Friday, February 01, 2013

ലോക്‌ പാല്‍ (Lokpal)


കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ജോഷി

 ഒരുപാട്‌ വായനക്കാരുള്ള ലോക്‌ പാല്‍ എന്ന ഒരു സൈറ്റുണ്ട്‌. അതിണ്റ്റെ ഉടമസ്ഥനെ ആര്‍ക്കും അറിയില്ല. ആ സൈറ്റില്‍ വരുന്ന കാര്യങ്ങള്‍ പുതു തലമുറയുള്‍പ്പെടെയുള്ളവര്‍ക്ക്‌ വളരെ താല്‍പര്യമുള്ളതും അവരുടെയൊക്കെ പിന്തുണയുള്ളതുമാണ്‌.

എന്തൊക്കെയാണ്‌ ഈ സൈറ്റില്‍ പറയുന്നതെന്ന് പ്രേക്ഷകര്‍ക്കും നിശ്ചയമില്ല. അതില്‍ ഒരുപാട്‌ പേര്‍ കമണ്റ്റ്‌ ഇടുന്നുണ്ട്‌. ഒരു മ്യൂസിക്‌ ബാന്‍ഡ്‌ അവരുടെ പാട്ടുകളുടെ വീഡിയോ ഇടയ്ക്കിടെ ഡെഡിക്കേറ്റ്‌ ചെയ്ത്‌ ഇടാറുണ്ട്‌. അങ്ങനെ അനാവശ്യത്തിന്‌ വേണ്ടപ്പോള്‍ ആ മ്യൂസിക്‌ ബാന്‍ഡിണ്റ്റെ പാട്ട്‌ പ്രേക്ഷകരെ കാണിക്കാനുള്ള അവസരം സംവിധായകന്‌ ലഭിക്കുന്നു.

കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും കള്ളപ്പണം മോഷ്ടിക്കലാണ്‌ ലോക്‌ പാല്‍ എന്ന പേരില്‍ 'നന്ദഗോപാല്‍' (മോഹന്‍ ലാല്‍) ചെയ്തുകൊണ്ടിരിക്കുന്ന പുണ്യകര്‍മ്മം. ആ പണമെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ചെന്ന് ചേരും എന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുണ്ട്‌. എപ്പോള്‍ എങ്ങനെ എന്നൊന്നും നമ്മള്‍ ആലോചിച്ച്‌ മെനക്കെടരുത്‌.

ഈ ലോക്‌ പാല്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒരു ചാനലിണ്റ്റെ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടി ശ്രമിക്കുന്നുണ്ട്‌. 'സത്യാന്വേക്ഷി' എന്ന ഒരു അഴിമതിവിരുദ്ധ പത്രം പണ്ട്‌ നടത്തിയിരുന്ന ടി. ജി. രവിയുടെ കഥാപാത്രത്തിന്‌ വയസ്സാന്‍ കാലത്ത്‌ ആകെ ഒരു കൂട്ട്‌ ഈ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടിയാണ്‌.

ഒരു അഴിമതി വിരുദ്ധ സെമിനാരിനായി സത്യാന്വേക്ഷി ചെന്ന് കയറുമ്പോള്‍ മിസ്റ്റര്‍ നന്ദഗോപാല്‍ യുവജനങ്ങളേ അഴിമതിക്കെതിരെ ഡയലോഗുകള്‍ നിരത്തി ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്‌. അസാമാന്യ ക്ഷമയും മനസ്സാന്നിദ്ധ്യവുമുണ്ടെങ്കില്‍ ആ പ്രഭാഷണം കുറച്ചുനേരം സഹിക്കാം. അത്‌ കഴിഞ്ഞാല്‍ ചെവി പൊത്തി കണ്ണടച്ച്‌ ഇരുന്നുപോകും. ഇത്‌ കണ്ടുകൊണ്ട്‌ വരുന്ന സത്യാന്വേഷി വേണുഗോപാലില്‍ ആകൃഷ്ടനാകുന്നു.

അവര്‍ തമ്മില്‍ വേറെ ഒരു കൂടിക്കാഴ്‌ ച നടത്തുമ്പോള്‍ വേണുഗോപാല്‍ തണ്റ്റെ പൂര്‍വ്വകാലത്തെ അനുസ്മരിക്കുന്നു.
ഫ്ലാഷ്‌ ബാക്ക്‌... ചെറുപ്പത്തില്‍ അച്ഛന്‍ എന്തോ വലിയ ഒാപ്പറേഷന്‍ നടത്തേണ്ട അവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാശില്ലാതെ അമ്മ കയ്യിലുള്ളതെല്ലാം വാരി ഡോക്ടറുടെ മുന്നില്‍ വെയ്ക്കുന്നു (വര്‍ഷം 1950 നു മുന്‍പാണോ എന്നറിയില്ല). ഡോക്ടര്‍ തൃപ്തനാകാതെ കാമത്തോടെ അമ്മയെ സമീപിക്കുമ്പോള്‍ അമ്മ പുറത്തേയ്ക്കോടുന്നു. ഇത്‌ കണ്ട മകന്‍ ഡോക്ടരെ കമ്പിപ്പാരകൊണ്ട്‌ ആക്രമിക്കുന്നു. ദുര്‍ഗുണപരിഹാര പാഠശാലയില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നു.
പക്ഷേ, അവിടെ നിന്ന് ഇറങ്ങുന്നത്‌ കള്ളനായിട്ടാണത്രേ.

വളരെ രസകരമായ പുതുമയുള്ള ഒരുപാട്‌ ഡയലോഗുകളില്‍ ഒന്ന് ഇവിടെ കാണാം. 'അതിന്‌ ദുര്‍ഗുണപരിഹാരപാഠശാല എന്നല്ല പേരിടേണ്ടത്‌.. ദുര്‍ഗുണ നിര്‍മ്മാണ പാഠശാല' എന്നാണ്‌.

പാവം മോഹന്‍ ലാലിനെക്കൊണ്ട്‌ ഇത്തരം പല പുതുമയുള്ള ഡയലോഗുകളും പറയിപ്പിക്കാനായതില്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിമാനിക്കാം.

അതുപോലെ പുതുമയുള്ള ഒരു ഡയലോഗുകൂടി ഇവിടെ കുറിക്കുന്നു. 'മെഡിക്കല്‍ കോളേജ്‌ അല്ല.. മേഡിക്കല്‍ കോളേജ്‌ എന്നാണ്‌ വിളിക്കേണ്ടത്‌' (പൊരിഞ്ഞ കയ്യടി പ്രതീക്ഷിക്കാം)

ഇതെല്ലാം കേട്ട്‌ സത്യാന്വേക്ഷിയുടെ ഒരു ചോദ്യം .. 'Are you a social activist?' (ഇത്‌ കേട്ട്‌ തീയ്യറ്ററില്‍ കൂട്ടച്ചിരി മുഴങ്ങുന്നു.)
വീണ്ടും സത്യാന്വേക്ഷിയുടെ ഒരു ചോദ്യം.. 'ഞാന്‍ ലോക്‌ പാലിനോടാണോ സംസാരിക്കുന്നത്‌?'
ഇത്‌ കേട്ട്‌ നന്ദഗോപാല്‍ അല്‍പം നാണത്തോടെ 'യെസ്‌' (രോമാഞ്ചം.. രോമാഞ്ചം.. )

ഇനി തുടര്‍ന്ന് പല പല അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കൃത്യമായി അവരുടെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം ലോക്‌ പാല്‍ ഫോണില്‍ വിളിക്കും. മുന്നറിയിപ്പ്‌ കൊടുത്തിട്ട്‌ ഭയങ്കര ബുദ്ധിപൂര്‍വ്വം മോഷ്ടിക്കും. കള്ളപ്പണമായതിനാല്‍ പാവങ്ങള്‍ക്ക്‌ കേസ്‌ കൊടുക്കാനോ പിടിക്കാനോ പറ്റില്ലത്രേ. അതും എസ്‌.പി., മന്ത്രി തുടങ്ങിയ ചെറുകിടക്കാരാണേ എല്ലാം..

ഇങ്ങനെ സംഗതികള്‍ രസകരമായി പുരോഗമിക്കുമ്പോള്‍ കാവ്യാമാധവന്‍ വരും. ഒരു ദുഖപുത്രിയുടെ മുഖഭാവത്തില്‍ വന്ന് ജീവനില്ലാതെ എന്തൊക്കെയോ പുലമ്പും.
അതിലെ ഒരു പുലമ്പലിണ്റ്റെ സാമ്പിള്‍.. 'പുതിയ കൂട്ടുകാരിയെ കിട്ടിയതുകൊണ്ടാണോ എന്നെ വേണ്ടാന്നു വെച്ചത്‌? നിങ്ങളോടുള്ള വൈരാഗ്യം കൊണ്ടാണ്‌ ഞാന്‍ കല്ല്യാണം കഴിച്ചത്‌. A kind of self destruction' (തീയ്യറ്ററില്‍ വീണ്ടും കൂട്ടച്ചിരി)

ലോക്‌ പാല്‍ സംഗതി രഹസ്യമാണെങ്കിലും കുറേ പേര്‍ക്കെല്ലാം പരസ്യവുമാണ്‌.

ഈ കള്ളപ്പണം, മോഷണം എന്ന പരമ്പര ആവര്‍ത്തിക്കപ്പെട്ട്‌ ഒടുവില്‍ കോടതിയില്‍ എത്തി എന്തൊക്കെയോ നാടകം കളിച്ച്‌ സംഗതി അവസാനിപ്പിക്കുന്നു. അപ്പോഴും ലോക്‌ പാല്‍ നന്ദഗോപാല്‍ ആണോ എന്ന് തെളിയിക്കപ്പെടാതെ അവശേഷിക്കുന്നു.

ഹൃദയഭേദകമായ സീനുകളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എണ്ട്രന്‍സ്‌ പരീക്ഷയ്ക്ക്‌ റാങ്ക്‌ ലിസ്റ്റില്‍ തന്നെക്കാല്‍ പഠിപ്പ്‌ കുറഞ്ഞവര്‍ക്ക്‌ ഉയര്‍ന്ന് റാങ്ക്‌ ലഭിച്ചതിണ്റ്റെ പേരില്‍ ഒരു പയ്യന്‍ ആത്മഹത്യ ചെയ്യുന്നു. അതും താന്‍ പഠിച്ച പുസ്തകങ്ങളെല്ലാം കൂട്ടിയിട്ട്‌ അതിണ്റ്റെ മുകളില്‍ കയറിനിന്ന് കെട്ടിത്തൂങ്ങിയാണ്‌ ആത്മഹത്യ. ഭീകരമായിപ്പോയി!

ഈ സിനിമയില്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌. 'എന്നെ ആക്കിയതാണ്‌' എന്ന ഡയലോഗ്‌.

നന്ദഗോപാല്‍ ഒരിക്കല്‍ പറയുന്നു.. 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
കാവ്യാമാധവന്‍ പറയുന്നു 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
ഒടുവില്‍ പ്രേക്ഷകര്‍ പറയുന്നു "ഞങ്ങളെ 'ആക്കി'യതാണ്‌"

പക്ഷേ, ടെക്നോളജിയും ബുദ്ധിയും തനിക്ക്‌ ഒരുപാടുണ്ടെന്ന് എസ്‌. എന്‍. സ്വാമി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്‌. ജോഷിയും മോഹന്‍ ലാലും കൂടി ആ കൂട്ടത്തില്‍ കൂടിയതിനാല്‍ സംഗതി കെങ്കേമം.. 

മുദ്രപത്രത്തില്‍ പതിച്ച വിരലടയാളത്തെ ഫോട്ടോയെടുത്ത്‌ അതിണ്റ്റെ സ്റ്റിക്കര്‍ എന്തോ ഉണ്ടാക്കി അതുപയോഗിച്ച്‌ ഒരു ലോക്കര്‍ തുറക്കുന്ന ടെക്‌ നോളജി കണ്ട്‌ എല്ലാവരും അന്തം വിട്ടുപോകും.

അതുപോലെ തലയില്‍ വിഗ്ഗും വെച്ച്‌, താടിയും ഫിറ്റ്‌ ചെയ്ത്‌ നടന്നാല്‍ പെറ്റമ്മ പോലും തിരിച്ചറിയില്ല. ഭയങ്കര ബുദ്ധി തന്നെ.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സൌണ്ട്‌ റെക്കോറ്‍ഡിങ്ങും വീഡിയോ റെക്കൊര്‍ഡിങ്ങും നടത്തിയുള്ള പല നൂതനമായ സംഗതികളും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

സായികുമാര്‍ അവതരിപ്പിച്ച കള്ളപ്പണക്കാരന്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ച്‌ മുഴുവന്‍ സമയം പ്രേക്ഷകരെ വെറുപ്പിച്ച്‌ സന്തോഷിപ്പിക്കും.

ഷമ്മി തിലകന്‍ 'തിരോന്തോരം' ഭാഷ സംസാരിച്ച്‌ ആക്രമിക്കുമെങ്കിലും വലിയ പരിക്കേല്‍ക്കില്ല.

കാവ്യാമാധവന്‍ എന്ന നടിയോട്‌ പ്രേക്ഷകര്‍ക്ക്‌ എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം ഒറ്റയടിക്ക്‌ വെറുപ്പായി രൂപാന്തരപ്പെടുത്താന്‍ കെല്‍പുള്ള ഉഗ്രന്‍ കഥാപാത്രവും അതിനൊത്ത അഭിനയവും ഡബ്ബിങ്ങും. ഭാഗ്യവതി!

പലപ്പോഴും 'സിനിമ കഴിഞ്ഞു' എന്ന് സമാധാനിക്കുമ്പോഴും സംഗതി അവസാനിക്കില്ല.
ഒടുവില്‍ അവസാനിക്കുമ്പോള്‍ ആളുകള്‍ നിര്‍ത്താതെ കയ്യടിക്കും... എന്തൊരു ആശ്വാസം.....

Rating : 2 / 10

1 comment:

സൂര്യോദയം said...

എസ്‌. എന്‍. സ്വാമിയുടെ രചനയിലുള്ള ചിത്രങ്ങള്‍ ഒരിക്കലും കാണില്ലെന്ന് ചില മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എടുത്ത തീരുമാനം ശ്രീമാന്‍ ജോഷിയുടെ പേര്‌ കണ്ട്‌ തിരുത്തിയതിന്‌ കിട്ടിയ ശിക്ഷ കഠിനമായിപ്പോയി.