Monday, September 28, 2009

റോബിന്‍ ഹുഡ്‌



കഥ, തിരക്കഥ, സംഭാഷണം: സച്ചി, സേതു
സംവിധാനം : ജോഷി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി
അഭിനേതാക്കള്‍: പൃഥ്യിരാജ്‌, നരേന്‍, ബിജു മേനോന്‍, ഭാവന, സംവ്ര്‌ത സുനില്‍

വളരെ ബുദ്ധിമാനായ Hi-Tech കള്ളനായ പൃത്ഥ്യിരാജ്‌ ഒരു പ്രത്യേക ബാങ്കിണ്റ്റെ എ.ടി.എം. കൌണ്ടറുകളില്‍ നിന്ന്‌ മോഷണം നടത്തുകയും അത്‌ അന്വേഷിക്കുവാന്‍ പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ നരേന്‍ എത്തുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ നീതീകരിക്കാവുന്ന എന്തോ ഒരു കാരണം ഈ മോഷണങ്ങള്‍ക്ക്‌ പുറകിലുണ്ടെന്ന നരേണ്റ്റെ തോന്നലും ആ നീതീകരിക്കാവുന്ന കാരണവും ആണ്‌ ഉള്ളടക്കം. വളരെ മികച്ച, ക്രിത്യതയാര്‍ന്ന ഒരു തിരക്കഥയാണ്‌ ഈ സിനിമയുടെ എടുത്ത്‌ പറയാവുന്ന വസ്തുത. ശ്രീ സച്ചിയും സേതുവും ഇത്ര ലോജിക്കലായി ലിങ്ക്‌ ചെയ്ത ഒരു തിരക്കഥയുണ്ടാക്കിയതിന്‌ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരല്‍പ്പം അമാനുഷികതയുടെ ഇടപെടലുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വളരെ ബ്രില്ല്യണ്റ്റ്‌ ആയ സ്ക്രിപ്റ്റ്‌.

സംവിധായകന്‍ തണ്റ്റെ ജോലി അത്ര മോശമായല്ല ചെയ്തത്‌ എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എഡിറ്റിങ്ങും ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഗാനരംഗങ്ങള്‍ മുഷിപ്പിച്ചില്ല, മാത്രമല്ല ഒരു ഗാനരംഗത്തിലെ ഛായാഗ്രഹണം വളരെ മികച്ചതായി തോന്നി.

പൃഥ്യിരാജ്‌ വളരെ സ്റ്റൈലിഷ്‌ ആയി എത്തുന്ന ഈ ചിത്രത്തില്‍ നരേനും തണ്റ്റെ ഭാഗം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.
കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംവ്ര്‌ത സുനിലും ഭാവനയും ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വ്വഹിച്ചു. ജയസൂര്യ തണ്റ്റെ പോലീസ്‌ ഓഫീസര്‍ വേഷത്തില്‍ 'പോസിറ്റീവ്‌' എന്ന ചിത്രത്തിണ്റ്റെ തനിപ്പകര്‍പ്പ്‌ എന്ന്‌ തോന്നിപ്പിച്ചു.

പൊതുവേ, വളരെ ബുദ്ധിപരവും ആസൂത്രികവുമായി ചെയ്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുകയും പ്രേക്ഷകരുടെ അഭിനന്ദനത്തിന്‌ പാത്രമാകുകയും ചെയ്യും എന്ന്‌ തോന്നുന്നു.

Saturday, September 26, 2009

ലൌഡ്‌ സ്പീക്കര്‍


ലൌഡ്‌ സ്പീക്കര്‍

കഥ , തിരക്കഥ, സംഭാഷണം : പി.വൈ. ജോസ്‌, ജയരാജ്‌
സംവിധാനം, നിര്‍മ്മാണം: ജയരാജ്‌
അഭിനേതാക്കള്‍: മമ്മൂട്ടി, ശശികുമാര്‍, ഗ്രേസി സിംഗ്‌, ജഗതി ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌, കെ.പി.എസ്‌.സി. ലളിത,സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, അനൂപ് മേനോന്‍, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, കല്പന, ഹരിശ്രീ അശോകന്‍, അഗസ്റ്റ്യന്‍

തനി മലയോര നാട്ടിന്‍ പുറത്തുകാരനായ ഒരാള്‍ ('മൈക്ക്‌') പട്ടണത്തില്‍ എത്തുന്നതും വളരേ കാലം അമേരിക്കയില്‍ ജീവിച്ച്‌ തിരിച്ച്‌ വന്ന മറ്റൊരാളോടൊപ്പം ഒരു ഫ്ളാറ്റില്‍ കുറച്ച്‌ ദിവസം താമസിക്കേണ്ടിവരുന്നതുമാണ്‌ സന്ദര്‍ഭം. അങ്ങനെയുള്ള ദിവസങ്ങളില്‍ മൈക്ക്‌ എങ്ങനെ അവിടെയുള്ള പലരുടേയും ജീവിതങ്ങളെ പലവിധത്തില്‍ സ്വാധീനിക്കുന്നു എന്നതാണ്‌ ഇതിലെ കഥാസാരം.

പണത്തേക്കാള്‍ വലുതാണ്‌ സ്നേഹബന്ധങ്ങള്‍ എന്ന വിശ്വാസം വച്ച്‌ പുലര്‍ത്തുന്ന മൈക്ക്‌ എന്ന കഥാപാത്രത്തെ ശ്രീ. മമ്മൂട്ടി ഉജ്ജ്വലമാക്കി എന്ന്‌ പറയാം. അതുപോലെ തന്നെ, മേനോന്‍ സാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീ. ശശികുമാറും തണ്റ്റെ ഭാഗം ഭംഗിയാക്കി. മറ്റ്‌ കഥാപാത്രങ്ങള്‍ക്കൊന്നും കാര്യമായ ഒരു ചലനം സൃിഷ്ടിക്കാനായില്ല എന്നതാണ്‌ ഒരു യാഥാര്‍ത്ഥ്യം.

കാര്യമായ കഴമ്പൊന്നുമില്ലാത്ത ഒരു നൊസ്റ്റാള്‍ജിക്ക്‌ കഥയില്‍ നാട്ടിന്‍പുറത്തുകാരനായെത്തുന്ന മൈക്കിണ്റ്റെ സ്വഭാവവിശേഷണങ്ങളും ഇടപെടലുകളും മാത്രമാകുന്നു ഈ സിനിമ. കോമഡി സീനുകള്‍ക്ക്‌ വേണ്ടി കെട്ടിച്ചമച്ച രംഗങ്ങള്‍ ദയനീയമായിരുന്നു. പ്രത്യേകിച്ചും പ്ളേ സ്കൂള്‍ കുട്ടികളെ വച്ച്‌ ശ്രീ.ജഗതി ശ്രീകുമാറിനേയും ശ്രീ. മമ്മൂട്ടിയേയും കൈകാര്യം ചെയ്യിപ്പിക്കുന്ന രംഗങ്ങള്‍.

മൈക്ക്‌ എന്ന കഥാപാത്രത്തിണ്റ്റെ സ്വാഭാവികമായ ഇടപെടലുകളിലെ ഹാസ്യരംഗങ്ങളൊഴിച്ചാല്‍ മറ്റ്‌ ഹാസ്യരംഗങ്ങളെല്ലാം തന്നെ (സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റേതടക്കം) അല്‍പം അരോചകമായി തന്നെ തോന്നി. ഗാനരംഗങ്ങള്‍ ഗംഭീരമായില്ലെങ്കിലും മുഷിപ്പിച്ചില്ല. പലരംഗങ്ങളിലും ഓണ്‍ ദ സ്പോട്ട്‌ റെക്കോര്‍ഡിംഗ്‌ ഉപയോഗിച്ചതായാണ്‌ അറിഞ്ഞത്‌. പക്ഷേ, ഇത്‌ കാരണമാകാം പല ഡയലോഗുകളും (മമ്മൂട്ടിയുടേതൊഴിച്ച്‌) വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ല. (എണ്റ്റെ ചെവിയുടെ കുഴപ്പമായിരിക്കും എന്ന്‌ ആദ്യം വിചാരിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക്‌ എണ്റ്റെ ഭാര്യ എന്നോട്‌ 'എന്താ പറഞ്ഞത്‌?' എന്ന്‌ ചോദിച്ചുകൊണ്ടിരുന്നതിനാല്‍ എല്ലാവരുടേയും ചെവിക്ക്‌ കുഴപ്പമുണ്ടെന്ന്‌ മനസ്സിലായി).

പൊതുവേ, ഒരു ആവറേജ്‌ നിലവാരം മാത്രമേ ഈ ചിത്രം പുലര്‍ത്തുന്നുള്ളു. ശ്രീ. മമ്മൂട്ടി താരപരിവേഷങ്ങളില്ലാതെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാണിച്ച സന്നദ്ധാത അഭിനന്ദനമര്‍ഹിക്കുന്നു, കാരണം , ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുമുണ്ട്‌.