Tuesday, December 28, 2010

ടൂര്‍ണ്ണ മെന്റ്‌



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മ്മാണം, വിതരണം (എല്ലാം): ലാല്‍


ക്രിക്കറ്റ്‌ സെലക്ഷന്‌ പോകാന്‍ അവസരം കിട്ടിയ മൂന്ന് സുഹൃത്തുക്കള്‍... ഇവര്‍ ഫ്രീലാണ്ട്സ്‌ ഫോട്ടോഗ്രാഫറായ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നു. സെലക്‌ ഷനു ബാഗ്ലൂരിലേയ്ക്ക്‌ പുറപ്പെടുന്നതിനുമുന്‍പ്‌ തന്നെ അതിലൊരാള്‍ക്ക്‌ ആക്സ്നിഡന്റ്‌ പറ്റുകയും പോകാന്‍ കഴിയാതാവുകയും ചെയ്യുന്നു. ബാക്കി രണ്ടുപേരും പോകാനൊരുങ്ങുമ്പോള്‍ അവരുടെ കൂടെ ഈ പെണ്‍കുട്ടിയും എയര്‍പോര്‍ട്ടില്‍ വച്ച്‌ പരിചയപ്പെട്ട സെലക്‌ ഷനു വേണ്ടി പോകുന്ന മറ്റൊരു പയ്യനും ഒരുമിക്കുന്നു. ഫ്ലൈറ്റ്‌ കാന്‍സല്‍ ചെയ്തതിനാല്‍ ഈ പെണ്‍കുട്ടിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാംഗ്ലൂര്‍ ട്രിപ്പ്‌ അടിപൊളിയാക്കാന്‍ തീരുമാനിച്ച്‌ ഇവര്‍ ഒരു ലോറിയില്‍ കയറി പുറപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും ആ സംഭവങ്ങളെ തന്നെ റീ പ്ലേ ചെയ്യുമ്പോള്‍ കാണുന്ന ഒളിഞ്ഞു കിടക്കുന്ന സംഭവങ്ങളും ചേര്‍ത്ത്‌ ഒരു സിനിമ.

ഇടയ്ക്ക്‌ നല്ല മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മ സംഭാഷണങ്ങളുണ്ടെങ്കിലും പല ഹാസ്യരംഗങ്ങളും വേണ്ടത്ര ഗംഭീരമായില്ല. ആദ്യം ഒരല്‍പ്പം ഇഴഞ്ഞു നീങ്ങുകയും തുടര്‍ന്ന് ഒരു ഗാനരംഗമുള്‍പ്പെടെ ആസ്വാദനതലത്തിലേയ്ക്ക്‌ ഉയരുകയും ചെയ്തതിനുശേഷം മനസ്സിനെ അലോസരപ്പെടുത്തുന്ന രീതിയിലേയ്ക്ക്‌ സന്ദര്‍ഭങ്ങള്‍ മാറുകയും അതുവരെ തോന്നിയിരുന്ന ഒരു ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്തു.

ഓരോ കഥാപാത്രങ്ങളുടേയും പ്രത്യക്ഷത്തിലുള്ള പെരുമാറ്റങ്ങളും സാഹചര്യങ്ങളും കാണിച്ചതിനുശേഷം അതിനെ റീ വൈന്റ്‌ ചെയ്ത്‌ റീപ്ലേ ചെയ്യുമ്പോള്‍ അവരുടെ തന്നെ മറ്റൊരു ചിന്താരീതിയും പ്രവര്‍ത്തിയും പ്രകടമാക്കിത്തരുന്ന തരത്തിലുള്ള ഒരു പുതുമയാണ്‌ ഈ സിനിമയുടെ ആകെയുള്ള പ്രത്യേകത. പക്ഷേ, നല്ലൊരു കഥയോ അതിനോട്‌ ചേര്‍ന്ന് നില്‍ക്കുന്ന തിരക്കഥയോ വളരെ ആകര്‍ഷകമായില്ല എന്നതാണ്‌ പ്രധാന ന്യൂനത. പുതുമുഖങ്ങളടങ്ങുന്ന ചെറുപ്പക്കാരായ അഭിനേതാക്കളെല്ലാവരും നല്ല നിലവാരം പുലര്‍ത്തി എന്നത്‌ ലാലിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു. ചിത്രത്തിലെ ഒരു ഗാനം വളരെ ആകര്‍ഷവും ഒരു ഗാനം അനാവശ്യമായി.

ഹാസ്യത്തിനുവേണ്ടി കെട്ടിച്ചമച്ച ചില രംഗങ്ങള്‍ വളരെ അപഹാസ്യമായി തോന്നി. ഒരു ജീപ്പ്‌ ഡ്രൈവര്‍ ഇല്ലാതെ റിവേര്‍സ്‌ ആയി കുറേ നേരം കുറേ പേരെ ഓടിക്കുന്നതാണ്‌ വലിയൊരു തമാശ.

അനാവശ്യമായ തീവ്രതയിലേയ്ക്ക്‌ അവസാനരംഗങ്ങളെ കെട്ടിച്ചമച്ച്‌ കൊണ്ട്‌ പോകുകയും അതിന്റെ ന്യായീകരണങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നിടമെല്ലാം സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്ത സന്ദര്‍ഭങ്ങള്‍ കൊണ്ട്‌ കുത്തിനിറച്ചിരിക്കുന്നു.

പുതുമുഖങ്ങളേയും പുതിയ തലമുറയേയും ഉപയോഗിച്ച്‌ ഒരു ടൈം പാസ്സ്‌ സിനിമ ഉണ്ടാക്കുവാന്‍ ലാല്‍ കാണിച്ച മനസ്സിനും ധൈര്യത്തിനും അഭിനന്ദനം. പക്ഷേ.. അദ്ദേഹത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിന്റെ (പ്രതീക്ഷകള്‍ കഴിഞ്ഞ പല സിനിമകളിലായി കുറഞ്ഞു വരുമ്പോഴും) ഏഴയലത്തുപോലും എത്താന്‍ ഈ ചിത്രത്തിന്‌ കഴിഞ്ഞില്ല എന്നതാകുന്നു മറ്റൊരു സത്യം.

Rating: 4.5/10

Wednesday, December 22, 2010

കാണ്ടഹാര്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മേജര്‍ രവി


മിലിറ്ററിയില്‍ നിന്ന് വിരമിച്ച്‌ വിശ്രമജീവിതം നയിക്കുന്ന ലോക്‌ നാഥ്‌ മിശ്ര എന്ന ഓഫീസറുടെ മകനെ ** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനി'ല്‍ നിന്ന് നല്ലൊരു സൈനികനാക്കാനുള്ള മേജര്‍ മഹാദേവന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടക്കുന്ന ശ്രമങ്ങളും തുടര്‍ന്ന് മേജര്‍ മഹാദേവന്റെ തന്നെ NSG ഗ്രൂപ്പില്‍ ഇദ്ദേഹമുള്‍പ്പെടുന്ന ഓപ്പറേഷനുകളും ഒടുവില്‍ ഒരു പ്ലെയിന്‍ ഹൈജാക്കില്‍ രക്ഷകരാവുന്നതുമാണ്‌ ഈ ചിത്രത്തിന്റെ ചുരുക്കം. ചുരുക്കം എന്ന് എഴുതിയെങ്കിലും ഇത്‌ ശരിക്കും ഇത്ര തന്നെയേ ഉള്ളൂ...

തുടക്കത്തെ കുറേ സമയം വളരെ ദയനീയമായി ഇഴഞ്ഞു നീങ്ങിയാണ്‌ കഥ മുന്നോട്ട്‌ പോയത്‌. പിന്നെ കുറച്ച്‌ സമയം ട്രെയിനിങ്ങും ഒരു കമാന്‍ഡോ ഓപ്പറേഷനും. ഒടുവില്‍ ഒരു വിമാനരാഞ്ചലില്‍ നടത്തുന്ന സാഹസികമായ ഇടപെടലും.

വളരെ ചുരുക്കം ചില രംഗങ്ങളില്‍ മനസ്സില്‍ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതും രാജ്യത്തെ സേവിക്കുന്ന സൈനികരുടെ ധീരപ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നുള്ളതും മാത്രമാകുന്നു ഈ സിനിമയുടെ ആകെ ഒരു പോസിറ്റീവ്‌ ഘടകം. കൂടാതെ, അമിതാബ്‌ ബച്ചന്‍ എന്ന മഹാനടന്റെ അനായാസവും നിയന്ത്രിതവുമായ അഭിനയപ്രകടനം മലയാളസിനിമയ്ക്കും ലഭിച്ചിരിക്കുന്നു എന്നതും വളരെ പ്രധാനമായ ആകര്‍ഷണമാണ്‌. മോഹന്‍ ലാല്‍ തന്റെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തി. മേജര്‍ രവി കുറച്ച്‌ ഭാഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്തോ ഒരു 'കല്ല് കടി' അനുഭവപ്പെട്ടു.

പൊതുവേ നോക്കിയാല്‍ ആവര്‍ത്തനങ്ങളും പൂര്‍ണ്ണതക്കുറവുകളും കൊണ്ട്‌ വല്ലാത്ത ഒരു അവസ്ഥയിലുള്ള പാളിപ്പോയ ഒരു ചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കന്‍ കഴിയൂ.

കൊടും തീവ്രവാദിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ മറ്റ്‌ പല തീവ്രവാദികളും വന്ന് മംഗളം നേരുന്നതും പ്ലാനിംഗ്‌ നടത്തുന്നതുമൊക്കെ ഇന്ത്യയില്‍ സംഭവിക്കുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ നിയമസംവിധാനം കത്തിച്ചുകളയുന്നതാകും നല്ലത്‌.

ജിഹാദുകള്‍ ഒരു പെണ്ണിനെ പിടിച്ചുകൊണ്ട്‌ പോകുന്നത്‌ കണ്ട്‌ അതിന്റെ കാരണം ദൂരെ നിന്ന് തന്നെ ഊഹിച്ച്‌ നമുക്ക്‌ പറഞ്ഞു തരുന്നത്‌ കണ്ടപ്പോള്‍ ആ വ്യക്തിയുടെ ദിവ്യദൃഷ്ടിയോട്‌ അസൂയ തോന്നിപ്പോയി.

വിമാനരാഞ്ചലില്‍ നിന്നെല്ലാം രക്ഷിച്ച്‌ അവസാനം വിമാനം നിലത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ ഗംഭീരമായൊരു ലാന്‍ഡിങ്ങും തുടര്‍ന്നുള്ള സാഹസികമായ ഡ്രൈവിങ്ങും കണ്ടാല്‍ പ്രേക്ഷകര്‍ക്ക്‌ അന്ധാളിപ്പും ഒരു നിര്‍വ്വികാരതയും മാത്രം ബാക്കിയാവും... (ഒന്നും മനസ്സിലാവില്ലെന്നര്‍ത്ഥം).

നായിക എന്നൊരു സംഭവം ഈ ചിത്രത്തിലില്ല.

മേജര്‍ രവിയുടെ തന്നെ കഴിഞ്ഞ ചിത്രത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലുമുണ്ട്‌. ഇതും കൊള്ളാം.

കോമഡിക്കുവേണ്ടി ചെറിയ ശ്രമങ്ങളേ നടത്തിയിട്ടുള്ളൂ എന്നത്‌ ആശ്വാസം,... അത്രയും കുറവ്‌ സഹിച്ചാല്‍ മതിയല്ലോ...

അമിതാബ്‌ ബച്ചനും മോഹന്‍ ലാലും നേര്‍ക്കുനേര്‍ അഭിനയിക്കുന്ന് രംഗങ്ങളില്‍ വളരെ കുറച്ച്‌ സമയം ഒരു വൈകാരികത നിറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സാദ്ധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താതിരിക്കുകയോ വേണ്ടത്ര എഫ്ഫക്റ്റ്‌ ഇല്ലാതിരിക്കുകയോ സംഭവിച്ചിരിക്കുന്നു.

സിനിമയുടെ അവസാനരംഗത്തില്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന മേജര്‍ മഹാദേവന്റെ കണ്ണുകളെ കുറച്ചു സമയം കാണിക്കുകയും ആ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒരു ചാലായി ഒഴുകി വീഴുകയും ചെയ്തത്‌ നല്ലൊരു രംഗമായിരുന്നു.

മേജര്‍ രവിയ്ക്ക്‌ ഇത്രയൊക്കെയേ ചെയ്യാനാവൂ... വിമാനറാഞ്ചലിനോടനുബന്ധിച്ച കമാന്‍ഡോ ഓപ്പറേഷനുവേണ്ടി 2 മണിക്കൂറിലധികം നീളുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കേണ്ടിവന്നാല്‍ ആരുടെയായാലും ഗതി ഇതൊക്കെ തന്നെ.

** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ഒരു ചെറുപ്പക്കാരനാണ്‌ ഞാന്‍' എന്നൊരാള്‍ സ്വയം പറയുന്നത്‌ ആദ്യമായി കേള്‍ക്കാനായി ഈ ചിത്രത്തില്‍.


Rating: 3.5/10

Saturday, December 11, 2010

ബെസ്റ്റ്‌ ആക്ടര്‍



കഥ, സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
തിരക്കഥ, സംഭാഷണം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: നൌഷാദ്‌

നിനിമാ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ മോഹനന്‍ (ശ്രീ മമ്മൂട്ടി). വിഷുവിനും ഓണത്തിനുമൊന്നും ഭാര്യയോടും മകനോടും സമയം ചെലവഴിക്കാതെ ഏതെങ്കിലും സംവിധായകരെ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതിലൂടെ ഇദ്ദേഹത്തിണ്റ്റെ അഭിനയ താല്‍പര്യം വളരെ പ്രാധാന്യമുള്ളതാണെന്ന്‌ ബോദ്ധ്യപ്പെടുന്നു.

കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ (സുകുമാരി) വളര്‍ത്തിയ കുട്ടിയാണ്‌ മോഹനണ്റ്റെ ഭാര്യ (ശ്രുതി കൃഷ്ണന്‍). ഈ സിസ്റ്റര്‍ ഉള്‍പ്പെടെ പലരും ഇദ്ദേഹത്തിണ്റ്റെ അഭിനയമോഹത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നാട്ടിലുള്ള പലരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍, തണ്റ്റെ സ്കൂളില്‍ നടക്കുന്ന ഒരു ഷൂട്ടിംഗ്‌ സെറ്റില്‍ വെച്ച്‌ ചാന്‍സ്‌ കിട്ടാതെ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുന്ന ഇദ്ദേഹം, ഒന്നുകില്‍ അഭിനയം അല്ലെങ്കില്‍ ജീവിതം എന്ന്‌ തീര്‍ച്ചപ്പെടുത്തുന്നു. പട്ടണത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന തണ്റ്റെ പഴയ പരിചയക്കാരനായ അസോസിയേറ്റ്‌ ഡയറക്റ്ററെ തേടി ചെല്ലുന്ന ഇദ്ദേഹം അവീടെയുള്ള മലയാളസിനിമയുടെ സൃഷ്ടികളുടെ പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടിവരികയും അവരുടെ അവഹേളനകള്‍ക്ക്‌ പാത്രമാകുകയും ചെയ്യുന്നു.

ഇദ്ദേഹത്തിണ്റ്റെ ഇപ്പോഴത്തെ പാവത്താന്‍ സ്വഭാവവും രൂപവും തങ്ങളുടെ പ്ളാന്‍ ചെയ്യുന്ന വയലന്‍സ്‌ ചിത്രത്തിന്‌ ഒട്ടും ചേരുന്നില്ല എന്ന കാരണത്താല്‍ ചാന്‍സ്‌ കൊടുക്കാതെ ഒഴിവാക്കപ്പെടുന്നു. ആ ചെറുപ്പക്കാര്‍ വിവേക്‌ ഒബ്രോയ്‌ എന്ന ബോളിവുഡ്‌ ആക്ടര്‍ എങ്ങനെ വളര്‍ന്നു എന്നതിണ്റ്റെ ഒരു വിവരണം കൊടുക്കുകയും നിരവധി പേര്‍ ഇതുപോലെ ജീവിതാനുഭവങ്ങള്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ കൊണ്ടാണ്‌ ഇന്ന്‌ വലിയ അഭിനേതാക്കളായി തീര്‍ന്നതെന്ന്‌ സ്ഥാപിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്‌ നാട്‌ വിട്ട്‌ പോകുന്ന മോഹനന്‍ ജീവിതാനുഭവങ്ങള്‍ക്കായി പുതിയ ലോകത്തേക്ക്‌ പ്രവേശിക്കുകയും അവിടെ തണ്റ്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ്‌ ബെസ്റ്റ്‌ ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.

എത്ര ചെറിയ വേഷമായിരുന്നാലും ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ സിനിമയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിണ്റ്റെ വിജയം.

നാട്ടിലെ മോഹനണ്റ്റെ സുഹൃത്തുക്കളായ ബിജുക്കുട്ടന്‍, ഫോട്ടോഗ്രാഫര്‍ എന്നിവരും പട്ടണത്തിലെ ഫ്ളാറ്റില്‍ മോഹനന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ചെറുപ്പക്കാര്‍, മോഹനന്‍ ചെന്നെത്തുന്ന ഗ്യാങ്ങിലുള്ള ലാല്‍, സലിം കുമാര്‍, നെടുമുടിവേണു, വിനായകന്‍ തുടങ്ങിയ എല്ലാവരും തന്നെ തങ്ങളുടെ രംഗങ്ങള്‍ ഭംഗിയായി ചെയ്തു. ശ്രുതി കൃഷ്ണന്‍ എന്ന പുതുമുഖ നടി അത്ര നന്നായി എന്നൊന്നും പറയാനില്ലെങ്കിലും വെറുപ്പിച്ചില്ല എന്നത്‌ തന്നെ വലിയ കാര്യം.

മൂന്ന്‌ നാല്‌ സീനുകളില്‍ ഉണ്ടായ നാടകീയതകള്‍ ഒഴിച്ചാല്‍ വളരെ ഭദ്രവും കെട്ടുറപ്പുള്ളതുമായ തിരക്കഥയും, സ്വാഭാവികവും രസകരവും അതിനോട്‌ ചേര്‍ന്ന്‌ പോകുന്നതുമായ സംഭാഷണങ്ങളുമായി മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും അഭിനന്ദനമര്‍ഹിക്കുന്ന ജോലി ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെയും പുരോഗതിയെയും കാണിക്കാന്‍ ഉപയോഗിക്കുക എന്നത്‌ ശരിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടൊഴികെ ബാക്കിയൊന്നും അത്ര വളരെ മികച്ചതായൊന്നും പറയാനില്ല.

മമ്മൂട്ടി എന്ന നടന്‍ തണ്റ്റെ റോള്‍ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

'രബ്‌ നേ ബനായാ ജോഡി' എന്ന ഹിന്ദി സിനിമയുടേയും 'ഉദയനാണ്‌ താരം' എന്ന മലയാളം സിനിമയുടേയും ചില ആശങ്ങളുടെ സ്വാധീനം ഈ ചിത്രത്തില്‍ ചിലസന്ദര്‍ഭങ്ങളില്‍ തോന്നിയിരുന്നു.

കഥാ സന്ദര്‍ഭങ്ങളിലും ചെറിയ ബലക്കുറവ്‌ അനുഭവപ്പെടുന്ന ഭാഗങ്ങളുണ്ട്‌. നാട്ടില്‍ നിന്ന് അഭിനയമോഹവുമായി പുറപ്പെടുന്ന മോഹനന്‍ ഭാര്യയോടും കുട്ടിയോടും അധികം ബന്ധപ്പെടാതിരിക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഭാര്യയുടെ തീരുമാനം ഒരല്‍പ്പം ചേര്‍ച്ചക്കുറവുള്ളതായി തോന്നി.

ഒരു സിനിമാഷൂട്ടിംഗ്‌ രംഗത്ത്‌ മാഫിയാ ശശിയേയും സഹപ്രവര്‍ത്തകരേയും 'ഗായ്‌ ഫാല്‍ത്തൂ ജാന്‍ വര്‍ ഹേ..' തുടങ്ങിയ ഹിന്ദി ഡയലൊഗുകളും കളിത്തോക്കുമായി മോഹനന്‍ വിരട്ടുന്ന രംഗം തമാശയായി കണ്ടിരിക്കാന്‍ കൊള്ളാം.

ശ്രീജിത്ത്‌ രവി കൂടെ കൊണ്ടുവരുന്ന തടിമാടന്‍മാരായ ഗുണ്ടകളെ മോഹനന്‍ നേരിടുമ്പോള്‍ അതിലെ ഏറ്റവും ഭീമാകാരനായ ആളെ ഒരൊറ്റ ഇടിക്ക്‌ ശേഷം അപ്രത്യക്ഷനാക്കിയത്‌ സംവിധായകണ്റ്റെ മിടുക്കായി കാണാം. അയാളെ ഇടിച്ച്‌ തോല്‍പ്പിക്കുക എന്നത്‌ അത്ര സ്വാഭാവികമായി നടപ്പിലാക്കാനാവുന്ന ഒന്നല്ല എന്ന് അദ്ദേഹത്തിനുണ്ടായ നല്ല വിവേകം.

കുറച്ച്‌ കൂടി സെണ്റ്റിമെണ്റ്റല്‍ വാല്യൂ കൊടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത്‌ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതും മറ്റൊരു ന്യൂനതയാണ്‌.

പൊതുവേ പറഞ്ഞാല്‍, പ്രേക്ഷകര്‍ക്ക്‌ അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട്‌ ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ്‌ ആക്ടര്‍' എന്നത്‌ നിസ്സംശയം പറയാം.

ഭാവിയിലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌ ഇതിലും നല്ല സിനിമകള്‍ മലയാള സിനിമയ്ക്ക്‌ സംഭാവനചെയ്യാനാവട്ടെ എന്ന് ആശംസിക്കുന്നു.

Rating: 5.5 / 10

Saturday, December 04, 2010

സഹസ്രം



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഡോ: എസ്‌. ജനാര്‍ദ്ദനന്‍
നിര്‍മ്മാണം: ത്രിലോഗ്‌ സുരേന്ദ്രന്‍ പിള്ള പന്തളം

പഴയ ഒരു മനയും അതിനെ ചുറ്റിപ്പറ്റിയുള്ള പൂര്‍വ്വകാല കഥയും, ആ മനയില്‍ നടക്കുന്ന സിനിമാഷൂട്ടിങ്ങും അതിന്നിടയില്‍ സംഭവിക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന്‌ നടക്കുന്ന പോലീസ്‌ അന്വേഷണങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവിയലാണ്‌ സഹസ്രം എന്ന ഈ സിനിമ.

സിനിമാഷൂട്ടിങ്ങിലെ പ്രൊഡക്ഷന്‍ കണ്ട്രോളറായി ജഗതി ശ്രീകുമാറും, കലാ സംവിധായകനായി ബാലയും, ഡയറക്ടറായി കോട്ടയം നസീറും, വില്ലന്‍ റോളിലുള്ള അഭിനേതാവായി സുരേഷ്‌ കൃഷ്ണയും പോലീസ്‌ ഓഫീസറായി സുരേഷ്‌ ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. മനയുടെ ഉടമയും പഴയതലമുറയിലെ ജീവിച്ചിരിക്കുന്ന കണ്ണിയുമായി റിസബാവയ്മു അദ്ദേഹത്തിണ്റ്റെ മകളായി ലക്ഷ്മി ഗോപാലസ്വാമിയും പുതുമുഖ നടിയായി സന്ധ്യയും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

സ്വതവേ മയക്ക്‌ മരുന്ന്‌ കുത്തിവെച്ച്‌ ജിവിക്കുന്ന കലാസംവിധായകനായ ബാലെ, തണ്റ്റെ പരാമര്‍ശം മൂലം ആത്മഹത്യെ ചെയ്ത തണ്റ്റെ പ്രണയിനിയെക്കുറിച്ചോര്‍ത്ത്‌ ജീവിതം തള്ളിനീക്കുമ്പോള്‍ പുതിയ ഒരു സിനിമയുടെ സെറ്റിലേയ്ക്ക്‌ പോകുവന്‍ നിര്‍ബന്ധിതനാകുന്നു. താന്‍ സെറ്റ്‌ തയ്യാറാക്കേണ്ട മനയില്‍ എത്തിയ ബാലെ, അവിടെ ചില ആളുകളേയും ചില സന്ദര്‍ഭങ്ങളും അക്രമങ്ങളും കാണുവാനിടയാകുന്നു. അവിടെനിന്ന്‌ വണ്ടിയുമായി ഓടി രക്ഷപ്പെട്ട്‌ ഹോട്ടലില്‍ കിടന്നുറങ്ങി എഴുന്നേറ്റതിനുശേഷം ആ മനയുടെ ഉത്തരവാദപ്പെട്ടവരോടൊപ്പം അവിടെ എത്തിയപ്പോല്‍ ഇടിഞ്ഞു പൊളിഞ്ഞ്‌ നശിക്കാറായ ഒരു മന മാത്രം അവിടെ കണ്ട്‌ അത്ഭുതപ്പെടുന്നു. താന്‍ ദര്‍ശിച്ചതെല്ലാം തോന്നലോ അതോ മരിച്ച ആത്മാക്കളുടെ ചരിത്രത്തിണ്റ്റെ റീ വൈണ്ട്‌ ചെയ്ത ഷോ ആണോ എന്ന്‌ തീര്‍ച്ചയാകാതെ സംശയിച്ച്‌ നില്‍ക്കുന്നു. ഇദ്ദേഹത്തിന്‌ മാത്രമായി ചില ദര്‍ശനങ്ങളും തോന്നലുകളും ഉണ്ടാകുകയും ഷൂട്ടിങ്ങില്‍ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ആ സെറ്റില്‍ നിന്ന്‌ ഒഴിവാക്കപ്പെടുകയും ഷൂട്ടിങ്ങിനിടയില്‍ ഒരു മരണം നടക്കുകയും സംഭവസ്ഥലത്തിന്‌ പരിസരത്ത്‌ മയക്കുമരുന്ന്‌ കുത്തിവച്ച നിലയില്‍ ബാലെയെ കാണാനിടയാകുകയും കൊലപാതകിയായി തീര്‍ച്ചപ്പെടുത്തി അറസ്റ്റ്‌ ചെയ്ത്‌ മാനസികരോഗ ചികിത്സയ്ക്ക്‌ അയക്കപ്പെടുകയും ചെയ്യുന്നു.

മരിച്ച നടന്‍ മന്ത്രിയുടെ മകനായതിനാല്‍ വിദഗ്ദനായ ഓഫീസറായ വിഷ്ണു സഹസ്രനാമം എന്ന സുരേഷ്‌ ഗോപി എത്തുകയും കേസന്വേഷണങ്ങളിലേക്ക്‌ കടക്കുകയും ചെയ്യുന്നു.

ഇദ്ദേഹം യക്ഷിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നിടത്താണ്‌ ഇടവേള.

തുടര്‍ന്ന്‌ യക്ഷിയും മനുഷ്യരും ഗൂഢാലോചനകളും അന്വേഷണങ്ങളും കണ്ടെത്തലുകളുമായി കഥ മുന്നോട്ട്‌ പോകുന്നു. മണിച്ചിത്രത്താഴ്‌ എന്ന സിനിമയുടെ ഛായ പലപ്പോഴും നമ്മുടെ മനസ്സിലേയ്ക്ക്‌ കടന്നുവരുന്ന തരത്തില്‍ വളരെ പാകപ്പെടുത്തിയെടുത്തതാകുന്നു ഇതിണ്റ്റെ പല രംഗങ്ങളും. മണിച്ചിത്രത്താഴിലെ വളരെ പ്രശസ്തമായ ശോഭനയുടെ നൃത്തഗാനരംഗം വ്യക്തമായി ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു നൃത്തഗാനരംഗവും ഇതിലുണ്ട്‌.

സസ്പെന്‍സ്‌ വര്‍ദ്ധിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ കിണഞ്ഞ്‌ പരിശ്രമിച്ചിട്ടുണ്ട്‌. അതിനുവേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ഏച്ച്‌ കെട്ടിയതായി അനുഭവപ്പെടുകയും ചെയ്യുന്നു.

ചിത്രത്തില്‍ പലവട്ടം യക്ഷിയുടെ സാന്നിദ്ധ്യം കാണിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷ്‌ ഗോപി അതിനെക്കുറിച്ച്‌ അധികം ആകുലപ്പെടുന്നില്ല. 'അതെന്തെങ്കിലുമാകട്ടെ, നമ്മുടെ കേസിണ്റ്റെ കാര്യം എങ്ങനെയെങ്കിലും ശരിയായാല്‍ മതി' എന്ന അഭിപ്രായം പറയുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്കുള്ള ഒരു താക്കീതാണ്‌... അതായത്‌, 'യക്ഷിയുടെ കാര്യങ്ങളുടെ സാദ്ധ്യതകള്‍ നിങ്ങള്‍ തലപുകക്കേണ്ട, പകരം കേസ്‌ അന്വേഷിച്ച്‌ കണ്ടുപിടിച്ചോ എന്ന്‌ മാത്രം നോക്കി കയ്യടിച്ചാല്‍ മതി' എന്നര്‍ത്ഥം.

അവസാനം കേസ്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നത്‌ പോലീസാണെങ്കിലും ക്രെഡിറ്റ്‌ യക്ഷി കൊണ്ടുപോകുകയും പ്രേക്ഷകര്‍ അന്തം വിട്ട്‌ (ആരെങ്കിലും തീയ്യറ്ററില്‍ ഉണ്ടെങ്കില്‍) ഇറങ്ങിപ്പോകുകയും ചെയ്യുന്നിടത്ത്‌ സിനിമ അവസാനിക്കുന്നു.

പഴയ മനയുടെ രംഗങ്ങളും സന്ദര്‍ഭങ്ങളും സംഭവങ്ങളും ഒരു പ്രത്യേക ദൃശ്യാനുഭവമായി അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നത്‌ ഈ സിനിമയുടെ ഒരു നല്ല ഘടകമാകുന്നു. പല വട്ടം കണ്ട്‌ കഴിഞ്ഞിട്ടുള്ള രീതികളിലൂടെയൊക്കെതന്നെയാണെങ്കിലും കുറേ കെട്ട്‌ പിണഞ്ഞ സംഗതികളിലൂടെ കഥ കൊണ്ടുപോകാന്‍ നല്ലൊരു ശ്രമവും നടത്തിയിരിക്കുന്നു. പക്ഷേ, ആവര്‍ത്തനവിരസതകൊണ്ടോ സന്ദര്‍ഭങ്ങളുടെ തീവ്രതക്കുറവുകൊണ്ടോ സംഗതികളൊന്നും അത്ര പ്രശംസാത്മകമായ രീതിയില്‍ വന്നില്ല എന്നതാണ്‌ ഈ സിനിമയുടെ പ്രധാന ന്യൂനത.

വ്യത്യസ്തമായ ഗെറ്റപ്പും അഭിനയവും കൊണ്ട്‌ ബാലെ ശ്രദ്ധേയനായി. സുരേഷ്‌ ഗോപിയുടെ പോലീസ്‌ ഓഫീസര്‍ അത്ര ശോഭിച്ചില്ല. അഭിനേതാക്കളെല്ലം മോശമല്ലാത്ത നിലവാരം പുലര്‍ത്തി. ഈ ചിത്രത്തിലെ ഗാനങ്ങള്‍ മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

പൊതുവേ പറഞ്ഞാല്‍ സമീപകാല ചിത്രങ്ങളുടെ ദയനീയതയില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്ന ഒരു ചിത്രം.

Rating: 4.5 / 10


കുറിപ്പ്‌: (വെള്ളിയാഴ്ച സെക്കണ്ട്‌ ഷോയ്ക്ക്‌ ആലുവ മാത തീയ്യറ്ററില്‍ 175 കപ്പാസിറ്റിയുള്ള ബാല്‍ക്കണിയില്‍ 30 പേര്‍ മാത്രം. ഫസ്റ്റ്‌ ഷോയും ശുഷ്കമായിരുന്നു എന്നാണ്‌ ടിക്കറ്റ്‌ ചെക്ക്‌ ചെയ്യുന്ന ചേട്ടന്‍ പറഞ്ഞത്‌. അതേ സമയം, കാസര്‍ക്കോട്‌ കാദര്‍ഭായ്‌ എന്ന സിനിമയ്ക്ക്‌ നല്ല തിരക്കായിരുന്നു. പത്മയില്‍ കോക്ക്‌ ടെയില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കാണാന്‍ പോയ എണ്റ്റെ ഒരു സുഹൃത്ത്‌ ഗതികേടുകൊണ്ട്‌ കാസര്‍ക്കോട്‌ കാദര്‍ഭായി കാണേണ്ടിവരികയും തണ്റ്റെ തലവിധിയെ പഴിച്ചുകൊണ്ട്‌ എനിക്ക്‌ രാത്രി തന്നെ ഫോണ്‍ ചെയ്യുകയുമുണ്ടായി. ആ സിനിമയുടെ അവസാനമായപ്പോഴേയ്ക്കും നല്ലൊരു ശതമാനം ആളുകളും ഓടി രക്ഷപ്പെട്ടിരുന്നു എന്നും ആളുകള്‍ ഇറങ്ങിപ്പോകുന്നതുകൊണ്ട്‌ മുഴുവന്‍ രംഗങ്ങളും കണ്‍ കുളിര്‍ക്കെ കാണാനായില്ലെന്നും സുഹൃത്ത്‌ പരിതപിച്ച്‌ സന്തോഷിച്ചു. )

Friday, November 26, 2010

കോളേജ്‌ ഡേയ്സ്‌



കഥ, തിരക്കഥ, സംവിധാനം: ജി. എന്‍. കൃഷ്ണകുമാര്‍
സംഭാഷണം: അജി. എം. എസ്‌.
നിര്‍മ്മാണം: സീന സാദത്ത്‌

ഒരു മെഡിക്കല്‍ കോളേജ്‌ കാമ്പസ്‌... രണ്ട്‌ പെണ്‍ കുട്ടികളും മൂന്നു ആണ്‍കുട്ടികളും അടങ്ങുന്ന ഒരു സീനിയേര്‍സിന്റെ ക്രിമിനല്‍ സംഘം.. അവരുടെ നേതാവ്‌ മന്ത്രി പുത്രന്‍... കോളേജില്‍ പുതിയതായി എത്തുന്ന ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ ശ്രമിക്കുന്നിടത്ത്‌ തടയിട്ടുകൊണ്ട്‌ നായകന്റെ (ഇന്ദ്രജിത്ത്‌) രംഗപ്രവേശം. പിന്നെ, ഈ നായകനോടും പുതിയ പെണ്‍കുട്ടിയോടും ഈ ഗ്യാങ്ങിനുള്ള നീരസവും ഇവരെ ദ്രോഹിക്കാനും ട്രാപ്പ്‌ ചെയ്യാനുമുള്ള ചില ശ്രമങ്ങളും. അതിന്റെ ഒരു ശ്രമത്തില്‍ നായകന്‍ മരിച്ചുപോകുന്നു. ഈ സംഘം ബോഡി മറാവ്‌ ചെയ്യുന്നു. പോലീസ്‌ കമ്മീഷണറുടെ (ബിജു മേനോന്‍) നേതൃത്വത്തില്‍ അന്വേഷണങ്ങള്‍..

ഇതിന്നിടയില്‍ മരിച്ചുപോയി എന്നു കരുതിയിരുന്ന നായകന്‍ പ്രേതസാന്നിധ്യപ്രതീതിയോടെ പലയിടത്തും എത്തി ഈ സംഘത്തിലെ ഓരോരുത്തരെയായി വകവരുത്തുന്നു. അവസാനമായി പ്രധാന വില്ലനെ കൊല്ലാനുള്ള ശ്രമത്തില്‍ കമ്മീഷണറും പോലീസും എത്തുന്നു. തുടര്‍ന്ന് സസ്പെന്‍സുകളുടെയും സത്യങ്ങളുടെയും ചുരുളഴിയുന്നു. ഇതാണ്‌ കോളേജ്‌ ഡേയ്സ്‌ എന്ന ഈ സിനിമ.

പുതുനിര യുവതീയുവാക്കള്‍ എല്ലാവരും തന്നെ മോശമല്ലാത്ത നിലവാരം പ്രകടിപ്പിച്ചു എന്നതാകുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. റിയാന്‍, ഗോവിന്ദ്‌, പത്മസൂര്യ, സന്ധ്യ, ധന്യ മേരി വര്‍ഗ്ഗീസ്‌ എന്നിവരുടെ സംഘത്തിന്‌ ശരിക്കും ഒരു ക്രിമിനല്‍ ഫീല്‍ ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു. അതോടൊപ്പം ഇന്ദ്രജിത്തും തന്റെ റോള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായികുമാര്‍ എന്നിവരും മികച്ചുനിന്നു. അടുത്തകാല ചിത്രങ്ങളെ അപേക്ഷിച്ച്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ പ്രേക്ഷകരെ വെറുപ്പിക്കാതെ കോമഡിരംഗങ്ങള്‍ കൈകാര്യം ചെയ്തു. കൂടെയുള്ള പുതിയ പിള്ളേരും മോശമാകാതെ കൂടെ നിന്നു.

ഒട്ടും പ്രായോഗികമല്ലാത്ത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും സൃഷ്ടിച്ചുകൊണ്ട്‌ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കൃഷ്ണകുമാര്‍ നമ്മെ നിരാശരാക്കുന്നു. പ്രേതസാന്നിധ്യമാണെന്ന പ്രതീതിയുണ്ടാക്കാന്‍ ഉപഗോഗിച്ചിരിക്കുന്ന രീതികള്‍ ഒട്ടും ശാസ്ത്രീയമായില്ല എന്നതാകുന്നു പ്രധാന ന്യൂനത. സിനിമ തുടങ്ങി കുറച്ച്‌ പുരോഗമിക്കുമ്പോള്‍ തന്നെ സംഗതികളുടെ കിടപ്പുവശം ഒരുവിധം എല്ലാവര്‍ക്കും മനസ്സിലാകും. പക്ഷേ, എങ്ങനെ ആ സത്യത്തില്‍ ഭംഗിയായി കൊണ്ടെത്തിക്കും എന്ന സംശയമാണ്‌ നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യം. ഒടുവില്‍ സത്യങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രേക്ഷകന്റെ അമ്പരപ്പ്‌ മാറും, കാരണം, അശാസ്ത്രീയതയും മണ്ടത്തരങ്ങളും കൂട്ടിച്ചേര്‍ത്ത്‌ ഏതൊരുത്തനും ഇത്തരം കാര്യങ്ങള്‍ തല്ലിക്കൂട്ടാം എന്ന തിരിച്ചറിവുള്ളതുകൊണ്ട്‌ അമ്പരപ്പ്‌ താനേ മാറും.

അക്കമിട്ട്‌ ചൂണ്ടിക്കാട്ടാനാണെങ്കില്‍ ഒരുപാട്‌ തെറ്റ്‌ കുറ്റങ്ങള്‍ ഇതിന്റെ തിരക്കഥയിലും സംവിധാനത്തിലുമുണ്ട്‌. പക്ഷേ, പുതിയ നിര അഭിനേതാക്കളും രചയിതാവുമൊക്കെ ആയതിനാല്‍ കുറേയൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. ട്രാപ്പ്‌ പ്ലാന്‍ ചെയ്ത്‌ ടേപ്പില്‍ റെക്കോര്‍ഡ്‌ ചെയ്ത്‌ കഴിയുമ്പോള്‍ ആ ടേപ്പ്‌ സൂക്ഷിക്കാന്‍ അത്‌ പ്ലാന്‍ ചെയ്ത ആളെ തന്നെ കൃത്യമായി ഏല്‍പിക്കുന്ന സന്ദര്‍ഭം ആകസ്മികതയുടെ എല്ലാ അതിര്‍വ്വരമ്പുകളും ലംഘിച്ചിരിക്കുന്നു. ഒരാളെ കെട്ടിപ്പൊതിഞ്ഞ്‌ മറവ്‌ ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടോ മരിച്ചോ എന്ന് അറിയാന്‍ പോലും പറ്റാത്തത്ര ഭീകരമായ 'മരണാഭിനയം' ഗംഭീരമായി.. പ്രത്യേകിച്ചും അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും മനസ്സിലാകാത്തവിധം അഭിനയിക്കണമെങ്കിലുള്ള കാര്യം ആലോചിക്കാനേ വയ്യ.

സംഘത്തിലുള്ളവര്‍ ഓരോരുത്തരും വധിക്കപ്പെടാനുള്ള സാഹചര്യം സംവിധായകന്‍ വളരെ നാടകീയമായി ഒരുക്കിയിരിക്കുന്നു. പാതിരാത്രികളില്‍ തനിയെ പോകാന്‍ സംവിധായകന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതുകൊണ്ട്‌ നായകന്‌ സംഗതികള്‍ വളരെ ഈസിയായി.

ഒരുത്തന്‍ നാട്ടില്‍ പോയി രാത്രി ബസ്സ്‌ ഇറങ്ങി നടക്കുന്ന സീനില്‍ ശരിക്കും ചിരിച്ചുപോയി. തൊട്ടടുത്തിരുന്ന എന്റെ ഭാര്യയുടെ കമറ്റ്‌ ആയിരുന്നു അതിന്‌ കാരണം.. "ഇതെന്താ കുറ്റിക്കാട്ടില്‍ ആണോ ഇയാള്‍ താമസിക്കുന്നത്‌... ഇയാള്‍ ആദിവാസിയാണോ?' എന്നതായിരുന്നു ആ ചോദ്യം. അത്രയ്ക്ക്‌ കേമമായി സംവിധായകന്‍ പ്ലോട്ട്‌ ഒരുക്കിക്കൊടുത്തിരിക്കുന്നു.

സായികുമാര്‍ അഭിനയിച്ച മന്ത്രിയുടെ സ്വഭാവം തികച്ചും അസ്വാഭാവികമായി തോന്നി. ഒരേ സമയം സത്യസന്ധന്റെ രീതി പ്രകടിപ്പിച്ച്‌ പുത്രനെ എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഇദ്ദേഹം, മറ്റൊരു നിമിഷത്തില്‍ പുത്രനെ സംരക്ഷിക്കാന്‍ ഭാവം മാറുന്നതും കാണുമ്പോള്‍ പ്രേക്ഷകന്‌ ആകെ ഒരു കണ്‍ ഫ്യൂഷന്‍...

ഒരു ഗാനവും അതിന്റെ നൃത്തരംഗവും പവര്‍ഫുള്‍ ആയിരുന്നു. ഗാനത്തിന്റെ വരികള്‍ ശ്രദ്ധിച്ചാലും ചിരിക്കാനുള്ള വകയുണ്ട്‌ "വൈറസ്‌ ഉള്ള ഹാര്‍ഡ്‌ ഡിസ്കുള്ള എന്റെ ലാപ്‌ ടോപ്പില്‍ നീ പെന്‍ ഡ്രൈവ്‌ കുത്തല്ലേ.." എന്നോ മറ്റോ ഒക്കെ കേട്ടെന്നു തോന്നുന്നു... അസഭ്യമല്ല ഉദ്ദേശിച്ചത്‌.. ക്ഷമിക്കണം.


പ്രായോഗികബുദ്ധിയും കുറച്ചുകൂടെ വ്യക്തമായ സന്ദര്‍ഭങ്ങളും സൃഷ്ടിച്ച്‌ നല്ല തിരക്കഥയൊരുക്കുവാന്‍ ജി.എന്‍. കൃഷ്ണകുമാറിന്‌ ഭാവിയില്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


Rating : 3 / 10

Saturday, November 20, 2010

ദി ത്രില്ലര്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന്‍ ബി.
നിര്‍മ്മാണം: സാബു ചെറിയാന്‍

സമകാലീയമായ ഒരു കൊലപാതകവും അതിണ്റ്റെ അന്വേക്ഷണങ്ങളും കണ്ടെത്തലുകളുമാണ്‌ ഒരു മുഴുനീള കുറ്റാന്വേഷക ചിത്രം എന്ന പേരില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഒരുക്കിയിരിക്കുന്നത്‌.

വളരെ ഊര്‍ജ്ജ്വസ്വലനും സത്യസന്ധനുമായ ഒരു ഐ.പി.എസ്‌.ഒാഫീസറായി പൃഥ്യിരാജ്‌ ഈ സിനിമയില്‍ വേഷമിടുന്നു.

എന്തൊക്കെയാണ്‌ ഈ സിനിമയെ വ്യത്യസ്തനാക്കുന്നത്‌ എന്ന് പരിശോധിച്ചാല്‍ വളരെ ദയനീയമായ ഒരു കണ്ടെത്തലായിരിക്കും ഫലം.

മീശവെക്കാതെ ഐ.പി.എസ്‌. ഒാഫീസറായി മുഴുനീളം അവതരിപ്പിച്ചു എന്നത്‌ ഒരു പ്രത്യേകതയായി ഈ സിനിമയുടെ പിന്നണിക്കാര്‍ക്ക്‌ തോന്നിയിട്ടുണ്ടാകാം. 'വാട്ട്‌ എ ചേഞ്ച്‌.. '
കറപ്റ്റ്‌ ആയ സഹപ്രവര്‍ത്തകരുമായി (പ്രത്യേകിച്ചും ഒരേ പദവിയിലോ അല്ലെങ്കില്‍ തന്നെക്കാള്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളതോ) വാക്ക്‌ തര്‍ക്കങ്ങളും വിരട്ടലുകളും നടത്തുന്ന പോലീസ്‌ ഒാഫീസര്‍മാര്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നേ പ്രേക്ഷകരെല്ലാം കണ്ടതും ആസ്വദിച്ചതുമാണ്‌. അതെല്ലാം, വീണ്ടും മീശവെക്കാതെ എടുത്ത്‌ കാണിച്ചാല്‍ പുതുമതന്നെയാണ്‌.
ഇങ്ങനെയുള്ള ഒരു പോലീസ്‌ ഒാഫീസര്‍ക്ക്‌ സര്‍വ്വീസില്‍ തന്നെ ഒരു സീനിയറ്‍ ഉദ്യേഗസ്ഥണ്റ്റെ സപ്പോര്‍ട്ടും സംരക്ഷണവും എല്ലാ പോലീസ്‌ ചിത്രങ്ങളിലും പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതുമാണ്‌.

ഈ ചിത്രത്തില്‍ നിന്ന് വളരെ പെട്ടെന്ന് പ്രേക്ഷകന്‌ ഒരു പ്രതിഭയെ മനസ്സിലാകും... ബി. ഉണ്ണിക്കൃഷ്ണന്‍ എന്ന പ്രതിഭയെ.... അദ്ദേഹം പഠിക്കുകയാണ്‌.... ഒരേ സമയം രണ്ട്‌ വ്യക്തികളാവാനുള്ള പഠനം... അമല്‍ നീരദിനു പഠിക്കുമ്പോള്‍ തന്നെ രഞ്ജി പണിക്കരാകാനും അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌...

'കമ്മീഷണര്‍' തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കയ്യടികളോടെ കണ്ടും കേട്ടും ആസ്വദിച്ച രംഗങ്ങള്‍ യാതൊരു ഉളുപ്പും കൂടാതെ വീണ്ടും എടുത്ത്‌ പ്രേക്ഷകണ്റ്റെ മുന്നില്‍ വേറൊരു ലേബല്‍ ഒട്ടിച്ച്‌ കാണിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയായി മാറുന്നു. ഇംഗ്ളീഷ്‌ ഡയലോഗുകള്‍ കുറേ തള്ളിക്കയറ്റിയാല്‍ പ്രേക്ഷകര്‍ രോമാഞ്ചം കൊണ്ട്‌ കയ്യടിച്ചും കണ്ണും തള്ളി ഇരുന്നും സിനിമ ആസ്വദിക്കും എന്ന ചിന്തയും വളരെ സജീവം. മീശവെച്ച പോലീസ്‌ ഒാഫീസേര്‍സ്‌ പറയുന്ന ഇംഗ്ളീഷ്‌ ഡയലോഗുകളല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... മീശയില്ലാത്തവര്‍ പറയുമ്പോള്‍ വാട്ട്‌ എ ചേഞ്ച്‌.... കൂട്ടത്തില്‍ കുറച്ച്‌ ഹിന്ദിയും...

സ്ളോ മോഷനില്‍ ഉള്ള ഈ സിനിമയില്‍ വല്ലപ്പോഴും മാത്രം സാധാരണ മോഷനും കാണാം.

കുറേ ഗുണ്ടകളുടെ പിന്നാലെ ഒളിമ്പിക്സിലെ ഒാട്ടക്കാരണ്റ്റെ മുഖഭാവത്തോടെ ഒാടുന്ന പോലീസ്‌ ഒാഫീസര്‍... ഒാടിച്ചിട്ട്‌ ഒരുത്തനെ തള്ളിയിട്ടാല്‍ ഉരുണ്ട്‌ കൂടെ വീഴുന്ന സഹഗുണ്ടകള്‍... ഊഴം നോക്കി വന്ന് സ്ളോ മോഷനില്‍ അടിയും തൊഴിയും കൊള്ളുന്ന ഗുണ്ടകള്‍.. കൂളിംഗ്‌ ഗ്ളാസ്‌ ധരിക്കുന്നത്‌... രോഷത്തോടെയുള്ള തിരിഞ്ഞു നടത്തം... ഇടിച്ച്‌ തെറിപ്പിച്ചതിനുശേഷമുള്ള നില്‍പ്പ്‌... തിരിഞ്ഞു നോട്ടം... ഇതെല്ലാം പലപ്രാവശ്യം കാണേണ്ടിവരും ഈ സിനിമയില്‍... അതും സ്ളോ മോഷനില്‍....

ഒരു കൊലപാതകം നടന്ന സ്ഥലത്ത്‌ എത്തുകയും മരണപ്പെടുന്ന ആളുടെ അവസാനമൊഴിയില്‍ നിന്ന് കിട്ടിയ ചിലവാക്കുകള്‍ കൂട്ടി വച്ച്‌ വലിയ അന്വേക്ഷണം നടത്തുകയും അവസാനം പ്രേക്ഷകരെ അത്ഭുതപരതന്ത്രരാക്കുകയും ചെയ്യുന്ന കണ്ടെത്തലുകളും എല്ലാം കഴിയുമ്പോള്‍ വല്ലാത്ത ഒരു സഹതാപവും അസ്വസ്ഥതയും മാത്രമാകുന്നു പ്രേക്ഷകനുണ്ടാകുന്നത്‌.

കൊലപാതകം നടന്നയുടനെയുള്ള ചില നിരീക്ഷണങ്ങളില്‍ വയറ്റിലേറ്റ മൂന്ന് കുത്തുകളും കഴുത്തിലുള്ള മുറിവും വ്യത്യസ്തങ്ങളാണ്‌ എന്നതും രണ്ടും രണ്ട്‌ തരം ആളുകള്‍ ചെയ്തതാണെന്നും വിവരിച്ച്‌ പറയുകയും തുടര്‍ന്ന് അന്വേഷണം നടന്ന് അവസാനം വരെ എത്തി നില്‍ക്കുമ്പോഴും ഈ നിരീക്ഷണത്തിന്‌ ഒരു പ്രസക്തിയുമില്ലാത്ത രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നത്‌ ഈ സ്ക്രിപ്റ്റിണ്റ്റെ ഏറ്റവും വലിയ ന്യൂനതയാകുന്നു.

എതിരാളിയുടെ ട്രാപ്പില്‍ പെടുന്നതായി സൂചനകൊടുത്ത്‌ തിരിച്ച്‌ അവര്‍ക്ക്‌ തന്നെ അതൊരു ട്രാപ്പ്‌ പ്ളാന്‍ ചെയ്യുന്ന രീതിയും വളരെ പുതുമയുള്ള ഇടപാട്‌ ആണെന്നത്‌ തോന്നണമെങ്കില്‍ പഴയ പല സിനിമകളും മനസ്സില്‍ നിന്ന് മാച്ച്‌ കളയണം . പക്ഷേ, തിരിച്ച്‌ ട്രാപ്പ്‌ ചെയ്ത രീതി വളരെ ദുര്‍ബലമായിപ്പോയത്‌ തിരക്കഥാകൃത്തിണ്റ്റെ ലോജിക്ക്‌ ഇല്ലാത്ത ഭാവനമാത്രമാകുന്നത്‌ ദയനീയമാണ്‌.

തുടക്കം മുതല്‍ തന്നെ നല്ലവനും മാര്‍ഗ്ഗദര്‍ശിയുമായൊക്കെ കാണിക്കുന്ന ഒരാളെ അവസാനം പ്രധാന വില്ലനായി കാണിച്ചാല്‍ പ്രേക്ഷകര്‍ ഞെട്ടിപ്പോകും... വാട്ട്‌ എ സര്‍പ്രൈസ്‌....

അയാളെ ട്രാപ്പ്‌ ചെയ്യാന്‍ വേണ്ടി ഒരുക്കുന്ന കൂടിക്കാഴ്ചയില്‍ അയാല്‍ തന്നെ ട്രാപ്പ്‌ ചെയ്യാന്‍ എന്ത്‌ ചെയ്യുമെന്ന് വരെ കൃത്യമായി മനസ്സിലാക്കാന്‍ മാത്രം ആറാം ഇന്ദ്രിയം പ്രവര്‍ത്തിപ്പിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ ക്ളെമാക്സിലേക്കുള്ള സീനുകള്‍ പൂര്‍ത്തിയായി.

നീട്ടിപ്പിടിച്ച്‌ തോക്കിനുമുന്നില്‍ നിന്ന് കുറേ ഡയലോഗുകള്‍ പറയുന്ന രീതികണ്ട്‌ പ്രേക്ഷകന്‌ മടുക്കാന്‍ ഈ ഒരു സിനിമ മാത്രം മതി. 'സാഗര്‍ ഏലിയാസ്‌ ജാക്കി' എന്ന സിനിമയിലെ വില്ലനും അദ്ദേഹത്തിണ്റ്റെ രീതികളും സാഹചര്യങ്ങളും ആക്‌ ഷനുമെല്ലാം അതേപോലെ പറിച്ച്‌ നട്ടിരിക്കുന്നു ഈ സിനിമയിലും. വീണ്ടും 'വാട്ട്‌ എ ചേഞ്ച്‌'..

ചുറ്റും തോക്കുമായി കുറേ പേര്‍... തൊട്ടടുത്തുപോലുമല്ല.. ചവിട്ടിയും തട്ടിയും തെറിപ്പിക്കാന്‍ പാകത്തിന്‌ അടുത്ത്‌ നിര്‍ത്തിയിട്ടില്ല... സ്മാര്‍ട്ട്‌.... എന്നിട്ട്‌ പ്രധാന വില്ലന്‍ കണ്ണടച്ച്‌ തുറക്കുന്ന ഗ്യാപ്പില്‍ തോക്ക്‌ തട്ടിത്തെറിപ്പിച്ച്‌ നായകന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മറ്റ്‌ തോക്ക്‌ ധാരികള്‍ അന്തം വിട്ട്‌ നില്‍ക്കുന്നു... ഡയറക്റ്റര്‍ പറയാതെ തോക്ക്‌ പൊട്ടിക്കില്ല എന്നതാവം ഒരു കാരണം... അല്ലെങ്കില്‍ 'ഉണ്ടയില്ലാത്തെ തോക്കുകൊണ്ട്‌ ഞങ്ങള്‍ എന്ത്‌ ചെയ്യാനാ?' എന്ന ധാരനയുമാകാം.. എന്നിട്ടും ഒരു ഗുണ്ട തോക്കില്‍ അമര്‍ത്തി നോക്കി... സംഭവം ശരിയാണ്‌.. തോക്ക്‌ പൊട്ടുന്നില്ല... 'അയ്യേ പറ്റിച്ചേ..' എന്ന ഡയറക്ടറുടെ ആത്മഗതം... വെരി സ്മാര്‍ട്ട്‌..

പൃഥ്യിരാജിണ്റ്റെ അഭിനയം ഈ ചിത്രത്തില്‍ എടുത്ത്‌ പറയേണ്ട സംഗതിയാണ്‌. കടുപ്പിച്ച നോട്ടവും ഭാവവും സ്ഥിരമായി കൊണ്ട്‌ നടക്കുമ്പോഴും പെട്ടെന്ന് ഭാവം മാറ്റി ഒരു ചിരിയോടെ വില്ലനോട്‌ ഡയലോഗ്‌ പറയുകയും വീണ്ടും രോഷാകുലനായി കടുപ്പിച്ച്‌ ഡയലോഗ്‌ പറയുകയും ചെയ്യുന്ന ചേഞ്ച്‌ ഓവര്‍... :)

പാട്ടും അനുബന്ധ ഗോഷ്ടികളും ഈ ചിത്രത്തിലെ മറ്റൊരു പ്രധാനമായ അനാവശ്യ സാധനമാണ്‌.

(ആദ്യാവസാനം വരെ കുറ്റാന്വേഷണമുള്ള സിനിമയോ പോലീസ്‌ ഒാഫീസറോ ഇത്‌ ആദ്യമായാണെന്ന് ഒരു അവകാശവാദം കേട്ടപ്പോള്‍ ഒരു സംശയം തോന്നി. മറ്റ്‌ സിനിമകളില്‍ ഈ പോലീസ്‌ ഒാഫീസേറ്‍സ്‌ എല്ലാം കുറച്ച്‌ ദിവസം വേറെ വല്ല പണിയുമാണോ ചെയ്തിരുന്നത്‌ ആവോ... ബി. ഉണ്ണിക്കൃഷ്ണനും പൃഥ്യിരാജും പഴയ മലയാള നിനിമകള്‍ ഒരിക്കല്‍ കൂടി കാണുന്നത്‌ നന്നായിരിക്കും)

Rating : 3 / 10

Friday, November 12, 2010

കാര്യസ്ഥന്‍




കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ. തോമസ്‌

സംവിധാനം: തോംസണ്‍

നിര്‍മ്മാണം: നീറ്റ ആന്റോ


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... അടുത്തടുത്ത്‌ വീടുള്ള വളരെ പേരുകേട്ട രണ്ട്‌ തറവാട്ടുകാര്‍ അടയും ചക്കരയുമായി ജീവിച്ചിരുന്നു. അവരുടെ മക്കളും വീട്ടുകാരും എല്ലാം ഒരു കുടുംബം പോലെ ആഘോഷിച്ച്‌ ജീവിക്കുന്നു.

അങ്ങനെ സുഖമായി ജീവിച്ചാല്‍ സിനിമയ്ക്ക്‌ കഥയുണ്ടാകില്ലല്ലോ...

അപ്പോള്‍, അവര്‍ തമ്മില്‍ കടുത്ത ശത്രുക്കളാവണം. അതിനായി പ്രധാനമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. രണ്ട്‌ വീട്ടുകാരേയും കൂടുതല്‍ അടുപ്പിക്കാന്‍ (അടിപ്പിക്കാന്‍) ഒരു കല്ല്യാണം... പക്ഷേ, അതില്‍ ഒരാള്‍ക്ക്‌ വേറെ പ്രണയമുള്ളതിനാല്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. പിന്നെ, തറവാട്ടുകാരൊക്കെ കൂടി തീരുമാനിച്ചതിനായതിനാല്‍ ആ വീര്‍പ്പുമുട്ടല്‍ നിശ്ചയത്തിന്റെ തലേ ദിവസം വരെ നീട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് കമിതാക്കള്‍ നാടുവിട്ടുപോകാന്‍ തീരുമാനിക്കുന്നു. അപ്പോഴേയ്ക്കും തറവാട്ടുകാര്‍ നിശ്ചയിച്ച പെണ്‍കുട്ടി വിശാലമനസ്കയായി യാത്രയാക്കുന്നു. ഇതിനെല്ലാം ഒരു കുടുംബസുഹൃത്ത്‌ കൂടെ നിന്ന് സഹായിക്കുന്നു. കമിതാക്കള്‍ റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത്‌ നില്‍ക്കുമ്പോഴേയ്ക്കും വിശാലമനസ്കത പ്രകടിപ്പിച്ച പെണ്‍കുട്ടി ഏതോ വലിയ ചിറയില്‍ ചാടി ആത്മഹത്യ ചെയ്തതായി അറിയുന്നു. രണ്ട്‌ തറവാട്ടുകാരും തമ്മില്‍ തല്ലും വഴക്കും, അതിന്നിടയില്‍ കമിതാക്കള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുന്നു.
അങ്ങനെ രണ്ട്‌ വീട്ടുകാരും ഇനി മുതല്‍ ബദ്ധ വൈരികളാണെന്ന് പ്രഖ്യാപിക്കുന്നു.

ഒരു സിനിമ തുടങ്ങാനുള്ള സംഗതികളൊക്കെ അങ്ങനെ ഒപ്പിച്ചെടുത്തു.

ആ ഓടിപ്പോയ പുത്രന്‍ (സിദ്ധിക്ക്‌) തെങ്കാശിയില്‍ പോയി വലിയ കൃഷിക്കാരനോ മറ്റോ ആകുന്നു. അദ്ദേഹത്തിന്റെ സല്‍പുത്രനാകുന്നു നമ്മുടെ നായകന്‍ കൃഷ്ണനുണ്ണി (ദിലീപ്‌). ഇദ്ദേഹം വിത്തെറിഞ്ഞാലേ ആ നാട്ടില്‍ വിത്ത്‌ മുളയ്ക്കൂ അത്രേ.. അതുകൊണ്ട്‌ അദ്ദേഹം വരാന്‍ ലേറ്റ്‌ ആയതും വച്ചുകൊണ്ട്‌ ഒരു ബില്‍ഡ്‌ അപ്‌... ഒടുവില്‍ കൃത്യ സമയത്ത്‌ ഒരു കുതിരവണ്ടിയില്‍ നായകന്‍ എത്തിച്ചേരുന്നു. നിര്‍ത്തിയ കുതിരവണ്ടിയില്‍ നിന്ന് നേരെ മലക്കം മറിഞ്ഞ്‌ നിലത്ത്‌ വന്ന് ലാണ്ട്‌ ചെയ്യുന്നു (ഇദ്ദേഹം സര്‍ക്കസ്സിലാണോ എന്ന് അപ്പോള്‍ നമുക്ക്‌ സംശയം സ്വാഭാവികം).

നായകന്‍ അഭ്യാസിയാണെന്ന് കാണിക്കാന്‍ വേണ്ട ഒരു സാഹചര്യവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. കുറേ ഗുണ്ടകള്‍ വടിയുമായി എത്തുകയും നായകന്‍ കയ്യും കെട്ടി കുറേ നേരം നോക്കിനിന്നിട്ട്‌ ഒടുവില്‍ എല്ലാവരേയും വടികൊണ്ട്‌ മെല്ലെ മെല്ലെ നോവാതെ തല്ലിയും തോണ്ടിയും തോല്‍പ്പിക്കുന്നു. (ഇതിലൂടെ അഭ്യാസിയാണെന്ന് മനസ്സിലായല്ലോ).

ഈ സല്‍പുത്രന്‍ രണ്ട്‌ വീട്ടുകാരുടേയും ശത്രുത തീര്‍ക്കാനായി കാര്യസ്ഥനായി ഒരു തറവാട്ടിലേയ്ക്ക്‌ പുറപ്പെടുന്നു. കാര്യസ്ഥനാവാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം തിരക്കഥാകൃത്തുക്കള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌, കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട...

കാര്യസ്ഥനാണെന്ന് വീട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്ക്‌ തോന്നണമെങ്കില്‍ അങ്ങനെ ഒരു വേഷം ഉറങ്ങുമ്പോള്‍ പോലും വേണമെന്ന സംവിധായകന്റെ നിശ്ചയകാമാം നായകന്റെ ഈ വേഷപ്പകര്‍ച്ച.

ഇതിന്നിടയില്‍ നായകന്റെ സുഹൃത്തായ പൊട്ടന്‍ വടിവേലു എന്ന സുരാജ്‌ വെഞ്ഞാര്‍മൂടും കള്ളനായി സലിം കുമാറും പ്രേക്ഷകരെ തമാശകാണിച്ചും പറഞ്ഞും വെറുപ്പിച്ച്‌ കൊല്ലുന്നു.

ഇനി, കാര്യസ്ഥപ്പണിയെടുക്കുന്ന വീട്ടിലെ പെണ്‍കൊച്ചിന്റെ കോളേജ്‌ പ്രോഗ്രാമിനുള്ള പാട്ട്‌ കാലഹരണപ്പെട്ടു എന്ന് അഭിപ്രായപ്പെട്ട്‌ പാശ്ചാത്യസംഗീതത്തില്‍ മിക്സ്‌ ചെയ്ത്‌ കോളേജ്‌ പ്രോഗ്രാമില്‍ നായികയ്ക്ക്‌ കയ്യടി വാങ്ങിക്കൊടുക്കുന്നു (ഒരു പാട്ടിനെ കുളമാക്കിയതിന്‌ സംഗീതപ്രേമികളുടെ കയ്യില്‍ നിന്ന് 'കയ്യടി' കിട്ടാനുള്ള നല്ലൊരു സാഹചര്യം തന്നെ). പാശ്ചാത്യസംഗീതം മിക്സ്‌ ചെയ്യാനായി നായകന്‍ ഡ്രംസ്‌ (ജാസ്‌) പ്ലേ ചെയ്യുന്ന കണ്ട്‌ കോരിത്തരിച്ചുപോയി (തെങ്കാശിയില്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പ്‌ നിര്‍ത്തി കുടുംബത്തിനുവേണ്ടി ജോലിയെടുത്ത്‌ ജീവിച്ചപ്പോള്‍ ജാസ്‌ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ കൊടുത്ത വരമായിരിക്കും ഈ കഴിവ്‌)

രണ്ട്‌ വീട്ടുകാരേയും തമ്മില്‍ വീണ്ടും ഒന്നിപ്പിക്കാന്‍ ഈ നായകന്‍ നടത്തുന്ന പരിശ്രമങ്ങളും സന്ദര്‍ഭങ്ങളുമാകുന്നു തുടര്‍ന്ന്.

ഒടുവില്‍, പണ്ട്‌ നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം തന്റെ അച്ഛന്റേതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. (ഇത്‌ അത്ര തെളിയിക്കാനൊന്നും ഇല്ലായിരുന്നു. പണ്ടത്തെ ആ സംഭവത്തിനുശേഷം സുഹൃത്തായി കൂടെ നിന്നിരുന്ന സുരേഷ്‌ കൃഷ്ണ എന്ന ആളെ കഥാ സന്ദര്‍ഭങ്ങളിലൊന്നും കാണിക്കാതിരിക്കുകയും അദ്ദേഹം ഇപ്പോള്‍ കോഴിക്കോട്‌ വലിയ ബിസിനസ്സ്‌ നടത്തുകയാണെന്നുമൊക്കെ പറഞ്ഞ്‌ പിന്നീട്‌ അവതരിപ്പിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാത്തവര്‍ സിനിമ കാണാത്തവര്‍ മാത്രമായിരിക്കും).

കുറേ പാട്ടുകള്‍ കുത്തി നിറച്ചിട്ടുണ്ട്‌. പാട്ടിനോടുള്ള ഇഷ്ടം നശിക്കാന്‍ ഇത്‌ തന്നെ ധാരാളം. പഴയ ചില പാട്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചില ഈണങ്ങള്‍... ടി വി താരങ്ങളേയും ഗായകരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാനം മോശമായില്ല. അവസാനഭാഗത്ത്‌ ഈ ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകരെ കാണിച്ചതും ഇഷ്ടപ്പെട്ടു.

അഖില എന്ന പുതുമുഖ നായിക തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കി.

പി.സുകുമാറിന്റെ ഛായാഗ്രഹണവും നന്നായിരുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ദിലീപ്‌ എന്നിവരൊക്കെ കോമഡി രംഗങ്ങള്‍ ട്രാജഡിയാക്കി. പക്ഷേ, അവര്‍ കാട്ടിക്കൂട്ടിയതില്‍ ഒരു പത്ത്‌ ശതമാനം ഭാഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു.

'എന്തിരന്‍' എന്ന വാക്ക്‌ ചിത്രത്തില്‍ ഒന്ന് രണ്ടിടത്ത്‌ ഉപയോഗിച്ചത്‌ എന്തിനാണെന്ന് മനസ്സിലായില്ല. (അതിന്റെ പേരില്‍ രണ്ട്‌ കയ്യടി കിട്ടാമോ എന്ന ശ്രമമാണെന്ന് തോന്നുന്നു).

കുറേ സിനിമകളില്‍ കണ്ട്‌ മടുത്ത പല സംഗതികളും ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്‌. പ്രേക്ഷകരെങ്ങാനും അതെല്ലാം മറന്നിട്ടുണ്ടെങ്കില്‍ ഓര്‍ക്കാന്‍ ഒരു അവസരമാകുമല്ലോ എന്ന തിരക്കഥാകൃത്തുക്കളുടെ നല്ല മനസ്സ്‌ മാത്രമായി ഇതിനെ കണ്ടാല്‍ മതി. ഉദാഹരണത്തിന്‌ ഒരേ പേരായതിനാല്‍ തെറ്റിദ്ധരിക്കപ്പെട്ട്‌ ഉണ്ടാകുന്ന കുറേ സംഭവവികാസങ്ങള്‍, ചാക്കില്‍ കെട്ടി ഇരുത്തല്‍, ചാക്ക്‌ മാറിപ്പോകല്‍, മോഷണശ്രമങ്ങള്‍ എന്നിങ്ങനെ കുറേയുണ്ട്‌ കാര്യങ്ങള്‍. ('ചാക്ക്‌' ഈ സിനിമയിലെ ഏറ്റവും പ്രധാന ഘടകമാകുന്നു)

എന്തായാലും കൊടുത്ത കാശിന്‌ ഒരു പ്രേക്ഷകന്‌ ഇങ്ങനെ തന്നെ കിട്ടണം... മടുപ്പിച്ച്‌ വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ 'ജനപ്രിയനായകന്റെ നൂറാമത്തെ ചിത്രം' എന്ന ടൈറ്റിലിന്റെ ദുര്‍ഗതി മനസ്സിലൂടെ കടന്നുപോകുമെന്ന് ഉറപ്പ്‌.

Rating: 3 / 10

Friday, October 29, 2010

ഫോര്‍ ഫ്രണ്ട്സ്‌




കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര

നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം

സംവിധാനം: സജി സുരേന്ദ്രന്‍

ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥ നേരിടുന്ന കുറച്ചുപേര്‍ക്കിടയില്‍ നിന്ന് നാല്‌ സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. കണ്ണീരില്‍ നിന്ന് മാറി ജീവിതം ഒരു ഉത്സവമാക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അതിനെത്തുടര്‍ന്നുള്ള ചില സംഭവങ്ങളും സുഹൃദ്‌ ബന്ധങ്ങളുടെ തീവ്രതയും പ്രേമത്തിന്റെ പൊള്ളത്തരവും ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നേരിട്ട്‌ പ്രേക്ഷകരോട്‌ "ഞങ്ങളുടെ കഥ പറയാം.." എന്ന് മുഖത്തുനോക്കി പറഞ്ഞുള്ള സംഗതി അല്‍പം അരോചകമായി തോന്നി. ഭേദപ്പെട്ട രീതികള്‍ സ്വീകരിക്കാമായിരുന്നു.

സിനിമ തുടങ്ങി കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ കഥ മുന്നോട്ട്‌ അറിയാനുള്ള താല്‍പര്യം നഷ്ടപ്പെടുന്ന രീതിയില്‍ പ്രേക്ഷകന്റെ പ്രതീക്ഷ നശിപ്പിക്കുന്നതില്‍ കഥയുടെ അവതരണത്തിന്‌ സാധിച്ചിരിക്കുന്നു.

'എന്തായാലും കാശ്‌ കൊടുത്ത്‌ കയറിയതല്ലേ, കണ്ടേക്കാം' എന്ന മനോഭാവത്തോടെ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പിന്നീട്‌ നടക്കുന്ന സെന്റിമെന്റ്സെല്ലാം കോമഡിയായി തോന്നുകയും കൂവിയും ആര്‍ത്തട്ടഹസിച്ചും ആസ്വദിക്കുകയും ചെയ്യുന്നത്‌ തീയ്യറ്ററില്‍ ആഘോഷപ്രതീതി ജനിപ്പിച്ചു. ഈ സംഗതികള്‍ കണ്ട്‌ ചിരിക്കാനായി എന്നത്‌ ഒരു നേട്ടം തന്നെയായി ഞാന്‍ കണക്കാക്കുന്നു.

പല സീനുകളും അനാവശ്യമായിരുന്നു എന്നത്‌ എഡിറ്റര്‍ക്കും ഡയറക്ടര്‍ക്കും ഒഴികെ ഏതൊരാള്‍ക്കും വ്യക്തമായി മനസ്സിലാകും.

ഭൂരിഭാഗം കോമഡി രംഗങ്ങളും ദയനീയമായിരുന്നു.

സലിം കുമാര്‍ കുറേ നേരം കോമഡി പറഞ്ഞ്‌ അവസാനം സെന്റി യാവാന്‍ നോക്കിയെങ്കിലും അവിടെയും അത്ര ഏശിയില്ല.

സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ ഒരു സീന്‍ അത്യുഗ്രനായിരുന്നു. ഗുണ്ടയുടെ തല്ലില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം വളരെ രസകരമായിരുന്നു. ബാക്കി എല്ലം ഒരു തരം ആവര്‍ത്തനം.

കുറേ വിഗ്ഗ്‌ തലയന്മാരുടെ സിനിമയായിരുന്നു ഇത്‌. ഗണേഷ്‌ കുമാര്‍, ലാലു അലക്സ്‌, കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍ തുടങ്ങിയവരുടെയെല്ലാം തലയലങ്കാരം പ്രകടവും കേമവുമായി. അതില്‍ ഗണേഷ്‌ കുമാര്‍ ഇടയ്ക്കിടെ വിഗ്ഗ്‌ നെറ്റിയില്‍ നിന്ന് വടിച്ച്‌ നേരെയാക്കുന്നുണ്ട്‌.

കമലഹാസനെ അവതരിപ്പിച്ച്‌ അദ്ദേഹത്തിന്റെ കുറേ ഉപദേശങ്ങളും ഓര്‍മ്മക്കുറിപ്പുകളും കുറേ നേരം പറയിപ്പിച്ച്‌ നന്ദി പറഞ്ഞ്‌ പിരിഞ്ഞു. അത്ര ആധികം നേരം കമലഹാസനെക്കൊണ്ട്‌ ഇതെല്ലാം ഒറ്റ ശ്വാസത്തില്‍ പറയിപ്പിക്കുമ്പോഴും പ്രേക്ഷകര്‍ക്ക്‌ ഒരു മടുപ്പ്‌ തോന്നിത്തുടങ്ങിയെങ്കില്‍ തിരക്കഥാകൃത്തിന്റേയും സംവിധായകന്റെയും കഴിവിനെ പ്രകീര്‍ത്തിക്കാതെ വയ്യ.

ജയസൂര്യയ്ക്ക്‌ ആകെ ചേരുന്ന ചില വേഷങ്ങളേ ഉള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌.. പോക്കറ്റടിക്കാരന്‍, കള്ളന്‍ തുടങ്ങിയ ഏരിയയില്‍ പുള്ളിക്കാരന്‍ തകര്‍ക്കും. അതുകൊണ്ട്‌ ഈ സിനിമയിലും ജയസൂര്യ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ഒരു സെന്റിമന്റ്‌ സീന്‍ പ്രേക്ഷകര്‍ കൂവിത്തകര്‍ത്തപ്പോല്‍ മറ്റൊരെണ്ണം പ്രേക്ഷകരെ ആകര്‍ഷിച്ചു.

കുഞ്ചാക്കോ ബോബന്‍ ഒരു പക്വത വന്ന രീതിയില്‍ തുടര്‍ന്നപ്പോള്‍ മീരാ ജാസ്മിന്‍ തീരെ ആകര്‍ഷണീയമായില്ലെന്ന് മാത്രമല്ല അഭിനയവും ഒരു വകയായിരുന്നു.

ഒരു ബെര്‍ത്ത്‌ ഡേ സോങ്ങ്‌ ആളുകളെ ബോറടിപ്പിച്ച്‌ കൊന്നു. ബെര്‍ത്ത്‌ ഡേയ്ക്ക്‌ കൊച്ചിന്റെ അച്ഛനമ്മമാര്‍ വരുമെന്നൊക്കെ പ്രേക്ഷകരെ അറിയിച്ചെങ്കിലും ആരെയും കാണിച്ചെന്ന് തോന്നുന്നില്ല, (സംവിധായകന്‍ വിളിക്കാന്‍ മറന്നുപോയതായിരിക്കും... ഈ ബോറിനിടയില്‍ അവരും കൂടി എന്തിനാ?)

ഒരൊറ്റ രംഗം കൊണ്ട്‌ തന്നെ കുഞ്ചാക്കോ ബോബനും ജയസൂര്യെയും ജയറാമിന്റെ സുഹൃത്തുക്കളായി. അതുപോലെ ഒരൊറ്റ സീനുകൊണ്ട്‌ മീരാ ജാസ്മിന്‍ ജയറാമിനെ ആരാധിക്കാന്‍ (പ്രേമിക്കാന്‍?) തുടങ്ങി. സിനിമ എങ്ങനെയെങ്കിലും തീര്‍ക്കാനുള്ള തിരക്കുകാരണം സംവിധായകന്‍ ചെയ്തതാണെങ്കിലും നമുക്കെന്തോ ഒരു വല്ലായ്ക.


ഒരു ഗാനത്തിലെ ദൃശ്യങ്ങള്‍ മനോഹരമായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു മുട്ടന്‍ സിനിമ.

Tuesday, October 26, 2010

അന്‍വര്‍



രചന, സംവിധാനം: അമല്‍ നീരദ്‌
സംഭാഷണം: ഉണ്ണി ആര്‍., ശ്രീജിത്ത്‌ ഡി പിള്ള
നിര്‍മ്മാണം: രാജ്‌ സക്കറിയ


കോയമ്പത്തൂര്‍ സ്ഫോടനവും അതുമായി ബന്ധപ്പെട്ട തീവ്ര വര്‍ഗ്ഗീയ വാദികളുടെ പ്രവര്‍ത്തനങ്ങളും അതിന്നിടയിലുണ്ടാകുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ്‌ അന്‍ വര്‍ എന്ന സിനിമയുടെ പ്രധാന ഘടകം.

ബാബു സേട്ട്‌ (ലാല്‍) എന്ന മുസ്ലീം സംഘടനാ നേതാവിന്റെ അറസ്റ്റും, അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജയില്‍ വാസ കാലത്ത്‌ പുതിയതായി ജയിലില്‍ എത്തി അദ്ദേഹത്തിന്റെ വിശ്വാസവും പ്രീതിയും നേടിയെടുക്കുന്ന അന്‍ വര്‍(പൃഥ്യിരാജ്‌) എന്ന ചെറുപ്പക്കാരനിലൂടെ അദ്ദേഹം തന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഉള്ളടക്കം.

അമല്‍ നീരദിന്റെ കയ്യൊപ്പ്‌ ഈ ചിത്രത്തിലും പതിഞ്ഞിട്ടുണ്ട്‌. ആ കയ്യൊപ്പ്‌ നല്ലതാണോ മോശമാണോ എന്നത്‌ വേറെ കാര്യം. സ്ലോ മോഷന്‍, തോക്ക്‌, മഴ, മണല്‍പ്പുറം, ബീച്ച്‌ തുടങ്ങിയവയൊക്കെ സ്ഥിരമായി ചേരുവകളായി ലഭിക്കുന്നു എന്നതാണ്‌ ആ കയ്യൊപ്പിന്റെ പ്രത്യേകത.

ബിഗ്‌ ബി എന്ന സിനിമയെ പല രംഗങ്ങളിലും അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലേയും രംഗങ്ങള്‍. പ്രധാനമായും ക്ലൈമാക്സ്‌ രംഗങ്ങളോടടുക്കുന്ന സീനുകളില്‍ ആ ഒരു സാമ്യം വളരെ പ്രകടവുമായിരുന്നു.

ഒരു മണിക്കൂറിന്റെ സിനിമ സ്ലോ മോഷനില്‍ കാണിച്ച്‌ രണ്ട്‌ മണിക്കൂറിലധികമാക്കി റെഡിയാക്കിയിരിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണ്‌.

അഭിനേതാക്കളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നു. ഫോട്ടോഗ്രാഫിയും മികച്ചുനിന്നു.

പൃഥ്യിരാജ്‌ തന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ മമത ആകര്‍ഷണീയത നിലനിര്‍ത്തി. ലാലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പ്രകാശ്‌ രാജ്‌ അദ്ദേഹത്തിന്റെ പതിവ്‌ മേന്മ നിലനിര്‍ത്തി.

ചിത്രത്തിലെ ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരെണ്ണം സിനിമാചേരുവകയിലെ പതിവ്‌ രീതിയിലുള്ള സ്വപ്നവും മനോഹരമായ ഭൂപ്രദേശവും കൊണ്ട്‌ നിറച്ചപ്പോള്‍ സിനിക കഴിഞ്ഞപ്പോളുള്ള ഗാനം വേഷം കെട്ട്‌ (പൃഥ്വിരാജിനും മമതയ്ക്കും പാടാനും വേഷം കെട്ടി ആടാനും) പ്രകടനത്തിനുള്ളതായി മാറ്റിവച്ചുവെന്ന് മാത്രം.

ബസ്സിലിരുന്ന് ബോംബ്‌ സ്ഫോടനം ആസ്വദിക്കുന്ന സീന്‍ കൗതുകകരമായി. സ്ഫോടനമൊക്കെ പതിവ്‌ സംഭവങ്ങളായതുകൊണ്ടാണാവോ ബസ്സ്‌ യാതൊരു ഭാവമാറ്റവുമില്ലാതെ യാത്ര തുടര്‍ന്നത്‌.

കഥാപാത്രത്തിന്‌ വേണ്ട ട്രെയിനിംഗ്‌ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, പത്തിരുപത്‌ പേരെ എത്രനേരം വേണമെങ്കിലും നിന്ന് ഇടിച്ച്‌ മലര്‍ത്താവുന്ന നിലയില്‍ പൃഥ്യിരാജ്‌ വളര്‍ച്ച നേടി എന്നതും ഈ ചിത്രം പ്രേക്ഷകന്‌ മനസ്സിലാക്കിത്തന്നു.

തീവ്രവര്‍ഗ്ഗീയവാദികളുടെ നിലപാടുകളിലെ പൊള്ളത്തരവും ദൂഷ്യഫലങ്ങളും സ്വാര്‍ത്ഥതയും വരച്ചുകാട്ടാനായി എന്നത്‌ ഈ ചിത്രത്തിന്റെ ഒരു പ്രധാന നേട്ടമായി കാണാം.

സിനിമ കഴിഞ്ഞ്‌ തീയ്യറ്റര്‍ വിട്ടാലുമൊരു സ്ലോമോഷന്‍ വലിച്ചിലും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിന്റെ ഇഴച്ചിലും കുറേ നേരം നമ്മുടെ കൂടെയുണ്ടാകും.

പൊതുവേ പറഞ്ഞാല്‍, വലിയ ബുദ്ധിമുട്ടുകളില്ലാതെ കണ്ടിരിക്കുകയും പൃഥ്യിരാജിന്റെ ഹീറോയിസം ആസ്വദിക്കുകയും ചെയ്യാവുന്ന ഒരു ചിത്രം.

Monday, October 11, 2010

ഒരിടത്തൊരു പോസ്റ്റ്‌ മാന്‍



‍സ്ക്രിപ്റ്റ്‌: കെ. ഗിരീഷ്‌ കുമാറ്‍
സംവിധാനം: ഷാജി അസീസ്‌
നിര്‍മാണം: ടി. ഷാജി, ബഷീര്‍ സില്‍ സില

ഫുഡ്‌ ബോള്‍ കമ്പക്കാരനും മഹാ മടിയനുമായ പോസ്റ്റ്‌ മാനായി ഇന്നസെണ്റ്റും, പി.എസ്‌.സി. പരീക്ഷ പാസ്സായി നല്ലൊരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന മകനായി കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ്‌ ഒരു പ്രധാനമായ അജണ്ട.

ഇന്‍ഷുറന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌, പി.എസ്‌.സി. ട്യൂഷന്‍ തുടങ്ങിയ വിവിധ പരിപാടികളിലൂടെ ജീവിക്കാന്‍ വേണ്ട പണം കണ്ടെത്തുന്ന മകനും, ഫുഡ്‌ ബോള്‍ കമ്പത്തില്‍ പണം നഷ്ടപ്പെടുത്തുന്ന അച്ഛനും ഇവര്‍ക്കിടയിലെ ബന്ധവുമാകുന്നു ഒരു വിഷയം.

കുഞ്ചാക്കോ ബോബന്‍ ട്യൂഷനെടുക്കുന്ന സെണ്റ്ററിലെ സ്റ്റുഡന്‍ഡ്‌ ആയ മീരാ നന്ദന്‍ ഇവിടെ വലിയ പ്രതിസന്ധികളിലില്ലാത്ത കാമുകിയുടെ വേഷമിടുന്നു.

ഇതിന്നിടയില്‍ ഒരു സസ്പെന്‍സ്‌ എലിമണ്റ്റ്‌ ആയി ശരത്‌ കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

കലാഭവന്‍ മണിയുടെ എസ്‌. ഐ. യും സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ കോണ്‍സ്റ്റബിളും സലിം കുമാറിണ്റ്റെ ലോട്ടറി ഭ്രമക്കാരനായ നിരുത്തരവാദിയായ ഭര്‍ത്താവും മറ്റ്‌ പ്രധാന സംഗതികളാണ്‌.

ലോട്ടറി ഭ്രമത്തിനെതിരെ ഒരു സന്ദേശമാണ്‌ ഈ സിനിമയുടെ പ്രധാന ഉദ്ദേശമെന്ന് തോന്നിപ്പോകും. (അത്‌ ഒരു ഉദ്ദേശം മാത്രമാകുന്നു).

തീവ്രവാദ ബന്ധമെന്ന വിഷയം കൊണ്ട്‌ നിരപരാധികളെ ബലിയാടുകളാക്കുന്നു എന്ന ഒരു വിഷയവും ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നു.

വളരെ ദയനീയമായി പ്രേക്ഷകരെ ബൊറടിപ്പിക്കുന്ന ഒരു ചിത്രം എന്നേ ഈ സിനിമയെ വിശേഷിപ്പിക്കാനാകൂ.

കുഞ്ചാക്കോ ബൊബണ്റ്റെ തലയില്‍ വിഗ്ഗ്‌ തള്ളിവച്ചിരിക്കുന്ന കണ്ടിട്ട്‌ ചിരിവരാത്ത ഒരു പ്രേക്ഷകനും തീയ്യറ്ററില്‍ ഉണ്ടാകില്ല (പ്രേക്ഷകര്‍ തീയ്യറ്ററില്‍ ഉണ്ടെങ്കില്‍.... ആകെ 30% ആളുകളേ ശനിയാഴ്ച സെക്കന്‍ഡ്‌ ഷോ കാണുവാന്‍ ചാലക്കുടി സുരഭിയില്‍ ഉണ്ടായിരുന്നുള്ളൂ)

കുഞ്ചാക്കോ ബോബന്‍ ഒരിക്കലെങ്കിലും കണ്ണാടിയില്‍ നോക്കിയിരുന്നെങ്കില്‍ ഈ കോമാളിത്തരത്തിന്‌ നില്‍ക്കുമായിരുന്നില്ല എന്ന് തോന്നുന്നു.

ഇന്നസെണ്റ്റ്‌ എന്ന കഥാപാത്രത്തിണ്റ്റെ സ്വഭാവവും വൈകാരികതലവും 'എത്സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലെ കെ.പി.എസ്‌.സി. ലളിതയുടെ അതേ കോപ്പി തന്നെ.... കഷ്ടം തോന്നിപ്പോയി...

അച്ഛാന്‍ മകന്‍ സ്നേഹ സുഹൃദ്‌ ബന്ധങ്ങള്‍ ജയറാമിനും ദിലീപിനും ആകാമെങ്കില്‍ ഞാനും ഒട്ടും മോശമല്ല എന്ന് കുഞ്ചാക്കോ ബോബന്‌ കാണിക്കാനാണാവോ ഈ ഒരു ആവര്‍ത്തനം എന്ന സംശയം സ്വാഭാവികം മാത്രം.

ഇന്നസെണ്റ്റിനെക്കൊണ്ട്‌ കോമഡി ഡയലോഗുകള്‍ നീട്ടി വലിച്ച്‌ പറയിപ്പിച്ച്‌ തിരക്കഥാകൃത്തും സംവിധായകനും അപഹാസ്യരാകുക എന്നതല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍, വളരെ ദയനീയമായി, വ്യക്തതയില്ലാതെ മനുഷ്യണ്റ്റെ കാശും സമയവും മെനക്കെടുത്താനുള്ള ഒരു സിനിമ എന്നതില്‍ കവിഞ്ഞ്‌ വേറെ ഒന്നും പറയാനില്ല.

(Rating : 2.5 / 10)

Monday, September 20, 2010

പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെയിന്റ്‌




കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്ത്‌

നിര്‍മ്മാണം: പി.എം. ശശീധരന്‍


വിദ്യാഭ്യാസത്തിന്റെ കുറവ്‌ സമ്പത്തുകൊണ്ട്‌ നികത്തിയെടുക്കാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ പേരും പ്രശസ്തിയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനായ പ്രാഞ്ചിയേട്ടന്റെ ജീവിതമുഹൂര്‍ത്തങ്ങളാണ്‌ ഈ ചിത്രത്തിലൂടെ വിവരിക്കുന്നത്‌.

അതിഭാവുകത്വങ്ങളില്ലാത്ത ശുദ്ധമായ സംസാരരീതിയിലൂടെ, സന്ദര്‍ഭങ്ങളിലൂടെ, നര്‍മ്മം പ്രേക്ഷകരെ നല്ലൊരു ആസ്വാദനതലത്തിലേക്ക്‌ കൊണ്ടുപോകുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

സൂക്ഷ്മമായ ഭാവങ്ങളിലൂടെയും രീതികളിലൂടെയും മമ്മൂട്ടി എന്ന മഹാനടന്‍ ഈ സിനിമയില്‍ നിറഞ്ഞ്‌ നില്‍ക്കുകയും പ്രേക്ഷകരുടെ മനം നിറയ്ക്കുകയും ചെയ്യുന്നു.

വലിയ കെട്ടുപിണഞ്ഞ കഥയോ സംഭവങ്ങളോ ഇല്ലാതെ തന്നെ ഒരു സിനിമ ആസ്വാദ്യകരമാക്കാം എന്നതിന്റെ ഉദാഹരണമാകുന്നു ഇത്‌.

അഭിനേതാക്കളെല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സ്കൂള്‍ കാലഘട്ടത്തില്‍ നിന്നുതുടങ്ങുന്ന പ്രണയവും മല്‍സരവും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രീതി ഈ സിനിമയിലും തുടരുന്നു എന്ന ആവര്‍ത്തനം ഉണ്ടെങ്കിലും അതിന്‌ വേരൊരു ഭാഷ്യം നല്‍കാന്‍ സാധിച്ചിരിക്കുന്നതിനാല്‍ ന്യൂനതയായി കാണാനാവില്ല.

വളരെ കൂള്‍ ആയി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാകുന്നു 'പ്രാഞ്ചിയേട്ടന്‍'.

വലിയ കേമമായ സംഭവപരമ്പരകളൊന്നുമില്ലെങ്കിലും 'പ്രാഞ്ചിയേട്ടന്‍ ഒരു സംഭവാ ട്ടാ...'

Tuesday, September 14, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി



കഥ, തിരക്കഥ, സംഭാഷണം: എം. സിന്ധുരാജ്‌

സംവിധാനം: ലാല്‍ ജോസ്‌

നിര്‍മ്മാണം: എം. രഞ്ജിത്‌

അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്ന ഒരു വീടിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ചുമലിലേറ്റി ജീവിക്കുന്ന എല്‍സമ്മ, ആ നാടിന്റെ തന്നെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന വ്യക്തിത്വമാകുന്നു. പത്രം വിതരണം ചെയ്തും, പത്ര ഏജന്റായി വാര്‍ത്തകള്‍ നല്‍കിയും നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ധീരമായി ഇടപെട്ട്‌ പ്രവര്‍ത്തിച്ചും ഈ പെണ്‍കുട്ടിയെ പുതുമുഖതാരം ആന്‍ അഗസ്ത്യന്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

എല്‍സമ്മയെ ഇഷ്ടപ്പെടുന്ന പാല്‍ക്കാരന്‍ ഉണ്ണിക്കൃഷ്ണനായി കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ നല്ല അഭിനയനിലവാരം പുലര്‍ത്തിയിരിക്കുന്നു. ഇന്ദ്രജിത്തും തന്റെ റോള്‍ തരക്കേടില്ലാതെ കൈകാര്യം ചെയ്തു.

കോമഡിക്കുവേണ്ടി സുരാജ്‌ വെഞ്ഞാര്‍മൂടിനെ ദുരുപയോഗം ചെയ്ത്‌ പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതി ഈ സിനിമയിലും അവലംബിച്ചിരിക്കുന്നു. 'എന്നെ ഒന്നും ചെയ്യേണ്ട.. ഒന്ന് ഉപദേശിച്ച്‌ വിട്ടാല്‍ മതി, ഞാന്‍ നന്നായിക്കോളും' എന്നുള്ള കോമഡി ഇനി എത്ര സിനിമയില്‍ കാണണമോ ആവോ?

വളരെ ദയനീയമായിരുന്നു പൊതുവില്‍ ഈ സിനിമയില്‍ സുരാജിന്റെ ഹാസ്യരംഗങ്ങള്‍. അതുപോലെ തന്നെ ജഗതി ശ്രീകുമാറും കാര്യമായ സംഭാവനയൊന്നും ഈ ചിത്രത്തിന്റെ ഗുണത്തിനായി ചെയ്തു എന്ന് തോന്നുന്നില്ല.

വളരെ ചെറിയ ഒരു കഥ, ലൊക്കേഷനുകളുടെ സൗന്ദര്യത്താല്‍ പൊതിഞ്ഞെടുത്ത്‌ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രമാകുന്നു ഈ സിനിമയുടെ പ്രത്യേകത.

സെന്റിമന്റ്‌ സീനുകള്‍ പ്രേക്ഷകരില്‍ വലിയ ഒരു സ്വാധീനമൊന്നും ചെലുത്തിയില്ല. ഒരു ഒന്ന് ഒന്നര സീനുകള്‍ ഏശിയെന്ന് വേണമെങ്കില്‍ പറയാം.

ചിത്രത്തിന്റെ ആദ്യപകുതി ഇരുന്ന് നീളം വച്ച്‌ അവശതയായി. 'ഈ സിനിമയുടെ ഇന്റര്‍വെല്‍ കഴിഞ്ഞില്ലേ?' എന്ന് ഞാന്‍ കുറേ കഴിഞ്ഞപ്പോള്‍ ഭാര്യയോട്‌ അറിയാതെ ചോദിച്ചുപോയി.

'ഹോ.. ത്രില്ലടിച്ചിട്ട്‌ മതിയായി... പടം നീങ്ങുന്നേയില്ല...' എന്ന് പുറകില്‍ നിന്ന് ഒരു കമന്റ്‌ കേട്ടു.

രണ്ടാം പകുതിയിയും തീരെ വ്യത്യസ്തമായിരുന്നില്ല.

ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ ബോറടി വര്‍ദ്ധിപ്പിക്കാന്‍ നല്ല അളവില്‍ സഹായിച്ചിട്ടുണ്ട്‌.

സംവിധായകന്റെയും ഛായാഗ്രാഹകന്റെയും മികവ്‌ ഈ സിനിമയില്‍ പ്രകടമാണെങ്കിലും വളരെ ഇഴഞ്ഞ്‌ നീങ്ങി ബോറടിപ്പിച്ച്‌ മാനസികപീഠനം തരുന്ന ഈ സിനിമ വലിയ കാതലായ കഥയോ ഓര്‍ത്തുവക്കാവുന്ന സംഭവങ്ങളോ ഒന്നുമില്ലാതെ കുറേ നല്ല പ്രകൃതിഭംഗികണ്ട സംതൃപ്തി മാത്രമായി അവസാനിച്ചു.

Friday, September 10, 2010

ശിക്കാര്‍



‍കഥ, തിരക്കഥ, സംഭാഷണം : എസ്‌.എസ്‌. സുരേഷ്‌ ബാബു
സംവിധാനം: പത്മകുമാര്‍
നിര്‍മ്മാണം: കെ.കെ. രാജഗോപാല്‍
സംഗീതം: എം. ജയചന്ദ്രന്‍

ഈറ്റവെട്ടുഗ്രാമം സീസണ്‍ തുടങ്ങുന്നതോടെ സജീവമാകുന്നു. പതിവുശൈലിയില്‍ ബില്‍ഡ്‌ അപ്‌ എല്ലാം കൊടുത്ത്‌ ബലരാമന്‍ എന്ന്‌ ലോറി ഡ്രൈവറെ അവതരിപ്പിക്കുന്നു. അതായത്‌, ഈറ്റവെട്ടാന്‍ ഇത്തവണ കരാര്‍ എടുത്ത ആളെ എതിര്‍ക്കുന്ന ഗ്യാങ്ങ്‌ പ്രശ്നം സൃഷ്ടിക്കാന്‍ ഏതോ വലിയ ഗുണ്ടയെ ഇറക്കി അങ്ങനെ വിറപ്പിച്ച്‌ നില്‍ക്കുമ്പോള്‍ ബലരാമന്‍ 'ശിക്കാര്‍' ലോറിയുമായി ആ സിറ്റുവേഷനിലേയ്ക്ക്‌ എത്തുന്നു. പതിവുപോലെ കുറച്ച്‌ ഡയലോട്‌ എല്ലാം അടിച്ച്‌ വില്ലനെ പുല്‍ വല്‍ക്കരിച്ച്‌ പ്രശ്നം തീര്‍ത്തതായി പ്രഖ്യാപിച്ച്‌ പോകാന്‍ ഒരുങ്ങുമ്പോള്‍ വില്ലന്‍ ഡയലോഗ്‌ ഇഷ്ടപ്പെടാതെ എതിര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ബലരാമന്‍ തണ്റ്റെ വിശ്വരൂപം പുറത്തെടുക്കുന്നതോടെ പ്രേക്ഷകര്‍ക്ക്‌ ഇദ്ദേഹം ഒരു ലോക്കല്‍ ഹീറോ ആണെന്ന്‌ മനസ്സിലാകുന്നു. പിന്നീടങ്ങോട്ട്‌ ഇയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള നിഗൂഢതകളുടെ സൂചനകളും മറ്റുമായി കഥ പുരോഗമിക്കുന്നു.

ഈറ്റവെട്ടിണ്റ്റെ മറവില്‍ വലിയൊരു കഞ്ചാവ്‌ ലോബിയുണ്ടെന്നതും മറ്റും പ്രഖ്യാപിക്കാനായി രണ്ടാമത്‌ ഇറക്കുന്ന 'നേതാവ്‌ ഗുണ്ടയെ' ഒറ്റ അടിയും കുറച്ച്‌ ഡയലോഗുമായി ബലരാമന്‍ ഒതുക്കുന്നതോടെ അദ്ദേഹം സിനിമയില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്നു. വെറുതേ രണ്ട്‌ ഡയലോഗിനുമാത്രമായി ഒരു ഏച്ച്‌ കെട്ട്‌, അത്രയേ ഉള്ളൂ.

എന്തോക്കെയോ ആവലാതികളും ഭയവും ബലരാമണ്റ്റെ മനസ്സിലുണ്ടെന്ന്‌ പതുക്കെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നു. എന്തായിരുന്നു ആ ഭൂതകാലം എന്നതും ആ ഭൂതകാലത്തിണ്റ്റെ ബാക്കിയിരുപ്പുകള്‍ തുടര്‍ന്ന്‌ അദ്ദേഹത്തിണ്റ്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ്‌ 'ശിക്കാര്‍' എന്ന സിനിമയിലൂടെ വിവരിക്കപ്പെടുന്നത്‌.

തണ്റ്റെ ആദ്യകാലഘട്ടങ്ങളില്‍ ജീവിതത്തിണ്റ്റെയും തോഴിലിണ്റ്റെയും ഭാഗമായി മറ്റൊരു സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കേണ്ടിവന്നപ്പോളുണ്ടായ ചില തീവ്രാനുഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അയാളെ വേട്ടയാടുന്നു എന്നതാണ്‌ ഇതിണ്റ്റെ പശ്ചാത്തലം.

വൈകാരിക സംഘര്‍ഷങ്ങള്‍ ഒരുപാട്‌ അനുഭവിക്കേണ്ടിവരുന്ന ഈ ബലരാമന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ അത്യുഗ്രനാക്കിയിരിക്കുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കോമഡിക്കുവേണ്ടി വേഷം കെട്ടിച്ചെങ്കിലും അതത്ര കാര്യക്ഷമമായില്ല. കാര്യമായ പ്രാധാന്യമില്ലെങ്കിലും ജഗതിശ്രീകുമാര്‍ അദ്ദേഹത്തിണ്റ്റെ നിലവാരം നിലനിര്‍ത്തി.

കലാഭവന്‍ മണി, ലാലു അലക്സ്‌ എന്നിവര്‍ അവരുടെ പതിവ്‌ ശൈലിയില്‍ തുടരുന്നു.
സ്നേഹ, അനന്യ, കൈലേഷ്‌ എന്നിവര്‍ അവരുടെ റോളുകള്‍ ഭംഗിയാക്കി.
സമുതിരക്കനി എന്ന തമിഴ്‌ സംവിധായകന്‍ അഭിനയിച്ച നക്സല്‍ നേതാവ്‌ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കുന്നു.

വനത്തിണ്റ്റെ വന്യതയും ഗൂഢതയും സന്ദര്‍ഭങ്ങളിലൂടെ സമന്വയിപ്പിച്ച്‌ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്ക്‌ അത്‌ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

'പിന്നെ എന്നോടൊന്നും പറയാതെ' എന്ന ഗാനം മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നതും എക്കാലവും ഓര്‍മ്മിക്കപ്പെടാവുന്നതുമാണ്‌. മറ്റ്‌ ഗാനങ്ങളും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി.

ക്ളൈമാക്സ്‌ രംഗങ്ങളോടടുക്കുമ്പോഴെയ്ക്കും പ്രേക്ഷകര്‍ സിനിമയില്‍ പൂര്‍ണ്ണമായും ലയിച്ചു ചേരുന്നതരത്തില്‍ തീവ്രമാകുന്നു ഇതിണ്റ്റെ വൈകാരികതലങ്ങളും സന്ദര്‍ഭങ്ങളും.

ക്ളെമാക്സിലെ വില്ലന്‍ നല്ലൊരു സസ്പെന്‍സ്‌ ആകുകയും സംഘര്‍ഷത്തിണ്റ്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

'ചരിത്രം ആവര്‍ത്തിക്കപ്പെടരുത്‌' എന്ന അപേക്ഷയോടെ ബലരാമന്‍ ക്ളൈമാക്സ്‌ സീനുകളില്‍ നിറഞ്ഞാടി.

വളരെ നാളുകള്‍ക്ക്‌ ശേഷം മോഹന്‍ലാല്‍ എന്ന മഹാനടണ്റ്റെ ഉജ്ജ്വലമായ ഒരു കഥാപാത്രം. നാളുകള്‍ക്ക്‌ ശേഷം പ്രേക്ഷകര്‍ക്ക്‌ ആസ്വദിച്ച്‌ കാണാവുന്ന ഒരു ചിത്രം...വരും നാളുകളില്‍ തീയ്യറ്ററുകള്‍ നിറഞ്ഞുകവിയാന്‍ സാദ്ധ്യതയുള്‍ല ഒരു സിനിമ. അതാകുന്നു ശിക്കാര്‍...

Go for the Hunt :)

Thursday, August 05, 2010

പെണ്‍ പട്ടണം




കഥ: രഞ്ജിത്ത്‌
തിരക്കഥ, സംഭാഷണം: ടി. എ.റസാഖ്‌
സംവിധാനം: വി.എം. വിനു

നിര്‍മ്മാണം: മഹാ സുബൈര്‍


കുടുംബശ്രീ പ്രവര്‍ത്തകരായ നാല്‌ സ്ത്രീകളും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ വഴിത്തിരിവായി അവര്‍ക്ക്‌ ഉപേക്ഷിച്ച നിലയില്‍ കിട്ടുന്ന കുറേ ഹവാല പണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ കഥ.

റസാഖ്‌, വി എം വിനു എന്നിവരുടെ പതിവുശൈലിയില്‍ ജീവിത പ്രാരാബ്ധങ്ങള്‍, സ്നേഹം, തെറ്റിദ്ധരിക്കല്‍, ത്യാഗം തുടങ്ങിയവ വേണ്ട അനുപാതത്തില്‍ ചേര്‍ത്ത്‌ വലിയ മോശമാകാതെ കൊണ്ടവസാനിപ്പിച്ചിരിക്കുന്നു ഈ ചിത്രം.

കഥ പറച്ചിലിലെ അസഹനീയമായ ഇഴച്ചില്‍ പ്രേക്ഷകരെ വല്ലാതെ വെറുപ്പിക്കാന്‍ പ്രാപ്തമായിരുന്നു. സെന്റിമെന്റ്സ്‌ ഇടയ്ക്കിടെ പുട്ടിന്‌ തേങ്ങപോലെ കുത്തിക്കയറ്റിയിട്ടുണ്ടെങ്കിലും ശരിക്കങ്ങ്‌ ഏശുന്നില്ല.

പാട്ടിനും നൃത്തത്തിനും പേരുദോഷമുണ്ടാക്കാനായി അതും ഇതില്‍ ഫിറ്റ്‌ ചെയ്ത്‌ വഷളാക്കിയിട്ടുണ്ട്‌. ഒരു വിധം സഹിച്ച്‌ അടങ്ങിയിരിക്കുന്ന പ്രേക്ഷകനെ വെറുപ്പിച്ച്‌ ഓടിക്കാന്‍ ഇത്‌ വളരെ ഗുണം ചെയ്തു.

അഭിനയനിലവാരം തരക്കേടില്ലായിരുന്നു. എങ്കിലും ശ്വേത, രേവതി, നെടുമുടിവേണു എന്നിവര്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. നെടുമുടി വേണുവിന്റെ വിക്കും, ശ്വേതയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സും അല്‍പം ഓവറായെങ്കിലെ ഉള്ളൂ..

അവസാനത്തെ 20 മിനുട്ട്‌ മാത്രമാണ്‌ ഈ ചിത്രത്തിനു കുറച്ചൊരു വേഗതയും ആസ്വാദനനിലവാരവും വന്നത്‌. എന്ന് കരുതി അത്ര ഗംഭീരമായി എന്നര്‍ത്ഥമില്ല.

എറണാക്കുളം സവിത തിയ്യറ്ററില്‍ ഇന്നലെ സെക്കന്‍ഡ്‌ ഷോയ്ക്ക്‌ 30% ആളുകളേ ഉണ്ടായിരുന്നുള്ളൂ.

Monday, August 02, 2010

രാമ രാവണന്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബിജു വട്ടപ്പാറ

(മൂലകഥ: മാധവിക്കുട്ടിയുടെ' മനോമി' എന്ന നോവല്‍)

നിര്‍മ്മാണം: വല്‍സമ്മ ജോസഫ്‌

തമിഴ്‌ തീവ്രവാദ ഗ്രൂപ്പിന്റെ ആസ്ഥാന കവിയായ തിരുച്ചെല്‍ വം (സുരേഷ്‌ ഗോപി) ഒരിക്കല്‍ പരിക്കേറ്റ്‌ ഒളിവില്‍ താമസിച്ചപ്പോള്‍ വെള്ളം കൊടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഒരു സിംഹള വംശജയായ പെണ്‍കിടാവുമായി (മിത്രാ കുര്യന്‍) സ്നേഹത്തിലായെങ്കിലും തന്റെ കര്‍ത്തവ്യം തുടരാനായുള്ള യാത്രയില്‍ ആ സ്നേഹം വിവാഹജീവിതത്തില്‍ തളച്ചിടാതെ മുന്നോട്ടു പോകേണ്ടിവരുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒളിവില്‍ താമസിക്കാനായി വീണ്ടും ഇതേ സ്ഥലത്തെത്തുമ്പോള്‍ ആ വിരഹം അദ്ദേഹത്തെ വേട്ടയാടുന്നു. പോലീസിന്റെ അന്വേഷണങ്ങല്‍ക്കിടയിലും പണ്ടേ ഇട്ടെറിഞ്ഞുപോയ അമ്മയേയും ഇടയ്ക്ക്‌ കിട്ടിയ പ്രണയത്തേയും ഒരിക്കലെങ്കിലും സന്ധിക്കണമെന്ന മോഹവുമായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നു.

പോലീസ്‌ ഓഫീസര്‍ സൂര്യനാരായണന്‍ (ബിജു മേനോന്‍) തിരുച്ചെല്‍ വത്തെ കണ്ടെത്താനുള്ള ഉത്തരവാദിത്വമേറ്റ്‌ കഷ്ടപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാധവിക്കുട്ടിയുടെ നോവലില്‍ കേട്ടിട്ടുള്ള തിരുച്ചെല്‍ വത്തെക്കുറിച്ച്‌ പറയുന്നു.

പിന്നീട്‌ ആ ഒരു സൂചന തിരുച്ചെല്‍ വത്തെ കണ്ടെത്തുന്നതിന്‌ സൂര്യനാരായണനെ സഹായിക്കുന്നു.


ഇങ്ങനെയൊക്കെ പോകുന്നു ഇതിന്റെ ഒരു കഥാസന്ദര്‍ഭം.

ഒട്ടും ആകാംക്ഷയോ ആസ്വാദ്യകരമായ സംഭവങ്ങളോ ഇല്ലാതെ വെറുതേ ഒരു സിനിമ. വിരഹവും ദുഖവും നിറഞ്ഞ ഒരു മുഖവും ബാര്‍ബര്‍ ഷോപ്പില്ലാത്ത നാടിന്റെ പ്രതീകമായ ഒരു തലയും വഹിച്ചുകൊണ്ട്‌ തിരുച്ചെല്‍ വം ഇങ്ങനെ നടക്കുന്നു.

'ഏഴൈ സ്വര്‍ഗ്ഗം വരുമാ..' എന്ന ഒരു ഹൃദയസ്പര്‍ശിയായ ചോദ്യത്തിന്റെ പൊരുള്‍ ഒരല്‍പം സ്വാധീനിച്ചതല്ലാതെ വേറെ ഒരു വികാരതീവ്രതയോ ഭാവതലങ്ങളോ ആരെയും സ്പര്‍ശിക്കുമെന്ന് തോന്നുന്നില്ല.

സിനിമയല്ലേ, അതിനാല്‍ ഇരിക്കട്ടെ രണ്ട്‌ പാട്ട്‌ എന്ന പേരില്‍ രണ്ട്‌ ഗാങ്ങങ്ങള്‍, അതിന്റെ കോപ്രായങ്ങളുമായി അവസാനിച്ചപ്പോള്‍ മൂന്നാമതൊരു ഗാനം ബോറടിച്ചവനെ കാറിടിപ്പിച്ചപോലെ ആയിപ്പോയി.

ഈ ചിത്രത്തിന്റെ കഥയുടെ ഒരു ഗുട്ടന്‍സ്‌ ശരിക്കും പിടി കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.

അതായത്‌, മാധവിക്കുട്ടി എന്ന കഥാകാരി മനോമി എന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍ സംഭവിച്ചതാണെന്നുവേണം ഈ സിനിമയില്‍ നിന്നും മനസ്സിലാക്കേണ്ടത്‌. കാരണം, ആ കഥയുടെ കാര്യങ്ങള്‍ വച്ചാണ്‌ സൂര്യനാരായണന്‍ എന്ന പോലീസ്‌ ഓഫീസര്‍ എല്ലാം കണ്ടെത്തുന്നത്‌ എന്നത്‌ തന്നെ.

നിര്‍ജ്ജീവമായി ഇരുന്ന് കണ്ട്‌, ജീവച്ഛവമായി എഴുന്നേറ്റ്‌ പോരേണ്ടിവന്നപ്പോഴും ഈ സിനിമ എന്തിനായിരുന്നു എന്നു തോന്നിയതല്ലാതെ ദേഷ്യം തോന്നിയില്ല. കാരണം, ഈയൊരു നിലവാരമേ പ്രതീക്ഷിച്ചിരുന്നുള്ളൂ...

റിവ്യൂ എഴുതുന്ന കാര്യം ആലോചിച്ചപ്പോള്‍ അല്‍പം ദേഷ്യം വന്നു... കാരണം, ഇതിനൊക്കെ എന്ത്‌ റിവ്യൂ എഴുതാനാണ്‌? പിന്നെ, എന്തെങ്കിലുമാകട്ടെ എന്നു കരുതി ഇതിവിടെ കുറിക്കുന്നു..

Rating: 2.5 / 10

Monday, July 19, 2010

അപൂര്‍വ്വ രാഗം



കഥ, തിരക്കഥ, സംഭാഷണം: G S ആനന്ദ്‌, നജീം കോയാ

സംവിധാനം: സിബി മലയില്‍

നിര്‍മ്മാണം: സിയാദ്‌ കോക്കര്‍


തുടക്കത്തില്‍ വളരെ സ്വാഭാവികമായ ഒരു കാമ്പസ്‌ പ്രണയത്തിന്റെ പ്രതീതി ജനിപ്പിച്ച്‌ അല്‍പം ബോറടിപ്പിച്ച്‌ തുടങ്ങിയ ചിത്രം, ഇന്റര്‍വെല്ലിനോടടുപ്പിച്ച്‌ പുതിയ മാനങ്ങളിലേയ്ക്ക്‌ കടക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തലങ്ങളിലേക്ക്‌ കഥയുടെ ഗതി മാറുമ്പോള്‍ പ്രേക്ഷകര്‍ക്കും അതൊരു പുതുമയുള്ള അനുഭവമായി മാറി. തുടര്‍ന്നങ്ങോട്ട്‌ അപ്രതീക്ഷിത രംഗങ്ങളുടെയും ട്വിസ്റ്റുകളുടേയും ഒരു ശൃംഘല തന്നെയായിരുന്നു ചിത്രത്തിലുടനീളം.

പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന തരത്തില്‍ ട്വിസ്റ്റുകള്‍ കൊണ്ടുവരാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ എടുത്തുപറയാവുന്ന പ്രത്യേകത.

വെറുമൊരു കാമ്പസ്‌ പ്രണയത്തില്‍ നിന്നൊക്കെ ഒരുപാട്‌ മാറി, സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും മുകളിലായി പണത്തിന്റെ സ്വാധീനത്തിന്റെ കഥ പറയുന്നതാണ്‌ ഈ അപൂര്‍വ്വ രാഗം.

ഈ ചിത്രത്തിലെ നായികയുടെ അച്ഛന്റെ അഭിനയത്തില്‍ വല്ലാത്ത കല്ലുകടി അനുഭവപ്പെട്ടു എന്നതൊഴിച്ചാല്‍ പൊതുവേ എല്ലാവരുടേയും അഭിനയനിലവാരം മെച്ചമായിരുന്നു.

വളരെ ആകര്‍ഷണീയമാക്കാമായിരുന്ന ഗാനരംഗങ്ങള്‍ പക്ഷേ അത്ര നിലവാരം പുലര്‍ത്തിയില്ല എന്നത്‌ ഒരു ന്യൂനതയായി. പലയിടങ്ങളിലും ഉണ്ടായ ചെറിയൊരു ലാഗ്‌ ഓഴിവാക്കാമായിരുന്നു എന്നും തോന്നി.

യുവജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഡയലോഗുകളും കഥാഗതിയും ഒരു പക്ഷേ കുടുംബപ്രേക്ഷകര്‍ക്ക്‌ അത്ര ആകര്‍ഷണീയമാകണമെന്നില്ല.

പതിവ്‌ രീതികളിലുള്ള പ്രണയങ്ങളും കാര്യമായ വികാരങ്ങളുണര്‍ത്താത്ത കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത ഇന്നത്തെ മലയാള സിനിമാരംഗത്ത്‌ ഈ ചിത്രം ഒരു വ്യത്യസ്തമായ ഇടം കണ്ടെത്തിയിരിക്കുന്നു എന്ന് തോന്നി.


80% ത്തിലധികം ചെറുപ്പക്കാര്‍ മാത്രമുള്ള ഒരു തീയ്യറ്ററില്‍, ഈ ചിത്രം കഴിഞ്ഞപ്പോളുണ്ടായ കരഘോഷം, മലയാള സിനിമ സൂപ്പര്‍ മെഗാ സ്റ്റാറുകളുടെ മാസ്മമരികതകളില്‍ നിന്ന് വിട്ടുമാറി, വ്യത്യസ്തതയുള്ള വിഷയങ്ങളും കഥകളുമുള്ള, സൂപ്പര്‍ താരത്തിളക്കങ്ങള്‍ ആവശ്യമില്ലാത്ത, നല്ലൊരു സിനിമാസംസ്കാരത്തിലേക്കുള്ള പാതയിലാണെന്നതിന്റെ ശുഭസൂചനയാണെന്ന് തോന്നിപ്പോയി... അല്ലെങ്കില്‍ അങ്ങനെ ആഗ്രഹിച്ചുപോയി...

മലര്‍വാടി ആര്‍ട്ട്സ്‌ ക്ലബ്‌




രചന, ഗാനരചന, സംവിധാനം: വിനീത്‌ ശ്രീനിവാസന്‍
നിര്‍മ്മാണം: ദിലീപ്‌

ഒരു നാട്ടിന്‍ പുറത്തേ സൗഹൃദകൂട്ടായ്മയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ചെറിയ ചെറിയ സംഭവങ്ങളുമായി പുരോഗമിക്കുന്ന ചിത്രം, ഒരു ഘട്ടത്തില്‍ പണവും പ്രശസ്തിയും സൗഹൃദത്തെ നൊമ്പരപ്പെടുത്തുന്നതായും തുടര്‍ന്നങ്ങോട്ട്‌ പ്രതീക്ഷിച്ച രീതിയില്‍ തെറ്റിദ്ധാരണകള്‍ മാറി കൂടിച്ചേരുന്നതായും അവതരിപ്പിച്ച്‌ അവസാനിപ്പിക്കുന്നു.

കുറച്ച്‌ ചെറുപ്പക്കാരുടെ നിസ്വാര്‍ത്ഥമായ കൂട്ടായ്മയും സൗഹൃദവും നല്‍കുന്ന ഒരു സുഖം കുറേയൊക്കെ പ്രതിഫലിപ്പിക്കാനായി എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ, പലപ്പോഴും നാടകീയത സീനുകള്‍ കടന്നുവന്നത്‌ കല്ലുകടിയായി. ഉദാഹരണത്തിന്‌, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അവളുടെ സഹോദരന്മാരില്‍ നിന്ന് തല്ല് കിട്ടിയതിനുശേഷം അവരുടെ വീട്ടില്‍ കയറിച്ചെന്ന് ഉപദേശപ്രസംഗം നടത്തി പുഷ്പം പോലെ ഇറക്കിക്കൊണ്ട്‌ പോയതുകണ്ട്‌ ഒന്ന് കൂവാന്‍ തോന്നാത്തവര്‍ മനുഷ്യരല്ല.

പാട്ടിന്റെ ഈണത്തിനുവേണ്ടി വരികളെയും വാക്കുകളെയും വളച്ച്‌ പുളച്ച്‌ അഴ കൊഴയാക്കിയതിനാല്‍ എന്തോ ഒരു വല്ലാത്ത സുഖക്കേട്‌ അനുഭവപ്പെട്ടു. ഗാനങ്ങള്‍ അത്ര മികച്ചവയൊന്നുമല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടും കേട്ടും ഇരിക്കാവുന്നവയായിരുന്നു. അവസാന ഗാനരംഗം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സൗരഭ്യതയും ശക്തിയും പ്രകടിപ്പിക്കുന്നതാക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്‌.

കഥാപരമായി വലിയ ഗംഭീരമായ കാര്യങ്ങളോന്നുമില്ലെങ്കിലും പുതുമുഖങ്ങളെ അവതരിപ്പിച്ച്‌ ഒരു സൗഹൃദക്കൂട്ടായ്മയുടെ കഥ കാര്യമായ കേടുപാടുകളില്ലാതെ അവതരിപ്പിക്കാനായി എന്നത്‌ വിനീത്‌ ശ്രീനിവാസനെന്ന കന്നിക്കാരന്റെ വിജയമായി തന്നെ കാണാം. പുതുമുഖങ്ങള്‍ എല്ലാവരും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി എന്നതും ശ്രദ്ദേയമാണ്‌. കഥയുടെ അവസാനരംഗങ്ങളിലേയ്ക്കുള്ള ഗതി ഒട്ടും തന്നെ അപ്രതീക്ഷിതമോ അതിശയിപ്പിക്കുന്നതോ ആയിരുന്നില്ല.

ഒരു തുടക്കക്കാരന്റെ ആനുകൂല്ല്യം നല്‍കിയാല്‍ ഈ ചിത്രം ഒരു 'നല്ല ചിത്രം' എന്ന് വിശേഷിപ്പിക്കാമെങ്കിലും, അത്തരം പരിഗണനകളില്ലാതെ നോക്കിക്കാണുമ്പോള്‍ ഇതൊരു ശരാശരി നിലവാരമുള്ള ചിത്രം മാത്രമാകുന്നു... എന്നിരുന്നാലും ഭാവി പ്രതീക്ഷകള്‍ ശോഭനമാണെന്ന് തോന്നലുളവാക്കാന്‍ പര്യാപ്തമായ ഒരു ചിത്രം..

Saturday, July 10, 2010

ഒരു നാള്‍ വരും



കഥ, തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍
സംവിധാനം: ടി.കെ. രാജീവ്‌ കുമാര്‍
നിര്‍മ്മാണം: മണിയന്‍പിള്ള രാജു

ഈ ചിത്രത്തിന്റെ കഥാ തന്തു ഏകദേശം എല്ലാവര്‍ക്കും അറിയാമെന്നത്‌ ഒരു പക്ഷേ ഈ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടൊ എന്ന് സംശയിക്കാവുന്നതാണ്‌. അഴിമതിക്കാരനായ ഒരു പൊതുമരാമത്ത്‌ ഉദ്യേഗസ്ഥനും ആ ഓഫീസുമായി ബന്ധപ്പെട്ട്‌ സാധാരണക്കാരുടേ കുറേ ബുദ്ധിമുട്ടുകളുമെല്ലാം വിവരിക്കുകയും പിന്നീട്‌ ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമങ്ങളും മറ്റുമാണ്‌ ഈ ചിത്രത്തിന്റെ ആകെത്തുക.

ഗവര്‍ണ്‍മന്റ്‌ ഓഫീസുകളില്‍ നിന്ന് ആളുകള്‍ നേരിടുന്ന താമസങ്ങളും അഴിമതിയുടെ വ്യാപ്തിയുമെല്ലാം വരച്ചുകാട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു നല്ല ആസ്വാദനനിലവാരം നിലനിര്‍ത്തുന്നതില്‍ ഈ ചിത്രം ഒരു തികഞ്ഞ പരാജയമായി തോന്നി.

തുടക്കം മുതല്‍ തന്നെയുള്ള ലാഗ്‌ അവസാനം വരെ നിലനിര്‍ത്താനുമായി.

ശ്രീനിവാസന്റെ കണ്ട്‌ മടുത്ത എക്സ്പ്രഷനുകളും ഭാവങ്ങളും ഡയലോഗുകളും പ്രേക്ഷകരെ രസിപ്പിച്ചാലെ അത്ഭുതമുള്ളൂ.

മോഹന്‍ലാലിനെ സാധാരണക്കാരനാണെന്ന് പ്രേക്ഷകരെക്കൊണ്ട്‌ വിശ്വസിപ്പിക്കണമെങ്കില്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ്‌ അഴിച്ചിട്ട്‌ ബനിയന്‍ കാണിച്ച്‌ നടത്തിയാലേ ശരിയാകൂ എന്നൊരു ധാരണ സംവിധായകന്‌ ഉണ്ടെന്ന് തോന്നി.

ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ച ദേവയാനി ഒരു വ്യക്തിത്വമോ വ്യക്തതയോ ഇല്ലാത്ത കഥാപാത്രമായി അവശേഷിച്ചു.

മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ച നടിയാകട്ടെ (സമീരാ റെഡ്ഡി) എന്തെങ്കിലും വ്യക്തമായ ഒരു വികാരമോ വിചാരമോ പ്രേക്ഷകര്‍ക്ക്‌ നല്‍കുവാന്‍ പ്രാപ്തമായതുമില്ല. മോഹന്‍ലാലും ഭാര്യയുമായുള്ള ബന്ധത്തെയോ ബന്ധത്തിലെ പ്രശ്നങ്ങളെയോ പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുവാന്‍ കഴിയാതെ പോയതിനാല്‍ വളരെ അപ്രസക്തമായ കുറേ രംഗങ്ങള്‍ മാത്രമായി അവ അവശേഷിച്ചു. ഒരു തരത്തിലും തീവ്രമായ എന്തെങ്കിലും ഒരു വികാരമോ വിചാരമോ പ്രേക്ഷകര്‍ക്ക്‌ ഈ രംഗങ്ങള്‍ക്ക്‌ ജനിപ്പിക്കാനായില്ല.

'എനിക്ക്‌ മെഡിസിന്‌ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മെഡിസിന്‌ പഠിക്കണമെങ്കില്‍ പ്രീഡിഗ്രി പാസ്സാവണമത്രേ..' തുടങ്ങിയ പഴകി ദ്രവിച്ച ഡയലോഗുകള്‍ ശ്രീനിവാസന്‍ വാരി വിതറിയിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹത്തോട്‌ സഹതാപം തോന്നി. തമാശ കേട്ട്‌ പ്രേക്ഷകര്‍ക്ക്‌ നെടുവീര്‍പ്പിടേണ്ടിവരുന്ന അവസ്ഥ കഷ്ടമാണ്‌.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചില ഭാവ ചേഷ്ടകളും ഇടപെടലുകളും പ്രേക്ഷകരെ ഒരു പരിധിവരെ രസിപ്പിക്കുന്നു. ശ്രീനിവാസന്റെ മകളായി അഭിനയിച്ച നസ്രീന്‍ എന്ന പെണ്‍കുട്ടിയും മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലതാരം എസ്താറും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ സുരാജ്‌ വെഞ്ഞാര്‍മൂട്‌, മണിയന്‍ പിള്ള രാജു, നെടുമുടി വേണു എന്നിവര്‍ ശരാശരി നിലവാരം മാത്രമായി അവശേഷിച്ചു. കോട്ടയം നസീര്‍ തന്റെ സീനുകള്‍ രസകരമാക്കി.

ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി എന്നേ തോന്നിയുള്ളൂ.

രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌ എന്നത്‌ അല്‍പം ആശ്വാസം തന്നെ. ഒരു സര്‍ക്കാര്‍ വകുപ്പിലെ അഴിമതികളും സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അഴിമതിക്കാരുടെ പിന്നില്‍ വലിയ ശക്തികളുണ്ട്‌ എന്ന ഒരു വലിയ വെളിപ്പെടുത്തലും മാത്രമായി ഇതിന്റെ കഥ ചുരുങ്ങുമ്പോള്‍ ഇത്രമാത്രം പ്രതീക്ഷയോടെ കാത്തിരുന്ന ആ 'ഒരു നാള്‍ വരും' എന്ന ചിത്രം, കണ്ടു കഴിയുമ്പോള്‍ 'ഇതായിരുന്നെങ്കില്‍ വന്നില്ലേലും വിരോധം ഇല്ല്യായിരുന്നു' എന്ന് പറയിപ്പിക്കുന്നതായിരുന്നു എന്നതാണ്‌ സത്യം.

Monday, June 21, 2010

രാവണന്‍ (തമിഴ്‌)




കഥ, തിരക്കഥ സംവിധാനം: മണിരത്നം
സംഭാഷണം: സുഹാസിനി മണിരത്നം
മ്യൂസിക്‌: ഏ.ആര്‍. റഹ്‌ മാന്‍


രാമായണകഥയിലെ ഒരു ഏട്‌, ഇന്നത്തെ കാലഘട്ടത്തിലെ സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മറ്റൊരു വീക്ഷണകോണിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

രാമായണകഥയിലെ പല കഥാപാത്രങ്ങള്‍ക്കും സമാനമായ കഥാപാത്രങ്ങളും സ്വഭാവസവിശേഷതകളും പ്രതിഫലിപ്പിച്ചിട്ടുണ്ടെങ്കിലും പല ഭേദഗതികളും വ്യത്യസ്തമായ വികാരതലങ്ങളും ഉള്‍പ്പെടുത്തി മറ്റൊരു അര്‍ത്ഥതലം നല്‍കാനാണ്‌ ഇവിടെ ശ്രമിച്ചിരിക്കുന്നത്‌.

ഈ ചിത്രത്തിലൂടെ രാമായണകഥയുടെ പുതിയ അവതരണം താഴെ പറയുന്നതുപോലെ വിവരിക്കാം..

രാവണന്‍ തന്റെ വനമേഖലയിലും മറ്റുമായി സ്വന്തമായ നിയമവും ഭരണവുമായി ജീവിക്കുന്നിടത്തേക്ക്‌ നിയമവാഴ്ചയും പൊതുജീവിതവും നിയന്ത്രണത്തിലാക്കാന്‍ രാമന്‍ സൈന്യവുമായി എത്തുന്നു.

രാവണനെ പിടിക്കാനുള്ള ശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ സഹോദരി ശൂര്‍പ്പണഖ രാമന്റെ സേനയിലെ ചില പ്രധാനികളുള്‍പ്പെടെയുള്ളവരുടെ പീഢനത്തിനിരയാകുന്നു. അപമാനം താങ്ങാതെ ശൂര്‍പ്പണഖ ആത്മാഹൂതി ചെയ്യുന്നു. രാവണന്‍ സഹോദരങ്ങളായ കുംഭകര്‍ണ്ണനും വിഭീഷണനും കൂട്ടാളികളുമായി പ്രതികാരമനസ്സോടെ സൈന്യത്തെ കൊന്നൊടുക്കുന്ന പ്രവണതയിലെത്തുന്നു. മാത്രമല്ല, രാമന്റെ പ്രിയപത്നിയായ സീതയെ കാട്ടിലേയ്ക്ക്‌ തട്ടിക്കൊണ്ടുപോകുന്നു.

രാമന്‍ സൈന്യവുമായി സീതയെ മോചിപ്പിക്കാനും രാവണരാജ്യം അമര്‍ച്ചചെയ്യാനുമായി കാട്‌ കയറുന്നു. രാമനും സൈന്യത്തിനും വഴികാട്ടിയായി വനവുമായി അടുത്ത്‌ പരിചയമുള്ള ഹനുമാന്‍ സഹായത്തിനെത്തുന്നു.

സീത അല്‍പ്പം പോലും ഭയക്കാതെ രാവണനെ അത്ഭുതപ്പെടുത്തുന്നു. തന്റെ ഭര്‍ത്താവ്‌ തന്നെ തേടി എത്തുമെന്നും രാവണനെ വധിച്ച്‌ തന്നെ മോചിപ്പിക്കുമെന്നും വിശ്വസിക്കുന്നു.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ രാവണനിലെ നന്മയും തന്റെ അപഹരണത്തിലെത്തുവാനുണ്ടായ കാരണങ്ങളും സീതയില്‍ രാവണനോടുള്ള മനോഭാവത്തില്‍ മാറ്റം സൃഷ്ടിക്കുന്നു. അതേ സമയം താന്‍ ഈശ്വരതുല്ല്യനായി കരുതിയിരുന്ന ഭര്‍ത്താവായ രാമന്റെ പ്രവൃത്തികളില്‍ പൂര്‍ണ്ണമായ വിശ്വാസം കുറയുന്നു.

അവസാനഘട്ടത്തിലെ രാമ രാവണയുദ്ധവും, നന്മ പ്രതീക്ഷിക്കുന്നിടത്ത്‌ തിന്മയും, തിന്മയുടെ സ്ഥാനത്ത്‌ നന്മയും സീതയെപ്പോലെ പ്രേക്ഷകരെയും മാനസികപിരിമുറുക്കത്തിലാക്കുന്നു.


വനമേഖലയിലെ പ്രകൃതിസൗന്ദര്യങ്ങളിലൂടെ നല്ലൊരു ദൃശ്യാനുഭവം നല്‍കുവാനായി ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു. വിക്രം അവതരിപ്പിച്ച രാവണപരിവേഷവും ഐശ്വര്യറായുടെ സീതയും അഭിനയമികവ്‌ പുലര്‍ത്തി. ഹനുമാന്റെ ഭാവ വേഷ പ്രകടങ്ങളിലൂടെ കാര്‍ത്തിക്‌ പ്രേക്ഷകരെ ആകര്‍ഷിച്ചു. സഹോദരനൊപ്പം എന്തിനും ഉറച്ചുനില്‍ക്കുന്ന കുംഭകര്‍ണ്ണനായി പ്രഭുവും മികവ്‌ പുലര്‍ത്തി. സമാധാനപ്രിയനായ രാവണന്റെ മറ്റൊരു സഹോദരന്‍ വിഭീഷണനായി സാമ്യം പുലര്‍ത്തിയ നടനും മോശമായില്ല.

പൃഥ്യിരാജിന്റെ രാമതുല്ല്യനായ പോലീസ്‌ ഓഫീസര്‍ അത്ര അഭിനയസാദ്ധ്യതകളില്ലാത്തതിനാല്‍ എടുത്തുപറയത്തക്ക മികവ്‌ പുലര്‍ത്തിയതായി തോന്നിയില്ല.. എങ്കിലും തന്റെ റോളിനോട്‌ നീതി പുലര്‍ത്തിയെന്ന് തന്നെ പറയാം.

മ്യൂസിക്കും ഛായാഗ്രഹണവും നല്ല നിലവാരം പുലര്‍ത്തി.

ഇതൊക്കെയാണെങ്കിലും, ന്യൂനതകളുടെ കാര്യത്തിലും ഈ ചിത്രം ഒട്ടും പിന്നിലല്ല.
തട്ടിക്കൊണ്ട്‌ വന്നതിനുശേഷം വീരയുമായി (വിക്രം) രാഗിണി (ഐശ്വര്യ) സംസാരിക്കുന്നത്‌ ഒരു അക്ഷരശ്ലോകമല്‍സരമാക്കിയതെന്തിനാണെന്ന് ആര്‍ക്കും മനസ്സിലായില്ല. സംഭാഷണമെഴുതിയ സുഹാസിനി തന്റെ കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം പക്ഷേ പ്രേക്ഷകമനസ്സിനെ അലോസരപ്പെടുത്തി എന്നതാണ്‌ സത്യം.

അതുപോലെ തന്നെ, ഈ ചിത്രത്തിന്റെ പലഘട്ടങ്ങളിലും അതിഭാവുകത്വങ്ങളും നാടകീയതയും പ്രകടമായിരുന്നു. വിക്രമിന്റെ കഥാപാത്രങ്ങളില്‍ ഈ അതിഭാവുകത്വം കണ്ട്‌ മടുത്ത പ്രേക്ഷകര്‍ക്ക്‌ വീണ്ടും അത്തരത്തിലുള്ള ഒരെണ്ണം കൂടി കാണുമ്പോഴുണ്ടാകുന്ന ഒരു വിരസത സ്വാഭാവികം മാത്രം.

ആദ്യഘട്ടങ്ങളില്‍ വല്ലാത്ത ലാഗ്‌ അനുഭവപ്പെടുകയും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിന്റെ ഭാഗമായ കവിതാപാരായണരീതിയിലുള്ള ഗാനാലാപനം കര്‍ണ്ണകഠോരമായി തോന്നുകയും ചെയ്തു. കഥാഗതി ഏകദേശം നിര്‍ണ്ണയിക്കാവുന്ന രീതിയിലാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. എങ്കിലും ചിത്രത്തിന്റെ അവസാനഘട്ടം പ്രേക്ഷകമനസ്സിനെ സ്വാധീനിക്കുന്നതായി.

പൊതുവേ, ഒരു വന്‍ പ്രതീക്ഷയുണര്‍ത്തിയിരുന്ന ഒരു മണിരത്നം സിനിമയായിരുന്നു ഇതെങ്കിലും, പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ഈ ചിത്രത്തിന്‌ ആയിട്ടില്ലെന്ന് വ്യക്തം. ഈ ചിത്രം ഉണ്ടാക്കുവാന്‍ വേണ്ടി എടുത്ത സമയവും സാഹസികതകളും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്‌ നോക്കിയാല്‍ ഇതൊരു വന്‍ പരാജയമാണെങ്കിലും, അത്തരം ഘടകങ്ങളൊന്നും കണക്കാക്കാതേ, വന്‍ പ്രതീക്ഷകളില്ലാതെ സമീപിച്ചാല്‍, അത്യാവശ്യം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്‌ രാവണന്‍.

Friday, May 28, 2010

മമ്മി & മി



രചന, സംവിധാനം: ജിത്തു ജോസഫ്‌

നിര്‍മ്മാണം: ജോയ്‌ തോമസ്‌ ശക്തികുളങ്ങര

കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെയും ആ പെണ്‍കുട്ടി വഴിതെറ്റിപ്പോകാതിരിക്കാന്‍ സശ്രദ്ധം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു അമ്മയുടേയും കഥയാണ്‌ ഈ ചിത്രം.

കുട്ടികളുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പല കുടുംബങ്ങളിലും സംഭവിക്കാവുന്ന ഒരു വിഷയം തരക്കേടില്ലാതെ കൈകാര്യം ചെയ്യുന്നതില്‍ ജിത്തു ജോസഫ്‌ വിജയിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

അമ്മയുടെ അമിതമായ ഇടപെടലുകള്‍, കുട്ടികളുടെ അമിത സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങള്‍, ഇന്റര്‍ നെറ്റും ചാറ്റിങ്ങും ഉണ്ടാക്കാനിടയുള്ള ചില സ്വാധീനങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരുവിധം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

വളരെ സ്വാഭാവികമായ നര്‍മ്മശകലങ്ങളും സന്ദര്‍ഭങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ പ്രാപ്തമായിരുന്നു.

എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമായ ഒരു സംഭവമൊന്നുമല്ലെങ്കിലും, ചെറുതും പ്രസക്തവുമായ ഒരു സ്ത്രീ സംബന്ധിയായ ഒരു വിഷയത്തെ വലിയ കേടുപാടുകൂടാതെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞത്‌ കുടുംബ സദസ്സുകളുടെ പ്രീതി നേടാന്‍ സാധിക്കുമെന്ന് തോന്നുന്നു.

അര്‍ച്ചന കവി തന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ഉര്‍വ്വശി, മുകേഷ്‌, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തി എന്നല്ലാതെ എടുത്തുപറയാവുന്ന പ്രത്യേകതകളൊന്നും ഇല്ല.

ഗാനങ്ങള്‍ ഇടയ്ക്കിടെ കയറിവരുന്നുണ്ട്‌... പ്രേക്ഷകര്‍ക്ക്‌ ബോറടിക്കേണ്ട എന്ന് കരുതിയാവണം...

മൊത്തത്തില്‍ കുടുംബസദസ്സുകള്‍ക്ക്‌ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

Note: എറണാകുളം സരിത തീയ്യറ്ററില്‍ ഇന്നലെ സെക്കന്റ്‌ ഷോ ബാല്‍ക്കണി ഏകദേശം ഫുള്ളായിരുന്നു. മാത്രമല്ല, ഓഡിയന്‍സ്‌ റെസ്പോണ്‍സും നന്നായിരുന്നു.

Monday, May 17, 2010

അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌



സംവിധാനം: മുരളി നാഗവള്ളി
നിര്‍മ്മാണം: V B K മേനോന്‍

ഈ ചിത്രത്തെക്കുറിച്ച്‌ ഇതിന്റെ ഷൂട്ടിംഗ്‌ സന്ദര്‍ഭങ്ങളില്‍ തന്നെ കേട്ടപ്പോഴെല്ലാം ഇതൊരു മോശം ചിത്രമാണെന്ന തോന്നലുണ്ടായിരുന്നു. ഈ ചിത്രം കാണാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഒടുവില്‍, വിധിക്ക്‌ കീഴടങ്ങി ക്രൂരമായ പീഠനം ഏറ്റുവാങ്ങി സിനിമാതിയറ്ററില്‍ നിന്നിറങ്ങേണ്ടിവന്നു.

സ്വത്ത്‌ പങ്കുവക്കുന്നതിനെച്ചൊല്ലി എന്തൊക്കെയോ പ്രശ്നം.. അതില്‍ സ്വത്തിന്റെ ഉടമയായ സായികുമാര്‍ എന്ന പിതാവിന്‌ വേറെയുമുണ്ടത്രേ ഭാര്യയും മകനും... ഈ സ്വത്തുടമ ഹൃദയസ്തംഭനം വന്ന് മരിക്കുന്നു. പിന്നെ, അദ്ദേഹം എഴുതിവച്ച വില്‍പത്രത്തിലെ ചില കാര്യങ്ങളെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ സിനിമയില്‍ എന്ന് തോന്നുന്നു. സായികുമാറിന്റെ മറ്റേ ഭാര്യയിലുള്ള പുത്രനാണെന്ന് തോന്നുന്നു മോഹന്‍ലാല്‍... സാധാരണ ആളുകളില്‍ നിന്ന് മാറിയുള്ള മനോനിലയായതിനാല്‍ ഒരു മെന്റല്‍ ട്രീറ്റ്‌ മെന്റ്‌ നടക്കുന്ന ഹോസ്പിറ്റലില്‍ ഇദ്ദേഹം സുഖവാസം അനുഷ്ഠിക്കുന്നു. വളരെ വിജ്ഞാനവും ഒരുപാട്‌ കഴിവുകളും ഇദ്ദേഹത്തിനുണ്ടെന്നത്‌ വേറെ കാര്യം. ഇദ്ദേഹത്തെ അന്വേഷിച്ച്‌ അനിയനും കൂട്ടരും അവരെകൂടാതെ സ്വത്തിനുവേണ്ടി വേറെ ബന്ധുക്കളും അവരുടെ ഗുണ്ടകളുമൊക്കെ എത്തുന്നു... എനിക്ക്‌ വയ്യാ... ഇത്രയൊക്കെ പറയാനേ കഴിയൂ... കാരണം, സംഗതി ഈ ചിത്രം കണ്ട ആര്‍ക്കും മനസ്സിലായിക്കാണില്ല എന്നത്‌ ഉറപ്പാണ്‌.

മോഹന്‍ലാല്‍ എന്ന കഥാപാത്രത്തിന്‌ ഭ്രാന്തുണ്ടോ എന്നത്‌ സിനിമ കഴിഞ്ഞാലും സംശയമാണ്‌... പക്ഷേ, ഈ ചിത്രത്തില്‍ അഭിനയിച്ചത്‌ വച്ച്‌ നോക്കിയാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാനസികനിലയ്ക്ക്‌ എന്തോ തകരാറ്‌ സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക്‌ നിസ്സംശയം പറയാം... സിനിമാപ്രേമികള്‍ക്ക്‌ അഭിനയത്തിന്റെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ കാണിച്ചുതന്നിട്ടുള്ള ഈ മഹാനടന്റെ ദുര്യോഗത്തില്‍ നമുക്ക്‌ ഖേദിക്കാം...

മോഹന്‍ലാലിന്റെ കഥാപാത്രത്തിനല്ല, മറിച്ച്‌ മറ്റുള്ളവര്‍ക്കാണോ ഭ്രാന്തെന്ന് സംശയമുണ്ടെന്ന് ഡോക്ടര്‍ ചോദിക്കുന്നുണ്ട്‌. ഇത്‌ കാണുന്ന പ്രേക്ഷകരുടെ മാനസികനില ശരിയല്ലെന്ന് ഇതിന്റെ സംവിധായകന്‍ ഉറപ്പിച്ച്‌ പറയുന്നു.

സിനിമയുടെ പലഘട്ടത്തിലും പാതി ഉറക്കത്തിലായതിനാല്‍ അഭിനയവൈകൃതം കണ്ട്‌ മസ്തിഷ്കാഘാതം ഉണ്ടാവാതെ രക്ഷപ്പെട്ടു.

സിനിമ കണ്ടതില്‍ നിന്ന് പ്രേക്ഷകന്‌ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ ചില ഡയലോഗുകള്‍ മാത്രം.. "നീല ഷര്‍ട്ട്‌, വെള്ള ഷര്‍ട്ട്‌... 4 ചപ്പാത്തി, കുറച്ച്‌ കറി"

ഇതെന്താണ്‌ സംഗതി എന്ന് ചോദിക്കരുത്‌... ഈ സിനിമകണ്ട്‌ മാനസികനില തെറ്റിയ ഒരു പ്രേക്ഷകന്റെ ജല്‍പ്പനങ്ങളായി കരുതി എന്നോട്‌ ക്ഷമിക്കുക... (കൂടുതലോന്നും ചോദിക്കരുത്‌..പ്ലീസ്‌..)

Thursday, May 13, 2010

കഥ തുടരുന്നു



രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവേല്‍

രണ്ട്‌ വീട്ടുകാരുടേയും എതിര്‍പ്പുകളെ അതിജീവിച്ച്‌ വിവാഹിതരായി ജീവിതം തുടങ്ങുകയും 4-5 വയസ്സുള്ള ഒരു മകളുമായി സന്തോഷത്തോടെ ജീവിക്കുന്നതിന്നിടയില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തവും അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ ആദ്യഘട്ടം.

നിരാലംബരായവര്‍ക്കിടയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളും മനുഷ്യത്വവും സ്നേഹവും ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങളും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

ലളിതവും ആര്‍ദ്രവുമായ ഒരു കഥയെ സത്യസന്ധമായി മനുഷ്യസ്നേഹത്തില്‍ ചാലിച്ച്‌ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചപ്പോള്‍ അത്‌ ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായി.

എല്ലാ അഭിനേതാക്കളും നല്ല നിലവാരം പുലര്‍ത്തിയപ്പോഴും മമത മോഹന്‍ ദാസും മകളായി അഭിനയിച്ച ബാലതാരം ബേബി അനിഖയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ സ്വാധീനിച്ചു.

ഇളയരാജയുടെ മുന്‍ ഗാനങ്ങളുടെ ഛായയിലാണെങ്കിലും ആദ്യഗാനം മുഷിപ്പിച്ചില്ലെങ്കിലും രണ്ടാമത്തെ ഗാനം അത്ര നന്നായില്ല എന്നുതോന്നി.

മനപ്പൂര്‍വ്വം കണ്ണീര്‍പ്പുഴ സൃഷ്ടിക്കാന്‍ അവസരങ്ങളുണ്ടായിരുന്നെങ്കിലും അതിനുമുതിരാതെ വളരെ സ്വാഭാവികമായ സീനുകളിലൂടെ ചില സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നൊമ്പരമുണര്‍ത്താനും കണ്ണുകള്‍ ഈറനണിയിക്കാനും സാധിച്ചു എന്നതും ഈ ചിത്രത്തിന്റെ മികവാണെന്ന് തോന്നുന്നു.

സത്യന്‍ അന്തിക്കാടിന്റെ സമീപകാലചിത്രങ്ങളെ അപേക്ഷിച്ച്‌ വളരെ മികച്ച ഒരു ചിത്രം....സമീപകാല സൂപ്പര്‍ താര ആഘോഷചിത്രങ്ങളാല്‍ മനസ്സ്‌ നൊമ്പരപ്പെട്ട മലയാള സിനിമാ പ്രേമികള്‍ക്ക്‌ ചെറിയൊരു സാന്ത്വനം... ഈ കഥ തുടരുമ്പോള്‍, ഇതിലും നല്ല കഥകള്‍ മലയാളസിനിമയില്‍ തുടരട്ടെ... തുടരാന്‍ പ്രേക്ഷകര്‍ അംഗീകരിക്കട്ടെ...

Monday, May 10, 2010

പോക്കിരി രാജ



കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: ടോമിച്ചന്‍ മുളകു പാടം

കുട്ടിക്കാലത്ത്‌ നടക്കുന്ന ഓലപ്പന്ത്‌ കളിയോ, സാറ്റ്‌ കളിയോ, പന്ത്‌ കളിയോ കാണിച്ച്‌ കുട്ടികള്‍ തമ്മിലുള്ള വഴക്കിനെ മുതലാക്കി, അതിനെ പെരുപ്പിച്ച്‌ കുട്ടികള്‍ വളരുന്നതോടൊപ്പം വലുതാക്കിയെടുത്ത്‌ സിനിമയ്ക്ക്‌ വേണ്ട സെറ്റപ്പ്‌ ഉണ്ടാക്കിയെടുക്കുന്ന രീതി പ്രേക്ഷകര്‍ക്ക്‌ കണ്ടുമടുത്തുവെങ്കിലും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും ഇന്നും അതൊരു ഹരം തന്നെ.

കുട്ടിക്കാലത്ത്‌ നടക്കുന്ന എന്തെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ ഒരു മകന്‍ നാടുവിട്ട്‌ പോകുകയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം വലിയ സംഭവമായി (ഗുണ്ടകളൊക്കെയാണല്ലോ ഇപ്പോള്‍ വല്ല്യ സംഭവങ്ങള്‍) തിരിച്ചുവരുന്നതും നാം ഇനിയും കണ്‍ കുളിര്‍ക്കെ കണ്ട്‌ സഹിക്കുക.

അമ്പലവും പള്ളിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ആഘോഷങ്ങളോ ഉത്സവമോ ഹേതുവാക്കി രണ്ട്‌ വീട്ടുകാരെ രണ്ട്‌ പക്ഷത്ത്‌ നിര്‍ത്തി കഥ പറയാതെ ഇവിടെ ഒരു കഥയും ഉണ്ടാവില്ല എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയാര്‍ അവര്‍ക്ക്‌ നന്ന്.

ചെറുപ്പകാലത്ത്‌ കാലില്‍ മുള്ള്‌ കൊണ്ടാല്‍ പോലും ചേട്ടാ എന്ന് തികച്ച്‌ വിളിക്കുന്നതിനുമുന്‍പ്‌ ചേട്ടന്‍ സ്ലോ മോഷനില്‍ എത്തുകയും മുള്ളും അത്‌ നിന്നിരുന്ന പറമ്പും എല്ലാ ക്ലീന്‍ ആക്കിയിട്ട്‌ വിരല്‍ ചൂണ്ടി 'ഡേയ്‌...' എന്ന് അലറിക്കൊണ്ട്‌ കുറച്ച്‌ ഡയലോഗ്‌ അടിച്ചിട്ട്‌ അനിയനേയും കയ്യില്‍ പിടിച്ച്‌ നടന്നുപോകുകയും ചെയ്യും (ഇവിടെ സ്ലോ മോഷന്‍ വേണമെന്നില്ല.. ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌..).

അങ്ങനെയുള്ള ചേട്ടനാണ്‌ വലിയൊരു ത്യാഗവും തലയില്‍ ചുമന്ന് കൊണ്ട്‌ നാടുവിട്ടത്‌.

ഈ അനിയനും വളര്‍ന്ന് വലിയ സംഭവമായപ്പോള്‍ അതിന്റെ ആഘോഷത്തില്‍ ആടിപ്പാടുന്നതിന്നിടയ്ക്ക്‌ ചേട്ടനെ ഓര്‍മ്മവന്ന് 'എന്റെ ജീവന്റെ ജീവനായ ചേട്ടന്‍' എന്നോ മറ്റോ വികാരതീവ്രതയോടെ പറയുന്നുണ്ടെങ്കിലും ഈ അണ്ണന്‍ പോയ വഴി ഏതാണെന്നോ എവിടേലും ഉണ്ടോ എന്നോ അന്വേഷിക്കാന്‍ ടൈം കിട്ടിയില്ല എന്നതാണ്‌ സത്യം. അതല്ല, ഇനി ടൈം ആകുമ്പോള്‍ അങ്ങേര്‍ BMW കാര്‍ പിടിച്ച്‌ താനേ വന്നോളും എന്ന് അറിയാവുന്നതുകൊണ്ടാവാനും മതി. പക്ഷേ, ഇവര്‍ക്ക്‌ ഒരു അമ്മാവനുണ്ട്‌...എല്ലാ സത്യാവസ്ഥകളും അറിയുന്ന അമ്മാവന്‍... ഇദ്ദേഹം ഇടയ്ക്കിടയ്ക്ക്‌ ഈ ചേട്ടന്‍ സംഭവത്തെ പോയി കാണുകയും അവിടെ താമസിക്കുകയും ചെയ്യാറുണ്ടെന്ന് അവസാനം വെളിപ്പെടുത്തിയതോടെ പൂര്‍ണ്ണമായി.

ചേട്ടന്‍ സംഭവത്തെ കാണിക്കുന്നത്‌ തന്നെ തമിഴ്‌ സിനിമക്കാരെ നാണം കെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്‌. ഇയാള്‍ക്കെന്താ ഇന്നോവാ കാറിന്റെ ഡീലര്‍ഷിപ്പുണ്ടോ എന്ന് ആരും ചോദിച്ചുപോകും.

യങ്ങ്‌ സൂപ്പര്‍ സ്റ്റാറിനെ ഇണ്ട്രൊഡ്യൂസ്‌ ചെയ്തതും ഒട്ടും മോശമായില്ല.
ടൗണില്‍ ഇദ്ദേഹത്തെ ആക്രമിക്കാന്‍ പ്ലാന്‍ ഉണ്ടെന്ന് പ്രേക്ഷകരെ അറിയിച്ച ശേഷം ഇദ്ദേഹം ഒരു സ്ഥലത്ത്‌ പുറം തിരിഞ്ഞ്‌ അങ്ങനെ നില്‍പ്പാണ്‌... 'തല്ലാനുള്ളവര്‍ വാടേയ്‌..' എന്ന സ്റ്റെയിലില്‍.. പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിക്കുന്ന ഗുണ്ടകളെ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാതെ അദ്ദേഹം കൈ കാര്യം ചെയ്തു. എന്നിട്ടാണ്‌ വിശ്വരൂപം തിരിഞ്ഞ്‌ നിന്ന് കാണിച്ചത്‌.. പിന്നീടങ്ങോട്ട്‌ നോക്കിയും ഉന്തിയും ആളുകളെ പറത്തലായിരുന്നു...

ഈ ചേട്ടന്‍ കഥാപാത്രത്തെ ആണും പെണ്ണും കെട്ട ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ വിജയിച്ചിട്ടുണ്ട്‌. വലിയ സംഭവമായി എയര്‍ പിടിച്ച്‌ നില്‍ക്കുമ്പോഴും കുഴിത്തറ ഇംഗ്ലീഷ്‌ പറയിപ്പിച്ച്‌ കോമഡി സൃഷ്ടിക്കാനുള്ള ഉദ്ദേശം വളരെ കേമമായി എന്നുപറയാതെ വയ്യ.

മസിലും പെരുപ്പിച്ച്‌ കൂടെ കൊണ്ട്‌ നടക്കുന്ന പന്നിക്കൂട്ടങ്ങളെ ഒരു തല്ലിനുപോലും ഇങ്ങേര്‍ ഉപയോഗിക്കില്ല എന്ന വാശിയുണ്ടെന്ന് തോന്നുന്നു. തല്ല് നടത്തേണ്ട സ്ഥലത്ത്‌ വരുമ്പോള്‍ അവരെ കൈ കൊണ്ട്‌ ഒതുക്കി നീക്കി നിര്‍ത്തും.. എന്നിട്ട്‌ ഇങ്ങേര്‍ എല്ലാവരേയും അടിച്ച്‌ നിലം പരിശാക്കും.. രണ്ട്‌ ഡയലോഗ്‌ അടിക്കും... എന്നിട്ട്‌ എല്ലാവരും കൂടി സ്ലോ മോഷനില്‍ നടന്നുപോകും.. (പ്രേക്ഷകര്‍ കയ്യടിക്കുമെന്ന് പ്രതീക്ഷ... പക്ഷേ, പ്രേക്ഷകര്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ അന്തം വിട്ടിരിക്കും)

അനിയനും ചേട്ടനും സ്റ്റണ്ട്‌ രംഗങ്ങള്‍ ഉഗ്രനാക്കി. ഇവരെന്താ ഡിങ്കന്‌ ഉണ്ടായതാണോ എന്ന് ആരും ചോദിച്ചുപോകും... അതുപോലെയാണ്‌ വായുവില്‍ കിടന്നുള്ള പ്രകടനം... (കയര്‍ പൊട്ടിയെങ്ങാനും താഴെവീണിരുന്നെങ്കില്‍ കാണാമായിരുന്നു..)

ഒരു സീനില്‍ ചേട്ടന്‍ കല്ല്യാണ പത്രികയുമായി ശത്രുവായ കമ്മീഷണരുടെ വീട്ടിലേക്ക്‌ ഒരു വരവുണ്ട്‌... ചേട്ടന്‍ നടന്ന് വരുന്നു.. ബാക്ക്‌ സൈഡില്‍ രണ്ട്‌ സെക്യൂരിറ്റിക്കാര്‍ കയറില്‍ തൂങ്ങി വട്ടം കറങ്ങിക്കൊണ്ട്‌ എയറില്‍ തന്നെ നില്‍പ്പുണ്ട്‌... (കയര്‍ കെട്ടി കറക്കുക്കുന്ന ടെക്നിക്ക്‌ പ്രേക്ഷകര്‍ക്ക്‌ വ്യക്തമാക്കി തന്നതിന്‌ പ്രത്യേകം സ്തോത്രം..)

കമ്മീഷണര്‍, മുഖ്യമന്ത്രി, അവരുടെ മക്കള്‍, സമ്മതമില്ലാത്ത കല്ല്യാണം തുടങ്ങിയവയും വളരെ പുതുമയോടെ ഒരു മാറ്റവും കൂടാതെ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നു.

അനിയന്‍ സംഭവം കൊച്ചിയിലെത്തിയപ്പോള്‍ ഒരു പൈങ്കിളി എഴുത്തുകാരന്റെ രൂപത്തില്‍ സലിം കുമാറിനെ ഇദ്ദേഹത്തിന്റെ കൂടെ കൂട്ടിക്കെട്ടി നടത്തി നോക്കിയിട്ടും കോമഡി അങ്ങോട്ട്‌ വര്‍ക്കൗട്ട്‌ ആയില്ല. അങ്ങേര്‍ക്ക്‌ പൈങ്കിളി എഴുതാന്‍ വേണ്ടിയാണല്ലോ ഈ സിനിമ മുന്നോട്ട്‌ പോകുന്നത്‌ തന്നെ.

അളിയന്‍ SI യുടെ രൂപത്തില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനേയും വേണ്ടത്ര ഗോഷ്ടി കാണിപ്പിച്ച്‌ വെറുപ്പിച്ചു എന്നേ പറയേണ്ടതുള്ളൂ..

രാജമാണിക്യം, ചട്ടമ്പിനാട്‌ തുടങ്ങിയവയൊന്നും പോരാതെ ദിലീപിന്റെ ബോഡിഗാര്‍ഡിനെപ്പോലും വെറുതെ വിട്ടില്ല ഈ സിനിമയുടെ പിന്നണിക്കാര്‍...

ഇപ്പോഴത്തെ പെണ്‍കുട്ടികളും പണ്ടത്തേ പോലെ തന്നെ നായകന്‍ രണ്ട്‌ ഗുണ്ടകളെ തല്ലുന്ന കണ്ടാല്‍ പ്രേമ പരവശയാക്കും എന്നത്‌ കണ്ടപ്പോള്‍ കുളിരുകോരി. എന്തൊരു ദിവ്യ പ്രേമം...എല്ലാം ഫാസ്റ്റ്‌ ആയ ഈ കാലഘട്ടത്തില്‍ പ്രേമത്തിലും തീവ്രത വരുവാന്‍ അത്രയൊക്കെ സമയം തന്നെ ധാരാളം..

വീട്ടില്‍ കയറി പോലീസ്‌ പരിശോധിക്കുന്നതിന്നിടയില്‍ മയക്കുമരുന്ന് പോലുള്ള എന്തെങ്കിലും ഐറ്റംസ്‌ ബാഗിന്റെ സൈഡില്‍ തിരുകി കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്യുന്ന രീതി ഇനി ഞങ്ങളായിട്ട്‌ മാറ്റുന്നില്ല എന്നും ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ ഉറപ്പിച്ച്‌ പറയുന്നുണ്ട്‌.

തമിഴ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത ചില സംഗതികള്‍ കൂടി ഇതില്‍ വച്ച്‌ കെട്ടിയിട്ടുണ്ട്‌. ത്മിഴ്‌ മുത്തശ്ശിയെക്കൊണ്ട്‌ 'എന്‍ രാശാ സിങ്കം.. അവന്‍ ഇപ്പോ വരുവേന്‍.. വന്താല്‍ മുടിച്ചിടും...' എന്നൊക്കെ പറയിപ്പിച്ച്‌ വേണ്ട ബില്‍ഡ്‌ അപ്‌ കൊടുത്തിട്ട്‌ ഈ പറഞ്ഞ സിങ്കത്തെ സ്ലോ മോഷനില്‍ എഴുന്നള്ളിക്കുന്ന സംഗതി രണ്ടു മൂന്നു സ്ഥലത്ത്‌ ഉപയോഗിച്ചിട്ടുണ്ട്‌.

മന്ത്രിയുടെ വീട്ടിലേക്ക്‌ ഒരു ലോഡ്‌ മാധ്യമങ്ങളേയും വിളിച്ചുകൊണ്ട്‌ ചേട്ടന്റെ ഒരു വരവുണ്ട്‌.. എന്തോ കേമമായ സംഗതിയാണെന്നൊക്കെ തോന്നിപ്പിച്ച്‌ സെറ്റപ്പ്‌ ചെയ്ത സംഭവം ഇവിടുത്തെ മാധ്യമങ്ങളെ അവഹേളിക്കാന്‍ ഇതിന്റെ സംവിധായകന്‍ അറിഞ്ഞ്‌ ചെയ്തതാകണം. അവരത്‌ അര്‍ഹിക്കുന്നു.

പാട്ടും ഡാന്‍സും ഇല്ലെങ്കില്‍ ഞങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കില്ല എന്ന് സൂപ്പര്‍ താരങ്ങള്‍ നിര്‍ബന്ധം പിടിച്ചുകാണണം.. അല്ലാതെ, ഈ ചിത്രത്തില്‍ അത്തരം സംഗതികള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല. ശ്രീ. മമ്മൂട്ടി അവര്‍കളുടെ നൃത്തനൃത്ത്യങ്ങള്‍ പൃഥ്യിരാജിനെപ്പോലും നാണിപ്പിച്ചുകാണും... പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ...

മകനെ തെറ്റിദ്ധരിച്ച്‌ കുറ്റപ്പെടുത്തലും ശപിക്കലും പിന്നീട്‌ സത്യം അറിയുമ്പോഴുള്ള സെന്റിമെന്റ്സും പതിവ്‌ രീതിയില്‍ തന്നെ ഒരു ചേരുവകയായി ചേര്‍ത്തിട്ടുണ്ട്‌.

ഈ സിനിമ മുഴുവന്‍ കാണുവാന്‍ തീയ്യറ്ററില്‍ ഇരുന്നതിന്റെ ആ അമര്‍ഷവും വെറുപ്പും ഈ സമയം വരെ എന്നെ വിട്ടുമാറിയിട്ടില്ല. കുറേ സമയങ്ങളില്‍ നിര്‍ജ്ജീവാവസ്ഥയില്‍ 'ഇതൊന്ന് തീര്‍ന്ന് കിട്ടിയിരുന്നെങ്കില്‍' എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിട്ടും സംഗതി തുടര്‍ന്നുകൊണ്ടേയിരുന്നു (അത്രയ്ക്ക്‌ ബുദ്ധിമുട്ടാണെങ്കില്‍ നിനക്കെഴുന്നേറ്റ്‌ പോകാമായിരുന്നില്ലേ എന്നല്ലേ ചോദ്യം? ... കൂടെ വന്ന വീട്ടുകാരെയും വലിച്ചിറക്കി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടും ഈ റിവ്യൂ എഴുതേണ്ടതിന്റെ ആവശ്യം കൊണ്ട്‌ ഞാനൊരു ത്യാഗം ചെയ്തതാണ്‌)

ചവച്ച്‌ തുപ്പിയതും ശര്‍ദ്ദിച്ചതുമായ സംഭവവികാസങ്ങള്‍ വീണ്ടും വീണ്ടും എടുത്ത്‌ പ്രേക്ഷകന്‌ വിളമ്പാനുള്ള ധൈര്യത്തിന്‌ ഒരൊറ്റ കാരണം ഈ സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കന്‍ തയ്യാറാവുന്നത്‌ മാത്രമാണ്‌.. മാത്രമല്ല, എന്ത്‌ കൂതറയായാലും കയ്യടിച്ച്‌ വിജയിപ്പിച്ച്‌ വിടാന്‍ കെല്‍പ്പുള്ള പരസ്യസംവിധാനങ്ങളും ഫാന്‍സും അതില്‍ വീണുപോകുന്ന പ്രേക്ഷകരും..

ശ്രീ. മമ്മൂട്ടിയെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ ഇനിയെങ്കിലും പ്രേക്ഷകരോട്‌ അല്‍പം നീതി പുലര്‍ത്തണമെന്ന് തോന്നുന്നു. ആവശ്യത്തിലധികം പണം സമ്പാദിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ഇവരൊക്കെയല്ലേ നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകുവാനായി പരിശ്രമിക്കേണ്ടത്‌.. മറ്റേ യുവനടന്‍ പിച്ചവച്ചുതുടങ്ങിയിട്ടല്ലേയുള്ളൂ.. അവന്‍ കുറച്ച്‌ വിവരക്കേട്‌ കാണിക്കട്ടേ.. പക്ഷേ...

എന്തായാലും ശ്രീ. മമ്മൂട്ടിയുടെ തന്നെ ഒരു ഡയലോഗ്‌ കടമെടുത്തുകൊണ്ട്‌ അപേക്ഷിച്ചുകൊള്ളട്ടേ..

"താങ്കള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരോടും മലയാള സിനിമയോടും കുറച്ചുകൂടി മാന്യത കാണിക്കണം... സെന്‍സുണ്ടാകണം, സെന്‍സിബിലിറ്റിയുണ്ടാകണം, സെന്‍സിറ്റിവിറ്റിയുണ്ടാകണം....ഇത്തരം സിനിമകള്‍ ചെയ്ത്‌ പ്രേക്ഷകരെ വഞ്ചിച്ച്‌ മലയാള സിനിമയെ നശിപ്പിക്കരുത്‌... പ്ലീസ്‌. "

Friday, April 23, 2010

ടി.ഡി. ദാസന്‍ Std. VI B



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മോഹന്‍ രാഘവന്‍

നിര്‍മ്മാണം: പോള്‍ വടക്കുംഞ്ചേരി, പോള്‍ വലികോടത്ത്‌

ഓര്‍മ്മ വയ്ക്കുന്നതിനുമുന്‍പേ അച്ഛനുപേക്ഷിച്ചുപോയ ഒരു മകന്‍, അമ്മയോടും അച്ഛമ്മയോടൊപ്പം കേരളത്തിലെ ഒരു ഗ്രാമത്തില്‍ കഴിയുകയും, അച്ഛനു വേണ്ടി ആഗ്രഹിച്ച്‌ അമ്മയുടെ പെട്ടിയില്‍ നിന്ന് കിട്ടിയ ഒരു അഡ്രസ്സിലേയ്ക്ക്‌ എഴുത്ത്‌ അയയ്ക്കുകയും ചെയ്യുന്നു..

അമ്മ അടുത്തില്ലാതെ അച്ഛനോടും വീട്ടില്‍ ഒരു കാരണവരെപ്പോലെ കൂടെയുള്ള ആളോടുമൊപ്പം ബാംഗ്ലൂരില്‍ താമസിച്ച്‌ പഠിക്കുന്ന പെണ്‍കുട്ടി...

മകന്‍ അച്ഛനയച്ച കത്ത്‌ ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ്‌ വരുന്നത്‌. പണ്ട്‌ ഈ വീട്ടില്‍ താമസിച്ചിരുന്നവരുടെ ഡ്രൈവറായിരുന്നുവത്രേ ഈ കത്തിന്റെ അഡ്രസ്സില്‍ പറയുന്ന അച്ഛന്‍..

മകനോടുള്ള അച്ഛന്റെ സ്നേഹവും ആഗ്രഹവും മനസ്സിലാക്കി, ആ മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛനാണെന്ന വ്യാജേന പെണ്‍കുട്ടി മറുപടി അയച്ച്‌ കുറേ കാലം മുന്നോട്ടുപോകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാ തന്തു.

ഇതിന്നിടയില്‍ പരസ്യചിത്രങ്ങളുടെയും മറ്റും ഡയറക്ടര്‍ ആയ പെണ്‍കുട്ടിയുടെ അച്ഛന്‍, എഴുത്ത്‌ വായിച്ച്‌ ഒരു സിനിമയ്ക്കുള്ള തിരക്കഥാ ചര്‍ച്ചയുമായി നടത്തുന്ന ശ്രമവും ഈ ചിത്രത്തിലുണ്ട്‌.

പൊതുവേ എല്ലാവരും നല്ല അഭിനയ നിലവാരം പുലര്‍ത്തി. ബാലതാരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്‌. ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌ ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നതിന്‌ വളരെ സഹായകരമായി.

ആദ്യം അല്‍പം ബോറടിപ്പിച്ചെങ്കിലും , പല രംഗങ്ങളിലും നല്ല ഒരു ഫീല്‍ ഉണ്ടാക്കുന്നതിന്‌ ഇതിന്റെ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌.

വളരെ സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും നിലവാരം പുലര്‍ത്തി.

എന്നിരുന്നാലും, കുറേ ന്യൂനതകളും ഒരു പെര്‍ഫെക്‌ ഷന്റെ കുറവും ഈ ചിത്രത്തിന്‌ അനുഭവപ്പെട്ടു.

ഇതിന്റെ കഥയുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സിനിമാ ചര്‍ച്ച ചിത്രീകരണരംഗങ്ങളും ആവിഷ്കാരവും അത്ര നന്നായി തോന്നിയില്ല. ഇത്‌ പ്രധാന കഥയെ ബാധിക്കുന്നില്ലാത്തതിനാല്‍ അതിന്റെ ആവശ്യകത തന്നെ സംശയമാണ്‌. ഒടുവിലത്തെ രംഗത്തിന്‌ ഈ സിനിമാചിത്രീകരണവുമായി ഒരു ബന്ധമുണ്ട്‌... പക്ഷേ, അതല്‍പം സംശയജനകവുമാണ്‌..

കുറച്ച്‌ സംശയങ്ങളും ക്ലാരിറ്റി കുറവുകളും ഈ ചിത്രത്തില്‍ അനുഭവപ്പെട്ടു.

1. അച്ഛന്റെ മാവ്‌ എന്ന് പറഞ്ഞ്‌ മാവ്‌ വെട്ടാന്‍ കുട്ടി സമ്മതിക്കാതിരിക്കുന്നതിന്റെ കാരണം പിടി കിട്ടിയില്ല. (ആരെങ്കിലും മുന്‍പ്‌ എന്തെങ്കിലും ഇതിനെക്കുറിച്ച്‌ അച്ഛനുമായി ബന്ധപ്പെടുത്തി ഈ മാവിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടോ എന്തോ? )

2. പെണ്‍കുട്ടിയുടെ അമ്മ എന്തുകൊണ്ട്‌ അച്ഛനുമായി അകന്ന് വിദേശത്ത്‌ താമസിക്കുന്നു എന്നത്‌ വ്യക്തമല്ല. ജോലിയുടേയോ പഠിപ്പിന്റേയോ മറ്റോ ഭാഗമായി പോയതാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവുമായും കുട്ടിയുമായും അവര്‍ക്ക്‌ കാര്യമായ ബന്ധമില്ലാത്തതായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല, പെണ്‍കുട്ടിയുടെ അച്ഛന്‌ ഒരു പെണ്‍ സുഹൃത്ത്‌ ഉണ്ടെന്ന സൂചയനയും നല്‍കുന്നു.

3. ആണ്‍കുട്ടിയുടെ അച്ഛന്‍ ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ നാട്‌ വിട്ട്‌ പോകാനുള്ള കാരണവും വ്യക്തമാക്കുന്നില്ല. എന്ത്‌ കാരണം വേണേലും പ്രേക്ഷകര്‍ ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടേ... എനിക്കേതായാലും സൗകര്യമില്ല എന്നതാണാവോ തിരക്കഥാ കൃത്തിന്റെ ഉദ്ദേശം.

4. ആണ്‍കുട്ടിയുടെ അമ്മയുടെ സ്വഭാവത്തില്‍ എന്തെങ്കിലും ദൂഷ്യമുണ്ടോ എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ആളുകളുമായുള്ള ഇടപെടലുകളില്‍ നിന്ന് അങ്ങനെ ദൂഷ്യമുണ്ടാവാന്‍ യാതൊരു സാദ്ധ്യതയുമില്ല എന്ന് തോന്നിപ്പിക്കുകയും മറ്റു ചില സംഭവങ്ങളും രംഗങ്ങളും അതിന്‌ വിരുദ്ധമായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇതും വേണമെങ്കില്‍ പ്രേക്ഷകന്‍ വീട്ടില്‍ പോയിരുന്ന് ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടെ എന്നായിരിക്കും ഉദ്ദേശം...

5. ആണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ സംഭവിച്ചത്‌ എന്ത്‌ എന്ന ചോദ്യം അവശേഷിപ്പിച്ചിരിക്കുന്നു. 'നാട്ടുകാര്‍ പലതും പറയുന്നുണ്ട്‌.. ഞാനൊന്നും അന്വേഷിക്കാന്‍ പോയില്ല' എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട്‌ പറയിപ്പിച്ചത്‌ സംവിധായകന്റെ തന്നെ അഭിപ്രായമാണോ ആവോ.. :-)

6. ചിത്രത്തിന്റെ ക്ലൈമാക്സില്‍, 'സ്വപ്നത്തില്‍ കണ്ട വള' ഒരല്‍പം സംശയം ജനിപ്പിച്ചു. സിനിമാചിത്രീകരണഭാവനയില്‍ കണ്ട ആ വള, എങ്ങനെ കൃത്യമായി ആ കുട്ടിയുടെ സ്വപ്നത്തില്‍ കയറിപ്പറ്റി എന്നതാണ്‌ സംശയം. എനിക്ക്‌ മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല.. എങ്കിലും....

പൊതുവേ പറഞ്ഞാല്‍ ഒരു ഗംഭീരചിത്രമൊന്നുമല്ലെങ്കിലും നിലവാരമുള്ള ഒരു സിമ്പിള്‍ സിനിമ... സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും അഭിനയവും മ്യൂസിക്കും എല്ലാം ചേര്‍ന്ന് നിരാശാപ്പെടുത്താത്ത ഒരു ചിത്രം.. സമീപകാല സ്റ്റാര്‍ ചിത്രങ്ങളെ അപേക്ഷിച്ച്‌ വളരെ ഭേദം...

Thursday, April 22, 2010

പാപ്പി അപ്പച്ചാ



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മമാസ്‌
നിര്‍മ്മാണം: അനൂപ്‌

നാട്ടിലെ വലിയ ബിസിനസ്‌ പ്രമാണിമാരായ അപ്പച്ചനും മകനും, അവര്‍ തമ്മിലുള്ള സ്നേഹവും സൗഹൃദവും, അവരുടെ ബിനിനസ്‌ വെറും റോളിങ്ങിലാണെന്നും, സാമ്പത്തിക ബുദ്ധിമുട്ട്‌ വരുമ്പോള്‍ ജനങ്ങളും ഇന്‍ഷുറന്‍സുകാരും മണ്ടന്മാരാണെന്ന് തീരുമാനിച്ച്‌ അവരെ പറ്റിച്ച്‌ മുന്നോട്ട്‌ പോകുന്നതും, പിന്നീട്‌ ഇടയ്ക്ക്‌ വച്ച്‌ അപ്പച്ചനും മകനും തെറ്റിദ്ധാരണയാല്‍ അകലുന്നതായും, ആ സമയത്ത്‌ ശത്രുപക്ഷം അപ്പച്ചനുമായി കൂട്ടുകൂടുന്നതും, ഒടുവില്‍ എല്ലാം മനസ്സിലാക്കി, വില്ലന്മാരെയും ഇടിച്ച്‌ നിരത്തി അപ്പച്ചനും മകനും കെട്ടിപ്പിടിച്ച്‌ നില്‍ക്കുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിന്റെ ഒരു രത്നച്ചുരുക്കം. ഇതിനിടയില്‍ ആനി ടീച്ചര്‍ എന്ന ഒരു നായികയുണ്ട്‌, പതിവുപോലെ ചെറുപ്പത്തിലേ കൂട്ടുകാരിയായിരുന്നതും, ബാലിശമായ കാരണത്താല്‍ പിണങ്ങി ശത്രുതയായതും, അവസാനം പാപ്പിയോട്‌ ഇഷ്ടമാകുകയും ചെയ്യുന്ന പതിവു നായിക തന്നെ.

കുറേ സമയം പല ഡയലോഗുകളിലൂടെയും സിറ്റുവേഷന്‍സിലൂടെയും കുറച്ച്‌ ഹാസ്യം തരക്കേടില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിന്റെ ആകെ ഒരു പോസിറ്റീവ്‌ കാര്യമായി എനിക്ക്‌ തോന്നിയത്‌. ദിലീപിന്റെ കൂടെ അഭിനയിച്ച ഹാസ്യതാരം ശ്രദ്ധേയമായി. ദിലീപില്‍ നിന്ന് വിഭിന്നമായ ഒരു ശൈലിയൊന്നും പ്രതീക്ഷിക്കാതെ അദ്ദേഹം മുന്‍പ്‌ അവതരിപ്പിച്ചിട്ടുള്ള ഹാസ്യകഥാപാത്രങ്ങളുടെ മറ്റൊരു ആവിഷ്കാരം എന്നേ പറയാനുള്ളൂ. വലിയ സംഭവമൊന്നുമല്ലെങ്കിലും ഇന്നസെന്റ്‌ തന്റെ റോള്‍ ഭംഗിയാക്കി.

കാവ്യാ മാധവന്റെ ആനി ടീച്ചറുടെ ചില രംഗങ്ങള്‍ രസകരമായി... കാവ്യാ മാധവനെ കണ്ടിരിക്കാന്‍ ഇഷ്ടപ്പെട്ടു ;-)

'കാട്ടുമാക്കാന്‍' ഗാനം വെറുപ്പിച്ച്‌ കൊന്നു... അത്‌ വെറുമൊരു വൈകൃതമല്ലായിരുന്നു.. ദൃശ്യവൈകൃതവും ശ്രവണ വൈകൃതവും ചേര്‍ന്ന് ഒരു പ്രത്യേക തരം ഡിഷ്‌ ആയിരുന്നു...

ഉദിത്‌ നാരായണനെക്കൊണ്ട്‌ മലയാളം പാട്ട്‌ പാടിച്ചത്‌, ചൂടുള്ള ഉരുളക്കിഴങ്ങ്‌ വായില്‍ ഇട്ടുകൊടുത്ത്‌ ചെയ്യിപ്പിച്ചപോലെ തോന്നി... വരികള്‍ ഒന്നും മനസ്സിലായില്ല... അതല്ലാ.. മനസ്സിലാക്കണ്ട എന്ന് കരുതി തന്നെയാകും.. എന്തായാലും നന്ദി..

ഈ ചിത്രത്തിലെ നാട്ടുകാരെപ്പോലെ പ്രേക്ഷകരും മണ്ടന്മാരാണെന്ന് കരുതിയാവും മമാസ്‌ യാതൊരു വിശ്വസനീയതയോ ലോഗിക്കോ കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥ കെട്ടിപ്പെടുത്തത്‌ എന്നുവേണം കരുതാന്‍. ഒടുവില്‍ നാട്ടുകാര്‍ വിവരം വെക്കുമ്പോഴെങ്കിലും (തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടേ വിവരം വെക്കൂ എന്നത്‌ വേറെ), പ്രേക്ഷകര്‍ക്ക്‌ വിവരം വെക്കുമെന്ന് മമാസിന്‌ തോന്നാത്തതും ബാലിശമായിപ്പോയി.

ദിലീപിനെ പറന്നടിപ്പിച്ച്‌ കയ്യടി വാങ്ങാന്‍ ഒരുപാട്‌ കഷ്ടപ്പെട്ടെങ്കിലും അതത്ര കേമമായില്ല എന്നതാണ്‌ സത്യം.

അശോകന്റെ ഹാസ്യവില്ലന്‍ കഥാപാത്രം അത്ര മോശമായില്ല.

ചെറുപ്പത്തില്‍ നാട്‌ വിട്ട്‌ പോകേണ്ടിവന്ന് പ്രതികാരവുമായി തിരിച്ചെത്തുന്ന വില്ലനും അത്‌ വച്ചുണ്ടാക്കാന്‍ ശ്രമിച്ച സസ്പന്‍സ്‌ ക്ലെമാക്സും ചീറ്റിപ്പോയി... ആനി ടീച്ചര്‍ക്ക്‌ നേരെയുള്ള പാപ്പിയുടെ ദേഷ്യത്തോടെയുള്ള ഭീഷണി ഡയലോഗുകള്‍ക്കൊടുവില്‍ ആനി ടീച്ചര്‍ തിരിച്ച്‌ ഡയലോഗ്‌ അടിച്ച്‌ പൊളിച്ചടുക്കുന്ന രസകരമായ സീനിന്റെ അവസാനം വീര്‍പ്പിച്ച ബലൂണിന്റെ കാറ്റുപോകുന്നതായി കാണിച്ച രംഗം, ക്ലെമാക്സിലും കാണിക്കാമായിരുന്നു.

എന്തിനേറെ പറയുന്നൂ... പാപ്പീ..... ഞങ്ങളോടിത്‌ വേണ്ടായിരുന്നു.. :-)

Monday, April 12, 2010

ജനകന്‍



സംവിധാനം: എന്‍. ആര്‍. സഞ്ജീവ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
നിര്‍മ്മാണം: അരുണ്‍ എം.സി., എ. ഷാന്‍

സുരേഷ്‌ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്ന വളരെ പ്രസക്തമായ ഒരു പ്രമേയമാണെന്നൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ ഇവരുടെ ഇന്റവ്യൂകളിലൂടെയും മറ്റ്‌ വാര്‍ത്താമാധ്യമങ്ങളിലൂടെയും കേട്ടിരുന്നു.

ഒരുപാട്‌ തവണ കണ്ടും കേട്ടും കഴിഞ്ഞ ഈ പ്രമേയം തന്നെയാണോ ഇവര്‍ ഉദ്ദേശിച്ചത്‌, അതോ ഇനി പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്ത വേറെന്തെങ്കിലും പ്രമേയം ഈ സിനിമയില്‍ ഒളിച്ചിരിപ്പുണ്ടൊ എന്നൊക്കെയാണ്‌ ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയത്‌.

ലൈഗികപീഠനത്തിന്നിരയായി ഒരു പെണ്‍ കുട്ടി കൊല്ലപ്പെടുന്നതും അതിനു പിന്നില്‍ വമ്പന്മാര്‍ ഉണ്ടാകുന്നതും അവരോട്‌ പ്രതികാരം ചെയ്യുന്നതുമെല്ലാം പുതിയതും പ്രസക്തവുമാകുന്നതും കഥ കേള്‍ക്കാന്‍ ഒരു അഡ്വക്കേറ്റ്‌ ഉണ്ടാകുമ്പോഴാണോ ആവോ?

'ഒരച്ഛന്റെ രോദനം..' ഫലിപ്പിച്ചെടുക്കാന്‍ സുരേഷ്‌ ഗോപി നന്നേ കഷ്ടപ്പെട്ടപ്പോള്‍ കഥ കേള്‍ക്കാന്‍ മോഹന്‍ലാലിന്‌ കാര്യമായി ബുദ്ധിമുട്ടേണ്ടിവന്നില്ല.

സംഭവ കഥ പറയുമ്പോള്‍ നമ്മള്‍ സാധാരണ കണ്ടതും, കണ്ട ഒരാള്‍ പറഞ്ഞതോ ആയതുമായ കാര്യങ്ങളാണല്ലോ... ഈ സിനിമയില്‍ പ്രേക്ഷകന്‍ മാത്രം കണ്ട കാര്യവും ഉള്ളിലെ കഥയില്‍ പറയാന്‍ ഉപയോഗിക്കുന്നത്‌ വിചിത്രമായി തോന്നി. ഒരു കൊലപാതകം നടത്തുന്ന രീതി പ്രേക്ഷകരെ കാണിക്കുന്നുണ്ട്‌. ഇത്‌ സിനിമയിലെ കഥാപാത്രങ്ങള്‍ അറിയുന്നില്ല. പക്ഷേ, അഡ്വക്കേറ്റിനോട്‌ കഥ പറയുമ്പോള്‍ ഈ സാഹചര്യം കൂടി വിവരിച്ചു കേള്‍പ്പിച്ചത്‌ വളരെ കേമമായി.

'രഹസ്യപ്പോലീസ്‌' എന്ന സിനിമ കണ്ടതോടെ എസ്‌. എന്‍. സ്വാമിയുടെ തിരക്കഥയുള്ള സിനിമയ്ക്ക്‌ പോകില്ല എന്ന പ്രതിജ്ഞ തെറ്റിച്ചറ്റിന്‌ എനിക്കിതുതന്നെ കിട്ടണം... പിന്നെ ആകെയുള്ള ഒരു ആശ്വാസമെന്തെന്നാല്‍ വന്‍ തുക കൊടുത്ത്‌ മള്‍ട്ടിപ്ലക്സിലോ മറ്റൊ പോയി കണ്ടില്ല എന്നുള്ളതാണ്‌.

ശക്തമായ കഥയോ തിരക്കഥയോ ഇല്ലാതെ സൂപ്പര്‍ സ്റ്റാറുകളെ ഒന്നിച്ചണിനിരത്തി പ്രേക്ഷകരെ പറ്റിക്കാം എന്ന വ്യാമോഹവും ഫലിക്കുന്നില്ല എന്നുവേണം ഈ സിനിമയോട്‌ പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം കണ്ടാല്‍ മനസ്സിലാക്കേണ്ടത്‌.

ഒരു കാര്യം പറയാന്‍ വിട്ടുപോയി... In & As എന്നതിന്റെ അര്‍ത്ഥം ഈയിടെ വല്ലതും മാറിയാരുന്നോ?... ഈ ആഴ്ചയിലെ പത്രം വായിച്ചില്ല അതാ....