Tuesday, December 22, 2009

ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില സിനിമകള്‍
















1) The Shaft (China)

ആള്‍പ്പാര്‍പ്പു കുറഞ്ഞ ഒരു ചൈനീസ് പ്രവിശ്യയിലെ കല്‍ക്കരിഖനി-കമ്പനി, അതിലെ തൊഴിലാളികള്‍, അവരുടെ മടുപ്പുകള്‍-സ്വപ്നങ്ങള്‍, കുടുംബബന്ധങ്ങള്‍-പ്രശ്നങ്ങള്‍ എന്നിവ വിഷയമാക്കുന്ന സിനിമ. ഈയിടെ കൂടുതലും കാണാറുള്ള ചൈനീസ് സിനിമകള്‍ എക്സ്പ്ലിസിറ്റ് പൊളിറ്റിക്സ്-ഇറോട്ടിക്-മെലൊഡ്രാമ എന്നീ തരത്തിലുള്ളവയാകാറുണ്ട്. അതില്‍ നിന്ന് മാറി ഒരു നല്ല ശ്രമം ആയിരുന്നു ഷാഫ്റ്റ്.































2) Chameleon (Hungary)

ഇഴചേര്‍ന്നു നില്‍ക്കുന്ന അല്പ്പം ദാര്‍ശനികത ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം ആണിത്. മലയാളസിനിമയുടെ തൊണ്ണൂറുകളിലെ ക്ലീഷെ ആയ "തട്ടിപ്പ്/ആള്‍മാറാട്ടം/തമാശ" സിനിമകളില്‍ മോഹന്‍‌ലാല്‍-മുകേഷ്-സിദ്ധിഖ്-ജഗദീഷ് എന്നിവര്‍ പലപ്പോഴായി അഭിനയിച്ച സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്. ഹംഗറിയിലെ ഒരു പോപ്പുലാര്‍ മൂവി. എന്നാല്‍ സിനിമയെ വെറും മോഹന്‍‌ലാല്‍-മുകേഷ് സിനിമയല്ലാതാക്കുന്ന പലതും ഇതിലുണ്ട് എന്നതുതന്നെ ആണ് വ്യത്യസ്ഥത. പ്രശസ്തനായ സൈക്ക്യാട്രിസ്റ്റിന്റെ കേസ് ഹിസ്റ്ററി വീഡിയോകൾ മോഷ്ടിച്ച്, ചികില്‍സ തേടി വരുന്ന സ്ത്രീകളുടെ മാനസികപ്രശ്നങ്ങളും, ഇഷ്ടങ്ങളും മനസിലാക്കി അവരെ പ്രേമിച്ചും,വഞ്ചിച്ചും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന അനാഥരായ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റേയും, വഞ്ചനകളുടേയും കഥ.








































3) Heaven,Hell..Earth (Slovania)

കുടുംബം, ബന്ധങ്ങള്‍, പ്രണയം, ലൈംഗികത എന്നിവയെ ഒരേ സമയം സങ്കീര്‍ണ്ണവും,ലളിതവുമായി സമീപിക്കുന്ന സിനിമ. ഒരു പ്രൊഫഷണന്‍ ഡാന്‍സര്‍ ആകാന്‍ ആഗ്രഹിക്കുന്ന മാര്‍ത്തയ്ക്ക് കാലില്‍ പരിക്കേല്‍ക്കുന്നതു മൂലം നൃത്തത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന ഇടവേള, ആ സമയത്തെ താല്‍ക്കാലിക ജോലി, പ്രണയം/പ്രണയപരാജയം, സഹോദരൻ‌-പിതാവ്-മാതാവ്,പൂര്‍‌വ്വകാലകാമുകന്‍-തൊഴിലുടമയായ ഡോക്ടര്‍-അയാളുടെ മകൾ‌-പിരിഞ്ഞുതാമസിക്കുന്ന ഭാര്യ എന്നിവരുമായുള്ള ഇടപെടലുകളുടേയും സ്വയം തിരിച്ചരിവുകളുടേയും കഥ. പലതവണ അവതരിപ്പിക്കപ്പെട്ട വിഷയം ആണെങ്കിലും വിരസതയില്ലാതെ കണ്ടിരിക്കാന്‍ പറ്റി.



















4) Operation Danube (Poland)

പോളിഷ് നാടകവേദിയില്‍ നിന്ന് സിനിമയിലേക്കു വന്ന Jacek Glombന്റെ ആദ്യ ചിത്രമാണിത്. എന്നാല്‍ ഒരു സം‌വിധായകന്റെ ആദ്യചിത്രമെന്ന തോന്നല്‍ ഒരിടത്തും ഉണ്ടാക്കാത്തവിധം മനോഹരമായ ഒരു പൊളിറ്റിക്കല്‍ കോമഡി ആണ്‌ ഓപ്പറേഷന്‍ ഡെന്യൂബേ. രണ്ടാം ലോകമഹായുദ്ധകാലമാണ്‌ കാലഘട്ടം. ചെക്കൊസ്ലാവിയയെ രക്ഷിക്കാന്‍ അവിടെക്ക് കടന്നുകയറുന്ന പോളിഷ്-സോവിയറ്റ് പട്ടാളക്കാര്‍. അവര്‍ തദ്ദേശീയരോട് പെരുമാറുന്നതിലെ വൈജാത്യം. യുദ്ധം എന്ന ഭീകരത. പോളണ്ട്-ചെക്ക് രാജ്യങ്ങളുടെ നിസഹായാവസ്ഥ എന്നിവ രസകരമായ അവതരണത്തിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പോളിഷ് സൈന്യനിരയില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു റെസ്റ്റൊറന്റിലേക്ക് ഇരച്ചു കയറി കേടായ പാറ്റന്‍ ടാങ്കും, അതിലെ പോരാളികളും, തദ്ദേശീയരും ആയുള്ള ബന്ധത്തിന്റെ രസകരമായ കഥ പൊളിറ്റിക്കല്‍ ക്ലീഷേകള്‍ വെച്ച് തന്നെ അവതരിപ്പിച്ചിരിക്കുന്നു.കണ്ടവയില്‍ വെച്ച് രണ്ടാമത് ഇഷ്ടമായ സിനിമ.


















5) Seventh Circle/A hetedik kör (Hungary)

ഒരേസമയം ബിബ്ലിക്കല്‍ എന്നും കൗമാരസങ്കല്പ്പങ്ങളുടെ ദൃശ്യവല്‍ക്കരണം എന്നും കരുതാവുന്ന സിനിമ. യേശുവിനെപ്പോലെ തന്റെ ശിഷ്യന്മാരെ കണ്ടെത്തുകയും, ഗിരിപ്രഭാഷണം ചെയ്യുകയും, സ്വയം നേതാവും ഇടയനും ആകുകയും ചെയ്യുന്ന സെബാസ്റ്റ്യന്‍ . അവന്‍ കണ്ടെത്തുന്ന കൗമാരക്കാരായ സുഹൃത്തുക്കള്‍, മരണമെന്ന സുന്ദരസങ്കല്പ്പം, രതി എന്ന പാത, പാപം എന്ന സങ്കൽ‌പ്പം, വിശ്വാസങ്ങള്‍ തകരുന്നതു കണ്ട് നിസഹായനാകുന്ന ക്രൈസ്തവപുരോഹിതന്‍ .... കണ്ടതില്‍ വെച്ച് നല്ല സിനിമകളില്‍ ഒന്ന്.





















6) Landscape No:2/Pokrajina St.2 (Slovania)

Sergej എന്ന യുവാവും, Polde എന്ന വൃദ്ധന്‍ ബീസും അമേച്വര്‍ കള്ളന്മാരാണ്‌. പെയിന്റിംഗുകളും, പുരാവസ്തുക്കളും മോഷ്ടിക്കുകയെന്നതാകുന്നു അവരുടെ ദൌത്യം. എന്നാല്‍ അബദ്ധത്തില്‍ ഒരിക്കല്‍ അവര്‍ മോഷ്ടിക്കാന്‍ കയറുന്നത് രാജ്യത്തെ പഴയ ജെനറലിന്റെ വീട്ടിലാണ്‌. Landscape No:2 എന്ന പെയിന്റിംഗിന്റെ കൂടെ രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു കൂട്ടക്കൊലയ്ക്ക് ആരാണ് ഉത്തരവ് കൊടുത്തത് എന്ന് തെളിവുള്ള ഒരു രേഖയും Sergej മോഷ്ടിക്കുന്നു. രേഖപുറത്തായാല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് അറിയാവുന്ന കിഴവന്‍ ജെനറല്‍ താന്‍ മരിക്കുന്നതിന് മുന്നെ രേഖ കൈവശമുള്ളവരേയും, അതെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ സാധ്യതയുള്ളവരേയും കൊലപ്പെടുത്താന്‍ തന്റെ പഴയ പട്ടാളവിശ്വസ്ഥനെ ഏല്പ്പിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സീരിയല്‍ കൊലപാതകങ്ങള്‍, അവയുടെ രാഷ്ട്രീയമാനം എന്നിവയാണ്‌ സിനിമയുടെ ഇതിവൃത്തം. മുക്കാൽ ഭാഗത്തോളം രാഷ്ട്രീയമായി മാനങ്ങളുള്ള സിനിമ അവസാനഭാഗങ്ങളില്‍ സ്ഥിരം ഹോളിവുഡ്-സീരിയല്‍ കില്ലിംഗ് മൂവി ആയിപ്പോയോയെന്ന് സംശയം .






































7) GeneRal Nil (Poland)

ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിനെ എതിര്‍ത്ത ജെനറല്‍ നിലിന്റെ ‍(General Nil, the code name of Emil Fieldorf) കഥ പറയുന്ന സിനിമ. ഒരുകാലത്ത് രാജ്യത്തിന്റെ ഹീറോ ആയിരുന്ന നില്‍ പിന്നീട് സോവിയറ്റ് അധിനിവേശക്കാലത്ത് രാജ്യദ്രോഹിയായി മാറുകയും, നിയമങ്ങളെ കാറ്റില്‍‌പ്പറത്തിക്കൊണ്ട് നിലിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റേയും രാഷ്ട്രീയ/ചരിത്ര/ഗൂഡപശ്ചാത്തലങ്ങളുടെ കഥ. കണ്ടവയില്‍ വെച്ച് ഏറ്റവും ഇഷ്ടമായ സിനിമ.


ഇതുകൂടാതെ LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത നാലഞ്ച് ഷോര്‍ട്ട്ഫിലിംസ്, എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉള്ള ചില ഷോര്‍ട്ട് ഫിലിംസ് (തമിഴ് ഫിലിം ഡയറക്ടര്‍ മിഷ്കിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സം‌വിധായകരായി ഉണ്ടായിരുന്നു) എന്നിവ കണ്ടു. ചിലതെല്ലാം നന്നായി തോന്നി. പ്രത്യേകിച്ച് LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ ചെയ്ത വര്‍ക്കുകളില്‍ അപാകതകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ക്യാമറ നന്നായിരുന്നു.


* ഫെസ്റ്റില്‍ വെച്ച് GeneRal Nil, Operation Danube എന്നിവയുടെ സം‌വിധായകരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. "എന്തുകൊണ്ടാണ് സമീപകാല പോളിഷ്/ചെക്ക് സിനിമകളില്‍ ലോകമഹായുദ്ധം വിഷയമാകുന്നത്?" എന്നൊരു ചോദ്യം അവര്‍ക്ക് നേരിടേണ്ടി വന്നു. ലോകമഹായുദ്ധകാലത്ത്/അതിനു ശേഷമുള്ള സോവിയറ്റ് അധിനിവേശക്കാലത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട മുത്തച്ഛനും, സഹോദരനും, അച്ഛനും ഒക്കെ എന്തു സംഭവിച്ചു എന്ന് അറിയാത്ത ഒരു ജനത ഇനിയും അവിടങ്ങളില്‍ ബാക്കിയുണ്ടെന്നായിരുന്നു മറുപടി. ഒരുപാട് "അപ്രത്യക്ഷമാലുളുടെ" കാലഘട്ടം. 1989വരെ സര്‍ക്കാര്‍ രേഖകള്‍ ഒന്നും പരിശോധിക്കാന്‍ ആര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ല. സമീപകാലത്താണ്‌ പഴയ പ്രഖ്യാപനങ്ങളുടേയും, രാഷ്ട്രീയ ഗൂഡനീക്കങ്ങളുടേയും ഒക്കെ വിശദവിരങ്ങള്‍ ഗവണ്മെന്റ് ആര്‍ക്കൈവില്‍ നിന്ന് ലഭ്യമായി തുടങ്ങുന്നത്. അതിനാല്‍ ഇത്തരം സിനിമകള്‍ ഇനി വരുന്നതേ ഉള്ളൂ എന്നായിരുന്നു സം‌വിധായകരുടെ മറുപടി. 'കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഭരിക്കുന്ന കേരളത്തിലെ ഫെസ്റ്റിവെലില്‍ വെച്ച് പോലും തങ്ങളുടെ ആന്റികമ്യൂണിസ്റ്റ് സിനിമകള്‍ക്ക് നല്ല പ്രതികരണവും, കൈയ്യടിയും കിട്ടിയെന്ന് അവര്‍ പറയുന്നത് കേട്ടു. (സ്റ്റാലിന്‍ അധിനിവേശത്തിന്റെ ഇരകള്‍ , അതേ അളവുകോലാണ്‌ ഇന്ത്യയിലെ കേരളത്തിലും വെച്ചത് ) കൂട്ടത്തില്‍ "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം ഇനി മിണ്ടരുത്" എന്ന് മലയാളത്തില്‍ ആരോ വിളിച്ച് കൂവുന്നതും കേട്ടു.... ക്ലീഷേകള്‍ എല്ലാം പൂര്‍ത്തിയാകപെട്ടു....


#ചിത്രങ്ങള്‍ക്ക് കടപ്പാട്
http://4.bp.blogspot.com
http://www.filmunio.hu
http://www.kino-galanta.sk
http://www.pffamerica.com
http://www.origo.hu
http://static.omdb.si
http://img.interia.pl


Monday, December 07, 2009

പാ


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സം‌വിധാനം: ആര്‍. ബാലകൃഷ്ണന്‍ (ആര്‍. ബാല്‍കി)
നിര്‍മ്മാണം: അമിതാഭ് ബച്ചന്‍ കോര്‍പ്പൊറേഷന്‍, സുനില്‍ മന്‍‌ചന്ദ
തിരക്കഥ: ആര്‍. ബാലകൃഷ്ണന്‍
സംഗീതം: ഇളയരാജ
വരികള്‍: സ്വനന്ദ് കിര്‍കിറേ
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍
ഛായാഗ്രഹണം: പി.സി. ശ്രീരാം

ചീനി കം എന്ന ചിത്രത്തിന്റെ സം‌വിധായകനായ ആര്‍. ബാലകൃഷ്ണന്‍ (പാ എന്ന സിനിമയില്‍ ആര്‍. ബാല്‍കി എന്നാണ് എഴുതിയിരിക്കുന്നത്) എങ്ങിനെയോ പ്രൊജേറിയ എന്ന അസുഖത്തെക്കുറിച്ച് കേള്‍ക്കുന്നു. വളരെ അപൂര്‍‌വമായ ഈ രോഗം ബാധിച്ചവരുടെ ശരീരത്തിന് യഥാര്‍ത്ഥ പ്രായത്തിനേക്കാല്‍ നാലോ അഞ്ചോ ഇരട്ടി വളര്‍ച്ചയുണ്ടാകും. അതായത് ഒരു അഞ്ചെട്ട് വയസ്സ് ഉള്ള കുട്ടിക്ക് ഒരു എണ്‍പത് വയസ്സുകാരന്റേത് പോലെയുള്ള ശരീരപ്രകൃതിയായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ ആരും കൈ വയ്ക്കാത്ത ഒരു പ്രമേയം. ബാല്‍കി ഖുഷി സെ പാഗല്‍ ഹൊ ഗയാ.

എന്നാല്‍ ചിത്രം ചര്‍ച്ചാവിഷയമാക്കാന്‍ ഇതുമാത്രം പോര. ഒരു കുട്ടിയുടെ അസാധാരണം ആകര്‍ഷണീയമാക്കാന്‍ മറ്റ് എന്തെങ്കിലും പൊടിക്കൈ കൂടി വേണം. കിട്ടിപ്പോയി. നമുക്ക് ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ അച്ഛനും മകനുമായ അമിതാഭിനേയും മകന്‍ അഭിഷേകിനേയും എടുത്ത് ഈ ചിത്രത്തില്‍ അമിതാഭിനെ മകനും അഭിഷേകിനെ അച്ഛനുമാക്കാം. ഹൊ, എനിക്ക് വയ്യ. ഈ ചിത്രം ഗംഭീര ഹിറ്റ്, ഉറപ്പ്. ബാല്‍കി തുള്ളിച്ചാടി.

പിന്നൊന്നും ബാല്‍കി ആലോചിച്ചില്ല. എടുപിടീന്ന് ഇത്രയും വച്ച് ഒരു സിനിമ എടുത്തു. എന്നാല്‍ ഒരു സിനിമ ആകുമ്പോള്‍ ഇതു മാത്രം പോര, മറ്റ് പലതും വേണമെന്ന് ഈ ആവേശത്തില്‍ അദ്ദേഹം മറന്നു. അതായത് സിനിമയായാല്‍ ഒരു നല്ല കഥ വേണമെന്നും, ആ കഥയില്‍ നല്ല അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ വേണമെന്നും, ആ കഥാപാത്രങ്ങളെ നല്ല രീതിയില്‍ കൂട്ടിയിണക്കണമെന്നും, അവരൊക്കെ അവരുടെ പ്രായത്തിലും പ്രവൃത്തിക്കും ഉചിതമായി സംസാരിക്കണമെന്നും ഒക്കെ.

ഇനി സിനിമയെക്കുറിച്ച്. വിദ്യാ ബാലനും അഭിഷേക് ബച്ചനും പ്രേമിക്കുന്നു, പയ്യെ വിദ്യ ഗര്‍ഭിണിയാകുന്നു, തന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ കുട്ടി ഉണ്ടാകുന്നത് തടസ്സമാകുമെന്ന് അഭിഷേക് പറയുമ്പോള്‍ ഇവര്‍ പിരിയുന്നു, കുട്ടി ഒരു അപൂര്‍‌വ്വരോഗമായി ജനിക്കുന്നു, കുട്ടി മൂലം ഇവര്‍ ഒന്നിക്കുന്നു, ഈ കഥ രണ്ടര മണിക്കൂറ് കൊണ്ട് പറയുന്നു; ഇതാണ് പാ. അസുഖമുള്ള കുട്ടിയോട് അമിതമായി സ്നേഹം കാണിക്കാത്ത അമ്മയും, ബാലിശമായ പ്രവര്‍ത്തികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അച്ഛനും, വിരമിച്ച രാഷ്ട്രീയക്കാരന്‍ എന്ന അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വമായ ജനുസ്സില്‍ പെട്ട ഒരു അച്ഛാച്ചനും, തന്റെ ആസനം മൂലം കൊച്ചുമകന്‍ ഇരട്ടപ്പേരിട്ട ഒരു അമ്മൂമ്മയും, ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന സംഭാഷണങ്ങള്‍ പറയുന്ന കുറച്ചു കൂട്ടുകാരും, ഒരു മുതിര്‍ന്നവരുടെ ശരീരമുള്ള ഒരു കുട്ടിയും; ഇവരാണ് പായിലെ കഥാപാത്രങ്ങള്‍.

അഭിനയത്തിനോട് എല്ലാ കഥാപാത്രങ്ങളും കൂറ് പുലര്‍ത്തിയെങ്കിലും കഥ ഇവരെ പരാജയപ്പെടുത്തി. ഇനി അധികം ആയുസ്സില്ല എന്ന് ഡോക്റ്റര്‍ സൂചിപ്പിച്ചിട്ടും മകനെ ഡെല്‍ഹിയില്‍ രണ്ട് ദിവസം കറങ്ങാന്‍ ഒറ്റയ്ക്ക് വിടുന്ന അമ്മയെ എങ്ങിനെ ന്യായീകരിക്കും? അഭിഷേക് ബച്ചന്റെ കൂടെയാണ് കുട്ടി പോകുന്നതെങ്കിലും അഭിഷേക് കുട്ടിയെ സംഭന്ധിച്ചിടത്തോളം അപ്പോള്‍ അപരിചിതനാണ്. തിരക്ക് മൂലം പലപ്പോഴും ഭക്ഷണം പോലും കഴിക്കാനാവാതിരിക്കുന്ന ഒരു എം.പി രണ്ട് ദിവസം സകല തിരക്കുകള്‍ക്കും അവധി കൊടുത്ത് ഒരു രോഗിയായ കുട്ടിയെ രസിപ്പിക്കാന്‍ കറങ്ങാന്‍ കൊണ്ട്പോകും എന്നത് എങ്ങിനെ സാധൂകരിക്കാന്‍ സാധിക്കും? രാത്രിയില്‍ തന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ലൈവ് പരിപാടി ടി.വി.യില്‍ കാണിക്കാനിരിക്കെ പകല്‍ മുഴുവന്‍ വെയില്‍ കാഞ്ഞും ഗോള്‍ഫ് കളിച്ചും സമയം കളയുന്ന അമിതമായ ആത്മവിശ്വാസം കാണാതെ വിട്ടാലും ലൈവ് പ്രോഗ്രാമില്‍ കാണിക്കുന്ന പോക്രിത്തരത്തെ എങ്ങിനെ സഹിക്കണം? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? അവസാനം തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്?

സം‌വിധായകനും തിരക്കഥാകൃത്തും പറഞ്ഞതിനപ്പുറം അമിതാഭ് ബച്ചന്‍ എന്തെങ്കിലും സ്വന്തമായി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങിനെ പലതും ചെയ്യുവാന്‍ അവസരം ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു. എങ്കില്‍‌പ്പോലും അദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്. സിനിമയില്‍ ഇടയ്ക്കിടെയുള്ള ഇളയരാജയുടെ മാജിക്കും (പശ്ചാത്തലസംഗീതവും ഗാനങ്ങളും) ആസ്വാദ്യകരം തന്നെ. ഇത് രണ്ടും ഇല്ലെങ്കില്‍ ഈ ചിത്രം കണ്ടിരിക്കുക തന്നെ പ്രയാസം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍
* മനം കവരുന്ന പാ - ദാറ്റ്സ് മലയാളം
* ചിത്രവിശേഷം
* കേരളകൗമുദി

Tuesday, November 10, 2009

ജയില്‍


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
കഥ: മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ്‌ ത്യാഗി, അനുരാധ തിവാരി
അഭിനേതാക്കള്‍: നീല്‍ നിതിന്‍ മുകേഷ്, മുഗ്ദ ഗോട്സെ, മനോജ്‌ വാജ്പൈ
സംഗീതം: ശരിബ്‌ സാബ്രി, തോഷി സാബ്രി
ഛായാഗ്രഹണം: കല്പെഷ് ഭണ്ഡാര്‍ക്കര്‍

ഫാഷന്‍ എന്ന ചലച്ചിത്രത്തിന് ശേഷം മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് ജയില്‍. പ്രിയങ്ക ചോപ്രയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഫാഷന്‍ എന്ന ചലചിത്രത്തേക്കാള്‍ അതിനുമുന്പിറങ്ങിയ മധുര്‍ ചിത്രം ട്രാഫിക് സിഗ്നലിനെയാണ് ഈ ചിത്രം ഓര്‍മിപ്പിക്കുന്നത്.

നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിക്കുന്ന പരാഗ് ദീക്ഷിത് ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഈ കഥാപാത്രം ജയിലിലാവുന്നു. എങ്ങിനെ ഇദ്ദേഹം ജയിലിലാവുന്നു, അവിടെ എന്തൊക്കെ അനുഭവിക്കുന്നു, അവിടുന്ന് എങ്ങിനെ നിയമപരമായും അല്ലാതെയും അദ്ദേഹം പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു, ഇദ്ദേഹത്തിന്റെ ജീവിതം പുറത്തുള്ള മറ്റുള്ളവരുടെ ജീവിതത്തിനെ എങ്ങിനെ സ്വാധീനിക്കുന്നു, അവസാനം ഇദ്ദേഹം പുറത്ത് കടക്കുമോ എന്നിങ്ങനെയുള്ള കഥാഗതികളിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. ജയിലിനുള്ള മറ്റ് അന്തേവാസികളുടെ ജീവിതങ്ങളും ചെറുതായി കഥാകാരന്‍ പറഞ്ഞ് വയ്ക്കുന്നു.

നീലിന്റെ കഥാപാത്രം അഭിനയശേഷി നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നതിനാല്‍ നീലിന് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. മനോജ് വായ്പേജി എന്ന നടന്റെ കഴിവുകള്‍ യാതൊരുവിധത്തിലും ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിനെ ഒരു ഗുണവും പ്രാധാന്യവും ഇല്ലാത്ത ഒരു കഥാപാത്രത്തില്‍ കഥാകാരന്‍ തളച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്നു. മറ്റ് നടന്മാര്‍ക്കൊന്നും കാര്യമായ ഒരു പ്രാധാന്യവും ചിത്രത്തില്‍ ഇല്ലെങ്കിലും ആരും മോശമായി വന്നിട്ടില്ലെന്നത് ആശ്വാസം പകരുന്നു. നായികയ്ക്ക് നായകനുവേണ്ടി കരയുക എന്ന കടമയേ ഇവിടെ കൊടുത്തിട്ടുള്ളൂ. സംഗീതവും ശ്രദ്ധിക്കപ്പെടുവാന്‍ സാധ്യത കുറവ്.

ജയിലിനുള്ളിലെ ജീവിതങ്ങള്‍ വരച്ച് കാട്ടാനുള്ള സം‌വിധായകന്റെ ശ്രമം പരാജയമാണെന്ന് തന്നെ പറയേണ്ടി വരും. കഥാപാത്രങ്ങളുടെ എണ്ണം കൊണ്ട് വൈവിധ്യം ഇവിടെ കൊണ്ട് വരുവാന്‍ ശ്രമിച്ചിട്ട് അതും ഉണ്ടായില്ല, എന്നാല്‍ ഉള്ളവര്‍ക്ക് കൂടുതല്‍ വ്യത്യസ്ഥത കൊണ്ട് വരുവാന്‍ കഴിഞ്ഞതുമില്ല എന്നതാണ് സ്ഥിതി. നീല്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു എന്നത് നീലിന്റെ അഭിനയത്തിലോ രംഗങ്ങളിലോ തെളിയിക്കാന്‍ ആയില്ല സം‌വിധായകന്. മറ്റ് കഥാപാത്രങ്ങളുടെ ജീവിതകഥകളിലും ക്ലീഷേ മാത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഒരു ജയിലിന്റെ അന്തരീക്ഷം ഒരുക്കുന്നതിലും സം‌വിധായകന്‍ പരാജയപ്പെട്ടു.

മധുര്‍ ഭണ്ഡാര്‍ക്കറുടെ അധികം ചിത്രങ്ങളേയും പോലെ ഇത് ഒരു ഡോക്യുമെന്ററി ആയി ചിത്രീകരിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ഈ ആഖ്യാനരീതി ഈ സിനിമയെ രക്ഷപ്പെടുത്തുമോ എന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍

Friday, October 30, 2009

സ്വ. ലേ.

സംവിധാനം, ഛായാഗ്രഹണം: പി. സുകുമാര്‍
കഥ, തിരക്കഥ, സംഭാഷണം : കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: പി. സുകുമാര്‍, അനു വാര്യര്‍
അഭിനേതാക്കള്‍: ദിലീപ്‌, ഗോപിക, ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അശോകന്‍, ഗണേഷ്‌ കുമാര്‍, ഇന്നസെന്റ്‌

1980 കളിലെ പത്രപ്രവര്‍ത്തനവും, അതിന്നിടയില്‍ ഒരു ചെറിയ പത്രത്തിന്റെ സ്വന്തം ലേഖകനായ ഉണ്ണിമാധവന്‍ (ദിലീപ്‌) നേരിടുന്ന ജോലിസംബന്ധവും കുടുംബസംബന്ധവുമായ കാര്യങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

അന്നത്തെ (ഇന്നത്തേയും?) പത്രപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മര്‍ദ്ദങ്ങളും ജോലിയില്‍ പിഴച്ചുപോകാന്‍ ചെയ്യേണ്ടിവരുന്ന കസര്‍ത്തുകളും നല്ല തോതില്‍ വിവരിച്ചിരിക്കുന്നു.

ഉണ്ണിമാധവന്റെ ചെറുപ്പകാലത്ത്‌ പരിചയവും അടുപ്പവുമുണ്ടായിരുന്ന ഒരു പ്രശസ്തനായ എഴുത്തുകാരന്‍ മരണശയ്യയില്‍ കിടക്കുകയും അത്‌ റിപ്പോീര്‍ട്ട്‌ ചെയ്യാന്‍ നിരവധി പത്രക്കാരും മാധ്യമപ്രവര്‍ത്തകരും എത്തിച്ചേരുകയും, തന്റെ പത്രത്തിന്റെ ഭാഗത്ത്‌ നിന്ന് ഈ കാര്യത്തിന്‌ ഉണ്ണിമാധവന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. പ്രസവതീയതി അടുത്ത ഭാര്യയെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട്‌ തന്റെ വ്യക്തിത്വവികസനത്തില്‍ ഒട്ടേറെ സ്വാധീനിച്ച മഹാനായ എഴുത്തുകാരന്റെ മരണം കാത്ത്‌ കുറച്ച്‌ ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന മാനസികാവസ്ഥയാണ്‌ ഈ കഥയുടെ പ്രധാനമായ ഘടകം.

ഇന്റര്‍വെല്‍ വരെ 'കൊള്ളാം' എന്ന് അഭിപ്രായം തോന്നിയ സിനിമ, അതിനുശേഷം വളരെയധികം ഇഴഞ്ഞ്‌ വലിഞ്ഞ്‌ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നത്‌.

പലയിടത്തും നല്ല ചില സംഭാഷണങ്ങളും ഹാസ്യങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും അവസാനത്തോടടുത്തപ്പോഴെയ്ക്കും സിനിമയുടെ ആസ്വാദനസുഖം നഷ്ടപ്പെട്ടിരുന്നു. പല സീനുകളും വലിച്ച്‌ നീട്ടിയവയും അനാവശ്യമായവയുമായിരുന്നു എന്ന് തോന്നി.

അഭിനയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ എല്ലാവരും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

അവസാന രംഗത്ത്‌ ദിലീപിനെക്കൊണ്ട്‌ മിമിക്രി കാണിപ്പിച്ചത്‌ വളരെ ബോറായിപ്പോയി.

ഒരു സിനിമയാക്കാനുള്ള ആഴവും പരപ്പും ഉള്ള സബ്ജക്റ്റ്‌ ആയിരുന്നില്ല ഇതെന്ന് തോന്നി. ഒരു ടെലിഫിലിം വരെ ഓ.കെ.

എഡിറ്ററെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേ മടുപ്പ്‌ ഒഴിവാക്കാമായിരുന്നു.

Sunday, October 25, 2009

എയ്ഞ്ചല്‍ ജോണ്‍



കഥ, സംവിധാനം : എസ്‌.എല്‍. പുരം ജയസൂര്യ
തിരക്കഥ : മനാഫ്‌, എസ്‌.എല്‍. പുരം ജയസൂര്യ
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
നിര്‍മ്മാണം: നാരായണദാസ്‌

ബാങ്ക്‌ മാനേജരായ അച്ഛണ്റ്റെ വേഷത്തില്‍ ലാലു അലക്സും മകനെ എന്തിനും സപ്പോര്‍ട്ട്‌ ചെയ്യുന്ന അമ്മയായി അംബികയും അവരുടെ തലതെറിച്ച കൌമാരക്കാരനായ മകനായി 'മറഡൊണ' എന്ന പേരില്‍ ശാന്തനു ഭാഗ്യരാജും അടങ്ങുന്ന ഈ കഥയില്‍ വഴി പിഴച്ച്‌ ആത്മഹത്യയിലെത്തിച്ചേരുന്ന മറഡോണയെ ജീവിതത്തിലേയ്ക്ക്‌ കൊണ്ടുവരുന്ന മാലാഖയായി 'എയ്ഞ്ചല്‍ ജോണ്‍' മോഹന്‍ ലാല്‍ രംഗപ്രവേശം ചെയ്യുന്നു.

66 വയസ്സുവരെ സുഖദുഖങ്ങളടങ്ങിയ മാനുഷികജീവിതം ഒരു വശത്തും അതല്ലെങ്കില്‍ അതിണ്റ്റെ മൂന്നിലൊന്ന് കാലാവധിയുള്ള എല്ലാ ആഗ്രഹങ്ങളും ഉടനെ ലഭ്യമാക്കിക്കൊണ്ടുള്ള മറ്റൊരുജീവിതവും എന്ന ഒാഫര്‍ ലഭിക്കുമ്പോള്‍ തലതെറിച്ച പയ്യന്‍ രണ്ടാമത്തെ ഒാഫര്‍ സ്വീകരിക്കുന്നു. 'വയസ്സാന്‍ കാലത്ത്‌ സൌഭാഗ്യങ്ങള്‍ കിട്ടുന്നതിനേക്കാല്‍ എല്ലാം നേരത്തേ തന്നെ കിട്ടട്ടെ' എന്നതാണ്‌ പയ്യണ്റ്റെ പോളിസി. പക്ഷേ, കൊമേര്‍സ്‌ ബിരുദം രണ്ട്‌ പേപ്പര്‍ കൂടി കിട്ടാനുള്ളതിനാലാണോ എന്നറിയില്ല, 66 ണ്റ്റെ മൂന്നിലൊന്ന് എന്നത്‌ 22 വയസ്സാണെന്ന് പയ്യന്‌ കണക്ക്‌ കൂട്ടാന്‍ കഴിയാതെ വരികയും കുറച്ച്‌ ദിവസത്തിനുള്ളില്‍ ആ വയസ്സ്‌ തികഞ്ഞ്‌ ഇഹലോകം വെടിയാന്‍ ടൈം ആകുകയും ചെയ്യുന്നു.

ചോദിച്ച ഉടനെ വരം എടുത്ത്‌ കൊടുക്കുകയും പയ്യനെ ഉപദേശിച്ചും നല്ലവഴികാണിച്ചും നേരെയാക്കാനും ആണ്‍ വേഷത്തിലുള്ള മാലാഖ (നമ്മുടെ ലാലേട്ടന്‍) കിണഞ്ഞ്‌ പരിശ്രമിക്കുകയും ചെയ്യുന്നു.

വളരെ ദയനീയമായി, അസ്വസ്ഥതയോടെ കണ്ടിരിക്കേണ്ടി വന്ന ആവറേജില്‍ താഴെമാത്രം നിലവാരമുള്ള സിനിമയാണ്‌ ഇതെന്ന് പച്ചയായി പറയാതെ നിവര്‍ത്തിയില്ല. പോതുവേ ഒഴിഞ്ഞ്‌ കിടന്ന തിയ്യറ്റരില്‍ നിന്ന് സിനിമയുടെ പല ഭാഗങ്ങളിലായി ബാക്കിയുള്ളവരെക്കൂടി ഇറക്കിവിടാന്‍ സാധിച്ചു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകരുടെ എടുത്ത്‌ പറയാവുന്ന നേട്ടം.

ശാന്തനു ഭാഗ്യരാജ്‌ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മോശമായില്ല. പക്ഷേ, പയ്യണ്റ്റെ പല തോന്ന്യാസങ്ങളും ഒരല്‍പ്പം അരോചകമായിരുന്നു. മറഡോണയുടെ കാമുകിയായി അഭിനയിച്ച പെണ്‍കുട്ടി തണ്റ്റെ ഭാഗം ഭംഗിയായി നിറവേറ്റി.

ചിത്രത്തിലെ ഗാനരംഗം കാര്യമായ താല്‍പര്യം ജനിപ്പിച്ചില്ല.

വഴിപിഴച്ച യുവത്വത്തെ നമ്മയുള്ള മനസ്സിലേയ്ക്ക്‌ നയിക്കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശമാണ്‌ ഈ കഥയില്‍ ശ്രമിക്കുന്നതെങ്കില്‍ ആ ശ്രമം വിഫലമായിപ്പോയി.

കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഈ ചിത്രം കണ്ടിരിക്കുന്നതിനിടയില്‍ പലവട്ടം അസഹനീയതയുടെ നെടുവീര്‍പ്പ്‌ വന്നുകൊണ്ടേയിരുന്നു.

ഇങ്ങനെയുള്ള സിനിമകള്‍ എടുക്കാനും അത്‌ ജനങ്ങളെ കാണിക്കാനും ഇതിണ്റ്റെ നിര്‍മ്മാതാവ്‌ കണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.

ദൈവമായും മാലാഖയായും ശ്രീ. മോഹന്‍ലാല്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്ര അനുഗ്രഹീത കലാകാരനായ അദ്ദേഹം എങ്ങനെ ഇത്തരം ചിത്രങ്ങളില്‍ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതം തന്നെ.

ഇനി പിശാചായി പ്രേക്ഷകരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ഒരു ചിത്രത്തില്‍ അദ്ദേഹം ഉടനെ അഭിനയിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

Monday, September 28, 2009

റോബിന്‍ ഹുഡ്‌



കഥ, തിരക്കഥ, സംഭാഷണം: സച്ചി, സേതു
സംവിധാനം : ജോഷി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി
അഭിനേതാക്കള്‍: പൃഥ്യിരാജ്‌, നരേന്‍, ബിജു മേനോന്‍, ഭാവന, സംവ്ര്‌ത സുനില്‍

വളരെ ബുദ്ധിമാനായ Hi-Tech കള്ളനായ പൃത്ഥ്യിരാജ്‌ ഒരു പ്രത്യേക ബാങ്കിണ്റ്റെ എ.ടി.എം. കൌണ്ടറുകളില്‍ നിന്ന്‌ മോഷണം നടത്തുകയും അത്‌ അന്വേഷിക്കുവാന്‍ പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ നരേന്‍ എത്തുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ നീതീകരിക്കാവുന്ന എന്തോ ഒരു കാരണം ഈ മോഷണങ്ങള്‍ക്ക്‌ പുറകിലുണ്ടെന്ന നരേണ്റ്റെ തോന്നലും ആ നീതീകരിക്കാവുന്ന കാരണവും ആണ്‌ ഉള്ളടക്കം. വളരെ മികച്ച, ക്രിത്യതയാര്‍ന്ന ഒരു തിരക്കഥയാണ്‌ ഈ സിനിമയുടെ എടുത്ത്‌ പറയാവുന്ന വസ്തുത. ശ്രീ സച്ചിയും സേതുവും ഇത്ര ലോജിക്കലായി ലിങ്ക്‌ ചെയ്ത ഒരു തിരക്കഥയുണ്ടാക്കിയതിന്‌ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരല്‍പ്പം അമാനുഷികതയുടെ ഇടപെടലുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വളരെ ബ്രില്ല്യണ്റ്റ്‌ ആയ സ്ക്രിപ്റ്റ്‌.

സംവിധായകന്‍ തണ്റ്റെ ജോലി അത്ര മോശമായല്ല ചെയ്തത്‌ എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എഡിറ്റിങ്ങും ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഗാനരംഗങ്ങള്‍ മുഷിപ്പിച്ചില്ല, മാത്രമല്ല ഒരു ഗാനരംഗത്തിലെ ഛായാഗ്രഹണം വളരെ മികച്ചതായി തോന്നി.

പൃഥ്യിരാജ്‌ വളരെ സ്റ്റൈലിഷ്‌ ആയി എത്തുന്ന ഈ ചിത്രത്തില്‍ നരേനും തണ്റ്റെ ഭാഗം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.
കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംവ്ര്‌ത സുനിലും ഭാവനയും ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വ്വഹിച്ചു. ജയസൂര്യ തണ്റ്റെ പോലീസ്‌ ഓഫീസര്‍ വേഷത്തില്‍ 'പോസിറ്റീവ്‌' എന്ന ചിത്രത്തിണ്റ്റെ തനിപ്പകര്‍പ്പ്‌ എന്ന്‌ തോന്നിപ്പിച്ചു.

പൊതുവേ, വളരെ ബുദ്ധിപരവും ആസൂത്രികവുമായി ചെയ്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുകയും പ്രേക്ഷകരുടെ അഭിനന്ദനത്തിന്‌ പാത്രമാകുകയും ചെയ്യും എന്ന്‌ തോന്നുന്നു.

Saturday, September 26, 2009

ലൌഡ്‌ സ്പീക്കര്‍


ലൌഡ്‌ സ്പീക്കര്‍

കഥ , തിരക്കഥ, സംഭാഷണം : പി.വൈ. ജോസ്‌, ജയരാജ്‌
സംവിധാനം, നിര്‍മ്മാണം: ജയരാജ്‌
അഭിനേതാക്കള്‍: മമ്മൂട്ടി, ശശികുമാര്‍, ഗ്രേസി സിംഗ്‌, ജഗതി ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌, കെ.പി.എസ്‌.സി. ലളിത,സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, അനൂപ് മേനോന്‍, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, കല്പന, ഹരിശ്രീ അശോകന്‍, അഗസ്റ്റ്യന്‍

തനി മലയോര നാട്ടിന്‍ പുറത്തുകാരനായ ഒരാള്‍ ('മൈക്ക്‌') പട്ടണത്തില്‍ എത്തുന്നതും വളരേ കാലം അമേരിക്കയില്‍ ജീവിച്ച്‌ തിരിച്ച്‌ വന്ന മറ്റൊരാളോടൊപ്പം ഒരു ഫ്ളാറ്റില്‍ കുറച്ച്‌ ദിവസം താമസിക്കേണ്ടിവരുന്നതുമാണ്‌ സന്ദര്‍ഭം. അങ്ങനെയുള്ള ദിവസങ്ങളില്‍ മൈക്ക്‌ എങ്ങനെ അവിടെയുള്ള പലരുടേയും ജീവിതങ്ങളെ പലവിധത്തില്‍ സ്വാധീനിക്കുന്നു എന്നതാണ്‌ ഇതിലെ കഥാസാരം.

പണത്തേക്കാള്‍ വലുതാണ്‌ സ്നേഹബന്ധങ്ങള്‍ എന്ന വിശ്വാസം വച്ച്‌ പുലര്‍ത്തുന്ന മൈക്ക്‌ എന്ന കഥാപാത്രത്തെ ശ്രീ. മമ്മൂട്ടി ഉജ്ജ്വലമാക്കി എന്ന്‌ പറയാം. അതുപോലെ തന്നെ, മേനോന്‍ സാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീ. ശശികുമാറും തണ്റ്റെ ഭാഗം ഭംഗിയാക്കി. മറ്റ്‌ കഥാപാത്രങ്ങള്‍ക്കൊന്നും കാര്യമായ ഒരു ചലനം സൃിഷ്ടിക്കാനായില്ല എന്നതാണ്‌ ഒരു യാഥാര്‍ത്ഥ്യം.

കാര്യമായ കഴമ്പൊന്നുമില്ലാത്ത ഒരു നൊസ്റ്റാള്‍ജിക്ക്‌ കഥയില്‍ നാട്ടിന്‍പുറത്തുകാരനായെത്തുന്ന മൈക്കിണ്റ്റെ സ്വഭാവവിശേഷണങ്ങളും ഇടപെടലുകളും മാത്രമാകുന്നു ഈ സിനിമ. കോമഡി സീനുകള്‍ക്ക്‌ വേണ്ടി കെട്ടിച്ചമച്ച രംഗങ്ങള്‍ ദയനീയമായിരുന്നു. പ്രത്യേകിച്ചും പ്ളേ സ്കൂള്‍ കുട്ടികളെ വച്ച്‌ ശ്രീ.ജഗതി ശ്രീകുമാറിനേയും ശ്രീ. മമ്മൂട്ടിയേയും കൈകാര്യം ചെയ്യിപ്പിക്കുന്ന രംഗങ്ങള്‍.

മൈക്ക്‌ എന്ന കഥാപാത്രത്തിണ്റ്റെ സ്വാഭാവികമായ ഇടപെടലുകളിലെ ഹാസ്യരംഗങ്ങളൊഴിച്ചാല്‍ മറ്റ്‌ ഹാസ്യരംഗങ്ങളെല്ലാം തന്നെ (സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റേതടക്കം) അല്‍പം അരോചകമായി തന്നെ തോന്നി. ഗാനരംഗങ്ങള്‍ ഗംഭീരമായില്ലെങ്കിലും മുഷിപ്പിച്ചില്ല. പലരംഗങ്ങളിലും ഓണ്‍ ദ സ്പോട്ട്‌ റെക്കോര്‍ഡിംഗ്‌ ഉപയോഗിച്ചതായാണ്‌ അറിഞ്ഞത്‌. പക്ഷേ, ഇത്‌ കാരണമാകാം പല ഡയലോഗുകളും (മമ്മൂട്ടിയുടേതൊഴിച്ച്‌) വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ല. (എണ്റ്റെ ചെവിയുടെ കുഴപ്പമായിരിക്കും എന്ന്‌ ആദ്യം വിചാരിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക്‌ എണ്റ്റെ ഭാര്യ എന്നോട്‌ 'എന്താ പറഞ്ഞത്‌?' എന്ന്‌ ചോദിച്ചുകൊണ്ടിരുന്നതിനാല്‍ എല്ലാവരുടേയും ചെവിക്ക്‌ കുഴപ്പമുണ്ടെന്ന്‌ മനസ്സിലായി).

പൊതുവേ, ഒരു ആവറേജ്‌ നിലവാരം മാത്രമേ ഈ ചിത്രം പുലര്‍ത്തുന്നുള്ളു. ശ്രീ. മമ്മൂട്ടി താരപരിവേഷങ്ങളില്ലാതെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാണിച്ച സന്നദ്ധാത അഭിനന്ദനമര്‍ഹിക്കുന്നു, കാരണം , ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുമുണ്ട്‌.

Sunday, August 09, 2009

ഡാഡി കൂള്‍



ഡാഡി കൂള്‍

കഥ, തിരക്കഥ, സംവിധാനം : ആഷിഖ്‌ അബു
സംഭാഷണം : ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി, ജോസ്‌ കുര്യന്‍ USA
ഛായാഗ്രഹണം: സമീര്‍ താഹിര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, റിച്ച പലൌദ്‌, മാസ്റ്റര്‍ ധനഞ്ചയ്‌, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌

ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്റ്റണി സൈമണ്‍ ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാര്യയായി റിച്ച പലൌദ്‌ എന്ന ബോളിവുഡ്‌ നടിയും ഇവരുടെ കുസൃതിയായ മകന്‍ 'ആദി' യായി മാസ്റ്റര്‍ ധനഞ്ചയും അഭിനയിക്കുന്നു. മമ്മൂട്ടിയുടെ സുഹൃത്തും ഭാര്യാസഹോദരിയെ വിവാഹം കഴിക്കുവാന്‍ പോകുന്നതുമായ മറ്റൊരു ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ബിജുമേനോന്നും നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നു. ഡാഡിയെ സൂപ്പര്‍ ഹീറോയായി കാണുകയും അതേ കുറിച്ച്‌ വാ തോരാതെ കൂട്ടുകാരോടും മറ്റും പറഞ്ഞുകൊണ്ട്‌ നടക്കുകയും ചെയ്യുന്നു ആദി. അതേ സമയം ക്രിക്കറ്റ്‌ ഭ്രാന്തനും ഉറക്കപ്രിയനുമായി ആദിയോടൊപ്പം മാക്സിമം സമയം ചിലവഴിക്കുന്ന ഉഴപ്പനായ ഓഫീസറായി മമ്മൂട്ടിയും ഇവര്‍ക്കിടയില്‍ തണ്റ്റെ ജോലിക്കിടയിലും വീട്ടുജോലിയും ഡാഡിയുടേയും മകണ്റ്റെയും ഉത്തരവദിത്വമില്ലായ്മയും കൊണ്ട്‌ പൊറുതിമുട്ടിയ അമ്മയും.

നിരവധി കേസുകളില്‍ പ്രതിയായി സംശയിക്കപ്പെടുന്ന ഭീം ഭായി എന്ന ഒരു വമ്പനെ പിടിക്കാനുള്ള വളരെ രഹസ്യവും പ്രധാനപ്പെട്ടതുമായ ഒരു പോലീസ്‌ ഓപ്പറേഷനില്‍ പങ്കെടുക്കുമ്പോള്‍ വളരെ കൂള്‍ ആയി ഉഴപ്പുകയും മറ്റൊരു വീടിണ്റ്റെ ജനലിലൂടെ ക്രിക്കറ്റ്‌ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ പ്രതി രക്ഷപ്പെടുകയും ആണ്റ്റണി സൈമണ്‍ 5 മാസത്തേയ്ക്ക്‌ സര്‍വ്വീസില്‍ നിന്ന്‌ സസ്പെണ്ട്‌ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിലൊന്നും യാതൊരു കൂസലുമില്ലാതെ ഉറക്കവും ടി.വി. കാണലുമായി ഡാഡിയും മകനും. വീട്ടുജോലിയുടെ തിരക്കിന്നിടയിലും ഡാഡിയുടേയും മകണ്റ്റെയും കുറ്റങ്ങളും തോന്ന്യാസങ്ങളെയും വിമര്‍ശിച്ചുകൊണ്ടിരിക്കെ, തലേ ദിവസത്തെ ഹാങ്ങ്‌ ഓവറില്‍ 'വാള്‌' വെക്കാനായി ഇവര്‍ക്കിടയിലൂടെ ടോയ്‌ ലറ്റിലേയ്ക്ക്‌ ഓടുന്ന ഡാഡിയെ കണ്ടതും അമ്മ ആകെ വിഷമിക്കുകയും താന്‍ ഇനി ഇവിടെ നില്‍ ക്കുന്നില്ലെന്നും തണ്റ്റെ വീട്ടില്‍ പോകുകയാണെന്നും പറഞ്ഞ്‌ ഒരു ബാഗുമായി ഇറങ്ങി പോകുന്നു. എന്നിട്ടും ഭാവമാറ്റമില്ലാതെ മകന്‍ ആദി. തൊട്ടപ്പുറത്തെ വാതില്‍ തുറന്ന് തണ്റ്റെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിലേയ്ക്ക്‌ അമ്മ കയറിപ്പോകുന്നതും പിന്നീടുള്ള രംഗങ്ങളില്‍ നിന്ന്‌ ഈ പിണങ്ങിപ്പോക്ക്‌ ഒരു പതിവാണെന്നും പ്രേക്ഷകനെ മനസ്സിലാക്കിത്തരുന്നു.

ഉഴപ്പനാണെങ്കിലും പണ്ട്‌ കുറേ കേസുകളൊക്കെ തെളിയിച്ചിട്ടുള്ള ഒാഫീസറാണ്‌ ആണ്റ്റണി സൈമണ്‍ എന്നത്‌ ഒന്ന് രണ്ട്‌ ഡയലോഗുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്‌.

ഡാഡി ഇമേജ്‌ വീണ്ടെടുക്കാതെ താന്‍ സ്കൂളില്‍ പോകുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന ആദിയും അതില്‍ വലിയ എതിര്‍പ്പൊന്നുമില്ലാത്ത ഡാഡിയും മമ്മിയില്ലാത്ത ദിവസങ്ങള്‍ അടിച്ചുപൊളിക്കാം എന്ന് പ്രഖ്യാപിച്ചതും ഹോങ്കോങ്കില്‍ പോയി പാട്ടും ഡാന്‍സും കഴിഞ്ഞ്‌ നേരെ കൊച്ചിയില്‍ വന്ന് സിനിമകണ്ടു. ആ സെക്കണ്ട്‌ ഷോ കാണാന്‍ വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്ളെയറായ ശ്രീകാന്തിനെ വഴിയില്‍ വച്ച്‌ ചിലര്‍ തടഞ്ഞു നിര്‍ത്തിയിടത്ത്‌ ആദിയുടെ താല്‍പര്യപ്രകാരം ആണ്റ്റണി സൈമണ്‍ ഇടപെടുന്നു.

കാര്യമായി എന്തെങ്കിലും നടക്കുന്നതിനുമുന്‍പ്‌ ആദി ഫോണ്‍ ചെയ്ത്‌ അറിയിച്ചതിനെത്തുടര്‍ന്ന് അവിടെ പോലീസ്‌ ജീപ്പില്‍ എത്തുന്ന ബിജുമേനോനെ കണ്ട്‌ രക്ഷപ്പെടുന്ന ഗുണ്ടാസംഘം. ആണ്റ്റണിയുടെ ഇമേജ്‌ ബൂസ്റ്റിനുവേണ്ടി മാധ്യമസുഹ്രുത്തിനെ ഉപയോഗിച്ച്‌ ബിജുമേനോന്‍ ഇടപെട്ട്‌ ന്യൂസ്‌ ചാനലില്‍ അതൊരു ചര്‍ച്ചാവിഷയമാക്കുകയും ആണ്റ്റണിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ അവസരം ശരിയ്ക്കും ഉപയോഗപ്പെടുത്തി ഷൈന്‍ ചെയ്യുന്ന ഡാഡിയും മകനും, വഴക്ക്‌ തീര്‍ന്ന് തിരിച്ചെത്തുന്ന ആദിയുടെ അമ്മ തുടങ്ങി കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുപോകുമ്പോളാണ്‌ 'ഭീം ഭായി' യെ വിട്ടുകളഞ്ഞതിലുള്ള ആണ്റ്റണിയുടെ നടപടിയെ വീണ്ടും വീണ്ടും കളിയാക്കുന്ന സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ആണ്റ്റണി ഭീം ഭായിയെ പിടിച്ച്‌ മുന്നില്‍ കൊണ്ട്‌ ഇട്ട്‌ തരുമെന്നും ഇല്ലെങ്കില്‍ കാല്‍ വെള്ള നക്കുമെന്നും ഡയലോഗ്‌ ഇറക്കുന്ന ബിജുമേനോന്‍. അതിണ്റ്റെ ചുവടുപിടിച്ച്‌ അവര്‍ വീണ്ടും കളിയാക്കുമ്പോള്‍ ഇല്ലെങ്കില്‍ തണ്റ്റെ പാതി മീശ എടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്ന ആണ്റ്റണി സൈമണും.

അവിടെ നിന്ന് ഇറങ്ങിക്കഴിയുമ്പോള്‍ ആ പറഞ്ഞതിനെ യാതൊരു പ്രാധാന്യവും കൊടുക്കാതെ തണ്റ്റെ ഉഴപ്പ്‌ ജീവിതത്തിലേയ്ക്ക്‌ മടങ്ങിപ്പോകുന്ന ആണ്റ്റണിയെ മകന്‍ ആദിയെക്കൊണ്ട്‌ റെക്കമണ്റ്റ്‌ ചെയ്യിച്ച്‌ ഭീം ഭായിയെ പിടിക്കാന്‍ തയ്യറെടുപ്പിക്കുന്നതും ബിജുമേനോനാണ്‌.

വളരെ സിമ്പിളായി ഭീം ഭായിയെ പിടിച്ചത്‌ കണ്ടാല്‍ പിടിച്ചതിനുശേഷം മമ്മൂട്ടി ചോദിക്കുന്ന പോലെ പ്രേക്ഷകരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌.. "എന്തൊക്കെയായിരുന്നൂ, മലപ്പുറം കത്തി, അമ്പും വില്ലും... എന്നിട്ടെന്തായി.. ഇതിനായിരുന്നോ ഈ പോലീസ്‌ സന്നാഹവും പ്ളാനിങ്ങും മറ്റ്‌ മാങ്ങത്തൊലിയും കാണിച്ച്‌ കൂട്ടിയത്‌?" എന്ന്.

ആദിയുടെ തെറ്റായ ഒരു സൂചനയില്‍ നിന്ന് ഒരു കൈപ്പിഴ സംഭവിക്കുന്നതിനെത്തുടര്‍ന്ന് ആണ്റ്റണി സൈമണ്‍ അപ്സറ്റാകുകയും ആദിയുമായി അധികം സംസാരിക്കാതെ ഒരല്‍പ്പം സമയം കഴിയുന്നതും അതിനെത്തുടര്‍ന്ന് ആദിയും വല്ലാതെ വിഷമിക്കുകയും ചെയ്യുന്നതിന്നിടയില്‍ ആദിയെ കാണാതാകുന്നു. തുടര്‍ന്ന് അന്വേഷണങ്ങളും, ചുരുളഴിയുന്ന പല ഗൂഢസംഭവങ്ങളും എല്ലാം ചേര്‍ന്ന് ഒരു പരിസമാപ്തിയിലെത്തി ഡാഡിയും മകനും പാട്ടും പാടി ഡാന്‍സും ചെയ്യുന്നകണ്ട്‌ പ്രേക്ഷകര്‍ ഇറങ്ങിപ്പോകുകയും ചെയ്യുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

മകന്‍ അതിശയോക്തിയില്‍ പറയുകയാണെന്ന വീക്ഷണകോണില്‍ നോക്കിയാല്‍ മമ്മൂട്ടി വളരെ സ്റ്റൈല്‍ ആയി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തില്‍. ചിത്രത്തിണ്റ്റെ തുടക്കത്തില്‍ തന്നെയുള്ള "ഡാഡി മൈ ഡാഡി.." എന്നുതുടങ്ങുന്ന ഗാനരംഗം കൊള്ളാമായിരുന്നു. അതില്‍ മാസ്റ്റര്‍ ധനഞ്ചയുടെ പ്രകടനവും രസിച്ചു. ഈ ചിത്രത്തിലുടനീളം ഈ ബാലതാരം നല്ല നിലവാരം പുലര്‍ത്തി.

എടുത്തുപറയാവുന്ന മറ്റൊരു വസ്തുത എന്തെന്നാല്‍ ഇതിലെ ഡയലോഗുകള്‍ രസകരമായിരുന്നു എന്നതാണ്‌.

റിച്ച പലൌദ്‌ തുടക്കത്തിലെ പ്രകടനത്തിലെ വേണ്ടത്ര മികവ്‌ പുലര്‍ത്തിയില്ലെങ്കിലും പൊതുവേ തരക്കേടില്ലാത്ത പ്രകടനമായിരുന്നു.

ബിജുമേനോന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്നിവര്‍ അവരുടെ ഭാഗങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

ഗാനങ്ങളും ഗാനചിത്രീകരണരംഗങ്ങളും എണ്റ്റര്‍ടൈനിംഗ്‌ ആയിരുന്നു.

ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തിയതായി തോന്നി.

ചിത്രത്തിണ്റ്റെ തിരക്കഥയിലെ പോരായ്മകള്‍ വളരെ പ്രകടമായിരുന്നു. കാര്യമായ കാതലില്ലാത്ത തിരക്കഥയില്‍ പലപ്പോഴും വിശ്വസനീയതയുടെ കുറവ്‌ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. കഥയില്‍ ട്വിസ്റ്റ്‌ ഉണ്ടാക്കാനുള്ള സംവിധായകണ്റ്റെ ശ്രമം പക്ഷേ വളരെ ബാലിശമായിപ്പോയി. സിനിമയില്‍ പല ഭാഗങ്ങളിലും ലാഗ്‌ വളരെ പ്രകടമയിരുന്നു.

സിനിമയുടെ അവസാന രംഗങ്ങളായപ്പോഴെയ്ക്കും ഒരുതരം മടുപ്പ്‌ അനുഭവപ്പെട്ടുതുടങ്ങി. അവസാന രംഗത്തെ ഗാനത്തില്‍ ക്രിക്കറ്റ്‌ താരത്തെ വച്ചുള്ള ചില സീനുകളും ഡയലോഗുകളും ശരിയ്ക്കും ചിരിപ്പിച്ചു.

പിന്നിലെ സീറ്റില്‍ നിന്ന് ഒരു ചേച്ചി വിളിച്ചു പറയുന്ന കേട്ടു.. "കുറേ പാണ്ടികളെ തല്ല് കൊള്ളിക്കാന്‍ ഇറക്കിയിരിക്കാണ്‌... ഞങ്ങളുടെ 75 രൂപയാണ്‌ പോയത്‌.." എന്ന്. (പത്മ തിയ്യറ്ററില്‍ റേറ്റ്‌ 75 ആണേയ്‌) :-)

"ഇണ്റ്റര്‍വെല്‍ വരെ സിനിമയില്‍ ഉറങ്ങാനായി മമ്മൂട്ടിക്ക്‌ നല്ല കാശ്‌ തന്നെ വാങ്ങിക്കാണും അല്ലേ?" എന്ന് എണ്റ്റെ ഒരു സുഹൃത്തും ചോദിച്ചു.

ഒട്ടും സീരിയസ്‌ ആയ പ്രതീക്ഷകളും ഇല്ലാതെ ചെന്നിരുന്നാല്‍ കുറച്ച്‌ എണ്റ്റര്‍ടൈനിംഗ്‌ ആയ ഒരു ചിത്രം എന്ന് എനിയ്ക്ക്‌ തോന്നി. കാരണം സീരിയസ്‌ ആയ ഒരു കഥയോ ശക്തമായ ഒരു തിരക്കഥയോ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, ആ പ്രതീക്ഷ തെറ്റിയുമില്ല.

Monday, July 27, 2009

രഹസ്യ പോലീസ്‌

സംവിധാനം : കെ. മധു
കഥ, തിരക്കഥ : S.N. സ്വാമി

ജയറാം പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍, പോലീസ്‌ സ്റ്റേഷനില്‍ രണ്ട്‌ ജോക്കര്‍മാര്‍, ഹരിശ്രീ അശോകനും ഇന്ദ്രന്‍സും. തുടക്കം മുതല്‍ തന്നെ പുളിച്ച്‌ നാറിയ പഴയ തമാശകളും ചേഷ്ടകളുമായി ആളുകളെ വെറുപ്പിക്കുന്നു.

ജയറമിന്റെ സഹോദരിയടങ്ങുന്ന മൂന്ന് നാല്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, അവരുടെ ഷട്ടില്‍ ബാറ്റ്‌ മിന്‍ഡന്‍ കളി തുടങ്ങിയ രംഗങ്ങളിലൂടെ പ്രേക്ഷകരെ ബോറടിപ്പിച്ച്‌ വെറുപ്പിച്ചതിനുശേഷം അതിലൊരുത്തിക്ക്‌ (കലോല്‍സവതാരം) ഒരു ചെറുപ്പക്കാരനോട്‌ പ്രേമം, അത്‌ കാണുന്ന ഒരു കൂട്ടുകാരിക്ക്‌ ദേഷ്യം, പിന്നേയും സൗഹൃദം അങ്ങനെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.

സ്ഥലത്തെ രണ്ട്‌ അമ്പലക്കമറ്റിക്കാരുടെ നേതാക്കളും പ്രമുഖരുമാണെങ്കിലും ചിരകാല വൈരികളായി ഗണേഷ്‌ കുമാറും ജഗതി ശ്രീകുമാറും. അഡ്വക്കേറ്റാണെന്ന ആഭാസം കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ കാര്യസ്ഥന്റെ റോളില്‍ പാവം മാള അരവിന്ദന്റെ ഗോഷ്ടിപ്രകടനങ്ങളും.

32 തവണ ജയില്‍ ചാടിയ കള്ളന്‍ കേശുവിന്റെ രംഗപ്രവേശം, അയാളുടെ മുപ്പത്തിമൂന്നാമത്തെ ജയില്‍ ചാട്ടം, അങ്ങനെയൊക്കെ ഇരിക്കുമ്പോള്‍ കലോല്‍സവതാരമായി സമ്മാനങ്ങള്‍ വാരിക്കൂട്ടി എത്തിയ പെണ്‍കുട്ടിയെ കാണാതാകുന്നു. പിന്നെ, കൊക്കയില്‍ നിന്ന് ജഡം കിട്ടുന്നു.

മാള അരവിന്ദനെക്കൊണ്ട്‌ പെണ്‍കുട്ടിയെ ഗണേഷ്‌ കാറില്‍ കയറ്റുന്ന കണ്ടു എന്ന് കള്ള സാക്ഷി പറയിച്ച്‌ ഗണേഷിനെ ജയിലിലടക്കുവാന്‍ നേതൃത്വം വഹിക്കുന്ന ജഗതിശ്രീകുമാര്‍. അദ്ദേഹത്തെ എതിര്‍ക്കുന്ന മകള്‍ സംവൃതസുനില്‍.

കള്ളന്‍ കേശുവാണോ, കൂട്ടുകാരികളിലാരെങ്കിലുമാണോ, അതിലൊരു കൂട്ടുകാരിയുടെ ചെറിയമ്മയാണോ, കാമുകനാണോ, ഗണേഷ്‌ കുമാറാണോ അതോ ആത്മഹത്യയാണോ എന്നൊക്കെ പ്രേക്ഷകരെ ടെന്‍ഷനടിപ്പിച്ച്‌ അവശരാക്കുന്ന കുറേ രംഗങ്ങള്‍.

(ഈ ശ്രമങ്ങളെല്ലാം കണ്ട്‌ പ്രേക്ഷകര്‍ കുടുകുടേ ചിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ നല്ല പ്രാകലും തെറിവിളിയും... ഈ രഹസ്യം കാണാനാണല്ലോ ഈശ്വരാ കാശും മുടക്കി സമയോ മെനക്കെടുത്തി തീയ്യറ്ററില്‍ ഇരിക്കുന്നത്‌ എന്നതിന്റെ കുറ്റബോധം ഓരോ പ്രേക്ഷകനേയും വേട്ടയാടിയിരുന്നു എന്ന് വ്യക്തം)

അപ്പോഴതാ വലിയ ഗുണ്ടയായി അടുത്ത ജയറാം, കൂടെ രണ്ട്‌ തമാശഗുണ്ടകള്‍ സുരാജ്‌ വെഞ്ഞാര്‍മൂടും സുധീഷും... ഗണേഷ്‌ കുമാറിനെ ജയിലില്‍ നിന്നിറക്കാന്‍ പാര്‍ട്ടി നിയോഗിച്ചതാണത്രേ ഈ ഗുണ്ടയെ.

കള്ളന്‍ കേശുവിനെ പിടിക്കാന്‍ ഓടുന്ന പോലീസ്‌ ജയറാമിനെ ആരോ തലയ്ക്കടിച്ച്‌ ബോധം കെടുത്തിക്കഴിഞ്ഞപ്പോള്‍ ഗുണ്ട ജയറാം അദ്ദേഹത്തെ തോളില്‍ ഏന്തി സ്ലോമോഷനില്‍ നടന്നു നീങ്ങുമ്പോള്‍ ഇന്റര്‍വെല്‍.

പിന്നെ കുറേ കഴിയുമ്പോള്‍ ഞാന്‍ ഗുണ്ടയല്ലാട്ടോ.. ക്രൈംബ്രാഞ്ച്‌ ആണെന്ന് പറഞ്ഞ്‌ മീശപിരിച്ച്‌ ഞളിഞ്ഞിരിക്കുന്ന ഗുണ്ടജയറാം.. കൂടെ രണ്ട്‌ ഇന്‍സ്പെക്ടര്‍മാരായി അത്‌ വരെ കോമാളിഗുണ്ടായിസം കാണിച്ച സുരാജും സുധീഷും (കഷ്ടം!).

ഇനിയങ്ങോട്ട്‌ ക്രൈംബ്രാഞ്ച്‌ ജയറാമിന്റെ കേസന്വേഷണം, കണ്ടെത്തലുകള്‍, എസ്‌.ഐ. ജയറാമിന്റെ അനിയത്തിയാണെന്ന ആദ്യകണ്ടെത്തല്‍. ഒരേ ആളെത്തന്നെ സ്നേഹിച്ചതിന്റെ പേരിലുള്ള തര്‍ക്കം ഒരു ഉന്തലില്‍ കലാശിച്ചപ്പോള്‍ കൂട്ടുകാരി കൊക്കയില്‍ വീണതാണത്രേ.

പക്ഷെ, ക്രൈംബ്രാഞ്ച്‌ ഏമാന്റെ കണ്ടെത്തലുകള്‍.. ആദ്യ ഉന്തലില്‍ വീണ ആള്‍ മരിച്ചിട്ടില്ല. പിന്നെ എന്തോ നടന്നപ്പോഴാണ്‌ മരിച്ചത്‌.. ഹോ... അങ്ങനെ കണ്ടെത്തി കണ്ടെത്തി കൊണ്ടെത്തിച്ചു.

അതിനിടയിലെ ഒരു ഡയലോഗ്‌ വലരെ കേമമായി തോന്നി.
"അങ്ങനെ രക്ഷപ്പെട്ട ഭാമയെ വീണ്ടും കൊന്നതാര്‌?" (വീണ്ടും കൊല്ലുക എന്ന പ്രയോഗം കേട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടായി... ).

ഒടുവില്‍ ULTIMATE SUSPENSE കഴിഞ്ഞ്‌ തീയ്യറ്ററില്‍ നിന്ന് കുറ്റബോധവും കബളിപ്പിക്കപ്പെട്ടതിന്റെ വേദനയുമായി ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചില പ്രതികാരനടപടികള്‍ (S.N. സ്വാമി ഇനി സ്ക്രിപ്പ്‌ എഴുതാതിരിക്കാന്‍ വല്ലെ ക്വൊട്ടേഷന്‍ ടീമിന്റെയും സഹായം തേടിയാലോ? കെ.മധുവിനെ എങ്ങനെ തീര്‍ക്കാം)

[ഈ ചിത്രത്തിന്‌ റിവ്യൂ എഴുതേണ്ടി വന്നു എന്നത്‌ എന്റെ ദുര്യോഗം. എങ്കിലും ആരെങ്കിലുമൊക്കെ ഇത്‌ വായിച്ച്‌ ഈ ചിത്രം കളിക്കുന്ന തീയ്യറ്ററിന്റെ നാലയലത്ത്‌ പോകാതിരിക്കട്ടെ എന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരല്‍പം സമയം മെനക്കെടുന്നു. ഇതിലെ എല്ലാ അഭിനേതാക്കളേയും (ജഗതി ശ്രീകുമാറിനെപ്പോലും) ഒരുപോലെ മോശമായ പ്രകടനം പുറത്തെടുപ്പിക്കാന്‍ സംവിധാനത്തിലൂടെ കെ.മധുവിനു സാധിച്ചിരിക്കുന്നു എന്നത്‌ പ്രശംസാവഹം തന്നെ. ]

Monday, June 29, 2009



ഭ്രമരം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി

നിര്‍മ്മാണം: രാജു മല്ലിയത്ത്‌, എ.ആര്‍. സുല്‍ഫിക്കര്‍

ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്‌

അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഭൂമിക, സുരേഷ്‌ മേനോന്‍, മുരളീ കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത...


മോഹന്‍ലാലിന്റെ അഭിനയപ്രതിഭയെ ശരിയ്ക്കും ഉപയോഗിച്ച, ഒരു വിധം നന്നായി ചിത്രീകരിച്ച, നല്ല ദൃശ്യവിരുന്നൊരുക്കിയ ഒരു സിനിമയാണെങ്കിലും ഒരു തരം ഇരുണ്ട്‌ മങ്ങിയ പ്രതീതി മനസ്സില്‍ ജനിപ്പിക്കുന്ന അനുഭവമായിരുന്നു ഇത്‌ കണ്ടിറങ്ങിയ എനിയ്ക്ക്‌.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കപ്പെടുകയും, പിന്നീട്‌ പത്ത്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ പഴയ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്റെ ഭാര്യയോടും മകളോടും ഒപ്പമുള്ള സന്തോഷപൂര്‍ണ്ണമായ ജീവിതത്തെ അത്‌ ബാധിക്കുകയും ചെയ്തതിനാല്‍ പഴയ തെറ്റിന്റെ ഉറവിടം തേടിപ്പിടിക്കുകയും തന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ കഥാസാരം.

കഥാപരമായി പലകാര്യങ്ങളും ബ്ലസ്സിയുടെ കാഴ്ചപ്പാടുകളുമായി യോജിക്കാന്‍ എനിയ്ക്ക്‌ വളരെ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ആ ദുര്യോഗത്തെക്കുറിച്ച്‌ തന്നെ.

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലനടി വളരെ മോശം പ്രകടനമാണ്‌ നടത്തിയത്‌. കുട്ടി മന്ദബുദ്ധിയാണോ എന്ന് സംശയം തോന്നാമെങ്കിലും പിന്നീട്‌ മന്ദബുദ്ധിയാണെങ്കിലേ ആ കുട്ടിയ്ക്കുണ്ടായ തരത്തിലുള്ള തോന്നല്‍ ഉണ്ടാവാന്‍ ന്യായമുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാകും. കാരണം, ആ പ്രായത്തിലുള്ള ഒരു കുട്ടിയ്ക്ക്‌ മനസ്സിലാകാവുന്നതോ ഭയപ്പെടാവുന്നതോ ആയ ഒരു കാര്യമായിരുന്നില്ല അവിടെ വെളിപ്പെട്ടത്‌ എന്നത്‌ തന്നെ.

അതുപോലെ തന്നെ, സുദൃഢമായ ഒരു കുടുംബബന്ധം, ഭാര്യയും ഭര്‍ത്താവുമായുള്ള ആ ആത്മബന്ധം പിന്നീട്‌ ഇത്ര നിസ്സാരമാക്കി മാറ്റിയതും വളരെ അപക്വമായി തോന്നി.

ചിത്രത്തിന്റെ തുടക്കത്തില്‍ കാണിച്ച തീവ്രവാദഭീഷണിയും ബോബ്‌ സ്ഫോടനവുമെല്ലാം പ്രേക്ഷകര്‍ക്ക്‌ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച്‌ ഒരല്‍പ്പം തെറ്റിദ്ധാരണ ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേശത്തിനു വേണ്ടിമാത്രം കെട്ടിച്ചമച്ചതാണെന്ന് തോന്നി.

സുരേഷ മേനോന്റെ ഉണ്ണിയെന്ന കഥാപാത്രം പലപ്പോഴും കല്ല് കടിയുണ്ടാക്കി. പക്ഷേ, വി.ജി.മുരളീകൃഷ്ണന്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം വളരെ തന്മയത്വവും പക്വതയുമുള്ളതായിരുന്നു.

നായികയാ ഭൂമികയുടെ അഭിനയം തരക്കേടില്ല എന്നേ പറയാനാവൂ.

മോഹന്‍ലാലിന്റെ സുഹൃത്തിന്റെ മകളായി അഭിനയിച്ച ബേബി നിവേദിത വളരെ നല്ല നിലവാരം പുലര്‍ത്തി.

ചിത്രത്തിലെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടു. ചില രംഗങ്ങള്‍ മനസ്സില്‍ തട്ടുന്ന തരത്തില്‍ നല്ല ഫീലോടെ ചിത്രീകരിക്കുവാന്‍ ബ്ലസ്സിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌.

മോഹന്‍ലാലിനോടൊപ്പമുള്ള ലോറി, ജീപ്പ്‌ സവാരി വളരെ ഇഷ്ടപ്പെട്ടു. :-)

മോഹന്‍ലാലിന്റെ കഥാപാത്രത്തെ നോക്കി (എവിടെ നോക്കി.... ഏത്‌ തരത്തില്‍ നോക്കി എന്നൊന്നും ചോദിക്കരുത്‌...) 'നീ സിംഗമാണെടാ..' എന്ന് ഒരു ലോറിഡ്രൈവറെക്കൊണ്ട്‌ പറയിച്ച അസഭ്യപൂര്‍ണ്ണമായ സീന്‍ കുടുംബപ്രേക്ഷകരോട്‌ കാണിച്ച തികഞ്ഞ അവഹേളനമായിപ്പോയി എന്ന് പറയാതെ വയ്യ.

എന്തായാലും സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പം വേദനയും പല രംഗങ്ങളുടെ ചിന്തകളും കൂടെയുണ്ടായിരുന്നു എന്നതാണ്‌ സത്യം.

Monday, June 15, 2009

ഇവര്‍ വിവാഹിതരായാല്‍

സംവിധാനം: സജി സുരേന്ദ്രന്‍
പ്രൊഡ്യൂസര്‍: ഗോപകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
ഫോട്ടോഗ്രാഫി: അനില്‍ നായര്‍

അഭിനേതാക്കള്‍: ജയസൂര്യ, ഭാമ, സംവൃത സുനില്‍, രേഖ, സിദ്ദിക്ക്‌, സുരാജ്‌ വെഞ്ഞാര്‍മൂട്‌, നെടുമുടിവേണു

എം.ബി.എ. വിദ്യാര്‍ത്ഥിയായ വിവേക്‌ പരീക്ഷയെഴുതാന്‍ താമസിച്ചെത്തുന്നത്‌ വിശദീകരിച്ചുകൊണ്ടാണ്‌ ഈ ചിത്രം ആരംഭിക്കുന്നത്‌. ഭാര്യാസങ്കല്‍പത്തില്‍ പല സ്ത്രീകളെയും സ്വപ്നത്തില്‍ കണ്ട്‌ സുഖിച്ച്‌ ഉറങ്ങിയതുകൊണ്ട്‌ പരീക്ഷയ്ക്ക്‌ ലേറ്റ്‌ ആയത്‌ എന്ന് പരാമര്‍ശിച്ചുകൊണ്ട്‌ വിവേക്‌ (ജയസൂര്യ) എന്ന കഥാപാത്രത്തെ നമുക്ക്‌ പരിചയപ്പെടുത്തുന്നു. കൂടാതെ, സംവൃതസുനില്‍ അടക്കമുള്ള വിവേകിന്റെ അടുത്ത ചില സുഹൃത്തുക്കളെയും അവര്‍ ബൈക്കില്‍ പോണ്ടിച്ചേരിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക്‌ പാട്ടും പാടി എത്തുകയും ആ കൂട്ടുകാര്‍ക്ക്‌ പോലീസ്‌ ഓഫീസറായ സംവൃതസുനിലിന്റെ അച്ഛനും അമ്മയും നല്‍കുന്ന സ്വീകരണവും അവരുടെ സ്വാതന്ത്ര്യവും നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.

അഡ്വക്കെറ്റ്‌ സ്‌ ആയ വിവേകിന്റെ അച്ഛനും അമ്മയും നിയമപരമായി വിവാഹം വേര്‍പെടുത്താതെ ബന്ധമില്ലാതെ പിരിഞ്ഞ്‌ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളില്‍ താമസിക്കുന്നതും ഊഴം വച്ച്‌ ഒരുദിവസം അച്ഛനോടൊപ്പവും അടുത്തദിവസം അമ്മയോടൊപ്പവും താമസിക്കുന്ന വിവേകും പ്രേക്ഷകര്‍ക്ക്‌ അത്ഭുതം ജനിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

വിവാഹമോഹം തലയ്ക്ക്‌ പിടിച്ചിരിക്കുന്ന വിവേക്‌ ഈ താല്‍പര്യം അച്ഛനമ്മമാരോട്‌ പറയുകയും അവസാനം ആ ആവശ്യം അംഗീകരിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അഡ്വക്കേറ്റ്‌ ആണെങ്കിലും കേസിനൊന്നും പോകാതെ ചെസ്സ്‌ കളിച്ചിരിക്കുന്ന സിദ്ദിഖിന്റെ അസിസ്റ്റന്റ്‌ ആണെങ്കിലും വേലക്കാരനും കുക്കുമായി ജോലിചെയ്യുന്ന സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ പ്രകടനമാണ്‌ ഈ ചിത്രത്തില്‍ ആകെ എടുത്തുപറയാവുന്ന സംഗതി.

ഒരു റേഡിയോ ഫോണ്‍ പരിപാടിയിലേയ്ക്ക്‌ വിളിച്ച്‌ വിവാഹപ്രായം കുറയ്ക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ റേഡിയോ അവതാരികയായ കാവ്യ (ഭാമ) യുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ആ തര്‍ക്കം മോശമായ ഭാഷയിലേയ്ക്ക്‌ മാറുകയും അത്‌ ലൈവ്‌ ആയി റേഡിയോ വഴി എല്ലാവരും കേള്‍ക്കുകയും ചെയ്യുന്നതിന്റെ ഫലമായി കാവ്യയുടെ ജോലി നഷ്ടപ്പെടുന്നു. അങ്ങേനെ നഷ്ടപ്പെട്ട ജോലിയുമായി വീട്ടില്‍ ചെന്ന് കയറുമ്പോള്‍ വിധവയായ അമ്മയും അനിയത്തിയും കാവ്യയ്ക്ക്‌ കല്ല്യാണ ആലോചനകള്‍ തിരക്കിട്ട്‌ നടത്തുന്നതായി അവതരിപ്പിക്കുന്നു.

അവിടെ കാവ്യ തന്റെ വ്യക്തിത്വത്തെക്കുറിച്ചും തന്റെ കരിയര്‍ മോഹങ്ങളെക്കുറിച്ചും പറയുകയും വിവാഹം ഉടനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ ജാതകപ്രകാരം 21 വയസ്സിനുള്ളില്‍ നടന്നില്ലെങ്കിലുള്ള പ്രശ്നത്തെക്കുറിച്ചും ഇനി 4 മാസം കൂടിയേ ഉള്ളൂ എന്നതിനെക്കുറിച്ചും കാവ്യയുടെ അമ്മ ഓര്‍മ്മിപ്പിക്കുന്നു. അതിനെയും ധിക്കരിക്കുമ്പോള്‍ അമ്മയുടെ ഒരൊറ്റ ഡയലോഗില്‍ പാവം കാവ്യ കല്ല്യാണത്തിന്‌ സമ്മതിക്കുന്ന ആ സീന്‍..... ഹോ..... കണ്ടിരുന്ന പ്രേക്ഷകര്‍ക്ക്‌ കൊടുക്കണം ഓസ്കാര്‍...

അതായത്‌, 'അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് നീ മറക്കരുത്‌..' എന്ന് തുടങ്ങുന്ന ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞതും പെട്ടെന്ന് വികാരാധീനയായി കാവ്യ അച്ഛന്റെ ഫോട്ടോയിലേയ്ക്ക്‌ നോക്കി കണ്ണ്‍ നിറഞ്ഞ്‌ വിവാഹത്തിന്‌ സമ്മതിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഭംഗിയായി.

പിന്നെയങ്ങോട്ട്‌ വിവേകിന്റെ ജാതകം ഒത്തുവരുന്നു, പരസ്പരം അഭിപ്രായം പറയാന്‍ അവസരം കിട്ടിയെങ്കിലും പറയാന്‍ കഴിയാതെ വരുന്നു, കല്ല്യാണം നടക്കുന്നു... അങ്ങനെ അങ്ങനെ കഥ മുന്നോട്ട്‌ പോകുന്നു.

അമിതമോ തെറ്റായതോ ആയ ഭാര്യാസങ്കല്‍പങ്ങല്‍ ഒട്ടും പക്വതയില്ലാത്ത ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാവും പ്രമേയം എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരെ കബളിപ്പിക്കുന്നതായിരുന്നു ഈ സിനിമ. (ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനും എങ്ങനെയാണാവോ ഉദ്ദേശിച്ചത്‌).

തുടക്കം മുതല്‍ ഒടുക്കം വരെ അസഹനീയമായ ഈ സിനിമയില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ കഥാപാത്രത്തിന്റെ കുറച്ച്‌ കോമഡികളും ഡയലോഗുകളും ഇഷ്ടപ്പെട്ടു. പഴയ ഒരു ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഗാനവും അതിന്റെ ചിത്രീകരണ രംഗങ്ങളും അതിലെ ഫോട്ടോഗ്രാഫിയും വളരെ ആകര്‍ഷണീയവും ആസ്വാദനീയവുമായിരുന്നു.

തീയ്യറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നിയ ചില രംഗങ്ങള്‍..

1. ഉലുവ, പരിപ്പ്‌, പയര്‍ തുടങ്ങിയ അടുക്കളയില്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ച്‌ വിവേകിന്‌ തിരിച്ചറിവില്ല എന്നത്‌ നമുക്ക്‌ കാട്ടിത്തരുമ്പോള്‍ (പോട്ടെ.. അത്‌ നമുക്ക്‌ ക്ഷമിക്കാം... ഹോട്ടല്‍ മാനേജ്‌ മെന്റ്‌ അല്ലല്ലോ.. എം.ബി.എ. ആണല്ലോ പയ്യന്‍സ്‌ പഠിച്ചത്‌ എന്ന കാരണത്താല്‍)

2. പാവയ്ക്ക എടുത്ത്‌ കാട്ടി ഈ വെണ്ടയ്ക്കയ്ക്ക്‌ എന്താ വില എന്ന ചോദ്യം... തുടര്‍ന്ന് മറ്റ്‌ പച്ചക്കറികളും തിരിച്ചറിവില്ല എന്ന വസ്തുതയും (ഇത്‌ സഹിക്കാന്‍ ബുദ്ധിമുട്ടാണ്‌.. ഒരു വിധം സഹിച്ചു)

3. രണ്ടുപേരുള്ള വീട്ടിലേയ്ക്ക്‌ പച്ചക്കറി വാങ്ങിയ രീതി (25 കിലോ പച്ചമുളക്‌, 15 കിലോ പടവലങ്ങ, ഒരു പെട്ടി തക്കാളി, ഒരു ചാക്ക്‌ സബോള, ഉറളക്കിഴങ്ങ്‌ തുടങ്ങിയ സാധനങ്ങള്‍)... ഇത്‌ സഹിക്കുന്ന കാര്യം ആലോചിക്കാനേ വയ്യാ...

4. ഫോണ്‍ പ്രോഗ്രാമില്‍ തന്റെ അച്ഛന്റെയും അമ്മയുടേയും പേരും അവര്‍ അഡ്വക്കേറ്റ്‌ സ്‌ ആണെന്നും പറഞ്ഞു പരിചയപ്പെടുത്തുന്ന വിവേകിനെ പിന്നീട്‌ കല്ല്യാണം കഴിയ്ക്കേണ്ടിവരുന്ന കാവ്യയ്ക്ക്‌ വിവേകിനെ കുറേകാലം കഴിഞ്ഞാണ്‌ തിരിച്ചറിഞ്ഞത്‌ എന്നത്‌ ഒരല്‍പ്പം കടന്ന കയ്യായിപ്പോയി.

5. ഇടയ്ക്കിടയ്ക്ക്‌ പുട്ടിന്‌ തേങ്ങയിടുന്നപോലുള്ള നെടുമുടിവേണുവിനെയും കൊച്ചുമകളായ ബാലതാരത്തെയും സഹിക്കുക അരോചകമായിരുന്നു.

6. സംവൃത സുനിലും ജയസൂര്യയുമായ ആ സുഹൃത്‌ ബന്ധം ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്നാലും സഹിച്ചേക്കാം എന്നു വയ്ക്കാം.

7. ഈ കിഴങ്ങനായ എം.ബി,എ.ക്കാരന്‍ ഒടുവില്‍ വൈകാരികമായി നടത്തുന്ന ചില പ്രകടനങ്ങള്‍ ഈ സിനിമയുടെ ക്ലെമാക്സില്‍ പ്രേക്ഷകരുടെമനസ്സില്‍ പരിഹാസവും കോമഡിയും അരോചകമായ അവസ്ഥയുമാണ്‌ സൃഷ്ടിച്ചത്‌. താന്‍ കല്ല്യാണം കഴിച്ചത്‌ തന്റെ അച്ഛനെയും അമ്മയെയും യോജിപ്പിക്കാനാണെന്ന്... എല്ലാവരും വിശ്വസിച്ചു... വളരെ കേമം...

8. കൊല്ലങ്ങളോളം വേര്‍പിരിഞ്ഞ്‌ തൊട്ടടുത്ത ഫ്ലാറ്റുകളിലായി കഴിഞ്ഞ സിദ്ദിഖും രേഖയും സിദ്ദിഖിന്‌ വന്ന ഒരു പനിയോടെ ഒന്നായത്‌ പ്രേക്ഷകരെ പുളകിതരാക്കുകയും രോമാഞ്ചം അണിയിക്കുകയും ചെയ്തു...

9. വൈകാരികമായ വെളിപ്പെടുത്തലുകളും വികാരപ്രകടങ്ങളോടും കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച ക്ലെമാക്സില്‍ കാവ്യ തന്റെ താലിമാല നീട്ടിപ്പിടിച്ചൊരു നില്‍പുണ്ട്‌... ഹോ.. ചങ്ക്‌ തകര്‍ന്നുപോയി..

ഇങ്ങനെ, ചങ്ക്‌ തകര്‍ക്കുകയും മനസ്സ്‌ വെറുക്കുകയും ഇരിക്കുന്ന സീറ്റിനോട്‌ അലര്‍ജി ജനിപ്പിക്കുകയും ചെയ്യുന്നതരത്തില്‍ ഈ സിനിമ വളരെ പ്രതീക്ഷയോടെ തിയ്യറ്ററില്‍ എത്തിയ ഞാനടക്കമുള്ള പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു എന്നതാണ്‌ സത്യം.

Friday, May 08, 2009

പാസ്സഞ്ചര്‍



പാസ്സഞ്ചര്‍

കഥ, തിരക്കഥ, സംവിധാനം : രഞ്ജിത്ത്‌ ശങ്കര്‍
നിര്‍മ്മാണം: S.C. പിള്ള
ഛായാഗ്രഹണം: പി. സുകുമാര്‍
എഡിറ്റിംഗ്‌: രഞ്ജന്‍ എബ്രഹാം

ഒരു സീസണ്‍ ടിക്കറ്റ്‌ ട്രെയിന്‍ യാത്രക്കാരനായ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായി വന്നുചേരുന്ന കുറേ സംഭവബഹുലമായ കാര്യങ്ങളും അതില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുമാണ്‌ ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥന്‍ എന്ന കഥാപാത്രത്തിലൂടെ നോക്കിക്കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്നത്‌.

അതേ സമയം തന്നെ, അഡ്വക്കേറ്റ്‌ നന്ദന്‍ മേനോന്‍ എന്ന ദിലീപിന്റെ ക്യാരക്റ്ററിലൂടെ നോക്കിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെയൊക്കെയോ വളരെ അപകടകരവും സങ്കീര്‍ണ്ണവുമായ കുറേ മണിക്കൂറുകളിലൂടെ കടന്നുപോകുന്നതിന്റെ ഒരു ആവിഷ്കാരമായും 'പാസ്സഞ്ചര്‍' എന്ന സിനിമയെ വിലയിരുത്താം.

മമത മോഹന്‍ ദാസ്‌ അവതരിപ്പിച്ച നന്ദന്‍ മേനോന്റെ ഭാര്യയും ടി.വി.റിപ്പോര്‍ട്ടറുമായ അനുരാധ എന്ന കഥാപാത്രമാണ്‌ അപരിചിതരായ സത്യനാഥന്റെയും നന്ദന്‍ മേനോന്റെയും ജീവിതങ്ങളെ ഒരു പോലെ ബാധിച്ച സംഭവങ്ങളുടെ മൂലകാരണമായി വരുന്നത്‌ എന്നതിനാല്‍ തന്നെ ഈ കഥാപാത്രം ഈ സിനിമയുടെ മര്‍മ്മപ്രഥാനമായ സ്ഥാനമാണ്‌ വഹിക്കുന്നത്‌. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപോലെ സങ്കീര്‍ണ്ണതയും അപകടങ്ങളും വരുത്തുന്ന ഒരു മേഖലയിലേയ്ക്ക്‌ ഒരു ദിവസം ചെന്നെത്തുന്നതിന്റെ ഒരു നേര്‍ക്കാഴ്ചയാണ്‌ പാസ്സഞ്ചര്‍ എന്നും പറയാം.

നന്ദന്‍ മേനോനും അനുരാധയും അവരുടെ സുഖവും ജീവിതവും സമൂഹനന്മയ്ക്കായി ബലിനല്‍കാനുള്ള മഹത്തായ തീരുമാനത്തിലേക്കെത്തുന്ന തരത്തിലേയ്ക്ക്‌ സാഹചര്യങ്ങള്‍ വന്നുഭവിക്കുന്നു എന്നതാണ്‌ പാസ്സഞ്ചര്‍ എന്ന സിനിമയുടെ ദൃഢത.

സത്യനാഥന്‍ എന്ന സാധാരണക്കാരന്‍ തന്റെ സുഖവും സന്തോഷയും മറന്ന് അപകടകരങ്ങളായ സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്തും സന്നദ്ധതയും കാണിക്കുന്നതിലാണ്‌ ഈ സിനിമയുടെ ത്രില്‍.

ഇവര്‍ക്കിടയില്‍ അധികാര രാഷ്ട്രീയത്തിന്റെ കുടിലതയുടെ മൂര്‍ത്തീഭാവമായി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മന്ത്രി തോമസ്‌ ചാക്കോ വളരെ നിര്‍ണ്ണായകമായ ഒരു ഘടകമാണ്‌.

തന്റെ മുന്‍ വിധികളേയും സമ്പ്രദായങ്ങളേയും മാറ്റിവച്ച്‌ ചില അപകടകരങ്ങളായ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സത്യനാഥനോടൊപ്പം നിന്ന ടാക്സി ഡ്രൈവറായി അഭിനയിച്ച ശ്രീ.നെടുമുടി വേണുവും നന്മയുടെ പ്രതീകമായി.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന കടലോരത്തെ ജനങ്ങളുടെ പ്രതിനിധിയായി തങ്കമ്മ രാജന്‍ എന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സോനാ നായരും ജനശ്രദ്ധ പിടിച്ചുപറ്റി.

സാധാരണയായി സിനിമകളില്‍ കണ്ടുവരുന്ന തടിമിടുക്കിന്റെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വളരെ സ്വാഭാവികമായ ഒരു വില്ലനെ 'അണലിഷാജി' യിലൂടെ പ്രതിഫലിപ്പിച്ച പുതുമുഖനടന്‍ ആനന്ദ്‌ സാമിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.


ഈ കഥാപാത്രങ്ങളെയും ജീവിതങ്ങളെയുമെല്ലാം ഒരൊറ്റദിവസത്തെ തുടര്‍ച്ചയായ സംഭവവികാസങ്ങളിലൂടെ കൂട്ടിയിണക്കി സമന്വയിപ്പിച്ച്‌ വളരെ വ്യത്യസ്തമായ ഒരു ത്രില്ലിംഗ്‌ എക്സ്പീരിയന്‍സ്‌ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചതിന്‌ രഞ്ജിത്ത്‌ ശങ്കര്‍ വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമയുടെ ആദ്യഭാഗങ്ങളില്‍ ഒരല്‍പം നാടകീയതയും ലാഗും അനുഭവപ്പെടാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ കഥയ്ക്ക്‌ തീവ്രതയും സംഭവങ്ങള്‍ക്ക്‌ വേഗതയും കൈവരിച്ച്‌ ഇന്റര്‍വെല്‍ ആയപ്പോഴേയ്ക്കും പ്രേക്ഷകരുടെ മനസ്സിനെ വല്ലാതെ മഥിച്ചുതുടങ്ങിയിരുന്നു.

തുടര്‍ന്നങ്ങോട്ട്‌ ശ്വാസമടക്കിപ്പിടിച്ച്‌ കണ്ണിമചിമ്മാതെ മുഴുകിപ്പോകുന്നതരത്തിലുള്ള ഘട്ടങ്ങളിലൂടേ കടന്നുപോകുമ്പോഴും പല സന്ദര്‍ഭങ്ങളിലും നന്മയുടെ അമൃതവര്‍ഷങ്ങളായ അനുഭങ്ങളും ഒരു സാധാരണക്കാരന്റെ തന്ത്രപരവും സ്വാഭാവികവുമായ പ്രതികരണങ്ങളുടെ വിജയത്തിന്റെ അമൂല്ല്യസുഖങ്ങളും പ്രേക്ഷകര്‍ക്ക്‌ ശരിയ്ക്കും പകര്‍ന്നു കിട്ടി എന്നുതന്നെ പറയാം. ഹൃദയം ആര്‍ദ്രമാകുന്നതും കണ്ണുകള്‍ നിറയുന്നതും മനസ്സ്‌ തുടികൊട്ടുന്നതും പലരും വൈകിയാണ്‌ അറിഞ്ഞത്‌.

സത്യവും നന്മയും സമൂഹത്തില്‍ മരിച്ചിട്ടില്ലെന്നും നമുക്കോരോരുത്തര്‍ക്കും ഈ സമൂഹത്തില്‍ ഉന്മൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ടെന്നതും ബോധ്യപ്പെടുത്തുന്നിടത്താണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

ഈ സിനിമ കണ്ട്‌ അതിനെക്കുറിച്ച്‌ വിശദമായി ആലോചിക്കുമ്പോഴും അത്‌ വീണ്ടും വീണ്ടും കാണുമ്പോഴുമാണ്‌ വളരെ ഇന്ററസ്റ്റിംഗ്‌ ആയ പല തലങ്ങളും മനസ്സിലാക്കാന്‍ സാധിക്കുക.
ഉദാഹരണങ്ങളായി പറഞ്ഞാല്‍.. കഥയുടെ തുടക്കത്തില്‍ സത്യനാഥന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിലുള്ള ചില പ്രത്യേകതകള്‍ (റെയില്‍ നിയമങ്ങള്‍ പാലിക്കുന്നതിലും മറ്റും) കഥയുടെ അവസാന ഘട്ടങ്ങളില്‍ അദ്ദേഹത്തിനുതന്നെ ലംഘിക്കേണ്ടിവരുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌.

സിനിമയുടെ അവസാനഭാഗത്ത്‌ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ സത്യനാഥന്റെ ഭാര്യയുടെ കമന്റ്‌ ഈ സിനിമയില്‍ എനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതായി. കാരണം, ഈ കഥയിലുടനീളം സത്യനാഥന്‍ എന്ന കഥാപാത്രം വഹിച്ച പങ്കിനെ അറിയാതെ, അദ്ദേഹത്തിന്റെ ഭാര്യ തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതിനുള്ള മറുപടിയായി സത്യനാഥന്‍ ഒരു നിസ്സാര പുഞ്ചിരി നല്‍കുമ്പോളുണ്ടായ ഫീല്‍ വളരെ വലുതായിരുന്നു എന്ന് വേണം പറയാന്‍.

നല്ല ഒരു കഥയും, ശക്തമായ തിരക്കഥയും സത്യസന്ധമായ ചിത്രീകരണവും കൊണ്ട്‌ ഈ സിനിമയെ ഒരു അപൂര്‍വ്വ അനുഭവമാക്കി മാറ്റിയ രഞ്ജിത്തിനെയും 'പാസ്സഞ്ചര്‍' എന്ന സിനിമയുടെ ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. അനാവശ്യമായ ഗാനരംഗങ്ങളും അമാനുഷികമായ സ്റ്റണ്ട്‌ രംഗങ്ങളും ഇല്ലെന്നതും ഈ സിനിമയുടെ പ്രത്യകതയാണ്‌.

മലയാള സിനിമയുടെ ഭാവി ശോഭനമാണെന്ന് തെളിയിക്കുക എന്നത്‌ കൂടി ഈ സിനിമയുടെ നിയോഗമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.