Thursday, April 22, 2010

പാപ്പി അപ്പച്ചാ



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മമാസ്‌
നിര്‍മ്മാണം: അനൂപ്‌

നാട്ടിലെ വലിയ ബിസിനസ്‌ പ്രമാണിമാരായ അപ്പച്ചനും മകനും, അവര്‍ തമ്മിലുള്ള സ്നേഹവും സൗഹൃദവും, അവരുടെ ബിനിനസ്‌ വെറും റോളിങ്ങിലാണെന്നും, സാമ്പത്തിക ബുദ്ധിമുട്ട്‌ വരുമ്പോള്‍ ജനങ്ങളും ഇന്‍ഷുറന്‍സുകാരും മണ്ടന്മാരാണെന്ന് തീരുമാനിച്ച്‌ അവരെ പറ്റിച്ച്‌ മുന്നോട്ട്‌ പോകുന്നതും, പിന്നീട്‌ ഇടയ്ക്ക്‌ വച്ച്‌ അപ്പച്ചനും മകനും തെറ്റിദ്ധാരണയാല്‍ അകലുന്നതായും, ആ സമയത്ത്‌ ശത്രുപക്ഷം അപ്പച്ചനുമായി കൂട്ടുകൂടുന്നതും, ഒടുവില്‍ എല്ലാം മനസ്സിലാക്കി, വില്ലന്മാരെയും ഇടിച്ച്‌ നിരത്തി അപ്പച്ചനും മകനും കെട്ടിപ്പിടിച്ച്‌ നില്‍ക്കുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിന്റെ ഒരു രത്നച്ചുരുക്കം. ഇതിനിടയില്‍ ആനി ടീച്ചര്‍ എന്ന ഒരു നായികയുണ്ട്‌, പതിവുപോലെ ചെറുപ്പത്തിലേ കൂട്ടുകാരിയായിരുന്നതും, ബാലിശമായ കാരണത്താല്‍ പിണങ്ങി ശത്രുതയായതും, അവസാനം പാപ്പിയോട്‌ ഇഷ്ടമാകുകയും ചെയ്യുന്ന പതിവു നായിക തന്നെ.

കുറേ സമയം പല ഡയലോഗുകളിലൂടെയും സിറ്റുവേഷന്‍സിലൂടെയും കുറച്ച്‌ ഹാസ്യം തരക്കേടില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിന്റെ ആകെ ഒരു പോസിറ്റീവ്‌ കാര്യമായി എനിക്ക്‌ തോന്നിയത്‌. ദിലീപിന്റെ കൂടെ അഭിനയിച്ച ഹാസ്യതാരം ശ്രദ്ധേയമായി. ദിലീപില്‍ നിന്ന് വിഭിന്നമായ ഒരു ശൈലിയൊന്നും പ്രതീക്ഷിക്കാതെ അദ്ദേഹം മുന്‍പ്‌ അവതരിപ്പിച്ചിട്ടുള്ള ഹാസ്യകഥാപാത്രങ്ങളുടെ മറ്റൊരു ആവിഷ്കാരം എന്നേ പറയാനുള്ളൂ. വലിയ സംഭവമൊന്നുമല്ലെങ്കിലും ഇന്നസെന്റ്‌ തന്റെ റോള്‍ ഭംഗിയാക്കി.

കാവ്യാ മാധവന്റെ ആനി ടീച്ചറുടെ ചില രംഗങ്ങള്‍ രസകരമായി... കാവ്യാ മാധവനെ കണ്ടിരിക്കാന്‍ ഇഷ്ടപ്പെട്ടു ;-)

'കാട്ടുമാക്കാന്‍' ഗാനം വെറുപ്പിച്ച്‌ കൊന്നു... അത്‌ വെറുമൊരു വൈകൃതമല്ലായിരുന്നു.. ദൃശ്യവൈകൃതവും ശ്രവണ വൈകൃതവും ചേര്‍ന്ന് ഒരു പ്രത്യേക തരം ഡിഷ്‌ ആയിരുന്നു...

ഉദിത്‌ നാരായണനെക്കൊണ്ട്‌ മലയാളം പാട്ട്‌ പാടിച്ചത്‌, ചൂടുള്ള ഉരുളക്കിഴങ്ങ്‌ വായില്‍ ഇട്ടുകൊടുത്ത്‌ ചെയ്യിപ്പിച്ചപോലെ തോന്നി... വരികള്‍ ഒന്നും മനസ്സിലായില്ല... അതല്ലാ.. മനസ്സിലാക്കണ്ട എന്ന് കരുതി തന്നെയാകും.. എന്തായാലും നന്ദി..

ഈ ചിത്രത്തിലെ നാട്ടുകാരെപ്പോലെ പ്രേക്ഷകരും മണ്ടന്മാരാണെന്ന് കരുതിയാവും മമാസ്‌ യാതൊരു വിശ്വസനീയതയോ ലോഗിക്കോ കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥ കെട്ടിപ്പെടുത്തത്‌ എന്നുവേണം കരുതാന്‍. ഒടുവില്‍ നാട്ടുകാര്‍ വിവരം വെക്കുമ്പോഴെങ്കിലും (തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടേ വിവരം വെക്കൂ എന്നത്‌ വേറെ), പ്രേക്ഷകര്‍ക്ക്‌ വിവരം വെക്കുമെന്ന് മമാസിന്‌ തോന്നാത്തതും ബാലിശമായിപ്പോയി.

ദിലീപിനെ പറന്നടിപ്പിച്ച്‌ കയ്യടി വാങ്ങാന്‍ ഒരുപാട്‌ കഷ്ടപ്പെട്ടെങ്കിലും അതത്ര കേമമായില്ല എന്നതാണ്‌ സത്യം.

അശോകന്റെ ഹാസ്യവില്ലന്‍ കഥാപാത്രം അത്ര മോശമായില്ല.

ചെറുപ്പത്തില്‍ നാട്‌ വിട്ട്‌ പോകേണ്ടിവന്ന് പ്രതികാരവുമായി തിരിച്ചെത്തുന്ന വില്ലനും അത്‌ വച്ചുണ്ടാക്കാന്‍ ശ്രമിച്ച സസ്പന്‍സ്‌ ക്ലെമാക്സും ചീറ്റിപ്പോയി... ആനി ടീച്ചര്‍ക്ക്‌ നേരെയുള്ള പാപ്പിയുടെ ദേഷ്യത്തോടെയുള്ള ഭീഷണി ഡയലോഗുകള്‍ക്കൊടുവില്‍ ആനി ടീച്ചര്‍ തിരിച്ച്‌ ഡയലോഗ്‌ അടിച്ച്‌ പൊളിച്ചടുക്കുന്ന രസകരമായ സീനിന്റെ അവസാനം വീര്‍പ്പിച്ച ബലൂണിന്റെ കാറ്റുപോകുന്നതായി കാണിച്ച രംഗം, ക്ലെമാക്സിലും കാണിക്കാമായിരുന്നു.

എന്തിനേറെ പറയുന്നൂ... പാപ്പീ..... ഞങ്ങളോടിത്‌ വേണ്ടായിരുന്നു.. :-)

1 comment:

സൂര്യോദയം said...

പരസ്യങ്ങളും മറ്റും കണ്ട്‌ നിഷ്കളങ്കമായ ഒരു മുഴുനീള ഹാസ്യ സിനിമ എന്ന ധാരണയുണ്ടെങ്കില്‍, നിങ്ങള്‍ വിവരം അറിയും
:-)