Tuesday, June 24, 2014

കൂതറ



രചന : വിനി വിശ്വലാല്‍
സംവിധാനം : ശ്രീനാഥ്‌ രാജേന്ദ്രന്‍

മൂന്ന് എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വന്നതിനുശേഷം ഉണ്ടാകുന്ന സൗഹൃദവും, തുടര്‍ന്ന് കോളേജിലും കോളേജിനു പുറത്തും അവര്‍ക്ക്‌ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും രസകരമായി പറയാന്‍ ശ്രമിച്ചിരിക്കുന്നതാണ്‌ കൂതറ എന്ന ഈ സിനിമ.

സിനിമാകഥകളുടെ പതിവ്‌ രീതികളെ കളിയാക്കി വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും പല ഘട്ടങ്ങളിലും ഈ സിനിമയുടെ കഥ എന്ന സാധനം പഴയ രീതി തന്നെ വച്ചുപിടിക്കുന്നത്‌ അത്ഭുതമായി തോന്നി.

മദ്യപാനം ഒരു പ്രധാന പ്രക്രിയയായി ഈ സിനിമയില്‍ ചിരപ്രതിഷ്ട നേടി.

കോളേജിലെ ചില സംഭവവികാസങ്ങള്‍ വളരെ രസകരമായി അവതരിപ്പിക്കാനും തീയ്യറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഒരു മികവാണ്‌. (കുടുംബവുമായി ഒരിക്കലും ഈ പേരുള്ള സിനിമയ്ക്ക്‌ ആരും കയറാന്‍ സാദ്ധ്യത ഇല്ലാത്തതിനാല്‍ അല്‍പം 'തറ' സെറ്റപ്പിലുള്ള കാര്യങ്ങളാണേലും അത്‌ സ്ക്രീനില്‍ കൊണ്ടുവരാന്‍ കാണിച്ച ധൈര്യവും അതിലൂടെ സൃഷ്ടിക്കപ്പെട്ട കൂട്ടച്ചിരിയും പ്രശംസനീയം തന്നെയാണ്‌)

പൊതുവേ പറഞ്ഞാല്‍ ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. കഥയിലെ പല കാര്യങ്ങളും സാമാന്യബുദ്ധിക്ക്‌ നിരക്കാത്തവയാണ്‌.

മോഹന്‍ ലാലിനെ സമ്മതിക്കണം. വളരെ വ്യത്യസ്തവും ആകര്‍ഷണീയവുമായ വേഷം ഈ സിനിമയില്‍ കൈകാര്യം ചെയ്തതിന്‌. മല്‍സ്യകന്യകയായാണ്‌ അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്‌. മിക്കവാറും ഗിന്നസ്‌ ബുക്കില്‍ കയറാന്‍ സാദ്ധ്യതയുണ്ട്‌.

ഈ സിനിമ കണ്ട്‌ കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു സംശയം മനസ്സില്‍ കിടന്ന് വിളയാടുന്നുണ്ട്‌.
മല്‍സ്യകന്യക എന്ന ഒരു സങ്കല്‍പം ഉണ്ടല്ലോ... മല്‍സ്യകന്യകന്‍ ഉണ്ടോ? ഇല്ലെങ്കില്‍ പിന്നെ മല്‍സ്യകന്യകമാര്‍ ഉണ്ടായതെങ്ങനെ?

ഹോ.. ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല. സിനിമയുടെ ഒരു എഫ്ഫക്ടേ...

Rating : 3 / 10



Tuesday, June 10, 2014

ബാംഗ്ലൂര്‍ ഡേയ്സ്‌ (Bangalore Days)



രചന, സംവിധാനം : അഞ്ജലി മേനോന്‍

നിര്‍മ്മാണം : അന്‍ വര്‍ റഷീദ്‌


വിവിധ തലങ്ങളിലായി ജീവിക്കുന്ന കസിന്‍സായ കുട്ടന്‍ (നിവിന്‍ പോളി), അജു (ദുല്‍ക്കര്‍ സല്‍മാന്‍) , ദിവ്യ (നസ്രിയ നാസിം) എന്നിവരുടെ ജീവിതങ്ങളും അതിന്നിടയിലേയ്ക്ക്‌ വരുന്ന ദാസ്‌ (ഫഹദ്‌ ഫാസില്‍), സാറ (പാര്‍വ്വതി) എന്നിവരുടെ ഇടപെടലുകളുടേയും രസതന്ത്രങ്ങളുടേയും ചിത്രീകരണമാണ്‌ പ്രധാനമായും ഈ ചിത്രത്തില്‍ സംഭവിക്കുന്നത്‌.

നാട്ടിന്‍ പുറത്തുകാരനായ കുട്ടന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ ചെല്ലുന്നതിന്റെ കഥാസംഗതികളിലൂടെ അത്തരം ആളുകളും അവരുടെ കുടുംബങ്ങളെയും ചുറ്റിപ്പറ്റിയുള്ള പലതും വിവരിക്കാന്‍ സംവിധായികയ്ക്ക്‌ സാധിച്ചിരിക്കുന്നു.

വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ കല്ല്യാണം കഴിക്കുന്ന ദിവ്യ, വെറുമൊരു ഭാര്യയായി ഒതുങ്ങുന്നില്ല.

റിബല്‍ സ്വഭാവത്തില്‍ ജീവിക്കുമ്പോഴും തെളിഞ്ഞ്‌ നില്‍ക്കാത്ത നന്മകളുമായി അര്‍ജ്ജുന്‍ എന്ന അജുവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

സീരിയസ്‌ പ്രകൃതത്തില്‍ തുടങ്ങി, പൂര്‍വ്വകാലത്തിന്റെ ചില ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദാസും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശാരീരിക വൈകല്ല്യത്തെ മനസ്സുകൊണ്ട്‌ കീഴ്‌ പെടുത്തുന്ന റേഡിയോ അവതാരകയായി സാറയും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതായി.

പ്രേക്ഷകര്‍ക്ക്‌ വളരെ ആസ്വാദ്യകരമായ ഒരു ചിത്രം ഒരുക്കുവാന്‍ അഞ്ജലി മേനോനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട്‌ തന്നെ, ചില കുറവുകളായി തോന്നിയ താഴെ പറയുന്ന സംഗതികള്‍ക്ക്‌ വലിയ പ്രാധാന്യവുമില്ല.

1. അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയുകയാണെങ്കില്‍ , നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എപ്പോഴൊക്കെയോ കുറച്ച്‌ ഓവര്‍ ആയി തോന്നി.

2. നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രം വിശ്വസിക്കാവുന്നതിലുമപ്പുറം ഇടപെടലുകള്‍ നടത്തി.
 ഒരു ഫ്ലാറ്റിലെ ആളുകളെ മുഴുവന്‍ കുറഞ്ഞ സമയം കൊണ്ട്‌ കയ്യിലെടുക്കുക, ഭര്‍ത്താവിന്റെ കാമുകീവിരഹത്തെ മനസ്സിലാക്കി സ്നേഹിക്കുക, മകള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരെ പരിലാളിച്ച്‌ പ്രിയങ്കരിയാകുക എന്നിവയൊക്കെ കുറച്ചധികം ആര്‍ഭാടമായിപ്പോയി.

3. ഗാനങ്ങള്‍ ഇതിലും മികവ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ അതൊരു സംഭവമായേനെ. ഇതിപ്പോ തരക്കേടില്ല എന്നതായിട്ടുപോലും പ്രേക്ഷകര്‍ ആസ്വദിച്ചു.

അഭിനയത്തില്‍ ഏറ്റവും മികവ്‌ പുലര്‍ത്തിയത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌.

നിവിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ പരമാവധി ആസ്വാദ്യമാക്കുകയും ഹാസ്യരസം ചിത്രത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തു.

ദുല്‍ക്കര്‍ തന്റെ കെട്ടിലും മട്ടിലും കൃത്യമായിരുന്നു.

സാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി മികവുറ്റതാക്കി.

നസ്രിയ പതിവുപോലെ തന്റെ റോളില്‍ തിളങ്ങി.

ഇഷാ തല്‍ വാര്‍ ഒരു ബാദ്ധ്യതയായി തുടര്‍ന്നു.

മറ്റു മുതിര്‍ന്ന അഭിനേതാക്കളായ്‌ കല്‍പന, വിജയരാഘവന്‍, വിനയാപ്രസാദ്‌, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു.

ഒന്നോ രണ്ടോ തവണ പോയി ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡേയ്സ്‌.

Rating : 7.5 / 10