Sunday, December 18, 2011

ഒരു മരുഭൂമിക്കഥ



കഥ, തിരക്കഥ: അഭിലാഷ്‌ നായര്‍
സംവിധാനം: പ്രിയദര്‍ശന്
‍നിര്‍മ്മാണം: നവീന്‍ ശശീധരന്‍, വി. അശോക്‌ കുമാര്‍

'അറബിയും ഒട്ടകോം പി മാധവന്‍ നായരും' എന്നതാണോ 'ഒരു മരുഭൂമിക്കഥ' എന്നതാണോ ഇനി ഇത്‌ രണ്ടും ചേര്‍ന്നതാണോ ശരിക്കും ഈ സിനിമയുടെ ടൈറ്റില്‍ എന്ന് ഉറപ്പില്ലാത്തതിനാല്‍ സൌകര്യത്തിനുവേണ്ടി 'ഒരു മരുഭൂമിക്കഥ' എന്ന് തീരുമാനത്തിലെത്തുന്നു.

വീട്ടിലെ പ്രാരാബ്ദങ്ങളുമായി (പതിവ്‌ പരിപാടികളായ പുരനിറഞ്ഞ്‌ നില്‍ക്കുന്ന ഒരു ലോഡ്‌ പെങ്ങന്‍മാര്‍, വയസ്സായ അച്ഛന്‍ , അമ്മ) ഗള്‍ഫില്‍ ജോലി ചെയ്ത്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന മാധവന്‍ നായര്‍. പക്ഷേ, പതിവ്‌ പോലെ വെറും തേരാ പാരാ നടക്കുന്ന മോശം സെറ്റപ്പല്ല ഈ സിനിമയില്‍ എന്ന് മാത്രം. പുള്ളിക്കാരന്‍ അക്കൌണ്ടണ്റ്റ്‌ ആണത്രേ.. സ്വന്തമായി വലിയ ഒരു കാബിനും വിളിപ്പുറത്ത്‌ അസിസ്റ്റണ്റ്റ്സും ഒക്കെ ഉള്ള സെറ്റപ്പാണെങ്കിലും ദാരിദ്ര്യമാണെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഇനി ഈ നായകന്‌ ഒരു നായിക ഉണ്ടാക്കിയെടുക്കാന്‍ ഭാഗ്യപരീക്ഷനങ്ങളുടെ ഒരു കളിയാണ്‌. നായിക പണക്കാരിയാകണം എന്നത്‌ നമുക്ക്‌ നിര്‍ബധമാണല്ലോ...
അവിചാരിതമായി ഒരേ മോതിരത്തില്‍ രണ്ടുപേരും പിടിക്കുക, ഒരേ ടാക്സ്നിയില്‍ കയറുക, ഒരേ സ്ഥലത്തേയ്ക്ക്‌ പോകുക, അവിടെ വച്ച്‌ കൂട്ടിയിടിച്ച്‌ കാപ്പി ഷര്‍ട്ടില്‍ വീഴുക...ഹോ... അങ്ങനെ പോകുന്നു കാര്യങ്ങള്‍. 'തീര്‍ന്നു' എന്ന് വിചാരിക്കരുത്‌.. ഈ കറക്കിക്കുത്ത്‌ കളി കൂടുതല്‍ റൌണ്ട്സിലേയ്ക്ക്‌ കടക്കുന്നു എന്നേ ഉള്ളൂ..
അടുത്ത ഘട്ടത്തില്‍ രണ്ട്‌ ലിഫ്റ്റില്‍ കയറി ഒരേ ഫ്ലോര്‍ സെലെക്റ്റ്‌ ചെയ്യല്‍, ഒരു കറന്‍സിയില്‍ ഫോണ്‍ നമ്പര്‍ എഴുതി അത്‌ തിരികെ എപ്പോള്‍ കിട്ടുന്നോ അപ്പോള്‍ വീണ്ടും വിളീക്കാം എന്ന എഗ്രിമണ്റ്റ്‌..... ഒരു വിധം മതിയായില്ലേ... അത്‌ ആ വഴിയ്ക്ക്‌ നടക്കും...

ഇനി വേണ്ടത്‌ കുറേ അനുബന്ധ കഥാപാത്രങ്ങള്‍. നായകനെ ഒരു ശല്ല്യക്കാരനായ പഴയകാല സുഹൃത്ത്‌ തേടി വരണമല്ലോ.. വരും... അതാണ്‌ മുകേഷ്‌ അവതരിപ്പിക്കുന്ന കഥാപാത്രം.

ഇനി ഈ സംവിധായകണ്റ്റെ തന്നെ മറ്റ്‌ സിനിമകളിലെ കഥാപാത്രങ്ങളും അഭിനേതാക്കളും (മരിച്ചുപോയ കൊച്ചിന്‍ ഹനീഫയ്ക്ക്‌ പകരം സുരാജ്‌ വെഞ്ഞാര്‍മൂട്‌) പല വേഷത്തിലും രൂപത്തിലും ഈ സിനിമയിലും വരും.
പതിവ്‌ പോലെ ആള്‍ മറാട്ടം, പ്രശ്നങ്ങള്‍, നെട്ടോട്ടം, പാട്ട്‌, ഓട്ടം, ചാട്ടം, ഉന്നം തെറ്റല്‍, തല്ല്‌ കൊള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.

ക്വൊട്ടേഷന്‍ സംഘം, പോലീസ്‌, കിഡ്നാപ്പ്‌ തുടങ്ങിയ പ്രത്യേകപരിപാടികളും ഈ പരിപാടികള്‍ക്ക്‌ മാറ്റ്‌ കൂട്ടും.

ഒടുവില്‍ എല്ലാം കലങ്ങിത്തിരിഞ്ഞ്‌ എല്ലാം പറഞ്ഞ്‌ കോമ്പ്ളിമെണ്റ്റ്സ്‌ ആക്കി സന്തോഷത്തോടെ കെട്ടിപ്പിടിച്ച്‌ സിനിമ അവസാനിക്കും.

ഈ ചിത്രത്തില്‍ വളരെ വിചിത്രമായി തോന്നിയ ഒരു രംഗമുണ്ട്‌. പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്തതുകൊണ്ട്‌ തോന്നിയതാണേ ഈ സംശയം. ഒരു ഹോട്ടലില്‍ പണവുമായി തങ്ങുന്ന മുകേഷിനേയും ഭാവനയേയും വില്ലന്‍മാര്‍ അവിടെ വന്ന് പിടിച്ച്‌ കൊണ്ട്‌ പോകുന്നുണ്ട്‌. മോഹന്‍ലാല്‍ എത്തുമ്പോഴേയ്ക്കും ഇവര്‍ ഭാവനയുമായി കടന്നു കളഞ്ഞു. മുകേഷിനേയും കൂട്ടി മോഹന്‍ലാല്‍ കാറില് ‍കയറി ചേസ്‌ ചെയ്ത്‌ പോകുന്നു. മുന്‍പത്തെ സീനുകളില്‍ വളരെ ധൈര്യശാലിയും മിണ്ടിയാല്‍ തോക്കെടുത്ത്‌ പൊട്ടിക്കുന്നതുമായ വില്ലനും കൂട്ടരും ഇവരെ പേടിച്ച്‌ കാറ്‍ നിര്‍ത്തി ഭാവനയേയും കൊണ്ട്‌ ഇറങ്ങി ഒാടുന്നു. മോഹന്‍ലാലും മുകേഷും കയ്യില്‍ ബോംബും റോക്കറ്റും കൊണ്ടാണ്‌ വരുന്നതെന്നോ മറ്റോ ഈ പാവം വില്ലന്‍മാര്‍ക്ക്‌ സംവിധായകന്‍ സൂചനകൊടുത്തിട്ടുണ്ടോ എന്ന് പ്രേക്ഷകര്‍ക്കറിയില്ലല്ലോ. അതല്ലേ പാവങ്ങള്‍ വെറും തോക്കും കൊണ്ട്‌ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. അങ്ങനെ ഒാടി കുറച്ച്‌ കഴിഞ്ഞപ്പോള്‍ മുന്‍പിലോട്ട്‌ വഴിയില്ലത്രേ... പാവങ്ങള്‍.. തിരിഞ്ഞ്‌ നിന്ന് ശക്തരായ നായകനേയും സുഹൃത്തിനേയും നേരിടുകതന്നെ.

ഇതോക്കെ കഴിഞ്ഞ്‌ പോലീസ്‌ എത്തി അവരെയൊക്കെ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടുപോയിക്കഴിയുമ്പോള്‍ 'പണം മുഴുവന്‍ അവര്‍ കൊണ്ടുപോയി അല്ലേ?' എന്ന് ചോദിക്കുന്ന നായകന്‌ സുഹൃത്ത്‌ ഒരു കള്ളച്ചിരിയോടെ അത്‌ ഒരു വേസ്റ്റ്‌ ബിന്നില്‍ നിന്ന് എടുത്ത്‌ കൊടുക്കുന്നു. എത്രയോ അകലെയുള്ള ആ ഹോട്ടലില്‍ നിന്ന് ഇവരില്‍ നിന്ന് തട്ടിയെടുത്ത്‌ കൊണ്ടുപോയ പണം, കാറ്‍ ചേസിങ്ങും സ്റ്റണ്ടും കഴിഞ്ഞ്‌ ആശ്വസിച്ച്‌ നില്‍ക്കുന്ന ആ സ്ഥലത്തെ വേസ്റ്റ്‌ ബിന്നില്‍ മുകേഷിന്‌ നേരത്തേ തന്നെ എത്തിക്കാന്‍ സാധിച്ച ആ മനോഹരമായ ടെക്നിക്കിന്‌ നൂറ്‌ കോടി സലാം...

ഈ സിനിമയിലെ സംഭവങ്ങളെ സാമാന്യബുദ്ധിയുടെ അളവുകോല്‍ വച്ച്‌ അളന്ന് ഇതിലെ മണ്ടത്തരങ്ങള്‍ എഴുതാനാണെങ്കില്‍ കുറച്ച്‌ അധികം സമയം മെനക്കെടണം എന്നതിനാല്‍ തല്‍ക്കാലം അതിന്‌ മുതിരുന്നില്ല. എങ്കിലും ചില സാമ്പിളുകള്‍...

ദുബായ്‌ പോലീസ്‌ മിക്കവാറും ഒരു മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
1. മരുഭൂമിയിലിട്ട്‌ ഒരു പറ്റം ദുബായ്‌ പോലീസുകാര്‍ തോക്ക്‌ കൊണ്ട്‌ വെടിക്കെട്ട്‌ നടത്തിയിട്ടും ഒരു ഉണ്ടപോയിട്ട്‌ അര ഉണ്ട പോലും നായകണ്റ്റെയോ സുഹൃത്തിണ്റ്റേയോ ദേഹത്ത്‌ കൊള്ളിക്കാന്‍ കഴിയാഞ്ഞത്‌ കണ്ടാല്‍ ലജ്ജയും നാണക്കേടും തോന്നാതിരിക്കുമോ?
2. സ്വയം കൈ രണ്ടും കെട്ടി വായും മൂടിക്കെട്ടി (സോറി... സ്വയം വാ മൂടിക്കെട്ടി കൈ രണ്ടും കൂട്ടിക്കെട്ടി) ഒരുത്തി കാറിണ്റ്റെ ഡിക്കിയില്‍ കയറി ഇരിക്കുക
3. ഒാടുന്ന കാറിണ്റ്റെ ഡിക്കിയില്‍ കയറിപ്പറ്റുക
4. സി.സി. ടി. വി യിലെ വീഡിയോ നിമിഷസമയം കൊണ്ട്‌ മിക്സ്‌ ചെയ്തു കയറ്റുക (വലിയ ടെക്നോളജിയൊക്കെ ഉള്ളതുകൊണ്ട്‌ പാവം പ്രേക്ഷകര്‍ സമ്മതിച്ചു)

കഥാപരമായി ഇത്തരം നിരവധി പുതുമകളുള്ള ഒരു മനോഹരമായ മരുഭൂമിക്കഥ. കഥാദാരിദ്ര്യത്തെ മരുഭൂമിയായി വിശേഷിപ്പിക്കാമെങ്കില്‍ ഈ സിനിമയുടെ ടൈറ്റില്‍ കറക്റ്റാണ്‌.

ഇതിന്നിടയില്‍ നായകനും നായികയും ഉടുത്തൊരുങ്ങി ഒരു ഡാന്‍സും പാട്ടുമുണ്ട്‌. പാട്ട്‌ കൊള്ളാം.

വേറൊരു പാട്ടുണ്ട്‌.. 'മാധവേട്ടന്‌ മൂക്കിലാണ്‌ ദേഷ്യം..' എന്നോ മറ്റോ പാടുന്ന ഒരു സംഭവം. പ്രേക്ഷകണ്റ്റെ ദേഷ്യം എവിടെയാണെന്നത്‌ സംവിധായകന്‌ ഒരു പ്രശ്നമല്ല.

ഇനി ഒരു പാട്ട്‌ സംഘനൃത്തവും ഓട്ടവും കണ്‍ഫ്യൂഷനും വേണ്ടി ഉണ്ടാക്കിയെടുത്തതും.

മുകളില്‍ വിവരിച്ച മേന്‍മകളൊക്കെയുണ്ടെങ്കിലും ഈ ചിത്രത്തില്‍ പ്രേക്ഷകന്‌ രസിക്കാവുന്ന നിരവധി ഹാസ്യാനുഭങ്ങളും ഉണ്ട്‌ എന്നത്‌ സത്യമാണ്‌. മുകേഷും, മോഹന്‍ ലാലും ചേരുമ്പോള്‍ ഉണ്ടാകുന്ന ഹാസ്യത്തിണ്റ്റെ ഒരു മാന്ത്രികത ഈ ചിത്രത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌ എന്നതാണ്‌ കാര്യം. സുരാജ്‌ വെഞ്ഞാര്‍മൂടും ഈ ഹാസ്യാനുഭവത്തിന്‌ സംഭാവന നല്‍കി എന്ന് തന്നെ പറയാം. പലവട്ടം കണ്ടതാണെങ്കില്‍ പോലും ഹാസ്യരംഗങ്ങളില്‍ ഇവര്‍ പ്രകടിപ്പിക്കുന്ന ടൈമിങ്ങും അഭിനയവും പ്രശംസനീയം തന്നെ.

സിനിമാക്കഥയെ വെറും മരുഭൂമിക്കഥയായി കണ്ട്‌ ഇതിലെ ഹാസ്യരംഗങ്ങളെ മാത്രം ആസ്വദിക്കാനുള്ള മനോനിലയില്‍ പോയാല്‍ ചിലപ്പോള്‍ വലിയ ക്ഷോഭം ഇല്ലാതെ ഈ സിനിമ കണ്ടിറങ്ങാം.

Rating: 4 / 10

2 comments:

സൂര്യോദയം said...

സിനിമാക്കഥയെ വെറും മരുഭൂമിക്കഥയായി കണ്ട്‌ ഇതിലെ ഹാസ്യരംഗങ്ങളെ മാത്രം ആസ്വദിക്കാനുള്ള മനോനിലയില്‍ പോയാല്‍ ചിലപ്പോള്‍ വലിയ ക്ഷോഭം ഇല്ലാതെ ഈ സിനിമ കണ്ടിറങ്ങാം

MobeelGeek said...

Pure waste movie....