Wednesday, January 25, 2012
സ്പാനിഷ് മസാല (Spanish Masala)
കഥ, തിരക്കഥ, സംഭാഷണം: ബെന്നി പി. നായരമ്പലം
സംവിധാനം: ലാല്‍ ജോസ്
നിര്‍മ്മാണം: നൌഷാദ്
അത്യാവശ്യം സാമ്പത്തികബാദ്ധ്യതകളുമായി മിമിക്രി കളിച്ചു നടന്ന ചാര്‍ളി ഒരു ട്രൂപ്പിനോടൊപ്പം സ്പെയിനില്‍ എത്തുകയും അവിടെ നിന്ന് തിരികെ പോരാതെ സ്പെയിനില്‍ തന്നെ തങ്ങുകയും ചെയ്യുന്നു. അവിടെ ഒരു ഹോട്ടലില്‍ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കെ 'സ്പാനിഷ് മസാല' ദോശയുടെ ഗുണം കൊണ്ട് സ്പെയിനിലെ ഒരു ധനിക കുടുംബത്തിലെ പെണ് കുട്ടിയുടെ വീട്ടില്‍ കുക്ക് ആയി ജോലി ചെയ്യാന്‍ സാധിക്കുന്നു. ഈ വീട്ടില്‍ മാനേജര്‍ ഒരു മേനോന് (ബിജു മേനോന്). വേറെ ഒരു ജോലിക്കാരനും മലയാളി (നെല്‍ സന്). ഈ പെണ്‍കുട്ടിയെ പോറ്റി വളര്‍ത്തിയത് ഒരു മലയാളി സ്ത്രീ ആയതിനാല്‍ ഈ കുട്ടിക്കും മലയാളം അറിയാം. ഇപ്പോള്‍ കാര്യങ്ങള്‍ ഒക്കെ ഒരുവിധം സിനിമയ്ക് വേണ്ട കഥയാക്കിയെടുക്കാന്‍ പരുവമായി എന്ന് മനസ്സിലായല്ലോ.
ഇനി, ഈ പെണ്‍കുട്ടിക്ക് പോറ്റമ്മയുടെ മകനുമായി (കുഞ്ചാക്കോ ബോബന്) പ്രേമമാകുകയും പെണ്‍കുട്ടിയുടെ അച്ഛന് അതിനെ എതിര്‍ക്കുകയും പയ്യനെ പോര്‍ച്ചുഗലിലെ ഇദ്ദേഹത്തിണ്റ്റെ തോട്ടം നോക്കാനോ മറ്റോ മാനേജറായി വിട്ട് ശല്ല്യം ഒഴിപ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ച് ഈ പയ്യന് കാറപകടത്തില്‍ മരണപ്പെട്ടു എന്നും പറയുന്നു. അച്ഛന് തണ്റ്റെ കാമുകനെ ഇല്ലാതാക്കിയെന്ന് ഈ പെണ്‍കുട്ടി വിശ്വസിച്ച് ബഹളം വെക്കുന്നതിന്നിടയില്‍ ഉരുണ്ട് വീണ് കണ്ണ് കാണാതാകുന്നു. (എന്ത് രസമുള്ള കഥ എന്ന് തോന്നുന്നില്ലേ?.. വരാനിരിക്കുന്നേയുള്ളൂ ബാക്കി രസങ്ങള്‍.. നവരസങ്ങള്‍)
ചാര്‍ളി എന്ന മിമിക്രിക്കാരന് ഒരു സംഭവമാണ്. ഇദ്ദേഹത്തിന് അപ്പോള്‍ കണ്ട ആളുടെ സ്വരം പോലും കൃത്യമയി അനുകരിക്കാന്‍ പറ്റും. ഇതോടുകൂടി ഈ കഥയെ ബുദ്ധിപരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ ചേരുവകളുമായി എന്ന് തോന്നും...
ഈ കണ്ണ് കാണാതായ പെണ്‍കുട്ടി പതുക്കെ പതുക്കെ കാഴ്ച തിരികെ കിട്ടുന്ന അവസ്ഥയിലേയ്ക്ക് എത്തുമെന്നും സൂചന തരുന്നുണ്ട്.
ചാര്‍ളി ഈ പെണ്‍കുട്ടിക്കും അച്ഛന് സായ്പിനും ഇഷ്ടപ്പെട്ടവനായി മാറുന്നു. ചാര്‍ളിക്ക് കല്ല്യാണം കഴിച്ചുകൊടുത്താലോ എന്ന ആലോചന നടക്കുന്നതിന്നിടയില്‍ അച്ഛന് സായ്പ് വെറുതേ ഇരുന്ന് മരിക്കുന്നു. അപ്പോഴേയ്ക്കും പെണ്‍കുട്ടിയുടെ കാഴ്ച മുഴുവനായി തിരിച്ച് കിട്ടുന്നു.
മരണച്ചടങ്ങിന് എല്ലാവരേയും (പ്രേക്ഷകരെ ഒഴിച്ച്) ഞെട്ടിച്ചുകൊണ്ട് മരണപ്പെട്ടു എന്ന് വിചാരിച്ചിരുന്ന പയ്യന് (കുഞ്ചാക്കോ ബോബന്) തിരിച്ചെത്തുന്നു.
പിന്നീട് സംഭവബഹുലമായ കഥയായിരിക്കും എന്ന് ഊഹിക്കാമല്ലോ.
ഇങ്ങനെയുള്ള ഈ കഥ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരൊറ്റ കാര്യം പോലും തെറ്റി സംഭവിക്കില്ല. പ്രതീക്ഷിച്ച കാര്യം സംഭവിക്കുന്നതിനുവേണ്ടി കുറേ നേരം ബോറടിച്ച് വെയ്റ്റ് ചെയ്യണമെന്നു മാത്രം. പലപ്പോഴും നമ്മള് അറിയാതെ തന്നെ അങ്ങനെ സംഭവിക്കല്ലേ എന്ന് വിചാരിച്ചുപോകും... പക്ഷേ, അങ്ങനെയേ സംഭവിക്കൂ.. ഉദാഹരണത്തിന് കുഞ്ചാക്കോ ബോബനെ അമ്മ ചെകിടത്ത് അടിക്കുന്ന സീന്‍.. ഹോ.. വേണ്ട വേണ്ട എന്ന് നമ്മള് എത്രാ വിചാരിച്ചിട്ടും കാര്യമില്ല. എന്നും കണ്ടിട്ടുള്ള അതേ സീക്വന്‍സില്‍ പാവം അമ്മ മകണ്റ്റെ കരണത്തടിക്കും.
അച്ഛനും മകളുമായുള്ള സ്നേഹം, കാമുകനുമായുള്ള സ്നേഹം, കാമുകണ്റ്റെ മരണത്തെത്തുടര്‍ന്നുള്ള ശോകം, രണ്ട് കാമുകര്‍ക്കിടയില്‍ നില്‍ക്കുമ്പോഴുള്ള അനിശ്ചിതത്വം, കാമുകിയെ നഷ്ടപ്പെടുമ്പോഴുള്ള വിരഹം, അമ്മയും മകനുമായുള്ള സ്നേഹം, ചതിക്കപ്പെട്ട വേദന തുടങ്ങിയ വികാരങ്ങളെല്ലാം ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒന്നുപോലും ഒട്ടും തന്നെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ ലാല്‍ ജോസും തിരക്കഥാകൃത്തും അഭിനന്ദനമര്‍ഹിക്കുന്നു.
ഇതില്‍ ആകെ പ്രേക്ഷകന് രസിക്കാന്‍ സാധിച്ചത് നെല്‍ സന് എന്ന ഒരു കലാകാരണ്റ്റെ പ്രകടനവും ഗാനങ്ങളും മാത്രമാണ്.
ബാക്കി എല്ലാം വളരെ ബോറായി, വേണ്ടതിലധികം വഷളാക്കി, പ്രേക്ഷകരെ വെറുപ്പിച്ച് ഒരു വഴിക്കാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിനാല്‍ 'സ്പാനിഷ് മസാല' മനസ്സിനെങ്കിലും അജീര്‍ണ്ണമുണ്ടാക്കുന്ന ഒരു വിഭവമായി കലാശിച്ചു എന്നുവേണം പറയാന്‍. (ഈ വിവരം പ്രേക്ഷകര്‍ മനസ്സിലാക്കിയതിനാലാവണം ഷേണായീസില്‍ ഒരു വരള്‍ച്ച അനുഭവപ്പെട്ടത്. )
'സ്പാനിഷ് മസാല'യ്ക്ക് പകരം 'തട്ടിക്കൂട്ട് മസാല' എന്ന പേരായിരുന്നെങ്കില്‍ അത് ഈ ചിത്രത്തെ നീതീകരിക്കുന്നതാകുമായിരുന്നു എന്ന് തോന്നി. സ്പെയിനില്‍ പോയി ചെയ്തതായതുകൊണ്ട് 'സ്പാനിഷ് തട്ടിക്കൂട്ട് മസാല' എന്നതാണെങ്കിലും വിരോധം ഇല്ല.
Rating : 3 / 10
ബ്യൂട്ടിഫുള്‍ (Beautiful)
രചന: അനൂപ് മേനോന്
സംവിധാനം: വി. കെ. പ്രകാശ്
നിര്‍മ്മാണം: ആനന്ദ് കുമാര്‍
(കുറിപ്പ്: പ്രായോഗികമായ ചില കാരണങ്ങളാല്‍ ഈ ചിത്രം കാണുവാന്‍ വൈകിപ്പോയെങ്കിലും ഇപ്പോള്‍ അത്ര പ്രസക്തമല്ലെങ്കില്‍ പോലും ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു റിവ്യൂ എഴുതിയില്ലെങ്കിലുള്ള എന്തോ ഒരു നീതികേട് തോന്നിയതിനാലാണ് വൈകിയെങ്കിലും ഈ റിവ്യൂ എഴുതുന്നത്.)
തലയ്ക്ക് കീഴ്പോട്ട് തളര്‍ന്ന് കിടക്കുന്ന ധനികനായ ഒരാളുടെ (സ്റ്റീഫന്‍ -ജയസൂര്യ) ജീവിതത്തോടുള്ള സമീപനവും ഇയാളെ ചുറ്റിപ്പറ്റിയുള്ള മറ്റ് കഥാപാത്രങ്ങളും അതേ സമയം തന്നെ സംഗീതവും മറ്റ് സാദ്ധ്യമായ ജോലികളും കൊണ്ട് തണ്റ്റെ അനിയത്തിയെ പഠിപ്പിച്ച് ഡോക്ടറാക്കാനും സ്വന്തം ജീവിതം മെച്ചപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വളരെ പോസിറ്റീവ് കാഴ്ചപ്പാടുള്ള മറ്റൊരു ചെറുപ്പക്കാരനും (ജോണ്‍ -അനൂപ് മേനോന്) ഈ ചിത്രത്തിണ്റ്റെ കഥാഗതിയെ നയിക്കുന്നു. ഈ രണ്ട് കഥാപാത്രങ്ങളും കണ്ടുമുട്ടുകയും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.
വളരെ സത്യസന്ധമായ ഒരു രചനാവൈഭവം ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. സംഭാഷണങ്ങളും സാഹചര്യങ്ങളും കലര്‍പ്പില്ലാതെ നേരെ ചെൊവ്വേ പ്രേക്ഷകണ്റ്റെ മുന്നിലേക്കെത്തിച്ചിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ ചിത്രം ആസ്വാദ്യകരമാകുന്നു.
വളരെ പോസിറ്റീവ് ആയ ഒരു സമീപനം ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ സ്വീകരിച്ചിരിക്കുമ്പോഴും അത്തരം സമീപനങ്ങളുടെ കാര്യകാരണങ്ങളും പ്രതിപാദിക്കുന്നുണ്ട്.
ധനികനായതുകൊണ്ട് ഇങ്ങനെ ജീവിതത്തെ പോസിറ്റീവ് ആയി കണ്ട് ആസ്വദിക്കാവുന്ന മാനസികാവസ്ഥയില്‍ ജീവിക്കുന്നു എന്ന് സ്റ്റീഫന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. 'തന്നോട് സിമ്പതിയാണോ' എന്ന് ചോദിക്കുന്ന സ്റ്റീഫനോട് ജോണ്‍ പറയുന്ന ഒരു ഉത്തരത്തില്‍ ധനികനല്ലെങ്കിലും ഇത്ര സൌകര്യങ്ങളില്ലെങ്കിലും ജീവിതത്തെ പോസിറ്റീവ് ആയി അഭിമുഖീകരിക്കാം എന്ന സന്ദേശവും നല്കുന്നു. "സാറിനിവിടെ എന്തിണ്റ്റെ കുറവാണ്? ശരീരം തളര്‍ന്ന് വികലാംഗതയുള്ള ഒരാള്‍ ദിവസവും അയാള്‍ നടത്തുന്ന ടെലഫോണ്‍ ബൂത്തിലേയ്ക്ക് പോകുന്നത് കണ്ട് കൊണ്ടാണ് എണ്റ്റെ എല്ലാ ദിവസവും തുടങ്ങുന്നത്" എന്നതാണ് ആ ഉത്തരം.
അതുപോലെ തന്നെ, കഷ്ടതയനുഭവിക്കുന്നവരോട് അനുഭാവം കാണിക്കുകയും അവര്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധമാണെന്ന് പറയുകയും ചെയ്യുന്ന പലരും കാര്യത്തോടടുക്കുമ്പോള്‍ പിന്മാറുകയും അവനനവണ്റ്റെ സുഖസൌകര്യങ്ങള്‍ തേടിപോകുകയുമാണ് പതിവെന്ന ഒരു സൂചനയും ഒരു സിറ്റുവേഷനില്‍ കാണിക്കുന്നു.
വിവാഹേതരബന്ധത്തെക്കുറിച്ചും മറ്റും പച്ചയായ ചില ചൂണ്ടിക്കാണിക്കലുകളും ഈ ചിത്രത്തിലൂടെ നല്‍കുന്നുണ്ട്.
ചിത്രത്തിണ്റ്റെ ക്ളൈമാക്സിനോടടുക്കുമ്പോള്‍ സംഭവിക്കുന്ന ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്. ജോണിനെപ്പോലുള്ള ഒരു വ്യക്തിക്ക് അത്തരം ഒരു ചിന്താഗതിയിലേയ്ക്ക് പോയി എന്നത് അത്ര വിശ്വാസ്യയോഗ്യമല്ല. ഐ.സി.യു. വില്‍ കിടക്കുന്ന സ്റ്റീഫന്‍ 'നീയാണോ ഇത് ചെയ്തത്?' എന്ന് ജോണിനോട് ചോദിക്കുമ്പോള്‍ പ്രതികരിക്കാതെ നില്ക്കുന്ന ജോണും അത്ര വ്യക്തമല്ല. മറ്റുള്ളവരോട് താനല്ല എന്ന് പറയാന്‍ മടികാണിക്കാത്ത ജോണ്‍, വികാരം കൊണ്ട് പ്രതികരിക്കാതെ നിന്ന് ജയിലില്‍ പോകാന്‍ മനസ്സുകാണിച്ചു എന്ന് പറയുന്നതിനെ നീതീകരിക്കാനാവുന്നില്ല.
ചിത്രത്തിലെ സംഗീതവും മികച്ചതായിരുന്നു. നല്ലൊരു രചനയെ അത് അര്‍ഹിക്കും വിധം സംവിധാനം ചെയ്ത് നല്ലൊരു സിനിമ ഒരുക്കുവാന്‍ വി.കെ. പ്രകാശിനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു.
Rating : 7 /10
Sunday, January 08, 2012
അസുരവിത്ത്
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എ.കെ. സാജന്
നിര്‍മ്മാണം: ഷാജി താനപ്പറമ്പില്‍
ഈ സിനിമ തുടങ്ങുമ്പോള്‍ തന്നെ ഒരു കുപ്രസിദ്ധ ഗുണ്ട 'സാത്താന്' പോലീസുമായി ഏറ്റുമുട്ടലില്‍ മരണപ്പെട്ടു എന്നുള്ള വാര്‍ത്തയാണ്. അത് കഴിഞ്ഞപ്പോള്‍ കറുത്ത ളോഹാ വസ്ത്രധാരിയായ ജൂതനായ 'ബാബ' (വിജയരാഘവന്) തണ്റ്റെ ഒരു കൂട്ടം കൊച്ചുമക്കളെ ഒരു റെയില്‍ വേ ട്രാക്ക് ചൂണ്ടിക്കാട്ടിയിട്ട് 'ഇവിടെ വെച്ചാണ് നിങ്ങളുടെ അച്ഛനെ സാത്താന് കൊന്നത്' എന്നോ മറ്റോ പറയുന്നുണ്ട്. എന്നിട്ട്, കൂടെയുള്ള പോലീസ് ഉദ്യേഗസ്ഥരാണെന്ന് തോന്നുന്ന ഒന്ന് രണ്ടുപേരോട് ഇവരെ പ്രതികാരദാഹികളാക്കി വളര്‍ത്തും എന്നും പറഞ്ഞ് ട്രാക്കിലൂടെ നടന്നുപോകുന്നു.
സാത്താണ്റ്റെ കുഞ്ഞിനെ സാത്താണ്റ്റെ ഭാര്യ (അതായത് കുഞ്ഞിണ്റ്റെ അമ്മ) ഒരു പള്ളീ അനാഥാലയത്തിണ്റ്റെ മുന്നില്‍ ഉപേക്ഷിക്കുന്നു. വിശദമായ ഒരു കുറിപ്പുമുണ്ട്. അതായത്, കുഞ്ഞിനെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനും ഭാവിയില്‍ മോശപ്പെട്ട വഴിയില്‍ പോകാതിരിക്കാനുമയി ഒരു അച്ഛനാക്കാനാണ് ഈ അമ്മ ആഗ്രഹിക്കുന്നത്. ഈ അമ്മ ഈ പള്ളിയുടെ ചുറ്റുവട്ടത്തൊക്കെ തന്നെ വയലിന് ടീച്ചറായി ഉണ്ട്. ഈ സാത്താണ്റ്റെ കുഞ്ഞിണ്റ്റെ പേരാണ് 'ഡോണ്‍..' (ഡോണ്‍ ബോസ്കോ എന്ന പുണ്യാളണ്റ്റെ പേരാണ് ഇട്ടിരിക്കുന്നത്).
ഈ കുട്ടി പള്ളി അനാഥാലയത്തില്‍ വളരുമ്പോഴും രക്തം ചൂടുപിടിച്ച് ഇരിക്കുകയാണെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്. സാത്താണ്റ്റെ കുഞ്ഞായതിനാല്‍ അച്ഛന് കുഞ്ഞാവാന്‍ പാടാണെന്നും പ്രേക്ഷകരോട് പലതരത്തില്‍ പറയുന്നുണ്ട്.
ഈ അച്ഛന് കുഞ്ഞ് സമൂഹത്തിലെ പല അനീതികളും അക്രമങ്ങളും കണ്ട് കൈ ചുരുട്ടിപ്പിടിച്ചും പേനയില്‍ വിരലമര്‍ത്തി ചോരപൊടിയിച്ചും ചെവിപൊത്തിയും കഴിഞ്ഞുകൂടുന്നു. മാനസിക അസ്വാസ്ഥ്യത്തിണ്റ്റെ സൂചനകളും കാണാം.
ഒരിക്കല്‍ ഒരു കൊലപാതകത്തിണ്റ്റെ ദൃക് സാക്ഷിയാവേണ്ടിവരുന്ന ഡോണ്‍ പോലീസിണ്റ്റെ ക്രൂരമായ മര്‍ദ്ദനത്തിനുവഴങ്ങി തെറ്റായ മൊഴി കൊടുക്കേണ്ടിവരുന്നു. പിന്നീടും ഈ പാവത്തിന് പള്ളിയിലും പുറത്തുമായി കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതിനൊക്കെ കാരണം പണ്ട് പേരക്കുട്ടികളേയും കൊണ്ട് പ്രതികാരം പടുത്തുയര്‍ത്താന്‍ പോയ ബാബയും അദ്ദേഹത്തിണ്റ്റെ പേരക്കുട്ടികളുടെ ഗ്യാങ്ങും. 'പത്താം കളം' എന്നാണത്രേ ഇവര്‍ അറിയപ്പെടുന്നത്. ഇവരാണ് ആ നാട്ടിലെ (കൊച്ചി മഹാരാജ്യത്തെ) പോലീസിനെയും ഗുണ്ടകളെയും എല്ലാം ഭരിക്കുന്നത്. ഇവര്‍ തീരുമാനിച്ചാല്‍ എത്ര വലിയ പോലീസ് ഒാഫീസറെയും വീട്ടുകാരെയും ഗുണ്ടകളെയും സാധാരണക്കാരെയും കൊല്ലാം.
ഈ സിനിമയുടെ ആദ്യഘട്ടത്തില്‍ സിദ്ധിഖ് ഒരു ഐ.പി.എസ്. ഒാഫീസറായി വന്ന് കുറേ ഗുണ്ടകളെ വെടിവെച്ച് കൊല്ലുന്നുണ്ട്. പിന്നീട് ഇങ്ങേരെയും വീട്ടുകാരെയും തട്ടിക്കളയുന്നതോടെ പോലീസ് എന്ന സംഘടന പിരിച്ച് വിട്ടിട്ട് അതിലെ ചിലരെ പത്താം കളത്തിണ്റ്റെ വീട്ടിലെ സെക്യൂരിറ്റിയാക്കി നിയമിച്ചതാണ് എ.കെ. സാജന് ചെയ്ത ഏറ്റവും വലിയ ഒരു ഭരണപരിഷ്കാരം.
ഇനി, മതമേധാവികളെ വേണ്ടത്ര വൈവിധ്യാത്മകതയോടെ കാണിക്കുന്നതിലും സാജന് തണ്റ്റെ കഴിവ് തെളിയിച്ചു. ക്രിമിനലുകളെ ഗസ്റ്റ് ഹൌസില്‍ താമസിപ്പിക്കുകയും മദ്യപാനവും തോന്ന്യാസവുമെല്ലാം ഈ സഭയില്‍ അരങ്ങുവാഴുമ്പോള്‍ ബാബുരാജ് അവതരിപ്പിച്ച വിപ്ളവകാരിയും തോന്നിവാസിയുമായ അച്ഛന് കുറച്ച് ആസ്വാദ്യകരമായി.
അങ്ങനെ, ഒരുപാട് മാനസികശാരീരിക പീഢനങ്ങള്‍ക്കിടയില്‍ ഡോണ്‍ എന്ന അച്ഛന് കുഞ്ഞ് തണ്റ്റെ അസ്ഥിത്വം തിരിച്ചറിയുന്നു. പിന്നെ, ഇദ്ദേഹം പ്രതികരണത്തിലേയ്ക്ക് കടക്കുന്നു. അപ്പോഴെയ്ക്കും സാത്താണ്റ്റെ പഴയ സുഹൃത്തും ഇപ്പോള്‍ തൂത്തുക്കുടിയില്‍ ആസ്ഥാനം ഉറപ്പിച്ചിട്ടുള്ളതുമായ ഒരു ഗുണ്ട (ഐ. എം. വിജയന്) കൊച്ചിയിലെത്തി ഡോണ്‍ ബോസ്കോയെ കൊച്ചിയുടെ ഡോണ്‍ ആയി അങ്ങ് തീരുമാനിക്കുന്നു. പത്താം കളം ടീമിണ്റ്റെ പോലെ തന്നെ 'കട്ടയ്ക്ക് കട്ടയ്ക്ക്' നില്ക്കാന് പെണ്‍പിള്ളേരടക്കം ഒരു കൂട്ടം കൂളിംഗ് ഗ്ളാസ്സ് ധാരികളേ ഡോണിന് സംഭാവന ചെയ്ത് തൂത്തുക്കുടിയിലേയ്ക്ക് വിടവാങ്ങുന്നു. (ഭാഗ്യം!.. അല്ലെങ്കില്‍ ഇങ്ങേരെ കൂടി സഹിക്കേണ്ടിവന്നേനെ..).
തുടര്‍ന്നങ്ങോട്ട് കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ളാസ്സും പിച്ചാത്തിയും വാളും കുടയുമായി ഇവര്‍ തലങ്ങും വിലങ്ങും നടക്കുകയും വിലപിടിച്ച കാറുകളില്‍ സഞ്ചരിക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക് ചിലരെയൊക്കെ കൊല്ലുകയും ഒരു 'ഡോണ്‍' എന്ന സീല്‍ വെക്കുകയും ചെയ്യും. പ്രേക്ഷകര്‍ക്ക് മനസ്സിലാവാന്‍ സ്ക്രീനില്‍ ആണ് ഈ ചാപ്പകുത്ത്.
ഇത്രയുമൊക്കെയേ ഈ സിനിമയുടെ അത്യപൂര്‍വ്വമായ കഥാസന്ദര്‍ഭത്തെക്കുരിച്ച് വിവരിക്കാന്‍ കഴിയൂ..
ഈ ചിത്രത്തിണ്റ്റെ തിരക്കഥയുടെ വ്യക്തത സാജനുപോലും ഇല്ലാത്തതിനാല്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ.
വൈദികവിദ്യാര്‍ത്ഥിയെ പോലീസ് പീഢിപ്പിക്കുമ്പോള്‍ പള്ളിയും സഭയും ഈ സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകും. പോലീസ് പണ്ടേ പിരിച്ചുവിട്ട് ഗുണ്ടാടീമില്‍ ചേര്‍ന്നതിനാല്‍ അവിടെ കണ്‍ഫ്യൂഷനില്ല. ഭാഗ്യത്തിണ്റ്റെ മീഡിയ (പത്രം, ചാനല്‍ എന്നിവ) ഈ സിനിമയില്‍ ഒരു കാറില്‍ 'PRESS' എന്ന് ഒട്ടിക്കാനേ ഉപയോഗിച്ചിട്ടുള്ളൂ. അതും ഒരു കള്ളക്കടത്തിന് വേണ്ടി മാത്രം.
ഡോണിണ്റ്റെ പശ്ചാത്തലം എല്ലാവരും തിരിച്ചറിയുമ്പോഴും പത്താം കളം ശത്രുക്കള്‍ മാത്രം തിരിച്ചറിഞ്ഞില്ലേ എന്ന് പ്രേക്ഷകര്‍ സംശയം ചോദിക്കുമെന്നറിയുമെന്നതിനാല്‍ സാജന് ബുദ്ധിപൂര്‍വ്വം ഒരു കളി കളിച്ചു. ബാബയ്ക്ക് ഇതൊക്കെ പണ്ടേ അറിയാം. പിന്നെ, ഈ നരുന്തുപയ്യന്‍ വളര്‍ന്ന് വലുതായി ഒരു സംഭവം ആയാലേ ഒറ്റ വെടിക്ക് തീര്‍ക്കാന്‍ പറ്റൂ എന്ന് ഈ മഹാന് അങ്ങ് തീരുമാനിച്ചതാണ്. എന്തായാലും അതൊരു നല്ല തീരുമാനമായി. അതുകൊണ്ട് സാജന് ഈ സിനിമ മുഴുവനാക്കാന്‍ പറ്റി.
ഈ ചിത്രത്തില്‍ രണ്ട് ഗ്യാങ്ങുകളും കറുപ്പ് വസ്ത്രം കൂടുതല്‍ ഇഷ്ടപ്പെടുന്നവരായതുകൊണ്ട് കോസ്റ്റ്യൂമറ്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാവില്ല. പിന്നെ, സ്കെച്ച് ചെയ്യാന്‍ (രഹസ്യമായി വിവരങ്ങള്‍ തേടാന്‍) പെണ് ഗുണ്ടകളെ മാത്രമേ ഉപയോഗിക്കാവൂ എന്നതും നല്ലൊരു പുതുമയായി.
ഇതിന്നിടയില്‍ സാത്താണ്റ്റെ പെങ്ങളാണെന്നോ മറ്റോ പറഞ്ഞ് ഒരു പെണ്ണും പിള്ളയെ പിടിച്ചോണ്ട് പോകുന്നുണ്ട്. ഡോണ്‍ സാത്താണ്റ്റെ മോനാണോ എന്ന് അറിയാനാണത്രേ ഈ കിഡ് നാപ്പ്.
ഡോണ്‍ അല്ലറ ചില്ലറ പ്രതികരണങ്ങളിലൂടെ വളരുമ്പോഴെയ്ക്കും ഇങ്ങേരെ പിടിച്ചുകൊണ്ടുപോയി ഇടിച്ച് ഒരു പരുവമാക്കും. അങ്ങനെ തല്ലിപ്പൊളിച്ച് ചെളിവെള്ളത്തില്‍ ഇട്ട് ദേഹത്ത് പെട്രോളൊഴിച്ച് (വിലകൂടുതലായതിനാല്‍ ഡീസല്‍ ആണെന്ന് തോന്നുന്നു ഉപയോഗിച്ചത്) ഇങ്ങനെ ഉണങ്ങാനിട്ടിരിക്കുമ്പോള്‍ സാത്താനെ കൊന്നവണ്റ്റെ മകനാണ് 'ആരോണ്‍' എന്ന് അവിടെ കെട്ടിയിട്ടിരിക്കുന്ന ഡോണിണ്റ്റെ അമ്മായി (നേരത്തെ തട്ടിക്കൊണ്ട് വന്ന് കെട്ടിയിട്ടിട്ടുണ്ട്) വിളിച്ച് പറഞ്ഞ് എഴുന്നേല്ക്കാന് ആഹ്വാനം ചെയ്യുന്നു.
പെട്ടെന്ന് പണ്ട് കണ്ടിട്ടുള്ള മലയാളം ഹിന്ദി സിനിമകളുടേ രംഗങ്ങള്‍ മനസ്സില്‍ ഒാര്‍മ്മവന്നിട്ടെന്നോണം ഡോണ്‍ നിലത്ത് നിന്ന് പറന്നുയര്‍ന്ന് കറങ്ങിത്തിരിഞ്ഞ് ഗുണ്ടകള്‍ക്കിട്ട് അടിക്കുന്നു. പിന്നെ ഈ പാവം പയ്യന് പിന്നാലെ നടന്ന് ഒാരോ തടിമാടന്‍മാരെയും കുത്തിയും മാന്തിയും വെട്ടിയും ഞെക്കിയും കൊല്ലും. എന്നിട്ട് ആരോണിനെ ഇടിച്ച് നിലത്തിട്ട് കാല്പാദം കൊണ്ട് കഴുത്തില്‍ ഇക്കിളിയിട്ട് ഭീഷണിപ്പെടുത്തും..
'നിന്നെ കൊല്ലാനുള്ള സ്ഥലവും തീയ്യതിയും അറിയിക്കാം' എന്ന് പറഞ്ഞ് ഇക്കിളിപ്പെടുത്തല്‍ നിര്‍ത്തിയിട്ട് സ്ളോ മോഷനില്‍ നടന്നു പോകും.
ഇത്രയൊക്കെ ഗംഭീരമായി കാര്യങ്ങള്‍ നടക്കുമ്പോഴും ഈ ചിത്രത്തിലെ ചില ഘട്ടങ്ങളില്‍ രസകരമായ ചില ഡയലോഗുകളും രംഗങ്ങളുമുണ്ട്.
ബാബുരാജ് അവതരിപ്പിച്ച പുരോഹിതണ്റ്റെ ഡയലോഗുകളും രംഗങ്ങളും പലതും ആസ്വാദ്യകരമായിരുന്നു. ചില സീനുകളില്‍ ഒരു നായക ഉദയത്തിണ്റ്റെ ചൂടും ആവേശവും പ്രേക്ഷകരില്‍ എത്തിക്കാനായെങ്കിലും പൊതുവേ മൂക്കാതെ പഴുത്തതിണ്റ്റെ ഒരു ഏനക്കേട് വ്യക്തമായി തെളിഞ്ഞുകാണാം.
താടിയും കൂളിംഗ് ഗ്ളാസ്സും പരമാധി മുഖത്തെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അഭിനയം അളന്നെടുക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്. ചെറിയ എക്സ്പ്രഷന്‍ ചേഞ്ച് നമുക്ക് കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ.. അത് കഷ്ടമായി.
ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിനോടനുബന്ധിച്ചുള്ള കാട്ടിക്കൂട്ടലുകളും വല്ലാത്തോരു വീര്‍പ്പുമുട്ടല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കും. രണ്ട് ഒാട്ടോറിക്ഷ ഒരേ പേരില്‍ ഒാടുന്നു. വില്ലന്‍ ഭയങ്കരബുദ്ധിയോടെ പ്ളാന്‍ ചെയ്തപോലെ തന്നെ പാവം നായകന് നേരെ ഇറങ്ങി ഒരു ഒാട്ടോയുടെ പിന്നില്‍ നിന്ന് വാള് കയറ്റുന്നു. വാള് ആളുമാറിക്കയറുന്നു. ഹോ.... വല്ലാത്ത ഒരു അവസ്ഥ തന്നെ... സത്യം പറഞ്ഞാല്‍ ഈ ഒാട്ടോ രംഗങ്ങളും മറ്റും എനിക്ക് ഒന്നും മനസ്സിലായില്ല. സിനിമയില്‍ മതിമറഞ്ഞ് ലയിച്ച് പോയതുകൊണ്ടാണോ അതോ ശ്രദ്ധ സ്ക്രീനില്‍ നില്‍ക്കാത്തതുകൊണ്ടാണോ എന്ന് ഒരു നിശ്ചയവുമില്ല. ഇനി ഈ സിനിമ കണ്ട വേറെ ഏതെങ്കിലും ഹതഭാഗ്യനോട് ചോദിച്ച് മനസ്സിലാക്കാം.. അങ്ങനെ ഒരാള്‍ ഈ ആവശ്യം ഉന്നയിച്ച് ഞാന്‍ ചെന്നാല്‍ ദേഹോപദ്രവമേല്‍പ്പിക്കാതെ പറഞ്ഞുതരാന്‍ സമ്മതിച്ചാല്‍ മാത്രം...
(പണ്ട് സുരേഷ് ഗോപിയും ഏതോ സിനിമയില്‍ കൊലപാതകത്തിന് സാക്ഷിയാകുകയും പള്ളീലച്ഛനാവുകയും പോലീസാകുകയും ഒക്കെ ചെയ്തില്ലേ എന്നൊരു ഡൌട്ട്.. ഒാ... അത് കുഴപ്പമില്ല, ഡോണ്‍ ആയില്ലല്ലോ... )
Rating : 3 / 10
Labels:
ആസിഫ് അലി
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Friday, January 06, 2012
വെള്ളരിപ്രാവിണ്റ്റെ ചങ്ങാതി
കഥ, തിരക്കഥ, സംഭാഷണം: ജി. എസ്. അനില്‍
സംവിധാനം: അക്കു അക് ബറ്
നിര്‍മ്മാണം: അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്
മലയാളസിനിമയുടെ ഇന്നത്തെ ശോചനാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ഈ ചിത്രം പല കാരണങ്ങളാല്‍ റിലീസ് ചെയ്യാതെ പോയ ചിത്രങ്ങളുടെ ദുരവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടുകയും അതിലൊരു ചിത്രം നിര്മ്മിച്ചതിണ്റ്റെ പിന്നിലെ കഥയും അത് ഇപ്പോള്‍ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളുടെ കഥയും അവതരിപ്പിക്കുന്നു.
ഈ സിനിമയുടെ ഉള്ളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന നടന്മാരായി ദിലീപും, മനോജ് കെ ജയനും കാവ്യാമാധവനും സായ് കുമാറും മറ്റും ശ്രദ്ദേയമായിരുന്നുവെങ്കിലും ആ സിനിമയില്‍ നിന്നിറങ്ങി പച്ചയായ ജീവിതത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇവരുടെ പ്രകടനം മോശമായി.
പഴയകാല സിനിമയെ അതേ ദൃശ്യാനുഭവത്തോടെ അവതരിപ്പിക്കുമ്പോഴും അതിണ്റ്റെ അളവ് പലപ്പോഴും മാറിയും മറിഞ്ഞും ഇരിക്കുന്നു എന്നത് ഒരു ന്യൂനതയായി.
ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആ പഴയകാല പാട്ടുകളുടെ ഒാര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും നല്ലൊരു ആസ്വാദനം നല്‍കുകയും ചെയ്തു. 'പതിനേഴിണ്റ്റെ പൂങ്കനവില്‍' എന്ന് തുടങ്ങുന്ന ഗാനം തന്നെയാണ് ഈ ചിത്രത്തിണ്റ്റെ മര്‍മ്മം.
അവതരണത്തില്‍ പല പുതുമകളും ഉണ്ടെങ്കിലും രണ്ടാം പകുതിയില്‍ പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചിരുത്തുന്നതിലും മുഴുകിപ്പിക്കുന്നതിലും പരാജയപ്പെട്ടു. പൊതുവേ ഒരു മെല്ലെപ്പോക്ക് ഈ ചിത്രത്തെ ബാധിച്ചിട്ടുമുണ്ട്.
എഡിറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിത്രത്തിന് കുറച്ചുകൂടി വേഗത വരുമായിരുന്നു എന്ന് തോന്നി.
വയസ്സായവരായി ദിലീപിനെയും സായ് കുമാറിനേയും കാവ്യാമാധവനേയും അവതരിപ്പിച്ചപ്പോള്‍ തെരുവുനാടകത്തിന് വേഷം കെട്ടിയ പ്രതീതിയായിപ്പോയി.
പൊതുവേ പറഞ്ഞാല്‍ മോശമല്ലാത്തൊരു ചിത്രം എന്നതില്‍ കൂടുതല്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനില്ല.
Rating: 4 / 10
Subscribe to:
Posts (Atom)