച്ച്‌ ഒരു ടൈം പാസ്സ്‌ സിനിമ ഉണ്ടാക്കുവാന്‍ ലാല്‍ കാണിച്ച മനസ്സിനും ധൈര്യത്തിനും അഭിനന്ദനം. പക്ഷേ.. അദ്ദേഹത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിന്റെ (പ്രതീക്ഷകള്‍ കഴിഞ്ഞ പല സിനിമകളിലായി കുറഞ്ഞു വരുമ്പോഴും) ഏഴയലത്തുപോലും എത്താന്‍ ഈ ചിത്രത്തിന്‌ കഴിഞ്ഞില്ല എന്നതാകുന്നു മറ്റൊരു സത്യം.

Rating: 4.5/10

Wednesday, December 22, 2010

കാണ്ടഹാര്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മേജര്‍ രവി


മിലിറ്ററിയില്‍ നിന്ന് വിരമിച്ച്‌ വിശ്രമജീവിതം നയിക്കുന്ന ലോക്‌ നാഥ്‌ മിശ്ര എന്ന ഓഫീസറുടെ മകനെ ** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനി'ല്‍ നിന്ന് നല്ലൊരു സൈനികനാക്കാനുള്ള മേജര്‍ മഹാദേവന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടക്കുന്ന ശ്രമങ്ങളും തുടര്‍ന്ന് മേജര്‍ മഹാദേവന്റെ തന്നെ NSG ഗ്രൂപ്പില്‍ ഇദ്ദേഹമുള്‍പ്പെടുന്ന ഓപ്പറേഷനുകളും ഒടുവില്‍ ഒരു പ്ലെയിന്‍ ഹൈജാക്കില്‍ രക്ഷകരാവുന്നതുമാണ്‌ ഈ ചിത്രത്തിന്റെ ചുരുക്കം. ചുരുക്കം എന്ന് എഴുതിയെങ്കിലും ഇത്‌ ശരിക്കും ഇത്ര തന്നെയേ ഉള്ളൂ...

തുടക്കത്തെ കുറേ സമയം വളരെ ദയനീയമായി ഇഴഞ്ഞു നീങ്ങിയാണ്‌ കഥ മുന്നോട്ട്‌ പോയത്‌. പിന്നെ കുറച്ച്‌ സമയം ട്രെയിനിങ്ങും ഒരു കമാന്‍ഡോ ഓപ്പറേഷനും. ഒടുവില്‍ ഒരു വിമാനരാഞ്ചലില്‍ നടത്തുന്ന സാഹസികമായ ഇടപെടലും.

വളരെ ചുരുക്കം ചില രംഗങ്ങളില്‍ മനസ്സില്‍ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതും രാജ്യത്തെ സേവിക്കുന്ന സൈനികരുടെ ധീരപ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നുള്ളതും മാത്രമാകുന്നു ഈ സിനിമയുടെ ആകെ ഒരു പോസിറ്റീവ്‌ ഘടകം. കൂടാതെ, അമിതാബ്‌ ബച്ചന്‍ എന്ന മഹാനടന്റെ അനായാസവും നിയന്ത്രിതവുമായ അഭിനയപ്രകടനം മലയാളസിനിമയ്ക്കും ലഭിച്ചിരിക്കുന്നു എന്നതും വളരെ പ്രധാനമായ ആകര്‍ഷണമാണ്‌. മോഹന്‍ ലാല്‍ തന്റെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തി. മേജര്‍ രവി കുറച്ച്‌ ഭാഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്തോ ഒരു 'കല്ല് കടി' അനുഭവപ്പെട്ടു.

പൊതുവേ നോക്കിയാല്‍ ആവര്‍ത്തനങ്ങളും പൂര്‍ണ്ണതക്കുറവുകളും കൊണ്ട്‌ വല്ലാത്ത ഒരു അവസ്ഥയിലുള്ള പാളിപ്പോയ ഒരു ചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കന്‍ കഴിയൂ.

കൊടും തീവ്രവാദിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ മറ്റ്‌ പല തീവ്രവാദികളും വന്ന് മംഗളം നേരുന്നതും പ്ലാനിംഗ്‌ നടത്തുന്നതുമൊക്കെ ഇന്ത്യയില്‍ സംഭവിക്കുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ നിയമസംവിധാനം കത്തിച്ചുകളയുന്നതാകും നല്ലത്‌.

ജിഹാദുകള്‍ ഒരു പെണ്ണിനെ പിടിച്ചുകൊണ്ട്‌ പോകുന്നത്‌ കണ്ട്‌ അതിന്റെ കാരണം ദൂരെ നിന്ന് തന്നെ ഊഹിച്ച്‌ നമുക്ക്‌ പറഞ്ഞു തരുന്നത്‌ കണ്ടപ്പോള്‍ ആ വ്യക്തിയുടെ ദിവ്യദൃഷ്ടിയോട്‌ അസൂയ തോന്നിപ്പോയി.

വിമാനരാഞ്ചലില്‍ നിന്നെല്ലാം രക്ഷിച്ച്‌ അവസാനം വിമാനം നിലത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ ഗംഭീരമായൊരു ലാന്‍ഡിങ്ങും തുടര്‍ന്നുള്ള സാഹസികമായ ഡ്രൈവിങ്ങും കണ്ടാല്‍ പ്രേക്ഷകര്‍ക്ക്‌ അന്ധാളിപ്പും ഒരു നിര്‍വ്വികാരതയും മാത്രം ബാക്കിയാവും... (ഒന്നും മനസ്സിലാവില്ലെന്നര്‍ത്ഥം).

നായിക എന്നൊരു സംഭവം ഈ ചിത്രത്തിലില്ല.

മേജര്‍ രവിയുടെ തന്നെ കഴിഞ്ഞ ചിത്രത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലുമുണ്ട്‌. ഇതും കൊള്ളാം.

കോമഡിക്കുവേണ്ടി ചെറിയ ശ്രമങ്ങളേ നടത്തിയിട്ടുള്ളൂ എന്നത്‌ ആശ്വാസം,... അത്രയും കുറവ്‌ സഹിച്ചാല്‍ മതിയല്ലോ...

അമിതാബ്‌ ബച്ചനും മോഹന്‍ ലാലും നേര്‍ക്കുനേര്‍ അഭിനയിക്കുന്ന് രംഗങ്ങളില്‍ വളരെ കുറച്ച്‌ സമയം ഒരു വൈകാരികത നിറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സാദ്ധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താതിരിക്കുകയോ വേണ്ടത്ര എഫ്ഫക്റ്റ്‌ ഇല്ലാതിരിക്കുകയോ സംഭവിച്ചിരിക്കുന്നു.

സിനിമയുടെ അവസാനരംഗത്തില്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന മേജര്‍ മഹാദേവന്റെ കണ്ണുകളെ കുറച്ചു സമയം കാണിക്കുകയും ആ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒരു ചാലായി ഒഴുകി വീഴുകയും ചെയ്തത്‌ നല്ലൊരു രംഗമായിരുന്നു.

മേജര്‍ രവിയ്ക്ക്‌ ഇത്രയൊക്കെയേ ചെയ്യാനാവൂ... വിമാനറാഞ്ചലിനോടനുബന്ധിച്ച കമാന്‍ഡോ ഓപ്പറേഷനുവേണ്ടി 2 മണിക്കൂറിലധികം നീളുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കേണ്ടിവന്നാല്‍ ആരുടെയായാലും ഗതി ഇതൊക്കെ തന്നെ.

** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ഒരു ചെറുപ്പക്കാരനാണ്‌ ഞാന്‍' എന്നൊരാള്‍ സ്വയം പറയുന്നത്‌ ആദ്യമായി കേള്‍ക്കാനായി ഈ ചിത്രത്തില്‍.


Rating: 3.5/10

Saturday, December 11, 2010

ബെസ്റ്റ്‌ ആക്ടര്‍



കഥ, സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
തിരക്കഥ, സംഭാഷണം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: നൌഷാദ്‌

നിനിമാ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ മോഹനന്‍ (ശ്രീ മമ്മൂട്ടി). വിഷുവിനും ഓണത്തിനുമൊന്നും ഭാര്യയോടും മകനോടും സമയം ചെലവഴിക്കാതെ ഏതെങ്കിലും സംവിധായകരെ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതിലൂടെ ഇദ്ദേഹത്തിണ്റ്റെ അഭിനയ താല്‍പര്യം വളരെ പ്രാധാന്യമുള്ളതാണെന്ന്‌ ബോദ്ധ്യപ്പെടുന്നു.

കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ (സുകുമാരി) വളര്‍ത്തിയ കുട്ടിയാണ്‌ മോഹനണ്റ്റെ ഭാര്യ (ശ്രുതി കൃഷ്ണന്‍). ഈ സിസ്റ്റര്‍ ഉള്‍പ്പെടെ പലരും ഇദ്ദേഹത്തിണ്റ്റെ അഭിനയമോഹത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നാട്ടിലുള്ള പലരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍, തണ്റ്റെ സ്കൂളില്‍ നടക്കുന്ന ഒരു ഷൂട്ടിംഗ്‌ സെറ്റില്‍ വെച്ച്‌ ചാന്‍സ്‌ കിട്ടാതെ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുന്ന ഇദ്ദേഹം, ഒന്നുകില്‍ അഭിനയം അല്ലെങ്കില്‍ ജീവിതം എന്ന്‌ തീര്‍ച്ചപ്പെടുത്തുന്നു. പട്ടണത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന തണ്റ്റെ പഴയ പരിചയക്കാരനായ അസോസിയേറ്റ്‌ ഡയറക്റ്ററെ തേടി ചെല്ലുന്ന ഇദ്ദേഹം അവീടെയുള്ള മലയാളസിനിമയുടെ സൃഷ്ടികളുടെ പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടിവരികയും അവരുടെ അവഹേളനകള്‍ക്ക്‌ പാത്രമാകുകയും ചെയ്യുന്നു.

ഇദ്ദേഹത്തിണ്റ്റെ ഇപ്പോഴത്തെ പാവത്താന്‍ സ്വഭാവവും രൂപവും തങ്ങളുടെ പ്ളാന്‍ ചെയ്യുന്ന വയലന്‍സ്‌ ചിത്രത്തിന്‌ ഒട്ടും ചേരുന്നില്ല എന്ന കാരണത്താല്‍ ചാന്‍സ്‌ കൊടുക്കാതെ ഒഴിവാക്കപ്പെടുന്നു. ആ ചെറുപ്പക്കാര്‍ വിവേക്‌ ഒബ്രോയ്‌ എന്ന ബോളിവുഡ്‌ ആക്ടര്‍ എങ്ങനെ വളര്‍ന്നു എന്നതിണ്റ്റെ ഒരു വിവരണം കൊടുക്കുകയും നിരവധി പേര്‍ ഇതുപോലെ ജീവിതാനുഭവങ്ങള്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ കൊണ്ടാണ്‌ ഇന്ന്‌ വലിയ അഭിനേതാക്കളായി തീര്‍ന്നതെന്ന്‌ സ്ഥാപിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്‌ നാട്‌ വിട്ട്‌ പോകുന്ന മോഹനന്‍ ജീവിതാനുഭവങ്ങള്‍ക്കായി പുതിയ ലോകത്തേക്ക്‌ പ്രവേശിക്കുകയും അവിടെ തണ്റ്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ്‌ ബെസ്റ്റ്‌ ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.

എത്ര ചെറിയ വേഷമായിരുന്നാലും ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ സിനിമയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിണ്റ്റെ വിജയം.

നാട്ടിലെ മോഹനണ്റ്റെ സുഹൃത്തുക്കളായ ബിജുക്കുട്ടന്‍, ഫോട്ടോഗ്രാഫര്‍ എന്നിവരും പട്ടണത്തിലെ ഫ്ളാറ്റില്‍ മോഹനന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ചെറുപ്പക്കാര്‍, മോഹനന്‍ ചെന്നെത്തുന്ന ഗ്യാങ്ങിലുള്ള ലാല്‍, സലിം കുമാര്‍, നെടുമുടിവേണു, വിനായകന്‍ തുടങ്ങിയ എല്ലാവരും തന്നെ തങ്ങളുടെ രംഗങ്ങള്‍ ഭംഗിയായി ചെയ്തു. ശ്രുതി കൃഷ്ണന്‍ എന്ന പുതുമുഖ നടി അത്ര നന്നായി എന്നൊന്നും പറയാനില്ലെങ്കിലും വെറുപ്പിച്ചില്ല എന്നത്‌ തന്നെ വലിയ കാര്യം.

മൂന്ന്‌ നാല്‌ സീനുകളില്‍ ഉണ്ടായ നാടകീയതകള്‍ ഒഴിച്ചാല്‍ വളരെ ഭദ്രവും കെട്ടുറപ്പുള്ളതുമായ തിരക്കഥയും, സ്വാഭാവികവും രസകരവും അതിനോട്‌ ചേര്‍ന്ന്‌ പോകുന്നതുമായ സംഭാഷണങ്ങളുമായി മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും അഭിനന്ദനമര്‍ഹിക്കുന്ന ജോലി ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെയും പുരോഗതിയെയും കാണിക്കാന്‍ ഉപയോഗിക്കുക എന്നത്‌ ശരിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടൊഴികെ ബാക്കിയൊന്നും അത്ര വളരെ മികച്ചതായൊന്നും പറയാനില്ല.

മമ്മൂട്ടി എന്ന നടന്‍ തണ്റ്റെ റോള്‍ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

'രബ്‌ നേ ബനായാ ജോഡി' എന്ന ഹിന്ദി സിനിമയുടേയും 'ഉദയനാണ്‌ താരം' എന്ന മലയാളം സിനിമയുടേയും ചില ആശങ്ങളുടെ സ്വാധീനം ഈ ചിത്രത്തില്‍ ചിലസന്ദര്‍ഭങ്ങളില്‍ തോന്നിയിരുന്നു.

കഥാ സന്ദര്‍ഭങ്ങളിലും ചെറിയ ബലക്കുറവ്‌ അനുഭവപ്പെടുന്ന ഭാഗങ്ങളുണ്ട്‌. നാട്ടില്‍ നിന്ന് അഭിനയമോഹവുമായി പുറപ്പെടുന്ന മോഹനന്‍ ഭാര്യയോടും കുട്ടിയോടും അധികം ബന്ധപ്പെടാതിരിക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഭാര്യയുടെ തീരുമാനം ഒരല്‍പ്പം ചേര്‍ച്ചക്കുറവുള്ളതായി തോന്നി.

ഒരു സിനിമാഷൂട്ടിംഗ്‌ രംഗത്ത്‌ മാഫിയാ ശശിയേയും സഹപ്രവര്‍ത്തകരേയും 'ഗായ്‌ ഫാല്‍ത്തൂ ജാന്‍ വര്‍ ഹേ..' തുടങ്ങിയ ഹിന്ദി ഡയലൊഗുകളും കളിത്തോക്കുമായി മോഹനന്‍ വിരട്ടുന്ന രംഗം തമാശയായി കണ്ടിരിക്കാന്‍ കൊള്ളാം.

ശ്രീജിത്ത്‌ രവി കൂടെ കൊണ്ടുവരുന്ന തടിമാടന്‍മാരായ ഗുണ്ടകളെ മോഹനന്‍ നേരിടുമ്പോള്‍ അതിലെ ഏറ്റവും ഭീമാകാരനായ ആളെ ഒരൊറ്റ ഇടിക്ക്‌ ശേഷം അപ്രത്യക്ഷനാക്കിയത്‌ സംവിധായകണ്റ്റെ മിടുക്കായി കാണാം. അയാളെ ഇടിച്ച്‌ തോല്‍പ്പിക്കുക എന്നത്‌ അത്ര സ്വാഭാവികമായി നടപ്പിലാക്കാനാവുന്ന ഒന്നല്ല എന്ന് അദ്ദേഹത്തിനുണ്ടായ നല്ല വിവേകം.

കുറച്ച്‌ കൂടി സെണ്റ്റിമെണ്റ്റല്‍ വാല്യൂ കൊടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത്‌ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതും മറ്റൊരു ന്യൂനതയാണ്‌.

പൊതുവേ പറഞ്ഞാല്‍, പ്രേക്ഷകര്‍ക്ക്‌ അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട്‌ ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ്‌ ആക്ടര്‍' എന്നത്‌ നിസ്സംശയം പറയാം.

ഭാവിയിലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌ ഇതിലും നല്ല സിനിമകള്‍ മലയാള സിനിമയ്ക്ക്‌ സംഭാവനചെയ്യാനാവട്ടെ എന്ന് ആശംസിക്കുന്നു.

Rating: 5.5 / 10

Saturday, December 04, 2010

സഹസ്രം



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഡോ: എസ്‌. ജനാര്‍ദ്ദനന്‍
നിര്‍മ്മാണം: ത്രിലോഗ്‌ സുരേന്ദ്രന്‍ പിള്ള പന്തളം

പഴയ ഒരു മനയും അതിനെ ചുറ്റിപ്പറ്റിയുള്ള പൂര്‍വ്വകാല കഥയും, ആ മനയില്‍ നടക്കുന്ന സിനിമാഷൂട്ടിങ്ങും അതിന്നിടയില്‍ സംഭവിക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന്‌ നടക്കുന്ന പോലീസ്‌ അന്വേഷണങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവിയലാണ്‌ സഹസ്രം എന്ന ഈ സിനിമ.

സിനിമാഷൂട്ടിങ്ങിലെ പ്രൊഡക്ഷന്‍ കണ്ട്രോളറായി ജഗതി ശ്രീകുമാറും, കലാ സംവിധായകനായി ബാലയും, ഡയറക്ടറായി കോട്ടയം നസീറും, വില്ലന്‍ റോളിലുള്ള അഭിനേതാവായി സുരേഷ്‌ കൃഷ്ണയും പോലീസ്‌ ഓഫീസറായി സുരേഷ്‌ ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. മനയുടെ ഉടമയും പഴയതലമുറയിലെ ജീവിച്ചിരിക്കുന്ന കണ്ണിയുമായി റിസബാവയ്മു അദ്ദേഹത്തിണ്റ്റെ മകളായി ലക്ഷ്മി ഗോപാലസ്വാമിയും പുതുമുഖ നടിയായി സന്ധ്യയും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

സ്വതവേ മയക്ക്‌ മരുന്ന്‌ കുത്തിവെച്ച്‌ ജിവിക്കുന്ന കലാസംവിധായകനായ ബാലെ, തണ്റ്റെ പരാമര്‍ശം മൂലം ആത്മഹത്യെ ചെയ്ത തണ്റ്റെ പ്രണയിനിയെക്കുറിച്ചോര്‍ത്ത്‌ ജീവിതം തള്ളിനീക്കുമ്പോള്‍ പുതിയ ഒരു സിനിമയുടെ സെറ്റിലേയ്ക്ക്‌ പോകുവന്‍ നിര്‍ബന്ധിതനാകുന്നു. താന്‍ സെറ്റ്‌ തയ്യാറാക്കേണ്ട മനയില്‍ എത്തിയ ബാലെ, അവിടെ ചില ആളുകളേയും ചില സന്ദര്‍ഭങ്ങളും അക്രമങ്ങളും കാണുവാനിടയാകുന്നു. അവിടെനിന്ന്‌ വണ്ടിയുമായി ഓടി രക്ഷപ്പെട്ട്‌ ഹോട്ടലില്‍ കിടന്നുറങ്ങി എഴുന്നേറ്റതിനുശേഷം ആ മനയുടെ ഉത്തരവാദപ്പെട്ടവരോടൊപ്പം അവിടെ എത്തിയപ്പോല്‍ ഇടിഞ്ഞു പൊളിഞ്ഞ്‌ നശിക്കാറായ ഒരു മന മാത്രം അവിടെ കണ്ട്‌ അത്ഭുതപ്പെടുന്നു. താന്‍ ദര്‍ശിച്ചതെല്ലാം തോന്നലോ അതോ മരിച്ച ആത്മാക്കളുടെ ചരിത്രത്തിണ്റ്റെ റീ വൈണ്ട്‌ ചെയ്ത ഷോ ആണോ എന്ന്‌ തീര്‍ച്ചയാകാതെ സംശയിച്ച്‌ നില്‍ക്കുന്നു. ഇദ്ദേഹത്തിന്‌ മാത്രമായി ചില ദര്‍ശനങ്ങളും തോന്നലുകളും ഉണ്ടാകുകയും ഷൂട്ടിങ്ങില്‍ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ആ സെറ്റില്‍ നിന്ന്‌ ഒഴിവാക്കപ്പെടുകയും ഷൂട്ടിങ്ങിനിടയില്‍ ഒരു മരണം നടക്കുകയും സംഭവസ്ഥലത്തിന്‌ പരിസരത്ത്‌ മയക്കുമരുന്ന്‌ കുത്തിവച്ച നിലയില്‍ ബാലെയെ കാണാനിടയാകുകയും കൊലപാതകിയായി തീര്‍ച്ചപ്പെടുത്തി അറസ്റ്റ്‌ ചെയ്ത്‌ മാനസികരോഗ ചികിത്സയ്ക്ക്‌ അയക്കപ്പെടുകയും ചെയ്യുന്നു.

മരിച്ച നടന്‍ മന്ത്രിയുടെ മകനായതിനാല്‍ വിദഗ്ദനായ ഓഫീസറായ വിഷ്ണു സഹസ്രനാമം എന്ന സുരേഷ്‌ ഗോപി എത്തുകയും കേസന്വേഷണങ്ങളിലേക്ക്‌ കടക്കുകയും ചെയ്യുന്നു.

ഇദ്ദേഹം യക്ഷിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നിടത്താണ്‌ ഇടവേള.

തുടര്‍ന്ന്‌ യക്ഷിയും മനുഷ്യരും ഗൂഢാലോചനകളും അന്വേഷണങ്ങളും കണ്ടെത്തലുകളുമായി കഥ മുന്നോട്ട്‌ പോകുന്നു. മണിച്ചിത്രത്താഴ്‌ എന്ന സിനിമയുടെ ഛായ പലപ്പോഴും നമ്മുടെ മനസ്സിലേയ്ക്ക്‌ കടന്നുവരുന്ന തരത്തില്‍ വളരെ പാകപ്പെടുത്തിയെടുത്തതാകുന്നു ഇതിണ്റ്റെ പല രംഗങ്ങളും. മണിച്ചിത്രത്താഴിലെ വളരെ പ്രശസ്തമായ ശോഭനയുടെ നൃത്തഗാനരംഗം വ്യക്തമായി ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു നൃത്തഗാനരംഗവും ഇതിലുണ്ട്‌.

സസ്പെന്‍സ്‌ വര്‍ദ്ധിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ കിണഞ്ഞ്‌ പരിശ്രമിച്ചിട്ടുണ്ട്‌. അതിനുവേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ഏച്ച്‌ കെട്ടിയതായി അനുഭവപ്പെടുകയും ചെയ്യുന്നു.

ചിത്രത്തില്‍ പലവട്ടം യക്ഷിയുടെ സാന്നിദ്ധ്യം കാണിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷ്‌ ഗോപി അതിനെക്കുറിച്ച്‌ അധികം ആകുലപ്പെടുന്നില്ല. 'അതെന്തെങ്കിലുമാകട്ടെ, നമ്മുടെ കേസിണ്റ്റെ കാര്യം എങ്ങനെയെങ്കിലും ശരിയായാല്‍ മതി' എന്ന അഭിപ്രായം പറയുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്കുള്ള ഒരു താക്കീതാണ്‌... അതായത്‌, 'യക്ഷിയുടെ കാര്യങ്ങളുടെ സാദ്ധ്യതകള്‍ നിങ്ങള്‍ തലപുകക്കേണ്ട, പകരം കേസ്‌ അന്വേഷിച്ച്‌ കണ്ടുപിടിച്ചോ എന്ന്‌ മാത്രം നോക്കി കയ്യടിച്ചാല്‍ മതി' എന്നര്‍ത്ഥം.

അവസാനം കേസ്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നത്‌ പോലീസാണെങ്കിലും ക്രെഡിറ്റ്‌ യക്ഷി കൊണ്ടുപോകുകയും പ്രേക്ഷകര്‍ അന്തം വിട്ട്‌ (ആരെങ്കിലും തീയ്യറ്ററില്‍ ഉണ്ടെങ്കില്‍) ഇറങ്ങിപ്പോകുകയും ചെയ്യുന്നിടത്ത്‌ സിനിമ അവസാനിക്കുന്നു.

പഴയ മനയുടെ രംഗങ്ങളും സന്ദര്‍ഭങ്ങളും സംഭവങ്ങളും ഒരു പ്രത്യേക ദൃശ്യാനുഭവമായി അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നത്‌ ഈ സിനിമയുടെ ഒരു നല്ല ഘടകമാകുന്നു. പല വട്ടം കണ്ട്‌ കഴിഞ്ഞിട്ടുള്ള രീതികളിലൂടെയൊക്കെതന്നെയാണെങ്കിലും കുറേ കെട്ട്‌ പിണഞ്ഞ സംഗതികളിലൂടെ കഥ കൊണ്ടുപോകാന്‍ നല്ലൊരു ശ്രമവും നടത്തിയിരിക്കുന്നു. പക്ഷേ, ആവര്‍ത്തനവിരസതകൊണ്ടോ സന്ദര്‍ഭങ്ങളുടെ തീവ്രതക്കുറവുകൊണ്ടോ സംഗതികളൊന്നും അത്ര പ്രശംസാത്മകമായ രീതിയില്‍ വന്നില്ല എന്നതാണ്‌ ഈ സിനിമയുടെ പ്രധാന ന്യൂനത.

വ്യത്യസ്തമായ ഗെറ്റപ്പും അഭിനയവും കൊണ്ട്‌ ബാലെ ശ്രദ്ധേയനായി. സുരേഷ്‌ ഗോപിയുടെ പോലീസ്‌ ഓഫീസര്‍ അത്ര ശോഭിച്ചില്ല. അഭിനേതാക്കളെല്ലം മോശമല്ലാത്ത നിലവാരം പുലര്‍ത്തി. ഈ ചിത്രത്തിലെ ഗാനങ്ങള്‍ മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

പൊതുവേ പറഞ്ഞാല്‍ സമീപകാല ചിത്രങ്ങളുടെ ദയനീയതയില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്ന ഒരു ചിത്രം.

Rating: 4.5 / 10


കുറിപ്പ്‌: (വെള്ളിയാഴ്ച സെക്കണ്ട്‌ ഷോയ്ക്ക്‌ ആലുവ മാത തീയ്യറ്ററില്‍ 175 കപ്പാസിറ്റിയുള്ള ബാല്‍ക്കണിയില്‍ 30 പേര്‍ മാത്രം. ഫസ്റ്റ്‌ ഷോയും ശുഷ്കമായിരുന്നു എന്നാണ്‌ ടിക്കറ്റ്‌ ചെക്ക്‌ ചെയ്യുന്ന ചേട്ടന്‍ പറഞ്ഞത്‌. അതേ സമയം, കാസര്‍ക്കോട്‌ കാദര്‍ഭായ്‌ എന്ന സിനിമയ്ക്ക്‌ നല്ല തിരക്കായിരുന്നു. പത്മയില്‍ കോക്ക്‌ ടെയില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കാണാന്‍ പോയ എണ്റ്റെ ഒരു സുഹൃത്ത്‌ ഗതികേടുകൊണ്ട്‌ കാസര്‍ക്കോട്‌ കാദര്‍ഭായി കാണേണ്ടിവരികയും തണ്റ്റെ തലവിധിയെ പഴിച്ചുകൊണ്ട്‌ എനിക്ക്‌ രാത്രി തന്നെ ഫോണ്‍ ചെയ്യുകയുമുണ്ടായി. ആ സിനിമയുടെ അവസാനമായപ്പോഴേയ്ക്കും നല്ലൊരു ശതമാനം ആളുകളും ഓടി രക്ഷപ്പെട്ടിരുന്നു എന്നും ആളുകള്‍ ഇറങ്ങിപ്പോകുന്നതുകൊണ്ട്‌ മുഴുവന്‍ രംഗങ്ങളും കണ്‍ കുളിര്‍ക്കെ കാണാനായില്ലെന്നും സുഹൃത്ത്‌ പരിതപിച്ച്‌ സന്തോഷിച്ചു. )

Friday, November 26, 2010

കോളേജ്‌ ഡേയ്സ്‌



കഥ, തിരക്കഥ, സംവിധാനം: ജി. എന്‍. കൃഷ്ണകുമാര്‍
സംഭാഷണം: അജി. എം. എസ്‌.
നിര്‍മ്മാണം: സീന സാദത്ത്‌

ഒരു മെഡിക്കല്‍ കോളേജ്‌ കാമ്പസ്‌... രണ്ട്‌ പെണ്‍ കുട്ടികളും മൂന്നു ആണ്‍കുട്ടികളും അടങ്ങുന്ന ഒരു സീനിയേര്‍സിന്റെ ക്രിമിനല്‍ സംഘം.. അവരുടെ നേതാവ്‌ മന്ത്രി പുത്രന്‍... കോളേജില്‍ പുതിയതായി എത്തുന്ന ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ ശ്രമിക്കുന്നിടത്ത്‌ തടയിട്ടുകൊണ്ട്‌ നായകന്റെ (ഇന്ദ്രജിത്ത്‌) രംഗപ്രവേശം. പിന്നെ, ഈ നായകനോടും പുതിയ പെണ്‍കുട്ടിയോടും ഈ ഗ്യാങ്ങിനുള്ള നീരസവും ഇവരെ ദ്രോഹിക്കാനും ട്രാപ്പ്‌ ചെയ്യാനുമുള്ള ചില ശ്രമങ്ങളും. അതിന്റെ ഒരു ശ്രമത്തില്‍ നായകന്‍ മരിച്ചുപോകുന്നു. ഈ സംഘം ബോഡി മറാവ്‌ ചെയ്യുന്നു. പോലീസ്‌ കമ്മീഷണറുടെ (ബിജു മേനോന്‍) നേതൃത്വത്തില്‍ അന്വേഷണങ്ങള്‍..

ഇതിന്നിടയില്‍ മരിച്ചുപോയി എന്നു കരുതിയിരുന്ന നായകന്‍ പ്രേതസാന്നിധ്യപ്രതീതിയോടെ പലയിടത്തും എത്തി ഈ സംഘത്തിലെ ഓരോരുത്തരെയായി വകവരുത്തുന്നു. അവസാനമായി പ്രധാന വില്ലനെ കൊല്ലാനുള്ള ശ്രമത്തില്‍ കമ്മീഷണറും പോലീസും എത്തുന്നു. തുടര്‍ന്ന് സസ്പെന്‍സുകളുടെയും സത്യങ്ങളുടെയും ചുരുളഴിയുന്നു. ഇതാണ്‌ കോളേജ്‌ ഡേയ്സ്‌ എന്ന ഈ സിനിമ.

പുതുനിര യുവതീയുവാക്കള്‍ എല്ലാവരും തന്നെ മോശമല്ലാത്ത നിലവാരം പ്രകടിപ്പിച്ചു എന്നതാകുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. റിയാന്‍, ഗോവിന്ദ്‌, പത്മസൂര്യ, സന്ധ്യ, ധന്യ മേരി വര്‍ഗ്ഗീസ്‌ എന്നിവരുടെ സംഘത്തിന്‌ ശരിക്കും ഒരു ക്രിമിനല്‍ ഫീല്‍ ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു. അതോടൊപ്പം ഇന്ദ്രജിത്തും തന്റെ റോള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായികുമാര്‍ എന്നിവരും മികച്ചുനിന്നു. അടുത്തകാല ചിത്രങ്ങളെ അപേക്ഷിച്ച്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ പ്രേക്ഷകരെ വെറുപ്പിക്കാതെ കോമഡിരംഗങ്ങള്‍ കൈകാര്യം ചെയ്തു. കൂടെയുള്ള പുതിയ പിള്ളേരും മോശമാകാതെ കൂടെ നിന്നു.

ഒട്ടും പ്രായോഗികമല്ലാത്ത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും സൃഷ്ടിച്ചുകൊണ്ട്‌ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കൃഷ്ണകുമാര്‍ നമ്മെ നിരാശരാക്കുന്നു. പ്രേതസാന്നിധ്യമാണെന്ന പ്രതീതിയുണ്ടാക്കാന്‍ ഉപഗോഗിച്ചിരിക്കുന്ന രീതികള്‍ ഒട്ടും ശാസ്ത്രീയമായില്ല എന്നതാകുന്നു പ്രധാന ന്യൂനത. സിനിമ തുടങ്ങി കുറച്ച്‌ പുരോഗമിക്കുമ്പോള്‍ തന്നെ സംഗതികളുടെ കിടപ്പുവശം ഒരുവിധം എല്ലാവര്‍ക്കും മനസ്സിലാകും. പക്ഷേ, എങ്ങനെ ആ സത്യത്തില്‍ ഭംഗിയായി കൊണ്ടെത്തിക്കും എന്ന സംശയമാണ്‌ നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യം. ഒടുവില്‍ സത്യങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രേക്ഷകന്റെ അമ്പരപ്പ്‌ മാറും, കാരണം, അശാസ്ത്രീയതയും മണ്ടത്തരങ്ങളും കൂട്ടിച്ചേര്‍ത്ത്‌ ഏതൊരുത്തനും ഇത്തരം കാര്യങ്ങള്‍ തല്ലിക്കൂട്ടാം എന്ന തിരിച്ചറിവുള്ളതുകൊണ്ട്‌ അമ്പരപ്പ്‌ താനേ മാറും.

അക്കമിട്ട്‌ ചൂണ്ടിക്കാട്ടാനാണെങ്കില്‍ ഒരുപാട്‌ തെറ്റ്‌ കുറ്റങ്ങള്‍ ഇതിന്റെ തിരക്കഥയിലും സംവിധാനത്തിലുമുണ്ട്‌. പക്ഷേ, പുതിയ നിര അഭിനേതാക്കളും രചയിതാവുമൊക്കെ ആയതിനാല്‍ കുറേയൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. ട്രാപ്പ്‌ പ്ലാന്‍ ചെയ്ത്‌ ടേപ്പില്‍ റെക്കോര്‍ഡ്‌ ചെയ്ത്‌ കഴിയുമ്പോള്‍ ആ ടേപ്പ്‌ സൂക്ഷിക്കാന്‍ അത്‌ പ്ലാന്‍ ചെയ്ത ആളെ തന്നെ കൃത്യമായി ഏല്‍പിക്കുന്ന സന്ദര്‍ഭം ആകസ്മികതയുടെ എല്ലാ അതിര്‍വ്വരമ്പുകളും ലംഘിച്ചിരിക്കുന്നു. ഒരാളെ കെട്ടിപ്പൊതിഞ്ഞ്‌ മറവ്‌ ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടോ മരിച്ചോ എന്ന് അറിയാന്‍ പോലും പറ്റാത്തത്ര ഭീകരമായ 'മരണാഭിനയം' ഗംഭീരമായി.. പ്രത്യേകിച്ചും അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും മനസ്സിലാകാത്തവിധം അഭിനയിക്കണമെങ്കിലുള്ള കാര്യം ആലോചിക്കാനേ വയ്യ.

സംഘത്തിലുള്ളവര്‍ ഓരോരുത്തരും വധിക്കപ്പെടാനുള്ള സാഹചര്യം സംവിധായകന്‍ വളരെ നാടകീയമായി ഒരുക്കിയിരിക്കുന്നു. പാതിരാത്രികളില്‍ തനിയെ പോകാന്‍ സംവിധായകന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതുകൊണ്ട്‌ നായകന്‌ സംഗതികള്‍ വളരെ ഈസിയായി.

ഒരുത്തന്‍ നാട്ടില്‍ പോയി രാത്രി ബസ്സ്‌ ഇറങ്ങി നടക്കുന്ന സീനില്‍ ശരിക്കും ചിരിച്ചുപോയി. തൊട്ടടുത്തിരുന്ന എന്റെ ഭാര്യയുടെ കമറ്റ്‌ ആയിരുന്നു അതിന്‌ കാരണം.. "ഇതെന്താ കുറ്റിക്കാട്ടില്‍ ആണോ ഇയാള്‍ താമസിക്കുന്നത്‌... ഇയാള്‍ ആദിവാസിയാണോ?' എന്നതായിരുന്നു ആ ചോദ്യം. അത്രയ്ക്ക്‌ കേമമായി സംവിധായകന്‍ പ്ലോട്ട്‌ ഒരുക്കിക്കൊടുത്തിരിക്കുന്നു.

സായികുമാര്‍ അഭിനയിച്ച മന്ത്രിയുടെ സ്വഭാവം തികച്ചും അസ്വാഭാവികമായി തോന്നി. ഒരേ സമയം സത്യസന്ധന്റെ രീതി പ്രകടിപ്പിച്ച്‌ പുത്രനെ എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഇദ്ദേഹം, മറ്റൊരു നിമിഷത്തില്‍ പുത്രനെ സംരക്ഷിക്കാന്‍ ഭാവം മാറുന്നതും കാണുമ്പോള്‍ പ്രേക്ഷകന്‌ ആകെ ഒരു കണ്‍ ഫ്യൂഷന്‍...

ഒരു ഗാനവും അതിന്റെ നൃത്തരംഗവും പവര്‍ഫുള്‍ ആയിരുന്നു. ഗാനത്തിന്റെ വരികള്‍ ശ്രദ്ധിച്ചാലും ചിരിക്കാനുള്ള വകയുണ്ട്‌ "വൈറസ്‌ ഉള്ള ഹാര്‍ഡ്‌ ഡിസ്കുള്ള എന്റെ ലാപ്‌ ടോപ്പില്‍ നീ പെന്‍ ഡ്രൈവ്‌ കുത്തല്ലേ.." എന്നോ മറ്റോ ഒക്കെ കേട്ടെന്നു തോന്നുന്നു... അസഭ്യമല്ല ഉദ്ദേശിച്ചത്‌.. ക്ഷമിക്കണം.


പ്രായോഗികബുദ്ധിയും കുറച്ചുകൂടെ വ്യക്തമായ സന്ദര്‍ഭങ്ങളും സൃഷ്ടിച്ച്‌ നല്ല തിരക്കഥയൊരുക്കുവാന്‍ ജി.എന്‍. കൃഷ്ണകുമാറിന്‌ ഭാവിയില്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


Rating : 3 / 10

Saturday, November 20, 2010

ദി ത്രില്ലര്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന്‍ ബി.
നിര്‍മ്മാണം: സാബു ചെറിയാന്‍

സമകാലീയമായ ഒരു കൊലപാതകവും അതിണ്റ്റെ അന്വേക്ഷണങ്ങളും കണ്ടെത്തലുകളുമാണ്‌ ഒരു മുഴുനീള കുറ്റാന്വേഷക ചിത്രം എന്ന പേരില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഒരുക്കിയിരിക്കുന്നത്‌.

വളരെ ഊര്‍ജ്ജ്വസ്വലനും സത്യസന്ധനുമായ ഒരു ഐ.പി.എസ്‌.ഒാഫീസറായി പൃഥ്യിരാജ്‌ ഈ സിനിമയില്‍ വേഷമിടുന്നു.

എന്തൊക്കെയാണ്‌ ഈ സിനിമയെ വ്യത്യസ്തനാക്കുന്നത്‌ എന്ന് പരിശോധിച്ചാല്‍ വളരെ ദയനീയമായ ഒരു കണ്ടെത്തലായിരിക്കും ഫലം.

മീശവെക്കാതെ ഐ.പി.എസ്‌. ഒാഫീസറായി മുഴുനീളം അവതരിപ്പിച്ചു എന്നത്‌ ഒരു പ്രത്യേകതയായി ഈ സിനിമയുടെ പിന്നണിക്കാര്‍ക്ക്‌ തോന്നിയിട്ടുണ്ടാകാം. 'വാട്ട്‌ എ ചേഞ്ച്‌.. '
കറപ്റ്റ്‌ ആയ സഹപ്രവര്‍ത്തകരുമായി (പ്രത്യേകിച്ചും ഒരേ പദവിയിലോ അല്ലെങ്കില്‍ തന്നെക്കാള്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളതോ) വാക്ക്‌ തര്‍ക്കങ്ങളും വിരട്ടലുകളും നടത്തുന്ന പോലീസ്‌ ഒാഫീസര്‍മാര്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നേ പ്രേക്ഷകരെല്ലാം കണ്ടതും ആസ്വദിച്ചതുമാണ്‌. അതെല്ലാം, വീണ്ടും മീശവെക്കാതെ എടുത്ത്‌ കാണിച്ചാല്‍ പുതുമതന്നെയാണ്‌.
ഇങ്ങനെയുള്ള ഒരു പോലീസ്‌ ഒാഫീസര്‍ക്ക്‌ സര്‍വ്വീസില്‍ തന്നെ ഒരു സീനിയറ്‍ ഉദ്യേഗസ്ഥണ്റ്റെ സപ്പോര്‍ട്ടും സംരക്ഷണവും എല്ലാ പോലീസ്‌ ചിത്രങ്ങളിലും പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതുമാണ്‌.

ഈ ചിത്രത്തില്‍ നിന്ന് വളരെ പെട്ടെന്ന് പ്രേക്ഷകന്‌ ഒരു പ്രതിഭയെ മനസ്സിലാകും... ബി. ഉണ്ണിക്കൃഷ്ണന്‍ എന്ന പ്രതിഭയെ.... അദ്ദേഹം പഠിക്കുകയാണ്‌.... ഒരേ സമയം രണ്ട്‌ വ്യക്തികളാവാനുള്ള പഠനം... അമല്‍ നീരദിനു പഠിക്കുമ്പോള്‍ തന്നെ രഞ്ജി പണിക്കരാകാനും അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌...

'കമ്മീഷണര്‍' തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കയ്യടികളോടെ കണ്ടും കേട്ടും ആസ്വദിച്ച രംഗങ്ങള്‍ യാതൊരു ഉളുപ്പും കൂടാതെ വീണ്ടും എടുത്ത്‌ പ്രേക്ഷകണ്റ്റെ മുന്നില്‍ വേറൊരു ലേബല്‍ ഒട്ടിച്ച്‌ കാണിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയായി മാറുന്നു. ഇംഗ്ളീഷ്‌ ഡയലോഗുകള്‍ കുറേ തള്ളിക്കയറ്റിയാല്‍ പ്രേക്ഷകര്‍ രോമാഞ്ചം കൊണ്ട്‌ കയ്യടിച്ചും കണ്ണും തള്ളി ഇരുന്നും സിനിമ ആസ്വദിക്കും എന്ന ചിന്തയും വളരെ സജീവം. മീശവെച്ച പോലീസ്‌ ഒാഫീസേര്‍സ്‌ പറയുന്ന ഇംഗ്ളീഷ്‌ ഡയലോഗുകളല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... മീശയില്ലാത്തവര്‍ പറയുമ്പോള്‍ വാട്ട്‌ എ ചേഞ്ച്‌.... കൂട്ടത്തില്‍ കുറച്ച്‌ ഹിന്ദിയും...

സ്ളോ മോഷനില്‍ ഉള്ള ഈ സിനിമയില്‍ വല്ലപ്പോഴും മാത്രം സാധാരണ മോഷനും കാണാം.

കുറേ ഗുണ്ടകളുടെ പിന്നാലെ ഒളിമ്പിക്സിലെ ഒാട്ടക്കാരണ്റ്റെ മുഖഭാവത്തോടെ ഒാടുന്ന പോലീസ്‌ ഒാഫീസര്‍... ഒാടിച്ചിട്ട്‌ ഒരുത്തനെ തള്ളിയിട്ടാല്‍ ഉരുണ്ട്‌ കൂടെ വീഴുന്ന സഹഗുണ്ടകള്‍... ഊഴം നോക്കി വന്ന് സ്ളോ മോഷനില്‍ അടിയും തൊഴിയും കൊള്ളുന്ന ഗുണ്ടകള്‍.. കൂളിംഗ്‌ ഗ്ളാസ്‌ ധരിക്കുന്നത്‌... രോഷത്തോടെയുള്ള തിരിഞ്ഞു നടത്തം... ഇടിച്ച്‌ തെറിപ്പിച്ചതിനുശേഷമുള്ള നില്‍പ്പ്‌... തിരിഞ്ഞു നോട്ടം... ഇതെല്ലാം പലപ്രാവശ്യം കാണേണ്ടിവരും ഈ സിനിമയില്‍... അതും സ്ളോ മോഷനില്‍....

ഒരു കൊലപാതകം നടന്ന സ്ഥലത്ത്‌ എത്തുകയും മരണപ്പെടുന്ന ആളുടെ അവസാനമൊഴിയില്‍ നിന്ന് കിട്ടിയ ചിലവാക്കുകള്‍ കൂട്ടി വച്ച്‌ വലിയ അന്വേക്ഷണം നടത്തുകയും അവസാനം പ്രേക്ഷകരെ അത്ഭുതപരതന്ത്രരാക്കുകയും ചെയ്യുന്ന കണ്ടെത്തലുകളും എല്ലാം കഴിയുമ്പോള്‍ വല്ലാത്ത ഒരു സഹതാപവും അസ്വസ്ഥതയും മാത്രമാകുന്നു പ്രേക്ഷകനുണ്ടാകുന്നത്‌.

കൊലപാതകം നടന്നയുടനെയുള്ള ചില നിരീക്ഷണങ്ങളില്‍ വയറ്റിലേറ്റ മൂന്ന് കുത്തുകളും കഴുത്തിലുള്ള മുറിവും വ്യത്യസ്തങ്ങളാണ്‌ എന്നതും രണ്ടും രണ്ട്‌ തരം ആളുകള്‍ ചെയ്തതാണെന്നും വിവരിച്ച്‌ പറയുകയും തുടര്‍ന്ന് അന്വേഷണം നടന്ന് അവസാനം വരെ എത്തി നില്‍ക്കുമ്പോഴും ഈ നിരീക്ഷണത്തിന്‌ ഒരു പ്രസക്തിയുമില്ലാത്ത രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നത്‌ ഈ സ്ക്രിപ്റ്റിണ്റ്റെ ഏറ്റവും വലിയ ന്യൂനതയാകുന്നു.

എതിരാളിയുടെ ട്രാപ്പില്‍ പെടുന്നതായി സൂചനകൊടുത്ത്‌ തിരിച്ച്‌ അവര്‍ക്ക്‌ തന്നെ അതൊരു ട്രാപ്പ്‌ പ്ളാന്‍ ചെയ്യുന്ന രീതിയും വളരെ പുതുമയുള്ള ഇടപാട്‌ ആണെന്നത്‌ തോന്നണമെങ്കില്‍ പഴയ പല സിനിമകളും മനസ്സില്‍ നിന്ന് മാച്ച്‌ കളയണം . പക്ഷേ, തിരിച്ച്‌ ട്രാപ്പ്‌ ചെയ്ത രീതി വളരെ ദുര്‍ബലമായിപ്പോയത്‌ തിരക്കഥാകൃത്തിണ്റ്റെ ലോജിക്ക്‌ ഇല്ലാത്ത ഭാവനമാത്രമാകുന്നത്‌ ദയനീയമാണ്‌.

തുടക്കം മുതല്‍ തന്നെ നല്ലവനും മാര്‍ഗ്ഗദര്‍ശിയുമായൊക്കെ കാണിക്കുന്ന ഒരാളെ അവസാനം പ്രധാന വില്ലനായി കാണിച്ചാല്‍ പ്രേക്ഷകര്‍ ഞെട്ടിപ്പോകും... വാട്ട്‌ എ സര്‍പ്രൈസ്‌....

അയാളെ ട്രാപ്പ്‌ ചെയ്യാന്‍ വേണ്ടി ഒരുക്കുന്ന കൂടിക്കാഴ്ചയില്‍ അയാല്‍ തന്നെ ട്രാപ്പ്‌ ചെയ്യാന്‍ എന്ത്‌ ചെയ്യുമെന്ന് വരെ കൃത്യമായി മനസ്സിലാക്കാന്‍ മാത്രം ആറാം ഇന്ദ്രിയം പ്രവര്‍ത്തിപ്പിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ ക്ളെമാക്സിലേക്കുള്ള സീനുകള്‍ പൂര്‍ത്തിയായി.

നീട്ടിപ്പിടിച്ച്‌ തോക്കിനുമുന്നില്‍ നിന്ന് കുറേ ഡയലോഗുകള്‍ പറയുന്ന രീതികണ്ട്‌ പ്രേക്ഷകന്‌ മടുക്കാന്‍ ഈ ഒരു സിനിമ മാത്രം മതി. 'സാഗര്‍ ഏലിയാസ്‌ ജാക്കി' എന്ന സിനിമയിലെ വില്ലനും അദ്ദേഹത്തിണ്റ്റെ രീതികളും സാഹചര്യങ്ങളും ആക്‌ ഷനുമെല്ലാം അതേപോലെ പറിച്ച്‌ നട്ടിരിക്കുന്നു ഈ സിനിമയിലും. വീണ്ടും 'വാട്ട്‌ എ ചേഞ്ച്‌'..

ചുറ്റും തോക്കുമായി കുറേ പേര്‍... തൊട്ടടുത്തുപോലുമല്ല.. ചവിട്ടിയും തട്ടിയും തെറിപ്പിക്കാന്‍ പാകത്തിന്‌ അടുത്ത്‌ നിര്‍ത്തിയിട്ടില്ല... സ്മാര്‍ട്ട്‌.... എന്നിട്ട്‌ പ്രധാന വില്ലന്‍ കണ്ണടച്ച്‌ തുറക്കുന്ന ഗ്യാപ്പില്‍ തോക്ക്‌ തട്ടിത്തെറിപ്പിച്ച്‌ നായകന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മറ്റ്‌ തോക്ക്‌ ധാരികള്‍ അന്തം വിട്ട്‌ നില്‍ക്കുന്നു... ഡയറക്റ്റര്‍ പറയാതെ തോക്ക്‌ പൊട്ടിക്കില്ല എന്നതാവം ഒരു കാരണം... അല്ലെങ്കില്‍ 'ഉണ്ടയില്ലാത്തെ തോക്കുകൊണ്ട്‌ ഞങ്ങള്‍ എന്ത്‌ ചെയ്യാനാ?' എന്ന ധാരനയുമാകാം.. എന്നിട്ടും ഒരു ഗുണ്ട തോക്കില്‍ അമര്‍ത്തി നോക്കി... സംഭവം ശരിയാണ്‌.. തോക്ക്‌ പൊട്ടുന്നില്ല... 'അയ്യേ പറ്റിച്ചേ..' എന്ന ഡയറക്ടറുടെ ആത്മഗതം... വെരി സ്മാര്‍ട്ട്‌..

പൃഥ്യിരാജിണ്റ്റെ അഭിനയം ഈ ചിത്രത്തില്‍ എടുത്ത്‌ പറയേണ്ട സംഗതിയാണ്‌. കടുപ്പിച്ച നോട്ടവും ഭാവവും സ്ഥിരമായി കൊണ്ട്‌ നടക്കുമ്പോഴും പെട്ടെന്ന് ഭാവം മാറ്റി ഒരു ചിരിയോടെ വില്ലനോട്‌ ഡയലോഗ്‌ പറയുകയും വീണ്ടും രോഷാകുലനായി കടുപ്പിച്ച്‌ ഡയലോഗ്‌ പറയുകയും ചെയ്യുന്ന ചേഞ്ച്‌ ഓവര്‍... :)

പാട്ടും അനുബന്ധ ഗോഷ്ടികളും ഈ ചിത്രത്തിലെ മറ്റൊരു പ്രധാനമായ അനാവശ്യ സാധനമാണ്‌.

(ആദ്യാവസാനം വരെ കുറ്റാന്വേഷണമുള്ള സിനിമയോ പോലീസ്‌ ഒാഫീസറോ ഇത്‌ ആദ്യമായാണെന്ന് ഒരു അവകാശവാദം കേട്ടപ്പോള്‍ ഒരു സംശയം തോന്നി. മറ്റ്‌ സിനിമകളില്‍ ഈ പോലീസ്‌ ഒാഫീസേറ്‍സ്‌ എല്ലാം കുറച്ച്‌ ദിവസം വേറെ വല്ല പണിയുമാണോ ചെയ്തിരുന്നത്‌ ആവോ... ബി. ഉണ്ണിക്കൃഷ്ണനും പൃഥ്യിരാജും പഴയ മലയാള നിനിമകള്‍ ഒരിക്കല്‍ കൂടി കാണുന്നത്‌ നന്നായിരിക്കും)

Rating : 3 / 10

Friday, November 12, 2010

കാര്യസ്ഥന്‍




കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ. തോമസ്‌

സംവിധാനം: തോംസണ്‍

നിര്‍മ്മാണം: നീറ്റ ആന്റോ


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... അടുത്തടുത്ത്‌ വീടുള്ള വളരെ പേരുകേട്ട രണ്ട്‌ തറവാട്ടുകാര്‍ അടയും ചക്കരയുമായി ജീവിച്ചിരുന്നു. അവരുടെ മക്കളും വീട്ടുകാരും എല്ലാം ഒരു കുടുംബം പോലെ ആഘോഷിച്ച്‌ ജീവിക്കുന്നു.

അങ്ങനെ സുഖമായി ജീവിച്ചാല്‍ സിനിമയ്ക്ക്‌ കഥയുണ്ടാകില്ലല്ലോ...

അപ്പോള്‍, അവര്‍ തമ്മില്‍ കടുത്ത ശത്രുക്കളാവണം. അതിനായി പ്രധാനമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. രണ്ട്‌ വീട്ടുകാരേയും കൂടുതല്‍ അടുപ്പിക്കാന്‍ (അടിപ്പിക്കാന്‍) ഒരു കല്ല്യാണം... പക്ഷേ, അതില്‍ ഒരാള്‍ക്ക്‌ വേറെ പ്രണയമുള്ളതിനാല്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. പിന്നെ, തറവാട്ടുകാരൊക്കെ കൂടി തീരുമാനിച്ചതിനായതിനാല്‍ ആ വീര്‍പ്പുമുട്ടല്‍ നിശ്ചയത്തിന്റെ തലേ ദിവസം വരെ നീട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് കമിതാക്കള്‍ നാടുവിട്ടുപോകാന്‍ തീരുമാനിക്കുന്നു. അപ്പോഴേയ്ക്കും തറവാട്ടുകാര്‍ നിശ്ചയിച്ച പെണ്‍കുട്ടി വിശാലമനസ്കയായി യാത്രയാക്കുന്നു. ഇതിനെല്ലാം ഒരു കുടുംബസുഹൃത്ത്‌ കൂടെ നിന്ന് സഹായിക്കുന്നു. കമിതാക്കള്‍ റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത്‌ നില്‍ക്കുമ്പോഴേയ്ക്കും വിശാലമനസ്കത പ്രകടിപ്പിച്ച പെണ്‍കുട്ടി ഏതോ വലിയ ചിറയില്‍ ചാടി ആത്മഹത്യ ചെയ്തതായി അറിയുന്നു. രണ്ട്‌ തറവാട്ടുകാരും തമ്മില്‍ തല്ലും വഴക്കും, അതിന്നിടയില്‍ കമിതാക്കള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുന്നു.
അങ്ങനെ രണ്ട്‌ വീട്ടുകാരും ഇനി മുതല്‍ ബദ്ധ വൈരികളാണെന്ന് പ്രഖ്യാപിക്കുന്നു.

ഒരു സിനിമ തുടങ്ങാനുള്ള സംഗതികളൊക്കെ അങ്ങനെ ഒപ്പിച്ചെടുത്തു.

ആ ഓടിപ്പോയ പുത്രന്‍ (സിദ്ധിക്ക്‌) തെങ്കാശിയില്‍ പോയി വലിയ കൃഷിക്കാരനോ മറ്റോ ആകുന്നു. അദ്ദേഹത്തിന്റെ സല്‍പുത്രനാകുന്നു നമ്മുടെ നായകന്‍ കൃഷ്ണനുണ്ണി (ദിലീപ്‌). ഇദ്ദേഹം വിത്തെറിഞ്ഞാലേ ആ നാട്ടില്‍ വിത്ത്‌ മുളയ്ക്കൂ അത്രേ.. അതുകൊണ്ട്‌ അദ്ദേഹം വരാന്‍ ലേറ്റ്‌ ആയതും വച്ചുകൊണ്ട്‌ ഒരു ബില്‍ഡ്‌ അപ്‌... ഒടുവില്‍ കൃത്യ സമയത്ത്‌ ഒരു കുതിരവണ്ടിയില്‍ നായകന്‍ എത്തിച്ചേരുന്നു. നിര്‍ത്തിയ കുതിരവണ്ടിയില്‍ നിന്ന് നേരെ മലക്കം മറിഞ്ഞ്‌ നിലത്ത്‌ വന്ന് ലാണ്ട്‌ ചെയ്യുന്നു (ഇദ്ദേഹം സര്‍ക്കസ്സിലാണോ എന്ന് അപ്പോള്‍ നമുക്ക്‌ സംശയം സ്വാഭാവികം).

നായകന്‍ അഭ്യാസിയാണെന്ന് കാണിക്കാന്‍ വേണ്ട ഒരു സാഹചര്യവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. കുറേ ഗുണ്ടകള്‍ വടിയുമായി എത്തുകയും നായകന്‍ കയ്യും കെട്ടി കുറേ നേരം നോക്കിനിന്നിട്ട്‌ ഒടുവില്‍ എല്ലാവരേയും വടികൊണ്ട്‌ മെല്ലെ മെല്ലെ നോവാതെ തല്ലിയും തോണ്ടിയും തോല്‍പ്പിക്കുന്നു. (ഇതിലൂടെ അഭ്യാസിയാണെന്ന് മനസ്സിലായല്ലോ).

ഈ സല്‍പുത്രന്‍ രണ്ട്‌ വീട്ടുകാരുടേയും ശത്രുത തീര്‍ക്കാനായി കാര്യസ്ഥനായി ഒരു തറവാട്ടിലേയ്ക്ക്‌ പുറപ്പെടുന്നു. കാര്യസ്ഥനാവാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം തിരക്കഥാകൃത്തുക്കള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌, കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട...

കാര്യസ്ഥനാണെന്ന് വീട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്ക്‌ തോന്നണമെങ്കില്‍ അങ്ങനെ ഒരു വേഷം ഉറങ്ങുമ്പോള്‍ പോലും വേണമെന്ന സംവിധായകന്റെ നിശ്ചയകാമാം നായകന്റെ ഈ വേഷപ്പകര്‍ച്ച.

ഇതിന്നിടയില്‍ നായകന്റെ സുഹൃത്തായ പൊട്ടന്‍ വടിവേലു എന്ന സുരാജ്‌ വെഞ്ഞാര്‍മൂടും കള്ളനായി സലിം കുമാറും പ്രേക്ഷകരെ തമാശകാണിച്ചും പറഞ്ഞും വെറുപ്പിച്ച്‌ കൊല്ലുന്നു.

ഇനി, കാര്യസ്ഥപ്പണിയെടുക്കുന്ന വീട്ടിലെ പെണ്‍കൊച്ചിന്റെ കോളേജ്‌ പ്രോഗ്രാമിനുള്ള പാട്ട്‌ കാലഹരണപ്പെട്ടു എന്ന് അഭിപ്രായപ്പെട്ട്‌ പാശ്ചാത്യസംഗീതത്തില്‍ മിക്സ്‌ ചെയ്ത്‌ കോളേജ്‌ പ്രോഗ്രാമില്‍ നായികയ്ക്ക്‌ കയ്യടി വാങ്ങിക്കൊടുക്കുന്നു (ഒരു പാട്ടിനെ കുളമാക്കിയതിന്‌ സംഗീതപ്രേമികളുടെ കയ്യില്‍ നിന്ന് 'കയ്യടി' കിട്ടാനുള്ള നല്ലൊരു സാഹചര്യം തന്നെ). പാശ്ചാത്യസംഗീതം മിക്സ്‌ ചെയ്യാനായി നായകന്‍ ഡ്രംസ്‌ (ജാസ്‌) പ്ലേ ചെയ്യുന്ന കണ്ട്‌ കോരിത്തരിച്ചുപോയി (തെങ്കാശിയില്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പ്‌ നിര്‍ത്തി കുടുംബത്തിനുവേണ്ടി ജോലിയെടുത്ത്‌ ജീവിച്ചപ്പോള്‍ ജാസ്‌ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ കൊടുത്ത വരമായിരിക്കും ഈ കഴിവ്‌)

രണ്ട്‌ വീട്ടുകാരേയും തമ്മില്‍ വീണ്ടും ഒന്നിപ്പിക്കാന്‍ ഈ നായകന്‍ നടത്തുന്ന പരിശ്രമങ്ങളും സന്ദര്‍ഭങ്ങളുമാകുന്നു തുടര്‍ന്ന്.

ഒടുവില്‍, പണ്ട്‌ നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം തന്റെ അച്ഛന്റേതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. (ഇത്‌ അത്ര തെളിയിക്കാനൊന്നും ഇല്ലായിരുന്നു. പണ്ടത്തെ ആ സംഭവത്തിനുശേഷം സുഹൃത്തായി കൂടെ നിന്നിരുന്ന സുരേഷ്‌ കൃഷ്ണ എന്ന ആളെ കഥാ സന്ദര്‍ഭങ്ങളിലൊന്നും കാണിക്കാതിരിക്കുകയും അദ്ദേഹം ഇപ്പോള്‍ കോഴിക്കോട്‌ വലിയ ബിസിനസ്സ്‌ നടത്തുകയാണെന്നുമൊക്കെ പറഞ്ഞ്‌ പിന്നീട്‌ അവതരിപ്പിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാത്തവര്‍ സിനിമ കാണാത്തവര്‍ മാത്രമായിരിക്കും).

കുറേ പാട്ടുകള്‍ കുത്തി നിറച്ചിട്ടുണ്ട്‌. പാട്ടിനോടുള്ള ഇഷ്ടം നശിക്കാന്‍ ഇത്‌ തന്നെ ധാരാളം. പഴയ ചില പാട്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചില ഈണങ്ങള്‍... ടി വി താരങ്ങളേയും ഗായകരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാനം മോശമായില്ല. അവസാനഭാഗത്ത്‌ ഈ ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകരെ കാണിച്ചതും ഇഷ്ടപ്പെട്ടു.

അഖില എന്ന പുതുമുഖ നായിക തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കി.

പി.സുകുമാറിന്റെ ഛായാഗ്രഹണവും നന്നായിരുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ദിലീപ്‌ എന്നിവരൊക്കെ കോമഡി രംഗങ്ങള്‍ ട്രാജഡിയാക്കി. പക്ഷേ, അവര്‍ കാട്ടിക്കൂട്ടിയതില്‍ ഒരു പത്ത്‌ ശതമാനം ഭാഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു.

'എന്തിരന്‍' എന്ന വാക്ക്‌ ചിത്രത്തില്‍ ഒന്ന് രണ്ടിടത്ത്‌ ഉപയോഗിച്ചത്‌ എന്തിനാണെന്ന് മനസ്സിലായില്ല. (അതിന്റെ പേരില്‍ രണ്ട്‌ കയ്യടി കിട്ടാമോ എന്ന ശ്രമമാണെന്ന് തോന്നുന്നു).

കുറേ സിനിമകളില്‍ കണ്ട്‌ മടുത്ത പല സംഗതികളും ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്‌. പ്രേക്ഷകരെങ്ങാനും അതെല്ലാം മറന്നിട്ടുണ്ടെങ്കില്‍ ഓര്‍ക്കാന്‍ ഒരു അവസരമാകുമല്ലോ എന്ന തിരക്കഥാകൃത്തുക്കളുടെ നല്ല മനസ്സ്‌ മാത്രമായി ഇതിനെ കണ്ടാല്‍ മതി. ഉദാഹരണത്തിന്‌ ഒരേ പേരായതിനാല്‍ തെറ്റിദ്ധരിക്കപ്പെട്ട്‌ ഉണ്ടാകുന്ന കുറേ സംഭവവികാസങ്ങള്‍, ചാക്കില്‍ കെട്ടി ഇരുത്തല്‍, ചാക്ക്‌ മാറിപ്പോകല്‍, മോഷണശ്രമങ്ങള്‍ എന്നിങ്ങനെ കുറേയുണ്ട്‌ കാര്യങ്ങള്‍. ('ചാക്ക്‌' ഈ സിനിമയിലെ ഏറ്റവും പ്രധാന ഘടകമാകുന്നു)

എന്തായാലും കൊടുത്ത കാശിന്‌ ഒരു പ്രേക്ഷകന്‌ ഇങ്ങനെ തന്നെ കിട്ടണം... മടുപ്പിച്ച്‌ വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ 'ജനപ്രിയനായകന്റെ നൂറാമത്തെ ചിത്രം' എന്ന ടൈറ്റിലിന്റെ ദുര്‍ഗതി മനസ്സിലൂടെ കടന്നുപോകുമെന്ന് ഉറപ്പ്‌.

Rating: 3 / 10

Friday, October 29, 2010

ഫോര്‍ ഫ്രണ്ട്സ്‌




കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര

നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം

സംവിധാനം: സജി സുരേന്ദ്രന്‍

ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥ നേരിടുന്ന കുറച്ചുപേര്‍ക്കിടയില്‍ നിന്ന് നാല്‌ സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. കണ്ണീരില്‍ നിന്ന് മാറി ജീവിതം ഒരു ഉത്സവമാക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അതിനെത്തുടര്‍ന്നുള്ള ചില സംഭവങ്ങളും സുഹൃദ്‌ ബന്ധങ്ങളുടെ തീവ്രതയും പ്രേമത്തിന്റെ പൊള്ളത്തരവും ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നേരിട്ട്‌ പ്രേക്ഷകരോട്‌ "ഞങ്ങളുടെ കഥ പറയാം.." എന്ന് മുഖത്തുനോക്കി പറഞ്ഞുള്ള സംഗതി അല്‍പം അരോചകമായി തോന്നി. ഭേദപ്പെട്ട രീതികള്‍ സ്വീകരിക്കാമായിരുന്നു.

സിനിമ തുടങ്ങി കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ കഥ മുന്നോട്ട്‌ അറിയാനുള്ള താല്‍പര്യം നഷ്ടപ്പെടുന്ന രീതിയില്‍ പ്രേക്ഷകന്റെ പ്രതീക്ഷ നശിപ്പിക്കുന്നതില്‍ കഥയുടെ അവതരണത്തിന്‌ സാധിച്ചിരിക്കുന്നു.

'എന്തായാലും കാശ്‌ കൊടുത്ത്‌ കയറിയതല്ലേ, കണ്ടേക്കാം' എന്ന മനോഭാവത്തോടെ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പിന്നീട്‌ നടക്കുന്ന സെന്റിമെന്റ്സെല്ലാം കോമഡിയായി തോന്നുകയും കൂവിയും ആര്‍ത്തട്ടഹസിച്ചും ആസ്വദിക്കുകയും ചെയ്യുന്നത്‌ തീയ്യറ്ററില്‍ ആഘോഷപ്രതീതി ജനിപ്പിച്ചു. ഈ സംഗതികള്‍ കണ്ട്‌ ചിരിക്കാനായി എന്നത്‌ ഒരു നേട്ടം തന്നെയായി ഞാന്‍ കണക്കാക്കുന്നു.

പല സീനുകളും അനാവശ്യമായിരുന്നു എന്നത്‌ എഡിറ്റര്‍ക്കും ഡയറക്ടര്‍ക്കും ഒഴികെ ഏതൊരാള്‍ക്കും വ്യക്തമായി മനസ്സിലാകും.

ഭൂരിഭാഗം കോമഡി രംഗങ്ങളും ദയനീയമായിരുന്നു.

സലിം കുമാര്‍ കുറേ നേരം കോമഡി പറഞ്ഞ്‌ അവസാനം സെന്റി യാവാന്‍ നോക്കിയെങ്കിലും അവിടെയും അത്ര ഏശിയില്ല.

സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ ഒരു സീന്‍ അത്യുഗ്രനായിരുന്നു. ഗുണ്ടയുടെ തല്ലില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം വളരെ രസകരമായിരുന്നു. ബാക്കി എല്ലം ഒരു തരം ആവര്‍ത്തനം.

കുറേ വിഗ്ഗ്‌ തലയന്മാരുടെ സിനിമയായിരുന്നു ഇത്‌. ഗണേഷ്‌ കുമാര്‍, ലാലു അലക്സ്‌, കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍ തുടങ്ങിയവരുടെയെല്ലാം തലയലങ്കാരം പ്രകടവും കേമവുമായി. അതില്‍ ഗണേഷ്‌ കുമാര്‍ ഇടയ്ക്കിടെ വിഗ്ഗ്‌ നെറ്റിയില്‍ നിന്ന് വടിച്ച്‌ നേരെയാക്കുന്നുണ്ട്‌.

കമലഹാസനെ അവതരിപ്പിച്ച്‌ അദ്ദേഹത്തിന്റെ കുറേ ഉപദേശങ്ങളും ഓര്‍മ്മക്കുറിപ്പുകളും കുറേ നേരം പറയിപ്പിച്ച്‌ നന്ദി പറഞ്ഞ്‌ പിരിഞ്ഞു. അത്ര ആധികം നേരം കമലഹാസനെക്കൊണ്ട്‌ ഇതെല്ലാം ഒറ്റ ശ്വാസത്തില്‍ പറയിപ്പിക്കുമ്പോഴും പ്രേക്ഷകര്‍ക്ക്‌ ഒരു മടുപ്പ്‌ തോന്നിത്തുടങ്ങിയെങ്കില്‍ തിരക്കഥാകൃത്തിന്റേയും സംവിധായകന്റെയും കഴിവിനെ പ്രകീര്‍ത്തിക്കാതെ വയ്യ.

ജയസൂര്യയ്ക്ക്‌ ആകെ ചേരുന്ന ചില വേഷങ്ങളേ ഉള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌.. പോക്കറ്റടിക്കാരന്‍, കള്ളന്‍ തുടങ്ങിയ ഏരിയയില്‍ പുള്ളിക്കാരന്‍ തകര്‍ക്കും. അതുകൊണ്ട്‌ ഈ സിനിമയിലും ജയസൂര്യ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ഒരു സെന്റിമന്റ്‌ സീന്‍ പ്രേക്ഷകര്‍ കൂവിത്തകര്‍ത്തപ്പോല്‍ മറ്റൊരെണ്ണം പ്രേക്ഷകരെ ആകര്‍ഷിച്ചു.

കുഞ്ചാക്കോ ബോബന്‍ ഒരു പക്വത വന്ന രീതിയില്‍ തുടര്‍ന്നപ്പോള്‍ മീരാ ജാസ്മിന്‍ തീരെ ആകര്‍ഷണീയമായില്ലെന്ന് മാത്രമല്ല അഭിനയവും ഒരു വകയായിരുന്നു.

ഒരു ബെര്‍ത്ത്‌ ഡേ സോങ്ങ്‌ ആളുകളെ ബോറടിപ്പിച്ച്‌ കൊന്നു. ബെര്‍ത്ത്‌ ഡേയ്ക്ക്‌ കൊച്ചിന്റെ അച്ഛനമ്മമാര്‍ വരുമെന്നൊക്കെ പ്രേക്ഷകരെ അറിയിച്ചെങ്കിലും ആരെയും കാണിച്ചെന്ന് തോന്നുന്നില്ല, (സംവിധായകന്‍ വിളിക്കാന്‍ മറന്നുപോയതായിരിക്കും... ഈ ബോറിനിടയില്‍ അവരും കൂടി എന്തിനാ?)

ഒരൊറ്റ രംഗം കൊണ്ട്‌ തന്നെ കുഞ്ചാക്കോ ബോബനും ജയസൂര്യെയും ജയറാമിന്റെ സുഹൃത്തുക്കളായി. അതുപോലെ ഒരൊറ്റ സീനുകൊണ്ട്‌ മീരാ ജാസ്മിന്‍ ജയറാമിനെ ആരാധിക്കാന്‍ (പ്രേമിക്കാന്‍?) തുടങ്ങി. സിനിമ എങ്ങനെയെങ്കിലും തീര്‍ക്കാനുള്ള തിരക്കുകാരണം സംവിധായകന്‍ ചെയ്തതാണെങ്കിലും നമുക്കെന്തോ ഒരു വല്ലായ്ക.


ഒരു ഗാനത്തിലെ ദൃശ്യങ്ങള്‍ മനോഹരമായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു മുട്ടന്‍ സിനിമ.

Tuesday, October 26, 2010

അന്‍വര്‍



രചന, സംവിധാനം: അമല്‍ നീരദ്‌
സംഭാഷണം: ഉണ്ണി ആര്‍., ശ്രീജിത്ത്‌ ഡി പിള്ള
നിര്‍മ്മാണം: രാജ്‌ സക്കറിയ


കോയമ്പത്തൂര്‍ സ്ഫോടനവും അതുമായി ബന്ധപ്പെട്ട തീവ്ര വര്‍ഗ്ഗീയ വാദികളുടെ പ്രവര്‍ത്തനങ്ങളും അതിന്നിടയിലുണ്ടാകുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ്‌ അന്‍ വര്‍ എന്ന സിനിമയുടെ പ്രധാന ഘടകം.

ബാബു സേട്ട്‌ (ലാല്‍) എന്ന മുസ്ലീം സംഘടനാ നേതാവിന്റെ അറസ്റ്റും, അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജയില്‍ വാസ കാലത്ത്‌ പുതിയതായി ജയിലില്‍ എത്തി അദ്ദേഹത്തിന്റെ വിശ്വാസവും പ്രീതിയും നേടിയെടുക്കുന്ന അന്‍ വര്‍(പൃഥ്യിരാജ്‌) എന്ന ചെറുപ്പക്കാരനിലൂടെ അദ്ദേഹം തന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഉള്ളടക്കം.

അമല്‍ നീരദിന്റെ കയ്യൊപ്പ്‌ ഈ ചിത്രത്തിലും പതിഞ്ഞിട്ടുണ്ട്‌. ആ കയ്യൊപ്പ്‌ നല്ലതാണോ മോശമാണോ എന്നത്‌ വേറെ കാര്യം. സ്ലോ മോഷന്‍, തോക്ക്‌, മഴ, മണല്‍പ്പുറം, ബീച്ച്‌ തുടങ്ങിയവയൊക്കെ സ്ഥിരമായി ചേരുവകളായി ലഭിക്കുന്നു എന്നതാണ്‌ ആ കയ്യൊപ്പിന്റെ പ്രത്യേകത.

ബിഗ്‌ ബി എന്ന സിനിമയെ പല രംഗങ്ങളിലും അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലേയും രംഗങ്ങള്‍. പ്രധാനമായും ക്ലൈമാക്സ്‌ രംഗങ്ങളോടടുക്കുന്ന സീനുകളില്‍ ആ ഒരു സാമ്യം വളരെ പ്രകടവുമായിരുന്നു.

ഒരു മണിക്കൂറിന്റെ സിനിമ സ്ലോ മോഷനില്‍ കാണിച്ച്‌ രണ്ട്‌ മണിക്കൂറിലധികമാക്കി റെഡിയാക്കിയിരിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണ്‌.

അഭിനേതാക്കളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നു. ഫോട്ടോഗ്രാഫിയും മികച്ചുനിന്നു.

പൃഥ്യിരാജ്‌ തന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ മമത ആകര്‍ഷണീയത നിലനിര്‍ത്തി. ലാലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പ്രകാശ്‌ രാജ്‌ അദ്ദേഹത്തിന്റെ പതിവ്‌ മേന്മ നിലനിര്‍ത്തി.

ചിത്രത്തിലെ ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരെണ്ണം സിനിമാചേരുവകയിലെ പതിവ്‌ രീതിയിലുള്ള സ്വപ്നവും മനോഹരമായ ഭൂപ്രദേശവും കൊണ്ട്‌ നിറച്ചപ്പോള്‍ സിനിക കഴിഞ്ഞപ്പോളുള്ള ഗാനം വേഷം കെട്ട്‌ (പൃഥ്വിരാജിനും മമതയ്ക്കും പാടാനും വേഷം കെട്ടി ആടാനും) പ്രകടനത്തിനുള്ളതായി മാറ്റിവച്ചുവെന്ന് മാത്രം.

ബസ്സിലിരുന്ന് ബോംബ്‌ സ്ഫോടനം ആസ്വദിക്കുന്ന സീന്‍ കൗതുകകരമായി. സ്ഫോടനമൊക്കെ പതിവ്‌ സംഭവങ്ങളായതുകൊണ്ടാണാവോ ബസ്സ്‌ യാതൊരു ഭാവമാറ്റവുമില്ലാതെ യാത്ര തുടര്‍ന്നത്‌.

കഥാപാത്രത്തിന്‌ വേണ്ട ട്രെയിനിംഗ്‌ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, പത്തിരുപത്‌ പേരെ എത്രനേരം വേണമെങ്കിലും നിന്ന് ഇടിച്ച്‌ മലര്‍ത്താവുന്ന നിലയില്‍ പൃഥ്യിരാജ്‌ വളര്‍ച്ച നേടി എന്നതും ഈ ചിത്രം പ്രേക്ഷകന്‌ മനസ്സിലാക്കിത്തന്നു.

തീവ്രവര്‍ഗ്ഗീയവാദികളുടെ നിലപാടുകളിലെ പൊള്ളത്തരവും ദൂഷ്യഫലങ്ങളും സ്വാര്‍ത്ഥതയും വരച്ചുകാട്ടാനായി എന്നത്‌ ഈ ചിത്രത്തിന്റെ ഒരു പ്രധാന നേട്ടമായി കാണാം.

സിനിമ കഴിഞ്ഞ്‌ തീയ്യറ്റര്‍ വിട്ടാലുമൊരു സ്ലോമോഷന്‍ വലിച്ചിലും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിന്റെ ഇഴച്ചിലും കുറേ നേരം നമ്മുടെ കൂടെയുണ്ടാകും.

പൊതുവേ പറഞ്ഞാല്‍, വലിയ ബുദ്ധിമുട്ടുകളില്ലാതെ കണ്ടിരിക്കുകയും പൃഥ്യിരാജിന്റെ ഹീറോയിസം ആസ്വദിക്കുകയും ചെയ്യാവുന്ന ഒരു ചിത്രം.

Monday, October 11, 2010

ഒരിടത്തൊരു പോസ്റ്റ്‌ മാന്‍



‍സ്ക്രിപ്റ്റ്‌: കെ. ഗിരീഷ്‌ കുമാറ്‍
സംവിധാനം: ഷാജി അസീസ്‌
നിര്‍മാണം: ടി. ഷാജി, ബഷീര്‍ സില്‍ സില

ഫുഡ്‌ ബോള്‍ കമ്പക്കാരനും മഹാ മടിയനുമായ പോസ്റ്റ്‌ മാനായി ഇന്നസെണ്റ്റും, പി.എസ്‌.സി. പരീക്ഷ പാസ്സായി നല്ലൊരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന മകനായി കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ്‌ ഒരു പ്രധാനമായ അജണ്ട.

ഇന്‍ഷുറന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌, പി.എസ്‌.സി. ട്യൂഷന്‍ തുടങ്ങിയ വിവിധ പരിപാടികളിലൂടെ ജീവിക്കാന്‍ വേണ്ട പണം കണ്ടെത്തുന്ന മകനും, ഫുഡ്‌ ബോള്‍ കമ്പത്തില്‍ പണം നഷ്ടപ്പെടുത്തുന്ന അച്ഛനും ഇവര്‍ക്കിടയിലെ ബന്ധവുമാകുന്നു ഒരു വിഷയം.

കുഞ്ചാക്കോ ബോബന്‍ ട്യൂഷനെടുക്കുന്ന സെണ്റ്ററിലെ സ്റ്റുഡന്‍ഡ്‌ ആയ മീരാ നന്ദന്‍ ഇവിടെ വലിയ പ്രതിസന്ധികളിലില്ലാത്ത കാമുകിയുടെ വേഷമിടുന്നു.

ഇതിന്നിടയില്‍ ഒരു സസ്പെന്‍സ്‌ എലിമണ്റ്റ്‌ ആയി ശരത്‌ കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

കലാഭവന്‍ മണിയുടെ എസ്‌. ഐ. യും സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ കോണ്‍സ്റ്റബിളും സലിം കുമാറിണ്റ്റെ ലോട്ടറി ഭ്രമക്കാരനായ നിരുത്തരവാദിയായ ഭര്‍ത്താവും മറ്റ്‌ പ്രധാന സംഗതികളാണ്‌.

ലോട്ടറി ഭ്രമത്തിനെതിരെ ഒരു സന്ദേശമാണ്‌ ഈ സിനിമയുടെ പ്രധാന ഉദ്ദേശമെന്ന് തോന്നിപ്പോകും. (അത്‌ ഒരു ഉദ്ദേശം മാത്രമാകുന്നു).

തീവ്രവാദ ബന്ധമെന്ന വിഷയം കൊണ്ട്‌ നിരപരാധികളെ ബലിയാടുകളാക്കുന്നു എന്ന ഒരു വിഷയവും ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നു.

വളരെ ദയനീയമായി പ്രേക്ഷകരെ ബൊറടിപ്പിക്കുന്ന ഒരു ചിത്രം എന്നേ ഈ സിനിമയെ വിശേഷിപ്പിക്കാനാകൂ.

കുഞ്ചാക്കോ ബൊബണ്റ്റെ തലയില്‍ വിഗ്ഗ്‌ തള്ളിവച്ചിരിക്കുന്ന കണ്ടിട്ട്‌ ചിരിവരാത്ത ഒരു പ്രേക്ഷകനും തീയ്യറ്ററില്‍ ഉണ്ടാകില്ല (പ്രേക്ഷകര്‍ തീയ്യറ്ററില്‍ ഉണ്ടെങ്കില്‍.... ആകെ 30% ആളുകളേ ശനിയാഴ്ച സെക്കന്‍ഡ്‌ ഷോ കാണുവാന്‍ ചാലക്കുടി സുരഭിയില്‍ ഉണ്ടായിരുന്നുള്ളൂ)

കുഞ്ചാക്കോ ബോബന്‍ ഒരിക്കലെങ്കിലും കണ്ണാടിയില്‍ നോക്കിയിരുന്നെങ്കില്‍ ഈ കോമാളിത്തരത്തിന്‌ നില്‍ക്കുമായിരുന്നില്ല എന്ന് തോന്നുന്നു.

ഇന്നസെണ്റ്റ്‌ എന്ന കഥാപാത്രത്തിണ്റ്റെ സ്വഭാവവും വൈകാരികതലവും 'എത്സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലെ കെ.പി.എസ്‌.സി. ലളിതയുടെ അതേ കോപ്പി തന്നെ.... കഷ്ടം തോന്നിപ്പോയി...

അച്ഛാന്‍ മകന്‍ സ്നേഹ സുഹൃദ്‌ ബന്ധങ്ങള്‍ ജയറാമിനും ദിലീപിനും ആകാമെങ്കില്‍ ഞാനും ഒട്ടും മോശമല്ല എന്ന് കുഞ്ചാക്കോ ബോബന്‌ കാണിക്കാനാണാവോ ഈ ഒരു ആവര്‍ത്തനം എന്ന സംശയം സ്വാഭാവികം മാത്രം.

ഇന്നസെണ്റ്റിനെക്കൊണ്ട്‌ കോമഡി ഡയലോഗുകള്‍ നീട്ടി വലിച്ച്‌ പറയിപ്പിച്ച്‌ തിരക്കഥാകൃത്തും സംവിധായകനും അപഹാസ്യരാകുക എന്നതല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍, വളരെ ദയനീയമായി, വ്യക്തതയില്ലാതെ മനുഷ്യണ്റ്റെ കാശും സമയവും മെനക്കെടുത്താനുള്ള ഒരു സിനിമ എന്നതില്‍ കവിഞ്ഞ്‌ വേറെ ഒന്നും പറയാനില്ല.

(Rating : 2.5 / 10)

Monday, September 20, 2010

പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെയിന്റ്‌




കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്ത്‌

നിര്‍മ്മാണം: പി.എം. ശശീധരന്‍


വിദ്യാഭ്യാസത്തിന്റെ കുറവ്‌ സമ്പത്തുകൊണ്ട്‌ നികത്തിയെടുക്കാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ പേരും പ്രശസ്തിയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനായ പ്രാഞ്ചിയേട്ടന്റെ ജീവിതമുഹൂര്‍ത്തങ്ങളാണ്‌ ഈ ചിത്രത്തിലൂടെ വിവരിക്കുന്നത്‌.

അതിഭാവുകത്വങ്ങളില്ലാത്ത ശുദ്ധമായ സംസാരരീതിയിലൂടെ, സന്ദര്‍ഭങ്ങളിലൂടെ, നര്‍മ്മം പ്രേക്ഷകരെ നല്ലൊരു ആസ്വാദനതലത്തിലേക്ക്‌ കൊണ്ടുപോകുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

സൂക്ഷ്മമായ ഭാവങ്ങളിലൂടെയും രീതികളിലൂടെയും മമ്മൂട്ടി എന്ന മഹാനടന്‍ ഈ സിനിമയില്‍ നിറഞ്ഞ്‌ നില്‍ക്കുകയും പ്രേക്ഷകരുടെ മനം നിറയ്ക്കുകയും ചെയ്യുന്നു.

വലിയ കെട്ടുപിണഞ്ഞ കഥയോ സംഭവങ്ങളോ ഇല്ലാതെ തന്നെ ഒരു സിനിമ ആസ്വാദ്യകരമാക്കാം എന്നതിന്റെ ഉദാഹരണമാകുന്നു ഇത്‌.

അഭിനേതാക്കളെല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സ്കൂള്‍ കാലഘട്ടത്തില്‍ നിന്നുതുടങ്ങുന്ന പ്രണയവും മല്‍സരവും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രീതി ഈ സിനിമയിലും തുടരുന്നു എന്ന ആവര്‍ത്തനം ഉണ്ടെങ്കിലും അതിന്‌ വേരൊരു ഭാഷ്യം നല്‍കാന്‍ സാധിച്ചിരിക്കുന്നതിനാല്‍ ന്യൂനതയായി കാണാനാവില്ല.

വളരെ കൂള്‍ ആയി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാകുന്നു 'പ്രാഞ്ചിയേട്ടന്‍'.

വലിയ കേമമായ സംഭവപരമ്പരകളൊന്നുമില്ലെങ്കിലും 'പ്രാഞ്ചിയേട്ടന്‍ ഒരു സംഭവാ ട്ടാ...'

Tuesday, September 14, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി



കഥ, തിരക്കഥ, സംഭാഷണം: എം. സിന്ധുരാജ്‌

സംവിധാനം: ലാല്‍ ജോസ്‌

നിര്‍മ്മാണം: എം. രഞ്ജിത്‌

അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്ന ഒരു വീടിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ചുമലിലേറ്റി ജീവിക്കുന്ന എല്‍സമ്മ, ആ നാടിന്റെ തന്നെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന വ്യക്തിത്വമാകുന്നു. പത്രം വിതരണം ചെയ്തും, പത്ര ഏജന്റായി വാര്‍ത്തകള്‍ നല്‍കിയും നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ധീരമായി ഇടപെട്ട്‌ പ്രവര്‍ത്തിച്ചും ഈ പെണ്‍കുട്ടിയെ പുതുമുഖതാരം ആന്‍ അഗസ്ത്യന്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

എല്‍സമ്മയെ ഇഷ്ടപ്പെടുന്ന പാല്‍ക്കാരന്‍ ഉണ്ണിക്കൃഷ്ണനായി കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ നല്ല അഭിനയനിലവാരം പുലര്‍ത്തിയിരിക്കുന്നു. ഇന്ദ്രജിത്തും തന്റെ റോള്‍ തരക്കേടില്ലാതെ കൈകാര്യം ചെയ്തു.

കോമഡിക്കുവേണ്ടി സുരാജ്‌ വെഞ്ഞാര്‍മൂടിനെ ദുരുപയോഗം ചെയ്ത്‌ പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതി ഈ സിനിമയിലും അവലംബിച്ചിരിക്കുന്നു. 'എന്നെ ഒന്നും ചെയ്യേണ്ട.. ഒന്ന് ഉപദേശിച്ച്‌ വിട്ടാല്‍ മതി, ഞാന്‍ നന്നായിക്കോളും' എന്നുള്ള കോമഡി ഇനി എത്ര സിനിമയില്‍ കാണണമോ ആവോ?

വളരെ ദയനീയമായിരുന്നു പൊതുവില്‍ ഈ സിനിമയില്‍ സുരാജിന്റെ ഹാസ്യരംഗങ്ങള്‍. അതുപോലെ തന്നെ ജഗതി ശ്രീകുമാറും കാര്യമായ സംഭാവനയൊന്നും ഈ ചിത്രത്തിന്റെ ഗുണത്തിനായി ചെയ്തു എന്ന് തോന്നുന്നില്ല.

വളരെ ചെറിയ ഒരു കഥ, ലൊക്കേഷനുകളുടെ സൗന്ദര്യത്താല്‍ പൊതിഞ്ഞെടുത്ത്‌ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രമാകുന്നു ഈ സിനിമയുടെ പ്രത്യേകത.

സെന്റിമന്റ്‌ സീനുകള്‍ പ്രേക്ഷകരില്‍ വലിയ ഒരു സ്വാധീനമൊന്നും ചെലുത്തിയില്ല. ഒരു ഒന്ന് ഒന്നര സീനുകള്‍ ഏശിയെന്ന് വേണമെങ്കില്‍ പറയാം.

ചിത്രത്തിന്റെ ആദ്യപകുതി ഇരുന്ന് നീളം വച്ച്‌ അവശതയായി. 'ഈ സിനിമയുടെ ഇന്റര്‍വെല്‍ കഴിഞ്ഞില്ലേ?' എന്ന് ഞാന്‍ കുറേ കഴിഞ്ഞപ്പോള്‍ ഭാര്യയോട്‌ അറിയാതെ ചോദിച്ചുപോയി.

'ഹോ.. ത്രില്ലടിച്ചിട്ട്‌ മതിയായി... പടം നീങ്ങുന്നേയില്ല...' എന്ന് പുറകില്‍ നിന്ന് ഒരു കമന്റ്‌ കേട്ടു.

രണ്ടാം പകുതിയിയും തീരെ വ്യത്യസ്തമായിരുന്നില്ല.

ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ ബോറടി വര്‍ദ്ധിപ്പിക്കാന്‍ നല്ല അളവില്‍ സഹായിച്ചിട്ടുണ്ട്‌.

സംവിധായകന്റെയും ഛായാഗ്രാഹകന്റെയും മികവ്‌ ഈ സിനിമയില്‍ പ്രകടമാണെങ്കിലും വളരെ ഇഴഞ്ഞ്‌ നീങ്ങി ബോറടിപ്പിച്ച്‌ മാനസികപീഠനം തരുന്ന ഈ സിനിമ വലിയ കാതലായ കഥയോ ഓര്‍ത്തുവക്കാവുന്ന സംഭവങ്ങളോ ഒന്നുമില്ലാതെ കുറേ നല്ല പ്രകൃതിഭംഗികണ്ട സംതൃപ്തി മാത്രമായി അവസാനിച്ചു.

Friday, September 10, 2010

ശിക്കാര്‍



‍കഥ, തിരക്കഥ, സംഭാഷണം : എസ്‌.എസ്‌. സുരേഷ്‌ ബാബു
സംവിധാനം: പത്മകുമാര്‍
നിര്‍മ്മാണം: കെ.കെ. രാജഗോപാല്‍
സംഗീതം: എം. ജയചന്ദ്രന്‍

ഈറ്റവെട്ടുഗ്രാമം സീസണ്‍ തുടങ്ങുന്നതോടെ സജീവമാകുന്നു. പതിവുശൈലിയില്‍ ബില്‍ഡ്‌ അപ്‌ എല്ലാം കൊടുത്ത്‌ ബലരാമന്‍ എന്ന്‌ ലോറി ഡ്രൈവറെ അവതരിപ്പിക്കുന്നു. അതായത്‌, ഈറ്റവെട്ടാന്‍ ഇത്തവണ കരാര്‍ എടുത്ത ആളെ എതിര്‍ക്കുന്ന ഗ്യാങ്ങ്‌ പ്രശ്നം സൃഷ്ടിക്കാന്‍ ഏതോ വലിയ ഗുണ്ടയെ ഇറക്കി അങ്ങനെ വിറപ്പിച്ച്‌ നില്‍ക്കുമ്പോള്‍ ബലരാമന്‍ 'ശിക്കാര്‍' ലോറിയുമായി ആ സിറ്റുവേഷനിലേയ്ക്ക്‌ എത്തുന്നു. പതിവുപോലെ കുറച്ച്‌ ഡയലോട്‌ എല്ലാം അടിച്ച്‌ വില്ലനെ പുല്‍ വല്‍ക്കരിച്ച്‌ പ്രശ്നം തീര്‍ത്തതായി പ്രഖ്യാപിച്ച്‌ പോകാന്‍ ഒരുങ്ങുമ്പോള്‍ വില്ലന്‍ ഡയലോഗ്‌ ഇഷ്ടപ്പെടാതെ എതിര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ബലരാമന്‍ തണ്റ്റെ വിശ്വരൂപം പുറത്തെടുക്കുന്നതോടെ പ്രേക്ഷകര്‍ക്ക്‌ ഇദ്ദേഹം ഒരു ലോക്കല്‍ ഹീറോ ആണെന്ന്‌ മനസ്സിലാകുന്നു. പിന്നീടങ്ങോട്ട്‌ ഇയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള നിഗൂഢതകളുടെ സൂചനകളും മറ്റുമായി കഥ പുരോഗമിക്കുന്നു.

ഈറ്റവെട്ടിണ്റ്റെ മറവില്‍ വലിയൊരു കഞ്ചാവ്‌ ലോബിയുണ്ടെന്നതും മറ്റും പ്രഖ്യാപിക്കാനായി രണ്ടാമത്‌ ഇറക്കുന്ന 'നേതാവ്‌ ഗുണ്ടയെ' ഒറ്റ അടിയും കുറച്ച്‌ ഡയലോഗുമായി ബലരാമന്‍ ഒതുക്കുന്നതോടെ അദ്ദേഹം സിനിമയില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്നു. വെറുതേ രണ്ട്‌ ഡയലോഗിനുമാത്രമായി ഒരു ഏച്ച്‌ കെട്ട്‌, അത്രയേ ഉള്ളൂ.

എന്തോക്കെയോ ആവലാതികളും ഭയവും ബലരാമണ്റ്റെ മനസ്സിലുണ്ടെന്ന്‌ പതുക്കെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നു. എന്തായിരുന്നു ആ ഭൂതകാലം എന്നതും ആ ഭൂതകാലത്തിണ്റ്റെ ബാക്കിയിരുപ്പുകള്‍ തുടര്‍ന്ന്‌ അദ്ദേഹത്തിണ്റ്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ്‌ 'ശിക്കാര്‍' എന്ന സിനിമയിലൂടെ വിവരിക്കപ്പെടുന്നത്‌.

തണ്റ്റെ ആദ്യകാലഘട്ടങ്ങളില്‍ ജീവിതത്തിണ്റ്റെയും തോഴിലിണ്റ്റെയും ഭാഗമായി മറ്റൊരു സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കേണ്ടിവന്നപ്പോളുണ്ടായ ചില തീവ്രാനുഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അയാളെ വേട്ടയാടുന്നു എന്നതാണ്‌ ഇതിണ്റ്റെ പശ്ചാത്തലം.

വൈകാരിക സംഘര്‍ഷങ്ങള്‍ ഒരുപാട്‌ അനുഭവിക്കേണ്ടിവരുന്ന ഈ ബലരാമന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ അത്യുഗ്രനാക്കിയിരിക്കുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കോമഡിക്കുവേണ്ടി വേഷം കെട്ടിച്ചെങ്കിലും അതത്ര കാര്യക്ഷമമായില്ല. കാര്യമായ പ്രാധാന്യമില്ലെങ്കിലും ജഗതിശ്രീകുമാര്‍ അദ്ദേഹത്തിണ്റ്റെ നിലവാരം നിലനിര്‍ത്തി.

കലാഭവന്‍ മണി, ലാലു അലക്സ്‌ എന്നിവര്‍ അവരുടെ പതിവ്‌ ശൈലിയില്‍ തുടരുന്നു.
സ്നേഹ, അനന്യ, കൈലേഷ്‌ എന്നിവര്‍ അവരുടെ റോളുകള്‍ ഭംഗിയാക്കി.
സമുതിരക്കനി എന്ന തമിഴ്‌ സംവിധായകന്‍ അഭിനയിച്ച നക്സല്‍ നേതാവ്‌ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കുന്നു.

വനത്തിണ്റ്റെ വന്യതയും ഗൂഢതയും സന്ദര്‍ഭങ്ങളിലൂടെ സമന്വയിപ്പിച്ച്‌ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്ക്‌ അത്‌ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

'പിന്നെ എന്നോടൊന്നും പറയാതെ' എന്ന ഗാനം മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നതും എക്കാലവും ഓര്‍മ്മിക്കപ്പെടാവുന്നതുമാണ്‌. മറ്റ്‌ ഗാനങ്ങളും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി.

ക്ളൈമാക്സ്‌ രംഗങ്ങളോടടുക്കുമ്പോഴെയ്ക്കും പ്രേക്ഷകര്‍ സിനിമയില്‍ പൂര്‍ണ്ണമായും ലയിച്ചു ചേരുന്നതരത്തില്‍ തീവ്രമാകുന്നു ഇതിണ്റ്റെ വൈകാരികതലങ്ങളും സന്ദര്‍ഭങ്ങളും.

ക്ളെമാക്സിലെ വില്ലന്‍ നല്ലൊരു സസ്പെന്‍സ്‌ ആകുകയും സംഘര്‍ഷത്തിണ്റ്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

'ചരിത്രം ആവര്‍ത്തിക്കപ്പെടരുത്‌' എന്ന അപേക്ഷയോടെ ബലരാമന്‍ ക്ളൈമാക്സ്‌ സീനുകളില്‍ നിറഞ്ഞാടി.

വളരെ നാളുകള്‍ക്ക്‌ ശേഷം മോഹന്‍ലാല്‍ എന്ന മഹാനടണ്റ്റെ ഉജ്ജ്വലമായ ഒരു കഥാപാത്രം. നാളുകള്‍ക്ക്‌ ശേഷം പ്രേക്ഷകര്‍ക്ക്‌ ആസ്വദിച്ച്‌ കാണാവുന്ന ഒരു ചിത്രം...വരും നാളുകളില്‍ തീയ്യറ്ററുകള്‍ നിറഞ്ഞുകവിയാന്‍ സാദ്ധ്യതയുള്‍ല ഒരു സിനിമ. അതാകുന്നു ശിക്കാര്‍...

Go for the Hunt :)

Thursday, August 05, 2010

പെണ്‍ പട്ടണം




കഥ: രഞ്ജിത്ത്‌
തിരക്കഥ, സംഭാഷണം: ടി. എ.റസാഖ്‌
സംവിധാനം: വി.എം. വിനു

നിര്‍മ്മാണം: മഹാ സുബൈര്‍


കുടുംബശ്രീ പ്രവര്‍ത്തകരായ നാല്‌ സ്ത്രീകളും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ വഴിത്തിരിവായി അവര്‍ക്ക്‌ ഉപേക്ഷിച്ച നിലയില്‍ കിട്ടുന്ന കുറേ ഹവാല പണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ കഥ.

റസാഖ്‌, വി എം വിനു എന്നിവരുടെ പതിവുശൈലിയില്‍ ജീവിത പ്രാരാബ്ധങ്ങള്‍, സ്നേഹം, തെറ്റിദ്ധരിക്കല്‍, ത്യാഗം തുടങ്ങിയവ വേണ്ട അനുപാതത്തില്‍ ചേര്‍ത്ത്‌ വലിയ മോശമാകാതെ കൊണ്ടവസാനിപ്പിച്ചിരിക്കുന്നു ഈ ചിത്രം.

കഥ പറച്ചിലിലെ അസഹനീയമായ ഇഴച്ചില്‍ പ്രേക്ഷകരെ വല്ലാതെ വെറുപ്പിക്കാന്‍ പ്രാപ്തമായിരുന്നു. സെന്റിമെന്റ്സ്‌ ഇടയ്ക്കിടെ പുട്ടിന്‌ തേങ്ങപോലെ കുത്തിക്കയറ്റിയിട്ടുണ്ടെങ്കിലും ശരിക്കങ്ങ്‌ ഏശുന്നില്ല.

പാട്ടിനും നൃത്തത്തിനും പേരുദോഷമുണ്ടാക്കാനായി അതും ഇതില്‍ ഫിറ്റ്‌ ചെയ്ത്‌ വഷളാക്കിയിട്ടുണ്ട്‌. ഒരു വിധം സഹിച്ച്‌ അടങ്ങിയിരിക്കുന്ന പ്രേക്ഷകനെ വെറുപ്പിച്ച്‌ ഓടിക്കാന്‍ ഇത്‌ വളരെ ഗുണം ചെയ്തു.

അഭിനയനിലവാരം തരക്കേടില്ലായിരുന്നു. എങ്കിലും ശ്വേത, രേവതി, നെടുമുടിവേണു എന്നിവര്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. നെടുമുടി വേണുവിന്റെ വിക്കും, ശ്വേതയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സും അല്‍പം ഓവറായെങ്കിലെ ഉള്ളൂ..

അവസാനത്തെ 20 മിനുട്ട്‌ മാത്രമാണ്‌ ഈ ചിത്രത്തിനു കുറച്ചൊരു വേഗതയും ആസ്വാദനനിലവാരവും വന്നത്‌. എന്ന് കരുതി അത്ര ഗംഭീരമായി എന്നര്‍ത്ഥമില്ല.

എറണാക്കുളം സവിത തിയ്യറ്ററില്‍ ഇന്നലെ സെക്കന്‍ഡ്‌ ഷോയ്ക്ക്‌ 30% ആളുകളേ ഉണ്ടായിരുന്നുള്ളൂ.

Monday, August 02, 2010

രാമ രാവണന്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബിജു വട്ടപ്പാറ

(മൂലകഥ: മാധവിക്കുട്ടിയുടെ' മനോമി' എന്ന നോവല്‍)

നിര്‍മ്മാണം: വല്‍സമ്മ ജോസഫ്‌

തമിഴ്‌ തീവ്രവാദ ഗ്രൂപ്പിന്റെ ആസ്ഥാന കവിയായ തിരുച്ചെല്‍ വം (സുരേഷ്‌ ഗോപി) ഒരിക്കല്‍ പരിക്കേറ്റ്‌ ഒളിവില്‍ താമസിച്ചപ്പോള്‍ വെള്ളം കൊടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഒരു സിംഹള വംശജയായ പെണ്‍കിടാവുമായി (മിത്രാ കുര്യന്‍) സ്നേഹത്തിലായെങ്കിലും തന്റെ കര്‍ത്തവ്യം തുടരാനായുള്ള യാത്രയില്‍ ആ സ്നേഹം വിവാഹജീവിതത്തില്‍ തളച്ചിടാതെ മുന്നോട്ടു പോകേണ്ടിവരുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒളിവില്‍ താമസിക്കാനായി വീണ്ടും ഇതേ സ്ഥലത്തെത്തുമ്പോള്‍ ആ വിരഹം അദ്ദേഹത്തെ വേട്ടയാടുന്നു. പോലീസിന്റെ അന്വേഷണങ്ങല്‍ക്കിടയിലും പണ്ടേ ഇട്ടെറിഞ്ഞുപോയ അമ്മയേയും ഇടയ്ക്ക്‌ കിട്ടിയ പ്രണയത്തേയും ഒരിക്കലെങ്കിലും സന്ധിക്കണമെന്ന മോഹവുമായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നു.

പോലീസ്‌ ഓഫീസര്‍ സൂര്യനാരായണന്‍ (ബിജു മേനോന്‍) തിരുച്ചെല്‍ വത്തെ കണ്ടെത്താനുള്ള ഉത്തരവാദിത്വമേറ്റ്‌ കഷ്ടപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാധവിക്കുട്ടിയുടെ നോവലില്‍ കേട്ടിട്ടുള്ള തിരുച്ചെല്‍ വത്തെക്കുറിച്ച്‌ പറയുന്നു.

പിന്നീട്‌ ആ ഒരു സൂചന തിരുച്ചെല്‍ വത്തെ കണ്ടെത്തുന്നതിന്‌ സൂര്യനാരായണനെ സഹായിക്കുന്നു.


ഇങ്ങനെയൊക്കെ പോകുന്നു ഇതിന്റെ ഒരു കഥാസന്ദര്‍ഭം.

ഒട്ടും ആകാംക്ഷയോ ആസ്വാദ്യകരമായ സംഭവങ്ങളോ ഇല്ലാതെ വെറുതേ ഒരു സിനിമ. വിരഹവും ദുഖവും നിറഞ്ഞ ഒരു മുഖവും ബാര്‍ബര്‍ ഷോപ്പില്ലാത്ത നാടിന്റെ പ്രതീകമായ ഒരു തലയും വഹിച്ചുകൊണ്ട്‌ തിരുച്ചെല്‍ വം ഇങ്ങനെ നടക്കുന്നു.

'ഏഴൈ സ്വര്‍ഗ്ഗം വരുമാ..' എന്ന ഒരു ഹൃദയസ്പര്‍ശിയായ ചോദ്യത്തിന്റെ പൊരുള്‍ ഒരല്‍പം സ്വാധീനിച്ചതല്ലാതെ വേറെ ഒരു വികാരതീവ്രതയോ ഭാവതലങ്ങളോ ആരെയും സ്പര്‍ശിക്കുമെന്ന് തോന്നുന്നില്ല.

സിനിമയല്ലേ, അതിനാല്‍ ഇരിക്കട്ടെ രണ്ട്‌ പാട്ട്‌ എന്ന പേരില്‍ രണ്ട്‌ ഗാങ്ങങ്ങള്‍, അതിന്റെ കോപ്രായങ്ങളുമായി അവസാനിച്ചപ്പോള്‍ മൂന്നാമതൊരു ഗാനം ബോറടിച്ചവനെ കാറിടിപ്പിച്ചപോലെ ആയിപ്പോയി.

ഈ ചിത്രത്തിന്റെ കഥയുടെ ഒരു ഗുട്ടന്‍സ്‌ ശരിക്കും പിടി കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.

അതായത്‌, മാധവിക്കുട്ടി എന്ന കഥാകാരി മനോമി എന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍ സംഭവിച്ചതാണെന്നുവേണം ഈ സിനിമയില്‍ നിന്നും മനസ്സിലാക്കേണ്ടത്‌. കാരണം, ആ കഥയുടെ കാര്യങ്ങള്‍ വച്ചാണ്‌ സൂര്യനാരായണന്‍ എന്ന പോലീസ്‌ ഓഫീസര്‍ എല്ലാം കണ്ടെത്തുന്നത്‌ എന്നത്‌ തന്നെ.

നിര്‍ജ്ജീവമായി ഇരുന്ന് കണ്ട്‌, ജീവച്ഛവമായി എഴുന്നേറ്റ്‌ പോരേണ്ടിവന്നപ്പോഴും ഈ സിനിമ എന്തിനായിരുന്നു എന്നു തോന്നിയതല്ലാതെ ദേഷ്യം തോന്നിയില്ല. കാരണം, ഈയൊരു നിലവാരമേ പ്രതീക്ഷിച്ചിരുന്നുള്ളൂ...

റിവ്യൂ എഴുതുന്ന കാര്യം ആലോചിച്ചപ്പോള്‍ അല്‍പം ദേഷ്യം വന്നു... കാരണം, ഇതിനൊക്കെ എന്ത്‌ റിവ്യൂ എഴുതാനാണ്‌? പിന്നെ, എന്തെങ്കിലുമാകട്ടെ എന്നു കരുതി ഇതിവിടെ കുറിക്കുന്നു..

Rating: 2.5 / 10