Monday, July 18, 2011

ദി ഫിലിം സ്റ്റാര്‍ (The Film Star)

സംവിധാനം: സഞ്ചീവ്‌ രാജ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. സുരേഷ്‌ ബാബു

വ്യവസായവല്‍ക്കരണത്തിണ്റ്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട്‌ മുഖ്യധാരയില്‍ നിന്ന് ഒതുങ്ങി കഷ്ടപ്പെട്ട്‌ ജീവിതം തുടരേണ്ടിവരുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധിയായി, അവരുടെ ഇടയില്‍ നിന്ന് ജീവിതാനുഭവങ്ങളുടെ തിരക്കഥയുമായി നന്ദഗോപന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണിനെ കാണാനായി ശ്രമിക്കുന്നു. രണ്ട്‌ വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സൂര്യകിരണിണ്റ്റെ ഹോട്ടലില്‍ നുഴഞ്ഞുകയറിയെങ്കിലും വേദനയോടെ തണ്റ്റെ കയ്യിലുള്ള തിരക്കഥ നന്ദഗോപന്‍ അവിടെ എറിഞ്ഞിട്ട്‌ പോയെങ്കിലും സൂര്യകിരണിണ്റ്റെ മനസ്സിനെ സ്പര്‍ശിച്ച ഒരു കഥ അതില്‍ ഉണ്ടായിരുന്നു.

യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ആ തിരക്കഥ, ആ സംഭവങ്ങള്‍ നടന്ന അതേ സ്ഥലങ്ങളില്‍ വച്ച്‌ ചിത്രീകരിക്കാന്‍ സൂര്യകിരണ്‍ ശ്രമിക്കുമ്പോളുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം.

കമ്മ്യൂണിസ്റ്റ്‌ അനുഭാവമുള്ളവരുടെ മനസ്സില്‍ ഇടയ്ക്കൊക്കെ ഒന്ന് സ്പര്‍ശിക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്‌ എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിണ്റ്റെ ആകെയുള്ള ഒരു മേന്‍മ. മാത്രമല്ല, ആധുനികവല്‍ക്കരണത്തിണ്റ്റെ ഭാഗമായി തുടച്ചുനീക്കപ്പെടുന്ന പാവപ്പെട്ടവണ്റ്റെ വേദനയും ജീവിതവും കുറച്ചൊക്കെ വരച്ചുകാട്ടാനും സാധിച്ചിട്ടുണ്ട്‌ ഈ ചിത്രത്തില്‍. ഒരു രാഷ്ട്രീയ നേതാവിണ്റ്റെയും ഫിലിം സ്റ്റാറിണ്റ്റേയും ജനപിന്തുണയുടെ അസ്ഥിരതയെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇടയ്ക്കൊക്കെ ചില ഡയലോഗുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാനുള്ള ശ്രമമുണ്ടെങ്കിലും വളരെ കുറച്ചേ അതെല്ലാം ഏശുന്നുള്ളൂ.

ദിലീപിനെ പ്രൊജക്റ്റ്‌ ചെയ്ത്‌ കാണിച്ചിരിക്കുന്നെങ്കിലും ഇത്‌ കലാഭവന്‍ മണി ചിത്രത്തില്‍ ദിലീപ്‌ അഭിനയിക്കുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കോട്ടും സ്യൂട്ടും ഇട്ടില്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തോന്നില്ല എന്ന കാരണം കൊണ്ടാവാം ഈ സംഗതി ശരീരത്തില്‍ നിന്ന് ഊരാന്‍ കലാഭവന്‍ മണിക്ക്‌ അധികം അവസരം കിട്ടിയിട്ടില്ല... ഒന്നുകില്‍ സംവിധായകണ്റ്റെ നിര്‍ബന്ധം, അല്ലെങ്കില്‍ മണിയുടെ നിര്‍ബന്ധം... രണ്ടായാലും കോട്ടിന്‌ രക്ഷയില്ല.

ആദ്യത്തെ അര മണിക്കൂര്‍ ഈ ചിത്രം കണ്ടിരിക്കാന്‍ സാധിച്ചാല്‍ അത്‌ നമ്മുടെ ജീവിതത്തിലെ ക്ഷമാശീലത്തിണ്റ്റെ ഉത്തമ മാതൃകയായി മാറും. സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ അതിക്രമങ്ങളും തനി തറ നിലവാരമുള്ള ഹാസ്യശ്രമങ്ങളുമാണ്‌ ആദ്യത്തെ കുറേ നേരം... ഇടയ്ക്ക്‌ ദിലീപും കൂടെ ചേരുന്നുണ്ടെങ്കിലും അങ്ങേര്‍ ഒരു പാവം പിടിച്ച നിലയിലായതിനാല്‍ ഉപദ്രവമില്ല.

പലപ്പോഴും നായികയും നായകനും തമ്മില്‍ ആടിപ്പാടുന്നത്‌ ഇവരിലാരെങ്കിലും സ്വപനം കാണുന്നതായാണ്‌ പതിവ്‌. ഇവിടെ ഒരു പുതുമയുണ്ട്‌.. വെറുതേ നോക്കിനില്‍ക്കുന്ന സുരാജ്‌ വെഞ്ഞാര്‍മൂട്‌ സ്വപനം കണ്ടതിനെത്തുടര്‍ന്ന് കലാഭവന്‍ മണിയും രംഭയും ചേര്‍ന്ന ഒരു ഗാന നൃത്തരംഗം അനുഭവിക്കാന്‍ പ്രേകകര്‍ക്ക്‌ ഗതിവന്നു. ആ ഒരൊറ്റ കാരണം മതി സുരാജിനെ തല്ലിക്കൊല്ലാനുള്ള കലി വരാന്‍.

ഇനിയും ഒരുപാട്‌ പുതുമകളും പ്രത്യേകതകളും ഈ ചിത്രത്തിലുണ്ട്‌. നന്ദഗോപന്‍ എന്ന കഥാപാത്രത്തിന്‌ ചെവി കേള്‍ക്കാന്‍ പാടില്ലെങ്കിലും ഒരു കാല്‍ വെപ്പുകാലാണെങ്കിലും സംഘട്ടനരംഗങ്ങളില്‍ അദ്ദേഹം ഒരു കോമ്പ്രമൈസിനുമില്ല. തടിമാടന്‍മാരെ പുഷ്പം പോലെ ഇടിച്ച്‌ പറപ്പിക്കും, കറക്കിയടിക്കും, അടിച്ച്‌ തെറിപ്പിക്കും. എല്ലാവരും കയറില്‍ കെട്ടി പറക്കുന്നതും തിരിയുന്നതും വ്യക്തമായി മനസ്സിലാക്കിത്തരുന്നു സ്റ്റണ്ട്‌ മാസ്റ്റര്‍... വികലാംഗതയുള്ള ഈ തിരക്കഥാകൃത്തിണ്റ്റെ പരാക്രമം ഒരിക്കലൊന്നുമല്ല, പലപ്രാവശ്യം കാണേണ്ടിവരും...

കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും പുതുമയുണ്ട്‌. നന്ദഗോപണ്റ്റെ കാല്‍ വെട്ടിഎടുത്തത്‌ മന്ത്രിയാണത്രേ... വെട്ടി ആറ്റിലെറിയാന്‍ പറഞ്ഞെങ്കിലും നന്ദഗോപന്‍ ജീവിച്ചിരുന്നു.. എങ്ങനെ? എപ്പോ? എന്തിന്‌? ഈ ചോദ്യങ്ങള്‍ക്ക്‌ ഒരൊറ്റ ഉത്തരമേ ഉള്ളൂ... "ദൈവ നിശ്ചയം"....

കാല്‌ വെട്ടിയ ആളുമായി പാവത്തിന്‌ ഒരു ശത്രുതയുമില്ല, മാത്രമല്ല ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ല. പാവം തന്നെ.

മറ്റൊരുപുതുമ എന്തെന്നാല്‍ പണ്ട്‌ പുരാണകഥകളിലൊക്കെ കേട്ടിട്ടുള്ളപോലെ വെള്ളത്തില്‍ മുങ്ങിമരിച്ചെന്നുകരുതിയ പയ്യന്‍ എങ്ങോ ഒഴുകിപ്പോയി രക്ഷപ്പെട്ടു. ഈ പള്ളീലച്ഛന്‍മാര്‍ കുളിക്കാനിറങ്ങുന്ന പുഴ ഏതാണാവോ? കാരണം, അങ്ങനെ ഒരു അച്ഛനാണ്‌ ഈ കുട്ടിയെ കിട്ടിയതത്രേ..

ഒരാള്‍ വിചാരിച്ചാല്‍ നിലയുള്ള വെള്ളത്തില്‍ മുങ്ങിച്ചാവാന്‍ പറ്റുമോ? പറ്റും... ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം അതിന്‌ ഉദാഹരണം... പുഷ്പം പോലെ മുങ്ങിച്ചത്തു.. വെറുതേ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ മതിയല്ലോ...

ഒടുവില്‍ സിനിമാ ക്ളൈമാസ്കും ഒറിജിനല്‍ ക്ളൈമാക്സും എല്ലാം കൂടി കൂട്ടിക്കുഴച്ച്‌ അവസാനിപ്പിക്കും.

കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പരിശ്രമിച്ചാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാക്കാവുന്ന ഒരു പ്രമേയത്തെ, മണവും നിറവും ഗുണവുമില്ലാത്ത ഒരു ഉല്‍പ്പന്നമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ്‌ വിലയിരുത്തുമ്പോള്‍ തോന്നിയ കാര്യം.

Rating : 2 / 10

1 comment:

സൂര്യോദയം said...

കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പരിശ്രമിച്ചാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാക്കാവുന്ന ഒരു പ്രമേയത്തെ, മണവും നിറവും ഗുണവുമില്ലാത്ത ഒരു ഉല്‍പ്പന്നമാക്കിത്തീര്‍ത്തിരിക്കുന്നു