Friday, October 07, 2011

ഇന്ത്യന്‍ റുപ്പി (Indian Rupee)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌
നിര്‍മാണം: പൃഥ്യിരാജ്‌, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍

ഒരു സ്ഥലക്കച്ചവടബ്രോക്കര്‍ കണ്ണിയിലെ ഏറ്റവും താഴെക്കിടയിലെ ആളുകളില്‍ നിന്ന് സമ്പന്നനാകാനുള്ള മോഹവുമായി ചില ശ്രമങ്ങള്‍ നടത്തുന്നയാളാണ്‌ ജെ.പി. എന്ന് വിളിക്കുന്ന ജയപ്രകാശ്‌ (പൃഥ്യിരാജ്‌). അദ്ദേഹത്തിണ്റ്റെ സുഹൃത്തും കൂട്ടാളിയുമായി സി.എച്ച്‌. എന്ന കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു. ഇവര്‍ക്കിടയിലേയ്ക്ക്‌ വിഞ്ജാനവും തന്ത്രങ്ങളുമുള്ള ഒരു വൃദ്ധകഥാപാത്രമായ അച്യുതമേനോന്‍ (തിലകന്‍) കടന്നുവരുന്നു.

കോടികളുടെ സ്ഥലക്കച്ചവട ഇടപാടുകളില്‍ ചെന്ന് പെട്ട്‌ അതില്‍ നിന്ന് ജീവിതം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനൊടുവില്‍ ജീവിതം കൈവിട്ടുപോകാതിരിക്കാന്‍ ശ്രമിക്കുന്ന ജെ.പി.യുടേയും കൂട്ടരുടേയും കഥയാണ്‌ ഈ സിനിമ പറയുന്നത്‌.

റിയല്‍ ഏസ്റ്റേറ്റ്‌ ബിസിനസ്സിലെ കളികളും തന്ത്രങ്ങളും കുടുക്കുകളും ഈ ചിത്രത്തിലൂടെ വ്യക്തമാക്കാന്‍ രഞ്ജിത്‌ ശ്രമിച്ചിരിക്കുന്നു.

ജെ.പി. എന്ന കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തുകൊണ്ട്‌ പൃഥ്യിരാജ്‌ മണ്ണിലേയ്ക്കിറങ്ങി കുറച്ചൊന്നു ജനകീയനാകാനുള്ള ശ്രമം ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. ഇതില്‍ രഞ്ജിത്തിണ്റ്റെ കഴിവും ധൈര്യവും പ്രശംസനീയം തന്നെ.

തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‌ പലപ്പെൊഴും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്താനും പ്രേക്ഷകരില്‍ ചില സദ്‌ ഭാവനകള്‍ ഉണര്‍ത്താനും സാധിച്ചിട്ടുണ്ട്‌. പക്ഷേ, അവ്യക്തമായതും ദഹിക്കാനാകാത്തതുമായ ചില ജീവിത സന്ദര്‍ഭങ്ങളും പ്രവര്‍ത്തികളും ഈ കഥാപാത്രത്തിണ്റ്റെ ശേഷിയിരിപ്പുകളായി തുടരുന്നു. തിലകന്‍ തണ്റ്റെ അഭിനയമികവോടെ അദ്ദേഹത്തിണ്റ്റെ കഥാപാത്രത്തെ ശ്രദ്ദേയമാക്കി.

റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായി മാമുക്കോയ ചെറുതെങ്കിലും തണ്റ്റെ വേഷം ഭംഗിയാക്കി.

ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിശുക്കനായ പണക്കാരന്‍ ശ്രദ്ദേയമായിരുന്നു.

റീമ കല്ലിങ്ങള്‍ നായികാവേഷത്തിലുണ്ടെങ്കിലും കാര്യമായ പ്രാധാന്യമൊന്നും ഉണ്ടെന്ന് പറയാനാവില്ല.

വിവാഹക്കമ്പോളത്തിലെ പുതിയതലമുറയ്ക്ക്‌ വേണ്ട ചങ്കുറപ്പിനെ ചൂണ്ടിക്കാണിച്ചും, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ചൂഷണങ്ങളും കളികളും അപകടങ്ങളും തുറന്നുകാണിച്ചും ധാര്‍മ്മികതയ്ക്കു വേണ്ടി പണം ഉപേക്ഷിക്കേണ്ട ആവശ്യത്തെ ഉയര്‍ത്തിക്കാണിച്ചും ഒരു നല്ല സന്ദേശം നല്‍കാന്‍ രഞ്ജിത്‌ തണ്റ്റെ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. എങ്കിലും, ഈ ചിത്രം ഒരു ആവറേജ്‌ തലത്തിലുള്ള ആസ്വാദനസുഖമേ ഒരു സാധാരണപ്രേക്ഷകന്‌ നല്‍കുന്നുള്ളൂ എന്നതാണ്‌ സത്യം.

തുടക്കം മുതല്‍ വളരെ ഇഴഞ്ഞ്‌ നീങ്ങുന്ന കഥയില്‍ ഇടയ്ക്കിടയ്ക്ക്‌ ചില ഉണര്‍വ്വുകളും ചലനങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു വരള്‍ച്ച പ്രകടമായിരുന്നു.

ജയപ്രകാശിണ്റ്റെ അമ്മയും സഹോദരിയും ചേര്‍ന്നുള്ള സീനുകളില്‍ കുറച്ചൊരു സുഖകരമായ ബന്ധം അനുഭവപ്പെട്ടിരുന്നു.

എം.ബി.ബി.എസ്‌. ഒാള്‍ഡ്‌ ബാച്ചിണ്റ്റെ ഒരു കൂട്ടായ്മയില്‍ നായകന്‍ ഒരു മുണ്ടുടുത്ത്‌ നിന്ന് പാട്ടുപാടിയപ്പോള്‍ ഡോക്ടര്‍മാരായ ഒരു പറ്റം ഇണക്കുരുവികള്‍ പരസ്പരം ഒരേ അളവില്‍ തലചായ്ച്ച്‌ ആരുടേയോ നിര്‍ദ്ദേശാനുസരണം തലയാട്ടി ആസ്വദിച്ചപ്പോള്‍ വല്ലാത്ത ഒരു അസ്വാഭാവികതയായിരുന്നു പ്രേക്ഷകര്‍ക്ക്‌.

പലപ്പോഴും ഉണര്‍വ്വുള്ളതും രസപ്രദവുമായ പല ഡയലോഗുകളും കഥാപാത്രങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ട്‌ ഈ സിനിമയെ കൊടും വരള്‍ച്ചയില്‍ നിന്ന് രഞ്ജിത്‌ രക്ഷിച്ചെടുത്തിരിക്കുന്നു.

സിനിമയുടെ അവസാനം ദൃശ്യഭംഗിയുള്ള ഒരു ഗാനരംഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പൃഥ്യിരാജ്‌ എന്ന നടനെ കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും താറടിച്ച്‌ ആസ്വദിക്കുന്ന നല്ലൊരുശതമാനം ആളുകളിലും പുറത്തറിയിക്കാനാകാത്ത ഒരു ഈഗോയും അസൂയയും ഉണ്ടെന്ന ചില സത്യവശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിണ്റ്റെ സിനിമകളെ കൂവി തോല്‍പിക്കാനുള്ള ശ്രമവും വ്യക്തമാണ്‌. പക്ഷേ, ഈ ചിത്രത്തില്‍ തുടങ്ങുമ്പോള്‍ കിട്ടുന്ന കൂവലുകള്‍ പതുക്കെ പതുക്കെ കുറഞ്ഞ്‌ വന്ന് നിശ്ചലാവസ്ഥയിലെത്തുന്നത്‌ ഈ കഥാപാത്രത്തെ പൃഥ്യിരാജിന്‌ പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിന്‌ തെളിവാണ്‌. ഈ ഉദ്യമത്തില്‍ രഞ്ജിത്തും വിജയം കണ്ടിരിക്കുന്നു.

പക്ഷേ, പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിക്കുവാന്‍ മാത്രം പോന്ന ഒരു കപ്പാസിറ്റി ഈ ചിത്രത്തിനില്ല എന്ന് തന്നെ വേണം സത്യസന്ധമായി പറയാന്‍.

Rating : 5 /10

6 comments:

സൂര്യോദയം said...

വിവാഹക്കമ്പോളത്തിലെ പുതിയതലമുറയ്ക്ക്‌ വേണ്ട ചങ്കുറപ്പിനെ ചൂണ്ടിക്കാണിച്ചും, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ചൂഷണങ്ങളും കളികളും അപകടങ്ങളും തുറന്നുകാണിച്ചും ധാര്‍മ്മികതയ്ക്കു വേണ്ടി പണം ഉപേക്ഷിക്കേണ്ട ആവശ്യത്തെ ഉയര്‍ത്തിക്കാണിച്ചും ഒരു നല്ല സന്ദേശം നല്‍കാന്‍ രഞ്ജിത്‌ തണ്റ്റെ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. എങ്കിലും, ഈ ചിത്രം ഒരു ആവറേജ്‌ തലത്തിലുള്ള ആസ്വാദനസുഖമേ ഒരു സാധാരണപ്രേക്ഷകന്‌ നല്‍കുന്നുള്ളൂ എന്നതാണ്‌ സത്യം.

Haree said...

കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കിലും, ആ പാട്ട് മഹാ ബോറായെങ്കിലും, മൊത്തത്തിലെടുത്താല്‍ ആസ്വാദ്യകരമായൊരു ചിത്രം എന്നാണ്‌ തോന്നിയത്. പ്രാഞ്ചിയേട്ടന്റെ കണക്കൊരു തമാശ ചിത്രമല്ല, അതു നല്‍കുന്ന ആസ്വാദന സുഖമല്ല എന്നാണുദ്ദേശിച്ചതെങ്കില്‍ അതു നേര്‌. കഥാപാത്രങ്ങളുടെ ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു ത്രില്ലര്‍ മൂഡിലുള്ള ചിത്രമായി ഇതിനെകണ്ടാല്‍ ആസ്വാദകരെ തൃപ്തിപ്പെടുത്തുവാനുള്ളത് ഇതിലുണ്ടെന്നു തന്നെ കരുതുന്നു.

സൂര്യോദയം said...

ഹരീ.. സാവധാനം തുടങ്ങി, തണുപ്പനായി തുടര്‍ന്ന്‌, ഇടയ്ക്ക്‌ ചില ചലനങ്ങളും ഉണര്‍വ്വും സൃഷ്ടിച്ച്‌ കാര്യമായ ത്രില്ലൊന്നും ഇല്ലെങ്കിലും കടുത്ത ബോറടിപ്പിക്കാതെ ഒരു ആവറേജ്‌ ആസ്വാദന സാദ്ധ്യതയുള്ള സിനിമ എന്നേ തോന്നിയുള്ളൂ. സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തന്ത്രം മാത്രമാണ്‌ ഇത്ര 'ത്രില്‍' എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. ഇടയ്ക്കിടയ്ക്ക്‌ സ്വാഭാവികമായ ചില ഡയലോഗുകളിലൂടെയും ചില സാമുഹികപ്രാധാന്യമുള്ള സീനുകളിലൂടെയും ഒരു ആശ്വാസം പ്രേക്ഷകര്‍ക്ക്‌ നല്‍കാനായി എന്ന ഗുണമേ കണ്ടുള്ളൂ.. രഞ്ജിത്തിണ്റ്റെ സിനിമ ആയതുകൊണ്ട്‌ കയ്യടിച്ചില്ലെങ്കിലോ നല്ലതെന്ന് പറഞ്ഞില്ലെങ്കിലോ മോശമാണെന്ന ഒരു മുന്‍ ധാരണ കുറച്ച്‌ പേര്‍ക്കെങ്കിലും ഉണ്ടെന്ന് തോന്നുന്നു (ഹരിയെ ഉദ്ദേശിച്ചല്ല... പ്രേക്ഷകരില്‍ ചില വിഭാഗം ആണ്‌ ഉദ്ദേശിച്ചത്‌) :)

ഈ സിനിമ സാധാരണ പ്രേക്ഷകര്‍ക്ക്‌ എത്രത്തോളം ആസ്വാദ്യകരമായിരുന്നു എന്നത്‌ വരും ദിനങ്ങള്‍ വ്യക്തമാക്കും.. കാത്തിരിക്കാം :)

Unknown said...

രഞ്ജിത്ത് സിനിമകളില്‍ മുന്‍പ് കണ്ടിട്ടുള്ള നിലവാരം ഈ സിനിമയില്‍ ഇല്ല
രഞ്ജിത് പറയാന്‍ ആഗ്രഹിച്ചത് പ്രേക്ഷകനില്‍ എത്തിക്കാന്‍ അദേഹത്തിന് ഈ സിനിമയിലുടെ കഴിഞ്ഞിട്ടില്ല..
അനാവശ്യമായ സീനുകളും ഇഴഞ്ഞുള്ള നീക്കവും മടുപ്പ് ഉണ്ടാക്കുന്നു
'ഇവിടം സ്വര്‍ഗമാണ് ' എന്ന സിനിമയില്‍ റോഷന്‍ ആന്‍ട്രൂസ് പറഞ്ഞതും ഇതൊക്കെ തന്നെ അല്ലേ?
രഞ്ജിത്ത് സിനിമകള്‍ നമുക്ക് സമ്മാനിച്ചിരുന്നത് വിനോദം അല്ല ..പാഠം ആണ്..
അങ്ങനെ ഒരു പാഠം ഈ സിനിമയില്‍ ഇല്ല ..ഉണ്ടെക്കില്‍ തന്നെ അത് പ്രേക്ഷകനില്‍ എത്തിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല

C Streaming Media said...

എന്റെ അഭിപ്രായത്തില്‍ നല്ലൊരു ചിത്രം തന്നെയാണ്. ഭാവാഭിനയം കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. പ്രത്യേകിച്ചും തിലകന്റെ അഭിനയം. പിന്നെ ഈ ചിത്രത്തിലെ കുറച്ചു സീനുകള്‍ മലയാള സിനിമയില്‍ ഒരുപാട് നാളുകള്‍ക്ക്‌ ശേഷം കാണുന്നതാണ്. അതുകൊണ്ടു തന്നെ ഈ ചിത്രം വേറിട്ട്‌ നില്‍ക്കുന്നു എന്ന് വേണം പറയാന്‍..! ഞാന്‍ 6/10 കൊടുക്കും.

Sreejith K. said...

തിലകൻ ഇല്ലാതിരുന്നെങ്കിൽ ഈ പടം മൂക്കുകുത്തി വീണേനേ. തിലകന്റെ സ്ക്രീൻ പ്രസൻസ് അപാരം.