Friday, May 15, 2015

ഒരു സെക്കന്‍റ് ക്ലാസ്സ് യാത്ര



രചന, സംവിധാനം: ജെക്സന്‍ ആന്‍റണി , രെജീഷ് ആന്‍റണി

ഒരു പെണ്കുട്ടിയോട് രണ്ടാനച്ഛന്‍ തോന്നുന്ന കാമവും അതിനെ പ്രതിരോധിക്കാന്‍ മകന്‍ നടത്തുന്ന ശ്രമവുമാണ്‍ ഈ ചിത്രത്തിന്‍റെ കഥ.  ആദ്യപകുതിയില്‍ ചെമ്പന്‍ വിനോദും ജോജോ മാളയും കുറച്ചൊരു നര്‍മ്മം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അതെല്ലാം ഒരു ആവറേജ് നിലവാരത്തില്‍ തന്നെ നിലനിന്നു.  വിനീത് ശ്രീനിവാസന്‍ ചില വേഷങ്ങളിലും ചേഷ്ടകളിലും ശ്രീനിവാസനെ ഓര്‍മ്മിപ്പിച്ചു. ഒരു ഗാനം മികച്ചതായിരുന്നു. 

ആദ്യപകുതിക്ക് ശേഷം കഥ കുറച്ചൊരു സീരിയസ് തലത്തിലേയ്ക്ക് മാറിയെങ്കിലും അതില്‍ ഒരു ത്രില്‍ ജനിപ്പിക്കാനുള്ള സംവിധായകരുടെ ശ്രമം അത്രയ്ക്കങ്ങ് വിജയിച്ചില്ല.

സിനിമയിലെ നായകന്‍റെ ഒരു പ്രേമം എവിടെയോ എങ്ങനെയോ സമാപിച്ചു.
വിനീത് ശ്രീനിവാസന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ നിക്കി ഗില്‍റാണി പതിവുപോലെ ചിരിഭാവം നിലനിര്‍ത്തി.

ജോജോയും ശ്രീജിത് രവിയും അവരുടെ ഭാഗം ഭംഗിയാക്കി.


ഈ സിനിമ ശരാശരി നിലവാരത്തില്‍ എത്തിയോ എന്ന് പോലും സംശയമാണ്.

Rating : 4 / 10

Thursday, May 14, 2015

ചന്ദ്രേട്ടന്‍ എവിടെയാ



സംവിധാനം: സിദ്ധാര്‍ഥ് ഭരതന്‍
രചന : സന്തോഷ് എച്ചിക്കാനം

ഗവര്‍ണ്മെന്‍റ് ജോലിക്കാരനായ ചന്ദ്രമോഹന്‍ (ദിലീപ്)ക്ലാസ്സിക്കല്‍ ഡാന്സിനെക്കുറിച്ച് റിവ്യൂകള്‍ എഴുതുന്നതില്‍ അറിയപ്പെടുന്ന വ്യക്തിയാണ്.  

ചന്ദ്രമോഹന്‍റെ ഭാര്യയായ സുഷമയും (അനുശ്രീ) ഗവര്‍ണ്മെന്‍റ് ജോലിക്കാരിയാണെങ്കിലും രണ്ടാളും അകലെയുള്ള ഓഫീസുകളില്‍ ആയതിനാല്‍ അവധിദിവസങ്ങളിലേ ഒരുമിച്ച് താമസിക്കുന്നുള്ളൂ. 

ചന്ദ്രമോഹന്‍റെ നൃത്തപ്രേമം സുന്ദരികളായ സ്ത്രീകളേയും ഉള്‍പ്പെടെ ആയതിനാല്‍ സുഷമയ്ക്ക് ചെറിയൊരു ശങ്കയുണ്ട്. പൊതുവേ ഇടയ്ക്കിടെ ചന്ദ്രമോഹനെ ഫോണില്‍ വിളിച്ച് ച്ന്ദ്രേട്ടന്‍ എവിടെയ?’, എണീറ്റോ?’, ഓഫീസില്‍ എത്തിയോ?’, ഭക്ഷണം കഴിച്ചോ?’ തുടങ്ങിയ ചോദ്യങ്ങളുമായി നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ ഒരു ടൂറ് പോകുമ്പോള്‍ അവിടെ വളരെ പ്രശസ്തമാണ്‍ എന്ന് പറയപ്പെടുന്ന ഒരു ജ്യോതിഷിയെ കാണുകയും ചന്ദ്രമോഹന്‍റെ ഭൂതകാലത്തെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.  

ആയിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ഏതോ ഒരു രാജാവിന്‍റെ സഭയിലെ കവിയായിരുന്നെന്നുംഅവിടെ നൃത്തവുമായി വന്ന ഒരു സുന്ദരിയുമായി പ്രണയത്തിലായെന്നും തുടര്‍ന്ന് രാജാവിന്‍റെ അപ്രീതിക്ക് പാത്രമായെന്നും യുദ്ധഭൂമിയിലേയ്ക്ക്അയക്കപ്പെടുകയും ആന ചവിട്ടിക്കൊല്ലുകയും ചെയ്തെന്നുമൊക്കെ പറയുന്നു.  

ആ സ്ത്രീ വീണ്ടും ഈ ജന്മത്തില്‍ ചന്ദ്രമോഹനെ തേടി എത്തുമെന്നും പ്രവചിക്കുന്നതോടെ സുഷമയുടെ ശ്രദ്ധ കൂടുകയും ഫോണ്‍ വിളിയും സംശയവും വര്‍ദ്ധിക്കുകയുംചെയ്യുന്നു.


ഒരു നര്‍ത്തകിയില്‍ ആകൃഷ്ടനാകുന്ന ചന്ദ്രമോഹന്‍റെ വികാരവിചാരങ്ങളും തന്‍റെ ഭര്‍ത്താവിനെ തിരിച്ച് പിടിക്കാനുള്ള സുഷമയുടെ ശ്രമങ്ങളും ഈ ചിത്രത്തില്‍ തുടര്‍ന്ന് കാണുന്നു.

പക്ഷേ, വളരെ വിരസമായ കഥാസന്ദര്‍ഭങ്ങള്‍ തന്നെയാണ്‍ ഈ ചിത്രത്തിന്‍റെ ന്യൂനത.  ചില കുടുംബ സന്ദര്‍ഭങ്ങള്‍പ്രേക്ഷകര്‍ക്ക് കണക്റ്റ് ചെയ്യാനാകുമെങ്കിലും മുഴുവന്‍ സമയം കണ്ടിരിക്കാവുന്ന രസങ്ങളൊന്നും ഈ ചിത്രത്തിലില്ല.  

പക്ഷേ, ക്ലൈമാക്സിന്‍റെ ഒരു പത്ത് മിനിറ്റിന്‍ മുന്പ് ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം (നര്‍ത്തകിയായ സുഹൃത്തിനോടൊപ്പം രാത്രി ചെലവിടാന്‍ ചന്ദ്രമോഹന്‍ തയ്യാറെടുക്കുന്നതും അങ്ങോട്ടുള്ള യാത്രയും)പ്രേക്ഷകരെ ശരിക്കും ചിരിപ്പിക്കും. 


Rating : 4.5 / 10

ചിറകൊടിഞ്ഞ കിനാവുകള്‍



സംവിധാനം : സന്തോഷ് വിശ്വനാഥ്
രചന: പ്രവീണ്‍ എസ്, അരുണ്‍ അജയ്

സിനിമാചട്ടക്കൂടിനെയും പതിവുകളേയും ഹാസ്യാത്മകമായ വിമര്‍ശനത്തിന് വിധേയമാക്കുന്ന സ്പൂഫ് എന്ന വിഭാഗത്തിലാണ്‍ ഈ ചിത്രം പെടുന്നത്.

ടൈറ്റിലില്‍ നിന്ന് തന്നെ തുടങ്ങുന്നു ഈ ചിത്രത്തിന്‍റെ രസകരമായ കാര്യങ്ങള്‍.

ഉദാഹരണം:  അച്ഛനോ അമ്മയ്ക്കോ ഗുരുവിനോ ശിഷ്യനോ ഒന്നുമല്ല ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.  ഇത് കാണാന്‍ ധൈര്യം കാണിച്ച പ്രേക്ഷകരായ നിങ്ങള്‍ക്കാണ്.

പല ഘട്ടങ്ങളിലും വളരെ ആസ്വാദ്യകരമായരീതിയില്‍ കളിയാക്കലുകളും പൊളിച്ചടുക്കലുകളും ഉണ്ടെങ്കിലും മൊത്തത്തില്‍ ഒരു വിരസത ഈ ചിത്രത്തിനെ ബാധിച്ചിട്ടുണ്ട്.

യു.കെ. ക്കാരനായി വരുന്ന കുഞ്ചാക്കോബോബന്‍ രണ്ടാമന്‍റെ മേക്കപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല.


എന്തായാലും നല്ലൊരു ഉദ്യമം എന്ന രീതിയില്‍ ഇതിന്‍റെ അണിയറപ്രവര്‍ത്തകരോട് ബഹുമാനമുണ്ടെങ്കിലും വേണ്ടത്ര താല്‍പര്യജനകമായി ഈ ചിത്രത്തെ വളര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഈ ചിത്രത്തിന്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകാന്‍ സാദ്ധ്യതയുള്ളതായി കാണുന്നു.

Rating : 5 / 10

ഭാസ്കര്‍ ദി റാസ്കല്‍



രചന , സംവിധാനം : സിദ്ധിക്

എല്ലാ സിനിമയിലും കാണുന്ന പതിവുപോലെ കുട്ടിക്കാലത്ത് കഷ്ടതകളനുഭവിച്ച് ഇപ്പോള്‍ വലിയ പണക്കാരനായ ബിസിനസ്സുകാരനായ ഭാസ്കരപിള്ള (മമ്മൂട്ടി) തന്‍റെ മകന്‍ ആദിയും (മാസ്റ്ററ് സനൂപ്) അച്ഛന്‍ ശങ്കരനാരായണപിള്ളയും (ജനാര്‍ദ്ദനന്‍) വാലുകളുമായി (ഷാജി നവോദയ, ഷാജോണ്‍, ഹരിശ്രീ അശോകന്‍)  ജീവിക്കുന്നു.

സ്വന്തമായി ബിസിനസസ് (ചോക്കലേറ്റ്സ്) ചെയ്ത് ജീവിക്കുന്ന ഹിമ (നയന്‍ താര) തന്‍റെ മകളായ ശിവാനിയോടൊപ്പം (ബേബി അനിഖ) ജീവിക്ക്കുന്നു.  ശിവാനിയും ആദിയും സഹപാഠികളാണ്‍.  ശിവാനിക്ക് ഭാസ്കറിനേയും ആദിക്ക് ഹിമയേയും വളരെ ഇഷ്ടപ്പെടുന്നു.  പക്ഷേ, ഹിമയും ഭാസ്കറും തമ്മില്‍ കണ്ടുമുട്ടലുകള്‍ അത്ര ആരോഗ്യകരമാകുന്നില്ല.

ആദിയും ശിവാനിയും ചേര്‍ന്ന് ഹിമയേയും ഭാസ്കറിനേയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നു.

ഇത്രയും ഭാഗം കുറച്ച് രസകരമായി കണ്ടിരിക്കാവുന്നതാണ്‍.

ഇതിനുശേഷം കാര്യങ്ങള്‍ എന്തൊക്കെയോ ഭീകരതകളിലേയ്ക്ക് വഴിമാറുന്നു. 

ഹിമയുടെ പൂര്‍ വ്വ കാലവും പഴയ ഭര്‍ത്താവും എല്ലാം ഇറങ്ങിപ്പുറപ്പെടുകയും കാര്യങ്ങള്‍ തോക്കും വെടിയിലും എത്തിച്ചേരുകയും സംഭവിക്കുന്നു.

കുട്ടികളെ ആകര്‍ഷിച്ച് കുടുംബങ്ങളെ തീയ്യറ്ററില്‍ എത്തിക്കാനുള്ള തന്ത്രങ്ങളൊക്കെ ഇതിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ ശരിക്കുംഉപയോഗിച്ചിട്ടുണ്ട്.


ഒരുവിധം ആസ്വാദ്യകരമായ ആദ്യപകുതിയും അനാവശ്യസങ്കീര്‍ണ്ണതകളിലേയ്ക്ക് പോകുന്ന രണ്ടാം പകുതിയുമായി ഇതൊരു ആവറേജ് നിലവാരം പുലര്‍ത്തുന്നു.

Rating : 4.5 / 10




Wednesday, April 01, 2015

ഒരു വടക്കന്‍ സെല്‍ഫി


രചന: വിനീത്‌ ശ്രീനിവാസന്‍
സംവിധാനം : ജി പ്രജിത്ത്‌

പഠിക്കാന്‍ വിമുഖനായ ഒരു യുവാവ്‌ (നിവിന്‍ പോളി) വായില്‍ നോക്കിയായി പരീക്ഷയെല്ലാം തോറ്റ്‌ നടന്ന് സിനിമാ ഡയറക്ടറാകാനൊക്കെ ആഗ്രഹിച്ച്‌ ഷോര്‍ട്ട്‌ ഫിലിം ഒക്കെ ചെയ്ത്‌ കൂട്ടുകാരുമായി നടന്ന് വീട്ടുകാര്‍ക്ക്‌ ഉപകാരമില്ലാതെ ജീവിക്കുന്നതുമൊക്കെയായി ആദ്യത്തെ കുറേ സമയം ഈ ചിത്രത്തിണ്റ്റെ കഥ വികസിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം ഉണ്ടാകുന്ന ഹാസ്യരംഗങ്ങള്‍ ആസ്വാദ്യകരമാണ്‌.

അങ്ങനെയുള്ള ഈ യുവാവിണ്റ്റെ തൊട്ടപ്പുറത്തെ വീട്ടില്‍ താമസിക്കാന്‍ എത്തുന്ന ഒരു സുന്ദരി പെണ്‍കുട്ടിയില്‍ ഈ യുവാവിന്‌ താല്‍പര്യം തോന്നുന്നു. വീട്ടില്‍ വെറുതേ ഇങ്ങനെ നിക്കാന്‍ പറ്റില്ല എന്ന നിലപാടില്‍ അച്ഛന്‍ എത്തുകയും അദ്ദേഹത്തെ സഹായിക്കാന്‍ കടയിലേയ്ക്ക്‌ പോകേണ്ടിവരികയും ചെയ്യും എന്ന സ്ഥിതിയില്‍ ഈ യുവാവ്‌ നാട്‌ വിട്ട്‌ ചെന്നൈ പോകാന്‍ ട്രയിന്‍ കയറുന്നു.

ട്രെയിനില്‍ വച്ച്‌ അവിചാരിതമായി അയല്‍ വീട്ടിലെ പെണ്‍കുട്ടിയെ കാണുകയും അവള്‍ ചെന്നൈയില്‍ ഒരു ഇണ്റ്റര്‍ വ്യൂവിന്‌ പോകുകയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടി യുവാവിനെ കൂടുതല്‍ സംസാരിക്കാനോ ഇടപെടാനോ അനുവദിക്കുന്നില്ല. ഇതിന്നിടയില്‍ ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി തണ്റ്റെ മൊബൈലില്‍ ഒരു സെല്‍ഫി എടുത്ത്‌ നാട്ടിലെ സുഹൃത്തിന്‌ അയച്ച്‌ കൊടുക്കുന്നു. ചെന്നൈയില്‍ കുറേ കറങ്ങിത്തിരിഞ്ഞ്‌ സിനിമാമോഹത്തിന്‌ ഭംഗം വന്ന് ഈ യുവാവ്‌ നാട്ടില്‌ തിരിച്ചെത്തുമ്പോഴേയ്ക്ക്‌ അവിടെ സ്ഥിതി വഷളായിക്കഴിഞ്ഞിരുന്നു.
അയല്‍ വീട്ടിലെ പെണ്‍കുട്ടി ഇത്‌ വരെ തിരിച്ചെത്തിയിട്ടില്ല എന്നതും എവിടെയാണെന്ന് അറിയില്ലെന്നതും പ്രശ്നമായതോടെ ഈ യുവാവിണ്റ്റെ സുഹൃത്ത്‌ മൊബൈലില്‍ അയച്ച്‌ കിട്ടിയ ഫോട്ടോ വച്ച്‌ അവര്‍ രണ്ടുപേരും കൂടി പ്രേമിച്ച്‌ നാടുവിട്ടതാണെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം ചെയ്യലില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ അവസാനം ഉപായമെന്ന തരത്തില്‍ താനും ആ കുട്ടിയും കൂടി നാട്‌ വിട്ടതാണെന്നും വീട്ടുകാരെ സമ്മതിപ്പിച്ച്‌ കല്ല്യാണം നടത്താന്‍ നാട്ടില്‍ തിരിച്ച്‌ വന്നതാണെന്നും ഇയാള്‍ പറയുന്നു. പക്ഷേ, നാട്ടിലെ പാര്‍ട്ടിക്കാര്‍ പിറ്റേന്ന് ചെന്നൈയിലേയ്ക്ക്‌ കൂടെ വന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ തയ്യാറാകുന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ ഈ യുവാവ്‌ വീണ്ടും നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച്‌ ചെന്നൈയിലേയ്ക്ക്‌ വണ്ടി കയറുന്നു. കൂടെ സുഹൃത്തും ചേരുന്നു.

പെണ്‍കുട്ടിയെ കണ്ടെത്താന്‍ ചെന്നൈയിലെത്തുന്ന ഇവര്‍ നേരിടേണ്ടിവരുന്ന ചില കാര്യങ്ങളും ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചറിയലുകളുമായി ഈ ചിത്രത്തിണ്റ്റെ കഥ താളം തെറ്റി വഴി തെറ്റി എവിടേയ്ക്കോ ഒക്കെ സഞ്ചരിക്കുന്നു.

ചിത്രത്തിലുടനീളം ഹാസ്യം സമ്പന്നമായിട്ടുണ്ടെങ്കിലും ചിത്രത്തിന്‌ ഒരു കൃത്യമായ ആത്മാവ്‌ ഇല്ലാതെ പോകുന്നു എന്നതാണ്‌ ന്യൂനത.

ഒരു യുവാവിണ്റ്റെ കഴിവ്‌ കേടുകളും പ്രശ്നങ്ങളിലും തുടങ്ങി കഥ വേറെ എന്തിലൊക്കെയോ തട്ടിത്തടഞ്ഞ്‌ പല വഴിയ്ക്ക്‌ പോകുന്നതിനാല്‍ കഥയ്ക്ക്‌ ഒരു കൃത്യത ഇല്ലാതാകുന്നു.
പക്ഷേ, ചില നിഗൂഢതകളിലൂടെ കൊണ്ടുപോയി അമ്പരപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഇതൊക്കെ ഇത്രയ്ക്ക്‌ കഷ്ടപ്പെടാനുണ്ടോ എന്ന് തോന്നുക സ്വാഭാവികം.

വില്ലനെ കണ്ടുപിടിക്കാന്‍ അവതരിച്ച വിനീത്‌ ശ്രീനിവാസണ്റ്റെ കഥാപാത്രത്തിണ്റ്റെ വിശദീകരണം അത്ഭുതകരം തന്നെ. കുറേ പേരെ ഇണ്റ്റര്‍ നെറ്റിലൂടെ പറ്റിച്ച ഒരുത്തനെ കണ്ടെത്താന്‍ വലിയ അന്വേഷണം നടത്തി ഇപ്പോഴും ആ പാവം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 

ഒരു സ്ഥലത്ത്‌ ഒരു ബിസിനസ്സില്‍ കൂട്ടാളിയായിരുന്നു എന്നൊക്കെ അറിയാമായിരുന്നിട്ടും ഈ വില്ലണ്റ്റെ ഒരു ഫോട്ടോയോ മറ്റ്‌ വിവരങ്ങളോ കിട്ടാതെ തമിഴ്‌ നാട്‌ പോലീസും ഈ പാവം ഉദ്യോഗസ്ഥനും ഉഴലുകയായിരുന്നുപോലും.

സിനിമയുടെ അവസാന ഘട്ടത്തിനോടടുക്കുമ്പോള്‍ നായകനായ യുവാവ്‌, അതുവരെയുള്ള തണ്റ്റെ കഴിവുകേടുകള്‍ അതിജീവിച്ച്‌ അതിബുദ്ധിമാനായി മാറി ഈ അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത്‌ ഹീറോയിസം തെളിയിക്കുന്നു.

ഇതൊക്കെ കഴിഞ്ഞ്‌ ക്ളൈമാക്സില്‍, വില്ലനെ കണ്ടെത്തുന്ന ഉദ്യോഗസ്ഥന്‍, ഈ യുവാവിനെ വിളിച്ച്‌ വരുത്തുന്നു. ഇന്ന് ആ വില്ലന്‍ പിടിയിലാവും എന്നും അതിനുമുന്‍പ്‌ നിനക്ക്‌ രണ്ട്‌ കൊടുക്കാനായി അവസരത്തിനായി വിളിച്ചതെന്നും പറയുമ്പോള്‍ അവര്‍ തമ്മിലുള്ള ആത്മബന്ധം കണ്ട്‌ കണ്ണ്‍ നിറഞ്ഞുപോകും.

തുടര്‍ന്ന്, വില്ലനെ തിരിച്ചറിയുമ്പോള്‍ നായകന്‍ ഒരു ബിയറും കുപ്പിയുമായി സ്ളോമോഷനില്‍ ചെന്ന് വില്ലണ്റ്റെ തലയ്ക്കടിക്കുന്നതോടെ സിനിമ ശുഭമായി അവസാനിക്കുന്നു. ഹീറോയിസത്തിന്‌ ഹീറോയിസവുമായി, പ്രേക്ഷകര്‍ക്ക്‌ വീട്ടില്‍ പോകാറുമായി.

ഈ ചിത്രത്തിലെ നായിക അവസാന രംഗത്തോടടുക്കുമ്പോള്‍ വല്ലാതെ കരയുന്ന കണ്ട്‌ പ്രേക്ഷകര്‍ ഒരു വിഭാവം കൂവി പ്രോത്സാഹിപ്പിക്കുന്നത്‌ കണ്ടു.

മഞ്ജിമ മോഹന്‍ എന്ന നായിക അഴകും ശാലീനതയും ഉള്ളതായി പ്രേക്ഷകന്‌ ബോദ്ധ്യപ്പെടും.

നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും വിനീത്‌ ശ്റീനിവാസനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. 

വിജയരാഘവന്‍ മികച്ച്‌ നിന്നു.

മ്യൂസിക്‌ ഗംഭീരമൊന്നുമല്ലെങ്കിലും കൌതുകം ഉണ്ടാക്കുന്നതും സഹനീയവുമായിരുന്നു.

മികച്ച ചില ചിത്രങ്ങള്‍ രചിച്ച വിനീത്‌ ശ്റീനിവാസണ്റ്റെ മികവ്‌ ഈ ചിത്രത്തില്‍ വേണ്ടരീതിയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌.

എങ്കിലും, ഹാസ്യം വേണ്ടുവോളം വാരി വിതറിക്കൊണ്ട്‌ പ്രേക്ഷകരെ ഒരു പരിധിവരെ കയ്യിലെടുക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിട്ടുണ്ട്‌.

Rating : 5.5/10

Monday, March 30, 2015

എന്നും എപ്പോഴും



കഥ : രവീന്ദ്രന്‍
തിരക്കഥ, സംഭാഷണം: രഞ്ജന്‍ പ്രമോദ്‌
സംവിധാനം : സത്യന്‍ അന്തിക്കാട്‌

ഒട്ടും കൃത്യനിഷ്ഠയില്ലാത്ത, പക്ഷേ ജോലിയില്‍ മിടുക്കനായ 'വനിതാരത്നം' മാഗസിന്‍ എഡിറ്ററായ വിനീത്‌ എന്‍ പിള്ളൈ (മോഹന്‍ ലാല്‍).

കുടുംബക്കോടതി വക്കീലും മുന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ അമ്മയുമായ വിവാഹമോചിത ദീപ.

ഒരു സാഹചര്യത്തില്‍ വിനീതിന്‌ ദീപയുടെ ഇന്റര്‍ വ്യൂ  തന്റെ മാഗസിന്റെ വിശേഷാല്‍ പതിപ്പില്‍ ചേര്‍ക്കുന്നതിനുവേണ്ടി സംഘടിപ്പിക്കേണ്ടിവരുന്നു. ദീപയാണെങ്കില്‍ അങ്ങനെ ഒരു ഇന്റര്‍ വ്യൂവിന്‌ താല്‍പര്യം കാണിക്കുന്നില്ല.

തുടര്‍ന്ന് വിനീതിന്റെ ശ്രമങ്ങളും അതിന്നിടയ്ക്ക്‌ ദീപയെക്കുറിച്ചും അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും വിനീതിന്റെ കണ്ടെത്തലുകളും ചില ഇടപെടലുകളും എല്ലാം ചേര്‍ന്ന് കഥ വികസിക്കുന്നു.

ഒടുവില്‍ ദീപയുടെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ വിനീതിന്റെ സാന്നിദ്ധ്യം ദീപയ്ക്ക്‌ ആശ്വാസകരമാകുന്നതും ദീപ എന്ന സ്ത്രീയോട്‌ വിനീതിന്‌ ബഹുമാനം കലര്‍ന്ന് സ്നേഹം രൂപപ്പെടുന്നതും കാണാം.

സത്യന്‍ അന്തിക്കാടിന്റെ ചില സ്ഥിരം മെലോഡ്രാമ ലൈന്‍ ഈ ചിത്രത്തിലില്ല എന്നത്‌ വളരെ ആശ്വാസകരമാണ്‌.
മദ്ധ്യവയസ്കനായ ഒരു അവിവാഹിതനും വിവാഹിതയായ ഒരു സ്ത്രീയും തമ്മില്‍ രൂപപ്പെടുന്ന ഒരു പ്രത്യേകതരം ഫ്രണ്ട്ഷിപ്പിലൂടെ കഥയെ കൊണ്ടുപോകാനും ക്ലൈമാക്സോടടുക്കുമ്പോള്‍ വലിയ കോലാഹലങ്ങളോ ബഹളങ്ങളോ നിലവിളിയോ ഇല്ലാതെ പര്യവസാനിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഈ ചിത്രത്തിന്റെ പോസിറ്റീവായ കാര്യമാണ്‌.

അതേസമയം, ഇന്നസെന്റിന്റെയും ഭാര്യയുടേയും കഥാപാത്രങ്ങള്‍ ഒരു മാറ്റവുമില്ലാതെ പഴയപടി ഈ ചിത്രത്തിലും തുടരുന്നു. സത്യന്‍ അന്തിക്കാടിന്‌ മടുത്തില്ലെങ്കിലും, പ്രേക്ഷകര്‍ക്ക്‌ മടുത്തില്ലെങ്കിലും , ശ്രീമാന്‍ ഇന്നസെന്റിനെങ്കിലും മടുത്തുകാണും ഈ പ്രക്രിയ എന്ന വിചാരം വെറുതേയായി.

പൊതുവേ സീനുകള്‍ അല്‍പം ബോറാണെങ്കിലും, മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ ചെറിയ ചെറിയ ചില ഭാവങ്ങളും ചേഷ്ടകളും കൊണ്ട്‌ ഓരോ സീനും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കടന്നുപോകുന്നു എന്നതാണ്‌ സത്യം.

വിനീത്‌ ജോലി ചെയ്യുന്ന മാഗസിന്റെ ഉടമയായ സ്ത്രീയും വിനീതിന്റെ അമ്മയ്ക്കും തമ്മില്‍ പണ്ട്‌ മുതലേ ഒരു വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു എന്നതാണ്‌ വിനീതിന്‌ ആ മാഗസിനില്‍ അച്ചടക്കരാഹിത്യത്തിലും തുടരാന്‍ സാധിക്കുന്നതിന്‌ കാരണമായിരുന്നത്‌. ഇവരുടെ മകള്‍ കല്ല്യാണി (റീനു മാത്യൂസ്‌) ലണ്ടനില്‍ നിന്നെത്തി മാഗസിനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വിനീതുമായി സ്വരച്ചേര്‍ച്ചയുണ്ടാകുകയും ഒരു ഘട്ടത്തില്‍ വിനീത്‌ ജോലി രാജിവെക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് വിനീതിനെ വീട്ടില്‍ വന്നുകാണുന്ന കല്ല്യാണിയും അമ്മയും വിനീതിനോട്‌ തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. അവിടെ വെച്ച്‌ കല്ല്യാണിയ്ക്ക്‌ തന്റെ ഇഷ്ടപ്പെട്ട ചില വെസ്റ്റേര്‍ണ്‍ മ്യൂസിക്‌ ഗാനങ്ങള്‍ വിനീതിന്റെയും ഫേവറേറ്റ്‌ ആണെന്ന് മനസ്സിലാകുന്നു. കൂട്ടത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ബോക്സിങ്ങ്‌ ഫോട്ടോ നോക്കി കല്ല്യാണിയുടെ അമ്മയുടെ 'ഇവന്‍ കോളേജില്‍ ബോക്സിങ്ങ്‌ ചാമ്പ്യനായിരുന്നു' എന്ന ഒരു കമന്റും. ഉടനെ കല്ല്യാണി ഫ്ലാറ്റ്‌. ഇതൊക്കെ സഹിക്കേണ്ടി വരുന്ന പ്രേക്ഷകരും ഫ്ലാറ്റ്‌!

കാര്യമായി പ്രേക്ഷകഹൃദയത്തെ സ്പര്‍ശിക്കുന്ന രംഗങ്ങളോ കഥയോ ഒന്നും തന്നെ ഈ ചിത്രത്തിലില്ലെങ്കിലും ഈ ചിത്രം പ്രേക്ഷകനെ ദ്രോഹിക്കുന്നില്ല.

സിനിമയുടെ അവസാനഘട്ടത്തോടടുക്കുമ്പോഴുള്ള 'മലര്‍ വാക കൊമ്പത്ത്‌' എന്ന് തുടങ്ങുന്ന ഗാനം ഈ സിനിമയ്ക്ക്‌ അല്‍പമെങ്കിലും ആശ്വാസകരമായ ഒരു ആത്മാവ്‌ ഉണ്ടാക്കിക്കൊടുത്തു എന്ന് തോന്നി.

ഗ്രിഗറി എന്ന നടന്‍ മോഹന്‍ ലാലിനോടൊപ്പം നിന്ന് ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാവുന്ന കുറച്ച്‌ നര്‍മ്മ രംഗങ്ങള്‍ പ്രദാനം ചെയ്തു.

മഞ്ജുവാര്യര്‍ ഒന്ന് രണ്ട്‌ സീനുകളില്‍ തന്റെ അഭിനയതീവ്രത പ്രകടമാക്കിയെങ്കിലും കഥാപാത്രത്തിന്റെ ആവര്‍ത്തനം ചെറിയൊരു വിരസതയിലേയ്ക്ക്‌ എത്തിക്കുന്നുണ്ടായിരുന്നു. അതേപോലെ തന്നെ, പ്രായത്തിന്റെ അഭംഗിയും മനസ്സിലായിത്തുടങ്ങി.

വളരെ ആസ്വാദ്യകരമായ മികച്ച കഥാസാഹചര്യങ്ങളുള്ള ഒരു സിനിമയായിരിക്കും എന്ന പ്രതീക്ഷയോടെ ഈ ചിത്രം കാണാന്‍ പോകുന്നവര്‍ക്ക്‌ നിരാശയായിരിക്കും ഫലം എന്നതാണ്‌ സത്യം.

Rating : 5.5/ 10

100 ഡേയ്സ്‌ ഓഫ്‌ ലവ്‌ (100 Days of Love)



രചന, സംവിധാനം : ജനു സ്‌ മുഹമ്മദ്‌

ബാംഗ്ലൂരിലെ ഒരു പ്രസിദ്ധമായ മാഗസിനില്‍ ജോലി ചെയ്യുന്ന ബാലന്‍ കെ നായര്‍ താമസിക്കുന്നത്‌ തന്റെ സുഹൃത്തായ ഉമ്മറിനോടൊപ്പമാണ്‌. ഭക്ഷണപ്രിയനും കമ്പ്യൂട്ടര്‍ ഗെയിമില്‍ വല്ലാത്ത ഭ്രമവുമുള്ള ആളാണ്‌ ഉമ്മര്‍.

ഒരു സായാഹ്നത്തില്‍ ബാലന്‍ ഒരു പെണ്‍കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടുന്നു.
ആ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു കവറിനുള്ളില്‍ നിന്ന് പഴയ ഒരു ക്യാമറ കിട്ടുകയും അത്‌ ഡെവലപ്‌ ചെയ്തതില്‍ നിന്ന് കിട്ടുന്ന ചില ചിത്രങ്ങള്‍ വെച്ച്‌ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉമ്മറിന്റെ സഹായത്തോടെ ഒരു ഗെയിം കളിക്കുന്ന മാനസികാവസ്ഥയോടെ ഈ കണ്ടെത്തലിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

തുടര്‍ന്ന് ഷീല എന്ന ഈ പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ ഇടപെടലുകളും സൗഹൃദവും വളരുകയും ഉണ്ടാകുന്ന തരത്തിലേയ്ക്ക്‌ കഥ വികസിക്കുന്നു.

ഒരു ലവ്‌ സ്റ്റോറിയുടെ തീവ്രത ഈ ചിത്രത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും ചില സീനുകളെ രസകരമാക്കാനും ഭംഗിയാക്കാനും ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിരിക്കുന്നു.

മ്യൂസിക്‌ ഗംഭീരമായിട്ടില്ലെങ്കിലും മോശമായില്ല.

ദുല്‍ക്കറും നിത്യാമേനോനും ശേഖര്‍ മേനോനും തങ്ങളുടെ റോളുകള്‍ മോശമാകാതെ കൈകാര്യം ചെയ്തു.

സാധാരണ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന രംഗങ്ങളായതിനാല്‍ തന്നെ ഇത്‌ പ്രേക്ഷകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നിത്യാമേനോന്റെ അച്ഛനായി വിനീത്‌ എത്തുന്നത്‌ കൗതുകകരമായി. അവരുടെ വീട്ടിലെ രീതികള്‍ കണ്ടാല്‍ ഇതെന്താ ഇങ്ങനെ എന്ന ചിന്തയില്‍ ചെറുതായിട്ടൊന്ന് ചിരി വരും.

ഷീല തന്റെ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് മാറി ബാലനോടൊപ്പം പോകാന്‍ തീരുമാനിക്കുന്നതിലൊന്നും പ്രേമത്തിന്റെ തീവ്രതയോ അനിവാര്യതയോ ഒന്നും പ്രകടമായിരുന്നില്ല.

രണ്ടര മണിക്കൂറിലധികം സമയം എടുക്കാതെ ഒരു രണ്ട്‌ മണിക്കൂറില്‍ തീര്‍ത്തിരുന്നെങ്കില്‍ ഈ ചിത്രം പ്രേക്ഷകരെ അധികം ബോറടിപ്പിക്കാതെ കുറച്ചുകൂടി മെച്ചപ്പെട്ട ആസ്വാദനം നല്‍കുമായിരുന്നു.

Rating : 5.5 / 10

ഫയര്‍മാന്‍


കഥ: ദീപു കരുണാകരന്‍, മനോജ്‌, രഞ്ജിത്‌
തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു കരുണാകരന്‍

ഒരു ഫയര്‍ സ്റ്റേഷന്‍ ഓഫീസറായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ കുറച്ചൊക്കെ ത്രില്‍ അനുഭവിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്നു. മികച്ച ഒരു പ്ലോട്ട്‌ രൂപപ്പെടുത്തിയിരുന്നെങ്കിലും അതിനെ അവതരിപ്പിച്ചതിലെ പോരായ്ക പ്രകടമായിരുന്നു.

ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ ഒരു അവബോധവും മതിപ്പും ഉണ്ടാക്കുന്നതിന്‍ ഈ ചിത്രം സഹായകരമായിട്ടുണ്ട്‌.

Rating : 5 / 10

ആട്‌



രചന, സംവിധാനം: മിഥുന്‍ മാനുവല്‍ തോമസ്‌


ആദ്യമൊക്കെ കുറച്ച്‌ രസകരമായി തോന്നിയെങ്കിലും രണ്ടാം പകുതി ആയപ്പോഴേയ്ക്കും ഇത്‌ സിനിമ മാറിപ്പോയോ എന്ന് തോന്നുന്ന രീതിയില്‍ കഥയും സംഭവങ്ങളും കഥാപാത്രങ്ങളും വികസിച്ച്‌ വന്നു. കഥാപാത്രങ്ങളുടെ ബാഹുല്ല്യവും അതിഭാവുകത്വവും എല്ലാം ചേര്‍ന്നപ്പോള്‍ ഈ ചിത്രം വേണ്ടത്ര ആസ്വാദനനിലവാരത്തിലെത്താതെ പോയി.

ജയസൂര്യയുടെ കഥാപാത്രം കുറച്ചൊക്കെ വ്യത്യസ്തത പുലര്‍ത്തിയപ്പോള്‍ സാന്ദ്ര ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങള്‍ വെറുപ്പിക്കുന്നതില്‍ വളരെ വിജയിച്ചു.

Rating : 4 / 10

Monday, February 02, 2015

പിക്കറ്റ്‌ 43


രചന, സംവിധാനം : മേജര്‍ രവി

അതിര്‍ത്തിയിലെ ഒരു പിക്കറ്റിലെ ഒരു പട്ടാളക്കാരണ്റ്റെ ജീവിതവും, ശത്രുരാജ്യമായി കരുതപ്പെടുന്ന തൊട്ടപ്പുറത്തെ രാജ്യത്തെ പട്ടാളക്കാരനുമായുള്ള സൌഹൃദവും മികച്ച രീതിയില്‍ ഈ ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

മുന്‍ ധാരണകളുമായി ജീവിക്കാതെ , തെറ്റിദ്ധാരണകള്‍ നീക്കിയാല്‍ എങ്ങനെ സമാധാനപരവും സൌഹാര്‍ദ്ദപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാം എന്ന സൂചന ഈ കഥയിലൂടെ നല്‍കാന്‍ മേജര്‍ രവിക്ക്‌ സാധിച്ചിരിക്കുന്നു.

പൃഥ്യിരാജും ജാവേദ്‌ ജഫ്രിയും വളരെ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു എന്നത്‌ ഈ ചിത്രത്തെ ഹൃദയത്തോടെ ചേര്‍ത്ത്‌ നിര്‍ത്തുന്നു.

 പൃഥ്യിരാജിണ്റ്റെ പട്ടാളക്കാരണ്റ്റെ കഥാപാത്രത്തിണ്റ്റെ കുടുംബ പശ്ചാത്തലവും മറ്റും വളരെ മുഷി പ്പിക്കുന്നതായിരുന്നു.

നല്ല പയ്യണ്റ്റെ ആലോചന വരുമ്പോള്‍ മകളെ മരുകന്‌ കെട്ടിച്ചുകൊടുക്കാതെ വില്ലനായി നില്‍ക്കുന്ന അമ്മാവനും, നിശബ്ദമായി നില്‍ക്കുന്ന അമ്മായിയും അമ്മയും, കണ്ണീരൊഴുക്കി കിട്ടുന്നവനെ കെട്ടുന്ന കാമുകിയും ഇനി ഏത്‌ കാലത്താണാവോ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ പോകുന്നത്‌.
മേജര്‍ രവി അതൊക്കെത്തന്നെ എടുത്ത്‌ പിടിപ്പിച്ച്‌ വളരെ ബോറാക്കിത്തീര്‍ത്തിട്ടുണ്ട്‌.

അതേ സമയം, ജാവേദ്‌ ജഫ്രിയുടെ കുടുംബ പശ്ചാത്തലവും അവിടെയുള്ള സാമൂഹിക ബുദ്ധിമുട്ടുകളും ഒരു പുതിയ അറിവായി നില്‍ക്കുന്നു.

സിനിമയുടെ അവസാനഘട്ടത്തിലെത്തുമ്പോള്‍ പ്രേക്ഷകരെ ആ സൌഹൃദത്തിണ്റ്റെ ഊഷ്മളതയുടെ കണ്ണീരറിയിക്കാന്‍ മേജര്‍ രവിക്കും അഭിനേതാക്കള്‍ക്കും സാധിച്ചിരിക്കുന്നു എന്നിടത്താണ്‌ ഈ സിനിമയുടെ വിജയം.

ഇതെല്ലാം കഴിഞ്ഞ്‌ ആലോചിക്കുമ്പോള്‍, എന്തിനാണ്‌ ഒരാളെ മാത്രമായി ഒരു പിക്കറ്റില്‍ ഇങ്ങനെ കൊണ്ടിട്ട്‌ ക്രൂശിക്കുന്നത്‌ എന്ന ചോദ്യം മനസ്സില്‍ തോന്നിയാല്‍ അതില്‍ ഒരു അത്ഭുതവും ഇല്ല.

മികച്ച ഛായാഗ്രഹണവും സംഗീതവും ഈ ചിത്രത്തിന്‌ ഗുണം ചെയ്തിട്ടുണ്ട്‌.

Rating : 6 / 10 

Sunday, February 01, 2015

മിലി


രചന : മഹേഷ്‌ നാരായണന്‍
സംവിധാനം : രാജേഷ്‌ പിള്ള

അന്തര്‍ മുഖിയായ ഒരു പെണ്‍കുട്ടി, ആ കുട്ടിയുടെ ചില പ്രവര്‍ത്തികള്‍, അത്‌ ചുറ്റുമുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയിലൂടെ ആദ്യപകുതി കടന്നുപോകുന്നു.

എന്താണ്‌ ഈ പെണ്‍കുട്ടിയുടെ പ്രശ്നം എന്ന് മനസ്സിലാവില്ല.

എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലാവും.

രണ്ടാം പകുതിയില്‍ ഈ കുട്ടി തണ്റ്റെ ജീവിതത്തില്‍ കൂടുതല്‍ പ്രായോഗികബുദ്ധിയോടെയും ഉത്തരവാദിത്വത്തോടെയും ചിലരുടെ പ്രോത്സാഹനത്തിലൂടെ അതിജീവിക്കുന്നതാണ്‌ നാം കാണുന്നത്‌.

ഇതൊക്കെ കഴിയുമ്പോഴും എന്തായിരുന്നു ഈ കുട്ടിയെ അന്തര്‍മുഖിയാക്കിയതെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവവും ചിത്രത്തിലില്ല.

കാര്യമായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലില്ല.

അമല പോള്‍ അത്ര ഗംഭീരമായ ഒന്നും ഇതില്‍ ചെയ്തിട്ടില്ല.

നിവിന്‍ പോളി ഈ ചിത്രത്തിലുണ്ട്‌ എന്നല്ലാതെ ഗുണവും ദോഷവുമില്ല.

പ്രതീക്ഷകള്‍ നല്‍കി നിരാശപ്പെടുത്തിയ ഒരു ചിത്രമായി ഇത്‌ അവസാനിച്ചു.

Rating: 4 / 10 

Monday, December 29, 2014

PK (പീക്കെ)


സംവിധാനം: രാജ്കുമാർ ഹിരാനി
നിർമ്മാണം: രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര, സിദ്ധാർത്ഥ് റോയ് കപൂർ
അഭിനേതാക്കൾ: അമീർ ഖാൻ, അനുഷ്ക ശർമ്മ, ബൊമ്മൻ ഇറാനി, സൗരബ് ശുക്ല
സംഗീതം: അജയ് അതുൽ, ശാന്തനു മോയിത്ര, അൻകിത് തിവാരി

രാജ്കുമാർ ഹിരാനിയുടെ നാലാമത്തെ ചലച്ചിത്രമാണ് PK. തന്റെ ആദ്യ മൂന്ന് ചിത്രങ്ങളേയും പോലെ ഈ ചിത്രം സുപ്പർ ഹിറ്റ് ആയി മാറ്റിയിരിക്കുന്നു രാജ്കുമാർ ഹിരാനി. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായി 300 കോടി വരവ് നേടി പുതിയ ചരിത്രം തന്നെ കുറിച്ചിരിക്കുന്നു ഈ ചിത്രം.

അമീർ ഖാൻ ഒരു അന്യഗ്രഹജീവിയെ ആണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഭൂമിയിൽ മനുഷ്യരെ പഠിക്കാനായി വന്ന ഈ അന്യഗ്രഹജീവിയുടെ കയ്യിൽ നിന്ന് ആദ്യദിവസം തന്നെ മാതൃപേടകത്തിനെ തിരികെ വിളിക്കാനുള്ള യന്ത്രം മോഷണം പോകുന്നു. അത് തിരഞ്ഞ് നടക്കുന്ന ഇദ്ദേഹത്തോട് ഇനി ദൈവത്തിനോട് ചോദിക്കുകയേ നിവർത്തി ഉള്ളൂ എന്ന് ആളുകൾ പറയുന്നതോടെ ഇദ്ദേഹം ദൈവത്തിനെ അന്വേഷിക്കാൻ തുടങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം.

വളരെ പതുക്കെ തുടങ്ങുന്ന ഈ സിനിമ പിന്നീട് രസകരമായ സംഭവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തമാശയും ആക്ഷേപഹാസ്യവും നന്നായി ചേർത്തുള്ള അവതരണമാണ് സിനിമയുടെ മുഖ്യ ആകർഷണം. 2012-ൽ പുറത്തിറങ്ങിയ Omg! Oh My God! (നിരൂപണം) എന്ന സിനിമയുടെ പാതയിലൂടെ തന്നെ മതങ്ങളുടെ പേരിലുള്ള ചൂഷണങ്ങളെ പരിഹസിച്ച് മുന്നോട് പോകുന്നു സിനിമ. Omg-ൽ ഒരു നിരീശ്വരവാദിയുടെ വാദങ്ങൾ ആണെങ്കിൽ ഇവിടെ കുട്ടികളെപ്പോലെ സംശയം ചോദിക്കുന്ന ഒരു നിഷ്കളങ്കൻ ആണെന്ന വ്യത്യാസം മാത്രം. എങ്കിലും ഈ നിഷ്കളങ്കത കൂടുതൽ ഫലിതങ്ങൾ സൃഷ്ടിക്കാൻ അവസരം ഒരുക്കുന്നു. പ്രാർത്ഥന ദൈവം കേൾക്കാതെയാകുമ്പോൾ പ്രതിമയുടെ ബാറ്ററി തീർന്നോ എന്ന് സംശയിക്കുന്നത് ഒരു ഉദാഹരണം.

പ്രധാനമായും ഹിന്ദു മതത്തിലെ അനാചാരങ്ങൾ ആണ് ഇവിടെ വിഷയമാകുന്നതെങ്കിലും പ്രത്യേകിച്ച് ഒരു മതത്തിലേതിനേയും വെറുതേ വിട്ടിട്ടില്ല എന്ന് കാണാം. എന്നാൽ മതവിശ്വാസികൾക്ക് അരോചകമാകുന്ന രീതിയിൽ തമാശകളോ വിമർശനങ്ങളോ അതിര് വിട്ടിട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്. ഈ ഒരു കാര്യത്തിന് സിനിമയുടെ അണിയറപ്രവർത്തകൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

അമീർ ഖാൻ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സിനിമയെ രസകരമാക്കിയിട്ടുണ്ട്. അനുഷ്ക ശർമ്മയും തന്റെ കഥാപാത്രത്തിനോട് നീതി പുലർത്തി. കഥ വലിയ കാമ്പില്ലെങ്കിലും, തിരക്കഥ മനോഹരമാണ്. പാട്ടുകളും മികവ് പുലർത്തി.

ഭൂമിയിൽ വരാൻ മാത്രം സാങ്കേതികമുന്നേറ്റം നടത്തിയ അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നിട്ട് മണ്ടന്മാരെ പോലെ പെരുമാറുമോ, അന്യഗ്രഹ ജീവികൾക്ക് മനുഷ്യരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുമോ, മനുഷ്യരെപ്പോലെ കരയുമോ തുടങ്ങിയ വലിയ വലിയ ചോദ്യങ്ങൾ ചോദിക്കാതെ സിനിമയെ സിനിമയായി കണ്ട് ആസ്വദിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾ കാണേണ്ടുന്ന ഒരു സിനിമ തന്നെയാണ് PK. എന്നാൽ, സ്വന്തം മതത്തിനെ ചെറുതായി കളിയാക്കുമ്പോൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുമെങ്കിൽ ഈ സിനിമ ഒഴിവാക്കുകയാവും നല്ലത്.

റേറ്റിങ്ങ്: 4/5

Saturday, December 20, 2014

ആമയും മുയലും


രചന, സംവിധാനം : പ്രിയദര്‍ശന്‍
ഈ ചിത്രത്തിണ്റ്റെ റിവ്യൂവിന്‌ മുന്‍പായി തീയ്യറ്ററിണ്റ്റെ ഉള്ളിലെ റിവ്യൂ ആദ്യം എഴുതാം.

പി വി ആര്‍ ലുലു - വെള്ളിയാഴ്ച (19-Dec-2014) രാത്രി 10.30 ഷോ... തീയ്യറ്റര്‍ ഒരുവിധം ഫുള്‍.

സിനിമ തുടങ്ങി ആദ്യ പകുതി ആയപ്പോഴെയ്ക്കും എണ്റ്റെ അടുത്തിരുന്ന മദ്ധ്യവയസ്കരായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തീയ്യറ്റര്‍ വിട്ടു. അങ്ങനെ പോകാന്‍ മാത്രം ദുരിതമൊന്നും ആയില്ലല്ലോ എന്ന്‌ എനിക്ക്‌ നിശ്ചയമായും സംശയം തോന്നി. പിന്നീട്‌ സിനിമാഗതി കണ്ടപ്പോള്‍ ആ പോയവരോട്‌ എനിക്ക്‌ ബഹുമാനം തോന്നി. ഇതിനാണ്‌ 'ദീര്‍ഘദൃഷ്ടി' എന്ന്‌ പറയുന്നതെന്ന്‌ മനസ്സിലാകുകയും ചെയ്തു.

ഈ സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തെ ആ തീയ്യറ്ററിലെ ഭൂരിഭാഗം പ്രേക്ഷകരും സ്വാഗതം ചെയ്ത രീതി എനിക്ക്‌ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്‌. സിനിമ മടുത്ത്‌ വെറുത്ത്‌ തീയ്യറ്ററിന്നകം ഒന്ന്‌ കണ്ണോടിച്ച എന്നിക്ക്‌ ചിരിവന്നു. ഞാന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. അതില്‍ അത്ഭുതം തോന്നിയ ചിലര്‍ എന്നെ നോക്കുകയും ചെയ്തു.

തീയ്യറ്ററില്‍ മൂന്ന്‌ വിഭാഗക്കാര്‍ ഉണ്ടായിരുന്നു.
കുറേ പേര്‍ പല ഭാഗങ്ങളിലിരുന്ന്‌ കൂവുന്നു. (സത്യമായിട്ടും അവരൊന്നും സിനിമയെ കൂവി നശിപ്പിക്കാന്‍ വന്നവരല്ല.).
വേറെ കുറേ പേര്‍ ഉറങ്ങുന്നു.
മൂന്നാമത്തെ വിഭാഗത്തില്‍ ഞാനും ഉള്‍പ്പെടും. ഉറങ്ങാനോ കൂവാനോ കഴിയാതെ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ വിങ്ങിപ്പൊട്ടി അനിശ്ചിതത്വത്തില്‍ ഇരിക്കുന്നവര്‍.

ഈ കാര്യം ഭാര്യയോട്‌ പറയാനായി നോക്കിയപ്പോള്‍ ഭാര്യയും കുട്ടികളും സുഖനിദ്രയിലാണ്‌.

സിനിമ പുരോഗമിക്കും തോറും കൂവലുകള്‍ കൂടി വന്നു. ആളുകള്‍ കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട്‌ പോയിത്തുടങ്ങി. പരമാവധി പിടിച്ചിരിക്കാന്‍ ശ്രമിച്ച ഞാനും അവസാനം കാലുമാറി.
ഉറങ്ങിക്കിടക്കുന്ന കുട്ടികളേയും ഭാര്യയേയും ഉണര്‍ത്തി ഞങ്ങളും തീയ്യറ്റര്‍ വിട്ടു.

ഈ സിനിമ ഒരിക്കലും തീരില്ലെന്ന്‌ ഭാര്യ പറയുന്ന കേട്ടു.

ഇറങ്ങിപ്പോകുന്ന വഴിക്ക്‌ ഞാന്‍ ഒരു വൃത്തികേട്‌ കാണിച്ചു. ഞാന്‍ ഒരു മൂന്ന്‌ നാല്‌ വട്ടം ഉറക്കെ കൂവി. കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്തുകൊണ്ടാണെന്നറിയില്ല ഭാര്യ ആ പ്രവര്‍ത്തിയോട്‌ പ്രതികരിച്ചില്ല.

ഇനി സിനിമയുടെ റിവ്യൂ ചുരുക്കി എഴുതാം.

ആദ്യമായി നല്ല കാര്യം പറയാം. നല്ല ദൃശ്യങ്ങള്‍. ക്യാമറ അഭിനന്ദനം അര്‍ഹിക്കുന്നു.
പിന്നെ, ഒരു ഗാനവും കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ടായിരുന്നു.

മോഹന്‍ലാലിണ്റ്റെ ശബ്ദത്തില്‍ ഒരു ഗ്രാമത്തെ നമുക്ക്‌ പരിചയപ്പെടുത്തും.
കേരള-കര്‍ണ്ണാടക അതിര്‍ത്തിക്കടുത്തുള്ള ഗ്രാമം. ഇനി എന്ത്‌ കാണിച്ചാലും എല്ലാരും വിശ്വസിച്ചോളുമല്ലോ. ഒരിക്കല്‍ വരള്‍ച്ച വന്ന നശിച്ചുപോയ ഗ്രാമം പിന്നീട്‌ മഴയെല്ലാം കിട്ടി പച്ചപിടിച്ച്‌ വരുന്നേ ഉള്ളൂ. അവിടെ ഒരു ഉഗ്രപ്രതാപിയായ ഒരു സ്ത്രീയാണ്‌ നാട്ടുകൂട്ടം വാഴുന്നതത്രെ. എല്ലാവരും അവര്‍ക്ക്‌ നികുതി നല്‍കുകയോ അനുസരിക്കുകയോ ഒക്കെ എന്നാണ്‌ പറയുന്നത്‌. ആ സെറ്റപ്പ്‌ എന്താണെന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. അത്‌ പോട്ടെ.

അവിടെയുള്ള ആളുകളെയും അവരുടെ പ്രവര്‍ത്തികളേയും മോഹന്‍ലാല്‍ നമുക്ക്‌ വിവരിച്ചുതരും.

ഭയങ്കരമാന തമാശക്കരാണ്‌ എല്ലാവരും.

ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം നല്ലവന്‍. വെള്ളത്തില്‍ പാല്‍ ചേര്‍ത്ത്‌ വില്‍ക്കുന്നു.
ആനയുള്ള ആളാണ്‌ മാമുക്കോയയുടെ കഥാപാത്രം.
ആ നാട്ടില്‌ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുടെ കഥാപാത്രമാണ്‌ നെടുമുടി വേണു ചെയ്യുന്നത്‌.
മാമുക്കോയയുടെ പുത്രനാണ്‌ ജയസൂര്യ.  ഇദ്ദേഹം അച്ഛണ്റ്റെ കടം വീട്ടാനെന്ന വ്യാജേന വര്‍ഷങ്ങളായി ഇന്നസെണ്റ്റിണ്റ്റെ വീട്ടില്‍ പണിക്കാരനാണത്രേ. ഇന്നസെണ്റ്റിണ്റ്റെ മകളുമായി പ്രണയമായതിനാലാണ്‌ ഇദ്ദേഹം ഇങ്ങനെ തുടരുന്നതെന്നാണ്‌ ഭാഷ്യം.

നെടുമുടി വേണു വിറ്റ അഞ്ച്‌ കോടിയുടെ ലോട്ടറി ആ നട്ടിലെ ആര്‍ക്കോ  അടിക്കുന്നു. അത്‌ ആരാണെന്ന്‌ രഹസ്യമായി കണ്ടെത്താന്‍ നെടുമുടി വേണു ശ്രമിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ പെട്ട്‌ പലരും ഇതറിയുകയും അവര്‍ക്കൊക്കെ ഷെയര്‍ കൊടുക്കാന്‍ ധാരണയാകുകയും പിന്നീട്‌ അത്‌ പ്രശ്നങ്ങളിലേയ്ക്ക്‌ ചെന്നെത്തുകയും അങ്ങനെ പ്രേക്ഷകര്‍ പ്രശ്നത്തിലാകുകയുമാണ്‌ കഥ.

പ്രിയദര്‍ശന്‍ എന്ന വലിയ മനുഷ്യന്‍ ഇപ്പോഴും പഴയ ലോകത്തെ തേഞ്ഞ്‌ കീറിയ തമാശകള്‍ കഥാപാത്രങ്ങളുടെ വായില്‍ തള്ളിക്കയറ്റി പ്രേക്ഷകരെ പറ്റിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച്‌ ഇറങ്ങിയിരിക്കയാണ്‌.

ഹരിശ്രീ അശോകന്‍ വെറുപ്പിക്കുന്ന നിരയില്‍ മുന്‍പന്തിയിലാണ്‌.
ഇന്നസെണ്റ്റ്‌ ജയസൂര്യയേയും മാമുക്കോയയെയും കാണുമ്പോള്‍ കലിതുള്ളുന്നതാണ്‌ ഒരു പ്രധാന ഐറ്റം.
പിന്നെ ഇന്നസെണ്റ്റിണ്റ്റെ സ്വതസിദ്ധമായ ശൈലിയിലെ വിളികളും നോട്ടങ്ങളും മറ്റും കുറേ ആകുമ്പോഴെയ്ക്കും മതിയാവും.

നെടുമുടി വേണു ഒരു തന്ത്രശാലിയുടെ ഭാവത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. പക്ഷേ, സിനിമ മുന്നോട്ട്‌ നീങ്ങാതാകുമ്പോള്‍ പ്രേക്ഷാര്‍ വിളിച്ച്‌ പറഞ്ഞുതുടങ്ങി 'ഒന്ന്‌ വേഗം ആവട്ടെ'.

 നായിക എന്ന സംഗതി വെറുതേ ഉണ്ട്‌ ഈ സിനിമയിലും.

ഈ ചിത്രത്തില്‍ കുറേ ഇമോഷണല്‍ സീനുകളുണ്ട്‌. എല്ലാം പുതുമ നിറഞ്ഞതായതുകൊണ്ട്‌ നിര്‍ത്താതെ കൂവലായിരുന്നു.

1. ചെറുപ്പം മുതലേ മനസ്സില്‍ കൊണ്ട്‌ നടന്ന പെണ്ണിനെ വിട്ട്‌ തരാനാവില്ലെന്ന്‌ വിലപിക്കുന്ന ജയസൂര്യയുടെ സെണ്റ്റിമെണ്റ്റ്സ്‌.
2. മകളെ ആര്‍ക്ക്‌ കല്ല്യാണം കഴിച്ച്‌ കൊടുക്കണമെന്നറിയാതെ വിഷമിക്കുന്ന ഇന്നസെണ്റ്റിണ്റ്റെ ഇമോഷണല്‍ സീന്‍.
3. ട്ടുകാരുടെ ഗുണത്തിനുവേണ്ടിയും മകണ്റ്റെ അപകടാവസ്ഥ ഒഴിവാക്കാനുമായി മകനെ മുറിയില്‍ തള്ളിയിട്ട്‌ പൂട്ടിയിടുന്ന മാമുക്കോയയുടെ കണ്ണീരിണ്റ്റെ സീന്‍.
4. പ്രേമിച്ച പുരുഷനെ കിട്ടില്ലെന്ന്‌ മനസ്സിലായ നായിക കയറില്‍ തൂങ്ങുകയും അതില്‍ നിന്ന്‌ രക്ഷപ്പെടുമ്പോളുള്ള വിലാപം.
5. ഒടുവില്‍ കാശിന്‌ വേണ്ടി എന്തും ചെയ്യാന്‍ നിന്ന നാട്ടുകാര്‍ പശ്ചാത്തപിച്ച്‌ സ്ഥലം വിടുന്ന കണ്ണീരലിയിക്കുന്ന സീന്‍.
(ഈ സീനുകളില്‍ കൂവാതെ ഇരിക്കാന്‍ അപാരമായ കണ്ട്രോള്‍ വേണം.. സത്യം).

ഈ സിനിമയില്‍ നിരന്തരം കേള്‍ക്കുന്ന ചില ചീത്തവിളികളുണ്ട്‌.
പട്ടി, തെണ്ടി, ശവമേ, തേങ്ങാത്തലയാ തുടങ്ങിയ വിളികള്‍ ഇടയ്ക്കിടെ ഉണ്ട്‌.

ഇതൊക്കെ ആരെ വിളിക്കണം എന്ന്‌ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ടാകും.

Rating : 3 / 10

Monday, December 01, 2014

ഡോള്‍ഫിന്സ്


രചന : അനൂപ് മേനോന്‍
സംവിധാനം : ദിപന്‍


ഒരു ബാറ് മുതലാളിയുടെ സത്യസന്ധതയേയും ജീവിതത്തില്‍ അനുഭവിക്കുന്ന വെല്ലുവിളികളേയും ഈ ചിത്രത്തിന്‍റെ കഥയിലൂടെ പറയാന്‍ ശ്രമിക്കുമ്പോഴും ഹാസ്യത്തിന്‍റെ മേമ്പൊടി ഇട്ട്, രസകരമായ സംഭാഷണങ്ങള്‍  ചേര്‍ത്ത്, അതില്‍ ഒരല്‍പം പഴയ് സംഗീതത്തിന്‍റെ സൌന്ദര്യവും മിക്സ് ചെയ്ത്, ഒടുവില്‍ ഒരു ടീസ്പൂണ്‍ കുടുംബ സെന്‍റിമെന്‍റ്സ് കൂടി ആയപ്പോള്‍ മോശമല്ലാത്ത ഒരു പരുവത്തിലായിട്ടുണ്ട്.

തിരുവനന്തപുരം സംസാരശൈലിയും ഇടയ്ക്ക് ചില തൃശൂര്‍, പാലക്കാട് ശൈലിയും ഉപയോഗിച്ച് പലയിടത്തും ഹാസ്യം സൃഷ്ടിക്കാനായിട്ടുണ്ട്.

സുരേഷ് ഗോപി തന്‍റെ റോള്‍ മോശമാകാതെ ചെയ്തു.  

കല്‍പന എന്ന നടിയുടെ അഭിനയമാണ്‍ ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.

എന്തൊക്കെയോ സംഭവിക്കുന്ന ഒരു പ്രതീതി ആദ്യപകുതിയില്‍ ജനിപ്പിച്ച് വലിയ സംഭവങ്ങളും ടെന്ഷനും ഒന്നും ഇല്ലാത്ത രീതിയില്‍ അവസാനഭാഗത്തേയ്ക്ക് എത്തുമ്പോള്‍ അവിടെ ഒരു ഫാമിലി സെന്‍റിമെന്‍റ് സൃഷ്ടിച്ച് ചിത്രത്തെ രചയിതാവും സംവിധായകനും പിടിച്ച് നിര്‍ത്തുന്നു.


ഓ മൃദുലേ.. എന്ന മനോഹരഗാനം വീണ്ടും ആസ്വദിക്കാനായി.

Rating : 5.5 / 10

ഇയോബിന്‍റെ പുസ്തകം


കഥ, തിരക്കഥ  : ഗോപന്‍ ചിദംബരം
സംഭാഷണം : ശ്യാം പുഷ്കരന്‍
സംവിധാനം : അന്‍ വര്‍ റഷീദ്

ആദ്യപകുതി വരെ വളരെ ഗംഭീരമായ രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ ചിത്രം, രണ്ടാം പകുതിയില്‍ മൂക്ക് കുത്തി താഴെ പോയി എന്ന് പറയാതെ വയ്യ.  ഇടയ്ക്ക് തള്ളിക്കയറി വന്ന ഒന്ന് രണ്ട് ഗാനങ്ങള്‍ ആ തളര്‍ച്ചയ്ക്ക് കാരണവുമായി.

വിവിധ ഭാവത്തില്‍ വെടികൊണ്ടും കുത്തും വെട്ടും കൊണ്ട് ചാകുന്നവരുടെ ഒരു ഘോഷയാത്ര ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്‍.  അത് അമല്‍ നീരദിന്‍റേയും ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു.

സ്വന്തം ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഉടനെ, ഭര്‍ത്താവിന്‍റെ അനിയനെ പിടിച്ച് ബെഡിലേയ്ക്ക് നടത്തുന്ന ഭീകരിയായ ഒരു പെണ്ണ് എന്ന പ്രതിഭാസവും ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചു.

ഫഹദ് ഫാസില്‍ എന്ന നടന്‍റെ വളര്‍ച്ച കണ്ണ് നിറയേ കാണാന്‍ സാധിക്കുന്നു എന്നതാണ്‍ ഈ ചിത്രത്തിന്‍റെ പ്രധാന ഘടകം.

ലാല്‍ എന്ന നടനും ഗംഭീര പ്രകടനം കാഴ്ച വെച്ചു.

ബാക്ക് ഗ്രൌണ്ട് മ്യൂസിക്, ഛായാഗ്രഹണം എന്നിവ മികവ് പുലര്‍ത്തി.

Rating : 5.5 / 10


ഓര്‍മ്മയുണ്ടോ ഈ മുഖം


രചന, സംവിധാനം : അന് വര്‍ സാദിക്

50 First Dates എന്ന ഒരു മനോഹരമായ ഇംഗ്ലീഷ് ചിത്രത്തെ എടുത്ത് വികലപ്പെടുത്തിയ ശ്രമമായിട്ട് മാതമേ ഈ ചിത്രത്തെ കാണാന്‍ സാധിക്കൂ.  

കഥയിലും സാഹചര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തി മലയാളമാക്കി മാറ്റിയപ്പോള്‍ ഇതിന്‍റെ ഒറിജിനലില്‍ ഉണ്ടായിരുന്ന ആത്മാവ് ചോര്‍ന്ന് പോകുക മാത്രമല്ല, വിനീത് ശ്രീനിവാസനും നമിത പ്രമോദും കൂടി അഭിനയിച്ച് കുളമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു.

നമിത മുഖത്ത് മുഴുവന്‍ ചായം വാരി തേച്ച് അമിതാഭിനയവും ഗോഷ്ടിയുമായി നല്ല പോലെ വെറുപ്പിക്കുന്നുണ്ട്, പക്ഷേ, ഒന്ന് രണ്ട് ഇമോഷണല്‍ സീനുകള്‍ നന്നായി അഭിനയിച്ചു എന്ന് പറയാതെ വയ്യ.  

വിനീത് ശ്രീനിവാസന്‍റെ അഭിനയത്തെ അളക്കാന്‍ മെനക്കെടുന്നില്ല. പാവം..



മികച്ച ഗാനങ്ങളും നല്ല ഛായാഗ്രഹണവും ഈ ചിത്രത്തിന്‍റെ ചില മികവുകളാണ്‍.

Rating : 5 / 10

ലാല്‍ ബഹദൂര്‍ ശാസ്ത്രി


രചന, സംവിധാനം : രെജിഷ് മിഥില

ഒരു ബസ് യാത്രയില്‍ ലാല്‍ എന്നയാള്‍ ബഹദൂറ് എന്ന മറ്റൊരാളെ പരിചയപ്പെടുന്നു.  ഒരു പയ്യനില്‍ നിന്ന് ലോട്ടറി എടുക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നു.  ആ ലോട്ടറിക്ക് ഒന്നാം സമ്മാനം ഉണ്ടെന്നറിയുമ്പോഴേയ്ക്ക് ആ ലോട്ടറി കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതായി അറിഞ്ഞ് പരക്കം പാച്ചില്‍ ആരംഭിക്കുന്നു.  ഇടയില്‍ ശാസ്ത്രി എന്നൊരാളും ഇവരോടൊപ്പം ചേരുന്നു.

രണ്ടോ മുന്നോ സീനില്‍ ചെറിയൊരു താല്‍പര്യം ജനിപ്പിക്കാനായി എന്നത് മാത്രമാകുന്നു ഈ സിനിമയുടെ പ്രത്യേകത.  

ലോട്ടറി ടിക്കറ്റ് വിറ്റ പയ്യന്‍ ആണ്‍ ശരിക്കും ഈ സിനിമയുടെ ഹീറോ.  ആ പയ്യനാണ്‍ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ഒരു അനുഭവം നല്‍കിയതും.  പക്ഷേ, സിനിമ അവസാനിക്കുമ്പോള്‍ ഈ പയ്യനെ വഴിയില്‍ തന്നെ ഉപേക്ഷിക്കുന്നതോടെ എല്ലാം പൂര്‍ത്തിയായി.

Rating : 4 / 10

വര്‍ഷം


രചന, സംവിധാനം : രഞ്ജിത് ശങ്കര്‍

ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വലിയ ദുരന്തത്തെ മറികടക്കാനും തുടര്‍ന്ന് ആ ഓര്‍മ്മകളും നഷ്ടവും, ജീവിതത്തിലെ വിജയമാക്കി മാറ്റാനും ശ്രമിച്ച് മുന്നോട്ട് പോകുന്ന ഒരു ശക്തമായ കഥാപാത്രമാണ്‍ ഈ ചിത്രത്തിലെ നായകനായ വേണു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ പഴയ നല്ല ചില പ്രകടനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു റോള്‍ ആണ്‍  ഈ ചിത്രത്തിലും.

സ്ത്രീകളേയും ഒരു വിഭാഗം പ്രേക്ഷകരേയും കണ്ണീരണിയിക്കാന്‍ ഈ ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സാധിച്ചിരിക്കുന്നു.

ആദ്യപകുതിയിലെ ഒരു തീവ്രതയും ആഴവും രണ്ടാം പകുതിയില്‍ ഉണ്ടായില്ല എന്നതാണ്‍ ഒരു ന്യൂനത.  മാത്രമല്ല, ഇത് മാനസികമായി അത്തരം വിഷമതകളിലൂടെ കടന്നുപോയവരെയും അല്ലെങ്കില്‍ അങ്ങനെ മനസ്സിനെ കണക്റ്റ് ചെയ്യാവുന്നവരേയും മാത്രമേ ശക്തമായി സ്വാധീനിക്കൂ എന്നതും ഒരു വസ്തുതയാണ്‍.

ഒരു എന്‍റര്‍ടൈനറ് എന്ന രീതിയില്‍ സിനിമയെ കാണുന്ന ഇപ്പോഴത്തെ പ്രേക്ഷകരെ ഈ ചിത്രം തൃപ്തിപ്പെടുത്തുകയില്ല.


Rating : 6 / 10

ഇതിഹാസ


സംവിധാനം : ബിനു എസ്
രചന  : അനീഷ് ലീ അശോക്
നിര്‍മ്മാണം : രാജേഷ് അഗസ്റ്റിന്‍


പുരാവസ്തു ശേഖരത്തിലെ ഒരു ജോഡി മോതിരങ്ങള്‍ രണ്ടു പേര്‍ ധരിക്കുമ്പോള്‍, അത് ധരിച്ചവരുടെ മനസ്സുകള്‍ മറുശരീരത്തിലേക്ക് കൈമറ്റം ചെയ്യപ്പെടുന്നു എന്ന ഒരു പ്രക്രിയയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ കഥ രൂപപ്പെട്ടിരിക്കുന്നത്. 

ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു ആണും പെണ്ണും തമ്മില്‍ അങ്ങനെ മനസ്സുകള്‍ എക്സ്ചേഞ്ച് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്  അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ ഇതിന്‍റെ കഥ വികസിക്കുന്നു.

ഇതിലെ നായികയായി വേഷമിട്ട അനുശ്രീ എന്ന നടിയുടെ പ്രകടനമാണ് ഏറ്റവും ആദ്യം എടുത്ത് പറയേണ്ടത്.  ഗംഭീരവും ആസ്വാദ്യകരവുമായ പ്രകടനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ എന്ന ഇതിലെ ഹീറോ തന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു പൂര്‍ണ്ണത വന്നിട്ടില്ല എന്ന് വ്യക്തമാണ്.  
എങ്കിലും അദ്ദേഹത്തിന്‍റെ  ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു.

ഈ ചിത്രം സംവിധാനം ചെയ്ത ബിനു എസ് എന്ന ചെറുപ്പക്കാരന്‍ ഒരു ഭാവി വാഗ്ദാനമാണ്.  അത്ര നല്ല മേക്കിങ്ങ്.


ഈ ചിത്രത്തിലെ സാങ്കേതികവും അഭിനയവും മ്യൂസിക്കും അടക്കം പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ നല്ലൊരു പാക്കേജ് ഒരുക്കുവാന്‍ ഇതിന്‍റെ പിന്നണിക്കാര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

Rating : 6 / 10

Wednesday, October 01, 2014

മണിരത്നം (Money Ratnam)



രചന : അനില്‍ നാരായണന്‍, അജിത്‌ സി ലോകേഷ്‌
സംവിധാനം : സന്തോഷ്‌ നായര്‍
നിര്‍മ്മാണം : രാജു മാത്യു


ബെന്‍സ്‌ ഷോറൂമില്‍ സെയില്‍സ്‌ മാനേജറായി ജോലി ചെയ്യുന്ന നീല്‍ ജോണ്‍ സാമുവലിന്റെ കയ്യില്‍ ഒരു കോടി രൂപയുടെ പെട്ടി അവിചാരിതമായി കിട്ടുന്നു. ഒരു ചെറിയ അടിപിടി പ്രശ്നത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട്‌ പോകുമ്പോഴാണ്‌ ഈ പെട്ടി കയ്യില്‍ വന്ന് പെടുന്നത്‌.

ഈ സിനിമയില്‍ ഇതിന്നിടയില്‍ എന്തൊക്കെയോ മടുപ്പിക്കുന്ന സംഗതികള്‍ സംഭവിക്കുന്നുണ്ട്‌.

കോടീശ്വരനായ ഒരാള്‍ സൗഭാഗ്യത്തിന്‌ രത്നക്കല്ല് കിട്ടുന്നതിനായി ശ്രമിക്കുന്നു. സഹായിയായി കൂടെയുള്ള ആളാണെങ്കില്‍ ഓര്‍മ്മയും വെളിവുമില്ലത്ത ആള്‍. അങ്ങേരെ കാശിന്റെ പെട്ടി ഏല്‍പ്പിച്ചാല്‍ അത്‌ കളയാനുള്ളതാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ.

ലോകത്ത്‌ രണ്ടെണ്ണം മാത്രമുള്ള ഒരു രത്നം എന്ന അവകാശത്തോടെ ഒരു ചേരിയിലെ നാലഞ്ച്‌ പേര്‌ നടക്കുന്നു.

പണവുമായി ഓട്ടത്തിന്നിടയില്‍ അവിചാരിതമായി കണ്ട്‌ മുട്ടുന്ന കമിതാക്കളെ രക്ഷിക്കേണ്ടിവരുന്നു.

വഴിയില്‍ ഓപ്പറേഷന്‌ കാശില്ലാതെ വിഷമിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നു.

ഒടുവില്‍, തന്റെ കാമുകിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ വേണ്ട പണം നല്‍കി കാമുകിയെ വലിയ ഒരു നാണക്കേടില്‍ നിന്ന് കരകയറ്റുന്നു.

ഇത്രയൊക്കെ പോരേ ഇതൊരു ഫീല്‍ ഗുഡ്‌ സിനിമയാകാന്‍ എന്നതാകും ഇതിന്റെ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടേയും വിചാരം. ധാരാളം മതി. പക്ഷേ, ഒരു മനുഷ്യന്‍ കണ്ടുകൊണ്ടിരിക്കില്ല എന്ന സത്യം ഇപ്പോഴായിരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടാകുക.

നല്ല തോതില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു. കാര്യമായ ഒരു താല്‍പര്യവും ഈ കഥാഗതിയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, കണ്ട്‌ മടുത്ത അതേ ചേരുവകള്‍ തന്നെ ഒരു മാറ്റവും കൂടാതെ ഇവിടെയും അവിടേയും ഒക്കെയായി വാരി വിതറിയിട്ടുമുണ്ട്‌.

ഫഹദ്‌ ഫാസില്‍ ചില ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തി. പക്ഷേ, ആക്‌ ഷന്‍ സീനുകളില്‍ അത്രയ്ക്കങ്ങ്‌ ശോഭിച്ചില്ല.

ജോജോ ചെറിയൊരു ചിരി ഉണ്ടാക്കി.

രഞ്ജിപണിക്കര്‍ നല്ല ബോറായിട്ടുണ്ട്‌.

നിവേതാ തോമസ്‌ ഈ ചിത്രത്തിലുണ്ട്‌ എന്ന് പറയാം. നായികയാണെന്ന് തോന്നുന്നു.

കൂടുതലൊന്നും പറയാനില്ല.


Rating : 4 / 10