Tuesday, April 24, 2012

Vicky Donor


സംവിധാനം: സൂജിത് സിർകാർ
നിർമ്മാണം: ജോൺ അബ്രഹാം
കഥ, തിരക്കഥ: ജൂഹി ചതുർവ്വേദി
അഭിനേതാക്കൾ: ആയുഷ്മാൻ ഖുറാന, യാമി ഗൗതം, അന്നു കപൂർ.

ജോൺ എബ്രഹാം ആദ്യമായി നിർമ്മാതാവ് ആകുന്ന സിനിമയാണ് വിക്കി ഡോണർ. നിർമ്മാതാവ് മാത്രമല്ല, സംവിധായകനും അഭിനേതാക്കളും ഒക്കെ പുതുമുഖങ്ങളാണ്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ ആയുഷ്മാൻ ഖുറാനയും (എം.ടി.വി. ജോക്കി), യാമി ഗൗതവും (സീരിയൽ നടി) സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ ചുരുക്കത്തിൽ: വിക്കി അറോറ (ആയുഷ്മാൻ) ഒരു അലസനായ ചെറുപ്പക്കാരനാണ്. അമ്മ നടത്തുന്ന ബ്യൂട്ടി പാർലറിൽ നിന്നുള്ള വരുമാനമെടുത്ത് ചിലവാക്കിയും ക്രിക്കറ്റ് കളിച്ചും ഒക്കെ ഒരു ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ. ബൽദേവ് ചഡ്ഡ (അന്നു കപൂർ) ഒരു വധ്യതാചികിത്സകനാണ്. ഡോക്റ്റർ ചഡ്ഡയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും ഒക്കെ കേൾക്കേണ്ടി വരുന്നു ഈ ഡോക്റ്റർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്റ്ററുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ നിലവാരമുള്ള ബീജം നൽകാൻ കഴിവുള്ള ഒരാളുടെ അന്വേഷണത്തിലാണ് ഇദ്ദേഹം. ആകസ്മികമായി അദ്ദേഹം വിക്കിയെ കാണാൻ ഇടയാകുന്നു. ഡോക്റ്ററുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ മുഖം കണ്ടാൽ ബീജത്തിന്റെ നിലവാരം മനസ്സിലാക്കാൻ കഴിയുന്ന ഈ ഡോക്റ്റർ, വിക്കി തന്നെ ഇനി മുതൽ തന്റെ ബീജദാതാവ് എന്ന് തീരുമാനിച്ച് അദ്ദേഹത്തെ സമീപിക്കുന്നു. പക്ഷെ വിക്കി നാണക്കേട് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നത്. ഒടുവിൽ വിക്കി സമ്മതിക്കുന്നു.

മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നതാണെങ്കിലും പണം കിട്ടിത്തുടങ്ങിയതോടെ വിക്കിയ്ക്ക് ഇതിൽ താത്പര്യമാകുന്നു. നാലു വർഷത്തോളം ധാരാളം ബീജം ദാനം ചെയ്ത് വിക്കി പണമുണ്ടാക്കുന്നു. ആയിടയ്ക്ക് ആഷിമ റോയ് എന്ന ബംഗാളിയെ വിക്കി കാണാൻ ഇടയാകുകയും പ്രേമത്തിലാകുകയും ചെയ്യുന്നു. വിക്കി ബീജം ദാനം ചെയ്യുന്നത് നിർത്തിയാൽ ഡോ. ചഡ്ഡയുടെ ഹോസ്പിറ്റൽ വീണ്ടും പഴയ പോലെയാകും എന്ന് ഡോക്റ്റർക്ക് അറിയാം. വിക്കിയ്ക്കാണെങ്കിൽ താൻ ബീജം ദാനം ചെയ്താണ് പണമുണ്ടാക്കുന്നത് എന്ന് പ്രണയിനിയോട് പറയാനും വയ്യ. വിക്കിയുടെ കല്യാണവും കഴിയുന്നതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. തുടർന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതി പറയുന്നത്.

ഇത്ര മനോഹരമായും അച്ചടക്കത്തോടും കൂടി ഒരു സിനിമ പറയാൻ കഴിയുമെന്ന് ഈ സിനിമ നമ്മളെ പഠിപ്പിക്കുന്നു. അഭിനേതാക്കൾ ഒക്കെയും മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ വിക്കിയുടെ അമ്മയുടേയും അമ്മൂമ്മയുടേയും കഥാപാത്രങ്ങൾ ചെയ്തവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായി ഈ സിനിമയിൽ ചേർത്തിരിക്കുന്നു. സിനിമ പ്രായപൂർത്തിയായവർക്കുള്ള ബീജദാനത്തെപ്പറ്റി ആണെങ്കിലും കുട്ടികൾക്ക് പോലും ആസ്വദിക്കാവുന്ന തരത്തിൽ തമാശകളും കാര്യങ്ങളും ഒക്കെ ഒട്ടും അധികമാവാതെ ഈ സിനിമയിൽ ചേർത്തിരിക്കുന്നു. നല്ല പാട്ടുകൾ, നല്ല ചിത്രീകരണം, നിഷ്കളങ്കമായ ഹാസ്യം, അസ്വാഭാവികത ഒട്ടും തോന്നാത്ത സംഭാഷണങ്ങൾ, ഇഴച്ചിൽ തീരെ തോന്നാത്ത അവതരണ രീതി എന്നിങ്ങനെ ഈ സിനിമയിൽ എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ തന്നെ ചേർന്ന് കിട്ടിയിരിക്കുന്നു.

നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ തീർച്ചയായും കാണേണ്ട ഒരു സിനിമയാണിത്. ഹൗസ്‌ഫുൾ 2 പോലെയുള്ള മാരക പ്രേക്ഷകവധങ്ങൾ കണ്ട് തണുത്തിരിക്കുന്ന പ്രേക്ഷകരെ സിനിമയോടെ വീണ്ടും അടുപ്പിക്കുന്നു വിക്കി അറോറയും ഡോക്റ്റർ ചഡ്ഡയും. തുടർന്നും നല്ല ചിത്രങ്ങൾ എടുക്കാൻ സുജിത് സിർകാറിനും ജോൺ അബ്രഹാമിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മുന്നറിയിപ്പ്: സിനിമയിൽ ഡെൽഹി നഗരത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്ന പ്രാദേശിക ഹിന്ദിയും കൂടാതെ പഞ്ചാബി ഭാഷയും ആണ് ഉള്ളതെന്നതിനാൽ ഈ ഭാഷകളിൽ ഗ്രാഹ്യം ഇല്ലാത്തവർക്ക് സിനിമ ആസ്വദിക്കാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

 റേറ്റിങ്ങ്: 5/5

Sunday, April 22, 2012

കോബ്ര (COBRA)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'ബ്രദര്‍' എന്ന വിളി കേട്ട്‌ ചെവി തഴമ്പിക്കും എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

സിനിമ തുടങ്ങുമ്പോഴേ ഒരു ഹോസ്പിറ്റലില്‍ നടക്കുന്ന പ്രസവത്തില്‍ ഉണ്ടാകുന്ന ഇരട്ടക്കുട്ടികളും അവിടെ സംഭവിക്കുന്ന ആക്രമണവും സ്പോടനത്തെയും തുടര്‍ന്ന്‌ കുഞ്ഞുങ്ങളുമായി രക്ഷപ്പെടുമ്പോള്‍ അതില്‍ ഒരെണ്ണം മാറിപ്പോകുകയും പിന്നീട്‌ ആ ചേര്‍ച്ചയില്ലാത്ത ഇരട്ടകള്‍ വളര്‍ന്ന്‌ വലുതായി എന്തൊക്കെയോ ആയിത്തീരുകയും തുടര്‍ന്നങ്ങോട്ട്‌ അവരുടെ മറ്റ്‌ വീരചരിതങ്ങള്‍ വിവരിക്കുകയും ചെയ്യുന്നതാണ്‌ ഈ സിനിമ.

സലിം കുമാറും മണിയന്‍പിള്ള രാജുവും നടത്തുന്ന കഥാപ്രസംഗത്തിലൂടെ കോബ്രകളെ നമുക്ക്‌ പരിചയപ്പെടുത്തുന്നു.

ഇതിണ്റ്റെ കഥയെക്കുറിച്ചോ അതിണ്റ്റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു വിശകലനം നടത്തുന്നത്‌ ഒരു പാഴ്‌ പ്രവര്‍ത്തിയാണെന്നതിനാല്‍ അതിന്‌ മുതിരുന്നില്ല.

ഒന്നോ രണ്ടോ സീനില്‍ ഒരല്‍പ്പം ഹാസ്യത്തിണ്റ്റെ ഛായ ഉണ്ടായി എന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഈ ചിത്രം കഥയിലോ, കഥാപാത്രങ്ങളിലോ ഒന്നും തന്നെ യാതൊരു ആസ്വാദനസുഖവും നല്‍കുന്നില്ല.

സ്വന്തം ഗ്ളാമറിനെയും നിറത്തെയും കുറിച്ചുള്ള കമണ്റ്റുകള്‍, സുഹൃത്‌ സഹോദര സെണ്റ്റിമെണ്റ്റ്സ്‌, സ്നേഹം പിന്നെ സാക്രിഫൈസ്‌... ഇതെല്ലാം ഇടയ്ക്കെല്ലാം വാരി വിതറിയിട്ടുണ്ട്‌. ഇതൊക്കെയാണെങ്കിലും എം.ബി.ബി.എസ്‌ കാരായ സുന്ദരിമാരെ നായികമാരായി റിക്രൂട്ട്‌ ചെയ്ത്‌ വെച്ചിട്ടുമുണ്ട്‌.
പണ്ട്‌ മുതലേ കണ്ട്‌ മടുത്ത ക്ളൈമാക്സ്‌ ഫോര്‍മുല കൂടി ചേര്‍ത്ത്‌ പിടിപ്പിച്ചപ്പോള്‍ പൂര്‍ത്തിയായി.

ലാലു അലക്സ്‌ തണ്റ്റെ പ്രകടനം ഇടയ്ക്ക്‌ ഒരല്‍പ്പം ആസ്വാദ്യകരമാക്കി എന്ന്‌ തോന്നി.

പൊതുവേ പറഞ്ഞാല്‍ ഗുണമോ മണമോ നിറമോ രുചിയോ ഇല്ലാത്ത ഒരു വേസ്റ്റ്‌ സിനിമ എന്നേ പറയാന്‍ കഴിയുന്നുള്ളൂ.

Rating : 2 / 10

Tuesday, April 17, 2012

22 ഫീമെയില്‍ കോട്ടയം



രചന: അഭിലാഷ്‌ കുമാര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: ഒ.ജി. സുനില്‍

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന്‌ ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന കുറച്ച്‌ ചിത്രങ്ങളുടെ ഗണത്തിലേയ്ക്കെന്ന രീതിയില്‍ നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടപോലെ ഈ ചിത്രവും പ്രതീക്ഷ തെറ്റിക്കാതെ എഴുതിച്ചര്‍ക്കപ്പെട്ടു. പക്ഷേ, ലൈഗീകച്ചുവയുള്ള കാര്യങ്ങള്‍ അധികം മറച്ചുപിടിക്കാതെ കഥാപരമായി പരാമര്‍ശിക്കപ്പെടുകയും ലൈഗീകതയില്‍ വിമുഖതകാണിക്കാത്ത 'സ്ട്രോങ്ങ്‌' ആയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിലാണോ ഈ മലയാള സിനിമയുടെ 'മാറ്റം' എന്ന്‌ വിശകലനം ചെയ്യുകയും ഈ മാറ്റത്തെ സ്ത്രീപ്രേക്ഷകരും, കുട്ടികളടങ്ങുന്ന കുടുംബ പ്രേക്ഷകരും തീയ്യറ്ററില്‍ ഇരുന്ന്‌ ആസ്വദിക്കുമ്പോള്‍ സാംസ്കാരികമായ വലിയൊരു 'മാറ്റം' സംഭവിക്കുന്നുണ്ടെന്ന്‌ മനസ്സിലാകുകയും ചെയ്യുന്നു.

അതുപോലെ തന്നെ, സിനിമകളെ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം 'മാറ്റത്തിണ്റ്റെ' സിനിമകളെ മറ്റൊരു അളവുകോല്‍ വെച്ചുമാത്രം അളന്ന്‌ തിട്ടപ്പെടുത്തി ഉയര്‍ത്തിക്കാട്ടാന്‍ കൂട്ടായ ഒരു ഇണ്റ്റര്‍നെറ്റ്‌ ബുദ്ധിജീവി സമൂഹം നിലകൊള്ളുന്നു എന്ന സത്യവും വിസ്മരിക്കാവുന്നതല്ല.

ബാംഗ്ക്ളൂരില്‍ നഴ്സ്‌ ആയി ജോലി ചെയ്ത്‌ വിദേശത്ത്‌ പോകാന്‍ ആഗ്രഹിക്കുന്ന അനേകം കോട്ടയംകാരി പെണ്‍കുട്ടികളില്‍ ഒരാളാണ്‌ നായിക. ഈ നായികയിലൂടെ കോട്ടയംകാരായ പെണ്‍കുട്ടികളുടെ തണ്റ്റേടത്തെയാണോ നഴ്സുമാരായി ജോലി ചെയ്യുന്നവരുടെ ജീവിതാനുംഭവങ്ങളെയാണോ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ഒരു സ്ത്രീ വിഭാഗത്തെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ചിന്തിക്കാവുന്നതാണ്‌.

ഈ കഥാപാത്രത്തിലൂടെയും ഇവരുടെ ചുറ്റുമുള്ള മറ്റ്‌ കഥാപാത്രങ്ങളിലൂടെയും വിവാഹപൂര്‍വ്വ, വിവാഹേതര ബന്ധങ്ങള്‍ വളരെ ലളിതവല്‍ക്കരിച്ച്‌ ചിത്രീകരിക്കപ്പെടുകയും അതിന്‌ ഒരു പൊതുവായ കാര്യമെന്ന അര്‍ത്ഥം നല്‍കുകയും ചെയ്തിരിക്കുന്നു.

ഈ സിനിമയില്‍ 'മാറ്റ'ത്തിണ്റ്റെ സൂചനകള്‍ നല്‍കിയ ചില സന്ദര്‍ഭങ്ങളും ഡയലോഗുകളും താഴെ ചേര്‍ക്കുന്നു.
1. തന്നെ പ്രേമിക്കുന്ന അല്ലെങ്കില്‍ കാമിക്കുന്ന ഒരാളോട്‌ താന്‍ വിര്‍ജിന്‍ അല്ല എന്ന്‌ പ്രഖ്യാപിക്കുന്ന നായിക, തണ്റ്റെ പൂര്‍വ്വ ലൈഗികബന്ധത്തെ വിശദീകരിച്ചുകൊടുക്കുന്നു.
2. നായികയുടെ കൂട്ടുകാരി സ്വന്തം സുഖസൌകര്യങ്ങള്‍ക്ക്‌ വേണ്ടി ധനികനായ മറ്റൊരാള്‍ക്ക്‌ വേണ്ടപ്പോഴൊക്കെ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. അത്‌ അറിയുന്ന കൂട്ടുകാരികളും അതിണ്റ്റെ ധനസുഖത്തിണ്റ്റെ പങ്ക്‌ പറ്റുന്ന സുഹൃത്തുക്കളും.
3. ഒരാളോട്‌ പ്രണയമായിക്കഴിഞ്ഞപ്പോഴെയ്ക്കും വിവാഹം കഴിക്കാതെ തന്നെ കുറച്ചുകാലം കാമുകനോടൊപ്പം ഭാര്യയെപ്പോലെ കഴിയാന്‍ സന്തോഷത്തോടെ സമ്മതിക്കുന്ന നായിക.
3. പ്രതികാരനടപടികളില്‍ ഒട്ടും ചഞ്ചലപ്പെടാതെ ഇരയുടെ വേദനയെ ആസ്വദിക്കുന്ന നായിക.
4. 'നൈസ്‌ ആസ്സ്‌' എന്ന് ഒരു പുരുഷനെ നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന നായികയുടെ അനിയത്തി.
5. Can i have Sex with you?, F. ck you, എന്നൊക്കെയുള്ള ഡയലോഗുകള്‍
6. Male organ മുറിച്ച്‌ മാറ്റപ്പെടുകയും തുടര്‍ന്നുള്ള സാഹചര്യങ്ങളും സംസാരങ്ങളും

മേല്‍ പറഞ്ഞ മാറ്റത്തിണ്റ്റെ സൂചനകള്‍ കാണുമ്പോള്‍ ഈ മാറ്റം അനുഭവിക്കാന്‍ ഒരു കുടുംബത്തെയോ കുട്ടികളെയോ കൂടെ കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ്‌ യഥാര്‍ത്ഥ മാറ്റത്തിണ്റ്റെ മുന്‍ നിരക്കാര്‍.

നന്‍മയുടെ അംശം മരുന്നിന്‌ മാത്രം ചേർക്കുകയും ക്രൂരതകളും അതിണ്റ്റെ അസ്വസ്ഥതകളും പ്രേക്ഷകര്‍ക്ക്‌ ഒരുപാട്‌ സമ്മാനിക്കുകയും ചെയ്യുന്നു ഈ ചിത്രം. അതൊക്കെ നല്ലപോലെ ആസ്വദിക്കാവുന്ന പ്രേക്ഷകര്‍ക്ക്‌ ഇത്‌ മാറ്റത്തിണ്റ്റെ സിനിമയാണ്‌.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹത്തെയും അതില്‍ പ്രതികരിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങളേയും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന മേന്‍മ.
പക്ഷേ, ഇങ്ങനെ പ്രതികാരം ചെയ്യുമ്പോള്‍ ഈ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷസഹായത്തോടെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് വിവരിക്കുമ്പെൊള്‍, അതിനുവേണ്ടി എപ്പോഴും വസ്ത്രം ഉരിഞ്ഞുകൊടുക്കേണ്ടിവരുന്നു എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിയെ ഇകഴ്ത്തിക്കാട്ടുകയാണ്‌ ചെയ്യുന്നത്‌.

നായകനോട്‌ പ്രതികാരം ചെയ്യാന്‍ ഒരു കൂളിംഗ്‌ ഗ്ളാസ്സും ധരിപ്പിച്ച്‌ നായികയെ വിട്ടപ്പോള്‍ സംവിധായകന്‍ ഈ നായികയെ ഒരു മണ്ടിയാക്കിത്തീര്‍ക്കുകയാണ്‌ ചെയ്തത്‌.
സര്‍ജിക്കല്‍ സയന്‍സ്‌ വായിച്ച്‌ പഠിച്ച്‌ ഒാപ്പറേഷന്‍ ചെയ്ത ആദ്യ നഴ്സ്‌ എന്ന ബഹുമതി കൂടി നായികയ്ക്ക്‌ ലഭിക്കുന്നു എന്നതും ഈ സ്ത്രീ കഥാപാത്രത്തിണ്റ്റെ കരുത്താണ്‌.

തണ്റ്റെ ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ സമ്മാനിച്ച നായകനെ വീണ്ടും ചെന്ന് കണ്ട്‌ I Love You എന്ന് നായികയെക്കൊണ്ട്‌ പറയിപ്പിക്കുമ്പോഴും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലും അവിശ്വസനീയതകളും സാമാന്യബോധത്തിണ്റ്റെ കുറവുകളും തെളിഞ്ഞുകാണാം.

പ്രതികാരത്തിണ്റ്റെ സങ്കീര്‍ണ്ണമായ സമയങ്ങളിലും വേദനയിലും നായകന്‍ നായികയെ 'ഫാഷ' (ഭാഷ) പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും കെങ്കേമമായി.

വേശ്യാവൃത്തിയെ ഉന്നതനിലവാരം ചേർത്ത് പൊലിപ്പിച്ച് കാണിച്ചാൽ അത് മാന്യവും മഹത്കരവുമായ ഒരു പ്രവർത്തിയാവില്ല എന്ന് കുറച്ച് ആളുകൾക്കെങ്കിലും അറിയാമായിരിക്കും.

വിവാഹപൂർവ്വബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലളിതമായി ചിത്രീകരിക്കുകയും ഈ സമൂഹത്തിൽ വിജയിക്കാനും സുഖമായി ജീവിക്കാനും വേശ്യാവൃത്തി ചെയ്യാതെ ഒരു സ്ത്രീക്ക് സാധിക്കില്ല എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ്‌ ഈ സിനിമ ലക്ഷ്യമിട്ടിരിക്കുന്നതെന്നും തോന്നാവുന്നതാണ്‌.

റീമ കല്ലിങ്കൽ, ഫഹദ്, പ്രതാപ് പോത്തൻ, ടി.ജി. രവി എന്നിവരും മറ്റ് നടീ നടന്മാരും മികച്ച അഭിനയം കാഴ്ച വെച്ചു. ഫഹദ് എന്ന നടൻ ‘ടൈപ്പ് കാസ്റ്റ്’ ചെയ്യപ്പെടുകയാണ്‌ എന്നതാണോ അതോ ഈ ഒരു ടൈപ്പേ ഇദ്ദേഹത്തിന്‌ സാധിക്കൂ എന്നതാണോ കാര്യം എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്ക്കുന്നു.

പൊതുവേ പറഞ്ഞാല്‍ പലപ്പോഴും ബോറടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും (ക്രൂരതകളും വേദനകളും കണ്ട്‌) ചെയ്യുന്ന, കുടുംബത്തെയോ കുട്ടികളെയോ കൊണ്ടുപോയി കാണിക്കാന്‍ സാധിക്കാത്ത ഒരു ചിത്രമായേ ഈ സിനിമയെ വിശകലനം ചെയ്യാന്‍ സാധിക്കുന്നുള്ളൂ.

Rating : 3 /10

Monday, April 09, 2012

മായാമോഹിനി



കഥ, തിരക്കഥ, സംഭാഷണം: സിബി. കെ. തോമസ്‌, ഉദയകൃഷ്ണ
സംവിധാനം: ജോസ്‌ തോമസ്‌
നിര്‍മ്മാണം: പി. സുകുമാര്‍, മധു വാര്യര്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... (ഇങ്ങനെയാകണമല്ലോ ഈ തിരക്കഥാകൃത്തുക്കളുടെ എല്ലാ സിനിമകളുടേയും തുടക്കം..)
ഇങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയാലും നല്ല തറവാടും നല്ല സ്വത്തും ഉണ്ടായിരിക്കുക എന്നതും അത്യന്താപേക്ഷിതമാണ്‌.

അങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു തറവാട്ടിലെ അമ്മാവന്‍മാരുടെ ഏക അവകാശിയായി മാറുന്ന ബാലചന്ദ്രന്‍ (ബിജുമേനോന്‍). ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്ന്‌ വന്ന ഒരു വിമാനം തകര്‍ന്ന്‌ ഈ നാല്‌ വയസ്സുകാരന്‍ കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ബാലു വളര്‍ന്ന്‌ പല ബിസിനസ്സുകളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ്‌ നശിച്ച്‌ ഒരു വഴിക്കാകുന്ന ഒരു രോഗത്തിന്‌ അടിമയാണ്‌. ഈ രോഗത്തിന്‌ കൂട്ടായി ലക്ഷ്മി നാരായണന്‍ (ബാബുരാജ്‌) എന്ന റിട്ടയേര്‍ഡ്‌ മജിസ്റ്റ്രേറ്റിണ്റ്റെ മകനുമുണ്ട്‌. ഇവര്‍ തമ്മിലുള്ള പല സംഭവങ്ങളും സംഭാഷണങ്ങളുമാണ്‌ ഈ ചിത്രത്തില്‍ ആസ്വാദ്യകരമായ പല സന്ദര്‍ഭങ്ങളും പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌.

ചോതി നക്ഷത്രക്കാരിയെ കല്ല്യാണം കഴിച്ചാല്‍ ബാലുവിന്‌ പിന്നെ നല്ലകാലമാണെന്ന ഒരു ജ്യോത്സ്യപ്രവചനത്തെത്തുടര്‍ന്ന്‌ അങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവള്‍ ഒരു വഴിക്ക്‌ പോകുമ്പോള്‍ പകരക്കാരിയായി അമ്മാവന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു പെണ്ണിനെ വാടകയ്ക്‌ എടുക്കുന്നതും തുടര്‍ന്നുള്ള സംഭവബഹുലമായ കാര്യങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം. വാടകയ്ക്ക്‌ എത്തുന്ന പെണ്ണാണ്‌ മായാമോഹിനി.

ഗംഭീര സുന്ദരിയാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന ഈ സംഭവം പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ഒരു അറപ്പ്‌ ജനിപ്പിക്കുന്നതിനേ ഉപകരിച്ചുള്ളൂ എന്നതാണ്‌ സത്യം. ഒരു 'ഹിജഡ' യെ ഭംഗിയായി അവതരിപ്പിക്കാന്‍ ദിലീപിന്‌ സാധിച്ചു എന്ന്‌ വേണമെങ്കില്‍ പറയാം. ആ കൈവിരലുകളുടെയൊക്കെ ഭംഗി കണ്ടാല്‍ പിന്നെ സ്ത്രീ എന്ന വിഭാഗത്തോട്‌ തന്നെ ഒരു അലര്‍ജി തോന്നാവുന്നതാണ്‌.

ദിലീപ്‌ എന്ന നടന്‍ ഈ വേഷം കൈകാര്യം ചെയ്യാന്‍ കാണിച്ച സാഹസവും ബുദ്ധിമുട്ടുകളും വിസ്മരിക്കുന്നില്ലെങ്കിലും സത്യം പറയാതിരിക്കാനാവില്ലല്ലോ. പരമ ദയനീയം...

പഴയ മലയാളം നീലപ്പടങ്ങളുടെ കെട്ടും മട്ടും പലപ്പോഴും ഈ ചിത്രത്തില്‍ തെളിഞ്ഞുവന്നു.

ഈ മാദകറാണിയെ കണ്ട്‌ വയസ്സന്‍മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ആകൃഷ്ടരായി പ്രതികരിച്ചപ്പോള്‍ അത്‌ കണ്ട്‌ വെറുപ്പോടെ ഇരിക്കാനേ ഒരു പ്രേക്ഷകനെന്ന നിലയില്‍ സാധിക്കുന്നുള്ളൂ.

അശ്ളീലത്തിണ്റ്റെ അതിര്‍വരമ്പുകള്‍ കടന്നും പോയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചിലിന്നിടയില്‍ കിടന്ന്‌ സാംസ്കാരികബോധമുള്ളവര്‍ വീര്‍പ്പുമുട്ടുമ്പോഴും ഈ ചിത്രം പകുതിപോലും ആയിട്ടില്ലല്ലോ എന്ന ഭീതി മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടങ്ങോട്ട്‌ കഥ ഒരു പരക്കം പാച്ചിലാണ്‌. കണ്ടതും കേട്ടതുമായ സംഗതികളെല്ലാം ചേര്‍ത്ത്‌ വെച്ച്‌ ഗംഭീരമായ സസ്പെന്‍സുകളൊക്കെ തുന്നിച്ചേര്‍ത്തുകൊണ്ടുള്ള കഥയുടെ പോക്ക്‌ കണ്ട്‌ സഹിച്ച്‌ തരിച്ച്‌ ഇരിക്കാനേ പ്രേക്ഷകര്‍ക്കാകൂ.. (ഈ വൃത്തികേട്‌ മുഴുവന്‍ കാണണമെന്നുള്ള വാശിയുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന്‌ ഓര്‍ക്കുന്നു).

കഥയോ അര്‍ത്ഥമോ മനസ്സിലാക്കാത്ത വിഭാഗം കുട്ടികളെ കുറേയൊക്കെ ഈ ചിത്രം രസിപ്പിക്കും എന്നത്‌ എണ്റ്റെ ഏഴ്‌ വയസ്സുകാരി കുട്ടിയുടെ സന്തോഷത്തില്‍ നിന്ന്‌ എനിക്ക്‌ മനസ്സിലായി. ദിലീപിണ്റ്റെ ഡാന്‍സും പല ഭാവപ്രകടനങ്ങളും കുട്ടികളെ ആകര്‍ഷിക്കുമെങ്കിലും മറ്റുള്ളവര്‍ക്ക്‌ അത്‌ വളരെ അരോചകമായി തോന്നും.

അവ്വൈ ഷണ്‍മുഖിയെ ഒന്ന്‌ രണ്ട്‌ സീനുകളില്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും താരതമ്യം ചെയ്യാനുള്ള വലുപ്പം ഇല്ലാത്തതിനാല്‍ ആ ഓര്‍മ്മ നമ്മള്‍ വിസ്മരിക്കും.

ഒരു മണ്ടന്‍ പോലീസ്‌ ഒാഫീസറായി (എസ്‌.പി.) സ്ഫടികം ജോര്‍ജ്ജിനെ അവതരിപ്പിച്ചപ്പോള്‍ അത്‌ വല്ലാത്തൊരു മണ്ടന്‍ പ്രദര്‍ശനമായിപ്പോയി. ഈ പോലീസ്‌ ഒാഫീസറുടെ കീഴിലുള്ള സമര്‍ത്ഥനും ചുറുചുറുക്കുള്ളതുമായ എ.എസ്‌.പി. (മധു വാര്യര്‍) അവതരിച്ചെങ്കിലും പോലീസ്‌ തലയ്ക്ക്‌ വില പറഞ്ഞിട്ടുള്ള ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ സ്മാര്‍ട്ട്‌ നസ്‌ കണ്ട്‌ മണ്ടന്‍ ട്രോഫി നമ്മള്‍ എസ്‌.പി.യില്‍ നിന്ന് വാങ്ങി ഈ എ.എസ്‌.പി.യ്ക്ക്‌ കൈമാറും. അങ്ങനെ കേരളപോലീസിനെ മൊത്തം അടച്ചാക്ഷേപിക്കാനായതില്‍ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ആഹ്ളാദിക്കാം.

ഈ ചിത്രത്തിണ്റ്റെ മറ്റൊരു പ്രത്യേക്ത എന്തെന്നല്‍ ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും ഒന്നുകില്‍ വേഷം മാറിയോ (അമ്മാവന്‍മാരും ജ്യോത്സ്യനും പ്രായത്തിനനുസരിച്ച്‌ വേഷഭാവവ്യതാസത്തില്‍ അവതരിക്കുന്നു) അല്ലെങ്കില്‍ ആള്‍മറാട്ടം നടത്തിയോ (മിക്കവാറും എല്ലാ കഥാപാത്രങ്ങളും) പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ കൊള്ളാമായിരുന്നു എന്ന് തോന്നി.
ഗാനരംഗങ്ങള്‍ക്ക്‌ ഹിന്ദി ഗാനങ്ങളുടെ ഛായയും നല്ല ഒച്ചയും ബഹളവും ഉണ്ടായിരുന്നു.

ആദ്യരാത്രി, ഹോസ്പിറ്റല്‍ സീന്‍ തുടങ്ങിയ ചില രംഗങ്ങളില്‍ അശ്ളീലം അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മലയാളികളുടെ സംസ്കാരത്തിണ്റ്റെ നെറുകയില്‍ ഒരു ശൂലം കുത്തിയിറക്കുകയാണ്‌ ഈ ചിത്രം ചെയ്ത സംഭാവന എന്ന്‌ തോന്നുന്നു.

ഏത്‌ തരം പ്രേക്ഷകവിഭാഗത്തെയാണ്‌ ഈ ചിത്രം ഉന്നം വച്ചതെന്ന്‌ തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്‌.

സ്വവര്‍ഗ്ഗാനുരാഗികള്‍, അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളെ നല്ലപോലെ സംതൃപ്തരാക്കുന്ന ഈ ചിത്രം വലിയ വിജയത്തോടെ ആഘോഷിക്കപ്പെട്ടാല്‍ മലയാളിയുടെ സംസ്കാരത്തിണ്റ്റെ മഹിമ എത്രെത്തോളം ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ വിലയിരുത്താവുന്നതാണ്‌.

Rating : 2 / 10

Sunday, April 01, 2012

മാസ്റ്റേര്‍സ്‌ (Masters)



കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം: ജോണി ആണ്റ്റണി
നിര്‍മ്മാണം: ബി. ശരത്‌ ചന്ദ്രന്‍

ശ്രീരാമകൃഷ്ണന്‍ എന്ന ഐ.പി.എസ്‌ ഉദ്യേഗസ്ഥനായ പൃഥ്യിരാജും മിലന്‍ പോള്‍ എന്ന പത്രപ്രവര്‍ത്തകനായി ശശികുമാറും കോളേജ്‌ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്‌.
സംസ്ഥാനത്ത്‌ നടക്കുന്ന ഒരു കൊലപാതകം, അതും ചാവേര്‍ മോഡല്‍. ഇത്‌ അന്വേഷിക്കാന്‍ ഈ ഐ.പി.എസ്സിനെ കേന്ദ്രത്തില്‍ നിന്ന് നേരിട്ട്‌ ഇടപെടലിലൂടെ ഏല്‍പ്പിക്കുന്നു.

ഈ കൊലപാതകത്തിണ്റ്റെ അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു കൊലപാതകം. കൊല്ലപ്പെട്ടവര്‍ രണ്ടുപേരും സ്ത്രീ പീഠനക്കേസുകളില്‍ വിട്ടയക്കപ്പെട്ട പ്രമുഖര്‍. പക്ഷേ, കൊലപാതകിയും കൊല്ലപ്പെട്ടയാളും തമ്മില്‍ നേരിട്ട്‌ ബന്ധവുമില്ല. ഈ അന്വേഷണം മുന്നോട്ട്‌ പോകുമ്പോള്‍ വീണ്ടു അത്തരം കൊലപാതകം. തുടര്‍ന്ന് ഈ കൊലപാതകങ്ങളുടെ സാദൃശ്യങ്ങളും കൊലപാതകികളുടെ സാദൃശ്യങ്ങളുമെല്ലാം ചേര്‍ത്ത്‌ ഇനി നടക്കാന്‍ പോകുന്ന കൊലപാതകങ്ങളെ മുന്‍ കൂട്ടി കണ്ടെത്തി തടയാനുള്ള ശ്രമങ്ങളും കുറ്റാന്വേഷണവുമാണ്‌ 'മാസ്റ്റേര്‍സ്‌' എന്ന ഈ സിനിമ.

പതിവ്‌ രീതിയില്‍ നിന്ന് മാറി അല്‍പം വ്യത്യസ്തമായ ഒരു കൊലപാതകഘടനയുണ്ട്‌ എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏക മികവ്‌. പക്ഷേ, ആ ഘടന കുറച്ച്‌ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുകയും തുടര്‍ന്ന് എന്തെന്ന് ഏകദേശരൂപമുള്ളതിനാല്‍ അത്‌ വരുന്നതിനുവേണ്ടി കാത്തിരുന്നു കുറേയൊക്കെ ബോറടിക്കേണ്ടിവരികയും ചെയുന്നു എന്നിടത്താണ്‌ ഈ ചിത്രത്തിണ്റ്റെ പ്രധാന പ്രശ്നം.

ചിത്രത്തിണ്റ്റെ ഒരു ഘട്ടത്തിലും പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാവുന്ന ഒരു ഘടകവും ഉണ്ടായിരുന്നില്ല എന്നത്‌ തന്നെ വളരെ ദൌര്‍ഭാഗ്യകരമാണ്‌. ഇടയ്ക്ക്‌ ഒരല്‍പ്പം ആകാംക്ഷയും വേഗവും തോന്നിയതൊഴിച്ചാല്‍ ചിത്രം പൊതുവേ നല്ല ലാഗിംഗ്‌ ആയിരുന്നു.

ബോബുണ്ടാക്കാനുള്ള വിശദാംശങ്ങളെല്ലാം ഇണ്റ്റര്‍ നെറ്റില്‍ ലഭ്യമാണെന്നും ഒരു ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥിനിക്ക്‌ ആ വിവരങ്ങള്‍ വെച്ച്‌ ബോംബുണ്ടാക്കി റിമോട്ട്‌ ആയി പ്രവര്‍ത്തിപ്പിക്കുന്നരീതിയില്‍ സഞ്ജീകരിക്കല്‍ വളരെ സിമ്പിള്‍ ആണെന്നും ഐ.പി.എസ്സിനെക്കൊണ്ട്‌ പറയിച്ചാല്‍ പ്രേക്ഷകര്‍ക്ക്‌ വിശ്വാസമാകും എന്ന ധാരണ തിരക്കഥാകൃത്തിനുണ്ട്‌. ഇത്രയും കപ്പാസിറ്റിയുണ്ടെങ്കില്‍ ഈ കഥയില്‍ പിന്നെ മറ്റുള്ളവരുടെ കൊലപാതകങ്ങള്‍ക്ക്‌ വേറെ രീതിയൊന്നും അവലംബിക്കേണ്ടതുണ്ടായില്ല.

സയനൈഡ്‌ ലിപ്സ്റ്റിക്‌ പരിപാടി ചൂണ്ടിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്‌ എങ്ങനെ കിട്ടി, അതിണ്റ്റെ പിന്നില്‍ ആര്‌ എന്നതൊന്നും പോലീസിണ്റ്റെ അന്വേഷണപരിധിയില്‍ പെടുന്നില്ല.

കൊലപാതകം നടന്നുകഴിഞ്ഞാല്‍ ഒരു മഴയും റെയിന്‍ കോട്ടും കുടയുമൊക്കെയായ സെറ്റപ്പില്‍ അവതരിപ്പിച്ചാല്‍ ഗംഭീരതകൂടും എന്ന ഫോര്‍മുലയില്‍ സംവിധായകന്‍ വല്ലാതെ ആകൃഷ്ടനായി തോന്നി.

ശ്രീരാമകൃഷ്ണനും മിലന്‍ പോളുമായുള്ള സൌഹൃദത്തിനെ ഉദ്ദേശിക്കുന്ന അളവില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടില്ല. അതില്‍ ശശികുമാറിണ്റ്റെ ഡബ്ബിങ്ങിണ്റ്റെ പരാധീനതകളും അഭിനയത്തിണ്റ്റെ ന്യൂനതകളും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

പൃഥ്യിരാജ്‌ തണ്റ്റെ റോള്‍ ഒരുവിധം ഭംഗിയായി ചെയ്തു എന്നേ പറയാനാകൂ.

ഒരല്‍പ്പം വ്യത്യസ്തമായ ഒരു കഥാബീജമുണ്ടായിരുന്നിട്ടും അതിനെ വേണ്ടവിധം പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ഉദ്വേഗവും ജനിപ്പിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനായില്ല എന്നതിനാല്‍ തന്നെ ഈ ചിത്രം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കുന്നു.

Rating : 4.5 / 10