രചന, സംവിധാനം: വിനീത് ശ്രീനിവാസൻ
വിനോദ് എന്ന പയ്യന് ആയിഷ എന്ന ഒരു മൊഞ്ചത്തി പെണ്ണിനോടുള്ള പ്രണയവും അതിൽ ഭാഗഭാക്കാകുന്ന ഒരു കൂട്ടം സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുള്ളതാകുന്നു ഈ സിനിമയുടെ കഥ.
രസകരമായ ചില ചെറിയ സംഭവങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ഈ സിനിമയെ കുറെയൊക്കെ സമ്പുഷ്ടമാക്കാൻ വിനീത് ശ്രീനിവാസനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രണയം എന്നത് ഒട്ടും തന്നെ തീവ്രതയോ വിശ്വാസ്യതയോ ഇല്ലാതെ അവശേഷിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്കയും.
ഒരു പെൺ കുട്ടിയുമായി കൂട്ടിയിടിച്ച് വീണശേഷം ഒരു ‘സോറി’ എഴുതിക്കൊടുത്ത് ഒന്ന് രണ്ട് വട്ടം ദർശിച്ച് കഴിഞ്ഞാൽ ‘പ്രണയം’ പൊട്ടിമുളച്ച് വിടരുമെന്ന് പ്രഖ്യാപിച്ചാൽ എത്ര എളുപ്പം സംഗതി തീർന്നു. പ്രണയിക്കുന്ന ഒരു യുവാവിനുണ്ടാകുന്ന മാനസികചിന്തകളും വികാരങ്ങളും ഒരു പരിധിവരെ പ്രതിഫ്ഹലിപ്പിക്കാൻ സാധിച്ചെങ്കിലും പെൺ കുട്ടിയുടെ ഭാഗം ഒട്ടും തന്നെ വ്യക്തമല്ലാതെ വിശ്വാസ്യയോഗ്യമല്ലാതെ വഴിയിൽ കിടക്കുന്നു. അതും ഒട്ടും തന്നെ അനുകൂല സാഹചര്യങ്ങളല്ലാത്ത ഒരു ചുറ്റുപാടിൽ നിന്ന് ഒരു പെൺ കുട്ടിയ്ക്ക് വളരെ ചങ്കൂറ്റമുള്ള ഒരു തീരുമാനമെടുക്കേണ്ടി വരുന്ന തരത്തിൽ പ്രണയം അനുഭവപ്പെടുന്ന ഒന്നും തന്നെ ഉണ്ടായില്ല എന്നതും ന്യൂനതയായി അവശേഷിക്കുന്നു.
ഈ സിനിമയുടെ കാലഘട്ടം ഏതെന്ന് ഇടയ്ക്കെങ്കിലും സന്ദേഹം തോന്നുന്ന പലതും ചിത്രത്തിൽ കാണാം. സൈക്കിൾ ചവിട്ടി ട്യൂഷൻ എടുക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരനെ സിനിമയിലെങ്കിലും കാണാൻ കിട്ടിയത് സന്തോഷം.
ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെയടക്കം മൊത്തമായി ഒരു പ്രണയവിജയത്തിനായി വിനീത് ശ്രീനിവാസൻ തീറെഴുതിക്കൊടുത്തത് ആർഭാടമായിപ്പോയി.
എന്നിരുന്നാലും ഹാസ്യാത്മകമായ പല സംഭാഷണ ശകലങ്ങളും പ്രണയിതാവിന്റെ മാനസികപ്രതിഫലനങ്ങളും ചില ഗാനങ്ങളുമെല്ലാം ചേർന്ന് ഈ ചിത്രം അതിന്റെ ഗുണനിലവാരം അർഹിക്കുന്നതിൽ കൂടുതൽ പ്രേക്ഷക അംഗീകാരം നേടുന്നു എന്നതാണ് പൊതുവേ തീയ്യറ്ററുകളിൽ നിന്ന് കാണാൻ സാധിക്കുന്നത്.
അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. മനോജ് കെ ജയൻ രാജമാണിക്യത്തിന് പഠിച്ച് കൊണ്ടേയിരുന്നു.
ആയിഷയായി അഭിനയിച്ച പെൺ കുട്ടി തട്ടത്തിൻ മറയത്ത് നിന്ന് പ്രേക്ഷകരെ ആകർഷിച്ചു. ആ ആകർഷണം ഒരു പരിധിവരെ നെവിൻ പോളി തന്റെ അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തു.
Rating: 5 / 10