Friday, January 25, 2008

ഹല്ലാ ബോല്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രാജ്‌കുമാര്‍ സന്തോഷി
നിര്‍മ്മാണം: സുരേഷ് ശര്‍മ്മ, അബ്ദുള്‍ സമി സിദ്ധിക്കി
അഭിനേതാക്കള്‍: അജയ് ദേവ്ഗണ്‍, വിദ്യാ ശര്‍മ്മ, പങ്കജ് കപൂര്‍, ദര്‍ശന്‍ ജരിവാല തുടങ്ങിയ്‌വര്‍
ഛായാഗ്രഹണം: ഗണേശ് ആചാര്യ
സംഗീതം: സുഖ്‌വിന്ദര്‍ സിങ്ങ്, വന്‌രാജ് ഭാട്ടിയ
വരികള്‍: സമീര്‍, ശ്രീ ദുശ്യന്ത് കുമാര്‍, മെഹ്ബൂബ്

സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹല്ലാ ബോല്‍. ജനുവരി 11-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് സുഖ്‌വിന്ദര്‍ സിങ്ങും വന്‍‌രാജ് ഭാട്ടിയയും ചേര്‍ന്നാണ്.

ശബ്ദമുയര്‍ത്തൂ എന്നാണ് ഹല്ലാ ബോലിന്റെ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് ശബ്ദം ഉയര്‍ത്താന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയാവണം ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ഉദ്ദേശിച്ചിട്ടുള്ളതും. ഇവിടെ വിഷയം ഒരു കൊലപാതകമാണ്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ഒരു പാര്‍ട്ടിയില്‍ വച്ച് വധിക്കപ്പെടുന്നതും, കൊലപാതകത്തിനുത്തരവാദികളായ വന്‍ പണച്ചാക്കുകളെ ഭയന്ന് ഈ ദൃശ്യത്തിനു ദൃക്‌സാക്ഷിയായ നായകന്‍ ഞാ‍ന്‍ ഒന്നും കണ്ടില്ല എന്ന് ആദ്യം പോലീസുകാര്‍ക്ക് മൊഴികൊടുക്കുകയും പിന്നീടെ കുറ്റബോധം കാരണം സത്യം വിളിച്ച് പറയുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് നായകനു പല രീതിയിലും ഉള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. ഏതൊരു സിനിമയേയും പോലെ വില്ലന്മാരെ മുഴുവന്‍ കോടതി ശിക്ഷിച്ച് നായകന്‍ ജനങ്ങളുടെ ഹീറോ ആകുന്നതോടെ ഈ സിനിമയും തീരുന്നു. എത്ര പുതുമയുള്ള പ്രമേയം, അല്ലേ.

ഇത്തരം ഒരു ക്ലീഷേ കഥ കൊണ്ട് ഒരു സിനിമ ഉണ്ടാക്കാന്‍ സംവിധായകന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഥയുടെ നിര്‍ണ്ണായകമായ വഴിത്തിരിവായ ഈ കൊലപാതകം ഇടവേളയ്ക്ക് തൊട്ട് മുന്‍പ് കാണിക്കുവാന്‍ വേണ്ടി അതു വരെ സിനിമയെ വലിച്ച് നീട്ടിക്കൊണ്ട് പോകുന്ന രീതി, വലിച്ചുനീട്ടല്‍ ആഗ്രഹിക്കുന്ന ഏതൊരു സംവിധായകനും ഒരു വഴികാട്ടിയേക്കാം. ഈ സിനിമയില്‍ ഹിന്ദി സിനിമയിലെ ഒരു മുന്‍‌നിര നടന്റെ വേഷം കൈകാര്യം ചെയ്യുന്ന നായകന്‍ ഇത്രയധികം ഭാവാഭിനയം മുഖത്ത് പ്രദര്‍ശിപ്പിച്ചത് താന്‍ ഷാറൂഖ് ഖാനിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനാകും. നായകന്റെ പ്രേമരംഗങ്ങള്‍ സംവിധായകന്‍ ഒരു ഇരുപത് വര്‍ഷമായി സിനിമ കാണാറില്ലെന്ന് തോന്നിക്കുമാറ് മനം മടുപ്പിക്കുന്നവയാണ്‍. നായകന്റെ മാതാപിതാക്കളും നായികയുടെ പിതാവും എല്ലാവരും ചേര്‍ന്ന് ഈ സിനിമയെ ഒരു സീരിയല്‍ നിലവാരത്തില്‍ എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.

തികഞ്ഞ അബദ്ധമായ ഈ സിനിമയിലും ആസ്വദിക്കാന്‍ പാകമായ ചിലതുണ്ടെന്ന് പറയാതെ വയ്യ. സഹനടനായി പങ്കജ് കപൂര്‍ തിളങ്ങിയിട്ടുണ്ട് ചിത്രത്തില്‍. സിനിമയുടെ ജീവനായ അവസാന ഭാഗങ്ങളിലൊക്കെ സിനിമയുടെ ശ്രദ്ധാകേന്ദ്രവും സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതും പങ്കജ് കപൂര്‍ തന്നെയാണ്. ഒരു സംഘട്ടനരംഗമൊഴികെ മറ്റെല്ലാ രംഗങ്ങളിലും അസ്സലായി ശോഭിച്ച പങ്കജ് കപൂറിന്റെ റോള്‍ മാത്രമായി സിനിമ വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഈ സിനിമയ്ക്ക് എത്രയോ കൂടുതല്‍ ആസ്വാദകരുണ്ടായേനേ എന്ന് തോന്നിപ്പോകുന്നു. വില്ലനായി രംഗത്ത് വന്ന ദര്‍ശനും നല്ല അഭിനയമാണ് കാഴ്ചവച്ചത്. സിനിമയില്‍ പ്രാധാന്യം ഉള്ള മറ്റാരും തന്നെയില്ലാത്തതിനാല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു.

ഈ സിനിമ രക്ഷപ്പെടാന്‍ പാട്ടുകള്‍ നന്നായേ തീരൂ എന്ന അവസ്ഥ ആയിരുന്നെങ്കിലും അവിടേയും സംവിധായകനു പിഴച്ചു. സുഖ്‌വിന്ദര്‍ സിങ്ങിന്റേയും വന്‌രാജ് ഭാട്ടിയയുടേയും സംഗീതവും പ്രേക്ഷകരെ പ്രദര്‍ശനഹാളിലേയ്ക്ക് കൊണ്ട്‌വരാന്‍ പര്യാപ്തമായില്ല. ഛായാഗ്രഹണവും പുതുമനിറഞ്ഞതായിരുന്നില്ല.

ഈ സിനിമ കണ്ട് കഴിഞ്ഞ് ആളുകള്‍ ഒരു പക്ഷെ സംവിധായകനെതിരേ ഒരു ഹല്ലാ ബോല്‍ നടത്താന്‍ സാധ്യതയുണ്ട്. അടുത്ത സംരംഭമെങ്കിലും നല്ല ഒരു വിഷയം ഉള്ളതാവാന്‍ സംവിധായകനെ ആ‍ശംസിച്ചുകൊള്ളുന്നു.

എന്റെ റേറ്റിങ്ങ്: 0.5/5