Friday, October 30, 2009

സ്വ. ലേ.

സംവിധാനം, ഛായാഗ്രഹണം: പി. സുകുമാര്‍
കഥ, തിരക്കഥ, സംഭാഷണം : കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: പി. സുകുമാര്‍, അനു വാര്യര്‍
അഭിനേതാക്കള്‍: ദിലീപ്‌, ഗോപിക, ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അശോകന്‍, ഗണേഷ്‌ കുമാര്‍, ഇന്നസെന്റ്‌

1980 കളിലെ പത്രപ്രവര്‍ത്തനവും, അതിന്നിടയില്‍ ഒരു ചെറിയ പത്രത്തിന്റെ സ്വന്തം ലേഖകനായ ഉണ്ണിമാധവന്‍ (ദിലീപ്‌) നേരിടുന്ന ജോലിസംബന്ധവും കുടുംബസംബന്ധവുമായ കാര്യങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

അന്നത്തെ (ഇന്നത്തേയും?) പത്രപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മര്‍ദ്ദങ്ങളും ജോലിയില്‍ പിഴച്ചുപോകാന്‍ ചെയ്യേണ്ടിവരുന്ന കസര്‍ത്തുകളും നല്ല തോതില്‍ വിവരിച്ചിരിക്കുന്നു.

ഉണ്ണിമാധവന്റെ ചെറുപ്പകാലത്ത്‌ പരിചയവും അടുപ്പവുമുണ്ടായിരുന്ന ഒരു പ്രശസ്തനായ എഴുത്തുകാരന്‍ മരണശയ്യയില്‍ കിടക്കുകയും അത്‌ റിപ്പോീര്‍ട്ട്‌ ചെയ്യാന്‍ നിരവധി പത്രക്കാരും മാധ്യമപ്രവര്‍ത്തകരും എത്തിച്ചേരുകയും, തന്റെ പത്രത്തിന്റെ ഭാഗത്ത്‌ നിന്ന് ഈ കാര്യത്തിന്‌ ഉണ്ണിമാധവന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. പ്രസവതീയതി അടുത്ത ഭാര്യയെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട്‌ തന്റെ വ്യക്തിത്വവികസനത്തില്‍ ഒട്ടേറെ സ്വാധീനിച്ച മഹാനായ എഴുത്തുകാരന്റെ മരണം കാത്ത്‌ കുറച്ച്‌ ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന മാനസികാവസ്ഥയാണ്‌ ഈ കഥയുടെ പ്രധാനമായ ഘടകം.

ഇന്റര്‍വെല്‍ വരെ 'കൊള്ളാം' എന്ന് അഭിപ്രായം തോന്നിയ സിനിമ, അതിനുശേഷം വളരെയധികം ഇഴഞ്ഞ്‌ വലിഞ്ഞ്‌ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നത്‌.

പലയിടത്തും നല്ല ചില സംഭാഷണങ്ങളും ഹാസ്യങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും അവസാനത്തോടടുത്തപ്പോഴെയ്ക്കും സിനിമയുടെ ആസ്വാദനസുഖം നഷ്ടപ്പെട്ടിരുന്നു. പല സീനുകളും വലിച്ച്‌ നീട്ടിയവയും അനാവശ്യമായവയുമായിരുന്നു എന്ന് തോന്നി.

അഭിനയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ എല്ലാവരും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

അവസാന രംഗത്ത്‌ ദിലീപിനെക്കൊണ്ട്‌ മിമിക്രി കാണിപ്പിച്ചത്‌ വളരെ ബോറായിപ്പോയി.

ഒരു സിനിമയാക്കാനുള്ള ആഴവും പരപ്പും ഉള്ള സബ്ജക്റ്റ്‌ ആയിരുന്നില്ല ഇതെന്ന് തോന്നി. ഒരു ടെലിഫിലിം വരെ ഓ.കെ.

എഡിറ്ററെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേ മടുപ്പ്‌ ഒഴിവാക്കാമായിരുന്നു.

Sunday, October 25, 2009

എയ്ഞ്ചല്‍ ജോണ്‍



കഥ, സംവിധാനം : എസ്‌.എല്‍. പുരം ജയസൂര്യ
തിരക്കഥ : മനാഫ്‌, എസ്‌.എല്‍. പുരം ജയസൂര്യ
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
നിര്‍മ്മാണം: നാരായണദാസ്‌

ബാങ്ക്‌ മാനേജരായ അച്ഛണ്റ്റെ വേഷത്തില്‍ ലാലു അലക്സും മകനെ എന്തിനും സപ്പോര്‍ട്ട്‌ ചെയ്യുന്ന അമ്മയായി അംബികയും അവരുടെ തലതെറിച്ച കൌമാരക്കാരനായ മകനായി 'മറഡൊണ' എന്ന പേരില്‍ ശാന്തനു ഭാഗ്യരാജും അടങ്ങുന്ന ഈ കഥയില്‍ വഴി പിഴച്ച്‌ ആത്മഹത്യയിലെത്തിച്ചേരുന്ന മറഡോണയെ ജീവിതത്തിലേയ്ക്ക്‌ കൊണ്ടുവരുന്ന മാലാഖയായി 'എയ്ഞ്ചല്‍ ജോണ്‍' മോഹന്‍ ലാല്‍ രംഗപ്രവേശം ചെയ്യുന്നു.

66 വയസ്സുവരെ സുഖദുഖങ്ങളടങ്ങിയ മാനുഷികജീവിതം ഒരു വശത്തും അതല്ലെങ്കില്‍ അതിണ്റ്റെ മൂന്നിലൊന്ന് കാലാവധിയുള്ള എല്ലാ ആഗ്രഹങ്ങളും ഉടനെ ലഭ്യമാക്കിക്കൊണ്ടുള്ള മറ്റൊരുജീവിതവും എന്ന ഒാഫര്‍ ലഭിക്കുമ്പോള്‍ തലതെറിച്ച പയ്യന്‍ രണ്ടാമത്തെ ഒാഫര്‍ സ്വീകരിക്കുന്നു. 'വയസ്സാന്‍ കാലത്ത്‌ സൌഭാഗ്യങ്ങള്‍ കിട്ടുന്നതിനേക്കാല്‍ എല്ലാം നേരത്തേ തന്നെ കിട്ടട്ടെ' എന്നതാണ്‌ പയ്യണ്റ്റെ പോളിസി. പക്ഷേ, കൊമേര്‍സ്‌ ബിരുദം രണ്ട്‌ പേപ്പര്‍ കൂടി കിട്ടാനുള്ളതിനാലാണോ എന്നറിയില്ല, 66 ണ്റ്റെ മൂന്നിലൊന്ന് എന്നത്‌ 22 വയസ്സാണെന്ന് പയ്യന്‌ കണക്ക്‌ കൂട്ടാന്‍ കഴിയാതെ വരികയും കുറച്ച്‌ ദിവസത്തിനുള്ളില്‍ ആ വയസ്സ്‌ തികഞ്ഞ്‌ ഇഹലോകം വെടിയാന്‍ ടൈം ആകുകയും ചെയ്യുന്നു.

ചോദിച്ച ഉടനെ വരം എടുത്ത്‌ കൊടുക്കുകയും പയ്യനെ ഉപദേശിച്ചും നല്ലവഴികാണിച്ചും നേരെയാക്കാനും ആണ്‍ വേഷത്തിലുള്ള മാലാഖ (നമ്മുടെ ലാലേട്ടന്‍) കിണഞ്ഞ്‌ പരിശ്രമിക്കുകയും ചെയ്യുന്നു.

വളരെ ദയനീയമായി, അസ്വസ്ഥതയോടെ കണ്ടിരിക്കേണ്ടി വന്ന ആവറേജില്‍ താഴെമാത്രം നിലവാരമുള്ള സിനിമയാണ്‌ ഇതെന്ന് പച്ചയായി പറയാതെ നിവര്‍ത്തിയില്ല. പോതുവേ ഒഴിഞ്ഞ്‌ കിടന്ന തിയ്യറ്റരില്‍ നിന്ന് സിനിമയുടെ പല ഭാഗങ്ങളിലായി ബാക്കിയുള്ളവരെക്കൂടി ഇറക്കിവിടാന്‍ സാധിച്ചു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകരുടെ എടുത്ത്‌ പറയാവുന്ന നേട്ടം.

ശാന്തനു ഭാഗ്യരാജ്‌ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മോശമായില്ല. പക്ഷേ, പയ്യണ്റ്റെ പല തോന്ന്യാസങ്ങളും ഒരല്‍പ്പം അരോചകമായിരുന്നു. മറഡോണയുടെ കാമുകിയായി അഭിനയിച്ച പെണ്‍കുട്ടി തണ്റ്റെ ഭാഗം ഭംഗിയായി നിറവേറ്റി.

ചിത്രത്തിലെ ഗാനരംഗം കാര്യമായ താല്‍പര്യം ജനിപ്പിച്ചില്ല.

വഴിപിഴച്ച യുവത്വത്തെ നമ്മയുള്ള മനസ്സിലേയ്ക്ക്‌ നയിക്കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശമാണ്‌ ഈ കഥയില്‍ ശ്രമിക്കുന്നതെങ്കില്‍ ആ ശ്രമം വിഫലമായിപ്പോയി.

കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഈ ചിത്രം കണ്ടിരിക്കുന്നതിനിടയില്‍ പലവട്ടം അസഹനീയതയുടെ നെടുവീര്‍പ്പ്‌ വന്നുകൊണ്ടേയിരുന്നു.

ഇങ്ങനെയുള്ള സിനിമകള്‍ എടുക്കാനും അത്‌ ജനങ്ങളെ കാണിക്കാനും ഇതിണ്റ്റെ നിര്‍മ്മാതാവ്‌ കണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.

ദൈവമായും മാലാഖയായും ശ്രീ. മോഹന്‍ലാല്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്ര അനുഗ്രഹീത കലാകാരനായ അദ്ദേഹം എങ്ങനെ ഇത്തരം ചിത്രങ്ങളില്‍ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതം തന്നെ.

ഇനി പിശാചായി പ്രേക്ഷകരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ഒരു ചിത്രത്തില്‍ അദ്ദേഹം ഉടനെ അഭിനയിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.