Sunday, December 06, 2015

അനാര്‍ക്കലി


രചന, സംവിധാനം : സച്ചി
സിനിമറ്റോഗ്രാഫി : സുജിത് വാസുദേവ്

ലക്ഷദ്വീപിലെ കവരത്തിയില്‍ എത്തുന്ന ഡീപ് സീ ഡൈവറായ ശാന്തനു (പൃഥിരാജ്) നേവിയില്‍ ജോലിചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് സക്കറിയയെ അവിടെ കണ്ടെത്തുന്നു.  വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രണയത്തിലായിരുന്ന തന്‍റെ പ്രണയിനിയെ കണ്ടെത്താനുള്ള ഒരു കച്ചിത്തുരുമ്പ് ഇവിടെയുണ്ട് എന്ന കാരണത്താലാണ്‍ ശാന്തനു ഇവിടെ എത്തിയിരിക്കുന്നത്.

ഈ ചിത്രത്തിലെ പ്രണയത്തിന്‍ പലപ്പോഴും ഒരു വ്യക്തതയില്ല എന്നതാണ്‍ സത്യം.  ഒരു വാക്കിന്‍റെ പുറത്ത് കാത്തിരിക്കുന്ന പെണ്കുട്ടി.  ആ കാത്തിരിപ്പ് കാരണം കാത്തിരിക്കുന്ന കാമുകന്‍.  പെണ്കുട്ടിയുടെ അച്ഛന്‍ ഹിന്ദി സിനിമയിലെ സ്ഥിരം അമരീഷ് പുരി റോളുകളുടെ ഒരു പിന്തുടര്‍ച്ച മാത്രം.
ക്ലൈമാക്സില്‍ ഒരു ട്രെയിനും അതില്‍ ഓടിക്കയറാന്‍ വെമ്പല്‍ കൊണ്ട് അച്ഛന്‍റെ കയ്യില്‍ കിടന്ന് പിടയുന്ന നായികയും ഒടുവില്‍ കൈ വിട്ടുകൊടുക്കുന്ന അച്ഛനും ഭാഗ്യത്തിന്‍ ഇതില്‍ ചേര്‍ത്തിട്ടില്ല.

ഈ ചിത്രം സുജിത് വാസുദേവിന്‍റെ മികവില്‍ പ്രേക്ഷകര്‍ ആസ്വദിക്കും.  ഈ ചിത്രത്തിലെ കഥയുടെ പരാധീനതകള്‍ ബിജുമേനോന്‍ അടക്കമുള്ളവരുടെ ഹാസ്യരംഗങ്ങളും ദൃശ്യമിഴിവും കാരണം പ്രേക്ഷകര്‍ സഹിക്കും.  അതിനാല്‍തന്നെ, ഈ ചിത്രം പ്രേക്ഷകര്‍ തള്ളിക്കളയുന്നില്ല.
മിയ അവതരിപ്പിച്ച കഥാപാത്രം ലക്ഷദ്വീപില്‍ നിന്ന് ഹെലികോപറ്റര്‍ സര് വീസ് നടത്തിക്കുവാന്‍ വേണ്ടി മാത്രമായി ശേഷിച്ചു.
സുരേഷ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച വെച്ചു.  നായികയായ പ്രിയല്‍ ഗോറും മോശമായില്ല.

പൃഥ്യിരാജ് തന്‍റെ റോള്‍ നന്നായി ചെയ്തെങ്കിലും അദ്ദേഹത്തെ ഡീപ് സീ ഡൈവറ് ആക്കിയതിനാല്‍ ഈ സിനിമയില്‍ ആ ജോലിക്ക് വളരെ പ്രസക്തമായ എന്തെങ്കിലും കാരണം കാണും എന്ന് പ്രതീക്ഷിക്കരുത്.  വെറുതേ ഒരു ചേഞ്ചിന്‍ …

Rating : 5 / 10


സോള്‍ട്ട് മാങ്കോ ട്രീ



സംവിധാനം  രാജേഷ് നായര്‍
രചന  വിനോദ് & വിനോദ്

മകന്‍റെ എല്‍ കെ ജി അഡ്മിഷനുവേണ്ടി ഒരു അച്ഛനും അമ്മയും നടത്തുന്ന ശ്രമമാണ്‍ ഈ സിനിമയുടെ ഇതിവൃത്തം.  ഒരു ഷോര്‍ട്ട് ഫിലിമില്‍ ഒതുക്കേണ്ട ഒരു സംഗതിയെ ഒരു സിനിമയാക്കിയതിലെ പോരായ്മയും ബുദ്ധിമുട്ടും ഈ ചിത്രത്തിനുണ്ട്.  എന്നിരുന്നാലും കുറേ രസകരമായ രംഗങ്ങളും ഡയലോഗുകളും ഈ ചിത്രത്തെ നമുക്ക് ഭേദപ്പെട്ട അവസ്ഥയില്‍ കണ്ടിരിക്കാന്‍ സഹായിക്കുന്നു,.
ബിജുമേനോന്‍റെ ചില പ്രകടനങ്ങള്‍ (പ്രത്യേകിച്ചും, ചൈല്‍ഡ് ലേബര്‍ എന്ന വിഷയത്തെക്കുറിച്ച് ഒരു സ്കൂള്‍ ഇന്‍റര്‍ വ്യൂ ബോര്‍ഡിന്‍റെ മുന്നില്‍ നടത്തിയ പ്രകടനം) ഗംഭീരമായിരുന്നു.
ഈ സിനിമയെ വലിയ ഒരു പതനത്തില്‍ നിന്ന് രക്ഷിച്ചതിന്‍ ശ്രീ. ഹരീഷ് എന്ന നടന്‍റെ ഹാസ്യപ്രകടനം പ്രധാന കാരണമാണ്‍. 
സുധീര്‍ കരമനയും ഒരു സീനില്‍ പൊട്ടിച്ചിരി വിതറുന്നുണ്ട്.

രണ്ടാം പകുതിയില്‍ സുഹാസിനിയുടെ നേതൃത്വത്തില്‍ അച്ഛനമ്മമാര്‍ക്കുള്ള ഒരു കോച്ചിങ്ങ് ക്യാമ്പുണ്ട്.  ഈ സിനിമയെ വെറുത്തിട്ട് ഇട്ടിട്ട് ഇറങ്ങി ഓടാന്‍ ആ സന്ദര്‍ഭങ്ങള്‍ ധാരാളമാണ്‍.
ക്ലൈമാക്സില്‍ പ്രേക്ഷകനെ ആകാശത്തേയ്ക്ക് വിരല്‍ ചൂണ്ടി ഊശിയാക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.

 സുഹാസിനിയുടെ അമിതാഭിനയമൊഴിച്ചാല്‍ ബാക്കിയെല്ലാം തരക്കേടില്ല

പ്രേക്ഷകര്‍ക്ക് ചെറിയ ഒരു നൊസ്റ്റാള്‍ജിയയ്ക്ക് വേണ്ടി ഒരു ഗാനരംഗവും ചിത്രത്തിലുണ്ട.

Rating : 4 / 10

Thursday, October 29, 2015

റാണി പത്മിനി


രചന : രവിശങ്കര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക് അബു

രണ്ട് സാഹചര്യങ്ങളില്‍ നിന്ന് ബാല്യം പിന്നിട്ട് വന്ന രണ്ട് പെണ്കുട്ടികള്‍ (റാണിയും പത്മിനിയും), അവരവരുടെ വീടുകളില്‍ നിന്നും വിട്ട് അകലേയ്ക്ക് യാത്ര ചെയ്യേണ്ട ഒരു സാഹചര്യം വരുകയും, ആ യാത്രയില്‍ ഇവര്‍ കണ്ടുമുട്ടുകയും ചെയ്യുന്നു. 

ഈ യാത്രയ്ക്കിടയില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൌഹൃദവും അവര്‍ക്ക് സംഭവിക്കുന്ന ചില അനുഭവങ്ങളുമാണ് ഈ ചിത്രം വിവരിക്കുന്നത്.

രസകരമായ രംഗങ്ങളിലൂടെ ഈ ചിത്രം ഒരു മണിക്കൂറിലധികം സഞ്ചരിക്കുകയും തുടര്‍ന്ന് ഗതി മാറി മറ്റ് ഉപ കഥകളിലേയ്ക്ക് പോകുകയും ചെയ്തു. 

ഉപകഥകള്‍ ചിലത് എന്തിനായിരുന്നെന്ന് സാധാരണപ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടില്ല.  അതിനൊക്കെ വലിയ ആന്തരീക അര്‍ത്ഥങ്ങളും ബന്ധങ്ങളും ഉണ്ടോ എന്ന് മനസ്സിലായില്ല.

മഞ്ജുവാര്യരുടെ ആയാസരഹിതമായ അഭിനയമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.  റീമയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്ന പല രംഗങ്ങളുമുണ്ടെങ്കിലും അവസാനഭാഗത്തോടടുക്കുമ്പോള്‍ ചിത്രം പിടിവിട്ട പട്ടം പോലെ പാറി നടക്കുന്നുണ്ട്.


മനോഹരമായ ദൃശ്യങ്ങള്‍ ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്.

Rating : 5.5 / 10

Tuesday, October 27, 2015

കനല്‍


രചന : എസ്. സുരേഷ് ബാബു
സംവിധാനം: എം പത്മകുമാര്‍

ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെടുന്ന അനന്തരാമനും (അനൂപ് മേനോന്‍), ജോണ്‍ ഡേവിഡും (മോഹന്‍ ലാല്‍).

ഒരു ചാനല്‍ പ്രവര്‍ത്തകനായിരുന്ന അനന്തരാമന്‍റെ ദുബായിലെ ചാനല്‍ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ദുബായില്‍ സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് തകര്‍ന്നുപോയ പല വലിയ ബിസിനസ്സുകാരും സാഹചര്യങ്ങളുമെല്ലാം വിവരിക്കുന്നു.  ദുബായിലെ ചാനല്‍ ബിസിനസ്സ് തകര്‍ന്ന് നാട്ടിലെത്തിയ അനന്തരാമന്‍ കടം വാങ്ങിയവരുടെ ശല്ല്യം കാരണം വീട്ടില്‍ നിന്നിറങ്ങുന്നു.

ട്രെയിനില്‍ കണ്ടുമുട്ടിയ ജോണ്‍ ഡേവിഡ് അനന്തരാമനെ തന്‍റെ കൂടെ കൂട്ടുന്നു.  തുടര്‍ന്ന് അനന്തരാമന്‍ ഒരു വലിയ കൂട്ടക്കൊലയ്ക്ക് ദൃക്സാക്ഷിയാകേണ്ടിവരുന്നു.

ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ സസ്പെന്സിന്‍റെ സൂചനകള്‍ നല്‍കി മുന്നോട്ട് പോയിത്തുടങ്ങിയ കഥ, പതുക്കെ ഇഴയാന്‍ തുടങ്ങി.  

എന്തോ പ്രതികാരത്തിന്‍റെ ഭാഗമായാണ്‍ ജോണ്‍ ഡേവിഡ് തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാകുമെങ്കിലും അതെന്തെന്ന് വ്യക്തമാക്കാന്‍ പ്രേക്ഷകരുടെ ക്ഷമ വല്ലാതെ പരീക്ഷിക്കുന്നു.
ഒടുവില്‍ കാരണകഥ എത്തുമ്പോഴേയ്ക്ക് കുറേയൊക്കെ അവിശ്വസനീയതയും ദുഖവും പ്രേക്ഷകമനസ്സിലേയ്ക്ക് കയറുന്നു.


ഇത്രയധികം നേരം വലിച്ചുനീട്ടാതിരുന്നെങ്കില്‍ പോലും ഈ ചിത്രം കുറച്ചുകൂടി ഭേദമായിതോന്നുമായിരുന്നു.

Rating : 4.5 / 10

ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി



രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍

വനാന്തര്‍ഭാഗത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ഒരു പ്രത്യേക ജനവിഭാഗത്തിന്‍റെ ജീവിത രീതികളും സംസ്കാരവും നശിപ്പിക്കപ്പെടാതിരിക്കാനായി ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ നടത്തുന്ന ശ്രമമാണ് ഈ ചിത്രത്തിന്‍റെ കാതല്‍.  
തന്‍റെ ഈ ശ്രമത്തിനായി ഇദ്ദേഹം പല മേഖലകളില്‍ നിപുണരായ കുറച്ച് ആളുകളെ കണ്ടെത്തി ഈ വനാന്തര്‍ഭാഗത്തേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുകയും അവരുടെ യാത്രയുമാണ് ഈ ചിത്രത്തിന്‍റെ ആദ്യ പകുതി.  

അങ്ങനെ എത്തുന്നവര്‍ അവരുടെ പല കഴിവുകളും ഉപയോഗിച്ച് കൂട്ടായ ശ്രമത്തിലൂടെ ഒരു ജനതയെ സം രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്‍റെ രണ്ടാം പകുതി.

പലപ്പോഴും പ്രേക്ഷകര്‍ക് ബോറടി ഉണ്ടാക്കുന്ന രീതിയിലാണ്‍ ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.  ഒരു ഡോക്യുമെന്‍ററി ഫീല്‍ പ്രകടമാണ്‍.  

പക്ഷേ, വനാന്തര്‍ഭാഗത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള പുതിയ ഒരു ജനതയും സംസ്കാരവും കുറച്ച് കൌതുകകരമാണ്‍.  

തുടര്‍ന്ന് അവരെ സഹായിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലും കുറേയൊക്കെ താല്‍പര്യജനകങ്ങളായ സംഗതികളുണ്ട്.

പൂര്‍ണ്ണമായും ആസ്വാദ്യകരവും യുക്തിപരവുമായി അവതരിപ്പിക്കാനായില്ലെങ്കിലും പ്രസക്തമായ ഒരു വിഷയത്തിലേയ്ക്ക് സമൂഹ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ ചിത്രം ഉപകരിക്കുമെന്ന് പറയാം.

നല്ല പല ദൃശ്യവിസ്മയങ്ങളും ചില അറിവുകളും ഈ ചിത്രം സമ്മാനിക്കുന്നു.


അഭിനയരംഗത്ത് നെടുമുടി വേണുപോലും നാടകീയത പുലര്‍ത്തുന്നതായി അനുഭവപ്പെട്ടു.

Rating : 5 / 10

അമര്‍ അക്ബര്‍ അന്തോണി



രചന : ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
സംവിധാനം : നാദിര്‍ഷാ

സുഹൃത്തുക്കളായ മൂന്ന് ചെറുപ്പക്കാരുടെ രസകരമായ ജീവിത സാഹചര്യങ്ങളും ആഗ്രഹങ്ങളുമായി പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ചിത്രം ആദ്യ പകുതി വരെ മുന്നോട്ട് പോകുന്നു.  

രണ്ടാം പകുതിയില്‍ ചിത്രം മറ്റൊരു വഴിയിലേയ്ക്ക് തിരിയുന്നു.  സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിപത്തിനെക്കുറിച്ചാണ് ചിത്രത്തില്‍ ശ്രദ്ധ കൊടുത്തിരിക്കുന്നതെങ്കിലും അത് പൂര്‍ണ്ണമായും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനായിട്ടില്ലെന്ന് വേണം പറയാന്‍.

ഗാനരംഗങ്ങളും ഹാസ്യരംഗങ്ങളുമെല്ലാം പ്രേക്ഷകരെ പരമാവധി ആസ്വാദിപ്പിക്കുന്ന തരത്തിലുള്ളതായതിനാല്‍ ഈ ചിത്രം മികച്ച പ്രതികരണം നേടുവാന്‍ സാദ്ധ്യതയുണ്ട്.

പൃഥ്യിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരുടെ ചേര്‍ച്ച ഹാസ്യരംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി.  

പൃഥ്യിരാജ് ഹാസ്യരംഗങ്ങളില്‍ തന്‍റെ പഴയ സിനിമകളെക്കാള്‍ മികവ് പുലര്‍ത്തി.

Rating : 6 / 10



Friday, October 09, 2015

ഉറുമ്പുകള്‍ ഉറങ്ങാറില്ല



രചന, സംവിധാനം: ജിജു അശോകന്‍

ചെറുകിട കള്ളന്മാരുടെ ചിന്തകളും രീതികളും ജീവിതവും വിശദമായി ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു.  ചോരപുരാണം (കള്ളന്മാരുടെ പുരാണം) എന്ന രീതിയില്‍ രസകരമായ പല കാര്യങ്ങളും വിവരിച്ച് പോകുന്നുണ്ട്.

ഗള്‍ഫില്‍ പോയ മകനെ കാത്ത് സന്തോഷത്തോടെ ഇരിക്കുന്ന മാതാപിതാക്കളുടെ വീട്ടുകാര്യങ്ങളില്‍ നിന്ന് തുടങ്ങുന്ന ചിത്രം, ഇടയ്ക്ക് വെച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം എന്ന ടൈറ്റിലോടെ തികച്ചും വ്യത്യസ്തമായ ഒരിടത്തേയ്ക്ക് മറ്റൊരു കഥാഗതിയിലേയ്ക്ക് മാറുകയാണ്.

കള്ളന്മാരുടെ ആചാര്യനായി സുധീര്‍ കരമനയും, അദ്ദേഹത്തിന്‍റെ വിദഗ്ദ ശിഷ്യനായി ചെമ്പന്‍ വിനോദും, ഇദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി പുതിയതായി ചേരുന്ന വിനയ് ഫോര്‍ട്ടും ഈ ചിത്രത്തിന്‍റെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു.  

കഥയുടെ ഒരു ഘട്ടത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന കള്ളനും നിര്‍ണ്ണായകമാകുന്നു.

ചിത്രത്തിന്‍റെ അവസാനഭാഗത്തോടടുക്കുമ്പോള്‍ ചില സസ്പെന്സുകളോടെയാണ്‍ ഈ ചിത്രം ഗതി മാറുന്നത്.


കുറേയൊക്കെ രസകരമായ സന്ദര്‍ഭങ്ങളുണ്ടെങ്കിലും ഈ ചിത്രം ശരാശരി നിലവാരം പുലര്‍ത്തി എന്നേ പറയാനുള്ളൂ.  എങ്കിലും വലിയ താരജാഡകളില്ലാതെ ഈ കൊച്ചു ചിത്രം പ്രേക്ഷകരെ വെറുപ്പിക്കുന്നില്ല എന്നതാണ് സത്യം.

Rating : 4.5 / 10

Monday, September 28, 2015

ലൈഫ് ഓഫ് ജോസൂട്ടി



കഥ : ജയലാല്‍ മേനോന്‍
തിരക്കഥ, സംഭാഷണം: രാജേഷ് വര്‍മ്മ
സംവിധാനം : ജീത്തു ജോസഫ്

മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ സിനിമ ജോസൂട്ടിയുടെ ജീവിതത്തിലൂടെ പതുക്കെ സഞ്ചരിക്കുന്നു.

ആദ്യപകുതിയില്‍ കുറച്ചൊക്കെ രസകരങ്ങളായ സംഗതികളുണ്ടെങ്കിലും രണ്ടാം പകുതിയോടെ ഈ സിനിമ വെറും കഥ പറച്ചിലായി മാറുന്നു.  

പ്രേക്ഷകര്‍ക്ക് കാര്യമായ വികാരവിചാരങ്ങള്‍ നല്‍കുവാന്‍ ഈ ചിത്രത്തിനായിട്ടില്ല എന്ന് തോന്നി. 

നാട്ടില്‍ നിന്ന് ജോസൂട്ടിയെ ഒരു പെണ്‍ കുട്ടി ന്യൂസിലാന്‍റിലേയ്ക്ക് 'കെട്ടിക്കൊണ്ട്' പോകുകയും തുടര്‍ന്ന് അവിടെ ജോസൂട്ടി നേരിടുന്ന ചില സാഹചര്യങ്ങളും തുടര്‍ന്നുള്ള അതിജീവനങ്ങളുമായിട്ടാണ്‍ ഈ കഥ വിവരിക്കുന്നത്.

ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നേരെ വരച്ച് കാട്ടുമ്പോഴും പല ധീരമായ തീരുമാനങ്ങളും പാളിച്ചകളുമെല്ലാം വിവരിക്കുമ്പോഴും പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ആകുന്നില്ല എന്നതാണ്‍ സത്യം.


 Rating : 4 / 10

കോഹിനൂര്‍


രചന : സലില്‍ മേനോന്‍, രഞ്ജീത് കമല ശങ്കര്‍
സംവിധാനം : വിനയ് ഗോവിന്ദ്

എണ്പത് കാലഘട്ടത്തിലെ ഒരു സംഭവമാണ്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.

ആദ്യപകുതിയില്‍ അല്‍പം പതുക്കെയാണ്‍ കഥ വികസിക്കുന്നത്. രണ്ട് മനോഹരമായ ഗാനങ്ങളും കഥാപാത്രങ്ങളുടെ അവതരണങ്ങളും ആദ്യപകുതിയിലാണ്. 

രണ്ടാം പകുതിയില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആസൂത്രണങ്ങളും ട്വിസ്റ്റുകളും സസ്പെന്സുകളുമായി ചിത്രം നല്ലൊരു ആസ്വാദനം നല്‍കുന്നു.

നല്ല കുറച്ച് ഹാസ്യരംഗങ്ങളും മനോഹരമായ ചില ഡയലോഗുകളും പ്രേക്ഷകരെ ആകര്‍ഷിക്കും.

ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ഇന്ദ്രജിത് എന്നിവര്‍ വളരെ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ നായികയായി വന്ന അപര്‍ണ്ണ ഒരു ചെറിയ ദുരന്തമായിരുന്നു.


മികച്ച തിരക്കഥയും നല്ല സംവിധാനവും ഇമ്പമുള്ള സംഗീതവും മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തെ മികവുറ്റതാക്കി.

Rating : 6 / 10

എന്ന് നിന്‍റെ മൊയ്തീന്‍

  
രചന, സംവിധാനം : ആര്‍ എസ് വിമല്‍

പ്രേക്ഷകമനം കവരുന്ന ഒരു മനോഹരമായ ചിത്രം.

മൊയ്തീന്‍റെയും കാഞ്ചനമാലയുടേയും പ്രണയവും മൊയ്തീന്‍ എന്ന ആളുടെ ജനങ്ങള്‍ക്കിടയിലുള്ള ഹീറോ പരിവേഷവും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.  

മനോഹരമായ ദൃശ്യങ്ങളും ആ പഴയ കാലഘട്ടത്തിന്‍റെ അനുഭവങ്ങളും ഹൃദയഹാരിയായ സംഗീതവും ചേര്‍ന്ന് ഈ ചിത്രത്തെ നല്ലൊരു ആസ്വാദനതലത്തിലേയ്ക്ക് ഉയര്‍ത്തുന്നു.

ആദ്യമൊക്കെ കുറച്ച് ഇഴച്ചിലുണ്ടെങ്കിലും അവസാനത്തോടടുക്കുമ്പോഴേയ്ക്ക് പ്രണയത്തിന്‍റെ തീവ്രത പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നു.


പാര്വ്വതി മേനോനും, പൃഥ്യിരാജും, ടൊവീനോയുമെല്ലാം ഗംഭീര അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

Rating : 7 /10

ഞാന്‍ സംവിധാനം ചെയ്യും



രചന, സംവിധാനം : ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍റെ പഴയ പല സിനിമകളും കണ്ട് അദ്ദേഹത്തോട് ആദരവും താല്‍പര്യവുമുള്ള ഒരുപാട് പേരുണ്ട്.  ഈ ഒരു സിനിമകൊണ്ട് അതെല്ലാം വല്ലാത്ത ഒരു അനുകമ്പയും വേദനയുമായി മാറുന്നു എന്നതാണ്‍ സത്യം.

സിനിമ തുടങ്ങി ഒരു മിനിറ്റിനകം തന്നെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷണം തുടങ്ങുകയും അത് അവസാനം വരെ ഒരു തടസ്സവുമില്ലാതെ തുടരുകയും ചെയ്തു.

അഭിനയത്തിലും അദ്ദേഹം മിമിക്രിക്കാരുമായുള്ള മല്‍സരമായിരുന്നെന്ന് വേണം പറയാന്‍.

Rating : 2 / 10


കുഞ്ഞിരാമായണം


രചന : ദീപു പ്രദീപ്
സംവിധാനം : ബേസില്‍ ജോസഫ്

ആദ്യപകുതി 'സല്‍സ' എന്ന ഒരു കള്ളിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും രണ്ടാം പകുതി പെണ്ണ് കെട്ടിന്‍ വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും ചെയ്ത ഒരു കഥയുമില്ലാത്ത ഒരു ചിത്രം.

പക്ഷേ, പ്രേക്ഷകരെ പലപ്പോഴും രസിപ്പിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉള്ളതുകൊണ്ട് ഈ ചിത്രം ഭേദപ്പെട്ട കളക് ഷന്‍ നേടി.


കുടുംബ പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് സുഖകരമായ ഒരു അനുഭവമല്ല ഈ ചിത്രം നല്‍കുന്നത്.  

ദ്വയാര്‍ത്ഥങ്ങളും കള്ളും പെണ്ണും തന്നെയാണ്‍ ചിത്രത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത്.

Rating : 4 /10

ഉട്ടോപ്യയിലെ രാജാവ്


രചന : പി. എസ്. റഫീഖ്
സംവിധാനം: കമല്‍

സാധാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ച് സമൂഹത്തിലെ ചില പ്രവണതകളോട് പ്രതികരിക്കുന്ന ഒരു സിനിമയായിരുന്നു ഇത്.


രസിപ്പിക്കുന്ന പല രംഗങ്ങളുണ്ടെങ്കിലും ഈ ചിത്രം കാര്യമായി പ്രേക്ഷകരെ ബാധിക്കാതെ പോയി. 

മമ്മൂട്ടിയെപ്പോലെ ഒരു വലിയ താരത്തിന് പകരം, ഏതെങ്കിലും ഒരു യുവതാരം ഈ ചിത്രം ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ കുറച്ചുകൂടി പ്രേക്ഷകര്‍ക്ക് സ്വാഭാവികത തോന്നുമായിരുന്നു.  

കാരണം, മമ്മൂട്ടിയില്‍ നിന്ന് ഇതിലും വലുത് എന്തൊക്കെയോ ആണ്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് J

Rating : 4.5 / 10

ജമ്നാപ്യാരി


രചന : പി. ആര്‍. അരുണ്‍
സംവിധാനം: തോമസ് സെബാസ്റ്റ്യന്‍

നാട്ടിലെ കണ്ണിലുണ്ണിയും പരോപകാരപ്രിയനുമായ ഒരുപാട് കഥാപാത്രങ്ങള്‍ ജയറാം പോലുള്ളവരൊക്കെ അഭിനയിച്ച് മടുപ്പിച്ചതാണെങ്കിലും ഇത്തവണ കുഞ്ചാക്കോ ബോബന്‍ ആണ് ഈ ചുമതല നിര്വ്വഹിച്ചത്.  

എങ്കിലും ഒന്ന് രണ്ട് ഇമോഷണല്‍ സംഗതികളും , അപൂര്വ്വമായ ഒരു ആടും, എന്തൂട്ട് ടാ ക്ടാവേ എന്ന പാട്ടും ഈ ചിത്രത്തെ താങ്ങി നിര്‍ത്തി.


തൃശ്ശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്നതില്‍ കുഞ്ചാക്കോ അത്രയ്ക്കങ്ങ് പോരാ.

Rating : 4 / 10

ഡബിള്‍ ബാരല്‍ (Double Barrel)


രചന, സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി

പ്രേക്ഷകരെ അമ്പരിപ്പിച്ച ഒരു സിനിമ എന്നാണ്‍ ഇതിനെ വിശേഷിപ്പിക്കാവുന്നത്.  ഒരു തരത്തിലും മനസ്സില്‍ വിചാരിക്കാത്ത തരത്തിലുള്ള സന്ദര്‍ഭങ്ങളും, ഡയലോഗുകളും ദൃശ്യങ്ങളുമായി സിനിമ മുന്നോട്ട് പോകും തോറും പ്രേക്ഷകര്‍ നിരാശരായിക്കൊണ്ടിരുന്നു.  

അവര്‍ പ്രതീക്ഷിച്ച രീതികളേ അല്ല ഈ സിനിമയില്‍ എന്നതാണ് അതിന്‍റെ കാരണം എന്ന് സിനിമയെ പുച്ഛിച്ച് തള്ളി വീണ്ടും അവലോകനം ചെയ്യുമ്പോള്‍ മാത്രമാണ്‍ കുറച്ചുപേര്‍ക്കെങ്കിലും മനസ്സിലാകുന്നത്.


വലിയ വിമര്‍ശനങ്ങള്‍ക്കും തെറിവിളികള്‍ക്കും പാത്രമാവേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇത്തരം ഒരു സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ച ലിജോയും പൃഥ്യിരാജ് അടക്കമുള്ള ഇതിന്‍റെ കൂടെ നിന്ന പലരും അഭിനന്ദനം അര്‍ഹിക്കുന്നു. 

പക്ഷേ, സിനിമ സാധാരണ പ്രേക്ഷകര്‍ക്ക് ദഹനക്കേടുണ്ടാക്കി എന്നതാണ്‍ സത്യം.

Rating : 5 / 10