Tuesday, November 10, 2009

ജയില്‍


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
കഥ: മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ്‌ ത്യാഗി, അനുരാധ തിവാരി
അഭിനേതാക്കള്‍: നീല്‍ നിതിന്‍ മുകേഷ്, മുഗ്ദ ഗോട്സെ, മനോജ്‌ വാജ്പൈ
സംഗീതം: ശരിബ്‌ സാബ്രി, തോഷി സാബ്രി
ഛായാഗ്രഹണം: കല്പെഷ് ഭണ്ഡാര്‍ക്കര്‍

ഫാഷന്‍ എന്ന ചലച്ചിത്രത്തിന് ശേഷം മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് ജയില്‍. പ്രിയങ്ക ചോപ്രയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഫാഷന്‍ എന്ന ചലചിത്രത്തേക്കാള്‍ അതിനുമുന്പിറങ്ങിയ മധുര്‍ ചിത്രം ട്രാഫിക് സിഗ്നലിനെയാണ് ഈ ചിത്രം ഓര്‍മിപ്പിക്കുന്നത്.

നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിക്കുന്ന പരാഗ് ദീക്ഷിത് ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഈ കഥാപാത്രം ജയിലിലാവുന്നു. എങ്ങിനെ ഇദ്ദേഹം ജയിലിലാവുന്നു, അവിടെ എന്തൊക്കെ അനുഭവിക്കുന്നു, അവിടുന്ന് എങ്ങിനെ നിയമപരമായും അല്ലാതെയും അദ്ദേഹം പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു, ഇദ്ദേഹത്തിന്റെ ജീവിതം പുറത്തുള്ള മറ്റുള്ളവരുടെ ജീവിതത്തിനെ എങ്ങിനെ സ്വാധീനിക്കുന്നു, അവസാനം ഇദ്ദേഹം പുറത്ത് കടക്കുമോ എന്നിങ്ങനെയുള്ള കഥാഗതികളിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. ജയിലിനുള്ള മറ്റ് അന്തേവാസികളുടെ ജീവിതങ്ങളും ചെറുതായി കഥാകാരന്‍ പറഞ്ഞ് വയ്ക്കുന്നു.

നീലിന്റെ കഥാപാത്രം അഭിനയശേഷി നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നതിനാല്‍ നീലിന് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. മനോജ് വായ്പേജി എന്ന നടന്റെ കഴിവുകള്‍ യാതൊരുവിധത്തിലും ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിനെ ഒരു ഗുണവും പ്രാധാന്യവും ഇല്ലാത്ത ഒരു കഥാപാത്രത്തില്‍ കഥാകാരന്‍ തളച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്നു. മറ്റ് നടന്മാര്‍ക്കൊന്നും കാര്യമായ ഒരു പ്രാധാന്യവും ചിത്രത്തില്‍ ഇല്ലെങ്കിലും ആരും മോശമായി വന്നിട്ടില്ലെന്നത് ആശ്വാസം പകരുന്നു. നായികയ്ക്ക് നായകനുവേണ്ടി കരയുക എന്ന കടമയേ ഇവിടെ കൊടുത്തിട്ടുള്ളൂ. സംഗീതവും ശ്രദ്ധിക്കപ്പെടുവാന്‍ സാധ്യത കുറവ്.

ജയിലിനുള്ളിലെ ജീവിതങ്ങള്‍ വരച്ച് കാട്ടാനുള്ള സം‌വിധായകന്റെ ശ്രമം പരാജയമാണെന്ന് തന്നെ പറയേണ്ടി വരും. കഥാപാത്രങ്ങളുടെ എണ്ണം കൊണ്ട് വൈവിധ്യം ഇവിടെ കൊണ്ട് വരുവാന്‍ ശ്രമിച്ചിട്ട് അതും ഉണ്ടായില്ല, എന്നാല്‍ ഉള്ളവര്‍ക്ക് കൂടുതല്‍ വ്യത്യസ്ഥത കൊണ്ട് വരുവാന്‍ കഴിഞ്ഞതുമില്ല എന്നതാണ് സ്ഥിതി. നീല്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു എന്നത് നീലിന്റെ അഭിനയത്തിലോ രംഗങ്ങളിലോ തെളിയിക്കാന്‍ ആയില്ല സം‌വിധായകന്. മറ്റ് കഥാപാത്രങ്ങളുടെ ജീവിതകഥകളിലും ക്ലീഷേ മാത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഒരു ജയിലിന്റെ അന്തരീക്ഷം ഒരുക്കുന്നതിലും സം‌വിധായകന്‍ പരാജയപ്പെട്ടു.

മധുര്‍ ഭണ്ഡാര്‍ക്കറുടെ അധികം ചിത്രങ്ങളേയും പോലെ ഇത് ഒരു ഡോക്യുമെന്ററി ആയി ചിത്രീകരിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ഈ ആഖ്യാനരീതി ഈ സിനിമയെ രക്ഷപ്പെടുത്തുമോ എന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍