Monday, March 22, 2010

താന്തോന്നി


കഥ, തിരക്കഥ, സംഭാഷണം: ടി.ഏ. ഷാഹിദ്‌
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ്‌ മരിക്കാര്‍
സംവിധാനം: ജോര്‍ജ്‌ വര്‍ഗീസ്‌

വല്ല്യ പ്രമാണിമാരുണ്ടായതും അവര്‍ക്ക്‌ അളവറ്റ സ്വത്തുണ്ടായതുമായ കാര്യവും കഥയും പറഞ്ഞ്‌ തുടങ്ങിയിട്ട്‌ ഇടയ്ക്കിടയ്ക്ക്‌ മക്കള്‍ തല്ലിടുന്ന സ്വപനം കാണുന്നു എന്ന പേരും പറഞ്ഞ്‌ മൂന്ന് സഹോദരങ്ങളും അവരുടെ സ്വത്തുക്കള്‍ മക്കള്‍ക്ക്‌ വീതം വച്ച്‌ നല്‍കാന്‍ തീരുമാനിക്കുന്നു. അങ്ങനെ അതില്‍ ഒരു പങ്കിന്‌ അര്‍ഹനായ 'താന്തോന്നി'യായ ഇളയ സഹോദരിയുടെ മകനെയും വെയ്റ്റ്‌ ചെയ്ത്‌ വീട്ടിലെ എല്ലാ പ്രമുഖന്മാരും ഇരുന്നിട്ടും, താന്തോന്നി എത്തിയില്ല.

അങ്ങനെ, താന്തോന്നി ഒരു വലിയ കള്ള്‌ ലേലം ഉറപ്പിക്കുന്നിടത്ത്‌ നമ്മുടെ ഹീറോയെ അവതരിപ്പിക്കുന്നു.

കുറച്ചു സമയം ഇതിയാന്റെ കള്ള്‌ കുടിയനായുള്ള പ്രകടനങ്ങളും മറ്റുമായി കടന്നുപോയിട്ടായിരുന്നു സംവിധായകന്‌ തന്റെ പേര്‌ എഴുതിക്കാണിച്ചില്ലല്ലോ എന്ന ഓര്‍മ്മ വന്നതെന്ന് തോന്നുന്നു..

ഉടനെ എഴുതിക്കാണിച്ചു 'റിബല്‍ ഹീറോ... താന്തോന്നി' എന്നും സംവിധാനം ജോര്‍ജ്‌ വര്‍ഗീസ്‌ എന്നും..

അതെന്തുമാവട്ടെ, അങ്ങനെ തുടങ്ങിയ കഥയില്‍ വലിയ വലിയ ട്വിസ്റ്റുകളോക്കെ പ്രതീക്ഷിച്ചിരുന്ന് അവശരായതല്ലാതെ വലിയ സംഗതികളൊന്നുമില്ലായിരുന്നു എന്നതാണ്‌ സത്യം.

ചില രംഗങ്ങള്‍ കണ്ട്‌ സഹിക്കവയ്യാതെ പലരും തീയ്യറ്ററില്‍ ഇരുന്ന് കൂവുന്നുണ്ടായിരുന്നു.

പല രംഗങ്ങളിലും എനിക്ക്‌ അല്‍പം നാണം തോന്നുകയും വല്ലാതെ ചിരി വരികയും ചെയ്തു.

സ്റ്റണ്ട്‌ രംഗങ്ങള്‍ തകര്‍പ്പനാക്കാന്‍ ശ്രമിക്കുന്നുണ്ടായെങ്കിലും അതില്‍ കോമഡി കൂടി കയറിപ്പറ്റി.. ഉദാഹരണത്തിന്‌, നമ്മുടെ ഹീറോ ഒരു 5-10 ഇടിമുട്ടന്‍ ടീമുകളുമായി ഫൈറ്റ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതില്‍ ഉപയോഗിച്ച ആയുധം ഒരു ഉണങ്ങിയ തെങ്ങിന്‍ പട്ട... ഹോ.. ആ സാധനം ഇത്ര ഗംഭീരമാണെന്ന് ചിരിയോടെയാണെങ്കിലും മനസ്സിലാക്കാന്‍ സാധിച്ചു.

രണ്ട്‌ ഗാനങ്ങള്‍ തികച്ചും അനുചിതവും വല്ലാതെ ബോറടിപ്പിക്കുന്നതുമായി.

പൃഥ്യിരാജ്‌ എന്ന ന്യൂ ജനറേഷന്‍ ഹീറോയെ വളരെ ഗംഭീരമായ ഗെറ്റപ്പിലും സ്റ്റൈ ലിലും കാണിക്കുന്നത്‌ സഹിക്കുന്ന രീതിയില്‍ മലയാളി പ്രേക്ഷകര്‍ പക്വമായി എങ്കിലും, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനേതാക്കളുടെ അഭിനയപാടവത്തിന്റെ അടുത്ത പരിസരത്തെങ്കിലുമെത്താന്‍ ഇനിയും കുറേകാലം ഈ ന്യൂ ജനറേഷന്‍ ഹീറോ അഭിനയതപസ്സ്യയില്‍ ഏര്‍പ്പെടേണ്ടിയിരിക്കുന്നു എന്ന് വളരെ വ്യക്തമാക്കുന്നു ഈ ചിത്രം.

ചുരുക്കിപ്പറഞ്ഞാല്‍, കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഒരു സബ്ജറ്റില്‍ കുറേ ഹീറോയിസവും ഗ്ലാമറും കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു ജാട പടമായി മാത്രമേ ഈ സിനിമയെ എനിക്ക്‌ വിലയിരുത്താന്‍ തോന്നിയുള്ളൂ...


പിന്‍ കുറിപ്പ്‌: ഇത്‌ കണ്ട ഒരു സുഹൃത്തിന്റെ കമന്റ്‌... കോഴി ബിരിയാണി തിന്നിട്ട്‌ ഈ സിനിമയ്ക്ക്‌ കയറിയാല്‍, ഉള്ളില്‍ കിടക്കുന്ന കോഴി പോലും അറിയാതെ എഴുന്നേറ്റ്‌ കൂവിപ്പോകും അത്രേ...

Tuesday, February 02, 2010

ദ്രോണ

സംവിധാനം: ഷാജികൈലാസ്‌
കഥ, തിരക്കഥ: ഏ.കെ. സാജന്

‍അഭിനേതാക്കള്‍: മമ്മൂട്ടി, തിലകന്‍, മനോജ്‌ കെ. ജയന്‍, കനിഹ, നവ്യാ നായര്‍

ഒരു റിവ്യൂ അര്‍ഹിക്കാത്ത ഒരു സിനിമ എന്നേ ഇതിനെക്കുറിച്ച്‌ പറയാനുള്ളൂ.. എന്നിരുന്നാലും, ഒരു കടമ പോലെ, മലയാള സിനിമയോടുള്ള ഇഷ്ടം കൊണ്ട്‌ മാത്രം ഈ ദ്രോഹ ചിത്രത്തെക്കുറിച്ച്‌ അല്‍പം..

സിനിമ കണ്ട്‌ ഇറങ്ങുന്ന ആര്‍ക്കും കാര്യമായൊന്നും മനസ്സിലാവാന്‍ ഇടയില്ലാത്ത ഈ ചിത്രം, വളരെ താഴ്‌ന്ന നിലവാരത്തിലുള്ളതായിരുന്നു.

പഴയ രണ്ട്‌ മനകള്‍ തമ്മില്‍ വൈരാഗ്യവും, അതില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത അവിടത്തെ പെണ്‍കുട്ടി പ്രേതമായി വിലസി എതിര്‍പക്ഷത്തെ വകവരുത്തുന്നു എന്നൊക്കെപ്പറഞ്ഞ്‌ സംഭവം തുടങ്ങുകയും, പിന്നീട്‌ മണിച്ചിത്രത്താഴിലെ ഡ്യുവല്‍ പേര്‍സണാലിറ്റി എന്ന സെറ്റപ്പില്‍ കൊണ്ടെത്തിച്ചിരിക്കുന്നു കാര്യങ്ങള്‍...

ഒടുവില്‍ ഇതില്‍ പ്രേതമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്‌ എന്നോ ഇല്ല എന്നോ മറുപടി പറയാന്‍ കഴിയാത്തവിധത്തിലുള്ള ഒരു സംവിധാനത്തില്‍ ചെന്നെത്തുന്നു കാര്യങ്ങള്‍...

ആദ്യത്തെ മമ്മൂട്ടിക്ക്‌ ശേഷം എത്തുന്ന രണ്ടാമത്തെ പൂജാരിയായ മമ്മൂട്ടിയും 'കളരി' നിലവാരം നിലനിര്‍ത്തി എന്ന് മാത്രമല്ല, ഒരു ഒന്നാംകിട മുങ്ങല്‍ അഭ്യാസിയുമായിരുന്നു എന്ന് വേണം കരുതാന്‍... ഇദ്ദേഹത്തിനുമാത്രം വെള്ളത്തിന്നടിയില്‍ എത്രകാലം വേണമെങ്കിലും കഴിയാനുള്ള കപ്പാസിറ്റിയുണ്ടെന്ന് വേണം ഈ സിനിമ കണ്ടാല്‍ മനസ്സിലാക്കാന്‍...

എന്തായാലും, പ്രേക്ഷകരെ ദ്രോഹിക്കുന്ന ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയ്ക്‌ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.. കാരണം, ഇനി തിയ്യറ്ററില്‍ പോയി സിനിമ കാണുന്ന പരിപാടി ഉപേക്ഷിക്കാന്‍ ആളുകള്‍ക്ക്‌ ഇത്‌ പ്രചോദനമാകും എന്നത്‌ തന്നെ. ഞാനും അത്തരം ഒരു തീരുമാനത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു.

Tuesday, January 26, 2010

ബോഡിഗാര്‍ഡ്‌



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സിദ്ധിക്‌
നിര്‍മ്മാണം: ജോണി സാഗരിക
സംഗീതം: ഔസേപ്പച്ചന്‍
അഭിനേതാക്കള്‍: ദിലീപ്‌, നയന്‍ താര, ത്യാഗരാജന്‍, ഗിന്നസ്‌ പക്രു, ഹരിശ്രീ അശോകന്‍

വളരെ വിരസമായ രീതിയില്‍ തുടങ്ങിയ കഥ, അവസാനം വരെ കാര്യമായ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു എന്നതാണ്‌ ഇ സിനിമയുടെ പ്രത്യേകത. അച്ഛനമ്മമാരുടെ ആഗ്രഹത്തിനനുസരിച്ച്‌ വളരാന്‍ കഴിയാതിരുന്ന കുട്ടി, മറ്റുള്ളവര്‍ക്ക്‌ ഭയം തോന്നുന്ന കാര്യങ്ങളില്‍ ആകൃഷ്ടനായി ആ വഴികളില്‍ സഞ്ചരിച്ച്‌ 'ഗുണ്ടയ്ക്ക്‌ പഠിച്ച്‌ ഒരു ബോഡിഗാര്‍ഡ്‌ (ജയകൃഷ്നന്‍ - ദിലീപ്‌) ആയിത്തീരുന്നു... പിന്നീട്‌ അശോകേട്ടണ്റ്റെ ബോഡിഗാര്‍ഡ്‌ ആവണമെന്ന മോഹവുമായി ചെന്ന്‌ അവിചാരിതമയി (പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നപോലെ) അശോകേട്ടണ്റ്റെയും വീട്ടുകാരുടെയും രക്ഷകനാകുകയും ബോഡിഗാര്‍ഡ്‌ ആവുകയും ചെയ്യുന്നു. പിന്നീട്‌ അശോകേട്ടണ്റ്റെ മകള്‍ അമ്മു (നയന്‍ താര) വിണ്റ്റെ ബോഡിഗാര്‍ഡ്‌ ആയി കോളേജില്‍ പോകുന്നു (ആ കോളേജില്‍ തന്നെ അതേ സബ്ജക്റ്റും ക്ളാസ്സിലും അഡ്മിഷന്‍ വാങ്ങി). [എന്തൊരു അവിചാരികതയും പ്രായോഗികകവുമായ കാര്യം എന്ന്‌ ഒട്ടും സംശയിക്കരുത്‌).

കുറേ വിഡ്ഢിവേഷവും കോമാളിത്തരങ്ങളുമെല്ലാം ആ പാവം ബോഡിഗാര്‍ഡിനെക്കൊണ്ട്‌ കാണിച്ച്‌ പ്രേക്ഷകരെ വെറുപ്പിക്കാവുന്നതിണ്റ്റെ പരമാവധി ചെയ്യാന്‍ സംവിധായകനായി. പിന്നീട്‌ ഈ ബോഡിഗാര്‍ഡിണ്റ്റെ ശല്ല്യം ഒഴിവാക്കാന്‍ അമ്മു ചെയ്യുന്ന കുസൃതികള്‍ (എന്ന് സംവിധായകന്‌ പറയാം... അതൊക്കെ സമ്മതിക്കുന്ന പ്രേക്ഷകണ്റ്റെ മനോബലം.. ഹോ....) ആണ്‌ കുറേ നേരം ഈ സിനിമയെ മുന്നോട്ട്‌ വലിച്ച്‌ ഇഴയ്ക്കുന്നത്‌. അതിലൊരു അവസാന നമ്പറായ കാമുകിയാണെന്ന വ്യാജേന ശബ്ദം മാറ്റി ഫോണ്‍ ചെയ്ത്‌ കബളിപ്പിച്ച്‌ കബളിപ്പിച്ച്‌ ആ പ്രേമത്തെ വെള്ളമൊഴിച്ച്‌ വളമിട്ട്‌ വളര്‍ത്തി മൊട്ടിട്ട്‌ വിരിയിപ്പിച്ചെടുത്ത്‌ അവസാനം മണ്ണും ചാരി നോക്കി നിന്ന ഒരുത്തി അടിച്ചുകൊണ്ട്‌ പോയിട്ട്‌ 'കുച്ച്‌ കുച്ച്‌ ഹോത്താ ഹേ...' യില്‍ കൊണ്ടെത്തിച്ച്‌ ഒരുകണക്കിന്‌ അവസാനിപ്പിച്ചെടുത്തപ്പോളാണ്‌ സംവിധായനെപ്പോലെത്തന്നെ പ്രേക്ഷകരും ശ്വാസം വിട്ടത്‌.

ലോജിക്കലായ ചിന്തകള്‍ സിനിമയ്ക്ക്‌ ആവശ്യമേയില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുക എന്നതും ഈ സിനിമയുടെ നിയോഗമാകാം. ആദ്യമൊക്കെ ശബ്ദം മാറ്റി സംസാരിച്ച്‌ ബോഡിഗാര്‍ഡിനെ കബളിപ്പിച്ച്‌ കുറേ കഴിഞ്ഞപ്പോള്‍ ഈ ശബ്ദം മാറ്റി സംസാരിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ നായികയോട്‌ പറഞ്ഞിട്ടുണ്ടാകും... കാരണം, പ്രേക്ഷകര്‍ അവരുടെ ടെലഫോണ്‍ പ്രണയത്തിണ്റ്റെ ദിവ്യതയില്‍ സ്വയം മറന്ന് അലിഞ്ഞ്‌ ബോധം നശിച്ചിട്ടുണ്ടാകും എന്ന ധാരണയാകാം കാരണം.

തല തെറിച്ച പയ്യന്‍, ഇടയ്ക്ക്‌ വച്ച്‌ കോളേജ്‌ പഠിപ്പ്‌ നിര്‍ത്തുമ്പോഴും റാങ്ക്‌ കിട്ടാന്‍ സാദ്ധ്യതയുള്ള ലെവലില്‍ മാര്‍ക്കുണ്ടായിരുന്നു എന്നത്‌ വളരെ കേമമായി. ബോഡിഗാര്‍ഡിനെക്കൊണ്ട്‌ കോളേജിനെ ലഹരിവിരുദ്ധമാക്കിയ ഉടനെ ഇനി തണ്റ്റെ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ പഠിപ്പിലും ശ്രദ്ധിക്കണമെന്ന അദ്ധ്യാപകരുടെ ഉപദേശം ശിരസ്സാ വഹിച്ച്‌ അവരെ പഠിപ്പിച്ച്‌ കേമിമാരാക്കാന്‍ പുസ്തകവും വടിയും കൊണ്ട്‌ നടക്കുന്നതും ആ മാടപ്രാവുകള്‍ അത്‌ അനുസരിക്കുന്നതും കണ്ട്‌ കൈത്തരിപ്പും അലര്‍ജിയും തോന്നുന്നത്‌ പ്രേക്ഷകണ്റ്റെ കുഴപ്പമാകാനും മതി.

അവസാനം, കുട്ടിക്ക്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുസ്തകം എത്തിച്ച്‌ കൊടുത്ത്‌ കുച്ച്‌ കുച്ച്‌ ഹോത്താ ഹേ ആവര്‍ത്തിക്കുമ്പോള്‍ സംവിധായകന്‌ ഒട്ടും ലജ്ജ തോന്നിയില്ല.. കാരണം, പെണ്‍കുട്ടിക്ക്‌ പകരം ആണ്‍കുട്ടിയെയല്ലേ ഈ സിനിമയില്‍ ഉപയോഗിച്ചത്‌...

ഗാനങ്ങള്‍ പൊതുവേ മോശം നിലവാരമായി തോന്നി.

ഗിന്നസ്‌ പക്രുവും ഹരിശ്രീ അശോകനും കുറച്ച്‌ (വളരെ കുറച്ച്‌) സമയം ചിരിപ്പിച്ചു എന്ന് പറയാം.

സിദ്ധിക്ക്‌-ലാല്‍ കോമ്പിനേഷനില്‍ പണ്ട്‌ നമ്മള്‍ ആസ്വദിച്ച നിലവാരത്തിലുള്ള ഡയലോഗുകള്‍ അധികമൊന്നും കൊണ്ടുവരാനോ അതേ നിലവാരം നിലനിര്‍ത്താനോ കഴിഞ്ഞിട്ടില്ല.

അവിടവിടെയായി ചില സന്ദര്‍ഭങ്ങളില്‍ വൈകാരികതയും പ്രേമത്തിണ്റ്റെ ചില സ്പന്ദനങ്ങളും സ്പര്‍ശങ്ങളും സൃഷ്ടിക്കാനായി എന്നതാണ്‌ ആകെ ഉള്ള ഒരു നല്ല ഘടകം. നയന്‍ താരയെ കണ്ടിരിക്കാന്‍ കൊള്ളാം.. ചില സീനുകളില്‍ അല്‍പം അസഹനീയത തോന്നുമെങ്കിലും അഡ്ജസ്റ്റ്‌ ചെയ്യാം...

ഒട്ടും പ്രതീക്ഷയോടെയല്ല പോയതെങ്കിലും നിരാശപ്പെടുത്തിയ സിനിമ എന്നേ ഇതിനെക്കുറിച്ച്‌ പൊതുവേ പറായാനുള്ളൂ..

Tuesday, December 22, 2009

ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില സിനിമകള്‍
















1) The Shaft (China)

ആള്‍പ്പാര്‍പ്പു കുറഞ്ഞ ഒരു ചൈനീസ് പ്രവിശ്യയിലെ കല്‍ക്കരിഖനി-കമ്പനി, അതിലെ തൊഴിലാളികള്‍, അവരുടെ മടുപ്പുകള്‍-സ്വപ്നങ്ങള്‍, കുടുംബബന്ധങ്ങള്‍-പ്രശ്നങ്ങള്‍ എന്നിവ വിഷയമാക്കുന്ന സിനിമ. ഈയിടെ കൂടുതലും കാണാറുള്ള ചൈനീസ് സിനിമകള്‍ എക്സ്പ്ലിസിറ്റ് പൊളിറ്റിക്സ്-ഇറോട്ടിക്-മെലൊഡ്രാമ എന്നീ തരത്തിലുള്ളവയാകാറുണ്ട്. അതില്‍ നിന്ന് മാറി ഒരു നല്ല ശ്രമം ആയിരുന്നു ഷാഫ്റ്റ്.































2) Chameleon (Hungary)

ഇഴചേര്‍ന്നു നില്‍ക്കുന്ന അല്പ്പം ദാര്‍ശനികത ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം ആണിത്. മലയാളസിനിമയുടെ തൊണ്ണൂറുകളിലെ ക്ലീഷെ ആയ "തട്ടിപ്പ്/ആള്‍മാറാട്ടം/തമാശ" സിനിമകളില്‍ മോഹന്‍‌ലാല്‍-മുകേഷ്-സിദ്ധിഖ്-ജഗദീഷ് എന്നിവര്‍ പലപ്പോഴായി അഭിനയിച്ച സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്. ഹംഗറിയിലെ ഒരു പോപ്പുലാര്‍ മൂവി. എന്നാല്‍ സിനിമയെ വെറും മോഹന്‍‌ലാല്‍-മുകേഷ് സിനിമയല്ലാതാക്കുന്ന പലതും ഇതിലുണ്ട് എന്നതുതന്നെ ആണ് വ്യത്യസ്ഥത. പ്രശസ്തനായ സൈക്ക്യാട്രിസ്റ്റിന്റെ കേസ് ഹിസ്റ്ററി വീഡിയോകൾ മോഷ്ടിച്ച്, ചികില്‍സ തേടി വരുന്ന സ്ത്രീകളുടെ മാനസികപ്രശ്നങ്ങളും, ഇഷ്ടങ്ങളും മനസിലാക്കി അവരെ പ്രേമിച്ചും,വഞ്ചിച്ചും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന അനാഥരായ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റേയും, വഞ്ചനകളുടേയും കഥ.








































3) Heaven,Hell..Earth (Slovania)

കുടുംബം, ബന്ധങ്ങള്‍, പ്രണയം, ലൈംഗികത എന്നിവയെ ഒരേ സമയം സങ്കീര്‍ണ്ണവും,ലളിതവുമായി സമീപിക്കുന്ന സിനിമ. ഒരു പ്രൊഫഷണന്‍ ഡാന്‍സര്‍ ആകാന്‍ ആഗ്രഹിക്കുന്ന മാര്‍ത്തയ്ക്ക് കാലില്‍ പരിക്കേല്‍ക്കുന്നതു മൂലം നൃത്തത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന ഇടവേള, ആ സമയത്തെ താല്‍ക്കാലിക ജോലി, പ്രണയം/പ്രണയപരാജയം, സഹോദരൻ‌-പിതാവ്-മാതാവ്,പൂര്‍‌വ്വകാലകാമുകന്‍-തൊഴിലുടമയായ ഡോക്ടര്‍-അയാളുടെ മകൾ‌-പിരിഞ്ഞുതാമസിക്കുന്ന ഭാര്യ എന്നിവരുമായുള്ള ഇടപെടലുകളുടേയും സ്വയം തിരിച്ചരിവുകളുടേയും കഥ. പലതവണ അവതരിപ്പിക്കപ്പെട്ട വിഷയം ആണെങ്കിലും വിരസതയില്ലാതെ കണ്ടിരിക്കാന്‍ പറ്റി.



















4) Operation Danube (Poland)

പോളിഷ് നാടകവേദിയില്‍ നിന്ന് സിനിമയിലേക്കു വന്ന Jacek Glombന്റെ ആദ്യ ചിത്രമാണിത്. എന്നാല്‍ ഒരു സം‌വിധായകന്റെ ആദ്യചിത്രമെന്ന തോന്നല്‍ ഒരിടത്തും ഉണ്ടാക്കാത്തവിധം മനോഹരമായ ഒരു പൊളിറ്റിക്കല്‍ കോമഡി ആണ്‌ ഓപ്പറേഷന്‍ ഡെന്യൂബേ. രണ്ടാം ലോകമഹായുദ്ധകാലമാണ്‌ കാലഘട്ടം. ചെക്കൊസ്ലാവിയയെ രക്ഷിക്കാന്‍ അവിടെക്ക് കടന്നുകയറുന്ന പോളിഷ്-സോവിയറ്റ് പട്ടാളക്കാര്‍. അവര്‍ തദ്ദേശീയരോട് പെരുമാറുന്നതിലെ വൈജാത്യം. യുദ്ധം എന്ന ഭീകരത. പോളണ്ട്-ചെക്ക് രാജ്യങ്ങളുടെ നിസഹായാവസ്ഥ എന്നിവ രസകരമായ അവതരണത്തിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പോളിഷ് സൈന്യനിരയില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു റെസ്റ്റൊറന്റിലേക്ക് ഇരച്ചു കയറി കേടായ പാറ്റന്‍ ടാങ്കും, അതിലെ പോരാളികളും, തദ്ദേശീയരും ആയുള്ള ബന്ധത്തിന്റെ രസകരമായ കഥ പൊളിറ്റിക്കല്‍ ക്ലീഷേകള്‍ വെച്ച് തന്നെ അവതരിപ്പിച്ചിരിക്കുന്നു.കണ്ടവയില്‍ വെച്ച് രണ്ടാമത് ഇഷ്ടമായ സിനിമ.


















5) Seventh Circle/A hetedik kör (Hungary)

ഒരേസമയം ബിബ്ലിക്കല്‍ എന്നും കൗമാരസങ്കല്പ്പങ്ങളുടെ ദൃശ്യവല്‍ക്കരണം എന്നും കരുതാവുന്ന സിനിമ. യേശുവിനെപ്പോലെ തന്റെ ശിഷ്യന്മാരെ കണ്ടെത്തുകയും, ഗിരിപ്രഭാഷണം ചെയ്യുകയും, സ്വയം നേതാവും ഇടയനും ആകുകയും ചെയ്യുന്ന സെബാസ്റ്റ്യന്‍ . അവന്‍ കണ്ടെത്തുന്ന കൗമാരക്കാരായ സുഹൃത്തുക്കള്‍, മരണമെന്ന സുന്ദരസങ്കല്പ്പം, രതി എന്ന പാത, പാപം എന്ന സങ്കൽ‌പ്പം, വിശ്വാസങ്ങള്‍ തകരുന്നതു കണ്ട് നിസഹായനാകുന്ന ക്രൈസ്തവപുരോഹിതന്‍ .... കണ്ടതില്‍ വെച്ച് നല്ല സിനിമകളില്‍ ഒന്ന്.





















6) Landscape No:2/Pokrajina St.2 (Slovania)

Sergej എന്ന യുവാവും, Polde എന്ന വൃദ്ധന്‍ ബീസും അമേച്വര്‍ കള്ളന്മാരാണ്‌. പെയിന്റിംഗുകളും, പുരാവസ്തുക്കളും മോഷ്ടിക്കുകയെന്നതാകുന്നു അവരുടെ ദൌത്യം. എന്നാല്‍ അബദ്ധത്തില്‍ ഒരിക്കല്‍ അവര്‍ മോഷ്ടിക്കാന്‍ കയറുന്നത് രാജ്യത്തെ പഴയ ജെനറലിന്റെ വീട്ടിലാണ്‌. Landscape No:2 എന്ന പെയിന്റിംഗിന്റെ കൂടെ രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു കൂട്ടക്കൊലയ്ക്ക് ആരാണ് ഉത്തരവ് കൊടുത്തത് എന്ന് തെളിവുള്ള ഒരു രേഖയും Sergej മോഷ്ടിക്കുന്നു. രേഖപുറത്തായാല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് അറിയാവുന്ന കിഴവന്‍ ജെനറല്‍ താന്‍ മരിക്കുന്നതിന് മുന്നെ രേഖ കൈവശമുള്ളവരേയും, അതെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ സാധ്യതയുള്ളവരേയും കൊലപ്പെടുത്താന്‍ തന്റെ പഴയ പട്ടാളവിശ്വസ്ഥനെ ഏല്പ്പിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സീരിയല്‍ കൊലപാതകങ്ങള്‍, അവയുടെ രാഷ്ട്രീയമാനം എന്നിവയാണ്‌ സിനിമയുടെ ഇതിവൃത്തം. മുക്കാൽ ഭാഗത്തോളം രാഷ്ട്രീയമായി മാനങ്ങളുള്ള സിനിമ അവസാനഭാഗങ്ങളില്‍ സ്ഥിരം ഹോളിവുഡ്-സീരിയല്‍ കില്ലിംഗ് മൂവി ആയിപ്പോയോയെന്ന് സംശയം .






































7) GeneRal Nil (Poland)

ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിനെ എതിര്‍ത്ത ജെനറല്‍ നിലിന്റെ ‍(General Nil, the code name of Emil Fieldorf) കഥ പറയുന്ന സിനിമ. ഒരുകാലത്ത് രാജ്യത്തിന്റെ ഹീറോ ആയിരുന്ന നില്‍ പിന്നീട് സോവിയറ്റ് അധിനിവേശക്കാലത്ത് രാജ്യദ്രോഹിയായി മാറുകയും, നിയമങ്ങളെ കാറ്റില്‍‌പ്പറത്തിക്കൊണ്ട് നിലിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റേയും രാഷ്ട്രീയ/ചരിത്ര/ഗൂഡപശ്ചാത്തലങ്ങളുടെ കഥ. കണ്ടവയില്‍ വെച്ച് ഏറ്റവും ഇഷ്ടമായ സിനിമ.


ഇതുകൂടാതെ LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത നാലഞ്ച് ഷോര്‍ട്ട്ഫിലിംസ്, എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉള്ള ചില ഷോര്‍ട്ട് ഫിലിംസ് (തമിഴ് ഫിലിം ഡയറക്ടര്‍ മിഷ്കിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സം‌വിധായകരായി ഉണ്ടായിരുന്നു) എന്നിവ കണ്ടു. ചിലതെല്ലാം നന്നായി തോന്നി. പ്രത്യേകിച്ച് LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ ചെയ്ത വര്‍ക്കുകളില്‍ അപാകതകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ക്യാമറ നന്നായിരുന്നു.


* ഫെസ്റ്റില്‍ വെച്ച് GeneRal Nil, Operation Danube എന്നിവയുടെ സം‌വിധായകരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. "എന്തുകൊണ്ടാണ് സമീപകാല പോളിഷ്/ചെക്ക് സിനിമകളില്‍ ലോകമഹായുദ്ധം വിഷയമാകുന്നത്?" എന്നൊരു ചോദ്യം അവര്‍ക്ക് നേരിടേണ്ടി വന്നു. ലോകമഹായുദ്ധകാലത്ത്/അതിനു ശേഷമുള്ള സോവിയറ്റ് അധിനിവേശക്കാലത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട മുത്തച്ഛനും, സഹോദരനും, അച്ഛനും ഒക്കെ എന്തു സംഭവിച്ചു എന്ന് അറിയാത്ത ഒരു ജനത ഇനിയും അവിടങ്ങളില്‍ ബാക്കിയുണ്ടെന്നായിരുന്നു മറുപടി. ഒരുപാട് "അപ്രത്യക്ഷമാലുളുടെ" കാലഘട്ടം. 1989വരെ സര്‍ക്കാര്‍ രേഖകള്‍ ഒന്നും പരിശോധിക്കാന്‍ ആര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ല. സമീപകാലത്താണ്‌ പഴയ പ്രഖ്യാപനങ്ങളുടേയും, രാഷ്ട്രീയ ഗൂഡനീക്കങ്ങളുടേയും ഒക്കെ വിശദവിരങ്ങള്‍ ഗവണ്മെന്റ് ആര്‍ക്കൈവില്‍ നിന്ന് ലഭ്യമായി തുടങ്ങുന്നത്. അതിനാല്‍ ഇത്തരം സിനിമകള്‍ ഇനി വരുന്നതേ ഉള്ളൂ എന്നായിരുന്നു സം‌വിധായകരുടെ മറുപടി. 'കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഭരിക്കുന്ന കേരളത്തിലെ ഫെസ്റ്റിവെലില്‍ വെച്ച് പോലും തങ്ങളുടെ ആന്റികമ്യൂണിസ്റ്റ് സിനിമകള്‍ക്ക് നല്ല പ്രതികരണവും, കൈയ്യടിയും കിട്ടിയെന്ന് അവര്‍ പറയുന്നത് കേട്ടു. (സ്റ്റാലിന്‍ അധിനിവേശത്തിന്റെ ഇരകള്‍ , അതേ അളവുകോലാണ്‌ ഇന്ത്യയിലെ കേരളത്തിലും വെച്ചത് ) കൂട്ടത്തില്‍ "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം ഇനി മിണ്ടരുത്" എന്ന് മലയാളത്തില്‍ ആരോ വിളിച്ച് കൂവുന്നതും കേട്ടു.... ക്ലീഷേകള്‍ എല്ലാം പൂര്‍ത്തിയാകപെട്ടു....


#ചിത്രങ്ങള്‍ക്ക് കടപ്പാട്
http://4.bp.blogspot.com
http://www.filmunio.hu
http://www.kino-galanta.sk
http://www.pffamerica.com
http://www.origo.hu
http://static.omdb.si
http://img.interia.pl


Monday, December 07, 2009

പാ


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സം‌വിധാനം: ആര്‍. ബാലകൃഷ്ണന്‍ (ആര്‍. ബാല്‍കി)
നിര്‍മ്മാണം: അമിതാഭ് ബച്ചന്‍ കോര്‍പ്പൊറേഷന്‍, സുനില്‍ മന്‍‌ചന്ദ
തിരക്കഥ: ആര്‍. ബാലകൃഷ്ണന്‍
സംഗീതം: ഇളയരാജ
വരികള്‍: സ്വനന്ദ് കിര്‍കിറേ
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍
ഛായാഗ്രഹണം: പി.സി. ശ്രീരാം

ചീനി കം എന്ന ചിത്രത്തിന്റെ സം‌വിധായകനായ ആര്‍. ബാലകൃഷ്ണന്‍ (പാ എന്ന സിനിമയില്‍ ആര്‍. ബാല്‍കി എന്നാണ് എഴുതിയിരിക്കുന്നത്) എങ്ങിനെയോ പ്രൊജേറിയ എന്ന അസുഖത്തെക്കുറിച്ച് കേള്‍ക്കുന്നു. വളരെ അപൂര്‍‌വമായ ഈ രോഗം ബാധിച്ചവരുടെ ശരീരത്തിന് യഥാര്‍ത്ഥ പ്രായത്തിനേക്കാല്‍ നാലോ അഞ്ചോ ഇരട്ടി വളര്‍ച്ചയുണ്ടാകും. അതായത് ഒരു അഞ്ചെട്ട് വയസ്സ് ഉള്ള കുട്ടിക്ക് ഒരു എണ്‍പത് വയസ്സുകാരന്റേത് പോലെയുള്ള ശരീരപ്രകൃതിയായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ ആരും കൈ വയ്ക്കാത്ത ഒരു പ്രമേയം. ബാല്‍കി ഖുഷി സെ പാഗല്‍ ഹൊ ഗയാ.

എന്നാല്‍ ചിത്രം ചര്‍ച്ചാവിഷയമാക്കാന്‍ ഇതുമാത്രം പോര. ഒരു കുട്ടിയുടെ അസാധാരണം ആകര്‍ഷണീയമാക്കാന്‍ മറ്റ് എന്തെങ്കിലും പൊടിക്കൈ കൂടി വേണം. കിട്ടിപ്പോയി. നമുക്ക് ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ അച്ഛനും മകനുമായ അമിതാഭിനേയും മകന്‍ അഭിഷേകിനേയും എടുത്ത് ഈ ചിത്രത്തില്‍ അമിതാഭിനെ മകനും അഭിഷേകിനെ അച്ഛനുമാക്കാം. ഹൊ, എനിക്ക് വയ്യ. ഈ ചിത്രം ഗംഭീര ഹിറ്റ്, ഉറപ്പ്. ബാല്‍കി തുള്ളിച്ചാടി.

പിന്നൊന്നും ബാല്‍കി ആലോചിച്ചില്ല. എടുപിടീന്ന് ഇത്രയും വച്ച് ഒരു സിനിമ എടുത്തു. എന്നാല്‍ ഒരു സിനിമ ആകുമ്പോള്‍ ഇതു മാത്രം പോര, മറ്റ് പലതും വേണമെന്ന് ഈ ആവേശത്തില്‍ അദ്ദേഹം മറന്നു. അതായത് സിനിമയായാല്‍ ഒരു നല്ല കഥ വേണമെന്നും, ആ കഥയില്‍ നല്ല അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ വേണമെന്നും, ആ കഥാപാത്രങ്ങളെ നല്ല രീതിയില്‍ കൂട്ടിയിണക്കണമെന്നും, അവരൊക്കെ അവരുടെ പ്രായത്തിലും പ്രവൃത്തിക്കും ഉചിതമായി സംസാരിക്കണമെന്നും ഒക്കെ.

ഇനി സിനിമയെക്കുറിച്ച്. വിദ്യാ ബാലനും അഭിഷേക് ബച്ചനും പ്രേമിക്കുന്നു, പയ്യെ വിദ്യ ഗര്‍ഭിണിയാകുന്നു, തന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ കുട്ടി ഉണ്ടാകുന്നത് തടസ്സമാകുമെന്ന് അഭിഷേക് പറയുമ്പോള്‍ ഇവര്‍ പിരിയുന്നു, കുട്ടി ഒരു അപൂര്‍‌വ്വരോഗമായി ജനിക്കുന്നു, കുട്ടി മൂലം ഇവര്‍ ഒന്നിക്കുന്നു, ഈ കഥ രണ്ടര മണിക്കൂറ് കൊണ്ട് പറയുന്നു; ഇതാണ് പാ. അസുഖമുള്ള കുട്ടിയോട് അമിതമായി സ്നേഹം കാണിക്കാത്ത അമ്മയും, ബാലിശമായ പ്രവര്‍ത്തികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അച്ഛനും, വിരമിച്ച രാഷ്ട്രീയക്കാരന്‍ എന്ന അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വമായ ജനുസ്സില്‍ പെട്ട ഒരു അച്ഛാച്ചനും, തന്റെ ആസനം മൂലം കൊച്ചുമകന്‍ ഇരട്ടപ്പേരിട്ട ഒരു അമ്മൂമ്മയും, ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന സംഭാഷണങ്ങള്‍ പറയുന്ന കുറച്ചു കൂട്ടുകാരും, ഒരു മുതിര്‍ന്നവരുടെ ശരീരമുള്ള ഒരു കുട്ടിയും; ഇവരാണ് പായിലെ കഥാപാത്രങ്ങള്‍.

അഭിനയത്തിനോട് എല്ലാ കഥാപാത്രങ്ങളും കൂറ് പുലര്‍ത്തിയെങ്കിലും കഥ ഇവരെ പരാജയപ്പെടുത്തി. ഇനി അധികം ആയുസ്സില്ല എന്ന് ഡോക്റ്റര്‍ സൂചിപ്പിച്ചിട്ടും മകനെ ഡെല്‍ഹിയില്‍ രണ്ട് ദിവസം കറങ്ങാന്‍ ഒറ്റയ്ക്ക് വിടുന്ന അമ്മയെ എങ്ങിനെ ന്യായീകരിക്കും? അഭിഷേക് ബച്ചന്റെ കൂടെയാണ് കുട്ടി പോകുന്നതെങ്കിലും അഭിഷേക് കുട്ടിയെ സംഭന്ധിച്ചിടത്തോളം അപ്പോള്‍ അപരിചിതനാണ്. തിരക്ക് മൂലം പലപ്പോഴും ഭക്ഷണം പോലും കഴിക്കാനാവാതിരിക്കുന്ന ഒരു എം.പി രണ്ട് ദിവസം സകല തിരക്കുകള്‍ക്കും അവധി കൊടുത്ത് ഒരു രോഗിയായ കുട്ടിയെ രസിപ്പിക്കാന്‍ കറങ്ങാന്‍ കൊണ്ട്പോകും എന്നത് എങ്ങിനെ സാധൂകരിക്കാന്‍ സാധിക്കും? രാത്രിയില്‍ തന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ലൈവ് പരിപാടി ടി.വി.യില്‍ കാണിക്കാനിരിക്കെ പകല്‍ മുഴുവന്‍ വെയില്‍ കാഞ്ഞും ഗോള്‍ഫ് കളിച്ചും സമയം കളയുന്ന അമിതമായ ആത്മവിശ്വാസം കാണാതെ വിട്ടാലും ലൈവ് പ്രോഗ്രാമില്‍ കാണിക്കുന്ന പോക്രിത്തരത്തെ എങ്ങിനെ സഹിക്കണം? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? അവസാനം തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്?

സം‌വിധായകനും തിരക്കഥാകൃത്തും പറഞ്ഞതിനപ്പുറം അമിതാഭ് ബച്ചന്‍ എന്തെങ്കിലും സ്വന്തമായി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങിനെ പലതും ചെയ്യുവാന്‍ അവസരം ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു. എങ്കില്‍‌പ്പോലും അദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്. സിനിമയില്‍ ഇടയ്ക്കിടെയുള്ള ഇളയരാജയുടെ മാജിക്കും (പശ്ചാത്തലസംഗീതവും ഗാനങ്ങളും) ആസ്വാദ്യകരം തന്നെ. ഇത് രണ്ടും ഇല്ലെങ്കില്‍ ഈ ചിത്രം കണ്ടിരിക്കുക തന്നെ പ്രയാസം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍
* മനം കവരുന്ന പാ - ദാറ്റ്സ് മലയാളം
* ചിത്രവിശേഷം
* കേരളകൗമുദി

Tuesday, November 10, 2009

ജയില്‍


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
കഥ: മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ്‌ ത്യാഗി, അനുരാധ തിവാരി
അഭിനേതാക്കള്‍: നീല്‍ നിതിന്‍ മുകേഷ്, മുഗ്ദ ഗോട്സെ, മനോജ്‌ വാജ്പൈ
സംഗീതം: ശരിബ്‌ സാബ്രി, തോഷി സാബ്രി
ഛായാഗ്രഹണം: കല്പെഷ് ഭണ്ഡാര്‍ക്കര്‍

ഫാഷന്‍ എന്ന ചലച്ചിത്രത്തിന് ശേഷം മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് ജയില്‍. പ്രിയങ്ക ചോപ്രയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഫാഷന്‍ എന്ന ചലചിത്രത്തേക്കാള്‍ അതിനുമുന്പിറങ്ങിയ മധുര്‍ ചിത്രം ട്രാഫിക് സിഗ്നലിനെയാണ് ഈ ചിത്രം ഓര്‍മിപ്പിക്കുന്നത്.

നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിക്കുന്ന പരാഗ് ദീക്ഷിത് ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഈ കഥാപാത്രം ജയിലിലാവുന്നു. എങ്ങിനെ ഇദ്ദേഹം ജയിലിലാവുന്നു, അവിടെ എന്തൊക്കെ അനുഭവിക്കുന്നു, അവിടുന്ന് എങ്ങിനെ നിയമപരമായും അല്ലാതെയും അദ്ദേഹം പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു, ഇദ്ദേഹത്തിന്റെ ജീവിതം പുറത്തുള്ള മറ്റുള്ളവരുടെ ജീവിതത്തിനെ എങ്ങിനെ സ്വാധീനിക്കുന്നു, അവസാനം ഇദ്ദേഹം പുറത്ത് കടക്കുമോ എന്നിങ്ങനെയുള്ള കഥാഗതികളിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. ജയിലിനുള്ള മറ്റ് അന്തേവാസികളുടെ ജീവിതങ്ങളും ചെറുതായി കഥാകാരന്‍ പറഞ്ഞ് വയ്ക്കുന്നു.

നീലിന്റെ കഥാപാത്രം അഭിനയശേഷി നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നതിനാല്‍ നീലിന് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. മനോജ് വായ്പേജി എന്ന നടന്റെ കഴിവുകള്‍ യാതൊരുവിധത്തിലും ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിനെ ഒരു ഗുണവും പ്രാധാന്യവും ഇല്ലാത്ത ഒരു കഥാപാത്രത്തില്‍ കഥാകാരന്‍ തളച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്നു. മറ്റ് നടന്മാര്‍ക്കൊന്നും കാര്യമായ ഒരു പ്രാധാന്യവും ചിത്രത്തില്‍ ഇല്ലെങ്കിലും ആരും മോശമായി വന്നിട്ടില്ലെന്നത് ആശ്വാസം പകരുന്നു. നായികയ്ക്ക് നായകനുവേണ്ടി കരയുക എന്ന കടമയേ ഇവിടെ കൊടുത്തിട്ടുള്ളൂ. സംഗീതവും ശ്രദ്ധിക്കപ്പെടുവാന്‍ സാധ്യത കുറവ്.

ജയിലിനുള്ളിലെ ജീവിതങ്ങള്‍ വരച്ച് കാട്ടാനുള്ള സം‌വിധായകന്റെ ശ്രമം പരാജയമാണെന്ന് തന്നെ പറയേണ്ടി വരും. കഥാപാത്രങ്ങളുടെ എണ്ണം കൊണ്ട് വൈവിധ്യം ഇവിടെ കൊണ്ട് വരുവാന്‍ ശ്രമിച്ചിട്ട് അതും ഉണ്ടായില്ല, എന്നാല്‍ ഉള്ളവര്‍ക്ക് കൂടുതല്‍ വ്യത്യസ്ഥത കൊണ്ട് വരുവാന്‍ കഴിഞ്ഞതുമില്ല എന്നതാണ് സ്ഥിതി. നീല്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു എന്നത് നീലിന്റെ അഭിനയത്തിലോ രംഗങ്ങളിലോ തെളിയിക്കാന്‍ ആയില്ല സം‌വിധായകന്. മറ്റ് കഥാപാത്രങ്ങളുടെ ജീവിതകഥകളിലും ക്ലീഷേ മാത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഒരു ജയിലിന്റെ അന്തരീക്ഷം ഒരുക്കുന്നതിലും സം‌വിധായകന്‍ പരാജയപ്പെട്ടു.

മധുര്‍ ഭണ്ഡാര്‍ക്കറുടെ അധികം ചിത്രങ്ങളേയും പോലെ ഇത് ഒരു ഡോക്യുമെന്ററി ആയി ചിത്രീകരിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ഈ ആഖ്യാനരീതി ഈ സിനിമയെ രക്ഷപ്പെടുത്തുമോ എന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍

Friday, October 30, 2009

സ്വ. ലേ.

സംവിധാനം, ഛായാഗ്രഹണം: പി. സുകുമാര്‍
കഥ, തിരക്കഥ, സംഭാഷണം : കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: പി. സുകുമാര്‍, അനു വാര്യര്‍
അഭിനേതാക്കള്‍: ദിലീപ്‌, ഗോപിക, ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അശോകന്‍, ഗണേഷ്‌ കുമാര്‍, ഇന്നസെന്റ്‌

1980 കളിലെ പത്രപ്രവര്‍ത്തനവും, അതിന്നിടയില്‍ ഒരു ചെറിയ പത്രത്തിന്റെ സ്വന്തം ലേഖകനായ ഉണ്ണിമാധവന്‍ (ദിലീപ്‌) നേരിടുന്ന ജോലിസംബന്ധവും കുടുംബസംബന്ധവുമായ കാര്യങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

അന്നത്തെ (ഇന്നത്തേയും?) പത്രപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മര്‍ദ്ദങ്ങളും ജോലിയില്‍ പിഴച്ചുപോകാന്‍ ചെയ്യേണ്ടിവരുന്ന കസര്‍ത്തുകളും നല്ല തോതില്‍ വിവരിച്ചിരിക്കുന്നു.

ഉണ്ണിമാധവന്റെ ചെറുപ്പകാലത്ത്‌ പരിചയവും അടുപ്പവുമുണ്ടായിരുന്ന ഒരു പ്രശസ്തനായ എഴുത്തുകാരന്‍ മരണശയ്യയില്‍ കിടക്കുകയും അത്‌ റിപ്പോീര്‍ട്ട്‌ ചെയ്യാന്‍ നിരവധി പത്രക്കാരും മാധ്യമപ്രവര്‍ത്തകരും എത്തിച്ചേരുകയും, തന്റെ പത്രത്തിന്റെ ഭാഗത്ത്‌ നിന്ന് ഈ കാര്യത്തിന്‌ ഉണ്ണിമാധവന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. പ്രസവതീയതി അടുത്ത ഭാര്യയെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട്‌ തന്റെ വ്യക്തിത്വവികസനത്തില്‍ ഒട്ടേറെ സ്വാധീനിച്ച മഹാനായ എഴുത്തുകാരന്റെ മരണം കാത്ത്‌ കുറച്ച്‌ ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന മാനസികാവസ്ഥയാണ്‌ ഈ കഥയുടെ പ്രധാനമായ ഘടകം.

ഇന്റര്‍വെല്‍ വരെ 'കൊള്ളാം' എന്ന് അഭിപ്രായം തോന്നിയ സിനിമ, അതിനുശേഷം വളരെയധികം ഇഴഞ്ഞ്‌ വലിഞ്ഞ്‌ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നത്‌.

പലയിടത്തും നല്ല ചില സംഭാഷണങ്ങളും ഹാസ്യങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും അവസാനത്തോടടുത്തപ്പോഴെയ്ക്കും സിനിമയുടെ ആസ്വാദനസുഖം നഷ്ടപ്പെട്ടിരുന്നു. പല സീനുകളും വലിച്ച്‌ നീട്ടിയവയും അനാവശ്യമായവയുമായിരുന്നു എന്ന് തോന്നി.

അഭിനയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ എല്ലാവരും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

അവസാന രംഗത്ത്‌ ദിലീപിനെക്കൊണ്ട്‌ മിമിക്രി കാണിപ്പിച്ചത്‌ വളരെ ബോറായിപ്പോയി.

ഒരു സിനിമയാക്കാനുള്ള ആഴവും പരപ്പും ഉള്ള സബ്ജക്റ്റ്‌ ആയിരുന്നില്ല ഇതെന്ന് തോന്നി. ഒരു ടെലിഫിലിം വരെ ഓ.കെ.

എഡിറ്ററെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേ മടുപ്പ്‌ ഒഴിവാക്കാമായിരുന്നു.

Sunday, October 25, 2009

എയ്ഞ്ചല്‍ ജോണ്‍



കഥ, സംവിധാനം : എസ്‌.എല്‍. പുരം ജയസൂര്യ
തിരക്കഥ : മനാഫ്‌, എസ്‌.എല്‍. പുരം ജയസൂര്യ
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
നിര്‍മ്മാണം: നാരായണദാസ്‌

ബാങ്ക്‌ മാനേജരായ അച്ഛണ്റ്റെ വേഷത്തില്‍ ലാലു അലക്സും മകനെ എന്തിനും സപ്പോര്‍ട്ട്‌ ചെയ്യുന്ന അമ്മയായി അംബികയും അവരുടെ തലതെറിച്ച കൌമാരക്കാരനായ മകനായി 'മറഡൊണ' എന്ന പേരില്‍ ശാന്തനു ഭാഗ്യരാജും അടങ്ങുന്ന ഈ കഥയില്‍ വഴി പിഴച്ച്‌ ആത്മഹത്യയിലെത്തിച്ചേരുന്ന മറഡോണയെ ജീവിതത്തിലേയ്ക്ക്‌ കൊണ്ടുവരുന്ന മാലാഖയായി 'എയ്ഞ്ചല്‍ ജോണ്‍' മോഹന്‍ ലാല്‍ രംഗപ്രവേശം ചെയ്യുന്നു.

66 വയസ്സുവരെ സുഖദുഖങ്ങളടങ്ങിയ മാനുഷികജീവിതം ഒരു വശത്തും അതല്ലെങ്കില്‍ അതിണ്റ്റെ മൂന്നിലൊന്ന് കാലാവധിയുള്ള എല്ലാ ആഗ്രഹങ്ങളും ഉടനെ ലഭ്യമാക്കിക്കൊണ്ടുള്ള മറ്റൊരുജീവിതവും എന്ന ഒാഫര്‍ ലഭിക്കുമ്പോള്‍ തലതെറിച്ച പയ്യന്‍ രണ്ടാമത്തെ ഒാഫര്‍ സ്വീകരിക്കുന്നു. 'വയസ്സാന്‍ കാലത്ത്‌ സൌഭാഗ്യങ്ങള്‍ കിട്ടുന്നതിനേക്കാല്‍ എല്ലാം നേരത്തേ തന്നെ കിട്ടട്ടെ' എന്നതാണ്‌ പയ്യണ്റ്റെ പോളിസി. പക്ഷേ, കൊമേര്‍സ്‌ ബിരുദം രണ്ട്‌ പേപ്പര്‍ കൂടി കിട്ടാനുള്ളതിനാലാണോ എന്നറിയില്ല, 66 ണ്റ്റെ മൂന്നിലൊന്ന് എന്നത്‌ 22 വയസ്സാണെന്ന് പയ്യന്‌ കണക്ക്‌ കൂട്ടാന്‍ കഴിയാതെ വരികയും കുറച്ച്‌ ദിവസത്തിനുള്ളില്‍ ആ വയസ്സ്‌ തികഞ്ഞ്‌ ഇഹലോകം വെടിയാന്‍ ടൈം ആകുകയും ചെയ്യുന്നു.

ചോദിച്ച ഉടനെ വരം എടുത്ത്‌ കൊടുക്കുകയും പയ്യനെ ഉപദേശിച്ചും നല്ലവഴികാണിച്ചും നേരെയാക്കാനും ആണ്‍ വേഷത്തിലുള്ള മാലാഖ (നമ്മുടെ ലാലേട്ടന്‍) കിണഞ്ഞ്‌ പരിശ്രമിക്കുകയും ചെയ്യുന്നു.

വളരെ ദയനീയമായി, അസ്വസ്ഥതയോടെ കണ്ടിരിക്കേണ്ടി വന്ന ആവറേജില്‍ താഴെമാത്രം നിലവാരമുള്ള സിനിമയാണ്‌ ഇതെന്ന് പച്ചയായി പറയാതെ നിവര്‍ത്തിയില്ല. പോതുവേ ഒഴിഞ്ഞ്‌ കിടന്ന തിയ്യറ്റരില്‍ നിന്ന് സിനിമയുടെ പല ഭാഗങ്ങളിലായി ബാക്കിയുള്ളവരെക്കൂടി ഇറക്കിവിടാന്‍ സാധിച്ചു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകരുടെ എടുത്ത്‌ പറയാവുന്ന നേട്ടം.

ശാന്തനു ഭാഗ്യരാജ്‌ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മോശമായില്ല. പക്ഷേ, പയ്യണ്റ്റെ പല തോന്ന്യാസങ്ങളും ഒരല്‍പ്പം അരോചകമായിരുന്നു. മറഡോണയുടെ കാമുകിയായി അഭിനയിച്ച പെണ്‍കുട്ടി തണ്റ്റെ ഭാഗം ഭംഗിയായി നിറവേറ്റി.

ചിത്രത്തിലെ ഗാനരംഗം കാര്യമായ താല്‍പര്യം ജനിപ്പിച്ചില്ല.

വഴിപിഴച്ച യുവത്വത്തെ നമ്മയുള്ള മനസ്സിലേയ്ക്ക്‌ നയിക്കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശമാണ്‌ ഈ കഥയില്‍ ശ്രമിക്കുന്നതെങ്കില്‍ ആ ശ്രമം വിഫലമായിപ്പോയി.

കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഈ ചിത്രം കണ്ടിരിക്കുന്നതിനിടയില്‍ പലവട്ടം അസഹനീയതയുടെ നെടുവീര്‍പ്പ്‌ വന്നുകൊണ്ടേയിരുന്നു.

ഇങ്ങനെയുള്ള സിനിമകള്‍ എടുക്കാനും അത്‌ ജനങ്ങളെ കാണിക്കാനും ഇതിണ്റ്റെ നിര്‍മ്മാതാവ്‌ കണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.

ദൈവമായും മാലാഖയായും ശ്രീ. മോഹന്‍ലാല്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്ര അനുഗ്രഹീത കലാകാരനായ അദ്ദേഹം എങ്ങനെ ഇത്തരം ചിത്രങ്ങളില്‍ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതം തന്നെ.

ഇനി പിശാചായി പ്രേക്ഷകരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ഒരു ചിത്രത്തില്‍ അദ്ദേഹം ഉടനെ അഭിനയിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

Monday, September 28, 2009

റോബിന്‍ ഹുഡ്‌



കഥ, തിരക്കഥ, സംഭാഷണം: സച്ചി, സേതു
സംവിധാനം : ജോഷി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി
അഭിനേതാക്കള്‍: പൃഥ്യിരാജ്‌, നരേന്‍, ബിജു മേനോന്‍, ഭാവന, സംവ്ര്‌ത സുനില്‍

വളരെ ബുദ്ധിമാനായ Hi-Tech കള്ളനായ പൃത്ഥ്യിരാജ്‌ ഒരു പ്രത്യേക ബാങ്കിണ്റ്റെ എ.ടി.എം. കൌണ്ടറുകളില്‍ നിന്ന്‌ മോഷണം നടത്തുകയും അത്‌ അന്വേഷിക്കുവാന്‍ പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ നരേന്‍ എത്തുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ നീതീകരിക്കാവുന്ന എന്തോ ഒരു കാരണം ഈ മോഷണങ്ങള്‍ക്ക്‌ പുറകിലുണ്ടെന്ന നരേണ്റ്റെ തോന്നലും ആ നീതീകരിക്കാവുന്ന കാരണവും ആണ്‌ ഉള്ളടക്കം. വളരെ മികച്ച, ക്രിത്യതയാര്‍ന്ന ഒരു തിരക്കഥയാണ്‌ ഈ സിനിമയുടെ എടുത്ത്‌ പറയാവുന്ന വസ്തുത. ശ്രീ സച്ചിയും സേതുവും ഇത്ര ലോജിക്കലായി ലിങ്ക്‌ ചെയ്ത ഒരു തിരക്കഥയുണ്ടാക്കിയതിന്‌ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരല്‍പ്പം അമാനുഷികതയുടെ ഇടപെടലുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വളരെ ബ്രില്ല്യണ്റ്റ്‌ ആയ സ്ക്രിപ്റ്റ്‌.

സംവിധായകന്‍ തണ്റ്റെ ജോലി അത്ര മോശമായല്ല ചെയ്തത്‌ എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എഡിറ്റിങ്ങും ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഗാനരംഗങ്ങള്‍ മുഷിപ്പിച്ചില്ല, മാത്രമല്ല ഒരു ഗാനരംഗത്തിലെ ഛായാഗ്രഹണം വളരെ മികച്ചതായി തോന്നി.

പൃഥ്യിരാജ്‌ വളരെ സ്റ്റൈലിഷ്‌ ആയി എത്തുന്ന ഈ ചിത്രത്തില്‍ നരേനും തണ്റ്റെ ഭാഗം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.
കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംവ്ര്‌ത സുനിലും ഭാവനയും ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വ്വഹിച്ചു. ജയസൂര്യ തണ്റ്റെ പോലീസ്‌ ഓഫീസര്‍ വേഷത്തില്‍ 'പോസിറ്റീവ്‌' എന്ന ചിത്രത്തിണ്റ്റെ തനിപ്പകര്‍പ്പ്‌ എന്ന്‌ തോന്നിപ്പിച്ചു.

പൊതുവേ, വളരെ ബുദ്ധിപരവും ആസൂത്രികവുമായി ചെയ്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുകയും പ്രേക്ഷകരുടെ അഭിനന്ദനത്തിന്‌ പാത്രമാകുകയും ചെയ്യും എന്ന്‌ തോന്നുന്നു.

Saturday, September 26, 2009

ലൌഡ്‌ സ്പീക്കര്‍


ലൌഡ്‌ സ്പീക്കര്‍

കഥ , തിരക്കഥ, സംഭാഷണം : പി.വൈ. ജോസ്‌, ജയരാജ്‌
സംവിധാനം, നിര്‍മ്മാണം: ജയരാജ്‌
അഭിനേതാക്കള്‍: മമ്മൂട്ടി, ശശികുമാര്‍, ഗ്രേസി സിംഗ്‌, ജഗതി ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌, കെ.പി.എസ്‌.സി. ലളിത,സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, അനൂപ് മേനോന്‍, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, കല്പന, ഹരിശ്രീ അശോകന്‍, അഗസ്റ്റ്യന്‍

തനി മലയോര നാട്ടിന്‍ പുറത്തുകാരനായ ഒരാള്‍ ('മൈക്ക്‌') പട്ടണത്തില്‍ എത്തുന്നതും വളരേ കാലം അമേരിക്കയില്‍ ജീവിച്ച്‌ തിരിച്ച്‌ വന്ന മറ്റൊരാളോടൊപ്പം ഒരു ഫ്ളാറ്റില്‍ കുറച്ച്‌ ദിവസം താമസിക്കേണ്ടിവരുന്നതുമാണ്‌ സന്ദര്‍ഭം. അങ്ങനെയുള്ള ദിവസങ്ങളില്‍ മൈക്ക്‌ എങ്ങനെ അവിടെയുള്ള പലരുടേയും ജീവിതങ്ങളെ പലവിധത്തില്‍ സ്വാധീനിക്കുന്നു എന്നതാണ്‌ ഇതിലെ കഥാസാരം.

പണത്തേക്കാള്‍ വലുതാണ്‌ സ്നേഹബന്ധങ്ങള്‍ എന്ന വിശ്വാസം വച്ച്‌ പുലര്‍ത്തുന്ന മൈക്ക്‌ എന്ന കഥാപാത്രത്തെ ശ്രീ. മമ്മൂട്ടി ഉജ്ജ്വലമാക്കി എന്ന്‌ പറയാം. അതുപോലെ തന്നെ, മേനോന്‍ സാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീ. ശശികുമാറും തണ്റ്റെ ഭാഗം ഭംഗിയാക്കി. മറ്റ്‌ കഥാപാത്രങ്ങള്‍ക്കൊന്നും കാര്യമായ ഒരു ചലനം സൃിഷ്ടിക്കാനായില്ല എന്നതാണ്‌ ഒരു യാഥാര്‍ത്ഥ്യം.

കാര്യമായ കഴമ്പൊന്നുമില്ലാത്ത ഒരു നൊസ്റ്റാള്‍ജിക്ക്‌ കഥയില്‍ നാട്ടിന്‍പുറത്തുകാരനായെത്തുന്ന മൈക്കിണ്റ്റെ സ്വഭാവവിശേഷണങ്ങളും ഇടപെടലുകളും മാത്രമാകുന്നു ഈ സിനിമ. കോമഡി സീനുകള്‍ക്ക്‌ വേണ്ടി കെട്ടിച്ചമച്ച രംഗങ്ങള്‍ ദയനീയമായിരുന്നു. പ്രത്യേകിച്ചും പ്ളേ സ്കൂള്‍ കുട്ടികളെ വച്ച്‌ ശ്രീ.ജഗതി ശ്രീകുമാറിനേയും ശ്രീ. മമ്മൂട്ടിയേയും കൈകാര്യം ചെയ്യിപ്പിക്കുന്ന രംഗങ്ങള്‍.

മൈക്ക്‌ എന്ന കഥാപാത്രത്തിണ്റ്റെ സ്വാഭാവികമായ ഇടപെടലുകളിലെ ഹാസ്യരംഗങ്ങളൊഴിച്ചാല്‍ മറ്റ്‌ ഹാസ്യരംഗങ്ങളെല്ലാം തന്നെ (സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റേതടക്കം) അല്‍പം അരോചകമായി തന്നെ തോന്നി. ഗാനരംഗങ്ങള്‍ ഗംഭീരമായില്ലെങ്കിലും മുഷിപ്പിച്ചില്ല. പലരംഗങ്ങളിലും ഓണ്‍ ദ സ്പോട്ട്‌ റെക്കോര്‍ഡിംഗ്‌ ഉപയോഗിച്ചതായാണ്‌ അറിഞ്ഞത്‌. പക്ഷേ, ഇത്‌ കാരണമാകാം പല ഡയലോഗുകളും (മമ്മൂട്ടിയുടേതൊഴിച്ച്‌) വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ല. (എണ്റ്റെ ചെവിയുടെ കുഴപ്പമായിരിക്കും എന്ന്‌ ആദ്യം വിചാരിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക്‌ എണ്റ്റെ ഭാര്യ എന്നോട്‌ 'എന്താ പറഞ്ഞത്‌?' എന്ന്‌ ചോദിച്ചുകൊണ്ടിരുന്നതിനാല്‍ എല്ലാവരുടേയും ചെവിക്ക്‌ കുഴപ്പമുണ്ടെന്ന്‌ മനസ്സിലായി).

പൊതുവേ, ഒരു ആവറേജ്‌ നിലവാരം മാത്രമേ ഈ ചിത്രം പുലര്‍ത്തുന്നുള്ളു. ശ്രീ. മമ്മൂട്ടി താരപരിവേഷങ്ങളില്ലാതെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാണിച്ച സന്നദ്ധാത അഭിനന്ദനമര്‍ഹിക്കുന്നു, കാരണം , ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുമുണ്ട്‌.

Sunday, August 09, 2009

ഡാഡി കൂള്‍



ഡാഡി കൂള്‍

കഥ, തിരക്കഥ, സംവിധാനം : ആഷിഖ്‌ അബു
സംഭാഷണം : ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി, ജോസ്‌ കുര്യന്‍ USA
ഛായാഗ്രഹണം: സമീര്‍ താഹിര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, റിച്ച പലൌദ്‌, മാസ്റ്റര്‍ ധനഞ്ചയ്‌, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌

ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്റ്റണി സൈമണ്‍ ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാര്യയായി റിച്ച പലൌദ്‌ എന്ന ബോളിവുഡ്‌ നടിയും ഇവരുടെ കുസൃതിയായ മകന്‍ 'ആദി' യായി മാസ്റ്റര്‍ ധനഞ്ചയും അഭിനയിക്കുന്നു. മമ്മൂട്ടിയുടെ സുഹൃത്തും ഭാര്യാസഹോദരിയെ വിവാഹം കഴിക്കുവാന്‍ പോകുന്നതുമായ മറ്റൊരു ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ബിജുമേനോന്നും നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നു. ഡാഡിയെ സൂപ്പര്‍ ഹീറോയായി കാണുകയും അതേ കുറിച്ച്‌ വാ തോരാതെ കൂട്ടുകാരോടും മറ്റും പറഞ്ഞുകൊണ്ട്‌ നടക്കുകയും ചെയ്യുന്നു ആദി. അതേ സമയം ക്രിക്കറ്റ്‌ ഭ്രാന്തനും ഉറക്കപ്രിയനുമായി ആദിയോടൊപ്പം മാക്സിമം സമയം ചിലവഴിക്കുന്ന ഉഴപ്പനായ ഓഫീസറായി മമ്മൂട്ടിയും ഇവര്‍ക്കിടയില്‍ തണ്റ്റെ ജോലിക്കിടയിലും വീട്ടുജോലിയും ഡാഡിയുടേയും മകണ്റ്റെയും ഉത്തരവദിത്വമില്ലായ്മയും കൊണ്ട്‌ പൊറുതിമുട്ടിയ അമ്മയും.

നിരവധി കേസുകളില്‍ പ്രതിയായി സംശയിക്കപ്പെടുന്ന ഭീം ഭായി എന്ന ഒരു വമ്പനെ പിടിക്കാനുള്ള വളരെ രഹസ്യവും പ്രധാനപ്പെട്ടതുമായ ഒരു പോലീസ്‌ ഓപ്പറേഷനില്‍ പങ്കെടുക്കുമ്പോള്‍ വളരെ കൂള്‍ ആയി ഉഴപ്പുകയും മറ്റൊരു വീടിണ്റ്റെ ജനലിലൂടെ ക്രിക്കറ്റ്‌ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ പ്രതി രക്ഷപ്പെടുകയും ആണ്റ്റണി സൈമണ്‍ 5 മാസത്തേയ്ക്ക്‌ സര്‍വ്വീസില്‍ നിന്ന്‌ സസ്പെണ്ട്‌ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിലൊന്നും യാതൊരു കൂസലുമില്ലാതെ ഉറക്കവും ടി.വി. കാണലുമായി ഡാഡിയും മകനും. വീട്ടുജോലിയുടെ തിരക്കിന്നിടയിലും ഡാഡിയുടേയും മകണ്റ്റെയും കുറ്റങ്ങളും തോന്ന്യാസങ്ങളെയും വിമര്‍ശിച്ചുകൊണ്ടിരിക്കെ, തലേ ദിവസത്തെ ഹാങ്ങ്‌ ഓവറില്‍ 'വാള്‌' വെക്കാനായി ഇവര്‍ക്കിടയിലൂടെ ടോയ്‌ ലറ്റിലേയ്ക്ക്‌ ഓടുന്ന ഡാഡിയെ കണ്ടതും അമ്മ ആകെ വിഷമിക്കുകയും താന്‍ ഇനി ഇവിടെ നില്‍ ക്കുന്നില്ലെന്നും തണ്റ്റെ വീട്ടില്‍ പോകുകയാണെന്നും പറഞ്ഞ്‌ ഒരു ബാഗുമായി ഇറങ്ങി പോകുന്നു. എന്നിട്ടും ഭാവമാറ്റമില്ലാതെ മകന്‍ ആദി. തൊട്ടപ്പുറത്തെ വാതില്‍ തുറന്ന് തണ്റ്റെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിലേയ്ക്ക്‌ അമ്മ കയറിപ്പോകുന്നതും പിന്നീടുള്ള രംഗങ്ങളില്‍ നിന്ന്‌ ഈ പിണങ്ങിപ്പോക്ക്‌ ഒരു പതിവാണെന്നും പ്രേക്ഷകനെ മനസ്സിലാക്കിത്തരുന്നു.

ഉഴപ്പനാണെങ്കിലും പണ്ട്‌ കുറേ കേസുകളൊക്കെ തെളിയിച്ചിട്ടുള്ള ഒാഫീസറാണ്‌ ആണ്റ്റണി സൈമണ്‍ എന്നത്‌ ഒന്ന് രണ്ട്‌ ഡയലോഗുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്‌.

ഡാഡി ഇമേജ്‌ വീണ്ടെടുക്കാതെ താന്‍ സ്കൂളില്‍ പോകുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന ആദിയും അതില്‍ വലിയ എതിര്‍പ്പൊന്നുമില്ലാത്ത ഡാഡിയും മമ്മിയില്ലാത്ത ദിവസങ്ങള്‍ അടിച്ചുപൊളിക്കാം എന്ന് പ്രഖ്യാപിച്ചതും ഹോങ്കോങ്കില്‍ പോയി പാട്ടും ഡാന്‍സും കഴിഞ്ഞ്‌ നേരെ കൊച്ചിയില്‍ വന്ന് സിനിമകണ്ടു. ആ സെക്കണ്ട്‌ ഷോ കാണാന്‍ വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്ളെയറായ ശ്രീകാന്തിനെ വഴിയില്‍ വച്ച്‌ ചിലര്‍ തടഞ്ഞു നിര്‍ത്തിയിടത്ത്‌ ആദിയുടെ താല്‍പര്യപ്രകാരം ആണ്റ്റണി സൈമണ്‍ ഇടപെടുന്നു.

കാര്യമായി എന്തെങ്കിലും നടക്കുന്നതിനുമുന്‍പ്‌ ആദി ഫോണ്‍ ചെയ്ത്‌ അറിയിച്ചതിനെത്തുടര്‍ന്ന് അവിടെ പോലീസ്‌ ജീപ്പില്‍ എത്തുന്ന ബിജുമേനോനെ കണ്ട്‌ രക്ഷപ്പെടുന്ന ഗുണ്ടാസംഘം. ആണ്റ്റണിയുടെ ഇമേജ്‌ ബൂസ്റ്റിനുവേണ്ടി മാധ്യമസുഹ്രുത്തിനെ ഉപയോഗിച്ച്‌ ബിജുമേനോന്‍ ഇടപെട്ട്‌ ന്യൂസ്‌ ചാനലില്‍ അതൊരു ചര്‍ച്ചാവിഷയമാക്കുകയും ആണ്റ്റണിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ അവസരം ശരിയ്ക്കും ഉപയോഗപ്പെടുത്തി ഷൈന്‍ ചെയ്യുന്ന ഡാഡിയും മകനും, വഴക്ക്‌ തീര്‍ന്ന് തിരിച്ചെത്തുന്ന ആദിയുടെ അമ്മ തുടങ്ങി കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുപോകുമ്പോളാണ്‌ 'ഭീം ഭായി' യെ വിട്ടുകളഞ്ഞതിലുള്ള ആണ്റ്റണിയുടെ നടപടിയെ വീണ്ടും വീണ്ടും കളിയാക്കുന്ന സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ആണ്റ്റണി ഭീം ഭായിയെ പിടിച്ച്‌ മുന്നില്‍ കൊണ്ട്‌ ഇട്ട്‌ തരുമെന്നും ഇല്ലെങ്കില്‍ കാല്‍ വെള്ള നക്കുമെന്നും ഡയലോഗ്‌ ഇറക്കുന്ന ബിജുമേനോന്‍. അതിണ്റ്റെ ചുവടുപിടിച്ച്‌ അവര്‍ വീണ്ടും കളിയാക്കുമ്പോള്‍ ഇല്ലെങ്കില്‍ തണ്റ്റെ പാതി മീശ എടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്ന ആണ്റ്റണി സൈമണും.

അവിടെ നിന്ന് ഇറങ്ങിക്കഴിയുമ്പോള്‍ ആ പറഞ്ഞതിനെ യാതൊരു പ്രാധാന്യവും കൊടുക്കാതെ തണ്റ്റെ ഉഴപ്പ്‌ ജീവിതത്തിലേയ്ക്ക്‌ മടങ്ങിപ്പോകുന്ന ആണ്റ്റണിയെ മകന്‍ ആദിയെക്കൊണ്ട്‌ റെക്കമണ്റ്റ്‌ ചെയ്യിച്ച്‌ ഭീം ഭായിയെ പിടിക്കാന്‍ തയ്യറെടുപ്പിക്കുന്നതും ബിജുമേനോനാണ്‌.

വളരെ സിമ്പിളായി ഭീം ഭായിയെ പിടിച്ചത്‌ കണ്ടാല്‍ പിടിച്ചതിനുശേഷം മമ്മൂട്ടി ചോദിക്കുന്ന പോലെ പ്രേക്ഷകരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌.. "എന്തൊക്കെയായിരുന്നൂ, മലപ്പുറം കത്തി, അമ്പും വില്ലും... എന്നിട്ടെന്തായി.. ഇതിനായിരുന്നോ ഈ പോലീസ്‌ സന്നാഹവും പ്ളാനിങ്ങും മറ്റ്‌ മാങ്ങത്തൊലിയും കാണിച്ച്‌ കൂട്ടിയത്‌?" എന്ന്.

ആദിയുടെ തെറ്റായ ഒരു സൂചനയില്‍ നിന്ന് ഒരു കൈപ്പിഴ സംഭവിക്കുന്നതിനെത്തുടര്‍ന്ന് ആണ്റ്റണി സൈമണ്‍ അപ്സറ്റാകുകയും ആദിയുമായി അധികം സംസാരിക്കാതെ ഒരല്‍പ്പം സമയം കഴിയുന്നതും അതിനെത്തുടര്‍ന്ന് ആദിയും വല്ലാതെ വിഷമിക്കുകയും ചെയ്യുന്നതിന്നിടയില്‍ ആദിയെ കാണാതാകുന്നു. തുടര്‍ന്ന് അന്വേഷണങ്ങളും, ചുരുളഴിയുന്ന പല ഗൂഢസംഭവങ്ങളും എല്ലാം ചേര്‍ന്ന് ഒരു പരിസമാപ്തിയിലെത്തി ഡാഡിയും മകനും പാട്ടും പാടി ഡാന്‍സും ചെയ്യുന്നകണ്ട്‌ പ്രേക്ഷകര്‍ ഇറങ്ങിപ്പോകുകയും ചെയ്യുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

മകന്‍ അതിശയോക്തിയില്‍ പറയുകയാണെന്ന വീക്ഷണകോണില്‍ നോക്കിയാല്‍ മമ്മൂട്ടി വളരെ സ്റ്റൈല്‍ ആയി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തില്‍. ചിത്രത്തിണ്റ്റെ തുടക്കത്തില്‍ തന്നെയുള്ള "ഡാഡി മൈ ഡാഡി.." എന്നുതുടങ്ങുന്ന ഗാനരംഗം കൊള്ളാമായിരുന്നു. അതില്‍ മാസ്റ്റര്‍ ധനഞ്ചയുടെ പ്രകടനവും രസിച്ചു. ഈ ചിത്രത്തിലുടനീളം ഈ ബാലതാരം നല്ല നിലവാരം പുലര്‍ത്തി.

എടുത്തുപറയാവുന്ന മറ്റൊരു വസ്തുത എന്തെന്നാല്‍ ഇതിലെ ഡയലോഗുകള്‍ രസകരമായിരുന്നു എന്നതാണ്‌.

റിച്ച പലൌദ്‌ തുടക്കത്തിലെ പ്രകടനത്തിലെ വേണ്ടത്ര മികവ്‌ പുലര്‍ത്തിയില്ലെങ്കിലും പൊതുവേ തരക്കേടില്ലാത്ത പ്രകടനമായിരുന്നു.

ബിജുമേനോന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്നിവര്‍ അവരുടെ ഭാഗങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

ഗാനങ്ങളും ഗാനചിത്രീകരണരംഗങ്ങളും എണ്റ്റര്‍ടൈനിംഗ്‌ ആയിരുന്നു.

ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തിയതായി തോന്നി.

ചിത്രത്തിണ്റ്റെ തിരക്കഥയിലെ പോരായ്മകള്‍ വളരെ പ്രകടമായിരുന്നു. കാര്യമായ കാതലില്ലാത്ത തിരക്കഥയില്‍ പലപ്പോഴും വിശ്വസനീയതയുടെ കുറവ്‌ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. കഥയില്‍ ട്വിസ്റ്റ്‌ ഉണ്ടാക്കാനുള്ള സംവിധായകണ്റ്റെ ശ്രമം പക്ഷേ വളരെ ബാലിശമായിപ്പോയി. സിനിമയില്‍ പല ഭാഗങ്ങളിലും ലാഗ്‌ വളരെ പ്രകടമയിരുന്നു.

സിനിമയുടെ അവസാന രംഗങ്ങളായപ്പോഴെയ്ക്കും ഒരുതരം മടുപ്പ്‌ അനുഭവപ്പെട്ടുതുടങ്ങി. അവസാന രംഗത്തെ ഗാനത്തില്‍ ക്രിക്കറ്റ്‌ താരത്തെ വച്ചുള്ള ചില സീനുകളും ഡയലോഗുകളും ശരിയ്ക്കും ചിരിപ്പിച്ചു.

പിന്നിലെ സീറ്റില്‍ നിന്ന് ഒരു ചേച്ചി വിളിച്ചു പറയുന്ന കേട്ടു.. "കുറേ പാണ്ടികളെ തല്ല് കൊള്ളിക്കാന്‍ ഇറക്കിയിരിക്കാണ്‌... ഞങ്ങളുടെ 75 രൂപയാണ്‌ പോയത്‌.." എന്ന്. (പത്മ തിയ്യറ്ററില്‍ റേറ്റ്‌ 75 ആണേയ്‌) :-)

"ഇണ്റ്റര്‍വെല്‍ വരെ സിനിമയില്‍ ഉറങ്ങാനായി മമ്മൂട്ടിക്ക്‌ നല്ല കാശ്‌ തന്നെ വാങ്ങിക്കാണും അല്ലേ?" എന്ന് എണ്റ്റെ ഒരു സുഹൃത്തും ചോദിച്ചു.

ഒട്ടും സീരിയസ്‌ ആയ പ്രതീക്ഷകളും ഇല്ലാതെ ചെന്നിരുന്നാല്‍ കുറച്ച്‌ എണ്റ്റര്‍ടൈനിംഗ്‌ ആയ ഒരു ചിത്രം എന്ന് എനിയ്ക്ക്‌ തോന്നി. കാരണം സീരിയസ്‌ ആയ ഒരു കഥയോ ശക്തമായ ഒരു തിരക്കഥയോ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, ആ പ്രതീക്ഷ തെറ്റിയുമില്ല.

Monday, July 27, 2009

രഹസ്യ പോലീസ്‌

സംവിധാനം : കെ. മധു
കഥ, തിരക്കഥ : S.N. സ്വാമി

ജയറാം പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍, പോലീസ്‌ സ്റ്റേഷനില്‍ രണ്ട്‌ ജോക്കര്‍മാര്‍, ഹരിശ്രീ അശോകനും ഇന്ദ്രന്‍സും. തുടക്കം മുതല്‍ തന്നെ പുളിച്ച്‌ നാറിയ പഴയ തമാശകളും ചേഷ്ടകളുമായി ആളുകളെ വെറുപ്പിക്കുന്നു.

ജയറമിന്റെ സഹോദരിയടങ്ങുന്ന മൂന്ന് നാല്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, അവരുടെ ഷട്ടില്‍ ബാറ്റ്‌ മിന്‍ഡന്‍ കളി തുടങ്ങിയ രംഗങ്ങളിലൂടെ പ്രേക്ഷകരെ ബോറടിപ്പിച്ച്‌ വെറുപ്പിച്ചതിനുശേഷം അതിലൊരുത്തിക്ക്‌ (കലോല്‍സവതാരം) ഒരു ചെറുപ്പക്കാരനോട്‌ പ്രേമം, അത്‌ കാണുന്ന ഒരു കൂട്ടുകാരിക്ക്‌ ദേഷ്യം, പിന്നേയും സൗഹൃദം അങ്ങനെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.

സ്ഥലത്തെ രണ്ട്‌ അമ്പലക്കമറ്റിക്കാരുടെ നേതാക്കളും പ്രമുഖരുമാണെങ്കിലും ചിരകാല വൈരികളായി ഗണേഷ്‌ കുമാറും ജഗതി ശ്രീകുമാറും. അഡ്വക്കേറ്റാണെന്ന ആഭാസം കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ കാര്യസ്ഥന്റെ റോളില്‍ പാവം മാള അരവിന്ദന്റെ ഗോഷ്ടിപ്രകടനങ്ങളും.

32 തവണ ജയില്‍ ചാടിയ കള്ളന്‍ കേശുവിന്റെ രംഗപ്രവേശം, അയാളുടെ മുപ്പത്തിമൂന്നാമത്തെ ജയില്‍ ചാട്ടം, അങ്ങനെയൊക്കെ ഇരിക്കുമ്പോള്‍ കലോല്‍സവതാരമായി സമ്മാനങ്ങള്‍ വാരിക്കൂട്ടി എത്തിയ പെണ്‍കുട്ടിയെ കാണാതാകുന്നു. പിന്നെ, കൊക്കയില്‍ നിന്ന് ജഡം കിട്ടുന്നു.

മാള അരവിന്ദനെക്കൊണ്ട്‌ പെണ്‍കുട്ടിയെ ഗണേഷ്‌ കാറില്‍ കയറ്റുന്ന കണ്ടു എന്ന് കള്ള സാക്ഷി പറയിച്ച്‌ ഗണേഷിനെ ജയിലിലടക്കുവാന്‍ നേതൃത്വം വഹിക്കുന്ന ജഗതിശ്രീകുമാര്‍. അദ്ദേഹത്തെ എതിര്‍ക്കുന്ന മകള്‍ സംവൃതസുനില്‍.

കള്ളന്‍ കേശുവാണോ, കൂട്ടുകാരികളിലാരെങ്കിലുമാണോ, അതിലൊരു കൂട്ടുകാരിയുടെ ചെറിയമ്മയാണോ, കാമുകനാണോ, ഗണേഷ്‌ കുമാറാണോ അതോ ആത്മഹത്യയാണോ എന്നൊക്കെ പ്രേക്ഷകരെ ടെന്‍ഷനടിപ്പിച്ച്‌ അവശരാക്കുന്ന കുറേ രംഗങ്ങള്‍.

(ഈ ശ്രമങ്ങളെല്ലാം കണ്ട്‌ പ്രേക്ഷകര്‍ കുടുകുടേ ചിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ നല്ല പ്രാകലും തെറിവിളിയും... ഈ രഹസ്യം കാണാനാണല്ലോ ഈശ്വരാ കാശും മുടക്കി സമയോ മെനക്കെടുത്തി തീയ്യറ്ററില്‍ ഇരിക്കുന്നത്‌ എന്നതിന്റെ കുറ്റബോധം ഓരോ പ്രേക്ഷകനേയും വേട്ടയാടിയിരുന്നു എന്ന് വ്യക്തം)

അപ്പോഴതാ വലിയ ഗുണ്ടയായി അടുത്ത ജയറാം, കൂടെ രണ്ട്‌ തമാശഗുണ്ടകള്‍ സുരാജ്‌ വെഞ്ഞാര്‍മൂടും സുധീഷും... ഗണേഷ്‌ കുമാറിനെ ജയിലില്‍ നിന്നിറക്കാന്‍ പാര്‍ട്ടി നിയോഗിച്ചതാണത്രേ ഈ ഗുണ്ടയെ.

കള്ളന്‍ കേശുവിനെ പിടിക്കാന്‍ ഓടുന്ന പോലീസ്‌ ജയറാമിനെ ആരോ തലയ്ക്കടിച്ച്‌ ബോധം കെടുത്തിക്കഴിഞ്ഞപ്പോള്‍ ഗുണ്ട ജയറാം അദ്ദേഹത്തെ തോളില്‍ ഏന്തി സ്ലോമോഷനില്‍ നടന്നു നീങ്ങുമ്പോള്‍ ഇന്റര്‍വെല്‍.

പിന്നെ കുറേ കഴിയുമ്പോള്‍ ഞാന്‍ ഗുണ്ടയല്ലാട്ടോ.. ക്രൈംബ്രാഞ്ച്‌ ആണെന്ന് പറഞ്ഞ്‌ മീശപിരിച്ച്‌ ഞളിഞ്ഞിരിക്കുന്ന ഗുണ്ടജയറാം.. കൂടെ രണ്ട്‌ ഇന്‍സ്പെക്ടര്‍മാരായി അത്‌ വരെ കോമാളിഗുണ്ടായിസം കാണിച്ച സുരാജും സുധീഷും (കഷ്ടം!).

ഇനിയങ്ങോട്ട്‌ ക്രൈംബ്രാഞ്ച്‌ ജയറാമിന്റെ കേസന്വേഷണം, കണ്ടെത്തലുകള്‍, എസ്‌.ഐ. ജയറാമിന്റെ അനിയത്തിയാണെന്ന ആദ്യകണ്ടെത്തല്‍. ഒരേ ആളെത്തന്നെ സ്നേഹിച്ചതിന്റെ പേരിലുള്ള തര്‍ക്കം ഒരു ഉന്തലില്‍ കലാശിച്ചപ്പോള്‍ കൂട്ടുകാരി കൊക്കയില്‍ വീണതാണത്രേ.

പക്ഷെ, ക്രൈംബ്രാഞ്ച്‌ ഏമാന്റെ കണ്ടെത്തലുകള്‍.. ആദ്യ ഉന്തലില്‍ വീണ ആള്‍ മരിച്ചിട്ടില്ല. പിന്നെ എന്തോ നടന്നപ്പോഴാണ്‌ മരിച്ചത്‌.. ഹോ... അങ്ങനെ കണ്ടെത്തി കണ്ടെത്തി കൊണ്ടെത്തിച്ചു.

അതിനിടയിലെ ഒരു ഡയലോഗ്‌ വലരെ കേമമായി തോന്നി.
"അങ്ങനെ രക്ഷപ്പെട്ട ഭാമയെ വീണ്ടും കൊന്നതാര്‌?" (വീണ്ടും കൊല്ലുക എന്ന പ്രയോഗം കേട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടായി... ).

ഒടുവില്‍ ULTIMATE SUSPENSE കഴിഞ്ഞ്‌ തീയ്യറ്ററില്‍ നിന്ന് കുറ്റബോധവും കബളിപ്പിക്കപ്പെട്ടതിന്റെ വേദനയുമായി ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചില പ്രതികാരനടപടികള്‍ (S.N. സ്വാമി ഇനി സ്ക്രിപ്പ്‌ എഴുതാതിരിക്കാന്‍ വല്ലെ ക്വൊട്ടേഷന്‍ ടീമിന്റെയും സഹായം തേടിയാലോ? കെ.മധുവിനെ എങ്ങനെ തീര്‍ക്കാം)

[ഈ ചിത്രത്തിന്‌ റിവ്യൂ എഴുതേണ്ടി വന്നു എന്നത്‌ എന്റെ ദുര്യോഗം. എങ്കിലും ആരെങ്കിലുമൊക്കെ ഇത്‌ വായിച്ച്‌ ഈ ചിത്രം കളിക്കുന്ന തീയ്യറ്ററിന്റെ നാലയലത്ത്‌ പോകാതിരിക്കട്ടെ എന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരല്‍പം സമയം മെനക്കെടുന്നു. ഇതിലെ എല്ലാ അഭിനേതാക്കളേയും (ജഗതി ശ്രീകുമാറിനെപ്പോലും) ഒരുപോലെ മോശമായ പ്രകടനം പുറത്തെടുപ്പിക്കാന്‍ സംവിധാനത്തിലൂടെ കെ.മധുവിനു സാധിച്ചിരിക്കുന്നു എന്നത്‌ പ്രശംസാവഹം തന്നെ. ]

Monday, June 29, 2009



ഭ്രമരം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി

നിര്‍മ്മാണം: രാജു മല്ലിയത്ത്‌, എ.ആര്‍. സുല്‍ഫിക്കര്‍

ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്‌

അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഭൂമിക, സുരേഷ്‌ മേനോന്‍, മുരളീ കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത...


മോഹന്‍ലാലിന്റെ അഭിനയപ്രതിഭയെ ശരിയ്ക്കും ഉപയോഗിച്ച, ഒരു വിധം നന്നായി ചിത്രീകരിച്ച, നല്ല ദൃശ്യവിരുന്നൊരുക്കിയ ഒരു സിനിമയാണെങ്കിലും ഒരു തരം ഇരുണ്ട്‌ മങ്ങിയ പ്രതീതി മനസ്സില്‍ ജനിപ്പിക്കുന്ന അനുഭവമായിരുന്നു ഇത്‌ കണ്ടിറങ്ങിയ എനിയ്ക്ക്‌.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കപ്പെടുകയും, പിന്നീട്‌ പത്ത്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ പഴയ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്റെ ഭാര്യയോടും മകളോടും ഒപ്പമുള്ള സന്തോഷപൂര്‍ണ്ണമായ ജീവിതത്തെ അത്‌ ബാധിക്കുകയും ചെയ്തതിനാല്‍ പഴയ തെറ്റിന്റെ ഉറവിടം തേടിപ്പിടിക്കുകയും തന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ കഥാസാരം.

കഥാപരമായി പലകാര്യങ്ങളും ബ്ലസ്സിയുടെ കാഴ്ചപ്പാടുകളുമായി യോജിക്കാന്‍ എനിയ്ക്ക്‌ വളരെ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ആ ദുര്യോഗത്തെക്കുറിച്ച്‌ തന്നെ.

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലനടി വളരെ മോശം പ്രകടനമാണ്‌ നടത്തിയത്‌. കുട്ടി മന്ദബുദ്ധിയാണോ എന്ന് സംശയം തോന്നാമെങ്കിലും പിന്നീട്‌ മന്ദബുദ്ധിയാണെങ്കിലേ ആ കുട്ടിയ്ക്കുണ്ടായ തരത്തിലുള്ള തോന്നല്‍ ഉണ്ടാവാന്‍ ന്യായമുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാകും. കാരണം, ആ പ്രായത്തിലുള്ള ഒരു കുട്ടിയ്ക്ക്‌ മനസ്സിലാകാവുന്നതോ ഭയപ്പെടാവുന്നതോ ആയ ഒരു കാര്യമായിരുന്നില്ല അവിടെ വെളിപ്പെട്ടത്‌ എന്നത്‌ തന്നെ.

അതുപോലെ തന്നെ, സുദൃഢമായ ഒരു കുടുംബബന്ധം, ഭാര്യയും ഭര്‍ത്താവുമായുള്ള ആ ആത്മബന്ധം പിന്നീട്‌ ഇത്ര നിസ്സാരമാക്കി മാറ്റിയതും വളരെ അപക്വമായി തോന്നി.

ചിത്രത്തിന്റെ തുടക്കത്തില്‍ കാണിച്ച തീവ്രവാദഭീഷണിയും ബോബ്‌ സ്ഫോടനവുമെല്ലാം പ്രേക്ഷകര്‍ക്ക്‌ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച്‌ ഒരല്‍പ്പം തെറ്റിദ്ധാരണ ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേശത്തിനു വേണ്ടിമാത്രം കെട്ടിച്ചമച്ചതാണെന്ന് തോന്നി.

സുരേഷ മേനോന്റെ ഉണ്ണിയെന്ന കഥാപാത്രം പലപ്പോഴും കല്ല് കടിയുണ്ടാക്കി. പക്ഷേ, വി.ജി.മുരളീകൃഷ്ണന്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം വളരെ തന്മയത്വവും പക്വതയുമുള്ളതായിരുന്നു.

നായികയാ ഭൂമികയുടെ അഭിനയം തരക്കേടില്ല എന്നേ പറയാനാവൂ.

മോഹന്‍ലാലിന്റെ സുഹൃത്തിന്റെ മകളായി അഭിനയിച്ച ബേബി നിവേദിത വളരെ നല്ല നിലവാരം പുലര്‍ത്തി.

ചിത്രത്തിലെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടു. ചില രംഗങ്ങള്‍ മനസ്സില്‍ തട്ടുന്ന തരത്തില്‍ നല്ല ഫീലോടെ ചിത്രീകരിക്കുവാന്‍ ബ്ലസ്സിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌.

മോഹന്‍ലാലിനോടൊപ്പമുള്ള ലോറി, ജീപ്പ്‌ സവാരി വളരെ ഇഷ്ടപ്പെട്ടു. :-)

മോഹന്‍ലാലിന്റെ കഥാപാത്രത്തെ നോക്കി (എവിടെ നോക്കി.... ഏത്‌ തരത്തില്‍ നോക്കി എന്നൊന്നും ചോദിക്കരുത്‌...) 'നീ സിംഗമാണെടാ..' എന്ന് ഒരു ലോറിഡ്രൈവറെക്കൊണ്ട്‌ പറയിച്ച അസഭ്യപൂര്‍ണ്ണമായ സീന്‍ കുടുംബപ്രേക്ഷകരോട്‌ കാണിച്ച തികഞ്ഞ അവഹേളനമായിപ്പോയി എന്ന് പറയാതെ വയ്യ.

എന്തായാലും സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പം വേദനയും പല രംഗങ്ങളുടെ ചിന്തകളും കൂടെയുണ്ടായിരുന്നു എന്നതാണ്‌ സത്യം.

Monday, June 15, 2009

ഇവര്‍ വിവാഹിതരായാല്‍

സംവിധാനം: സജി സുരേന്ദ്രന്‍
പ്രൊഡ്യൂസര്‍: ഗോപകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
ഫോട്ടോഗ്രാഫി: അനില്‍ നായര്‍

അഭിനേതാക്കള്‍: ജയസൂര്യ, ഭാമ, സംവൃത സുനില്‍, രേഖ, സിദ്ദിക്ക്‌, സുരാജ്‌ വെഞ്ഞാര്‍മൂട്‌, നെടുമുടിവേണു

എം.ബി.എ. വിദ്യാര്‍ത്ഥിയായ വിവേക്‌ പരീക്ഷയെഴുതാന്‍ താമസിച്ചെത്തുന്നത്‌ വിശദീകരിച്ചുകൊണ്ടാണ്‌ ഈ ചിത്രം ആരംഭിക്കുന്നത്‌. ഭാര്യാസങ്കല്‍പത്തില്‍ പല സ്ത്രീകളെയും സ്വപ്നത്തില്‍ കണ്ട്‌ സുഖിച്ച്‌ ഉറങ്ങിയതുകൊണ്ട്‌ പരീക്ഷയ്ക്ക്‌ ലേറ്റ്‌ ആയത്‌ എന്ന് പരാമര്‍ശിച്ചുകൊണ്ട്‌ വിവേക്‌ (ജയസൂര്യ) എന്ന കഥാപാത്രത്തെ നമുക്ക്‌ പരിചയപ്പെടുത്തുന്നു. കൂടാതെ, സംവൃതസുനില്‍ അടക്കമുള്ള വിവേകിന്റെ അടുത്ത ചില സുഹൃത്തുക്കളെയും അവര്‍ ബൈക്കില്‍ പോണ്ടിച്ചേരിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക്‌ പാട്ടും പാടി എത്തുകയും ആ കൂട്ടുകാര്‍ക്ക്‌ പോലീസ്‌ ഓഫീസറായ സംവൃതസുനിലിന്റെ അച്ഛനും അമ്മയും നല്‍കുന്ന സ്വീകരണവും അവരുടെ സ്വാതന്ത്ര്യവും നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.

അഡ്വക്കെറ്റ്‌ സ്‌ ആയ വിവേകിന്റെ അച്ഛനും അമ്മയും നിയമപരമായി വിവാഹം വേര്‍പെടുത്താതെ ബന്ധമില്ലാതെ പിരിഞ്ഞ്‌ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളില്‍ താമസിക്കുന്നതും ഊഴം വച്ച്‌ ഒരുദിവസം അച്ഛനോടൊപ്പവും അടുത്തദിവസം അമ്മയോടൊപ്പവും താമസിക്കുന്ന വിവേകും പ്രേക്ഷകര്‍ക്ക്‌ അത്ഭുതം ജനിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

വിവാഹമോഹം തലയ്ക്ക്‌ പിടിച്ചിരിക്കുന്ന വിവേക്‌ ഈ താല്‍പര്യം അച്ഛനമ്മമാരോട്‌ പറയുകയും അവസാനം ആ ആവശ്യം അംഗീകരിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അഡ്വക്കേറ്റ്‌ ആണെങ്കിലും കേസിനൊന്നും പോകാതെ ചെസ്സ്‌ കളിച്ചിരിക്കുന്ന സിദ്ദിഖിന്റെ അസിസ്റ്റന്റ്‌ ആണെങ്കിലും വേലക്കാരനും കുക്കുമായി ജോലിചെയ്യുന്ന സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ പ്രകടനമാണ്‌ ഈ ചിത്രത്തില്‍ ആകെ എടുത്തുപറയാവുന്ന സംഗതി.

ഒരു റേഡിയോ ഫോണ്‍ പരിപാടിയിലേയ്ക്ക്‌ വിളിച്ച്‌ വിവാഹപ്രായം കുറയ്ക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ റേഡിയോ അവതാരികയായ കാവ്യ (ഭാമ) യുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ആ തര്‍ക്കം മോശമായ ഭാഷയിലേയ്ക്ക്‌ മാറുകയും അത്‌ ലൈവ്‌ ആയി റേഡിയോ വഴി എല്ലാവരും കേള്‍ക്കുകയും ചെയ്യുന്നതിന്റെ ഫലമായി കാവ്യയുടെ ജോലി നഷ്ടപ്പെടുന്നു. അങ്ങേനെ നഷ്ടപ്പെട്ട ജോലിയുമായി വീട്ടില്‍ ചെന്ന് കയറുമ്പോള്‍ വിധവയായ അമ്മയും അനിയത്തിയും കാവ്യയ്ക്ക്‌ കല്ല്യാണ ആലോചനകള്‍ തിരക്കിട്ട്‌ നടത്തുന്നതായി അവതരിപ്പിക്കുന്നു.

അവിടെ കാവ്യ തന്റെ വ്യക്തിത്വത്തെക്കുറിച്ചും തന്റെ കരിയര്‍ മോഹങ്ങളെക്കുറിച്ചും പറയുകയും വിവാഹം ഉടനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ ജാതകപ്രകാരം 21 വയസ്സിനുള്ളില്‍ നടന്നില്ലെങ്കിലുള്ള പ്രശ്നത്തെക്കുറിച്ചും ഇനി 4 മാസം കൂടിയേ ഉള്ളൂ എന്നതിനെക്കുറിച്ചും കാവ്യയുടെ അമ്മ ഓര്‍മ്മിപ്പിക്കുന്നു. അതിനെയും ധിക്കരിക്കുമ്പോള്‍ അമ്മയുടെ ഒരൊറ്റ ഡയലോഗില്‍ പാവം കാവ്യ കല്ല്യാണത്തിന്‌ സമ്മതിക്കുന്ന ആ സീന്‍..... ഹോ..... കണ്ടിരുന്ന പ്രേക്ഷകര്‍ക്ക്‌ കൊടുക്കണം ഓസ്കാര്‍...

അതായത്‌, 'അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് നീ മറക്കരുത്‌..' എന്ന് തുടങ്ങുന്ന ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞതും പെട്ടെന്ന് വികാരാധീനയായി കാവ്യ അച്ഛന്റെ ഫോട്ടോയിലേയ്ക്ക്‌ നോക്കി കണ്ണ്‍ നിറഞ്ഞ്‌ വിവാഹത്തിന്‌ സമ്മതിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഭംഗിയായി.

പിന്നെയങ്ങോട്ട്‌ വിവേകിന്റെ ജാതകം ഒത്തുവരുന്നു, പരസ്പരം അഭിപ്രായം പറയാന്‍ അവസരം കിട്ടിയെങ്കിലും പറയാന്‍ കഴിയാതെ വരുന്നു, കല്ല്യാണം നടക്കുന്നു... അങ്ങനെ അങ്ങനെ കഥ മുന്നോട്ട്‌ പോകുന്നു.

അമിതമോ തെറ്റായതോ ആയ ഭാര്യാസങ്കല്‍പങ്ങല്‍ ഒട്ടും പക്വതയില്ലാത്ത ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാവും പ്രമേയം എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരെ കബളിപ്പിക്കുന്നതായിരുന്നു ഈ സിനിമ. (ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനും എങ്ങനെയാണാവോ ഉദ്ദേശിച്ചത്‌).

തുടക്കം മുതല്‍ ഒടുക്കം വരെ അസഹനീയമായ ഈ സിനിമയില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ കഥാപാത്രത്തിന്റെ കുറച്ച്‌ കോമഡികളും ഡയലോഗുകളും ഇഷ്ടപ്പെട്ടു. പഴയ ഒരു ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഗാനവും അതിന്റെ ചിത്രീകരണ രംഗങ്ങളും അതിലെ ഫോട്ടോഗ്രാഫിയും വളരെ ആകര്‍ഷണീയവും ആസ്വാദനീയവുമായിരുന്നു.

തീയ്യറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നിയ ചില രംഗങ്ങള്‍..

1. ഉലുവ, പരിപ്പ്‌, പയര്‍ തുടങ്ങിയ അടുക്കളയില്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ച്‌ വിവേകിന്‌ തിരിച്ചറിവില്ല എന്നത്‌ നമുക്ക്‌ കാട്ടിത്തരുമ്പോള്‍ (പോട്ടെ.. അത്‌ നമുക്ക്‌ ക്ഷമിക്കാം... ഹോട്ടല്‍ മാനേജ്‌ മെന്റ്‌ അല്ലല്ലോ.. എം.ബി.എ. ആണല്ലോ പയ്യന്‍സ്‌ പഠിച്ചത്‌ എന്ന കാരണത്താല്‍)

2. പാവയ്ക്ക എടുത്ത്‌ കാട്ടി ഈ വെണ്ടയ്ക്കയ്ക്ക്‌ എന്താ വില എന്ന ചോദ്യം... തുടര്‍ന്ന് മറ്റ്‌ പച്ചക്കറികളും തിരിച്ചറിവില്ല എന്ന വസ്തുതയും (ഇത്‌ സഹിക്കാന്‍ ബുദ്ധിമുട്ടാണ്‌.. ഒരു വിധം സഹിച്ചു)

3. രണ്ടുപേരുള്ള വീട്ടിലേയ്ക്ക്‌ പച്ചക്കറി വാങ്ങിയ രീതി (25 കിലോ പച്ചമുളക്‌, 15 കിലോ പടവലങ്ങ, ഒരു പെട്ടി തക്കാളി, ഒരു ചാക്ക്‌ സബോള, ഉറളക്കിഴങ്ങ്‌ തുടങ്ങിയ സാധനങ്ങള്‍)... ഇത്‌ സഹിക്കുന്ന കാര്യം ആലോചിക്കാനേ വയ്യാ...

4. ഫോണ്‍ പ്രോഗ്രാമില്‍ തന്റെ അച്ഛന്റെയും അമ്മയുടേയും പേരും അവര്‍ അഡ്വക്കേറ്റ്‌ സ്‌ ആണെന്നും പറഞ്ഞു പരിചയപ്പെടുത്തുന്ന വിവേകിനെ പിന്നീട്‌ കല്ല്യാണം കഴിയ്ക്കേണ്ടിവരുന്ന കാവ്യയ്ക്ക്‌ വിവേകിനെ കുറേകാലം കഴിഞ്ഞാണ്‌ തിരിച്ചറിഞ്ഞത്‌ എന്നത്‌ ഒരല്‍പ്പം കടന്ന കയ്യായിപ്പോയി.

5. ഇടയ്ക്കിടയ്ക്ക്‌ പുട്ടിന്‌ തേങ്ങയിടുന്നപോലുള്ള നെടുമുടിവേണുവിനെയും കൊച്ചുമകളായ ബാലതാരത്തെയും സഹിക്കുക അരോചകമായിരുന്നു.

6. സംവൃത സുനിലും ജയസൂര്യയുമായ ആ സുഹൃത്‌ ബന്ധം ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്നാലും സഹിച്ചേക്കാം എന്നു വയ്ക്കാം.

7. ഈ കിഴങ്ങനായ എം.ബി,എ.ക്കാരന്‍ ഒടുവില്‍ വൈകാരികമായി നടത്തുന്ന ചില പ്രകടനങ്ങള്‍ ഈ സിനിമയുടെ ക്ലെമാക്സില്‍ പ്രേക്ഷകരുടെമനസ്സില്‍ പരിഹാസവും കോമഡിയും അരോചകമായ അവസ്ഥയുമാണ്‌ സൃഷ്ടിച്ചത്‌. താന്‍ കല്ല്യാണം കഴിച്ചത്‌ തന്റെ അച്ഛനെയും അമ്മയെയും യോജിപ്പിക്കാനാണെന്ന്... എല്ലാവരും വിശ്വസിച്ചു... വളരെ കേമം...

8. കൊല്ലങ്ങളോളം വേര്‍പിരിഞ്ഞ്‌ തൊട്ടടുത്ത ഫ്ലാറ്റുകളിലായി കഴിഞ്ഞ സിദ്ദിഖും രേഖയും സിദ്ദിഖിന്‌ വന്ന ഒരു പനിയോടെ ഒന്നായത്‌ പ്രേക്ഷകരെ പുളകിതരാക്കുകയും രോമാഞ്ചം അണിയിക്കുകയും ചെയ്തു...

9. വൈകാരികമായ വെളിപ്പെടുത്തലുകളും വികാരപ്രകടങ്ങളോടും കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച ക്ലെമാക്സില്‍ കാവ്യ തന്റെ താലിമാല നീട്ടിപ്പിടിച്ചൊരു നില്‍പുണ്ട്‌... ഹോ.. ചങ്ക്‌ തകര്‍ന്നുപോയി..

ഇങ്ങനെ, ചങ്ക്‌ തകര്‍ക്കുകയും മനസ്സ്‌ വെറുക്കുകയും ഇരിക്കുന്ന സീറ്റിനോട്‌ അലര്‍ജി ജനിപ്പിക്കുകയും ചെയ്യുന്നതരത്തില്‍ ഈ സിനിമ വളരെ പ്രതീക്ഷയോടെ തിയ്യറ്ററില്‍ എത്തിയ ഞാനടക്കമുള്ള പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു എന്നതാണ്‌ സത്യം.

Friday, May 08, 2009

പാസ്സഞ്ചര്‍



പാസ്സഞ്ചര്‍

കഥ, തിരക്കഥ, സംവിധാനം : രഞ്ജിത്ത്‌ ശങ്കര്‍
നിര്‍മ്മാണം: S.C. പിള്ള
ഛായാഗ്രഹണം: പി. സുകുമാര്‍
എഡിറ്റിംഗ്‌: രഞ്ജന്‍ എബ്രഹാം

ഒരു സീസണ്‍ ടിക്കറ്റ്‌ ട്രെയിന്‍ യാത്രക്കാരനായ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായി വന്നുചേരുന്ന കുറേ സംഭവബഹുലമായ കാര്യങ്ങളും അതില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുമാണ്‌ ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥന്‍ എന്ന കഥാപാത്രത്തിലൂടെ നോക്കിക്കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്നത്‌.

അതേ സമയം തന്നെ, അഡ്വക്കേറ്റ്‌ നന്ദന്‍ മേനോന്‍ എന്ന ദിലീപിന്റെ ക്യാരക്റ്ററിലൂടെ നോക്കിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെയൊക്കെയോ വളരെ അപകടകരവും സങ്കീര്‍ണ്ണവുമായ കുറേ മണിക്കൂറുകളിലൂടെ കടന്നുപോകുന്നതിന്റെ ഒരു ആവിഷ്കാരമായും 'പാസ്സഞ്ചര്‍' എന്ന സിനിമയെ വിലയിരുത്താം.

മമത മോഹന്‍ ദാസ്‌ അവതരിപ്പിച്ച നന്ദന്‍ മേനോന്റെ ഭാര്യയും ടി.വി.റിപ്പോര്‍ട്ടറുമായ അനുരാധ എന്ന കഥാപാത്രമാണ്‌ അപരിചിതരായ സത്യനാഥന്റെയും നന്ദന്‍ മേനോന്റെയും ജീവിതങ്ങളെ ഒരു പോലെ ബാധിച്ച സംഭവങ്ങളുടെ മൂലകാരണമായി വരുന്നത്‌ എന്നതിനാല്‍ തന്നെ ഈ കഥാപാത്രം ഈ സിനിമയുടെ മര്‍മ്മപ്രഥാനമായ സ്ഥാനമാണ്‌ വഹിക്കുന്നത്‌. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപോലെ സങ്കീര്‍ണ്ണതയും അപകടങ്ങളും വരുത്തുന്ന ഒരു മേഖലയിലേയ്ക്ക്‌ ഒരു ദിവസം ചെന്നെത്തുന്നതിന്റെ ഒരു നേര്‍ക്കാഴ്ചയാണ്‌ പാസ്സഞ്ചര്‍ എന്നും പറയാം.

നന്ദന്‍ മേനോനും അനുരാധയും അവരുടെ സുഖവും ജീവിതവും സമൂഹനന്മയ്ക്കായി ബലിനല്‍കാനുള്ള മഹത്തായ തീരുമാനത്തിലേക്കെത്തുന്ന തരത്തിലേയ്ക്ക്‌ സാഹചര്യങ്ങള്‍ വന്നുഭവിക്കുന്നു എന്നതാണ്‌ പാസ്സഞ്ചര്‍ എന്ന സിനിമയുടെ ദൃഢത.

സത്യനാഥന്‍ എന്ന സാധാരണക്കാരന്‍ തന്റെ സുഖവും സന്തോഷയും മറന്ന് അപകടകരങ്ങളായ സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്തും സന്നദ്ധതയും കാണിക്കുന്നതിലാണ്‌ ഈ സിനിമയുടെ ത്രില്‍.

ഇവര്‍ക്കിടയില്‍ അധികാര രാഷ്ട്രീയത്തിന്റെ കുടിലതയുടെ മൂര്‍ത്തീഭാവമായി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മന്ത്രി തോമസ്‌ ചാക്കോ വളരെ നിര്‍ണ്ണായകമായ ഒരു ഘടകമാണ്‌.

തന്റെ മുന്‍ വിധികളേയും സമ്പ്രദായങ്ങളേയും മാറ്റിവച്ച്‌ ചില അപകടകരങ്ങളായ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സത്യനാഥനോടൊപ്പം നിന്ന ടാക്സി ഡ്രൈവറായി അഭിനയിച്ച ശ്രീ.നെടുമുടി വേണുവും നന്മയുടെ പ്രതീകമായി.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന കടലോരത്തെ ജനങ്ങളുടെ പ്രതിനിധിയായി തങ്കമ്മ രാജന്‍ എന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സോനാ നായരും ജനശ്രദ്ധ പിടിച്ചുപറ്റി.

സാധാരണയായി സിനിമകളില്‍ കണ്ടുവരുന്ന തടിമിടുക്കിന്റെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വളരെ സ്വാഭാവികമായ ഒരു വില്ലനെ 'അണലിഷാജി' യിലൂടെ പ്രതിഫലിപ്പിച്ച പുതുമുഖനടന്‍ ആനന്ദ്‌ സാമിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.


ഈ കഥാപാത്രങ്ങളെയും ജീവിതങ്ങളെയുമെല്ലാം ഒരൊറ്റദിവസത്തെ തുടര്‍ച്ചയായ സംഭവവികാസങ്ങളിലൂടെ കൂട്ടിയിണക്കി സമന്വയിപ്പിച്ച്‌ വളരെ വ്യത്യസ്തമായ ഒരു ത്രില്ലിംഗ്‌ എക്സ്പീരിയന്‍സ്‌ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചതിന്‌ രഞ്ജിത്ത്‌ ശങ്കര്‍ വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമയുടെ ആദ്യഭാഗങ്ങളില്‍ ഒരല്‍പം നാടകീയതയും ലാഗും അനുഭവപ്പെടാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ കഥയ്ക്ക്‌ തീവ്രതയും സംഭവങ്ങള്‍ക്ക്‌ വേഗതയും കൈവരിച്ച്‌ ഇന്റര്‍വെല്‍ ആയപ്പോഴേയ്ക്കും പ്രേക്ഷകരുടെ മനസ്സിനെ വല്ലാതെ മഥിച്ചുതുടങ്ങിയിരുന്നു.

തുടര്‍ന്നങ്ങോട്ട്‌ ശ്വാസമടക്കിപ്പിടിച്ച്‌ കണ്ണിമചിമ്മാതെ മുഴുകിപ്പോകുന്നതരത്തിലുള്ള ഘട്ടങ്ങളിലൂടേ കടന്നുപോകുമ്പോഴും പല സന്ദര്‍ഭങ്ങളിലും നന്മയുടെ അമൃതവര്‍ഷങ്ങളായ അനുഭങ്ങളും ഒരു സാധാരണക്കാരന്റെ തന്ത്രപരവും സ്വാഭാവികവുമായ പ്രതികരണങ്ങളുടെ വിജയത്തിന്റെ അമൂല്ല്യസുഖങ്ങളും പ്രേക്ഷകര്‍ക്ക്‌ ശരിയ്ക്കും പകര്‍ന്നു കിട്ടി എന്നുതന്നെ പറയാം. ഹൃദയം ആര്‍ദ്രമാകുന്നതും കണ്ണുകള്‍ നിറയുന്നതും മനസ്സ്‌ തുടികൊട്ടുന്നതും പലരും വൈകിയാണ്‌ അറിഞ്ഞത്‌.

സത്യവും നന്മയും സമൂഹത്തില്‍ മരിച്ചിട്ടില്ലെന്നും നമുക്കോരോരുത്തര്‍ക്കും ഈ സമൂഹത്തില്‍ ഉന്മൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ടെന്നതും ബോധ്യപ്പെടുത്തുന്നിടത്താണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

ഈ സിനിമ കണ്ട്‌ അതിനെക്കുറിച്ച്‌ വിശദമായി ആലോചിക്കുമ്പോഴും അത്‌ വീണ്ടും വീണ്ടും കാണുമ്പോഴുമാണ്‌ വളരെ ഇന്ററസ്റ്റിംഗ്‌ ആയ പല തലങ്ങളും മനസ്സിലാക്കാന്‍ സാധിക്കുക.
ഉദാഹരണങ്ങളായി പറഞ്ഞാല്‍.. കഥയുടെ തുടക്കത്തില്‍ സത്യനാഥന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിലുള്ള ചില പ്രത്യേകതകള്‍ (റെയില്‍ നിയമങ്ങള്‍ പാലിക്കുന്നതിലും മറ്റും) കഥയുടെ അവസാന ഘട്ടങ്ങളില്‍ അദ്ദേഹത്തിനുതന്നെ ലംഘിക്കേണ്ടിവരുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌.

സിനിമയുടെ അവസാനഭാഗത്ത്‌ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ സത്യനാഥന്റെ ഭാര്യയുടെ കമന്റ്‌ ഈ സിനിമയില്‍ എനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതായി. കാരണം, ഈ കഥയിലുടനീളം സത്യനാഥന്‍ എന്ന കഥാപാത്രം വഹിച്ച പങ്കിനെ അറിയാതെ, അദ്ദേഹത്തിന്റെ ഭാര്യ തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതിനുള്ള മറുപടിയായി സത്യനാഥന്‍ ഒരു നിസ്സാര പുഞ്ചിരി നല്‍കുമ്പോളുണ്ടായ ഫീല്‍ വളരെ വലുതായിരുന്നു എന്ന് വേണം പറയാന്‍.

നല്ല ഒരു കഥയും, ശക്തമായ തിരക്കഥയും സത്യസന്ധമായ ചിത്രീകരണവും കൊണ്ട്‌ ഈ സിനിമയെ ഒരു അപൂര്‍വ്വ അനുഭവമാക്കി മാറ്റിയ രഞ്ജിത്തിനെയും 'പാസ്സഞ്ചര്‍' എന്ന സിനിമയുടെ ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. അനാവശ്യമായ ഗാനരംഗങ്ങളും അമാനുഷികമായ സ്റ്റണ്ട്‌ രംഗങ്ങളും ഇല്ലെന്നതും ഈ സിനിമയുടെ പ്രത്യകതയാണ്‌.

മലയാള സിനിമയുടെ ഭാവി ശോഭനമാണെന്ന് തെളിയിക്കുക എന്നത്‌ കൂടി ഈ സിനിമയുടെ നിയോഗമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Friday, December 26, 2008

ഗജിനി


സംവിധാനം: എ. ആര്‍. മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
തിരക്കഥ: എ. ആര്‍. മുരുഗദോസ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്‍, അസിന്‍ തോട്ടുങ്കല്‍, ജിയ ഖാന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍
സംഗീതം: ഏ. ആര്‍ റഹ്മാന്‍
വരികള്‍: പ്രസൂണ്‍ ജോഷി
ഛായാഗ്രാഹണം: രവി. കെ. ചന്ദ്രന്‍
ചിത്രസംയോജനം: ആന്റണി ഗോണ്‍സാല്‍‌വസ്


എ. ആര്‍. മുരുഗദോസിന്റെ അഞ്ചാമത് ചിത്രമാണ് 2008 ഡിസംബര്‍ 25-ന് പുറത്തിറങ്ങിയ ഹിന്ദിയിലുള്ള ഗജിനി. മുരുഗദോസിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. മുരുഗദോസ് തന്നെയാണ് തമിഴില്‍ ഇറങ്ങിയ ഗജിനിയും സംവിധാനം ചെയ്തത്. മൊമെന്റോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

തമിഴില്‍ ഗംഭീരവിജയം കൊണ്ട് ഗജിനി എന്ന ചിത്രം തന്നെയാണ് അതേ പേരില്‍ ഹിന്ദിയിലും ഇറക്കിയിരിക്കുന്നത്. തമിഴില്‍ സൂര്യ ചെയ്ത നായകവേഷം ഹിന്ദിയില്‍ അമീര്‍ ഖാന്‍ ചെയ്യുമ്പോള്‍, തമിഴില്‍ അസിന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍ എന്നിവര്‍ ചെയ്ത വേഷം ഹിന്ദിയിലും അവര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. തമിഴില്‍ നയന്‍ താര ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത് ജിയ ഖാന്‍.

തമിഴ് ഗജിനിയുടെ തിരക്കഥയുടെ ഫോട്ടോകോപ്പി തന്നെയാണ് ഹിന്ദി ഗജിനിയിലും ഉപയോഗിച്ചിരിക്കുന്നത്. തമിഴിനെ ഹിന്ദി ആക്കുന്ന ഒരു സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സംഭാഷണം രചിച്ചിരിക്കുന്നു എന്നു തോന്നുമാറ് അപ്രധാനരംഗങ്ങളിലുള്ള സംഭാഷണങ്ങള്‍ പോലും തനി പകര്‍പ്പാണ്. അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്ദി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്തിനധികം, നായികയെ കൊല്ലാന്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പോലും തമിഴില്‍ ഉപയോഗിച്ചതു തന്നെയാണ്. ആമിര്‍ ഖാനിനു തമിഴ് ഗജിനിയുടെ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നും അവസാന അര മണിക്കൂര്‍ ആമിര്‍ഖാന്‍ മാറ്റിയെഴുതിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്സില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളൊന്നും ഹിന്ദി ഗജിനിയിലില്ല. തമിഴ് ചിത്രത്തില്‍ നിന്ന് കാലികമായ മാറ്റം പ്രതീക്ഷിച്ച് ഈ സിനിമ കാണുന്നവരെ തീര്‍ച്ചും നിരാശരാക്കുന്നതാണ് ഈ ചിത്രം.

മറവി രോഗമുള്ള രോഗിയായ സഞ്ചയ് സിങ്ഹാനിയ എന്ന കഥാപാത്രത്തെ ആമിര്‍ ഖാന്‍ ഭംഗിയാക്കി. തന്റെ ശരീരം ആമിര്‍ ഫലപ്രദമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍, പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍. ദേഷ്യവും വാശിയും സങ്കടവും എല്ലാം ആമിര്‍ ഫലപ്രദമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ മനസ്സിനു താളം തെറ്റിയ ഒരാളുടെ വൈകാരിക സംഘര്‍ഷങ്ങളെ, സൂര്യ വെള്ളിത്തിരയില്‍ നമുക്കു കാണിച്ചുതന്നത്ര മനോഹരമായി ആമിര്‍ ചെയ്തില്ല എന്നുവേണം പറയാന്‍. നടപ്പിലും, നോട്ടത്തിലും, തലയുടെ പല രീതിയിലുള്ള ചലനത്തിലും ഒക്കെ സൂര്യ ആ രോഗിയുടെ മാനസികാവസ്ഥ വ്യക്തമായി നമുക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ആമിര്‍ ഖാന്‍ പലപ്പോഴും ഒരു സാധാരണ മനുഷ്യന്റെ സ്വഭാവമേ കാണിക്കാന്‍ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ സൂര്യയേക്കാള്‍ ഒരു പടി മുന്നിലായി ആമിര്‍.

അസിന്‍ തന്റെ റോള്‍ ഒരിക്കല്‍ക്കൂടി അഭിനയിച്ചപ്പോള്‍ അത് കുറച്ച് കൂടുതല്‍ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെ ഈ കഥാപാത്രത്തിനു നല്‍കി അസിന്‍ തന്റെ കഥാപാത്രത്തിനോട് കൂറു പുലര്‍ത്തി. എങ്കിലും തമിഴ് ഗജിനിയിലേതുപോലെതന്നെയായി ഈ സിനിമയിലും അസിനിന്റെ മരണരംഗങ്ങള്‍. ഇവിടെ അസിനിനു കുറച്ചുകൂടി മികവ് പുലര്‍ത്താമായിരുന്നു. ഗജിനി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച രാവതും തന്റെ റോള്‍ മനോഹരമാക്കി. ക്രൂരത നിറഞ്ഞ വില്ലമായി പ്രശംസനീയമായ അഭിനയമാണ് പ്രദീപ് കാഴ്ചവച്ചത്. തമിഴ് ഗജിനിയേക്കാള്‍ ഹിന്ദി ഗജിനിയില്‍ നന്നായത് വില്ലന്‍ കഥാപാത്രം തന്നെയാണ്. നയന്‍ താരയുടെ കഥാപാത്രമായി അഭിനയിച്ച ജിയ ഖാന്‍ എടുത്തുപറയത്തക്ക അഭിനയമൊന്നും കാഴ്ചവച്ചില്ല. റിയാസ് ഖാന്‍ പഴയ പോലീസ് ഓഫീസര്‍ കഥാപാത്രത്തില്‍ നിന്ന് ഒരു പടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല എന്ന രീതിയിലാണ് ഹിന്ദിയില്‍.

എ. ആര്‍ റഹ്മാന്റെ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങള്‍ അത്ര മികച്ചവയല്ലെന്ന് മാത്രമല്ല, അവയുലുള്ള നൃത്തവും ചിത്രീകരണവും മികച്ചതായിരുന്നില്ല. പാട്ടുകളുടെ ആവശ്യമില്ലാത്തയിടത്ത് അവയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് അവ ഏച്ചു കെട്ടിയതുപോലെ മുഴച്ചും നില്‍ക്കുന്നു.

ചുരുക്കത്തില്‍: നല്ലൊരു സിനിമ, നല്ല അഭിനയം, റൊമാന്‍സും, പ്രതികാരവും, സസ്പെന്‍സും, ആക്ഷനും എന്നിങ്ങനെ എല്ലാ ചേരുവകളും ഉള്ള ഒരു അസ്സല്‍ കമേര്‍ഷ്യല്‍ സിനിമ. തമിഴ് ഗജിനി കാണാത്ത ആര്‍ക്കും ഈ സിനിമ ഇഷ്ടമാകും. എന്നാല്‍ രണ്ടിലൊന്ന് കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന പ്രേക്ഷന്, തമിഴ് ഗജിനി തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.

എന്റെ റേറ്റിങ്ങ്: 4/5

Tuesday, December 23, 2008

റബ് നേ ബനാദീ ജോഡി


സംവിധാനം - ആദിത്യ ചോപ്ര
നിര്‍മ്മാണം - ആദിത്യ ചോപ്ര, യശ് ചോപ്ര
തിരക്കഥ - ആദിത്യ ചോപ്ര
അഭിനേതാക്കള്‍ - ഷാറൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, വിനയ് പാഠക്
സംഗീതം - സലീം - സുലൈമാന്‍
വിവരണം - യശ് രാജ് ഫിലിംസ്


ദില്‍‌വാലേ ദുല്‍ഹനിയാ ലേ ജായേങ്കേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും മൊഹബത്തേം എന്ന ശരാശരി ചിത്രവും കഴിഞ്ഞ് ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് റബ് നേ ബനാദീ ജോഡി. ഷാറൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും നായികാനായകന്മാരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. 2008 ഡിസംബര്‍ 12-ന് ഈ ചിത്രം പ്രദര്‍ശനശാലകളിലെത്തി.

സുരിന്ദര്‍ സാഹ്നി എന്ന ഒരു പഞ്ചാബ് പവര്‍ ബോര്‍ഡിലെ ജീവനക്കാരനാണ് ഷാറൂഖ്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അനുഷ്‌ക അവതരിപ്പിക്കുന്ന താനിയ ഗുപ്തയെ സുരിന്ദറിന് വിവാഹം കഴിക്കേണ്ടി വരുന്നു. അന്തര്‍മുഖനും നാണംകുണുങ്ങിയുമായ സുരിന്ദറും അതിനു വിപരീത സ്വഭാവമായ താനിയയും തമ്മിലുള്ള വിവാഹജീവിതമാണ് സിനിമയുടെ കാതല്‍. വിവാഹത്തിനു ശേഷമുള്ള പ്രണമാണ് ഈ സിനിമയില്‍ എന്നത് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നു.

സ്ഥിരം യശ് രാജ് സിനിമകളുടെ പല്ലവി തന്നെയാണ് ഈ സിനിമയിലും. ഷാറൂഖിന്റെ ഗോഷ്ഠിസദൃശ്യമായ മുഖപ്രകടനങ്ങളും പതിഞ്ഞ സംഭാഷണങ്ങളും പ്രണയിനിയെ നിര്‍ബന്ധിക്കാതെ തന്നെ തിരിച്ച് സ്നേഹിപ്പിക്കാനുള്ള ശ്രമങ്ങളും തന്നെ ഈ സിനിമയില്‍ മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നതും. എങ്കിലും കഥയുടെ വ്യത്യസ്ഥതയും സ്വാഭാഗികമായ നര്‍മ്മവും അധികം ഏച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളും ഈ സിനിമയെ രസകരമാക്കുന്നു. സ്ഥിരം ശൈലിയാണെങ്കിലും ഷാറൂഖിന്റെ അഭിനയം മടുപ്പുളവാക്കുന്നില്ല ചിത്രത്തില്‍. പുതുമുഖ നടിയായ അനുഷ്‌ക ശര്‍മ്മയും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. വിനയ് പാഠക്കിന്റെ കഥാപാത്രവും അഭിനയവും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഊഹിക്കാന്‍ പറ്റാത്ത കഥാന്ത്യവും ഈ സിനിമയെ പ്രേക്ഷകനോട് അടുപ്പിക്കുന്നു.

ഒന്നിച്ച് ഉറങ്ങുന്നില്ലെങ്കിലും ഭര്‍ത്താവ് വെപ്പ് മീശ വച്ചാണ് വീട്ടില്‍ ജീവിക്കുന്നതെന്ന് ഒരു ഭാര്യയ്ക്ക് മനസ്സിലാകില്ലെന്നും, ഭര്‍ത്താവ് മീശ വടിച്ച് മുടിയുടെ സ്റ്റൈലും സംസാര രീതിയും മാറ്റി വന്നാല്‍ ഭാര്യ തിരിച്ചറിയില്ലെന്നുമൊക്കെ വിശ്വസിക്കാന്‍ തയ്യാറാകേണ്ടി വരും ഈ സിനിമ വെള്ളം തൊടാതെ വിഴുങ്ങാന്‍. ഇതുപോലെ സാമാന്യബുദ്ധിക്ക് വിശ്വസിക്കാന്‍ പറ്റാത്ത പല കഥാസന്ദര്‍ഭങ്ങളും സിനിമയില്‍ ഉണ്ട് എന്നത് സിനിമാസ്വാദനത്തിന് ഒരു തടസ്സമാകുന്നു. ഡാന്‍സ് മുഖ്യമായ സ്ഥാനം വഹിക്കുന്ന ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഡാന്‍സ് രംഗങ്ങള്‍ നിറം മങ്ങിപ്പോയതും സിനിമയുടെ ആകര്‍ഷണീയത കുറയ്ക്കുന്നു.

സിനിമയുടെ സംഗീതം ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുന്നു. ഓം ശാന്തി ഓം സിനിമയിലേതുപോലെ താരനിബിഡമായ “ഫിര്‍ മിലേംഗേ ചല്‍തേ ചല്‍തേ” എന്ന ഗാനവും ആകര്‍ഷകമാണെന്ന് ആ വീഡിയോയുടെ ജനപ്രീതി തെളിയിക്കുന്നു.

ഫലത്തില്‍, ഷാറൂഖിന്റേയും യശ് രാജ് സിനിമകളുടേയും ആരാധര്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഒരു ചിത്രം. അതല്ലാത്തവര്‍ക്ക് കഥയുടെ മെല്ലെയുള്ള മുന്നേറ്റം സഹിക്കാമെങ്കില്‍ ഈ സിനിമ ആസ്വദിക്കാവുന്നതേയുള്ളൂ. തിയറ്ററില്‍ പോയി കണ്ടാലും നഷ്ടം വരില്ലെന്ന് കാണുന്ന ഭൂരിപക്ഷം പ്രേക്ഷകരും പറയാവുന്ന ഒരു ചിത്രം പുറത്തിറക്കിയതിന് ആദിത്യ ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍.

എന്റെ റേറ്റിങ്ങ്: 3.75/5

Tuesday, April 22, 2008

ഇന്നത്തെ ചിന്താവിഷയം

രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
അഭിനയിക്കുന്നവര്‍: മോഹന്‍ലാല്‍, മീരാ ജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മോഹിനി, സുകന്യ
ഗാനരചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഇളയരാജ
ഛായാഗ്രഹണം: അഴകപ്പന്‍

മൂന്ന് കുടുംബങ്ങളുടെ താളപ്പിഴകള്‍ വിവാഹമോചനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം അവരുടെ ജീവിതത്തില്‍ ഇടപെടുകയും തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്‌ നല്ല ജീവിതത്തിലേയ്ക്ക്‌ തിരികെ കൊണ്ടുവരുന്നതുമാണ്‌ ഈ സിനിമയുടെ രത്നച്ചുരുക്കം.
വിവാഹജീവിതം ഒരു അഡ്ജസ്റ്റ്‌ മെന്റ്‌ അല്ല, മറിച്ച്‌ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണ്‌ എന്നതാണ്‌ സന്ദേശം.

സത്യസന്ധമായി പറഞ്ഞാല്‍ ഈ സിനിമ പ്രേക്ഷകരെ വഞ്ചിച്ച്‌ തിയ്യറ്ററില്‍ എത്തിക്കുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. കാരണം, സത്യന്‍ അന്തിക്കാട്‌, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇളയരാജ എന്നീ പേരുകളാല്‍ തന്നെ ഈ സിനിമ ഒരു നല്ല സിനിമയായിരിയ്ക്കും എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഉപകരിച്ചിട്ടുണ്ട്‌.

ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്നുണ്ടെങ്കിലും ആ താളപ്പിഴകളുടെ കുരുക്കഴിക്കുന്നതില്‍ ഒരു വ്യക്തതക്കുറവ്‌ തോന്നും. പല സന്ദര്‍ഭങ്ങളിലും മോഹന്‍ലാലിന്റെ അമിതാഭിനയം കോമഡിയായല്ല, മറിച്ച്‌ അരോചകമായി തോന്നി.

മോഹന്‍ലാലിന്റെ സഹായിയായി വന്ന മാമുക്കോയയ്ക്ക്‌ കാര്യമായ ഒരു കോമഡിറോളൊന്നും ചെയ്യാനുണ്ടായില്ല.

മുകേഷിന്റെ കഥാപാത്രമാണ്‌ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ കുറച്ചെങ്കിലും താല്‍പര്യം ജനിപ്പിച്ചത്‌. ഭാര്യയും കുട്ടിയുമുണ്ടെങ്കിലും ഒരേ സമയം പല സ്ത്രീകളുമായും മൊബൈല്‍ ഫോണില്‍ ബന്ധം പുലര്‍ത്തുന്ന ഒരു ദന്ത ഡോക്ടര്‍. ഭാര്യ അറിയാതിരിക്കാന്‍ സ്ത്രീകളുടെ പേരുകള്‍ പുരുഷവല്‍ക്കരിച്ച്‌ ഫോണില്‍ സ്റ്റോര്‍ ചെയ്ത്‌ കൊണ്ടു നടക്കുന്നതും മറ്റ്‌ പല ഫോണ്‍ സംസാരങ്ങളും ഹാസ്യത്തോടൊപ്പം പലപ്പോഴും നാം കണ്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളുമായി നല്ല സാമ്യം തോന്നുന്നവയുമായിരുന്നു.

മീരാജാസ്മിന്റെ പൂര്‍വ്വകാലത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഈ സിനിമയില്‍ ഒരു കരടായി അവശേഷിക്കുന്നു. വിശ്വാസ്യതക്കുറവ്‌ മാത്രമല്ല, അത്‌ മുഴുമിപ്പിക്കാതെ അപൂര്‍ണ്ണമായിത്തനെ നില്‍ക്കുന്നു.

മീരാജാസ്മിനെ സ്മാര്‍ട്ട്‌ ആക്കാന്‍ ഉപയോഗിച്ചിരിക്കുന്ന തന്ത്രങ്ങള്‍ പലതും ആവര്‍ത്തനവിരസത സൃഷ്ടിക്കുകയും ചെയ്തു.

വിജയരാഘവന്റെ ഗള്‍ഫ്‌ റിട്ടേര്‍ണ്‍ ഡ്‌ ഭര്‍ത്താവ്‌ കഥാപാത്രം അത്ര നല്ല നിലവാരം പുലര്‍ത്തിയില്ല.

ഗാങ്ങങ്ങള്‍ ഇളയരാജ അദ്ദേഹത്തിന്റെ തന്നെ തമിഴ്‌ സിനിമകളില്‍ നിന്ന് വലിച്ചെടുത്ത്‌ തട്ടിമിനുക്കി മലയാളികള്‍ക്ക്‌ തന്നിരിക്കുന്നു എന്ന് മനസ്സിലാക്കന്‍ വലിയ വിജ്നാനമൊന്നും വേണ്ട.

സിനിമയുടെ കഥ ഒട്ടും ഉദ്വേഗം ജനിപ്പിക്കുന്നതല്ലെന്നു മാത്രമല്ല, വളരെ മുന്‍ വിധിയോടെത്തന്നെ കാണാവുന്നതുമാണ്‌.. അതായത്‌ ക്ലൈമാക്സ്‌ എന്ന ഒരു പരിപാടിയില്ല എന്നത്‌ തന്നെ.

ആകെ ഒരു സീനിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന്റെ കുടുംബത്തിലെ കുട്ടികളും വിജയരാഘവന്റെ കുട്ടികളേയും മറ്റും ചേര്‍ത്ത്‌ വച്ച്‌ ഇതൊരു കുടുംബ സിനിമയാണെന്നും കുട്ടികളുടെ സിനിമയാണെന്നും കൂടി ഒരു തെറ്റിദ്ധാരണ ജനിപ്പിച്ച്‌ വീണ്ടും പ്രേക്ഷകരെ തിയ്യറ്ററില്‍ എത്തിക്കാന്‍ പരസ്യങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്‌ യാതൊരു മൂല്യവുമില്ലാത്ത ഒരു തട്ടിപ്പ്‌ സിനിമയാണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ജനസംസാരമായിക്കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ സത്യം.

Wednesday, March 05, 2008

3 അയേണ്‍ [3-Iron / Bin-jip]

പ്രധാന അഭിനേതാക്കള്‍ : ഹ്യുന്‍-ക്യോന്‍ ലീ ,
സെയുങ്-യോന്‍ ലീ
സംവിധാനം : കിംകിഡുക്

ദൈര്‍ഘ്യം : 90 മിനിറ്റ്

http://www.imdb.com/media/rm685218048/tt0423866

തെക്കന്‍ കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റെ 2004ല്‍ ഇറങ്ങിയതും പ്രശംസ നേടിയതുമായ ഒരു ചിത്രമാണ് 3-Iron അഥവാ Bin-jip. ആംഗലേയനാമമായ 3-Iron എന്നത് ഗോള്‍ഫ് കളിയില്‍ സ്റ്റിക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കുന്ന ലോഹഭാഗത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ “ഒഴിഞ്ഞ വീട്” എന്നാണ് Bin-jip എന്ന കൊറിയന്‍ പദത്തിന്റെ അര്‍ത്ഥം.ഈ രണ്ട് സങ്കേതങ്ങള്‍ക്കും കഥയില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ട് എന്നിരിക്കേ ഈ ഇരട്ടനാമധേയത്തെ സ്വീകരിക്കാവുന്നതാണ്. San Sebastián International Film Festival, Valladolid International Film Festival, Venice Film Festival എന്നീ ഫിലിം ഫെസ്റ്റുകളില്‍ പുരസ്ക്കാരം നേടിയതാണ് ഈ ചിത്രം.

ഒറ്റപ്പെട്ടവനായി ജീവിക്കുന്ന തേസൂക്കിന് തന്റെ മോട്ടോള്‍ സൈക്കിളില്‍ സഞ്ചരിച്ച് വീടുകള്‍ തോറും പരസ്യപ്രചാരണാര്‍ത്ഥം പാം‌ലെറ്റുകളും, നോട്ടിസുകളും പതിക്കലാണ് ജോലി. ഈ ജോലിയുമായ്യി ബന്ധപ്പെട്ട് തേസൂക്ക് രസകരമായ മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട്. വീടുകളുടെ വാതിലുകളില്‍ പരസ്യം പതിക്കുന്ന തേസൂക്ക് അവിടങ്ങളിലേക്ക് തിരികെ വരുകയും സ്ഥാനചലനം സംഭവിക്കാത്ത പരസ്യ ലീഫ്ലെറ്റുകളെ അനുമാനിച്ച് ആ വീട്ടില്‍ ആള്‍ താമസം ഉണ്ടൊ ഇല്ലയോ എന്ന് ഗണിക്കുക്കയും ചെയ്യുന്നു. ആള്‍താമസമില്ലെന്ന് ഉറപ്പ് വരുത്തിയ വീടുകളുടെ വാതില്‍ കള്ളത്താ‍ക്കോലിട്ട് തുറക്കുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നതാണ് അയാളുടെ രീതി. ഭവനഭേദനം നടത്തുന്നുണ്ടെങ്കിലും തേസുക്ക് ഒരിക്കലും ഒരു മോഷ്ടാവല്ല. ആളൊഴിഞ്ഞ വീടുകളിലെ ക്ഷണിക്കപ്പെടാത്ത അഥിതിയായി സ്വയം മാറുന്ന അയാള്‍ അവിടെ ഉള്ള ചെറിയ ജോലികള്‍ ചെയ്യുകയും, ഭക്ഷണം പാകം ചെയ്യുകയും, വസ്ത്രങ്ങള്‍ ധരിക്കുകയും , വിശ്രമിക്കുകയും ചെയ്യുന്നു. ടെലഫോണില്‍ രേഖപ്പെടുത്തിയ ശബ്ദസന്ദേശത്തില്‍ നിന്ന് വീട്ടുടമസ്ഥരുടെ യാത്രയും ഒഴിവുസമയവും ഗണിക്കുന്ന അയാള്‍ അവര്‍ മടങ്ങി വരുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും, മറ്റൊരു വാസസ്ഥലം അന്വേഷിച്ച് യാത്രയാകുകയും ചെയ്യുന്നു.

ചിത്രം ആരംഭിക്കുന്നത് തന്നെ തേസൂക്കിന്റെ ഒരു ഭവനഭേതനത്തോടെയാണ്. ഒരു കുടുംബം വെക്കേഷനില്‍ പോകുന്ന സമയത്ത് അവിടെ അതിക്രമിച്ച് കയറുന്ന തേസുക്ക് കേടുപാടുകള്‍ സംഭവിച്ച കളിക്കോപ്പുകള്‍,മ്യൂസിക് സിസ്റ്റം എന്നിവ നന്നാക്കുകയും വീട്ടുകാരുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ അലക്കുകയൂം ചെയ്യുന്നു. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും, അവിടെ കാണുന്ന ഫാമിലി ഫോട്ടോസിനോടൊപ്പം ചേര്‍ന്ന് നിന്ന് തന്റെ ചിത്രം സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു. വീട്ടുകാര്‍ തിരികെ വരുന്നതിന് തൊട്ട് മുന്നേ തന്റെ മോട്ടോര്‍ ബൈക്കില്‍ അയാള്‍ രക്ഷപ്പെടുന്നു. അടച്ചിട്ട മറ്റൊരു രമ്യഹര്‍മ്മത്തിലാണ് അയാള്‍ പിന്നീട് എത്തുന്നത്. ആ വീട്ടിലെ അന്തേവാസിയായി മാറുന്ന തേസൂക്കിന്റെ ശ്രദ്ധയില്‍ പെടുന്ന വസ്തുക്കളില്‍ ഒന്ന് കയറിനിന്ന് ഭാരം നോക്കുന്ന ഉപകരണത്തിലെ പാകപ്പിഴയാണ്. തെറ്റായി തന്റെ ഭാരം രേഖപ്പെടുത്തുന്ന ഉപകരണത്തിലെ പാകപ്പിഴകള്‍ തീര്‍ക്കുന്നു. ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം അവിടെ അയാള്‍ കാണുന്നു. ആല്‍ബത്തിലെ പെണ്‍കുട്ടിയില്‍ അനുരക്തനാകുന്ന തേസൂക് ഏകനായി ആല്‍ബവുമൊത്ത് സ്വന്തം മനോവ്യാപാരങ്ങളില്‍ അഭിരമിക്കുകയാണ്. എന്നാല്‍ അതേ വീട്ടില്‍ താന്‍ അല്‍ബത്തില്‍ കണ്ടപെണ്‍കുട്ടി ഉണ്ടെന്നതോ, ധനികനും ക്രൂരനുമായ ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന അവള്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതോ അവന്‍ അറിയുന്നില്ല. പുതിയവാസ സ്ഥലത്തെ ബെഡ്രൂമില്‍ നഗ്നത നിറഞ്ഞ ആല്‍ബവുമായി തന്റെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കവേയാണ് അതിനെ ഭംഗപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ സ്വാധീനം അവന്‍ തിരിച്ചറിയുന്നത്. കിംകിഡുക്കിന്റെ സ്ഥിരം ശൈലിയില്‍ ഇതിലേയും നായകനായ തേസൂക്കും, നായിക സ്വന്‍ഹായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ല. നിശബ്തതയിലൂടെയാണ് ചിത്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കടന്ന് പോകുന്നത്. ധനികനായ ഭര്‍ത്താവിന്റെ പീഡനമേറ്റാണ് അവള്‍ അവിടെ വസിക്കുന്നതെന്ന് തേസൂക്ക് മനസിലാക്കുന്നു. ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവിടെ നിന്നും പുറത്ത് കടക്കുന്ന തേസൂക് പതിവിന് വിപരീതമായി ഇത്തവണ ആ വീട്ടിലേക്ക് തിരികെ വരുന്നു. തന്റെ ഭാര്യയെ നിര്‍ബ്ബന്ധരതിക്കും മര്‍ദ്ധനങ്ങള്‍ക്കും ഇരയാക്കുന്ന ഭര്‍ത്താവിന്റെ ചെയ്തികളില്‍ കുപിതനാകുന്ന തേസൂക്ക് ഗോള്‍ഫ് ബോളുകള്‍ ശരീരത്തിലേക്ക് അടിച്ച് തെറിപ്പിച്ചുകൊണ്ട് അയാളെ ശിക്ഷിച്ചതിന് ശേഷം, പെണ്‍കുട്ടിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയാണ്.

സ്വന്‍ഹാ തേസൂക്കിന്റെ സഹചാരിയാകുന്നതോടെ തെസൂക്കിന്റെ ജിവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നു. അവര്‍ ഇരുവരും ചേര്‍ന്ന് ഫ്ലാറ്റുകളിലും, തെരുവീഥികളിലും വാതിലുകളില്‍ പരസ്യങ്ങള്‍ പതിക്കുകയും ഒഴിഞ്ഞവീടുകളില്‍ ജീവിക്കുകയും, ചെറിയജോലികള്‍ ചെയ്യൂകയും ചെയ്യുന്നു. ഒരിക്കല്‍ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ , മറ്റൊരിക്കല്‍ ബോക്‍സറുടെ വീട്ടില്‍....ഉറങ്ങുന്നവീടുകളില്‍ അവര്‍ അഥിതികളാകുന്നു. ഒരിക്കല്‍ ബോക്സറുടെ വീട്ടില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട് സ്വന്‍ഹായോടോപ്പം ഉറങ്ങുന്ന തേസൂക്കിന് മടങ്ങിയെത്തുന്ന ബോക്സറുടെ മര്‍ദ്ധനമേല്‍ക്കുന്നു. എന്നാല്‍ ജീവിതത്തിലെ ഇത്തരം സങ്കീര്‍ണ്ണതകളൊന്നും അവരെ ബാധിക്കുന്നതേയില്ല. വീടുകള്‍ ഒഴിവില്ലാത്തപ്പോള്‍ പാര്‍ക്കിലോ, പുന്തോട്ടത്തിലോ ഇലക്ക്ട്രിക്ക് വയര്‍ ഉപയോഗിച്ച് മരത്തില്‍കെട്ടിയിട്ട ഗോള്‍ഫ് ബോള്‍ അടിച്ച് കളിക്കുയും, വീണ്ടും വാസസ്ഥലങ്ങള്‍ മാറുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ അതിക്രമിച്ച് കയറുന്ന ഇരുവരും കാണുന്നത് രക്തം ഛര്‍ദ്ദിച്ഛ് മരിച്ച ഒരു വൃദ്ധനെയാണ്. ടെലഫോണിലെ റെക്കോഡഡ് മെസെജില്‍ നിന്ന് അയാളുടെ മകനും, ഭാര്യയും യാത്രയിലെന്ന് അറിയുന്നു. ആരേയും അറിയ്ക്കാതെ ഇരുവരും ആ ശവശരീരം മറവ് ചെയ്തതിന് ശേഷം സ്വാഭാവികമായ പതിവ് രീതികള്‍ ആ വീട്ടിലും അനുവര്‍ത്തിക്കുകയാണ് എന്നാല്‍ അപ്രതീക്ഷിതമായി വീട്ടില്‍ തിരികെ വരുന്ന മകന്‍ തന്റെ പിതാവിനെ തിരയുകയും, അതിക്രമിച്ച് കയറിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. കൊലപാതക്കുറ്റം ആരോപിച്ച് തന്നെ മര്‍ദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥനോട് പോലും പുഞ്ചിരിയാലാണ് തേസൂക്ക് പ്രതികരിക്കുന്നത്. മറവ് ചെയ്യപ്പെട്ട മൃതദേഹം തിരികെ കിട്ടുന്നുവെങ്കിലും ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ ശ്വാസകോശാര്‍ബുദം ആയാണ് വൃദ്ധന്‍ മരിക്കുന്നതെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥനെ അമ്പരപ്പിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അതിസങ്കീര്‍ണ്ണമായ വിവരങ്ങളാണ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ഒരു ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും ഇതേ രീതിയില്‍ ജീവിക്കുന്ന തേസൂക്കിന്റെ ജീവിതം, ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം അന്വേഷിച്ച വീടുകളിലൊന്നും മോഷണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട്, തേസൂക്കിന്റെ കൂടെയുള്ള പെണ്‍കുട്ടി നഗരത്തിലെ ധനികനായ ബിസിനസുകാരന്റെ കാണാതായ ഭാര്യയാണെന്ന അറിവ് ഇതെല്ലാം അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. സ്വാന്‍ഹോയുടെ ഭര്‍ത്താവ് അവളെ തിരിര്‍കേ വീട്ടിലേക്ക് കൊണ്ട് പോകുകയും, അന്വേഷണ ഉദ്യൊഗസ്ഥന് കൈക്കൂലികൊടുത്ത് ഗോള്‍ഫ് ബോളുകള്‍ ഉപയോഗിച്ച് തേസൂക്കിന്റെ അപായപ്പെടുത്തുകയും ചെയ്യുന്നു. തന്നെ ചതിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ധിക്കുന്ന തേസൂക്ക് ജയിലിലാകുന്നു.

തേസൂക്കിന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ജയിലിലാണ്. ജയിലില്‍ ഇല്ലാത്ത ഗോള്‍ഫ് ബോളും അയേണും വെച്ച് അയാള്‍ കളിതുടരുകയും, തന്നെ ശല്യപ്പെടുത്തുന്ന സഹതടവുകാരെ മര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്ക് ഏകാന്തത്തടവ് ലഭിക്കുക്കയാണ്. ഏകാന്ത തടവറയില്‍ മുലയ്ക്ക് ഒളിച്ചിരുന്നും, ചുമരില്‍ അള്ളിപ്പിടിച്ചും തടവറയില്‍ താന്‍ അപ്രത്യക്ഷനാണ് എന്ന് ധരിപ്പിച്ച് കാവല്‍ക്കാരെ ശുണ്ഠിപിടിപ്പിക്കുന്ന തേസൂക്ക് നിരന്തര മര്‍ദ്ധനം ഏറ്റ് വാങ്ങുന്നു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ അത് ഒരു ശ്രമമായി തേസൂക്ക് മാറ്റുകയാണ്. തടവറയില്‍ മാര്‍ജ്ജാര പാദചലനങ്ങള്‍ അനൂകരിച്ച് ശബ്ദമില്ലാതെ നടക്കുകയും, തടവറയില്‍ പ്രവേശിക്കുന്ന കാവല്‍ക്കാരുടെ പുറകില്‍ മറഞ്ഞുനിന്ന് അപ്രത്യക്ഷനാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനും അയാള്‍ ശ്രമിക്കുന്നു. ആദ്യം തന്റെ നിഴല്‍ ഒറ്റിക്കൊടുക്കുന്നുണ്ടെങ്കിലും നിരന്തരപരിശീലനത്താല്‍ ഒരാളുടെ പുറകില്‍ ഒളിക്കാനും അയാളുടെ തന്നെ ചലനങ്ങള്‍ അനുകരിച്ച് ഒരു നിഴലെന്നോണം മറഞ്ഞിരിക്കാനും തേസൂക്ക് അഭ്യസിക്കുന്നു. മറുവശത്ത് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. പെണ്‍കുട്ടി ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ താനും തേസൂക്കും പണ്ട് ഒളിച്ചുതാമസിച്ച വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്. ജയില്‍ മോചിതനാകുന്ന തേസൂക്ക് താന്‍ മുമ്പ് താമസിച്ച ഭവനങ്ങളില്‍ ഒരു അദൃശ്യനെപ്പോലെ പ്രത്യക്ഷപ്പെടുകയും, തന്നെ ഒറ്റിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഗോള്‍ഫ് ബോളും അയേണും വെച്ചു തന്നെ പ്രതികാരം ചെയ്യുന്നു. ശേഷം പെണ്‍കുട്ടിയും ഭര്‍ത്താവും തമസിക്കുന്ന വീട്ടില്‍ എത്തുന്ന തേസൂക്കിന്റെ സാന്നിദ്ധ്യം അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവിന്റെ പുറകില്‍ തേസൂക്ക് ഒളിവിലാണ് തന്റെ ചലനങ്ങള്‍ അനുകരിച്ച് അപ്രത്യനാകുന്ന തേസൂക്കിനെ ഭര്‍ത്താവിന് കാണാനാകുന്നില്ലെങ്കിലും സ്വാന്‍‌ഹായ്ക്ക് അയാളുടെ സാന്നിദ്ധ്യം പുതിയ ഉണര്‍വാകുന്നു. അതിനാല്‍ തന്നെയാകണം “ഞാന്‍ നിന്നെ സ്ണേഹിക്കുന്നു” എന്ന് ഭര്‍ത്താവിനോട് (ഭര്‍ത്താവിന് പുറകിലെ തേസൂക്കിനോട്) അവള്‍ പറയുന്നത്. ചിത്രത്തില്‍ ഈയൊരിടത്ത് മാത്രമാണ് സ്വന്‍‌ഹാ സംസാരിക്കുന്നത്. ഒരിക്കല്‍ തേസൂക്ക് പ്രവര്‍ത്തനസജ്ജമാക്കിയ ഭാരം നോക്കുന്ന യന്ത്രം അവള്‍ അഴിച്ചുകേടാക്കിയതാണ് . ആശ്ലേഷിതരായ അവര്‍ ഇരുവരും അതില്‍ കയറി നിന്ന് ഭാരം നോക്കുമ്പോള്‍ പൂജ്യത്തില്‍ രേഖപ്പെടുത്തുന്ന മാപനത്തോടെ ചിത്രം അവസാനിക്കുന്നു.

സ്വന്തമായി ആരും തന്നെ ഇല്ലാത്തതിനാല്‍ ഒരു കുടുംബാംഗമായി ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന തേസൂക്കിന്റെ ചെയ്തികളെ സൂക്ഷ്മമായി കിംകിഡുക്ക് ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ അന്തേവാസിയാകുന്ന അയാള്‍ വീട്ടുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടന്നുന്നതും, വസ്ത്രം അലക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും,അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും അതിന്റെ ഭാഗമായിരിക്കണം. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. എന്ത് കൊണ്ട് അയാള്‍ ഒരു വീട് സ്വന്തമായെടുത്ത് താമസിക്കുന്നില്ല എന്നതാണ് അത്. തനിക്ക് സ്വന്‍ഹായെ പങ്കാളി ആയി ലഭിച്ചിട്ടും അയാള്‍ ഒരു വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്നില്ല. മറ്റുപലരുമായി ജിവിക്കാനുള്ള മനുഷ്യസഹജമായ വാസനയിലാണ് തേസൂക്കിന്റെ ജീവിതം നീങ്ങുന്നത്. കൃത്യമായി ചിട്ടപ്പെടുത്തിയ ജോലിയോ ജീവിതക്രമങ്ങളോ അയാള്‍ അനുവര്‍ത്തിക്കുന്നില്ല. ഒരു ശലഭം ഏത് വിധത്തിലാണോ പൂവുകള്‍ പറന്നുമാറി സഞ്ചരിച്ച് തേനുണ്ണുന്നത് , ഒരു ഭിക്ഷു ഏത് രീതിയിലാണോ വ്യത്യസ്ഥഭവനങ്ങളില്‍ നിന്ന് ഭിക്ഷതേടുന്നത് അതേ നിയമത്തിന്റെ പാതയിലാണ് തേസുക്ക്... പലനാളുകളില്‍ പലയിടത്ത് അനേകം പേരായി...

അപരത്വം എന്ന സങ്കല്‍പ്പത്തിന്റെ അനന്യസൌന്ദര്യം വെളിവാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലൂടെ കിംകിഡുക് നമ്മെ കൈ പിടിച്ച് നടത്തുന്നുണ്ട്. ജയില്‍ മോചിതനായി തേസൂക്ക് തിരികെ വരുന്നുണ്ടോ എന്നത് ഫാന്റസി പരിവേഷം കലര്‍ന്ന ഒരു തിരിഞ്ഞ് നോട്ടമാണ്. തേസൂക്കിന്റെ സാമീപ്യവും കണ്ണാടിയിലെ പ്രതിബിംബവും സ്വാന്‍‌ഹായ്ക്ക് അനുഭവിക്കാനാകുന്നെങ്കിലും ഭര്‍ത്താ‍വിന് അത് കാണാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ അവള്‍ തേസൂക്കിനെ ഭര്‍ത്താവില്‍ തന്നെ അപരസങ്കല്‍പ്പം നടത്തുന്നതാകാം. പത്മരാജന്റെ അപരനിലും, ഈയിടെ ഗോവെന്‍ ഫെസ്റ്റില്‍ സുവര്‍ണ്ണചകോരം നേടിയ “ദി വോള്‍ [The Wall]“ എന്ന ചിത്രത്തിലും മറ്റും അപരത്വം എന്ന ആശയം ഗോചരവും, സങ്കീര്‍ണ്ണമാവുമായി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ കാല്‍പ്പനിക സൌന്ദര്യത്തിന്റെ മറവിലാണ് കിംകിഡുക് ഈ ചിത്രത്തില്‍ അപരസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നത്.

ഒരുപക്ഷേ തേസൂക്ക് ജയിലില്‍ നിന്ന് മടങ്ങി വന്നിട്ടില്ലായിരിക്കാം... തങ്ങളുടെ ചെയ്തികളുടെ തിരിച്ചടികളായിരിക്കാം ഉദ്യോഗസ്ഥനിലും, ക്രൂരനായ ഭര്‍ത്താവിലും ഭയം നിറയ്ക്കുന്നത്... ഒരുപക്ഷേ ഭര്‍ത്താവില്‍ തേസൂക്കിനെ പ്രതിഷ്ഠിച്ച് സ്വന്‍ഹാ ഒരു നല്ലവീട്ടമ്മയായി സ്വയം മാറുകയായിരിക്കാം...

കെട്ടിയിട്ടതും ചലനാത്മകവുമായ ഗോള്‍ഫ് ബോള്‍ ഉപയോഗിച്ചുള്ള കളികള്‍, അടഞ്ഞ വാതിലുകള്‍, ഒഴിഞ്ഞവീട്, ശരീരം,നിഴല്‍ , ജലം ദാഹിക്കുന്ന ചെടികള്‍ എന്നിങ്ങനെയുള്ള ഒട്ടനവധി രൂപകങ്ങളിലൂടെയാണ് കിംകിഡുക്ക് എന്ന സംവിധായകന്‍ കഥപറയാന്‍ ശ്രമീക്കുന്നത്. ചിലയിടത്തെങ്കിലും കണ്ട് മടുത്ത കിംകിഡുക്ക് രൂപങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും. സ്ത്രീപുരുഷ പരിപൂര്‍ണ്ണതയൂടെ ഒരു യിംഗ്-യാംഗ് സങ്കല്‍പ്പം അനുസ്മരിപ്പിക്കുന്ന , അഹംബോധത്തിനെ ഒഴിവില്‍(Ego) പൂജ്യത്തില്‍ ഭാരം രേഖപ്പെടുത്തുന്ന ആ ഭാരമാപിനി കുടുംബസങ്കപ്പങ്ങളിലേക്കുള്ള വ്യക്തമായ കടന്നുക്കയറ്റമാണ്. തേസൂക്ക് ആയി ഹ്യുന്‍-ക്യോന്‍ ലീയും സ്വന്‍ഹായായി സെയുങ്-യോന്‍ ലീയും മികച്ചപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സംഭാഷണങ്ങളില്ലാതെ ശരീരഭാഷകൊണ്ടും, ഭാവപ്രകടനങ്ങള്‍കൊണ്ടും ഉള്‍ക്കൊള്ളേണ്ട കിംകിഡുക്ക് കഥാപാത്രങ്ങളായി സ്വയം സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

വിവരണം : ദേവദാസ് വി.എം [ vm.debadas@gmail.com ]

Friday, January 25, 2008

ഹല്ലാ ബോല്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രാജ്‌കുമാര്‍ സന്തോഷി
നിര്‍മ്മാണം: സുരേഷ് ശര്‍മ്മ, അബ്ദുള്‍ സമി സിദ്ധിക്കി
അഭിനേതാക്കള്‍: അജയ് ദേവ്ഗണ്‍, വിദ്യാ ശര്‍മ്മ, പങ്കജ് കപൂര്‍, ദര്‍ശന്‍ ജരിവാല തുടങ്ങിയ്‌വര്‍
ഛായാഗ്രഹണം: ഗണേശ് ആചാര്യ
സംഗീതം: സുഖ്‌വിന്ദര്‍ സിങ്ങ്, വന്‌രാജ് ഭാട്ടിയ
വരികള്‍: സമീര്‍, ശ്രീ ദുശ്യന്ത് കുമാര്‍, മെഹ്ബൂബ്

സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹല്ലാ ബോല്‍. ജനുവരി 11-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് സുഖ്‌വിന്ദര്‍ സിങ്ങും വന്‍‌രാജ് ഭാട്ടിയയും ചേര്‍ന്നാണ്.

ശബ്ദമുയര്‍ത്തൂ എന്നാണ് ഹല്ലാ ബോലിന്റെ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് ശബ്ദം ഉയര്‍ത്താന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയാവണം ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ഉദ്ദേശിച്ചിട്ടുള്ളതും. ഇവിടെ വിഷയം ഒരു കൊലപാതകമാണ്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ഒരു പാര്‍ട്ടിയില്‍ വച്ച് വധിക്കപ്പെടുന്നതും, കൊലപാതകത്തിനുത്തരവാദികളായ വന്‍ പണച്ചാക്കുകളെ ഭയന്ന് ഈ ദൃശ്യത്തിനു ദൃക്‌സാക്ഷിയായ നായകന്‍ ഞാ‍ന്‍ ഒന്നും കണ്ടില്ല എന്ന് ആദ്യം പോലീസുകാര്‍ക്ക് മൊഴികൊടുക്കുകയും പിന്നീടെ കുറ്റബോധം കാരണം സത്യം വിളിച്ച് പറയുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് നായകനു പല രീതിയിലും ഉള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. ഏതൊരു സിനിമയേയും പോലെ വില്ലന്മാരെ മുഴുവന്‍ കോടതി ശിക്ഷിച്ച് നായകന്‍ ജനങ്ങളുടെ ഹീറോ ആകുന്നതോടെ ഈ സിനിമയും തീരുന്നു. എത്ര പുതുമയുള്ള പ്രമേയം, അല്ലേ.

ഇത്തരം ഒരു ക്ലീഷേ കഥ കൊണ്ട് ഒരു സിനിമ ഉണ്ടാക്കാന്‍ സംവിധായകന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഥയുടെ നിര്‍ണ്ണായകമായ വഴിത്തിരിവായ ഈ കൊലപാതകം ഇടവേളയ്ക്ക് തൊട്ട് മുന്‍പ് കാണിക്കുവാന്‍ വേണ്ടി അതു വരെ സിനിമയെ വലിച്ച് നീട്ടിക്കൊണ്ട് പോകുന്ന രീതി, വലിച്ചുനീട്ടല്‍ ആഗ്രഹിക്കുന്ന ഏതൊരു സംവിധായകനും ഒരു വഴികാട്ടിയേക്കാം. ഈ സിനിമയില്‍ ഹിന്ദി സിനിമയിലെ ഒരു മുന്‍‌നിര നടന്റെ വേഷം കൈകാര്യം ചെയ്യുന്ന നായകന്‍ ഇത്രയധികം ഭാവാഭിനയം മുഖത്ത് പ്രദര്‍ശിപ്പിച്ചത് താന്‍ ഷാറൂഖ് ഖാനിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനാകും. നായകന്റെ പ്രേമരംഗങ്ങള്‍ സംവിധായകന്‍ ഒരു ഇരുപത് വര്‍ഷമായി സിനിമ കാണാറില്ലെന്ന് തോന്നിക്കുമാറ് മനം മടുപ്പിക്കുന്നവയാണ്‍. നായകന്റെ മാതാപിതാക്കളും നായികയുടെ പിതാവും എല്ലാവരും ചേര്‍ന്ന് ഈ സിനിമയെ ഒരു സീരിയല്‍ നിലവാരത്തില്‍ എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.

തികഞ്ഞ അബദ്ധമായ ഈ സിനിമയിലും ആസ്വദിക്കാന്‍ പാകമായ ചിലതുണ്ടെന്ന് പറയാതെ വയ്യ. സഹനടനായി പങ്കജ് കപൂര്‍ തിളങ്ങിയിട്ടുണ്ട് ചിത്രത്തില്‍. സിനിമയുടെ ജീവനായ അവസാന ഭാഗങ്ങളിലൊക്കെ സിനിമയുടെ ശ്രദ്ധാകേന്ദ്രവും സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതും പങ്കജ് കപൂര്‍ തന്നെയാണ്. ഒരു സംഘട്ടനരംഗമൊഴികെ മറ്റെല്ലാ രംഗങ്ങളിലും അസ്സലായി ശോഭിച്ച പങ്കജ് കപൂറിന്റെ റോള്‍ മാത്രമായി സിനിമ വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഈ സിനിമയ്ക്ക് എത്രയോ കൂടുതല്‍ ആസ്വാദകരുണ്ടായേനേ എന്ന് തോന്നിപ്പോകുന്നു. വില്ലനായി രംഗത്ത് വന്ന ദര്‍ശനും നല്ല അഭിനയമാണ് കാഴ്ചവച്ചത്. സിനിമയില്‍ പ്രാധാന്യം ഉള്ള മറ്റാരും തന്നെയില്ലാത്തതിനാല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു.

ഈ സിനിമ രക്ഷപ്പെടാന്‍ പാട്ടുകള്‍ നന്നായേ തീരൂ എന്ന അവസ്ഥ ആയിരുന്നെങ്കിലും അവിടേയും സംവിധായകനു പിഴച്ചു. സുഖ്‌വിന്ദര്‍ സിങ്ങിന്റേയും വന്‌രാജ് ഭാട്ടിയയുടേയും സംഗീതവും പ്രേക്ഷകരെ പ്രദര്‍ശനഹാളിലേയ്ക്ക് കൊണ്ട്‌വരാന്‍ പര്യാപ്തമായില്ല. ഛായാഗ്രഹണവും പുതുമനിറഞ്ഞതായിരുന്നില്ല.

ഈ സിനിമ കണ്ട് കഴിഞ്ഞ് ആളുകള്‍ ഒരു പക്ഷെ സംവിധായകനെതിരേ ഒരു ഹല്ലാ ബോല്‍ നടത്താന്‍ സാധ്യതയുണ്ട്. അടുത്ത സംരംഭമെങ്കിലും നല്ല ഒരു വിഷയം ഉള്ളതാവാന്‍ സംവിധായകനെ ആ‍ശംസിച്ചുകൊള്ളുന്നു.

എന്റെ റേറ്റിങ്ങ്: 0.5/5

Sunday, December 30, 2007

ചോക്കളേറ്റ്



സംവിധാനം: ഷാഫി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരലി
അഭിനേതാക്കള്‍: പൃഥ്‌വീരാജ്, ജയസൂര്യ, റോമ, സംവൃതാ സുനില്‍, രമ്യ നമ്പീശന്‍, ലാലു അലക്സ്, സലീം കുമാര്‍, പ്രേം, ശാരി, ബിന്ദു പണിക്കര്‍, രാജ്ന് പി. ദേവ്, അനൂപ് ചന്ദ്രന്‍
സംഗീതം: അലക്സ് പോള്‍
വരികള്‍: വയലാര്‍ ശര്‍ത്ചന്ദ്രവര്‍മ്മ
ക്യാമറ: അഴകപ്പന്‍
കഥ/തിരക്കഥ: സച്ചി - സേതു
കലാസംവിധാനം: സാലു ജോര്‍ജ്ജ്

മായാവിക്ക് ശേഷം ഷാഫി അണിയിച്ചൊരുക്കിയിക്കുന്ന ചിത്രമാണ്‍ ചോക്കളേറ്റ്. മുന്‍‌ചിത്രങ്ങളെപ്പോലെ ഈ ചിത്രവും ഒരു സമ്പൂര്‍ണ്ണ നര്‍മ്മ ചിത്രം എന്ന രീതിയില്‍ ആണ്‍ ഷാഫി തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി നഗരത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു കലാലയത്തില്‍ ആണ്‍കുട്ടികള്‍ക്കായി സംവരണമുള്ള ഒരു സീറ്റിലേയ്ക്ക് നായകന്‍ വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക്ഷിക്കാവുന്നതുപോലെ സമ്മിശ്രമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളില്‍ നിന്നും‍ ഉണ്ടാകുന്നത്. ഇവയെ നായകന്‍ എങ്ങിനെ നേരിടുന്നു, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കലാലയത്തില്‍ എങ്ങിനെ തനിക്ക് ഒത്തുപോകാനാകുന്നു, മറ്റ് പെണ്‍കുട്ടികള്‍ എങ്ങിനെ ഈ നായകന്റെ വരവിനെ കാണുന്നു തുടങ്ങിയ കൌതുകകരമായ അവസ്ഥകളിലൂടെ സിനിമ കടന്ന് പോകുന്നു.

ആണത്തവും, ചമ്മലും, കാര്യശേഷിയും, പൈങ്കിളിയും, തോന്യവാസവും ഒക്കെ പ്രകടിപ്പിക്കേണ്ടുന്ന ഒരു വിദ്യാര്‍ത്ഥിയായി പ്രൃഥ്‌വീരാജ് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും പലപ്പോഴും കഥ ഒരു നിലവാരമില്ലാത്തതാകയാല്‍ നായകന്‍ അല്‍പ്പം ഓവര്‍ ആയതുപോലെ തോന്നി. ആണ്‍കുട്ടികള്‍ക്കായി പ്രത്യേകം മൂത്രപ്പുര ഇല്ലാത്ത കോളേജില്‍ നായകന്‍ അതന്വേഷിക്കുന്നതും ക്ലാസ്സില്‍ വച്ച് ഒരു പെണ്‍‌കുട്ടിയുടെ സാനിറ്ററി നാപ്കിന്‍ കാണുന്നതും‌പോലെയുള്ള ചില താണനിലവാരത്തിലുള്ള തമാശകള്‍ സിനിമയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആണത്തം ഉണ്ടെന്ന് ഒന്നിലധികം തവണ പലരും എടുത്ത് പറഞ്ഞ് വിശേഷിപ്പിച്ച നായികയുടെ പ്രകടനവും അതിനൊത്തുയര്‍ന്നില്ല എന്ന് പറയേണ്ടി വരും. അത് തെളിയിക്കാനായി നായികയ്ക്ക് പെരുമാറ്റത്തിനേക്കാള്‍ സംഭാഷണങ്ങളെ ആശ്രയിക്കേണ്ടി വന്നത് തിരക്കഥയുടെ പരാജയം തന്നെയാണ്. സഹനായകനും സഹനായികയും ആയി വരുമെന്ന് കരുതിയ ജയസൂര്യയും സംവൃതയും നായികാനായകന്മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോയി പലപ്പോഴും. രാജന്‍ പി ദേവും ലാലു അലക്സും ശാരിയും സലീം കുമാറും അനൂ‍പ് ചന്ദ്രനും തങ്ങളില്‍ നിക്ഷിപ്തമായ അഭിനയം മനോഹരമാക്കി, അത് സ്ഥിരമായി ചെയ്തുപോരുന്ന കഥാപാത്രങ്ങള്‍ ആയതുകൊണ്ടുമാകാം.

തിരക്കഥ വളരെ ബാലിശമാണ് ഈ ചിത്രത്തില്‍. നായികാനായകന്മാര്‍ ആദ്യം കാണുമ്പോള്‍ വഴക്കിടുകയും പിന്നീട് വഴക്ക് മാറി പ്രണയമാകുന്നതും, അതിനുശേഷം ചില തെറ്റിദ്ധാരണകള്‍ മൂലം വഴക്കിട്ട് പിരിയുകയും വീണ്ടും ക്ലൈമാക്സില്‍ ഒന്നുചേരുകയും ചെയ്യുന്ന സിനിമകള്‍ നാം കാണാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. പക്ഷെ ഈ പഴയ വീഞ്ഞ് പുതിയ നര്‍മ്മക്കുപ്പിയില്‍ പൊതിഞ്ഞ് നല്‍കാന്‍ ഷാഫി പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും ഈ നര്‍മ്മം മാത്രമാണ്. എറണാകുളത്തുള്ള ഒരേ ഒരു വനിതാകലാലയമായ സെന്റ് തെരേസാസിന്റെ അന്തരീക്ഷം അതേപടി പകര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. ഒരു യുവജനോത്സവത്തിനു ആ കലാലയം കാണിക്കുന്ന ആവേശവും വാശിയും എല്ലാം വളരെ നിസ്സാരപ്പെട്ട രീതിയില്‍ ആണ് സിനിമയില്‍ വന്നിട്ടുള്ളതും. എങ്കിലും പൊതുവേ ഒരു കലാലയാന്തരീക്ഷം നല്‍കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.

തിരക്കഥയ്ക്ക് സ്വാഭാവികമായുള്ള ഒരു ഒഴുക്കുള്ളതും ആവശ്യത്തിനു നര്‍മ്മരംഗങ്ങള്‍ ഉള്ളതും സിനിമയുടെ ദൂഷ്യവശങ്ങളെ മറച്ചേക്കാം. ഒരു എന്റര്‍റ്റെയിനര്‍ എന്ന നിലയ്ക്ക് ഈ സിനിമ അതുകൊണ്ട് തന്നെ ആസ്വാദ്യകരമാകുന്നു. സിനിമയിലെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‍ പൈങ്കിളി നിലവാരമാണെങ്കിലും അലക്സ് പോള്‍ അതിനു ഇമ്പമാര്‍ന്ന ഈണം നല്‍കിയിട്ടുണ്ട്. ഒരു കലാലയം വര്‍ണ്ണത്തില്‍ പൊതിഞ്ഞതുപോലെ പകര്‍ത്താന്‍ അഴകപ്പനും സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തോളം വരില്ലെങ്കിലും ചോക്കളേറ്റ് പ്രേക്ഷകനു നല്ലൊരു മധുരമുള്ള അനുഭവമാകുന്നു.

എന്റെ റേറ്റിങ്ങ്: 3.0/5

മറ്റ് നിരൂപണങ്ങള്‍:
* ചിത്രവിശേഷം
* മലയാളം മൂവീ റിവ്യൂസ്
* ഇന്ദുലേഖ

Friday, December 28, 2007

മി മൈസെല്‍ഫ്


തായ്ലന്റ് സിനിമകള് ഒരാമുഖം.
======================
സമകാലീന ചലച്ചിത്ര സംസ്ക്കാരത്തില് മംഗോളിയന് ചിത്രങ്ങള് വളരെ നല്ല സ്വാധീനം ആണ് ചെലുത്തുന്നത്. കൊറിയന്, ജപ്പാനീസ് , ചൈനീസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോള് തായ്ലന്റ് മൂവികളും കടന്ന് വന്നിരിക്കുന്നു. സമാന്തര സിനിമകളുടെ ജഡിലമായ കെട്ടുപാടുകളില് നിന്ന് വിമുക്തമായ രീതിയില് പ്രേക്ഷകരുമായി വളരെയധികം "കമ്മ്യുണിക്കേറ്റിവ്" ആകുന്നു എന്നതാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. ഗോവന് ഫിലിം ഫെസ്റ്റില്‍ ഇത്തവണ രചതചകോരം നേടിയത് "The Wall" എന്ന തായ്ലന്റ് മൂവി ആയിരുന്നു എന്നതു തന്നെ ഇതിന്റെ ഉത്തമോദാഹരണമാണ്. പ്രമേയം, അവതരണം, സാങ്കേതികത, സംവേദനരീതി എന്നീ ഘടകങ്ങളില് മികച്ച് നില്ക്കുന്നവയാണ് സമകാലീന തായ്ലന്റ് സിനിമകള്. അതിനാഗരീകത, വിപ്ലവം/പ്രതിവിപ്ലവം, സങ്കീര്ണ്ണമായ ജീവിതാവസ്ഥ എന്നിവയാണ് മുഖ്യമായും തായ്ലന്റ് സിനിമകളിലെ പ്രമേയം.


ഓം എന്ന അവിവാഹിതയായ യുവതി ഒരു അഡ്വര്ടൈസിംഗ് കമ്പനിയിലെ ജീവനക്കാരിയാണ്. ക്രിട്ട് എന്ന തന്റെ കാമുകനും ആയി അകല്ച്ചയിലായ ഓം വിരസവും, പ്രതീക്ഷയറ്റതുമായ ഒരു ജീവിതമാണ് നയിക്കുന്നത്. തന്റെ സഹോദരിയുടെ മരണത്താല് അനാഥനായ അവരുടെ മകന്റെ സംരക്ഷണചുമതലും ഓമാണ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ തിരക്കിട്ട ജീവിതശൈലി, പെട്ടെന്ന് ദ്വേഷ്യം വരുന്ന പ്രകൃതം എന്നിവയാല് ആ ബാലന് ഒരു നല്ല രക്ഷകര്ത്താവാകാനും ഓമിന് കഴിയുന്നില്ല. ജീവിതം ഈ അവസ്ഥയില് നീങ്ങുമ്പോഴാണ് ഒരു രാത്രി അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഓമിന്റെ കാര് ഒരു യുവാവിനെ ഇടിക്കുന്നത്. സാരമായ പരുക്കുകള് ഒന്നും ഇല്ലെങ്കിലും തലയ്ക്ക് ക്ഷതമേറ്റതിനാല് ഓര്മ്മനഷ്ടപ്പെട്ട ഈ യുവാവിന്റെ സംരക്ഷണ ചുമതലയും ഓമിന് ഏറ്റെടുക്കേണ്ടി വരുന്നു. തന്റെ പൂര്വ്വകാലത്തെകുറിച്ച് ഒന്നും തന്നെ ഓര്മ്മയില്ലാത്ത ഈ യുവാവിന്റെ കയ്യിലുള്ള "Tan" എന്ന മുദ്രയുള്ള മാല കണ്ടെടുക്കുന്ന ഓം ഇയാളെ "താന്" എന്ന് വിളിക്കുന്നു.
വളരെ നാണം കുണുങ്ങിയായാ താന്, പെട്ടെന്നു തന്നെ ഓമും, അവളുടെ സഹോദരീ പുത്രനും ആയി വളരെ നല്ല സൊഹൃദത്തിലാകുന്നു. വീട്ടിലെ പാചകം,ശുചീകരണം എന്നീ ജോലികള് ഏറ്റെടുക്കുന്ന താന് ഓമിന് നല്ലൊരു സുഹൃത്തും, സഹൊദരീപുത്രന് ഏറേ പ്രിയങ്കരനായ താന്അങ്കിളും ആയി മാറുകയാണ്. എന്നാല് തന്റെ ഭൂതകാലത്തെ അന്വേഷിക്കുന്നതിനായി താന് പലതരത്തിലും ശ്രമിക്കുന്നു.

താന് പിന്നീട് ഓമിന്റെ ജീവിതത്തിലെ തന്നെ ഒരു ഭാഗമായി മാറുന്നു. ഇനി പൂര്വ്വകാലത്തെ തേടേണ്ടതില്ലെന്നും, തന്റെ ജീവിത പങ്കാളിയായി തുടരാനും ഓം താനിനോട് ആവശ്യപ്പെടുന്നു. എന്നാല് വര്ത്തമാനകാലത്തിലെ താന് തന്നെയാണോ ഭൂതകാലത്തിലെ താന്? ഭൂതകാലം വെളിവായായാല് ഓമിന് താനിനെ ഇതേ പോലെ പ്രണയിക്കുവാന് കഴിയുമോ? തന്റെ ഇന്നത്തെ ജീവിത രീതി തുടരുവാന് താനിന് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയാണ് ചലച്ചിത്രത്തിന്റെ രണ്ടാം പകുതി കടന്ന് പോകുന്നത്.

"താന്" എന്ന ഓര്മ്മ നഷ്ടപ്പെട്ട യുവാവ് , ഭൂതകാലത്തില് "താനിയ (Tanya)" എന്ന പേരില് ഒരു സ്വവര്ഗരതിക്കാരന് ആയിരുന്നു എന്നത് ഓമിനേ പോലെ തന്നെ, താനിനും ഞെട്ടിക്കുന്ന ഒരു അറിവായിരുന്നു. ശൈശവത്തിലേ മാതാപിതാക്കള് നഷ്ടപ്പെട്ട താന് ഒരു "Queer Commune"ല് ആണ് താന് വളരുന്നത്. സ്വവര്ഗരതിക്കാരുടെ കുത്താടല് വേദിയായ ഒരു Kathoey-ഡാന്സ്ബാറിലെ നര്ത്തകനായിരുന്നു താന് എന്ന താനിയ. അവിടെ അയാള് പലരുടെയും കാമുകിയാണ് . താന്/താനിയ ജൈവശാസ്ത്രപരമായി ഒരു ഹിജഡ ,അല്ലെങ്കില് സ്വവര്ഗരതിക്കാരന് അല്ല. കാരണം ഓര്മ്മ നഷ്ടപ്പെട്ട ചുരുങ്ങിയ ഒരു കാലയളവില് അയാള് ഓമിന്റെ കാമുകനാകുകയും, ഓമുമായി ശാരീരിക ബന്ധത്തില് ഏര്പ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ വളര്ന്ന സാഹചര്യങ്ങളും, അതിനനുസൃതമായി രൂപപ്പെട്ട ശാരീരിക ചലനങ്ങളും അയാളെ ഒറ്റിക്കൊടുക്കുന്നു. Queer Commune Kathoey ഡാന്സ് ബാറില് വെച്ച് താന് പരിചയപ്പെട്ട ഒരാളോട് താനിയക്ക് തീവ്രമായ പ്രണയം തോന്നുകയും, എന്നാല് അയാളുടെ വീട് സന്ദര്ശിച്ചപ്പോള് ഭാര്യയേയും മറ്റും കണ്ട് നിരാശപ്പെട്ട് തിരികേ പോരുന്നേരമാണ് താനിയയെ ഓമിന്റെ കാര് ഇടിച്ച് വിഴ്ത്തുകയും, താനിയ താന് ആയി മാറുകയും ചെയ്യുന്നത്. തന്റെ പൂര്വകാലം തിരിച്ചറിഞ്ഞ താന് അതുമായി സമരസപ്പെടുകയും, നൃത്തവുമായി തൂടരുകയും ചെയ്യുന്നു. എന്നാല് മറുവശത്ത് ഓമിന്റേയും, അവളുടെ സഹോദരീപുത്രന്റേയും ജീവിതം താളം തെറ്റുകയാണ്. തുടര്‍ന്നെന്ത് സംഭവിക്കുന്നു എന്നറിയാന്‍ സിനിമ കാണുക.


മനസ്, ഓര്മ്മ, ജീവിതം എന്നീ ബിംബങ്ങളെ ആസ്പദമാക്കി സരളവും അതേ സമയം സങ്കീര്ണ്ണവും ആയ രീതിയിലാണ് ചിത്രത്തിന്റെ ഒഴുക്ക്. സ്ത്രീപുരുഷ ബന്ധത്തിലെ സമസ്യകള് നര്മ്മം കലര്ന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സംഭാഷണം, ചിത്രീകരണം എന്നിവയില് അതിഭാവുകത്വമോ നാടകീയതയോ തീണ്ടാത്തവിധം മനൊഹരമായി അവതരിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
Ananda Everingham ആണ് താന്/താനിയ ആയി അഭിനയിച്ചിരിക്കുന്നത്. സഹജമായ അഭിനയം, ശരീര ഭാഷ, നൃത്തം എന്നിവയാല് ആ കഥാപാത്രത്തെ മൊത്തമായി ഉള്ക്കൊള്ളാന് എവരിംഗാമിന് കഴിഞ്ഞിട്ടുണ്ട്. ഓം ആയി വേഷമിട്ട Chayanan Manomaisantiphap ന്റെ അഭിനയമികവും ശ്രദ്ധേയമാണ്. ബാങ്കോക്ക് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിലെ "തായ്ലന്റ് പനോരമാ" വിഭാഗത്തില് മി...മൈ സെല്ഫ് സ്ക്രീന് ചെയ്യപ്പെട്ടിരുന്നു. 38-മത് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റ് ഓഫ് ഇന്ത്യയില് ഇതിന്റെ സംവിധായകന് ആയ Pongpat Wachirabunjong രജതചകോരത്താല് സമ്മാനിതനാകുകയും ചെയ്തു.


ലേഖകന്‍: ദേവദാസ്