Sunday, December 30, 2007

ചോക്കളേറ്റ്



സംവിധാനം: ഷാഫി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരലി
അഭിനേതാക്കള്‍: പൃഥ്‌വീരാജ്, ജയസൂര്യ, റോമ, സംവൃതാ സുനില്‍, രമ്യ നമ്പീശന്‍, ലാലു അലക്സ്, സലീം കുമാര്‍, പ്രേം, ശാരി, ബിന്ദു പണിക്കര്‍, രാജ്ന് പി. ദേവ്, അനൂപ് ചന്ദ്രന്‍
സംഗീതം: അലക്സ് പോള്‍
വരികള്‍: വയലാര്‍ ശര്‍ത്ചന്ദ്രവര്‍മ്മ
ക്യാമറ: അഴകപ്പന്‍
കഥ/തിരക്കഥ: സച്ചി - സേതു
കലാസംവിധാനം: സാലു ജോര്‍ജ്ജ്

മായാവിക്ക് ശേഷം ഷാഫി അണിയിച്ചൊരുക്കിയിക്കുന്ന ചിത്രമാണ്‍ ചോക്കളേറ്റ്. മുന്‍‌ചിത്രങ്ങളെപ്പോലെ ഈ ചിത്രവും ഒരു സമ്പൂര്‍ണ്ണ നര്‍മ്മ ചിത്രം എന്ന രീതിയില്‍ ആണ്‍ ഷാഫി തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി നഗരത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു കലാലയത്തില്‍ ആണ്‍കുട്ടികള്‍ക്കായി സംവരണമുള്ള ഒരു സീറ്റിലേയ്ക്ക് നായകന്‍ വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക്ഷിക്കാവുന്നതുപോലെ സമ്മിശ്രമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളില്‍ നിന്നും‍ ഉണ്ടാകുന്നത്. ഇവയെ നായകന്‍ എങ്ങിനെ നേരിടുന്നു, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കലാലയത്തില്‍ എങ്ങിനെ തനിക്ക് ഒത്തുപോകാനാകുന്നു, മറ്റ് പെണ്‍കുട്ടികള്‍ എങ്ങിനെ ഈ നായകന്റെ വരവിനെ കാണുന്നു തുടങ്ങിയ കൌതുകകരമായ അവസ്ഥകളിലൂടെ സിനിമ കടന്ന് പോകുന്നു.

ആണത്തവും, ചമ്മലും, കാര്യശേഷിയും, പൈങ്കിളിയും, തോന്യവാസവും ഒക്കെ പ്രകടിപ്പിക്കേണ്ടുന്ന ഒരു വിദ്യാര്‍ത്ഥിയായി പ്രൃഥ്‌വീരാജ് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും പലപ്പോഴും കഥ ഒരു നിലവാരമില്ലാത്തതാകയാല്‍ നായകന്‍ അല്‍പ്പം ഓവര്‍ ആയതുപോലെ തോന്നി. ആണ്‍കുട്ടികള്‍ക്കായി പ്രത്യേകം മൂത്രപ്പുര ഇല്ലാത്ത കോളേജില്‍ നായകന്‍ അതന്വേഷിക്കുന്നതും ക്ലാസ്സില്‍ വച്ച് ഒരു പെണ്‍‌കുട്ടിയുടെ സാനിറ്ററി നാപ്കിന്‍ കാണുന്നതും‌പോലെയുള്ള ചില താണനിലവാരത്തിലുള്ള തമാശകള്‍ സിനിമയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആണത്തം ഉണ്ടെന്ന് ഒന്നിലധികം തവണ പലരും എടുത്ത് പറഞ്ഞ് വിശേഷിപ്പിച്ച നായികയുടെ പ്രകടനവും അതിനൊത്തുയര്‍ന്നില്ല എന്ന് പറയേണ്ടി വരും. അത് തെളിയിക്കാനായി നായികയ്ക്ക് പെരുമാറ്റത്തിനേക്കാള്‍ സംഭാഷണങ്ങളെ ആശ്രയിക്കേണ്ടി വന്നത് തിരക്കഥയുടെ പരാജയം തന്നെയാണ്. സഹനായകനും സഹനായികയും ആയി വരുമെന്ന് കരുതിയ ജയസൂര്യയും സംവൃതയും നായികാനായകന്മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോയി പലപ്പോഴും. രാജന്‍ പി ദേവും ലാലു അലക്സും ശാരിയും സലീം കുമാറും അനൂ‍പ് ചന്ദ്രനും തങ്ങളില്‍ നിക്ഷിപ്തമായ അഭിനയം മനോഹരമാക്കി, അത് സ്ഥിരമായി ചെയ്തുപോരുന്ന കഥാപാത്രങ്ങള്‍ ആയതുകൊണ്ടുമാകാം.

തിരക്കഥ വളരെ ബാലിശമാണ് ഈ ചിത്രത്തില്‍. നായികാനായകന്മാര്‍ ആദ്യം കാണുമ്പോള്‍ വഴക്കിടുകയും പിന്നീട് വഴക്ക് മാറി പ്രണയമാകുന്നതും, അതിനുശേഷം ചില തെറ്റിദ്ധാരണകള്‍ മൂലം വഴക്കിട്ട് പിരിയുകയും വീണ്ടും ക്ലൈമാക്സില്‍ ഒന്നുചേരുകയും ചെയ്യുന്ന സിനിമകള്‍ നാം കാണാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. പക്ഷെ ഈ പഴയ വീഞ്ഞ് പുതിയ നര്‍മ്മക്കുപ്പിയില്‍ പൊതിഞ്ഞ് നല്‍കാന്‍ ഷാഫി പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും ഈ നര്‍മ്മം മാത്രമാണ്. എറണാകുളത്തുള്ള ഒരേ ഒരു വനിതാകലാലയമായ സെന്റ് തെരേസാസിന്റെ അന്തരീക്ഷം അതേപടി പകര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. ഒരു യുവജനോത്സവത്തിനു ആ കലാലയം കാണിക്കുന്ന ആവേശവും വാശിയും എല്ലാം വളരെ നിസ്സാരപ്പെട്ട രീതിയില്‍ ആണ് സിനിമയില്‍ വന്നിട്ടുള്ളതും. എങ്കിലും പൊതുവേ ഒരു കലാലയാന്തരീക്ഷം നല്‍കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.

തിരക്കഥയ്ക്ക് സ്വാഭാവികമായുള്ള ഒരു ഒഴുക്കുള്ളതും ആവശ്യത്തിനു നര്‍മ്മരംഗങ്ങള്‍ ഉള്ളതും സിനിമയുടെ ദൂഷ്യവശങ്ങളെ മറച്ചേക്കാം. ഒരു എന്റര്‍റ്റെയിനര്‍ എന്ന നിലയ്ക്ക് ഈ സിനിമ അതുകൊണ്ട് തന്നെ ആസ്വാദ്യകരമാകുന്നു. സിനിമയിലെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‍ പൈങ്കിളി നിലവാരമാണെങ്കിലും അലക്സ് പോള്‍ അതിനു ഇമ്പമാര്‍ന്ന ഈണം നല്‍കിയിട്ടുണ്ട്. ഒരു കലാലയം വര്‍ണ്ണത്തില്‍ പൊതിഞ്ഞതുപോലെ പകര്‍ത്താന്‍ അഴകപ്പനും സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തോളം വരില്ലെങ്കിലും ചോക്കളേറ്റ് പ്രേക്ഷകനു നല്ലൊരു മധുരമുള്ള അനുഭവമാകുന്നു.

എന്റെ റേറ്റിങ്ങ്: 3.0/5

മറ്റ് നിരൂപണങ്ങള്‍:
* ചിത്രവിശേഷം
* മലയാളം മൂവീ റിവ്യൂസ്
* ഇന്ദുലേഖ

Friday, December 28, 2007

മി മൈസെല്‍ഫ്


തായ്ലന്റ് സിനിമകള് ഒരാമുഖം.
======================
സമകാലീന ചലച്ചിത്ര സംസ്ക്കാരത്തില് മംഗോളിയന് ചിത്രങ്ങള് വളരെ നല്ല സ്വാധീനം ആണ് ചെലുത്തുന്നത്. കൊറിയന്, ജപ്പാനീസ് , ചൈനീസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോള് തായ്ലന്റ് മൂവികളും കടന്ന് വന്നിരിക്കുന്നു. സമാന്തര സിനിമകളുടെ ജഡിലമായ കെട്ടുപാടുകളില് നിന്ന് വിമുക്തമായ രീതിയില് പ്രേക്ഷകരുമായി വളരെയധികം "കമ്മ്യുണിക്കേറ്റിവ്" ആകുന്നു എന്നതാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. ഗോവന് ഫിലിം ഫെസ്റ്റില്‍ ഇത്തവണ രചതചകോരം നേടിയത് "The Wall" എന്ന തായ്ലന്റ് മൂവി ആയിരുന്നു എന്നതു തന്നെ ഇതിന്റെ ഉത്തമോദാഹരണമാണ്. പ്രമേയം, അവതരണം, സാങ്കേതികത, സംവേദനരീതി എന്നീ ഘടകങ്ങളില് മികച്ച് നില്ക്കുന്നവയാണ് സമകാലീന തായ്ലന്റ് സിനിമകള്. അതിനാഗരീകത, വിപ്ലവം/പ്രതിവിപ്ലവം, സങ്കീര്ണ്ണമായ ജീവിതാവസ്ഥ എന്നിവയാണ് മുഖ്യമായും തായ്ലന്റ് സിനിമകളിലെ പ്രമേയം.


ഓം എന്ന അവിവാഹിതയായ യുവതി ഒരു അഡ്വര്ടൈസിംഗ് കമ്പനിയിലെ ജീവനക്കാരിയാണ്. ക്രിട്ട് എന്ന തന്റെ കാമുകനും ആയി അകല്ച്ചയിലായ ഓം വിരസവും, പ്രതീക്ഷയറ്റതുമായ ഒരു ജീവിതമാണ് നയിക്കുന്നത്. തന്റെ സഹോദരിയുടെ മരണത്താല് അനാഥനായ അവരുടെ മകന്റെ സംരക്ഷണചുമതലും ഓമാണ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ തിരക്കിട്ട ജീവിതശൈലി, പെട്ടെന്ന് ദ്വേഷ്യം വരുന്ന പ്രകൃതം എന്നിവയാല് ആ ബാലന് ഒരു നല്ല രക്ഷകര്ത്താവാകാനും ഓമിന് കഴിയുന്നില്ല. ജീവിതം ഈ അവസ്ഥയില് നീങ്ങുമ്പോഴാണ് ഒരു രാത്രി അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഓമിന്റെ കാര് ഒരു യുവാവിനെ ഇടിക്കുന്നത്. സാരമായ പരുക്കുകള് ഒന്നും ഇല്ലെങ്കിലും തലയ്ക്ക് ക്ഷതമേറ്റതിനാല് ഓര്മ്മനഷ്ടപ്പെട്ട ഈ യുവാവിന്റെ സംരക്ഷണ ചുമതലയും ഓമിന് ഏറ്റെടുക്കേണ്ടി വരുന്നു. തന്റെ പൂര്വ്വകാലത്തെകുറിച്ച് ഒന്നും തന്നെ ഓര്മ്മയില്ലാത്ത ഈ യുവാവിന്റെ കയ്യിലുള്ള "Tan" എന്ന മുദ്രയുള്ള മാല കണ്ടെടുക്കുന്ന ഓം ഇയാളെ "താന്" എന്ന് വിളിക്കുന്നു.
വളരെ നാണം കുണുങ്ങിയായാ താന്, പെട്ടെന്നു തന്നെ ഓമും, അവളുടെ സഹോദരീ പുത്രനും ആയി വളരെ നല്ല സൊഹൃദത്തിലാകുന്നു. വീട്ടിലെ പാചകം,ശുചീകരണം എന്നീ ജോലികള് ഏറ്റെടുക്കുന്ന താന് ഓമിന് നല്ലൊരു സുഹൃത്തും, സഹൊദരീപുത്രന് ഏറേ പ്രിയങ്കരനായ താന്അങ്കിളും ആയി മാറുകയാണ്. എന്നാല് തന്റെ ഭൂതകാലത്തെ അന്വേഷിക്കുന്നതിനായി താന് പലതരത്തിലും ശ്രമിക്കുന്നു.

താന് പിന്നീട് ഓമിന്റെ ജീവിതത്തിലെ തന്നെ ഒരു ഭാഗമായി മാറുന്നു. ഇനി പൂര്വ്വകാലത്തെ തേടേണ്ടതില്ലെന്നും, തന്റെ ജീവിത പങ്കാളിയായി തുടരാനും ഓം താനിനോട് ആവശ്യപ്പെടുന്നു. എന്നാല് വര്ത്തമാനകാലത്തിലെ താന് തന്നെയാണോ ഭൂതകാലത്തിലെ താന്? ഭൂതകാലം വെളിവായായാല് ഓമിന് താനിനെ ഇതേ പോലെ പ്രണയിക്കുവാന് കഴിയുമോ? തന്റെ ഇന്നത്തെ ജീവിത രീതി തുടരുവാന് താനിന് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയാണ് ചലച്ചിത്രത്തിന്റെ രണ്ടാം പകുതി കടന്ന് പോകുന്നത്.

"താന്" എന്ന ഓര്മ്മ നഷ്ടപ്പെട്ട യുവാവ് , ഭൂതകാലത്തില് "താനിയ (Tanya)" എന്ന പേരില് ഒരു സ്വവര്ഗരതിക്കാരന് ആയിരുന്നു എന്നത് ഓമിനേ പോലെ തന്നെ, താനിനും ഞെട്ടിക്കുന്ന ഒരു അറിവായിരുന്നു. ശൈശവത്തിലേ മാതാപിതാക്കള് നഷ്ടപ്പെട്ട താന് ഒരു "Queer Commune"ല് ആണ് താന് വളരുന്നത്. സ്വവര്ഗരതിക്കാരുടെ കുത്താടല് വേദിയായ ഒരു Kathoey-ഡാന്സ്ബാറിലെ നര്ത്തകനായിരുന്നു താന് എന്ന താനിയ. അവിടെ അയാള് പലരുടെയും കാമുകിയാണ് . താന്/താനിയ ജൈവശാസ്ത്രപരമായി ഒരു ഹിജഡ ,അല്ലെങ്കില് സ്വവര്ഗരതിക്കാരന് അല്ല. കാരണം ഓര്മ്മ നഷ്ടപ്പെട്ട ചുരുങ്ങിയ ഒരു കാലയളവില് അയാള് ഓമിന്റെ കാമുകനാകുകയും, ഓമുമായി ശാരീരിക ബന്ധത്തില് ഏര്പ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ വളര്ന്ന സാഹചര്യങ്ങളും, അതിനനുസൃതമായി രൂപപ്പെട്ട ശാരീരിക ചലനങ്ങളും അയാളെ ഒറ്റിക്കൊടുക്കുന്നു. Queer Commune Kathoey ഡാന്സ് ബാറില് വെച്ച് താന് പരിചയപ്പെട്ട ഒരാളോട് താനിയക്ക് തീവ്രമായ പ്രണയം തോന്നുകയും, എന്നാല് അയാളുടെ വീട് സന്ദര്ശിച്ചപ്പോള് ഭാര്യയേയും മറ്റും കണ്ട് നിരാശപ്പെട്ട് തിരികേ പോരുന്നേരമാണ് താനിയയെ ഓമിന്റെ കാര് ഇടിച്ച് വിഴ്ത്തുകയും, താനിയ താന് ആയി മാറുകയും ചെയ്യുന്നത്. തന്റെ പൂര്വകാലം തിരിച്ചറിഞ്ഞ താന് അതുമായി സമരസപ്പെടുകയും, നൃത്തവുമായി തൂടരുകയും ചെയ്യുന്നു. എന്നാല് മറുവശത്ത് ഓമിന്റേയും, അവളുടെ സഹോദരീപുത്രന്റേയും ജീവിതം താളം തെറ്റുകയാണ്. തുടര്‍ന്നെന്ത് സംഭവിക്കുന്നു എന്നറിയാന്‍ സിനിമ കാണുക.


മനസ്, ഓര്മ്മ, ജീവിതം എന്നീ ബിംബങ്ങളെ ആസ്പദമാക്കി സരളവും അതേ സമയം സങ്കീര്ണ്ണവും ആയ രീതിയിലാണ് ചിത്രത്തിന്റെ ഒഴുക്ക്. സ്ത്രീപുരുഷ ബന്ധത്തിലെ സമസ്യകള് നര്മ്മം കലര്ന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സംഭാഷണം, ചിത്രീകരണം എന്നിവയില് അതിഭാവുകത്വമോ നാടകീയതയോ തീണ്ടാത്തവിധം മനൊഹരമായി അവതരിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
Ananda Everingham ആണ് താന്/താനിയ ആയി അഭിനയിച്ചിരിക്കുന്നത്. സഹജമായ അഭിനയം, ശരീര ഭാഷ, നൃത്തം എന്നിവയാല് ആ കഥാപാത്രത്തെ മൊത്തമായി ഉള്ക്കൊള്ളാന് എവരിംഗാമിന് കഴിഞ്ഞിട്ടുണ്ട്. ഓം ആയി വേഷമിട്ട Chayanan Manomaisantiphap ന്റെ അഭിനയമികവും ശ്രദ്ധേയമാണ്. ബാങ്കോക്ക് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിലെ "തായ്ലന്റ് പനോരമാ" വിഭാഗത്തില് മി...മൈ സെല്ഫ് സ്ക്രീന് ചെയ്യപ്പെട്ടിരുന്നു. 38-മത് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റ് ഓഫ് ഇന്ത്യയില് ഇതിന്റെ സംവിധായകന് ആയ Pongpat Wachirabunjong രജതചകോരത്താല് സമ്മാനിതനാകുകയും ചെയ്തു.


ലേഖകന്‍: ദേവദാസ്