Sunday, November 17, 2013

ഗീതാഞ്ജലി


തിരക്കഥ: അഭിലാഷ്‌ നായര്‍
സംഭാഷണം: ഡെന്നിസ്‌ ജോസഫ്‌
സംവിധാനം: പ്രിയദര്‍ശന്‍

'മണിച്ചിത്രത്താഴ്‌' എന്ന സിനിമയുമായി ഈ ചിത്രത്തിന്‌ ബന്ധമില്ല എന്ന്‌ പ്രിയദര്‍ശന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിലെ പല കഥാപാത്രങ്ങളും സാഹചര്യങ്ങളും കുറച്ചൊന്ന്‌ ഭേദഗതിവരുത്തി ഈ ചിത്രത്തിലും അനുകരിച്ചിട്ടുണ്ട്‌. പക്ഷേ, ഗുണമേന്‍മയുടെ കാര്യമാണ്‌ പ്രിയദര്‍ശന്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ വളരെ ശരിയാണ്‌... ഒരിക്കലും താരതമ്യം ചെയ്യാവുന്ന ഒരു രൂപത്തിലേ അല്ല ഈ സിനിമ.

തുടക്കം മുതല്‍ തന്നെ ഒരു പ്രേതസാന്നിദ്ധ്യം പ്രേക്ഷകരില്‍ എത്തിക്കുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക്‌ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ട്‌. (പെട്ടെന്ന്‌ പിന്നില്‍ നിന്ന്‌ ഓരിയിട്ടാലോ, ഒരു പ്രേതരൂപം പെട്ടെന്ന്‌ കാണിച്ചാലോ പേടിക്കാത്തവര്‍ ചുരുക്കമാണല്ലോ). പക്ഷേ, അതെല്ലാം ഒരു പെണ്‍കുട്ടിയുടെ മാനസികനിലയുടെ പ്രതിഫലനങ്ങളാണെന്ന്‌ എല്ലാവര്‍ക്കും അറിയാമല്ലോ..

സസ്പെന്‍സ്‌ ഒക്കെ നിലനിര്‍ത്തി ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേയ്ക്കെത്തിക്കാനൊക്കെ ഈ ചിത്രത്തിന്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിനൊക്കെ അവലംബിച്ച സംഗതികള്‍ പലതും അതിക്രമമായിപ്പോയി. ചില ഉദാഹരണങ്ങള്‍...

1. സ്വന്തം അമ്മയെ തണ്റ്റെ നിലനില്‍പ്പിനുവേണ്ടി കൊല്ലാനോ കൊലയ്ക്ക്‌ കൊടുക്കാനോ ഒരു പെണ്‍കുട്ടിക്ക്‌ തോന്നുക എന്നത്‌ ഒരല്‍പ്പം കഠിനമായി. എത്രയൊക്കെ ക്രിമിനല്‍ ബുദ്ധി ഉണ്ടെന്ന്‌ പറഞ്ഞാലും....

2. കല്ല്യാണദിവസം ചെക്കന്‍ വീട്ടില്‍ ആട്ടവും പാട്ടുമായി തകര്‍ക്കുമ്പോള്‍ മണവാട്ടി ഒരു പ്രേതബംഗ്ളാവില്‍ ഒറ്റയ്ക്കിരുന്ന്‌ അണിഞ്ഞൊരുങ്ങുന്നു.... പാവം... (പുറത്ത്‌ നല്ല ഇടിവെട്ടും മഴയും... വേണമല്ലോ... )

3. ആര്‍ക്കുവേണേലും ആരുമറിയാതെ കല്ലറ പണിത്‌ കുഴിച്ചിടാന്‍ സംവിധാനമുള്ള സിമിത്തേരികള്‍ ഉള്ള സ്ഥലം ഏതാണോ എന്തോ...

4. ഇരട്ടസഹോദരിമാരുടെ കൂടെ പ്രേമിച്ചുകൊണ്ട്‌ നടക്കുന്ന ചെറുപ്പക്കാരന്‍... സഹോദരിമാരുടെ ആ സഹകരണം കണ്ടപ്പോള്‍ കൌതുകം തോന്നിപ്പോയി... (അതില്‍ ഒരാളെയേ പ്രേമിക്കുന്നുള്ളൂ എന്നതാണ്‌ സംഭവമെങ്കിലും രണ്ടുപേരും അത്‌ ആസ്വദിക്കുന്നു, സഹകരിക്കുന്നു, ആര്‍മ്മാദിക്കുന്നു)
5. ക്രിസ്ത്യന്‍ പുരോഹിത തിരുമേനിയുടെ വൈഭവം!

മേല്‍പ്പറഞ്ഞ സംഗതികള്‍ കൂടാതെ ഹരിശ്രീ അശോകണ്റ്റെ മന്ത്രവാദി കഥാപാത്രവും അനുബന്ധസംഗതികളും ഹാസ്യത്തിനുവേണ്ടി കെട്ടിയൊരുക്കി വികൃതമാക്കിയിരിക്കുന്നു എന്ന്‌ പറയാതെ വയ്യ.

ക്ളൈമാക്സിനോടടുക്കുമ്പോഴുള്ള ഒരു പാട്ടും നൃത്തരംഗവും കണ്ടിരിക്കാന്‍ ഭീകരമയ ക്ഷമ തന്നെ വേണം.

നിഷാന്‍ എന്ന നടന്‍ ദയനീയമായ പ്രകടനം അഭിനയത്തില്‍ കാഴ്ച വെച്ചിരിക്കുന്നു.
മോഹന്‍ ലാലിന്‌ ഡോ. സണ്ണി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രത്യേകതകളൊന്നും കാണിക്കുവാനുണ്ടായില്ല.

പക്ഷേ, പുതുമുഖ നായിക കീര്‍ത്തി സുരേഷ അഭിനന്ദനമര്‍ഹിക്കുന്നവിധം മികച്ച പ്രകടനം നടത്തി.

ഇന്നസെണ്റ്റ്‌ എത്തുന്നതോടെ ഭേദപ്പെട്ട ഹാസ്യരംഗങ്ങളും ഡയലോഗുകളും ഉണ്ടായി എന്നത്‌ ആശ്വാസകരം.

ഇരട്ടസഹോദരികളായ ആ കുട്ടികളുടെ ബാല്യകാലവും തുടര്‍ന്ന് അവര്‍ക്കുണ്ടായ ദുര്യോഗവും പ്രേക്ഷകമനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ട്‌ അവശേഷിക്കുന്നു എന്നത്‌ മാത്രമാണ്‌ ഈ ഈ ചിത്രത്തിണ്റ്റെ പ്രധാന ക്രെഡിറ്റ്‌.

ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന പ്രേതരൂപങ്ങളുള്ളതിനാല്‍ കുട്ടികളുള്ള കുടുംബങ്ങളൊന്നും ആ വഴി പോകുമെന്നും തോന്നുന്നില്ല.

Rating : 5 / 10

1 comment:

Sadique M Koya said...

നദിയ കൊല്ലപെട്ട രാത്രി, ചാരുലത എന്നീ സിനിമകളുമായി സാദൃശ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം അല്ലെങ്കിൽ നിങ്ങക്ക് എന്തോ കൊഴപ്പുണ്ട്