Tuesday, April 22, 2008

ഇന്നത്തെ ചിന്താവിഷയം

രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
അഭിനയിക്കുന്നവര്‍: മോഹന്‍ലാല്‍, മീരാ ജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മോഹിനി, സുകന്യ
ഗാനരചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഇളയരാജ
ഛായാഗ്രഹണം: അഴകപ്പന്‍

മൂന്ന് കുടുംബങ്ങളുടെ താളപ്പിഴകള്‍ വിവാഹമോചനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം അവരുടെ ജീവിതത്തില്‍ ഇടപെടുകയും തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്‌ നല്ല ജീവിതത്തിലേയ്ക്ക്‌ തിരികെ കൊണ്ടുവരുന്നതുമാണ്‌ ഈ സിനിമയുടെ രത്നച്ചുരുക്കം.
വിവാഹജീവിതം ഒരു അഡ്ജസ്റ്റ്‌ മെന്റ്‌ അല്ല, മറിച്ച്‌ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണ്‌ എന്നതാണ്‌ സന്ദേശം.

സത്യസന്ധമായി പറഞ്ഞാല്‍ ഈ സിനിമ പ്രേക്ഷകരെ വഞ്ചിച്ച്‌ തിയ്യറ്ററില്‍ എത്തിക്കുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. കാരണം, സത്യന്‍ അന്തിക്കാട്‌, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇളയരാജ എന്നീ പേരുകളാല്‍ തന്നെ ഈ സിനിമ ഒരു നല്ല സിനിമയായിരിയ്ക്കും എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഉപകരിച്ചിട്ടുണ്ട്‌.

ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്നുണ്ടെങ്കിലും ആ താളപ്പിഴകളുടെ കുരുക്കഴിക്കുന്നതില്‍ ഒരു വ്യക്തതക്കുറവ്‌ തോന്നും. പല സന്ദര്‍ഭങ്ങളിലും മോഹന്‍ലാലിന്റെ അമിതാഭിനയം കോമഡിയായല്ല, മറിച്ച്‌ അരോചകമായി തോന്നി.

മോഹന്‍ലാലിന്റെ സഹായിയായി വന്ന മാമുക്കോയയ്ക്ക്‌ കാര്യമായ ഒരു കോമഡിറോളൊന്നും ചെയ്യാനുണ്ടായില്ല.

മുകേഷിന്റെ കഥാപാത്രമാണ്‌ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ കുറച്ചെങ്കിലും താല്‍പര്യം ജനിപ്പിച്ചത്‌. ഭാര്യയും കുട്ടിയുമുണ്ടെങ്കിലും ഒരേ സമയം പല സ്ത്രീകളുമായും മൊബൈല്‍ ഫോണില്‍ ബന്ധം പുലര്‍ത്തുന്ന ഒരു ദന്ത ഡോക്ടര്‍. ഭാര്യ അറിയാതിരിക്കാന്‍ സ്ത്രീകളുടെ പേരുകള്‍ പുരുഷവല്‍ക്കരിച്ച്‌ ഫോണില്‍ സ്റ്റോര്‍ ചെയ്ത്‌ കൊണ്ടു നടക്കുന്നതും മറ്റ്‌ പല ഫോണ്‍ സംസാരങ്ങളും ഹാസ്യത്തോടൊപ്പം പലപ്പോഴും നാം കണ്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളുമായി നല്ല സാമ്യം തോന്നുന്നവയുമായിരുന്നു.

മീരാജാസ്മിന്റെ പൂര്‍വ്വകാലത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഈ സിനിമയില്‍ ഒരു കരടായി അവശേഷിക്കുന്നു. വിശ്വാസ്യതക്കുറവ്‌ മാത്രമല്ല, അത്‌ മുഴുമിപ്പിക്കാതെ അപൂര്‍ണ്ണമായിത്തനെ നില്‍ക്കുന്നു.

മീരാജാസ്മിനെ സ്മാര്‍ട്ട്‌ ആക്കാന്‍ ഉപയോഗിച്ചിരിക്കുന്ന തന്ത്രങ്ങള്‍ പലതും ആവര്‍ത്തനവിരസത സൃഷ്ടിക്കുകയും ചെയ്തു.

വിജയരാഘവന്റെ ഗള്‍ഫ്‌ റിട്ടേര്‍ണ്‍ ഡ്‌ ഭര്‍ത്താവ്‌ കഥാപാത്രം അത്ര നല്ല നിലവാരം പുലര്‍ത്തിയില്ല.

ഗാങ്ങങ്ങള്‍ ഇളയരാജ അദ്ദേഹത്തിന്റെ തന്നെ തമിഴ്‌ സിനിമകളില്‍ നിന്ന് വലിച്ചെടുത്ത്‌ തട്ടിമിനുക്കി മലയാളികള്‍ക്ക്‌ തന്നിരിക്കുന്നു എന്ന് മനസ്സിലാക്കന്‍ വലിയ വിജ്നാനമൊന്നും വേണ്ട.

സിനിമയുടെ കഥ ഒട്ടും ഉദ്വേഗം ജനിപ്പിക്കുന്നതല്ലെന്നു മാത്രമല്ല, വളരെ മുന്‍ വിധിയോടെത്തന്നെ കാണാവുന്നതുമാണ്‌.. അതായത്‌ ക്ലൈമാക്സ്‌ എന്ന ഒരു പരിപാടിയില്ല എന്നത്‌ തന്നെ.

ആകെ ഒരു സീനിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന്റെ കുടുംബത്തിലെ കുട്ടികളും വിജയരാഘവന്റെ കുട്ടികളേയും മറ്റും ചേര്‍ത്ത്‌ വച്ച്‌ ഇതൊരു കുടുംബ സിനിമയാണെന്നും കുട്ടികളുടെ സിനിമയാണെന്നും കൂടി ഒരു തെറ്റിദ്ധാരണ ജനിപ്പിച്ച്‌ വീണ്ടും പ്രേക്ഷകരെ തിയ്യറ്ററില്‍ എത്തിക്കാന്‍ പരസ്യങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്‌ യാതൊരു മൂല്യവുമില്ലാത്ത ഒരു തട്ടിപ്പ്‌ സിനിമയാണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ജനസംസാരമായിക്കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ സത്യം.