തിരക്കഥ: ഉണ്ണി അർ., സന്തോഷ് എച്ചിക്കാനം
സംവിധാനം, ഛായാഗ്രഹണം: അമൽ നീരദ്
ചെറുപ്പം മുതൽ അത്യാവശ്യം വലിയ കളവുകൾ നടത്തുന്ന അഞ്ച് കുട്ടികൾ കളവുമുതലുമായി സ്ലോ മോഷനിൽ നാട് വിട്ടോടുന്നതോടെ കഥ തുടങ്ങുന്നു. കഥ എന്ന് പറയാൻ പിന്നീടങ്ങോട്ട് എന്തെങ്കിലുമൊണ്ടോ എന്നത് ഒരു ചോദ്യമായി അവിടെ നില്ക്കട്ടെ.
എല്ലാവരും ഒരുമിച്ചല്ലെങ്കിലും ഈ അഞ്ച് പിള്ളേർ വളർന്ന് വലുതായി ഡീസന്റ് ആയ ക്രിമിനൽ ആക്റ്റിവിറ്റീസിൽ തുടരുന്നു. ഒരു ഘട്ടത്തിൽ ഇവർക്ക് ഒരു മിക്കേണ്ടിവരികയും തുടർ നടപടികൾ നടത്തുകയും ചെയ്യുന്നു.
ഈ സിനിമ കാണുന്നതിനു മുൻപ് ചില ധാരണകൾ മനസ്സിൽ ഉറപ്പിച്ചാൽ സിനിമ ഒരു പരിധിവരെ ആസ്വദിക്കാം.
1. അമൽ നീരദ് ആയതിനാൽ സ്ലോ മോഷൻ ഇല്ലാത്ത ഒരൊറ്റ സീൻ പ്രതീക്ഷിക്കരുത്. (ഈ സിനിമയിൽ ഒരു ഡയലോഗ് തന്നെയുണ്ട്.. ‘ഇതെന്താ അമൽ നീരദിന്റെ സിനിമയാണോ എല്ലാം സ്ലോ മോഷൻ ആവാൻ...’).
2. തോക്ക് നിത്യോപയോഗ സാധനമാണ്. അതുകൊണ്ട് തന്നെ, പരസ്പരം എത്ര വെടി കൊണ്ടാലും മരിക്കാവുന്ന തരം ബുള്ളറ്റ് അല്ല ഈ തോക്കുകളിൽ ഉപയോഗിക്കുന്നത്. ഒരു പത്തിരുപത് വെടി കൊണ്ടാൽ ചിലപ്പോൾ മരിച്ചേക്കാം.
3. ഈ സിനിമയിൽ പോലീസിനെ പ്രതീക്ഷിക്കരുത്. അവർ വെറും രസം കൊല്ലികൾ ആയതിനാൽ ഒഴിവാക്കിയിരിക്കുന്നു.
4.കഥാപാത്രങ്ങൾ വളരെ സീരിയസ്സായേ തമാശപോലും പറയൂ.. വല്ലപ്പോഴും ചിരിച്ചാലായി... അഥവാ ചിരിച്ചൽ ചിരിച്ച് മരിക്കും..
5. എല്ലാ കഥാപാത്രങ്ങളും വളരെ നല്ല വേഷങ്ങളേ ധരിക്കൂ... ബ്ലാക്ക് ആണ് മുൻ ഗണന. ജീൻസ് നിർബന്ധം.
6. മദ്യപാനവും സിഗരറ്റ് വലിയും മിക്ക സീനിലും കാണും.
ഇനി ധൈര്യമായി ഈ സിനിമയിലേയ്ക്ക് കടക്കാം.
ഇടയ്ക്ക് ബാച്ച്ലർസിനുമാത്രം ദഹിക്കാവുന്ന ‘അശ്ലീലച്ചുവ’ എന്ന് അറിയപ്പെടുന്ന കുറച്ചധികം ഡയലോഗുകളും പ്രവർത്തികളും രംഗങ്ങളും ഉണ്ട്. (ഫാമിലിയുമായി ആ പരിസരത്തൂടെ പോകരുത്.. മായാമോഹിനിയ്ക്ക് ഫാമിലിയായി പോയവർക്ക് ധൈര്യമായി പോകാം). ബാച്ച്ലേർസിനുള്ളതാണ് ഈ സിനിമ എന്ന് പേരിൽ തന്നെ ള്ളതിനാൽ സംശയത്തിന് സാദ്ധ്യതയില്ല.
തോക്ക് ഉപയോഗിച്ച് ബോറടിക്കുമ്പോൾ ഇടയ്ക്ക് കയ്യും കാലും ഉപയോഗിച്ചുള്ള ഫൈറ്റും ചെയ്യും. പൃഥ്യിരാജ് ഒരു വലിയ തോക്കുമായി വന്നിട്ട് കഷ്ടിച്ച് ഒരു വെടി വെച്ചുള്ളൂ. തോക്ക് സ്റ്റാൻഡിൽ വച്ചിട്ട് പിന്നെ ഇടിബഹളമായിരുന്നു.
ഗാനങ്ങളും ഗാനരംഗങ്ങളും കൊള്ളാം. നിത്യാമേനോൻ, രമ്യാ നമ്പീശൻ, പത്മപ്രിയ എന്നിവർ ഈ ഗാനരംഗങ്ങളിൽ നയനമനോഹരമായ വിധം (ബാച്ചലേർസ് അല്ലാത്തവർക്കും ആസ്വദിക്കാം) നിറഞ്ഞാടി.
സിനിമയുടെ ദൃശ്യങ്ങൾ മനോഹരം. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊള്ളാം.
റഹ്മാൻ, ഇന്ദ്രജിത്, കലാഭവൻ മണി, വിനായകൻ, ആസിഫ് അലി തുടങ്ങിയ എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.
സിനിമയുടെ അവസാനം നരകത്തിൽ ചെന്നിട്ടൊരു പാട്ടോടുകൂടി പ്രേക്ഷകരെ ആനന്ദിപ്പിച്ച് പടിയിറക്കും. പാട്ടിന്റെ വരികളും ചിരിപ്പിക്കും. ‘നല്ലോരെല്ലാം പാതാളത്തിൽ, സ്വർലോകത്തോ ബോറന്മാർ..’
അമൽ നീരദിന്റെ പതിവു സിനിമയുടെ അതേ ഫോർമാറ്റ്... വെടി കണ്ട് കൊതി തീരും...
Rating : 3.5 / 10