Wednesday, October 18, 2006

കോര്‍പ്പറേറ്റ്‌

നിര്‍മ്മാണം : സഹാറ വണ്‍ മോഷന്‍ പിക്ചേര്‍സ്‌.
സംവിധാനം : മധുര്‍ ഭണ്ഡാര്‍കര്‍
കഥ, തിരക്കഥ : മനോജ്‌ ത്യാഗി, മധുര്‍ ഭണ്ഡാര്‍കര്‍
സംഭാഷണം : മനോജ്‌ ത്യാഗി, അജയ്‌ മോംഗേ
ക്യാമറ : മഹേഷ്‌ ലിമായേ.
സംഗീതം : സമീര്‍ ഠണ്ടന്‍.

രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, 2004 ഇലെ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോഴാണെന്ന് തോന്നുന്നു, മലയാള വേദിയില്‍ ഒരു ചൂടു സംവാദം നടന്നിരുന്നു. ഇന്ത്യന്‍ മധ്യവര്‍ത്തി സിനിമയുടെ കേന്ദ്രം ഹിന്ദി ഭാഷയിലേക്ക്‌ മാറിയോ എന്നതിനെപ്പറ്റി. മലയാളവും ബംഗാളിയും കയ്യടക്കി വെച്ചിരുന്ന " നല്ല സിനിമകള്‍" എന്ന മുദ്ര, പതുക്കെ ഹിന്ദി സിനിമകളിലേക്ക്‌ മാറാന്‍ തുടങ്ങിയത്‌ നാം കണ്ടു തുടങ്ങിയിട്ട്‌ രണ്ടു മൂന്നു കൊല്ലമായി. തഴക്കവും വഴക്കവും ചെന്ന ഋതുപര്‍ണ്ണ ഘോഷിനേയും ( റെയിന്‍ കോട്ട്‌, ചൊഖേര്‍ ബാലി) ജാഹ്‌നു ബറുവയേയും (മേം നേ ഗാന്ധി കോ നഹിം മാരാ) പോലുള്ള സംവിധായകര്‍ പോലും ഹിന്ദിയിലേക്ക്‌ ചേക്കേറിയ കാലമാണ്‍ ഇത്‌ . അതു കൂടാതെ സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു പറ്റം പുതിയ സംവിധായകരേയും നാം കണ്ടു. ആശുതോഷ്‌ ഗൊവാരിക്കര്‍ (ലഗാന്‍, സ്വദേശ്‌), പ്രദീപ്‌ സര്‍ക്കാര്‍ (പരിനീത), രാജ്‌കുമാര്‍ ഹിറാനി (മുന്നാഭായ്‌ സീക്വലുകള്‍), വിശാല്‍ ഭരദ്വാജ്‌ (മഖ്‌ബൂല്‍, ഓംകാര), ഡോ. ചന്ദ്രപ്രകാശ്‌ ദ്വിവേദി (പിഞ്ജര്‍), ഒനീര്‍ (മൈ ബ്രദര്‍ നിഖില്‍), രേവതി (ഫിര്‍ മിലേംഗേ) തുടങ്ങി ഒട്ടേറെ സംവിധായകര്‍ നല്ല പടങ്ങള്‍ ചെയ്യുകയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അതു കൂടാതെയാണ്‌ കല്‍പ്പനാ ലാജ്‌മി, അപര്‍ണ്ണാ സെന്‍ എന്നിവരുടെ ചിത്രങ്ങളും. അങ്ങിനെ ശരിക്കും ഹിന്ദി സിനിമയില്‍ ഉണ്ടായ ഒരു നവോദ്ധാനത്തിന്റെ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന സംവിധായകനാണ്‌ മധുര്‍ ഭണ്ഡാര്‍കര്‍.

വ്യത്യസ്തമായ, അധികം ആളുകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന, പ്രമേയങ്ങള്‍ നിര്‍ഭയം അവതരിപ്പിക്കുന്നു എന്നതാണ്‌ മധുര്‍ എന്ന സംവിധായകന്റെ പ്രത്യേകത. മധുര്‍ ആദ്യം ചെയ്ത ആന്‍ എന്ന ചിത്രം അധികം ശ്രദ്ധ ഒന്നും നേടിയില്ലെങ്കിലും, സത്ത എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ഇദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. തുടര്‍ന്നു വന്ന "ചാന്ദ്‌നി ബാര്‍" മധുറിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് പറയാം. ഒട്ടേറെ ദേശീയ അവാര്‍ഡുകള്‍ നേടിയ "പേജ്‌ 3" യിലും ഈ വ്യത്യസ്തത പുലര്‍ത്താന്‍ ഈ സംവിധായകനായി.

കോര്‍പ്പറേറ്റ്‌ എന്ന തന്റെ പുതിയ ചിത്രത്തിലും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത വന്‍കിട കമ്പനികളുടെ മത്സരമാണ്‌ മധുര്‍ വരച്ചിടുന്നത്‌. തന്റെ മുഖമുദ്രയായ തുറന്ന സമീപനം ഇതിലും അദ്ദേഹം പാലിക്കുന്നു എന്ന് പറയാതെ വയ്യ. ബോംബേയിലെ വന്‍കിട മുതലാളി കുടുംബങ്ങളായ സെഹ്‌ഗാലുകളും മാര്‍വകളും തമ്മിലുള്ള കിടമത്‌സരമാണ്‌ പ്രതിപാദ്യ വിഷയം. അധികാരം എന്ന മധുരക്കനി കയ്യിലൊതുക്കുന്നതിന്‌ ഇവര്‍ ഏതറ്റം വരെ പോവും എന്ന് കാണിക്കുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു.ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ രംഗത്ത്‌ നിലനില്‍ക്കുന്ന അഴിമതിയും, കാര്യസാധ്യത്തിനായുള്ള പിന്‍വാതില്‍ക്കളികളും, അതിനായി കുടുംബ ബന്ധങ്ങളേയും വിശ്വസ്തരേയും പോലും ബലികൊടുക്കാനുള്ള മടിയില്ലായ്മയും നന്നായി എടുത്തുകാണിച്ചിരിക്കുന്നു. ഭദ്രമായ ഒരു തിരക്കഥ അടിസ്ഥാനമാക്കിയാണ്‌ മധുറിന്റെ കഥ പറച്ചില്‍ വികസിക്കുന്നത്‌. അതുകൊണ്ടു തന്നെ, ഈ പ്രോസസ്സിലുടനീളം പ്രേക്ഷകരെ ഒപ്പം നിര്‍ത്തുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിരിക്കുന്നു മധുര്‍ എന്ന് പറയാതെ വയ്യ.

പേജ്‌ 3 യില്‍ അവലംബിച്ച, കഥയില്‍ അത്ര പ്രാധാന്യമില്ലാത്ത പാത്രങ്ങളെക്കൊണ്ട്‌, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയിക്കുന്ന രീതി ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നു. പേജ്‌ 3 യില്‍ അത്‌ താരങ്ങളുടെ ഡ്രൈവര്‍മാര്‍ ആയിരുന്നുവെങ്കില്‍ ഇവിടെ ഓഫിസ്‌ ബോയ്‌മാര്‍ ആണ്‌ എന്ന വ്യത്യാസം മാത്രം.

സംഗീതം, ക്യാമറ എന്നിവയിലും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്‌. പക്ഷേ ചാന്ദ്‌നി ബാറിലും,( തബു, അതുല്‍ കുല്‍ക്കര്‍ണി) പേജ്‌ 3 യിലും (കൊങ്കണാ സെന്‍) അഭിനേതാക്കളില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ട്‌ കോര്‍പ്പറേറ്റില്‍ ലഭിച്ചോ എന്ന് സംശയം. കേക്കേ, രജത്‌ കപൂര്‍, രാജ്‌ ബബ്ബാര്‍ എന്നിവര്‍ നിരാശപ്പെടുത്തി. മദ്‌ഹോശ്‌ എന്ന ചിത്രത്തിലെ സ്കീസോഫ്രേനിയാക്കിനു ശേഷം ലഭിച്ച കാമ്പുള്ള ഒരു റോള്‍ ബിപാഷ മോശമാക്കിയില്ല എന്നേ പറയാനുള്ളു. എന്തായാലും, ഗ്ലാമര്‍ ഗേള്‍ എന്ന ടാഗിനപ്പുറം അത്യാവശ്യം ശ്രദ്ധിക്കപ്പെടേണ്ട നടിയാണ്‌ താന്‍ എന്ന് ബിപാഷ ഓര്‍മ്മപെടുത്തുന്നു.

മൊത്തത്തില്‍, കാണാവുന്ന ഒരു ചിത്രം. അര്‍ബന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്‌ എന്നത്‌ ഒരു ന്യൂനതയാവില്ലെങ്കില്‍.

എന്റെ റേറ്റിംഗ്‌ : 3 /5.

Tuesday, October 03, 2006

ദ ഡോണ്‍

സംവിധാനം : ഷാജി കൈലാസ്‌
രചന : ജോയ്‌ പള്ളാശ്ശേരി
ഛായഗ്രഹണം : സന്‍ ജ്ജിവ്‌ ശങ്കര്‍
എഡിറ്റിഗ്‌ : ഡോണ്‍ മാക്സ്‌
അഭിനയേതാക്കള്‍ : ദിലീപ്‌ ,ലാല്‍ ഗോപിക

സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്നാണ്‌ പറയാറ്‌. എന്നാല്‍ നല്ല ഒരു സംവിധായകനോ പ്രതിഭാ സമ്പന്നരായ ഒരു പറ്റം സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ മികച്ച പരസ്യ പ്രചരണങ്ങള്‍ക്കോ ഒന്നും ഒരു ദുര്‍ബലനായ നടനേ വച്ച്‌ ഒരു ചിത്രം വിജയിപ്പിക്കാന്‍ കഴിയില്ലാ എന്നതിന്‌ തെളിവാണ്‌ ദി ഡോണ്‍.

ദിലീപ്‌ എന്ന നടന്റെ കരിയറിലേ ഒരു പരീക്ഷണ ചിത്രമായിരുന്നു ഡോണ്‍ . ഷാജി കൈലാസ്‌ എന്ന സംവിധായകന്‍ ദിലീപ്‌ എന്ന നടനേ over estimate ചെയ്തതാണ്‌ ഈ ചിത്രത്തിന്റെ യഥാര്‍ത്ത പ്രശ്നം. എന്നാല്‍ ചിത്രം വികസ്സിക്കുന്നതിനനുസ്സരിച്ച്‌ ദിലീപിന്റെ പരിമിതികള്‍ പുറത്തു വന്നു തുടങ്ങും.

ദിലീപിന്റെ സ്ഥാനത്ത്‌ പൃഥ്വി രാജയിരുന്നു എങ്കില്‍ ഈ ചിത്രത്തിന്‌ ഒരു വന്‍ തകര്‍ച്ച ഒഴിവാക്കാമയിരുന്നു. എന്നാല്‍ തുമ്പിയേക്കൊണ്ട്‌ കല്ലെറ്റുപ്പിക്കാനാണ്‌ ഷാജി നോക്കിയത്‌. ദിലീപിന്‌ ഷാജിയുടേ ഒരു ആക്ഷന്‍ ഹീറോയാകാന്‍ തക്കവിധം പാങ്ങില്ലാ എന്ന് ഈ ചിത്രം അടിവരയിടുന്നു. ജോഷിയേപ്പൊലുള്ളവര്‍ ദിലീപിനെ വച്ച്‌ ആക്ഷന്‍ പടം എടുത്തിട്ടുണ്ടല്ലോ എന്നത്‌ ഒരു ചോദ്യം ഉയര്‍ന്നേക്കം. എന്നാല്‍ ജോഷി ദിലീപിന്റെ പരിമിതികള്‍ മനസ്സിലക്കിയപ്പോള്‍ ഷാജി അതു ചെയ്തില്ലാ.

സര്‍ക്കാര്‍, ഒന്നാമന്‍ റണ്‍ വേ തുടങ്ങിയ സിനിമകളില്‍ നിന്ന് മുറിച്ചെടുത്ത വളരേ ദുര്‍ബലമായ ഒരു തിരക്കഥ പക്ഷേ ഷാജിയും സണ്‍ജീവ്‌ ശങ്കറും ഡോണ്മാക്സും കൂടി ഈ പരിമിതിയേ അത്ഭുതകരമായി തരണം ചെയ്തപ്പോഴും ദിലീപിന്റെ പരിമിതിയില്‍ തട്ടി നില്‍ക്കാനായിരുന്ന് ഈ ചിത്രത്തിന്റെ വിധി.

എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഒന്നിനൊന്ന് കഷ്ടപ്പെട്ടിണ്ട്‌ ഈ സിനിമക്കു വേണ്ടി. അഭിനയേതാക്കളില്‍ ലാല്‍ മികവു പുലര്‍ത്തി എന്നത്‌ ശ്രദ്ധെയമാണ്‌. പതിവ്‌ ക്ലീഷേകളില്‍ നിന്ന് ഒരു മോചനമായിരുന്നു ലാലിന്റെ ഈ വേഷം. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനില്ലാ എന്നതാണ്‌ സത്യം. എല്ലാ ഭാരവും സാങ്കേതിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തപോലേയാണ്‌ തോന്നുക.

കഥയേക്കുറിച്ചോന്നും പറയേണ്ടതില്ല. അതിലൊന്നും ഒരു പുതമയും ഇല്ല. പിന്നെ അവതരണം അതു മാത്രമാണ്‌ ഈ ചിത്രത്തിന്റെ + പോയന്റെ. പിന്നേ മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ്‌ ഗോപി പോലുള്ള നടന്മാര്‍ എന്തുകൊണ്ട്‌ പ്രസ്ക്തമാകുന്നു എന്ന്‌ ഈ ചിത്രം കാണുമ്പോള്‍ മനസ്സിലാകും.
എന്റെ റേറ്റിഗ്‌ 1.5/5

ക്ലാസ്‌മേറ്റ്‌സ്‌

ക്ലാസ്‌മേറ്റ്‌സ്‌സംവിധാനം : ലാല്‍ ജോസ്‌
രചന : ജെയിംസ്‌ ആര്‍ബര്‍ട്ട്‌
അഭിനയേതാക്കള്‍ : പ്രഥ്വിരാജ്‌,നരേന്‍,ജയസൂര്യ , ഇന്ദ്രജിത്‌,കാവ്യ

വലിയ പ്രതീക്ഷയോടേയാണ്‌ ഓണചിത്രങ്ങളില്‍ എറ്റവും വലിയ ഹിറ്റായ ക്ലാസ്‌മേറ്റ്‌ കാണാന്‍ പോയത്‌. പക്ഷേ പ്രതീക്ഷക്കൊത്ത ഒരു ചലച്ചിത്ര അനുഭൂതി പകര്‍ന്നുതരുന്നതില്‍ ഈ ചിത്രം പരാജയപ്പെടുന്നു.മറ്റ്‌ ഓണച്ചിത്രങ്ങളെ അപേക്ഷിച്ച്‌ ഒരു വ്യക്തമായൊരു കഥയുണ്ട്‌ എന്നതൊഴിച്ചാല്‍ പറയത്തക്ക മേന്മയൊന്നും ക്ലാസ്‌മേറ്റിനില്ല.

90 കളിലെ കാമ്പസ്‌ പുനരാവിഷ്ക്കരിക്കുന്നു എന്നതോടൊപ്പം ഈ തലമുറയിലേ കുട്ടികള്‍ക്ക്‌ തികച്ചും അജ്ഞമായ ഒരു കാമ്പസ്‌ പരിചപ്പെടുത്തുന്നു എന്ന അവകാശവാദത്തൊടെയാണ്‌ ലാല്‍ ജോസ്‌ ഈ ചിത്രം അവതരിപ്പിച്ചത്‌. എന്നാല്‍ ഒരു തരത്തിലുള്ള കാമ്പസ്‌ നൊസ്റ്റാള്‍ജിയും ഉണര്‍ത്താന്‍ ഈ ചിത്രത്തിന്‍ കഴിഞ്ഞിട്ടില്ലാ. ഈ വ്യത്യാസം മനസ്സിലാക്കന്‍ ഒരുപാട്‌ ബുദ്ധിമുട്ടുകയൊന്നും വേണ്ടാ വെറുതെ ഒന്ന് സര്‍വകലാശാല എന്ന ചിത്രത്തിന്റെ CD എടുത്തു കണ്ടാല്‍ മതി.

പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന സുകുവും കാവ്യ മാധവന്‍ അവതരിപ്പിച്ച താരയും തമ്മില്ലുള്ള പ്രണയവും തെറ്റിദ്ധാരണയുടേ പുറത്തുള്ള വേര്‍പിരിയലും പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും ഇതാണ്‌ ക്ലാസ്മേറ്റിന്റെ ആകെത്തുക. ഇത്‌ നേരിട്ടു പറഞ്ഞാല്‍ ഒരു പുതുമയും ഉണ്ടാകില്ല എന്നതുകൊണ്ട്‌ ഒരു സസ്പെന്‍സൊക്കേ പിടിപ്പിച്ച്‌ മൊത്തത്തില്‍ ഒരു വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചിടുണ്ട്‌ എന്നു മാത്രം.

പിന്നെ എന്തുകൊണ്ട്‌ ഈ ചിത്രം ഹിറ്റായി ? അതിന്‌ നന്ദി പറയേണ്ടത്‌ വയലാര്‍ ശരത്‌ ചന്ദ്രവര്‍മ്മയും അലക്സ്‌ പോളും ഒരുക്കിയ ഗാനങ്ങള്‍ക്കാണ്‌. അതി മനോഹരമായ ഗാനങ്ങള്‍ക്ക്‌ എങ്ങനെ ഒരു ചിത്രത്തിന്റെ വിജത്തിന്‌ സഹായകമാകും എന്ന് വീണ്ടും തെളിയക്കപ്പെടുന്നു.

വന്‍ അവകാശവാദങ്ങളാണ്‌ ഈ ചിത്രം ഇറങ്ങുന്നതിന്‌ മുന്‍പ്‌ ലാല്‍ ജോസ്‌ നടത്തിയത്‌ അതിനോട്‌ നീതി പുലര്‍ത്തുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ലാ .KSU ക്കാരേ തന്മയത്തോടേ അവതരിപ്പിച്ചപ്പോള്‍ SFI ക്കാരേ സത്യസന്തമായി അവതരിപ്പിക്കാന്‍ ലാല്‍ ജോസ്‌ പരാജയപ്പെട്ടു (ചിലപ്പോള്‍ സ്വാധീനമാകാം). ജെയിംസ്‌ ആല്‍ബര്‍ട്ടിനേ സംബദ്ധിച്ചിടത്തോളം നവാഗതന്‍ എന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നു.

ബാലചന്ദ്രമേനോന്‍ ഒഴിച്ചുള്ള എല്ലാ അഭിനയേതാക്കാളും നല്ല പ്രകടനം നടത്തിയിട്ടുണ്ട്‌ എന്നതാണ്‌ ഈ ചിത്രത്തിന്റെ മറ്റൊരു നല്ലവശം. ഇന്ദ്രജിത്തിന്റേയും ജയസൂര്യയുടേയും പ്രകടനം


ഗംഭീരമാണ്‌.എന്റെ റേറ്റിഗ്‌ 2.5/5

Sunday, October 01, 2006

അച്ഛനുറങ്ങാത്ത വീട്.

അച്ഛനുറങ്ങാത്ത വീട്.

സംവിധാനം : ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍.
ഗാന രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ.
സംഗീതം : അലക്സ് പോള്‍.
ഛായാഗ്രഹണം : മനോജ് പിള്ള.
ചിത്ര സംയോജനം : രഞ്ജന്‍ എബ്രഹാം.

അഭിനേതാക്കള്‍: സലിം കുമാര്‍, മുരളി, പൃഥിരാജ്, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്‍,ടി.പി രാ‍ജു, സുജാ കാര്‍ത്തിക, സംവൃത സുനില്‍, മുക്ത തുടങ്ങിയവര്‍.


വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് ഞാന്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്‍‌പില്‍ ഒരു പെണ്‍കുട്ടി രണ്ട് പോലീസ്കാരുടെ അകമ്പടിയോടെ വണ്ടിയിറങ്ങുമായിരുന്നു. അടുത്തുള്ള ഓഫീസില്‍ ആ കുട്ടി ജോലി ചെയ്ത് തീരും വരെ പോലിസ് ആ കുട്ടിക്ക് കാവലിരുന്നു. സൂര്യനെല്ലി കേസിലെ പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടി.തിളക്കമറ്റ കണ്ണുകള്‍.നിര്‍ജ്ജിവമായ മുഖം. ആരോടും മിണ്ടാതെ ആ കുട്ടി നടന്ന് പോകുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ട്. എത്രപേരുടെ പീഡനങ്ങള്‍ക്കിരയായ കുട്ടി. നിയമത്തിന് മുന്നില്‍ തെളിവുകളും, ന്യായങ്ങളും, നിയമത്തിലെ പഴുതുകളും കീറി മുറിച്ചപ്പോള്‍ പ്രതികളെ വിട്ടയക്കാന്‍ ബഹു:ഹൈക്കോടതി നിര്‍ബന്ധിതമായി. ഏറ്റവും മിടുക്കനായ ജഡ്ജിമാരില്‍ ഒരാളായ ശ്രീ.ബസന്തിന്റേതായിരുന്നു വിധി. ആ വിധിയില്‍ ഞാന്‍ അല്‍പ്പം പോലും ഞെട്ടിയില്ല. സൂര്യനെല്ലി കേസിന്റെ കേസ് ഡയറി വായിച്ചിട്ടുള്ള ഒരാള്‍ക്കും അതില്‍ അസ്വാഭാവികത തോന്നാന്‍ വഴിയില്ല എന്നാണ് എന്റെ നിഗമനം. കേസ് ഇപ്പോഴും പരമോന്നത നീതി പീഠത്തിന്റെ പരിഗണനയിലായതിനാല്‍ ഞാന്‍ എന്റെ നാവു പൂട്ടുന്നു. അച്ഛനുറങ്ങാത്ത വീട് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഈ പെണ്‍കുട്ടിയായിരുന്നു. ആ വേദനയും, നൊമ്പരവും അത്ര മനോഹരമായി സംവിധായകന്‍ പകര്‍ത്തിയിട്ടുണ്ട്. ചില പോരായ്മകളുണ്ടെങ്കിലും, ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ലാല്‍ജോസിന്റേതായി ഇറങ്ങിയ ഈ ചിത്രം ഒരു സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങിയ പീഡനങ്ങളുടേയും, അതേ തുടര്‍ന്ന് ആ കുടുംബം അനുഭവിക്കുന്ന ദുരിതങ്ങളുടേയും കഥയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് നമ്മുടെ സമൂഹത്തില്‍ ഇതൊരു തുടര്‍ക്കഥയാണ്. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തില്‍ നമുക്ക് ചുറ്റുമായി കാമത്തിന്റെ കനലടങ്ങാത്ത കണ്ണുകളും, തീ പിടിച്ച അരക്കെട്ടുകളുമായി ഭോഗത്തിന്റെ ആരോഹണാവരോഹണങ്ങളിലേക്ക് വീഴ്ന്നു പോകാന്‍ കാത്തിരിക്കുന്നവര്‍ എത്രപേര്‍...അവര്‍ക്ക് മുന്നില്‍ പ്രായം തികയാത്ത കുട്ടിയെന്നോ, ചങ്ങാതിയുടെ സഹോദരിയെന്നോ, അയല്‍‌വക്കത്തെ താമസക്കാരിയെന്നോ വ്യത്യാസമില്ല. പണം കൊണ്ടും, അധികാരം കൊണ്ടും, എന്തും നേടാനുള്ള ഒന്നായി നമ്മുടെ ജനാധിപത്യം മാറുമ്പോള്‍, ഇവര്‍ അവിടെ രാജാക്കന്‍‌മാര്‍ ആകുന്നു. മറ്റുള്ളവര്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളും. വ്യാജമായ തെളിവുകളുടേയും, നിയമത്തിലെ പഴുതുകള്‍ ഇട്ട് എഴുതിയുണ്ടാക്കിയ ഒരു കേസിന്റേയും ബലത്തില്‍ ഒരു വ്യവഹാരം കോടതിയില്‍ എത്തുമ്പോള്‍, ദുര്‍ബലമായി പോകുന്ന വാദമുഖങ്ങളും, വിധിന്യായങ്ങളും മൂലം നീതി അര്‍ഹിക്കുന്നവന് നീതി ലഭിക്കുന്നുണ്ടോ എന്ന് നമ്മളെ ചിന്തിപ്പിക്കാന്‍ പോന്ന ഒരു ചിത്രമാണിത്. നീതി ലഭിക്കേണ്ടവന് തെളിവുകളില്ലായ്മയുടേയും, ദുര്‍ബ്ബലമായ എഴുതപ്പെട്ട കേസിന്റേയും, നിയമത്തിലെ പഴുതുകളുടേയും കാരണത്താല്‍ നീതി നിഷേധിക്കാമോ, എന്ന് നമ്മള്‍ സ്വയം ചോദിക്കുകയും, ഒരു ഉത്തരത്തിനായി ഇനി ഒരു പോരാട്ടം കൂടി വേണമോ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം.
മക്കളെ എഞ്ചിനീയറും, ഡോക്ടറും ആക്കാന്‍ നമ്മുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമില്ലാത്ത, അനുചിതമായ രീതികള്‍ പ്രയോഗിക്കുമ്പോള്‍, ആത്മഹത്യ ചെയ്യുകയും, ഒളിച്ചോടുകയും, പിന്നീട് തെറ്റായ വഴികളിലേക്ക് വീണ് പോകുകയും ചെയ്യുന്നവരുടെ മാതാ പിതാക്കള്‍ക്ക് ഈ ചിത്രം ഒരു ഗുണപാഠമാണ്.

സ്നേഹത്തിനു മുന്നില്‍ എല്ലാം മറന്ന് ക്രൈസ്തവ മതത്തിലെ പെന്തികോസ്ത് വിഭാഗത്തിലേക്ക് മതം മാറിയ ആളാണ് സാമുവല്‍. വിഭാര്യനായ സാമുവലിന് മൂന്ന് പെണ്‍കുട്ടികള്‍. ട്രീസാമ്മ, ഷേര്‍ളി, ലിസമ്മ. ലിസമ്മ മാത്രമാണ് പഠിക്കുന്നത്. ലിസമ്മയെ കുറിച്ച് സാമുവേലിന് വളരെയേറെ പ്രതീക്ഷകളാണുള്ളത്. ഡോക്ടറാക്കണമെന്നാണ് മോഹം. ലിസമ്മയെന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നു. അന്വേഷണത്തില്‍ ലിസമമ സാധാരണ വരാറുള്ള ബസ്സിന്റെ മുതലാ‍ളി ചെക്കനുമായി നാട് വിട്ടതാണെന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് വിവാഹം നടത്താമെന്ന ധാരണയിലും വിശ്വാസത്തിലും ഒരു പരാതി പോലും പോലീസില്‍ നല്‍കാത്ത സാമുവലിന്റെ മുന്നിലേക്ക് ലിസമ്മയുടെ കാമുകനായ ചെറുപ്പക്കാരന്‍ ഒരു പുതിയ കഥയുമായി അവതരിക്കുമ്പോള്‍ കഥയുടെ ഗതി മാറുകയാണ്. പിന്നെ പീഡനത്തിന്റെ നാളുകളാണ് സാമുവലിനെ കാത്തിരുന്നത്. എട്ടും പൊട്ടും തിരിയാത്ത മകള്‍ പലരുടെ പീഡനങ്ങള്‍ക്കിരയായി എന്ന സത്യം സാമുവലിന് വല്ലാത്ത പ്രഹരമായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി നിയമ പാലകര്‍ ആ കുട്ടിയെ ഒരു കാഴ്ചവസുതുവായി അവതരിപ്പിക്കുന്നതും, ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൂശിക്കപ്പെടുന്നതും അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നാല്‍ ഒടുവില്‍ അയാളെയും കുടുംബത്തേയും കാത്തിരുന്ന വിധി അയാളെ ഞെട്ടിച്ച് കളഞ്ഞു. പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി അയാള്‍ക്ക് താങ്ങാവുന്നതിലും അധികം. അയാള്‍ ഒരു കൂട്ട ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കയാണ്.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ ചുവട് പിടിച്ച് എഴുതിയ കഥയാണിത്. രാഷ്ട്രീയക്കാരും, പോലീസ് ഉദ്യോഗസ്ഥരും, മത മേലാളന്‍‌മാരും ചേര്‍ന്ന് നമ്മുടെ ജനാധിപത്യത്തെ എത്രമാത്രം കശാപ്പു ചെയ്യുന്നു എന്ന് ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ വേദനയോടെ ഓര്‍ക്കും. നമ്മുടെ നിയമത്തിന്റെ പഴുതുകളിലൂടെ ഏതൊരു നിരപരാധിയും പ്രതിയായി മാറാനും, അവനെ ശിക്ഷിക്കാനും,കഴിയും. രാക്ഷ്ട്രീയ- ഉദ്യോഗസ്ഥന്‍‌മാരുടെ അവിശുദ്ധ കൂട്ടുകെട്ട് അതിന് എത്രമാത്രം ഒത്താശ ചെയ്യുന്നുണ്ട്.പീഡനങ്ങള്‍ക്കിരയായ ഒരു പെണ്‍കുട്ടി തെളിവെടുപ്പിന്റെ പേരില്‍ അനുഭവിക്കുന്ന നീചവും, നികൃഷ്ടവുമായ മുറകള്‍, അത് ഒരു പിതാവിലും, ആ കുട്ടിയിലും, ഉളവാക്കുന്ന വികാരവും വേദനയും എല്ലാം മനോഹരമായി പറയാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയ്ക്ക് വേണ്ടത്ര കയ്യടക്കമില്ലാതെ പോയി. ആദ്യ രംഗങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഒരു നല്ല കഥയെ സാമൂഹിക സന്ദേശത്തിന് മുന്‍‌തൂക്കം നല്‍കി എഴുതിയപ്പോള്‍ തുടക്കത്തിലെ രംഗങ്ങളില്‍ തിരക്കഥ പാളി. അത് ചിത്ര സംയോജനത്തേയും കാര്യമായി ബാധിച്ചു. എങ്കിലും, കാഴ്ചക്കാരന്റെ മുന്നില്‍ സാമുവലിന്റേയും, കുടുംബത്തിന്റേയും വേദന പകര്‍ന്ന് നല്‍കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അലക്സ് പോളിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ മകന്‍ ശരത്ചന്ദ്ര വര്‍മ്മയുടേ വരികളും തെറ്റില്ല.

സലിം കുമാറിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് സാമുവല്‍. സലിം കുമാര്‍ അത് നന്നായി ചെയ്തിട്ടുണ്ട്. ലിസമ്മയായി അഭിനയിക്കുന്ന മുക്ത (?) യുടെ ഭാവാഭിനയം എടുത്തു പറയത്തക്കതാണ്. ചെറുതെങ്കിലും ശേഖര്‍ജിയുടെ രംഗം മുരളി ജീവസ്സുറ്റതാക്കി. ഹരിശ്രീ അശോകനും, സുജാ കാര്‍ത്തികയും, സംവൃതാ സുനിലുമൊക്കെ മോശമായിട്ടില്ല. എന്നാല്‍ വളരെ ചെറിയ ഒരു രംഗത്ത് മാത്രമേ പൃഥിരാജും, ഇന്ദ്രജിത്തും പ്രത്യക്ഷപ്പെടുന്നുള്ളു. വലിയ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍ ആണെങ്കിലും, നന്നായി ചെയ്തിട്ടുണ്ട്.

പൊതുവില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും, കാഴ്ചക്കാരനിലേക്ക് ഒരു വ്യക്തമായ സന്ദേശം നല്‍കാനും,ഒരു കലാമൂല്യമുള്ള ചലചിത്രമൊരുക്കാന്‍ തനിക്ക് കഴിയുമെന്നും ലാല്‍ ജോസിന്റെ ഈ ചിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.