Wednesday, September 07, 2011

പ്രണയം



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ളെസ്സി
നിര്‍മാണം: സജീവ്‌ പി. കെ. , ആനി സജീവ്‌

വിദേശത്ത്‌ ജോലിചെയ്യുന്ന മകണ്റ്റെ ഭാര്യയോടും മകളോടുമൊപ്പം എറണാകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന അച്യുതമേനോന്‍ ഒരു ദിവസം അവിചാരിതമായി ലിഫ്റ്റില്‍ വെച്ച്‌ ഗ്രേസിയെ കാണുന്നു. ഇതേത്തുടര്‍ന്ന്‌ അച്യുതമേനോന്‌ രണ്ടാമത്തെ ഹൃദയാഘാതം സംഭവിക്കുന്നു.

ഗ്രേസി തണ്റ്റെ ഭര്‍ത്താവ്‌ മാത്യൂസിനോടൊപ്പം ഇതേ ഫ്ളാറ്റില്‍ താമസിക്കുന്ന മകളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്നു. കോളേജ്‌ പ്രൊഫസറായിരുന്ന മാത്യൂസ്‌ ഇപ്പോള്‍ ശരീരം പകുതി തളര്‍ന്ന്‌ വീല്‍ ചെയറില്‍ തണ്റ്റെ ജീവിതം തള്ളിനീക്കുന്നു.

അച്യുതമേനോണ്റ്റെ കുടുംബത്തേയും ഗ്രേസിയുടെ കുടുംബത്തേയും ബന്ധിപ്പിക്കുന്ന ഘടകങ്ങളും അതുമൂലം ഇവരുടെ കുടുംബങ്ങളിലും ഇവര്‍ക്കിടയിലും ഉണ്ടാകുന്ന ജീവിതസ്പര്‍ശിയായ അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ചിത്രീകരണമാണ്‌ പ്രണയം.

പണ്ടൊക്കെ കണ്ണില്‍ കണ്ണില്‍ നോക്കിയാല്‍ പ്രണയമാണെന്ന്‌ പറഞ്ഞ്‌ അച്യുതമേനോനും ഗ്രേസിയുമായ പ്രണയത്തെ സംവിധായകന്‍ സൂത്രത്തില്‍ ഉറപ്പിച്ചു.

എവിടെയൊക്കെയോ ചില വിട്ടുപോകലുകള്‍ തോന്നുമെങ്കിലും പൊതുവേ നല്ല കെട്ടുറപ്പുള്ള ഒരു ചിത്രം ഒരുക്കുവാന്‍ ബ്ളസ്സിക്കും ടീമിനും സാധിച്ചിരിക്കുന്നു.

വീല്‍ ചെയറിലിരുന്ന്‌ പ്രൊഫസര്‍ മാത്യൂസ്‌ (മോഹന്‍ ലാല്‍) ഒരുപാട്‌ ഫിലോസഫിയൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും എല്ലം സന്ദര്‍ഭത്തിനുചേരുന്നതാണെന്ന്‌ തോന്നിയില്ല. ഇനി, മനസ്സിലാവാഞ്ഞിട്ടാണോ എന്തോ?

അനുപം ഖേറിണ്റ്റെ ലിപ്‌ മൂവ്‌ മെണ്റ്റ്സ്‌ പലപ്പോഴും കഷ്ടമായി തോന്നി. എങ്കിലും, മിതമായ രീതിയില്‍ തന്നെ ഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിച്ച്‌ അദ്ദേഹം, അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി.

ജയപ്രദയും തണ്റ്റെ റോള്‍ മനോഹരമായി തന്നെ കൈകാര്യം ചെയ്തു.

മോഹന്‍ ലാലിണ്റ്റെ മാതൂസാണ്‌ ഈ ചിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ചത്‌.

അനൂപ്‌ മേനോണ്റ്റെ അഭിനയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

എല്ലാവരുടേയും അഭിനയം മികച്ചുനിന്നതിനാല്‍ തന്നെ, ഈ ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ നല്ലൊരു പ്രതിഫലനം ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു.

സുഖവും സുന്ദരവുമായ പ്രണയത്തില്‍ തന്നെ സംഭവിക്കുന്ന നൊമ്പരങ്ങളും തിരിച്ചറിവുകളും പ്രായശ്ചിത്തങ്ങളും പലപ്പോഴും പ്രേക്ഷകമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും മാനസികവികാരങ്ങളെ തൊട്ടുണര്‍ത്തുകയും ചെയ്യുന്നു എന്നിടത്താണ്‌ ഈ സിനിമയുടെ വിജയം.

പ്രണയം എന്ന കേന്ദ്രബിന്ദുവല്ലാതെ മറ്റ്‌ പല മനുഷ്യബന്ധങ്ങളുടെ തീവ്രതകളും ഈ ചിത്രത്തീല്‍ പലപ്പോഴും കടന്നുവരുന്നുമുണ്ട്‌.

ഛായാഗ്രഹണം, സംഗീതം എന്നിവ ഈ ചിത്രത്തിന്‌ വളരെ നല്ലൊരു പിന്തുണ നല്‍കിയിട്ടുണ്ടെന്നത്‌ വ്യക്തം.

പൊതുവേ പറഞ്ഞാല്‍ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കാവുന്ന ജീവിതഗന്ധിയായ സന്ദര്‍ഭങ്ങളും നല്ല ജീവിതവീക്ഷണത്തിണ്റ്റെ ഉദാഹരണങ്ങളും ചേര്‍ന്ന്‌ മനോഹരമാക്കിയ ഒരു ദൃശുകാവ്യം എന്നുതന്നെ 'പ്രണയം' എന്ന സിനിമയെ വിലയിരുത്താം.

Rating: 7 / 10

2 comments:

സൂര്യോദയം said...

പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കാവുന്ന ജീവിതഗന്ധിയായ സന്ദര്‍ഭങ്ങളും നല്ല ജീവിതവീക്ഷണത്തിണ്റ്റെ ഉദാഹരണങ്ങളും ചേര്‍ന്ന്‌ മനോഹരമാക്കിയ ഒരു ദൃശുകാവ്യം എന്നുതന്നെ 'പ്രണയം' എന്ന സിനിമയെ വിലയിരുത്താം.

മുകിൽ said...

thank you.