Friday, May 27, 2011

ജനപ്രിയന്‍ (Janapriyan)



കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: മാമന്‍ ജോണ്‍, റീനാ എം ജോണ്‍

ഒരു മലയോരഗ്രാമത്ത്‌ എല്ലാവിധ ജോലികളിലും ഏര്‍പ്പെട്ട്‌ സന്തോഷത്തോടെ തന്റെ അമ്മയേയും പെങ്ങളേയും നോക്കുന്ന കഠിനാദ്ധ്വാനിയായ പ്രയദര്‍ശന്‍. ഇദ്ദേഹത്തിന്റെ അച്ഛന്‍ കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്തതാണ്‌. ഇദ്ദേഹം എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്ന് സര്‍ക്കാര്‍ ഓഫീസിലെ ജോലിയ്ക്കായി കാത്തിരിക്കുന്നു.

പട്ടണത്തില്‍ ഒരു വില്ലേജ്‌ ഓഫീസിലെ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വൈശാഖന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പാസ്സായി ഡയറക്ടര്‍ ആവാന്‍ ജീവിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ഇഷ്ടമല്ലാഞ്ഞിട്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നതാണ്‌. തന്റെ കഥയുമായി പ്രൊഡ്യൂസര്‍മാരെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ ഇദ്ദേഹത്തിന്‌ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, വില്ലേജ്‌ ഓഫീസിലെ ജോലിയിലെ അനാസ്ഥയാല്‍ പ്രശ്നത്തില്‍ പെടുകയും ചെയ്യുന്നു.

അങ്ങനെ വൈശാഖന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ ആ ഒഴിവില്‍ ജോലിയ്ക്ക്‌ എത്തുന്നതാണ്‌ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്‌ വളരെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്‌ തന്റെ ജീവിതസഖിയായി താല്‍പര്യം. അങ്ങനെ പട്ടണത്തിലെ താമസത്തിനെടെ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ (ഭാമ) ആ വീട്ടിലെ ജോലിക്കാരിയായി തെറ്റിദ്ധരിക്കുകയും അവര്‍ തമ്മിലുള്ള പ്രണയം വിടരുകയും ചെയ്യുന്നു.

വൈശാഖന്റെ ജീവിതത്തിലും പ്രിയദര്‍ശന്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്‌ പോകാനുള്ള മനോബലവും അതിനായി അദ്ധ്വാനിക്കാനുള്ള പോസിറ്റീവ്‌ ചിന്താഗതിയും പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം കണ്ടുമുട്ടുന്ന ആളുകള്‍ക്കെല്ലാം ഈ പോസിറ്റീവ്‌ ചിന്താഗതിയുടെ ഗുണഫലം മനസ്സിലാക്കിക്കൊടുക്കുന്നിടത്ത്‌ ഈ കഥാപാത്രം വിജയം കൈവരിക്കുന്നുണ്ട്‌. ജയസൂര്യ ഈ കഥാപാത്രത്തെ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ജയസൂര്യയുടെ വിഗ്ഗ്‌ ഒരല്‍പ്പം വൈക്ലബ്യം ജനിപ്പിച്ചു.

ഭാമയുടെ അഭിനയവും മോശമായില്ല. സിനിമാ അഭിനിവേശവുമായി നടക്കുന്ന ഒരു തിരക്കഥാകൃത്ത്‌/സംവിധായകന്‍ എന്ന റോളിനെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചു. സലിം കുമാര്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ചില ചിന്താഗതികളും ജീവിതസാഹചര്യവും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് മാത്രമല്ല, രസകരമായ നര്‍മ്മസന്ദര്‍ഭങ്ങളും സൃഷ്ടിച്ചു. നല്ല മനസ്സുള്ള ഒരു പാവം പ്രൊഡ്യൂസറായി ജഗതിശ്രീകുമാറും ഈ ചിത്രത്തിലുണ്ട്‌.

കാര്യമായ സംഭവവികാസങ്ങളും ട്വിസ്റ്റുകളുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കാതെ, അത്യാവശ്യം വിനോദം നല്‍കുന്ന ഒരു സിനിമയാകുന്നു 'ജനപ്രിയന്‍' എന്ന ഈ ചിത്രം.

വളരെ നേര്‍ത്ത തോതില്‍ മാത്രം ഒന്ന് രണ്ട്‌ വട്ടം ഹൃദയത്തില്‍ തൊടാവുന്ന രംഗങ്ങളേ ഉള്ളുവെങ്കിലും പലപ്പോഴും മനസ്സില്‍ ആനന്ദം നല്‍കുന്ന നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

വളരെ സാധാരണമായ രീതിയിലുള്ള കഥാഗതിയായതിനാല്‍ അല്‍പം ബോറടിയും കൂട്ടിനുണ്ടാകുമെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം.

Rating: 5 / 10

Tuesday, May 10, 2011

സീനിയേര്‍സ്‌ (Seniors)



കഥ, തിരക്കഥ, സംഭാഷണം: സച്ചി സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: വൈശാഖ രാജന്‍

സിനിമ തുടങ്ങുമ്പോള്‍ ഒരാള്‍ വയലിന്‍ വായിച്ചുകൊണ്ട്‌ നില്‍ക്കുന്നു. അയാളുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍ വന്നിറങ്ങി ഒരു ചുംബനം കൊടുത്ത്‌ വീട്ടിലേയ്ക്ക്‌ കയറിവരുന്നത്‌ ഇയാള്‍ ജനലിലൂടെ കണ്ടുകൊണ്ട്‌ നില്‍ക്കുന്നു, വീണ്ടും വയലിന്‍ വായന തുടരുന്നു. കയറിവന്ന സ്ത്രീ എന്തൊക്കെയോ എടുത്തുകൊണ്ട്‌ തിരിച്ചുപോകുമ്പോള്‍ ഇയാള്‍ തടയാനോ എന്തൊക്കെയോ പറയാനോ ശ്രമിക്കുന്നു. പക്ഷേ, അയാളെ എതിര്‍ത്തുകൊണ്ട്‌ ആ സ്ത്രീ പുറത്ത്‌ കാറുമായി കാത്തുനില്‍ക്കുന്ന ആളുടെ കൂടെ പോകുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ഇവരുടെ മകന്‍ (6 വയസ്സ്‌ പ്രായം തോന്നും) നിസ്സഹായനായി നില്‍ക്കുന്നു. അമ്മ പോകുന്നത്‌ നോക്കാന്‍ ഓടിയിറങ്ങി വന്ന് തിരിച്ച്‌ ചെല്ലുമ്പോഴേയ്ക്കും അച്ഛന്‍ വയലിന്‍ വായന അവസാനിപ്പിച്ച്‌ വിഷം കഴിച്ച്‌ മരിച്ച്‌ കിടക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം....

ഒരു കോളേജ്‌ ഡേ... കോളേജിലെ ആണ്‍കുട്ടികളുമായി വളരെ അടുത്ത ചങ്ങാത്തമുള്ള വളരെ മോഡേര്‍ണ്‍ ആയ ഒരു പെണ്‍കുട്ടി (മീരാ നന്ദന്‍) ഒരു മ്യൂസിക്കല്‍ നാടകത്തില്‍ അഭിനയിച്ചശേഷം കൊല്ലപ്പെടുന്നു. ഈ പെണ്‍കുട്ടിക്ക്‌ ഒരു ചേച്ചിയുണ്ട്‌ (പത്മപ്രിയ). ചേച്ചി വളരെ സാധുവും മോഡര്‍ണ്‍ ചിന്താഗതി ഇല്ലാത്തതുമാണെന്ന് കാണിക്കാന്‍ ഈ പാവത്തിനെ പാവാടയും ജാക്കറ്റും ഇടീച്ചാണ്‌ കാണിക്കുന്നത്‌.


വീണ്ടും വര്‍ഷങ്ങള്‍ക്ക്‌ ശേഷം...

അന്ന് കോളേജ്‌ ഡേയില്‍ നടന്ന കൊലപാതകത്തിനെത്തുടര്‍ന്ന് ആ നാടകത്തില്‍ അഭിനയിച്ച മറ്റുനാലുപേരില്‍ ഒരാളായ ജയറാം ജയിലില്‍ 12 വര്‍ഷം ശിക്ഷ അനുഭവിച്ച്‌ തിരിച്ചുവരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്‌ മനോജ്‌ കെ. ജയന്‍ (ഇദ്ദേഹം ലേഡീസ്‌ ഫാന്‍സി ഐറ്റംസിന്റെ കട നടത്തുന്നു. വിവാഹിതനാണ്‌, കുട്ടികളില്ല), ബിജുമേനോന്‍ (വലിയ കാശ്‌ കാരനാണ്‌, ഭാര്യയുണ്ട്‌, 10 വയസ്സിനടുത്ത്‌ പ്രായമുള്ള ഒരു മകനുണ്ട്‌, മദ്യപിച്ച്‌ ജീവിതം ആസ്വദിക്കലാകുന്നു തൊഴില്‍ എന്നേ മനസ്സിലാകുന്നുള്ളൂ..), കുഞ്ചാക്കോ ബോബന്‍ (വലിയ ചിത്രകാരനാണെന്ന് തോന്നുന്നു... ഒരു പെങ്ങളുണ്ട്‌... വീല്‍ ചെയറിലാണെന്ന് മാത്രം).

ജയലില്‍ നിന്ന് തിരിച്ചെത്തുന്ന ജയറാമിനെ ഈ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ച്‌ ജയറാമിനായി ഇവര്‍ വാങ്ങിയ വീട്ടില്‍ കൊണ്ടുപോയി മദ്യസല്‍ക്കാരം നടത്തുന്നതിന്നിടയ്ക്ക്‌ ജയറാം വീണ്ടും ആ കേളേജില്‍ ചേര്‍ന്ന് പി.ജി. പഠിക്കാന്‍ താല്‍പര്യം പറയുന്നു. തങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അന്ന് ജയറാം ജയിലില്‍ പോയതെന്ന് ഈ സുഹൃത്തുക്കള്‍ പറയുന്നുണ്ട്‌. ആ കാരണം കൊണ്ട്‌ തന്നെ ഇവരും ജയറാമിന്റെ ആഗ്രഹത്തിന്‌ വഴങ്ങുന്നു.

പിന്നീട്‌ സീനിയേര്‍സിന്റെ കോളേജ്‌ ഡേയ്സ്‌...

വളരെ രസകരമായ പശ്ചാത്തലവും സംഭവങ്ങളും കൊണ്ട്‌ ഈ ചിത്രത്തെ യുവജനങ്ങള്‍ക്ക്‌ ആസ്വാദ്യകരമാക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്‌. നര്‍മ്മ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തിണക്കി സിനിമ പുരോഗമിക്കുമ്പോള്‍ പ്രധാന കഥാഗതിയിലേയ്ക്ക്‌ ഇതിനെ കൂട്ടിയോജിപ്പിക്കുന്നിടത്താണ്‌ കല്ലുകടി തുടങ്ങുന്നത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആ കോളേജില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്തുക എന്നതാകുന്നു ജയറാമിന്റെ ദൗത്യം. അതിനായി ഇദ്ദേഹം മറ്റു പലരുടേയും സഹായത്തോടെ 'മണിച്ചിത്ത്രത്താഴ്‌' സിനിമയുടെ മറ്റൊരു ലൈന്‍ പരീക്ഷിക്കുന്നത്‌ കാണുമ്പോള്‍ 'അയ്യേ..' എന്ന് വിചാരിക്കാത്ത ഒരുത്തനും തീയ്യറ്ററില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ സാഹചര്യങ്ങളും ചുറ്റുപാടുകളും പുന:സൃഷ്ടിച്ച്‌ കുറ്റവാളിയെ കണ്ടെത്തുക എന്ന തന്ത്രം കണ്ടാല്‍ ഇദ്ദേഹം ലോകപ്രശസ്തനായ സൈക്യാര്‍ട്ടിസ്റ്റ്‌ ആണെന്ന് തോന്നും. ഇതിന്‌ കൂട്ടുനില്‍ക്കുന്നവരെല്ലാം പിണ്ണാക്ക്‌ മാത്രം തിന്നുന്ന മണ്ണുണ്ണികളും...

ഇത്രയും ദുര്‍ബലവും യുക്തിക്ക്‌ നിരക്കാത്തതും വ്യക്തതയുമില്ലാത്ത കഥയുമായി ഇറങ്ങിയ തിരക്കഥാകൃത്തുക്കളുടെ ധൈര്യം സമ്മതിച്ച്‌ കൊടുത്തേ തീരൂ. പക്ഷേ, ഈ അവസ്ഥയിലും രസകരമായ സംഗതികളിലൂടെ പ്രേക്ഷകരെ ആസ്വാദ്യകരമായ കാര്യങ്ങള്‍ നല്‍കി പിടിച്ചിരുത്താനായി എന്നിടത്ത്‌ തിരക്കഥാകൃത്തുക്കളും സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമകഴിഞ്ഞ്‌ തീയ്യറ്റര്‍ വിടുന്ന പ്രേക്ഷകര്‍ പ്രധാനകഥയെ കാര്യമായി ശ്രദ്ധിക്കാതെ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളും പേറി പോകുന്നിടത്ത്‌ ഈ സിനിമ വിജയത്തിന്റെ വഴി കാണുന്നു.

പണ്ട്‌ നടന്ന ആ കൊലപാതകം എന്തിനായി? എന്തായിരുന്നു അതിനെ സംബന്ധിച്ച്‌ അന്നത്തെ കണ്ടെത്തലുകള്‍?

കൂട്ടുകാര്‍ക്ക്‌ വേണ്ടി ജയറാം ജയിലില്‍ പോയി എന്ന് പറയുന്നുണ്ട്‌. എന്തുകൊണ്ട്‌ കൂട്ടുകാരുടെ പേരില്‍ കുറ്റം വന്നു? അവരെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുക്കാന്‍ മാത്രം അത്ര വിശാലഹൃദയത ഇദ്ദേഹത്തിന്‌ ഉണ്ടായതിന്റെ കാരണം എന്ത്‌? (വിശാലഹൃദയം ഉണ്ടാകാന്‍ ഒരു കാരണവും വേണ്ടല്ലോ...) ഈ സുഹൃത്തുക്കള്‍ക്ക്‌ ഒരിക്കലും ശരിയായ കുറ്റവാളി ആരാണെന്നോ എന്താണ്‌ സംഭവിച്ചതെന്നോ മനസ്സിലാക്കാനോ അറിയാനോ ഉള്ള ഒരു താല്‍പര്യവും ഉണ്ടായിട്ടുമില്ല. അവര്‍ക്ക്‌ തന്നെ ഉറപ്പുണ്ടായിരുന്നോ കൊലയാളിയുടെ പശ്ചാത്തലം?

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഈ കോളേജില്‍ പഴയ സാഹചര്യം സൃഷ്ടിക്കാന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളില്‍ കൂടെ നിന്ന് സഹായിച്ചവരൊക്കെ ഈ പ്ലാനില്‍ വിശ്വസിക്കാന്‍ എന്ത്‌ കാരണം?

ക്ലൈമാക്സ്കില്‍ ജയറാമിന്റെ ഹൃദയവിശാലത എല്ലാ പരിധികളും ലംഘിച്ച്‌ വാനോളം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാമായിരുന്നില്ലേ? (സോറി.. മരണമടയാതെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലല്ലോ.. ഭാവിയില്‍ പ്രഖ്യാപിക്കുമായിരിക്കും)


മുകളില്‍ പറഞ്ഞ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ പിന്നീട്‌ തോന്നുമെങ്കിലും വേറെ പല രംഗങ്ങളും ഓര്‍ത്ത്‌ ചിരിക്കാന്‍ ഉള്ളതിനാല്‍ പലരും ആ ചോദ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രത്യേകത.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. മനോജ്‌ കെ ജയന്‍ പെണ്‍കുട്ടികളോട്‌ ഇടപെടുന്നത്‌ അല്‍പം ഓവറായെങ്കിലേ ഉള്ളൂ. പക്ഷേ, മറ്റ്‌ പല ഹാസ്യരംഗങ്ങളിലും ഇദ്ദേഹം മികച്ചുനിന്നു. ബിജുമേനോന്‍ ആയിരുന്നു കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌. ബിജുമേനോന്റെ മകനായി അഭിനയിച്ച കൊച്ചുപയ്യനും രസകരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ജയറാം ഒരു നനഞ്ഞ സെറ്റപ്പ്‌ തന്നെയായിരുന്നു. കുഞ്ചാക്കോ മോശമല്ലാതെ തന്റെ റോള്‍ കൈകാര്യം ചെയ്തു. കടും വെട്ട്‌ മുഖഭാവത്തില്‍ പത്മപ്രിയ ഒതുങ്ങിനിന്നു. സുരാജ്‌ വെഞ്ഞാര്‍മൂട്‌ തന്റെ മോശം നിലവാരം നിലനിര്‍ത്തിയപ്പോഴും ഇടയ്ക്ക്‌ രസകരമായ രംഗങ്ങളും സൃഷ്ടിച്ചു.


ഗാനങ്ങള്‍ കേമമൊന്നുമല്ലെങ്കിലും ഒരു ആഘോഷപ്രതീതി ജനിപ്പിച്ച്‌ ചിത്രത്തിന്റെ മൂഡിനോട്‌ ചേര്‍ന്ന് നിന്നു.

പൊതുവേ പറഞ്ഞാല്‍,കാമ്പില്ലാത്ത കഥയില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്റര്‍ടൈനര്‍ ആകുന്നു ഈ ചിത്രം. തീയ്യറ്ററില്‍ പ്രേക്ഷകര്‍ക്ക്‌, പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ക്ക്‌ കുറച്ച്‌ സമയം ആസ്വാദ്യകരമായ നര്‍മ്മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച തരുന്നു ഈ ചിത്രം. എങ്കിലും കഥയിലെ അവ്യക്തതയും യുക്തിക്കുറവും പ്രേക്ഷകന്റെ മനസ്സില്‍ ഒരു കരടായി അവശേഷിക്കുകയും ചെയ്യും...


Rating: 5.5 / 10

Friday, May 06, 2011

മാണിക്യക്കല്ല്‌ (Maanikyakkallu)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എം. മോഹനന്‍

നിര്‍മ്മാണം: എ. എസ്‌. ഗിരീഷ്‌ ലാല്‍

-------------------------------------------------------------------------------------
വണ്ണാമല എന്ന ഗ്രാമത്തിലെ ഗവര്‍ണ്‍മന്റ്‌ സ്കൂളില്‍ പത്താം ക്ലാസ്സില്‍ എല്ലാവരും തോറ്റതിന്റെ വാര്‍ത്തകളുമായി ഈ ചിത്രം ആരംഭിക്കുന്നു.

തുടര്‍ന്നുള്ള കുറച്ചുസമയം ഈ പ്രദേശത്തെ ജനങ്ങളെയും സ്കൂളിനെയും അവിടുത്തെ അദ്ധ്യാപകരെയും കുട്ടികളേയും കുറിച്ച്‌ ഒരു ഏകദേശരൂപം നല്‍കാനായി മാറ്റിവച്ചിരിക്കുന്നു.

പലപ്രാവശ്യം കണ്ട്‌ ആസ്വദിക്കുകയും ആവര്‍ത്തനങ്ങള്‍ അധികമായപ്പോള്‍ ബോറാവുകയും ചെയ്തുതുടങ്ങുന്ന അതേ ജനജീവിതവും സാഹചര്യങ്ങളും വീണ്ടും ഇവിടെയും കാണാം. ഒരു ചായക്കട, അതിനെ ചുറ്റിപ്പറ്റിയുള്ള കുറേ ആളുകളും അവരുടെ വര്‍ത്തമാനങ്ങളും.
സ്കൂളിലെ പ്രധാന അദ്ധ്യാപകനായി നെടുമുടി വേണു അഭിനയിക്കുന്നു. പലപ്രാവശ്യം കണ്ട വേഷമാണെങ്കിലും അദ്ദേഹം പതിവുപോലെ തന്മയത്വത്തോടെ ഇവിടെയും അഭിനയിച്ചിരിക്കുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനാണെങ്കിലും പ്രധാനപരിപാടി വളക്കച്ചവടവും കൃഷിയോടുള്ള കമ്പവും.

പ്രേക്ഷകര്‍ പലപ്രാവശ്യം കണ്ടുമടുത്ത മറ്റ്‌ പുതുമയുള്ള കഥാപാത്രങ്ങള്‍ ആ സ്കൂളിലെ മറ്റ്‌ അദ്ധ്യാപകരാണ്‌. ഡാന്‍സും പാട്ടും പഠിപ്പിക്കുന്ന ജഗദീഷ്‌ റിയാലിറ്റി ഷോയ്ക്ക്‌ വേണ്ടി ഒരു പെണ്‍കുട്ടിയെയും അതിന്റെ അമ്മയേയും കരാറെടുത്ത്‌ കൊണ്ടുനടക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വളരെ ബോറായിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലുള്ള ഒരു ടീച്ചര്‍, അദ്ധ്യാപകസംഘടനാപ്രവര്‍ത്തനമുള്ള ഒരു അദ്ധ്യാപകന്‍ (അനില്‍ മുരളി), സ്ഥലക്കച്ചവടവും മറ്റ്‌ എന്തൊക്കെയോ (ജട്ടിയെന്നോ മറ്റോ പറയുന്നുണ്ട്‌) ഇടപാടുകളുമായി നടക്കുന്ന ഒരു അദ്ധ്യാപകന്‍ (കോട്ടയം നസീര്‍), വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാക്കുന്നതും പ്രധാന തൊഴിലാക്കിയ ഒരു മുസ്ലീം അദ്ധ്യാപകന്‍ (അനൂപ്‌ ചന്ദ്രന്‍.. പണിയെടുത്ത്‌ അദ്ദേഹത്തിന്റെ നടുവൊടിഞ്ഞു... എന്നും നടുവേദനയാണത്രേ), പിന്നെ കോഴിവളര്‍ത്തലും മുട്ടക്കച്ചവടവും പ്രധാന ഇനമായി കൊണ്ടുനടക്കുന്ന പി.ടി. ടീച്ചറായി സംവൃതസുനിലും. അവിടെയുള്ള പ്യൂണായി സലിം കുമാര്‍. ആളുകളെക്കൊണ്ട്‌ ബഹുമാനത്തോടെ വിളിപ്പിക്കാനായി ഗസറ്റില്‍ പേര്‌ മാറ്റി 'തമ്പുരാന്‍' എന്നാക്കിയതാണത്രേ ഇദ്ദേഹം.

നാട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടാത്ത ഈ സ്കൂളില്‍ ആര്‍ക്കോ വേണ്ടി പഠിക്കുന്ന കുറച്ച്‌ കുട്ടികള്‍.

ഈ സെറ്റപ്പിലേയ്ക്കാണ്‌ വിനയചന്ദ്രന്‍ മാഷായി പൃഥ്യിരാജ്‌ എത്തുന്നത്‌.

ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിന്റെ ഘടനതന്നെ പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ കാര്യങ്ങളുടെ സൂചനകൊടുക്കുന്ന രീതിയില്‍ പറയുകയും വ്യക്തമായി വരാന്‍പോകുന്ന സംഗതികളുടെ രൂപം നല്‍കുകയും ചെയ്യുന്നതാകുകയാല്‍ വളരെ നിസ്സംഗഭാവത്തില്‍ ഇരുന്ന് സിനിമ കാണാം.

ചായക്കടക്കാരന്‍ (ഇന്ദ്രന്‍സ്‌) അവിടെ ചായകുടിക്കാനെത്തുന്ന ഒരു അദ്ധ്യാപകനോട്‌ പറയുന്ന ഒരു ഡയലോഗ്‌ "സൈഡ്‌ ബിസിനസ്സൊക്കെ തീരാറായി... പുതിയ മാഷ്‌ വരുന്നുണ്ട്‌. വിനയചന്ദ്രര്‍.."

ചോദ്യം: ഇത്‌ കേട്ടാല്‍ പ്രേക്ഷകര്‍ എന്ത്‌ മനസ്സിലാക്കണം?
ഊഹം: "ഈ വരുന്നത്‌ ഒരു പുലിയാണ്‌.. ഈ മാഷ്‌ വന്നാല്‍ പിന്നെ ഇവിടെ വേറൊരു പരിപാടിയും നടക്കില്ല" എന്ന്. "അതെന്താ അങ്ങനെ?" എന്ന് ചോദിക്കരുത്‌. കാരണം, വരുന്നത്‌ ഹീറോയാണ്‌.

സ്കൂളിലെ അച്ചടക്കമില്ലാത്ത അനുസരണയില്ലാത്ത കുട്ടികളുടെ ക്ലാസ്സില്‍ വിനയചന്ദ്രന്‍ മാഷ്‌ വരുന്നു. കുട്ടികളുമായി സംവദിക്കുന്നു, കാര്യങ്ങള്‍ മനസ്സിലാക്കുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കും?
ഊഹം: "ഈ കുട്ടികളെയൊക്കെ ഇദ്ദേഹം മിടുക്കന്മാരും മിടുക്കികളുമാക്കും"

കള്ളവാറ്റ്‌ നടത്തുന്ന സ്ഥലത്തെ ഒരു പ്രധാനിയുടെ (ജഗതി ശ്രീകുമാര്‍) കയ്യാളായി പ്രവര്‍ത്തിക്കുന്ന തലതിരിഞ്ഞ ഒരു പയ്യന്‍. ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ കാണാന്‍ ചെല്ലുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കാം?
ഊഹം: "ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ സ്നേഹിച്ച്‌ കൊല്ലും.. എന്നിട്ട്‌ നേര്‍വഴിക്ക്‌ നടത്തും. ഈ പയ്യന്‍ ചിലപ്പോള്‍ പോലീസ്‌ കേസുള്‍പ്പെടെയുള്ള കുഴപ്പങ്ങളില്‍ ചെന്ന് ചാടാം. അവിടെയൊക്കെ രക്ഷകനായി മാഷ്‌ വരുമായിരിക്കും"

മാഷ്‌ ഈ സ്കൂളിലെ അദ്ധ്യാപകരോട്‌ സംസാരിക്കുന്നു. സ്കൂള്‍ നല്ല നിലയില്‍ കൊണ്ടുപോകാന്‍ ശ്രമം ആരംഭിക്കുന്നു.

ചോദ്യമില്ല, ഊഹം മാത്രം.. "അദ്ധ്യാപകരൊക്കെ നേരെയാവാം"

ചാരായം വാറ്റുന്ന സ്ഥലത്തെത്തി കുട്ടികളെ ഉപയോഗിച്ച്‌ അത്‌ കടത്താനുള്ള ശ്രമത്തെ മാഷ്‌ എതിര്‍ക്കുന്നു.

ഊഹം: "ഈ മാഷ്‌ അടി എപ്പോഴെങ്കിലും മേടിക്കും. അപ്പോള്‍ എല്ലാവരേയും ഇടിച്ച്‌ പപ്പടമാക്കുമോ ആവോ? ഈശ്വരാ.. അങ്ങനെ സംഭവിക്കല്ലേ?" (ഇത്‌ സിനിമ നന്നാവണേ എന്ന് ആഗ്രഹമുള്ള ഒരു പാവം പ്രേക്ഷകന്റെ മനോഗതം)

"ആദ്യ പോസ്റ്റിംഗ്‌ തന്നെ എന്തിന്‌ ഇങ്ങനെയൊരു സ്കൂളില്‍ തന്നെ വേണം എന്ന് വച്ചു?" ഈ ചോദ്യം സിനിമയിലെ ഒരു കഥാപാത്രം തന്നെ ചോദിക്കുന്നതാണ്‌. അതിന്‌ വിനയചന്ദ്രന്‍ മാഷുടെ ഉത്തരം എന്തായിരുന്നാലും പ്രേക്ഷകന്റെ ഊഹം ഇങ്ങനെ: "ഇവിടെ മാഷിന്‌ എന്തോ പൂര്‍വ്വകാലവുമായി ബന്ധപ്പെട്ട ഒരു സെറ്റപ്പുണ്ട്‌"

മുകളില്‍ സൂചിപ്പിച്ചതെല്ലം ഒരു സാധാരണപ്രേക്ഷകന്‍ ഊഹിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണെന്നേയുള്ളൂ. ഈ ഊഹങ്ങളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല.. എങ്കിലും.....

പിന്നീട്‌ ഗുണ്ടകളുടെ അടികൊണ്ട്‌ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാണാന്‍ വരുന്ന പി.ടി. ടീച്ചറെ വിനയന്‍ മാഷ്‌ "ചന്തൂ.." എന്നൊരു വിളി വിളിച്ചതോടെ പ്രേക്ഷകര്‍ക്ക്‌ ആ പൂര്‍വ്വകാല സെറ്റപ്പ്‌ പിടികിട്ടി. ഛേ... ഛേ... അതൊന്നുമല്ല പ്രധാനകാര്യം. വേറെയും വികാരപരമായ സംഗതികളുണ്ട്‌. സസ്പെന്‍സാണ്‌. പ്രേക്ഷകര്‍ക്കല്ല സസ്പെന്‍സ്‌... ഈ റിവ്യൂ വായിക്കുന്നവര്‍ക്ക്‌. പ്രേക്ഷകര്‍ക്ക്‌ കാര്യങ്ങള്‍ അപ്പോള്‍ തന്നെ പിടികിട്ടും. വിനയചന്ദ്രന്‍ മാഷ്‌ വന്നതെന്താണെന്നും മറ്റും വ്യകതമായി വിവരിച്ചു തരും. നോ കണ്‍ ഫ്യൂഷന്‍സ്‌ പ്ലീസ്‌...

കുറച്ച്‌ കഴിയുമ്പോഴേയ്ക്കും നാട്ടുകാരും അദ്ധ്യാപകരും കുട്ടികളുമൊക്കെ നന്നായി എന്ന് ചായക്കടക്കാരന്‍ തന്നെ പ്രഖ്യാപിക്കുന്നു. അപ്പോള്‍ പ്രേക്ഷകരും സമ്മതിച്ചോളണം. "സമ്മതിച്ചു"

ഇനിയാണ്‌ ക്ലൈമാക്സിലേയ്ക്കുള്ള കാര്യങ്ങള്‍:

കുട്ടികളെല്ലാം പരീക്ഷയെഴുതി ഉന്നതമാര്‍ക്ക്‌ വാങ്ങി പാസ്സാകുമോ?

വിനയചന്ദ്രന്‍ മാഷ്‌ വന്ന തന്റെ ദൗത്യം വിജയിക്കുമോ?


-------------------------------------------------------------------------------------

വളരെ സാധാരണമായ ഒരു കഥ. കൃത്യമായി ഊഹിക്കാവുന്ന കഥാഗതിയും സംഭവങ്ങളും. പ്രതീക്ഷിച്ചപോലുള്ള നനഞ്ഞ ക്ലൈമാക്സ്‌. ഇതൊക്കെ ഈ സിനിമയുടെ മാറ്റ്‌ കുറയ്ക്കുന്നു.

കണ്ണ്‍ നനയ്ക്കുകയും ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായ രണ്ട്‌ മൂന്ന് രംഗങ്ങള്‍, രസകരവും പൊട്ടിച്ചിരി സൃഷ്ടിക്കുന്നതുമായ നാലഞ്ച്‌ സീനുകള്‍, അര്‍ത്ഥഗര്‍ഭവും പ്രാധാന്യമുള്ളതുമായ മൂന്ന് നാല്‌ ഡയലോഗുകള്‍, കൊള്ളാവുന്ന ഒന്ന് രണ്ട്‌ പാട്ടുകള്‍, ഗൃഹാതുരത്വമുണ്ടാക്കാവുന്ന ഗ്രാമവും സ്കൂളും. ഇതൊക്കെയാണ്‌ ഈ സിനിമയുടെ പോസിറ്റീവ്‌ ആയ ഘടകങ്ങള്‍.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. പൃഥ്യിരാജ്‌ വിനയന്‍ മാഷിനെ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്ന് രണ്ട്‌ പാട്ടുകളില്‍ ഡാന്‍സ്‌ കളിച്ച്‌ ആ മാഷ്‌ ഇമേജിനെ ഒന്ന് ഡാമേജ്‌ ആക്കി.

എത്രയൊക്കെ അടുപ്പവും പ്രായവ്യത്യാസവുമുണ്ടെങ്കിലും ഒരു അദ്ധ്യാപകനെ എല്ലാവരും ഒരേപോലെ വിളിക്കുന്ന 'മാഷേ' എന്ന ഒരു വിളീയുണ്ടല്ലോ. അതാണ്‌ ഒരു അദ്ധ്യാപകന്റെ ഏറ്റവും വലിയ നേട്ടം. അതും ഈ സിനിമയില്‍ എടുത്ത്‌ കളഞ്ഞു. 'വിനയചന്ദ്രാ..' എന്ന് വിളിക്കുന്ന പ്യൂണ്‍, പ്രധാന അദ്ധ്യാപകനെ ഭാര്യപോലും 'മാഷേ' എന്ന് വിളിക്കുമ്പോള്‍ 'ചേട്ടാ' എന്ന് വിളിക്കുന്ന നാട്ടുകാര്‍, ഇതൊക്കെ ഒരല്‍പ്പം വ്യത്യസ്തമായിരിക്കുന്നു.

പ്രതീക്ഷിച്ച ക്ലൈമാക്സിന്‌ ഒരു അനാവശ്യ വലിച്ചുനീട്ടല്‍. 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ അവസാനരംഗം തന്നെ മറ്റൊരു രൂപത്തില്‍ ഇവിടെയും പകര്‍ത്തിയിരിക്കുന്നു. മാഷെ തേടിയുള്ള എല്ലാവരുടേയും ആ വരവ്‌.. ഹോ.......

കുറച്ച്‌ കൂടി കാമ്പുള്ള കഥയും സന്ദര്‍ഭങ്ങളും കുറേക്കൂടി തീവ്രമായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നങ്കില്‍ ഈ സിനിമയുടെ സ്വീകാര്യത വളരെയധികം ഉയരുമായിരുന്നു എന്ന് തോന്നുന്നു.

പ്രത്യേക കുറിപ്പ്‌: 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ഒരു ചിത്രം കാണാന്‍ സാധിച്ചിട്ടുള്ളവര്‍ പിന്നെ ഈ ചിത്രം കണ്ടാല്‍ അത്ഭുതപരതന്ത്രരാകും. പച്ചയായ കോപ്പിയടിയെ 'യാദൃശ്ചികത' എന്ന്‌ വിളിക്കാമെങ്കില്‍ യാദൃശ്ചികമായ ഒരുപാട്‌ സാമ്യങ്ങള്‍ (കഥാപാത്രങ്ങളടക്കം) മാണിക്യക്കല്ല്‌ എന്ന ചിത്രത്തില്‍ കാണാം... വളരെ യാദൃശ്ചികമായി 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രം ടി.വി. യില്‍ കാണാന്‍ ഇടയായതിനാലാണ്‌ ഈ പ്രത്യേക കുറിപ്പ്‌ ഇവിടെ ചേര്‍ക്കുന്നത്‌. 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രത്തിന്‌ ഒരു ഹൃദയത്തില്‍ തൊട്ടുള്ള സല്യൂട്ട്‌... (എം. മോഹനന്‍ ഇതൊക്കെ കണ്ടുപഠിക്കുന്നത്‌ വിരോധമില്ലായിരുന്നു, പക്ഷേ, പകര്‍ത്താന്‍ വേണ്ടിയുള്ള കണ്ടുപഠിക്കലാകരുതായിരുന്നു)

Rating : ( 5 / 10 )

Sunday, May 01, 2011

സിറ്റി ഓഫ്‌ ഗോഡ്‌ (City of God)



കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
നിര്‍മ്മാണം: എം അനിത, അനില്‍ മാത്യു

"സിനിമാരംഗത്ത്‌ വളര്‍ന്ന്‌ വരുന്ന ഒരു നടി (റീമാ കല്ലിങ്ങല്‍). അവരുടെ ഭര്‍ത്താവ്‌ തണ്റ്റെ ബിസിനസ്സിനോ മറ്റ്‌ പണത്തിണ്റ്റെ ഭീമമായ ആവശ്യങ്ങള്‍ക്കോ വേണ്ടി ഈ നടിയെ വളരെ അടുത്ത പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ട്‌. അതില്‍ ഒരു പ്രധാനി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖനായ ഒരാളാണ്‌. ഇയാല്‍ പണ്ട്‌ ഈ നടിയെ പ്രേമിച്ചിരുന്നതും പിന്നീട്‌ എന്തുകൊണ്ടോ വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതുമാണെന്നും പറയുന്നുണ്ട്‌. ഇയാളുടെ അടുത്ത സുഹൃത്തും ഇദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നതുമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ജ്യോതിലാല്‍ (പൃഥ്വിരാജ്‌) ഒരു വസ്തുക്കച്ചവടം നടത്തുന്നതിനായി ഇടപെടുന്നു. അതിണ്റ്റെ തര്‍ക്കങ്ങളുടെ ഭാഗമായി മറ്റൊരു പ്രമുഖനായ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരനെ കൊലചെയ്യുന്നു. ഇയാളുടെ ഭാര്യ (ശ്വേതാ മേനോന്‍), പ്രതികാരത്തിനുവേണ്ടി ചിലരെ ഉപയോഗിക്കുന്നു.

തമിഴ്‌ തൊഴിലാളിയായ സ്വര്‍ണ്ണവേല്‍(ഇന്ദ്രജിത്‌) ആ കൂട്ടത്തിലെ മരതകവുമായി (പാര്‍വ്വതി) ഇഷ്ടത്തിലാണ്‌. മരതകം വിവാഹം കഴിഞ്ഞ്‌ ഒരു കുട്ടിയുള്ളതാണെങ്കിലും അവരുടെ ഭര്‍ത്താവ്‌ ദുഷ്ടനും ദുര്‍ന്നടപ്പുകാരനും കുറേ ചിന്നവീടുമുള്ള ഒരു പോലീസുകാരനാണ്‌. കുട്ടി നാട്ടില്‍ അമ്മൂമ്മയോടൊപ്പമാണ്‌. ഈ തമിഴ്‌ ഗ്രൂപ്പിലെ ഒരു പ്രധാനിയായ സ്ത്രീയായി രോഹിണിയുണ്ട്‌."


ഈ മുകളില്‍ പറഞ്ഞ പല കാര്യങ്ങളും പല പല കഷണങ്ങളായി മുറിച്ച്‌ പല ഭാഗങ്ങളില്‍നിന്നായി കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുവരും. ഈ കൂട്ടിയോജിപ്പിക്കലുകള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. അതിന്നിടയില്‍ പല ഡയലോഗുകളും വ്യക്തമാകില്ല. അതില്‍ ഇത്ര മനസ്സിലാക്കാനൊന്നുമില്ലെന്ന് തന്നെയാണ്‌ ഉദ്ദേശം എന്നുതോന്നുന്നു. അത്‌ മനസ്സിലാകാത്തതുകൊണ്ട്‌ സിനിമ വ്യക്തമായില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. വളരെ ബ്രില്ല്യണ്റ്റ്‌ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെ വേണം. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌.

കൊച്ച്‌ കുട്ടികളുടെ ബുദ്ധി നിലവാരം വികസിപ്പിക്കുന്നതിന്‌ വലിയ ഒരു ഇമേജ്‌ കുറേ കഷണങ്ങളാക്കി കൊടുത്ത്‌ ഒന്നിപ്പിച്ചെടുക്കാന്‍ പറയുന്ന ഒരു സംഗതിയുണ്ട്‌. അതുപോലെ, ഈ സിനിമയിലും ചിതറിക്കിടക്കുന്ന സീനുകളെ ഇടയ്ക്കിടയ്ക്ക്‌ പല കഥാപാത്രങ്ങളുടെ ജീവിതകോണില്‍ നിന്നോ ജീവിത സന്ദര്‍ഭങ്ങളില്‍നിന്നോ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച്‌ ഒരിടത്തെത്തിക്കും. പിന്നീട്‌ ഒരു ബന്ധവുമില്ലാത്ത വേറൊരു സംഭവം കാണിക്കും. ആ സംഭവത്തെ പ്രധാന കഥയുമായി ബന്ധിപ്പിക്കാനായി വീണ്ടും പല ഭാഗത്തുനിന്നും കഥാസന്ദര്‍ഭങ്ങളെയോ സംഭവങ്ങളേയോ കൊണ്ട്‌ വന്ന് യോജിപ്പിക്കും. ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. ഇതാണ്‌ സിറ്റി ഒാഫ്‌ ഗോഡ്‌ എന്ന ഈ സിനിമ.

വ്യത്യസ്തമായ ഒരു അവതരണരീതി ഈ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നു. കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാതെ ഇങ്ങനേയും പറയാം എന്ന് ഈ ചിത്രം മനസ്സിലാക്കിത്തരുന്നു. പക്ഷേ, എന്തിനായിരുന്നു ഇങ്ങനെയൊരു കൃത്യം എന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‌ മനസ്സിലാകാതെ അവന്‍ അന്തം വിട്ട്‌ കഷ്ടപ്പെടും.

വളരെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ ഒന്നും മനസ്സിലാകില്ല. 'ഇതെന്താ സംഭവം? ഇതെന്താ കാണിച്ചത്‌ തന്നെ കാണിക്കുന്നേ?' എന്ന് അവന്‍ മണ്ടനെപ്പോലെ പലപ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. (എണ്റ്റെ ഒരു കസിന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട്‌ ഇത്‌ എണ്റ്റെ നേരിട്ടുള്ള അനുഭവമാണ്‌). സാമാന്യമായ കലാസ്വാദനകഴിവില്ലാത്ത പാവം മണ്ടന്‍ പ്രേക്ഷകന്‍. ആദ്യമൊക്കെ ഈ ചോദ്യം ചോദിക്കുന്നത്‌ നല്ല സിനിമ ഗ്രഹിക്കാനുള്ള കഴിവുകേടാണെന്ന് തോന്നുന്നതിനാള്‍ അതിനുവേണ്ട വിശദീകരണം കൊടുക്കാന്‍ ബുദ്ധിമുട്ടില്ല. 'ഒരേ സന്ദര്‍ഭത്തെ പല കഥാപത്രങ്ങളുടെ ആങ്കിളുകളില്‍ നിന്നും അവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും കൊണ്ടുവന്ന് സംയോജിപ്പിക്കുന്നതാണ്‌' എന്ന് പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കാം. പക്ഷേ, ഈ സംഗതികള്‍ തുടരുകയും ഇതേ ചോദ്യം തുടരുകയും ചെയ്യുമ്പോള്‍ ബുദ്ധിനിലവാരവും ആസ്വാദനക്ഷമതയും കൂടുതലുണ്ടെന്ന് അഹങ്കരിക്കുന്ന പ്രേക്ഷകന്‍ (ഉദാഹരണത്തിന്‌ 'ഞാന്‍' എന്ന് വയ്ക്കുക) കുറച്ച്‌ ആവലാതിയോടെ തല ചൊറിഞ്ഞ്‌ ടെന്‍ഷനടിക്കും.

സ്വര്‍ണ്ണവേ‍ലുവും മരതകവും അടങ്ങുന്ന കഥാതന്തുവിലെ പല രംഗങ്ങളും നീണ്ട്‌ നീണ്ട്‌ ബോറടിപ്പിച്ച്‌ അവശരാക്കും.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. കഥയും സന്ദര്‍ഭങ്ങളും അതിമാനുഷികതകളോ യുക്തിക്കുറവുകളോ അനാവശ്യതിരുകലുകളോ കാര്യമായില്ലാതെ കൊണ്ടുപോകാനായി എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊതുവേ ഒരു നിലവാരം കാത്തുസൂക്ഷിച്ചു എന്നതാണ്‌ ലിജോ എന്ന സംവിധായകണ്റ്റെ കഴിവായി എടുത്ത്‌ പറയാവുന്നത്‌.

പക്ഷേ, വ്യത്യസ്തതയ്ക്കുവേണ്ടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമ സാധാരണ പ്രേക്ഷകന്‍ കണ്ടില്ലേലും മനസ്സിലായില്ലേലും വിരോധമില്ല എന്ന് തോന്നുകയോ പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ കാണാന്‍ അഭിരുചി ഉണ്ടാക്കിയെടുത്തേ പറ്റൂ എന്ന ധാരണയോ അപകടമാണ്‌.

ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ഈ സിനിമ കാണാനായി തീയ്യറ്റര്‍ തപ്പി കണ്ടുപിടിക്കേണ്ടി വരികയും ശുഷ്കമായ ഷോ മാത്രമുള്ളതില്‍ ഒരു ഷോയ്ക്ക്‌ കയറി വിരളമായ പ്രേക്ഷകര്‍ക്കിടയിലിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളടങ്ങുന്ന ചില കുടുംബപ്രേക്ഷകര്‍ ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുന്ന കാഴ്ച ഈ അപകടാവസ്ഥയുടെ സൂചനയാണ്‌. അതുപോലെ തന്നെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയകണ്ട്‌ അന്തം വിട്ട്‌ ചിരിക്കുകയും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ 'ഈ സിനിമ എന്തൂട്ടാ? എന്താ ഇതിണ്റ്റെ കഥ?' എന്ന് ചോദിക്കുകയും ചെയ്യുന്ന പാവപ്പെട്ട മണ്ടന്‍ പ്രേക്ഷകരാണ്‌ പൊതുവേ തീയ്യറ്ററുകളില്‍ കൂടുതലായും എത്തുന്നത്‌ എന്ന സത്യവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

Rating: 5 / 10

Sunday, April 17, 2011

ചൈനാ ടൌണ്‍ (China Town)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂറ്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഗോവയില്‍ ചൈനാ ടൌണ്‍ എന്ന സ്ഥലത്ത്‌ ചൂതാട്ടവും മറ്റുമുള്ള ഒരു വലിയ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ നാല്‌ സുഹൃത്തുക്കള്‍. ഒരു ദിവസം ഇവരുടെ ബിസിനസ്‌ എതിരാളി തനിക്ക്‌ ചൈനാടൌണിണ്റ്റെ ആധിപത്യം മുഴുവന്‍ വേണമെന്ന്‌ അവകാശപ്പെട്ട്‌ ഇവരെയെല്ലം കുടുംബത്തോടെ കൊല്ലാനും അവിടെ നിന്ന്‌ ഓടിക്കാനും വരുന്നു. കുറേ പേരെ കൊല്ലുന്നു, കുറേ പേര്‍ രക്ഷപ്പെടുന്നു. നാല്‌ സുഹൃത്തുക്കളില്‍ ഒരാള്‍ രക്ഷപ്പെടുന്നു. മൂന്ന്‌ പേരുടേയും മക്കള്‍ രക്ഷപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലെ രക്ഷപ്പെട്ട ഒരാള്‍ എവിടെ നിന്നോ തിരികെയെത്തി ഒരു ചൂതാട്ടകേന്ദ്രം വാങ്ങുന്നു. തണ്റ്റെ സുഹൃത്തുക്കളുടെ മക്കളെ കണ്ടെത്തി അത്‌ അവരെ ഏല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നു. പഴയ ശത്രു ഇപ്പോള്‍ വലിയ സംഭവമായിത്തീര്‍ന്നിരിക്കുന്നു. ആഭ്യന്ത്രമന്ത്രി പോലും ഇദ്ദേഹത്തിണ്റ്റെ ബിനാമിയാണ്‌. മൂന്ന്‌ സുഹൃത്തുക്കളുടെ മക്കളെ എവിടെനിന്നൊക്കെയോ കണ്ടെത്തി എത്തിക്കുന്നു. മോഹന്‍ ലാല്‍, ജയറാം, ദിലീപ്‌ എന്നിവരാണ്‌ ആ മക്കള്‍. മോഹന്‍ലാലിന്‌ എങ്ങനെയോ ഒരു അനുജത്തിയും (കാവ്യാമാധവന്‍) ഉണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാകും. പക്ഷേ, അവസാനമാകുമ്പോഴേയ്ക്കും ഇവര്‍ കല്ല്യാണം കഴിയ്ക്കും. അതെന്താ അങ്ങനെ എന്ന്‌ ചോദിച്ചേക്കരുത്‌. 'അതെന്താ അങ്ങനെ?' എന്ന്‌ ചോദിക്കാന്‍ പോലുമാകാത്ത വിധത്തില്‍ നിരവധി രംഗങ്ങള്‍ (അങ്ങനെ വിളിക്കാവോ എന്നറിയില്ല... ) ഈ ചിത്രത്തിലുണ്ട്‌.

ഇതിന്നിടയില്‍ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്ന ചിലരെ പിടിച്ച്‌ പറിച്ച്‌ കാശുണ്ടാക്കുന്ന ഗുണ്ടാനേതാവായി സുരാജ്‌ വെഞ്ഞാര്‍മൂടും ഉണ്ട്‌. ഇദ്ദേഹത്തിണ്റ്റെ തമാശകളും ഗോഷ്ടികളും കണ്ട്‌ ആളുകള്‍ പരിതപിച്ച്‌ കരയും.

ദിലീപ്‌ വല്ലാതെ കോമഡികാണിച്ച്‌ പ്രേക്ഷകരെ ശ്വാസം മുട്ടിക്കും.

ജയറാം കോമഡിയാണോ ട്രാജഡിയാണോ അഭിനയിക്കുന്നത്‌ എന്നത്‌ ഇതുവരെ തീരുമാനമായില്ല.

മോഹന്‍ലാല്‍ തണ്റ്റെ താരപദവി സംരക്ഷിക്കാന്‍ ഒരു ലോഡ്‌ ഗുണ്ടകളെയൊക്കെ പുഷ്പം പോലെ ഇടിച്ചിട്ട്‌ 'ഇനി ആരും ഇല്ലേ?' എന്ന്‌ വിഷമിച്ച്‌ തിരിച്ച്‌ നടന്നുപോകും.

ആഭ്യന്തരമന്ത്രിക്ക്‌ ഒരു മകളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തിയ സുഹൃത്ത്‌ (ക്യാപ്റ്റന്‍ രാജു) ഒരു പുത്രിയുമായാണ്‌ എത്തുന്നത്‌. ഇപ്പോള്‍ മൂന്ന്‌ പേര്‍ക്കും നായികമാരുമായല്ലോ... കാവ്യാമാധവന്‍ അനുജത്തിയായാണ്‌ തുടങ്ങിയതെങ്കിലും ഇടയ്ക്ക്‌ വെച്ച്‌ മോഹന്‍ലാലിണ്റ്റെ നായികയായി മാറുന്ന കാഴ്ച കേമമായിരുന്നു. 'നിണ്റ്റെ ഏത്‌ ആഗ്രഹമാണ്‌ ഈ ഇച്ചായന്‍ ഇതുവരെ നടത്തിത്തരാഞ്ഞത്‌. എന്നിട്ട്‌ ഇതുമാത്രം നീ എന്തേ എന്നോട്‌ പറഞ്ഞില്ല?' എന്ന്‌ ഒരൊറ്റ ചോദ്യം ചോദിക്കലും മോതിരമിടീക്കലും കഴിഞ്ഞു.

'പുരകത്തുമ്പോള്‍ വീണവായന' എന്ന്‌ കേട്ടിട്ടേയുള്ളൂ... ഈ സിനിമയില്‍ അതും ദര്‍ശിക്കാനായി. സ്വത്തുക്കളെല്ലം നഷ്ടപ്പെടുകയും 'മൂന്ന്‌ ദിവസം കൂടിയേ നിങ്ങള്‍ക്ക്‌ ആയുസ്സുള്ളൂ' എന്ന്‌ പറഞ്ഞ്‌ വില്ലന്‍ ഇവരെ വിടുകയും ചെയ്തതിനുശേഷം എന്ത്‌ ചെയ്യണമെന്നറിയാതെ നടക്കുമ്പോള്‍ ദേ വരുന്ന്‌ രണ്ട്‌ പാട്ട്‌... കൂടെ ഡാന്‍സും.

പിന്നെ കുറേ നേരത്തേക്ക്‌ കള്ള്‌ കുടിയും എന്തോ പൊടിയും... അത്‌ ചെന്നാല്‍ പിന്നെ ചെയ്യുന്നതെന്താണെന്ന്‌ അറിയില്ല അത്രേ... ഈ സിനിമയില്‍ എന്ത്‌ വൃത്തികേടും തോന്ന്യാസവും കാണിക്കാണ്‍ വേണ്ടി സംവിധായകന്‍ ഈ സാധനം സ്വയം കുറച്ച്‌ തിന്നുകയും അത്‌ അഭിനേതാക്കള്‍ക്കെല്ലാം കൊടുക്കുകയും ചെയ്തു എന്ന്‌ വ്യക്തം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്കും അതിണ്റ്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും മനസ്സിലായിട്ടില്ല. പിന്നെ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ....

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലെ ആളുകള്‍ ഒരു വണ്ടിയില്‍ വന്നിറങ്ങുന്നത്‌ കണ്ടു. എന്തിനായിരുന്നു ആ സീന്‍ എന്ന്‌ പിന്നീട്‌ മനസ്സിലായി. ചീപ്പ്‌ പബ്ളിസിറ്റിക്കുവേണ്ടി ഇതിണ്റ്റെ പേരില്‍ ആ പ്രോഗ്രാമില്‍ കയറിയിരുന്നു ഈ തട്ടിക്കൂട്ട്‌ സിനിമയുടെ വിശേഷങ്ങള്‍ പങ്ക്‌ വച്ച്‌ ഈ സിനിമയ്ക്ക്‌ കളക്‌ ഷന്‍ ഉണ്ടാക്കാം എന്ന്‌ നേരത്തേ പ്ളാന്‍ ചെയ്ത അതിബുദ്ധിയായിരുന്നു ഈ സീന്‍.

താരങ്ങളെ പോസ്റ്ററുകളില്‍ പ്രതിഷ്ഠിച്ച്‌, കുറേ പരസ്യങ്ങള്‍ വാരി വിതറി, ഉത്സവസീസണുകളില്‍ ചിത്രം റിലീസ്‌ ചെയ്താല്‍ മണ്ടന്‍മാരായ പ്രേക്ഷകരെ പറ്റിച്ച്‌ കാശ്‌ വാരാം എന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായുണ്ടായ ഒരു സംരംഭമാകുന്നു ഈ സിനിമ എന്ന്‌ പറയാതെ വയ്യ.

ചൈനീസ്‌ സാധനങ്ങള്‍ ഒരിടയ്ക്ക്‌ മാര്‍ക്കറ്റില്‍ സജീവമായിരുന്നു. ഗുണത്തിലും വിലയിലും കുറവുള്ളതാണെന്നതായിരുന്നു ഇവയുടെ പ്രത്യേകത. പക്ഷേ, ഈ ചിത്രവും പേരിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ചൈനീസ്‌ ഐറ്റം തന്നെ. പക്ഷേ, ചൈനീസ്‌ സാധങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവിധം ഗുണക്കുറവുണ്ടെങ്കിലും വില (ടിക്കറ്റ്‌ വില) ഒരു കുറവും ഇല്ല എന്നത്‌ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു.

Rating : 2.5 / 10

Thursday, April 07, 2011

ഉറുമി (Urumi)




കഥ, തിരക്കഥ, സംഭാഷണം: ശങ്കര്‍ രാമകൃഷ്ണന്‍

സംവിധാനം: സന്തോഷ്‌ ശിവന്‍

നിര്‍മ്മാണം: ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, പൃഥ്യിരാജ്‌


ആദിവാസികളടങ്ങുന്ന ഒരു ജനത താമസിച്ചിരുന്ന ഒരു പ്രദേശത്തിന്റെ ഖ നനസാദ്ധ്യതകള്‍ മനസ്സിലാക്കി അതിന്റെ വില്‍പനയുമായി ബന്ധപ്പെട്ട്‌ വര്‍ത്തമാന കാലഘട്ടത്തിലെ കഥാപാത്രങ്ങളില്‍ നിന്ന് തുടങ്ങി, ഭൂതകാലത്തിലെ സംഭവവികാസങ്ങളുടെ വിവരണങ്ങളിലേയ്ക്കും ചരിത്രപശ്ചാത്തലത്തിന്റെ ദൃശ്യാവിഷ്കാരത്തിലേയ്ക്കും പ്രേക്ഷകരെ ഈ സിനിമ കൊണ്ടുപോകുന്നു. വര്‍ത്തമാനകാലഘട്ടത്തിലെ ഈ ഓരോ പ്രധാന കഥാപാത്രങ്ങളേയും ഭൂതകാലത്തിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുകയും സാഹചര്യങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു തുടര്‍ച്ച അനുഭവിപ്പിക്കുന്നിടത്തുമാണ്‌ ഈ കഥയുടെ പ്രത്യേകതയും.


നമുക്ക്‌ അവകാശപ്പെട്ട ഭൂമി, ഇവിടെ കച്ചവടം ചെയ്യാനെത്തിയവര്‍ ആധിപത്യം സ്ഥാപിക്കുന്നിടത്ത്‌ ചെന്നെത്തുകയും അവരുടെ അധീനതയില്‍പെട്ട്‌ അസ്ഥിത്വവും സംസ്കാരവും അടിയറവെച്ച്‌ ചൂഷണം ചെയ്യപ്പെടുകയും സംഭവിക്കുന്ന ഒരു ജനവിഭാഗത്തെ ഈ രണ്ട്‌ കാലഘട്ടത്തിലും വരച്ച്‌ കാണിക്കുന്നു. അത്തരം അധിനിവേശങ്ങളെ എതിര്‍ക്കാനും അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ച്‌ പ്രതിരോധം സൃഷ്ടിക്കാന്‍ നേതൃത്വം ഏറ്റെടുക്കുന്ന ചങ്കുറപ്പുള്ളവരേയും വ്യക്തമായി ദര്‍ശിക്കാനാകുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ സ്വന്തം നാടിനേയും ജനതയേയും അധികാരത്തിനും ധനത്തിനും വേണ്ടി ഒറ്റുകൊടുക്കുന്ന ചില ഹിജഡകളായ അധമരേയും ഈ രണ്ട്‌ കാലഘട്ടത്തിലും ദൃശ്യമാകുന്നതാണ്‌.

അഭിനയം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. പൃഥ്യിരാജ്‌ തന്റെ കഥാപാത്രത്തോട്‌ പൂര്‍ണ്ണമായും നീതിപുലര്‍ത്തി എന്ന് തന്നെ പറയാം. അതുപോലെ തന്നെ എടുത്ത്‌ പറയാവുന്ന നിരവധി കഥാപാത്രങ്ങളുണ്ട്‌ ഈ ചിത്രത്തില്‍. ഒരല്‍പ്പം നര്‍മ്മം കലര്‍ന്ന പ്രഭുദേവയുടെ കഥാപാത്രം പ്രേക്ഷകഹൃദയത്തോട്‌ വളരെ അടുത്ത്‌ നില്‍ക്കുന്നു. അറയ്ക്കല്‍ ആയിഷയായി ജെനീലിയ ഭാവചലനനടന വൈഭവം തീര്‍ത്ത്‌ പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചു.

ചേണിച്ചേരി കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറും ചിറയ്ക്കല്‍ തമ്പുരാനായി വന്ന അമോല്‍ ഗുപ്തയും രണ്ട്‌ ഗാമമാരും (അച്ഛനും മകനും), ഇളമുറതമ്പുരാനും തങ്ങളുടേതായ ഒരു ഇടം പ്രക്ഷകമനസ്സില്‍ കണ്ടെത്തുന്നു.

തബു, വിദ്യാബാലന്‍ എന്നിവര്‍ ഒരു ആട്ടവും പാട്ടുമായി അവശേഷിച്ചു.

ചിറയ്ക്കല്‍ തമ്പുരാന്റെ മകളായി നിത്യാ മേനോന്‍ മോശമല്ലാത്ത കഥാപാത്രമാണെങ്കിലും വേണ്ടത്ര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയില്ല.

കേളുനായരുടെ അച്ഛനെ അവതരിപ്പിച്ച ആര്യയ്ക്ക്‌ തന്റെ രൂപത്തിലും ഭാവത്തിലും കേളുനായരോട്‌ സാമ്യം ജനിപ്പിക്കാനായി.

ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതായിരുന്നു. ഗാനരംഗങ്ങളടക്കം ചിത്രത്തിലെ പല ഭാഗങ്ങളും ദൃശ്യവിരുന്ന് തന്നെയായിരുന്നു.

പറങ്കികളെ സധൈര്യം നേരിട്ട്‌ കുറേപേരെ വകവരുത്തിയ ഹസൈനാര്‍ എന്ന യോദ്ധാവിനെ തൂക്കുകയറില്‍ നിന്ന് കേളുനായനാരും ‍ആയിഷയും കൂട്ടരും ചേര്‍ന്ന് രക്ഷിക്കുന്നതുള്‍പ്പെടെ പല രംഗങ്ങളും ഗംഭീരമായി. ഹസൈനാരെ തൂക്കുമരത്തില്‍ നിന്ന് രക്ഷിച്ചിട്ട്‌ കെട്ടഴിച്ച്‌ പോലും വിടാതെ കേളുനായര്‍ പോകുകയും പിന്നീട്‌ ആ കഥാപാത്രം വിസ്മൃതിയിലാകുകയും ചെയ്തത്‌ അത്ഭുതപ്പെടുത്തി.

പലപ്പോഴും കഥാഗതിയില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു.

ഇത്രയൊക്കെയാണെങ്കിലും പല ന്യൂനതകളും ഈ ചിത്രത്തിലും തെളിഞ്ഞ്‌ നില്‍ക്കുന്നു. കുറിക്ക്‌ കൊള്ളുന്ന പല സംഭാഷണങ്ങളും ഉണ്ടെങ്കിലും ചില നെടുനീളന്‍ ഡയലോഗുകള്‍ ആസ്വാദനക്ഷമതയെ ബാധിച്ചതോടൊപ്പം ഒന്നും മനസ്സിലാകാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തു. ചില ഡയലോഗുകള്‍ വളരെ നാടകീയമായി തോന്നി.

ഈ ചിത്രത്തിന്‌ അവിചാരിതമായിട്ടാകാമെങ്കിലും 'പഴശ്ശിരാജ' എന്ന സിനിമയോട്‌ പലതരത്തിലും സാമ്യമുള്ളതായി അനുഭവപ്പെട്ടു. കഥയുടെ ഗതിയും സംഭവവികാസങ്ങളും പല കഥാപാത്രങ്ങളും 'പഴശ്ശിരാജ' യുടേതുമായി രസകരമായ ഒരു സാമ്യം തോന്നിപ്പിച്ചു.

'പഴശ്ശിരാജ' യില്‍ തിലകന്‍ അവതരിപ്പിച്ച നാട്ടുരാജാവ്‌ ഈ ചിത്രത്തിലെ ചിറയ്ക്കല്‍ തമ്പുരാനുമായി താരതമ്യം ചെയ്യാം. പഴശ്ശിരാജയിലെ നാട്ടുരാജാവ്‌ ബ്രിട്ടീഷുകാരുമായി പൂര്‍ണ്ണമായി ഒരുമപ്പെടുന്നതാണെങ്കില്‍ ഉറുമിയിലെ തമ്പുരാന്‍ മനസ്സില്‍ ആത്മാഭിമാനമുണ്ടെങ്കിലും ഗതികേടിന്റെ കീഴ്‌ പെടല്‍ അനുഭവിക്കുകയും അവസാനഘട്ടത്തില്‍ നെഞ്ചുറപ്പോടെ നില്‍ക്കുന്നതായും കാണാം.

പഴശ്ശിരാജ എങ്ങനെ ജനങ്ങളെ അണിനിര്‍ത്തി പ്രതിരോധം തീര്‍ത്തുവോ അതുപോലെ തന്നെയാണ്‌ കേളുനായനാരും പറങ്കിപ്പടയ്ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്‌. രണ്ട്‌ സിനിമകളിലും നാനാവിധ ജനവിഭാഗങ്ങളേയും വിവിധമതസ്ഥരേയും സംയോജിപ്പിക്കുന്ന പ്രക്രിയ കാണാം.

പഴശ്ശിരാജയില്‍ നീലിയെന്ന ആദിവാസിയുവതി ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരേ പഴശ്ശിരാജയോടൊപ്പം നിന്ന് യുദ്ധം ചെയ്തതെങ്കില്‍, ഉറുമിയില്‍ കേളുനായനാരോടൊപ്പം അറായ്ക്കല്‍ ആയിഷ സമാനമായരീതിയില്‍ പ്രകടനം കാഴ്ചവെക്കുന്നു.

പഴശ്ശിരാജയുടെ സന്തതസഹചാരിയായ യോദ്ധാവിനെപ്പോലെ കേളുനായനാര്‍ക്കും ഒരു സഹോദരസമാനനായ വവ്വാലിയുമുണ്ട്‌. പഴശ്ശിരാജയുടെ വലം കയ്യായിരുന്ന ഈ യോദ്ധാവ്‌ വീരോചിതമായി കൊല്ലപ്പെടുന്നപോലെതന്നെ കേളുനായനാരുടെ വവ്വാലിയും അടിയറവ്‌ പറയുന്നു.


ഇടയ്ക്ക്‌ ബ്രിട്ടീഷ്‌ പടയെ തുരത്താന്‍ പഴശ്ശിരാജയ്ക്ക്‌ സാധിക്കുന്നപോലെ തന്നെ കേളുനായനാരും സംഘവും ഇടക്കാല വിജയം കൈവരിക്കുന്നുണ്ട്‌.

പ്രതിരോധങ്ങള്‍ക്കൊടുവില്‍ പഴശ്ശിരാജ വീരോചിതമായി അന്ത്യം വരിച്ചതിന്റെ മറ്റൊരു പതിപ്പാകുന്നു കേളുനായനാരുടെ വീരമൃത്യുവും.

പ്രതികാരത്തിന്‌ ഒരു കുടുംബപരവും വൈകാരികവുമായ ഒരു പശ്ചാത്തലം ഉണ്ടാക്കി പ്രതികാരദാഹം ആറ്റിക്കുറിക്കി കാത്തിരുന്ന കഥാപാത്രമാണ്‌ കേളുനായനാരെങ്കില്‍ പഴശ്ശിരാജയ്ക്ക്‌ അങ്ങനെ വ്യക്തിപരമായ പൂര്‍വ്വവൈരാഗ്യങ്ങളൊന്നും ഇല്ല എന്നതാണ്‌ വ്യത്യാസം. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി കഥാപാത്രങ്ങളെയുള്‍പ്പെടെ ബന്ധിപ്പിക്കാനായിരിക്കുന്നു എന്നതാണ്‌ ഉറുമി എന്ന സിനിമയുടെ കഥയുടെ മറ്റൊരു പ്രത്യേകത.

ഇടയ്ക്കൊക്കെ 'മെല്ലെപ്പോക്ക്‌' അല്‍പം അലോസരപ്പെടുത്തുമെങ്കിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാനുള്ള വിവിധ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്‌ 'ഉറുമി' എന്ന സിനിമ. ഉറുമിയുടെ ചടുലതയും തീവ്രതയും കുറച്ചെങ്കിലും അവിസ്മരണീയമായി മനസ്സില്‍ നില്‍ക്കുകയും ആത്മാഭിമാനമുള്ള പോരാളികളുടെ വീര്യം കുറച്ചെങ്കിലും ഹൃദയത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു ഈ ചിത്രം.

Rating: 7 / 10

Monday, March 28, 2011

ആഗസ്ത്‌ 15 (August 15)



കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ഷാജി കൈലാസ്‌
നിര്‍മ്മാണം: എം. മണി


മുഖ്യമന്ത്രി ഒരു ഗുരുതരമായ ഹൃദയാഘാതത്തിനുശേഷം സുഖം പ്രാപിക്കുന്നു. മാരകമായ ഒരു വിഷാംശം ഉള്ളില്‍ ചെന്നതാണ്‌ ഈ ഹൃദയാഘാതത്തിനുകാരണം എന്ന് ഡോക്ടര്‍മാര്‍ 'യാദൃശ്ചികമായി' കണ്ടെത്തുന്നു. തുടര്‍ന്ന് പോലീസിനെ അറിയിക്കുന്നു. പോലീസ്‌ ഡിപ്പാര്‍ട്ട്‌ മെന്റും മുഖ്യമന്ത്രിയോടടുത്ത പാര്‍ട്ടിയുടെ ചിലരും ഡോക്ടര്‍മാരും ഈ വിവരം മാധ്യമങ്ങളേയോ മുഖ്യമന്ത്രിയേയോ അറിയിക്കാതെ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് 'പെരുമാള്‍' ഒരു ബുള്ളറ്റും ഓടിച്ച്‌ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കുമായി കേസന്വേഷണത്തിനെത്തി അദ്ദേഹം ഉദ്വേഗഭരിതമായി കുറ്റവാളികളെ കണ്ടെത്തുന്നു.

സിനിമയുടെ ആദ്യഘട്ടത്തില്‍ തന്നെ കുറ്റവാളികളാരൊക്കെയെന്ന് വ്യക്തത തരുന്നുണ്ടെങ്കിലും അത്‌ പെരുമാള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതും മറ്റ്‌ ശ്രമങ്ങള്‍ എങ്ങനെ തടയുന്നു എന്നതുമാണ്‌ വിവരിക്കുന്നത്‌. അതോടൊപ്പം ക്ലൈമാക്സ്നില്‍ പ്രതീക്ഷിക്കാത്ത ഒരാളെക്കൂടി വില്ലനായി കണ്ടെത്തുന്നതോടെ പ്രേക്ഷകര്‍ സായൂജ്യമടയുമെന്ന കണക്കുകൂട്ടലും കഥാകൃത്തിനുണ്ടായിരുന്നു.

ചിത്രത്തില്‍ പൊതുവേ അഭിനയം വലിയ മോശമില്ലായിരുന്നു. സായ്‌ കുമാര്‍ അവതരിപ്പിച്ച പാര്‍ട്ടി സെക്രട്ടറി നോട്ടത്തിലും ഭാവത്തിലും ശരീരചലനങ്ങളിലും ഒരു രാഷ്ട്രീയനേതാവിനെ ശരിക്കും വരച്ചുകാണിക്കാന്‍ പ്രാപ്തമായതായിരുന്നു. നെടുമുടിവേണുവിന്റെ മുഖ്യമന്ത്രി കഥാപാത്രം, സിദ്ധിക്കിന്റെ വില്ലന്‍ തുടങ്ങിയവയും ശരാശരി നിലവാരം പുലര്‍ത്തി. ജഗതി ശ്രീകുമാറിന്റേയും ലാലു അലക്സിന്റേയും കഥാപാത്രങ്ങള്‍ ഇടയ്ക്കെങ്കിലും അല്‍പം താല്‍പര്യം ജനിപ്പിക്കുന്നവയായിരുന്നു.

മമ്മൂട്ടി പൊതുവെ നല്ല ഗ്ലാമറില്‍ നിന്നെങ്കിലും നടപ്പിലും ചലനങ്ങളിലും എന്തോ അംഗവൈകല്ല്യപ്രതീതി ജനിപ്പിച്ചു. അദ്ദേഹത്തിന്‌ അഭിനയശേഷി പ്രകടിപ്പിക്കേണ്ട ഒന്നും തന്നെ ഈ പെരുമാള്‍ എന്ന കഥാപാത്രത്തിനുണ്ടായിരുന്നില്ലതാനും.

എസ്‌. എന്‍. സ്വാമിയുടെ സ്ക്രിപ്റ്റില്‍ പരതിയാല്‍ പതിരായിരിക്കും പൊതുവേ കൂടുതലും... ചില പതിര്‍ സാമ്പിളുകളും നിരീക്ഷണങ്ങളും താഴെ കൊടുക്കുന്നു.


1. അന്വേഷണം ഏറ്റെടുക്കുന്ന പെരുമാള്‍, പോലീസിന്റെ യാതൊരു സഹായവും കാര്യമായി ഉപയോഗിക്കാതെ, തന്റെ ഇഷ്ടത്തിന്‌ കാര്യങ്ങളെല്ലാം ചെയ്യുന്നു.

2. പള്ളീലച്ഛന്റെ വേഷം കെട്ടിയാല്‍ ആര്‍ക്കും അച്ഛന്മാര്‍ താമസിക്കുന്നിടത്ത്‌ കയറി തീറ്റയും കുടിയും വ്യായാമവും പ്രാര്‍ത്ഥനയുമായി കഴിയാമെങ്കില്‍ അവിടെ ജനപ്രളയമാകാന്‍ വലിയ താമസമില്ല.

3. ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസ്സ്‌ തകര്‍ക്കാന്‍ പറ്റിയ വെടിയുണ്ടയൊക്കെ വില്ലന്‌ ഉണ്ടാക്കിയെടുക്കാന്‍ എത്ര സമയം വേണം? (രാസായുധം വരെ കയ്യിലുണ്ട്‌... പിന്നെയല്ലേ ഒരു വെടിയുണ്ട...)

4. ഈ വില്ലനെ എന്തുകൊണ്ട്‌ ഒളിമ്പിക്സില്‍ പങ്കെടുപ്പിച്ചില്ല എന്ന് പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട്‌ അന്വേഷിപ്പിക്കണം. എന്തൊരു ഷാര്‍പ്പ്‌ ഷൂട്ടര്‍?

5. ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്ന് ഷൂട്ട്‌ ചെയ്തതാണെന്ന് മനസ്സിലാക്കി പെരുമാള്‍ വണ്ടിയും കൊണ്ട്‌ അങ്ങോട്ട്‌ പായുന്നു. പാവം പോലീസുകാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്നു. ഇദ്ദേഹം ആര്‍ക്കും ക്രെഡിറ്റ്‌ കൊടുക്കില്ല എന്ന് ശപഥം ചെയ്ത്‌ നടപ്പാണെന്ന് വേണം കരുതാന്‍. എന്നിട്ട്‌ ഒറ്റയ്ക്ക്‌ പോയിട്ട്‌ കള്ളനും പോലീസും കളിച്ച്‌ വില്ലന്‍ രക്ഷപ്പെടുന്നതും നോക്കി നില്‍ക്കുന്ന കണ്ടാല്‍ പ്രേക്ഷകന്‍ വിചാരിക്കും ഇതെന്തോ തന്ത്രമാണെന്ന്.... സിനിമ കഴിഞ്ഞാലും ആ തന്ത്രം എന്തായിരുന്നു എന്ന് ഒരു പിടിയും കിട്ടില്ല.

6. സിനിമാപ്രദര്‍ശനശാലയുടെ സ്ക്രീനിന്‌ തീ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി മാത്രം ഇരുന്ന ഇരുപ്പില്‍ ഇരുന്ന് ചുമയ്കുകയും ബാക്കി എല്ലാവരും ഓടി രക്ഷപ്പെടുകയും ചെയ്തതും കേമം.. പ്രദര്‍ശനശാലയുടെ സമീപം പോലീസും സെക്യൂരിറ്റിയും കോടതി നിരോധിച്ചിട്ടുണ്ടോ ആവോ? (മാത്രമല്ല, അവിടെ എന്തായിരുന്നു കൊല്ലാന്‍ ഉപയോഗിക്കുന്ന പദ്ധതി എന്ന് വ്യക്തമായില്ല. തീ വെച്ചിട്ട്‌ വെടിവെയ്ക്കാനായിരുന്നോ, വെടി വച്ചിട്ട്‌ തീ വെയ്ക്കാനായിരുന്നോ, അതോ ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമായിരുന്നോ? ഒരു പിടിയുമില്ല. നമ്മുടെ നിരീക്ഷണപാടവത്തിന്റെ കുറവാകാം മനസ്സിലാകാതിരിക്കാന്‍ കാരണം)

7. വില്ലന്‌ പെരുമാളുമായാണോ ശത്രുത എന്ന് ഇടയ്ക്കെങ്കിലും തോന്നിപ്പോകും. ജോലി ഏല്‍പിച്ച ആളുകള്‍ പിന്‍ വാങ്ങുമ്പോഴും അതിന്‌ സൗകര്യപ്പെടില്ല എന്ന് വില്ലന്‍ പറയുന്നതും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള ഡയലോഗുകളും കേട്ട്‌ രോമാഞ്ചഭരിതരയായിപ്പോകാത്തവരാരും ഉണ്ടാകില്ല.

8. പണം കണ്ട്‌ വശംവദനായിപ്പോയ ഒരു സബ്‌ ഇന്‍സ്പെക്ടറും കുറേ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മാറ്റങ്ങളും കണ്ട്‌ കഷ്ടം തോന്നിപ്പോകും.

9. ഹെല്‍മറ്റ്‌ ഉപയോഗിക്കാത്തതിന്‌ ഒരിക്കല്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്താല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഹെല്‍മറ്റ്‌ വെയ്ക്കാതെ സഞ്ചരിക്കാനുള്ള ലൈസന്‍സ്‌ ആകുമോ എന്ന് ആര്‍ക്കും ഒരു ചെറിയ സംശയം തോന്നാം.

10. ഡി.ജി.പി. ഇന്റലിജന്‍സ്‌ മുഖ്യമന്ത്രിയുടെ പ്രോഗ്രാമില്‍ വന്ന ഒരു മാറ്റം പെരുമാളിനെ അറിയിക്കാന്‍ മറന്നുപോയി എന്നത്‌ സുപ്രധാനമായി. ഇദ്ദേഹം മറന്നില്ലായിരുന്നെങ്കില്‍ വില്ലന്റെ പദ്ധതി നടപ്പിലാക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ ഇദ്ദേഹം നിര്‍ബന്ധമായും മറന്നതിനുപിന്നില്‍ ഇദ്ദേഹത്തിനും പങ്കുണ്ടായിരുന്നോ എന്ന് ആര്‍ക്കും സംശയം തോന്നും. പക്ഷേ, ആ ഭാഗം സൗകര്യപൂര്‍വ്വം ഒഴിവാക്കി സര്‍പ്രൈസ്‌ വില്ലനെ കണ്ടെത്തികാണിച്ച്‌ സംഗതി പര്യവസാനിപ്പിക്കുകയും ചെയ്യുന്നു.

ഒടുവില്‍ പതിവുപോലെ പെരുമാള്‍ കൂളിംഗ്‌ ഗ്ലാസ്‌ വെച്ച്‌ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ചുപോകുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇറങ്ങിപ്പോകാം.

പൊതുവേ പറഞ്ഞാല്‍ എസ്‌. എന്‍. സ്വാമിയുടെ സമീപകാല ചിത്രങ്ങളിലൊക്കെ കാണാവുന്ന ഏനക്കേടുകളും ഷാജികൈലാസിന്റെ സംവിധാനത്തില്‍ പ്രതീക്ഷിക്കാവുന്ന സംഗതികളും ചേര്‍ത്ത്‌ ഉണ്ടാക്കിയെടുത്ത ഒരു സിനിമ. പക്ഷേ, ഈ രണ്ട്‌ പേരും അവരുടെ തൊട്ട്‌ മുന്‍പ്‌ ചെയ്ത ചിത്രങ്ങളേക്കാല്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം (രണ്ട്‌ മോശം കാര്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ ഭേദം ഏത്‌ എന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട്‌)

Rating : 3 / 10

Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ (Christian Brothers)



കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി. അനൂപ്‌, മഹാ സുബൈര്‍


ഒരു തമ്പികുടുംബത്തിലൂടെ ഈ ചിത്രം തുടങ്ങുന്നു. അച്ഛന്‍ തമ്പിയും (വിജയരാഘവന്‍) മക്കള്‍ തമ്പിമാരും (3 പേര്‍, അതില്‍ ഒരാള്‍ ഐ.പി.എസ്‌. ബിജുമേനോന്‍) ഏക്കറുകണക്കിന്‌ സ്ഥലം കൈവശം വച്ചിരുന്നത്‌ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനുള്ള ശ്രമത്തിലൂടെ കഥയെ കൊണ്ട്‌ കെട്ടുന്നത്‌ അച്ഛന്‍ മാപ്പിളയും (ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിള - സായ്‌ കുമാര്‍) രണ്ട്‌ മക്കള്‍ മാപ്പിളകളും (മോഹന്‍ ലാല്‍, ദിലീപ്‌) രണ്ട്‌ പെണ്‍ മക്കളുമുള്ള കുടുംബത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്‌. അതായത്‌, ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സ്വാധീനശ്രമങ്ങള്‍ ചെന്നെത്തുന്നത്‌ വില്ലേജ്‌ ഓഫീസറായ അച്ഛന്‍ മാപ്പിളയുടെ അനിയന്റെ (ജഗതി ശ്രീകുമാര്‍) അടുത്താണ്‌. നീതിമാനായ അദ്ദേഹം അത്‌ പള്ളിവക സ്ഥലമാണെന്ന് പഴയ പട്ടയങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തി അത്‌ ചേട്ടന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച്‌ പോകുന്ന വഴിക്ക്‌ തമ്പികുടുംബത്തിന്റെ കയ്യില്‍ അകപ്പെടുന്നു. ബാക്കിയീല്ലാം പിന്നെ ഊഹിക്കാമല്ലോ..

ഈ മാപ്പിള കുടുംബത്തിലെ മൂത്തമകന്‍ ക്രിസ്റ്റി (മോഹന്‍ലാല്‍) ഇപ്പോള്‍ മുംബെ അധോലോകവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയോ വലിയ സംഭവമാണത്രേ. പോലീസിന്റെ ഇന്‍ഫൊര്‍മര്‍, മീഡിയേറ്റര്‍, കേന്ദ്രത്തിലും അതിന്റെ മുകളിലും വരെ പിടിപാടുള്ള വലിയ സംഭവം എന്നൊക്കെ പറയുന്നുണ്ടെന്നത്‌ വച്ച്‌ എന്താണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇളയ മകന്‍ ജോജി (ദിലീപ്‌) അച്ചന്‍ പട്ടത്തിനായി ഇറ്റലിയില്‍ പഠിക്കാന്‍ പോയിട്ട്‌ ഇപ്പോള്‍ പട്ടം ഊരി വച്ച്‌ ഏതോ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ടത്രേ. പാവം, ഇറ്റലിയില്‍ പോകേണ്ടിവന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെ മകളില്‍ (മീനാക്ഷി - കാവ്യാമാധവന്‍) അനുരക്തനാവാന്‍... അതും ഒരൊറ്റ പാട്ടുകൊണ്ട്‌ പെണ്‍കുട്ടി ക്ലീന്‍ ആയി കയ്യിലായി, അതും ഇന്റര്‍കാസ്റ്റ്‌... (നാട്ടില്‍ ഇല്ലാത്ത ഏത്‌ വിചിത്രമായ കോഴ്സ്‌ പഠിക്കാനാണ്‌ ഈ പെണ്‍കുട്ടി ഇറ്റലിയില്‍ പോയതെന്ന് ആലോചിച്ച്‌ വിഷമിക്കേണ്ട... അത്‌ പറയില്ല). അവിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ നാട്ടില്‍ അറിയിച്ച്‌ അച്ഛന്‌ സുഖമില്ലെന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നു. ജോജിയെ ഇറ്റലിയിലിട്ട്‌ നാലഞ്ച്‌ ഇറ്റലിക്കാരെക്കൊണ്ട്‌ തല്ലിച്ച്‌ പാസ്പോര്‍ട്ട്‌ കത്തിച്ചുകളയുന്നു. പെണ്‍കുട്ടി കൊച്ചിയില്‍ വിമാനമിറങ്ങി വീട്ടില്‍ പോകുന്ന വഴി തട്ടിക്കൊണ്ട്‌ പോകപ്പെടുന്നു. തട്ടിക്കൊണ്ട്‌ പോയവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നു. (എന്റെ ഈശ്വരാ..... ഈ തട്ടിക്കൊണ്ട്‌ പോയി കാശ്‌ ചോദിക്കുന്ന സമ്പ്രദായം നിര്‍ത്താറായില്ലേ? എന്ന് തോന്നുന്നുണ്ടല്ലേ... പ്രേക്ഷകന്‌ അങ്ങനെ പലതും തോന്നും... ഒരു കഥയുണ്ടാക്കി സിനിമയാക്കുന്നതിന്റെ ബുദ്ധിമുട്ട്‌ അത്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ അറിയൂ). സത്യസന്ധനായ ആഭ്യന്തരമന്ത്രി (ദേവന്‍) കാശില്ലാതെ വിഷമിക്കുമ്പോള്‍ തമ്പി കുടുംബം കാശ്‌ കൊടുക്കുന്നു (അതും മൂന്ന് കോടി... ഒരു കോടി തട്ടിക്കൊണ്ട്‌ പോയവര്‍ക്ക്‌ കൊടുക്കാന്‍, ബാക്കി ടിപ്സ്‌)., പോലീസിനെ ഇടപെടീച്ചാല്‍ പ്രശ്നമാണെന്ന് ഹോം സെക്രട്ടറി ഉപദേശിച്ച്‌ അദ്ദേഹം പണ്ട്‌ ഡെല്‍ ഹിയില്‍ ആയിരുന്നപ്പോള്‍ ഉപയോഗപ്പെട്ടിട്ടുള്ള ക്രിസ്റ്റ്യുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നു. ക്രിസ്റ്റി എന്നത്‌ വെറും പേര്‌.... മുംബെയില്‍ അദ്ദേഹം അറിയപ്പെടുന്നത്‌ 'ശേര്‍ സണ്‍'.... മനസ്സിലാവാത്തവര്‍ക്കായി പറയുന്ന ആള്‍ തന്നെ സിനിമയില്‍ അത്‌ വിശദീകരിച്ച്‌ പറയുന്നുണ്ട്‌... 'ശേര്‍' എന്നാല്‍ ഹിന്ദിയില്‍ 'സിംഹം' എന്നര്‍ത്ഥം... 'സണ്‍' എന്നത്‌ ഇംഗ്ലീഷ്‌... 'പുത്രന്‍', 'മകന്‍' എന്നൊക്കെ അര്‍ത്ഥം വരും. അതായത്‌ 'സിംഹക്കുട്ടി' എന്ന്‌. ഇത്‌ പറഞ്ഞു കഴിഞ്ഞതും സിംഹക്കുട്ടിയെ ആകെ വെടിയുടേയും പുകയുടേയും ഇടയില്‍ നിന്ന് രണ്ട്‌ കയ്യിലും തോക്കുകൊണ്ട്‌ വെടിവച്ചുകൊണ്ട്‌ പറന്നുവരുന്നതായി കാണിക്കുന്നുണ്ട്‌. കാര്‍ട്ടൂണ്‍ കാണുന്ന പോലെ തോന്നിയാല്‍ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം.

ഈ സിംഹക്കുട്ടി (ക്രിസ്റ്റി) യോട്‌ നാട്ടില്‍ വരരുതെന്ന് അച്ഛന്‍ മാപ്പിള പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ ജോലിക്കാരനായ ക്രിസ്റ്റി സ്ഥലം മാറി മുംബെയില്‍ പോയിട്ട്‌ അവിടെ വച്ച്‌ ജയിലിലായി. അളിയന്‍ (സുരേഷ്‌ കൃഷ്ണ) ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുകയും നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം മകനെക്കാള്‍ കൂടുതല്‍ മരുകമനെ (സുരേഷ്‌ കൃഷ്ണ) വിശ്വസിക്കുന്ന പിതാവിനാല്‍ ശാപവചനങ്ങള്‍ പേറി തിരിച്ച്‌ മുംബെയില്‍ എത്തുകയും അങ്ങനെ സിംഹക്കുട്ടി ആയിത്തീരുകയും ചെയ്തതാണത്രേ.

ആഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍ എത്തുന്ന ക്രിസ്റ്റിയെ തളയ്ക്കാന്‍ പോലീസ്‌ നിയോഗിക്കുന്ന ജോസഫ്‌ വടക്കന്‍ ഐ.പി.എസ്‌. (സുരേഷ്‌ ഗോപി) ഒരു ഗുണ്ടയായി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ ക്രിസ്റ്റിയെതേടി അധോലോകത്തുനിന്ന് ആന്‍ഡ്രൂസ്‌ (ശരത്‌ കുമാര്‍) എത്തുന്നു.

ഇനിയെല്ലാം നിങ്ങള്‍ക്കൂഹിക്കാം.. ആഭ്യന്തരമന്ത്രിയുടെ മകളെ തമ്പിയുടെ മകന്‍ ഐ.പി.എസിന്‌ ആലോചിക്കുന്നതിന്‌ വിരോധം ഉണ്ടോ? അച്ചന്‍ പട്ടത്തിനുപോയ ജോജി നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ എന്തു സംഭവിക്കും? ജോസഫ്‌ വടക്കന്‍ വര്‍ഗീസ്‌ മാപ്പിളയുടെ മകളെ കെട്ടിയാല്‍ എങ്ങനെയുണ്ടാകും? അപ്പോള്‍ ഉള്ളവരെല്ലാം ബന്ധുക്കളാവില്ലേ? ആന്‍ഡ്രൂസിനെക്കൂടി എങ്ങനെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം?

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ എല്ലാവരേയും നിരത്തി നിര്‍ത്തി 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്നെഴുതിക്കാണിച്ചപ്പോഴാണ്‌ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ശരിയാണ്‌... ക്രിസ്ത്യന്‍ ബ്രദേഴ്സ്‌...

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്റെ വിലയറിയില്ല' എന്ന് മീനാക്ഷി കരഞ്ഞുകൊണ്ട്‌ മൊഴിയുമ്പോള്‍ ക്രിസ്റ്റിയുടെ ഓര്‍മ്മകളിലേക്ക്‌ 'സയ്യാരേ....' എന്ന ഗാനവുമായി ലക്ഷ്മിറായ്‌ എത്തുകയും കുറേനേരം സാരിയുടുത്തും അല്ലാതെയും വെയിലിലും മഴയിലും ശരീരഭാഗങ്ങള്‍ ഇളക്കിയാട്ടി നൃത്താവിഷ്കാരത്തിലൂടെ ആ ഗാനത്തെ ധന്യമാക്കുന്നു. ക്രിസ്റ്റിയുടെ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) വിവാഹത്തിനും ഗാനരംഗത്തില്‍ ലക്ഷ്മിറായ്‌ ഇടപെടുകയും സാരിയുടുത്തുള്ള തന്റെ ലാവണ്യം ഇളക്കിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌. പിന്നീട്‌ ക്രിസ്റ്റി ജയിലിലായപ്പോള്‍ താന്‍ സ്നേഹിച്ചിരുന്ന ക്രിസ്റ്റിയേക്കാള്‍ തനിക്ക്‌ വിശ്വാസം ക്രിസ്റ്റിയുടെ അളിയന്‍ പറയുന്നതാണെന്ന് പറഞ്ഞ്‌ വീട്ടുകാരുടെ താല്‍പര്യത്തിനായി വേറെ വിവാഹം കഴിച്ച്‌ സ്ഥലം വിട്ടുവത്രേ... പാവം.. (എത്ര ദിവ്യമായ പ്രേമം!)

രണ്ട്‌ ഗാനങ്ങള്‍ കേള്‍ക്കാനും കുറച്ച്‌ കാണാനും രസമുള്ളതായിരുന്നു. മൂന്നാമത്തെ ഗാനം അനവസരത്തില്‍ കുത്തിക്കയറ്റി പ്രേക്ഷകന്റെ മനോനിലയെ വഷളാക്കാന്‍ ചേര്‍ത്തതാണെന്ന് തെറ്റിദ്ധരിക്കരുത്‌. കാരണം, വെടിക്കെട്ടിന്നിടയ്ക്ക്‌ ഒരു ചെറിയ ഇടവേളവേണമല്ലോ... അതിനുവേണ്ടി മാത്രം.. ഒരു വിശ്രമം...

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കുറച്ച്‌ സീനുകളിലേ കാണിക്കുന്നുള്ളൂ എങ്കിലും ഒന്നൊഴിയാതെ എല്ലാ സെക്കന്റിലും പരമാവധി ബോറാക്കി വെറുപ്പിക്കാന്‍ നന്നായി സാധിച്ചിരിക്കുന്നു.

ദിലീപിന്റെ വില്ലത്തരത്തില്‍ നിഷ്കളങ്കത കലര്‍ത്തിയ കോമഡി ആവര്‍ത്തനമായി ഈ സിനിമയിലും കാണാം. എങ്കിലും, ചില രംഗങ്ങള്‍ രസകരമായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ ഹീറോയിസം പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും വേഷങ്ങളിലും ചില അഭിനയരംഗങ്ങളിലും എന്തൊക്കെയോ ചേര്‍ച്ചക്കുറവ്‌ പ്രകടമായിരുന്നു. പക്ഷേ, ചില സീനുകളില്‍ മോഹന്‍ലാലിന്റെ ആദ്യകാല കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളും ഡയലോഗുകളും സുഖം തരുന്നു.

സുരേഷ്‌ ഗോപി പച്ചവെള്ളം പോലെ നിറവും രുചിയുമില്ലാതെ തുടരുന്നു.

ശരത്‌ കുമാറിന്റെ കഥാപാത്രത്തിലും ഡയലോഗുകളിലും എന്തൊക്കെയോ ന്യൂനതകള്‍ വ്യക്തമാണ്‌.

സായ്‌ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തില്‍ മികച്ചുനില്‍ക്കുന്നു.

ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക്‌ എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു. തോക്ക്‌ കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട്‌ എല്ലാവരും.

ഇന്ത്യന്‍ കമാന്‍ഡോസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‌ ജോഷി മാപ്പുപറായേണ്ടി വരുമോ ആവോ? അഞ്ച്‌ ബ്ലാക്‌ ക്യാറ്റ്‌ കമാന്‍ഡോസിനെ ഒരൊറ്റ വെടികൊണ്ട്‌ ജീപ്പടക്കം പെട്ടിത്തെറിപ്പിച്ച്‌ കത്തിച്ചുകളഞ്ഞത്‌ ഭീകരമായിപ്പോയി. ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോകളുടെ തലവനെ (ബാബു ആന്റണി) പുഷ്പം പോലെ ആന്‍ഡ്രൂസ്‌ കീഴ്‌ പെടുത്തുകയും ചെയ്തു.

ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവരെ അഭിനന്ദിക്കേണ്ടതായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ കഥയില്‍ ലോജിക്കിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക്‌ തുടര്‍ച്ചയായി സ്ഥാപിക്കാന്‍ കഴിയുന്നു എന്നിടത്താണ്‌. അതൊക്കെ ആലോചിക്കാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിനുമുന്‍പ്‌ കുറേ വെടിയും ,ഇടിയും ഡയലോഗുകളും നിറച്ച്‌ പ്രേക്ഷകനെ കണ്‍ ഫ്യൂഷനടിപ്പിച്ച്‌ ഒതുക്കുന്നതില്‍ കുറേയൊക്കെ വിജയിക്കുന്നുണ്ടെന്നും തോന്നുന്നു. ഈ ചിത്രത്തിലും എണ്ണിയാലൊടുങ്ങാത്തവിധം ലോജിക്കിന്റെ കുറവുകളും മിന്നിമറഞ്ഞുപോകുന്നതും പൂര്‍ത്തിയാവാത്തതുമായ കഥാപാത്രങ്ങളും കാണുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനുമില്ല.

ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയും അത്‌ അവസാനം വരെ കൊണ്ടുപോകുകയും ഒടുവില്‍ തെറ്റിദ്ധാരണമാറുകയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും കുറച്ച്‌ കഴിയുമ്പോഴേയ്ക്ക്‌ തട്ടിപ്പോകുകയും ചെയ്യുന്ന സംഗതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരിക്കും.

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Rating : 3 / 10

Friday, February 25, 2011

ലിവിംഗ്‌ ടുഗെതര്‍ (Living Together)



രചന, സംവിധാനം: ഫാസില്‍
നിര്‍മ്മാണം: മുഹമ്മദ്‌ അലി പിലാക്കണ്ടി


ഒരു വാടക വീട്ടില്‍ താമസിക്കുന്ന മൂന്ന് ചെറുപ്പക്കാര്‍. അവരുടെ വീടിന്നടുത്ത്‌ ഒരു വലിയ വീട്ടില്‍ നിറയെ കുട്ടികളും കളിയും ബഹളവും... തുടര്‍ന്ന് ആ വീടിന്റെ വിശദാംശങ്ങള്‍ നായകന്‌ വിശദീകരിച്ചുകൊടുക്കുന്ന സുഹൃത്ത്‌... ആ വീട്ടിലേയ്ക്ക്‌ ഒരു പെണ്‍ കുട്ടി വരുന്നു. പതിവുപോലെ മൂന്ന് വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട്‌ മുത്തച്ഛന്റെ കൈവെള്ളയില്‍ വളര്‍ന്ന് വീട്ടിലുള്ള കൊച്ചച്ചന്‍, ആന്റിമാര്‍ ഏതൊക്കെയോ കുറേ പിള്ളേര്‍ (ഒരു പത്ത്‌ പതിനഞ്ചെണ്ണം) എന്നിവരുടെയൊക്കെ കണ്ണിലുണ്ണിയായ പെണ്‍കുട്ടി. അതാണ്‌ നായിക.

ഈ പെണ്‍കുട്ടിയുടെ ഹോബി ആണ്‍ പിള്ളേരെ വളച്ച്‌ ഒരു വഴിക്കാക്കി ഊരിപ്പോരുകയും അവരുടെ നിരാശകണ്ട്‌ രസിക്കലുമാണത്രേ. അതിന്‌ കൊച്ചച്ചനും മുത്തച്ഛനുമടക്കമുള്ള എല്ലാവരും വേണ്ട പ്രോല്‍സാഹനങ്ങളും നല്‍കുന്നുമുണ്ട്‌ (എത്ര മനോഹരമായ വീട്‌. വ്യഭിചാരത്തിനുകൂടി കൂട്ട്‌ നിന്നാല്‍ പൂര്‍ത്തിയായി). അതിനൊരു കാരണമുണ്ടെന്ന് കുറേ കഴിയുമ്പോള്‍ അറിയിക്കുന്നുണ്ട്‌. അതായത്‌, ജാതകവശാല്‍ ദാമ്പത്യം ഉണ്ടാവില്ല എന്നതാണത്രേ സംഗതി. അഥവാ വിവാഹം കഴിച്ചാല്‍ 6 മാസത്തിനുള്ളില്‍ ആരേലും ഒരാള്‍ തട്ടിപ്പോകും, അത്ര തന്നെ. ഇത്‌ ഉറപ്പിക്കാനായി ഈ പെണ്‍കുട്ടി ജ്യോതിഷം പഠിച്ച്‌ ഉറപ്പാക്കിയിട്ടുമുണ്ടത്രേ. അങ്ങനെയാണ്‌, ആണ്‍ പിള്ളേരെ കല്ല്യാണം കഴിക്കാതെ വളച്ച്‌ ഒരു വഴിക്കാക്കാനുള്ള മാനസികവൈകല്ല്യം രൂപപ്പെടുന്നത്‌ (ഞാന്‍ നേരത്തേ സൂചിപ്പിച്ച വ്യഭിചാരവും ഇങ്ങനെയാണേല്‍ ആവാമല്ലോ എന്ന് ആര്‍ക്കും സംശയം തോന്നാം).

എന്തായാലും ഈ പരിപാടിയൊക്കെ നിര്‍ത്തി സ്വസ്ഥമായി വീട്ടിലിരിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് MCA കഴിഞ്ഞ്‌ വന്നിരിക്കുകയാണെങ്കിലും അയല്‍ വീട്ടിലെ പിള്ളേര്‍ നായികയെ വീണ്ടും തന്റെ ഹോബിയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നു.

ഈ വീട്ടില്‍ പരിചയപ്പെടാനെത്തുമ്പോള്‍ നായകന്‍ പാട്ട്‌ പാടുന്നു, ഉടനെ നായിക പോയി ഭരതനാട്യത്തിന്റെ ഡ്രസ്സ്‌ തയ്പിച്ച്‌ വച്ചത്‌ എടുത്തിട്ട്‌ നൃത്തം ചെയ്യുന്നു.

അങ്ങനെ സംഗതി കുറച്ച്‌ പുരോഗമിക്കുമ്പോള്‍ നായകനും നായികയും പന്തയം വെക്കുന്നു. പരസ്പരം പ്രേമിച്ച്‌ നോക്കിയിട്ട്‌ ആരാണ്‌ വീഴുക എന്ന് അറിയാനുള്ള പന്തയം (ഇത്‌ നല്ല പുതുമയുള്ള ഗെയിം തന്നെ).

കുറച്ചുകഴിയുമ്പോഴേയ്ക്കും രണ്ടുപേരും തോല്‍ക്കും എന്നാണ്‌ സൂചന. അന്ന് രാത്രി ഫോണിലൂടെ കവിതയോ പാട്ടോ മറ്റോ ചൊല്ലി തന്റെ ഉള്ളിലുള്ള ചിതറിക്കിടക്കുന്ന കാര്യങ്ങള്‍ നായികയോട്‌ പറയാമെന്ന് നായകന്‍. അതിനുശേഷം കൂട്ടുകാരോട്‌ നായകന്‍ പറയുന്ന ഡയലോഗ്‌ "ഇന്ന് രാത്രിയോടെ അവള്‍ തോല്‍ക്കും. പക്ഷേ, ഞാനും തോല്‍ക്കും"

പിന്നീട്‌ നടന്നതെന്തൊക്കെയാണെന്ന് എഴുതിപ്പിടിപ്പിക്കുക അസാദ്ധ്യം. കുറച്ച്‌ സൂചനകള്‍ തരാമെന്ന് മാത്രം.

വിവാഹം നടക്കില്ലെന്നും പെണ്‍കുട്ടിക്ക്‌ ചെറുപ്പത്തില്‍ മനസ്സിലുണ്ടായ എന്തോ പേടി മാനസികപ്രശ്നമുണ്ടാക്കി ഇങ്ങനെ എത്തിച്ചെന്നും മറ്റും പറഞ്ഞ്‌ തടി ഊരാന്‍ നോക്കുമ്പോള്‍ അതാ പയ്യന്റെ അമ്മ പ്രത്യക്ഷപ്പെട്ട്‌ "ഈ കുട്ടിയെ മരുമോളായി എനിക്ക്‌ തരുമോ?" (ഹോ... കണ്ണ്‍ നിറഞ്ഞുപോയി). ഇപ്പോള്‍ കണ്ണ്‍ നിറയാത്തവര്‍ക്ക്‌ ഇനിയും അവസരങ്ങളുണ്ട്‌. പിന്നീട്‌, ഈ പെണ്‍കുട്ടിയുടെ മാനസികവൈകല്ല്യം അറിഞ്ഞ്‌ തന്നെയാണ്‌ അമ്മ വന്നതെന്നും പെണ്‍കുട്ടിയുടെ പൂര്‍വ്വചരിത്രം മുഴുവന്‍ തനിക്കറിയാമെന്നും നായകന്‍ വെളിപ്പെടുത്തുമ്പോള്‍ വല്ലാത്ത സന്തോഷവും സങ്കടവും കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന മുത്തച്ഛന്റെ ഡയലോഗ്‌ ("നിങ്ങള്‍ അമ്മയും മോനും കൂടി എന്നെ തോല്‍പ്പിച്ചുകളഞ്ഞു!"). ഇപ്പോള്‍ കണ്ണ്‍ നനഞ്ഞില്ലെങ്കില്‍ ഇനി കുളിക്കുമ്പോഴേ നിങ്ങളുടെയൊക്കെ കണ്ണ്‍ നനയൂ. (ഈ സമയം ഇന്നലെ സവിത തീയ്യറ്ററില്‍ ആകെയുണ്ടായിരുന്ന ഇരുപത്‌ പേരില്‍ അഞ്ച്‌ പത്ത്‌ ആളുകള്‍ കൂ..... എന്നൊരു ഒച്ചയുണ്ടാക്കി ആര്‍ത്ത്‌ ചിരിക്കുന്നുണ്ടായിരുന്നു. ഈ ചിരി പല സെന്റിമെന്റല്‍ സീനുകളിലും അലയടിക്കുന്നത്‌ കേള്‍ക്കാമായിരുന്നു). ഭാര്യയോ വീട്ടുകാരോ കൂടെയുണ്ടായിരുന്നതിനാല്‍ മാത്രം ഞാനടക്കം ബാക്കിയുള്ള അഞ്ച്‌ പത്ത്‌ ആളുകള്‍ നിയന്ത്രണം വിടാതെ മുഖം പൊത്തിയും കൈ അമര്‍ത്തി തിരുമ്മിയും കഴിച്ച്‌ കൂട്ടി.

അതിന്നിടയില്‍ ഒരു ഡ്രഗ്‌ അഡിക്റ്റായ വില്ലനും ഗുണ്ടകളും വരും, അവര്‍ തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമിക്കും, ആ തടിമാടന്മാരെ ഈ മൂന്ന് പീക്കിരിപിള്ളേര്‍ നുള്ളി ഓടിക്കും, വില്ലന്റെ മെയിന്‍ അസിസ്റ്റന്റ്‌ ഗുണ്ടകളെ പുഷ്പം പോലെ തീപാറുന്ന തോക്ക്‌ കൊണ്ട്‌ വെടിവെച്ചിടും.

വില്ലന്‍ ഒരിക്കലും പോലീസ്‌ പിടിയില്‍ നില്‍ക്കില്ലത്രേ. പരോളില്‍ ഇറങ്ങുകയും പോലീസിന്റെയും ഗുണ്ടകളുടെയും സപ്പോര്‍ട്ടോടെ എന്തും ചെയ്യാന്‍ ലൈസന്‍സ്‌ കിട്ടിയിട്ടുള്ള ആളാണ്‌ വില്ലന്‍.

പിന്നീടങ്ങോട്ട്‌ സംഭവബഹുലവും രോമാഞ്ചഭരിതവുമായ രംഗങ്ങളാണ്‌. നായകന്‍ കുറേ ദൂരെയുള്ള ഒരു പ്രേതഭവനത്തില്‍ പോയി താമസിക്കുന്നു. വില്ലന്റെ അന്വേഷണം, പ്രേതഭവനത്തിലെ സംഭവങ്ങള്‍, മറ്റൊരിടത്ത്‌ പൂജ, ഒരിടത്ത്‌ പരിഹാരകര്‍മ്മങ്ങള്‍, നായികയില്‍ പ്രേതാത്മാവിന്റെ പ്രവേശനം, ഹോമം, നൃത്തം, ഉറഞ്ഞാടല്‍, തന്ത്രങ്ങള്‍, ടെക്നിക്കുകള്‍, ഇന്റര്‍ നെറ്റില്‍ മുത്തച്ഛന്‍ ആ പ്രേതഭവനത്തെക്കുറിച്ച്‌ കണ്ടെത്തിയ കാര്യങ്ങള്‍, പ്രേതാത്മാവിന്‌ പ്രതികാരത്തിന്‌ അവസരം കൊടുത്ത്‌ കുടിയൊഴിപ്പിക്കല്‍ (ഭാഗ്യത്തിന്‌ വില്ലന്‍ തന്നെയാണ്‌ പ്രേതാത്മാവിന്‌ വേണ്ട ആള്‍) ഇതെല്ലാം ചേര്‍ത്ത്‌ സംഗതി പര്യവസാനിക്കുമ്പോള്‍ ആരെങ്കിലും ബോധത്തോടെ കണ്ടിരിക്കുന്നുണ്ടെങ്കില്‍ മസ്തിഷ്കാഘാതം പിടിപെടും.

ഈ ചിത്രത്തിലെ ചില ഗാനങ്ങള്‍ കേള്‍ക്കാന്‍ സുഖമുള്ളവയായിരുന്നു. നയകനായി അഭിനയിച്ച പയ്യന്റെ അഭിനയം തുടക്കക്കാരന്‍ എന്ന് പരിഗണിക്കുമ്പോള്‍ വളരെ നന്നായിരുന്നു. നായികയുടെ അഭിനയം അത്ര മോശവുമായില്ല. ബാക്കി എല്ലാവരുടേയും അഭിനയം നല്ല ബോറായിരുന്നു. സ്ഥിരം കണ്ട്‌ മടുത്ത വേഷങ്ങളിലെത്തിയ നെടുമുടിവേണു, ഇന്നസെന്റ്‌ എന്നിവര്‍ പോലും പ്രേക്ഷകരെ വല്ലാതെ ബോറടിപ്പിച്ചു. കുട്ടികള്‍ പാട്ടുമായെത്തിയാല്‍ ഉടനെ കുലുക്കി കുലുക്കി ഡാന്‍സ്‌ കളിച്ചുകൊണ്ട്‌ നടക്കുന്ന വീട്ടിലെ ആന്റിമാരും ഉഗ്രന്‍.

സംഘട്ടനങ്ങള്‍ വളരെ ദയനീയമായിരുന്നു.

പ്രധാനമായി എടുത്ത്‌ പറയാവുന്ന ഒരു പ്രത്യകത ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുമ്പോള്‍ ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ അരികില്‍ വച്ചിരുന്നിട്ടുണ്ടാകണം എന്നാണ്‌. കാരണം, പല ഡയലോഗുകളും കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ ഇവിടെയും ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എന്നത്‌ തന്നെ.

ചില സാമ്പിളുകള്‍

"ഇന്ന് രാത്രിയോടെ അവള്‍ ശ്യാമയല്ലാതാകും."

"ആ മാനസികാവസ്ഥയില്‍ എത്തിയാല്‍ പിന്നെ അവളെ നമുക്ക്‌ നഷ്ടപ്പെടും. ഒന്നുകില്‍ അവള്‍ ആത്മഹത്യ ചെയ്യും... "

ഹോമം, ആവാഹിക്കല്‍, മനശ്ശാസ്ത്രവും പൂജയും ചേര്‍ന്നുള്ള സംഗതികള്‍ , പക തീര്‍ക്കല്‍, കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്‌. പലഘട്ടങ്ങളിലും മണിച്ചിത്രത്താഴിലെ ഡയലോഗ്‌ വരെ നമ്മള്‍ പ്രതീക്ഷിക്കും "എന്നെ വിടമാട്ടേന്‍....", "ഗംഗേ....." തുടങ്ങിയ ഡയലോഗുകള്‍ ഒരുവട്ടമെങ്കിലും മനസ്സില്‍ വരാതിരിക്കണമെങ്കില്‍ മണിച്ചിത്രത്താഴ്‌ നമ്മള്‍ കാണാതിരിക്കണം.

കോമഡി എന്ന ഒരു സംഗതി ഈ സിനിമയിലില്ല. അതിനുള്ള ശ്രമങ്ങളെല്ലാം വെറും ട്രാജഡി മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ പ്രേക്ഷകരോട്‌ അല്‍പം പോലും മര്യാദയില്ലാതെ, പ്രേക്ഷകന്റെ സാമാന്യബുദ്ധിയേയും വിവേചനബുദ്ധിയേയും തമസ്കരിച്ച്‌, പരമാവധി വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറക്കിവിടുന്ന ഒരു നാലാം കിട സിനിമ മാത്രമാകുന്നു 'ലിവിംഗ്‌ ടുഗെതര്‍'.

"ഇനി മേലില്‍ എന്നെ സിനിമ കാണാനേ വിളിക്കരുത്‌" എന്ന് ഭാര്യ രോഷത്തോടെ പറഞ്ഞതിന്റെ ഒരു ചെറിയ ഭവിഷ്യത്ത്‌ എന്തെന്നാല്‍ ഇനിമുതല്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ക്കടക്കം ഒരു ടിക്കറ്റ്‌ നഷ്ടപ്പെടുന്നു എന്നതാണ്‌. ഇങ്ങനെ നിരവധി പ്രേക്ഷകരെ തീരുമാനമെടുപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കായാല്‍ മലയാളം സിനിമയുടെ ഭാവി വളരെ ശോഭനമായിരിക്കും.

Rating: 2 / 10 (* ഫാസിലിന്റെ പഴയ നല്ല സിനിമകളോടുള്ള ബഹുമാനം കൊണ്ട്‌ നല്‍കുന്ന റേറ്റിംഗ്‌ ആണിത്‌)

Friday, February 18, 2011

മേക്കപ്പ്‌ മാന്‍ (Makeup Man)



കഥ, സംവിധാനം: ഷാഫി
തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: എം. രഞ്ജിത്‌

കയ്യിലുള്ള സമ്പാദ്യവുമായി ഒരു ബിസിനസ്‌ സംരംഭം തുടങ്ങി നായകന്‍ കടക്കെണിയിലായതിനെത്തുടര്‍ന്ന് നിശ്ചയിച്ച വിവാഹം പെണ്‍ വീട്ടുകാര്‍ വേണ്ടെന്നുവക്കുകയും പെണ്‍കുട്ടി നായകനോടുള്ള ഇഷ്ടം നിലനിര്‍ത്തുകയും ചെയ്യുന്നു. അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ വേറെ നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ തലേന്ന് ആ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി നായകനോടൊത്ത്‌ ഒളിവില്‍ പോയി ഒരു അമ്പലത്തില്‍ ചെന്ന് താലി കെട്ടുന്നു.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിക്ക്‌ ഒരു സിനിമയില്‍ പുതുമുഖ നായികയായി അവസരം കിട്ടുകയും ഭര്‍ത്താവാണ്‌ കൂടെയുള്ളതെന്ന് വെളിവാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നായികയുടെ മേക്കപ്പ്‌ മാന്‍ ആയി കൂടെ നില്‍ക്കേണ്ടി വരുന്നു.

സിനിമാ ലോകം ഇവരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളിലൂടെയും ഈ സിനിമ പുരോഗമിക്കുന്നു.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. സിദ്ധിക്‌,ജയറാം, ഷീല കൗര്‍ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തപ്പോള്‍ ചെറിയ വേഷങ്ങളിലാണെങ്കിലും കുഞ്ചാക്കോ ബോബനും പൃഥ്യിരാജും മോശമല്ലാതെ പ്രത്യക്ഷപ്പെടുന്നു. ജഗതി ശ്രീകുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും സലിം കുമാറും ഹാസ്യം അമിതാഭിനയമില്ലാതെ ഒരു വിധം നന്നായി കൈകാര്യം ചെയ്തു.

സംഭാഷണങ്ങളില്‍ നിലവാരക്കുറവും ആവര്‍ത്തനവും പലപ്പോഴും അനുഭവപ്പെട്ടു.

ആദ്യപകുതി ഒരല്‍പ്പം താല്‍പര്യജനകമായി കടന്നുപോയെങ്കിലും രണ്ടാം പകുതി ഒന്ന് അവസാനിച്ചുകിട്ടാന്‍ നന്നേ വിഷമിച്ചു. രണ്ടാം പകുതിയില്‍ കഥയില്‍ സങ്കീര്‍ണ്ണത വരുത്തുവന്‍ പ്രയാസപ്പെട്ട്‌ നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ഏച്ചുകെട്ടലും ദയനീയവുമായി. ഉദാഹരണത്തിന്‌ സിനിമാ താരങ്ങളായ പൃഥ്യിരാജും മറ്റൊരു നടിയും ചേര്‍ന്ന് നായകനെ സഹായിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ തികച്ചും അപ്രസക്തമായി തോന്നി. ഏച്ചു കെട്ടി ഏച്ചുകെട്ടി ഒരു പരുവത്തില്‍ കൊണ്ടവസാനിച്ചപ്പോഴാണ്‌ ഒരു സമാധാനം കിട്ടിയത്‌. പക്ഷേ, ഇതിന്നിടയിലും രസകരമായ ചില രംഗങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ട്‌ ഓടാതിരിക്കാന്‍ പരുവത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്‌.

കഥയില്‍ ബാലിശമായ പല അംശങ്ങളും വ്യക്തമായി കാണാം. സിനിമാ ലോകം വിഭ്രമിപ്പിക്കുന്നതിനോടനുബന്ധിച്ച മാനസികവികാരങ്ങളും രംഗങ്ങളുമെല്ലാം നല്ലതാണെങ്കിലും നായികയെക്കൊണ്ട്‌ സ്വന്തം ഭര്‍ത്താവിനെ തള്ളിപ്പറയിപ്പിക്കുന്നതിനായി ഉപയോഗിച്ച ലോജിക്ക്‌ വിശ്വസനീയമായില്ലെന്ന് മാത്രമല്ല, മഹാ ബോറാകുകയും ചെയ്തു.

നായകനെ കുടുക്കാന്‍ കൂട്ടുനിന്ന ഒരു SI അവസാന നിമിഷം കൂറുമാറിയതെന്തിനാണെന്ന് വ്യക്തമായില്ല. മനുഷ്യന്‌ നന്നാവാന്‍ നേരോം കാലോം വല്ലതും വേണോ അല്ലേ?

കാര്യമായ ഗുണമോ പ്രാധാന്യമോ ഇല്ലാത്ത ഓരോ ഗാനങ്ങള്‍ (ഒന്ന് കുഞ്ചാക്കോ ബോബനോടൊപ്പവും മറ്റൊന്ന് പൃഥ്യിരാജിനോടൊപ്പവും) നായികയുടെ സിനിമാ അഭിനയം വെളിപ്പെടുത്താന്‍ ഉള്‍ക്കൊള്ളീച്ചിരിക്കുന്നു.

തെറ്റിദ്ധാരണകളൂം ഗൂഢാലോചനകളും പരമാവധി കൂട്ടിക്കുഴച്ച്‌ അതില്‍ ഇഷ്ടവും വേര്‍പിരിയലിന്റെ വേദനയും സമാസമം ചേര്‍ത്ത്‌ ഇളക്കി ചൂടുപിടിക്കുമ്പോള്‍ ഹാസ്യം ഇടയ്ക്കിടെ വിതറി കോടതിയിലിട്ട്‌ വരട്ടിയെടുത്ത്‌ പ്രേക്ഷകന്‌ സമര്‍പ്പിക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.

ഇതൊക്കെയാണ്‌ സംഭവമെങ്കിലും, സാധാരണ പ്രേക്ഷകനെ രസിപ്പിക്കാനും അത്യാവശ്യം പിടിച്ചിരുത്താനും കഴിയുന്ന ചേരുവകകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത്‌ എടുത്ത്‌ ശരിയായ പാകത്തിന്‌ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക്‌ സാമാന്യം മോശമല്ലാത്ത പ്രേക്ഷകശ്രദ്ധനേടാനാവുമെന്നതിന്റെ തെളിവുകൂടിയാകുന്നു 'മേക്കപ്പ്‌ മാന്‍' എന്ന ഈ ചിത്രം.

Rating: 5.25 / 10

Sunday, February 13, 2011

റേസ്‌




കഥ, സംവിധാനം: കുക്കു സുരേന്ദ്രന്‍

തിരക്കഥ: കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല

സംഭാഷണം: റോബിന്‍ തിരുമല

നിര്‍മ്മാണം: ജോസ്‌ കെ ജോര്‍ജ്‌, ഷാജി മേച്ചേരി



പ്രശസ്തനായ ഒരു കാര്‍ഡിയോളജി ഡോക്ടറും അദ്ദേഹത്തിണ്റ്റെ ഭാര്യയും കുട്ടിയും സന്തോഷമായി ജീവിക്കുന്നു. ഇവരുടെ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുകയും വിലപേശി മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു കൂട്ടര്‍.. അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ്‌ ഈ ചിത്രം പുരോഗമിക്കുന്നത്‌.

തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയും തട്ടിക്കൊണ്ട്‌ പോകുന്നതില്‍ ഉള്‍പ്പെട്ടവരുടെ കുറച്ച്‌ സമയത്തെ സീനുകളും കണ്ടാല്‍ തന്നെ ഈ കഥയുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഊഹിക്കാന്‍ കഴിയാത്തവരായി ആരും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. അതായത്‌, തട്ടിക്കൊണ്ടുപോയത്‌ പണത്തിനുവേണ്ടിയല്ല, മറിച്ച്‌ അവര്‍ക്കുണ്ടായ സമാനമായ ഒരു ദുഖത്തിണ്റ്റെയോ ദുരന്തത്തിണ്റ്റെയോ പ്രതികാരം മാത്രമാണിതെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ സ്വാഭാവികം. തട്ടിക്കൊണ്ടുപോയതിനുശേഷമുള്ള കുറച്ചുസമയത്ത്‌ ഫോണിലൂടെയും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ കാര്യമായ കഥാപുരോഗതിയോ ഒരു വേഗതയോ ചിത്രത്തിന്‌ സംഭവിച്ചില്ല എന്നതാകുന്നു വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം. പക്ഷേ, രക്ഷപ്പെടാനുപയോഗിച്ച രീതികളും സംഭവങ്ങളുമെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെയും ബുദ്ധിപരമായും സൃഷ്ടിക്കാനായി എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്ളസ്‌ പോയിണ്റ്റ്‌.

പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആ ശ്രമം വേണ്ടപോലെ ഫലിക്കുന്നില്ല എന്നതാണ്‌ സത്യം. മാത്രമല്ല, വലിച്ച്‌ നീട്ടലില്‍ പെട്ട്‌ പലപ്പോഴും വല്ലാത്ത വിരസതയും അനുഭവപ്പെട്ടു.

ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിലോട്ടടുക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലുള്ള വെളിപ്പെടുത്തലുകൂടി വന്നപ്പോള്‍ സമാധാനമായി. പക്ഷേ, വെളിപ്പെടുത്തലിനുശേഷം ഒരല്‍പ്പം താല്‍പര്യം ജനിപ്പിക്കുവാനായത്‌ ചിത്രത്തിന്‌ നല്ലൊരു പ്രതിച്ഛായ നല്‍കി എന്ന്‌ തോന്നി.

അഭിനയം എല്ലാവരുടേയും ആവറേജ്‌ ആയിരുന്നെങ്കിലും ഇന്ദ്രജിത്‌ എല്ലാവരെക്കാള്‍ മികച്ചുനിന്നു. ജഗതിയെ ചേഞ്ചിനുവേണ്ടി ഇങ്ങനെ കോപ്രായം കാണിച്ച്‌ നശിപ്പിക്കേണ്ടായിരുന്നു എന്ന്‌ തോന്നി.

ഡയലോഗുകള്‍ പലതും നിലവാരം പുലര്‍ത്തുന്നവയായില്ല.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ പലസ്ഥലത്തും നന്നായെങ്കിലും ത്രില്‍ ബില്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ച്‌ അതിണ്റ്റെ ഉച്ഛസ്ഥായിയില്‍ എത്തിയപ്പോള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ഒരു കോമഡിയായി മാറിത്തുടങ്ങിയപോലെ തോന്നി. അത്‌ മാത്രം ശ്രദ്ധിച്ചാല്‍ ആരും ചിരിച്ചുപോകും.

ചിത്രത്തിണ്റ്റെ അവസാനത്തോടടുക്കുമ്പോഴേക്കും പോലീസ്‌ എന്ന സംഗതിയെ പാടേ അവഗണിച്ചതും മറ്റൊരു ന്യൂനതയായി.



ഇതൊക്കെയാണെങ്കിലും, പൊതുവേ പറഞ്ഞാല്‍ കോക്‌ ടെയില്‍, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളിലെപ്പോലെ നല്ലൊരു ശ്രമം ഈ സിനിമയുടെ പിന്നിലുണ്ട്‌. പക്ഷേ, ആവര്‍ത്തനവിരസതകള്‍ കൊണ്ടും ലാഗുകൊണ്ടും ആ ശ്രമത്തെ നല്ലൊരു അവസ്ഥയില്‍ എത്തിക്കാനായില്ലെന്നത്‌ നിരാശാജനകം തന്നെ.



എന്നിരുന്നാലും, തള്ളിക്കളയാതെ പ്രോത്സാഹിപ്പിക്കാവുന്ന പല ഘടകങ്ങളും ഉള്ളതിനാല്‍ ഈ ചിത്രം മോശമല്ലാത്ത ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നതായാണ്‌ എനിക്ക്‌ തോന്നിയത്‌.

Rating : 5 / 10

Thursday, February 10, 2011

ഗദ്ദാമ



കഥ : കെ.യു. ഇക്ബാല്‍

തിരക്കഥ: കെ. ഗിരീഷ്‌ കുമാര്‍, കമല്‍

സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍

സംവിധാനം: കമല്‍

നിര്‍മ്മാണം: പി.വി. പ്രദീപ്‌


നാട്ടിലെ കഷ്ടപ്പാടുകള്‍ക്ക്‌ ശമനമുണ്ടാക്കാനായി സൗദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോകുന്ന അശ്വതി എന്ന ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിക്ക്‌ അവിടെ ഉണ്ടാകുന്ന തീവ്രമായ ജീവിതാനുഭവങ്ങളും ദുരിതങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ഒരു സോഷ്യല്‍ വര്‍ക്കറും മറ്റു ചില മനുഷ്യസ്നേഹികളും ഈ ദുരിതത്തില്‍ അശ്വതിക്ക്‌ അല്‍പമെങ്കിലും തുണയാകുകയും ദുരിതത്തില്‍ നിന്ന് കരകയറി നാട്ടിലേയ്ക്ക്‌ മടങ്ങുകയും ചെയ്യുന്നു എന്നുകൂടി പറഞ്ഞാല്‍ കഥ പൂര്‍ണ്ണമായി.

മരുഭൂമിയിലെ തീഷ്ണമായ ദുരിതത്തിന്റേയും വേദനയുടേയും ചൂടിന്നിടയില്‍ അപ്രതീക്ഷിത മരുപ്പച്ച പോലെ ചില മനുഷ്യസ്നേഹത്തിന്റെ ശീതളച്ഛായയും കുളിര്‍ക്കാറ്റും ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

സംഭവകഥയുടെ ചിത്രീകരണമായതിനാല്‍ തന്നെ കാര്യമായ ഭാവനകളോ ക്രിയേറ്റിവിറ്റിയോ ആവശ്യമില്ലെങ്കിലും സംഭവവികാസങ്ങളുടെ അവതരണവും എല്ലാവരുടേയും അഭിനയവും മികച്ചുനിന്നു.

ശ്രീനിവാസന്റെ കഥാപാത്രത്തിന്‌ കൊടുത്തിരിക്കുന്ന മനുഷ്യസ്നേഹം കുറച്ച്‌ അമിതമായ അളവിലായോ എന്നത്‌ ഇടയ്ക്ക്‌ അദ്ദേഹം ഒരാളെ സഹായിക്കുകയും വീട്ടില്‍ കൂട്ടിക്കൊണ്ടുവരികയും ചെയ്യുമ്പോള്‍ തോന്നിപ്പോയി. മാത്രമല്ല, സ്വാഭാവികതയില്‍ നിന്ന് ഒരല്‍പ്പം കുറവ്‌ സംഭവിച്ചതായും ഇദ്ദേഹത്തിന്റെ ചില രീതികളില്‍ സൂചിപ്പിച്ചു.

അശ്വതി അറബിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സീനിലും ഒരു ന്യൂനത തോന്നി. കോണി ഉപയോഗിച്ച്‌ പുറത്ത്‌ കടന്നതാണെന്ന് അനുമാനിക്കാമായിരുന്നിട്ടും ആ കെട്ടിടത്തിന്റെ ചുറ്റും പരിസരത്തും അന്വേഷിക്കാതെ നേരെ കാറുമെടുത്ത്‌ പായുന്ന അറബിയെ കണ്ടപ്പോള്‍ സഹതാപം തോന്നി.

സൗദി അറേബ്യയിലെ ചില രീതികളും നിയമങ്ങളുമുള്‍പ്പെടെ അവിടെ ദുരിതമനുഭവിക്കുന്ന ചില വിഭാഗങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച വരച്ചുകാട്ടാന്‍ കമലിന്‌ സാധിച്ചിരിക്കുന്നു എങ്കിലും ദുഖപൂര്‍ണ്ണമായ ജീവിതങ്ങള്‍ കാണുന്നതിനും അത്‌ ആസ്വദിക്കുന്നതിനും പ്രേക്ഷകര്‍ അത്ര തല്‍പ്പരരല്ല എന്നതും പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

(മികച്ച ഒരു സിനിമയാണെങ്കിലും, സിനിമ ഒരു വിനോദോപാധിയായി കാണുന്നവര്‍ക്ക്‌ വലിയ വിനോദം ഒന്നും ഉണ്ടാവാനില്ല എന്നതാണ്‌ മറ്റൊരു സത്യം.)

Rating: 6 / 10

Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌ ശങ്കര്‍
നിര്‍മ്മാണം: എസ്‌. സുന്ദര്‍ രാജ്‌
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
സംഗീതം: ബിജിബാല്‍

ഒരു വര്‍ഷം മുന്‍പ്‌ കൊലചെയ്യപ്പെട്ട എറണാകുളം കളക്ടറുടെ കേസ്‌ അന്വേഷണം CBI പോലും കൈവിട്ട്‌ വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു പ്രധാന പത്രത്തിലേയ്ക്ക്‌ താന്‍ കൊലപാതകത്തിസാക്ഷിയാണെന്നും, തെളിവ്‌ ന്‌ കൈവശമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ഒരു അഡ്രസ്സില്ലാത്ത കത്ത്‌ വരുന്നു. .... ഇവിടുത്തെ നിയമവ്യവസ്ഥയേയും ഭരണകൂടത്തെയും വിശ്വാസമില്ലാത്തതിനാലും ജീവഭയം ഉള്ളതിനാലും താന്‍ പുറത്ത്‌ വരാന്‍ ധൈര്യപ്പെടുന്നില്ല എന്ന്‌ 'അര്‍ജുനന്‍' എന്ന്‌ പരിചയപ്പെടുത്തുന്ന വ്യക്തി കത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇതൊരു ന്യൂസ്‌ ആയി മാറുന്നു. ഇത്‌ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകയ്ക്ക്‌ നിരവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലേയ്ക്ക്‌ റോയ്‌ മാത്യു എന്ന ആര്‍ക്കിടെക്റ്റ്‌ എത്തിച്ചേരുകയും 'അര്‍ജുനന്‍' ആയി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ സാഹചര്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തലുകളുമാണ്‌ 'അര്‍ജുനന്‍ സാക്ഷി' എന്ന ഈ ചിത്രം പ്രേക്ഷകരോട്‌ പറയുന്നത്‌.

ആദ്യപകുതി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ജിഞ്ജാസയും നല്ല അളവില്‍ ജനിപ്പിച്ചുവെങ്കിലും രണ്ടാം പകുതിയിലെ സംഭവങ്ങളുടെ പുരോഗതി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള തീവ്രതയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഉണ്ടാക്കിയില്ല.

അഭിനയം എല്ലാവരുടേയും മികച്ചുനിന്നു. പ്രിഥ്വിരാജ്‌, ആന്‍ അഗസ്റ്റിന്‍, വിജീഷ്‌ (നൂലുണ്ട), ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സലിം കുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും കുറച്ച്‌ സീനുകളിലേ ഉള്ളൂവെങ്കിലും വളരെ മിതവും സ്വാഭാവികവുമായതോതില്‍ ഹാസ്യവും അഭിനയവും കാഴ്ചവച്ചു.

ഫോട്ടോഗ്രാഫിയും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ചിത്രത്തിണ്റ്റെ ആസ്വാദനത്തെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്‌.

ചില രംഗങ്ങളില്‍ സംവിധായകണ്റ്റെ സൂക്ഷ്മതക്കുറവും അപൂര്‍ണ്ണതയും ചിത്രത്തില്‍ കാണാം.

വില്ലന്‍മാരില്‍ ആദ്യത്തെ ആളിലേയ്ക്ക്‌ എത്തുന്നതിനുവേണ്ടി പിന്‍ തുടരുന്ന രംഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. റോയ്‌ മാത്യുവിണ്റ്റെ ഒാരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുന്നിടത്തുനിന്ന് അവരെ തിരിച്ച്‌ പിന്തുടരുമ്പോള്‍ കുറച്ചുകൂടി ബുദ്ധിയും സൂക്ഷ്മതയും പ്രദര്‍ശിപ്പിക്കേണ്ടിടത്ത്‌ നേരെ കാറോടിച്ച്‌ പിന്തുടരുകയും പിന്നാലെ തന്നെ നടന്നുചെല്ലുകയും ചെയ്യുന്നത്‌ കുറച്ച്‌ ആര്‍ഭാടമായിപ്പോയി.

വില്ലന്‍മാരുമായി ധാരണയാകുന്നിടത്ത്‌ തെളിവുകള്‍ കൈമാറാതെ തന്നെ വളരെ സിമ്പിളായി ഒപ്പിട്ടുകൊടുത്തതും സംശയാസ്പദമാണ്‌. അതിനുശേഷം നടക്കുന്ന ഫൈറ്റും അതിന്നൊടുവില്‍ കോഴിയെ ആട്ടി കൂട്ടില്‍ കയറ്റുന്ന പോലുള്ള സീനും പ്രേക്ഷകര്‍ക്ക്‌ വിശ്വാസ്യത ജനിപ്പിക്കാന്‍ പ്രാപ്തമായില്ല.

രണ്ടാം പകുതിയില്‍ ചില സീനുകളില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായ രീതിയിലുള്ള അവതരണവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഈ ചിത്രത്തിണ്റ്റെ ആസ്വാദനമൂല്ല്യം വളരെയധികം ഉയര്‍ത്തുമായിരുന്നു എന്ന് തോന്നി. പ്രേക്ഷകരും ഒരു പക്ഷേ ഈ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയതിനാലാവാം പ്രേക്ഷകരില്‍നിന്നുള്ള പ്രതികരണം അത്ര പോസിറ്റീവ്‌ അല്ലാതിരിക്കാന്‍ കാരണം.

പൊതുവേ പറഞ്ഞാല്‍ പൃഥ്യിരാജിണ്റ്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷീകതയും ഒാവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം.

ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം.

രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്റീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.

Rating: 6.5 /10

Friday, January 28, 2011

ദി മെട്രോ



കഥ, തിരക്കഥ, സംഭാഷണം: വ്യാസന്‍ എടവനക്കാട്‌

സംവിധാനം: ബിപിന്‍ പ്രഭാകര്‍

അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കള്‍ കൊച്ചി നഗരത്തിന്റെ ഇരുളടഞ്ഞ ക്രിമിനല്‍ ലോകത്തേയ്ക്ക്‌ ആകസ്മികമായി എത്തിച്ചേരുകയും അവരുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയുള്ള ഒരു രാത്രി അനുഭവിക്കേണ്ടിവരികയും ചെയ്യുന്നതാണ്‌ ഇതിനെ കഥ. ഈ ക്രിമിനല്‍ സംഘത്തെ തളയ്ക്കാന്‍ ജനപിന്തുണയുള്ള ഒരു പോലീസ്‌ ഓഫീസറും എത്തുന്നതോടെ ആ രാത്രി സംഭവബഹുലമാകുന്നു.

ആദ്യത്തെ ഒരു പത്ത്‌ മിനുട്ട്‌ ഒരു ടി.വി. ന്യൂസ്‌ ഷോ എന്നരീതിയില്‍ കൊച്ചിയിലെ ഒരു സാഹചര്യത്തെ വിവരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. പക്ഷേ, ഈ സിനിമയോട്‌ തുടക്കത്തിലേ ഒരു വെറുപ്പ്‌ തോന്നുന്നതിന്‌ ഇത്‌ വളരെ ഉപകരിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. സിനിമയുടെ കഥ മുഴുവന്‍ ഒരാള്‍ നിന്ന് ന്യൂസ്‌ വായിക്കുന്ന പോലെ വായിച്ചാല്‍ സംഭവം എങ്ങനെയുണ്ടാകും?

സുരാജ്‌ വെഞ്ഞാര്‍മൂടിനെ ഒരു 'മക്കള്‍ വാല്‍സല്യനിധിയായ അച്ഛന്‍' വേഷം കെട്ടിച്ച്‌ കുറേ സെന്റി ഉണ്ടാക്കാന്‍ നോക്കിയതെല്ലം ദയനീയമായ ഫലമാണ്‌ ഉണ്ടാക്കിയത്‌. മിണ്ടിയാ മിണ്ടിയാല്‍ 'എന്റെ കുട്ടികള്‍' എന്ന് തുടങ്ങുന്ന വര്‍ത്തമാനം കേട്ട്‌ കുറേ കഴിഞ്ഞപ്പോള്‍ തീയ്യറ്ററില്‍ ഉണ്ടായിരുന്ന ആകെ 6 പേരില്‍ 5 പേരും കോട്ടുവാ ഇട്ടു തുടങ്ങിയിരുന്നു.

വില്ലന്‍ വേഷത്തില്‍ സുരേഷ്‌ കൃഷ്ണയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ശരത്‌ കുമാറും തങ്ങളുടെ ഭാഗം മോശമല്ലാതെ ചെയ്തു.

പത്തിരുപത്‌ ആളുകളെ നേരിടുമ്പോഴും തോക്ക്‌ പോക്കറ്റില്‍ ഭദ്രമായിത്തന്നെ വയ്ക്കുന്ന പോലീസ്‌ ഓഫീസര്‍ തന്നെ ഇവിടെയും. ഒടുവില്‍ മാത്രം തോക്ക്‌ എടുക്കുകയും പതിവുപോലെ അത്‌ തട്ടിത്തെറിപ്പിക്കപ്പെടുകയും എല്ലാം അതേ പടി തന്നെ.

വല്ലാത്ത സംഘര്‍ഷകരമായ അവസ്ഥയിലും മൊബൈല്‍ ഫോണില്ലാത്തതിന്റെ പോലും സെന്റിമെന്റല്‍ ഡയലോഗ്‌ കുത്തിക്കയറ്റാന്‍ തോന്നിയ തിരക്കഥാകൃത്തിനെ സ്തുതിക്കാതെ നിവര്‍ത്തിയില്ല. ('നിനക്കിതുവരെ ഒരു മൊബൈല്‍ ഫോണ്‍ ഇല്ലാത്തത്‌ കഷ്ടം തന്നെ' എന്ന ഡയലോഗിന്റെ മറുപടിയായി 'ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞാനെങ്ങനെയാടാ മൊബൈല്‍ വാങ്ങുന്നത്‌?' എന്ന സെന്റി... അതും ജീവന്‍ പോകാന്‍ നില്‍ക്കുന്ന അവസ്ഥയില്‍... കൊളളാം..)

രണ്ട്‌ മൂന്ന് മൊബൈല്‍ ഫോണും കയ്യില്‍ വച്ച്‌ ഒരു സഹായവും കിട്ടാതെ നെട്ടോട്ടമോടേണ്ടി വരിക എന്നത്‌ തിരക്കഥാകൃത്തിന്റെ ദയനീയത കൂടുതല്‍ വ്യക്തമാക്കുന്നു.

ഒരു ആംബുലന്‍സും ഫയര്‍ എഞ്ചിനും എത്തുമ്പോഴേയ്ക്കും ഗാഢനിദ്രയിലാണ്ട കൊച്ചിയിലെ സ്ത്രീജനങ്ങളുള്‍പ്പെടെയുള്ള ആളുകള്‍ ഓടിക്കൂടുന്ന രംഗം കണ്ട്‌ കോരിത്തരിച്ചുപോയി.... കഷ്ടം!

പൊതുവേ പറഞ്ഞാല്‍ ഒരു പ്രത്യേകതകളോ ആസ്വാദനമൂല്ല്യമോ ഇല്ലാത്ത ഒരു സാദാ സിനിമ. ജഗതിയേയും കുറേ ആന്റിമാരേയും കൂട്ടി ഒരു ആഭാസനൃത്തഗാനരംഗം കൂടി ചേരുന്നതോടെ തികഞ്ഞു എല്ലാം.

(സിനിമകള്‍ മോശമാകുന്നതുകൊണ്ട്‌ കഷ്ടത്തിലാകുന്ന ഒരു വിഭാഗം കൂടിയുണ്ട്‌. തീയ്യറ്ററില്‍ സ്നാക്ക്സും ചായയും വില്‍ക്കുന്ന കടക്കാരാണ്‌. കാരണം, ആകെയുള്ള 6 പേരില്‍ ഒരു 4 പേരല്ലേ ഇത്‌ വല്ലതും വാങ്ങൂ...)

Rating: 3/10

Monday, January 10, 2011

ട്രാഫിക്‌



കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ചയ്‌

സംവിധാനം: രാജേഷ്‌ പിള്ള


സെപ്റ്റംബര്‍ 16 എന്ന ദിവസം... വിവിധ തലങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍...
സുദേവന്‍ (ശ്രീനിവാസന്‍) എന്ന ട്രാഫിക്‌ കോണ്‍സ്റ്റബിള്‍ - ഒരു കൈക്കൂലി കേസില്‍ പിടിയിലായതിനുശേഷം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍കൊണ്ട്‌ ജോലിയില്‍ തിരിച്ച്‌ ജോയിന്‍ ചെയ്യുന്നു...

ഡോക്ടര്‍ ആബേല്‍ (കുഞ്ചാക്കോ ബോബന്‍) - തന്റെ ഭാര്യയ്ക്ക്‌ പിറന്നാള്‍ സമ്മാനമായി പുത്തന്‍ കാറ്‌ സമ്മാനിക്കാനുള്ള ഒരുക്കത്തില്‍

റൈഹാന്‍ (വിനീത്‌ ശ്രീനിവാസന്‍) - തന്റെ തീവ്രമായ ആഗ്രഹത്തിനൊടുവില്‍ ടി.വി. ജേര്‍ണലിസ്റ്റ്‌ ആയി ജോലികിട്ടി തന്റെ ആദ്യത്തെ ദിവസം ആരംഭിക്കുന്നു... അതും സിദ്ധാര്‍ഥ്‌ ശങ്കര്‍ (റഹ്‌ മാന്‍) എന്ന സൂപ്പര്‍ സ്റ്റാറുമായുള്ള അഭിമുഖത്തിന്‌

റൈഹാന്റെ സുഹൃത്ത്ര് രാജീവ്‌ (ആസിഫ്‌ അലി) തന്റെ ബൈക്കില്‍ റൈഹാനെ ഡ്രോപ്പ്‌ ചെയ്യാന്‍ പുറപ്പെടുന്നു...

ഇവരെല്ലാവരും ഒരു ട്രാഫിക്‌ ജംക്‌ ഷനില്‍ നിന്ന് അവരുടെ കൃത്യങ്ങളുമായി പുറപ്പെടുന്നു.

തുടര്‍ന്നുണ്ടാകുന്ന ഒരു ആക്സിഡന്റ്‌... തുടര്‍ന്നുള്ള നിമിഷങ്ങള്‍ ഇവരുടെയെല്ലാവരുടേയും ജീവിതത്തെ പല തരത്തില്‍ ബന്ധിപ്പിക്കുന്നു. ഇവരുടെ ജീവിതങ്ങളെ ദുരന്തങ്ങളിലേയ്ക്കും പുണ്യങ്ങളിലേയ്ക്കും, തെറ്റുകളില്‍നിന്ന് ശരിയിലേയ്ക്കും ഗതിമാറ്റിക്കൊണ്ടുള്ള ഒരു ത്രില്ലിംഗ്‌ റൈഡ്‌ ആകുന്നു ഈ സിനിമ. ഈ യാത്രയില്‍, ഇവരുടെ ഓരോരുത്തരേയും ബന്ധപ്പെട്ടുകിടക്കുന്നവരുടേയും കാര്യങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഈ ചിത്രം ക്രമീകരിച്ചിരിക്കുന്നു.

വളരെ ബ്രില്ലിയന്റ്‌ ആയ ഒരു സംരംഭം എന്നാണ്‌ ഈ ചിത്രത്തെക്കുറിച്ച്‌ ഒറ്റ വാക്കില്‍ പറയാനുള്ളത്‌.

പ്രേക്ഷകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുവാനും ഹൃദയത്തെ സ്പര്‍ശിച്ച്‌ പിടിച്ചിരുത്തുവാനും സാധിച്ചിരിക്കുന്നു എന്നത്‌ തന്നെ ഈ ചിത്രത്തിന്റെ വിജയത്തെ കാണിക്കുന്നു.

പ്രധാന വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം ഇവരോട്‌ ബന്ധപ്പെട്ടു കിടക്കുന്ന മറ്റ്‌ എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ ഒരു വ്യക്തിത്വവും പ്രാധാന്യവും നല്‍കുവന്‍ സാധിച്ചിരിക്കുന്നു എന്നതും വിവിധ കോണുകളില്‍ നിന്നുള്ള കാര്യങ്ങളെ വളരെ ലോജിക്കലായി ഏകോപിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും ഇതിന്റെ തിരക്കഥാകൃത്തുക്കളെ പ്രത്യേകം അഭിനന്ദിക്കുവാന്‍ വക നല്‍കുന്നു.

വളരെ സാധാരണ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം തലച്ചോറ്‌ പ്രവര്‍ത്തിപ്പിക്കേണ്ട തരത്തിലാണ്‌ ഇതിന്റെ രംഗങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്‌ എന്നത്‌ ഒരു കുറവായി പറയുന്നതിനേക്കാള്‍ മികവായി ചൂണ്ടിക്കാട്ടാനാണ്‌ പലരും താല്‍പര്യപ്പെടുക. ഇടയ്ക്ക്‌ ഡോക്ടര്‍ ആബേലിന്റെ ഒരു നെഗറ്റീവ്‌ ആയ ഇടപെടല്‍ എന്തോ ഒരു അസ്വാസ്ഥ്യം ജനിപ്പിച്ചു. എന്തോ ഒരു അപാകത...
ഏറ്റെടുത്ത ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അതിന്റെ ത്രില്ലും എനര്‍ജിയും പരിഗണിക്കുമ്പോള്‍ ശ്രീനിവാസന്‌ തന്റെ ചലനങ്ങളിലും ഭാവങ്ങളിലും അത്‌ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കാനായില്ല എന്ന് തോന്നി.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. ആസിഫ്‌ അലി പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

രണ്ട്‌ മണിക്കൂര്‍ ഈ ട്രാഫിക്കില്‍ പെടുന്ന നമുക്ക്‌ അത്‌ ശരിക്കും ആസ്വദിക്കാനാകുന്നു എന്നതാണ്‌ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌.

Enjoy the Traffic!

(Rating : 7 / 10)

Sunday, January 02, 2011

മേരിക്കുണ്ടൊരു കുഞ്ഞാട്‌




കഥ, തിരക്കഥ, സംഭാഷണം: ബെന്നി പി. നായരമ്പലം
സംവിധാനം: ഷാഫി
നിര്‍മ്മാണം: വൈശാഖ രാജന്‍

ഒരു മലയോരഗ്രാമത്തെ കപ്പ്യാരുടെ (വിജയരാഘവന്‍) രണ്ടാമത്തെ മകനായ സോളമന്‍ (ദിലീപ്‌) പേടിത്തൊണ്ടനും ജോലിയൊന്നും ചെയ്യാതെ നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപഹാസ്യനായി ഇങ്ങനെ ജീവിക്കുന്നു. കപ്പ്യാരുടെ മൂത്ത മകന്‍ ചെറുപ്പത്തിലേ നാടുവിട്ടുപോയി. സോളനമെനെ കൂടാതെ രണ്ട്‌ പെണ്‍ മക്കളുമുണ്ട്‌ കപ്പ്യാര്‍ക്ക്‌. സോളമന്‌ ചെറുപ്പം മുതലേ ഒരു പണക്കാരനായ മുതലാളിയുടെ (ഇന്നസെണ്റ്റ്‌) മകളായ മേരിയുമായി (ഭാവന) അടുപ്പമുണ്ട്‌. അതിണ്റ്റെ പേരിലും മേരിയുടെ ആങ്ങളമാരുടെ കയ്യില്‍ നിന്ന് ഇടയ്ക്കിടയ്ക്ക്‌ നല്ല അടി കിട്ടാറുണ്ട്‌. ഒരിക്കല്‍ ആ നാട്ടിലേയ്ക്ക്‌ എത്തിച്ചേരുന്ന ഒരു അപരിചിതന്‍ (ബിജുമേനോന്‍) സോളമണ്റ്റെ നാടുവിട്ടുപോയ ചേട്ടനായി ചിത്രീകരിക്കപ്പെടേണ്ടിവരികയും തുടര്‍ന്ന് സോളമണ്റ്റേയും വീട്ടുകാരുടേയും നാട്ടുകാരുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ഈ സിനിമയുടെ പ്രമേയം.

ദിലീപിണ്റ്റെ നിസ്സഹായവും നിഷ്കളങ്കവുമായ കഥാപാത്രം പ്രേക്ഷകരെ ഒരു പരിധിവരെ രസിപ്പിക്കാന്‍ പ്രാപ്തമായതാകുന്നു. കൂടാതെ, ശവപ്പെട്ടി വില്‍പ്പനക്കാരനായ സലിം കുമാര്‍, പള്ളിയിലെ വികാരിയായി ജഗതി തുടങ്ങിയവരും ഹാസ്യാത്മകമായി ഈ സിനിമയെ മുന്നോട്ട്‌ കൊണ്ടുപോകുവാന്‍ സഹായിച്ചിരിക്കുന്നു.

ബിജുമേനോന്‍ ആകുന്നു ഈ സിനിമയിലെ ഏറ്റവും മര്‍മ്മ പ്രധാനമായ കഥാപാത്രം. രസിപ്പിക്കുന്നതിലുപരി അഭിനയത്തിലും ബിജുമേനോന്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നു.

ദിലീപിനെപ്പോലെ തന്നെ, ഇന്നസെണ്റ്റും തണ്റ്റെ ഭാഗം ഗംഭീരമാക്കി. ഭാവന തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.
പൊതുവേ, എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.

രണ്ട്‌ ഗാനങ്ങള്‍ തീയ്യറ്ററില്‍ ഒാളം സൃഷ്ടിക്കാന്‍ പ്രാപ്തമായവയായിരുന്നു. മറ്റൊരെണ്ണം അത്ര മെച്ചമായി തോന്നിയില്ല.

കാര്യമായ കഴമ്പുള്ള ഒരു കഥയൊന്നുമല്ലെങ്കിലും സിനിമയുടെ നല്ലൊരു ശതമാനം ഭാഗവും പ്രേക്ഷകരെ രസിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌ ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. പക്ഷേ, ക്ളൈമാക്സിനോടടുത്തപ്പോള്‍ 'പാപ്പി അപ്പച്ചാ' സിനിമയിലെ 'വീട്‌ കത്തിക്കല്‍' സംഭവം അതേപോലെ ആവര്‍ത്തിക്കുകയും 'മീശമാധവ'നിലെ വിഗ്രഹമോഷണത്തെ തടയുന്നത്‌ ലോക്കേഷന്‍ പോലും സമാനമായ രീതിയില്‍ പുനരാവിഷ്കരിച്ചിരിക്കുകയും ചെയ്തത്‌ വല്ലാത്തൊരു ചെയ്തായിപ്പോയി.

സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത പല സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്‌. മണ്ണ്‍ മാന്തി കുഴിച്ചിട്ട സാധനം തിരയാനായി നാലഞ്ച്‌ അടിയുടെ കുഴികള്‍ ഒരു പ്രദേശം മുഴുവന്‍ ഉണ്ടാക്കിയിടുന്നതിണ്റ്റെ ഔചിത്യം പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്‌. ('മാവ്‌ നിന്നിരുന്ന സ്ഥാനം പണ്ടേ ചോദിക്കാമായിരുന്നില്ലേ' എന്നത്‌ സിനിമ കണ്ടതിനുശേഷം തെൊന്നുകയും ചെയ്തു).

ആവര്‍ത്തനം കൊണ്ട്‌ പല കോമഡി രംഗങ്ങളുടേയും ഡെവലപ്‌ മെണ്റ്റ്‌ ഊഹിക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നെങ്കിലും പൊതുവേ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌ സത്യം.

വലിയ പ്രാധാന്യമോ കാമ്പോ ഇല്ലാത്ത കഥയാണെങ്കിലും പ്രേക്ഷകരെ കാര്യമായി ഉപദ്രവിക്കാതെ, അവര്‍ക്ക്‌ ചിരിക്കാനും ആസ്വദിക്കാനുമുള്ള അവസരം സൃഷ്ടിക്കുക വഴി ഈ സിനിമ പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

Rating: 6 / 10

Tuesday, December 28, 2010

ടൂര്‍ണ്ണ മെന്റ്‌



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മ്മാണം, വിതരണം (എല്ലാം): ലാല്‍


ക്രിക്കറ്റ്‌ സെലക്ഷന്‌ പോകാന്‍ അവസരം കിട്ടിയ മൂന്ന് സുഹൃത്തുക്കള്‍... ഇവര്‍ ഫ്രീലാണ്ട്സ്‌ ഫോട്ടോഗ്രാഫറായ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നു. സെലക്‌ ഷനു ബാഗ്ലൂരിലേയ്ക്ക്‌ പുറപ്പെടുന്നതിനുമുന്‍പ്‌ തന്നെ അതിലൊരാള്‍ക്ക്‌ ആക്സ്നിഡന്റ്‌ പറ്റുകയും പോകാന്‍ കഴിയാതാവുകയും ചെയ്യുന്നു. ബാക്കി രണ്ടുപേരും പോകാനൊരുങ്ങുമ്പോള്‍ അവരുടെ കൂടെ ഈ പെണ്‍കുട്ടിയും എയര്‍പോര്‍ട്ടില്‍ വച്ച്‌ പരിചയപ്പെട്ട സെലക്‌ ഷനു വേണ്ടി പോകുന്ന മറ്റൊരു പയ്യനും ഒരുമിക്കുന്നു. ഫ്ലൈറ്റ്‌ കാന്‍സല്‍ ചെയ്തതിനാല്‍ ഈ പെണ്‍കുട്ടിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാംഗ്ലൂര്‍ ട്രിപ്പ്‌ അടിപൊളിയാക്കാന്‍ തീരുമാനിച്ച്‌ ഇവര്‍ ഒരു ലോറിയില്‍ കയറി പുറപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും ആ സംഭവങ്ങളെ തന്നെ റീ പ്ലേ ചെയ്യുമ്പോള്‍ കാണുന്ന ഒളിഞ്ഞു കിടക്കുന്ന സംഭവങ്ങളും ചേര്‍ത്ത്‌ ഒരു സിനിമ.

ഇടയ്ക്ക്‌ നല്ല മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മ സംഭാഷണങ്ങളുണ്ടെങ്കിലും പല ഹാസ്യരംഗങ്ങളും വേണ്ടത്ര ഗംഭീരമായില്ല. ആദ്യം ഒരല്‍പ്പം ഇഴഞ്ഞു നീങ്ങുകയും തുടര്‍ന്ന് ഒരു ഗാനരംഗമുള്‍പ്പെടെ ആസ്വാദനതലത്തിലേയ്ക്ക്‌ ഉയരുകയും ചെയ്തതിനുശേഷം മനസ്സിനെ അലോസരപ്പെടുത്തുന്ന രീതിയിലേയ്ക്ക്‌ സന്ദര്‍ഭങ്ങള്‍ മാറുകയും അതുവരെ തോന്നിയിരുന്ന ഒരു ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്തു.

ഓരോ കഥാപാത്രങ്ങളുടേയും പ്രത്യക്ഷത്തിലുള്ള പെരുമാറ്റങ്ങളും സാഹചര്യങ്ങളും കാണിച്ചതിനുശേഷം അതിനെ റീ വൈന്റ്‌ ചെയ്ത്‌ റീപ്ലേ ചെയ്യുമ്പോള്‍ അവരുടെ തന്നെ മറ്റൊരു ചിന്താരീതിയും പ്രവര്‍ത്തിയും പ്രകടമാക്കിത്തരുന്ന തരത്തിലുള്ള ഒരു പുതുമയാണ്‌ ഈ സിനിമയുടെ ആകെയുള്ള പ്രത്യേകത. പക്ഷേ, നല്ലൊരു കഥയോ അതിനോട്‌ ചേര്‍ന്ന് നില്‍ക്കുന്ന തിരക്കഥയോ വളരെ ആകര്‍ഷകമായില്ല എന്നതാണ്‌ പ്രധാന ന്യൂനത. പുതുമുഖങ്ങളടങ്ങുന്ന ചെറുപ്പക്കാരായ അഭിനേതാക്കളെല്ലാവരും നല്ല നിലവാരം പുലര്‍ത്തി എന്നത്‌ ലാലിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു. ചിത്രത്തിലെ ഒരു ഗാനം വളരെ ആകര്‍ഷവും ഒരു ഗാനം അനാവശ്യമായി.

ഹാസ്യത്തിനുവേണ്ടി കെട്ടിച്ചമച്ച ചില രംഗങ്ങള്‍ വളരെ അപഹാസ്യമായി തോന്നി. ഒരു ജീപ്പ്‌ ഡ്രൈവര്‍ ഇല്ലാതെ റിവേര്‍സ്‌ ആയി കുറേ നേരം കുറേ പേരെ ഓടിക്കുന്നതാണ്‌ വലിയൊരു തമാശ.

അനാവശ്യമായ തീവ്രതയിലേയ്ക്ക്‌ അവസാനരംഗങ്ങളെ കെട്ടിച്ചമച്ച്‌ കൊണ്ട്‌ പോകുകയും അതിന്റെ ന്യായീകരണങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നിടമെല്ലാം സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്ത സന്ദര്‍ഭങ്ങള്‍ കൊണ്ട്‌ കുത്തിനിറച്ചിരിക്കുന്നു.

പുതുമുഖങ്ങളേയും പുതിയ തലമുറയേയും ഉപയോഗിച്ച്‌ ഒരു ടൈം പാസ്സ്‌ സിനിമ ഉണ്ടാക്കുവാന്‍ ലാല്‍ കാണിച്ച മനസ്സിനും ധൈര്യത്തിനും അഭിനന്ദനം. പക്ഷേ.. അദ്ദേഹത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിന്റെ (പ്രതീക്ഷകള്‍ കഴിഞ്ഞ പല സിനിമകളിലായി കുറഞ്ഞു വരുമ്പോഴും) ഏഴയലത്തുപോലും എത്താന്‍ ഈ ചിത്രത്തിന്‌ കഴിഞ്ഞില്ല എന്നതാകുന്നു മറ്റൊരു സത്യം.

Rating: 4.5/10

Wednesday, December 22, 2010

കാണ്ടഹാര്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മേജര്‍ രവി


മിലിറ്ററിയില്‍ നിന്ന് വിരമിച്ച്‌ വിശ്രമജീവിതം നയിക്കുന്ന ലോക്‌ നാഥ്‌ മിശ്ര എന്ന ഓഫീസറുടെ മകനെ ** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനി'ല്‍ നിന്ന് നല്ലൊരു സൈനികനാക്കാനുള്ള മേജര്‍ മഹാദേവന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടക്കുന്ന ശ്രമങ്ങളും തുടര്‍ന്ന് മേജര്‍ മഹാദേവന്റെ തന്നെ NSG ഗ്രൂപ്പില്‍ ഇദ്ദേഹമുള്‍പ്പെടുന്ന ഓപ്പറേഷനുകളും ഒടുവില്‍ ഒരു പ്ലെയിന്‍ ഹൈജാക്കില്‍ രക്ഷകരാവുന്നതുമാണ്‌ ഈ ചിത്രത്തിന്റെ ചുരുക്കം. ചുരുക്കം എന്ന് എഴുതിയെങ്കിലും ഇത്‌ ശരിക്കും ഇത്ര തന്നെയേ ഉള്ളൂ...

തുടക്കത്തെ കുറേ സമയം വളരെ ദയനീയമായി ഇഴഞ്ഞു നീങ്ങിയാണ്‌ കഥ മുന്നോട്ട്‌ പോയത്‌. പിന്നെ കുറച്ച്‌ സമയം ട്രെയിനിങ്ങും ഒരു കമാന്‍ഡോ ഓപ്പറേഷനും. ഒടുവില്‍ ഒരു വിമാനരാഞ്ചലില്‍ നടത്തുന്ന സാഹസികമായ ഇടപെടലും.

വളരെ ചുരുക്കം ചില രംഗങ്ങളില്‍ മനസ്സില്‍ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതും രാജ്യത്തെ സേവിക്കുന്ന സൈനികരുടെ ധീരപ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നുള്ളതും മാത്രമാകുന്നു ഈ സിനിമയുടെ ആകെ ഒരു പോസിറ്റീവ്‌ ഘടകം. കൂടാതെ, അമിതാബ്‌ ബച്ചന്‍ എന്ന മഹാനടന്റെ അനായാസവും നിയന്ത്രിതവുമായ അഭിനയപ്രകടനം മലയാളസിനിമയ്ക്കും ലഭിച്ചിരിക്കുന്നു എന്നതും വളരെ പ്രധാനമായ ആകര്‍ഷണമാണ്‌. മോഹന്‍ ലാല്‍ തന്റെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തി. മേജര്‍ രവി കുറച്ച്‌ ഭാഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്തോ ഒരു 'കല്ല് കടി' അനുഭവപ്പെട്ടു.

പൊതുവേ നോക്കിയാല്‍ ആവര്‍ത്തനങ്ങളും പൂര്‍ണ്ണതക്കുറവുകളും കൊണ്ട്‌ വല്ലാത്ത ഒരു അവസ്ഥയിലുള്ള പാളിപ്പോയ ഒരു ചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കന്‍ കഴിയൂ.

കൊടും തീവ്രവാദിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ മറ്റ്‌ പല തീവ്രവാദികളും വന്ന് മംഗളം നേരുന്നതും പ്ലാനിംഗ്‌ നടത്തുന്നതുമൊക്കെ ഇന്ത്യയില്‍ സംഭവിക്കുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ നിയമസംവിധാനം കത്തിച്ചുകളയുന്നതാകും നല്ലത്‌.

ജിഹാദുകള്‍ ഒരു പെണ്ണിനെ പിടിച്ചുകൊണ്ട്‌ പോകുന്നത്‌ കണ്ട്‌ അതിന്റെ കാരണം ദൂരെ നിന്ന് തന്നെ ഊഹിച്ച്‌ നമുക്ക്‌ പറഞ്ഞു തരുന്നത്‌ കണ്ടപ്പോള്‍ ആ വ്യക്തിയുടെ ദിവ്യദൃഷ്ടിയോട്‌ അസൂയ തോന്നിപ്പോയി.

വിമാനരാഞ്ചലില്‍ നിന്നെല്ലാം രക്ഷിച്ച്‌ അവസാനം വിമാനം നിലത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ ഗംഭീരമായൊരു ലാന്‍ഡിങ്ങും തുടര്‍ന്നുള്ള സാഹസികമായ ഡ്രൈവിങ്ങും കണ്ടാല്‍ പ്രേക്ഷകര്‍ക്ക്‌ അന്ധാളിപ്പും ഒരു നിര്‍വ്വികാരതയും മാത്രം ബാക്കിയാവും... (ഒന്നും മനസ്സിലാവില്ലെന്നര്‍ത്ഥം).

നായിക എന്നൊരു സംഭവം ഈ ചിത്രത്തിലില്ല.

മേജര്‍ രവിയുടെ തന്നെ കഴിഞ്ഞ ചിത്രത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലുമുണ്ട്‌. ഇതും കൊള്ളാം.

കോമഡിക്കുവേണ്ടി ചെറിയ ശ്രമങ്ങളേ നടത്തിയിട്ടുള്ളൂ എന്നത്‌ ആശ്വാസം,... അത്രയും കുറവ്‌ സഹിച്ചാല്‍ മതിയല്ലോ...

അമിതാബ്‌ ബച്ചനും മോഹന്‍ ലാലും നേര്‍ക്കുനേര്‍ അഭിനയിക്കുന്ന് രംഗങ്ങളില്‍ വളരെ കുറച്ച്‌ സമയം ഒരു വൈകാരികത നിറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സാദ്ധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താതിരിക്കുകയോ വേണ്ടത്ര എഫ്ഫക്റ്റ്‌ ഇല്ലാതിരിക്കുകയോ സംഭവിച്ചിരിക്കുന്നു.

സിനിമയുടെ അവസാനരംഗത്തില്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന മേജര്‍ മഹാദേവന്റെ കണ്ണുകളെ കുറച്ചു സമയം കാണിക്കുകയും ആ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒരു ചാലായി ഒഴുകി വീഴുകയും ചെയ്തത്‌ നല്ലൊരു രംഗമായിരുന്നു.

മേജര്‍ രവിയ്ക്ക്‌ ഇത്രയൊക്കെയേ ചെയ്യാനാവൂ... വിമാനറാഞ്ചലിനോടനുബന്ധിച്ച കമാന്‍ഡോ ഓപ്പറേഷനുവേണ്ടി 2 മണിക്കൂറിലധികം നീളുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കേണ്ടിവന്നാല്‍ ആരുടെയായാലും ഗതി ഇതൊക്കെ തന്നെ.

** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ഒരു ചെറുപ്പക്കാരനാണ്‌ ഞാന്‍' എന്നൊരാള്‍ സ്വയം പറയുന്നത്‌ ആദ്യമായി കേള്‍ക്കാനായി ഈ ചിത്രത്തില്‍.


Rating: 3.5/10

Saturday, December 11, 2010

ബെസ്റ്റ്‌ ആക്ടര്‍



കഥ, സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
തിരക്കഥ, സംഭാഷണം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: നൌഷാദ്‌

നിനിമാ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ മോഹനന്‍ (ശ്രീ മമ്മൂട്ടി). വിഷുവിനും ഓണത്തിനുമൊന്നും ഭാര്യയോടും മകനോടും സമയം ചെലവഴിക്കാതെ ഏതെങ്കിലും സംവിധായകരെ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതിലൂടെ ഇദ്ദേഹത്തിണ്റ്റെ അഭിനയ താല്‍പര്യം വളരെ പ്രാധാന്യമുള്ളതാണെന്ന്‌ ബോദ്ധ്യപ്പെടുന്നു.

കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ (സുകുമാരി) വളര്‍ത്തിയ കുട്ടിയാണ്‌ മോഹനണ്റ്റെ ഭാര്യ (ശ്രുതി കൃഷ്ണന്‍). ഈ സിസ്റ്റര്‍ ഉള്‍പ്പെടെ പലരും ഇദ്ദേഹത്തിണ്റ്റെ അഭിനയമോഹത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നാട്ടിലുള്ള പലരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍, തണ്റ്റെ സ്കൂളില്‍ നടക്കുന്ന ഒരു ഷൂട്ടിംഗ്‌ സെറ്റില്‍ വെച്ച്‌ ചാന്‍സ്‌ കിട്ടാതെ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുന്ന ഇദ്ദേഹം, ഒന്നുകില്‍ അഭിനയം അല്ലെങ്കില്‍ ജീവിതം എന്ന്‌ തീര്‍ച്ചപ്പെടുത്തുന്നു. പട്ടണത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന തണ്റ്റെ പഴയ പരിചയക്കാരനായ അസോസിയേറ്റ്‌ ഡയറക്റ്ററെ തേടി ചെല്ലുന്ന ഇദ്ദേഹം അവീടെയുള്ള മലയാളസിനിമയുടെ സൃഷ്ടികളുടെ പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടിവരികയും അവരുടെ അവഹേളനകള്‍ക്ക്‌ പാത്രമാകുകയും ചെയ്യുന്നു.

ഇദ്ദേഹത്തിണ്റ്റെ ഇപ്പോഴത്തെ പാവത്താന്‍ സ്വഭാവവും രൂപവും തങ്ങളുടെ പ്ളാന്‍ ചെയ്യുന്ന വയലന്‍സ്‌ ചിത്രത്തിന്‌ ഒട്ടും ചേരുന്നില്ല എന്ന കാരണത്താല്‍ ചാന്‍സ്‌ കൊടുക്കാതെ ഒഴിവാക്കപ്പെടുന്നു. ആ ചെറുപ്പക്കാര്‍ വിവേക്‌ ഒബ്രോയ്‌ എന്ന ബോളിവുഡ്‌ ആക്ടര്‍ എങ്ങനെ വളര്‍ന്നു എന്നതിണ്റ്റെ ഒരു വിവരണം കൊടുക്കുകയും നിരവധി പേര്‍ ഇതുപോലെ ജീവിതാനുഭവങ്ങള്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ കൊണ്ടാണ്‌ ഇന്ന്‌ വലിയ അഭിനേതാക്കളായി തീര്‍ന്നതെന്ന്‌ സ്ഥാപിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്‌ നാട്‌ വിട്ട്‌ പോകുന്ന മോഹനന്‍ ജീവിതാനുഭവങ്ങള്‍ക്കായി പുതിയ ലോകത്തേക്ക്‌ പ്രവേശിക്കുകയും അവിടെ തണ്റ്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ്‌ ബെസ്റ്റ്‌ ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.

എത്ര ചെറിയ വേഷമായിരുന്നാലും ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ സിനിമയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിണ്റ്റെ വിജയം.

നാട്ടിലെ മോഹനണ്റ്റെ സുഹൃത്തുക്കളായ ബിജുക്കുട്ടന്‍, ഫോട്ടോഗ്രാഫര്‍ എന്നിവരും പട്ടണത്തിലെ ഫ്ളാറ്റില്‍ മോഹനന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ചെറുപ്പക്കാര്‍, മോഹനന്‍ ചെന്നെത്തുന്ന ഗ്യാങ്ങിലുള്ള ലാല്‍, സലിം കുമാര്‍, നെടുമുടിവേണു, വിനായകന്‍ തുടങ്ങിയ എല്ലാവരും തന്നെ തങ്ങളുടെ രംഗങ്ങള്‍ ഭംഗിയായി ചെയ്തു. ശ്രുതി കൃഷ്ണന്‍ എന്ന പുതുമുഖ നടി അത്ര നന്നായി എന്നൊന്നും പറയാനില്ലെങ്കിലും വെറുപ്പിച്ചില്ല എന്നത്‌ തന്നെ വലിയ കാര്യം.

മൂന്ന്‌ നാല്‌ സീനുകളില്‍ ഉണ്ടായ നാടകീയതകള്‍ ഒഴിച്ചാല്‍ വളരെ ഭദ്രവും കെട്ടുറപ്പുള്ളതുമായ തിരക്കഥയും, സ്വാഭാവികവും രസകരവും അതിനോട്‌ ചേര്‍ന്ന്‌ പോകുന്നതുമായ സംഭാഷണങ്ങളുമായി മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും അഭിനന്ദനമര്‍ഹിക്കുന്ന ജോലി ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെയും പുരോഗതിയെയും കാണിക്കാന്‍ ഉപയോഗിക്കുക എന്നത്‌ ശരിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടൊഴികെ ബാക്കിയൊന്നും അത്ര വളരെ മികച്ചതായൊന്നും പറയാനില്ല.

മമ്മൂട്ടി എന്ന നടന്‍ തണ്റ്റെ റോള്‍ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

'രബ്‌ നേ ബനായാ ജോഡി' എന്ന ഹിന്ദി സിനിമയുടേയും 'ഉദയനാണ്‌ താരം' എന്ന മലയാളം സിനിമയുടേയും ചില ആശങ്ങളുടെ സ്വാധീനം ഈ ചിത്രത്തില്‍ ചിലസന്ദര്‍ഭങ്ങളില്‍ തോന്നിയിരുന്നു.

കഥാ സന്ദര്‍ഭങ്ങളിലും ചെറിയ ബലക്കുറവ്‌ അനുഭവപ്പെടുന്ന ഭാഗങ്ങളുണ്ട്‌. നാട്ടില്‍ നിന്ന് അഭിനയമോഹവുമായി പുറപ്പെടുന്ന മോഹനന്‍ ഭാര്യയോടും കുട്ടിയോടും അധികം ബന്ധപ്പെടാതിരിക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഭാര്യയുടെ തീരുമാനം ഒരല്‍പ്പം ചേര്‍ച്ചക്കുറവുള്ളതായി തോന്നി.

ഒരു സിനിമാഷൂട്ടിംഗ്‌ രംഗത്ത്‌ മാഫിയാ ശശിയേയും സഹപ്രവര്‍ത്തകരേയും 'ഗായ്‌ ഫാല്‍ത്തൂ ജാന്‍ വര്‍ ഹേ..' തുടങ്ങിയ ഹിന്ദി ഡയലൊഗുകളും കളിത്തോക്കുമായി മോഹനന്‍ വിരട്ടുന്ന രംഗം തമാശയായി കണ്ടിരിക്കാന്‍ കൊള്ളാം.

ശ്രീജിത്ത്‌ രവി കൂടെ കൊണ്ടുവരുന്ന തടിമാടന്‍മാരായ ഗുണ്ടകളെ മോഹനന്‍ നേരിടുമ്പോള്‍ അതിലെ ഏറ്റവും ഭീമാകാരനായ ആളെ ഒരൊറ്റ ഇടിക്ക്‌ ശേഷം അപ്രത്യക്ഷനാക്കിയത്‌ സംവിധായകണ്റ്റെ മിടുക്കായി കാണാം. അയാളെ ഇടിച്ച്‌ തോല്‍പ്പിക്കുക എന്നത്‌ അത്ര സ്വാഭാവികമായി നടപ്പിലാക്കാനാവുന്ന ഒന്നല്ല എന്ന് അദ്ദേഹത്തിനുണ്ടായ നല്ല വിവേകം.

കുറച്ച്‌ കൂടി സെണ്റ്റിമെണ്റ്റല്‍ വാല്യൂ കൊടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത്‌ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതും മറ്റൊരു ന്യൂനതയാണ്‌.

പൊതുവേ പറഞ്ഞാല്‍, പ്രേക്ഷകര്‍ക്ക്‌ അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട്‌ ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ്‌ ആക്ടര്‍' എന്നത്‌ നിസ്സംശയം പറയാം.

ഭാവിയിലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌ ഇതിലും നല്ല സിനിമകള്‍ മലയാള സിനിമയ്ക്ക്‌ സംഭാവനചെയ്യാനാവട്ടെ എന്ന് ആശംസിക്കുന്നു.

Rating: 5.5 / 10

Saturday, December 04, 2010

സഹസ്രം



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഡോ: എസ്‌. ജനാര്‍ദ്ദനന്‍
നിര്‍മ്മാണം: ത്രിലോഗ്‌ സുരേന്ദ്രന്‍ പിള്ള പന്തളം

പഴയ ഒരു മനയും അതിനെ ചുറ്റിപ്പറ്റിയുള്ള പൂര്‍വ്വകാല കഥയും, ആ മനയില്‍ നടക്കുന്ന സിനിമാഷൂട്ടിങ്ങും അതിന്നിടയില്‍ സംഭവിക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന്‌ നടക്കുന്ന പോലീസ്‌ അന്വേഷണങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവിയലാണ്‌ സഹസ്രം എന്ന ഈ സിനിമ.

സിനിമാഷൂട്ടിങ്ങിലെ പ്രൊഡക്ഷന്‍ കണ്ട്രോളറായി ജഗതി ശ്രീകുമാറും, കലാ സംവിധായകനായി ബാലയും, ഡയറക്ടറായി കോട്ടയം നസീറും, വില്ലന്‍ റോളിലുള്ള അഭിനേതാവായി സുരേഷ്‌ കൃഷ്ണയും പോലീസ്‌ ഓഫീസറായി സുരേഷ്‌ ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. മനയുടെ ഉടമയും പഴയതലമുറയിലെ ജീവിച്ചിരിക്കുന്ന കണ്ണിയുമായി റിസബാവയ്മു അദ്ദേഹത്തിണ്റ്റെ മകളായി ലക്ഷ്മി ഗോപാലസ്വാമിയും പുതുമുഖ നടിയായി സന്ധ്യയും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

സ്വതവേ മയക്ക്‌ മരുന്ന്‌ കുത്തിവെച്ച്‌ ജിവിക്കുന്ന കലാസംവിധായകനായ ബാലെ, തണ്റ്റെ പരാമര്‍ശം മൂലം ആത്മഹത്യെ ചെയ്ത തണ്റ്റെ പ്രണയിനിയെക്കുറിച്ചോര്‍ത്ത്‌ ജീവിതം തള്ളിനീക്കുമ്പോള്‍ പുതിയ ഒരു സിനിമയുടെ സെറ്റിലേയ്ക്ക്‌ പോകുവന്‍ നിര്‍ബന്ധിതനാകുന്നു. താന്‍ സെറ്റ്‌ തയ്യാറാക്കേണ്ട മനയില്‍ എത്തിയ ബാലെ, അവിടെ ചില ആളുകളേയും ചില സന്ദര്‍ഭങ്ങളും അക്രമങ്ങളും കാണുവാനിടയാകുന്നു. അവിടെനിന്ന്‌ വണ്ടിയുമായി ഓടി രക്ഷപ്പെട്ട്‌ ഹോട്ടലില്‍ കിടന്നുറങ്ങി എഴുന്നേറ്റതിനുശേഷം ആ മനയുടെ ഉത്തരവാദപ്പെട്ടവരോടൊപ്പം അവിടെ എത്തിയപ്പോല്‍ ഇടിഞ്ഞു പൊളിഞ്ഞ്‌ നശിക്കാറായ ഒരു മന മാത്രം അവിടെ കണ്ട്‌ അത്ഭുതപ്പെടുന്നു. താന്‍ ദര്‍ശിച്ചതെല്ലാം തോന്നലോ അതോ മരിച്ച ആത്മാക്കളുടെ ചരിത്രത്തിണ്റ്റെ റീ വൈണ്ട്‌ ചെയ്ത ഷോ ആണോ എന്ന്‌ തീര്‍ച്ചയാകാതെ സംശയിച്ച്‌ നില്‍ക്കുന്നു. ഇദ്ദേഹത്തിന്‌ മാത്രമായി ചില ദര്‍ശനങ്ങളും തോന്നലുകളും ഉണ്ടാകുകയും ഷൂട്ടിങ്ങില്‍ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ആ സെറ്റില്‍ നിന്ന്‌ ഒഴിവാക്കപ്പെടുകയും ഷൂട്ടിങ്ങിനിടയില്‍ ഒരു മരണം നടക്കുകയും സംഭവസ്ഥലത്തിന്‌ പരിസരത്ത്‌ മയക്കുമരുന്ന്‌ കുത്തിവച്ച നിലയില്‍ ബാലെയെ കാണാനിടയാകുകയും കൊലപാതകിയായി തീര്‍ച്ചപ്പെടുത്തി അറസ്റ്റ്‌ ചെയ്ത്‌ മാനസികരോഗ ചികിത്സയ്ക്ക്‌ അയക്കപ്പെടുകയും ചെയ്യുന്നു.

മരിച്ച നടന്‍ മന്ത്രിയുടെ മകനായതിനാല്‍ വിദഗ്ദനായ ഓഫീസറായ വിഷ്ണു സഹസ്രനാമം എന്ന സുരേഷ്‌ ഗോപി എത്തുകയും കേസന്വേഷണങ്ങളിലേക്ക്‌ കടക്കുകയും ചെയ്യുന്നു.

ഇദ്ദേഹം യക്ഷിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നിടത്താണ്‌ ഇടവേള.

തുടര്‍ന്ന്‌ യക്ഷിയും മനുഷ്യരും ഗൂഢാലോചനകളും അന്വേഷണങ്ങളും കണ്ടെത്തലുകളുമായി കഥ മുന്നോട്ട്‌ പോകുന്നു. മണിച്ചിത്രത്താഴ്‌ എന്ന സിനിമയുടെ ഛായ പലപ്പോഴും നമ്മുടെ മനസ്സിലേയ്ക്ക്‌ കടന്നുവരുന്ന തരത്തില്‍ വളരെ പാകപ്പെടുത്തിയെടുത്തതാകുന്നു ഇതിണ്റ്റെ പല രംഗങ്ങളും. മണിച്ചിത്രത്താഴിലെ വളരെ പ്രശസ്തമായ ശോഭനയുടെ നൃത്തഗാനരംഗം വ്യക്തമായി ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു നൃത്തഗാനരംഗവും ഇതിലുണ്ട്‌.

സസ്പെന്‍സ്‌ വര്‍ദ്ധിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ കിണഞ്ഞ്‌ പരിശ്രമിച്ചിട്ടുണ്ട്‌. അതിനുവേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ഏച്ച്‌ കെട്ടിയതായി അനുഭവപ്പെടുകയും ചെയ്യുന്നു.

ചിത്രത്തില്‍ പലവട്ടം യക്ഷിയുടെ സാന്നിദ്ധ്യം കാണിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷ്‌ ഗോപി അതിനെക്കുറിച്ച്‌ അധികം ആകുലപ്പെടുന്നില്ല. 'അതെന്തെങ്കിലുമാകട്ടെ, നമ്മുടെ കേസിണ്റ്റെ കാര്യം എങ്ങനെയെങ്കിലും ശരിയായാല്‍ മതി' എന്ന അഭിപ്രായം പറയുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്കുള്ള ഒരു താക്കീതാണ്‌... അതായത്‌, 'യക്ഷിയുടെ കാര്യങ്ങളുടെ സാദ്ധ്യതകള്‍ നിങ്ങള്‍ തലപുകക്കേണ്ട, പകരം കേസ്‌ അന്വേഷിച്ച്‌ കണ്ടുപിടിച്ചോ എന്ന്‌ മാത്രം നോക്കി കയ്യടിച്ചാല്‍ മതി' എന്നര്‍ത്ഥം.

അവസാനം കേസ്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നത്‌ പോലീസാണെങ്കിലും ക്രെഡിറ്റ്‌ യക്ഷി കൊണ്ടുപോകുകയും പ്രേക്ഷകര്‍ അന്തം വിട്ട്‌ (ആരെങ്കിലും തീയ്യറ്ററില്‍ ഉണ്ടെങ്കില്‍) ഇറങ്ങിപ്പോകുകയും ചെയ്യുന്നിടത്ത്‌ സിനിമ അവസാനിക്കുന്നു.

പഴയ മനയുടെ രംഗങ്ങളും സന്ദര്‍ഭങ്ങളും സംഭവങ്ങളും ഒരു പ്രത്യേക ദൃശ്യാനുഭവമായി അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നത്‌ ഈ സിനിമയുടെ ഒരു നല്ല ഘടകമാകുന്നു. പല വട്ടം കണ്ട്‌ കഴിഞ്ഞിട്ടുള്ള രീതികളിലൂടെയൊക്കെതന്നെയാണെങ്കിലും കുറേ കെട്ട്‌ പിണഞ്ഞ സംഗതികളിലൂടെ കഥ കൊണ്ടുപോകാന്‍ നല്ലൊരു ശ്രമവും നടത്തിയിരിക്കുന്നു. പക്ഷേ, ആവര്‍ത്തനവിരസതകൊണ്ടോ സന്ദര്‍ഭങ്ങളുടെ തീവ്രതക്കുറവുകൊണ്ടോ സംഗതികളൊന്നും അത്ര പ്രശംസാത്മകമായ രീതിയില്‍ വന്നില്ല എന്നതാണ്‌ ഈ സിനിമയുടെ പ്രധാന ന്യൂനത.

വ്യത്യസ്തമായ ഗെറ്റപ്പും അഭിനയവും കൊണ്ട്‌ ബാലെ ശ്രദ്ധേയനായി. സുരേഷ്‌ ഗോപിയുടെ പോലീസ്‌ ഓഫീസര്‍ അത്ര ശോഭിച്ചില്ല. അഭിനേതാക്കളെല്ലം മോശമല്ലാത്ത നിലവാരം പുലര്‍ത്തി. ഈ ചിത്രത്തിലെ ഗാനങ്ങള്‍ മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

പൊതുവേ പറഞ്ഞാല്‍ സമീപകാല ചിത്രങ്ങളുടെ ദയനീയതയില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്ന ഒരു ചിത്രം.

Rating: 4.5 / 10


കുറിപ്പ്‌: (വെള്ളിയാഴ്ച സെക്കണ്ട്‌ ഷോയ്ക്ക്‌ ആലുവ മാത തീയ്യറ്ററില്‍ 175 കപ്പാസിറ്റിയുള്ള ബാല്‍ക്കണിയില്‍ 30 പേര്‍ മാത്രം. ഫസ്റ്റ്‌ ഷോയും ശുഷ്കമായിരുന്നു എന്നാണ്‌ ടിക്കറ്റ്‌ ചെക്ക്‌ ചെയ്യുന്ന ചേട്ടന്‍ പറഞ്ഞത്‌. അതേ സമയം, കാസര്‍ക്കോട്‌ കാദര്‍ഭായ്‌ എന്ന സിനിമയ്ക്ക്‌ നല്ല തിരക്കായിരുന്നു. പത്മയില്‍ കോക്ക്‌ ടെയില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കാണാന്‍ പോയ എണ്റ്റെ ഒരു സുഹൃത്ത്‌ ഗതികേടുകൊണ്ട്‌ കാസര്‍ക്കോട്‌ കാദര്‍ഭായി കാണേണ്ടിവരികയും തണ്റ്റെ തലവിധിയെ പഴിച്ചുകൊണ്ട്‌ എനിക്ക്‌ രാത്രി തന്നെ ഫോണ്‍ ചെയ്യുകയുമുണ്ടായി. ആ സിനിമയുടെ അവസാനമായപ്പോഴേയ്ക്കും നല്ലൊരു ശതമാനം ആളുകളും ഓടി രക്ഷപ്പെട്ടിരുന്നു എന്നും ആളുകള്‍ ഇറങ്ങിപ്പോകുന്നതുകൊണ്ട്‌ മുഴുവന്‍ രംഗങ്ങളും കണ്‍ കുളിര്‍ക്കെ കാണാനായില്ലെന്നും സുഹൃത്ത്‌ പരിതപിച്ച്‌ സന്തോഷിച്ചു. )