Sunday, May 06, 2012

മല്ലൂ സിംഗ്‌


കഥ, തിരക്കഥ, സംഭാഷണം: സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: നീറ്റാ ആണ്റ്റോ

നാട്ടില്‍ നിന്ന് ഏഴ്‌ വര്‍ഷം മുന്‍പ്‌ പോയ ഹരിയെ അന്വേഷിച്ച്‌ പഞ്ചാബിലെ ഒരു മലയാളി-സിക്ക്‌ കോളനിയില്‍ എത്തുന്ന ഹരിയുടെ അമ്മാവണ്റ്റെ മകനായ അനി, അവിടെ കാണുന്ന സംഭവങ്ങളും അവിടെയുള്ള ഹരീന്ദര്‍ സിംഗ്‌ എന്ന 'മല്ലൂ സിംഗ്‌' ഹരിയാണോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിലെ കഥാസാരം.

തണ്റ്റെ മാതാപിതാക്കളോടും നാല്‌ സഹോദരിമാരോടുമൊപ്പം അവിടെ ജീവിക്കുന്ന മല്ലൂ സിങ്ങും ആ നാട്ടിലെ മറ്റ്‌ ചില കഥാപാത്രങ്ങളും ഇവര്‍ക്കിടയിലേയ്ക്കെത്തുന്ന അനിയും അനിയുടെ സഹോദരി അശ്വതിയുമെല്ലാം ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്‌.

കണ്ട്‌ മടുത്ത തറവാട്ട്‌ തര്‍ക്കവും മക്കള്‍ പോരും ഈ സിനിമയുടെ കഥയെ തുടങ്ങി വെയ്ക്കുന്നു.
ആള്‍ മറാട്ടം നടത്തി ജീവിക്കാന്‍ വിധിക്കപ്പെടാനും കണ്ടുമടുത്ത ഉപാധി തന്നെ ആശ്രയം.
ഒടുവില്‍ ക്ളൈമാക്സിലെ സസ്പെന്‍സുകളും ആരെയും അമ്പരിപ്പിക്കുന്നില്ല എന്നതും കഥയുടെ ദുരന്തം.
ആള്‍മറാട്ടം നടത്തി അവിടെ സ്വന്തക്കാരനായി ജീവിക്കേണ്ടിവരുന്ന കഥ വെളിപ്പെടുത്തുമ്പോള്‍ അറിയേണ്ടവരെ അത്‌ ഒളിഞ്ഞ്‌ നിന്ന് കേള്‍പ്പിച്ച്‌ വൈകാരികത സൃഷ്ടിക്കലും കണ്ണീരണിയിക്കലും ചേര്‍ന്ന് നാടകത്തിന്‌ തിരശ്ശീലയിടീക്കാറാക്കുകയും തിരികെ നാട്ടില്‍ ചെന്ന് വില്ലന്‍മാരെ ഇടിച്ച്‌ നിരത്തി തിരിച്ചെത്തിച്ച്‌ സിനിമ അവസാനിപ്പിക്കുകയും ചെയ്യും.

യാതൊരു ഗുണനിലവാരവുമില്ലാത്ത ഒരു കഥയെ, താരബാഹുല്ല്യവും പഞ്ചാബിണ്റ്റെ പശ്ചാത്തലവും വര്‍ണ്ണശബളമായ വസ്ത്രാലങ്കാരങ്ങളും ഗാനരംഗങ്ങളും തട്ടിക്കൂട്ട്‌ തമാശകളും ചേര്‍ത്ത്‌ പ്രേക്ഷകരെ പറ്റിക്കാന്‍ ശ്രമിക്കുന്ന ഒരു ശ്രമം മാത്രമാകുന്നു 'മല്ലൂ സിംഗ്‌' എന്ന ഈ സംരംഭം.

ഉണ്ണി മുകുന്ദനെ വളരെ നന്നായി ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ശരീരം കൊണ്ടും, സംഘട്ടനങ്ങളിലെയും ഗാനനൃത്തരംഗങ്ങളിലെയും പ്രകടനങ്ങള്‍ കൊണ്ടും ഈ നടന്‍ 'മല്ലൂ സിങ്ങി'നെ നന്നായി അവതരിപ്പിച്ചു.

അനുബന്ധ കഥാപാത്രങ്ങളായ ബിജുമേനോനും മനോജ്‌ കെ ജയനും അത്ര നന്നായുമില്ല. ഇതില്‍ മനോജ്‌ കെ ജയണ്റ്റെ കോമാളിത്തരം വളരെ കൃത്രിമത്വമുള്ളതാവുകയും ചെയ്തു.

കുഞ്ചാക്കോ ബോബന്‍ നന്നായി 'ദിലീപി'ന്‌ പഠിക്കുന്നതായി ഒാരോ കോമഡിസീനിലും വ്യക്തമായി മനസ്സിലാകും.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ കുറച്ചൊക്കെ പ്രേക്ഷകരെ രസിപ്പിച്ചു.

സംവ്ര്‌താ സുനില്‍ അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രം കാര്യമായ വൈകാരികതയൊന്നും പ്രേക്ഷകര്‍ക്ക്‌ നല്‍കിയില്ല. പക്ഷേ, നാട്ടില്‍ നിന്ന് പഞ്ചാബിലെത്തിയ ഈ നാടന്‍ പെണ്‍കൊടി ഹിന്ദിയിലോ പഞ്ചാബിയിലോ മറ്റോ ഒരു പ്രാര്‍ത്ഥന ഇരുന്ന് ചൊല്ലുന്നുണ്ട്‌... ഹോ.... അത്രസമയം തൊണ്ടയില്‍ നിന്ന് കൂവല്‍ പുറത്ത്‌ വരാതെ പിടിച്ചിരിക്കാന്‍ കഴിയുന്ന ഏതൊരു മാന്യനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പരമദയനീയം...
'Unlimited Fun' എന്നൊക്കെ എഴുതികാണീച്ചെങ്കിലും അതൊനും ഇല്ലാതെ ബോറടിച്ച്‌ നിരാശയോടെ ഇരിക്കുന്ന പ്രേക്ഷകരെ ഒന്ന് ഉത്സാഹഭരിതരാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കൂട്ടിച്ചേര്‍ത്തതാണ്‌ ഈ രംഗം എന്ന് വിശ്വസിക്കുന്നു.

വര്‍ണ്ണശബളമായ ഗാനരംഗങ്ങളും മികച്ച സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്‌.

ഉണ്ണിമുകുന്ദനും കുഞ്ചാക്കോ ബോബനും ചേര്‍ന്നുള്ള ആദ്യത്തെ ഒരു ഗാനനൃത്തരംഗം പ്രേക്ഷകരെ നന്നായി ആസ്വദിപ്പിച്ചു.

സംഘട്ടനങ്ങളുടെ ദൈര്‍ഘ്യം പ്രേക്ഷകരെ കുറച്ചൊക്കെ മുഷിപ്പിച്ചു.

ഒരു ആക്‌ ഷന്‍ ഹീറോ എന്ന രൂപത്തില്‍ ഉണ്ണിമുകുന്ദര്‍ മികച്ച ഒരു സാദ്ധ്യത നല്‍കുന്നു എന്നതാണ്‌ ഈ ചിത്രത്തില്‍ നിന്ന് ആകെ മനസ്സിലാകുന്നത്‌.

കഥയുടെ ഗുണനിലവാരം പ്രശ്നമല്ലാത്ത പ്രേക്ഷകര്‍ക്ക്‌, കുറച്ചൊക്കെ ബോറടി സഹിച്ചാലും ഒരു പഞ്ചാബ്‌ ബാക്ക്‌ ഗ്രൌണ്ടില്‍ ഉത്സവപ്രതീതിയില്‍ വെറുതേ ഇരുന്ന് ആസ്വദിക്കാവുന്ന ഒരു ചിത്രം.

Rating : 3 /10

1 comment:

സൂര്യോദയം said...

കഥയുടെ ഗുണനിലവാരം പ്രശ്നമല്ലാത്ത പ്രേക്ഷകര്‍ക്ക്‌, കുറച്ചൊക്കെ ബോറടി സഹിച്ചാലും ഒരു പഞ്ചാബ്‌ ബാക്ക്‌ ഗ്രൌണ്ടില്‍ ഉത്സവപ്രതീതിയില്‍ വെറുതേ ഇരുന്ന് ആസ്വദിക്കാവുന്ന ഒരു ചിത്രം.